Spiritual

ഫാ.ഹാപ്പി ജേക്കബ്

പരിവര്‍ത്തനത്തിന്റെയും രൂപാന്തരത്തിന്റെയും ധ്യാനചിന്തയിലൂടെ വലിയ നോമ്പിലെ രണ്ടാമത്തെ ആഴ്ചയിലേക്ക് പ്രവേശിക്കുകയാണ്. ഈയാഴ്ചയിലെ വേദചിന്തക്ക് പാത്രീഭവിക്കുന്നത് വി.ലൂക്കോസ് 5:12-16 വരെയുള്ള വാക്യങ്ങളാണ്. കര്‍ത്താവ് ഒരു പട്ടണത്തില്‍ ഇരിക്കുമ്പോള്‍ ശരീരത്തില്‍ കുഷ്ഠം നിറഞ്ഞ ഒരു മനുഷ്യന്‍ വന്ന് ‘നിനക്ക് മനസുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും’ എന്ന് പ്രാര്‍ത്ഥിക്കുന്നു. കര്‍ത്താവ് അവനെ തൊട്ട് എനിക്ക് മനസുണ്ട്, സൗഖ്യമാക് എന്ന് പറഞ്ഞു. ഉടനെ അവന് സൗഖ്യം ലഭിക്കുന്നു.

ഏവരാലും വെറുക്കപ്പെട്ട്, സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട് ഏകാന്തതയിലും നിരാശയിലും കഴിഞ്ഞിരുന്ന ഈ കുഷ്ഠരോഗി സര്‍വ തടസങ്ങളെയും മാറ്റി ദൈവപുത്രന്റെ മുമ്പില്‍ എത്തിച്ചേരുന്നു. ആകെ ജീവിതവുമായി തട്ടിച്ചു നോക്കുമ്പോള്‍ ആ മനുഷ്യന് ശരീരത്തില്‍ മാത്രമേ രോഗം ബാധിച്ചിരുന്നുള്ളു. മനസില്‍ ദൈവ ആഗ്രഹം നിറഞ്ഞുനിന്നിരുന്നു. തന്റെ കുറഴ് നീങ്ങുവാന്‍ ദൈവസന്നിധിയില്‍ വരുവാന്‍ അവന് കഴിഞ്ഞു. എന്നാല്‍ നമ്മുടെ ജീവിതത്തില്‍ ശരീരവും വസ്ത്രധാരണവും ഏറ്റവും മനോഹരവും ഉള്ളം അതീവ രോഗാവസ്ഥയിലുമാണ്. കലുഷിതമായ ചിന്തകളും ദ്രവ്യാഗ്രഹവും ചതിയും മറ്റ് എല്ലാ തിന്മകളും ഈ രോഗത്തിന്റഎ ലക്ഷണങ്ങളാണ്. പരിഹാര മാര്‍ഗങ്ങള്‍ മുന്‍പില്‍ ഉണ്ടെങ്കിലും അതിലൂടെ കടന്നുവരാന്‍ അനുവദിക്കാത്ത മനസും. അത്രക്ക് മാരകമായ അവസ്ഥയിലാണ് നാം കഴിയുന്നത്.

അവന്റെ നിസ്വാര്‍ത്ഥമായ പ്രാര്‍ത്ഥന അവന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. അറപ്പുണ്ടാക്കുന്ന അവന്റെ ശരീരത്തെ കര്‍ത്താവ് തൊട്ട് സൗഖ്യമാക്കി. ഈ സംഭവം നാം ധ്യാനിക്കുമ്പോള്‍ തികച്ചും നമ്മളെ നോക്കി നമ്മുടെ കുറവുകള്‍ തിരിച്ചറിഞ്ഞ് മാറ്റം അനുഭവിക്കണം. നമ്മുടെ പ്രാര്‍ത്ഥനകള്‍ മുഴുവനും ഭൗതികമായ കാര്യസാധനവും സുഖസുഷുപ്തിക്ക് ആവശ്യമായ കാര്യങ്ങളുടെ പട്ടികയുമാണ്. എന്നാല്‍ നമ്മുടെ പ്രാര്‍ത്ഥനകളില്‍ പിതാക്കന്‍മാര്‍ പഠിപ്പിച്ചിരിക്കുന്നത് കടങ്ങളുടെ പരിഹാരവും പാപങ്ങളുടെ മോചനവും നിത്യജീവിതവുമാണ്.

ഈ നോമ്പില്‍ മനസില്‍ അടിഞ്ഞിരിക്കുന്ന രോഗങ്ങളെ കഴുകി ആത്മഫലങ്ങളെ കായ്ക്കുവാനായി ഒരുക്കാം. ജഡീക ചിന്തകള്‍ക്ക് പകരം ആത്മീക നല്‍വരങ്ങള്‍ ഉയര്‍ന്ന് വരട്ടെ. നോമ്പിന്റെ പ്രത്യേകത തന്നെ അതാണ്. ശാരീരിക നിയന്ത്രണത്തിന് ഉപവാസവും ആത്മീയ പുഷ്ടിക്ക് പ്രാര്‍ത്ഥനയും. ഇവ രണ്ടും യഥാക്രമം ദൈവഹിതം തിരിച്ചറിയുവാന്‍ നമ്മെ സന്നദ്ധരാക്കും. പരിപാലിച്ച് വരുന്ന വിശേഷതകളെ ക്ഷിപ്രമായി മാറ്റുവാന്‍ മാനുഷികമായി പ്രയാസമാണ്. ശത്രുതയും തിന്മയും നമ്മുടെ ജീവിതനാളുകളില്‍ ഉണ്ടായിട്ടുള്ളതും നാമായിട്ട് വളര്‍ത്തിയതുമാണ്. എന്നാല്‍ നാം ദൈവത്തെ കണ്ടുമുട്ടുകയും ദൈവം നമ്മെ കാണുകയും ചെയ്യുമ്പോള്‍ നാം അറിയാതെ ഒരു പുതിയ ജീവിതം നമ്മളില്‍ ആരംഭിക്കും. അപ്പോള്‍ ദൈവാംശം നമ്മളില്‍ നിന്ന് ഉരുത്തിരിയും. ശത്രുതയും പകയും തിന്മയും സകല അശുദ്ധ വിചാരങ്ങളും നമ്മളില്‍ നിന്ന് അകലും. നാം ആര്‍ജ്ജിച്ച ദൈവസ്‌നേഹത്തിന്റഎ വക്താക്കളായി നാം മാറും.

കര്‍ത്താവ് അവനെ തൊട്ട് സൗഖ്യമാക്കിയത് പോലെ സ്‌നേഹത്തിന്റെ, കരുതലിന്റെ, പാപമോചനത്തിന്റെ, സൗഖ്യത്തിന്റെ കരസ്പര്‍ശം നമുക്കും ലഭിക്കും. ലോകത്തിന് തരുവാന്‍ കഴിയാത്തത് നാം അനുഭവിക്കും. മുന്‍പേ അവന്റെ രാജ്യവും നീതിയും അന്വേഷിക്കുക. അതോടുകൂടി സര്‍വതും നിങ്ങള്‍ക്ക് ലഭിക്കും. മത്തായി 6:33

മാനസാന്തരത്തിന്റെ പടികളിലൂടെ യാത്ര ചെയ്ത് ദൈവഹിതം തിരിച്ചറിയുവാന്‍ നമുക്ക് ഈ നോമ്പിന്റെ കാലയളവുകള്‍ സാധ്യമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ദൈവത്തില്‍ നിന്ന് നമ്മെ അകറ്റുന്ന എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ദൈവസാന്നിധ്യം അനുഭവിക്കാന്‍ നമുക്ക് കഴിയട്ടെ എന്നും ആശംസിക്കുന്നു.

സ്‌നേഹത്തിലും പ്രാര്‍ത്ഥനയിലും
ഹാപ്പി ജേക്കബ് അച്ചന്‍.

ഫാ.ഹാപ്പി ജേക്കബ്

ഫിലിപ്പ് കണ്ടോത്ത്

അപ്പോള്‍ നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്തുവില്‍ കാത്തുകൊള്ളും” (ഫിലി. 4: 7)

ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ത്യാഗത്തിന്റെയും ഈ കാലഘട്ടത്തില്‍ നോമ്പുകാല കുടുംബ നവീകരണ ധ്യാനം സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണില്‍ ഫെബ്രുവരി 16 മുതല്‍ മാര്‍ച്ച് 25 വരെ വിവിധ കുര്‍ബാന സെന്ററുകളിലായി നടത്തപ്പെടും. പ്രശസ്ത വചന പ്രഘോഷകനും ബൈബിള്‍ പണ്ഡിതനും ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പാസ്റ്ററല്‍ കോര്‍ഡിനേറ്ററും കുരിയംഗവുമായ ഫാ. ടോണി പഴയകളം സിഎസ്റ്റിയും വേള്‍ഡ് മിഷ്യന്‍ ഫീസ് സ്ഥാപകനും ചെയര്‍മാനും പ്രശസ്ത സംഗീത സംവിധായകനും വചന പ്രഘോഷകനുമായ ബ്രദര്‍ സണ്ണി സ്റ്റീഫനും ചേര്‍ന്നുള്ള ഈ ധ്യാനങ്ങള്‍ നയിക്കുന്നു.

ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിലെ എല്ലാവര്‍ക്കും ഒരു ധ്യാനമെങ്കിലും ലഭ്യമാക്കത്തക്ക രീതിയില്‍ ഈ വര്‍ഷത്തെ നോമ്പുകാല വാര്‍ഷികധ്യാനം 12 സെന്ററുകളിലായി ക്രമീകരിച്ചിരിക്കുന്നു. നമ്മുടെ കര്‍ത്താവാവീശോമിശിഹാ തന്റെ പീഡാനുഭവത്തിലൂടെയും കുരിശുമരണത്തിലൂടെയും നേടിയ രക്ഷയെ വീണ്ടും ധ്യാനിക്കുന്ന കാലമാണ് നോമ്പ്. ഉത്ഥാനത്തിന്റെ മഹത്വം നമുക്ക് നേടിത്തരുന്ന രക്ഷാകര സത്യങ്ങളെ ക്രൂശിതനോടു ചേര്‍ത്തു പിടിച്ച് നമുക്ക് ധ്യാനിക്കാം. ഈ ധ്യാനങ്ങളില്‍ ഒന്നിലെങ്കിലും പങ്കെടുത്ത് പരിശുദ്ധാത്മാവിന്റെ വരദാന ഫലങ്ങളാല്‍ അഭിഷേകിതരാകാനും വ്യക്തികളും കുടുംബങ്ങളും ദൈവാനുഗ്രഹത്താല്‍ നിറയുവാനായി ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ കോര്‍ഡിനേറ്റര്‍ ഫാ. പോള്‍ വെട്ടിക്കാട്ട് സിഎസ്റ്റി എല്ലാവരോടും ആഹ്വാനം ചെയ്യുന്നു. ധ്യാന വിശദാംശങ്ങള്‍ താഴെപറയുന്ന പ്രകാരം.

Plymouth – Feb 16-17
Exeter – Feb 16-17
Swansea – Feb 19-20
Newfort – Feb 24-25
Bath – March 2nd
Gloucester – March 3-4
Taunton – March 10-11
Swindon – March 10th
Cardiff – March 16-17
W. Supermate – March 20-21
Bristol – March 23-24
Yovil – March 25

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

ഫിലിപ്പ് കണ്ടോത്ത് (Trustee SMBCR) Mob: 07703063836
റോയി സെബാസ്റ്റ്യന്‍ (Joint TrusteeSMBCR) Mob: 07862701046

സാബു ചുണ്ടക്കാട്ടില്‍

ബോള്‍ട്ടണ്‍: പ്രശസ്ത ധ്യാനഗുരുവും വചനപ്രഘോഷകനുമായ ഫാ.ടോമി എടാട്ട് എഴുതിയ മക്കളോടൊപ്പം എന്ന പുസ്തകം ബോള്‍ട്ടണില്‍ പ്രകാശനം ചെയ്തു. ബോള്‍ട്ടണ്‍ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ത്രിദിന നോമ്പുകാല ധ്യനത്തോടനുബന്ധിച്ചാണ് പ്രകാശനകര്‍മ്മം നടന്നത്. ഫാ.ജോര്‍ജ് ചീരാംകുഴി ഫാ.സാജന് ആദ്യ പ്രതി നല്‍കിക്കൊണ്ട് പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. പേരന്റിങ് ജീവിതാനുഭവങ്ങളില്‍ നിന്നും ശരിയുടെ വഴികളെ തിരിച്ചറിയാന്‍ മക്കളെ ഒരുക്കുവാനുള്ള വഴിയൊരുക്കലാണ് പുസ്തകം.

തലശേരി അതിരൂപതാംഗമായ ഫാ.ടോമി ഇപ്പോള്‍ യുകെയില്‍ മനഃശാസ്ത്രത്തില്‍ ഉപരി പഠനം നടത്തി വരികയാണ്. തന്റെ യുകെ ജീവിതത്തില്‍ യുകെ മലയാളി കളുടെ ജീവിതാനുഭവങ്ങള്‍ അനുഭവിച്ചറിഞ്ഞ അച്ചന്‍ അതിന്റെ അടിസ്ഥാനത്തിലാണ് തന്റെ പുസ്തക രചന പൂര്‍ത്തിയാക്കിയിരിക്കുന്നത്. പരസ്പരം പഴിചാരിയും പരിഭവം പറഞ്ഞും മാറി നില്‍ക്കാതെ നന്‍മയുടെ വഴികളിലൂടെ മക്കളെ നയിക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കന്‍മാര്‍ക്ക് എന്തുകൊണ്ടും വലിയൊരു മുതല്‍ക്കൂട്ടാണ് പുസ്തകം.

ആധുനിക മനഃശാസ്ത്ര തത്വങ്ങളെ സ്വാംശീകരിച്ചു പ്രായോഗിക സമീപനങ്ങളിലൂടെ അവതരിപ്പിക്കുവാനുള്ള ശ്രമമാണ് പുസ്തകത്തില്‍ നടന്നിരിക്കുന്നത്. ഒപ്പം ബൈബിളിലെ യേശുവിന്റെ ശൈശവത്തെയും തിരുക്കുടുംബത്തിന്റെ രീതിശാസ്ത്രവും വിലയിരുത്തി ഹോളി ഫാമിലി മോഡല്‍ ഓഫ് പേരന്റിങ് മാതാപിതാക്കള്‍ക്ക് രൂപപ്പെടുത്താനുള്ള വഴികളും പുസ്തകത്തില്‍ മനോഹരമായി വിവരിക്കുന്നു. ആദ്യ ദിനം തന്നെ പുസ്തകത്തിന് ബോള്‍ട്ടണില്‍ ആവേശകരമായ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. പുസ്തക പ്രകാശനത്തിനുള്ള വേദി ആയി ബോള്‍ട്ടണ്‍ തിരഞ്ഞെടുത്തതിന് ട്രസ്റ്റിമാരായ സ്റ്റീഫന്‍ മാത്യു, സന്തോഷ് ചെറിയാന്‍ എന്നിവര്‍ നന്ദി രേഖപ്പെടുത്തി.

ഫാ.ബിജു കുന്നയ്ക്കാട്ട്

ഡെര്‍ബി: ലോകരക്ഷകനായ ഈശോയുടെ പെസഹാ രഹസ്യങ്ങള്‍ ഉള്‍കൊള്ളുന്ന നോമ്പുകാലത്തിന്റെ വ്രതശുദ്ധിയിലേക്ക് ലോകം പ്രവേശിച്ചിരിക്കുന്ന ഈ അവസരത്തില്‍ നോമ്പുകാല വിചിന്തനങ്ങളിലൂടെ കുടുംബ നവീകരണത്തിന് ഡെര്‍ബിയില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി ധ്യാനശുശ്രൂഷകള്‍ സംഘടിപ്പിച്ചിരിക്കുന്നു. ശനി, ഞായര്‍ (17, 18) ദിവസങ്ങളില്‍ സെന്റ് ജോസഫ്സ് ചര്‍ച്ച് ഡെര്‍ബിയിലാണ് ധ്യാന ശുശ്രൂഷകള്‍ നടക്കുന്നത്.

വിശ്രുത വചന പ്രഘോഷകനും മനഃശാസ്ത്ര വിദഗ്ധനുമായ റവ. ഫാ. ടോമി എടാട്ടും ജീസസ് യൂത്ത് ഡെര്‍ബിയുമാണ് ശുശ്രൂഷകള്‍ നയിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വെവ്വേറെ ശുശ്രൂഷകള്‍ ഉണ്ടായിരിക്കും. ആദ്യ ദിവസമായ ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 5 വരെയും രണ്ടാം ദിവസമായ ഞായറാഴ്ച ഉച്ചയ്ക്ക് 1 മണി മുതല്‍ വൈകിട്ട് 8 മണി വരെയുമായിരിക്കും ധ്യാനശുശ്രൂഷകള്‍.

വി. കുര്‍ബാന, വചനപ്രഘോഷണം, ജപമാല, ദിവ്യകാരുണ്യ ആരാധന തുടങ്ങിയവ വിശ്വാസികളെ ആത്മീയ ഉണര്‍വിലേയ്ക്ക് നയിക്കും. വികാരി റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, കമ്മിറ്റിയംഗങ്ങള്‍, വാര്‍ഡ് ലീഡേഴ്സ്, വിമെന്‍സ് ഫോറം, ഭാരവാഹികള്‍, വോളണ്ടിയേഴ്സ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. വചന പ്രഘോഷണം ശ്രദ്ധിക്കുവാനും അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും ഏവരെയും യേശുനാമത്തില്‍ സ്വാഗതം ചെയ്യുന്നു.

സുവിശേഷ വചന പ്രഘോഷണത്തിന്റെ രാജകുമാരന്‍ എന്ന വിശേഷണങ്ങളെ സെഹിയോന്‍ ധ്യാന കേന്ദ്ര സ്ഥാപക ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ വചന വിത്ത് വിതയ്ക്കുവാന്‍ യു കെയില്‍ എത്തുന്നു. കാലഘട്ടത്തിന്റെ പ്രവാചകനും ആത്മീയ അഗ്‌നി അഭിഷേകത്തില്‍ ജ്വലിക്കുന്ന വചന പ്രഘോഷകനും യേശുനാമത്തില്‍ നിരവധിയായ ജീവിക്കുന്ന അടയാളങ്ങള്‍ ലോകം ദര്‍ശിക്കുമ്പോള്‍ ത്രിദിന മധ്യസ്ഥ പ്രാര്‍ത്ഥന ഒരുക്ക ധ്യാനത്തിനായി ഫാ. സേവ്യര്‍ഖാന്‍ വട്ടായിലില്‍ യു കെയില്‍ എത്തുന്നു.

സെഹിയോന്‍ യുകെയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 6, 7, 8 തീയതികളില്‍ കെഫന്‍ലി പാര്‍ക്കിലാണ് ഫാ. സേവ്യര്‍ഖാന്‍ വട്ടായിലില്‍ ധ്യാനം നയിക്കുന്നത്. പരിമിതമായ സീറ്റുകളേ ഈ ധ്യാനത്തില്‍ ഉള്ളതിനാല്‍ ധ്യാനത്തില്‍ സംബന്ധിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക. ടോമി 07737935424

ബാബു ജോസഫ്

ഫെബ്രുവരി 19 തിങ്കള്‍ മുതല്‍ സ്‌കൂള്‍ അവധിക്കാലത്ത് നടക്കുന്ന ടീനേജുകാര്‍ക്കായുള്ള ധ്യാനത്തിലേക്ക് ബുക്കിംങ് തുടരുന്നു. റവ.ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസ് സെഹിയോന്‍ യൂറോപ്പിന്റെ നേതൃത്വത്തില്‍ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി ഹൃദയത്തില്‍ സ്വീകരിക്കുകവഴി എങ്ങനെ രക്ഷ പ്രാപിക്കുമെന്നു നന്മതിന്മകളുടെ തിരിച്ചറിവിന്റെ പ്രായത്തിലും കാലഘട്ടത്തിലും കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കുന്ന സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ റസിഡെന്‍ഷ്യല്‍ റിട്രീറ്റ് അവധിക്കാലത്ത് ഫെബ്രുവരി 19 മുതല്‍ 23 വരെ ദിവസങ്ങളില്‍ വെയില്‍സിലെ കെഫെന്‍ലി പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്ററിലാണ് നടക്കുന്നത്.

സെഹിയോന്‍ മിനിസ്ട്രിയുടെ അനുഗ്രഹീത വചന പ്രഘോഷകരും ആത്മീയ നേതൃത്വങ്ങളുമായ വൈദികരും ശുശ്രൂഷകരും ടീനേജുകാര്‍ക്കായുള്ള ധ്യാനം നയിക്കും. വചന പ്രഘോഷണം, ദിവ്യ കാരുണ്യ ആരാധന, ഗ്രൂപ്പ് ഡിസ്‌കഷന്‍, അനുഭവ സാക്ഷ്യങ്ങള്‍ എന്നിവയോടൊപ്പം വിവിധങ്ങളായ മറ്റ് ആക്റ്റിവിറ്റീസുകളും ഉള്‍പ്പെടുന്ന ഏറെ അനുഗ്രഹീതമായ അഞ്ച് ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിലേക്കു 13 വയസ്സുമുതല്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. www.sehionuk.org എന്ന വെബ് സൈറ്റില്‍ നേരിട്ട് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
തോമസ് 07877 508926.
ജെസ്സി ബിജു 07747586844.

അഡ്രസ്സ്
CEFENLY PARK
NEWTOWN
SY16 4AJ.

ഫാ. ബിജു കുന്നയ്ക്കാട്ട്

സ്‌കന്ദോര്‍പ്പ്: അമ്പതു നോമ്പിന്റെ ചൈതന്യം ഹൃദയത്തിലേറ്റു വാങ്ങുന്നതിനും കുടുംബജീവിത നവീകരണത്തിന് സഹായിക്കുന്നതിനുമായി രണ്ടുദിവസത്തെ വാര്‍ഷിക ധ്യാന ശുശ്രൂഷകള്‍ ഇന്നും നാളെയുമായി സ്‌കന്ദോര്‍പ്പ് കാത്തലിക് കമ്മ്യൂണിറ്റിയില്‍ നടക്കുന്നു. രണ്ടു ദിവസങ്ങളിലും രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെയാണ് ധ്യാന ശുശ്രൂഷകള്‍.

കിംബേര്‍ലി പെര്‍ഫോമിങ്ങ് ആര്‍ട്ട് സെന്ററില്‍ വച്ചുനടക്കുന്ന ധ്യാന ശുശ്രൂഷകള്‍ക്ക് അറിയപ്പെടുന്ന വചന പ്രഘോഷകനായി റവ. ഫാ. റ്റോമി എടാട്ട് നേതൃത്വം നല്‍കും. സെഹിയോന്‍ യുകെ മിനിസ്ട്രിയോടനുബന്ധിച്ചുള്ള സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ടീമംഗങ്ങള്‍ കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകളും നയിക്കും.

വിഭൂതി ബുധനാഴ്ച തിരുക്കര്‍മ്മങ്ങളോടനുബന്ധിച്ച് വി. കുര്‍ബാനയും അനുതാപത്തിന്റെ അടയാളമായ ചാരം പൂശലും (കുരിശുവര തിരുനാള്‍) മറ്റു പ്രത്യേക തിരുക്കര്‍മ്മങ്ങളും ഇന്നു നടക്കും. വികാരി ഫാ. ബിജു കുന്നയ്ക്കാട്ട്, കമ്മിറ്റിയംഗങ്ങള്‍, വോളണ്ടിയേഴ്സ് എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നോമ്പുകാല ചൈതന്യത്തില്‍ ദൈവസ്വരം കേള്‍ക്കുവാനും ആത്മീയ ഉണര്‍വ് പ്രാപിക്കുവാനും എല്ലാവരെയും യേശുനാമത്തില്‍ സ്വാഗതം ചെയ്യുന്നു.

ഫാ.ബിജു കുന്നയ്ക്കാട്ട്, പിആര്‍ഒ

ഡാര്‍ലിംഗ്ടണ്‍: തിരുസഭ ആരംഭം മുതല്‍ ഇന്നു വരെ സ്ത്രീകളോട് കടപ്പെട്ടിരിക്കുന്നുവെന്ന് ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍. ഡാര്‍ലിംഗ്ടണിലെ ഡിവൈന്‍ സെന്ററില്‍ നടന്ന ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാ വുമണ്‍സ് ഫോറം ദ്വിദിന നേതൃത്വ പരിശീലന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വയാവബോധമുള്ള കുടുംബിനികളും, അമ്മമാരും ക്രൈസ്തവ കുടുംബങ്ങളില്‍ ഉണ്‍ണ്ടാകണം. അപ്പോള്‍ അവര്‍ക്ക് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുവാന്‍ സാധിക്കും. സാഹചര്യങ്ങളും, മറ്റുള്ളവരും ഒരു വ്യക്തിയുടെ ജീവിതത്തെ നിയന്ത്രിക്കുവാന്‍ ഇടയാകരുത്. എങ്കില്‍ മാത്രമേ ആത്മാഭിമാനത്തോടെയും കരുത്തോടെയും ജീവിക്കുവാന്‍ ഓരോരുത്തര്‍ക്കും സാധിക്കുകയുള്ളൂ എന്നും മാര്‍ തോമസ് തറയില്‍ കൂട്ടിച്ചേര്‍ത്തു.

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത കുട്ടികളുടെ വര്‍ഷമായി പ്രഖ്യാപിച്ച ഈ വര്‍ഷത്തില്‍ അവരുടെ വിശുദ്ധീകരണത്തിലും വിശ്വാസപരിശീലനത്തിലും സ്വഭാവരൂപീകരണത്തിലും നിര്‍ണ്ണായകമായ സംഭാവനകള്‍ ചെയ്യാന്‍ വുമണ്‍സ് ഫോറത്തിന് സാധിക്കുമെന്ന് സെമിനാര്‍ ഉത്ഘാടനം ചെയ്ത ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. റവ. ഫാ. ജോര്‍ജ്ജ് പനയ്ക്കല്‍ വി. സി., ഫാ. ജോര്‍ജ്ജ് കാരാമയില്‍ എസ്. ജെ, ഫാ. ഫാന്‍സുവ പത്തില്‍, സി. ഷാരോണ്‍ സി. എം. സി., സി. മഞ്ചുഷ തോണക്കര എസ്. സി. എസ്. സി., വുമണ്‍സ് ഫോറം പ്രസിഡന്റ് ശ്രീമതി ജോളി മാത്യു, ശ്രീമതി ഷൈനി സാബു, ശ്രീമതി സോണിയ ജോണി, ശ്രീമതി ഓമന ലെജോ, ശ്രീമതി റ്റാന്‍സി പാലാട്ടി, ശ്രീമതി വല്‍സാ ജോയി, ശ്രീമതി ബെറ്റി ലാല്‍, ശ്രീമതി സജി വിക്ട്ടര്‍, തുടങ്ങിയവര്‍ നേതൃത്വം നല്കി.

ഫാ.ഹാപ്പി ജേക്കബ്

ആത്മ തപനത്തിന്റേയും പ്രാര്‍ത്ഥനയുടേയും ദിനങ്ങള്‍ ആഗതമായി. പരിശുദ്ധമായ നോമ്പിന്റെ ദിനങ്ങള്‍ പടിവാതില്‍ക്കല്‍ നില്‍ക്കുന്നു. നമ്മെ വളര്‍ത്തി വലുതാക്കിയ മാതാപിതാക്കന്മാരൊപ്പം മണ്‍മറഞ്ഞ് പോയവരേയും ആത്മീകമായി നമ്മെ പരിപാലിച്ച ആചാര്യന്മാരുടെയും ഓര്‍മ്മ നിലനിര്‍ത്തിക്കൊണ്ടും കാണപ്പെടുന്ന സഹോദരി സഹോദരന്മാരോടും നിരന്നുനിന്നുകൊണ്ടും നമുക്ക് ഈ നോമ്പിനെ സ്വാഗതം ചെയ്യാം. തന്റെ പ്രേക്ഷിത പ്രവര്‍ത്തനത്തിന് നാന്ദിയായി ഈ ലോകത്തിന്റെ സകല മോഹങ്ങളേയും അതിജീവിച്ച് നമ്മുടെ കര്‍ത്താവ് നോമ്പിന്റെ ശക്തിയും ജയവും നമുക്ക് കാട്ടിത്തന്നു. ലോകം ദൈവത്തെ മറന്ന് ജീവിച്ചപ്പോള്‍, ദൈവീക ക്രോധത്തില്‍ നിന്ന് മോചനം നേടുവാന്‍ നോമ്പിലൂടെയും പ്രാര്‍ത്ഥനയിലൂടെയും ശക്തി ആര്‍ജ്ജിച്ചതായി നാം വായിക്കുന്നു. സകല ദുഃഖവും സുരക്ഷിതത്വവും വിട്ടകന്ന് രട്ടാലും വെണ്ണീറിലും ഇരുന്നു നിലവിളിച്ച് അനുതാപത്തിലൂടെ ശോധന ചെയ്യപ്പെട്ട് നീതി മാര്‍ഗ്ഗത്തിലേക്ക് തിരിയുന്ന ജനസമൂഹത്തെ നാം മനസിലാക്കുന്നു. യോവേല്‍ 2:12-18.

ഇന്ന് നാം കാണുന്ന എല്ലാ അനുഭവങ്ങളുടെ നടുവിലും ദൈവ നിഷേധവും, ദോഷൈക ജീവിതങ്ങളും പരിശീലിക്കുന്ന ജനങ്ങളുണ്ട്. ഭക്തി എല്ലാറ്റിനും മറയായി കൊണ്ട് നടക്കുന്ന ജനം. ദൈവാലയങ്ങളില്‍ പോലും അവനവന്റെ സൗകര്യം അനുസരിച്ച് ആചാരാനുഷ്ഠാനങ്ങളെ മാറ്റിമറിക്കുന്ന കൂട്ടര്‍. എന്നാല്‍ ഈ നോമ്പ് അപ്രകാരമല്ല മനസുകളെ ശോധന ചെയ്ത്, സഹോദരങ്ങളോട് നിരപ്പായി, തെറ്റുകള്‍ ഏറ്റുപറഞ്ഞ് കണ്ണുനീരിന്റേയും പ്രാര്‍ത്ഥനയുടേയും ദിനങ്ങളായി നമുക്ക് ആചരിക്കാം. കാണപ്പെടുന്ന സഹോദരനോട് നിരപ്പാകാതെ എങ്ങനെ കാണപ്പെടാത്ത ദൈവത്തെ സ്‌നേഹിക്കുവാന്‍ കഴിയും. 1 യോഹന്നാന്‍ 4: 20 എല്ലാവരോടും നിരപ്പായി സമാധാനം കൈമാറിയതിന് ശേഷം നോമ്പിലേക്ക് പ്രവേശിക്കുന്നതാണ് അഭികാമ്യം.

ആദ്യ ആഴ്ചയിലെ ചിന്താവിഷയമായി കടന്നുവരുന്നത് യോഹന്നാന്‍ 2:1-11 വരെയുള്ള വാക്യങ്ങളാണ്. അടയാളങ്ങളുടെ ആരംഭമായി കാനായിലെ കല്യാണ വിരുന്നില്‍ പച്ചവെള്ളത്തെ വീഞ്ഞാക്കി മാറ്റിയ അനുഭവം. ഒരു വലിയ മാറ്റമാണ് നാം ഈ ഭാഗത്തിലൂടെ മനസിലാക്കേണ്ടത്. ”ക്ഷണിക്കപ്പെട്ടവനായ കര്‍ത്താവ്” പരിവര്‍ത്തനം സാധ്യമാകണമെങ്കില്‍ നമ്മുടെ ജീവിതത്തിങ്കലും ക്ഷണിക്കപ്പെട്ട കര്‍ത്താവ് കടന്നു വരണം. പരിശുദ്ധ ദൈവ മാതാവ് മാദ്ധ്യസ്ഥം വഹിക്കുന്നു. നിരാശയുടെ അനുഭവത്തിലും ദൈവ സന്നിധിയിലേക്ക് നാം കടന്നുവരുമ്പോള്‍, മറ്റുള്ളവരെ ദൈവ സന്നിധിയിലേക്ക് അടുപ്പിക്കുവാന്‍ കാരണം ആകും. പിന്നീടുള്ള ജീവിതം അവന്‍ കല്പിക്കും പോലെ ആയാല്‍, അവന്‍ പ്രവര്‍ത്തിക്കുവാന്‍ നമ്മെത്തന്നെ ഏല്‍പിച്ചു കൊടുത്താല്‍ മാറ്റത്തിന്റെ അനുഭവം സാധ്യമാകും. ഇത് അനേകര്‍ക്ക് മാതൃക ആവുകയും ദൈവത്തിങ്കലേക്ക് അടുത്ത് വരുവാന്‍ പ്രചോദനം ആവുകയും ചെയ്യും.

പുറത്ത് ശുദ്ധീകരണത്തിനായി കരുതിയ വെള്ളം ആന്തരീക ആനന്ദത്തിനായി മാറ്റപ്പെട്ടത് പോലെ ഈ നോമ്പും നമ്മെ ഓരോരുത്തരേയും വിശേഷതയുള്ള മക്കളായി രൂപാന്തരപ്പെടുത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

ഫാ.ഹാപ്പി ജേക്കബ്

ശുദ്ധമുള്ള നോമ്പേ സമാധാനത്താലെ വരിക !

കെ. ഡി. ഗോകുല്‍

കവന്റ്രി: പഞ്ചാക്ഷരി മന്ത്രത്തിന്റെ കുളിരില്‍ മുങ്ങി ഹൈന്ദവര്‍ ശിവരാത്രി ആഘോഷത്തിന് ചൊവ്വാഴ്ച തയ്യാറാകുന്നതിന്റെ മുന്നോടിയായി നാളെ ലെസ്റ്ററില്‍ കവന്‍ട്രി ഹിന്ദു സമാജം അംഗങ്ങള്‍ നാമ മന്ത്ര ജപത്തോടെ ശിവരാത്രി ആഘോഷിക്കും. കുട്ടികളും മുതിര്‍ന്നവരും ഒന്നിച്ച് മൃത്യുഞ്ജയ മന്ത്ര ജപ പഠനം നടത്തിയാണ് ശിവരാത്രി ആഘോഷത്തിന് തുടക്കമാവുക. വേദ ശ്ലോകങ്ങള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഓരോ മാസവും ഓരോ ശ്ലോകം പഠിപ്പിക്കുന്നതിന്റെ ഭാഗമായാണ് മൃത്യുഞ്ജയ മന്ത്രം ഇത്തവണ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് നേതൃത്വം നല്‍കുന്ന ദിവ്യ സുഭാഷ് അറിയിച്ചു. ഇതോടൊപ്പം ഓരോ ശ്ലോകവും അര്‍ത്ഥ വിവരണം നടത്തി ജപിക്കേണ്ട രീതികളും അവതരിപ്പിക്കും. ബഹുഭൂരിഭാഗവും മൃത്യുഞ്ജയ മന്ത്രത്തെ മരണവുമായി ബന്ധപ്പെട്ടാണ് കാണുന്നതെങ്കിലും വേദങ്ങളില്‍ വേദനയുടെ അന്ത്യമായാണ് മൃത്യുവിനെ കണക്കാക്കുന്നത്. അതിനാല്‍ മൃത്യു എന്ന വാക്കിന് വേദന എന്ന വിശേഷണമാണ് വേദ പുരാണങ്ങള്‍ പങ്കിടുന്നത്. മനുഷ്യ ജീവിതത്തില്‍ ഉടനീളം നിറയുന്ന വേദനകളില്‍ നിന്നും മുക്തിക്കായുള്ള അര്‍ത്ഥനയാണ് മൃത്യുഞ്ജയ മന്ത്രം. ശിവപ്രീതിക്കായി ഏറെ അത്യുത്തമണ് ഈ മന്ത്രം എന്നും വിശേഷണമുണ്ട്.

ഇതോടൊപ്പം പുരാണങ്ങളില്‍ പ്രത്യേക സ്ഥാനമുള്ള മാര്‍ക്കണ്ഡേയ പുരാണ കഥയും കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് അവതരിപ്പിക്കും. ഈശ്വര ആരാധനയില്‍ മരണത്തെപ്പോലും തടഞ്ഞു നിര്‍ത്താം എന്ന ശുഭ ചിന്ത മനസ്സില്‍ നിറയ്ക്കുന്നതാണ് മാര്‍ക്കണ്ഡേയ പുരാണം. കൂടാതെ പഞ്ചാക്ഷരി നാമജപവും ശിവ കീര്‍ത്തനങ്ങളുമായി നാല് മണിക്കൂര്‍ നീളുന്ന ചടങ്ങുകളാണ് തയ്യാറാക്കിയിരിക്കുന്നതെന്നും പ്രധാന സംഘാടകന്‍ വേണുഗോപാല്‍അറിയിച്ചു. ഇതോടൊപ്പം ഓരോ സ്ടസംഗത്തിലും പതിവുള്ള വേദ, പുരാണ ക്വിസ്, ആചാര്യ വേദി, ഹൈന്ദവ ദര്‍ശനങ്ങള്‍ പ്രായോഗിക ജീവിതത്തില്‍ തുടങ്ങിയ വിഷയങ്ങളും അവതരിപ്പിക്കും. തുടര്‍ന്ന് ശിവ കീര്‍ത്തനങ്ങള്‍ അടക്കമുള്ള ഭജനയും ആരതിയും പ്രസാദ വിതരണവും ഉണ്ടായിരിക്കും. ആചാര്യ വേദിയില്‍ ശ്രീരാമ പരമ ഹംസരെയാണ് ഇത്തവണ പരിചയപ്പെടുത്തുകയെന്നു വിഷയാവതാരകന്‍അജികുമാര്‍ വക്തമാക്കി.

ആദി ശങ്കരാചാര്യ, സ്വാമി വിവേകാനന്ദ എന്നിവരുടെ ജീവിത തത്വങ്ങള്‍ ഹൃദ്യസ്ഥമാക്കിയാണ് സമാജം അംഗങ്ങള്‍ ശ്രീരാമ പരമ ഹംസരില്‍ എത്തുന്നത്.കുട്ടികളും മുതിര്‍ന്നവരും പങ്കാളികള്‍ ആകുന്ന വിധം തയ്യാറാക്കിയിരിക്കുന്ന പഠന ക്ളാസില്‍ മുഴുവന്‍ പേരുടെയും പങ്കാളിത്തം ഉറപ്പാക്കിയിരിക്കുന്നതിനാല്‍ സജീവ ചര്‍ച്ചകളിലൂടെ ആശയങ്ങളുടെ കൈമാറ്റം കൂടിയാണ് നടക്കുന്നത്. ഏറ്റവും വേഗത്തില്‍ ആചാര്യ സൂക്തങ്ങളെ മനസ്സിലാക്കാന്‍ സാധ്യമായ വഴിയെന്ന് ബോധ്യമായതിനാല്‍ ആണ് ഈ മാര്‍ഗം തിരഞ്ഞെടുത്തതു എന്നും സംഘാടകര്‍ സൂചിപ്പിച്ചു. ഭാരതീയചിന്തകളുടെ സാരാംശം കണ്ടെത്താന്‍ ശ്രമം നടത്തുന്ന കവന്‍ട്രി ഹിന്ദു സമാജത്തിനു വേണ്ടി ഗ്രാന്‍ഡ് മാസ്റ്റര്‍ ആയി എത്തുന്നത് ഇത്തവണയും അജികുമാര്‍ തന്നെയാണ്. ലളിത മാര്‍ഗത്തില്‍ വേദ ചിന്തകള്‍ പ്രയോഗികമാക്കുന്ന ചര്‍ച്ചകളാണ് സമാജം അംഗങ്ങള്‍ സത്സംഗത്തില്‍ അവതരിപ്പിക്കുന്നത്.

ഭാരതത്തിലെ ആചാര്യ ശ്രേഷ്ഠരെ അടുത്തറിയുക, കുട്ടികള്‍ക്ക് ഭാരതീയ പൗരാണിക ചിന്തകളുടെ അടിത്തറ നിര്‍മ്മിക്കാന്‍ സഹായിക്കുക, ഭാരത ചിന്തകള്‍ പാശ്ചാത്യരെ പോലും ആകര്‍ഷിച്ചത് എങ്ങനെ എന്ന് കണ്ടെത്തുക, ഭാരതീയമായതിനെ ഇന്നും ലോകം ആദരിക്കുന്നത് എന്തുകൊണ്ടെന്ന് മനസിലാക്കുക തുടങ്ങിയ ചിന്തകളാണ് പഠന ശിബിരത്തിനു കവന്‍ട്രി ഹിന്ദു സമാജം പ്രവര്‍ത്തകരെ പ്രേരിപ്പിക്കുന്നത്. ഒന്നും നഷ്ട്ടപ്പെടാതിരിക്കുക, നഷ്ടപ്പെട്ടു തുടങ്ങുന്നതിനെ തിരിച്ചു പിടിക്കുക, അടുത്ത തലമുറയ്ക്കായി കരുതി വയ്ക്കുക എന്നതും ആചാര്യ ജീവിതങ്ങള്‍ മനസ്സിലാക്കിയുള്ളപഠന പദ്ധതിയുടെ ഭാഗം ആണെന്ന് സംഘാടകര്‍ വിശദീകരിച്ചു. നിലവില്‍ കവന്‍ട്രി, ലെസ്റ്റര്‍ നിവാസികളുടെ കൂട്ടായ്മയായാണ് കവന്‍ട്രി ഹിന്ദു സമാജം പ്രവര്‍ത്തിക്കുന്നത്.

ഭാരതീയതയെ അറിയാന്‍ താല്‍പ്പര്യമുള്ള ആര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് താല്പര്യം ഉള്ളവര്‍ ഇമെയില്‍ മുഖേന ബന്ധപ്പെടുക. [email protected]

വിലാസം : 8, ടോഡ്മോര്‍ട്ടന്‍ ക്‌ളോസ്, ഹാമില്‍ട്ടണ്‍ LE 5 1 EN – 07737516502

RECENT POSTS
Copyright © . All rights reserved