Spiritual

ലിവര്‍പൂള്‍: പ്രസ്റ്റണ്‍, ബ്ലാക്പൂള്‍, ലിവര്‍പൂള്‍ പ്രദേശങ്ങളിലുള്ള ക്‌നാനായ കത്തോലിയ്ക്കാ കുടുംബങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ലിവര്‍പൂള്‍ ആസ്ഥാനമായി ആരംഭിയ്ക്കുന്ന ക്‌നാനായ മിഷനിലേയ്ക്ക് പുതുതായി നിയമിതനായ ഫാ: ജോസ് തേക്കുനില്‍ക്കുന്നതിലിന് ലിവര്‍പൂള്‍ സെന്റ് പയസ് പളളിയങ്കണത്തില്‍ വച്ച് ഊഷ്മള സ്വീകരണവും പൊതുസമ്മേളനവും നടന്നു.

കൃത്യം 4:30ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭയുടെ വികാരി ജനറാള്‍ ഫാ: സജി മലയില്‍പുത്തന്‍പുരയോടൊപ്പം പള്ളിയങ്കണത്തിലെത്തിയ ജോസച്ചനെ ക്‌നാനായ സമുദായത്തിന്റെ പരമ്പരാഗത രീതിയില്‍ നടവിളികളും, മര്‍ത്തോമല്‍ ഗീതങ്ങളും ആലപിച്ച് വരവേറ്റു. തുടര്‍ന്ന് മുത്തുക്കുടകളുടെയും താലപ്പൊലിയേന്തിയ യുവജനങ്ങളുടെയും കുട്ടികളുടെയും അകമ്പടിയോടെ മെഴുകുതിരി പ്രഭയില്‍ പ്രകാശപൂരിതമായ അള്‍ത്താരയില്‍ ആഘോഷപൂര്‍വ്വമായ വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന് വിശുദ്ധ പത്താംപീയൂസിന്റെ നാമധേയത്തില്‍ മതബോധന ക്ലാസ്സുകളുടെ ഉല്‍ഘാടനവും നടന്നു.

തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ പള്ളിക്കമ്മറ്റിയ്ക്കു വേണ്ടി ട്രസ്റ്റി സിറിയക്ക് സ്റ്റീഫന്‍ സ്വാഗതം ആശംസിച്ചു. യു കെ കെ സി എ ലിവര്‍പൂള്‍ യൂണിറ്റ് പ്രസിഡന്റ് തോമസ് ജോണ്‍ വാരികാട്ട്, സെക്രട്ടറി ജോബി ജോസഫ്, പ്രസ്റ്റണ്‍ യൂണിറ്റ് പ്രസിഡന്റ് അനൂപ് അലക്‌സ്, ബ്ലാക്പൂള്‍ യൂണിറ്റ് സെക്രട്ടറി ജോണി ചാക്കൊ, യുകെകെസിഎ ജനറല്‍ സെക്രട്ടറി സാജു ലൂക്കോസ്, വനിതാ ഫോറത്തിനുവേണ്ടി ആലീസ് ബേബി, യുവജന സംഘടനയായ കെ സി വൈ ല്‍ നുവേണ്ടി യൂണിറ്റ്, നാഷണല്‍ ഭാരവാഹികളായ ഐഞ്ചലില്‍ വില്‍സണ്‍, സ്റ്റെഫില്‍ ലൂക്ക് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. തുടര്‍ന്ന് വിവിധ കമ്മറ്റി അംഗങ്ങള്‍ ഇരു വൈദികരെയും പൂച്ചെണ്ടുകള്‍ നല്‍കി ആദരിച്ചു.

ക്‌നാനായ സമുദായത്തിന്റെ അടിയുറച്ച പാരമ്പര്യവിശ്വാസങ്ങളും സഭാ സമുദായ സ്‌നേഹവും കാത്തു പരിപാലിക്കുവാന്‍ ലിവര്‍പൂള്‍ ക്‌നാനായ മിഷനിലൂടെ സാദ്ധ്യമാകട്ടെയെന്ന് ഫാ: സജി മലയില്‍പുത്തന്‍പുരയും, ഫാ: ജോസ് തേക്കുനില്‍ക്കുന്നതിലും മറുപടി പ്രസംഗത്തില്‍ ആഹ്വാനം ചെയ്തു.

ജെസ്സി ജോസ് ഏവര്‍ക്കും കൃതജ്ഞത രേഖപ്പെടുത്തി. ചിട്ടയായി ക്രമീകരിച്ച പരിപാടികള്‍ക്ക് ട്രസ്റ്റിമാരായ ബേബി ജോസഫ്, സിറിയക്ക് സ്റ്റീഫന്‍, ജെസ്സി ജോസ് എന്നിവര്‍ നേതൃത്വം നല്‍കി. രാത്രി ഏറെ വൈകി സ്‌നേഹവിരുന്നോടെ കുശലം പറഞ്ഞ് യാത്ര പറയുമ്പോള്‍ ക്‌നാനായ മക്കളുടെ സമുദായ സ്‌നേഹത്തിന്റെ അലയടികള്‍ എങ്ങും നിറഞ്ഞു നിന്നിരുന്നു.

ബാബു ജോസഫ്

ബെര്‍മിങ്ഹാം: ദൈവരാജ്യ സ്ഥാപനത്തിനായി യുവജന ശാക്തീകരണം. റവ.ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന സെഹിയോന്‍ യുകെ യുടെ ലോകമെമ്പാടുമുള്ള നവസുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് പുത്തന്‍ ദിശാബോധവും ഉണര്‍വ്വും നല്‍കിക്കൊണ്ട് വന്‍ യുവജന മുന്നേറ്റത്തോടെ അലാബേര്‍ 2018 ബര്‍മിങ്ഹാമില്‍ നടന്നു. അയര്‍ലന്‍ഡ്, സിറ്റ്‌സ്വര്‍ലന്‍ഡ്, ബെല്‍ഫാസ്റ്റ് എന്നിവിടങ്ങളില്‍ നിന്നും യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി കോളേജ് വിദ്യാര്‍ത്ഥികളും യുവതീ യുവാക്കളാണ് ഈ കൂട്ടായ്മയ്ക്കായി എത്തിച്ചേര്‍ന്നത്. പല സ്ഥലങ്ങളില്‍നിന്നും പ്രത്യേകം കോച്ചുകള്‍ അലാബെറിനായി ബര്‍മിംഗ്ഹാമിലേക്കെത്തി.

വളര്‍ച്ചയുടെ പാതയില്‍ നന്മ തിന്മകളെ യേശുവില്‍ വിവേചിച്ചറിയുവാന്‍ പ്രാപ്തമാക്കുന്ന ശുശ്രൂഷകള്‍, ലൈവ് മ്യൂസിക്, വര്‍ക്‌ഷോപ്പുകള്‍, അഡോറേഷന്‍, പ്രയ്സ് ആന്‍ഡ് വര്‍ഷിപ് തുടങ്ങിയവയും പ്രത്യേക വി. കുര്‍ബാനയും അലാബറിന്റെ ഭാഗമായി.ഫാ.ഷൈജു നടുവത്താനി, ഫാ.ടെറിന്‍ മുല്ലക്കര, ഫാ.ക്രിസ്റ്റി ഉതിരക്കുറിശ്ശിമാക്കല്‍, ഫാ. ബിജു ചിറ്റുപറമ്പില്‍, അഭിഷേകാഗ്‌നി മിനിസ്ട്രീസ് യൂത്ത് കോ ഓര്‍ഡിനേറ്റര്‍ ജോസ് കുര്യാക്കോസ് എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. അലാബേറിന് എത്തിയ യുവതീ യുവാക്കളുടെ മാതാപിതാക്കള്‍ക്കായി തത്സമയം നടത്തപ്പെട്ട ക്ലാസ്സുകളിലും ശുശ്രൂഷകളിലും നിരവധിപേരാണ് പങ്കെടുത്തത്.

സെഹിയോന്‍ യുകെയുടെ യൂത്ത് മിനിസ്ട്രിയിലും പിന്നീട് വൈദിക വിദ്യാര്‍ത്ഥിയും ആയിരിക്കെ ദൈവസന്നിധിയില്‍ ചേര്‍ക്കപ്പെട്ട അലന്‍ ചെറിയാന്റെ മാതാപിതാക്കള്‍ പ്രശസ്ത വചനപ്രഘോഷകന്‍ ചെറിയാന്‍ സാമുവേലും റീനയും, ഏവര്‍ക്കും മാതൃകയായി, സെഹിയോന്‍ യുകെയുടെ സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷനില്‍ ഓര്‍മ്മയിലെ നിറസാന്നിധ്യമായിക്കൊണ്ട് ദൈവിക സ്‌നേഹത്തില്‍ അധിഷ്ഠിതമായ യുവത്വത്തിന്റെ വഴിയില്‍ ദൈവം തിരികെ വിളിച്ച എമ്മാനുവേലിന്റെ മാതാപിതാക്കള്‍ രാജുവും മോളമ്മയും അലാബേര്‍ 2018ന് എത്തിച്ചേര്‍ന്ന് ശുശ്രൂഷകളുടെ ഭാഗമായത് അവിസ്മരണീയമായി.

സിസ്റ്റര്‍ ഡോ. മീന, ബ്രദര്‍ സാജു വര്‍ഗീസ്, ചെറിയാന്‍ സാമുവേല്‍, സാറാമ്മ മാത്യു എന്നിവര്‍ മാതാപിതാക്കള്‍ക്കായുള്ള ശുശ്രൂഷ നയിച്ചു. ഏറെ വിഭവങ്ങളോടെ നിരവധി ഫുഡ് സ്റ്റാളുകളും കണ്‍വെന്‍ഷന്റെ പ്രത്യേകതയായി. തത്സമയ റിക്കാര്‍ഡിങ്നായി പ്രമുഖ മാധ്യമ ശുശ്രൂഷയായ ശാലോം ടി വി യും എത്തിയത് കൂടുതല്‍ ആകര്‍ഷകമായി.

ബാബു ജോസഫ്

ബര്‍മിംങ്ഹാം: പരിശുദ്ധ അമ്മയുടെ മാധ്യസ്ഥതയില്‍ ദൈവപരിപാലനയുടെ അതിശക്തവും പ്രകടവുമായ അനുഗ്രഹങ്ങളും വിടുതലുകളും ജീവിത നവീകരണവും സാധ്യമായിക്കൊണ്ടിരിക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ ഇത്തവണ മാതൃസ്‌നേഹത്തിന്റെ കൃപാവര്‍ഷത്തിനൊരുങ്ങി സെപ്റ്റംബര്‍ 8 ന് നടക്കും.ഫാ.സോജി ഓലിക്കല്‍ കണ്‍വെന്‍ഷന്‍ നയിക്കും. നിത്യ രക്ഷ യേശുവിലെന്ന് നാളെത്തെ ലോകം പ്രത്യാശയോടെ ഏറ്റുപറയുമ്പോള്‍ അതിന്റെ പിന്നിലെ ചരിത്രമായി റവ.ഫാ.സേവ്യര്‍ ഖാന്‍ വട്ടായിയിലിനെ ഉപകരണമാക്കി ദൈവം നട്ടുവളര്‍ത്തിയ സെഹിയോന്‍ മിനിസ്ട്രിയിലൂടെ ആഗോളതലത്തില്‍ നവസുവിശേഷവത്ക്കരണം ലക്ഷ്യമാക്കി ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന വിവിധങ്ങളായ ശുശ്രൂഷകളുടെ അടിസ്ഥാനമായി നിലകൊള്ളുന്ന, ദേശഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങള്‍ പങ്കെടുക്കുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷനെപ്പറ്റിയുള്ള പ്രോമോ കാണാം

മാതാവിന്റെ പിറവിത്തിരുന്നാളിനൊപ്പമായി നടക്കുന്ന ഇത്തവണത്തെ കണ്‍വെന്‍ഷനില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ബിഷപ്പ് മാര്‍.ജോസഫ് സ്രാമ്പിക്കല്‍, അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ പ്രമുഖ വചനപ്രഘോഷകന്‍ ഫാ.ഷൈജു നടുവത്താനി, ലോകപ്രശസ്ത ആത്മീയ രോഗശാന്തി വിടുതല്‍ ശുശ്രൂഷകന്‍ ഡാമിയന്‍ സ്റ്റെയിന്‍ എന്നിവര്‍ പങ്കെടുക്കും. കഴിഞ്ഞ അനേക വര്‍ഷങ്ങളായി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വിശ്വാസജീവിതത്തില്‍ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങള്‍ വിവിധ ശുശ്രൂഷകളിലൂടെ പകര്‍ന്നു നല്‍കാന്‍ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷന്റെ പ്രധാന സവിശേഷതയാണ്.

കുട്ടികള്‍ക്കായി ഓരോതവണയും ഇംഗ്ലീഷില്‍ പ്രത്യേക കണ്‍വെന്‍ഷന്‍തന്നെ നടക്കുന്നു.അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷനിലും മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളില്‍നിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റര്‍ എന്ന കുട്ടികള്‍ക്കായുള്ള മാസിക ഓരോരുത്തര്‍ക്കും സൗജന്യമായി നല്‍കിവരുന്നു. കുറഞ്ഞ സമയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ലിറ്റല്‍ ഇവാഞ്ചലിസ്റ്റ് എന്ന പുസ്തകവും വളര്‍ച്ചയുടെ പാതയില്‍ കുട്ടികള്‍ക്ക് വഴികാട്ടിയാവുന്നു.

രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കണ്‍വെന്‍ഷനില്‍ കടന്നുവരുന്ന ഏതൊരാള്‍ക്കും മലയാളത്തിലും ഇംഗ്ലീഷിലും മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിംങ്ങിനുമുള്ള സൗകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകള്‍ക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിള്‍, പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍, മറ്റ് പ്രസിദ്ധീകരണങ്ങള്‍ എന്നിവ കണ്‍വെന്‍ഷന്‍ സെന്ററില്‍ ലഭ്യമാണ്. പതിവുപോലെ രാവിലെ 8ന് മരിയന്‍ റാലിയോടെ തുടങ്ങുന്ന കണ്‍വെന്‍ഷന്‍ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ കണ്‍വെന്‍ഷന്‍ സമാപിക്കും.

കണ്‍വെന്‍ഷനായുള്ള പ്രാര്‍ത്ഥനാ ഒരുക്ക ശുശ്രൂഷ ബര്‍മിങ്ഹാമില്‍ 6,7 തീയതികളില്‍ നടക്കും. കണ്‍വെന്‍ഷന്റെ ആത്മീയ വിജയത്തിനായി പ്രാര്‍ത്ഥനാ സഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും പരിശുദ്ധ അമ്മയുടെ ജനന തിരുന്നാള്‍ ദിനമായ സെപ്റ്റംബര്‍ 8ന് രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.

അഡ്രസ്സ് :
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം.( Near J1 of the M5)
B70 7JW.
കൂടുതല്‍ വിവരങ്ങള്‍ക്ക് ;
ഷാജി 07878149670.
അനീഷ്.07760254700

ബിജുമോന്‍ മാത്യു 07515 368239
Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്,
ടോമി ചെമ്പോട്ടിക്കല്‍ 07737935424.
ബിജു എബ്രഹാം 07859 890267

ദൈവം മിക്കപ്പോഴും പ്രവര്‍ത്തിക്കുന്നത് നമുക്ക് അജ്ഞാതവും അത്ഭുതകരവുമായ മാര്‍ഗങ്ങളിലൂടെയാകുമെന്നും എന്നാല്‍ എല്ലായ്‌പ്പോഴും അതു ഫലമണിയുമെന്ന്  ഒരു വിശ്വാസി വിശ്വസിക്കണം. എപ്പോഴും വിശ്വസിക്കുക, വിശ്വാസം ഒരിക്കലും നഷ്ടപ്പെടുത്താതിരിക്കുക എന്നതു പ്രധാനമാണ്. ദൈവകൃപയുടെ പ്രവര്‍ത്തനം തോട്ടത്തില്‍ കുഴിച്ചിടുന്ന വിത്തുകള്‍ക്കു സമാനമാണ്‌ എന്നറിയുക. ഇന്ന് ഈ ലോകത്തിൽ നടക്കുന്ന കാര്യങ്ങൾ നോക്കിയാല്‍ സ്വര്‍ഗീയപിതാവ് ആഗ്രഹിക്കുന്നതിന്റെ എതിര്‍ ദിശയിലേയ്ക്കാണ് ലോകം പോകുന്നതെന്നു നമുക്കു തോന്നിപ്പോകും. എന്നാൽ പ്രത്യാശയോടെ വിളവെടുപ്പിന്റെ കാലത്തിനായി കാത്തിരിക്കണം. പഴയ കാലത്തും ഇന്നും ദൈവരാജ്യം വളരുന്നത് നിഗൂഢവും അത്ഭുതകരവുമായ വിധത്തിലാണ്. കുഞ്ഞുവിത്തില്‍ മറഞ്ഞിരിക്കുന്ന ശക്തിയെ ഉണര്‍ത്തുകയും അതിന്റെ ജീവന്‍ വിജയം നേടുകയുമാണ് സംഭവിക്കുക. വ്യക്തിപരവും സാമൂഹ്യവുമായ മുറിവുകള്‍ പ്രത്യാശയുടെ കപ്പല്‍ച്ചേതത്തെ അടയാളപ്പെടുത്തുമ്പോഴും വിശ്വാസം കൈവിടാതിരിക്കുകയും ദൈവത്തിന്റെ ശക്തമായ പ്രവൃത്തികള്‍ക്കു കാത്തിരിക്കുകയും വേണം. ദൈവത്തോടുള്ള വിശ്വസ്തതയിലും അവന്റെ സാന്നിദ്ധ്യത്തിലും നങ്കൂരമിട്ടതായിരിക്കണം നമ്മുടെ ജീവിതം – ഈ പറഞ്ഞത് ഫ്രാൻസിസ് പാപ്പ – ക്രിസ്തീയത അല്ലെങ്കിൽ ഒരു ക്രിസ്ത്യാനിയുടെ ജീവിതം എന്തായിരിക്കണം എന്ന് വ്യക്തമാക്കുന്ന വാക്കുകൾ.

ദൈവകൃപയുടെ പ്രവര്‍ത്തനം തോട്ടത്തില്‍ കുഴിച്ചിടുന്ന വിത്തുകള്‍ക്കു സമാനമാണ്‌ എന്നറിയുക… അതുപോലെ തന്നെയാണ് നമ്മളടങ്ങുന്ന കുടുംബ ജീവിതവും. ജീവിതത്തിൽ എത്രമാത്രം പ്രതിസന്ധികൾ ഉണ്ടായാലും അവയെ തരണം ചെയ്യാൻ സാധിക്കുന്നത് നമ്മുടെ ജീവിതാനുഭവങ്ങളാണ്.. അല്ലെങ്കിൽ നമ്മെ പഠിപ്പിച്ചത് നമ്മുടെ മാതാപിതാക്കളുടെയും പൂർവികരുടെയും ജീവിതഭാരത്തിന്റെ വഴികൾ ആണ്. അവർ നമ്മളെ വിശ്വാസത്തിന്റെ വഴികളിലൂടെ നടത്തിയത് കൊണ്ടാണ് എന്ന് നാം തിരിച്ചറിയുന്നു.

ഈ തിരിച്ചറിവുകൾ പ്രവാസികളായ സ്റ്റോക്ക് ഓൺ ട്രെന്റിലെ മലയാളികളും തങ്ങളുടെ മക്കളുടെ വിശ്വാസ ജീവിതത്തെ നേർവഴിയിലൂടെ നടത്തുവാൻ തീരുമാനിച്ച നിമിഷങ്ങളക്കാണ് ഇന്നലെ സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ സെന്ററിൽ തുടക്കം ആയിരിക്കുന്നത്. പന്ത്രണ്ട് ക്ലാസുകളിലായി 300 റിൽ പരം കുട്ടികളുമായി വേദപാഠ ക്ലാസ്സുകൾക്ക് ഇന്നലെ തുടക്കമായി.സ്റ്റോക്ക് ഓൺ ട്രെന്റ് മിഷന്റെ ചുമല ഏറ്റെടുത്ത ഫാദർ ജോർജജ് എട്ടപറയിൽ അച്ചന് സ്വാഗതമോതിയത് ട്രസ്റ്റികളയായ റോയി ഫ്രാൻസിസ്, സുദീപ് എബ്രഹാം എന്നിവർ ചേർന്ന്… തുടർന്ന്  ജോർജജ് അച്ചൻ സ്റ്റോക്കിലെ സമൂഹത്തിന് സ്വയം പരിചയപ്പെടുത്തി. വർഷങ്ങളായി സ്റ്റോക്കിലെ മലയാളി വിശ്വാസിസമൂഹം ആഗ്രഹിച്ച നിമിഷങ്ങളുടെ പൂർത്തീകരമാണ് നടന്നത്.. അതോടൊപ്പം എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മേലദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് സ്റ്റോക്ക് ഓൺ ട്രെന്റ് മാസ് സെന്ററിലെ മക്കൾക്ക് നൽകിയ ഉറപ്പ് പാലിക്കപ്പെടുകയും ചെയ്‌തിരിക്കുന്നു. ഫാദർ ജെയ്‌സൺ കരിപ്പായി പ്രശംസനീയമായ വിശ്വാസ പരിപാടികളിലൂടെ സ്റ്റോക്ക് വിശ്വാസി സമൂഹത്തെ ആത്മീയ വളർച്ചയുടെ തലത്തിലേക്ക്  ഉയർത്തിയ സ്റ്റോക്ക് ഓൺ ട്രെന്റ് മാസ്സ് സെന്ററിന് പുതിയ ഇടയൻ എത്തിയിരിക്കുന്നു.എല്ലാവരുടെയും സഹകരണം അഭ്യർത്ഥിച്ച അച്ചന്റെ മറുപടി പ്രസംഗം… ജോർജ് അച്ചൻ ചാപ്ലയിൻ ആയി സേവനം അനുഷ്ഠിക്കുന്ന സെയിന്റ് പീറ്റർ ഇൻ ചെയിൻ പള്ളിയിലെ ഇംഗ്ലീഷ് കുർബാനക്ക് ശേഷമാണ് അച്ചൻ മലയാളം കുർബാനക്ക് എത്തിയത്. കിംവദന്തികൾ പരത്തുന്നതിൽ ആരും പിന്നിലല്ല എന്ന് തെളിയിക്കുന്നതായിരുന്നു പിന്നീട് അച്ചൻ പറഞ്ഞ വാക്കുകൾ വെളിപ്പെടുത്തുന്നത്. ചാപ്ലൈൻ ആയി ഇരിക്കുന്ന പള്ളിയിൽ ഇനി ഇംഗ്ലീഷ് കുർബാനയില്ലെന്നും മലയാളം മാത്രമേ ഉണ്ടാകൂ എന്ന തെറ്റായ വർത്തകേട്ട് ഇംഗ്ലീഷ് കമ്മ്യൂണിറ്റി കുർബാനക്കെത്തിയത് പരാതിയുമായിട്ടായിരുന്നു എന്ന് അച്ചൻ സാക്ഷ്യപ്പെടുത്തി.

നിങ്ങൾ കേട്ടത് അസത്യമാണെന്നും ഈ പള്ളിയിലുള്ള സേവനങ്ങൾക്ക്‌ യാതൊരു മറ്റുവുമില്ലെന്ന തിരിച്ചറിവ് അവർക്ക് ജോർജജ് അച്ഛനിൽ നിന്നും ലഭിച്ചപ്പോൾ അതിൽ  ക്ഷമ പറയാൻ അവർ മടിച്ചില്ല. പിന്നീട് കണ്ടത് സ്നേഹാദരങ്ങളോടെ അച്ചനെ പരിചയപ്പെടുന്ന ഒരു സമൂഹത്തെയായിരുന്നു പിന്നീട് കണ്ടത്. ആര് എന്നോട് പിണങ്ങിയാലും ഞാൻ പിണങ്ങത്തില്ല എന്ന അച്ചന്റെ വാക്കുകൾ കേട്ട് പുഞ്ചിരി തൂക്കിയ പള്ളിയങ്കണത്തിലെ വിശ്വാസികൾ… നർമ്മത്തിൽ ചാലിച്ച മലയാള ഭാഷ…

വിശ്വാസികൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ തുറന്നു പറയണമെന്ന് അഭ്യർത്ഥിച്ച അച്ചൻ തിരിതെളിച്ച് 2018 ലെ വേദപാഠ ക്ലാസ്സുകൾക്ക് ഔദ്യോഗികമായ തുടക്കം കുറിച്ചു.  വേദപാഠ ക്ലാസ്സുകളുടെ ഹെഡ് ടീച്ചർ ആയ തോമസ് വര്ഗീസ് കഴിഞ്ഞ വർഷങ്ങളിൽ കുട്ടികളുടെ മാതാപിതാക്കൾ നൽകിയ വലിയ സഹകരണത്തിന് നന്ദി അറിയിക്കുകയും അത് തുടരണമെന്ന് അഭ്യർഥിക്കുകയും ചെയ്‌തു. പ്രസ്തുത ചടങ്ങിൽ സിസ്റ്റർ ലാലി, സാവിയോ ഫ്രണ്ട്‌സ് അനിമേറ്റർ ജോസ് വര്ഗീസ്, ജിത്തു ഡേവിസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.തുടർന്ന് പുതുതായി ക്ലാസ്സുകളിൽ എത്തിച്ചേർന്ന കുട്ടികൾക്കായി സ്വീകരണം… തിരി തെളിച്ചു പിടിച്ചു കുട്ടികളുടെ പ്രതിജ്ഞ… ഒപ്പം മാതാപിതാക്കളും വേദപാഠ അദ്ധ്യാപകരും ഒത്തുചേർന്നപ്പോൾ പള്ളിയങ്കണം കേരളത്തിലെ ഒരു പള്ളിമേടയിൽ എത്തിനിൽക്കുന്ന ഒരനുഭവം… തുടർന്ന് ഭക്തിനിർഭരമായ കുർബാന… അതെ സ്റ്റോക്ക് ഓൺ ട്രെന്റ് വിശ്വാസത്തിൽ വളരുന്ന ഒരു തലമുറയുടെ ഒരു കൂട്ടായ്മ ആയിത്തീരുന്നു..

ആര്‍ക്കായി ദൈവത്തിന്റെ വചനം പിറന്നോ അവിടെയൊന്നും വചനം എത്തിയിട്ടിലെങ്കിൽ അതിന്റെ കാരണം വചനം അറിയിക്കേണ്ടവന്‍ എത്തിയില്ല എന്നതാണ്. നമ്മൾ പ്രവാസ ജീവിതത്തിന്റ തിരക്കിൽ വചനവുമായി നടക്കേണ്ടവർ അല്ല എന്ന ചിന്ത മാറ്റി നമ്മളുടെ പ്രശ്‌നങ്ങളുടെ നൂലാമാലകളിൽ പതറാതെ, സുഖലോലുപതയുടെ  അരമനവിട്ട്  ആത്മവിശ്വാസത്തോടെ വചനം നമ്മുടെ കുട്ടികളിൽ എത്തിക്കാൻ ശ്രമിക്കാം.. മാസാവസാനം എത്തുന്ന ബില്ലുകൾ എന്ന ഒഴിച്ചുകൂട്ടാൻ പറ്റാത്ത ഇവിടുത്തെ ജീവിത രീതികൾ നമ്മുടെയും നമ്മുടെ കുട്ടികളുടെയും ജീവിതത്തിൽ  വചനമെത്താന്‍ തടസ്സമാവാതെ ശ്രദ്ധിക്കാം. വചനദൂതന്‍ യാത്ര ചെയ്യുന്നുണ്ട് – നമ്മുടെ അനുദിന ജീവിത വഴികളിൽ. പക്ഷേ, എവിടെ?  സുഖസൗകര്യങ്ങളുടെ ഇടയിലൂടെ നടക്കുന്ന നമ്മൾ അത് മറക്കാറുണ്ടോ? ആള്‍ക്കൂട്ടത്തില്‍, അധികാരപടവുകളിലൂടെ അതിന്റെ ആരവങ്ങളില്‍, അതിന്റെ ലഹരിയില്‍ നമ്മൾ മയങ്ങി വചനം നമ്മളിൽ നിന്ന് അകലാതിരിക്കട്ടെ..

സ്വന്തം ദൗത്യം നിര്‍വഹിക്കാതെ ജീവിതം നടന്നുതീര്‍ക്കുന്നവരുണ്ടാകാം. അവരോടു യേശു ചോദിച്ചു: ‘ആത്മാവിനു പകരമായി എന്തു കൊടുക്കും?’ അവര്‍ ജീവിതംകൊണ്ടു കഴിച്ച യാത്രയില്‍ അവര്‍ക്ക് ആത്മാവു പോയ കാര്യം അവര്‍ അറിഞ്ഞില്ല. ജീവിതം പാഴാക്കിയ നടത്തങ്ങള്‍! 

ലീഡ്‌സ്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ലീഡ്‌സ് സെന്റ്. മേരീസ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയില്‍ പരി. കന്യകാ മാതാവിന്റെ പിറവിത്തിരുന്നാളിനും എട്ടുനോമ്പാചരണത്തിനും ഇന്നലെ കൊടിയേറി. ലീഡ്‌സ് സെന്റ്. വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ ഞായറാഴ്ച രാവിലെ പത്തു മണിക്ക് റവ. ഫാ. മാത്യൂ മുളയോലില്‍ കൊടിയുയര്‍ത്തി പരി. കന്യകാ മാതാവിന്റെ തിരുസ്വരൂപം ദേവാലയത്തില്‍ പ്രതിഷ്ഠിച്ചു. തുടര്‍ന്ന് റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല ആഘോഷമായ ദിവ്യബലി അര്‍പ്പിയ്ക്കുകയും വചന സന്ദേശം നല്‍കുകയും ചെയ്തു. തിരുന്നാളുകള്‍ ഹൃദയത്തിന്റെ നടുവിലൂടെ കടന്നു പോകുകയും ജീവിതത്തിന്റെ തിരുത്തലാവുകയും വേണം. നിങ്ങളുടെ ഭവനത്തിലെ കര്‍ത്താവിന്റെ ആലയമാണ് ആദ്യം പടുത്തുയര്‍ത്തേണ്ടതുണ്ട്. മക്കളുടെ ജീവിതത്തില്‍ മാതാപിതാക്കള്‍ പ്രാര്‍ത്ഥനയാവണം. അതിനുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാവണം തിരുന്നാളുകള്‍. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല തന്റെ സന്ദേശത്തില്‍ പറഞ്ഞു. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം
ദിവ്യകാരുണ്യ പ്രദക്ഷിണം നടന്നു.

സെപ്റ്റംബര്‍ 3 മുതല്‍ 7വരെ വൈകുന്നേരം 6.45 ന് നൊവേനയും വിശുദ്ധ കുര്‍ബാനയും നേര്‍ച്ചവിതരണവും നടക്കും. എട്ടാം തീയതി ശനിയാഴ്ച രാവിലെ 10ന് വി. കുര്‍ബാനയും നൊവേനയും നേര്‍ച്ചവിതരണവും നടക്കും. പ്രധാന തിരുന്നാള്‍ ദിവസമായ 9 ഞായര്‍ രാവിലെ പത്ത് മണിക്ക് റവ. ഫാ. തോമസ്സ് തയ്യില്‍ (തലശ്ശേരി അതിരൂപത) ആഘോഷമായ തിരുന്നാള്‍ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് നൊവേന, പ്രസംഗം, ലദീഞ്ഞ്, ദേവാലയംചുറ്റി ആഘോഷമായ പ്രദക്ഷിണം എന്നിവ നടക്കും.

തിരുന്നാള്‍ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് മുമ്പ് കുമ്പസാരിക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. പ്രധാന തിരുന്നാള്‍ ദിവസം അടിമ വയ്ക്കുന്നതിനും മാതാവിന്റെ കഴുന്ന് മുടി എന്നിവ എടുക്കുന്നതിനും അവസരം ഉണ്ടായിരിക്കുന്നതാണ്.

ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും പുണ്യ പ്രവര്‍ത്തികളുടെയും എട്ടു ദിനങ്ങളാണ് ഇനിയുള്ളത് . 2013 മുതല്‍ യുകെയില്‍ പ്രസിദ്ധമായ ലീഡ്‌സ് എട്ടു നോമ്പാചരണത്തിലും പരി. കന്യകാ മാതാവിന്റെ പിറവിത്തിരുന്നാളിലും പങ്ക് ചേര്‍ന്ന് അനുഗ്രഹം പ്രാപിക്കാന്‍ ബ്രിട്ടണിലെ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി റവ. ഫാ. മാത്യൂ മുളയോയില്‍ അറിയ്ച്ചു.

‘പ്രളയം നമ്മളില്‍ നിന്ന് പലതും കവര്‍ന്നു കൊണ്ട് പോയി എങ്കിലും ആദ്യം നമ്മളില്‍ നിന്നും കവര്‍ന്നത് പരസ്പരം നാം അതിര് കെട്ടി തിരിച്ച മതിലുകള്‍ ആയിരുന്നു.നമ്മടെ മനസിലെ അഹങ്കാരങ്ങളെ ആയിരുന്നു. ഞാന്‍ മാത്രം മതി എന്ന നമ്മടെ കാഴ്ചപ്പാടുകളെ ആയിരുന്നു’ എന്ന് മുസ്ലിം പള്ളിയില്‍ ജുമഅ നമസ്‌ക്കാരത്തിന് മുമ്പ് ഒരു കൃസ്ത്യന്‍ പുരോഹിതന്‍ വന്നു പറയുമ്പോള്‍ കേരളം ദൈവത്തിന്റെ സ്വന്തം നാട് ആവുകയാണ്.

കോട്ടയം വെച്ചൂര്‍ ജുമാ മസ്ജിദിലാണ് മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമ ഉദാഹരണം കേരളക്കരയുടെ മനസ് നിറച്ചത്. വെള്ളിയാഴ്ച ജുമുഅ നമസ്‌ക്കാരത്തിന് മുമ്പ് ഇമാം നടത്തുന്ന പ്രസംഗത്തിനിടയില്‍ അച്ചിനകം ക്രിസ്ത്യന്‍ പള്ളിയിലെ വികാരി ഫാ. സനു പുതുശേരി എത്തുകയായിരുന്നു. പ്രളയത്തില്‍ നാട് മുങ്ങിക്കൊണ്ടിരുന്നപ്പോള്‍ സഹായവുമായി എത്തിയ മുസ്ലിം സഹോദരങ്ങളോട് നന്ദി പറയാനാണ് അദ്ദേഹം എത്തിയത്.

ഇത്രയും മനോഹര സംഭവം നടക്കുമ്പോള്‍ പളളിയിലുണ്ടായിരുന്ന നിയാസ് നാസര്‍ എന്നയാള്‍ സംഭവം വിവരിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് ഒരുമ ലോകത്തിന്റെ മുമ്പിലെത്തിയത്.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

ഏറെ വൈകകാരികമായ നിമിഷങ്ങളാണിന്ന് (വെള്ളി 31/8/2018) വെച്ചൂര്‍ ജുമാ മസ്ജിദില്‍ അരങ്ങേറിയത്.. സന്തോഷവും അഭിമാനവും അതിലേറെ നാളെയെ പറ്റി ഒത്തിരി പ്രതീക്ഷകളും തന്ന നിമിഷങ്ങള്‍…ഇക്കാലമത്രയും അനുഭവിച്ചതില്‍ ഏറ്റവും മനോഹരമായ ഒരു വെള്ളിയാഴ്ചയാണിന്ന്.. ഏറെ നേരം നീണ്ടു നില്‍കാറുള്ള ജുമാപ്രസംഗം ഇമാം പെട്ടന്ന് അവസാനിപ്പിച്ചത് കണ്ടു കാര്യം എന്താകും എന്ന് ചിന്തിച്ചിരുന്ന ഏവരെയും ഞെട്ടിച്ചു കൊണ്ടാണ് അച്ചിനകം കൃസ്ത്യന്‍ പള്ളിയിലെ വികാരി അച്ഛന്‍ അങ്ങോട്ട് കയറി വന്നത്..

പ്രളയത്തെ തുടര്‍ന്ന് കൃസ്ത്യന്‍ ദേവാലയ വുമായി ബന്ധപെട്ടു മുസ്ലിം സഹോദരങ്ങള്‍ ഒരുപാട് സഹായം ചെയ്തു അതിനു നന്ദി അറിയിക്കുക എന്നതാണ് ആഗമന ലക്ഷ്യം എന്ന് മുഖവുര ഏതുമില്ലാതെ അച്ഛന്‍ പറഞ്ഞു. ആദ്യമായാണ് ഒരു മുസ്ലിം പള്ളിയില്‍ കയറുന്നത് ,അഭിമാനവും സന്തോഷവും ഉണ്ട് എന്നു പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്..ആ വാക്കുകള്‍ കടമെടുത്താല്‍ …

‘ മഹാ പ്രളയതിനാണ് ആണ് നാം സാക്ഷ്യം വഹിച്ചത് ,പ്രളയം നമ്മളില്‍ നിന്നും പലതും കവര്‍ന്നു കൊണ്ട് പോയി എങ്കിലും ആദ്യം നമ്മളില്‍ നിന്നും കവര്‍ന്നത് പരസ്പരം നാം അതിര് കെട്ടി തിരിച്ച മതിലുകള്‍ ആയിരുന്നു, നമ്മടെ മനസ്സിലെ അഹങ്കാരങ്ങളെ ആയിരുന്നു, ഞാന്‍ മാത്രം മതി എന്ന നമ്മടെ കാഴ്ചപ്പാടുകളെ ആയിരുന്നു, എന്നാല്‍ പ്രളയം നമ്മെ പഠിപ്പിച്ച ഒന്നായിരുന്നു സഹകരണം, പരസ്പരം ജാതി നോക്കാതെ മതം നോക്കാതെ സമ്പത്തു നോക്കാതെ പരസ്പരം സ്‌നേഹിക്കാനും സമാധാനിപ്പിക്കാനും നമുക്ക് കഴിഞ്ഞു..

എവിടെ യോ നമുക്കു നഷ്ടമായി കൊണ്ടിരുന്ന മാനുഷിക മൂല്യങ്ങളെ ഉയര്‍ത്തി എടുക്കുവാന്‍ പ്രളയം കൊണ്ട് കഴിഞ്ഞു. പരസ്പരം കണ്ടിട്ടില്ലാത്ത ആളുകള്‍ പോലും സഹോദരന്‍ മാരെ പോലെ ഓണവും പെരുന്നാളും ഒക്കെ ഒരേ മനസ്സോടെ ആഘോഷിച്ചു .
ഒരു ദുരന്തം ഉണ്ടാകുമ്പോള്‍ മാത്രം ഒന്നിക്കേണ്ട ഒന്നല്ല ഈ ബന്ധം ഇതില്‍ കൂടെ നാം നേടി എടുത്ത മാനുഷിക മൂല്യങ്ങള്‍ നമുക്ക് നാളെയുടെ തലമുറക്കും കൈ മാറാം .കാലങ്ങളോളം കൈകോര്‍ത്തു മുന്നോട്ട് പോകണം നാം..’

അച്ഛന്റെ വാക്കുകള്‍ അങ്ങനെ നീണ്ടു പോയി.ആ നിമിഷത്തിലുണ്ടായ വികാരത്തെ വാക്കുകളില്‍ വിവരിക്കുക എന്നത് അസാധ്യമാണ്, മനസുകള്‍ ഒന്നാകുന്ന സുന്ദരമായ കാഴ്ച…

കണ്ണ് നിറഞ്ഞില്ല എങ്കിലും മനസ്സ് സന്തോഷത്താല്‍ ഒരു പാട് നിറഞ്ഞു. പള്ളിയില്‍ കയറാനും സംസാരിക്കാനും കഴിഞ്ഞതില്‍ അച്ഛനും സന്തോഷം.

അവിടെ കൂടിയഓരോ വിശ്വാസിയുടെയും മുഖത്തു നിന്നും ഞാന്‍ വായിച്ചെടുത്തു അവരുടെ മനസിലെ വികാരങ്ങള്‍..
ആയിരം ഗോ സ്വാമി മാര്‍ കുരച്ചാലും ആയിരം മോഹന്‍ദാസ് മാര്‍ പിന്നില്‍ നിന്നു കുത്തിയാലും കേരളമണ്ണില്‍ അതിന് ഇടം നല്‍കില്ലഎന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതായിരുന്നു ഇന്ന് നടന്ന സംഭവം. ഒരു പാട് അഭിമാനം തോന്നുന്നു ഒരു മലയാളി ആയതില്‍,ദൈവത്തിന്റെ ഈ സ്വന്തം നാട്ടില്‍ ജനിച്ചതില്‍…കൈകോര്‍ത്തു മുന്നോട്ട് മുന്നോട്ട് പോകാന്‍ എന്നും നമുക്ക് കഴിയട്ടെ എന്ന പ്രാര്‍ത്ഥന യോടെ
നിയാസ്…

മരിയന്‍ മിനിസ്ട്രി സ്പിരിച്വല്‍ ഫാദര്‍ ബഹുമാനപ്പെട്ട ടോമി ഏടാട്ടിന്റെ നേതൃത്വത്തില്‍ മരിയന്‍ മിനിസ്ട്രി ടീം ഇംഗ്ലണ്ടിലെ കുടുംബങ്ങള്‍ക്ക് വേണ്ടി കുടുംബ നവീകരണ ധ്യാനങ്ങള്‍ നടത്തുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

ബ്രദര്‍ തോമസ് സാജ്: 07809502804,
ബ്രദര്‍ ചെറിയാന്‍ സാമുവല്‍: 07460499931

‘ദമ്പതികള്‍ തമ്മിലുള്ള ഉടമ്പടി ദൈവവും മനുഷ്യനും തമ്മിലുള്ള ഉടമ്പടിയുടെ ഭാഗമായി തീരുന്നു: യഥാര്‍ത്ഥമായ ദാമ്പത്യസ്നേഹം ദൈവസ്നേഹത്തിലേക്ക് ഉയര്‍ത്തപ്പെടുന്നു.’

(കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 1639 / 142)

ഫാ. മാത്യൂ മുളയോലില്‍

ഷിബു മാത്യൂ

ലീഡ്‌സ്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ലീഡ്‌സ് സെന്റ്. മേരീസ് സീറോ മലബാര്‍ കമ്മ്യൂണിറ്റി തങ്ങളുടെ സ്വര്‍ഗ്ഗീയ മധ്യസ്ഥയായ പരി. കന്യകാ മാതാവിന്റെ പിറവിത്തിരുന്നാളും എട്ടുനോമ്പാചരണവും ലീഡ്‌സ് സെന്റ്. വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ ആചരിക്കുന്നു. സെപ്റ്റംബര്‍ 2 ഞായറാഴ്ച രാവിലെ പത്തു മണിക്ക് റവ. ഫാ. മാത്യൂ മുളയോലില്‍ കൊടിയുയര്‍ത്തും. തുടര്‍ന്ന് പരി. കന്യകാ മാതാവിന്റെ തിരുസ്വരൂപം ദേവാലയത്തില്‍ പ്രതിഷ്ഠിക്കും. 10.15ന് റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല (ലണ്ടന്‍) ആഘോഷമായ ദിവ്യബലി അര്‍പ്പിയ്ക്കും. അതേ തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം നടക്കും.

 ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല

സെപ്റ്റംബര്‍ 3 മുതല്‍ 7വരെ വൈകുന്നേരം 6.45 ന് നൊവേനയും വിശുദ്ധ കുര്‍ബാനയും നേര്‍ച്ചവിതരണവും നടക്കും. എട്ടാം തീയതി ശനിയാഴ്ച രാവിലെ 10ന് വി. കുര്‍ബാനയും നൊവേനയും നേര്‍ച്ചവിതരണവും നടക്കും. പ്രധാന തിരുന്നാള്‍ ദിവസമായ 9 ഞായര്‍ രാവിലെ പത്ത് മണിക്ക് റവ. ഫാ. തോമസ്സ് തയ്യില്‍ (തലശ്ശേരി അതിരൂപത) ആഘോഷമായ തിരുന്നാള്‍ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് നൊവേന, പ്രസംഗം, ലദീഞ്ഞ്, ദേവാലയംചുറ്റി ആഘോഷമായ പ്രദക്ഷിണം എന്നിവ നടക്കും.

തിരുന്നാള്‍ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് മുമ്പ് കുമ്പസാരിക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. പ്രധാന തിരുന്നാള്‍ ദിവസം അടിമ വയ്ക്കുന്നതിനും മാതാവിന്റെ കഴുന്ന് മുടി എന്നിവ എടുക്കുന്നതിനും അവസരം ഉണ്ടായിരിക്കുന്നതാണ്.

2013 മുതല്‍ യുകെയില്‍ പ്രസിദ്ധമായ ലീഡ്‌സ് എട്ടു നോമ്പാചരണത്തിലും പരി. കന്യകാ മാതാവിന്റെ പിറവിത്തിരുന്നാളിലും പങ്ക് ചേര്‍ന്ന് അനുഗ്രഹം പ്രാപിക്കാന്‍ ബ്രിട്ടണിലെ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി റവ. ഫാ. മാത്യൂ മുളയോയില്‍ അറിയ്ച്ചു.

സ്റ്റീവനേജ്: കേരളം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ദുരിതത്തിലും, ദുരന്തത്തിലും ഒരു കൈത്താങ് ആകുവാനും,കേരളത്തിന്റെ അതിജീവനം എത്രയും ദ്രുതഗതിയില്‍ സാധ്യമാകുന്നതിനും, കേരള ജനതക്കു സുരക്ഷയും മനോ ധൈര്യവും ലഭിക്കുവാനുമായി പ്രാര്‍ത്ഥനകളും വിശുദ്ധ കുര്‍ബ്ബാനകളും അര്‍പ്പിക്കുവാന്‍ സ്റ്റീവനേജിലെ ഇംഗ്ലീഷ് പാരീഷ് കമ്മ്യുണിറ്റികള്‍ മുന്നോട്ടു വന്നിരിക്കുന്നു.

കേരളത്തില്‍ വന്‍തോതില്‍ നാശം വിതറിയ ജല പ്രളയം, ഉരുള്‍ പൊട്ടല്‍, ആളപായങ്ങള്‍, ഭവനത്തകര്‍ച്ചകള്‍ തുടങ്ങിയവയുടെ ഭീതീതമായ ദൃശ്യങ്ങളും വാര്‍ത്തകളും ബിബിസിയിലൂടെ കണ്ടും കേട്ടും അറിഞ്ഞവരുടെ സ്വയ പ്രേരിതമായ നല്‍ മനസ്സാക്ഷിയാണ് സ്റ്റീവനേജില്‍ കരുണയുടെ വാതായനം തുറന്നത്.

വെസ്റ്റ് മിന്‍സ്റ്റര്‍ റോമന്‍ കത്തോലിക്കാ അതിരൂപതയിലെ സ്റ്റീവനേജില്‍ നിത്യേന അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബ്ബാനകളിലെ മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളില്‍ കേരളവും ജനതയും അവിഭാജ്യ ഘടകമായപ്പോള്‍ പ്രവാസി മലയാളികളില്‍ അവര്‍ കാണുന്ന സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും നേര്‍പതിപ്പാണ് ഇവിടെ ദൃശ്യമാവുക. ആരുടെയും അഭ്യര്‍ത്ഥനയില്ലാതെ തന്നെ കുര്‍ബ്ബാനക്ക് ശേഷം ദുരിതാശ്വാസത്തിനായി ഫണ്ട് ശേഖരണവും നടത്തിയത് ഇടവക സമൂഹത്തിന്റെ വലിയ നല്‍മനസ്സിന്റെ മുഖമാണിവിടെ അനാവരണമാക്കുന്നത്.

സ്റ്റീവനേജിലെ സെന്റ് ഹില്‍ഡാ ദേവാലയത്തില്‍ വെച്ച് ആഗസ്റ്റ് 25 നു ശനിയാഴ്ച വൈകുന്നേരം 6:30 നു അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബ്ബാനക്ക് വികാരി ഫാ. മൈക്കിള്‍ കാര്‍മ്മികത്വം വഹിക്കുകയും 26 നു ഞായറാഴ്ച ഉച്ചക്ക് 12:00 മണിക്ക് സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ അര്‍പ്പിക്കുന്ന ദിവ്യ ബലിയില്‍ പാരീഷ് പ്രീസ്റ്റ് ഫാ. ബ്രയാന്‍ നേതൃത്വം വഹിക്കുന്നതുമാണ്.

കേരളത്തിന്റെ ഇന്നത്തെ ദുരവസ്ഥയില്‍ നിന്നും ദ്രുത മോചനത്തിനായി ദൈവ സഹായം തേടുവാനും, മാതൃ നാടിന്റെയും സഹോദരങ്ങളുടെയും ദുഃഖത്തില്‍ പങ്കു ചേരുവാനും, ദുരന്ത മേഖലക്ക് ഒരു ചെറു സഹായം സ്വരൂപിക്കുവാനും സ്റ്റീവനേജ് പാരീഷ് കമ്മ്യുണിറ്റികള്‍ മുന്നോട്ടു വന്നിരിക്കുമ്പോള്‍ രണ്ടു ദേവാലയങ്ങളില്‍ ആയി അര്‍പ്പിക്കുന്ന ഇരു ദിവ്യ ബലികളിലും കൂടാതെ ക്ഷേമ പ്രവര്‍ത്തനങ്ങളിലും ഏവരുടെയും സജീവമായ പങ്കാളിത്തവും സഹകരണവും അഭ്യര്‍ത്ഥിക്കുന്നു.

വിലാസം.

St Hilda Church,
9 Breakspear,
Stevenage,
Herts SG2 9SQ.
25th 18:30

St Joseph Church,
Bedwell Crescent,
Stevenage, SG1 1NJ
26th 12:00

ക്രോളി: സെഹിയോന്‍ യു.കെയുടെ അനുഗ്രഹീത ശുശ്രൂഷകളുമായി ക്രോളിയില്‍ നാളെ ഏകദിന ബൈബിള്‍ കണ്‍വെന്‍ഷനും രോഗശാന്തി ശുശ്രൂഷയും നടക്കും. അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ അനുഗ്രഹീത വചന പ്രഘോഷകന്‍ ഫാ. ഷൈജു നടുവത്താനിക്കൊപ്പം ഏറെ വെല്ലുവിളികള്‍ യേശുവില്‍ അതിജീവിച്ചുകൊണ്ട് ഉത്തരേന്ത്യയില്‍ അനേകരെ വിശ്വാസ ജീവിതത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന പ്രശസ്ത വിടുതല്‍ ശുശ്രൂഷകന്‍ ഫാ. സൈമണ്‍ കല്ലടയും കണ്‍വെന്‍ഷന് നേതൃത്വം നല്‍കും. യൂറോപ്പിലെ പ്രമുഖ ആധ്യാത്മിക ശുശ്രൂഷകന്‍ ഗാരി സ്റ്റീഫനും ശുശ്രൂഷകളില്‍ പങ്കെടുക്കും.

നാളെ ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് 4.30 വരെയാണ് കണ്‍വെന്‍ഷന്‍. കുട്ടികള്‍ക്കും പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടായിരിക്കും. ഏറെ അനുഗ്രഹീതമായ ഈ വചന വിരുന്നിലേക്കും ആത്മീയ, രോഗശാന്തി ശുശ്രൂഷയിലേക്കും സംഘാടകര്‍ യേശുനാമത്തില്‍ മുഴുവനാളുകളെയും ക്ഷണിക്കുന്നു.

വിലാസം

FRIARY CATHOLIC CHURCH
CRAWLEY
RH10 1HR

കൂടുതല്‍ വിവരങ്ങള്‍ക്ക്
ബിജോയ് ആലപ്പാട്ട്: 07960 000217.

RECENT POSTS
Copyright © . All rights reserved