ജോസ് കുര്യാക്കോസ്
ലണ്ടന്‍ നിവാസികള്‍ക്ക് ആത്മീയ വിടുതലും സൗഖ്യങ്ങളും പകരുന്ന എവേക്ക് ലണ്ടന്‍ ഇംഗ്ലീഷ് ശുശ്രൂഷ ഈ ശനിയാഴ്ച St. Anne’s Catholic School, Palmers Green, N 13 5TY വച്ച് നടത്തപ്പെടുന്നു. ഫാ. ഷൈജു നടുവത്താനി നയിക്കുന്ന ശുശ്രൂഷയില്‍ Lumen Communtiy യിലെ ജോണ്‍-അലക്സാന്‍ഡ്ര ദമ്പതികള്‍ ശുശ്രൂഷകള്‍ക്ക് ശക്തിപകരും.
5 മുതല്‍ 16 വയസുവരെ കുട്ടികള്ക്കാനായി ഈ മാസം മ്യൂസിക് ഫെസ്റ്റ്’ ഒരുക്കപ്പെടുന്നു. വായനയും സംഗീതവും ഒത്തുചേരുന്ന ഈ ആത്മീയ ശുശ്രൂഷ കുട്ടികള്‍ക്ക് വലിയ പ്രാര്‍ത്ഥനാ അനുഭവത്തിന് കാരണമായിത്തീരും.
വിവിധ ഭാഷക്കാര്‍ ഒത്തുചേരുന്ന ഈ ആത്മീയ ശുശ്രൂഷ സുവിശേഷത്തിന്റെ അഗ്നി അനേകരിലേക്ക് പകരുകയാണ്. Br. Thomas & Virgenea Pande എന്നിവരുടെ നേതൃത്വത്തില്‍ അതിശക്തമായ മധ്യസ്ഥ പ്രാര്‍ത്ഥനകളും ഒരുക്കങ്ങളും കണ്‍വെന്‍ഷന്റെ വിജയത്തിനായി നടന്നുവരുന്നു.
ലണ്ടന്‍ ഭാഗത്തുള്ള ഏവരേയും യേശുനാമത്തില്‍ ഈ ശുശ്രൂഷയിലേക്ക് സ്വാഗതം ചെയ്യുന്നു. ഈ ശുശ്രൂഷയെക്കുറിച്ച് മറ്റുള്ളവരുമായി പങ്കുവയ്ക്കുക, പ്രാര്‍ത്ഥിക്കുക.
Time : 2 pm to 6 pm
കുമ്പസാരം, കൗണ്‍സലിങ് ശുശ്രൂഷകള്‍ ഉണ്ടായിരിക്കും.
അപ്പച്ചന് കണ്ണഞ്ചിറ
സ്റ്റീവനേജ്: എപ്പാര്‍ക്കി ഓഫ് ഗ്രെയ്റ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ പ്രഥമ മെത്രാനും സുവിശേഷവല്ക്കരണവും അജപാലന ശുശ്രൂഷയും ശക്തമായി ഏകോപിച്ച് മുന്നേറുന്ന ശ്രേഷ്ഠ പിതാവുമായ മാര്‍ ജോസഫ് സ്രാമ്പിക്കലിന് സ്റ്റീവനേജില്‍ ഉജ്ജ്വല വരവേല്‍പ്പേകി. ഉച്ചയോടെ സ്റ്റീവനേജ് സെന്റ് ജോസഫ്സ് പാരീഷില്‍ എത്തിച്ചേര്‍ന്ന അഭിവന്ദ്യ ജോസഫ് പിതാവിന് സ്റ്റീവനേജ് പാരീഷ് കമ്മ്യുണിറ്റിയിലെ തൂവെള്ള വസ്ത്രാലങ്കിതരായി എത്തിയ മതബോധന വിദ്യാര്‍ത്ഥികളായ കൊച്ചു മാലാഖമാര്‍ പേപ്പല്‍ പതാകകളും തിരുനാള്‍ ഫ്ളാഗുകളുമായി അണി നിരന്നതിന്റെ പിന്നാലെയായി പാരീഷംഗങ്ങള്‍ വീഥിയുടെ ഇരുവശവും നിരന്ന് നിന്നും സ്നേഹത്തോടെയും സന്തോഷത്തോടെയും ആര്‍പ്പുവിളികളോടെയും ആണ് തങ്ങളുടെ പ്രിയ ഇടയന് ആവേശോജ്വലമായ സ്വീകരണമാണൊരുക്കിയത്.
ട്രസ്റ്റി അപ്പച്ചന് കണ്ണഞ്ചിറ കമ്മ്യുണിറ്റിക്കുവേണ്ടി ബൊക്കെ നല്‍കിക്കൊണ്ട് പിതാവിനെ സ്വീകരിച്ചു. വെസ്റ്റ്മിനിസ്റ്റര്‍ ചാപ്ലൈനും പാരീഷ് പ്രീസ്റ്റ് ഇന്‍ ചാര്‍ജുമായ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല നേതൃത്വം നല്കി. ഫാ.സോണി കടന്തോട്, സ്റ്റീവനേജ് പാരീഷുകളുടെ വികാരി ഫാ.മൈക്കിള്‍, സെന്റ് ജോസഫ്സ് പാരീഷ് പ്രീസ്റ്റ് ഫാ.ബ്രയാന്‍ എന്നിവരും പിതാവിനെ സ്വീകരിക്കുവാനെത്തിയിരുന്നു. സ്വീകരണത്തിന് ശേഷം സ്രാമ്പിക്കല്‍ പിതാവ് തിരുന്നാളിന് ആമുഖമായി കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു.
ദേവാലയത്തില്‍ വെച്ച് സെബാസ്റ്റ്യന്‍ അച്ചന് പിതാവിനു സ്വാഗതമരുളി. ഫാ.മൈക്കിള്‍ സ്റ്റീവനേജ് കത്തോലിക്കാ സമൂഹത്തിനു വേണ്ടിയും, ഫാ. ബ്രയാന്‍ സെന്റ് ജോസഫ്സ് പാരീഷിന് വേണ്ടിയും പിതാവിന് സ്വാഗതം നേരുകയും ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് വിശുദ്ധരുടെ തിരു സ്വരൂപങ്ങള്‍ ആശീര്‍വ്വദിച്ച പിതാവ് പ്രസുദേന്തിമാരായി മുഴുവന്‍ കമ്മ്യൂണിറ്റിയെയും വാഴിച്ച ശേഷം ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാനക്കു നേതൃത്വം നല്കി. വൈദികനായ സെബാസ്റ്റ്യന്‍ ചാമക്കാല, ഫാന്‍സുവാ പത്തില്‍, സോണി കടന്തോട് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.
പരിശുദ്ധ മാതാവിന്റെ നാമധേയത്തിലുള്ള വാര്‍ഷിക തിരുന്നാളിന് ഇത്തവണ മുഖ്യ കാര്‍മ്മികനായും, സന്ദേശം നല്‍കിയും സ്രാമ്പിക്കല്‍ പിതാവ് തിരുന്നാളിനെ തന്റെ ആത്മീയ ചൈതന്യത്താല്‍ ഭക്തിസാന്ദ്രമാക്കുകയായിരുന്നു.
ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാന മദ്ധ്യേ സന്ദേശം നല്കിയ പിതാവ് ‘പാപങ്ങളില്‍ നിന്ന് അകന്നു നില്ക്കുന്നതല്ല ദൈവത്തോട് ചേര്‍ന്നിരിക്കുന്നതാണ് മാനസാന്തരം’ എന്ന് വിശ്വാസി സമൂഹത്തെ ഓര്‍മ്മിപ്പിച്ചു.’വിശ്വാസികളായ സഭാമക്കള്‍ തങ്ങള്‍ ക്രിസ്തുവിനു സാക്ഷികളായി തങ്ങളുടെ ജീവിതങ്ങളെ നയിക്കണം. തന്റെ പ്രിയപ്പെട്ടവര്‍ക്ക് ദൈവം നല്കുന്ന ഏറ്റവും വലിയ ദാനം ആണ് മക്കളെന്നും അവരെ ദൈവത്തിനിഷ്ടപ്പെടുന്ന രൂപത്തില്‍ വളര്‍ത്തുകയും നയിക്കുകയും ചെയ്യുന്നത് ദൈവത്തോടുള്ള നമ്മുടെ കടമയാണെന്നും’ പിതാവ് തന്റെ സന്ദേശത്തിലൂടെ അഭ്യര്‍ത്ഥിച്ചു. ബൈബിളിലെ ദേവാലയ ശുദ്ധീകരണം എന്ന സംഭവുമായി ബന്ധപ്പെട്ട് നടത്തിയ തന്റെ സന്ദേശത്തില്‍ ‘ഏവരും ദൈവം കുടിയിരിക്കുന്ന സദാ യോഗ്യമായ ദേവാലയങ്ങളായിരിക്കുവാന്‍ ജാഗരൂകയായിരിക്കണം ‘ എന്നും സ്രാമ്പിക്കല്‍ പിതാവ് തന്റെ മക്കള്‍ക്ക് നിര്‍ദ്ദേശം നല്കി.
ബോബന് സെബാസ്റ്റ്യന്‍, ജോര്‍ജ്ജ് മണിയാങ്കേരി, ജീനാ അനി എന്നിവരുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട തിരുന്നാള്‍ ഗാന ശുശ്രുഷ സ്വര്‍ഗ്ഗീയ അനുഭവവും ആത്മീയ തീക്ഷ്ണതയും പകരുന്നവയും ഏറെ ശ്രദ്ധേയവുമായി.
വിശുദ്ധ കുര്‍ബ്ബാനയുടെ സമാപനത്തില്‍ പരിശുദ്ധ അമ്മയുടെയും ഭാരത സഭയുടെ വിശുദ്ധരുടെയും രൂപങ്ങളും ഏന്തി ദേവാലയം ചുറ്റി നടത്തിയ പ്രദക്ഷിണം വിശ്വാസ പ്രഘോഷണത്തിനും, മദ്ധ്യസ്ഥരുടെ മേലുള്ള തങ്ങളുടെ ആദരവും വിശ്വാസവും സ്നേഹവും പ്രകടിപ്പിക്കലുമായി. സ്വര്‍ണ്ണ കുരിശും വര്‍ണ്ണാഭമായ മുത്തുക്കുടകളും, പേപ്പല്‍-തിരുന്നാള്‍ കൊടികളും തിരുസ്വരൂപങ്ങളും ഏന്തി കുരിശുംതൊട്ടി ചുറ്റി നടന്ന തിരുന്നാള്‍ പ്രദക്ഷിണം ഏറെ വര്‍ണ്ണാഭവും ഭക്ത്യാദരവുമായി.
തിരുക്കര്‍മ്മങ്ങളുടെ സമാപനത്തില്‍ വൈദികര്‍ തങ്ങളുടെ മെത്രാന് അജപാലന ശുശ്രുഷാ വിധേയത്വത്തിന്റെ മുദ്രയായി കത്തുന്ന മെഴുതിരി ഉപഹാരം നല്‍കിക്കൊണ്ട് സെബാസ്ററ്യന് അച്ചന് പിതാവിനോടുള്ള നന്ദി പ്രകാശിപ്പിച്ചു. ലദീഞ്ഞും സമാപന ആശീര്‍വ്വാദത്തിനു ശേഷം രൂപം മുത്തിയും നേര്‍ച്ച സ്വീകരിച്ചും പിതാവിന്റെ മോതിരം മുത്തിയും തിരുന്നാളിലൂടെ അവാച്യമായ ആത്മീയ സായൂജ്യം നേടിയാണ് സഭാ മക്കള്‍ പിരിഞ്ഞത്.
അപ്പച്ചന് കണ്ണഞ്ചിറ, ജിമ്മി ജോര്‍ജ്ജ്, സിജോ ജോസ്, റോയീസ് ജോര്‍ജ്ജ്, ജോയി ഇരുമ്പന്‍, സൂസന് ജോഷി,ആനി ജോണി എന്നിവര്‍ നേതൃത്വം നല്കി. സ്നേഹ വിരുന്നും ഉണ്ടായിരുന്നു.
പാരീസ്: ഫ്രാന്‍സിലെ കത്തോലിക്ക വിശ്വാസികള്‍ വര്‍ഷങ്ങളായി ഉപയോഗിച്ചു കൊണ്ടിരുന്ന ‘സ്വര്‍ഗ്ഗസ്ഥനായ പിതാവേ’ എന്ന പ്രാര്‍ത്ഥനയുടെ പരിഷ്കരിക്കരിച്ച രൂപം അടുത്ത മാസം പ്രാബല്യത്തില്‍ വരും. ആഗമനകാലത്തെ ആദ്യത്തെ ഞായറാഴ്ചയായ ഡിസംബര്‍ 3 മുതലാണ് ഫ്രഞ്ച് കത്തോലിക്കര്‍ യേശു പഠിപ്പിച്ച പ്രാര്‍ത്ഥനയുടെ പുതിയ രൂപം ഉപയോഗിച്ച് തുടങ്ങുക. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നവീകരണം മുതല്‍ ഉപയോഗിച്ചിരുന്ന തര്‍ജ്ജമയാണ് ഇപ്പോള്‍ ചെറിയ രീതിയില്‍ മാറ്റപ്പെടുന്നത്.
കഴിഞ്ഞ അര നൂറ്റാണ്ടായി ഫ്രഞ്ച് കത്തോലിക്കര്‍ കിംഗ് ജെയിംസ് പതിപ്പിലെ വാക്കുകളുടെ തര്‍ജ്ജമയായ ‘നോട്രെ പിയറെ’ എന്ന പതിപ്പായിരുന്നു ഉപയോഗിച്ചിരുന്നത്. ഇതനുസരിച്ച് ആറാമത്തെ അപേക്ഷയുടെ തര്‍ജ്ജമയുടെ (നെ നൌസ് സൌമെറ്റ്സ് പാസ് ഇ ലാ ടെന്റേഷന്‍) അര്‍ത്ഥം ‘ഞങ്ങളെ പ്രലോഭനത്തിനു കീഴടങ്ങുവാന്‍ അനുവദിക്കരുതേ’ എന്നാണ്. ഇത് വേറെ അര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കപ്പെടുവാന്‍ സാധ്യതയുണ്ടെന്ന് കണ്ടതിനാലാണ് ഇതില്‍ മാറ്റം വരുത്തിയത്.
ഫ്രാന്‍സിലെ മെത്രാന്മാരുടെ അനുവാദത്തോട് കൂടി പരിഷ്കരിച്ച പതിപ്പനുസരിച്ച് ആറാമത്തെ അപേക്ഷയുടെ തര്‍ജ്ജമയുടെ (നെ നൌസ് ലൈസ്സെ പാസ് എന്‍ട്രേര്‍ എന്‍ ടെന്റേഷന്‍) അര്‍ത്ഥം ‘ഞങ്ങളെ പ്രലോഭനത്തില്‍ അകപ്പെടുത്തരുതേ’ എന്നായി മാറും. നിലവില്‍ ഉണ്ടായിരുന്ന പതിപ്പ് ആശയക്കുഴപ്പമുളവാക്കുന്നതായിരുന്നു എന്ന് ഫ്രഞ്ച് മെത്രാന്മാരുടെ ആരാധനാപരമായ കാര്യങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന ബിഷപ്പ് ഗുയ് ഡെ കെറിമേല്‍ പറഞ്ഞു.
പുതിയ മാറ്റത്തെ സ്വീകരിക്കുമെന്ന് ഫ്രാന്‍സിലെ പ്രൊട്ടസ്റ്റന്റ് നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്. വളരെക്കാലമായി നിലനിന്നിരുന്ന ആശയകുഴപ്പത്തിനാണ് തര്‍ജ്ജമയിലുള്ള മാറ്റം വഴി ഫ്രഞ്ച് മെത്രാന് സമിതി പരിഹാരം കണ്ടിരിക്കുന്നതെന്ന്! മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബെല്‍ജിയത്തിലും ആഫ്രിക്കയിലും ഈ മാറ്റം ജൂണില്‍ വരുത്തിയിരിന്നു.
ഫാ. ബിജു കുന്നക്കാട്ട്
ന്യൂ ടൗണ്‍ (വെയില്‍സ്): ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള അജപാലന പദ്ധതികള്‍ക്ക് രൂപം നല്‍കാനും കര്‍മ്മ പദ്ധതികള്‍ ആവിഷ്കരിക്കാനുമായി സമ്മേളിക്കുന്ന ത്രിദിന ആലോചന യോഗം തിങ്കളാഴ്ച മിഡ് വെയില്‍സിലെ കെഫന്‍ലി പാര്‍ക്കില്‍ ആരംഭിച്ചു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്ത സമ്മേളനത്തില്‍ മുപ്പത്തഞ്ചില്‍പരം വൈദികരും രൂപതയിലെ 174 കുര്‍ബാന സെന്ററില്‍ നിന്നുള്ള പ്രതിനിധികളും വിവിധ സന്യസ്ത, സംഘടനാ പ്രതിനിധികളും സംബന്ധിക്കുന്നുണ്ട്.
എല്ലാ ക്രിസ്ത്യാനികളുടെയും പൗരത്വം സ്വര്‍ഗ്ഗത്തില്‍ ആണെന്നും, അതിനാല്‍ സ്വര്‍ഗ്ഗത്തെ ലക്ഷ്യമാക്കിയാണ് നാമോരോരുത്തരും യാത്ര ചെയ്യേണ്ടതെന്നും ഉദ്ഘാടന സമ്മേളനത്തില്‍ മാര്‍ സ്രാമ്പിക്കല്‍ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. ക്രിസ്ത്യാനികളുടെ നല്ല ജീവിതത്തിന്റെ മാതൃക കണ്ട്, ഇവര്‍ സ്വര്‍ഗ്ഗരാജ്യത്തെ പ്രതിഫലിപ്പിക്കുന്നവരായി മറ്റുള്ളവര്‍ക്ക് തോന്നാന്‍ ഇടയാകണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഗ്രേറ്റ് ബ്രിട്ടന് രൂപതയുടെ അടുത്ത അഞ്ചു വര്‍ഷങ്ങളിലേക്കുള്ള പ്രവര്‍ത്തനങ്ങളുടെ മാര്‍ഗ രേഖയായ ‘living stones’, അടിസ്ഥാനമാക്കി വിവിധ വിഷയങ്ങളില്‍ പ്രബന്ധാവതരണങ്ങള്‍, ക്ളാസുകള്‍, ചര്‍ച്ചകള്‍ എന്നിവ നടക്കും.
റവ. ഡോ. പോളി മണിയാട്ട്, റവ. ഡോ. ചെറിയാന് വാരികാട്ട്, റവ.ഡോ. മാര്ട്ടിന് കല്ലുങ്കല്‍, റവ. ഫാ.അരുണ്‍ കലമറ്റത്തില്‍ എന്നിവര്‍ ഇന്ന് ക്ളാസുകള്‍ നയിക്കും. വികാരി ജനറല്‍മാരായ റവ. ഡോ. തോമസ് പാറയടിയില്‍, റവ. ഡോ.മാത്യു ചൂരപൊയ്കയില്‍, റവ. ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍, ചാന്‍സിലര്‍ റവ. ഡോ. മാത്യു പിണക്കാട്ട്, റവ. ഫാ. ഫാന്‍സ്വാ പത്തില്‍ എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്കുന്നു. സമ്മേളനം നാളെ ഉച്ചക്ക് ഒരു മണിക്ക് സമാപിക്കും.
അപ്പച്ചന് കണ്ണഞ്ചിറ
സ്റ്റീവനേജ്: വെസ്റ്റ് മിന്‍സ്റ്റര്‍ ചാപ്ലൈന്‍സിയുടെ കീഴിലുള്ള ലണ്ടനിലെ പ്രമുഖ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രമായ സ്റ്റീവനേജിലെ കമ്മ്യുണിറ്റി തങ്ങളുടെ പ്രഥമ പാരീഷ് ദിനാഘോഷം പ്രൗഢ ഗംഭീരമായി ആഘോഷിച്ചു. ഹോളിഡേ ഇന്നില്‍ നടത്തപ്പെട്ട പാരീഷ് ദിനാഘോഷത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യാതിഥിയായിരുന്നു. അഭിവന്ദ്യ പിതാവ് കേക്ക് മുറിച്ചു കൊണ്ട് പാരീഷ് ദിനാഘോഷം ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു സന്ദേശം നല്കി.
കുടുംബ ബന്ധങ്ങളെ കാര്യമാത്രപ്രസക്തമായി തന്റെ സന്ദേശത്തിലൂന്നി സംസാരിച്ച പിതാവ് ‘ദൈവ കല്പ്പനകളും തിരു ലിഖിതങ്ങളും പാലിച്ചു ജീവിക്കുന്നവരുടെ മക്കള്‍ അനുസരണയുള്ളവരായിരിക്കും. വിവാഹമെന്ന കൂദാശയില്‍ ദൈവത്തെ സാക്ഷ്യമാക്കി വാഗ്ദാനങ്ങള്‍ നല്കി ആശീര്‍വദിച്ചു തുടങ്ങുന്ന ബന്ധങ്ങള്‍ ഉലച്ചിലില്ലാതെ നയിക്കപ്പെടണമെന്നും പ്രാര്‍ത്ഥനയിലും സ്നേഹത്തിലും അധിഷ്ഠിതമായി ബന്ധം കാത്തു സൂക്ഷിക്കുവാന്‍ കടമയുണ്ടെന്നും പിതാവോര്‍മ്മിപ്പിച്ചു. കൂടുമ്പോള്‍ ഇമ്പമേകുന്നതാണ് കുടുംബം. ആ കുടുംബങ്ങളില്‍ എന്നും സന്തോഷവും ആരോഗ്യവും സമാധാനവും ഉണ്ടാവും. അവിടെ ഈശ്വര സാന്നിദ്ധ്യവും അനുഗ്രഹങ്ങളും സദാ ഉണ്ടായിരിക്കും. ഇണയുടെ കുറവുകളെ തേടി പോവുകയല്ല അവരിലെ നന്മകളെ കണ്ടെത്തലാണ് കുടുംബ വിജയങ്ങളുടെ അടിസ്ഥാനവും അതാണ് കുടുംബത്തെ ദൈവത്തോട് ഗാഢമായി ചേര്‍ക്കുക’ എന്നും പിതാവ് ഓര്‍മ്മിപ്പിച്ചു.
ഏറെ ചിന്തോദീപകമായ പിതാവിന്റെ പാരീഷ് ഡേ സന്ദേശത്തിനു ശേഷം ചാപ്ലൈനും സ്റ്റീവനേജ് പ്രീസ്റ്റ് ഇന്‍ ചാര്‍ജുമായ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല ഫാ.സോണി കടന്തോട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. അഭിവന്ദ്യ മാര്‍ സ്രാമ്പിക്കല്‍ പിതാവിനെയും സെക്രട്ടറി ഫാന്സുവ പത്തില്‍ അച്ചനെയും എന്തിന് സദസ്യരെ മുഴുവന്‍ അതിശയിപ്പിക്കുകയും ഇമവെട്ടാതെ ഇരിപ്പിടത്തില്‍ പിടിച്ചിരുത്തുകയും ചെയ്ത വൈവിദ്ധ്യമാര്‍ന്ന മികച്ച കലാപരിപാടികള്‍ ‘പാരീഷ് ഡേ’ ആഘോഷത്തെ പ്രൗഢഗംഭീരമാക്കി.
ബൈബിള്‍ സംഭവങ്ങളുടെ പുനരാവിഷ്ക്കാരമായ ‘സമാഗമവും’ ആത്മീയ ചൈതന്യം മുറ്റിയ ‘ഫാത്തിമായുടെ സന്ദേശവും’ വിശ്വാസ പ്രഘോഷണങ്ങളായ കലാപ്രകടനങ്ങളും, ദിവ്യ സന്ദേശങ്ങള്‍ വിളിച്ചോതിയ ദൃശ്യാവിഷ്ക്കാരങ്ങളും ആതമീയ ശോഭ നിറച്ച അത്ഭുത വേദി മുഴുനീളം ആസ്വാദ്യകരമായി. നൃത്തങ്ങളിലൂടെയും ഗാനാവിഷ്കാരങ്ങളിലൂടെയും ദിവ്യ സന്ദേശങ്ങള്‍ പ്രഘോഷിച്ച പാരീഷ് ദിനാഘോഷം ആത്മീയോത്സവമാകുകയായിരുന്നു.
സ്റ്റീവനേജ് കമ്മ്യുണിറ്റി അംഗങ്ങള്‍ ചേര്‍ന്നൊരുക്കിയ ‘സമാഗമം’ എന്ന ബൈബിള്‍ നാടകത്തില്‍ കഥാപാത്രങ്ങള്‍ മത്സരിച്ചു നടത്തിയ അഭിനയ പാടവം, ബൈബിള്‍ കഥാപാത്രങ്ങളെ നേര്‍ക്കു നേര് കണ്മുമ്പില് കാണുന്ന അവാച്യമായ അനുഭവം പകരുന്നതായി. ജോഷി സംവിധാനം ചെയ്തു പ്രിന്‍സണ്‍ പാലാട്ടി മുഖ്യകഥാപാത്രമായും, ജോയി, സിസിലി, തോമസ്, സിബി, ജിനേഷ്, സജന്, തങ്കച്ചന്,ടെസ്സി, ജിമ്മി, മേഴ്സി തുടങ്ങിയവര്‍ ജീവന് നല്കിയ ‘സമാഗമം’ ‘പാരീഷ്ഡേ’യുടെ മുഖ്യാകര്‍ഷണമായി.
കുട്ടികള്‍ അവതരിപ്പിച്ച ‘ഫാത്തിമായുടെ സന്ദേശവും’ പാരീഷ് ദിനാഘോഷത്തില്‍ മികച്ച ഹൈലൈറ്റുകളിലൊന്നായി. മാതൃ സ്നേഹത്തിന്റെ ഉറവ തേടുന്നവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളുടെ മുക്തിക്കായുള്ള പ്രാര്‍ത്ഥനാ യാചനകളും സന്ദേശമായി നല്കിയ അവതരണത്തില്‍ ലിസ് ജോയി മാതാവായും മരിറ്റ, സാവിയോ, ലെന എന്നിവര്‍ ലൂസിയ, ഫ്രാന്‍സിസ്കോ, ജസീന്ത എന്നിവരായും മികച്ച പ്രകടനമാണ് അഭിനയ വേദിയില്‍ പുറത്തെടുത്തത്. ടെറീന ഷിജി കലാ സംവിധാനം നിര്‍വ്വഹിച്ചു.
ക്യാറ്റക്കിസം ബൈബിള്‍ കലോത്സവം തുടങ്ങിയവയിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സ്രാമ്പിക്കല്‍ പിതാവ് വിതരണം ചെയ്തു. നാഷണല്‍ ബൈബിള്‍ കലോത്സവത്തില്‍ ഒന്നാം സമ്മാനം നേടിയ അല്മാ സോയിമോനെ പ്രത്യേക അച്ചീവ്മെന്റ് അവാര്‍ഡും നല്കി തദവസരത്തില്‍ പിതാവ് അഭിനന്ദിച്ചു.
സ്റ്റീവനേജ് ‘പാരീഷ് ഡേ’ വേദിക്കായി സൗകര്യം ഒരുക്കുവാനും ആഘോഷം വിജയപ്രദമാക്കുവാനും സജീവ നേതൃത്വം നല്കി സഹകരിച്ച സാംസണ് ജോസഫിന് കമ്മ്യൂൂണിറ്റി പ്രത്യേകമായ നന്ദി പ്രകാശിപ്പിച്ചു. ട്രസ്റ്റിമാരായ അപ്പച്ചന് കണ്ണഞ്ചിറ സ്വാഗതവും, ജിമ്മി ജോര്‍ജ്ജ് നന്ദിയും നേര്‍ന്നു. വിഭവ സമൃദ്ധമായ സ്നേഹവിരുന്നും ഉണ്ടായിരുന്നു.
ഫാ.ബിജു കുന്നയ്ക്കാട്ട്, പിആര്‍ഒ
പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപതയുടെ അടുത്ത അഞ്ചു വര്‍ഷങ്ങളിലെ (2017-2022) അജപാലനാസൂത്രണത്തിനായും കര്‍മ്മ പരിപാടികള്‍ രൂപം നല്കുന്നതിനുമായുള്ള ത്രിദിന സമ്മേളനം ഇന്ന് ആരംഭിക്കുന്നു. വെയില്‍സിലെ ന്യു ടൗണിലെ കെഫെന്‍ലി പാര്‍ക്കില്‍ വൈകുന്നേരം നാലു മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തില്‍ വൈദീകരും സന്യസ്തരും അല്മായരുമായി 250 പ്രതിനിധികള്‍ പങ്കെടുക്കും. ഇതിന് ഒരുക്കമായി ലിവിംഗ് സ്റ്റോണ്‍സ് എന്ന കരടുരേഖ എല്ലാ വിശ്വാസികള്‍ക്കും ലഭ്യമാക്കിയിരുന്നു.
അതിന്റെ അടിസ്ഥാനത്തില്‍ വിശ്വാസികള്‍ നല്കിയ നിര്‍ദ്ദേശങ്ങളും ചേര്‍ത്ത് തയ്യാറാക്കിയ പ്രവര്‍ത്തന രേഖ റവ. ഫാ. ജോയി വയലില്‍ സി. എസ്. റ്റി., റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, റവ. ഡോ. സി. മേരി ആന്‍ സി. എം. സി. എന്നിവരുടെ നേതൃത്വത്തില്‍ അവതരിപ്പിക്കും. സീറോ മലബാര്‍ സഭയുടെ ആരാധനാക്രമത്തെക്കുറിച്ച് റവ. ഡോ. പോളി മണിയാട്ടും ആദ്ധ്യാത്മികതയെക്കുറിച്ച് റവ. ഡോ. മാര്ട്ടിന് കല്ലുങ്കലും ചരിത്രത്തെക്കുറിച്ച് റവ. ഡോ. ചെറിയാന് വാരികാട്ടും ശിക്ഷണക്രമത്തെക്കുറിച്ച് റവ. ഡോ. സണ്ണി കോക്കരവാലായില്‍ എസ്. ജെയും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. തുടര്‍ന്ന് പൊതുചര്‍ച്ചകളും ഗ്രൂപ്പ് തിരിഞ്ഞുള്ള ചര്‍ച്ചകളും അതിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് അവതരണങ്ങളും ഉണ്ടായിരിക്കും.
പ്രവര്‍ത്തനരേഖ അനുസരിച്ച് ഒന്നാമത്തെ വര്‍ഷം കുട്ടികള്‍ക്കും രണ്ടാമത്തെ വര്‍ഷം യുവജനങ്ങള്‍ക്കും മൂന്നാമത്തെ വര്‍ഷം ദമ്പതികള്‍ക്കും നാലാമത്തെ വര്‍ഷം കുടുംബകൂട്ടായ്മ യുണിറ്റുകള്‍ക്കും അഞ്ചാമത്തെ വര്‍ഷം ഇടവക ജീവിതത്തിനും ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തന പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്.
രൂപതാദ്ധ്യക്ഷന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍, വികാരി ജനറാളന്മാരായ റവ. ഡോ. തോമസ് പാറയടിയില്‍, റവ. ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍, റവ. ഡോ. മാത്യു ചൂരപ്പൊയ്കയില്‍ റവ. ഡോ. മാത്യു പിണക്കാട്ട്, റവ. ഫാ. ഫാന്സുവ പത്തില്‍, റവ. ഫാ. അരുണ്‍ കലമറ്റത്തില്‍, റവ. ഡോ. റ്റോണി പഴയകളം സി. എസ്. റ്റി എന്നിവരുടെ നേതൃത്വത്തിലാണ് സമ്മേളനം നടത്തപ്പെടുന്നത്.
ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്.ഒ
പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപതയുടെ അടുത്ത അഞ്ചുവര്‍ഷങ്ങളിലെ (2017- 2022) അജപാലന കര്‍മ്മപരിപാടികള്‍ രൂപം നല്‍കുന്നതിനായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ അധ്യക്ഷതയില്‍ നാളെ മുതല്‍ ആലോചനായോഗം ചേരും. വെയില്‍സിലെ ന്യൂട്ടണിലുള്ള കെഫെന്‍ലി പാര്‍ക്കില്‍ നാളെ വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തില്‍ വൈദികരും സന്യസ്തരും ഓരോ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നുമുള്ള അല്മായ പ്രതിനിധികളുമടക്കം 250ല്‍പരം ആളുകള്‍ പങ്കെടുക്കും.
തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ മൂന്ന് ദിവസങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ആലോചനായോഗത്തിന് അടിസ്ഥാന ചിന്തകള്‍ നല്‍കുന്നതിനായി ‘ലിവിംഗ് സ്റ്റോണ്‍സ്’ എന്ന പേരില്‍ ഒരു മാസം മുമ്പ് കരട് രേഖ രൂപത പുറത്തിറക്കിയിരുന്നു. എട്ട് വിവിധ റീജിയണുകളിലായി ആദ്യ അഭിഷേകാഗ്നി കണ്വെന്ഷന് നടന്നപ്പോള്‍ ഇത് എല്ലാ കുടുംബങ്ങള്‍ക്കുമായി വിതരണം ചെയ്തിരുന്നു. ഗ്രേറ്റ് ബ്രിട്ടണ് രൂപതയില്‍ അംഗങ്ങളായിരിക്കുന്ന സഭാമക്കളുടെ പ്രത്യേക പ്രവാസ ജീവിത സാഹചര്യങ്ങള്‍ പരിഗണിച്ച് രൂപതയുടെ അജപാലന പ്രവര്‍ത്തനങ്ങളെക്കുറിച്ച് അല്മായ വിശ്വാസികളുടെ അഭിപ്രായങ്ങള്‍ ആരായുന്നതിനും ഇവിടുത്തെ ജീവിത സാഹചര്യത്തിന് അനുയോജ്യമായ കര്‍മ്മപദ്ധതികള്‍ ആവിഷ്കരിക്കുന്നതിനുമായാണ് പ്രധാനമായും ഈ ആലോചനയോഗം ചേരുന്നത്.
രൂപത പുറത്തിറക്കിയ കരട് രേഖയില്‍ അടുത്ത ഓരോ വര്‍ഷങ്ങളിലും കുട്ടികള്‍, യുവജനങ്ങള്‍, ദമ്പതികള്‍, ഫാമിലി യൂണിറ്റുകള്‍, ഇടവകസമൂഹം എന്നിങ്ങനെ ഓരോ വിഭാഗത്തിലൂന്നിയ പ്രവര്‍ത്തനപദ്ധതികളാണ് ആവിഷ്കരിക്കുന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ആലോചനായോഗങ്ങളില്‍ ഈ ഓരോ വിഭാഗങ്ങളെക്കുറിച്ചും അവയില്‍ നടപ്പാക്കാന്‍ സഹായകമായ പദ്ധതികളെക്കുറിച്ചുമുള്ള പ്രസന്റേഷനുകള്‍, തുടര്‍ന്ന് പൊതുചര്‍ച്ച എന്നിവ ഉണ്ടായിരിക്കും. എല്ലാ കുടുംബങ്ങളിലേയ്ക്കും ‘ലിവിംഗ് സ്റ്റോണ്‍സ്’ എന്ന മാര്‍ഗ്ഗരേഖ നല്‍കിയതുവഴി രൂപതയിലുള്ള എല്ലാവര്ക്കും അവരവരുടെ അഭിപ്രായങ്ങളും അഭിപ്രായങ്ങളും ആശയങ്ങളും രൂപതാസമിതിയെ അറിയിക്കാന്‍ അവസരമൊരുക്കുന്നു.
സീറോമലബാര്‍ സഭയുടെ തനിമ, പാരമ്പര്യം, ആത്മീയത, ആരാധനാക്രമം എന്നീ അടിസ്ഥാന സ്വഭാവ പ്രത്യേകതകളെക്കുറിച്ച് ആമുഖ പഠനവും ഈ ആലോചനായോഗത്തിന്റെ ആദ്യമണിക്കൂറുകളില്‍ ഉണ്ടായിരിക്കും. നാളെ വൈകിട്ട് 5.30ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദിവ്യബലിയര്‍പ്പിച്ച് ആമുഖ പ്രഭാഷണം നടത്തും. പൊതുചര്‍ച്ചകളെ കൂടാതെ സീറോ മലബാര്‍ സഭയുമായി ബന്ധപ്പെട്ട പൊതു ചോദ്യോത്തരങ്ങള്‍ക്കുള്ള അവസരവും ഉണ്ടായിരിക്കും. സീറോ മലബാര്‍ സഭയുടെ വിവിധ യാമപ്രാര്‍ത്ഥനകളും ഈ ദിവസങ്ങളില്‍ നടക്കും.
രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിനെ കൂടാതെ 35ല്‍ അധികം വൈദികരും സിസ്റ്റേഴ്സും ഇരുന്നൂറിലധികം അല്മായ പ്രതിനിധികളും ഈ ചരിത്രസമ്മേളനത്തില്‍ പങ്കുചേരാനെത്തും. ഈ സമ്മേളനത്തിലുരുത്തിരിയുന്ന ആശയങ്ങളുടെയും അഭിപ്രായങ്ങളുടെയും വെളിച്ചത്തിലായിരിക്കും സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടണ് രൂപതയുടെ പ്രധാന പ്രവര്‍ത്തനശൈലി രൂപപ്പെടുത്തുന്നത്. ഈ ദിവസങ്ങളില്‍ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങള്‍ സമൃദ്ധമായി ഉണ്ടാകുന്നതിനായി എല്ലാ വിശ്വാസികളും പ്രാര്‍ത്ഥിക്കണമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ സ്രാമ്പിക്കല്‍ അഭ്യര്‍ത്ഥിച്ചു.
ലോകപ്രശസ്ത ഇറ്റാലിയൻ ആഡംബര സ്പോർട്സ്കാർ നിർമ്മാതാക്കളായ ലംബോര്‍ഗിനി തങ്ങളുടെ പുതുപുത്തന്‍ കാര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു സമ്മാനിച്ചു. ബുധനാഴ്ച തോറുമുള്ള പൊതുകൂടിക്കാഴ്ച പരിപാടിക്കു തൊട്ടുമുന്‍പാണ് ഇറ്റലിയില്‍ ബൊളോഞ്ഞയ്ക്കടുത്ത് സാന്‍ ആഗതയിലുള്ള കാര്‍ കമ്പനി മൂന്നു കോടിയോളം വിലയുള്ള ലംബോര്‍ഗിനി ഹൂറക്കാന്‍ മോഡല്‍ കാര്‍ പാപ്പായ്ക്ക് സമ്മാനിച്ചത്. കമ്പനിയുടെ ചീഫ് എക്സിക്യുട്ടീവ് മാനേജര്‍ സ്റ്റേപനോ ദൊമിനിക്കാലിയും സംഘവുമാണ് പാപ്പയ്ക്ക് ആഡംബര കാറുമായി വത്തിക്കാനില്‍ എത്തിയത്.
കാറില്‍ തന്റെ ഒപ്പ് പതിപ്പിച്ച പാപ്പ ഉടന്‍ തന്നെ വെഞ്ചിരിച്ചു. ആഡംബര കാര്‍ ലേലത്തില്‍ വെക്കാന്‍ തീരുമാനിച്ചതായി വത്തിക്കാന്‍ വ്യക്തമാക്കി. ഇതില്‍ നിന്നു കിട്ടുന്ന തുകയുടെ ഭൂരിഭാഗവും ഇറാഖിലെ പീഡനമനുഭവിക്കുന്ന ക്രൈസ്തവ സമൂഹങ്ങള്‍ക്കു വേണ്ടി ചെലവഴിക്കുവാനാണ് തീരുമാനം. ലേലം ചെയ്യുന്നതിന് സോത്ത്ബെയ്സ് എന്ന കമ്പനിയെയാണ് നിയമിച്ചിരിക്കുന്നത്. 2014ല്‍ മാര്‍പാപ്പയ്ക്കു സമ്മാനമായി ഹാര്‍ലി ഡേവിഡ്സണ് ബൈക്കു ലഭിച്ചിരിന്നു. ഇതും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു പണം സമാഹരിക്കാനായി ലേലത്തില്‍ വില്‍ക്കുകയായിരുന്നു. നിലവില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഉപയോഗിക്കുന്നത് നീലനിറമുള്ള ഫോര്‍ഡ് ഫോക്കസാണ്.
ബാബു ജോസഫ്
പോര്‍ട്സ്മൗത്ത്: പോര്‍ട്സ്മൗത്ത് ബൈബിള്‍ കണ്വെന്ഷന് ഇന്ന് 16/11/17 വ്യാഴാഴ്ച്ച രാവിലെ 9.30ന് ആരംഭിക്കും. ഇന്ത്യയിലും അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ക്രിസ്തു സുവിശേഷത്തിന്റെ സ്നേഹസന്ദേശവും സൗഖ്യവുമായി അനേകായിരങ്ങളെ ആത്മ നവീകരണത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന കെയ്റോസ് മിനിസ്സ്ട്രിയുടെ പ്രശസ്ത വിടുതല്‍ ശുശ്രൂഷകനും വചന പ്രഘോഷകനുമായ ബ്രദര്‍ റെജി കൊട്ടാരം നയിക്കുന്ന ത്രിദിന ബൈബിള്‍ കണ്വെന്ഷന് ഇന്നുരാവിലെ 9.30 മുതല്‍ ഇമ്മാക്കുലേറ്റ് കണ്സെപ്ഷന് ചര്‍ച്ചില്‍ നടക്കും.
കണ്വെന്ഷന് അനുഗ്രഹ ആശീര്‍വാദമേകിക്കൊണ്ട് ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നാളെ (17/11/17) പോര്‍ട്സ്മൗത്തില്‍ എത്തിച്ചേരും. വെള്ളിയാഴ്ച കണ്‍വെന്‍ഷനില്‍ നടക്കുന്ന വി.കുര്‍ബാനയ്ക്ക് മാര്‍ സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. റവ.ഫാ.ജോയ് ആലപ്പാട്ടും ശുശ്രൂഷകളില്‍ പങ്കെടുക്കും.
ഇന്നും നാളെയും രാവിലെ 9.30 മുതല്‍ വൈകിട്ടു 5.വരെയും മറ്റന്നാള്‍ ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെയുമാണ് ധ്യാനം നടക്കുക. എറെ അനുഗ്രഹദായകമായ ഈ ആത്മീയ ശുശ്രൂഷയിലേക്ക് പോര്‍ട്സ്മൗത്ത് സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ.രാജേഷ് എബ്രഹാമും ഇടവകസമൂഹവും യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.
അഡ്രസ്സ്:
IMMACULATE CONCEPTION CHURCH.
BELLS LANE
STUBBINGTON
PO14 2PL
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോസ് 07963 260390
ഫാ.ബിജു കുന്നയ്ക്കാട്ട്, പിആര്‍ഒ
ബര്‍മിംഹാം: ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപതയുടെ വിമന്‍സ് ഫോറം പ്രസിഡന്റായി ശ്രീമതി ജോളി മാത്യുവും സെക്രട്ടറിയായി ശ്രീമതി ഷൈനി സാബുവും ട്രഷററായി ഡോ. മിനി നെല്‍സണും വൈസ് പ്രസി ഡന്റായി ശ്രീമതി സോണിയ ജോണിയും ജോയിന്റ് സെക്രട്ടറിയായി ശ്രീമതി ഓമന ലിജോയും എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്സായി ശ്രീമതി മാരായ സജി വിക്ടര്‍, ജി3ന്‍സി ഷിബു, ബെറ്റി ലാല്‍, വല്‍സമ്മ ജോയി, റ്റാന്‍സി പാലാട്ടി എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച ബര്‍മിം
ഹാം കാസില്‍വേയിലെ സെന്റ് ജെറാള്‍ഡ്സ് സ്കൂള്‍ ഓഡിറ്റോറിയ ത്തില്‍ വെച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്.
രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, വിമെന്‍സ് ഫോറം രൂപത ഡയറക്ടര്‍ റവ. സി. ഡോ. മേരിആന്‍ സി. എം. സി., ഫാ. സോജി ഓലിക്കല്‍, ഫാ. ജെയിസണ്‍ കരിപ്പായി, ഫാ. ഫാന്സുവ പ ത്തില്‍, സി. ഷാരോണ്‍ സി. എം. സി. തുടങ്ങിയവര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്കി. ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപതയിലെ പതിനായിരം സ്ത്രീകളുടെ നവീകരണവും ശാക്തീകരണവും അതിലൂടെ നവസുവിശേഷവത്കരണവുമാണ് വിമന്‍സ് ഫോറം ലക്ഷ്യമിടുന്നതെന്ന് അംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു.