ഹെയര്‍ഫീല്‍ഡ്: ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജണിലെ പ്രമുഖ തിരുനാളുകളിലൊന്നായ ഹെയര്‍ഫീല്‍ഡില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാള്‍ ആഘോഷം ഭക്തിസാന്ദ്രമായി. തിരുന്നാള്‍ തിരുകര്‍മ്മങ്ങള്‍ക്ക് ഫാ. ജിജി പുതുവീട്ടില്‍കളം, ചാപ്ലയിന്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.

ഫാ. ജിജി കുര്‍ബ്ബാന മദ്ധ്യേ മാതൃവിശുദ്ധിയും, മാദ്ധ്യസ്ഥ ശക്തിയും നിറഞ്ഞ കാരുണ്യത്തിന്റെ ഉറവിടവും, സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയുമായ പരിശുദ്ധ മാതാവിനെ പ്രഘോഷിച്ചു കൊണ്ട് നല്കിയ സന്ദേശം തിരുന്നാളിനെ മാതൃ ഭക്തി തീക്ഷണമാക്കി. നമ്മുടെ വേദനകളും പ്രശ്നങ്ങളും ഏറ്റവും വലിയ മാദ്ധ്യസ്ഥയായ പരിശുദ്ധ അമ്മയുടെ സമക്ഷം ചേര്‍ത്തു വെച്ചുകൊണ്ടു സാന്ത്വനം തേടാം എന്ന് ജിജി അച്ചന് തന്റെ തിരുന്നാള്‍ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.

ജപമാല സമര്‍പ്പണത്തോടെ ആരംഭിച്ച തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ തുടര്‍ന്ന് ആഘോഷമായ തിരുന്നാള്‍ സമൂഹബലി, ലദീഞ്, പ്രദക്ഷിണം, നേര്‍ച്ച വിതരണം എന്നിവ നടത്തപ്പെട്ടു. തിരുന്നാള്‍ കമ്മിറ്റി സ്നേഹ വിരുന്നും ഒരുക്കിയിരുന്നു. യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി നിരവധി പേര് തിരുന്നാളില്‍ പങ്കെടുത്തു.

ജോമോന് കൈതമറ്റം, അജിത് ആന്റണി, പള്ളിക്കമ്മിറ്റി അംഗങ്ങളും തിരുന്നാളിന് നേതൃത്വം വഹിച്ചു.
സ്റ്റീവനേജ്: സ്റ്റീവനേജ് സീറോ മലബാര്‍ മാസ് സെന്ററിന്റെ നേതൃത്വത്തില്‍ നടത്തിപ്പോരുന്ന ദശ ദിന ജപമാല സമര്‍പ്പണം 20 നു ശനിയാഴ്ച സമാപിക്കും. സമാപനത്തോടനുബന്ധിച്ചു പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുന്നാളും ആഘോഷിക്കുന്നതാണ്. വെസ്റ്റ്മിന്‍സ്റ്റര്‍ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം വഹിക്കും.
ഒക്ടോബര്‍ 20 നു ശനിയാഴ്ച ഉച്ചക്ക് 12:30 ന് ജപമാല സമര്‍പ്പണത്തോടെ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് കൊടിയേറ്റ്, പ്രസുദേന്തി വാഴ്ച, ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാന, തിരുന്നാള്‍ സന്ദേശം, വാഴ്ച്ച, പ്രദക്ഷിണം നേര്‍ച്ച വെഞ്ചിരിപ്പ് എന്നിവ നടത്തപ്പെടും. ശുശ്രുഷകളുടെ സമാപനത്തില്‍ നേര്‍ച്ച ഭക്ഷണം വിതരണം ചെയ്യും.
തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ ഭക്തിപുരസ്സരം പങ്കു ചേര്‍ന്ന് പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥത്തില്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ചാപ്ലയിനും, തിരുന്നാള്‍ കമ്മിറ്റിയും ഏവരെയും സസ്നേഹം ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
സാംസണ് ജോസഫ്: 07462921022
മെല്വിന് അഗസ്റ്റിന്: 07456281428
St. Hilda R C Church,
9 Breakspear,
Stevenage,
Herts SG2 9SQ.
സ്പിരിച്യുയല്‍ റിന്യൂവല്‍ മിനിസ്ട്രയുടെ 10 മുതല്‍ 14 വരെ പ്രായമുള്ള കുട്ടികളുടെ താമസിച്ചുള്ള ധ്യാനം സൗത്താംപ്ടണില്‍ എബ്ളാസ്സ് 2018 ഒക്ടോബര്‍ 20 മുതല്‍ 22 വരെ.
ധ്യാനം നയിക്കുന്നത് ബഹുമാനപെട്ട ഫാ. ജോസഫ് സേവ്യര്‍, ഫാദര്‍ ഡെസ് കോണലി, ബ്രദര്‍ സേവി ജോസഫ് എസ് ആര് എം യൂ.കെ, എസ് ആര് എം അയര്‍ലണ്ട്, എസ് ആര് എം യൂത്ത് യൂ.കെ ടീം എന്നിവരുടെ നേതൃത്വത്തിലാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്;
ജിഷ ഷാം: 07576013812
സെലിന് സിബി: 07738688139
വിലാസം
സെന്റ് ജോസഫ്,
8 ലിന്ദ്റസറ്റ് റോഡ്,
സൗത്താംപ്റ്റണ്‍,
SO40 7DU.
പ്രസ്റ്റേണ്:ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ രണ്ടാം വാര്‍ഷിക ആഘോഷങ്ങളോട് അനുബന്ധിച്ചു രൂപതയുടെ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വീഡിയോ രൂപത്തില്‍ പുറത്തിറക്കി. 2016ല്‍ രൂപത പ്രഖ്യാപിച്ചത് മുതല്‍ രൂപതയുടെ സ്ഥാപനത്തിന്റെയും മെത്രാഭിഷേക ശുശ്രൂഷകള്‍, രൂപതയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍, ഭക്ത സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍, രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ വിവിധ ശുശ്രൂഷകള്‍, ബൈബിള്‍ കണ്വെന്ഷന്, ബൈബിള്‍ കലോത്സവം, തീര്ഥാടനങ്ങള്, അജപാലന സന്ദര്‍ശനങ്ങള്‍ എന്നിങ്ങനെ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി നടന്ന എല്ലാ പ്രവര്‍ത്തനങ്ങളും കോര്‍ത്തിണക്കി ഉള്ള വീഡിയോ ഡോക്യൂമെന്ററി തയ്യാറാക്കിയത് മാധ്യമ പ്രവര്‍ത്തകനായ ഷൈമോന്‍ തോട്ടുങ്കലാണ്.
പതിമൂന്നുകാരനായ സിറിയക് ഷൈമോന്‍ തോട്ടുങ്കല്‍ ആണ് ഇരുപത് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ എഡിറ്റിങ് ഉള്‍പ്പടെയുള്ള ജോലികള്‍ നിര്‍വഹിച്ചിരിക്കുന്നത്, ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒന്‍പതിന് പ്രസ്റ്റേണില് വച്ച് നടന്ന ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചു നടന്ന വൈദികരുടെയും അല്മായ പ്രതിനിധികളുടെയും സമ്മേളനത്തില്‍ വീഡിയോ പ്രദര്‍ശിപ്പിച്ചിരുന്നു.
വീഡിയോ കാണാം.
ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപതയുടെ രണ്ടാം വാര്‍ഷികത്തില്‍ രൂപതയിലുടനീളം തിരുവചനങ്ങള്‍ക്കു കാതോര്‍ക്കുവാനും, വിവേചനത്തിന്റെയും, ജ്ഞാനത്തിന്റെയും ചൈതന്യ നിറവിനുതകുന്ന പരിശുദ്ധാത്മ ശുശ്രുഷകള്‍ നടത്തുവാനും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് തന്റെ സുവിശേഷവല്‍ക്കരണ കര്‍മ്മ യജ്ഞവുമായി വീണ്ടും ബ്രിട്ടനിലെ സഭാമക്കള്ക്കിടയിലേക്ക്.
പരിശുദ്ധാത്മ ശുശ്രുഷകളിലൂടെ കോടിക്കണക്കിനു ജനങ്ങള്‍ക്കിടയില്‍ ദൈവീക സാന്നിദ്ധ്യവും, അനുഗ്രഹ സ്പര്‍ശവും അനുഭവവേദ്യമാക്കുവാന്‍ അഭിഷേകം ലഭിച്ചിട്ടുള്ള പ്രമുഖ സുവിശേഷകരില്‍ ഒരാളും, സെഹിയോന്‍ ശുശ്രുഷകളുടെ സ്ഥാപകനും ആയ സേവ്യര്‍ ഖാന് വട്ടായില്‍ അച്ചന് ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്വെന്ഷന് നയിക്കും.
ഹാരോ ലെഷര്‍ സെന്റരില്‍ ലണ്ടന്‍ റീജണല്‍ അഭിഷേകാഗ്നി കണ്‍വെന്‍ഷനു വിവിധ ഹാളുകളിലായി അനുഗ്രഹങ്ങളുടെ പറുദീസ തീര്‍ക്കുമ്പോള്‍ പ്രായാടിസ്ഥാനത്തില്‍ കുട്ടികള്‍ക്കു വേണ്ടി രണ്ടു വിഭാഗങ്ങളിലായി പ്രശസ്ത വചന പ്രഘോഷകന് ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ സെഹിയോന്‍ യു.കെ മിനിസ്ട്രി ശുശ്രുഷകള്‍ നടത്തുന്നതാണ്. നാളിന്റെ വിശ്വാസ ദീപങ്ങള്‍ക്കു ആത്മീയമായ ഊര്‍ജ്ജവും, ജ്ഞാനവും, നന്മകളും കൂടുതലായി പകരുവാന്‍ കിട്ടുന്ന ഈ സുവര്‍ണ്ണാവസരം മാതാപിതാക്കള്‍ മക്കള്‍ക്കായി നല്കാവുന്ന ഏറ്റവും അമൂല്യമായ സംഭാവനയാവും.
ലണ്ടന്‍ റീജണല്‍ അഭിഷേകാഗ്നി കണ്വെന്ഷന് നവംബര്‍ 4 നു ഞായറാഴ്ച രാവിലെ 9:00 നു പരിശുദ്ധ അമ്മക്ക് ജപമാല സമര്‍പ്പിച്ചു കൊണ്ട് ആരംഭിക്കുന്നതായിരിക്കും. വൈകുന്നേരം അഞ്ചു മണി വരെയാണ് ശുശ്രുഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. കുമ്പസാരത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഇമ്പം പകരുന്ന കുടുംബങ്ങളായി മാറുവാനും, ദൈവ സന്താനങ്ങളായി വിളങ്ങുവാനും ഉതകുന്ന അനുഗ്രഹദായകമായ അഭിഷേകാഗ്നി കണ്വെന്ഷന് ശുശ്രുഷകളിലേക്കു വികാരി ജനറാള്‍ ഫാ. തോമസ് പാറയടിയില്‍, കണ്‍വീനര്‍ ഫാ.ജോസ് അന്ത്യാംകുളം, ചാപ്ലൈന്മാരായ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല, ഫാ.ഹാന്‍സ് പുതിയകുളങ്ങര, കണ്വെന്ഷന് സംഘാടക സമിതി എന്നിവര്‍ ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഷാജി വാട്ഫോര്‍ഡ്: 07737702264;
ജോമോന് ഹെയര്‍ഫീല്‍ഡ്: 07804691069
സിറിയക്ക് മാളിയേക്കല്‍: 07446355936
Harrow leisure Centre,
Christchurch Ave,
Harrow HA3 5BD
പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപതയുടെ ദ്വിതീയ ബൈബിള്‍ കണ്വെന്ഷന് ‘അഭിഷേകാഗ്നി 2018’ ഒക്ടോബര്‍ 20-ാം തിയതി ആരംഭിക്കുന്നു. അട്ടപാടി സെഹിയോന്‍ ശുശ്രൂഷകളുടെ ഡയറക്ടര്‍ ഫാ. സേവ്യര്‍ ഖാന് വട്ടായിലും ടീമുമാണ് ഗ്രേറ്റ് ബ്രിട്ടണിലെ എട്ടു നഗരങ്ങളില്‍ എട്ടു ദിനങ്ങളിലായി നടക്കുന്ന കണ്വെന്ഷന് നയിക്കുന്നത്. രൂപതാദ്ധ്യക്ഷന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എല്ലാ ദിവസവും വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സുവിശേഷസന്ദേശം നല്കുന്നതുമാണ്.
2018 ഒക്ടോബര്‍ 20-ാം തിയതി ശനിയാഴ്ച ബര്‍മിംഹാം ബതേല്‍ കണ്വെന്ഷന് സെന്ററില്‍ ആരംഭിക്കുന്ന കണ്വെന്ഷന് 21-ാം തിയതി ഞായറാഴ്ച സ്കോട്ട്ലണ്ടിലെ മദര്‍ വെല്‍ സിവിക്ക് സെന്ററിലും 24-ാം തിയതി ബുധനാഴ്ച പ്രേസ്റ്റണിലെ സെന്റ് അല്‍ഫോന്‍സാ ഓഫ് ഇമ്മാകുലേറ്റ് കണ്സെപ്ഷന് കത്തീഡ്രലിലും 25-ാം തീയതി വ്യാഴാഴ്ച നോറിച്ച് സെന്റ് ജോണ്‍ ദ് ബാപ്റ്റിസ്റ്റ് കത്തീഡ്രലിലും 27-ാം തിയതി ശനിയാഴ്ച ബോണ്‍മൗത്ത് ലൈഫ് സെന്ററിലും 28-ാം തിയതി ഞായറായ്ച ചെല്‍ട്ടണം റേസ് കോഴ്സിലും നവംബര്‍ 3-ാം തിയതി മാഞ്ചസ്റ്ററിലെ ബൗളേഴ്സ് എക്സിബിഷന് സെന്റെറിലും നവംബര്‍ 4-ാം തിയതി ഞായറാഴ്ച ലണ്ടനിലെ ക്രൈസ്റ്റ് ചര്‍ച്ച് അവന്യുവിലുള്ള ഹാരോ ലെഷര്‍ സെന്ററിലും വെച്ചാണ് നടത്തപ്പെടുന്നത്. ഓരോ ദിവസവും രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകുന്നേരം 5 മണിക്കാണ് സമാപിക്കുന്നത്. കണ്വെന്ഷന് ദിവസങ്ങളില്‍ കൂട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകളും ക്രമീകരിച്ചിട്ടുണ്ട്. കണ്വെന്ഷന് ഒരുക്കമായി ഒക്ടോബര്‍ 18 വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെ ബര്മിംഹാമിനടുത്തിള്ള സോള്‍ട്ടിലിയിലെ അവര്‍ ലേഡി ഓഫ് റോസറി ആന്റ് സെന്റ് തെരേസാ ഓഫ് ലിസ്യു ദൈവാലയത്തില്‍ വെച്ച് ദിവ്യകാരുണ്യ ആരാധനയും പ്രാര്‍ത്ഥനകളും ഉണ്ടായിരിക്കുന്നതാണ്.

രൂപതാദ്ധ്യക്ഷന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ രക്ഷാധികാരിയും വികാരി ജനറാള്‍ റവ. ഡോ. മാത്യു ചൂരപ്പൊയ്കയില്‍ ജനറല്‍ കോര്‍ഡിനേറ്ററും നവസുവിശേഷവത്കരണത്തിനു വേണ്ടിയുള്ള കമ്മീഷന് ചെയര്മാന് റവ. ഫാ. സോജി ഓലിക്കല്‍ ജനറല്‍ കണ്‍വീനറും വികാരി ജനറാളന്മാരായ റവ. ഡോ. തോമസ് പാറയടിയില്‍ എം. എസ്. റ്റി., റവ. ഫാ. സജിമോന്‍ മലയില്‍പുത്തന്‍പുര, റവ. ഫാ. ടെറിന്‍ മുല്ലക്കര, റവ. ഫാ. ജോസഫ് വെമ്പാടംതറ വി. സി., റവ. ഫാ. ഫിലിപ്പ് പന്തമാക്കല്‍, റവ. ഫാ. ടോമി ചിറയ്ക്കല്‍മണവാളന്‍, റവ. ഫാ. പോള്‍ വെട്ടിക്കാട്ട് സി. എസ്. റ്റി., റവ. ഫാ. ജോസ് അന്തിയാംകുളം എം.സി.ബി.എസ്. എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മറ്റി കണ്വെന്ഷന് നേതൃത്വം നല്‍കുന്നതാണ്.
വത്തിക്കാൻ സിറ്റി: പോൾ ആറാമൻ മാർപാപ്പ, ദരിദ്രരോടു പക്ഷം ചേർന്നു പ്രവർത്തിച്ചതിന്റെ പേരിൽ സ്വേച്ഛാധിപത്യ ഭരണകൂടം ദേവാലയത്തിൽ വിശുദ്ധ കുർബാനമധ്യേ വധിച്ച ആർച്ച്ബിഷപ് ഓസ്കർ റൊമേറോ എന്നിവരും മറ്റ് അഞ്ചുപേരും ഇന്നു വിശുദ്ധരുടെ പട്ടികയിൽ. സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ചത്വരത്തിൽ നടക്കുന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പ മുഖ്യ കാർമികത്വം വഹിക്കും.
1963 മുതൽ 78 വരെ കത്തോലിക്കാസഭയെ നയിച്ച പോൾ ആറാമൻ മാർപാപ്പയുടെ കാലത്താണു വത്തിക്കാൻ സൂനഹദോസിന്റെ പ്രധാന സമ്മേളനങ്ങളെല്ലാം നടന്നത്. പുരോഗമന ചിന്തയെയും യാഥാസ്ഥിതികത്വത്തെയും സംയോജിപ്പിച്ചു സഭയിൽ മാറ്റങ്ങൾ വരുത്തിയ ആളാണ് അദ്ദേഹം. ഇന്ത്യയിൽ ആദ്യം സന്ദർശനം നടത്തിയ (1964 ഡിസംബർ, മുംബൈ) മാർപാപ്പ, സഭൈക്യ നീക്കങ്ങൾക്കു കരുത്തുപകർന്നു മറ്റു ക്രിസ്തീയ സഭാ അധിപന്മാരുമായി കൂടിക്കാഴ്ചകൾ തുടങ്ങിയ മാർപാപ്പ എന്നിങ്ങനെ പല വിശേഷണങ്ങളും അദ്ദേഹത്തിനുണ്ട്. സെപ്റ്റംബർ 26 ആണ് തിരുനാൾ ദിനം.
ലാറ്റിനമേരിക്കയിലെ എൽസാൽവദോറിലായിരുന്നു ആർച്ച്ബിഷപ് ഓസ്കർ റൊമേറോയുടെ (1917-80) ജീവിതം. 1980 മാർച്ച് 24-നാണ് ഭരണകൂടത്തിന്റെ വാടകക്കൊലയാളികൾ ദിവ്യബലി മധ്യേ അദ്ദേഹത്തെ വെടിവച്ചു വീഴ്ത്തിയത്. വിമോചന ദൈവശാസ്ത്രത്തിന്റെ അനുയായി ആയിരുന്നില്ലെങ്കിലും സ്വേച്ഛാധിപത്യത്തിനും ചൂഷണത്തിനുമെതിരേ ശക്തമായി പോരാടിയ ആളാണ് അദ്ദേഹം. മറ്റു ക്രൈസ്തവ വിഭാഗങ്ങളും അദ്ദേഹത്തിന്റെ തിരുനാൾദിനം (മാർച്ച് 24) തങ്ങളുടെ ആരാധനക്രമ കലണ്ടറിൽ പെടുത്തിയിട്ടുണ്ട്. സിസ്റ്റേഴ്സ് അഡോറേഴ്സ് ഓഫ് ദ മോസ്റ്റ് ഹോളി സാക്രമെന്റ് എന്ന സഭയുടെ സ്ഥാപകനായ ഇറ്റാലിയൻ വൈദികൻ ഫ്രൻചെസ്കോ സ്പിനെല്ലി (1853-1913), ഇറ്റലിയിലെ നേപ്പിൾസുകാരനായ വൈദികൻ വിൻചെൻസോ റൊമാനോ (1751-1831), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദ പുവർ ഹാൻഡ് മെയ്ഡ്സ് ഓഫ് ജീസസ് ക്രൈസ്റ്റ് എന്ന സഭ സ്ഥാപിച്ച ജർമൻകാരിയായ മരിയ കാതറീന കാസ്പർ (1820-1898), സ്പെയിനിൽ ജനിച്ച് അർജന്റീനയിൽ മരിക്കുകയും മിഷനറി ക്രൂസേഡേഴ്സ് ഓഫ് ദ ചർച്ച് എന്ന സഭ സ്ഥാപിക്കുകയും ചെയ്ത നസാറിയ ഇഗ്നാസിയ (1886-1943), രോഗപീഡകൾക്കടിപ്പെട്ട് 19 വർഷം മാത്രം ജീവിച്ച (1817-1836) ഇറ്റലിക്കാരൻ നുൺസിയോ സുൾപ്രീസിയോ എന്നിവരാണ് വിശുദ്ധരായി നാമകരണം ചെയ്യപ്പെടുന്ന മറ്റുള്ളവർ.
ഫാ. ബിജു കുന്നക്കാട്ട്
ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ ദിവസങ്ങള്‍ അരികിലെത്തുകയാണ്. ഈ വര്‍ഷത്തെ ഗ്രേറ്റ് ബ്രിട്ടന് രൂപതാ ബൈബിള്‍ കലോത്സവത്തിന് അരങ്ങുണരാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. ബ്രിസ്റ്റോളില്‍ വെച്ച് നടക്കുന്ന കലോത്സവം വിജയകരമായി നടപ്പാക്കാനുള്ള ഒരുക്കങ്ങള്‍ അതിവേഗം നടന്നുവരികയാണ്. ഗ്രേറ്റ് ബ്രിട്ടന് രൂപതാ ബൈബിള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നതിനായി റീജ്യണല്‍ മത്സരങ്ങളില്‍ വിജയിച്ചവരുടെ പേരുവിവരങ്ങള്‍ അതാതു റീജിയണല്‍ കോഡിനേറ്റര്‍മാര്‍ ഉടന്‍ തന്നെ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മാഞ്ചസ്റ്റര്‍ ഒഴികെയുള്ള റീജ്യണുകള്‍ ഒക്ടോബര്‍ 21ന് മുന്‍പ് മത്സരാര്‍ത്ഥികളുടെ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം.
വിവിധ റീജിയണുകളില്‍ മത്സരിച്ച് വിജയിച്ചവരാണ് ബ്രിസ്റ്റോളില്‍ വെച്ച് നടക്കുന്ന ബൈബിള്‍ കലോത്സവ വേദിയില്‍ അന്തിമ പോരാട്ടത്തിന് ഇറങ്ങുന്നത്. നവംബര്‍ 10ന് ഗ്രീന്‍വേ സെന്ററിലാണ് കലോത്സവം അരങ്ങേറുക. വീറുംവാശിയും പ്രകടനമാക്കുന്ന റീജിയണല്‍ മത്സരങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്കാകും അന്തിമ മത്സരരാര്‍ത്ഥികളുടെ പട്ടിക തയ്യാറാകുക. മാഞ്ചസ്റ്റര്‍ ഒഴികെയുള്ള റീജ്യണുകളില്‍ ഒക്ടോബര്‍ 14ഓടെ മത്സരവിജയികളെ പ്രഖ്യാപിക്കും. മാഞ്ചസ്റ്റര്‍ റീജിയണല്‍ മത്സരങ്ങള്‍ 27നാണ് കലാശക്കൊട്ട് തീര്‍ക്കുക.
ഇതോടെ ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവത്തിനുള്ള കാഹളം മുഴങ്ങും. അന്തിമപോരാട്ടത്തിനായുള്ള തയ്യാറെടുപ്പിലാണ് റീജിയണല്‍ മത്സരവിജയികള്‍. മത്സരാര്‍ത്ഥികളുടെ വിവരങ്ങള്‍ റീജിയണല്‍ കോര്‍ഡിനേറ്റര്‍മാര്‍ ഈ മാസം 21ന് മുന്‍പായി അയക്കേണ്ടതാണ്. വിജയികളുടെ രജിസ്ട്രേഷന് അവസാനിക്കുന്ന തീയതി 21 ആണ്. ഉപന്യാസം (1824, മുതിര്‍ന്നവര്‍), ഷോര്‍ട്ട് ഫിലിം മേക്കേഴ്സ് എന്നിവര്‍ ഇവ 15ാം തീയതിയ്ക്ക് മുന്‍പ് അയക്കണം. മത്സരത്തിലേക്കുള്ള എന്‍ട്രികള്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ, ബൈബിള്‍ കലോത്സവത്തിന്റെ വെബ്സൈറ്റിലേക്കോ അയക്കണം.
കലോത്സവത്തോട് അനുബന്ധിച്ച് പുറത്തിറങ്ങുന്ന സുവനീര്‍ അവസാനഘട്ട പണിപ്പുരയിലാണ്. ഈ ആഴ്ചയോടെ ബൈബിള്‍ കലോത്സവത്തിന്റെ ചരിത്ര വഴികളിലൂടെ സഞ്ചരിക്കുന്ന സുവനീര്‍ പുറത്തിറക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാദര്‍ പോള്‍ വെട്ടിക്കാട്ട്: 07450243223
ജോജി മാത്യു: 07588445030
Kalotsavam Date: 10th November 2018
Venue: Greenway Cetnre, Southmead, Bristol BS10 5PY
www.smegbbiblekalotsavam.com :Email : [email protected]
ഫാ. ബിജു കുന്നയ്ക്കാട്ട്
ബര്‍മ്മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപത ഒരുക്കുന്ന രണ്ടാം അഭിഷേകാഗ്നി ഏകദിന ബൈബിള്‍ കണ്‍വെന്‍ഷന്റെ ആദ്യ ദിനത്തിന് കവന്‍ട്രി റീജിയണും ബര്‍മ്മിംഗ്ഹാം ബഥേല്‍ കണ്വെന്ഷന് സെന്ററും ആതിഥേയമരുളും. 20-ാം തിയതി ശനിയാഴ്ച്ച രാവിലെ 9 മണിക്ക് ജപമാല പ്രാര്‍ത്ഥനയോടെ ഏകദിന കണ്വെഷന് ആരംഭിക്കും. വൈകീട്ട് 5 മണിക്ക് ദിവ്യകാരുണ്യ ആരാധനയോടെയാണ് തിരുക്കര്‍മ്മങ്ങള്‍ സമാപിക്കുന്നത്.
ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ലോക പ്രശസ്ത വചന പ്രഘോഷകനും സെഹിയോന്‍ മിനിസ്ട്രീസിന്റെ ഡയറക്ടറുമായ റവ. ഫാ. സേവ്യര്‍ വട്ടായില്‍ തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ജപമാല പ്രാര്‍ത്ഥന, ആരാധനാസ്തുതി ഗീതങ്ങള്‍, ഗാന ശുശ്രൂഷ, വി. കുര്‍ബാന, തിരുവചന പ്രഭാഷണങ്ങള്‍, അനുഭവ സാക്ഷ്യങ്ങള്‍, ദിവ്യകാരുണ്യ ആരാധന തുടങ്ങിയ തിരുക്കര്‍മ്മങ്ങള്‍ വിശ്വാസികള്‍ക്ക് ആത്മീയതയുടെ നവ്യാനുഭവം സമ്മാനിക്കും.

കവന്‍ട്രി റിജിയണിലെ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ ശുശ്രൂഷ ചെയ്യുന്ന മലയാളി വൈദികരും മറ്റ് ഇടവകകളില്‍ ശുശ്രൂഷ ചെയ്യുന്ന മലയാളി വൈദികരും സന്യാസിനികളും റിജീയണിലെ എല്ലാ വി. കുര്‍ബാന കേന്ദ്രങ്ങളിലുമുള്ള വിശ്വാസികളും ദൈവാനുഭവത്തിന്റെ ആഘോഷത്തിനായി ബഥേല്‍ കണ്വെന്ഷന് സെന്ററില്‍ വരുന്ന ശനിയാഴ്ച്ച ഒത്തുച്ചേരും. ബഥേല്‍ കണ്വെന്ഷന് സെന്ററിന്റെ വിലാസം: West Bromwich, B70 7JW.
കണ്വെന്ഷന് ദിവസം കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകള്‍ ക്രമീകരിക്കും. കണ്‍വെന്‍ഷന്റെ ഒരുക്കത്തിനും വിജയത്തിനുമായി 18-ാം തിയതി വ്യാഴം Our Lady of Rosary and st. Theresa of Lisieux, B8 3BB ദേവാലയത്തില്‍ വെച്ച് 12 മണിക്കൂര്‍ (രാവിലെ 10 മുതല്‍ രാത്രി 10 വരെ) ദിവ്യകാരുണ്യ ആരാധന ഉണ്ടായിരിക്കും. കണ്‍വെന്‍ഷന്റെ ഒരുക്കത്തിനായുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തായായി വരുന്നതായി റീജിയണല്‍ ഡയറക്ടര്‍ റവ. ഫാ. ടെറിന്‍ മുള്ളക്കര അറിയിച്ചു. എല്ലാ വിശ്വാസികളെയും ഈ ഏകദിന ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് യേശുനാമത്തില്‍ സ്വാഗതം ചെയ്യുന്നു
രാജേഷ് ജോസഫ്, ലെസ്റ്റര്‍
ദൈവ കുമാരന് വഴിയൊരുക്കുവാന്‍ ലോകസൃഷ്ടിക്കു മുന്‍പേ തെരഞ്ഞെടുക്കപ്പെട്ട വലിയ പദ്ധതിയുടെ പേരാണ് മറിയം. മറിയം എന്ന വാക്കിനര്‍ത്ഥം എനിക്ക് പ്രിയപ്പെട്ടവള്‍ എന്നാണ്. നീ സ്ത്രീകളില്‍ ഭാഗ്യവതി നിന് ഉദര ഫലം അനുഗ്രഹീതം എന്ന എലിസബത്തിന് വാക്കുകള്‍ ആ പദ്ധതിയുടെ പ്രതിധ്വനികളാണ്. മറിയത്തിന് സഭയിലും സമൂഹത്തിലും ഏറെ പ്രസക്തമാകുന്നത് മറ്റൊന്നുമല്ല സൃഷ്ടാവ് അതിന് സൃഷ്ടിയില്‍ ഉരുവായി എന്ന ലോക സത്യമാണ്.
മാറിയത്തിന് നൈര്‍മല്യം നമ്മുടൊയൊക്കെ ജീവിതങ്ങള്‍ക്ക് എന്നും മാതൃക ആകേണ്ടതാണ്. ദൈവ കുമാരന് ജന്മം നല്കാന് ദൈവം തെരഞ്ഞെടുത്ത സാധരണക്കാരില്‍ സാധരണക്കാരിയായ യഹൂദ സ്ത്രീ. പരുഷ മേധാവിത്വം അതിന്റെ പൂര്‍ണതയിലുള്ള കാലത്തു തന് കൊച്ചു ജീവിതവുമായി പരിണയപെട്ടു ജീവിച്ച നിഷ്കളങ്കിതയായ ഗ്രാമ വിശുദ്ധിയുടെ പ്രതീകമായ എളിയവളെ ദൈവം തന് പ്രിയ പുത്രനുവേണ്ടി തെരഞ്ഞെടുക്കുന്ന സുന്ദരമായ കാഴ്ച. മറിയത്തിന് മഹത്വം എന്ന് പറയുന്നത് അവളുടെ നിസാരതയാണ്. എന്റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം നിറവേറട്ടെ എന്ന് പറഞ്ഞു ദൈവേഷ്ടം ശിരസാ വഹിച്ചവള്‍. തന് ബലഹീനതകളെ ദൈവത്തിന് ഇഷ്ടമാക്കി മാറ്റിയ സ്ത്രീത്വത്തിന്റെ മഹനീയ മാതൃക. ദൈവം എനിക്ക് വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു എന്ന് സന്തോഷത്തോടെ പറയുവാന്‍ ഇന്നീ ആധുനിക ലോകത്തില്‍ എത്ര പേര്‍ക്ക് സാധിക്കും എന്നുള്ളത് ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു.

പന്ത്രണ്ടു നക്ഷത്ര തലയുള്ള ലോകത്തിന് റാണിയായ മറിയമല്ല മറിച്ച് ചെറിയവരില്‍ ചെറിയവളായി, ദാസിയുടെ താഷ്മയായി, വിനീതരെ ഉയര്‍ത്തുന്ന ദൈവ പദ്ധതിയോടു ചേര്‍ന്ന് നില്ക്കുന്ന കരുണാദ്രയായ ‘അമ്മ. തന് ദിവ്യ കുമാരനെ മാറോടു ചേര്‍ത്ത് പിടിച്ചു നസ്രത്തുമുതല്‍ കാല്‍വരി വരെ സന്തോഷങ്ങളിലും, സങ്കടങ്ങളിലും, താങ്ങും തണലുമായി ചേര്‍ന്ന് നിന്ന ഈശോയുടെ സഹയാത്രിക.
ലോക ചരിത്രത്തില്‍ മറ്റൊരു സ്ത്രീക്കും ലഭിക്കാത്ത സ്ഥാനം തന് എളിമകൊണ്ടും, വിധേയത്വം കൊണ്ടും, അനുസരണം കൊണ്ടും നേടി മറിയം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള മറ്റൊരു സ്ത്രീയില്ല. നമ്മുടെ ഈശോയുടെ ‘അമ്മ ദുഖിതരുടെ, പാവങ്ങളുടെ, ഭാരപ്പെടുന്നവരുടെ, സഹയാത്രിക, ഈശോ നമുക്കായി നല്കിയ നമ്മുടെ സ്വന്തം ‘അമ്മ. കാനയില്‍ നമുക്കായി സമരസപ്പെട്ട വിശുദ്ധിയുടെ വിളനിലമായ മറിയം നമ്മുടെ ഒഷിഞ്ഞ മണ്‍കുടങ്ങളെ നിറയ്ക്കട്ടെ. മുന്തിയ വീഞ്ഞായി നമ്മെ മാറ്റട്ടേ. നന്മ നിറഞ്ഞവളെ നിനക്ക് സ്വസ്തി.