Spiritual

ആരോരുമില്ലത്തവര്‍ക്ക് ഒരു നേരത്തെ ആഹാരം നല്‍കി ദയ ഫാമിലി വിയെന്ന സീബന്‍ ഹിര്‍ട്ടന്‍. ഈ ഉപവാസ കാലത്തില്‍ കുറച്ചു പണം നീക്കി വച്ച്, വെറുതെ വാക്കുകളില്‍ മാത്രം ഒതുക്കാതെ പ്രവൃത്തിയിലും വേണമെന്ന് കാണിച്ചു കൊടുത്തു കൊണ്ട്. അന്നം തരുന്ന രാജ്യത്തെ ആരോരുമില്ലാത്ത 20 അഗതികള്‍ക്ക് ഭക്ഷണം നല്‍കി പ്രവാസി മലയാളികള്‍ക്ക് മാത്യകയായിരിക്കുകയാണ് ഓസ്ട്രിയയിലെ രണ്ടു മലയാളി കുടുംബങ്ങള്‍. ഉപവാസ സമയമായ നോമ്പ് കാലത്തില്‍ ജീവിത രീതിയില്‍ ചില മാറ്റങ്ങള്‍ വരുത്തി അതിലൂടെ സമാഹരിച്ച ചെറിയ തുക കൊണ്ട് വിയെന്നയില്‍ സ്ഥിരതാമസം ചെയ്യുന്ന മേഴ്സി & ബാബു തട്ടില്‍ നടക്കലാന്‍ കുടുംബവും, മേഴ്സി & ജോര്‍ജ് കക്കാട്ട് കുടുംബവും ചേര്‍ന്ന് ഓസ്ട്രിയ, വിയെന്നയിലെ 23-ാമത് ജില്ലയിലെ സീബന്‍ ഹിര്‍ട്ടന്‍ പള്ളിയുടെ ഹാളില്‍ 20 അഗതികള്‍ക്ക് വിഭവസമൃദ്ധമായ ഒരു നേരത്തെ ഭക്ഷണം നല്‍കിയത്.

പള്ളി വികാരി ഡോക്ടര്‍ തദൂസ് പിയൂസ്‌തെക് കുടുംബത്തിന് നന്ദി പറയുകയും പിന്നീട് ഡീക്കണ്‍ എറിക് വെര്‍ബര്‍ അതീവ സന്തോഷപൂര്‍വ്വം കുടുംബാംഗങ്ങളോട് സംസാരിക്കുകയും ചെയ്തു. ക്രിസ്ത്യന്‍ മതത്തില്‍ നിന്നും പുറത്തേക്കു പോകുന്ന ഓസ്ട്രിയന്‍ ജനത ഇത് കണ്ടു പഠിക്കട്ടെയെന്നും ഡീക്കണ്‍ എറിക് പറഞ്ഞു. പലരും വാക്കുകള്‍ കൊണ്ട് പറയുകയല്ലാതെ പാവങ്ങള്‍ക്ക് നേരെ കണ്ണടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇങ്ങനെ ഒരാശയം ഉത്ഭവിച്ചതെവിടെനിന്നുള്ള ചോദ്യത്തിന് മറുപടി നല്‍കികൊണ്ട് ബാബു തട്ടില്‍ നടക്കലാന്‍ സംസാരിച്ചു. ജോര്‍ജ് മേഴ്സി ദമ്പതികള്‍ അവതരിപ്പിച്ച ഒരു ചെറു നാടകത്തില്‍ നിന്നും പ്രചോദനം ലഭിച്ചു. ജോര്‍ജുമായി കൂടിച്ചേര്‍ന്ന് ദയ ഫാമിലി വിയെന്ന എന്ന പേര് നിര്‍ദ്ദേശിക്കുകയും ചെയ്തു അങ്ങനെ ഇതുവരെ എത്തിച്ചേര്‍ന്നതെന്നും ബാബു പറഞ്ഞു നിര്‍ത്തി. ഇത് മറ്റു പ്രവാസി മലയാളികള്‍ക്കും ഒരു പ്രചോദനമാകട്ടേയെന്നും ദയ ഫാമിലി വിയെന്ന അറിയിച്ചു.

അപ്പച്ചന്‍ കണ്ണഞ്ചിറ

ബെഡ്‌ഫോര്‍ഡ്: ഈസ്റ്റ് ആംഗ്ലിയായിലെ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രമായ ബെഡ്‌ഫോര്‍ഡില്‍ ഫാ.ഷൈജു നടുവത്താനി നയിക്കുന്ന നോമ്പുകാല ധ്യാനം 24,25 തീയതികളില്‍ (ശനി,ഞായര്‍) നടത്തപ്പെടും. ബെഡ്‌ഫോര്‍ഡ് കേരള ക്രിസ്ത്യന്‍ കമ്മ്യുണിറ്റിയാണ് ഈ ദ്വിദിന ധ്യാനം സംഘടിപ്പിക്കുന്നത്.

ഉപവിയിലും, പ്രാര്‍ത്ഥനയിലും ആയിരിക്കുന്ന വലിയ നോമ്പ് കാലത്തില്‍ തിരുവചനം ധ്യാനിച്ചു കൊണ്ട് അനുതാപത്തിന്റെയും എളിമയുടെയും നിറവിലാകുവാനും യേശു നല്‍കുന്ന പ്രത്യാശയുടെയും പ്രതീക്ഷയുടെയും ഉത്ഥാന അനുഭവത്തിലേക്ക് വളരുവാനും ഷൈജു അച്ചന്റെ നോമ്പുകാല ധ്യാന ചിന്തകള്‍ ഏറെ സഹായകരമാവും.

കരുണയുടെ വാതില്‍ സദാ തുറന്നിരിക്കുന്ന സ്‌നേഹപിതാവായ യേശുവിങ്കലേക്കു നമ്മുടെ ഹൃദയവും മനസ്സും ചേര്‍ത്തു വെച്ച് തിരുവചനം ശ്രവിക്കുവാനും, അതിലൂടെ ദൈവകൃപ പ്രാപിക്കുവാനും ഫാ.സാജു മുല്ലശ്ശേരി ഏവരെയും സസ്‌നേഹം ക്ഷണിക്കുകയും അനുഗ്രഹീതമായ വിശുദ്ധവാരം ആശംശിക്കുകയും ചെയ്യുന്നു.

കിഡ്‌സ് ഫോര്‍ കിങ്ഡം സെഹിയോന്‍ യു കെ ടീം കുട്ടികള്‍ക്കായി ശുശ്രുഷകള്‍ ഒരുക്കുന്നതാണ്. വിശുദ്ധ കുര്‍ബ്ബാനയും കുമ്പസാരത്തിനുള്ള സൗകര്യങ്ങളും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

വര്‍ഗ്ഗീസ് ജോസഫ്: 07712476521, യൂജിന്‍ തോമസ്: 07727693556, ഷെറീനാ തോമസ്: 07894048957

ധ്യാന സമയം:-

മാര്‍ച്ച് 24 ശനിയാഴ്ച: രാവിലെ 9:30 മുതല്‍ വൈകുന്നേരം 17:00 വരെ
മാര്‍ച്ച് 25 ഞായറാഴ്ച: ഉച്ചക്ക് 14:00 മുതല്‍ വൈകുന്നേരം 19:00 വരെ.

പള്ളിയുടെ വിലാസം:

Our Lady Of Catholic Church,Kempston,MK42 8QB

തങ്ങളുടെ തനിമയും പാരമ്പര്യങ്ങളും അഭംഗുരം 17 നൂറ്റാണ്ടായി കാത്തുസൂക്ഷിക്കുന്ന യുകെയിലെ ക്‌നാനായ കത്തോലിക്കര്‍ക്കായി ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ കീഴില്‍ വ്യക്തിഗത അധികാരത്തോടെയുള്ള ഇടവകള്‍ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി 15 മിഷന്‍ സെന്ററുകള്‍ സ്ഥാപിക്കും. ബഹുമാനപ്പെട്ട മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ഇന്നലെ കൂടിയ രൂപതാ കൗണ്‍സിലില്‍ ഇക്കാര്യം അറിയിച്ചു. ഏറെനാളത്തെ കാത്തിരിപ്പിന്റെയും പ്രാര്‍ത്ഥനയുടെയും ഫലമായി ലഭിച്ച മിഷന്‍ സന്തോഷത്തോടും ആവേശത്തോടുമാണ് സമുദായാംഗങ്ങള്‍ സ്വീകരിച്ചത്.

യുകെയിലെ യുകെകെസിഎയുടെ വിവിധ യൂണിറ്റുകള്‍ ഏകോപിപ്പിച്ചാണ് മിഷനുകള്‍ സ്ഥാപിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷമായി ഇതിനുവേണ്ടി അഹോരാത്രം ജോലി ചെയ്ത ബഹുമാനപ്പെട്ട സജി മലയില്‍ പുത്തന്‍പുരയില്‍ അച്ചന്റെ ചിട്ടയായ പ്രവര്‍ത്തങ്ങളും യുകെകെസിഎയുടെ സഹകരണവും ആണ് ഇന്ന് സ്വന്തമായ ഇടവക സംവിധാനത്തിലേക്ക് എത്തിച്ചേരാന്‍ സഹായകമായത്. മിഷന്‍ സെന്ററുകളുടെ കൂടുതല്‍ വിവരങ്ങള്‍ ചുവടെ കൊടുത്തിരിക്കുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ വളര്‍ച്ചക്ക് ക്‌നാനായ കത്തോലിക്ക മിഷനുകള്‍ മുതല്‍ക്കൂട്ടാകും.

മിഷൻ സെന്ററുകളുടെ കൂടുതൽ വിവരങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.

ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയെക്കുറിച്ച് ദൈവത്തിന് വ്യക്തമായ പദ്ധതികളുണ്ടെന്നും ആ പദ്ധതികളോട് വി. യൗസേപ്പിനെപ്പോലെ സഹകരിക്കാന്‍ സഭാ മക്കളെല്ലാവരും തയ്യാറാകണമെന്നും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. വി. യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍ ദിവസമായ ഇന്നലെ പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ ദേവാലയത്തില്‍ ഒത്തുകൂടിയ വിശ്വാസ സമൂഹത്തോട് ദിവ്യബലി മദ്ധ്യേ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ വരുന്ന ഒരു വര്‍ഷത്തേക്ക് തിരുക്കര്‍മ്മങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള മൂറോന്‍ (വി. തൈലം) കൂദാശയ്ക്കും വൈദിക വിശ്വാസ പ്രതിനിധികളുടെ സമ്മേളനത്തിനുമായാണ് ഇന്നലെ വിശ്വാസ സമൂഹം പ്രസ്റ്റണ്‍ കത്തീഡ്രലില്‍ ഒത്തുകൂടിയത്.

രാവിലെ ദിവ്യബലിക്കു മുമ്പായി കത്തീഡ്രല്‍ വികാരി റവ. ഡോ. മാത്യൂ ചൂരപൊയ്കയില്‍ എല്ലാവര്‍ക്കും സ്വാഗതമാശംസിച്ചു. ദിവ്യബലിമധ്യേ പ്രധാന കാര്‍മ്മികനായിരുന്ന മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മൂറോന്‍ കൂദാശ കര്‍മ്മം നടത്തി. കാത്തോലിക്കാ തിരുസഭയുടെ പാരമ്പര്യമനുസരിച്ച് ഓരോ രൂപതയുടെയും മെത്രാനാണ് ഈ കൂദാശ കര്‍മ്മം നിര്‍വ്വഹിക്കേണ്ടത്. മനുഷ്യത്വത്തെ അഭിഷേകം ചെയ്യുന്ന ദൈവത്വത്തിന്റെ സാന്നിധ്യമാണ് ഈ വി. തൈലത്തില്‍ സഭാ മക്കള്‍ അനുഭവിക്കുന്നതെന്ന് വചനസന്ദേശത്തില്‍ ബിഷപ്പ് അനുസ്മരിച്ചു. ദൈവം തിരുമനസാകുന്നങ്കില്‍ ഈ അഭിഷേക തൈലത്താല്‍ നിരവധി കുഞ്ഞുങ്ങളും പുതിയ ദേവാലയങ്ങളും അഭിഷേകം ചെയ്യപ്പെടാന്‍ ഇടയാകട്ടെയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

വി. കുര്‍ബാനയുടെ സമാപനത്തില്‍ വി. യൗസേപ്പിതാവിനോടുള്ള തിരുനാള്‍ ലദീഞ്ഞു പ്രാര്‍ത്ഥന നടന്നു. കത്തീഡ്രല്‍ ദേവാലയത്തില്‍ ഇന്നലെ പ്രതിഷ്ഠിച്ച, ഭാരതത്തിലെ പ്രഥമ രക്തസാക്ഷിണിയായ വാഴ്ത്തപ്പെട്ട സി. റാണി മരിയായുടെ തിരുശേഷിപ്പും വി. യൗസേപ്പിതാവിന്റെ തിരുസ്വരൂപവും ധൂപാര്‍ച്ചന നടത്തി. തിരുക്കര്‍മ്മങ്ങളുടെ സമാപനത്തില്‍ സഭാ സമൂഹത്തെ പ്രതിനിധീകരിച്ച് പ്രോട്ടോ സിഞ്ചെല്ലൂസ് (മുഖ്യ വികാരി ജനറല്‍) റവ. ഡോ. തോമസ് പാറയടിയില്‍ എം.എസ്.ടി അഭിവന്ദ്യ പിതാവിന് തിരുനാള്‍ മംഗളങ്ങള്‍ നേര്‍ന്നു സംസാരിച്ചു.

ഉച്ചകഴിഞ്ഞു നടന്ന വൈദിക സമ്മേളനത്തില്‍ രൂപതയുടെ വളര്‍ച്ചയിലെ പ്രധാന നാഴികക്കല്ലായ മിഷന്‍/ പാരിഷ് സെന്ററുകളെക്കുറിച്ചുള്ള ആശയാവിഷ്‌കാരം നടത്തി. പാസ്റ്ററല്‍ കോ – ഓര്‍ഡിനേറ്റര്‍ റവ. ഫാ. ടോണി പഴയകളം സിഎസ്ടിയാണ് ഇത് അവതരിപ്പിച്ചത്. വൈദിക സമിതിയുടെ മുമ്പില്‍ നടന്ന അവതരണത്തിനും ചര്‍ച്ചകള്‍ക്കും ശേഷം ഇത് വൈദിക – അല്‍മായ സംയുക്ത പ്രതിനിധി അംഗങ്ങളുടെ മുമ്പിലും അവതരിപ്പിക്കപ്പെട്ടു. ഭാവിയില്‍ പ്രാവര്‍ത്തികമാക്കാനുദ്ദേശിക്കുന്ന മിഷന്‍/പാരിഷ് ആശയപ്രകാരം ഇപ്പോഴുള്ള 173 വി. കുര്‍ബാന സെന്ററുകള്‍ 61 സീറോ മലബാര്‍ മിഷന്‍ സെന്ററുകളും ഉള്‍പ്പെടെ രൂപതയുടെ 76 മിഷന്‍ സെന്ററുകളായി പുനഃക്രമീകരിക്കപ്പെട്ടു. 2018 ഡിസംബര്‍ 2ന് ഔദ്യോഗികമായി നിലവില്‍ വരുന്ന ഈ സംവിധാനത്തെക്കുറിച്ച് വിശദമായി പഠിക്കാനും ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുവാനും വരുന്ന ഒന്‍പത് മാസത്തെ സാവകാശമുണ്ടായിരിക്കുമെന്ന് രൂപതാധ്യക്ഷന്‍ അറിയിച്ചു.

ഭാരതത്തിനു പുറത്തുള്ള മറ്റു സീറോ മലബാര്‍ രൂപതകളില്‍ വളരെ വിജയപ്രദമായും വിശ്വാസികള്‍ക്കു സഹായകരമായും രൂപീകരിച്ചിട്ടുള്ള ഇത്തരം മിഷന്‍ വി. കുര്‍ബാന കേന്ദ്രങ്ങള്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ വിശ്വാസ സമൂഹത്തിനും ഏറെ പ്രയോജനകരമാകുമെന്ന് മാര്‍ സ്രാമ്പിക്കല്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഓരോ മിഷന്‍/പാരിഷ് കേന്ദ്രങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന വൈദികരെയും മാര്‍ സ്രാമ്പിക്കല്‍ നിയമിച്ചു.

തിരുക്കര്‍മ്മങ്ങള്‍ക്ക് മാര്‍ സ്രാമ്പിക്കലിനോടൊപ്പം വികാരി ജനറാള്‍മാരായ റവ. ഡോ. തോമസ് പാറയടിയില്‍ എംഎസ്ടി, റവ. സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍, റവ. മാത്യൂ ചൂരപൊയ്കയില്‍, രൂപതാ ചാന്‍സലര്‍ റവ. ഡോ. മാത്യു പിണക്കാട്ട്, പാസ്റ്ററല്‍ കോ ഓര്‍ഡിനേറ്റര്‍ റവ. ഫാ. ടോണി പഴയകളം സിഎസ്ടി, സെക്രട്ടറി റവ. ഫാ. ഫാന്‍സ്വാ പത്തില്‍ തുടങ്ങിയവരും രൂപതയുടെ വിവിധ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികര്‍, ഡീക്കന്മാര്‍, സിസ്റ്റേഴ്‌സ്, വൈദിക വിദ്യാര്‍ത്ഥികള്‍, ഓരോ വി. കുര്‍ബാന സെന്ററുകളില്‍ നിന്നുമുള്ള കൈക്കാരന്മാര്‍, കമ്മിറ്റിയംഗങ്ങള്‍, മതാധ്യാപകര്‍, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സാക്ഷ്യം വഹിച്ചു. രൂപതാ ഗായകസംഘത്തിനു നേതൃത്വം നല്‍കുന്ന റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയുടെ നേതൃത്വത്തിലുള്ള ഗായകസംഘം തിരുക്കര്‍മ്മങ്ങളെ ഭക്തിസാന്ദ്രമാക്കി.

ഫാ.ഹാപ്പി ജേക്കബ്

വലിയ നോമ്പിലെ അവസാന ആഴ്ചയിലേക്ക് പ്രവേശിക്കയാണ്. നോമ്പിന്റെ കഠിനതയും പ്രാര്‍ത്ഥനയുടേയും ഉപവാസത്തിന്റേയും തീക്ഷ്ണതയില്‍ കഴിഞ്ഞ നാളുകള്‍ ക്രിസ്തുവിന്റെ പീഡാനുഭവവും യാതനയും നമുക്ക് അനുഭവഭേദ്യമാക്കി തീര്‍ത്തു എങ്കില്‍ അനുഗ്രഹമായി ഈ ദിനങ്ങള്‍ എന്ന് നിരൂപിക്കാം. പിറവിയിലെ കുരുടനായ ഒരു മനുഷ്യനെ സൗഖ്യമാക്കുന്ന ഭാഗമാണ് ഇന്നത്തെ ചിന്തക്ക് ആധാരം. വി.യോഹന്നാന്റെ സുവിശേഷം ഒന്‍പതാം അധ്യായത്തില്‍ ആണ് ഇത് വിവരിച്ചിരിക്കുന്നത്. മറ്റ് സൗഖ്യധ്യാന ശുശ്രൂഷയില്‍ നിന്ന് വ്യത്യസ്തമായി ഇവന്‍ സൗഖ്യം പ്രാപിക്കുവാന്‍ അപേക്ഷിക്കുന്നില്ല, അടുത്തേക്ക് വരുന്നില്ല, ആരും ഇവന് വേണ്ടി അപേക്ഷിക്കുന്നുമില്ല. കര്‍ത്താവ് കടന്നു പോകുന്ന വഴിയില്‍ അവനെ കാണുന്നു. അവന്റെ ശിഷ്യന്മാര്‍ അവനോട് ഇവന്‍ കുരുടന്‍ ആയി പിറക്കുവാന്‍ കാരണം എന്ത്? ഇവനോ ഇവന്റെ അമ്മയപ്പന്മാരോ പാപം ചെയ്തത്? യേശു അവരോട് ആരും പാപം ചെയ്തിട്ടല്ല, ദൈവ പ്രവൃത്തി ഇവനില്‍ വെളിപ്പെടുവാനേ്രത എന്ന് അരുളി ചെയ്തു.

ലോകം എന്തെന്ന് കാണുവാന്‍ പറ്റാത്ത അവസ്ഥ. ദൈവസൃഷ്ടികളുടെ മനോഹാരിത അവന് ദര്‍ശിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. എങ്കിലും അവന്‍ നിശ്ചയദാര്‍ഢ്യത്തോടെ ഭിക്ഷയാചിച്ച് അവന്‍ കഴിഞ്ഞുവന്നു. ഈ അധ്യായത്തിന്റെ അവസാന ഭാഗത്തേക്ക് കടന്നുവരുമ്പോള്‍ യഥാര്‍ത്ഥമായ അന്ധത എന്താണെന്ന് അത് മറ്റാര്‍ക്കുമല്ല, നാം ഓരോരുത്തര്‍ക്കും ആണെന്ന് മനസിലാകും.

ഞാന്‍ ലോകത്തിന്റെ വെളിച്ചം ആകുന്നു എന്ന് പറഞ്ഞ് ചേറ് അവന്റെ കണ്ണില്‍ പൂശി. അന്ധനായ ഈ മനുഷ്യന്‍ കര്‍ത്താവ് പറഞ്ഞപോലെ അനുസരിച്ച് കാഴ്ചപ്രാപിക്കുന്നു. കാഴ്ചയുണ്ട് എന്ന് അവകാശപ്പെടുന്ന നാം ഓരോരുത്തരും കാണേണ്ടത് കാണുവാനോ കര്‍തൃകല്പന അനുസരിച്ച് പ്രവര്‍ത്തിക്കുവാനോ ജീവിക്കുവാനോ ശ്രമിക്കുന്നുണ്ടോ? ആത്മീയമായി അന്ധത പ്രാപിച്ച് സഹസൃഷ്ടികളെ കാണാതെ എങ്ങനെ ദൈവികത ദര്‍ശിക്കുവാന്‍ സാധിക്കും. കാഴ്ച എന്നത് ദൈവീകമായ ദാനമാണ്. സാക്ഷാല്‍ സത്യപ്രകാശമാകുന്ന ദൈവത്തെ ഒന്നു കാണുവാന്‍ കഴിഞ്ഞിട്ടുണ്ടോ? ഉപദേശങ്ങളും ആദര്‍ശങ്ങളും പ്രസംഗിക്കുവാന്‍ കാണിക്കുന്ന മിടുക്ക് സ്വജീവിതത്തില്‍ പ്രകാശിക്കുവാനും മറ്റുള്ളവരില്‍ എത്തിക്കുവാനും നമുക്ക് എത്രമാത്രം സാധിച്ചിട്ടുണ്ട്. ഈ വേദഭാഗത്ത് തന്നെ നമ്മുടെ പ്രതിനിധികളേയും നമുക്ക് കാണാം.

കാഴ്ച ലഭിച്ച് ഇവന്‍ ദൈവത്തെ മഹത്വപ്പെടുത്തുമ്പോള്‍ സംശയങ്ങളും ആരോപണങ്ങളുമായി ജനങ്ങള്‍ അവിടെ ചോദ്യശരങ്ങളുമായി കാത്ത് നില്‍പുണ്ടായിരുന്നു. പ്രകാശം കൊടുക്കുവാനോ കഴിയില്ല എങ്കിലും അതിനെ അംഗീകരിക്കുവാനുള്ള മനസ് എങ്കിലും അവരില്‍ ഉണ്ടായില്ല എന്നു കാണുമ്പോള്‍ ഇത് നമ്മുടെ സമൂഹത്തിന്റെ പ്രതിരൂപം അല്ലാതെ മറ്റെന്താണ്.

സാക്ഷാല്‍ സത്യപ്രകാശമാകുന്ന ദൈവത്തെ കാണുവാനും ആ പ്രകാശത്തെ അനേകരില്‍ എത്തിക്കുവാനും വരും ദിനങ്ങളില്‍ നമുക്ക് കഴിയണം. പ്രകാശം ദൈവീകമാകുമ്പോള്‍ അന്ധത പാപലക്ഷണമാണ്. കാണുന്നു എന്ന് അവകാശപ്പെടുമ്പോള്‍ ആത്മീയാന്ധത നമ്മെ ഇരുളിന്റെ മക്കളാക്കി തീര്‍ക്കുന്നു. പ്രത്യാശയും സ്‌നേഹവും കരുണയും ആശ്വാസവും വെളിച്ചത്തിന്റെ ഗുണങ്ങള്‍ ആകുമ്പോള്‍ അതില്ലാത്തവര്‍ക്ക് ഈ നോമ്പിന്റെ ദിനങ്ങളില്‍ പകര്‍ന്ന് കൊടുക്കുവാന്‍ നമുക്ക് കഴിയണം. കര്‍ത്താവ് ഇവന്റെ ശാരീരിക അന്ധതയും നീക്കി കാഴ്ചയും ദൈവിക സാന്നിധ്യവും മനസിലാക്കി കൊടുത്തത് പോലെ ഈ നോമ്പിലൂടെ ദൈവത്തെ ദര്‍ശിച്ച് പ്രകാശത്തിന്റെ മക്കളായി നമുക്ക് തീരാം. കാണേണ്ടവയെ കണ്ടും തിരിച്ചറിയേണ്ടവയെ തിരിച്ചറിഞ്ഞും യഥാര്‍ത്ഥ ദൈവികതയെ പുല്‍കുവാനും ദൈവസൃഷ്ടിയെ പരിപാലിക്കുവാനും കരുതുവാനും നമുക്ക് ശീലിക്കാം. പ്രകാശമായ ദൈവത്തെ പിന്തുടര്‍ന്ന് ഇരുളിലും മരണ നിഴലിലും കഴിയുന്നവര്‍ക്ക് നമുക്ക് ആശ്വാസം ഏകാം. വിശുദ്ധമായ കഷ്ടാനുഭവത്തെ വിശുദ്ധമായ കഷ്ടാനുഭവത്തെ വിശുദ്ധമായി സ്വീകരിക്കുവാന്‍ ദൈവം നമ്മെ വിശുദ്ധീകരിക്കട്ടെ.

കര്‍ത്തൃ സ്‌നേഹത്തില്‍
ഹാപ്പി ജേക്കബ് അച്ചന്‍

ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ അടുത്ത ഒരു വര്‍ഷത്തേയ്ക്ക് ദൈവാലയങ്ങളില്‍ ഉപയോഗിക്കാനുള്ള വി. തൈലത്തിന്റെ (മൂറോന്‍) കൂദാശകര്‍മ്മം തിങ്കളാഴ്ച (മാര്‍ച്ച് 19) രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രസ്റ്റണ്‍ കത്തീഡ്രലില്‍ നിര്‍വ്വഹിക്കും. രാവിലെ 11 മണിക്ക് രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന എല്ലാ വൈദികരുടെയും വിവിധ കുര്‍ബാന സെന്ററുകളില്‍ നിന്നുള്ള കമ്മിറ്റിയംഗങ്ങളുടെയും സാന്നിധ്യത്തിലര്‍പ്പിക്കപ്പെടുന്ന വി. കുര്‍ബാന മധ്യേയാണ് തൈലം വെഞ്ചരിപ്പ് നടക്കുന്നത്.

രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സ്വര്‍ഗ്ഗീയ മധ്യസ്ഥനായ വി. യൗസോപ്പിതാവിന്റെ തിരുനാള്‍ ദിനം കൂടിയാണ് തിങ്കളാഴ്ച. രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികരും സന്യസ്തരും അല്‍മായരും അഭിവന്ദ്യപിതാവിന് തിരുനാള്‍ ആശംസകള്‍ അര്‍പ്പിക്കും. വിവിധ സുഗന്ധ കൂട്ടുകളുടെ പരിമള മിശ്രിതം ഒലിവു തൈലത്തില്‍ കലര്‍ത്തി കൂദാശ ചെയ്യുന്നതാണ് വി. തൈലമായി അറിയപ്പെടുന്നത്. വിശുദ്ധിയുടെ പരിമളം പരത്തുന്ന പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളാണ് ഈ തൈലം ഉപയോഗിക്കുന്നതുവഴി സഭയില്‍ നടക്കുന്നത്.

വി. കുര്‍ബാനയെത്തുടര്‍ന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ (വൈദിക സമിതി) സമ്മേളനം നടക്കും. 2.30ന് വൈദിക സമിതിയുടെയും വിവിധ കുര്‍ബാന സെന്ററുകളില്‍ നിന്ന് എത്തിച്ചേര്‍ന്നിരിക്കുന്ന കൈക്കാരന്മാരുടെയും ഇടവക പ്രതിനിധികളുടെയും വിവിധ സംഘടനാ പ്രതിനിധികളുടെയും സംയുക്ത ആലോചനാ സമ്മേളനം നടക്കും. നാല് മണിയോടുകൂടി യോഗം സമാപിക്കും. വി. കുര്‍ബാനയിക്കും തുടര്‍ന്ന് നടക്കുന്ന സമ്മേളനങ്ങളിലേയ്ക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു.

മാഞ്ചസ്റ്റര്‍: കത്തോലിക്കാ നവ സുവിശേഷവത്ക്കരണരംഗത്ത് ചരിത്രം കുറിക്കാന്‍ മാഞ്ചസ്റ്റര്‍ ഒരുങ്ങുന്നു. പുതുതലമുറയുടെ അഭിരുചിയെ യഥാര്‍ത്ഥ ക്രിസ്തീയ ജീവിതത്തിനനുസൃതമാകുംവിധം വഴിതിരിച്ചുവിട്ടുകൊണ്ട് യുവത്വത്തിന്റെ വിശ്വാസ പ്രഖ്യാപനം ലോകത്തിന് കാണിച്ചുകൊടുക്കുന്ന എബ്ലേസ് 2018 ഇത്തവണ ആത്മാഭിഷേകത്തിന്റെ പുത്തന്‍ രൂപഭാവവുമായി ഏറെ പുതുമകളോടെ അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസ് നയിക്കുന്ന എവൈക് മാഞ്ചെസ്റ്ററിനൊപ്പം മെയ് 5 ന് നടക്കും.

പരിശുദ്ധ ദൈവമാതാവിനോടുള്ള പ്രത്യേക ഭക്തിയും വണക്കവും ഒരുമിക്കുന്ന മെയ് മാസത്തില്‍ അമ്മയുടെ വിമലഹൃദയത്തിന് സമര്‍പ്പിച്ചുകൊണ്ട് നടക്കുന്ന എവൈക് മാഞ്ചസ്റ്റര്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ റവ.ഫാ.സോജി ഓലിക്കല്‍ നയിക്കും. പ്രശസ്ത ക്രിസ്ത്യന്‍ ഗാനരചയിതാവും വചന പ്രഘോഷകനുമായ ബേബി ജോണ്‍ കലയന്താനി കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. രാവിലെ 9 മുതല്‍ ഉച്ചയ്ക്കുശേഷം 2വരെ നടക്കുന്ന കണ്‍വെന്‍ഷനിലേക്ക് പ്രവേശനം സൗജന്യമാണ്. വൈകിട്ട് 3.30 മുതല്‍ രാത്രി 7.30 വരെ നടക്കുന്ന എബ്ലേസ് 2018 ന് പ്രവേശനത്തിന് ഒരാള്‍ക്ക് 10പൗണ്ട് എന്ന നിരക്കില്‍ പ്രത്യേക പാസ്സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫാമിലി പാസ്സ് 30 പൗണ്ടാണ്.

ലൈവ് മ്യൂസിക്, സേക്രഡ് ഡ്രാമ, പ്രയ്സ് ആന്‍ഡ് വര്‍ഷിപ്, ആത്മീയ പ്രചോദനമേകുന്നു ജീവിത സാക്ഷ്യങ്ങള്‍ എന്നിവയുള്‍ക്കൊള്ളുന്ന പ്രോഗ്രാം ആധുനിക ശബ്ദ, ദൃശ്യ സാങ്കേതിക സംവിധാനങ്ങളോടെ ഒരുക്കിക്കൊണ്ട് കുട്ടികള്‍ക്കും യുവതി യുവാക്കള്‍ക്കും ക്രിസ്തുവിനെ പകര്‍ന്നുനല്‍കാന്‍ ഒരുങ്ങുകയാണ് ഫാ.സോജി ഓലിക്കലും അഭിഷേകാഗ്‌നി മിനിസ്ട്രീസും. മെയ 5 ന് നടക്കുന്ന കണ്‍വെന്‍ഷനിലേക്കും എബ്ലേസിലേക്കും അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസ് യേശുനാമത്തില്‍ ഏവരെയും സ്വാഗതം ചെയ്യുന്നു.

എബ്ലേസ് ടിക്കറ്റുകള്‍ക്കായി  www.sehionuk.org എന്ന വെബ്‌സൈറ്റിലോ 07443 630066 എന്ന നമ്പറില്‍ രാജു ചെറിയാനെയോ ബന്ധപ്പെടാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ക്ലമന്‍സ് നീലങ്കാവില്‍ 07949 499454
രാജു ആന്റണി 07912 217960

വിലാസം

AUDACIOUS CHURCH

TRINITY WAY
SALFORD
MANCHESTER
M3 7 BD

എന്‍ഫീല്‍ഡ്: കുട്ടികളിലെ വിശുദ്ധിയും നന്മകളും ശോഷണം വരാതെ ദൈവസുതരായി വളര്‍ന്നു വരുവാനുള്ള ആത്മീയ പരിപോഷണത്തിനും തിന്മകളെ വിവേചിച്ചറിയുവാന്‍ ഉതകുന്ന പരിശുദ്ധാത്മ ജ്ഞാനത്തിനും അഭിഷേകത്തിനും പ്രയോജനകരമായ ‘വളര്‍ച്ചാ ധ്യാനം’ എന്‍ഫീല്‍ഡില്‍ സംഘടിപ്പിക്കുന്നു. പ്രവാസ മണ്ണില്‍ മാതാപിതാക്കള്‍ നല്‍കേണ്ട അനിവാര്യമായ ഒരു വലിയ കടമയാണ് ‘കിഡ്‌സ് ഫോര്‍ കിങ്ഡം’ സെഹിയോന്‍ യുകെ ടീം എന്‍ഫീല്‍ഡില്‍ കുട്ടികള്‍ക്കായി ഒരുക്കുന്നത്.

ഏഴു വയസ്സ് മുതല്‍ പതിനെട്ടു വയസ്സുവരെയുള്ള പ്രായക്കാര്‍ക്ക് രണ്ടു ഗ്രൂപ്പുകളായി തിരിച്ചാണ് ധ്യാന ശുശ്രുഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഏപ്രില്‍ 8ന് ഞായറാഴ്ച ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് തുടങ്ങുന്ന ധ്യാന ശുശ്രുഷകള്‍ വൈകുന്നേരം ആറു മണിക്ക് വിശുദ്ധ കുര്‍ബ്ബാനയോടെ സമാപിക്കും. വ്യക്തിപരമായ അര്‍ത്ഥനകള്‍ ദൈവ സമക്ഷം സമര്‍പ്പിക്കുവാനും അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കുവാനും ദൈവ സ്തുതിക്കും ആരാധനക്കും അതോടൊപ്പം തിരുവചനങ്ങള്‍ സ്വീകരിക്കുവാനും ഈ ശുശ്രുഷയില്‍ അവസരം ഉണ്ടായിരിക്കും.

ധ്യാന ശുശ്രുഷകള്‍ക്കു ശേഷം കുട്ടികള്‍ക്കായി ഫാ.ഷിജോ ആലപ്പാടന്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുകയും ദിവ്യകാരുണ്യ ആരാധനക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നതാണ്. ഈ സുവര്‍ണ്ണാവസരം പ്രയോജനപ്പെടുത്തി ആത്മീയ നന്മകള്‍ ആര്‍ജ്ജിക്കുവാനും അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനും എല്ലാ മാതാപിതാക്കളും തങ്ങളുടെ കുട്ടികളെ ധ്യാനത്തിലേക്കു പ്രോത്സാഹിപ്പിച്ചയക്കുവാന്‍ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. സെബാസ്റ്റിയന്‍ ചാമക്കാല അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക.

മാത്തച്ചന്‍ വിളങ്ങാടന്‍ : 07915602258
ജോര്‍ജ്ജുകുട്ടി ആലപ്പാട്ട് : 07909115124

പള്ളിയുടെ വിലാസം:

Our Lady of Walsingham & the English Martyrs
Holtwhites Hill , Enfield, EN2 8HG

 ന്യൂസ്  ഡെസ്ക്:

 സാലിസ്ബറി: വലിയനോമ്പ്‌ കാലത്തു നടത്താറുള്ള കുടുംബ നവീകരണധ്യാനം മാർച്ച് പതിനാറ്,പതിനേഴ് എന്നീ തീയതികളിൽ ഹോളീ റെഡീമെർ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്.എല്ലാവരുടെയും സൗകര്യങ്ങൾ കണക്കിലെടുത്ത് പതിനാറാം തിയതി വൈകുന്നേരം അഞ്ചു മണി മുതൽ പത്തു മണി വരെയും,പതിനേഴാം തിയതി രാവിലെ പത്തു മണി മുതൽ വൈകുന്നേരം നാല് മണി വരെയും ആയിരിക്കും ധ്യാനം നടക്കുന്നത്.ബഹുമാനപ്പെട്ട ഫാദർ ജോസ് പൂവണിക്കുന്നേൽ ആയിരിക്കും ധ്യാനം നയിക്കുന്നത്.
ധ്യാനത്തിന് മുന്നോടിയായി ബഹുമാനപ്പെട്ട ഫാദർ സണ്ണി പോൾ വീടുകൾ സന്ദർശിച്ചു പ്രാർഥിക്കുകയും വീടുകൾ വെഞ്ചിരിക്കുകയും ചെയ്തു.വെള്ളിയാഴ്ച്ചയും ശനിയാഴ്ച്ചയും ധ്യാനത്തിനോട് അനുബന്ധിച്ചു വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതാണ്.

ദൈവവചനത്താലും വിശുദ്ധ കൂദാശകളാലും സ്തുതി ആരാധനയാലും കഴുകപ്പെട്ട് ദൈവസ്‌നേഹത്താൽ നിറഞ്ഞ് കുടുംബമായി അഭിഷേകം പ്രാപിക്കാൻ നിങ്ങളേവരേയും ക്ഷണിക്കുന്നു.

അഡ്ഡ്രസ്,

Holy Redeemer Church,
Fotherby Crescent,
Salisbury,
SP1 3EG

ബാബു ജോസഫ്

ബര്‍മിങ്ഹാം: റവ.ഫാ. സോജി ഓലിക്കലിന്റെ ആത്മീയ നേതൃത്വത്തില്‍ നാളിതുവരെ നടത്തപ്പെട്ട സ്‌കൂള്‍ ഓഫ് ഇവാന്‍ജലൈസേഷനില്‍ പങ്കെടുത്തിട്ടുള്ള ടീനേജുകാര്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കുമായി അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസ് ഒരുക്കുന്ന ഏകദിന ധ്യാനം ‘ഇഗ്‌നൈറ്റ് ‘ഏപ്രില്‍ 2 ന് ബര്‍മിങ്ഹാമില്‍ നടക്കും. സെഹിയോന്‍ ടീം ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. യുകെയിലെ നൂറുകണക്കിന് ടീനേജ് പ്രായക്കാരിലൂടെ സ്‌കൂള്‍ ഓഫ് ഇവാന്‍ജലൈസേഷന്‍ ടീമിന് നേരിട്ടനുഭവവേദ്യമായവ മാതാപിതാക്കള്‍ക്കളുമായി പ്രായോഗിക നിര്‍ദ്ദേശങ്ങളടങ്ങിയ ക്ലാസ്സുകളിലൂടെ ഈ ധ്യാനത്തില്‍ ചര്‍ച്ച ചെയ്യുന്നു. കുട്ടികളുടെയും മാതാപിതാക്കളുടെയും അനുഭവ സാക്ഷ്യങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രത്യേക പ്രാര്‍ത്ഥനകളും ഗാനശുശ്രൂഷകളും ഉള്‍പ്പെടുന്ന ധ്യാനത്തില്‍ നമ്മുടെ കുട്ടികള്‍ക്കായി സെഹിയോന്‍ ടീം നടത്തിയിട്ടുള്ള ധ്യാനങ്ങള്‍, ക്ലാസ്സുകള്‍ തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ഉള്‍ക്കൊണ്ട പാഠങ്ങളും പങ്കുവയ്ക്കുന്നു.

ഈ ഒരു ദിവസം നമ്മുടെ തലമുറയ്ക്കായി പ്രാര്‍ത്ഥിക്കാന്‍ മാതാപിതാക്കള്‍ക്ക് പരസ്പരം പരിചയപ്പെടാന്‍, പങ്കുവയ്ക്കാന്‍ ഉപകാരപ്പെടും. ദൈവികദാനമായ മക്കള്‍ ദൈവാനുഭവത്തില്‍ വളരുമ്പോള്‍ കുടുംബം ദൈവിക ആലയമായി മാറുമെന്നു മാതാപിതാക്കളെ പരിചയപ്പെടുത്തുന്ന ഈ അനുഗൃഹീത ശുശ്രൂഷയുടെ ഭാഗമാകാന്‍ ഇതുവരെയും ധ്യാനത്തില്‍ പങ്കെടുത്തിട്ടുള്ള ടീനേജുകാരെയും അവരുടെ മാതാപിതാക്കളെയും സെഹിയോന്‍ കുടുംബം യേശുനാമത്തില്‍ ഏപ്രില്‍ 2ന് ബര്‍മിങ്ഹാമിലേക്ക് ക്ഷണിക്കുന്നു.

സമയം: രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ

അഡ്രസ്സ്
ST. CUTHBERT’ S CHURCH
CASTLE VALE
BIRMINGHAM
B35 7 PC

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജെസ്സി ബിജു 07747586844
തോമസ് 07877508926

RECENT POSTS
Copyright © . All rights reserved