പൊന്നി തോമസ്
ഗ്രേറ്റ് ബ്രിട്ടണ് രൂപത രൂപീകൃതമായിട്ട് ഒരു വര്‍ഷം തികയുന്നതിനോട് അനുബന്ധിച്ച് മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ലേഖനമാണ് ഈ കുറിപ്പ് എഴുതാന്‍ പ്രേരിപ്പിച്ചത്. ഒരു രൂപതയെന്ന സങ്കല്പത്തിലേയ്ക്ക് ബ്രിട്ടണിലെ വിശ്വാസികളെയും സഭാ സംവിധാനങ്ങളെയും രൂപപ്പെടുത്തുകയും അതിനായി ആദ്യ കാലങ്ങളില്‍ സ്വയം സമര്‍പ്പിച്ച ഫാ. ജോസഫ് പൊന്നത്തിനെപ്പോലെയുള്ള വൈദികരുടെ സേവനങ്ങളെ നന്ദിപൂര്‍വ്വം അനുസ്മരിച്ചുകൊണ്ടുതന്നെ സീറോ മലബാര്‍ സഭയുടെ ഗ്രേറ്റ് ബ്രിട്ടണ് രൂപതയുമായി ബന്ധപ്പെട്ട ലേഖനത്തിലെ പല വിലയിരുത്തലുകളോടും നിരീക്ഷണങ്ങളോടും ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു.
പ്രസ്തുത ലേഖനത്തില്‍ ചെയ്യാത്ത കാര്യങ്ങളെ പര്‍വ്വതീകരിക്കുകയും ഒരു രൂപതയെന്ന നിലയില്‍ ഗ്രേറ്റ് ബ്രിട്ടണ് രൂപതയില്‍ നടന്ന കാര്യങ്ങളോടും രൂപതാധ്യക്ഷനെന്ന നിലയില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നടത്തിയ പ്രവര്‍ത്തനങ്ങളോടും മുഖം തിരിക്കുകയോ, തമസ്കരിക്കുകയോ ചെയ്തതായി കാണാം. ഒരു വര്‍ഷം മാത്രം വളര്‍ച്ചയെത്തിയ രൂപതാ സംവിധാനങ്ങളെ വിലയിരുത്തുക എന്നത് തോക്കില്‍ കയറി വെടിവെയ്ക്കുന്നതിന് തുല്യമാണെന്ന് പറയാതിരിക്കാനാവില്ല. പുതിയ രൂപതയും രൂപതാധ്യക്ഷനും നേരിടുന്ന വെല്ലുവിളികള്‍ നിസാരമല്ലെന്ന് ചൂണ്ടിക്കാട്ടിയ ലേഖകന്‍ ആ വെല്ലുവിളികള്‍ നേരിട്ട് ഗ്രേറ്റ് ബ്രിട്ടണ് രൂപത ഒരു വര്‍ഷക്കാലം മുന്നോട്ടുപോയതിലെ നേട്ടങ്ങള്‍ കൂടി ചൂണ്ടിക്കാട്ടേണ്ടതായിരുന്നു.
മെത്രാഭിഷേക ചടങ്ങുകള്‍ക്ക് ശേഷം ബ്രിട്ടണിലെ സീറോ മലബാര്‍ വിശ്വാസികള്‍ കണ്ട ഏറ്റവും വലിയ കൂട്ടായ്മയായ വാല്‍സിംഹാം തിരുന്നാളിലെ തന്റെ സന്ദേശത്തില്‍ അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഗ്രേറ്റ് ബ്രിട്ടണ് രൂപതയെന്തിനാണെന്നും എന്താണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. രൂപതാധ്യക്ഷനും അഭിഷിക്തനും വിശ്വാസികളോട് ചേര്‍ന്ന് ദൈവത്തെ മഹത്വപ്പെടുത്താനും ആരാധിക്കാനുമായി ദൈവ പരിപാലനയാലും കൃപയാലും കിട്ടിയ വേദിയാണ് ഗ്രേറ്റ് ബ്രിട്ടണ് രൂപതയെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിനോട് ചേര്‍ന്ന് നില്ക്കുന്ന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ ഒരു വര്‍ഷമായി രൂപതയുടെയും രൂപതാധ്യക്ഷന്റെയും ഭാഗത്തുനിന്ന് ഉണ്ടായത്. ബ്രിട്ടണ് മുഴുവന്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ഓടിനടന്ന് വിശ്വാസികളെയും സഭാ പ്രവര്‍ത്തനങ്ങളേയും സംവിധാനങ്ങളേയും പരിചയപ്പെടാനും ഉണര്‍ത്തുവാനുമായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല.
വേറിട്ട പ്രവര്‍ത്തന രീതിയുമായി വിശ്വാസികളുടെ ഇടയിലേക്ക് കടന്നുവരുന്ന രൂപതാധ്യക്ഷന്റെ ശൈലി പരക്കെ ശ്രദ്ധിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ലേഖനത്തില്‍ എടുത്തുപറഞ്ഞ പ്രധാന ആക്ഷേപം ഇടവക രൂപീകരണം വൈകുന്നുവെന്നാണ്. ഇടവകകള്‍ രൂപീകരിക്കപ്പെടണമെങ്കില്‍ വിശ്വാസികളെ സജ്ജമാക്കേണ്ടിയിരിക്കുന്നു. അതിനുള്ള പ്രവര്‍ത്തനങ്ങളാണ് സ്രാമ്പിക്കല്‍ പിതാവിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. മറ്റൊരു വസ്തുത സീറോ മലബാര്‍ സഭയിലെ ബ്രിട്ടണിലെ അല്മായര്ക്ക് ആവശ്യമായ ആത്മീയ സേവനം നല്‍കാനുള്ള വൈദികര്‍ ഇന്നില്ലെന്നുള്ളതാണ്. ഉള്ള വൈദികരില്‍ ഭൂരിഭാഗത്തിനും ഇംഗ്ലീഷ് രൂപതകളുമായി ബന്ധപ്പെട്ട് ധാരാളം ചുമതലകളുണ്ട്. തങ്ങളുടെ മുഴുവന്‍ സമയ പ്രവര്‍ത്തനം സീറോ മലബാര്‍ സഭയ്ക്ക് നല്കാന് സാധിക്കില്ല എന്ന് ചുരുക്കം. ഇതിനു പരിഹാരമായി സീറോ മലബാര്‍ വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി കൂടുതല്‍ വൈദികരേയും സന്യസ്ഥരേയും എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്.
ഇത് അത്ര ലളിതമായ ഒരു കാര്യമല്ല. IELTS പാസാകുക തുടങ്ങി പല കടമ്പകളുമുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങളൊന്നും ലേഖകന്‍ കാണുന്നില്ല. കാരണം സഭയുടെ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും നിശബ്ദമായിട്ടും ആരവങ്ങളില്ലാതെയുമായിരിക്കും. സാമൂഹിക ശാക്തീകരണവും ആത്മീയ ഉണര്‍വും ലക്ഷ്യമിട്ട് ലീഡ്സില്‍ നടന്ന ചാപ്ലിയന്സി ദിനത്തിന്റെയും ബൈബിള്‍ കലോത്സവത്തിന്റെയും വലിയ പതിപ്പുകളാണ് അടുത്ത ദിവസങ്ങളില്‍ പ്രസ്റ്റണില്‍ നടക്കുന്ന ബൈബിള്‍ കലോത്സവവും യുകെ എമ്പാടും നടക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷനുകളും. രൂപത രൂപീകൃതമായി ഒരു വര്‍ഷത്തിനുള്ളില്‍ യുകെയിലെ സീറോ മലബാര്‍ സഭയ്ക്ക് മൂന്ന് ദൈവവിളികള്‍ കണ്ടെത്താന്‍ സാധിച്ചത് ആത്മീയമായി ഉണ്ടായ ഉണര്വിന് തെളിവാണ്.
പഴമക്കാര്‍ പറയാറുണ്ട് ഇരുന്നിട്ടേ കാല് നീട്ടാന്‍ ശ്രമിക്കാവൂ എന്ന്. ആ അര്‍ത്ഥത്തില്‍ സഭയുടെയും രൂപതയുടെയും ബ്രിട്ടണിലെ പ്രയാണം ശരിയായ ദിശയിലാണ്. രൂപത രൂപീകൃതമായ സമയത്ത് വളരെയധികം ആരോപണങ്ങളും വിവാദങ്ങളും പല കോണുകളില്‍ നിന്ന് ഉയര്‍ന്നുവന്നപ്പോള്‍ മലയാളം യുകെയില്‍ ജോജി തോമസിനെപ്പോലുള്ളവര്‍ എഴുതിയ ലേഖനം വിശ്വാസികള്‍ക്ക് പ്രതീക്ഷയും ആത്മവിശ്വാസവും പകരുന്നതായിരുന്നു. പക്ഷേ കഴിഞ്ഞ ദിവസത്തെ ലേഖനം വസ്തുനിഷ്ഠമായ ഒരു വിലയിരുത്തലാകാതിരുന്നത് നിര്‍ഭാഗ്യകരമായി.
വാളെടുക്കുന്നവനെല്ലാം വെളിച്ചപ്പാടാകുന്ന യുകെയിലെ ആത്മീയ മേഖലയില്‍ മറ്റൊരു വെളിച്ചപ്പാടാകാനാണോ ലേഖകന്‍ ശ്രമിച്ചത് എന്നു സംശയിക്കേണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസത്തെ ഇടയലേഖനത്തില്‍ അഭിവന്ദ്യ പിതാവ് ‘വിളിക്കപ്പെട്ടവരുടെ കൂട്ടായ്മയാണ് സഭ”യെന്ന് ചുണ്ടിക്കാട്ടിയിരുന്നു. രക്ഷകരെ ദൗത്യത്തില്‍ പങ്കെടുക്കാനുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുകയും ചെയ്തിരുന്നു. രക്ഷാകര ദൗത്യത്തില്‍ പങ്കുചേര്‍ന്ന് സഭയെന്ന കൂട്ടായ്മയുമായി മുന്നേറാന്‍ എല്ലാവരും സഭയോടൊപ്പം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയുമാണ് ഇന്നിന്റെ ആവശ്യം.
അപ്പച്ചന് കണ്ണഞ്ചിറ
ലണ്ടന്‍: പ്രശസ്ത അനുഗ്രഹീത തിരുവചന പ്രഘോഷകന് സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചന് ഒക്ടോബര്‍ 29ന് ‘അല്ലിയന്‍സ് പാര്‍ക്കി’ല്‍ നയിക്കുന്ന ലണ്ടന്‍ റീജിയണല്‍ അഭിഷേകാഗ്നി കണ്‍വെന്‍ഷന്റെ മുന്നോടിയായി ഒരുക്കധ്യാനം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 20ന് വെള്ളിയാഴ്ച വൈകുന്നേരം 6:30 മുതല്‍ 9:30 വരെയാണ് ഒരുക്ക ധ്യാനം ക്രമീകരിക്കുന്നത്.
അഭിഷേകാഗ്നി കണ്‍വെന്‍ഷന്റെ ലണ്ടന്‍ റീജിയണല്‍ കോര്‍ഡിനേറ്ററും, ബ്രെന്‍ഡ്വുഡ് രൂപതയിലെ ചാപ്ലൈനും ആയ ഫാ.ജോസ് അന്ത്യാംകുളവും, വെസ്റ്റ്മിന്‍സ്റ്റര്‍ അതിരൂപതയിലെ ചാപ്ലൈനും പ്രമുഖ ധ്യാനചിന്തകനും ആയ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാലയും സംയുക്തമായി ഒരുക്കധ്യാനം നയിക്കുന്നതായിരിക്കും. ലണ്ടനിലെ അപ്ടണ്‍പാര്‍ക്കില്‍ വെച്ചാണ് ധ്യാനം നടത്തപ്പെടുക.
പരിശുദ്ധാത്മ വരദാനങ്ങള്‍ക്കുള്ള ശുശ്രുഷകളിലേക്ക് ആത്മീയമായും, മാനസികമായും ഒരുങ്ങി പ്രാര്‍ത്ഥനാ നിറവില്‍ അഭിഷേകാഗ്നി ധ്യാനം സ്വീകരിക്കുവാനും കണ്‍വെന്‍ഷന്റെ പൂര്‍ണ്ണ വിജയവും ഏവരിലും ദൈവ കൃപയും നവീകരണവും പ്രാപ്യമാകുവാനുമായി നടത്തപ്പെടുന്ന പ്രാര്‍ത്ഥനകളിലും തിരുവചന ശുശ്രുഷകളിലും ഭാഗഭാക്കാകുവാനും ഈ ഒരുക്കധ്യാനം ഏറെ പ്രയോജനകരമാകും. ഒരുക്കധ്യാനത്തില്‍ പങ്കു ചേരുന്നതിലേക്കായി ലണ്ടന്‍ റീജിയണല്‍ ചാപ്ലൈന്മാരും ലണ്ടന്‍ റീജിയണല്‍ കണ്വെന്ഷന് സംഘാടക സമിതിയും ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.
ധ്യാന സമയം: ഒക്ടോബര്‍ 20 വെള്ളിയാഴ്ച വൈകുന്നേരം 6:30 മുതല്‍ 9:30 വരെ.
പള്ളിയുടെ വിലാസം.
ഔര്‍ ലേഡി ഓഫ് കംപാഷന്‍ ചര്‍ച്ച് ഹാള്‍, ഗ്രീന്‍ സ്ട്രീറ്റ്,ലണ്ടന്‍, ഈ13 9 എക്സ്
ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്.ഒ
പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപത സ്ഥാപിതമായതിന്റെയും പ്രഥമ മെത്രാനായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിഷിക്തനായതിന്റെയും ഒന്നാം വാര്‍ഷികം കൃതജ്ഞതാബലിയര്‍പ്പണത്തോടെ തിങ്കളാഴ്ച (ഒക്ടോബര്‍ 9) രാവിലെ 11 മണിക്ക് രൂപതാ ആസ്ഥാനമായ പ്രസ്റ്റണ്‍ കത്തീഡ്രലില്‍ നടക്കും. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രധാന കാര്‍മ്മികനാകുന്ന ദിവ്യബലിയില്‍, പാപ്പുവാ ന്യൂ ഗിനിയായുടെയും സോളമന് ഐലന്റിന്റെയും അപ്പസ്തോലിക് ന്യൂണ്‍ഷ്യോയും കോട്ടയം അതിരൂപതാംഗവുമായ ആര്‍ച്ച് ബിഷപ്പ് കുര്യന് മാത്യു വയലുങ്കല്‍ വചനസന്ദേശം നല്‍കും.
ദിവ്യബലിയുടെ സമാപനത്തില്‍ പോര്‍ച്ചുഗലിലെ ഫാത്തിമയില്‍ മാതാവിന്റെ ദര്‍ശനം ലഭിച്ചവരും അടുത്ത കാലത്ത് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടവരുമായ ഫ്രാന്‍സിസ്കോസ്, ജസീന്ത എന്നിവരുടെ തിരുശേഷിപ്പ് പ്രതിഷ്ഠാകര്‍മ്മവും കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കും. തുടര്‍ന്ന് വിശുദ്ധരോടുള്ള ബഹുമാനാര്‍ത്ഥം ലദീഞ്ഞു പ്രാര്‍ത്ഥനയും നേര്‍ച്ച വിതരണവും ഉണ്ടായിരിക്കും. രൂപതയിലെ 173 വി. കുര്‍ബാന കേന്ദ്രങ്ങളില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികരും സന്യസ്തരും ഓരോ വി. കുര്‍ബാന കേന്ദ്രത്തിന്റെ പ്രതിനിധികളായ അല്മായരും തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേരും. തുടര്‍ന്ന് നടക്കുന്ന സ്നേഹവിരുന്നിനുശേഷം പ്രിസ്ബിറ്റല്‍ കൗണ്‍സിലിന്റെയും മറ്റ് കൗണ്‍സിലുകളുടെയും സമ്മേളനങ്ങള്‍ രൂപതാ കാര്യാലയത്തില്‍ സമ്മേളിക്കും.
2016 ഒക്ടോബര്‍ 9ന് ഔദ്യോഗികമായി ആരംഭിച്ച ഗ്രേറ്റ് ബിട്ടണ്‍ സീറോ മലബാര്‍ രൂപത, ഇംഗ്ലണ്ട്, സ്കോട്ട്ലന്റ്, വെയില്‍സ് എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന സീറോ മലബാര്‍ സഭാംഗങ്ങളെ ഒരുമിച്ചു കൂട്ടാനും വിശ്വാസികളുടെ ആത്മീയ അടിത്തറ കൂടുതല്‍ ശക്തമാക്കാനും സീറോ മലബാര്‍ സഭാചൈതന്യം അടുത്ത തലമുറയിലേയ്ക്ക് കുറവ് കൂടാതെ കൈമാറ്റം ചെയ്യാനുള്ള ഉത്തരവാദിത്തം ശക്തമാക്കാനും പരമ്പരാഗത സുറിയാനി ക്രിസ്തീയ കുടുംബചൈതന്യം നിലനിര്‍ത്താന്‍ പുതിയ തലമുറയെ സഹായിക്കുന്നതുമുള്‍പ്പെടെ പ്രാധാന്യമുള്ള ഒന്നിലേറെ കാര്യങ്ങളില്‍ ഈ ആദ്യവര്‍ഷം തന്നെ ശ്രദ്ധ പതിപ്പിച്ചു.
50ല്‍ അധികം വൈദികരുടെയും സന്യസ്തരുടെയും അല്മായരുടെയും സഹായത്തോടെ, സ്ത്രീകള്‍ക്കായി വനിതാഫോറം, കുട്ടികള്‍ക്ക് മതബോധനം, ദൈവശാസ്ത്ര കോഴ്സുകള്‍ തുടങ്ങി പതിനെട്ടോളം വിവിധ കമ്മീഷനുകളിലായി രൂപതയിലുള്‍പ്പെടുന്ന വിവിധ തലത്തിലുള്ള വിശ്വാസികളുടെ ആത്മീയവും സാമൂഹികവുമായ സമഗ്ര വളര്‍ച്ചയെയും വികസനത്തെയും ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച അടിത്തറയിടാനും ഈ ആദ്യവര്‍ഷം തന്നെ രൂപതയ്ക്ക് സാധിച്ചു.
രൂപതയ്ക്ക് ശക്തമായ നേതൃത്വം നല്കുന്ന അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മികവും ദീര്‍ഘവീക്ഷണങ്ങളും രൂപതയ്ക്ക് കരുത്താവുന്നു. വരാനിരിക്കുന്ന അഭിഷേകാഗ്നി ബൈബിള്‍ കണ്‍വെന്‍ഷനും ബൈബിള്‍ കലോത്സവവും സഭാമക്കളെ പരിശുദ്ധാത്മാവില്‍ ഒന്നിപ്പിക്കുന്ന ദിവസങ്ങളാണ്. ദൈവഹിത പ്രകാരം രൂപതയുടെ വളര്‍ച്ചയും പ്രവര്‍ത്തനങ്ങളും വരും നാളുകളില്‍ ശക്തമായി മുമ്പോട്ടുപോകാന്‍ തിങ്കളാഴ്ച നടക്കുന്ന കൃതജ്ഞതാബലിയില്‍ രൂപതാധ്യക്ഷനോടൊപ്പം ദൈവജനം ഒരുമിച്ച് ചേര്‍ന്ന് പ്രാര്‍ത്ഥിക്കും.
ഫാ. ബിജു കുന്നയ്ക്കാട്ട്
സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ ഒഴിവാക്കാനാവാത്ത സ്ഥാനം ഇന്ന് പെര്‍ഫ്യൂമുകള്‍ക്കുണ്ട്. ചെറിയ വിലയില്‍ തുടങ്ങുന്ന ഈ ‘ചെറിയ കുപ്പികള്‍’ ബ്രാന്‍ഡ് നെയിമുകള്‍ക്കും നിലവാരത്തിനുമനുസരിച്ചും അതിഭീമമായ വിലകളില്‍ ചെന്നാണ് അവസാനിക്കുന്നത്. പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കാത്തവര്‍ ഇന്ന് വിരളമാണ്. യാത്ര പുറപ്പെടും മുമ്പും മീറ്റിംഗുകളില്‍ സംബന്ധിക്കുമ്പോഴും ആളുകള്‍ പൊതുവെ മറ്റുള്ളവരുടെ മുമ്പില്‍ ‘സുഗന്ധവാഹകരായി’ പ്രത്യക്ഷപ്പെടാറുണ്ട്. നിറത്തിലും മണത്തിലും സ്റ്റാന്‍ഡേര്‍ഡിലും ഇഷ്ടപ്പെട്ട് മിക്കവരും ചില പെര്‍ഫ്യൂകള്‍ തന്നെ സ്ഥിരമായി ഉപയോഗിക്കാറുണ്ടെങ്കിലും അടിസ്ഥാനപരമായി മൂന്ന് കാരണങ്ങളാണ് പലരേയും ഈ സുഗന്ധലേപനങ്ങള്‍ ഉപയോഗിക്കുന്നതിലേയ്ക്ക് നയിക്കുന്നത്: നല്ല ഡ്രസ്സിങ്ങിനൊപ്പം സുഗന്ധത്തിൻറെ അകമ്പടി മറ്റുള്ളവരുടെ മുമ്പില്‍ നന്നായി പ്രത്യക്ഷപ്പെടാന്‍ സഹായിക്കുമെന്ന ചിന്ത, സ്വന്തം ശരീര ദുര്‍ഗന്ധത്തിൻറെയും വിയര്‍പ്പുനാറ്റത്തിൻറെയും അസഹ്യത മറയ്ക്കാന്‍, മറ്റുള്ളവരോട് സംസാരിക്കുമ്പോഴും അടുത്ത് ഇടപെഴകുമ്പോഴും ആത്മവിശ്വാസം കിട്ടാന്‍.
അതുകൊണ്ടുതന്നെ അതിപുരാതനകാലം മുതല്‍ തന്നെ ഇത്തരം സുഗന്ധലേപനങ്ങള്‍ മനുഷ്യന് ഉപയോഗിച്ചു തുടങ്ങിയിരുന്നു. ബിസി 1350-ല്‍ ഈജിപ്തുകാര്‍ ലില്ലിപ്പൂക്കളില്‍ നിന്നും മറ്റു പുഷ്പങ്ങളില്‍ നിന്നും സത്ത് വേര്‍തിരിച്ചെടുത്ത് സുഗന്ധലേപനങ്ങള്‍ ഉണ്ടാക്കിയിരുന്നു. പുരാതന ബാബിലോണിയയില്‍ ‘അത്തര്‍’ വിശേഷ വസ്തുവായിരുന്നു. പണ്ട് രാജാക്കന്മാര് മാത്രമാണ് ഇത്തരം സുഗന്ധലേപനങ്ങള്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന് വിവിധ പുഷ്പങ്ങളുടെയും സുഗന്ധദ്രവ്യങ്ങളുടെയും പരിമളം നിറഞ്ഞ വിവിധ നിറ-വില നിലവാരത്തിലുള്ള കൃത്രിമ സുഗന്ധലേപനങ്ങള്‍ വിപണിയില്‍ ലഭ്യമാണ്.
എന്നാല്‍ ഇത്തരം പെര്‍ഫ്യൂമുകളുടെ അമിത ഉപയോഗം സങ്കീര്‍ണമായ ആരോഗ്യപ്രശ്നങ്ങളിലേയ്ക്ക് നയിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. കേറ്റ് ഗ്രെന്‍വില്‍ എന്ന ഗവേഷക നടത്തിയ പഠനത്തില്‍, സുഗന്ധദ്രവ്യങ്ങള്‍ പൂശുന്ന മൂന്നില്‍ ഒരാള്‍ക്ക് വീതം തലവേദന, ആസ്ത്മ, ദേഹത്ത് ചുവന്ന പാടുകള്‍ തുടങ്ങിയവ ഉണ്ടാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. 2014ല്‍ നടന്ന മറ്റൊരു ഗവേഷണഫലം തെളിയിച്ചത് നാലിലൊന്നു സ്ത്രീകള്‍ക്കും മൈഗ്രേനുണ്ടാകാനുള്ള പ്രധാന കാരണങ്ങളിലൊന്ന് പെര്‍ഫ്യൂമുകളുടെ ഗന്ധമായിരുന്നു.
ഇന്ന് കൂടുതലും കൃത്രിമ രാസവസ്തുക്കള്‍ക്കൊണ്ട് ഉണ്ടാക്കുന്ന ഈ സുഗന്ധദ്രവ്യങ്ങളുടെ ‘ട്രേഡ് സീക്രട്ട്’ നിര്‍മ്മാതാക്കളില്‍ പലരും പുറത്തുവിടാറില്ല. പലതിലും പ്രകൃതിദത്ത എണ്ണകളോടൊപ്പം വിഷപദാര്‍ത്ഥങ്ങളും അടങ്ങിയിട്ടുള്ളതായി തെളിഞ്ഞിട്ടുണ്ട്. റോസ് എസന്‍ഷ്യല്‍ ഓയിലുകളിലും കെന്റക്കി ബോര്‍ബോണിലും അടങ്ങിയ സംയുക്തമായ ബിഡാമാസിനോണ്‍ ശരാശരിയില്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ അലര്‍ജിക്ക് കാരണമാകും. 1, 8 സിനോള്‍ കൂടിയ അളവില്‍ ഉപയോഗിച്ചാല്‍ അത് കരളിൻറെ പ്രവര്‍ത്തനത്തെയും ബാധിക്കും. സുഗന്ധദ്രവ്യങ്ങള്‍ പൂശുന്നവര്‍ക്ക് മാത്രമല്ല അടുത്തുനിന്ന് അതിൻറെ ഗന്ധം ശ്വസിക്കുന്നവര്‍ക്കും അത് തലവേദനയ്ക്ക് കാരണമാകും.
പെര്‍ഫ്യൂം പോലെ വ്യക്തിജീവിതത്തിൻറെ തിളക്കം കൂട്ടാനായി ഉപയോഗിക്കുന്ന മറ്റു ചില കാര്യങ്ങള്‍ കൂടി ഇതുപോലെ, ഇതിലേറെ ദോഷകരമായിത്തീരാറുണ്ട്. മറ്റുള്ളവരുടെ മുമ്പില്‍ നല്ലവനായി ചമയാന്‍ നുണപറയുന്ന സ്വഭാവത്തെ മറയാക്കുന്നവര്‍, സ്റ്റാറ്റസിൻറെ ലക്ഷണമായും പൗരുഷം തെളിയിക്കാനും മദ്യപിക്കുന്നത്, ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാനും കയ്യടി നേടാനും പണം ധൂര്‍ത്തടിക്കുന്നത്, വെറുപ്പും അസൂയയും വിദ്വേഷവും മനസില്‍ കൊണ്ടുനടക്കുന്നതും അഹങ്കാരത്തിൻറെയും സ്വയം പുകഴ്ചയുടെയും വര്‍ത്തമാനം പറയുന്നതും പെര്‍ഫ്യൂമുകളുടെ നിരന്തര ഉപയോഗം ഭാവിയില്‍ വരുത്തുന്ന അപകടങ്ങളെക്കാള് ഏറെ ദോഷകരമായി ഓരോരുത്തരെയും ബാധിക്കുന്നതാണ്.
ചെറുതും വലുതുമായ പല അവസരങ്ങളിലും നമ്മുടെ മുഖം മറ്റുള്ളവരുടെ മനസില്‍ മനോഹരമായി നിലനിര്‍ത്താന്‍ കള്ളത്തരങ്ങളും നുണകളും പറയുന്നവരാണ് നമ്മളിലധികവും. ചെറിയ കാര്യങ്ങളിലെ നുണ വിജയിക്കുന്നതായിക്കാണുമ്പോള്‍ പിന്നീടത് വലിയ കാര്യങ്ങളിലും പരീക്ഷിക്കാന്‍ ധൈര്യപ്പെടും. കുടുംബജീവിതത്തില്‍ പ്രത്യേകിച്ച്, ദമ്പതികള്‍ തമ്മില്‍ പരസ്പരം നുണപറയുന്ന, കള്ളത്തരം കാണിക്കുന്ന സ്വഭാവം തുടങ്ങിയാല്‍ പിന്നീട് ബന്ധങ്ങള്‍ തകരുന്ന അവസ്ഥയിലേയ്ക്കുവരെ അതുകൊണ്ടുചെന്നെത്തിക്കാം. പണത്തിൻറെ വിനിയോഗം, ബന്ധങ്ങളിലെ വിശ്വസ്തത തുടങ്ങിയവയിലെ ചെറിയ പുഴുക്കുത്തുകള്‍ നുണയുടെ വാക്ചാതുരിയില് കുറേനാള്‍ കുഴപ്പമില്ലാതെ പൊതിഞ്ഞുപിടിച്ചു മുഖം രക്ഷിച്ചാലും പിന്നീടാ മുഖം മൂടി അഴിഞ്ഞുവീഴുകയും കൂടുതല്‍ ദോഷകരമായതു സംഭവിക്കുകയും ചെയ്തേക്കാം.
ആണത്തം തെളിയിക്കാനും സമൂഹത്തിലെ സ്റ്റാറ്റസിൻറെ ഭാഗമാകാനും മദ്യപിച്ച് തുടങ്ങുന്നവരുണ്ട്. പുകവലിയുടെയും മറ്റു മയക്കുമരുന്നുപയോഗങ്ങളുടെയും കാര്യവും അങ്ങനെ തന്നെ. ഉപയോഗിക്കുന്നയാള്‍ക്ക് ആദ്യമത് രസം തരുന്ന കാര്യവും സമപ്രായക്കാരുടെയും സമചിന്താഗതിക്കാരുടെയും കയ്യടി ലഭിക്കുന്ന കാര്യവുമെന്നതൊഴിച്ചാല്‍ പിന്നീടത് ശരീരത്തെയും ജീവിതത്തെയും നശിപ്പിക്കാനായി ദേഹത്ത് കയറിക്കൂടിയ പിശാചായി അനുഭവപ്പെടും. മദ്യപാനത്തിൻറെ 3 ഘട്ടങ്ങളെക്കുറിച്ച് ഇങ്ങനെ പറയാറുണ്ട്: ‘ആദ്യം മനുഷ്യന് മദ്യം കുടിക്കുന്നു, പിന്നെ മദ്യം മദ്യത്തെ കുടിക്കുന്നു, ഒടുവില്‍ മദ്യം മനുഷ്യനെ കുടിക്കുന്നു’. ആദ്യത്തെ ലെവലില്‍ തുടങ്ങുന്ന ആള് അവസാനത്തെ ഘട്ടത്തിലെത്തുമ്പോള്‍ മാത്രമേ താന്‍ അകപ്പെട്ടു പോയ ചതിക്കുഴിയെക്കുറിച്ച് അറിയൂ.
പണത്തിൻറെ വിവേകമില്ലാത്ത ഉപയോഗത്തിലൂടെയും സ്വന്തം ജീവിതം അപകടത്തിലേയ്ക്ക് തള്ളിവിടുന്നവരുണ്ട്. ‘അത്യാവശ്യത്തില്‍ പണം ചിലവഴിക്കുകയും ആവശ്യത്തില്‍ സാഹചര്യമനുസരിച്ചുമാത്രം പണം വിനിയോഗിക്കുകയും അനാവശ്യത്തിന് ഒരിക്കലും പണം ഉപയോഗിക്കാതിരിക്കുകയും ചെയ്യണം’ എന്ന പരമ്പരാഗത ധനവിനിയോഗ ചിന്താഗതികള്‍ മാറ്റിവച്ച് അനാവശ്യങ്ങളില്‍ പണം ധൂര്‍ത്തടിക്കുന്നത് ആവശ്യമായി വന്നിരിക്കുന്നു എന്നാണ് ഇന്നത്തെ സമൂഹത്തിൻറെ ചിന്താഗതി. കുടുംബങ്ങളിലും സമൂഹത്തിലും നടക്കുന്ന ഓരോ ആഘോഷങ്ങളിലും പണം ചിലവഴിക്കാനുള്ള പുതിയ വഴികള്‍ എന്താണ് എന്നാണ് ഇന്ന് ഓരോരുത്തരും അന്വേഷിക്കുന്നത്. പണത്തിൻറെ ധാരാളിത്തത്തില്‍ മദ്യപാനത്തിലും ചൂതാട്ടത്തിലും കൂട്ടുകെട്ടുകളിലും ജീവിതം ആഘോഷിക്കുന്നവര്‍ക്ക് നാശവും ആസന്നമാണെന്ന് ഓര്‍ത്തിരിക്കണം.
മനസില്‍ കട്ടകെട്ടിക്കിടക്കുന്ന ചില നെഗറ്റീവ് എനര്‍ജികളെയും ഇത്തരുണത്തില്‍ കാണാതെ പോകരുത്. മനസില്‍ താലോലിച്ച് കൊണ്ടുനടക്കുന്ന വൈരാഗ്യത്തിൻറെയും വെറുപ്പിൻറെയും അസൂയയുടെയും ഭാവനകള്‍, നിറവേറ്റപ്പെടാതെ പോകുന്ന പ്രതികാരത്തിനു പകരമുള്ള ഒരു ആത്മസംതൃപ്തി ആ വ്യക്തിക്ക് നല്‍കുമെങ്കിലും അത് ഒരു നെഗറ്റീവ് എനര്‍ജിയാണെന്നതിനാല്‍ ആ വ്യക്തിയുടെ തന്നെ നാശത്തിലേ അത് കൊണ്ടുചെന്നെത്തിക്കൂ. അപ്രതീക്ഷിത അംഗീകാരങ്ങളോ ബഹുമതികളോ കിട്ടുമ്പോള്‍ സ്വന്തം കഴിവിൻറെ വലിപ്പത്തെക്കുറിച്ച് ‘വലിയ വര്‍ത്തമാനം’ പറഞ്ഞു സ്വയം ഇളിഭ്യരാകുന്നവരുണ്ട്. ഇതിന് സമാനമായ മലയാളത്തിലുള്ള പഴഞ്ചൊല്ല്, ‘അല്പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ദ്ധരാത്രിയില്‍ കുടപിടിക്കുക’ എന്നത്രേ! ന്യൂജന്‍ കാലത്ത് അത് ‘തള്ള്’ എന്നാണറിയപ്പെടുന്നത്. ”നീ എത്രമാത്രം ഉന്നതനാണോ അത്രമാത്രം വിനീതനാവുക’ എന്ന് ബൈബിളിലെ പ്രഭാഷകൻറെ പുസ്തകം ഉപദേശിക്കുന്നു. പക്വതയില്ലാത്ത ഇത്തരം മനസിലെ അധമവിചാരങ്ങളും ചിന്തയില്ലാത്ത വിവേകരഹിതമായ സംസാരങ്ങളുമെല്ലാം സ്വന്തം നാശം ക്ഷണിച്ചു വരുത്താനും മറ്റുള്ളവരുടെ പരിഹാസം ഏറ്റുവാങ്ങാനുമേ ഉപകരിക്കൂ.
പെര്‍ഫ്യൂം അടിക്കുന്ന ആളിൻറെ അടുത്ത് നില്‍ക്കുന്നവര്‍ക്കും അതു ശ്വസിക്കുന്നതുവഴി അതിൻറെ ദൂഷ്യഫലങ്ങള്‍ ഉണ്ടാകുമെന്ന് പഠനങ്ങള്‍ പറയുന്നു. കള്ളത്തരത്തിലും ലഹരിയിലും ധനാസക്തിയിലും മനസിലെ നിഷേധാത്മക ചിന്തകളിലും കഴിയുന്നവരുടെ ചുറ്റും നില്‍ക്കുന്നവർക്കും ഈ പ്രശ്നങ്ങളുടെ അനുരണനങ്ങൾ നേരിടേണ്ടി വന്നേക്കാം. അതിനാൽ വ്യക്തിത്വ വികസനത്തിനു തടസ്സം നിൽക്കുന്ന ഇത്തരം കൃത്രിമ ആവരണങ്ങളിലും സുഗന്ധലേപനങ്ങളിലും നിന്ന് വിവേകപൂര്‍വ്വം ഒഴിഞ്ഞുനില്‍ക്കാം. ധാര്‍മ്മികതയും ശുചിത്വവുമുള്ള ആത്മാവിനും മനസിനും കൃത്രിമ സുഗന്ധക്കൂട്ടുകളുടെ ‘കൂടുതല്‍ ഡെക്കറേഷന്’ എന്നും ആവശ്യമില്ല. കൃത്രിമ സൗന്ദര്യത്തിൻറെയും സുഗന്ധത്തിൻറെയും ആകര്‍ഷണത്തേക്കാള്‍ സ്വാഭാവിക ജീവിത ശുദ്ധിയാണ് കൂടുതല്‍ മഹത്തരമെന്നും മറക്കാതിരിക്കാം. സ്വാഭാവിക നന്മയുടെയും വിശുദ്ധിയുടെയും മുഖങ്ങളും ജീവിതങ്ങളും കൊണ്ട് ഈ ഭൂമി കൂടുതല്‍ സുന്ദരമാകട്ടെയെന്ന പ്രാര്‍ത്ഥനയോടെ,
നന്മനിറഞ്ഞ ഒരാഴ്ച സ്നേഹപൂര്‍വ്വം ആശംസിക്കുന്നു.
ഫാ. ബിജു കുന്നയ്ക്കാട്ട്
എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍ സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന് രൂപതയുടെ പി.ആര്.ഒ.യും ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.
ജോണ്സണ് ജോസഫ്
ലണ്ടന്‍: സീറോ മലങ്കര കത്തോലിക്കാസഭയുടെ വിവിധ മിഷനുകളുടെ ആഭിമുഖ്യത്തില്‍ നാളെ ലണ്ടനില്‍ വിശ്വാസ പരിശീലന ദിനാചരണവും ബൈബിള്‍ കലോത്സവവും സംഘടിപ്പിക്കുന്നു. ലണ്ടന്റെ സമീപ പ്രദേശങ്ങളിലുള്ള വിവിധ മിഷന് സെന്ററുകളുടെ കൂടി വരവ് ക്രമീകരിച്ചിരിക്കുന്നത് ഡെഗനത്തുള്ള സെന്റ് ആന്‍സ് മാര്‍ ഇവാനിയോസ് സെന്ററിലാണ്. ഞായറാഴ്ച രാവിലെ 10 മണിക്ക് വി. കുര്‍ബാനയോടെ ദിനാചരണത്തന് തുടക്കം കുറിക്കും. തുടര്‍ന്ന് മാതാപിതാക്കള്‍ക്കുള്ള പ്രത്യേക സെമിനാര്‍ ക്രമീകരിച്ചിരിക്കുന്നു. ഉച്ചകഴിഞ്ഞ് 1.30 മുതല്‍ വിവിധ മിഷനുകളില്‍ നിന്നുള്ള കുട്ടികളുടെ കലാപരിപാടികള്‍.
ഈസ്റ്റ് ലണ്ടന്‍, വെസ്റ്റ് ലണ്ടന്‍, ക്രോയിഡോണ്‍, ലൂട്ടണ്, സൗത്താംപ്ടണ്‍, ആഷ്ഫോര്‍ഡ് എന്നീ മിഷനുകളിലെ മതബോധന കുട്ടികളാണ് വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുക. ”കുടുംബം പ്രാഥമിക വിശ്വാസ പരിശീലന കളരി” എന്ന വിഷയമാണ് പ്രത്യേകമായി ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നത്. വിശ്വാസ പരിശീലന ദിനാചരണ സമ്മേളനം മലങ്കര കത്തോലിക്കാ സഭ യുകെ റീജിയണ്‍ കോ- ഓര്‍ഡിനേറ്റര്‍ ഫാ. തോമസ് മടുക്കംമൂട്ടില്‍ ഉദ്ഘാടനം ചെയ്യും. വിശ്വാസ പരിശീലന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ നടന്നുവരുന്നു.
അഡ്രസ്സ്
St. Anne’s Church Mar Ivanious Centre
Woodward Road
Dagenham RM9 4 Su
ഫിലിപ്പ് കണ്ടോത്ത്
എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ബൈബിള്‍ കലോത്സവം ഇന്ന് രാവിലെ 8.30ന് രജിസ്ട്രേഷന് ആരംഭിച്ച് 9.30ന് ബൈബിള്‍ പ്രതിഷ്ഠയോടെ തുടക്കം കുറിച്ച് കൃത്യം 10ന് തന്നെ കലാമത്സരങ്ങള്‍ ആരംഭിക്കാനാണ് സംഘാടകര്‍ ക്രമീകരിച്ചിരിക്കുന്നത്. ഒരേസമയം 11 സ്റ്റേജുകളില്‍ ആയി 21 ഇനം മത്സരങ്ങള്‍ ഏതാണ്ട് വൈകിട്ട് 6.00ന് തന്നെ പൊതു സമ്മേളനത്തില്‍ സമ്മാനദാനം നല്കത്തക്കരീതിയില് ആണ് കാര്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
രജിസ്ട്രേഷന് ഒരാഴ്ച മുമ്പേ പൂര്‍ത്തിയാക്കി കഴിഞ്ഞിരുന്നു. എസ്.എം.ബി.സി.ആര് കീഴിലുളള 19 കുര്‍ബാന സെന്ററുകളിലും മത്സരത്തിനുള്ള അവസാനഘട്ട റീഹേഴ്സല് നടന്നുകൊണ്ടിരിക്കുന്നു. കുട്ടികളും മുതിര്‍ന്നവരുമെല്ലാം വളരെ ഉത്സാഹത്തോടെയാണ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ തയ്യാറായിരിക്കുന്നത്. അതുപോലെ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിലെ ഈ വര്‍ഷം ജി.സി.എസ്.ഇയ്ക്ക് ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുകയും ബൈബിള്‍ കലോത്സവ ദിനത്തില്‍ അവര്‍ക്ക് റീജിയണിന്റെ സര്‍ട്ടിഫിക്കറ്റും ട്രോഫിയും നല്‍കുന്നതായിരിക്കും.
കൂടാതെ ബൈബിള്‍ കലോത്സവദിനത്തില്‍ വരുന്നവര്‍ക്ക് സ്നാക്ക്സും സോഫ്റ്റ് ഡ്രിങ്ക്സും ലഞ്ചും ഡിന്നറുമെല്ലാം മിതമായ നിരക്കില്‍ അവിടെ ലഭ്യമായിരിക്കുമെന്ന് കമ്മറ്റിക്കാര് അറിയിച്ചിട്ടുണ്ട്.
നാളെ നടക്കുന്ന ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിലെ ബൈബിള്‍ കലോത്സവത്തിന് റീജിയണിന്റെ കീഴിലുള്ള മുഴുവന്‍ കുര്‍ബാന സെന്ററുകളില്‍ നിന്നുളളവര്‍ വന്ന് പങ്കെടുത്ത് സഹകരിച്ച് കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും വിജയിപ്പിക്കുകയും ചെയ്യണമെന്ന് ബൈബിള്‍ കലോത്സവ ചെയര്മാന് ഫാ. ജോസ് പൂവാനിക്കുന്നേലും (സി.എസ്.എസ്.ആര്), ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ ഡയറക്ടര്‍ ഫാ. പോള്‍ വെട്ടിക്കാട്ടും (സി.എസ്.ററി)യും ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ ട്രസ്റ്റി ഫിലിപ്പ് കണ്ടോത്തും അഭ്യര്‍ത്ഥിച്ചു.
കൂടാതെ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ എല്ലാവരും രാവിലെ കൃത്യം 8.30ന് തന്നെ വന്ന് രജിസ്ട്രേഷന് ആരംഭിക്കണമെന്ന് ബൈബിള്‍ കലോത്സവ ചീഫ് കോര്‍ഡിനേറ്റര്‍ റോയി സെബാസ്റ്റ്യനും വൈസ് കോര്‍ഡിനേറ്റര്‍മാരായ ജോസി മാത്യുവും സജി തോമസും അറിയിച്ചു.
കലോത്സവം നടക്കുന്ന സ്ഥലത്തെ അഡ്രസ്സ്
The Green Way Centre, Doncastre Road, Southmed, Bristol, BS 16 5 PY.
സഖറിയ പുത്തന്‍കളം
മാഞ്ചസ്റ്റര്‍: ഷ്രൂസ്ബെറി രൂപതയിലെ സെന്റ് മേരീസ് ക്നാനായ ചാപ്ലയന്‍സിയിലെ ദ്വിതീയ തിരുന്നാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സെന്റ് മേരീസ് തിരുന്നാളിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പാപ്പുവാ ന്യൂഗിനിയായുടെ വത്തിക്കാന്‍ സ്ഥാനപതിയുമായ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യന് വയലുങ്കലിന് ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തില്‍ ലണ്ടന്‍ ക്നാനായ ചാപ്ലയന്‍സി ചാപ്ലിന് ഫാ. മാത്യു കട്ടിയാങ്കലിന്റെ നേതൃത്വത്തില്‍ ഊഷ്മളമായ സ്വീകരണം നല്കി.
1991ല്‍ കോട്ടയം അതിരൂപതാ മെത്രാന് മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയില്‍ നിന്നും തിരുപ്പട്ടം സ്വീകരിച്ച മാര്‍ കുര്യന് വയലുങ്കല്‍ അതിരൂപതയിലെ നിരവധി ദേവാലയങ്ങളില്‍ സേവനം അനുഷ്ഠിച്ചതിനു ശേഷം വത്തിക്കാനില്‍ അജപാലന ശുശ്രൂഷകള്‍ ആരംഭിച്ചു. റോമിന്റെ ഡെലിഗേറ്റായി വിവിധ രാജ്യങ്ങളില്‍ സേവനം അനുഷ്ഠിച്ചു. 2016ല്‍ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ മാര്‍ കുര്യന് വയലുങ്കലിനെ അപ്പസ്തോലിക് അംബാസഡറായി ഉയര്‍ത്തി.
സെന്റ് മേരീസ് തിരുന്നാളിന് തീര്‍ത്ഥാടക സമൂഹത്തെ വരവേല്ക്കുവാനുള്ള ആവേശത്തിലാണ് സെന്റ് മേരീസ് ക്നാനായ ചാപ്ലയന്‍സിയിലെ അംഗങ്ങള്‍. കൊടി തോരണങ്ങളാലും പുഷ്പാലംകൃത ദേവാലയങ്ങളാലും അതിമനോഹരമായ ദേവാലയ സമുച്ചയത്തില്‍ നൂറിലധികം പ്രസുദേന്തിമാരുടെയും നിരവധി വൈദികരുടെയും അകമ്പടിയോടെ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യന് വയലുങ്കല്‍, ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എന്നില്‍ ദേവാലയത്തിനുള്ളില്‍ പ്രവേശിക്കുന്നതോടെ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമാകും.
പ്രസുദേന്തിവാഴ്ച, ലദീഞ്ഞ്, ആഘോഷമായ തിരുന്നാള്‍ കുര്‍ബാന, വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള തിരുന്നാള്‍ പ്രദക്ഷിണം പരിശുദ്ധ കുര്‍ബാനയുടെ വാഴ്വ് എന്നിവ സെന്റ് ആന്റണീസ് ചര്‍ച്ചില്‍ നടക്കും. തിരുന്നാളിന് വരുന്നവര്‍ DUNKERY ROAD ല്‍ (M 22 OWR) വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണമെന്നഭ്യര്‍ത്ഥിക്കുന്നു.
ഉച്ചകഴിഞ്ഞ് ഫിന്ഷോയിലെ ഫോറം സെന്ററില്‍ സ്നേഹവിരുന്നും തുടര്‍ന്ന് അതിമനോഹരമായ കലാപരിപാടികളും അരങ്ങേറും. യു.കെയിലെ ക്നാനായക്കാരുടെ ”രണ്ടാം പത്താം പിയൂസ് മാര്‍പ്പാപ്പ” എന്ന വിശേഷങ്ങളുള്ള ഷ്രൂസ്ബെറി രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ക് ഡേവിസ് മതബോധന വാര്‍ഷികങ്ങള്‍ ഉദ്ഘാടനം ചെയ്യും. സെന്റ് മേരീസ് ക്നാനായ ചാപ്ലയന്‍സിയിലെ അംഗങ്ങളുടെ നയന മനോഹരമായ കലാപരിപാടികള്‍ക്ക് ശേഷം ബെര്‍മിങ്ങ്ഹാം യൂണിറ്റിലെ റെഡ്ച്ച് കൂടാര യോഗക്കാരുടെ പ്രശസ്തമായ ”തൊമ്മന്റെ മക്കള്‍” എന്ന നാടകം അവതരിപ്പിക്കും.
തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് മാതാവിന്റെ അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ ദൈവ വിശ്വാസികളെയും സെന്റ് മേരീസ് ക്നാനായ ചാപ്ലിനും വികാരി ജനറലുമായ ഫാ. സജി മലയില്‍ പുത്തന്‍പുര സ്വാഗതം ചെയ്യുന്നു.
പാര്‍ക്കിങ്ങ് വിലാസം
ദേവാലയം DUNRERY ROAD
M22 OWR
FORUM CENTER : SIMONS WAY
M 22 5 RX
സഖറിയ പുത്തന്‍കളം
മാഞ്ചസ്റ്റര്‍: ഷ്രൂസ്ബെറി രൂപതയിലെ സെന്റ് മേരീസ് ക്നാനായ ചാപ്ലയന്‍സിയുടെ സ്വര്‍ഗീയ മധ്യസ്ഥ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുന്നാളിന് രണ്ട് ദിനം മാത്രം അവശേഷിക്കേ സെന്റ് മേരീസ് ക്നാനായ ചാപ്ലയന്‍സി അംഗങ്ങള്‍ വിശ്വാസികളെ സ്വീകരിക്കുവാന്‍ ഒരുങ്ങിക്കഴിഞ്ഞു. യു.കെ.യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അനേകായിരങ്ങള്‍ വിഫിന്‍ഷോയിലെ സെന്റ് ആന്റണീസ് ചര്‍ച്ചിലേയ്ക്ക് ശനിയാഴ്ച രാവിലെ മുതല്‍ തീര്‍ത്ഥാടന യാത്രയായി ഒഴുകിയെത്തും.
ഇത്തവണ തിരുന്നാളിന് കഴിഞ്ഞ വര്‍ഷത്തെക്കാളും അധികമായി പ്രസുദേന്തിമാരാണ് തിരുന്നാള്‍ ഏറ്റെടുത്ത് നടത്തുന്നത്. നൂറിലധികം പ്രസുദേന്തിമാര്‍ തിരുന്നാള്‍ ഏറ്റെടുത്ത് നടത്തുമ്പോള്‍ ചരിത്ര സംഭവമാക്കുവാനാണ് സെന്റ് മേരീസ് ക്നാനായ ചാപ്ലയന്‍സി അംഗങ്ങള്‍ ഒരുങ്ങുന്നത്. പുഷ്പാലംകൃതമായ ദേവാലയത്തില്‍ ഭക്തിസാന്ദ്രമാര്‍ന്ന ആഘോഷമായ ദിവ്യബലിക്ക് മുഖ്യ കാര്‍മ്മികനാകുന്ന വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യന് വയലുങ്കലിന് ഊഷ്മളോജ്വലമായ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്.
ആര്‍ച്ച് ബിഷപ്പ് ആയതിനുശേഷം പ്രഥമ യു.കെ സന്ദര്‍ശനത്തിന് എത്തുന്ന ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യന് വയലുങ്കലിന് സ്വാഗതമരുളി യു.കെ.കെ.സി.എയും യൂണിറ്റുകളും ആശംസകള്‍ അറിയിച്ചു. പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുന്നാളിന് തിരുവചന സന്ദേശം നല്‍കുന്നത് ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും മതബോധന വാര്‍ഷികം ഉത്ഘാടനം ചെയ്യുന്നത് യു.കെ. ക്നാനായക്കാരുടെ ”രണ്ടാം പത്താം പിയൂസ് മാര്‍പ്പാപ്പ” എന്ന വിശേഷണമുള്ള ഷ്രൂസ്ബെറി രൂപതാധ്യക്ഷന്‍ മാര്‍ മാര്‍ക്ക് ഡേവിസുമാണ്.
കണ്ണഞ്ചിപ്പിക്കുന്നതും നയന മനോഹരവുമായ കലാപരിപാടികളാണ് തിരുന്നാളിനോടനുബന്ധിച്ച് ചാപ്ലയന്‍സി അംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പരിശുദ്ധ അമ്മയുടെ അനുഗ്രഹ വര്‍ഷത്തിനായി ഏവരെയും ഭക്താദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഫാ. സജി മലയില്‍പുത്തന്‍പുര അറിയിച്ചു.
ബാബു ജോസഫ്
ഒക്ടോബര്‍ 24-ാം തീയതിലെ മാഞ്ചസ്റ്റര്‍ അഭിഷേകാഗ്നി കണ്‍വെന്‍ഷനു വേണ്ടി ഹള്ളില്‍ ഇന്നു വൈകുന്നേരം മുതല്‍ നാളെ വൈകുന്നേരം വരെ 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഉപവാസ പ്രാര്‍ത്ഥനയും കുരിശിന്റെ വഴികളും നടക്കും. കണ്‍വെന്‍ഷന്റെ ആത്മീയ വിജയത്തിനായുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍ ഓരോ കുര്‍ബാന സെന്ററുകളിലും കുടുംബങ്ങളിലും നടന്നുവരുന്നുവരുന്നതിന്റെ ഭാഗമായിട്ടാണ് ഹള്ളില്‍ പ്രത്യേക ഉപവാസപ്രാര്‍ത്ഥനകള്‍ ക്രമീകരിച്ചിരിക്കുന്നത്.
ലോക പ്രശസ്ത വചന പ്രഘോഷകനും സെഹിയോന്‍ മിനിസ്ട്രീസ് സ്ഥാപകനുമായ റവ.ഫാ.സേവ്യര്‍ ഖാന് വട്ടായില്‍ നയിക്കുന്ന ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപത പ്രഥമ ബൈബിള്‍ കണ്വെന്ഷന് മാഞ്ചസ്റ്റര്‍ റീജിയന് കേന്ദ്രീകരിച്ച് ഒക്ടോബര്‍ 24ന് നടക്കും. കണ്വെന്ഷന് മുന്നോടിയായി, ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെയും രൂപതാ കേന്ദ്രത്തിന്റെയും പ്രത്യേക സന്ദേശവുമായി കണ്‍വെന്‍ഷനിലേക്കു ഓരോരുത്തരെയും നേരിട്ട് ക്ഷണിച്ചുകൊണ്ടുള്ള ഭവനസന്ദര്‍ശനം ഇതിനോടകം മാഞ്ചസ്റ്ററിലെ എല്ലാ കുര്‍ബാന സെന്ററുകളിലും പൂര്‍ത്തിയായി.
രൂപത വികാരി ജനറാള്‍ റവ.ഫാ.സജി മലയില്‍പുത്തന്‍പുരയുടെ നേതൃത്വത്തില്‍ വിവിധ മാസ് സെന്ററുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരുള്‍പ്പെടുന്ന വിപുലമായ സംഘാടകസമിതി ചാപ്ലയിന്മാരായ റീജിയണല്‍ കോ ഓര്‍ഡിനേറ്റര്‍ ഫാ. തോമസ് തൈക്കൂട്ടത്തില്‍, ഫാ.ലോനപ്പന് അരങ്ങാശ്ശേരി, ഫാ. സിറില്‍ ഇടമന, ഫാ. മാത്യു മുളയോലില്‍, ഫാ. ബിജു കുന്നക്കാട്ട്, ഫാ.റോയ് കോട്ടയ്ക്കുപുറം, ഫാ. രഞ്ജിത്ത് ജോര്‍ജ് മടത്തിറമ്പില്‍ എന്നിവര്‍ക്കൊപ്പം വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്.
മാഞ്ചസ്റ്ററിലെ ഏറ്റവും വലിയ കണ്വെന്ഷന് സെന്ററുകളില്‍ ഒന്നായ ഷെറിഡന്‍ സ്യൂട്ടില്‍ വെച്ചായിരിക്കും അനേകായിരങ്ങളെ ക്രൈസ്തവ വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് നയിക്കുന്ന അഭിഷേകാഗ്നി കണ്വെന്ഷന് നടത്തപ്പെടുക. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നടന്നുവരുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷനിലൂടെ ധാരാളം അത്ഭുതങ്ങളും, അടയാളങ്ങളും, രോഗശാന്തികളുമാണ് അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒക്ടോബര്‍ 24 ചൊവ്വാഴ്ച നടക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ആയിരകണക്കിനു വിശ്വാസികള്‍ എത്തിച്ചേരും എന്ന് കണക്കാക്കപ്പെടുന്നു.
മോട്ടര്‍വേയില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്നതും, സൗജന്യമായ കാര്‍ പാര്‍ക്കിംഗ് സൗകര്യങ്ങളുള്ളതുമായ ഷെറിഡന്‍ സ്യൂട്ട്, മാഞ്ചസ്റ്ററിലെ ഓള്‍ഡ്ഹാം റോഡിലാണ് സ്ഥിതി ചെയ്യുന്നത്. 2017 ഒക്ടോബര്‍ 24 ചൊവ്വാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം 6 വരെയായിരിക്കും ശുശ്രൂഷകള്‍ നടത്തപ്പെടുക. അന്നേ ദിവസം സ്കൂള്‍ അവധി ദിനമായതിനാല്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒന്നുപോലെ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് ദൈവത്തിന്റെ അനുഗ്രഹം സ്വീകരിക്കുവാന്‍ സാധിക്കും.
ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നേതൃത്വം നല്കുന്ന അഭിഷേകാഗ്നി കണ്വെന്ഷന് നടക്കുന്ന സ്ഥലങ്ങളിലേക്കെല്ലാം നാനാജാതി മതത്തില്‍പ്പെട്ട പതിനായിരങ്ങളാണ് ഒഴുകിയെത്തുന്നത്. ഇപ്രകാരം ജനസമൂഹം ഒന്നായി ദൈവത്തെ ആരാധിക്കുകയും ദിവ്യബലി അര്‍പ്പിക്കുകയും ചെയ്യുന്നതിനാല്‍ വലിയ അത്ഭുതങ്ങളും രോഗശാന്തികളും ഓരോ കണ്‍വെന്‍ഷനിലും സംഭവിക്കുന്നു.
ഗ്രേറ്റ് ബ്രിട്ടണ് രൂപത പ്രഥമ ബൈബിള്‍ കണ്‍വെന്‍ഷനിലേക്കു രൂപത നേതൃത്വവും സംഘാടകസമിതിയും ഏവരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
വിശാലമായ കാര്‍ പാര്‍ക്കിങ്ങ് സൗകര്യങ്ങളോടു കൂടിയ കണ്വെന്ഷന് സെന്ററിന്റെ അഡ്രസ്സ്.
The Sheridan Suite
371 Oldham Road
Manchester
M40 8RR
സന്ദര്‍ലാന്‍ഡ്: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കേരളത്തിന്റെ സഹന പുഷ്പവുമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളും ശതാബ്ദി ആഘോഷവും സന്ദര്‍ലാന്‍ഡ് സെ. ജോസഫ്സ് ദേവാലയത്തില്‍ വെച്ച് സെപ്തംബര്‍ 30 ശനിയാഴ്ച ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ സമാപിച്ചു. ശനിയാഴ്ച രാവിലെ 10ന് തുടങ്ങിയ ആഘോഷമായ ദിവ്യബലിയില്‍ ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മികനായി തിരുനാള്‍ സന്ദേശം നല്കി. നിരവധി വൈദികര്‍ സഹകാര്‍മികത്വം വഹിച്ച വിശുദ്ധ കുര്‍ബാനയില്‍ ബഹു. സീറോ മലബാര്‍ രൂപത ബിഷപ്പ് സന്ദേശം പകര്‍ന്നു. തുടര്‍ന്ന് നടന്ന വിശ്വാസ പ്രഘോഷണ പ്രദക്ഷണത്തില്‍ ഭാരതത്തിന്റെ സാംസ്കാരിക പെരുമയും കേരള ക്രൈസ്തവരുടെ വിശ്വാസ തീക്ഷ്ണതയും പ്രതിഫലിച്ചു.
വൈകുന്നേരം സെ. ഐഡന്‍സ് അക്കാദമി ഹാളില്‍ നടന്ന സാംസ്കാരിക സമ്മേളനത്തില്‍ ബഹു. സന്ദര്‍ലാന്‍ഡ് സിറ്റി മേയര്‍ അധ്യക്ഷത വഹിക്കുകയും ന്യൂകാസില്‍ ആന്‍ഡ് ഹെക്സാം രൂപത ബിഷപ് റൈറ്റ്. റവ. ബിഷപ് ഷീമസ് കണ്ണിങ്ഹാം ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. സീറോ മലബാര്‍ രൂപത ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പത്തുവര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ വീഡിയോ പ്രകാശനം ചെയ്തു. കഴിഞ്ഞുപോയ പത്തുവര്‍ഷക്കാലം ദൈവം ഈ സമൂഹത്തിനു നല്കിയ അനുഗ്രഹങ്ങള്‍ക്ക് സാക്ഷ്യമേകാന്‍ പുറത്തിറക്കിയ സോവനീര്‍ പ്രകാശം ചെയ്ത ചടങ്ങില്‍ കുട്ടികളുടെ വിവിധ കലാപരിപാടികള്‍ കൊഴുപ്പേകി.
ബഹു. ഫാ.സജി തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പാരിഷ് കമ്മിറ്റി നോര്‍ത്ത് ഈസ്റ്റിലെ ഏറ്റവും വലിയ മലയാളി ആത്മീയ സമ്മേളനത്തിന് നേതൃത്വം നല്കി.