ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ
വാല്‍സിംഹാം: പതിനാറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈസ്റ്റ് ആംഗ്ലിയ രൂപതയില്‍ വൈദിക സേവനത്തിനും പഠനത്തിനുമായി വന്ന ഫാ. മാത്യു ജോര്‍ജ് വണ്ടാലക്കുന്നേലിന്റെ മനസില്‍ ദൈവം നല്‍കിയ ഉള്‍ക്കാഴ്ചയുടെ വിത്ത്, മുളച്ച് വളര്‍ന്ന് വടവൃക്ഷമായതിന്റെ ധന്യതയിലാണ് യു.കെ.മലയാളികള്‍. കേരളത്തില്‍ മാതൃഭക്തി പലരീതിയില്‍ പരിശീലിച്ചുവന്ന ക്രൈസ്തവര്‍ യുകെയിലേയ്ക്ക് കുടിയേറിയപ്പോള്‍ ഈ മാതൃഭക്തിയും മാതൃവാത്സല്യവും നഷ്ടമാകാതിരിക്കാന്‍ പരി. മാതാവു തന്നെ മാത്യു അച്ചനിലൂടെ പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് വിശ്വസിക്കുകയാണ് ബ്രിട്ടനിലെത്തിയ മലയാളികള്‍. ഇതു ദൈവ പരിപാലനയില്‍ പിറന്ന ആശയമായിരുന്നു എന്നതിന്റെ തെളിവാണ് ആദ്യവര്‍ഷം ഏതാനും കുടുംബങ്ങള്‍ മാത്രം വന്നുചേര്‍ന്ന ഈ തീര്‍ത്ഥാടനത്തിന് ഇപ്പോള്‍ എല്ലാവര്‍ഷവും ഏഴായിരത്തിലേറെ പേര്‍ സംബന്ധിക്കാനെത്തുന്നത്.
കഴിഞ്ഞ പതിനാറ് വര്‍ഷത്തിലേറെയായി ഈസ്റ്റ് ആംഗ്ലിയ രൂപതയിലെ വിവിധ ദേവാലയങ്ങളില്‍ സേവനം ബഹു. മാത്യു ജോര്‍ജ് അച്ചന്‍ കോട്ടയം ജില്ലയില്‍, പാലാ രൂപതയില്‍പ്പെട്ട പൂവത്തോട് ഇടവകയില്‍ വണ്ടാലക്കുന്നേല്‍ ജോസഫ് ജോര്‍ജ് – മേരി ജോര്‍ജ് ദമ്പതികളുടെ ഒന്‍പത് മക്കളില്‍ ആറാമനായി ജനിച്ചു. ഈസ്റ്റ് ആംഗ്ലിയ രൂപതയിലെ അദ്ദേഹത്തിന്റെ വിശിഷ്ട സേവനങ്ങളെ മാനിച്ച് 2016-ല്‍ രൂപത അദ്ദേഹത്തെ കാനന്‍ പദവിയിലേയ്ക്കുയര്‍ത്തി. രൂപതയുടെ ഔദ്യോഗിക ഭരണ നിര്‍വ്വഹണത്തില്‍ രൂപതാ മെത്രാന്റെ ഉപദേശകരായി വര്‍ത്തിക്കുന്നവരാണ് കാനന്‍ പദവിയിലുള്ളവര്‍.
2016-ല്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാ ഔദ്യോഗികമായി സ്ഥാപിതമാകുന്നതുവരെ ഈസ്റ്റ് ആംഗ്ലിയ രൂപതയിലെ സീറോ മലബാര്‍ വിശ്വാസികളുടെ ആത്മീയ പിതാവായും അദ്ദേഹം വര്‍ത്തിച്ചിരുന്നു. ഇത്തവണ രൂപതാധ്യക്ഷനൊപ്പം വാല്‍സിംഹാമിലെ അള്‍ത്താരയില്‍ വണ്ടാലക്കുന്നേലച്ചനും സഹകാര്‍മ്മികനായി പങ്കുചേരും. വരും നാളുകളിലും അനേകായിരങ്ങള്‍ക്ക് ആശ്വാസവും സന്തോഷവും പകരുന്ന രീതിയില്‍ ദൈവജനനിയുടെ കൃപകള്‍ ഇടതടവില്ലാതെ വര്‍ഷിക്കുന്ന അനുഗ്രഹവേദിയായി ഈ തീര്‍ത്ഥാടനം മാറട്ടെയെന്ന് വണ്ടാലക്കുന്നേലച്ചന്‍ ആശംസിക്കുന്നു. ‘ഞാന്‍ നട്ടു, അപ്പോളോസ് നനച്ചു, എന്നാല്‍ ദൈവമാണ് വളര്‍ത്തിയത്. (1 കോറിന്തോസ് 3: 6) എന്ന തിരുവചനം പോലെ വണ്ടാലക്കുന്നേലച്ചന്‍ നട്ട് ഈസ്റ്റ് ആംഗ്ലിയ രൂപത നനച്ച് ദൈവം വടവൃക്ഷമായി വളര്‍ത്തിയ ഈ വാല്‍സിംഹാം തീര്‍ത്ഥാടനത്തിലേയ്ക്ക എല്ലാവരെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ
പ്രസ്റ്റണ്‍: ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ‘ഗ്രേറ്റ് ബ്രിട്ടണ്‍ അഭിഷേകാഗ്‌നി’ കണ്‍വെന്‍ഷന് നേതൃത്വം നല്‍കുന്ന രൂപതാ ഭാരവാഹികളുടെയും വോളണ്ടിയേഴ്സിന്റെയും പരിശീലനത്തിനും ആത്മീയ ഒരുക്കത്തിനുമായി സംഘടിപ്പിച്ചിരിക്കുന്ന രണ്ടാംഘട്ട റീജിയണല്‍ കണ്‍വെന്‍ഷന്‍ ഇന്ന് ഉച്ചകഴിഞ്ഞ് പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ച് നടക്കും. വൈകിട്ട് 5.30 മുതല്‍ 9.30 വരെ നടക്കുന്ന കണ്‍വെന്‍ഷനില്‍, അറിയപ്പെടുന്ന ദൈവശാസ്ത്ര പണ്ഡിതനും പ്രഭാഷകനുമായ റവ. ഫാ. അരുണ്‍ കലമറ്റം (റോം) ദിവ്യബലിയര്‍പ്പിക്കുകയും ക്ലാസ് നയിക്കുകയും ചെയ്യും.
പ്രസ്റ്റണ്‍ റീജിയണു കീഴിലുള്ള എല്ലാ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നും ഭാരവാഹികളായും വോളണ്ടിയേഴ്സായും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കും ദൈവവചന പഠനത്തിലും വിശ്വാസ സത്യങ്ങളിലും ആഴപ്പെടാന്‍ താല്‍പര്യമുള്ളവര്‍ക്കും ഈ കണ്‍വെന്‍ഷനില്‍ സംബന്ധിക്കാവുന്നതാണ്. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി റീജിയന്‍ ഇന്‍ ചാര്‍ജ് റവ. ഡോ. മാത്യു പിണക്കാട്ട് അറിയിച്ചു.
പള്ളിയുടെ അഡ്രസ്സ് : St. Alphonsa Cathedral, St. Ignatious Square, Preston PR1 1TT
അപ്പച്ചന്‍ കണ്ണഞ്ചിറ
ലണ്ടന്‍: ബ്രോംലി സിറോ മലബാര്‍ മാസ്സ് സെന്ററില്‍ ഭാരത അപ്പസ്‌തോലന്‍ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധരായ അല്‍ഫോന്‍സാമ്മ,ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍, എവുപ്രാസ്യമ്മ എന്നിവരുടെയും സംയുക്ത തിരുന്നാള്‍ ജൂലൈ 15 ശനിയാഴ്ച്ച ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. ബ്രോംലി സെയിന്റ് ജോസഫ് കാത്തലിക് ചര്‍ച്ചില്‍ വെച്ച് ശനിയാഴ്ച രാവിലെ 11 മണിക്ക് അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന് ഉജ്ജ്വല സ്വീകരണം അരുളുകയും തുടര്‍ന്ന് കൊടിയേറ്റോടുകൂടി തിരുന്നാളിന് ഔദ്യോഗികമായ തുടക്കവുമാകും.
പ്രസുദേന്തി വാഴ്ച്ചക്കു ശേഷം ആഘോഷമായ തിരുന്നാള്‍ സമൂഹ കുര്‍ബ്ബാനയും തുടര്‍ന്ന് ലദീഞ്ഞും പ്രത്യേകം തയ്യാറാക്കിയ തിരുന്നാള്‍ പന്തലിലേക്ക് പ്രദക്ഷിണവും നടക്കും. തിരുക്കര്‍മ്മങ്ങള്‍ക്കു സ്രാമ്പിക്കല്‍ പിതാവ് മുഖ്യ കാര്‍മ്മികത്വം വഹിക്കും. മാത്യു കറ്റിയാങ്കല്‍ അച്ചനും (ക്നാനായ ചാപ്ലിന്‍, ലണ്ടന്‍), സാജു മുല്ലശ്ശേരി അച്ചനും (SDB) സഹകാര്‍മ്മികത്വം വഹിക്കുന്നതാണ്. പ്രദക്ഷിണത്തിനു ശേഷം പള്ളി ഹാളില്‍ സ്നേഹവിരുന്നും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.
തിരുന്നാള്‍ ശുശ്രുഷകള്‍ക്കു ശേഷം ബ്രോംലിയിലെ യുവജനങ്ങള്‍ ഒരുക്കുന്ന വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികളും അരങ്ങേറും. തിരുനാളിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു.
തിരുനാളില്‍ പങ്കെടുത്ത് വിശുദ്ധരുടെ മാദ്ധ്യസ്ഥം വഴി അനുഗ്രഹം പ്രാപിക്കുന്നതിനായി എല്ലാ വിശ്വാസികളെയും ബ്രോംലി സെന്റ് ജോസഫ് ദേവാലയത്തിലേക്ക് ചാപ്ലിന്‍ സാജു പിണക്കാട്ട് അച്ചനും (കപ്പൂച്ചിന്‍) പാരീഷ് കമ്മിറ്റിയും സ്‌നേഹപൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നു.
പള്ളിയോടു ചേര്‍ന്നുള്ള അപ്പര്‍ പാര്‍ക്ക് റോഡിലും ഹോംഫീല്‍ഡ് റോഡിലും സൗജന്യമായ പാര്‍ക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റീസ്: സജി-07548865522, ബിന്ദു – 07913596897.
ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ
വാല്‍സിംഹാം: സഡ്ബെറിയിലെ ഏഴ് ക്രൈസ്തവ കുടുംബങ്ങള്‍ ഈ വര്‍ഷം അതിരറ്റ സന്തോഷത്തിലാണ്. ഈ വര്‍ഷത്തെ വാല്‍സിംഹാം തിരുനാളിന് പ്രസുദേന്തിമാരാകുന്നതും ചരിത്രപ്രസിദ്ധമായ ജപമാല പ്രദക്ഷിണത്തില്‍ പരി. വാല്‍സിംഹാം മാതാവിന്റെ തിരുസ്വരൂപമെടുക്കാനുമുള്ള അപൂര്‍വ്വഭാഗ്യം കൈവന്നതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണവര്‍. ഇക്കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ ഈസ്റ്റ് ആംഗ്ലിയ രൂപതയിലെ സീറോ മലബാര്‍ ചാപ്ലയന്‍സിയുടെ നേതൃത്വത്തില്‍ നടന്നുവന്നിരുന്ന ഈ വലിയ തീര്‍ത്ഥാടനം ഈ വര്‍ഷം മുതല്‍ സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ഏറ്റെടുത്ത് നടത്തുന്ന ആദ്യ വര്‍ഷത്തില്‍ തന്നെ ഇവര്‍ പ്രസുദേന്തിമാരാകുന്നു എന്ന പ്രത്യേകതയുമുണ്ട്.
സുവിശേഷത്തില്‍ വിവരിച്ചിരിക്കുന്ന ഈശോയുടെ ആദ്യ അത്ഭുതമായ കാനായിലെ കല്യാണ വിരുന്നില്‍ വീഞ്ഞു തികയാതെ വന്നതിന് പരിഹാരം കാണാന്‍ മുന്‍കൈ എടുത്തത് ആ ഭവനത്തിലുണ്ടായിരുന്ന പരിചാരകരോടു പറഞ്ഞു. ‘അവന്‍ നിങ്ങളോടു പറയുന്നത് ചെയ്യുവിന്‍’ ഈശോയുടെ നിര്‍ദ്ദേശപ്രകാരം കല്‍ഭരണികളില്‍ വെള്ളം കോരി നിറച്ചതും ആദ്യ അത്ഭുതം ഏറ്റവും അടുത്തുനിന്നു കണ്ടതും മാതാവിന്റെയും ഈശോയുടെയും നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിച്ച പരിചാരകരായിരുന്നു. വാല്‍സിംഹാം തിരുനാളില്‍ മാതാവിന്റെ സ്വന്തം പരിചാരകരും വീട്ടുകാരുമായി നില്‍ക്കുന്ന ഈ ഏഴു കുടുംബങ്ങള്‍ക്കും ഇത് അപൂര്‍വ്വ സന്തോഷത്തിന്റെ അവസരമാണ്. വികാരി റവ. ഫാ. ടെറിന്‍ മുള്ളക്കരക്കൊപ്പം മണ്ണുംപുറത്ത് ബിബിന്‍ ആഗസ്തി, മാന്തുരുത്തില്‍ ബോബി ചെറിയാന്‍, പൂവ്വത്തിങ്കല്‍ ടോണി ജോര്‍ജ്, തൊട്ടിയില്‍ സാബു ജോസഫ്, അറക്കക്കുടിയേല്‍ ഷാജൂ വര്‍ഗീസ്, വഴുതനപ്പള്ളി പ്രദോഷ്, നാഞ്ചിറ മാത്യൂ ജോസി വര്‍ഗീസ് എന്നിവരും കുടുംബാംഗങ്ങളും തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.
ഈ വര്‍ഷത്തെ തീര്‍ത്ഥാടനം ഏറ്റവും അനുഗ്രഹപ്രദമാകാന്‍ സഡ്ബറിയിലെ ഈ ഏഴു പ്രസുദേന്തി കുടുംബങ്ങളും കമ്മിറ്റിയംഗങ്ങളും ഫാ. ടെറിന്‍ മുള്ളക്കരയും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിനൊപ്പം കഴിഞ്ഞ ദിവസം ദിവ്യബലിയര്‍പ്പിച്ച് പ്രാര്‍ത്ഥിച്ച് ആത്മീയമായ ഒരുക്കം നടത്തി. ഇംഗ്ലണ്ടിലെ ‘നസ്രത്ത്’ എന്നറിയപ്പെടുന്ന വാല്‍സിംഹാമിലെത്തിച്ചേരുന്ന എല്ലാ മാതൃഭക്തര്‍ക്കും പരി. മാതാവിന്റെ മാധ്യസ്ഥ്യം വഴി നിരവധിയായ അനുഗ്രഹങ്ങള്‍ ലഭിക്കാനിടയാകട്ടെയെന്നും മാതൃഭക്തി വഴി ഈ രാജ്യം ഈശോയിലേക്ക് തിരിയാന്‍ ഇടയാകട്ടെയെന്നും ഈസ്റ്റ് ആംഗ്ലിയ സീറോ മലബാര്‍ ചാപ്ലയിനും വാല്‍സിംഹാം തീര്‍ത്ഥാടനത്തിന്റെ ജനറല്‍ കണ്‍വീനറുമായ റവ. ഫാ. ടെറിന്‍ മുള്ളക്കര പ്രത്യാശ പ്രകടിപ്പിച്ചു.
ബാബു ജോസഫ്
ബര്‍മിംങ്ഹാം: നവസുവിശേഷവത്കരണരംഗത്തെ ‘ജീവിക്കുന്ന അത്ഭുതം’ മഞ്ഞാക്കലച്ചന്‍ വീണ്ടും യുകെയില്‍. ദൈവപരിപാലനയുടെ ജീവിക്കുന്ന അടയാളമായി, ദേശഭാഷാ വ്യത്യാസമില്ലാതെ അനേകരെ ക്രിസ്തീയ വിശ്വാസത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന ലോകപ്രശസ്ത സുവിശേഷപ്രഘോഷകന്‍ റവ.ഫാ. ജെയിംസ് മഞ്ഞാക്കല്‍ യുകെയിലെമ്പാടുമുള്ള നിരവധി പേരുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് തന്റെ അത്ഭുതാവഹകമായ ജീവിതസാക്ഷ്യവും പ്രേഷിത ദൗത്യവുമായി വീണ്ടും യുകെയില്‍ എത്തുന്നു. സെഹിയോന്‍ യൂറോപ്പ് അഭിഷേകാഗ്‌നി മിനിസ്റ്റ്രീസ് ഓഗസ്റ്റ് 25 മുതല്‍ 28 വരെ തിയതികളിലായി ഒരുക്കുന്ന ധ്യാനം ഫാ. മഞ്ഞാക്കലും ഫാ. സോജി ഓലിക്കലും നയിക്കും.
നവ സുവിശേഷവത്കരണത്തിന്റെ പാതയില്‍ ദൈവിക സ്‌നേഹത്തിന്റെ പര്യായമായ രണ്ടു ആത്മീയ നേതൃത്വങ്ങള്‍ നയിക്കുന്ന കണ്‍വെന്‍ഷന്‍ എല്ലാ ദിവസങ്ങളിലും രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെയാണ് നടക്കുക. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ അന്യഭാഷാ സംസ്‌കാരങ്ങളില്‍ പരിശുദ്ധാത്മാഭിഷേകത്താല്‍ സധൈര്യം കടന്നുകയറി യേശുക്രിസ്തുവില്‍ ആത്മാക്കളെ നേടിക്കൊണ്ടിരിക്കുന്ന രണ്ട് അഭിഷിക്തകരങ്ങള്‍ കൈകോര്‍ക്കുന്ന ഇംഗ്ലീഷില്‍ നടത്തപ്പെടുന്ന ഈ ശുശ്രൂഷയിലേക്ക് (2528 തിയതികളിലേക്ക്) www.sehionuk.org എന്ന വെബ്‌സൈറ്റില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാം.
സെഹിയോന്‍ കുടുംബം ഫാ.സോജി ഓലിക്കല്‍, ഫാ. ഷൈജു നടുവത്താനി എന്നിവരുടെ നേതൃത്വത്തില്‍ കണ്‍വെന്‍ഷനായുള്ള ഒരുക്കങ്ങള്‍ നടത്തിവരുന്നു. കണ്‍വെന്‍ഷനില്‍ ഒരാള്‍ക്ക് ഒരു ദിവസത്തേക്ക് 5 പൗണ്ട് നിരക്കില്‍ 20 പൗണ്ടാണ് രജിസ്‌ട്രേഷന്‍ ഫീസ്.
അഡ്രസ്സ്
St.TERESA OF THE INFANT JESUS CHURCH
WOLVERHAMPTON
WV46B2
കൂടുതല്‍ വിവരങ്ങള്‍ക്ക്.
സണ്ണി ജോസഫ്. 07877290779
പ്രോസ്പര്‍ ഡി ജോമൊ.07728921567
ടോം ജോസ് തടിയംപാട്
ചെല്‍ട്ടന്‍ഹാം റെയിസ് കോഴ്‌സ് സെന്ററില്‍ ഇന്നലെ രാവിലെ കൊടിയേറിയ യു കെ ക്‌നാനായ കണ്‍വെന്‍ഷന്‍ ജനസാന്ദ്രത കൊണ്ടും പരിപാടികളുടെ മേന്മകൊണ്ടും മുന്‍കാലങ്ങളില്‍ നടന്ന കണ്‍വെന്‍ഷനുകളെ കവച്ചുവെക്കുന്നതായിരുന്നുവെന്നു അവിടെ കൂടിയ എല്ലാവരും ഒറ്റസ്വരത്തില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടന്ന കണ്‍വെന്‍ഷന്റെ പേരില്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ക്കു വിധേയമായ ബിജു മടക്കക്കുഴി നേതൃത്വം കൊടുക്കുന്ന കമ്മറ്റി എല്ല കുറവുകളും പരിഹരിച്ചു ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ വിജയിപ്പിക്കുന്നതില്‍ നൂറുശതമാനവും വിജയിച്ചു. രാവിലെ കൊടി ഉയര്‍ത്തിക്കൊണ്ടാണ് പരിപാടികള്‍ക്ക് തുടക്കമിട്ടത്. പിന്നീട് നടന്ന വിശുദ്ധകുര്‍ബന്ക്ക് കോട്ടയം രൂപതയുടെ സഹായ മെത്രാന്‍ ജോസഫ് പണ്ടാരശ്ശേരിയും യു കെ സീറോ മലബാര്‍ സഭയുടെ മെത്രാന്‍ ജോസഫ് സ്രാമ്പിക്കലും നേതൃത്വം കൊടുത്തു. തുടര്‍ന്നു ഏകദേശം അഞ്ഞൂറോളം പേര്‍ പങ്കെടുത്ത വിവിധ കലാരൂപങ്ങളുടെ കൂട്ടായ നടനസര്‍ഗം എന്ന ഡാന്‍സ് പ്രോഗ്രാം കാണികളുടെ മുക്തകണ്ഠമായ പ്രശംസനേടി.
UKKCA യുടെ അമ്പതു യുണിറ്റുകള്‍ പങ്കെടുത്ത റാലിയില്‍ ക്‌നായി തൊമ്മനും കപ്പലും ആനപ്പുറത്ത് വധുവും വരനും ഭീകരരുടെ പിടിയില്‍ പെട്ടിരിക്കുന്ന ഫാദര്‍ ടോം കൊഴുവനാലും, കുടിയേറ്റവും. കേരളത്തിന്റെ കലാരൂപമായ കഥകളിയുെമാക്കെ നിശ്ചല ദൃശൃങ്ങളായി അവതരിപ്പിച്ചു. ഓരോ യുണിറ്റില്‍ നിന്നും പ്രത്യേകം തയ്യാര്‍ ചെയ്ത വസ്ത്രങ്ങള്‍ അണിഞ്ഞ സ്ത്രീകളും പുരുഷന്‍മാരും റാലിയെ മനോഹരമാക്കി. സ്റ്റീവനെജ് യുണിറ്റിന്റെ ചെണ്ടമേളം അതിമനോഹരമായിരുന്നു. ലിവര്‍പൂള്‍ യുണിറ്റിന്റെ റാലിയില്‍ ക്‌നായി തൊമ്മനും, ബിഷപ്പ്മാരും കപ്പലും ഒരേ ഡ്രസ്സ് അണിഞ്ഞ പുരുഷന്‍മാരും സ്ത്രീകളും അണിനിരന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ആളുകളെ അണിനിരത്താന്‍ ലിവര്‍പൂള്‍ യുണിറ്റിനു നേതൃത്വം കൊടുക്കുന്ന പ്രസിഡണ്ട് സിന്റോ ജോണ്‍ , സെക്രട്ടറി സാജു ലൂക്കോസ്, ട്രഷര്‍ ബിജു അബ്രഹാം എന്നിവര്‍ നേതൃത്വം കൊടുക്കുന്ന കമ്മറ്റിക്കു കഴിഞ്ഞു.
റാലിയുടെ മുന്‍നിരയില്‍ ബിഷപ്പ് പണ്ടാരശ്ശേരിയും ബിഷപ്പ് സ്രാമ്പിക്കലും, മോന്‍സ് ജോസഫ് MLAയും യുകെകെസിഎ സെന്‍ട്രല്‍ കമറ്റി അംഗങ്ങളും അണിനിരന്നു. റാലി അവസാനിച്ച ശേഷം നടന്ന പൊതുസമ്മേളനത്തിന് യുകെകെസിഎ സെക്രെട്ടറി ജോസി നെടുംതുരുത്തിപുത്തന്‍പുര സ്വാഗതം ആശംസിച്ചു. പ്രസിഡണ്ട് ബിജു മടക്കക്കുഴി ആധ്യക്ഷം വഹിച്ചു. സമ്മേളനം മാര്‍ പണ്ടാരശ്ശേരി ഉത്ഘാടനം നിര്‍വഹിച്ചു. വംശനിഷ്ഠയില്‍ അധിഷ്ഠിതമായ സാമുദായിക സംവിധാനം നിലനിര്‍ത്തുന്നതിന് ഞങ്ങള്‍ ഏതറ്റം വരെ വേണമെങ്കിലും പോകുമെന്ന് ബിജു മടക്കകുഴി പറഞ്ഞു. കോട്ടയം അതിരൂപതയുടെ അതിരുകള്‍ ലോകം മുഴുവന്‍ വൃപിപ്പിക്കുവാന്‍ യുകെകെസിഎ നിരന്തര ശ്രമം നടത്തിക്കൊണ്ടിരിക്കുമെന്ന് സെക്രട്ടറി ജോസി നെടുംതുരുത്തിപുത്തന്‍പുരയും പറഞ്ഞു.
പിന്നിട് സംസാരിച്ച ബിഷപ്പ് പണ്ടാരശ്ശേരി സീറോ മലബാര്‍ സഭയുമായി ചേര്‍ന്ന് നിന്നുകൊണ്ടാണ് നമ്മള്‍ വളര്‍ന്നതും നമ്മള്‍ തനിമ നിലനിര്‍ത്തി പോരുന്നതും അത്തരത്തില്‍ സീറോ മലബാര്‍ സഭയില്‍ ചേര്‍ന്നുനിന്നുകൊണ്ട് പോകുന്ന നമ്മള്‍ക്ക് എല്ലാ സഹായവും മാര്‍ സ്രാമ്പിക്കലില്‍ നിന്നും ലഭിക്കുന്നുണ്ട് എന്നും പറഞ്ഞു. തുടര്‍ന്നു സംസാരിച്ച മാര്‍ സ്രാമ്പിക്കല്‍ ക്‌നാനായ ക്കാരുടെ തനിമയില്‍ ഊന്നിയുള്ള സഭാസംവിധാനം യുകെയില്‍ വരുന്നതിനു ഞാന്‍ വ്യക്തിപരമായി എതിരല്ല എന്നു പറഞ്ഞു. ്‌നാനായക്കാരുടെ ആതിഥ്യമര്യാദേെയ പുകഴ്ത്താനും അദ്ദേഹം മറന്നില്ല. യോഗത്തിനിടയില്‍ എല്ലാവരുടെയും മൊബൈല്‍ ഫോണില്‍ ഉള്ള ടോര്‍ച്ചു തെളിച്ച് ഉയര്‍ത്തിപ്പിടിച്ചു നടത്തിയ നട വിളി ശ്രദ്ധേയമായി.
യോഗത്തിനു ശേഷം നടന്ന വെല്‍ക്കം ഡാന്‍സ് കഴിഞ്ഞപ്പോള്‍ മൂവായിരത്തോളം വരുന്ന കാണികളുടെ നിലക്കാത്ത കരഘോഷംകൊണ്ട് സമ്മേളനഹാള്‍ മുഖരിതമായി. ഈ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഒരു പുതിയ ഉന്‍മേഷം പകരാന്‍ യുകെകെസിഎ നേതൃത്വത്തിനു കഴിഞ്ഞു എന്നതില്‍ തര്‍ക്കം ഉണ്ടാകാന്‍ സാധ്യതയില്ല. അകെ ഒരു കുറവായി ചൂണ്ടികാണിക്കാനുള്ളത് ഭക്ഷണം ലഭിക്കാന്‍ കൂടുതല്‍ സമയം കാത്തുനില്‍ക്കേണ്ടിവന്നു എന്നതാണ്.
ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ
കവന്‍ട്രി: ഒക്ടോബറില്‍ നടക്കാനിരിക്കുന്ന അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷന് ഒരുക്കമായി വിശ്വാസികളെ സജ്ജമാക്കാനും ഭാരവാഹികള്‍ക്ക് നേതൃത്വ പരിശീലനം നല്‍കുന്നതിനുമായി സംഘടിപ്പിച്ചിരിക്കുന്ന റീജിയണ്‍ തലങ്ങളിലുള്ള ധ്യാനം നാളെ കവന്‍ട്രി റീജീയണില്‍ നടക്കും. St. Michael’s RC Church, 173 Coalway Road, Wolverhampton, WV3 7ND-യില്‍ വച്ച് നടക്കുന്ന ശുശ്രൂഷകള്‍ക്ക് ദൈവശാസ്ത്രപണ്ഡിതനും വചന പ്രഘോഷകനുമായ റവ. ഫാ. അരുണ്‍ കലമറ്റം(റോം), കവന്‍ട്രി റീജിയണ്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് റവ. ഫാ. ജയ്സണ്‍ കരിപ്പായി, വൈദികര്‍, കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
കവന്‍ട്രി റീജിയണിന്റെ വിവിധ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നു പങ്കെടുക്കാനെത്തുന്നവരുടെ സൗകര്യത്തെ പ്രതി വൈകിട്ട് 5.30 മുതല്‍ 9.30 വരെ ക്രമീകരിച്ചിരിക്കുന്ന ശുശ്രൂഷകള്‍ക്കിടയില്‍ വി. കുര്‍ബാന, വചനപ്രഘോഷണം, വോളണ്ടിയേഴ്സ് മീറ്റിംഗ്, ദിവ്യകാരുണ്യ ആരാധന എന്നിവയുണ്ടായിരിക്കും. മാഞ്ചസ്റ്റര്‍, കേംബ്രിഡ്ജ് റീജിയണുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടാംഘട്ട ഒരുക്ക ശുശ്രൂഷകള്‍ നടന്നിരുന്നു. ആദ്യ റീജിയണല്‍ കണ്‍വെന്‍ഷനുകള്‍ വളരെ ഫലപ്രദമായിരുന്നു എന്നു കണ്ടതിനാലാണ് തുടര്‍ പരിശീലനമെന്ന നിലയിലും ദൈവശാസ്ത്ര-വിശ്വാസരഹസ്യങ്ങളില്‍ ആഴപ്പെടുന്നതിന് സൗകര്യമൊരുക്കുന്നതിനുമായി രണ്ടാംഘട്ട കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. കവന്‍ട്രി റീജിയണില്‍ വിശ്വാസികളെ സ്വീകരിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇന്‍ ചാര്‍ജ് റവ. ഫാ. ജയ്സണ്‍ കരിപ്പായി അറിയിച്ചു.
പ്രതീക്ഷയുടെയും പ്രാർത്ഥനയുടെയും ആകാംക്ഷയുടെയും ദിനങ്ങൾക്കറുതി വരുത്തി ഒട്ടും ആഗ്രഹിക്കാത്ത ആ വാർത്തയും കേൾക്കേണ്ടിവന്നു. ഫാ: മാര്‍ട്ടിനച്ചന്റെ അപ്രതീക്ഷിതവും ദുരൂഹവുമായ വേര്‍പാട് മലയാളികളെ, പ്രത്യേകിച്ച് യുകെ സമൂഹത്തെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കി. ‘നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ കടക്കും’ എന്ന (ലൂക്കാ 2: 35) ശിമയോന്റെ പ്രവചനം പരി. മറിയം അനുഭവിച്ചതുപോലെയായി അച്ചന്റെ മരണവാര്‍ത്ത അറിഞ്ഞ മലയാളികളും. ദൈവപുത്രനായ ഈശോ ഈ ലോകത്തിലെ പരസ്യജീവിതം അവസാനിപ്പിച്ച് തന്റെ പിതാവിന്റെ പക്കലേയ്ക്ക് പോയ അതേ പ്രായത്തില്‍, തന്റെ 33-ാം വയസില്‍ മാര്‍ട്ടിനച്ചനും തന്റെ സ്വര്‍ഗീയ പിതാവിന്റെ ഭവത്തിലേയ്ക്ക് പോയിരിക്കുന്നു. അള്‍ത്താരയിലെ കൂട്ടുകാരന്റെ അപ്രതീക്ഷിത വിടപറച്ചിലിന്റെ വേദനയില്‍ തേങ്ങുന്ന വൈദിക ഗണത്തിലെ ഒരംഗമെന്ന നിലയില്‍ ശ്രേഷ്ഠമായ ആ പുരോഹിത ജീവിതത്തിനു മുമ്പില്‍ കണ്ണീര്‍ പ്രണാമമര്‍പ്പിച്ച് ചില പൗരോഹിത്യ ചിന്തകള്‍ കുറിക്കട്ടെ.
മനസില്‍ മൊട്ടിടുന്ന പൗരോഹിത്യ ജീവിതമെന്ന ഉല്‍ക്കടമായ ആഗ്രഹത്തെ പ്രാര്‍ത്ഥനയാകുന്ന വെള്ളമൊഴിച്ചും പരിശീലന കാലത്തിന്റെ വളവുമിട്ട് ഓരോ പുരോഹിതനും വളര്‍ത്തിയെടുക്കുന്നത് പത്തിലേറെ വര്‍ഷങ്ങളുടെ നിരന്തര അധ്വാനത്തിലാണ്. മറ്റൊരു ജീവിത രീതിക്കും ഇത്രയേറെ ഒരുക്കത്തിന്റെയും കാത്തിരിപ്പിന്റെയും ദൈര്‍ഘ്യമില്ലാത്തതിനാല്‍ ഒരാള്‍ പുരോഹിതനാകുന്നത് ആ വ്യക്തിക്കുമാത്രമല്ല, അവന്റെ കുടുംബത്തിനും നാടിനും സഭയ്ക്കും അത്യപൂര്‍വ്വ അഭിമാനത്തിന്റെ നിമിഷങ്ങളത്രേ. ‘അഹറോനെപ്പോലെ ദൈവത്താല്‍ വിളിക്കപ്പെടുകയല്ലാതെ ആരും സ്വയം ഈ ബഹുമതി ഏറ്റെടുക്കുകയല്ലാ’ത്തിനാലും (ഹെബ്രായര്‍ 5: 4) പൗരോഹിത്യമെന്ന ഈ ദൈവദാനത്തിന്റെ വിലയറിയുന്നവര്‍ അതിന്റെ നഷ്ടത്തില്‍ കണ്ണീര്‍ വാര്‍ക്കും. ‘പുരോഹിതന്റെ മരണത്തില്‍ ഭൂവാസികളോടൊപ്പം സ്വര്‍ഗ്ഗവാസികളും മാലാഖമാരും കരയുന്നെന്ന്’ വൈദികരുടെ മൃതസംസ്‌കാര ശുശ്രൂഷയിലെ പ്രാര്‍ത്ഥനകള്‍ ഉദ്‌ഘോഷിക്കുന്നു. ‘പുരോഹിതനെക്കുറിച്ച് വി. ജോണ്‍ മരിയ വിയാനിയുടെ വാക്കുകള്‍ ഇങ്ങനെ; ”ഒരു പുരോഹിതന്‍ ആരാണെന്ന് അവന്‍ ഈ ഭൂമിയില്‍ വച്ച് മനസിലാക്കിയാല്‍, ഉടനെ തന്നെ അവന്‍ മരിച്ചുപോയെനെ; ഭയം കൊണ്ടല്ല, സ്‌നേഹം കൊണ്ട്. അവന്‍ ഉച്ചരിക്കുന്ന ഏതാനും വാക്കുകളില്‍ ദൈവം സ്വര്‍ഗം വിട്ട് ഈ ഭൂമിയില്‍ ഇറങ്ങി വന്ന് ഒരു ചെറിയ അപ്പത്തില്‍ സന്നിഹിതനാകുന്നു. ഓരോ പുരോഹിതനും അവന്റെ മഹിമ പൂര്‍ണമായി മനസിലാക്കുന്നത് അവന്റെ മരണശേഷം സ്വര്‍ഗത്തില്‍ വച്ച് മാത്രമായിരിക്കും”.
എല്ലാ മതസമ്പ്രദായങ്ങളിലും ദൈവസാന്നിധ്യത്തിന് മുമ്പില്‍ പ്രത്യേക അനുഷ്ഠാനവിധികളും ശുശ്രൂഷകളും ചെയ്യാന്‍ നിയോഗിക്കപ്പെടുന്നവര്‍ പൊതുവെ ‘പുരോഹിതര്‍’ എന്നാണ് അറിയപ്പെടുന്നത്. ‘പുരോ’ (കിഴക്ക്) ഭാഗത്തേയ്ക്ക് തിരിഞ്ഞു നിന്നു ആരാധന നയിക്കുന്നവന്‍, ‘പുര’ത്തിന്റെ (സ്ഥലത്തിന്റെ) ഹിതമറിഞ്ഞ് പ്രവര്‍ത്തിക്കുകയും നയിക്കുകയും ചെയ്യുന്നവന്‍ എന്നീ അര്‍ത്ഥങ്ങളില്‍ നിന്നാണ് പുരോഹിതന്‍ എന്ന വാക്ക് ഉത്ഭവിക്കുന്നത്. ‘വേദം അറിയുന്നവന്‍’ എന്ന അര്‍ത്ഥത്തില്‍ നിന്ന് വൈദികനായും അവനെ ലോകം തിരിച്ചറിയുന്നു. വൈദികന്‍ ‘ദൈവികന്‍’ ആകുന്നിടത്ത് ആ സമര്‍പ്പണ ജീവിതം സഫലമാകുന്നു. വിശുദ്ധി ആദര്‍ശ ലക്ഷ്യമായ ഈ ജീവിതത്തിലും അപൂര്‍വ്വം ചില പുഴുക്കുത്തുകളുടെ അപസ്വരങ്ങള്‍ ഇക്കാലത്തും ഈശോയെ ഒറ്റിക്കൊടുക്കുമ്പോഴും ബാക്കി വരുന്ന ബഹുഭൂരിപക്ഷവും ‘ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമായി (മത്താ 5: 13-16) മാറുന്നത് കാണാതെ പോകരുത്. പതിനൊന്ന് പേരും ദിവ്യഗുരുവിനൊപ്പം ഉറച്ചുനിന്നെങ്കിലും ഇടറിപ്പോയ ഒരുവന്റെ പതനത്തിലേയ്ക്ക് കൂടുതലായി ശ്രദ്ധിക്കുന്ന പ്രവണത നമ്മില്‍ നിന്ന് മാറേണ്ടതുണ്ട്. നല്ലത് കാണാനും നന്മകാണാനും നമുക്ക് കഴിയട്ടെ !. വിശുദ്ധ ബൈബിളിലെ നല്ല സമരിയാക്കാരന്റെ കഥയില്‍ വഴിയില്‍ വീണുകിടന്നവന്റെ അരികെ ആദ്യം വന്നത് ഒരു പുരോഹിതനാണെങ്കിലും അവനെ ശ്രദ്ധിക്കാതെ കടന്നുപോയെന്ന് വചനം പറയുന്നു. തിരുലിഖിതത്തിലെ ആ പുരോഹിതന്‍ വരുത്തിവെച്ച നാണക്കേടിനെ ഓരോ കാലത്തും തങ്ങളുടെ വിശുദ്ധമായ ജീവിതത്തിലൂടെ തിരുത്തിയ നിരവധി പുരോഹിത രത്‌നങ്ങള്‍ തിരുസഭയിലുണ്ട്. അത്തരമൊരു വൈദികഗണത്തില്‍ പ്രിയപ്പെട്ട മാര്‍ട്ടിനച്ചനും ചേര്‍ന്ന് കാണാനിടയാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.
‘മനുഷ്യന്‍ ഏകനായിരിക്കുന്നത് നന്നല്ല’ (ഉല്‍പ്പത്തി 2:18) എന്ന് പറഞ്ഞ് ദൈവം അവന് ഇണയും തുണയുമായി സ്ത്രീയെ നല്‍കി. അപ്പോള്‍, പൗരോഹിത്യജീവിതം സ്വീകരിച്ച് കുടുംബജീവിതം സ്വീകരിക്കാത്തവര്‍ ദൈവപദ്ധതിക്ക് എതിരായി പ്രവര്‍ത്തിക്കുന്നവരല്ലേ എന്നു ചിന്തിച്ച് നെറ്റി ചുളിക്കുന്നവരുണ്ട്. എന്നാല്‍ ദൈവനിയോഗത്തിനായി, സ്വര്‍ഗ്ഗരാജ്യത്തിനായി സ്വയം ഷണ്ഡരാകുന്നവരെക്കുറിച്ച് എല്ലാവര്‍ക്കും ഗ്രഹിക്കാന്‍ സാധ്യമല്ലെന്ന് (മത്തായി 19: 12) ക്രിസ്തു തന്നെ പറഞ്ഞിട്ടുണ്ട്. അപകീര്‍ത്തിപരമായ വാര്‍ത്തകള്‍ വൈദികരെയോ സന്യസ്തരെയോ കുറിച്ച് ഉയരുമ്പോള്‍ പൊതുസമൂഹം എപ്പോഴും ഉയര്‍ത്തുന്ന പരിഹാരങ്ങളിലൊന്ന് ‘കല്യാണം കഴിക്കാനനുവദിച്ചാല്‍ ഈ പ്രശ്‌നം തീരില്ലേ’ എന്നാണ്. ഈ ചോദ്യത്തിനുള്ള ഉത്തരവും ക്രിസ്തുനാഥന്‍ പറഞ്ഞതുതന്നെ; ഗ്രഹിക്കാന്‍ കഴിയുന്നവര്‍ മാത്രം ഇതിന്റെ രഹസ്യം ഗ്രഹിക്കട്ടെ”.
വൈദികരുടെയും സന്യാസ സമര്‍പ്പണ ജീവിതങ്ങളിലുള്ളവരുടെയും ജീവിതത്തില്‍, അവര്‍ ആരും തുണയില്ലാത്തവരല്ല. ദൈവമാണ് അവരുടെ തുണ. പ്രത്യേക നിയോഗം പേറുന്നവര്‍ക്ക് ‘മനുഷ്യനില്‍ ആശ്രയിക്കുന്നതിനേക്കാള്‍ കര്‍ത്താവില്‍ അഭയം തേടുന്നത് എത്ര നല്ലത് (സങ്കീര്‍ത്തനങ്ങള്‍ 118:8). ഈ ലോകത്തിന്റെ ബന്ധങ്ങളും സ്വത്തുക്കളുമല്ല, ‘കര്‍ത്താവാണ് എന്റെ ഓഹരിയും പാനപാത്രവും; എന്റെ ഭാഗധേയം അവിടുത്തെ കരങ്ങളിലാണ്. അഭികാമ്യമായ ദാനമാണ് എനിക്ക് അളന്നു കിട്ടിയിരിക്കുന്നത്. വിശിഷ്ടമായ അവകാശം എനിക്ക് ലഭിച്ചിരിക്കുന്നു’ എന്ന് ഓരോ പുരോഹിതനും വിശ്വസിക്കുന്നു. (സങ്കീര്‍ത്തനങ്ങള്‍ 16:5-6). ഈ ലോകത്തില്‍ ദൈവത്തിന്റെ മുഖവും സ്വരവും മറ്റുള്ളവരുടെ മുമ്പില്‍ പ്രകാശിതമാക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നവനാണ് പുരോഹിതന്‍. മാമ്മോദീസ സ്വീകരിച്ച് ക്രിസ്തുവിന്റെ മരണത്തിലും ഉത്ഥാനത്തിലും പങ്കാളികളായ എല്ലാവരും അവന്റെ രാജകീയ പൗരോഹിത്യത്തില്‍ (1 പത്രോസ് 2:9) അംഗങ്ങളാണെങ്കിലും ലോകപാപങ്ങള്‍ക്ക് വേണ്ടി സ്വയം ബലിയര്‍പ്പിച്ച നിത്യപുരോഹിതനായ ഈശോയുടെ ജീവിതബലിയുടെ രക്ഷാകരഫലം ഈ കാലത്തിലും ലഭ്യമാക്കാന്‍ ദൈവം അനുഗ്രഹിക്കുന്നു. ഈ വിശിഷ്ടകാര്യം ചെയ്യാന്‍ ദൈവം തന്നെ ചിലരെ പുരോഹിതന്മാരായി തിരഞ്ഞെടുക്കുകയും ചെയ്യുന്നു (ഹെബ്രായര്‍ 7: 24). ഈ പുരോഹിതരെ തിരഞ്ഞെടുക്കുന്നതും അവര്‍ക്ക് തുണയാകുന്നതും മനുഷ്യരല്ല, ദൈവം തന്നെയത്രേ !
‘എന്നാല്‍ പരമായ ശക്തി ദൈവത്തിന്റേതാണ്, ഞങ്ങളുടേതല്ല എന്നു വെളിപ്പെടുത്തുന്നതിന് ഈ നിധി മണ്‍പാത്രങ്ങളിലാണ് ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത് (2 കോറിന്തോസ് 4:7). ”ലൗകിക മാനദണ്ഡമനുസരിച്ച് ഞങ്ങളില്‍ ബുദ്ധിമാന്മാര്‍ അധികമില്ല; ശക്തരും കുലീനരും അധികമില്ല. എങ്കിലും വിജ്ഞാനികളെ ലജ്ജിപ്പിക്കാന്‍ ലോകദൃഷ്ടിയില്‍ ഭോഷന്മാരായവരെ ദൈവം തെരഞ്ഞെടുത്തു. (1 കോറിന്തോസ് 1: 26-27). പുരോഹിത ജീവിതത്തിന്റെ മഹനീയതയിലേക്ക് ഉയര്‍ത്തപ്പെടുമ്പോഴും മാനുഷിക ബലഹീനതകളുടെ കല്ലുകളില്‍ ചിലരെങ്കിലും തട്ടി വീഴാറുണ്ട്. കൈ കൊട്ടി ചിരിച്ചും മാറിനിന്ന് അടക്കം പറഞ്ഞും നവമാധ്യമങ്ങളില്‍ അതാഘോഷിക്കപ്പെടുമ്പോഴും വീഴ്ചകള്‍ക്ക് പരിഹാരമുണ്ടാകുന്നില്ല. ആകാശ വിതാനത്തില്‍ പറന്നുയരുന്ന ഭീമന്‍ വിമാനങ്ങളെ അദൃശ്യമെങ്കിലും വായുവിന്റെ സാന്നിധ്യം അന്തരീക്ഷത്തില്‍ താങ്ങിനിര്‍ത്തുന്നതുപോലെ, ലോകത്തിന്റെ നിരവധി അദൃശ്യ കോണുകളില്‍ നിന്നുയരുന്ന പ്രാര്‍ത്ഥനയുടെ ശക്തമായ സാന്നിധ്യം ദൈവത്തിനായും ജനത്തിനായും മാറ്റിവയ്ക്കപ്പെട്ട ഈ പുരോഹിത ജീവിതങ്ങളെ ഉയരത്തില്‍ താങ്ങി നിര്‍ത്തുമെന്നതില്‍ സംശയം വേണ്ട. മറ്റൊരു ഗ്രഹത്തില്‍ നിന്നും ഭൂമിയിലേക്ക് വരുന്ന പ്രത്യേക ജീവികളല്ല വൈദ്യരും സന്യസ്തരും. നമ്മുടെ തന്നെ കുടുംബങ്ങളില്‍ ജനിച്ച്, വളര്‍ന്ന് കുടുംബ പാരമ്പര്യങ്ങളുടെയും സ്വഭാവ രീതികളുടെയും അംശങ്ങള്‍ സ്വീകരിച്ച് ജീവിതം കരുപിടിപ്പിച്ചവര്‍. അവരുടെ നന്മകള്‍ ആ കുടുംബത്തിന്റെയും നാടിന്റെയും നന്മകളാണ്; കുറവുകളും അതുപോലെ തന്നെ. അതിനാല്‍ ‘ദൈവം വചനത്തിന്റെ കവാടം ഞങ്ങള്‍ക്ക് തുറന്നു തരാനും ഞങ്ങള്‍ ക്രിസ്തുവിന്റെ രഹസ്യം പ്രഖ്യാപിക്കുവാനുമായി നിങ്ങള്‍ ഞങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണം (കൊളോസോസ് 4:3).
‘A priest is always wrong’ എന്ന തലക്കെട്ടില്‍ പ്രസിദ്ധമായ ഒരു കാഴ്ചപ്പാടുണ്ട്. കുര്‍ബാന നേരത്തെ തുടങ്ങിയാലും സമയത്ത് തുടങ്ങിയാലും താമസിച്ച് തുടങ്ങിയാലും വാഹനമുണ്ടെങ്കിലും ഇല്ലെങ്കിലും പ്രസംഗം ചുരുക്കിയാലും ദീര്‍ഘിപ്പിച്ചാലും പുരോഹിതര്‍ ചെയ്യുന്നത് എല്ലാം തെറ്റുകള്‍ മാത്രം. (Search on google – ‘A priest is always wrong’ ). പക്ഷേ ആ ചിന്താധാര പറഞ്ഞവസാനിപ്പിക്കുന്നതിങ്ങനെ. ‘ജീവിച്ചിരിക്കുന്ന കാലത്ത് മുഴുവന്‍ പുരോഹിതന് കുറ്റങ്ങളാണെങ്കിലും അവന്‍ മരിച്ചാല്‍ അവന്റെ സ്ഥാനം ഏറ്റെടുക്കാന്‍ എല്ലാവരും ഭയക്കുന്നു!’ ഭൗതിക താല്‍പര്യങ്ങളെല്ലാം മനസ്സുകൊണ്ട് വേണ്ടെന്ന് വച്ച് ദൈവത്തിനും ദൈവമക്കള്‍ക്കുമായി ജീവിതം മാറ്റിവച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ‘ദൈവം മാത്രമാണ് തങ്ങളുടെ തുണ’ എന്ന ബോധ്യത്തോടെ കര്‍മ്മശുശ്രൂഷയില്‍ വ്യാപൃതരായിരിക്കുന്ന നമ്മുടെ എല്ലാ വൈദിക – സമര്‍പ്പിത സഹോദരങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാം. ഈ ജീവിതങ്ങളിലെ ചില അപൂര്‍വ്വം അപരാധങ്ങളെ സ്‌നേഹപൂര്‍വ്വം തിരുത്തിക്കൊടുക്കാം, സ്‌നേഹത്തോടെ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം. ദൈവത്തിന്റെ മുഖവും സ്വരവും ലോകത്തിന് കാണിച്ച് കൊടുക്കുന്ന സമര്‍പ്പിത ജീവിതങ്ങള്‍ക്കുവേണ്ടി, ‘നിത്യപുരോഹിതനായ ഈശോ അങ്ങേ ദാസരായ വൈദികര്‍ക്കും സന്യസ്തര്‍ക്കും യാതൊരു ആപത്തും വരാതെ അങ്ങേ തിരുഹൃദയത്തില്‍ അഭയം നല്‍കേണമേ’ എന്ന് പ്രാര്‍ത്ഥിക്കാം.
പ്രിയ മാര്‍ട്ടിനച്ചാ, അങ്ങയുടെ അപ്രതീക്ഷിത വേര്‍പാട് അങ്ങയെ സ്‌നേഹിച്ചിരുന്നവര്‍ക്ക് താങ്ങാവുന്നതിലും അപ്പുറത്താണ്. എങ്കിലും മറ്റെല്ലാ കാര്യങ്ങളിലുമെന്നപോലെ ഈ കാര്യത്തിലും ഞങ്ങള്‍ ദൈവത്തിന്റെ ഇഷ്ടം മാത്രം നടക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. എപ്പോഴും സുസ്‌മേരവദനനായി, പാട്ടുപാടി തന്റെ ജനത്തെ ദൈവത്തോടടുപ്പിച്ച വന്ദ്യ പുരോഹിതാ, അങ്ങ് സമാധാനത്തോടെ പോവുക. സ്വര്‍ഗീയാകാശത്തിന്റെ തെളിഞ്ഞ മാനത്ത് പ്രഭയാര്‍ന്ന വെള്ളി നക്ഷത്രമായി അങ്ങ് ശോഭിക്കുമ്പോള്‍ അങ്ങയോട് ഞങ്ങളുടെ പ്രാര്‍ത്ഥന ഒന്നുമാത്രം; ” അങ്ങ് അങ്ങയുടെ രാജ്യത്തായിരിക്കുമ്പോള്‍ ഞങ്ങളെക്കൂടി ഓര്‍ക്കേണമേ” (ലൂക്കാ 23: 42). എങ്കിലും ‘ബാബിലോണ്‍ നദിയുടെ തീരത്തിരുന്നുകൊണ്ട് സെഹിയോനെ ഓര്‍ത്ത് ഞങ്ങള്‍ കരഞ്ഞു’ (സങ്കീര്‍ത്തനങ്ങള്‍ 137: 1) എന്ന വചനം പോലെ, മനസ്സുകൊണ്ട് ഞങ്ങളെല്ലാവരും ‘ഡര്‍ബന്‍ നദീതീരത്തിരുന്നുകൊണ്ട് ഞങ്ങളുടെ മാര്‍ട്ടിനച്ചനെ ഓര്‍ത്ത് കരഞ്ഞുകൊണ്ടിരിക്കുന്നു… ഇപ്പോഴും…
വേദനയോടെ, പ്രാര്‍ത്ഥനയോടെ നന്മനിറഞ്ഞ ഒരാഴ്ച ആശംസിക്കുന്നു, ഫാ. ബിജു കുന്നയ്ക്കാട്ട്
എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍ സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.
ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ
വാല്‍സിംഹാം: കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ഈസ്റ്റ് ആംഗ്ലിയ രൂപതയുടെ നേതൃത്വത്തിലും ആതിഥേയത്തിലും നടന്നുവന്നിരുന്ന യു.കെ.മലയാളികളുടെ വാര്‍ഷിക വാല്‍സിംഹാം തീര്‍ത്ഥാടനം ഇത്തവണ മുതല്‍ പുതിയ സാരഥികളുമായി വിശ്വാസികളെ വരവേല്‍ക്കാനൊരുങ്ങുന്നു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ ആത്മീയ നേതൃത്വത്തില്‍ ഇനി മുതല്‍ നടത്തപ്പെടുന്ന പ്രസിദ്ധമായ വാല്‍സിംഹാം തീര്‍ത്ഥാടനം ഈ വര്‍ഷം ജൂലൈ 16 (അടുത്ത ഞായര്‍) ന് സാഘോഷം നടത്തപ്പെടുന്നു. കഴിഞ്ഞ പത്തുവര്‍ഷമായി ഈസ്റ്റ് ആംഗ്ലിയ രൂപതയുടെ നേതൃത്വത്തില്‍ നടന്നുവന്നിരുന്നതുപോലെ ഈ വര്‍ഷവും ജൂലൈ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച തന്നെയാണ് തീര്‍ത്ഥാടനത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്.
പരി. അമ്മയുടെ സന്നിധിയില്‍ മക്കള്‍ വന്നുചേരുന്ന ഈ അനുഗ്രഹീത ദിനം ആരംഭിക്കുന്നത് രാവിലെ 1 മണിക്ക് റവ. ഫാ. സോജി ഓലിക്കലും സെഹിയോന്‍ യു.കെ.ടീമും നേതൃത്വം നല്‍കുന്ന ധ്യാനചിന്തകളോടെയായിരിക്കും. 11.30 മുതല്‍ 1.30 വരെ ഉച്ചഭക്ഷണത്തിനും അടിമ സമര്‍പ്പണത്തിനും വ്യക്തിപരമായ പ്രാര്‍ത്ഥനയ്ക്കുമായി നീക്കി വച്ചിരിക്കുന്ന സമയമാണ്. ഉച്ചകഴിഞ്ഞ് കൃത്യം 1.30-ന് ജപമാല പ്രദക്ഷിണം ആരംഭിക്കും. പ്രദക്ഷിണത്തില്‍ ഉപയോഗിക്കുന്നതിനായി മുത്തുക്കുടകള്‍, പൊന്‍-വെള്ളി കുരിശുകള്‍, ബാനറുകള്‍, മെഗാഫോണുകള്‍, ജപമാലകള്‍ തുടങ്ങിയവ കൊണ്ടുവരണമെന്ന് കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ റവ. ഫാ. ടെറിന്‍ മുല്ലക്കര അറിയിച്ചു. കോച്ചുകളും സ്വകാര്യവാഹനങ്ങളും പാര്‍ക്ക് ചെയ്യുന്നതിന് വെവ്വെറെ സ്ഥലങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മിതമായ നിരക്കില്‍ ഉച്ചഭക്ഷണ പായ്ക്കറ്റുകളും ലഭിക്കുന്നതായിരിക്കും. ജപമാല പ്രദക്ഷിണത്തിനുശേഷം ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികനായി ആഘോഷമായ ദിവ്യബലിയര്‍പ്പണവും നടക്കും.
അടുത്ത ഞായറാഴ്ച (16ാം തീയതി) വാല്‍സിംഹാം തീര്‍ത്ഥാടനത്തിന് എല്ലാവരും ചേരുന്നതിന് സൗകര്യമൊരുക്കുന്നതിനായി, അന്ന് സീറോ മലബാര്‍ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ കുര്‍ബാന ഉണ്ടായിരിക്കുന്നതല്ലെന്ന് രൂപതാധ്യക്ഷന്‍ അറിയിച്ചു. ഇത്തവണത്തെ തീര്‍ത്ഥാടനത്തിന് നേതൃത്വം നല്‍കുന്ന ഡസ്ബറി കൂട്ടായ്മയുടെയും മറ്റു വിവിധ കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ഒരുക്കങ്ങളും ക്രമീകരണങ്ങളും പൂര്‍ത്തിയായി വരുന്നതായി ജനറല്‍ കണ്‍വീനര്‍ റവ. ഫാ. ടെറിന്‍ മുല്ലക്കര അറിയിച്ചു. മാതൃഭക്തി ചെറുപ്പം മുതലേ അഭ്യസിക്കുകയും നൊവേന, വണക്കമാസം, കൊന്തമാസം തുടങ്ങിയ ഭക്ത്യാഭ്യാസങ്ങളിലൂടെ മാതൃസ്നേഹം ആഴത്തില്‍ അനുഭവിച്ചറിയുകയും ചെയ്തിട്ടുള്ള, കേരളത്തില്‍ നിന്ന് അനുഭവിച്ചറിയുകയും ചെയ്തിട്ടുള്ള, കേരളത്തില്‍ നിന്ന് യു.കെയിലേക്ക് കുടിയേറിയിട്ടുള്ള ക്രൈസ്തവര്‍ക്ക് ഗൃഹാതുരത്വത്തിന്റെ നിറമാര്‍ന്ന ഓര്‍മ്മയും അനുഭവവും കൂടിയാണ് ഈ വാല്‍സിംഹാം തീര്‍ത്ഥാടനം സമ്മാനിക്കുന്നത്.
അപ്പച്ചന്‍ കണ്ണഞ്ചിറ
സ്റ്റീവനേജ്: വെസ്റ്റ്മിന്‍സ്റ്റര്‍ അതിരൂപതയിലെ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രമായ സ്റ്റീവനേജില്‍ ആഘോഷിക്കപ്പെട്ട ദുക്രാന തിരുനാള്‍ തങ്ങളുടെ സഭാ പിതാവായ മാര്‍ത്തോമ്മാ ശ്ലീഹായില്‍ നിന്നും ആര്‍ജ്ജിച്ച വിശ്വാസവും, പാരമ്പര്യവും, പൈതൃകവും വിളിച്ചോതുന്ന ആത്മീയോത്സവമായി. സ്റ്റീവനേജ് കേരളാ കാത്തലിക്ക് കമ്മ്യുണിറ്റിയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട തിരുന്നാളിന് സൗത്വാര്‍ക്ക് അതിരൂപതയിലെ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ.ഹാന്‍സ് എം.എസ്.ടി. മുഖ്യ കാര്‍മ്മികത്വം വഹിക്കുകയും തിരുന്നാള്‍ സന്ദേശം നല്‍കുകയും ചെയ്തു.
ആഘോഷപൂര്‍വ്വമായ ദുക്റാന തിരുന്നാള്‍ കുര്‍ബ്ബാന ഏവര്‍ക്കും ദൈവീക അനുഗ്രഹസ്പര്‍ശാനുഭവം പകര്‍ന്നു. തിരുന്നാളിന് പ്രാരംഭമായി സഭാ പിതാവായ വിശുദ്ധ തോമാശ്ലീഹായുടെ രൂപം ബലിവേദിക്കരികെ പ്രതിഷ്ഠിച്ചു കൊണ്ടാണ് തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
‘കത്തോലിക്കാ മക്കള്‍ തങ്ങളുടെ ഭക്തിയും, വിശ്വാസവും തീക്ഷ്ണമായി കാത്തു പരിപാലിക്കുവാന്‍ ഇന്നും സാധിക്കുന്നത് സഭാ പൈതൃകത്തിന്റെ ഉറവിടമായ മാര്‍ത്തോമ്മാശ്ലീഹ തലമുറയിലൂടെ പകര്‍ന്നു നല്‍കിയ ദൈവിക പദ്ധതികളുടെയും ഈശ്വര സ്നേഹത്തിന്റെയും അനന്ത രക്ഷയുടെയും പൂര്‍ണ്ണത നിറഞ്ഞ പരിശീലനം ഒന്ന് കൊണ്ട് മാത്രമാണ്. ഉച്ചൈസ്തരം വിശ്വാസം പ്രഘോഷിക്കുവാനും, സഭയുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ വിശ്വാസം ഊട്ടി ഉറപ്പിച്ചു കൊണ്ട് സ്വജീവനെ വരെ ഗൗനിക്കാതെ ദൈവീക ദൗത്വം ഏറ്റെടുക്കുകയും ചെയ്ത ശിഷ്യ ഗണങ്ങളില്‍ പ്രമുഖനാണ് തോമാശ്ലീഹാ.
യേശുവിന്റെ ഉയിര്‍പ്പ്,പരിശുദ്ധ അമ്മയുടെ സ്വര്‍ഗ്ഗാരോപണം തുടങ്ങിയ സഭയുടെ ഏറ്റവും വലിയ വിശ്വാസ സത്യങ്ങള്‍ക്കു പൂര്‍ണ്ണ ബോധ്യത്തോടെ നേര്‍ സാക്ഷിയാകുവാന്‍ കഴിയുകയും ചെയ്ത മാര്‍ത്തോമ്മാ ശ്ലീഹ ഭാരതത്തിനു വലിയ ദൈവീക കൃപയാണ് പകര്‍ന്നു നല്‍കിയത് ‘എന്ന് ചാപ്ലയിന്‍ ഹാന്‍സ് അച്ചന്‍ തന്റെ തിരുന്നാള്‍ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.
കുട്ടികളുള്‍ക്കൊള്ളുന്ന ക്വയര്‍ ഗ്രൂപ്പ് ഗാന ശുശ്രുക്ഷകള്‍ക്ക് മികവുറ്റ നേതൃത്വമാണ് നല്‍കിയത്. തോമാശ്ലീഹായുടെ രൂപം വഹിച്ചു കൊണ്ട് നടത്തിയ പ്രദക്ഷിണത്തിനു ശേഷം പരിശുദ്ധ ശ്ലീഹായുടെ സമാപന ആശീര്‍വ്വാദത്തോടെ തിരുക്കര്‍മ്മങ്ങള്‍ അവസാനിച്ചു.