ഫാ.ബിജു കുന്നയ്ക്കാട്ട്
ഷെഫീല്‍ഡ്: ഷെഫീല്‍ഡ് സെന്റ് പാട്രിക്‌സ് ദേവാലയത്തില്‍ വിശ്വാസികളെ നേരില്‍ കാണുന്നതിനും ദിവ്യബലി അര്‍പ്പിക്കുന്നതിനുമായി മാര്‍ സ്രാമ്പിക്കലിനൊപ്പം എത്തിച്ചേര്‍ന്ന സീറോ മലബാര്‍ സഭയുടെ തലവന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തന്റെ എളിമയും ഹൃദയലാളിത്യവും കൊണ്ട് വിശ്വാസികളുടെ മുമ്പില്‍ പുതിയ സുവിശേഷമായി മാറി. ദേവാലയത്തില്‍ നടന്ന ഭക്തിനിര്‍ഭരമായ ബലിയര്‍പ്പണത്തിനു ശേഷം ഇടവകാംഗങ്ങളൊരുക്കിയ സ്‌നേഹവിരുന്നിനായി പാരിഷ് ഹാളിലെത്തിയപ്പോഴാണ് വലിയ ഇടയന്‍ കൊച്ചുകുട്ടിയായത്.
ഏറ്റവും മുമ്പിലായി ഇരിപ്പിടങ്ങളില്‍ സ്ഥാനം പിടിച്ചിരുന്ന കൊച്ചുകുട്ടികള്‍ക്കിടയിലേക്ക് കടന്നുചെന്ന വലിയ ഇടയന്‍ അവര്‍ക്കിടയില്‍ പെട്ടെന്നു കടന്നിരുന്ന് അവരോട് കുശലാന്വേഷണം നടത്തി. തുടര്‍ന്ന് കുട്ടികളുടെ കയ്യില്‍ മൊബൈല്‍ ഫോണ്‍ കണ്ടപ്പോള്‍ അവര്‍ കളിച്ചുകൊണ്ടിരുന്ന ഗെയിമിനേക്കുറിച്ചായി അടുത്ത സംസാരം. കുട്ടികള്‍ പിതാവിന് മൊബൈല്‍ ഗെയിം കാണിച്ചുകൊടുക്കുകയും അതുമനസിലാക്കാന്‍ സഹായിക്കുകയും ചെയ്തപ്പോള്‍ അവരുടെ ഗെയിം കളിക്കാനും വലിയ ഇടയന്‍ തയ്യാറായി.
മുതിര്‍ന്നവരും കുട്ടികളും ഒരുപോലെ അത്ഭുതത്തോടെ ഇതെല്ലാം നോക്കി നിന്നപ്പോഴും സാധാരണപോലെ എല്ലാവരോടും സരസമായി സംസാരിച്ച്, കേക്ക് മുറിച്ച്, സ്‌നേഹവിരുന്നില്‍ പങ്കുചേര്‍ന്ന് വിശ്വാസികളുമായി സന്തോഷം പങ്കുവെച്ചു.
മാസങ്ങള്‍ക്കു മുമ്പ് വത്തിക്കാനിലെ ഒരു കാന്റീനിലേക്ക് അപ്രതീക്ഷിതമായി കടന്നുചെന്ന് അവിടെ ഭക്ഷണ സനമയത്ത് ക്യൂ നിന്ന് ഭക്ഷണം വാങ്ങി ജോലിക്കാരോടൊപ്പം ഇരുന്ന് ഉച്ചഭക്ഷണം കഴിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഹൃദയലാളിത്യവും എളിമയുമാണ് സീറോ മലബാര്‍ സഭാത്തലവനിലും വിശ്വാസികള്‍ കണ്ടത്. പ്രബോധനങ്ങളിലും സഭാ കാഴ്ചപ്പാടുകളിലും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശൈലിയോട് ചേര്‍ച്ചയുള്ളതാണ് കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ പ്രവര്‍ത്തന ശൈലി.
നേരത്തേ സെന്റ് പാട്രിക്‌സ് ദേവാലയത്തില്‍ മാര്‍ ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ മാര്‍ സ്രാമ്പിക്കല്‍, വികാരി ജനറാള്‍ മാരായ ഫാ.സജി മലയില്‍പുത്തന്‍പുരയില്‍, ഫാ. മാത്യു ചൂരപ്പൊയ്കയില്‍, ചാപ്ലയിന്‍ ഫാ. ബിജു കുന്നയ്ക്കാട്ട്, മറ്റ് വൈദികര്‍, സന്യാസിനികള്‍, നൂറുകണക്കിന് വിശ്വാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വന്‍ ജനാവലിയാണ് നോട്ടിംഗ്ഹാം, ഹാലം, ലീഡ്‌സ്, മിഡില്‍സ്ബറോ എന്നീ രൂപതകളില്‍ നിന്ന് വലിയ ഇടയനെ കാണാനും കേള്‍ക്കാനുമായി എത്തിയത്. വികാരി ജനറാള്‍ ഫാ.സജി മലയില്‍ പുത്തന്‍പുരയില്‍, ചാപ്ലയിന്‍ ഫാ.ബിജു കുന്നയ്ക്കാട്ട്, കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ഫാ. ബിജു ജോസഫ് കുന്നയ്ക്കാട്ട്
പ്രസ്റ്റണ്‍: സീറോ മലബാര്‍ സഭയുടെ തലവനും പിതാവുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ വിവിധ സ്ഥലങ്ങളിലായി നവംബര്‍ 3 മുതല്‍ 7 വരെ തിയതികളില്‍ സന്ദര്‍ശനങ്ങള്‍ നടത്തും. യൂറോപ്പിന്റെ അപ്പസ്‌തോലിക് വിസിറ്റേറ്ററായി നിയമിതനായ മോണ്‍. സ്റ്റീഫന്‍ ചിറപ്പണത്തിന്റെ മെത്രാഭിഷേകം നവംബര്‍ 1ന് നടത്തിശേഷം ഇന്ത്യയിലേക്ക് മടങ്ങും വഴിയാണ് ഒരുമാസം മുമ്പു പിച്ചവെച്ചു തുടങ്ങിയ പുതിയ രൂപതയെയും സഭാംഗങ്ങളെയും കാണാന്‍ വലിയ ഇടയന്‍ വീണ്ടും എത്തുന്നത്.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയോടൊപ്പം സീറോ മലബാര്‍ സഭയുടെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും വിവിധ സ്ഥലങ്ങളിലെത്തും. നവംബര്‍ 3ന് മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന മാര്‍ ആലഞ്ചേരി വൈകിട്ട് 6.30ന് പ്രസ്റ്റണിലുള്ള സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ ദേവാലയത്തില്‍ ദിവ്യബലിക്ക് നേതൃത്വം നല്‍കി വിശ്വാസികളോട് സംസാരിക്കും. 4-ാം തിയതി രാവിലെ 11 മണിക്ക് യുകെയിലെ സീറോ മലബാര്‍ സമൂഹങ്ങള്‍ക്കു നേതൃത്വം നല്‍കുകയും അവര്‍ക്കായി ദിവ്യബലിയര്‍പ്പിക്കുകയും ചെയ്യുന്ന എല്ലാ വൈദികരുടെയും സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.
തുടര്‍ന്ന് അന്ന് വൈകിട്ട് ഷെഫീല്‍ഡ് സെന്റ് പാട്രിക്‌സ് ദേവാലയത്തില്‍ വൈകിട്ട് 6.30നും 5-ാം തിയതി ശനിയാഴ്ച രാവിലെ 11 മണിക്ക് ലണ്ടന്‍ ഔവര്‍ ലേഡി ഇമ്മാക്കുലേറ്റ് ദേവാലയത്തിലും 5-ാം തിയതി തന്നെ വൈകിട്ട് 7 മണിക്ക് ബ്രിസ്റ്റോള്‍ സെന്റ് ജോസഫ്‌സ് ദേവാലയത്തിലും 6-ാം തിയതി ഉച്ചയ്ക്ക് 2 മണിക്ക് മാഞ്ചസ്റ്റര്‍ സെന്റ് ആന്റണീസ് ദേവാലയത്തിലും 6-ാം തിയതി തന്നെ വൈകിട്ട് 6 മണിക്ക് സ്റ്റോക് ഓണ്‍ ട്രെന്റ് ഹോളി ട്രിനിറ്റി ദേവാലയത്തിലും ദിവ്യബലികള്‍ അര്‍പ്പിച്ച് ആരാധനാസമൂഹത്തോട് സംസാരിക്കുന്നതാണ്.
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത സ്ഥാപിതമായതിനു ശേഷം നടക്കുന്ന ആദ്യ സന്ദര്‍ശനം എന്ന നിലയിലും സഭാതലവനും രൂപതാധ്യക്ഷനും ഒരുമിച്ച് എത്തുന്നു എന്ന സവിശേഷതയാലും വിശ്വാസികള്‍ വളരെ ആവേശത്തോടും പ്രാര്‍ത്ഥനാപൂര്‍ണ്ണമായ ഒരുക്കത്തോടും കൂടിയാണ് ഈ പുണ്യദിവസങ്ങള്‍ക്ക് കാത്തിരിക്കുന്നത്. അഭിവന്ദ്യ പിതാക്കന്‍മാര്‍ പങ്കെടുക്കുന്ന ഓരോ ദിവസത്തെ പരിപാടികളും ക്രമീകരിക്കുന്നത് രൂപതയുടെ പുതിയ വികാരി ജനറാള്‍മാരായി നിയമിതരായിരിക്കുന്ന വെരി റവ. ഫാ. തോമസ് പാറയടിയില്‍. ഫാ. സജി മലയില്‍പുത്തന്‍പുരയില്‍, ഫാ.മാത്യു ചൂരപ്പൊയ്കയില്‍ എന്നിവരുടെ നേതൃത്വത്തിലാണ് രൂപതാധ്യക്ഷന്റെയും വികാരി ജനറാള്‍മാരുടെയും ആശീര്‍വാദത്തോടെ അതാതു വി.കുര്‍ബാന കേന്ദ്രങ്ങളിലെ വൈദികരും കമ്മിറ്റിയംഗങ്ങളും ഇടവകാംഗങ്ങളും വലിയ ഇടയന്റെ വരവിനും അനുഗ്രഹപൂര്‍ണ്ണമായ വാക്കുകള്‍ക്കുമായി കാത്തിരിക്കുകയാണ്.
3-ാം തിയതി മുതല്‍ 6-ാം തിയതി വരെ 7 വിവിധ സ്ഥലങ്ങളിലായി അര്‍പ്പിക്കപ്പെടുന്ന ഈ കുര്‍ബാനകളില്‍ സമീപപ്രദേശങ്ങിലും രൂപതകളിലുമെല്ലാമുള്ള സീറോ മലബാര്‍ വിശ്വാസികളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നുണ്ട്. ഏതായാലും മെത്രാഭിഷേകത്തിലൂടെയും രൂപതാ സ്ഥാപനത്തിലൂടെയും ലഭിച്ച വലിയ ദൈവാനുഗ്രഹത്തിന്റെ തുടര്‍ച്ചയാണ് ഒരുമാസം തികയുന്നതിനു മുമ്പുതന്നെ സഭാത്തലവന്‍ വീണ്ടുമെത്തുന്നത്. എന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്.
ഷിബു മാത്യൂ
മാഞ്ചെസ്റ്റര്‍ എയര്‍പോര്‍ട്ട്. പ്രതീക്ഷയ്ക്ക് വിരാമമിട്ടു. പതിവ് തെറ്റിക്കാതെ പുഞ്ചിരിയോടെ ഇടയനെത്തി. സ്വീകരിക്കാന്‍ കാത്തുനിന്നത് ഇടയന് മുമ്പേ
യു കെയിലെത്തി സ്‌നാപക യോഹന്നാന്റെ ദൗത്യം നിര്‍വഹിച്ചവര്‍.
റവ. ഫാ. തോമസ് പാറയടിയില്‍…
റവ. ഫാ. മാത്യൂ ചൂരപ്പൊയ്കയില്‍…
റവ. ഫാ. സജി മലയില്‍ പുത്തന്‍പുരയ്ക്കല്‍….
ഫാ.ജിനോ അരിക്കാട്ട് MCBS….
ഫാ. തോമസ് തൈക്കൂട്ടത്തില്‍…
ഫാ. മാത്യു മുളയോലിക്കല്‍…
ഫാ. സോണി കടന്തോട്… മറ്റ് കമ്മറ്റിയംഗങ്ങള്‍….
വിശ്വാസ പ്രതിനിധികള്‍…
ആകാംക്ഷാപൂര്‍വ്വം കാത്തു നിന്ന വിശ്വാസികള്‍ക്കു മുമ്പില്‍ എത്തിയ അഭിവന്ദ്യ പിതാവിനെ പൂക്കള്‍ കൊടുത്ത് വൈദീകരും വിശ്വാസികളും സ്വീകരിച്ചു. യു കെ യുടെ പല ഭാഗങ്ങളില്‍ നിന്നായി വിശ്വാസികള്‍ നേരത്തേ തന്നെ ഏയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. നിരവധി ചാപ്ലിയന്‍സികളില്‍ നിന്നും നിരവധി വൈദീകരും ക്ഷമയോടെ തങ്ങളുടെ ഇടയന്റെ വരവിനായി കാത്തു നിന്നു.
ഏയര്‍പോര്‍ട്ടിലെത്തിയ പിതാവ് നേരെ പോയത് പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീട്രലിലേയ്ക്കാണ്. വൈകുന്നേരം 5 മണിക്ക് സ്വീകരണ പരിപാടികള്‍ നടക്കും. തുടര്‍ന്ന് അഭിവന്ദ്യ പിതാവ് ആദ്യമായി കത്തീട്രല്‍ ദേവാലയത്തില്‍ ദിവ്യബലിയര്‍പ്പിക്കും. നിരവധിയാളുകള്‍ സാക്ഷികളാകും. മലയാളം യുകെക്കുവേണ്ടി സബ് എഡിറ്റർ അലെൻ ഷിബു പൂച്ചെണ്ട് കെമാറി. കൂടുതല്‍ വിശേഷങ്ങള്‍ പിന്നീട് അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും..
മാഞ്ചെസ്റ്റര്‍ ഏയര്‍ പോര്‍ട്ടിലെ സ്വീകരണ ദൃശ്യങ്ങള്‍ .
ഞായറാഴ്ചയുടെ സങ്കീര്‍ത്തനം 1
ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും കഴിഞ്ഞ രണ്ടാഴ്ചകളിൽ യു കെയിലേയ്ക്കായിരുന്നു. യൂറോപ്യൻ യൂണിയനിൽ തുടരണമോ വേണ്ടയോ എന്ന തീരുമാനം യു കെയ്ക്കും ലോകത്തിനും ഒരു പോലെ പ്രധാനപ്പെട്ടതായിരുന്നു. കാത്തിരുന്ന ആ വിധി വന്നപ്പോൾ “ബ്രെക്സിറ്റ് ” യഥാർത്ഥ്യമായി. ജനഹിതപരിശോധനയിൽ ബ്രിട്ടൺ പുറത്തേയ്ക്കുള്ള വഴി തിരഞ്ഞെടുത്തപ്പോൾ ഇനി വരുന്ന ഏതാനും ആഴ്ചകളെങ്കിലും ഈ തീരുമാനത്തിന്റെ ഗുണദോഷവശങ്ങൾ കൂട്ടിക്കിഴിക്കുമെന്നു തീർച്ച.
ഈ ജനഹിതപരിശോധന പോലെ അത്ര പ്രധാനപ്പെട്ടതല്ല എങ്കിലും ചെറിയ ചെറിയ പല തെരെഞ്ഞെടുപ്പുകളും നമ്മളും ഓരോ ദിവസവും ജീവിതത്തിൽ നടത്താറുണ്ട്.
ദൈനംദിന ഉപയോഗ വസ്തുക്കളുടെ ഷോപ്പിംഗ് ലിസ്റ്റിൽ തുടങ്ങി ചിന്തയിലും സംസാരത്തിലും പ്രവർത്തനങ്ങളിലുമായി ധാരാളം തീരുമാനങ്ങളും തെരഞ്ഞെടുപ്പുകളും നടത്തിയേ തീരൂ. ഓരോ തീരുമാനത്തിനും തെരഞ്ഞെടുപ്പിനും മുമ്പ് ഓർക്കേണ്ടത് ഒന്നു മാത്രം. എടുത്ത തീരുമാനം തെറ്റിപ്പോയി എന്ന് പരിതപിക്കാനിടയാകരുത്.
യു കെയിൽ ഈ സമ്മർ കാലം തിരുന്നാളുകളുടേയും ആഘോഷങ്ങളുടേയും ഒത്തുചേരലുകളുടേയും മാസങ്ങൾ കൂടിയാണ്. ക്രൈസ്തവ വിശ്വാസം ഭാരതത്തിൽ കൊണ്ടുവന്ന മാർത്തോമാശ്ലീഹായുടേയും സഹനത്തിലും രോഗത്തിലും ദൈവത്തെ കണ്ടെത്തിയ വി. അൽഫോൻസാമ്മയുടെ ഓർമ്മ ഈ ജൂലൈ മാസത്തിൽ അനുസ്മരിക്കുന്നു. അവരും ജീവിതത്തിൽ ആത്യന്തികമായ ഒരു തിരഞ്ഞെടുപ്പ് നടത്തിയവരാണ്. ലോക സുഖങ്ങൾക്കുപകരം ദൈവത്തോടൊത്തുള്ള ജീവിതം തിരഞ്ഞെടുത്തവർ. ഒരിക്കലും പരിതപിക്കുകയോ നിരാശപ്പെടുകയോ ചെയ്യാത്ത തീരുമാനം എടുത്തവർ.
പാശ്ചാത്യ ലോകത്തിലും അന്യ സംസ്ക്കാരങ്ങളിലും ജീവിക്കുമ്പോഴും പിന്നീട് നിരാശപ്പെടേണ്ടി വരാത്ത നല്ല തീരുമാനങ്ങൾ ജീവിതത്തിലെടുക്കാൻ നമുക്ക് സാധിക്കട്ടെ. എല്ലാ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ ഒരു നല്ല ആഴ്ച ആശംസിക്കുന്നു.
സ്നേഹപൂര്‍വ്വം
ഫാ. ബിജു കുന്നയ്ക്കാട്ട്
ജൂലൈ 3 2016
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററില്‍ നോമ്പിനോട് അനുബന്ധിച്ച് എല്ലാ വെള്ളിയാഴ്ചകളിലും കുരിശിന്റെ വഴിയും ദിവ്യബലിയും ഉണ്ടായിരിക്കും. വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ വൈകുന്നേരം അഞ്ച് മുതലാണ് കുരിശിന്റെ വഴിയും തിരുക്കര്‍മ്മങ്ങളും നടക്കുക.
ഓശാനയുടെ തിരുക്കര്‍മ്മങ്ങള്‍ വൈകുന്നേരം അഞ്ച് മുതലും പെസഹ വ്യാഴാഴ്ച വൈകുന്നേരം നാല് മുതലും ദുഃഖവെളളി തിരുക്കര്‍മ്മങ്ങള്‍ ഉച്ചയ്ക്ക് പന്ത്രണ്ട് മുതലും ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ ശനിയാഴ്ച രാത്രി പത്ത് മുതലും ആരംഭിക്കും.
വെളളിയാഴ്ചകളില്‍ നടന്ന് വരുന്ന കുരിശിന്റെ വഴിയും വിശുദ്ധവാര തിരുക്കര്‍മ്മങ്ങളിലും പങ്കെടുക്കാന്‍ ഏവരെയും ഷ്രൂഷ്‌ബെറി രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ റവ.ഡോ.ലോനപ്പന്‍ അരങ്ങാശേരി സ്വാഗതം ചെയ്യുന്നു.
പളളിയുടെ വിലാസം
St.Antony’s Church
Dunkery Road
Manchester
M220WR
ഐഎജി യുകെ & യൂറോപ്പ് ഒന്‍പതാമത് നാഷണല്‍ കോണ്‍ഫറന്‍സ് 2016 മാര്‍ച്ച് 18,19,20 തീയതികളില്‍ യുകെയിലെ പ്രധാനപ്പെട്ട പട്ടണങ്ങളില്‍ ഒന്നായ ലണ്ടനില്‍ വച്ച് നടക്കുന്നതാണ് എന്ന് ഐഎജി യുകെ ഓഫീസ് അറിയിച്ചു. ആയിരങ്ങള്‍ പങ്കെടുക്കുന്ന ഈ ആത്മീയ സമ്മേളനം ഐഎജി യുകെയുടെ ചെയര്‍മാന്‍ റവ. ബിനോയ് എബ്രഹാം പ്രാര്‍ഥിച്ച് ഉദ്ഘാടനം ചെയുകയും തുടര്‍ന്ന് അനുഗ്രഹീത ദൈവ ദാസന്മാരായ അസ്സംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗണ്‍സില്‍ സൂപ്രെന്‍ട് റവ. ടി.ജെ. ശാമുവേല്‍, സൗത്ത് ഇന്ത്യ അസ്സംബ്ലീസ് ഓഫ് ഗോഡ് ജനറല്‍ സൂപ്രെന്‍ട് റവ. വീ.റ്റീ. എബ്രഹാം, പാസ്റ്റര്‍ ഗാരിറുക്കി, യുവജനങ്ങള്‍ക്കായുള്ള മീറ്റിംഗില്‍ പാസ്റ്റര്‍ സുജിത് അലക്‌സ് എന്നിവര്‍ ദൈവ ജനത്തില്‍ നിന്നും സംസാരിക്കുന്നതാണ്.
ഈആത്മീയ സമ്മേളനത്തില്‍ പാസ്റ്റര്‍ സാം മാത്യുവിന്റെ നേതൃത്വത്തില്‍ ഐഎജി കൊയര്‍ ആരാധനയ്ക്ക ്‌നേതൃത്വം നല്കും. ഈ കോന്‌ഫ്രെന്‌സിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. അക്കോമടെഷന്‍ ആവശ്യം ഉള്ളവര്‍ ഇവാന്‍ജെലിസ്റ്റ ്ജിനു മാത്യുവിനെ ബന്ധപെടുക.
കൂടുതല്‍വിവരങ്ങള്‍ക്ക് :
പാസ്റ്റര്‍ വില്‍സണ്‍ എബ്രഹാം 07728267127
പാസ്റ്റര്‍ ജിജി തോമസ് 07878195687
പാസ്റ്റര്‍ ജോണ്‍ലി ഫിലിപ്പ് 07401616383
പാസ്റ്റര്‍ ബിജു ഡാനിയേല്‍ 07810568442
FOR ACCOMMODATION BOOKING:-
Evgജിനുമാത്യു 07880310243
അഡ്രസ്:-18TH& 19TH
NETCHURCHDARTFORD
30 SPITALST, KENT-DA1 2DL
TIME-18TH-6PM-8.30PM, 19TH-9.30AM-8.30PM
A{Ukv -20th
HILTONHOTEL
CROSSWAYSBUSINESSPARK
DARTFORD, DA2 6QF
Time-9.30am-1pm
കോയമ്പത്തൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ആന്റണി പയ്യപ്പിള്ളില്‍ നയിക്കുന്ന ഷെഫീല്‍ഡ് മൂന്നാം ചൊവ്വാഴ്ച നൈറ്റ് വിജില്‍ ഇന്ന് സെന്റ് പാട്രിക്‌സ് പള്ളിയില്‍ (Barnsley Road, S5 0QF) വച്ച് നടക്കും. വൈകിട്ട് 6മുതല്‍ രാത്രി 10 വരെ നടക്കുന്ന നൈറ്റ് വിജിലില്‍ വി. കുര്‍ബാന, ആരാധന, വചന പ്രഘോഷണം, കുമ്പസാരം, വി. അന്തോണീസിന്റെ നൊവേന. തുടങ്ങിയ ശുശ്രൂഷകള്‍ ഉണ്ടായിരിക്കും. ഷെഫീല്‍ഡ് കാത്തലിക് കമ്യൂണിറ്റിയ്ക്കുവേണ്ടി ഫാ. ബിജു കുന്നക്കാട്ട് ഏവരെയും സ്വാഗതം ചെയ്യുന്നു.
സഖറിയ പുത്തന്‍കുളം
സസെക്‌സ്ഹില്‍: യുകെകെസിഎയുടെ യൂണിറ്റുകളില്‍ ഒന്നായ ഈസ്റ്റ് സസെക്‌സ് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ വരുന്ന രണ്ട് വര്‍ഷത്തേക്കുളള പ്രവര്‍ത്തനോദ്ഘാടനം യുകെകെസിഎ ജോയിന്റ് സെക്രട്ടറി സഖറിയ പുത്തന്‍കുളം നിര്‍വഹിച്ചു. സെക്‌സ് ഓണ്‍സിയിലെ വിക്ടോറിയ ഹാളില്‍ നടത്തപ്പെട്ട ഉദ്ഘാടന യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് സണ്ണി തോമസ് വണ്ടവത്തേലിന്റെ അധ്യക്ഷതയില്‍ ചേരുകയും സെക്രട്ടറി മനോജ് ചാക്കോ പുതുക്കയില്‍ റിപ്പോര്‍ട്ടും യുകെകെസിഎ അഡൈ്വസര്‍ റോയി സ്റ്റീഫന്‍ കുന്നേല്‍ ആശംസയും അര്‍പ്പിച്ചു. യുകെകെസിവൈഎല്‍ ഭാരവാഹികളായ ഒലിവീയ സണ്ണി സ്വാഗതവും ബോബിന്‍ സാബു നന്ദിയും പറഞ്ഞു.
തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. നേരത്തെ റൈറ്റിംഗ് വര്‍ക്ക് ഷോയ്ക്ക് റോയി സ്റ്റീഫന്‍ കുന്നേല്‍ നേതൃത്വം നല്‍കി. ഉദ്ഘാടന സമ്മേളനത്തിന് മുന്‍പായിട്ടുളള പ്രാര്‍ത്ഥന ശുശ്രൂഷകള്‍ക്ക് സാബു കുരുവിള പൂതക്കരി നേതൃത്വം നല്‍കി.
പരിപാടികള്‍ക്ക് സണ്ണി തോമസ് വണ്ടവത്തേല്‍, മനോചാക്കോ പുതൃക്കയില്‍ , ജെന്‍സി ജെയ്‌സ് ചിറക്കപ്പറമ്പില്‍, അലക്‌സ് മാത്യു കറുകപറമ്പില്‍, ബിന്ദു സജി പാലക്കുന്നേല്‍, ബെര്‍ലി ബിജു കുഴിപാറക്കല്‍, ഒലിവീയ സണ്ണി, സോബിന്‍ സാബു എന്നിവര്‍ നേതൃത്വം നല്‍കി.
ബ്രിസ്റ്റോള്‍ : സഭയ്ക്കും രാഷ്ട്രത്തിനും അടിത്തറയാകേണ്ട യുവജനതയുടെ സര്‍വതോന്മുഖമായ വളര്‍ച്ചയുടെ ഉത്തരവാദിത്വം തികച്ചും പക്വതയോടുകൂടി ഏറ്റെടുക്കുകയാണ് ബ്രിസ്റ്റൊളിലെ സീറോ മലബാര്‍ ചാപ്ല്യന്‍ ഫാദര്‍ പോള്‍ വെട്ടിക്കാട്ടും യൂത്ത് കോര്‍ഡിനേഷന്‍ ടീമും. കലാലയങ്ങളിലും മറ്റു സാമൂഹ്യ മേഖലകളിലും വ്യത്യസ്ത സംസ്‌കാരങ്ങളിലുള്ളവരുമായുള്ള സംസര്‍ഗ്ഗം സ്വാഗതം ചെയ്യുന്നതോടൊപ്പം, നമ്മുടെ പാരമ്പര്യത്തിന്റെ നല്ല വശങ്ങള്‍ കൈമോശം വരാതെ സംരക്ഷിക്കുന്നതില്‍ മുതിര്‍ന്ന സമൂഹത്തിനുള്ള കടമയും സീറോ മലബാര്‍ പള്ളി നേതൃത്വം ഒര്‍മ്മിപ്പിക്കുന്നു.
പവിത്രമായ കുടുംബ ജീവിതം, പക്വമായ സുഹൃത്ബന്ധം, നിസ്വാര്‍ഥമായ സാമൂഹ്യബോധം തുടങ്ങിയ കാര്യങ്ങളില്‍ പാരമ്പര്യ കാഴ്ചപ്പാടുകളും സഭാപരമായ നിലപാടുകളും യുവതലമുറയ്ക്കു പകര്ന്നു നല്കുവാനുള്ള വിവിധ കര്‍മ പരിപാടികളാണ് മാതാപിതാക്കളുടെ സഹകരണത്തോടുകൂടി ആവിഷ്‌ക്കരിക്കുവാന്‍ ഉദേശിക്കുന്നത്. 13 വയസ്സ് മുതലുള്ള ”ടീന്‍ ഏജ്” ഗ്രൂപ്പ് മുതല്‍ വ്യത്യസ്ത പ്രായങ്ങളിലുള്ള യുവതലമുറയുടെ ഓജസ്സും തേജസ്സും സഭയ്ക്കും നാടിനും കുടുംബത്തിനും ഗുണകരമാക്കി മാറ്റുവാനുള്ള ശ്രമകരമായ ഉത്തരവാദിത്വം ആണ് ഫാദര്‍ പോള്‍ വെട്ടിക്കാട്ടിനും രൂപതയിലെ മറ്റു വൈദികര്‍ക്കുമൊപ്പം , ബ്രിസ്റ്റോള്‍ സീറോ മലബാര്‍ പള്ളി കമ്മറ്റിയും യൂത്ത് കോര്‍ഡിനേഷന്‍ ടീമും നടപ്പാക്കാന്‍ തുനിയുന്നത്. യുവത്വത്തിലെയ്ക്ക് കാല്‍ കുത്തുന്ന കുഞ്ഞനുജന്മാര്‍ക്കും അനുജത്തിമാര്‍ക്കും നേരായ മാര്‍ഗ്ഗം കാട്ടിക്കൊടുക്കാന്‍ ബ്രിസ്റ്റോള്‍ സീറോ മലബാര്‍ സമൂഹത്തിന്റെ നട്ടെല്ലായ സെന്റ് തോമസ് യൂത്ത് ലീഗും മുന്നോട്ട് തന്നെ .
ശാരീരിക മാനസിക തലങ്ങളില്‍ പരിവര്‍ത്തന കാലഘട്ടത്തിലൂടെ നീങ്ങുന്ന ”ടീന്‍ ഏജ്” ഗ്രൂപ്പിന് അനുയോജ്യമായ ദിശാ ബോധം നല്കാനായി ”ലൈഫ് ലൈന്‍” എന്ന പേരില്‍ സെന്റ് തോമസ് യൂത്ത് ലീഗ് തുടങ്ങുന്ന ആവര്‍ത്തിത പരിപാടി പ്രത്യേകം പ്രസ്താവ്യമാണ് . ഇളം തലമുറയുടെ നേര്‍ വളര്‍ച്ചയില്‍ യൂത്ത് ലീഗ് കാണിക്കുന്ന ശുഷ്‌ക്കാന്തി ലോകത്തിനു മുഴുവന്‍ മാതൃകയുമാണ് .
രണ്ടു മാസത്തിലൊരിക്കല്‍ നടത്തുന്ന ”ലൈഫ് ലൈന്‍ ” ന്റെ ഔപചാരിക തുടക്കം ഫെബ്രുവരി 20 ശനിയാഴ്ചയാണ് . ഫിഷ്‌പോണ്ട്‌സ് സെന്റ് ജോസെഫ്‌സ് പള്ളിയില്‍ രാവിലെ പത്തു മണിക്കാരംഭിക്കുന്ന പ്രസ്തുത പരിപാടി ഉച്ചയ്ക്ക് 1.30 വരെയാണ് . ഇപ്പോള്‍ ഏഴാം ക്ലാസ് മുതലുള്ള കുട്ടികളെയാണ് ഇതില്‍ പങ്കെടുപ്പിക്കുന്നത് .പങ്കെടുക്കുന്നവര്‍ക്ക് എല്ലാ വിധ സഹായങ്ങളും ഉറപ്പു വരുത്താനായി യൂത്ത് ലീഗ് നേതൃ നിരയിലുള്ള ഡെന്നിസ് മാത്യു , മേബിന്‍ ജോസഫ് , ഹാരി അരീക്കാട്ട്, ബെര്‍ടി ജോസഫ് , മെറീന ജോസഫ് , സീറോ മലബാര്‍ പള്ളി കൈക്കാരന്മാരായ ജോണ്‍സന്‍ മാത്യു ,റോയി സെബാസ്റ്റ്യന്‍, യൂത്ത് കോര്‍ഡിനേട്ടര്‍മാരായ ജോര്‍ജ് തരകന്‍, രേയ്‌നോല്‍ദ് ക്രൂസ്യ (reynold cruziah ),ജോമോന്‍ സെബാസ്റ്റ്യന്‍ ,ജെയിംസ് ഫിലിപ്പ് ,ബെര്‍ളി തോമസ് ,സ്റ്റാനി തുരുത്തേല്‍, റോയി ജോസഫ് ,സിസ്റ്റര്‍ ലീനാ മേരി , സിസ്റ്റര്‍ ഗ്രെയ്‌സ് മേരി , റെജി തോമസ് , ലില്ലി ജോസഫ് തുടങ്ങിയവര്‍ അടങ്ങുന്ന ഓര്‍ഗനൈസിംഗ് കമ്മറ്റിയും സജ്ജീവമാണ് .
കൂടുതല്‍ വിവരങ്ങള്‍ക്ക് സെന്റ് തോമസ് യൂത്ത് ലീഗ് പ്രസിഡന്റ് ഡെന്നീസ് മാത്യു (07883931232),ജോര്‍ജ് തരകന്‍ (07811197287), രെയ്‌നൊല്‍ദ് ക്രൂസ്യ (07790590540), ജോമോന്‍ സെബാസ്റ്റ്യന്‍ (07929468181) എന്നിവരെ ബന്ധപ്പെടുക.
മാഞ്ചസ്റ്റര്‍: വചനപ്രഘോഷകനായ ഫാ.ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ നയിച്ച ത്രിദിന നോമ്പുകാല ധ്യാനം മാഞ്ചസ്റ്ററില്‍ ഭക്തിസാന്ദ്രമായി. സ്വതസിദ്ധമായ ശൈലിയില്‍ കഥകളിലൂടെയും അനുഭവസാക്ഷ്യങ്ങളിലൂടെയും വിശ്വാസ മനസുകളില്‍ ദൈവിക കൃപകള്‍ നിറച്ച ധ്യാനത്തില്‍ മാഞ്ചസ്റ്ററിലും പരിസര പ്രദേശങ്ങല്‍ നിന്നുമായി ഒട്ടേറെ ആളുകള്‍ പങ്കെടുത്തു. ഓരോക്രിസ്ത്യാനിയും മറ്റുളളവര്‍ക്ക് വേണ്ടി മുറിവേല്‍ക്കാന്‍ തയാറായി നമ്മുടെ ജീവിതം ഒരു സാക്ഷ്യമായി മാറാനും ബാഹ്യമായ ആചാര അനുഷ്ഠാനങ്ങളില്‍ ഒതുങ്ങി നില്‍ക്കാതെ നിങ്ങളുടെ കുടുംബം കൊണ്ടും ജീവിതം കൊണ്ടും ദൈവത്തെ സാക്ഷ്യം വഹിക്കുന്നവരായിത്തീരുവാന്‍ ഫാ.ജിന്‍സണ്‍ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു.
കഴിഞ്ഞ വെളളിയാഴ്ച മുതല്‍ വിഥിന്‍ഷാ സെന്റ് ആന്റണീസ് ദേവാലയത്തിലായിരുന്നു ധ്യാനം. മൂന്ന് ദിവസവും പ്രത്യേക ദിവ്യബലി ധ്യാനത്തിന്റെ ഭാഗമായി നടന്നു. ദിവ്യബലിയെ തുടര്‍ന്ന് പ്രത്യേക കൈവയ്പ് ശുശ്രൂഷയോടെയാണ് ധ്യാന പരിപാടികള്‍ സമാപിച്ചത്. ധ്യാന പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്കും വിജയത്തിനായി സഹകരിച്ചവര്‍ക്കും ഇടവകവികാരിയും ഷ്രൂഷ്‌ബെറി രൂപതാ സീറോമലബാര്‍ ചാപ്ലയിനുമായ റവ.ഡോ.ലോനപ്പന്‍ അരങ്ങാശേരി നന്ദി രേഖപ്പെടുത്തി.