ടോം ജോസ് തടിയംപാട്
മിഡ്ലാന്‍ഡിലെ ആദ്യ യാക്കോബായ ദേവാലയമായ ബര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ പള്ളി ഓശാന പെരുനാള് മുതല്‍ ഉയിര്‍പ്പു വരെ ഒരാഴ്ചക്കാലം ഭക്തി സാന്ദ്രമാക്കി. ഏപ്രില്‍ 8ന് സ്റ്റെച്ച്ഫോര്‍ഡിലുള്ള പള്ളിയില്‍ കുരുത്തോല പെരുനാള് ആഘോഷിച്ചു കൊണ്ട് കര്‍ത്താവിന്റെ യെരുശലേമിലെ ആഘോഷകരമായ എഴുന്നെള്ളിപ്പിനെ അനുസ്മരിച്ചു. കര്‍ത്താവു തന്റെ ശിഷ്യന്മാരുമായി തിരു ശരീരരക്തങ്ങള്‍ പങ്കിട്ട പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാള് ബുധനാഴ്ച വൈകുന്നേരം ആഘോഷിച്ചു.
ദുഃഖ വെള്ളിയാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെ യാമ പ്രാര്‍ത്ഥനകളും സ്ലീബാ വന്ദനവിന്റെ ക്രമങ്ങളും ആയി കര്‍ത്താവിന്റെ ക്രൂശുമരണത്തില്‍ പങ്കുചേര്‍ന്നു. അന്നത്തെ തളിക പണമായ 400 പൗണ്ട് സിനോദിന്റെ ചികിത്സാ സഹായ നിധിയിലേക്ക് സംഭാവയായി നല്കുവാന് തീരുമാനിച്ചു. മാനവ സമൂഹത്തെ പാപത്തില്‍നിന്നു വീണ്ടെടുത്ത രക്ഷാകരമായ ഉത്ഥാനത്തിന്റെ ആഘോഷം ശനിയാഴ്ച വൈകുന്നേരം കൊണ്ടാടപ്പെട്ടു.
ഈ വര്‍ഷത്തെ എല്ലാ ശുശ്രൂഷകളും അനുഗ്രഹമാക്കിത്തീരുന്നതിനു റവ. ഫാ. ഫിലിപ്പ് തോമസ് നേതൃത്വം വഹിച്ചു. ഈ ശുശ്രൂഷകളിലെല്ലാം പങ്കെടുത്തു ഏറ്റവും അനുഗ്രഹമാക്കിത്തീര്‍ത്ത വിശ്വാസ സമൂഹത്തോടുള്ള നന്ദി പള്ളിക്കമ്മറ്റിക്കു വേണ്ടി വികാരി റവ. ഫാ. പീറ്റര്‍ കുര്യാക്കോസ് അറിയിച്ചു.
ലോകമെങ്ങും ഉയിര്‍പ്പ് തിരുന്നാള്‍ ആഘോഷിച്ചു. അമേരിക്കയിലെ ഹൂസ്റ്റണിലെ പിയര്‍ലാന്റ് സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിലെ ഉയിര്‍പ്പ് തിരുന്നാള്‍ ആഘോഷം തികച്ചും വ്യത്യസ്തത പുലര്‍ത്തുന്നതോടൊപ്പം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു വ്യത്യസ്ഥ അനുഭവമായി മാറി . മലയാളികള്‍ ചെന്നെത്തുന്നിടം മലയാളത്തിന് മുതല്‍ക്കൂട്ടുതന്നെ എന്ന് ഒരിക്കല്‍ക്കൂടി അമേരിക്കന്‍ മലയാളികള്‍ തെളിയിച്ചു. പുതിയ തലമുറയ്ക്കും സഭാ വിശ്വാസത്തെ നേരിട്ടയുവാന്‍ ഉതകുന്ന വിതത്തിലുള്ള കര്‍ത്താവിന്റെ ഉയിര്‍പ്പിന്റെ [ot-video][/ot-video]ദൃശ്യാവിഷ്ക്കാരം അവിസ്മരണീയമായി. സെന്റ് മേരീസ് ചര്‍ച്ച് കൂദാശ ചെയ്തതിനു ശേഷമുള്ള ആദ്യ വിശുദ്ധവാര തിരുക്കര്‍മ്മങ്ങളാണ് ഇന്നലെ ദേവാലയത്തില്‍ നടന്നത്. ശനിയാഴ്ച വൈകിട്ട് റവ. ഫാ. റൂബന്‍ താന്നിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഉയിര്‍പ്പുതിരുന്നാളിന്റ ആഘോഷമായ പാട്ടുകുര്‍ബാന നടന്നു. സുവിശേഷ വായനയ്ക്കു ശേഷം കര്‍ത്താവിന്റെ ഉയിര്‍പ്പിന്റെ ദൃശ്യാവിഷ്കാരവും തുടര്‍ന്ന് അത്യധികം ഭക്തിനിര്‍ഭരമായി കത്തിച്ച മെഴുകുതിരകളുമേന്തിയ പ്രദക്ഷിണവും നടന്നു. തുടര്‍ന്ന് റവ.ഫാ. റൂബന്‍ വിശ്വാസികള്‍ക്ക് ഉയിര്‍പ്പ് തിരുന്നാള്‍ സന്ദേശം നല്കി. ഇടവകയുടെ കീഴിലുള്ള പാസഡീന, പിയര്‍ലാന്റ് പര്‍ക്വെ , ഷാഡോക്രിക്, സണ്‍റൈസ്, ആഷ്ലി പോയിന്റ്, ക്ലിയര്‍ ലേക്ക്, ലീഗ് സിറ്റി എന്നീ വാര്‍ഡുകളില്‍ നിന്നുമായി 500ല്‍ പരം വിശ്വാസികള്‍ ഉയിര്‍പ്പുതിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ആഘോഷമായ സ്നേഹവിരുന്നോടെ ഉയിര്‍പ്പ് തിരുന്നാളിന്റെ തിരുക്കര്‍മ്മങ്ങള്‍ അവസാനിച്ചു. ട്രസ്റ്റിമാരായ ഫ്ളമിംഗ് ജോര്‍ജ്ജ്, അഭിലാഷ് ഫ്രാന്‍സീസ്, ജെയിംസ് ഗ്രിഗറി, ടോണി ഫിലിപ്പ് എന്നിവര്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങളുടെ നടത്തിപ്പിന് നേതൃത്വം നല്കി.
മലയാളം യുകെയുടെ എല്ലാ മാന്യ വായനക്കാര്‍ക്കും ഈസ്റ്റര്‍ മംഗളങ്ങള്‍ ഏറ്റവും സ്നേഹത്തോടെ ആശംസിക്കുന്നു. പാപത്തെയും മരണത്തെയും കീഴടക്കി ഉയിര്‍ത്തെഴുന്നേറ്റ ഈശോ നല്കുന്ന ശാന്തിയും സമാധാനവും നമ്മുടെ ജീവിതങ്ങളിലെ പ്രശ്നങ്ങളെയും ദുരിതങ്ങളെയും ആത്മവിശ്വാസത്തിലും ശുഭപ്രതീക്ഷയിലും നേരിടാന്‍ നമ്മെ സഹായിക്കട്ടെ.
മരിച്ചുപോയ ഒരാളെക്കുറിച്ച് പിന്നീട് പറയുകയോ എഴുതുകയോ ചെയ്യുന്നിടത്ത് ‘late’ എന്നൊരു വാക്ക് കൂട്ടിച്ചേര്‍ക്കാറുണ്ട്. Late APJ Abdul Kalam, Late Michael Jackson, Late Jayalalitha എന്നിങ്ങനെ. എന്നാല്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ച ഈശോ എന്നയാളെക്കുറിച്ച് ആരും ‘Late Jesus’ എന്നുപറയാറില്ല, കാരണം മരണത്തിന്റെ മൂന്നാംനാള്‍ സ്വന്തം ശക്തിയാല്‍ ഉയിര്‍ത്ത് അവന് ജീവനിലേയ്ക്ക് തിരിച്ചുവന്നു, ഇന്നും ജീവിക്കുന്നു. ”യേശു ക്രിസ്തു ഇന്നലെയും ഇന്നും എന്നും ഒരേ ആള് തന്നെ” (എബ്രായര്‍ 13:8). ആഴ്ചയുടെ ആദ്യ ദിവസം രാവിലെ ഈശോയുടെ മൃതദേഹത്തില്‍ പരിമളദ്രവ്യം പൂശാന്‍ വന്നവരോട് ദൈവദൂതന് പറഞ്ഞു; ‘നിങ്ങള്‍ അന്വേഷിക്കുന്ന ഈശോ ഇവിടെയില്ല’. സാധാരണ കല്ലറകളും ഈശോയുടെ കല്ലറകളും തമ്മിലുള്ള വ്യത്യാസമിതാണ്. സാധാരണ കല്ലറകളില്‍ ഇപ്രകാരം എഴുതിവയ്ക്കപ്പെടാറുണ്ട്. ‘ഇന്നയാള് ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു’ എന്നാല്‍ ഈശോയെ അടക്കിയ കല്ലറയില്‍ അവനെ കാണാനില്ല എന്നതാണ് സുവിശേഷം- സന്തോഷകരമായ വാര്‍ത്ത. അടക്കിയ കല്ലറയില്‍ കാണാനില്ല എന്നതിന്റെ അര്‍ത്ഥം, അവന് ഇപ്പോള്‍ മരിച്ചവരുടെ കൂടെയല്ല, ജീവിക്കുന്നവരുടെ ഒപ്പമാണ് എന്നത്രേ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നിട്ടുള്ള നിരവധി ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ മെഡിക്കല്‍ പരിശോധനാഫലം പറയുന്നത്, പരീക്ഷണത്തിനായി കിട്ടിയ ശരീര-രക്തഭാഗങ്ങള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ ശരീരത്തില്‍ നിന്ന് ജീവനുള്ളപ്പോള്‍ തന്നെ എടുത്തവയാണന്നത്രേ. അതെ, എന്നേയ്ക്കും ജീവിക്കുന്നതായി നമ്മുടെ കര്‍ത്താവ് മരിച്ചവരില്‍ നിന്ന് ഉത്ഥാനം ചെയ്തിരിക്കുന്നു.
ഓശാന ഞായറാഴ്ച ഈശോയോടൊപ്പം ജറുസലേമിലേയ്ക്കു പ്രവേശിച്ച നമ്മള് പെസഹാദിനത്തില്‍ അവനോടൊപ്പം അന്ത്യ അത്താഴമുറിയിലായിരുന്നു. ദുഃഖവെള്ളിയുടെ ശുശ്രൂഷകളില്‍ പരി.മാതാവിനൊപ്പം നമ്മളും കാല്‍വരിയില്‍ അവന്റെ കുരിശിന് ചുവട്ടിലുണ്ടായിരുന്നു. സങ്കടത്തോടെ നാം അരിമത്തിയാക്കാരന്‍ ജോസഫിന്റെ പുതിയ കല്ലറയില്‍ അവനെ സംസ്കരിച്ചെങ്കിലും ഇന്ന് അതേ കല്ലറയുടെ മുമ്പില്‍ അത്ഭുതത്തോടെ, അതിലേറെ സന്തോഷത്തോടെ ഇന്ന് നാം നില്ക്കുന്നു- കേള്‍ക്കാനാഗ്രഹിച്ച അവന്റെ ഉത്ഥാന വാര്‍ത്ത കേട്ട അവാച്യമായ ആഹ്ളാദത്തില്‍.
ഈശോയുടെ ഉത്ഥാനം മാത്രമായിരുന്നില്ല ‘സുവിശേഷം’- നല്ല വാര്‍ത്ത, ഈശോ തന്നെയാണ് നല്ല വാര്‍ത്ത. ഈശോയുടെ ജനനത്തെക്കുറിച്ച് ദൈവദൂതന് സന്തോഷകരമായ ”വിശേഷം” ഗ്ലോറിയ പാടി അറിയിച്ചു. അവന്റെ ഉത്ഥാനത്തിലും മറ്റൊരു ദൈവദൂതന് ‘അവന്റെ ‘ഉയിര്‍പ്പിന്റെ’ സന്തോഷ വാര്‍ത്ത അറിയിക്കുന്നു. ഈ സന്തോഷത്തിന്റെ പ്രധാന അവകാശികള്‍ നാമോരോരുത്തരുമാണ്. കാരണം ഈശോ ഈ ലോകത്തിലേയ്ക്കു വന്നത് ഈശോയ്ക്ക് വേണ്ടിയല്ല, നാമോരോരുത്തര്‍ക്കും വേണ്ടിയാണ്. ഈശോ തന്റെ ഈ ഭൂമിയിലെ ജീവിതത്തില്‍ ചെയ്തതെല്ലാം മറ്റുള്ളവര്‍ക്ക് വേണ്ടിയായിരുന്നു. അത്ഭുതങ്ങള്‍ ചെയ്തതും രോഗശാന്തി നല്കിയതും വിവിധ സ്ഥലങ്ങളില്‍ പഠിപ്പിച്ചതുമെല്ലാം. ഒരത്ഭുതം പോലും അവന് തനിക്കുവേണ്ടി ചെയ്തില്ല, ഉത്ഥാനം പോലും. ദൈവശാസ്ത്രജ്ഞന്മാര് അഭിപ്രായപ്പെടുന്നതുപോലെ, ഈശോയുടെ കല്ലറയുടെ മുന്‍വാതില്‍ അടച്ചുവച്ചിരുന്ന വലിയകല്ല് ഉത്ഥാന അവസരത്തില്‍ മാറിയത്, ഈശോയ്ക്ക് കല്ലറയില്‍ നിന്നു പുറക്കേയ്ക്കു വരുന്നതിനുവേണ്ടിയായിരുന്നില്ല, മറിച്ച് പിന്നീട് വരുന്ന ശിഷ്യന്മാര്ക്കും ഭക്തസ്ത്രീകള്‍ക്കും കല്ലറ സന്ദര്‍ശിക്കാന്‍, അതിനുള്ളില്‍ പ്രവേശിക്കാന്‍ സാധിക്കുന്നതിനുവേണ്ടിയായിരുന്നു. അല്ലെങ്കില്‍ അതിരാവിലെ കല്ലറ സന്ദര്‍ശിക്കാന്‍ വരുന്ന സ്ത്രീകള്‍ ഇങ്ങനെ ചിന്തിക്കുന്നതെന്തിനായിരിക്കും; ”അവര്‍ തമ്മില്‍ പറഞ്ഞു: ആരാണ് നമുക്കുവേണ്ടി ശവകുടീരത്തിന്റെ വാതില്ക്കല് നിന്ന് കല്ല് ഉരുട്ടിമാറ്റുക? ” (മര്‍ക്കോസ് 16:3). അതെ, അവന്റെ ജീവിതം പോലെ തന്നെ ഉത്ഥാനവും നമുക്കുവേണ്ടിയായിരുന്നു.
ഉയിര്‍ത്തെഴുന്നേറ്റ, ഇന്നും ജീവിക്കുന്ന ഈശോയുടെ മഹത്വീകൃത (glorified) ശരീരവും രക്തവുമാണ് ഓരോ ദിവസവും ക്രൈസ്തവ വിശ്വാസികള്‍ വി. കുര്‍ബാനയില്‍ സ്വീകരിക്കുന്നത്. ദൈവത്തിനുവേണ്ടി മനുഷ്യര്‍ മരിക്കുന്ന ഈലോകത്ത്, മനുഷ്യനുവേണ്ടി മരിച്ച ഒരു ദൈവമേ ഈ ലോകത്തുള്ളൂ- പൂര്‍ണ ദൈവവും പൂര്‍ണ മനുഷ്യനുമായ യേശുക്രിസ്തു. ആ നിത്യ-സത്യ ദൈവത്തിന്റെ സജീവമായ സാന്നിധ്യം ഇന്ന് ഏറ്റവും പ്രകടമായി ലഭിക്കുന്ന വി. കുര്‍ബാനയെ അവഹേളിക്കാനും സത്യത്തെ തമസ്കരിക്കാനും തയ്യാറാകുന്ന ചിലരും ഈ ഭൂമിയിലുണ്ട് – സാത്താന് സേവക്കാരുടെ പിടിയിലും ബ്ലാക് മാസിന്റെ ചതിയിലും വീണുപോകുന്നവര്‍. ഈശോയുടെ ഉത്ഥാന സമയത്തു തുടങ്ങിയ ഒരു കള്ള പ്രചരണവും സത്യം മറച്ചുവയ്ക്കലും (കാവല്ക്കാരുടെ വ്യാജ പ്രസ്താവന – മത്തായി 28:11-15) ഇന്ന് ഉഗ്രരൂപം ധരിച്ച് സാത്താന് സേവയുടെ രൂപത്തില്‍ വരെയും വി. കുര്‍ബാനയെയും വി. ഗ്രന്ഥത്തെയും പരസ്യമായി അവഹേളിക്കുന്ന സാത്താനിക കുര്‍ബാന വരെയും എത്തി നില്ക്കുന്നു. ഇവരും പരോക്ഷമായി ഒരു കാര്യം അംഗീകരിക്കുന്നു: വി. കുര്‍ബാനയില്‍ ഈശോയുടെ സത്യവും സജീവവുമായ സാന്നിധ്യമുണ്ട് – അതുകൊണ്ടാണല്ലോ അതിനെമാത്രം ഇത്ര അപമാനിക്കുന്നത് !
ആഴ്ചയുടെ ആദ്യദിനം അതിരാവിലെ കല്ലറയിലേക്കു പോയവര്‍ക്കാണല്ലോ അവന്റെ ഉത്ഥാനത്തിന്റെ സന്തോഷവാര്‍ത്ത (മത്തായി 28: 1) അറിയാനിടയായത്. ഇന്നും നമ്മുടെ ഞായറാഴ്ച ആചരണങ്ങളില്‍ അതുതന്നെ സംഭവിക്കുന്നു. പ്രഭാതങ്ങളില്‍ ദൈവാലയങ്ങളില്‍ പോയി നമ്മുടെ കര്‍ത്താവിന്റെ വിശുദ്ധകല്ലറ (അള്‍ത്താര)യില്‍ നിന്ന് അവന്റെ ഉയിര്‍ത്തെഴുന്നേറ്റ, മഹത്വീകൃതമായ ശരീരം സ്വീകരിക്കുന്ന എല്ലാവരും അവന്റെ ഉത്ഥാനത്തിന്റെ സന്തോഷത്തിലേയ്ക്കാണ് പ്രവേശിക്കുന്നത്. സഭയിലെ ഏറ്റവും വലിയ തിരുനാളും ഈശോയുടെ ഉയിര്‍പ്പുതിരുനാള്‍ തന്നെ.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു രാജ്യത്ത് യുദ്ധം നടക്കുന്നതിനിടയില്‍ ഒരു ക്രൈസ്തവ ദേവാലയവും ആക്രമിക്കപ്പെട്ടു. പൂര്‍ണ്ണമായി തകര്‍ന്നുപോയ ആ ദേവാലയം പുനരുദ്ധരിക്കുന്നതിനിടയില്‍ ഏതാനും കേടുപാടുകള്‍ പറ്റിയ നിലയില്‍ ആ ദേവാലയത്തില്‍ സൂക്ഷിച്ചിരുന്ന ക്രിസ്തുരാജന്റെ പ്രതിമ അന്വേഷകര്‍ കണ്ടെത്തി. പക്ഷേ, അനുഗ്രഹിക്കാനായി ഉയിര്‍ത്തിപ്പിടിച്ചിരുന്ന രണ്ടു കരങ്ങളും ആക്രമണത്തില്‍ തകര്‍ന്നിരുന്നു. പുതിയ ദേവാലയം പണിത് ഈ പഴയരൂപം തന്നെ അവിടെ സ്ഥാപിച്ചു. രൂപത്തിനുചുവട്ടില്‍ സവിശേഷമായ ഒരടിക്കുറിപ്പോടെ! ” ഇനി മുതല്‍ ക്രിസ്തുനാഥന് ജോലി ചെയ്യാനും അനുഗ്രഹിക്കാനും വേണ്ടത് നിങ്ങളുടെ കരങ്ങളാണ്”
പ്രിയപ്പെട്ടവരേ, ഇനി നമ്മളിലൂടെ ഉയിര്‍ത്തെഴുന്നേറ്റ ഈശോ ഈ ലോകത്തില്‍ ജീവിക്കട്ടെ. മറ്റുള്ളവരില്‍ നിന്നു സ്വീകരിച്ചു ജീവിക്കുന്നതിലല്ല, മറ്റുള്ളവര്‍ക്ക് സ്വന്തം ജീവന് പോലും കൊടുക്കുന്നതാണ്. (മത്താ: 7:12) – മറ്റുള്ളവര്‍ നിങ്ങള്‍ക്കു ചെയ്തുതരണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ അവര്‍ക്കു ചെയ്യുവിന്‍” ) മഹത്തരമെന്ന് ഈശോയുടെ സഹന-മരണ-ഉത്ഥാനങ്ങള്‍ കാണിച്ചുതരുന്നു. ട്രക്കു ശരീരത്തിലൂടെ കയറി രണ്ടു കഷണമായി മുറിയപ്പെടുമ്പോഴും താന്‍ മരിച്ചാല്‍ തന്റെ കണ്ണുകളും ആന്തര അവയവങ്ങളും മറ്റുള്ളവര്‍ക്ക് ദാനം ചെയ്യണമെന്ന് അവസാന മൊഴിയായി പറഞ്ഞൊപ്പിച്ച് മരിച്ച യുവാവുമൊക്കെ ഈ ഉത്ഥാനത്തിന്റെ പ്രകാശം ലഭിച്ചവരാണ്.
ഈ നാളുകളില്‍ പുറത്തിറങ്ങിയ ഒരു മനോഹരഗാനത്തിന്റെ വരികള്‍ കൂടി എഴുതിച്ചേര്‍ത്ത് അവസാനിപ്പിക്കുന്നു:
”ക്രൂശിതനേ, ഉത്ഥിതനേ,
മര്‍ത്യനെ കാത്തിടണേ
എന്നെ പൊതിഞ്ഞു പിടിക്കണമേ
തിന്മ കാണാതെ കാക്കണമേ
ഈശോ തന് ഹൃത്തിനുള്ളില്‍
ഈശോ തന് മേലങ്കിക്കുള്ളില്‍..”
ഉത്ഥാനത്തിരുനാളിന്റെ മംഗളങ്ങള്‍ എല്ലാ മാന്യവായനക്കാര്‍ക്കും ഒരിക്കല്‍കൂടി സ്നേഹപൂര്‍വ്വം ആശംസിക്കുന്നു.
ഫാ. ബിജു കുന്നയ്ക്കാട്ട്
എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍ സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന് രൂപതയുടെ പി.ആര്.ഒ.യും ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.
സാബു ചുണ്ടക്കാട്ടില്‍
യുകെയുടെ മലയാറ്റൂരായ മാഞ്ചസ്റ്ററില്‍ ഭാരത അപ്പസ്തോലന് മാര്‍. തോമാശ്ളീഹായുടെയും, ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സയുടെയും സംയുക്ത തിരുന്നാളിന് ജൂണ്‍ 25ന് കൊടിയേറും. പ്രധാന തിരുന്നാള്‍ ജൂലൈ മാസം ഒന്നാം തിയതി ശനിയാഴ്ച നടക്കും. കോടിയേറ്റത്തെ തുടര്‍ന്ന് ദിവസവും വൈകുന്നേരം 5ന് ദിവ്യബലിയും മധ്യസ്ഥപ്രാര്‍ത്ഥനകളും നടക്കും. പ്രധാന തിരുന്നാള്‍ ദിനമായ ജൂലൈ മാസം ഒന്നാം തിയതിയിലെ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ ഗ്രേറ്റ് ബ്രിട്ടന് രൂപതയുടെ ബിഷപ്പ് മാര്‍. ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്മ്മികന് ആകും. മാഞ്ചസ്റ്ററിന്റെ ഹൃദയ ഭാഗത്തു രാജകീയ പ്രൗഢിയോടെ നില്ക്കുന്ന വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ആണ് തിരുന്നാള്‍ ആഘോഷങ്ങള്‍ നടക്കുക.
മലയാളത്തിന്റെ പ്രശസ്ത പിന്നണി ഗായകന് ജി. വേണുഗോപാല്‍ നയിക്കുന്ന ഗാനമേളയാണ് ഈ വര്‍ഷത്തെ മുഖ്യ ആകര്‍ഷണം. വേണുഗോപാലിനൊപ്പം ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഡോ. വാണി ജയറാമും അണിനിരക്കുമ്പോള്‍ ഗാനമേള ഏവര്‍ക്കും മികച്ച വിരുന്നാകും. തിരുന്നാള്‍ തിരുക്കര്മങ്ങളെ തുടര്‍ന്ന് വിഥിന്‍ഷോ ഫോറം സെന്ററിലാണ് ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെയുള്ള ഗാനമേള നടക്കുക. യുകെയിലെ പ്രമുഖ ബാന്‍ഡായ റെയിന്‍ബോ രാഗാസ് ആണ് ലൈവ് ഓര്‍ക്കസ്ട്ര ഒരുക്കുന്നത്.
2015ല്‍ കെ.ജി. മാര്‍ക്കോസും 2016ല്‍ ബിജു നാരായണനും മാഞ്ചസ്റ്റര്‍ തിരുനാളില്‍ സംഗീത വിരുന്നൊരുക്കിയപ്പോള്‍ ഇക്കുറി മലയാളത്തിന്റെ പ്രശസ്ത പിന്നണി ഗായകന് ജി. വേണുഗോപാലിന്റെ മാസ്മരിക വിരുന്നിനായി യുകെ മലയാളികള്‍ കാത്തിരിക്കുകയാണ്.
ജൂണ്‍ മാസം 25-ാം തിയതി ഞാറാഴ്ചയാണ് ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന പ്രസിദ്ധമായ മാഞ്ചസ്റ്റര്‍ ദുക്റാന തിരുന്നാളിന് കൊടിയേറുക. പിനീട് ഒരാഴ്ചക്കാലം മാഞ്ചസ്റ്റര്‍ തിരുന്നാള്‍ ലഹരിയില്‍ ആണ്. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി ആയിരങ്ങള്‍ ഒത്തുചേരുന്ന യുകെ മലയാളികളുടെ ആത്മീയ ഉത്സവമാണ് മാഞ്ചസ്റ്റര്‍ തിരുന്നാള്‍. ജൂണ്‍ മാസം 25 ന് വൈകുന്നേരം 5ന് ഇടവക വികാരി റവ. ഡോ. ലോനപ്പന് അരങ്ങാശേരിയാണ് തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുള്ള കൊടിയേറ്റ് നടത്തുക. തുടര്‍ന്ന് പ്രസുദേന്തി വാഴ്ചയും, മധ്യസ്ഥ പ്രാര്‍ത്ഥനയും വിശുദ്ധ കുര്‍ബാനയും നടക്കും. ഇതേ തുടര്‍ന്ന് ഉല്പന്ന ലേലവും ഉണ്ടായിരിക്കും.
26-ാം തീയതിയിലെ തിരുക്കര്‍മങ്ങളില്‍ ഫാ. തോമസ് തൈക്കൂട്ടത്തിലും, 27ന് ഫാ. നിക്കോളാസ് കേണ്, 28ന് ഫാ. സജി മലയില്‍ പുത്തന്‍പുര, 29ന് ഫാ. ജിനോ അരീക്കാട്ട്, 30ന് റവ. ഡോ തോമസ് പാറയടിയില്‍ എന്നിവരും കാര്‍മ്മികരാകും.
പ്രധാന തിരുന്നാള്‍ ദിനമായ ജൂലൈ ഒന്ന ാംതീയതി രാവിലെ 10ന് തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമാകും. തിരുന്നാളില്‍ മുഖ്യ കാര്‍മ്മികനാകുവാന്‍ എത്തിച്ചേരുന്ന ഗ്രേറ്റ് ബ്രിട്ടന് രൂപതയുടെ ബിഷപ്പ് മാര്‍. ജോസഫ് സ്രാമ്പിക്കല്‍ പിതാവിനെയും വൈദിക ശ്രേഷ്ഠരെയും മുത്തുക്കുടകളുടെയും വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ സെന്റ് ആന്റണീസ് ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിക്കുന്നതോടെ അത്യാഘോഷപൂര്‍വ്വമായ പൊന്തിഫിക്കല്‍ കുര്‍ബാനക്ക് തുടക്കമാകും. യുകെയുടെ നാനാ ഭാഗങ്ങളില്‍ നിന്നായി ഒട്ടേറെ വൈദീകര്‍ ദിവ്യബലിയില്‍ സഹ കാര്‍മ്മികരാകും.
ദിവ്യബലിയെ തുടര്‍ന്ന് ഭക്തി നിര്‍ഭരമായ തിരുന്നാള്‍ പ്രദക്ഷിണം നടക്കും. പൊന്‍ -വെള്ളി കുരിശുകളുടെയും മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സയുടെയും തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് മാഞ്ചസ്റ്ററിന്റെ തെരുവീഥികളിലൂടെ നടക്കുന്ന തിരുന്നാള്‍ പ്രദക്ഷിണം വിശ്വാസ സമൂഹത്തിനു ആത്മ നിര്‍വൃതിയാണ്. പ്രദക്ഷിണം തിരികെ പള്ളിയില്‍ പ്രവേശിച്ച ശേഷം സമാപന ആശീര്‍വാദവും പാച്ചോര്‍ നേര്‍ച്ച വിതരണവും സ്നേഹവിരുന്നും ഉണ്ടായിരിക്കും.
ഇതേ തുടര്‍ന്ന് ഫോറം സെന്ററില്‍ മലയാളത്തിന്റെ പ്രശസ്ത പിന്നണി ഗായകന് ജി. വേണുഗോപാലും ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഡോ. വാണിജയറാമും ചേര്‍ന്ന് നയിക്കുന്ന ഗാനമേളക്ക് തുടക്കമാകും. യുകെയിലെ പ്രമുഖ മ്യൂസിക് ബാന്‍ഡായ റെയിന്‍ബോ രാഗാസ് ആണ് പത്തിലേറെ ഉപകരണങ്ങളുമായി ലൈവ് ഓര്‍ക്കസ്ട്ര ഒരുക്കുന്നത്. മൂന്ന് മണിക്കൂറില്‍ ഏറെ നീണ്ടുനില്‍ക്കുന്ന സഗീതവിരുന്ന് കാണികള്‍ക്ക് നല്ലൊരു വിരുന്നായിത്തീരും എന്നതില്‍ സംശയം ഇല്ല.
എല്ലാ വര്‍ഷവും ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ചകളിലാണ് മാഞ്ചസ്റ്റര്‍ തിരുന്നാള്‍ നടക്കുന്നത്. യുകെയില്‍ ആദ്യമായി തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചതും മാഞ്ചസ്റ്ററില്‍ ആയിരുന്നു. അന്ന് മുതല്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി നാനാ ജാതി മതസ്ഥരായ ആയിരങ്ങള്‍ ഒത്തുചേരുന്ന യുകെമലയാളികളുടെ ആത്മീയ ഉത്സവമായി മാഞ്ചസ്റ്റര്‍ തിരുന്നാള്‍ മാറി കഴിഞ്ഞു.
ഇടവക വികാരി റവ. ഡോ. ലോനപ്പന് അരങ്ങാശേരിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കമ്മറ്റികള്‍ തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും. തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ഡോ. ലോനപ്പന് അരങ്ങാശേരി സ്വാഗതം ചെയ്യുന്നു.
ലീഡ്സ്. എന്നും പുതുമകള്‍ തേടുന്ന ലീഡ്സ് രൂപതയിലെ സീറോ മലബാര്‍ സമൂഹം കര്‍ത്താവിന്റെ ഉയിര്‍പ്പും പുതുമ നിറഞ്ഞതായി തന്നെ ആഘോഷിച്ചു. ലീഡ്സ് സെന്റ്. വില്‍ഫ്രിഡ്സ് ദേവാലയത്തില്‍ ശനിയാഴ്ച നടന്ന ഉയിര്‍പ്പ് തിരുന്നാള്‍ ശുശ്രൂഷകള്‍ക്കിടയിലാണ് വിശ്വാസികളെ ഒന്നടങ്കം അതിശയത്തിലാക്കിയ കര്‍ത്താവിന്റെ ഉയിര്‍പ്പിന്റെ ദൃശ്യാവിഷ്ക്കാരം നടന്നത്. ലീഡ്സ് രൂപത സീറോ മലബാര്‍ ചാപ്ലിന് റവ. ഫാ. മാത്യൂ മുളയോലിയുടെ നേതൃത്വത്തില്‍ ഒരു പറ്റം കലാകാരന്മാരുടെ ഭാവനയില്‍ വിരിഞ്ഞ കര്‍ത്താവിന്റെ ഉയിര്‍പ്പിന്റെ ദൃശ്യാവിഷ്ക്കാരം വിശ്വാസികളുടെ മനസ്സിനെ രണ്ടായിരം വര്‍ഷത്തിലധികം പിറകിലെത്തിച്ചു. സഭാ വിശ്വാസത്തെ അടുത്തറിയുവാന്‍ പുതിയ തലമുറയ്ക്ക് ലഭിച്ച ഒരവസരം കൂടിയായി ഈ ആവിഷ്ക്കാരത്തെ ലീഡ്സ് സമൂഹം കാണുന്നു.
[ot-video][/ot-video]
വൈകിട്ട് ഒമ്പത് മണിക്ക് സെന്റ്. വില്‍ഫ്രിഡ്സ് ദേവാലയത്തില്‍ റവ. ഫാ. സിബു കള്ളാംപറമ്പിലിന്റെ മുഖ്യ കാര്‍മ്മീകത്വത്തില്‍ ഉയിര്‍പ്പിന്റെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. ലീഡ്സ് രൂപത സീറോ മലബാര്‍ ചാപ്ലിന് റവ. ഫാ. മാത്യൂ മുളയോലില്‍, ഫാ. സ്റ്റാന്‍ലി പുള്ളോലിക്കല്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു. ചാപ്ലിന്‍സിയുടെ കീഴിയുള്ള ആറ് വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളിലായി നൂറുകണക്കിനാളുകള്‍ ഉയിര്‍പ്പുതിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കുകൊണ്ടു. ഗായകര്‍ സ്വര്‍ഗ്ഗീയ പൊഴിച്ച ധന്യ നിമിഷത്തില്‍ വൈദീകര്‍ അന്നാപ്പെസഹാ പാടി കര്‍ത്താവിന്റെ ഉയിര്‍പ്പിനായുള്ള ദിവ്യബലി ആരംഭിച്ചു. സുവിശേഷ വായനക്കു ശേഷം ഉയിര്‍പ്പിന്റെ തിരുക്കര്‍മ്മങ്ങള്‍ നടന്നു. തുടര്‍ന്ന് കത്തിച്ച മെഴുകുതിരികളുമേന്തി പ്രദക്ഷിണം ദേവാലയത്തിന് പുറത്തു നടന്നു.
പ്രദക്ഷിണം ദേവാലയത്തിനുള്ളില്‍ പ്രവേശിച്ചതിനു ശേഷം റവ. ഫാ. സ്റ്റാന്‍ലി പുള്ളോലിക്കല്‍ ഉയിര്‍പ്പിന്റെ സന്ദേശം നല്കി. ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവിന്റെ ശൂന്യമായ കല്ലറ കാണുവാന്‍ നമുക്ക് സാധിക്കണം. ഈശോമിശിഹായുമായിട്ട് ജീവിക്കുന്ന ബന്ധമുണ്ടാകണം. സജീവമല്ലാത്ത ബന്ധങ്ങള്‍ ക്രിസ്തീയ ജീവിതം നിര്‍ജ്ജീവമാക്കും. ഉത്ഥിതനായ ഈശോയില്‍ പൂര്‍ണ്ണമായും വിശ്വാസം അര്‍പ്പിച്ചുള്ള ജീവിതമായിരിക്കണം ക്രൈസ്തവര്‍ക്കുണ്ടാകേണ്ടത്. ഫാ. സ്റ്റാന്‍ലി തന്റെ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.
വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം കുട്ടികള്‍ക്ക് ഈസ്റ്റര്‍ എഗ് നല്കി. തുടര്‍ന്ന് ഫാ. മാത്യൂ മുളയോലില്‍ തന്റെ ഇടവകയിലെ അജഗണങ്ങളുടെ കൂട്ടായ്മയെ പ്രത്യേകം നന്ദിയോടെ സ്മരിച്ചു.
ഉയിര്‍പ്പ് തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം ലീഡ്സിലെ സീറോ മലബാര്‍ സമൂഹം നോമ്പു മുറിക്കല്‍ ചടങ്ങ് നടത്തി. ചാപ്ലിന്‍സിയിലെ കുടുംബങ്ങളില്‍ നിന്നും കൊണ്ടുവന്ന ആപ്പവും പള്ളിക്കമ്മറ്റി പ്രത്യേകം തയ്യാറാക്കിയ ഇറച്ചിക്കറിയും ഫാ. മാത്യൂ മുളയോലിയും മറ്റ് വൈദീകരും ചെര്‍ന്ന് ആശീര്‍വദിച്ചു വിശ്വാസികള്‍ക്കായി നല്കി.
ലീഡ്സ് രൂപത, സീറോ മലബാര്‍ വിശ്വാസികളുടെ സ്വതന്ത്ര ഉപയോഗത്തിനായി സെന്റ്. വില്‍ഫ്രിഡ്സ് ദേവാലയം അനുവദിച്ചു നല്കിയ കാലം മുതല്‍ ദിനംപ്രതി ഈ ദേവാലയത്തില്‍ വിശ്വാസികളുടെ തിരക്കേറുകയാണ്. പ്രത്യേകിച്ച് പീഡാനുഭവയാഴ്ചകളിലെ തിരുക്കര്‍മ്മളില്‍ ദേവാലയം നിറഞ്ഞു കവിഞ്ഞിരിന്നു. സാഹചര്യത്തിന്റെ പരിമിതികളില്‍ ചാപ്ലിന്‍സിയുടെ പല വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നും എത്താന്‍ പറ്റാതിരുന്ന വിശ്വാസ സമൂഹവും കൃത്യമായി വിശുദ്ധ കുര്‍ബനയില്‍ പങ്കുകൊള്ളുന്നതും, കൃത്യമായി അടുക്കും ചിട്ടയോടും കൂടി പ്രവര്‍ത്തിക്കുന്ന സണ്‍ഡേ സ്ക്കൂളുമെല്ലാം ചാപ്ലിന് റവ. ഫാ. മാത്യൂ മുളയൊലിയുടെ നേതൃത്വത്തില്‍ ലീഡ്സിലെ സീറോ മലബാര്‍ സഭയുടെ കൂട്ടായ്മയെയും വളര്‍ച്ചയേയും എടുത്തുകാട്ടുന്നു. രാവേറെയായിട്ടും നടന്ന സ്നേഹക്കൂട്ടായ്മ അതിന് വ്യക്തമായ ഉദാഹരണമാണ്. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ഉയിര്‍പ്പ് തിരുന്നാളിന്റെ ആഘോഷങ്ങള്‍ പൂര്‍ത്തിയായി.
ലീഡ്സ് രൂപതയിലെ സീറോ മലബാര്‍ വിശ്വാസികള്‍ ലീഡ്സ് സെന്റ് വില്‍ഫ്രിഡ്സ് ദേവാലയത്തില്‍ പെസഹാ ആചരിച്ചു.
വൈകുന്നേരം 6 മണിക്ക് ഇടവക വികാരി റവ. മാത്യൂ മുളയോലിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ പെസഹാ വ്യാഴാഴ്ച ശുശ്രൂഷകള്‍ ആരംഭിച്ചു. റവ. ഫാ. സിബു കള്ളാംപറമ്പില്‍, റവ. ഫാ. സ്റ്റാന്‍ലി പുള്ളോലിക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. റവ. ഫാ. സിബു കള്ളാംപറമ്പില്‍ പെസഹാ വ്യാഴാഴ്ച സന്ദേശം നല്കി. തുടര്‍ന്ന് റവ. ഫാ. മാത്യൂ മുളയോലില്‍ തന്റെ ഇടവകയിലെ പന്ത്രണ്ട് പുരുഷന്മാരുടെ പാദങ്ങള്‍ കഴുകി മിശിഹാ തന്റെ ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയതിന്റെ ഓര്‍മ്മ പുതുക്കി. അതിനു ശേഷം പെസഹാ വ്യാഴത്തിന്റെ തിരുക്കര്‍മ്മങ്ങള്‍ തുടര്‍ന്നു. ചാപ്ലിന്‍സിയുടെ കീഴിലുള്ള ആറ് വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നുമായി നൂറുകണക്കിനാളുകള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു. അത്യധികം ഭക്തിനിര്‍ഭരമായി നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം പ്രദക്ഷിണമായി മര മണിയുടെ അകമ്പടിയോടെ ദേവാലയത്തിന്റെ പ്രധാന അള്‍ത്താരയ്ക്ക് സമീപം നിര്‍മ്മിച്ച ചെറിയ അള്‍ത്താരയിലേയ്ക്ക് വിശുദ്ധ കുര്‍ബാന എഴുന്നള്ളിച്ചവെച്ചതോടെ പെസഹാ വ്യാഴാഴ്ചയുടെ തിരുക്കര്‍മ്മങ്ങള്‍ അവസാനിച്ചു.
തുടര്‍ന്ന് ദേവാലയത്തിനോട് ചേര്‍ന്നുള്ള ഹാളില്‍ ലീഡ്സ് രൂപതയിലെ സീറോ മലബാര്‍ സമൂഹം പെസഹാ ആചരിച്ചു. റവ. ഫാ. മാത്യൂ മുളയോലില്‍ പെസഹാ അപ്പം ആശീര്‍വദിച്ച് വിശ്വാസികള്‍ക്ക് നല്കി. കേരളത്തില്‍ തങ്ങളുടെ ഇടവക ദേവാലയങ്ങളില്‍ പെസഹാ വ്യാഴാഴ്ച തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിന്റെ അതേ പ്രതീതിയായിരുന്നു റവ. ഫാ. മാത്യൂ മുളയോലില്‍ നേതൃത്വം കൊടുക്കുന്ന ലീഡ്സിലെ സെന്റ്. വില്‍ഫ്രിഡ്സ് ദേവാലയത്തില്‍ നടന്നതെന്ന് വിശ്വാസികള്‍ പറഞ്ഞു.
ദുഃഖവെള്ളിയാഴ്ച തിരുക്കര്‍മ്മങ്ങള്‍ രാവിലെ പത്ത് മണിക്ക് ആരംഭിക്കും.
please click this link to view the times for Holy week services at St. Wilfrids Church, Leeds
എല്ലാ കുര്‍ബാനയും തുടങ്ങുന്നത് ‘അന്നാ പെസഹാ തിരുനാളില്‍’ എന്ന ഗാനത്തോടെയാണ്. പെസഹായുടെ ഓര്മ പുതുക്കലിലാണ് ദൈവത്തിന്റെ മുന്പില് ഓരോ ബലി അഥവാ കുര്‍ബാന ക്രൈസ്തവര്‍ അര്‍പ്പിക്കുന്നത്. കാരണം, പെസഹാ ഒരു ഓര്‍മയാണ്, ഓര്മ പുതുക്കലാണ്. പണ്ട് യേശുവും 12 ശിഷ്യന്മാരും ഒരുമിച്ച് കൂടി അവസാനമായി കഴിച്ച അത്താഴത്തിന്റെ ഓര്മ പുതുക്കുന്ന ദിവസം.
പക്ഷേ യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്മ മാത്രമല്ല എനിക്ക് പെസഹാ ദിവസം നല്‍കുന്നത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് പുറകിലേക്കാണ് എന്റെ ഓര്മ പോകുന്നത്. ഈസ്റ്റിനെക്കാളും ഒരുപക്ഷേ ഞാന്‍ അല്ലെങ്കില്‍ ഞങ്ങള്‍ കുട്ടികള്‍ ഇഷ്ടപ്പെട്ടിരുന്ന ദിവസം പെസഹയായിരുന്നു.
കുട്ടനാട്ടിലെ പുളിങ്കുന്നു എന്ന ഒരു കൊച്ചു ഗ്രാമത്തിലാണ് എന്റെ ബാല്യകാലം ഞാന്‍ മുന്‍പ് പറഞ്ഞ എന്റെ ഓര്‍മകള്‍ പായുന്ന സ്ഥലം. ഒരു സാധാരണ നെല്പാടങ്ങൾ നിറഞ്ഞ പ്രദേശം . വാര്‍ഷിക പരീക്ഷ കഴിഞ്ഞ് വേനലവധി ആഘോഷിക്കാന്‍ ഞങ്ങള്‍ കൂട്ടുകാരും ബന്ധു വീട്ടുകാരും ഒത്തുചേരുന്ന സമയം. അന്ന് സ്കൂള്‍ പൂട്ടുന്നതിനു മുന്‍പ് തന്നെ അവധിക്ക് ചെയ്യേണ്ട കാര്യങ്ങള്‍ തീരുമാനിച്ചു വയ്ക്കും.
പ്രായമായ അമ്മയും (അമ്മയുടെ അമ്മയെ അങ്ങനെയാണ് ഞങ്ങള്‍ എല്ലാവരും വിളിക്കുന്നത്) അപ്പച്ചിയും (അമ്മയുടെ അച്ഛന്) പലതരം പലഹാരങ്ങളുണ്ടാക്കി കൊച്ചുമക്കള്‍ക്കായി കാത്തിരിക്കുകയാവും. അയല്‍വക്കത്തെ കുട്ടികളും ഞങ്ങള്‍ സഹോദരങ്ങളുമെല്ലാം കൂടി ഒരു പത്തു പതിനഞ്ചു പേരെങ്കിലും കാണും. പിന്നെ ചൂണ്ടയിടിലും കുളംവറ്റിച്ചു മീൻപിടത്തവും പുഴയില്‍ കുളിച്ചു തിമിര്‍ത്ത് നടക്കും. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലാണ് എല്ലാ വര്‍ഷവും ഈസ്റ്ററും പെസഹായുമെല്ലാം എത്തുന്നത്. അതേ സമയത്ത് മാങ്ങയും ചക്കയും കമ്പിളി നാരങ്ങയും ചാമ്പങ്ങയും എല്ലാം ഞങ്ങള്‍ക്കുവേണ്ടിയെന്നപോലെ കായ്ച്ചു ചിരിച്ചു നില്ക്കുന്നുണ്ടാകും.
ദിവസങ്ങള്‍ പെട്ടെന്ന് കടന്ന് പോകും. അങ്ങനെ കരുത്തോല കൈയിലേന്തി ഓശാനയും കടന്നുപോകും. പിന്നെ പെസഹായ്ക്കുളള കാത്തിരിപ്പാണ്. പെസഹാ ആകുമ്പോഴേക്ക് തറവാട്ടില്‍ എല്ലാവരും എത്തും. എത്ര ദൂരെയാണെങ്കിലും മക്കളും മരുമക്കളും പേരക്കുട്ടികളും എല്ലാവരും പെസഹാ അപ്പം മുറിക്കാന്‍ മുടങ്ങാതെ വരും.
പെസഹായുടെ അന്ന് രാവിലെ പളളിയില്‍ പോയാല്‍ വേഗം ചെന്ന് നടുഭാഗത്തായി ഇരിക്കാന്‍ സ്ഥലം പിടിക്കും. യേശുവിന്റെ പ്രതീകമായ അച്ഛന് വന്ന് കാലുകഴുകല്‍ ശുശ്രൂഷയ്ക്കായി കുമ്പിട്ട് 12 ശിഷ്യന്മാര്ക്ക് പകരം ഇടവകയില്‍ നിന്നും തിരഞ്ഞെടുത്തവരുടെ പാദങ്ങള്‍ കഴുകി ചുംബിക്കും. ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കുമായി പള്ളിയില്‍ രണ്ടു ഭാഗമുണ്ട്. അതില്‍ പെണ്ണുങ്ങളുടെ വശത്തായിരിക്കും എപ്പോഴും തിരക്ക് കൂടുതല്‍. ആണുങ്ങള് പലരും പളളിയുടെ പുറത്തും ദൈവമുണ്ടെന്ന് വിശ്വസിക്കുന്നവരായതുകൊണ്ട് അവിടെ നിന്നു കൂര്‍ബാന കൂടും.
പറഞ്ഞുവന്നത്, ഈ കാലുകഴുകല്‍ കാണാനാണ് സത്യത്തില്‍ ഞാന്‍ എന്നും പളളിയില്‍ ഞങ്ങളുടെ വരിയുടെ അറ്റത്ത് പോയിരിക്കുന്നത്. അച്ഛന് ഏത് സോപ്പാണ് കഴുകാന്‍ എടുക്കുന്നതെന്നു പോലും കൗതുകത്തോടെ അപ്പോള്‍ ശ്രദ്ധിക്കാറുണ്ട്! കുര്‍ബാന കഴിയുമ്പോഴാണ് യേശുവിന്റെ രൂപം വഹിച്ചുകൊണ്ട് അച്ഛന് ജനങ്ങളുടെ ഇടയിലേക്ക് വരുന്നത്. കുന്തിരിക്കം പുകച്ച് പൂവ് വിതറി യേശുവിന്റെ രൂപം എഴുന്നെളളിക്കുന്ന ആ സമയത്ത് വല്ലാത്തൊരു അന്തരീക്ഷമാണ്, പളളിയിലും എല്ലാവരുടെയും മനസ്സിലും. വേറെ ഒന്നും ചിന്തിക്കാതെ ആ രൂപത്തിലേക്ക് മാത്രം നോക്കി പോകുന്ന പ്രശാന്തമായൊരു അവസ്ഥ.
കുര്‍ബാന കഴിഞ്ഞ് വീട്ടിലെത്തിയാല്‍ പിന്നെയും ഞങ്ങള്‍ കളി തന്നെ. വൈകുന്നേരമാകുമ്പോഴേക്ക് അമ്മമാര്‍ അടുക്കളയില്‍ മേളം തുടങ്ങും. പെസഹായ്ക്കുളള അപ്പത്തിന് കുഴയ്ക്കലാണ്. പുളിപ്പില്ലാത്ത അപ്പമാണ് ഉണ്ടാക്കേണ്ടത്. കുരിശപ്പം എന്നു വിളിക്കുന്ന അപ്പത്തിന് നടുവിലായി കുരുത്തോല കൊണ്ട് ഒരു ചെറിയ കുരുശുണ്ടാക്കി വയ്ക്കും. കുരുത്തോല കൊണ്ട് കുരിശുണ്ടാക്കുന്ന ഞങ്ങളുടെ ചിറ്റപ്പന് ചുറ്റും അതു കാണാനായി ഞങ്ങള്‍ ഈച്ച പൊതിയുംപോലെ നില്ക്കും. ഇത് അപ്പത്തിന് നടുവില്‍ വച്ച് ആവിയില്‍ പുഴുങ്ങി എടുക്കുകയാണ് ചെയ്യുന്നത്.
പിന്നെ അടുത്തത് ഇന്‍ട്രിയപ്പമാണ്. വാഴയിലയില്‍ ഉണ്ടാക്കുന്ന വേറെയൊരു പുളിപ്പില്ലാത്ത അപ്പം. വാഴയിലയില്‍ പരത്തി മടക്കിവച്ച് അതും ആവിയില്‍ പുഴുങ്ങിയെടുക്കും. പിന്നെ പെസഹായ്ക്കുളള പാലാണ് ഉണ്ടാക്കുന്നത്. പക്ഷേ അത് അപ്പം മുറിക്കുന്നതിന് കുറച്ച് മുന്‍പ് മാത്രമേ ഉണ്ടാക്കാന്‍ പാടുളളൂ. തേങ്ങാപാലും ശര്‍ക്കരയും പഴവും എല്ലാം ചേര്‍ത്തുളള പെസഹാ പാലാണ് ഞങ്ങളുടെയെല്ലാം ഫേവറൈറ്റ്.
വൈകിട്ട് കൃത്യം ആറര ആകുമ്പോള്‍ വീട്ടില്‍ എല്ലാവരും എത്തണമെന്ന് അപ്പച്ചിക്ക് നിര്‍ബന്ധമാണ്, സന്ധ്യാ പ്രാര്‍ഥനയ്ക്കായി. അതുകഴിഞ്ഞാണ് പെസഹാ അപ്പം മുറിക്കല്‍. കൊന്ത ചെല്ലുമ്പോള്‍ ഓരോ രഹസ്യങ്ങളും (പ്രാര്‍ഥനയിലെ ഒരു ഭാഗം) വീട്ടിലെ ഓരോരുത്തര് ചെല്ലുകയാണ് പതിവ്. പക്ഷേ ആകെ അഞ്ചു രഹസ്യമേ ഉളളൂ. അപ്പോള്‍ ഞങ്ങള്‍ ഇത്രയും പിള്ളേര് എങ്ങനെ ചൊല്ലും? അതിന് ഞങ്ങള്‍ രണ്ടും മൂന്നും പേര് ഒന്നിച്ച് ഒരെണ്ണം ചൊല്ലും. പ്രാർഥന കഴിഞ്ഞ് ബൈബിള്‍ വായനയാണ്.
അതിനു ശേഷം കുരിശിന്റെ വഴി ചൊല്ലും. യേശുവിന്റെ പീഢാനുഭവത്തിന്റെ ഓര്‍മയില്‍ സഹിച്ച ത്യാഗങ്ങളിലൂടെ പതിനാല് സ്ഥലങ്ങളായി (സംഭവങ്ങള്‍) തിരിച്ച് ചൊല്ലുന്ന പ്രാര്‍ഥന. പ്രാര്‍ഥനയുടെ കൂടെ ആബേലച്ചന് എഴുതിയ വരികള്‍ പാടുമ്പോള്‍ പലപ്പോഴും നമ്മളും ആ വഴികളിലെ ചോരപ്പാടുകള്‍ കണ്ടതായി തോന്നും. അച്ഛന്റെ കുരിശിന്റെ വഴിയുടെ അത്രയും മനസ്സിൽ തട്ടിയ മറ്റൊന്നും ഇല്ല , സന്ധ്യാ പ്രാര്‍ഥന കഴിഞ്ഞ് വീട്ടിലെ മുതിര്‍ന്നവര്‍ മുതല്‍ താഴോട്ട് സ്തുതി ചെല്ലണം. പെസഹാ ദിവസം കുരിശു വരയ്ക്കല്‍ കഴിഞ്ഞാല്‍ പിന്നെ വീട്ടില്‍ കൂട്ടിയിടിയാണ്. കാരണം വീട്ടില്‍ ഒരു 30 പേരോളം ഉണ്ടാകും, മക്കളും മരുമക്കളും പേരക്കുട്ടികളുമായി. ഇവരെല്ലാം പരസ്പരം സ്തുതി കൊടുക്കുന്നത് രസമുളള കാഴ്ചയാണ്.
ഞങ്ങള്‍ കുട്ടികള്‍ക്കാണ് ഏറ്റവും ബുദ്ധിമുട്ട്. ഇവരിലാരാണ് മൂത്തതെന്നാകും അപ്പോള്‍ കണ്ഫ്യൂഷന്. പിന്നെ അതെല്ലാം കണ്ടുപിടിച്ച് എന്നേക്കാളും മൂത്തയാള്‍ക്കുവരെ ഞാന്‍ അങ്ങോട്ട് ചെന്ന് സ്തുതി നല്‍കണം. പക്ഷേ നിര്‍ഭാഗ്യവശാല്‍ എനിക്കു താഴെ രണ്ടു പേര് മാത്രമേ അവിടെയുളളൂ!
ഞങ്ങള്‍ സ്തുതി കൊടുത്ത് കഴിയാറാകുമ്പോഴേക്ക് അമ്മമാര്‍ പെസഹായ്ക്കുളള പാല് ഒരുക്കാന്‍ തുടങ്ങും. അതുണ്ടാക്കുന്നതു കാണുമ്പോഴേക്കും വായില്‍ കപ്പലോടും. പക്ഷേ അങ്ങനെ പറയരുതെന്ന് അമ്മയുടെ അമ്മ പറഞ്ഞിട്ടുണ്ട്. രുചി പോകുമത്രേ. പക്ഷേ ഇന്നും എത്രയാലോചിച്ചിട്ടും അതിന്റെ ലോജിക് എനിക്ക് മനസ്സിലാകുന്നില്ല. പാല് ഉണ്ടാക്കി കഴിഞ്ഞാല്‍ അതിലും കുരുത്തോല കൊണ്ട് ഒരു കുരിശുണ്ടാക്കി ഇടും. അതിനൊരു രസകരമായ കാര്യവുമുണ്ട്.
പാല് ഉണ്ടാക്കി കഴിഞ്ഞാല്‍ ഉടനേ അപ്പം മുറിക്കാന്‍ എല്ലാവരും ഇരിക്കും. മേശപ്പുറത്ത് കുരിശപ്പം, ഇന്‍ട്രിയപ്പം, പെസഹാ പാല്, ചെറുപഴം, ബ്രെഡ്, പാല് വിളമ്പാനുളള ഗ്ലാസ് എന്നിവ നിരത്തി വയ്ക്കും. ഞങ്ങളെല്ലാം പായിലും മൂത്തവരെല്ലാം കസേരയിലുമായി ഇരിക്കും. വീട്ടിലെ കാരണവര്‍, അതായത് അപ്പച്ചി പ്രാര്‍ഥിച്ച് കുരിശപ്പം മുറിക്കും. അതിന്റെ ആദ്യ കഷ്ണം വീട്ടിലെ പിന്നെ ഏറ്റവും മൂത്തയാള്‍ക്കുളളതാണ്. അമ്മ അത് വാങ്ങിച്ചു കഴിഞ്ഞാല്‍ പിന്നെ വരിവരിയായി മൂപ്പനുസരിച്ച് കുരിശപ്പവും ഇന്ട്രിയപ്പവും പാലും നല്‍കും.
ഇനി ആ പെസഹാ പാലിലെ കുരിശിന്റെ കാര്യം പറയാം. പാല് കുടിക്കുമ്പോള്‍ ആരുടെ ഗ്ലാസിലാണോ ആ കുരിശ് കിട്ടുന്നത് അവനെ/അവളെ യേശുവിനെ ഒറ്റിയ യൂദാസായി പ്രഖ്യാപിക്കും. ഞങ്ങള്‍ കുട്ടികള്‍ക്ക് അത് കളിയാക്കാനുളള അവസരവും. ഇതെല്ലാം ഇതിനിടയില്‍ വെറുതേ ഒന്നു ചിരിക്കാനുളള അവസരമാണെന്ന് പിന്നീട് തോന്നിയിട്ടുണ്ട്.
പക്ഷേ ഇപ്പോള്‍ ജോലിയും തിരക്കുകളുമായി എല്ലാവരും നഗരത്തിലേക്ക് ചേക്കേറി. പെസഹായ്ക്ക് 30 പേര് ഒത്തുകൂടിയയിടത്ത് മൂന്നോ നാലോ പേര് മാത്രമാകുമ്പോള്‍ നഷ്ടപ്പെടലിന്റെ ഓര്മ കൂടിയാണ് ഇന്ന് പെസഹ. എന്നാലും അമ്പത് ദിവസത്തെ നോമ്പില്‍ തുടങ്ങുന്ന ഒരുക്കത്തിന്റെ സന്തോഷം ഒരു പെസഹായ്ക്കും നഷ്ടപ്പെടുന്നില്ല എന്ന ആശ്വാസം മാത്രമാണ് ബാക്കി.
കെറ്ററിംഗ്: യു.കെ ക്നാനായ കാത്തലിക് അസോസിയേഷന്റെ 16-ാമത് വാര്‍ഷിക സമ്മേളനം ജൂലൈ എട്ടിന് ചെല്‍ട്ടന്‍ഹാമിലെ ജോക്കി ക്ലബ്ബില്‍ നടത്തപ്പെടുമ്പോള്‍ യൂണിറ്റുകളുടെ നയനമനോഹരമായ കലാപരിപാടികള്‍ ക്ഷണിക്കുന്നു.
”സഭ – സമുദായ സ്നേഹം ആത്മാവില്‍ അഗ്നിയായി – ”ക്നാനായ ജനത എന്ന ആപ്തവാക്യത്തിലധിഷ്ഠിതമായി യു.കെ.കെ.സി.എ കണ്വെന്ഷന് ഇത്തവണ രാജകീയ പ്രൗഢിയാര്‍ന്ന ജോക്കി ക്ലബ്ബില്‍ നടത്തപ്പെടുമ്പോള്‍ വിവിധ യൂണിറ്റുകളുടെ വര്ണമനോഹാരിതവും നയനാനന്ദകരവുമായ കലാപരിപാടികള്‍ കണ്വെന്ഷന് മാറ്റ് കൂട്ടും.
യു.കെ.കെ.സി.എ ജോയിന്റ് സെക്രട്ടറി സഖറിയ പുത്തന്‍കളം ചെയര്‍മാനായിട്ടുള്ള കള്‍ച്ചറല്‍ കമ്മിറ്റിയില്‍ സോജന് ലിവര്‍പൂള്‍, സാജന് മാഞ്ചസ്റ്റര്‍, ശുഭഉ കവന്‍ട്രി, സിന്റോ ലിവര്‍പൂള്‍, തങ്കച്ചന് സ്വാന്‍സി എന്നിവര്‍ അംഗങ്ങളാണ്.
ഒരു യൂണിറ്റിന് പരമാവധി എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു കലാപരിപാടി മാത്രമേ അനുവദിക്കൂ. കലാപരിപാടി അവതരിപ്പിക്കുവാന്‍ താല്പര്യമുള്ള യൂണിറ്റുകള്‍, യൂണിറ്റ് പ്രസിഡന്റ്/സെക്രട്ടറി മുഖാന്തിരം മെയ് ഏഴിന് മുന്‍പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. അവതരിപ്പിക്കുന്ന കലാപരിപാടിയുടെ ഓഡിയോ/വീഡിയോ ജൂണ്‍ 10-നു മുന്‍പായി ലഭിച്ചിരിക്കണം.
കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ താല്പര്യമുള്ള യൂണിറ്റുകള്‍ 07975555184 എന്ന നമ്പറില്‍ മെസേജ് അയക്കേണ്ടതാണ്.
യു.കെ.കെ.സി.എ ആരംഭിച്ചിരിക്കുന്ന ലെന്റ് അപ്പില്‍ ഏപ്രില്‍ 30-ന് അവസാനിക്കും. യൂണിറ്റുകള്‍ ലെന്റ് അപ്പീലിനായി സമാഹരിച്ച തുകകള്‍ ഏപ്രില്‍ 30-ന് മുന്‍പായി ”ലെന്റ് അപ്പീല്‍” എന്ന റഫറന്‍സോടെ യു.കെ.കെ.സി.എ അക്കൗണ്ടില്‍ നിക്ഷേപിക്കേണ്ടതാണ്.
16-ാമത് കണ്വെന്ഷന് വിജയത്തിനായി ബിജു മടക്കക്കുഴി ചെയര്‍മാനായി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട് ഉപദേശക സമിതി അംഗങ്ങളായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.
ചങ്ങനാശേരി റോഡിൽ കുറിച്ചിയിൽനിന്നു കൈനടിയിലേക്കു പോകുന്ന ഗ്രാമീണറോഡ്. ഇളംകാറ്റിൽ ചാഞ്ചാടുന്ന പച്ചവിരിച്ച നെൽപ്പാടങ്ങളുടെ നടുവിലൂടെയുള്ള യാത്ര ആരുടെയും മനംകവരും. ഈരയിലെത്തുമ്പോൾ മുന്നിൽ തെളിയുന്ന പാത ഏതോ തുരുത്തിലേക്കുള്ള ഇടുങ്ങിയ വഴിയാണെന്ന് ഏതൊരു യാത്രക്കാരനും തോന്നിയേ ക്കാം… എന്നാൽ, ഒരുപിടി വിസ്മയങ്ങൾ ഒളിപ്പിച്ചുവച്ച ഒരു അദ്ഭുതലോകത്തേക്കുള്ള കവാടമാണിത്. അവിടെ നിങ്ങളെ കാത്തു പറുദീസയുണ്ട്… ഏദൻതോട്ടവും സമരിയ പട്ടണവുമുണ്ട്. കാനായിലെ ഭവനവും കർഷകരുടെ അമ്മയും… അങ്ങനെ ബൈബിൾ കലാസൃഷ്ടികളുടെ വിസ്മയച്ചെപ്പ് ഒരുക്കിയിരിക്കുന്നു ഈര എന്ന കുട്ടനാടൻ ഗ്രാമത്തിൽ. ഏതൊരാളുടെയും മനംകവരുന്ന ഓരോ കാഴ്ചയ്ക്കും ഒരായിരം അർഥങ്ങളും സന്ദേശങ്ങളുമുണ്ട്.
ഈര ലൂർദ്മാതാ പള്ളിയിലും അങ്കണത്തിലുമായി ഒരുക്കിയിരിക്കുന്ന ആത്മീയാനുഭവം പകരുന്ന കാഴ്ചകൾ കാണാൻ ഓരോ ദിവസവും കുട്ടികളും സ്ത്രീകളും സന്യസ്തരും ഉൾപ്പെടെ നിരവധിപേർ എത്തുന്നു. കലാഭംഗി തുളുമ്പുന്ന ഉദ്യാനവും രൂപസൃഷ്ടികളും ഈരയിൽ ആരും കാണാത്ത ചെടികളും കായ്കളുമുണ്ടെന്നറിഞ്ഞും കാണാൻ അന്യമതസ്ഥർ പോലും ദിനംപ്രതി എത്തുന്നു എന്നതാണ് ഇവയുടെ പ്രത്യേകത.
പ്രകൃതിയുടെ സൗന്ദര്യവും ഭക്തിയുടെ പവിത്രതയും ഇവിടെ ഒന്നുചേരുകയാണ്. ദേവാലയത്തിലും പരിസരത്തുമായി ബൈബിളിനെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ഉദ്യാനവും മറ്റു കാഴ്ചകളുമാണ് ഏവരിലും വിസ്മയം ജനിപ്പിക്കുന്നത്.
വെറും 74 കുടുംബങ്ങൾ മാത്രമുള്ള, ഈര എന്ന കുഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പള്ളിയിലാണ് അത്യധ്വാനം നടത്തി ഇതു രൂപപ്പെടുത്തുകയും ഭംഗിയായി പരിപാലിക്കുകയും ചെയ്യുന്നതെന്നതാണു മറ്റൊരു വിസ്മയം. ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന ഈര പ്രദേശം ഈ ഒറ്റക്കാഴ്ചകളുടെ പേരിൽ ഏറെ പെരുമ നേടിയിരിക്കുന്നു. നാലേക്കർ വരുന്ന സ്ഥലത്ത് ഒരുക്കിയിരിക്കുന്ന അതിമനോഹരമായ കാഴ്ചയിലേക്ക് ഒരു നിമിഷം മിഴിയോടിക്കാം.
കാനായിലെ ഭവനം
കാഴ്ചയിൽ ആദ്യം ദർശിക്കാനാവുക അതിദിവ്യമായ, പഴമയുടെ പ്രൗഢിയോടെ കാനായിലെ ഒരു ഭവനം അപ്പാടെ പുനരാവിഷ്കരിച്ചിരിക്കുന്നതാണ്. ഭവനത്തിനുള്ളിൽ ആറു കൽഭരണികൾ. അവയുടെ മീതെ കർത്താവിന്റെ കരം നീട്ടപ്പെട്ടിരിക്കുന്നു. കാനായിലെ കല്യാണവിരുന്നിൽ യേശു വെള്ളം വീഞ്ഞാക്കിയ കൽഭരണികളാണോയെന്നു തോന്നാം. കാഴ്ചക്കാരനിൽ ഏറെ ചിന്തകൾ ഉയർത്തുന്നതാണിത്.
വേരിൽനിന്നുയർന്ന കൊടിമരം
കെട്ടുപിണഞ്ഞ വേരുകളിൽനിന്നു വളർന്ന് ഉയർന്ന മരം പോലെയാണു കൊടിമരത്തിന്റെ നിൽപ്പ്. എമ്മാനുവേൽ എന്നു പേരിട്ടിരിക്കുന്ന കൊടിമരം വചനാധിഷ്ഠിതമായാണു നിർമിച്ചിരിക്കുന്നത്. സഭയുടെ ജീവിതത്തിലെ അടയാളങ്ങൾ സഭാ പാരമ്പര്യത്തിൽനിന്നുതന്നെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണു മരത്തിലെ കൊടിമരം. സഭയുടെ മക്കളിൽ ജ്വലിക്കേണ്ട നിർമലമായ ഐക്യത്തെയാണു കെട്ടുപിണഞ്ഞ വേരുകൾ സൂചിപ്പിക്കുന്നത്. ഹൃദയം അടച്ചു ദൈവസന്നിധിയിൽ നിഷ്കാസിതനാകുന്ന മനുഷ്യന്റെ പ്രതീകമാണു മരക്കുറ്റി. മരക്കുറ്റിയിലെ പ്രാവിൻകൂട് ത്രിത്വൈക തണലിൽ ഭൂവിൽ വസിക്കുന്ന നിഷ്കളങ്കരായ അരിപ്രാവുകളുടെ സമൂഹമായ സഭയുടെ കൂടാരത്തെ സൂചിപ്പിക്കുന്നു. കൊടിമരത്തിലെ അഞ്ചു ചുറ്റുകൾ എമ്മാനുവേലിന്റെ അഞ്ചു തിരുമുറിവുകളെ സൂചിപ്പിക്കുന്നു. കൊടിമരത്തിനു മുകളിലെ ത്രികോണാകൃതിയുള്ള കൂടാരം സൂചിപ്പിക്കുന്നതു ത്രിത്വൈക സാന്നിധ്യത്തെയാണ്.
തിരയിൽ ഉലയുന്ന ഹൗസ്ബോട്ട്
യാത്ര ഇനി ഹൗസ്ബോട്ടിലൂടെയാകാം. ഇവിടെയെത്തുന്ന സഞ്ചാരികളുടെ മനം കവരുന്ന ഒന്നാണിത്. ഒറിജിനലിനെ വെല്ലുന്ന തരത്തിലാണ് ഹൗസ് ബോട്ട് രൂപകല്പന ചെയ്തിരിക്കുന്നത്. നോഹയുടെ പെട്ടകവും പൂർവ ഔസേഫിനെ പൊട്ടക്കിണറ്റിൽ എറിയുന്നതുമെല്ലാം ഹൗസ് ബോട്ടിനുള്ളിൽ കൊത്തിവച്ചിരിക്കുന്നു. തിരമാലയിൽപ്പെട്ട് ഉലയുന്ന ഹൗസ്ബോട്ടിലേക്കു കയറുമ്പോൾ കത്തുന്ന ചൂടിനാശ്വാസമായി ശരീരവും മനസും കുളിരണിയുന്നു. ഹൗസ്ബോട്ടിന്റെ പ്രവേശന കവാടത്തിലൂടെ നെൽവയലുകളിലെ ഇളംകാറ്റും മറു വാതിലിലൂടെ പമ്പയാറ്റിലെ മന്ദമാരുതനും ഉന്മേഷം പകരുന്നു. സെന്റ് മൈക്കിൾ പോയിന്റ് എന്നാണ് ഇതിനു പേര്.
കർഷകരുടെ അമ്മ
കർഷകരുടെ അമ്മയായി പരിശുദ്ധ മറിയത്തെ ചിത്രീകരിച്ചിരിക്കുന്ന ഈ ശില്പവേല വ്യത്യസ്തമായ ഒരാശയമാണ്. കർഷകരുടെ മണ്ണിലെ ദേവാലയത്തിന്റെ മുൻഭാഗത്തു മുകളിലായി കർഷകരുടെ അമ്മ സ്ഥാനം പിടിച്ചിരിക്കുന്നു. കർഷകരുടെ അമ്മയായി മാധ്യസ്ഥം വഹിക്കുന്നവളായിട്ടാണു മറിയത്തെ ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. ഒരു കൈയിൽ നെൽക്കതിരുകളും മറുകൈയിൽ ഉണ്ണിയെയും വഹിച്ചിരിക്കുന്നു. മദർ ഓഫ് ഫാർമേഴ്സ് എന്ന് ഇതറിയപ്പെടുന്നു.
സമരിയക്കാരിയും യേശുവും
ദേവാലയ മുറ്റത്തെ മറ്റൊരു അപൂർവ കാഴ്ചയാണു സമരിയ ഗ്രാമം. പള്ളിമുറ്റത്തെ കിണർ എങ്ങനെ ഒരു കലാസൃഷ്ടിയാക്കാം എന്ന ചിന്തയിൽനിന്നാണു സമരിയ പട്ടണം രൂപം കൊള്ളുന്നത്. നട്ടുച്ചനേരത്തു കിണറിന്റെ തീരത്തു വെള്ളത്തിനായി സമരിയാക്കാരിയുടെ മുന്നിൽ കൈനീട്ടുന്ന ഈശോയെ ഇവിടെ ചിത്രീകരിച്ചിരിക്കുന്നു. കിണറിന്റെ പശ്ചാത്തലത്തിൽ സമരിയ പട്ടണം അപ്പാടെ നിർമിച്ചിരിക്കുന്നു. ചെങ്കല്ലിലും കരിങ്കല്ലിലും തീർത്തിരിക്കുന്ന പട്ടണം സഞ്ചാരികളുടെ മനംമയക്കുന്ന കാഴ്ചയാണ്.
നെല്ല് വിളയുന്ന നാട്ടിൽ ആരും കാണാത്ത ഫലവൃക്ഷങ്ങളും
ഒരു അത്തിച്ചെടിയിൽനിന്നായിരുന്നു തുടക്കം. അത് ഈരയിൽ പള്ളിയുടെ പരിസരത്തുതന്നെ നട്ടു. കരുത്തോടെ വളർന്നു, പൂവിട്ടു, കായിട്ടു… അന്നു മുതൽ ചെടികൾ കടൽകടന്നെത്തിക്കൊണ്ടിരുന്നു. പള്ളിയിലും പരിസരങ്ങളിലും വേരുപിടിച്ച ഫലവൃക്ഷങ്ങളുടെ പേരുകളെഴുതിയാൽ ഈ പേജ് പോരാതെവരും.
തഴച്ചു വളരുന്ന ഒലിവ് മരം. ഒലിവ് വളരുന്ന കേരളത്തിലെ അപൂർവം ചില സ്ഥലങ്ങളിൽ ഒന്നാണ് ഇവിടം. ആമസോണിയൻ കാടുകളിൽനിന്നുള്ള അബിയു, ചൈനയിൽനിന്നുള്ള ലോങ്ങൻ, തെക്കുകിഴക്കൻ ഏഷ്യയിൽനിന്നുള്ള ദുരിയാൻ, മലയ് ദ്വീപ് സമൂഹങ്ങളിൽനിന്നുള്ള മാങ്കോസ്റ്റീൻ, ബ്രസീലിൽനിന്നുള്ള ജബോട്ടിക്കാ ബാ, ജമൈക്കയിൽനിന്നുള്ള ചെറി എന്നു തുടങ്ങി എത്രയെത്ര ഫലവൃക്ഷങ്ങൾ ഇവിടെ ഫലം തരുന്നു.
ലിലി പിലി, കാൻഡിൽസ്റ്റിക് ട്രീ, ബ്ലാക്ക് സപ്പോട്ട, ബറാബാ, തിളങ്ങുന്ന വയലറ്റ് നിറത്തിൽ കുലപോലെ കായ്ക്കുന്ന മുന്തിരിപ്പേര, പപ്പായകളുടെ രാജാവായ റെഡ് ലേഡി മുതൽ നിരവധി ഇനത്തിൽപ്പെട്ട പപ്പായകൾ, തായ്ലൻഡ് മാവ്, ഇസ്രയേലിൽനിന്നും ഇറാനിൽനിന്നുമുള്ള അത്തികൾ, ആത്ത, സബർജിൻ, പിസ്ത, ആപ്പിൾ, മിറക്കിൾ ഫ്രൂട്ട്, നാലിനം ചാമ്പകൾ, ഇലന്തപ്പഴം, മുസമ്പി, മധുര അമ്പഴം, ഇലകൾ കൈയിലിട്ട് തിരുമ്മിയാൽ പെരുംജീരകത്തിന്റെ പോലെ സുഗന്ധം നിറഞ്ഞ മരം, മൾബറിയും മാതളവും ദേവദാരുവും ലിച്ചിയും എന്നുവേണ്ട പലരും കണ്ടിട്ടില്ലാത്ത ഫലവൃക്ഷങ്ങൾ ഇവിടെ തണൽവിരിക്കുന്നു.
ഉണ്ണീശോയുടെ പൂന്തോട്ടം
ഉണ്ണീശോയുടെ പൂന്തോട്ടത്തിൽനിന്നാണ് കുട്ടികളുടെ ഒച്ചയും ബഹളവും കേൾക്കുന്നത്. ഇവിടെ എത്തുന്ന കുട്ടികൾക്കു കളിക്കാനുള്ളതാണ് ഈ പൂന്തോട്ടം. ശിശുക്കളെ സ്നേഹിച്ച ഈശോ കുട്ടികൾക്ക് ഒരുക്കിയപോലെ ഒരിടം.
ഏലിയാ പ്രവാചകനും കാക്കയും
ആയുസിൽ ആർക്കും ഒന്നും കൊടുക്കാത്ത കാക്ക, എല്ലാം തന്റെ കൊക്കിലൊതുക്കാൻ ശ്രമിക്കുന്ന കാക്ക ഏലിയാ പ്രവാചകന് അപ്പം കൊണ്ടുചെന്നു കൊടുക്കുന്ന കാഴ്ച അതിമനോഹരമാണ്. ഏലിയാ പ്രവാചകൻ ഭക്ഷണമില്ലാതെ തളർന്നു ജോർദാന്റെ കിഴക്കുള്ള അരുവിക്കരയിലുള്ള ഗുഹയിൽ ഒളിച്ചു താമസിക്കുമ്പോഴുള്ള സംഭവമാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. അരുവിയും ഗുഹയുമെല്ലാം നമ്മെ വിശ്വാസത്തിന്റെ തീരത്തേക്ക് ആനയിക്കുന്നു.
നിന്റെ വഴി അടയുമ്പോൾ കർത്താവ് വ്യക്തികളിലൂടെയോ, വസ്തുക്കളിലൂടെയോ, ജീവജാലങ്ങളിലൂടെയോ വഴി തുറക്കുമെന്ന സന്ദേശം പകർന്നു നല്കുന്നു.
കൽക്കുളവും കൽക്കുരിശും
പാരമ്പര്യത്തിന്റെ ഭാഗമാണു പള്ളിമുറ്റത്തൊരു കൽക്കുരിശും കൽക്കുളവും ഉണ്ടായിരിക്കുക എന്നത്. കാൽ കഴുകി ദേവാലയത്തിൽ പ്രവേശിക്കുന്ന പഴയ ഒരു രീതി ഓർമിപ്പിക്കുന്നതാണിത്. വെറുപ്പ് ഉള്ളിൽനിന്നു കഴുകിക്കളഞ്ഞു ’അനുരഞ്ജിതരായി തീർന്നീടാം’ എന്ന ചിന്ത വിശ്വാസികളിൽനിറയ്ക്കുന്നതിനാണു കൽക്കുളവും ഒരുക്കിയിരിക്കുന്നത്. കൽക്കുളത്തിൽ നാലു സുവിശേഷകന്മാരുടെ അടയാളങ്ങൾ കല്ലിൽകൊത്തിയിരിക്കുന്നു.
പിയേത്തയും മണിമാളികയും
മൈക്കിൾ ആഞ്ചലോ കൊത്തിയ ലോകൈക ശില്പത്തിന്റെ മാതൃകയിലാണ് ഇവിടെ പിയേത്താ തീർത്തിരിക്കുന്നത്. ഇവിടെ എത്തുന്ന തീർഥാടകർ ഒരു നിമിഷമെങ്കിലും മൗനമായി പ്രാർഥിക്കാതെ പോകില്ല.
ഉന്നതമായ മണിമാളിക ആരെയും കാഴ്ചയുടെ കൊടുമുടി കയറ്റുന്നതാണ്. 25 അടി പൊക്കത്തിൽ തീർത്തിരിക്കുന്ന ഈ കൂറ്റൻ മണിമാളികയുടെ ഉള്ളിലൂടെ കയറി മുകളിലെത്തി കുട്ടനാടൻ കാഴ്ചകൾ കൺകുളിർക്കെ കാണാം.
മരിയൻ ആർട്ട് ഗാലറി
ലോകോത്തര മരിയൻ ചിത്രങ്ങൾ വീണ്ടും വരച്ചു പ്രതിഷ്ഠിച്ചിരിക്കുന്ന പ്രത്യേക ചിത്രശേഖരമാണു മരിയൻ ആർട്ട് ഗാലറിയിലുള്ളത്. സഞ്ചാരികൾക്ക് അവ മനസിലാക്കുന്നതിനു ഓരോ ചിത്രത്തിന്റെയും പ്രത്യേകതകൾ ചുവടെ ചേർത്തിരിക്കുന്നു. കലാമേന്മ അല്പം പോലും കുറയാത്ത ഈ ചിത്രങ്ങൾ തീർഥാടകർക്കു സ്വർഗീയ ആനന്ദം പകരും.
പുഴയും പുഴയുടെ തീരവും
പുഴയുടെ തീരത്താണ് ആരാധനാക്രമക്കാലങ്ങളുടെ പ്രത്യേക റിലീഫ് വർക്കുകൾ തയാറാക്കിയിരിക്കുന്നത്. പുഴയുടെ സൗന്ദര്യം ചോർന്നുപോകാതെതന്നെ ഇവ തയാറാക്കിയിരിക്കുന്നു.
വിസ്മയങ്ങൾക്കു പിന്നിലെ ശക്തി
ഇവിടത്തെ ഓരോ ചെടിയേയും തൊട്ടുതലോടി പരിപാലിക്കുന്നത് മനസിന് സാന്ത്വനം നല്കുന്ന ഒട്ടേറെ ഗാനങ്ങൾ രചിക്കുകയും ആലപിക്കുകയും ചെയ്ത ഷാജി തുമ്പേച്ചിറയിലച്ചനാണ്.
കർഷകത്തൊഴിലാളികളും സാധാരണക്കാരിൽ സാധാരണക്കാരായ കർഷകരുമടങ്ങുന്ന 74 കുടുംബങ്ങൾ മാത്രമുള്ള ഈര പള്ളിയിൽ വികാരിയായി 2007ൽ ഫാ.ഷാജി തുമ്പേച്ചിറയിൽ എത്തുമ്പോൾ ഓടുമേഞ്ഞ ഷെഡുപോലുള്ള ദേവാലയം മാത്രമാണ് ഉണ്ടായിരുന്നത്. ചുറ്റും നെൽപ്പാടങ്ങൾ. പള്ളിയുടെ സമീപത്തുകൂടി പുഴയൊഴുകുന്ന പ്രകൃതിരമണീയമായ പ്രദേശം.
എന്നാൽ, ഈ വൈദികന്റെ നേതൃത്വത്തിൽ ഇടവകയും നാടും ഒരേ മനസോടെ ഒന്നു ചേർന്നപ്പോൾ സ്വപ്നത്തിൽപോലും ചിന്തിക്കാൻ പറ്റാത്ത അദ്ഭുതങ്ങളാണ് ഈ മണ്ണിൽ വിരിഞ്ഞത്. മനോഹരമായ ഒരു ദേവാലയവും ഉദ്യാനവും മനംകവരുന്ന കലാസൃഷ്ടികളും. ‘മദർ ഓഫ് ഫാർമേഴ്സ്’ എന്ന പേരിലാണു മൂന്നുവർഷംകൊണ്ടു ദേവാലയം തീർത്തത്. ഇതോടൊപ്പം ഈര എന്ന ഗ്രാമം ആത്മീയമായും സാംസ്കാരികമായും സാമ്പത്തികമായും വളർന്നു. നാടിന്റെ മുഴുവൻ ശ്രദ്ധ ആകർഷിച്ച ലൈറ്റ് ആൻഡ് സൗണ്ട് ഷോകൾക്കും ദേവാലയം അരങ്ങൊരുക്കി. ഈശോ വസിക്കും കുടുംബം, മരിയൻ, ജീസസ്, മന്നാപേടകം, പളുങ്കുകടൽ, മഞ്ഞ് എന്നിവയടക്കം മൂവായിരത്തിലധികം ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവും അറിയപ്പെടുന്ന ധ്യാനപ്രസംഗകനും കൂടിയാണു ഫാ. ഷാജി തുമ്പേച്ചിറയിൽ
മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 6 വരെ യുവജനങ്ങള്‍ക്കും കുടുംബങ്ങള്‍ക്കുമായി വെയില്‍സ് കെഫന്‍ലി പാര്‍ക്കില്‍ വച്ച് നടന്ന ധ്യാനം ആത്മീയ അഭിഷേകമായി. ദൈവത്തിന്റെ അത്ഭുതപ്രവാചകന്‍ റെജി കൊട്ടാരം ബ്രദറിലൂടെ ദൈവം ചെയ്ത അത്ഭുതങ്ങള്‍ കണ്ട് സ്തംബധരായ ജനം ഏകകണ്ഠമായി സര്‍വ്വശക്തനായ ദൈവത്തെ സ്തുതിച്ചു. പരിശുദ്ധാത്മ അഭിഷേകം നിറഞ്ഞുനിന്ന ധ്യാനത്തില്‍ ബിഷപ്പ് ജോസഫ് സ്രാമ്പിക്കല്‍ നിറസാന്നിധ്യമായി. കെയ്റോസ് മിഷന്റെ ആത്മീയ നേതൃത്വമായ ഫാ. അനില്‍ തോമസിന്റെ നേതൃത്വ പാടവം ഏറെ പ്രശംസനീയം തന്നെ. മഞ്ഞുമ്മേല്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ആന്‍ഡ്രൂസ് പുത്തന്‍പറമ്പില്‍ ശുശ്രൂഷയില്‍ ആദ്യാവസാനം പങ്കുചേര്‍ന്നു. നോമ്പുകാലം അനുതാപക്കൂട്ടില്‍ അണഞ്ഞ് നല്ല കുമ്പസാരം കഴിച്ച് വിശുദ്ധിയില്‍ ഉയരുവാന് സഹായിക്കുന്ന അച്ചന്റെ ശുശ്രൂഷ ഏറെ മഹനീയമായിരുന്നു. അമേരിക്കന്‍ കെയ്റോസ് മിഷന് കോര്‍ഡിനേറ്റര്‍ ബ്രദര്‍ ബബ്ളു ചാക്കോയുടെ നേതൃത്വത്തില്‍ അമേരിക്കയില്‍ നിന്നും എത്തിയ യൂത്ത് ടീം യുവജന ധ്യാനം നയിച്ചു. ദൈവം തങ്ങള്‍ക്കു ചെയ്ത അത്ഭുതപ്രവര്‍ത്തികളില്‍ വിസ്മയഭരിതരായ യുവതീയുവാക്കള്‍ തങ്ങളുടെ പഴയ കാല പാപ ജീവിതം ദൂരെ എറിഞ്ഞ് അള്‍ത്താരയുടെ മുമ്പില്‍ അണിനിരന്ന് പരിശുദ്ധനായ ദൈവത്തെ സ്തുതിക്കുന്ന മഹനീയ കാഴ്ച ഹൃദയ പ്രക്ഷോപിതമായിരുന്നു.
ആത്മീയതയുടെ പശിമയുള്ള പിതാവ് വി. അന്തോണീസിന്റെ ഉള്‍ക്കാഴ്ചകളോടെ വി. കുര്‍ബാന മധ്യേ നടത്തിയ പ്രഭാഷണത്തില്‍ സര്‍വ്വാധിപനായ ദൈവത്തിന്റെ പരിമിതി കുറിക്കുന്ന സ്നേഹകൂദാശയായ വി. കുര്‍ബാനയുടെ ആഴങ്ങളിലേക്ക് ഹൃദയങ്ങളെ നയിച്ചു. മഹത്വപൂര്‍ണ്ണനായ കര്‍ത്താവിന്റെ രണ്ടാം വരവിന്റെ മുന്നാസ്വാദനമാണ് വി. കുര്‍ബാന. വി. ജോണ്‍പോള്‍ രണ്ടാമന് പാപ്പായുടെ ”സഭയും വി. കുര്‍ബാനയും” എന്ന ചാക്രിയ ലേഖനത്തെ ആസ്പദമാക്കി പിതാവ് തുടര്‍ന്നു വി. കുര്‍ബാനയില്‍ ‘ഞങ്ങള്‍’ എന്നും നാം ഉരുവിടുമ്പോള്‍ സൃഷ്ടിയുടെ ആരംഭം മുതല്‍ കര്‍ത്താവിന്റെ രണ്ടാം വരവുവരെയുള്ള സകല മനുഷ്യരും ഉള്‍പ്പെടുന്ന പ്രാര്‍ത്ഥനയാണ്. ഇത് ഈശോയുടെ പ്രാര്‍ത്ഥനയാണ്. ഒന്നിനേയും കുറിച്ച് ഉറപ്പ് പറയാനാവാത്ത ഈ ലോകത്ത് ഉറപ്പിച്ചു പറയാനാവുന്ന രണ്ടു കാര്യങ്ങളാണ് മരണവും സ്വര്‍ഗ്ഗരാജ്യവും. ഈശോയുടെ ശരീര രക്തങ്ങളോടു നമ്മെ അടുപ്പിക്കുന്ന ദൈവത്തിന്റെ കരുണയാണ് വിശുദ്ധ കുര്‍ബാന.
കെയ്റോസ് സ്വീകാര്യമായ സമയം ഇതാണ്. അതുകൊണ്ട് മാനസാന്തരത്തിനു യോജിച്ച ഫലങ്ങള്‍ പുറപ്പെടുവിക്കുന്നവരായി നമുക്ക് ജീവിക്കാം.