ബിനോയ് എം. ജെ.
സ്ട്രെസ്സും നിഷേധാത്മക വികാരങ്ങളും എന്നും മനുഷ്യന്റെ കൂടപ്പിറപ്പുകളാണ്. ഈ കാലങ്ങളിൽ ഇവ കൂടി വരുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇവയ്ക്കൊരു കടിഞ്ഞാൺ ഇട്ടാൽ മനുഷ്യൻ പരമാനന്ദത്തിൽ എത്തും. നിഷേധാത്മക വികാരങ്ങൾ പലതുണ്ടെങ്കിലും അവയെല്ലാം ഒരു പരിധിവരെ ഉത്കണ്ഠയുടെ വകഭേദങ്ങൾ തന്നെ. ഉത്കണ്ഠയെ പുറത്തേക്ക് വിക്ഷേപിക്കുമ്പോൾ അത് ഭയമായി മാറുന്നു. ഉത്കണ്ഠയെ ഭൂതകാലത്തിലേക്ക് വിക്ഷേപിക്കുമ്പോൾ അത് ദുഃഖമായി മാറുന്നു. ഉത്കണ്ഠയും, ഭയവും, ദുഃഖവും പലതരത്തിൽ കൂടികലരുമ്പോൾ വിവിധങ്ങളായ നിഷേധാത്മക വികാരങ്ങൾ ജനിക്കുന്നു. അതിനാൽതന്നെ ഉത്കണ്ഠയിൽ പിടിമുറുക്കിയാൽ നമുക്ക് നിഷേധാത്മക വികാരങ്ങളെയെല്ലാം വരുതിയിൽ കൊണ്ടുവരുവാൻ കഴിയും. അതാണ് എല്ലാ പ്രശ്നങ്ങളെയും നിയന്ത്രിക്കുവാനുള്ള നമ്മുടെ കയ്യിലുള്ള കടിഞ്ഞാൺ.
ഉത്കണ്ഠ ഒരു ദുശ്ശീലം മാത്രമാണെന്ന് വേണമെങ്കിൽ പറയാം. മറ്റേതൊരു ദുശ്ശീലത്തെയും പോലെ (ഒരുപക്ഷേ അവയെക്കാളും എളുപ്പത്തിൽ) ഇതിനെയും നമുക്ക് എടുത്തു കളയുവാൻ കഴിയും. മനസ്സിൽ എപ്രകാരമാണ് ആധി പ്രത്യക്ഷപ്പെടുന്നതെന്നും അതിൽ നിന്നും വിവിധങ്ങളായ പ്രശ്നങ്ങൾ ജനിക്കുന്നതെന്നും നിരീക്ഷിക്കുവിൻ. അനാവശ്യമായ ഉത്കണ്ഠകളെ ഒഴിവാക്കുവാൻ ശ്രമിക്കുവിൻ. എല്ലാ ഉത്കണ്ഠകളും അനാവശ്യങ്ങളാണ്! ഇവിടെ സ്വാഭാവികമായ ഒരു സംശയം ജനിച്ചേക്കാം..”ഇപ്രകാരം ഉത്കണ്ഠകളെ ഒഴിവാക്കിയാൽ നാം പ്രശ്നങ്ങളിൽ വന്നു ചാടുകയില്ലേ?” ഇതും ഒരുതരം ഉത്കണ്ഠ തന്നെ! സ്വയം കബളിപ്പിക്കപ്പെടാതെ സൂക്ഷിച്ചു കൊള്ളുവിൻ. ഉത്കണ്ഠയുടെ ഒരു ശൃംഖല തന്നെ നമ്മുടെ മനസ്സിൽ പ്രവർത്തിക്കുന്നു. ഒന്ന് മറ്റൊന്നുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇവയുടെയെല്ലാം കേന്ദ്രബിന്ദുവായി മരണത്തെക്കുറിച്ചുള്ള ഉത്കണ്ഠയും(Death Anxiety) കിടക്കുന്നു. മരണമോ, രോഗങ്ങളോ, പരാജയമോ അല്ല മനുഷ്യന്റെ യഥാർത്ഥത്തിലുള്ള പ്രശ്നം. അവയെക്കുച്ചുള്ള ഉത്കണ്ഠയാകുന്നു അവന്റെ യഥാർത്ഥ പ്രശ്നം. നിങ്ങൾ വാസ്തവത്തിൽ ഈശ്വരൻ തന്നെയാണ്! ഉത്കണ്ഠയാവട്ടെ നിങ്ങളെ ഈ ബോധ്യത്തിൽ നിന്നും തെറിപ്പിക്കുന്നു. അപ്പോഴാണ് വിവിധങ്ങളായ പ്രശ്നങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടുന്നത്. എങ്കിലും മരണവും, രോഗങ്ങളും, പരാജയങ്ങളും സംഭവിക്കുന്നില്ലേ എന്ന് നിങ്ങൾ ചോദിച്ചേക്കാം. അവ സംഭവിക്കുന്നതായി നിങ്ങൾക്ക് തോന്നുകയും അനുഭവപ്പെടുകയും ചെയ്യുന്നു; വാസ്തവത്തിൽ അവ സംഭവിക്കുന്നില്ല. നിങ്ങൾ മരിക്കുന്നതായി നിങ്ങൾക്ക് അനുഭവപ്പെട്ടേക്കാം. വാസ്തവത്തിൽ നിങ്ങൾ മരിക്കുന്നില്ല. കാരണം നിങ്ങൾ ഈശ്വരൻ ആണ്. എല്ലാം ഉത്കണ്ഠയുടെ സൃഷ്ടികൾ മാത്രം!
നിങ്ങൾ ഏതെങ്കിലും വിധത്തിലുള്ള ഉത്കണ്ഠയിലേക്ക് വീഴുമ്പോഴേക്കും പ്രകൃതി നിങ്ങളെ അടിമകളായി പിടിച്ചു കഴിഞ്ഞിരിക്കും. ഉത്കണ്ഠയിൽ കഴിയുന്നത്രയും കാലം നിങ്ങൾ അടിമകളായി തന്നെ തുടരുകയും ചെയ്യും. ഉത്കണ്ഠ മൂലം നാം ജീവിതത്തിന്റെയും മരണത്തിന്റെയും അടിമകളാകുന്നു. അപ്പോഴാണ് നാം നമ്മെക്കുറിച്ച് തന്നെ ചിന്തിച്ചു തുടങ്ങുന്നത്. ഇപ്രകാരം സ്വാത്ഥതയും സ്വാർത്ഥതയിൽ നിന്നും ആഗ്രഹങ്ങളും ജനിക്കുന്നു. ഇവയെല്ലാം നമ്മെ പരിമിതപ്പെടുത്തുക മാത്രം ചെയ്യുന്നു. “ആകുലപ്പെട്ടതുകൊണ്ട് നിങ്ങളുടെ ആയുസ്സിന്റെ ദൈർഘ്യം ഒരു മുഴം കൂടി നീട്ടുവാൻ നിങ്ങളിൽ ആർക്ക് കഴിയും” എന്ന് യേശുദേവൻ ചോദിക്കുന്നു. വാസ്തവത്തിൽ ആകുലപ്പെടുമ്പോഴാണ് നമ്മുടെ ആയുസ്സ് പരിമിതപ്പട്ടു പോകുന്നത്. നാം കെണിയിൽ വീണു പോകുന്നു. നിത്യം ജീവിക്കുവാൻ വേണ്ടി നാം ആകുലപ്പെടുന്നു; ആ ആകുലത നമ്മെ നിത്യജീവിതത്തിൽ നിന്നും തെറിപ്പിക്കുന്നു. ആകുലപ്പെടാതിരുന്നാൽ നാമൊക്കെ ഈശ്വരൻമാരാണ്. അപ്പോൾ നമുക്ക് മരണമില്ല!
ബാഹ്യലോകം നമ്മെ സദാ ഭീഷണിപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. നാം ആ ഭീഷണീയെ സ്വീകരിക്കുകയും അതിനെക്കുറിച്ച് ആകുലപ്പെടുകയും ചെയ്യുമ്പോഴേ ആ ഭീഷണി നമ്മെ ബാധിക്കുന്നുള്ളൂ. അല്ലാത്തിടത്തോളം കാലം ആ ഭീഷണി നമുക്ക് പുല്ലാണ്! ഇത്തരം ഭീഷണികൾ നിങ്ങൾ സ്വതന്ത്രനാണോ അല്ലയോ എന്ന് തിരിച്ചറിയുവാൻ ഉള്ള പരീക്ഷകൾ മാത്രം. ഇതൊരു പ്രധാനപ്പെട്ട പരീക്ഷ തന്നെ. ഇതിൽ പരാജയപ്പെട്ടാൽ നിങ്ങൾ പ്രകൃതിക്ക് ദാസ്യവൃത്തി ചെയ്യേണ്ടതായി വരും. വിജയിച്ചാലോ, പ്രകൃതി നിങ്ങൾക്ക് ദാസ്യവൃത്തി ചെയ്യും! അപ്പോൾ നിങ്ങളെ ബാധിക്കുവാൻ പ്രകൃതിക്ക് കഴിയാതെ പോകുന്നു. നിങ്ങൾ എല്ലാ ദുഃഖങ്ങളിൽ നിന്നും കരകയറുന്നു. ഉത്കണ്ഠകളാൽ നിങ്ങൾ സ്വയം തീർത്ത ചങ്ങലകളെ പൊട്ടിച്ചെറിയുവിൻ. അവ വ്യാജങ്ങളാണ്.
ഉത്കണ്ഠയാണ് മനുഷ്യന്റെ യഥാർത്ഥത്തിലുള്ള പ്രശ്നമെന്ന് മനസ്സിലാക്കുന്നത് തന്നെ പരമാനന്ദത്തിലേക്കുള്ള ആദ്യത്തെ ചവിട്ടുപടിയാണ്. ഉത്കണ്ഠ നമ്മുടെ മനസ്സിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നിരീക്ഷിക്കുന്നത് രണ്ടാമത്തെ പടിയാണ്. എല്ലാ ഉത്കണ്ഠകളെയും ഒരുമിച്ചു വലിച്ചെറിയുക എന്നത് മൂന്നാമത്തെ പടിയും. അപ്പോൾ നാം ഈശ്വരൻ തന്നെയാണെന്നും ഭൂസ്വർഗ്ഗവാസങ്ങളുടെ ആവശ്യം നമുക്കില്ലെന്നുമുള്ള ബോധ്യത്തിലേക്ക് നാം വളരുന്നു. നാം ജീവിതത്തിൽ ഓടിക്കൊണ്ടിരിക്കുന്നത് ഉത്കണ്ഠയെ ഭയന്നുകൊണ്ടാണ്. കർമ്മം ചെയ്യുന്നതും ഉത്കണ്ഠയെ ഭയന്നുകൊണ്ട് തന്നെ. യുക്തി ചിന്തയിൽ ഏർപ്പെടുമ്പോൾ നാം ഉത്കണ്ഠ ജനിപ്പിക്കുന്ന സാഹചര്യങ്ങളെ തന്ത്രപൂർവ്വം ഒഴിവാക്കുവാൻ ശ്രമിക്കുന്നു. ഇവിടെയൊന്നും ഉത്കണ്ഠ തിരുത്തപ്പെടുന്നില്ല; മറിച്ച് പ്രോത്സാഹിപ്പിക്കപ്പെടുകയേ ചെയ്യുന്നുള്ളൂ. നാം ബാഹ്യലോകത്തെ തിരുത്തുമ്പോൾ ഉള്ളിലെ ഉത്കണ്ഠ തിരുത്തപ്പെടാതെ പോകുന്നു. ഉത്കണ്ഠയെ തിരുത്തിയാൽ ബാഹ്യലോകത്തെ തിരുത്തേണ്ട ആവശ്യവുമില്ല. അപ്പോൾ നാം ചെയ്യുന്ന കർമ്മങ്ങളെല്ലാം നിഷ്കാമകർമ്മങ്ങളായി ഭവിക്കുന്നു – നാമവ ചെയ്യുന്നത് നമുക്ക് വേണ്ടിയല്ല. അതിനാൽ ആന്തരിക ലോകത്തിലേക്ക് തിരിയുവിൻ. പ്രശ്നങ്ങളുടെ യഥാർത്ഥ കാരണം അവിടെയാണ് കിടക്കുന്നത്. അവിടെ തിരുത്തിയാൽ നാം വിജയിക്കുക തന്നെ ചെയ്യും. അപ്പോൾ നമ്മുടെ ജീവിതം ഭാവാത്മകമാവും.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
ഷൈമോൻ തോട്ടുങ്കൽ
ബിർമിംഗ്ഹാം . ഈശോ മിശിഹായുടെ തിരുപ്പിറവി ആഘോഷങ്ങളുടെ തിരുക്കർമ്മങ്ങൾക്ക് വിപുലമായ ക്രമീകരണങ്ങൾ ഒരുക്കി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത. രൂപതയുടെ വിവിധ ഇടവക മിഷൻ കേന്ദ്രങ്ങളിൽ ക്രിസ്മസ് രാത്രിയിൽ പിറവിത്തിരുനാൾ തിരുക്കർമ്മങ്ങളും , ക്രിസ്മസ് ദിനത്തിൽ വിശുദ്ധ കുർബാനകളും ക്രമീകരിച്ചിട്ടുള്ളതായി രൂപതാ കേന്ദ്രത്തിൽ നിന്നും അറിയിച്ചു .
രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പ്രെസ്റ്റൻ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ നടക്കുന്ന തിരുക്കർമ്മങ്ങൾക്ക് കാർമികത്വം വഹിക്കും , രൂപതയുടെ വിവിധ ഇടവകകളിലും ,മിഷനുകളിലും ,നടക്കുന്ന തിരുക്കർമ്മങ്ങളുടെ സമയക്രമം , മിഷൻ ഡയറക്ടര്മാരുടെ കോൺടാക്ട് ഡീറ്റെയിൽസ് തിരുക്കർമ്മങ്ങൾ നടക്കുന്ന പള്ളിയുടെ മേൽവിലാസം എന്നിവ റീജിയൻ തിരിച്ചു തയ്യാറാക്കിയത് താഴെ നൽകുന്നു .
ബിർമിങ്ഹാം .കാത്തലിക് സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ കമ്മീഷൻ ഫോർ കൊയർ കമ്മീഷൻ ഒരുക്കുന്ന ഓൾ യൂകെ കരോൾ ഗാനമത്സരം ” 2023” ഡിസംബർ 23 ന് ബെർമിങ്ഹാമിലെ ഔർ ലേഡി ഓഫ് റോസറി ദേവാലയത്തിൽ വെച്ച് ഈ വരുന്ന ഡിസംബർ 23 ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മുതൽ നടത്തപ്പെടുന്നു.
ഈ വർഷം മുതൽ ആരംഭിക്കുന്ന കരോൾ ഗാനമത്സരം ” 2023” ൽ യൂകെയിലുള്ള എല്ലാ ക്രിസ്‌തീയ സഭകളിലുള്ളവർക്കും, സംഘടനകൾക്കും പങ്കെടുക്കാവുന്ന വിധത്തിലാണ് മത്സരം ഒരുക്കിയിരിക്കുന്നത്.ഒന്നാം സമ്മാനം £500 ട്രോഫി, രണ്ടാം സമ്മാനം £300 ട്രോഫി, മൂന്നാം സമ്മാനം £200 ട്രോഫിയുമാണ്.
നേരത്തെ വൂസ്റ്ററിൽ നടത്തുവാനുദ്ദേശിച്ചിരുന്ന മത്സരം പിന്നീട് ബെർമിങ്ഹാമിലെ ഔർ ലേഡി ഓഫ് റോസറി ദേവാലയത്തിലേക്ക് മാറ്റുകയായിരുന്നു.മത്സരത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായ തായി സംഘാടകർ അറിയിച്ചു .
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ഫാ. ജോസ് അഞ്ചാനിക്കൽ: 07534967966
ജോമോൻ മാമ്മൂട്ടിൽ: 07930431445
വേദിയുടെ വിലാസം:
Our Lady of the Rosary and St Thérèse of Lisieux Church
Bridge Road
Saltley,Birmingham
B8 3BB
ഫാന്റസാഫ്: വിൻസെൻഷ്യൽ കോൺഗ്രിഗേഷൻ നയിക്കുന്ന കുടുംബ വിശുദ്ധീകരണ റസിഡെൻഷ്യൽ ധ്യാനം പാന്റസാഫ് വിൻസെൻഷ്യൽ ഡിവൈൻ റിട്രീറ്റ് സെന്ററിൽ വെച്ച് നടത്തപ്പെടുന്നു.ഫെബ്രുവരി 23,24,25 തീയതികളിലായി നടത്തപ്പെടുന്ന താമസിച്ചുള്ള ത്രിദിന ധ്യാനം പ്രശസ്ത ധ്യാന ഗുരുവും, ഫാമിലി കൗൺസിലറുമായ ഫാ. പോൾ പാറേക്കാട്ടിൽ വി സി നയിക്കും.
” കർത്താവായ യേശുവിൽ വിശ്വസിക്കുക, നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും” (അപ്പസ്തോല പ്രവർത്തനം 16 :31) എന്ന തിരുവചനത്തിലൂന്നിക്കൊണ്ടുള്ള ത്രിദിന കുടുംബ വിശുദ്ധീകരണ ധ്യാന ചിന്തകളും, ശുശ്രുഷകളും ആല്മീയ വിശുദ്ധീകരണത്തിനും, നവീകരണത്തിനും അനുഗ്രഹദായകമാവും.
വലിയ നോമ്പുകാലത്തിലൂടെ വിശുദ്ധ വാരത്തിലേക്കുള്ള തീർത്ഥയാത്രയുടെ ഒരുക്കത്തതിനും,ആല്മീയ-ആദ്ധ്യാൽമിക വളർച്ചക്കും, ദൈവീക കൃപകൾ പ്രാപിക്കുന്നതിനും കുടുംബ വിശുദ്ധീകരണ ധ്യാനത്തിലേക്ക് ഏവരെയും സസ്നേഹം ക്ഷണിച്ചു കൊള്ളുന്നു.
പരിശുദ്ധ ജപമാല സമർപ്പണത്തിനായും, കുരിശിന്റെ വഴിക്കുമായി ധ്യാന കേന്ദ്രത്തിന്റെതായ കുന്നിൻ പ്രദേശത്ത് വീഥിയൊരുക്കി ഗ്രോട്ടോകൾ സ്ഥാപിച്ച് പ്രത്യേകമായി സംവിധാനം ചെയ്തിട്ടുള്ള ഫ്രാൻസിസ്കൻ ഫ്രയറിൽ വ്യക്തിപരമായും ഗ്രൂപ്പുകളായും നിത്യേന സന്ദർശകർ എത്തി പ്രാർത്ഥിച്ചു മടങ്ങാറുണ്ട്.
പാന്റസാഫ് റിട്രീറ്റ് സെന്ററിൽ വിശാലമായ താമസ സൗകര്യവും, പാർക്കിങ്ങും വ്യക്തിപരമായ പ്രാർത്ഥനയ്ക്കും, കൗൺസിലിങ്ങിനുമുള്ള സൗകര്യങ്ങളും ഉണ്ട്.
ഫെബ്രുവരി 23 നു വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിക്ക് ആരംഭിക്കുന്ന മൂന്നു ദിവസത്തെ ധ്യാനം 25 നു ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് സമാപിക്കും.
കൂടുതൽ വിവരങ്ങൾക്ക്:
[email protected],
Phone: +44 07417494277
Online registration: www.pantasaph.org
Vincentian Divine Retreat Centre,
Franciscan Friary, Monastery Road, Pantasaph,Holywell,CH8 8PE
ഷൈമോൻ തോട്ടുങ്കൽ
പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ 2025 ലെ ജൂബിലി വർഷത്തിന് ഒരുക്കമായി 2024 പ്രാർത്ഥനാ വർഷമായി പ്രഖ്യാപിച്ചിരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ രൂപത മുഴുവൻ ”ഞാന്‍ അങ്ങയുടെ വചനത്തില്‍ പ്രത്യാശയര്‍പ്പിക്കുന്നു”(സങ്കീ 119 : 114) എന്ന ആപ്തവാക്യം സ്വീകരിച്ചുകൊണ്ട് ഒരുമിച്ച് വചനം വായിച്ച്, ധ്യാനിച്ച് ജൂബിലിക്കുവേണ്ടി ഒരുങ്ങുന്നു .
2024 ജനുവരി 1 മുതൽ ഒരു ദിവസം ഒരു അധ്യായം (അല്ലെങ്കിൽ ചെറിയ രണ്ടോ മൂന്നോ അധ്യായങ്ങൾ) എന്ന നിലയിൽ വചനപാരായണം ക്രമീകരിക്കുന്നു. രൂപതയിലെ 12 റീജണുകളിൽനിന്നും ”റഹ്മേ ദ്സവ്റാ” (‘Friend’s of Hope’ or ‘പ്രത്യാശയുടെ കൂട്ടുകാർ’) എന്ന പേരിൽ രൂപീകൃതമായിരിക്കുന്ന വാട്ട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ ചേർന്ന്, അതിൽ നൽകപ്പെടുന്ന ഓരോ ദിവസത്തെയും വചനപാരായണത്തിനുള്ള നിശ്ചിത അധ്യായം വ്യക്തിപരമായി സൗകര്യപ്രദമായ സമയത്ത് വായിക്കുന്നു.
ഓരോ ദിവസവും വായിക്കുന്ന അധ്യായങ്ങളിൽനിന്നും കൗതുകകരമായ അറിവു നൽകുന്ന ഒരു മിനിറ്റിൽ താഴെയുള്ള ശബ്ദ സന്ദേശം ഈ വാട്ട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ നൽകുന്നതാണ്. അതോടൊപ്പം വായന പൂർത്തിയാക്കുന്ന അധ്യായങ്ങളുടെ സംശയനിവാരണം നടത്തുന്നതിന് ബൈബിൾ പണ്ഡിതരുടെ സഹായവും ലഭ്യമാക്കുന്നതാണ്. എല്ലാ കുടുംബങ്ങളെയും വ്യക്തികളെയും ”റഹ്മേ ദ്സവ്റാ” (Friend’s of Hope) യുടെ തിരുവചനപാരായണ സൗഹൃദ കൂട്ടായ്മയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നുരൂപതയിലെ 12 റീജണുകളിൽനിന്നും വാട്ട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ യിൽ ചേരുന്നതിനുള്ള വാട്ട്സ് ആപ്പ് ലിങ്ക് ചുവടെ ചേർക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് രൂപത ഇയർ ഓഫ് ജൂബിലി കോഡിനേറ്റർ റെവ ഫാ ജോൺ പുളിന്താനത്ത് . ബൈബിൾ അപ്പോസ്റ്റലേറ്റ് പി ആർ ഓ ജിമ്മിച്ചൻ ജോർജ് എന്നിവരുമായി ബന്ധപ്പെടുക.
എപ്പാർക്കിയിലെ 12 റീജണുകളിൽനിന്നും വാട്ട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ ചേരുന്നതിനുള്ള വാട്ട്സ് ആപ്പ് ലിങ്ക് ചുവടെ ചേർക്കുന്നു.
ഷൈമോൻ തോട്ടുങ്കൽ
ചിയാം . ലണ്ടൻ സെന്റ് മരിയ ജോൺ വിയാനി മിഷന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷ പരിപാടികൾ നടത്തി . ശനിയാഴ്ച ഹിൽ ഹൌസ് സെന്റ് ഹെയ്‌ലർ കമ്മ്യൂണിറ്റി സെന്ററിൽ മിഷൻ ഡയറക്ടറും രൂപത വികാരി ജനറലും ആയ റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ടിന്റെ നേതൃത്വത്തിൽ നടന്ന ആഘോഷ പരിപാടികൾ കാർഷാൾട്ടൻ ആൻഡ് വാല്ലിങ്ടൺ എം പി ശ്രീ ഏലിയറ്റ് ഹെയ്ഡൻ ജോർജ് കോൾബേൺ ഉത്‌ഘാടനം ചെയ്തു .
മിഷനിലെ മുന്നൂറ്റി അൻപതോളം കുടുംബഅംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും അരങ്ങേറി . കൈക്കാരന്മാരായ റോയ് ജോസഫ് , ഐഷ് ലൂക്ക , ഷിബി ജോബി എന്നിവരുടെ നേതൃത്വത്തിൽ നടന്ന ആഘോഷ പരിപാടികൾ നൈസി ടിന്റു ആയിരുന്നു പ്രോഗ്രാം കോഡിനേറ്റർ കാറ്റിക്കിസം ഹെഡ് ടീച്ചർമാരായ വിനീത , മെർലിൻ എന്നിവർ ആയിരുന്നു കലാപരിപാടികൾ ഏകോപിപ്പിച്ചത് .
ഫാ. ഹാപ്പി ജേക്കബ്ബ്
ക്രിസ്തുമസ്സിന്റെ അനുരണനം “ഉത്തമ സന്ദേശത്തോട് ഉണരുന്ന പ്രതികരണങ്ങൾ ” .
ലോകമെമ്പാടും ഉള്ള സർവ്വ ജനതകളുടെയും ഹൃദയങ്ങളിൽ സുന്ദരമായ ഒരു സന്ദേശം പ്രതിധ്വനിക്കുന്ന കാലമാണല്ലോ ക്രിസ്തുമസ് . ജാതി വർണ്ണ വർഗ്ഗ വ്യത്യാസമെന്യേ സമാധാനവും സന്തോഷവും സ്നേഹവും ആഗ്രഹിക്കുന്ന സർവ്വ മാനവരും ഈ ജനന സന്ദേശവാഹകരാണ്. ആയതിനാൽ ഈ കാലയളവ് ദൈവീക സംഭവങ്ങളുടെ സാരാംശ പ്രതിധ്വനികളായി നാമും അലിഞ്ഞ് ചേരുന്നു. വിശുദ്ധ വേദപുസ്തകത്തിന്റെ ഉൾകാഴ്ചകളുമായി ഇഴ ചേർന്ന് ക്രിസ്തുമസിന്റെ അനുരണന സന്ദേശത്തോടുള്ള ചില പ്രതികരണങ്ങൾ നമുക്ക് ശ്രദ്ധിക്കാം. അവയിൽ ചിലത് നമുക്ക് പാഠങ്ങളാണ്. പല കാരണങ്ങളാൽ പങ്കുകാരാകാതെ വിട്ടുകളഞ്ഞ അനുഭവങ്ങൾ ഉത്തരവാദിത്വം ഏറ്റെടുത്ത് പൂർത്തീകരിക്കേണ്ടതായ കാര്യങ്ങൾ ഇവ ഒക്കെ നമ്മെ ഓർമിപ്പിക്കുന്നു.
I) അത്ഭുതവും വിസ്മയവും .
നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ അരുളി ചെയ്യപ്പെട്ടിട്ടുള്ളതും അത്ഭുതകരവുമായ തിരുജനനം ഇന്നും വിസ്മയമാണ്. അസാധ്യമായി എന്ന് നാം തീർപ്പു കൽപ്പിക്കുന്ന സർവ്വകാര്യങ്ങൾക്കും ദൈവം പരിഹാരകൻ എന്ന് തിരിച്ചറിയുവാൻ കഴിഞ്ഞാൽ ഈ സംഭവം എത്ര വിസ്മയനീയമാണ്. സംശയലേശ മന്യേ നമുക്ക് ഉൾക്കൊള്ളുവാൻ കഴിയും. അല്ലാഞ്ഞാൽ ചില ആളുകളുടെ ആചാരങ്ങളുടെ ചില അനുകരണങ്ങളായി നാം അധപതിക്കും. സ്വർഗ്ഗവും ഭൂമിയും അതുല സന്തോഷത്തിൽ നിറഞ്ഞപ്പോൾ ഇടയരും അഷരണരും അനുഭവിച്ച ഭയഭക്തിയുടെയും പ്രതീക്ഷയുടെയും വൈകാരികമായ പ്രതിധ്വനികളും പ്രവചനങ്ങളുടെ നിവർത്തിയും ആഴവും , മനുഷ്യരാശിയോടുള്ള ദൈവത്തിൻറെ അഗാധമായ സ്നേഹത്തിൻറെ വെളിപ്പെടുത്തലും വിസ്മയം ജനിപ്പിക്കുന്നു. അത്ഭുതവും വിസ്മയവും നമ്മെ കൊണ്ടെത്തിക്കുന്നത് കൺ മുൻപിൽ ജാതം ചെയ്ത ക്രിസ്തുവിൻറെ സന്നിധിയിലാണ്.
2) കാത്തിരിപ്പിന്റെ സന്തോഷം .
ഈ നോമ്പിന്റെ ദിനങ്ങൾ നമ്മെ കൊണ്ടെത്തിക്കുന്നത് സന്തോഷകരമായ ഒരു സന്ദേശത്തിലാണ്. യശയ്യാവ് 9 : 6 നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു മകൻ നൽകപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ തോളിൽ ഇരിക്കും, അവന് അത്ഭുത മന്ത്രി, വീരനാം ദൈവം, നിത്യപിതാവ് സമാധാന പ്രഭു എന്ന പേർ വിളിക്കപ്പെടും. ഈ അത്ഭുത ശിശുവിൻറെ ഓരോ പ്രവർത്തനങ്ങളും ഒരു പേരായി നൽകിയിരിക്കുന്നു. പ്രത്യാശയും വീണ്ടെടുപ്പും വാഗ്ദാനവും എല്ലാം നിറവേറ്റപ്പെടുന്ന സന്തോഷത്തിന്റെ ദിനം ജോസഫും മറിയവും മാത്രമല്ല ദൈവത്തിൻറെ രക്ഷാകരമായ കാത്തിരിപ്പിൽ ഉള്ളത് – മിശിഹായുടെ ആഗമനത്തിനായി കാത്തിരിക്കുന്ന സർവ്വരും ഇതിൻറെ ഭാഗമത്രെ.
3) പ്രതിഫലനങ്ങളുടെ ആഴം.
ഉപരിപ്ലവങ്ങളുടെയും , അത് പോലുള്ള ബന്ധങ്ങളിലും ജീവിക്കുന്ന നമുക്ക് തിരുജന സ്വാധീനം എത്രമാത്രം ആഴത്തിലുള്ളതാണെന്ന് പലപ്പോഴും തിരിച്ചറിയാൻ കഴിയില്ല. ആത്മീകതയിൽ നിറയുമ്പോൾ നമുക്ക് അല്പമെങ്കിലും പ്രാധാന്യം ആഴത്തിൽ മനസ്സിലാക്കുവാൻ കഴിയും . തിരു സാന്നിധ്യം ജീവിതങ്ങളിൽ എത്രമാത്രം സ്വാധീനം ചെലുത്തുന്നുവെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു .നിസ്സാര ചെയ്തികൾ പലതും വിളിച്ച് പറഞ്ഞ് അപമാനം പലർക്കും നേടിക്കൊടുക്കുന്ന നാം നന്മകൾക്കും , ഗുണങ്ങൾക്കും നേരെ മുഖം തിരിച്ചുള്ള അനുഭവങ്ങളും ഇല്ലേ? “കേട്ടവർ എല്ലാവരും ഇടയന്മാർ പറഞ്ഞത് കേട്ട് ആശ്ചര്യപ്പെട്ടു. മറിയ ഈ വാർത്ത ഒക്കെയും ഹൃദയത്തിൽ സംഗ്രഹിച്ച് ധ്യാനിച്ചു കൊണ്ടിരുന്നു. വി. ലൂക്കോസ് 2: 19 ഭൗതികമായ വ്യാപാരങ്ങളെക്കാൾ ഉപരിയായി ഹൃദയത്തിൻറെ പരിവർത്തനം .
4) ഔദാര്യത്തിന്റെയും സ്നേഹത്തിന്റെയും പ്രതിഫലനങ്ങൾ .
ദൈവം നമുക്കായി ഒരുക്കി നൽകിയ ഈ സ്നേഹത്തിൻറെ സന്ദേശം ജീവിതത്തിൻറെ ഭാഗമാക്കുവാൻ കഴിയില്ലേ? സ്നേഹം ആണ് ദൈവം എന്ന് കർത്താവും നമ്മെ പഠിപ്പിച്ചു. കാണുന്ന സ്നേഹിതനെ സ്നേഹിക്കാത്തവൻ എങ്ങനെ ദൈവത്തെ സ്നേഹിക്കും എന്ന ചോദ്യം അവൻ നമുക്കായി നൽകി. പ്രതിഫലമായ ഒന്നും ആഗ്രഹിക്കാതെ സർവ്വതും ദാനം ചെയ്യുവാൻ ക്രിസ്തുമസ് നമ്മെ പഠിപ്പിച്ചു. ” തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു . വി . യോഹന്നാൻ 3: 16. ദൈവത്തിന്റെ സ്നേഹം അവന്റെ പുത്രന്റെ ദാനത്തിൽ പ്രകടമാക്കിയത് പോലെ, ഈ തിരു ജനനകാലത്ത് സഹജീവികളോട് സ്നേഹവും ഭയവും നാം പ്രകടമാക്കിയേ മതിയാവൂ.
സംക്ഷിപ്തമായ ആശയം ഇതാണ്, ക്രിസ്തുമസിന്റെ സന്ദേശം നമ്മുടെ മധ്യേ ബഹു മുഖ പ്രതികരണങ്ങൾ സജീവമാക്കുന്നു. അവയിൽ പലതും അത്ഭുതം, പ്രതീക്ഷ, പ്രതിഫലനം സ്നേഹവും ഉദാരതയും ജീവിതമാക്കുവാൻ നമ്മെ വിളിക്കുന്നു. നമ്മുടെ നോമ്പും ആചരണവും തിരുജനനത്തിന്റെ യഥാർത്ഥമായ പ്രാധാന്യത്തെ കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യത്തെ ആഴത്തിലാക്കുകയും അത് നൽകുന്ന സ്നേഹവും കൃപയും അനുകരിപ്പാൻ നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യട്ടെ .
ആശംസകളോടും പ്രാർത്ഥനയോടും
ഹാപ്പി ജേക്കബ് അച്ചൻ .
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
Mobile # 0044 7863 562907
ബിനോയ് എം. ജെ.
നിങ്ങൾ സുന്ദരമായ ഒരു മുഖം കാണുന്നതായി സങ്കല്പിക്കുക. അത് നിങ്ങളിലെ ചില സൗന്ദര്യസങ്കല്പങ്ങളെ ഉണർത്തുന്നു. നിങ്ങൾ അതിന്റെ പിറകേ കൂടുന്നു. നിങ്ങൾ കാണുന്ന മുഖം സുന്ദരമാണെങ്കിലും അത് സൗന്ദര്യത്തിന്റെ മൂർത്തിമത്ഭാവമൊന്നുമല്ല. അത് കുറെയൊക്കെ സുന്ദരമാണ്; കുറെയൊക്കെ വിരൂപവുമാണ്. അതങ്ങനെയാവാനേ വഴിയുള്ളൂ.. അതിനാൽതന്നെ അത് നിങ്ങളുടെ മനസ്സിൽ ഉണർത്തുന്ന സങ്കൽപവും പാതി സുന്ദരവും പാതി വിരൂപവുമാണ്. അത് നിങ്ങളിൽ അനന്താനന്ദം ജനിപ്പിക്കുന്നതിൽ പരാജയപ്പെടുന്നു. മാത്രവുമല്ല
നിങ്ങളിലെ സങ്കൽപത്തെ ഉണർത്തിയ ബാഹ്യവസ്തുവിനോട് നിങ്ങൾക്ക് സ്വാഭാവികമായും തോന്നുന്ന ആസക്തിയും, ആശ്രയത്ത്വവും, അടിമത്തവും കാലക്രമത്തിൽ നിങ്ങളെ പ്രശ്നങ്ങളിൽ കൊണ്ടുവന്ന് ചാടിക്കുന്നു. കാരണം അതില്ലാതെ നിങ്ങളിലെ സങ്കൽപത്തിന് നിലനിൽക്കുവാനാകുന്നില്ല. നിങ്ങൾ പ്രണയത്തിലാകുന്ന സുന്ദരി നിങ്ങളെ ഉപേക്ഷിച്ചുപോയാൽ അവളോടൊപ്പം നിങ്ങളുടെ സങ്കൽപവും തിരോഭവിക്കുവാൻ വെമ്പൽ കൂട്ടുന്നു. അത് നിലനിൽപിനു വേണ്ടി കേഴുന്നു. നിങ്ങൾ നിരാശയിലേക്ക് വീഴുകയും ചെയ്യുന്നു.
ഇപ്രകാരം ബാഹ്യവസ്തുക്കൾ നമ്മുടെ ഉള്ളിലെ അത്യുദാത്തങ്ങളായ ചില സങ്കൽപങ്ങളെ ഉണർത്തുന്നു. മനുഷ്യൻ വീടു കെട്ടുന്നതും, ഉദ്യാനങ്ങൾ നിർമ്മിക്കുന്നതും, നഗരങ്ങൾ രൂപകൽപന ചെയ്യുന്നതുമെല്ലാം ഉള്ളിലുള്ള ചില സങ്കൽപങ്ങളെ ഉണർത്തുവാൻ വേണ്ടി മാത്രമാണ്.ഇതിനപ്പുറം ഒരു ധർമ്മം ബാഹ്യയാഥാർത്ഥ്യത്തിനോ,ബാഹ്യ പ്രപഞ്ചത്തിനോ, കർമ്മത്തിനോ ഇല്ല. ഇപ്രകാരം നാം ബാഹ്യയാഥാർത്ഥ്യത്തിന്റെ സഹായത്താൽ ആന്തരിക സങ്കൽപങ്ങളെ ഉണർത്തുമ്പോൾ രണ്ടു തരം വൈഷമ്യങ്ങൾ സംഭവിക്കുന്നു. ഒന്നാമതായി ആന്തരിക സങ്കൽപങ്ങളെ അതിന്റെ പൂർണ്ണതയിൽ ഉണർത്തുവാൻ ബാഹ്യയാഥാർത്ഥ്യം അസമർത്ഥമാകുന്നു. രണ്ടാമതായി ബാഹ്യയാഥാർത്ഥ്യവുമായി നാമൊരുതരം ആസക്തിയെ വളർത്തിയെടുക്കുന്നു. ഇതാണ് മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നം. ഈ പ്രശ്നം പരിഹരിക്കുന്നതിന് അൽപം വിപ്ലവാത്മകമായി ചിന്തിക്കേണ്ടിയിരിക്കുന്നു. നമ്മിലെ ആന്തരിക സങ്കൽപങ്ങളെ ഉണർത്തുവാൻ വാസ്തവത്തിൽ ബാഹ്യയാഥാർത്ഥ്യത്തിന്റെ ആവശ്യമുണ്ടോ? ബാഹ്യയാഥാർത്ഥ്യത്തോടുള്ള ഈ ആശ്രയത്തം എത്രമാത്രം ആരോഗ്യപ്രദമാണ്? ബാഹ്യലോകത്തിന്റെ സഹായമില്ലാതെ ആന്തരിക സങ്കൽപങ്ങളെ ഉണർത്തുവാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ?അങ്ങനെയൊരു മാർഗ്ഗമുണ്ടെങ്കിൽ പിന്നീട് നമുക്ക് ബാഹ്യലോകത്തിന്റെ ആവശ്യം ഒട്ടും തന്നെയില്ല.
സങ്കൽപത്തെ ഉണർത്തുവാൻ സങ്കൽപം തന്നെ ധാരാളം മതിയാകും. അതിന് ബാഹ്യയാഥാർത്ഥ്യത്തിന്റെ ആവശ്യം ഒട്ടും തന്നെയില്ല. അത് നാം സ്വയം പരിശീലിക്കണം എന്ന് മാത്രം. നിങ്ങളിലെ സ്ത്രീ സങ്കൽപത്തെ ഉണർത്തുവാൻ നിങ്ങളുടെ പുറത്ത് സ്ത്രീ ഉണ്ടാവണമെന്ന് നിർബന്ധമൊന്നുമില്ല. പകരം നിങ്ങൾ കണ്ണടച്ചു പിടിച്ച് അത്യന്തം സുന്ദരിയായ ഒരു പെൺകുട്ടിയെ മനസ്സിൽ സങ്കല്പിക്കുക. ആദ്യമൊക്കെ നിങ്ങൾ കണ്ടിട്ടുള്ള ഏതെങ്കിലും പെൺകുട്ടിയുടെ രൂപമാവും മനസ്സിൽ തെളിയുക. പക്ഷേ അതിന് സൗന്ദര്യം പോരാ. അതിനാൽതന്നെ കണ്ണടച്ചു പിടിച്ചുകൊണ്ട് കൂടുതൽ കൂടുതൽ സൗന്ദര്യമുള്ള ഒരു പെൺകുട്ടിയെ മനസ്സിൽ സങ്കല്പിക്കുക. അവളുടെ സൗന്ദര്യം വർദ്ധിച്ചുവർദ്ധിച്ചുവരട്ടെ. ഇത് കുറെനാൾ അഭ്യസിച്ചു കഴിയുമ്പോൾ പരിപൂർണ്ണയായ ഒരു പെൺകുട്ടിയുടെ (ideal lady) രൂപം നിങ്ങളുടെ മനസ്സിൽ തെളിഞ്ഞു വരും. അവളുടെ സൗന്ദര്യത്തിൽ നിങ്ങൾ തല കറങ്ങി താഴെ വീഴട്ടെ! ഇതിൽ നിങ്ങൾ വിജയിച്ചു കഴിഞ്ഞാൽ പിന്നീട് നിങ്ങൾ ഈ ലോകത്തിലെ വൈരൂപ്യം കലർന്ന സ്ത്രീ സൗന്ദര്യത്തിനു പിറകേ അധികം ഓടുകയില്ല.
നാം ജീവിക്കുന്ന സമൂഹം അത്രനല്ല ഒരു സമൂഹമൊന്നുമല്ല. അതാണ് നമ്മുടെ പ്രശ്നങ്ങളുടെയെല്ലാം മൂലകാരണം. പരിപൂർണ്ണമായ ഒരു സമൂഹം വാർത്തെടുക്കണമെന്ന് നാം സ്വപ്നം കാണുന്നുവെങ്കിലും അതത്ര പ്രായോഗികവുമല്ല. എന്നാൽ പരിപൂർണ്ണമായതും അത്യന്തം പകിട്ടേറിയതുമായ ഒരു സമൂഹസങ്കൽപം നമ്മുടെ ഉള്ളിൽ ഉറങ്ങി കിടപ്പുണ്ട്. അതിനെ ഉണർത്തിയെടുക്കുവാൻ ഉള്ള ശക്തി ബാഹ്യസമൂഹത്തിന് ഒട്ടില്ല താനും. അതിനാൽതന്നെ അത്യന്തം ഭാസുരമായ ആ സാമൂഹിക സങ്കൽപത്തെ ആന്തരികമായി തന്നെ ഉണർത്തിയെടുക്കുവിൻ. കാറൽ മാർക്സ് ചെയ്തതുപോലെ പരിപൂർണ്ണമായതും കുറവുകളില്ലാത്തതുമായ ഒരു സമൂഹത്തെ സ്വപ്നം കണ്ടു തുടങ്ങുവിൻ. മാർക്സിന്റെ സ്വപ്നം ഒരു പാഴ്വേലയായി പോയി എന്ന് നിങ്ങൾ കരുതുന്നുണ്ടോ? അത് ലോക ചരിത്രത്തിന്റെ ഗതിയെ തന്നെ തിരിച്ചു വിട്ട കാര്യം നമുക്കറിവുള്ളതാണ്. ഇതേ വ്യായാമം തന്നെ നാമും ചെയ്യേണ്ടിയിരിക്കുന്നു. നിങ്ങളുടെ ആദർശലോകത്തെ സ്വപ്നം കണ്ടു തുടങ്ങുവിൻ. അതിന്റെ പ്രഭാവലയത്തിൽ നിങ്ങൾ ഒരുന്മാദത്തിലേക്ക് വഴുതി വീഴട്ടെ. അതിൽ നിങ്ങൾ വിജയിച്ചാൽ പിന്നീട് നിങ്ങൾ അപൂർണ്ണമായതും പിടിയിൽ നിൽക്കാത്തതുമായ ഈ ബാഹ്യസമൂഹത്തിന് പിറകേ അധികം ഓടുകയില്ല.
ബാഹ്യയാഥാർത്ഥ്യത്തെ നാം ആസ്വദിക്കുന്നു. കാരണം അത് നമ്മിലുറങ്ങിക്കിടക്കുന്ന ആന്തരിക സങ്കൽപത്തെ ഭാഗികമായെങ്കിലും ഉണർത്തുന്നു. എന്നാൽ ബാഹ്യയാഥാർത്ഥ്യം പരിപൂർണ്ണമാണെന്ന് ആരും പറയുമെന്ന് തോന്നുന്നില്ല. അത് കുറെയൊക്കെ വിരൂപവും അപകടം പിടിച്ചതുമാണ്. പുരമുകളിൽ നിന്നും താഴേക്ക് ചാടിയാൽ നിങ്ങളുടെ കാൽ ഒടിയുക തന്നെ ചെയ്യും. എന്നാൽ നിങ്ങളുടെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന പരിപൂർണ്ണമായ ആന്തരിക സങ്കൽപത്തിൽ ഇങ്ങനെ ഒരു പ്രശ്നമുണ്ടാകുവാൻ വഴിയില്ല. അത്യന്തം പകിട്ടേറിയ ആ ആന്തരിക സങ്കൽപത്തെ ബാഹ്യപ്രപഞ്ചത്തിന്റെ സഹായമില്ലാതെ തന്നെ ഉണർത്തിയെടുക്കുവിൻ. കണ്ണടച്ചു പിടിച്ചു കൊണ്ട് കുറവുകളില്ലാത്ത ആ ലോകത്തെ ഭാവനയിൽ കാണുക. അതിന്റെ മാസ്മരികതയിൽ നിങ്ങൾ ബോധം കെട്ടു താഴെ വീഴട്ടെ. അതിൽ നിങ്ങൾ വിജയിച്ചാൽ പിന്നെ വിരൂപവും അപകടം പിടിച്ചതുമായ ഈ ലോകത്തിന്റെ പിറകേ നിങ്ങൾ അധികം ഓടുകയില്ല.
ഇപ്രകാരം സങ്കൽപശക്തി ഉപയോഗിച്ച് ബാഹ്യലോകത്തിന്റെ പരിമിതികൾക്കും അപ്പുറം പോകുവാൻ മനുഷ്യന് കഴിയും. അങ്ങിനെ ബാഹ്യലോകവുമായുള്ള അടിമത്തത്തിന്റെ ചങ്ങലകളെ തകർക്കുവിൻ. നമുക്ക് വേണ്ടത് സ്വാതന്ത്ര്യമല്ലേ? യാഥാർത്ഥ്യത്തോടുള്ള അടിമത്തം മായാബന്ധനം തന്നെയാണ്. നിങ്ങളിൽ വസിക്കുന്ന ഈശ്വരൻ സങ്കൽപത്തിനും അപ്പുറത്താണ്. സങ്കൽപത്തിലൂടെ അതിലേക്ക് പ്രവേശിക്കുവിൻ. അപ്പോൾ നിങ്ങളെ ദുഃഖിപ്പിക്കുവാൻ യാഥാർഥ്യത്തിന് സാധിക്കുകയില്ല.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
വിശ്വാസം പ്രഘോഷിക്കാനും ദൈവത്തിൻറെ സാന്നിധ്യം ജനങ്ങളിൽ എത്തിക്കുന്നതിനായും യൂറോപ്പിൽ ഒരു പുതിയ ന്യൂസ് ചാനൽ പിറവിയെടുത്തു. ഷെകെയ്ന ന്യൂസ് യൂറോപ്പ് ഉദ്ഘാടനം ചെയ്തത് ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ആണ് .
ഡിസംബർ 9-ാം തീയതി രാവിലെ 10 മണിക്ക് ഏഴു തിരികളുള്ള മെനോറാ ദീപം തെളിയിച്ചാണ് അഭിവന്ദ്യ പിതാവ് ഉദ്ഘാടനം ചെയ്തത്.
മാർ ജോസഫ് സ്രാമ്പിക്കലിനൊപ്പം ബ്രദർ സന്തോഷ് കരുമത്തറ, ഷെകെയ്ന യൂറോപ്പ് കോഡിനേറ്റർ ബ്രദർ വിന്നർ വിവിധ രൂപതാ പ്രതിനിധികളുമാണ് ഉദ്ഘാടന കർമ്മത്തിൽ തിരികൾ തെളിച്ചത്. ഷെകെയ്ന എന്ന പേരു പോലെ ദൈവത്തിൻറെ സാന്നിധ്യമാകാൻ ഷെകെയ്ന ന്യൂസിന് കഴിയട്ടെ എന്ന് മാർ ജോസഫ് സ്രാമ്പിക്കൽ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ആശംസിച്ചു. കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിട്ട് നമ്മുടെ കുഞ്ഞുങ്ങൾക്കും തലമുറകൾക്കും വിശ്വാസത്തിൻറെ അടിത്തറ പകർന്നു നൽകുകയാണ് ഷെകെയ്നയുടെ ഉദ്ദേശലക്ഷ്യമെന്ന് തൻറെ പ്രസംഗത്തിൽ ഷെകെയ്ന ന്യൂസിന്റെ അമരക്കാരനായ സന്തോഷ് കരുമത്തറ പറഞ്ഞു.