Spiritual

എയ്‌ൽസ്‌ഫോർഡ്: കർമ്മലനാഥയുടെ തിരുസ്വരൂപം എയ്‌ൽസ്‌ഫോർഡിലെ ചരിത്രമുറങ്ങുന്ന സ്വർഗ്ഗാരോപിത മാതാവിന്റെ ഗ്രോട്ടോയ്‌ക്ക്‌ വലം വച്ചപ്പോൾ അപൂർവ്വമായി നാദം പൊഴിക്കാറുള്ള ദേവാലയമാണികൾ ഒരുമിച്ചു മുഴങ്ങി. നടുത്തളത്തിൽ തിങ്ങിനിറഞ്ഞ മരിയഭക്തരുടെ ഹൃദയങ്ങളിൽ ഗാഢമായ ദൈവസ്നേഹം വലയം ചെയ്തു നിന്നു. കാപ്പയണിഞ്ഞ പുരോഹിതർ കർമ്മലനാഥയെ കരങ്ങളിൽ വഹിച്ചുകൊണ്ട് നടത്തിയ ‘ഫ്ളോസ് കാർമലി’ പ്രദിക്ഷണം എയ്‌ൽസ്‌ഫോർഡ് തീർത്ഥാടനത്തിലെ അനുഗ്രഹ ശുശ്രൂഷയായി മാറി. ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ ആണ്ടുതോറും നടത്തിവരാറുള്ള എയ്‌ൽസ്‌ഫോർഡ് മരിയൻ തീർത്ഥാടനമാണ് ‘ഫ്ളോസ് കാർമലി’ യിലൂടെ ശ്രദ്ധേയമായത്.

2023 മെയ് 27 ശനിയാഴ്ച രാവിലെ 11: 15 ന് ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ലണ്ടൻ റീജിയൻ ഡയറക്ടർ റവ. ഫാ. ലിജേഷ് മുക്കാട്ട് ആശീർവദിച്ചു നൽകിയ തീർത്ഥാടന പതാക എയ്‌ൽസ്‌ഫോർഡ് പ്രയറിയിലെ പ്രിയോർ റവ. ഫാ. ഫ്രാൻസിസ് കെംസ്‌ലി ഉയർത്തിയതോടുകൂടി തിരുക്കർമ്മങ്ങൾക്ക് തുടക്കമായി. കൊടിയേറ്റിനു ശേഷം കാന്റർബറി റീജിയണിലെ സെന്റ്. മാർക് മിഷനിൽ നിന്നും കൊണ്ടുവന്ന നേർച്ചയുടെ സ്വീകരണവും ആശീർവാദവും റവ. ഫാ. ഷിൻറ്റോ വർഗീസ് വാളിമലയിൽ നിർവഹിച്ചു.


തുടർന്ന് 11 .45 ന് രൂപതയിലെ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ എയ്‌ൽസ്‌ഫോർഡിലെ പ്രസിദ്ധമായ ജപമാലരാമത്തിലൂടെ കർമ്മലമാതാവിന്റെ തിരുസ്വരൂപവും സംവഹിച്ചു കൊണ്ടുള്ള ജപമാലപ്രദിക്ഷണം നടന്നു. രൂപതാധ്യക്ഷനോടൊപ്പം ബ്രിട്ടന്റെ വിവിധഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് മരിയഭക്തർ ജപമാലയിൽ പങ്കുചേർന്നു. ഉച്ചക്ക് 1.15 ന് വിശുദ്ധ കുർബാനക്ക് മുന്നോടിയായി ആരംഭിച്ച പ്രദിക്ഷണത്തിൽ കർമ്മലമാതാവിന്റെ സ്കാപുലർ ധരിച്ച പ്രസുദേന്തിമാരും, അൾത്താരബാലന്മാരും, കാർമ്മികരായി എത്തിയ പതിനെട്ടോളം വൈദികരും അഭിവന്ദ്യ പിതാവും പങ്കുചേർന്നു. പ്രസുദേന്തി വാഴ്ചയ്ക്ക് ശേഷം അഭിവന്ദ്യ പിതാവിനോടൊപ്പം പ്രോട്ടോ-സിഞ്ചെല്ലൂസ് റവ. ഫാ. ആന്റണി ചുണ്ടെലിക്കാട്ട്, സിഞ്ചെല്ലൂസ് റവ. ഫാ. ജോർജ് ചേലയ്ക്കൽ, സിഞ്ചെല്ലൂസ് റവ. ഫാ. ജിനോ അരീക്കാട്ട്, പിൽഗ്രിമേജ് ചീഫ് കോ-ഓർഡിനേറ്റർ റവ. ഫാ. ടോമി എടാട്ട്, കാർമ്മികരായ വൈദികർ, പിൽഗ്രിമേജ് കോ-ഓർഡിനേറ്റർമാർ എന്നിവർ ചേർന്ന് തീർത്ഥാടനത്തിന്റെ തിരി തെളിയിച്ചു.

ഉച്ചക്ക് 1.30 ന് അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷപൂർവ്വമായ തിരുനാൾ കുർബാന നടന്നു. സ്വർഗ്ഗാരോപിതമാതാവിന്റ ഗ്രോട്ടോയ്‌ക്ക്‌ മുൻപിൽ പ്രത്യേകം തയ്യാറാക്കിയ ബലിപീഠത്തിലാണ് വിശുദ്ധ കുർബാന അർപ്പിച്ചത്. രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വിശ്വാസികൾക്കൊപ്പം എത്തിയ വൈദികർ വിശുദ്ധ കുർബാനയിൽ സഹകാർമികരായി.

വിശുദ്ധകുർബാനക്കു ശേഷം 3.30 ന് ലദീഞ്ഞും തുടർന്ന് വിശ്വാസപ്രഘോഷണത്തിന്റെ പ്രതീകമായി മുത്തുക്കുടകളുടെയും കൊടികളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടുകൂടി കർമ്മലമാതാവിന്റെയും പതിനൊന്നു വിശുദ്ധരുടെയും തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള ആഘോഷമായ തിരുന്നാൾ പ്രദിക്ഷണവും നടന്നു. ലണ്ടൻ, കാന്റർബറി റീജിയനുകളിലെ വിവിധ ഇടവകകളിലും മിഷനുകളിലും നിന്നുള്ള വോളണ്ടിയേഴ്‌സ് പ്രദിക്ഷണത്തിനു നേതൃത്വം നൽകി. മെയ് മാസം ഒന്നാം തിയതി ആരംഭിച്ച ഒരു ലക്ഷം ‘ഫ്ളോസ് കാർമലി’ എന്ന പ്രാർത്ഥന പരമ്പരയിലെ നിയോഗങ്ങൾ പേറുന്ന പുഷ്പചക്രവും പ്രദക്ഷിണത്തിൽ ഉൾപ്പെടുത്തിയിരുന്നു. വിശ്വാസികളുടെ അഭൂതപൂർവമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പ്രദിക്ഷണം അളവറ്റ ആത്മീയ അനുഭൂതിയുമാണ് തീർത്ഥാടകർക്ക് സമ്മാനിച്ചത്.

പ്രദിക്ഷണത്തിന്റെ ഒടുവിൽ ഓപ്പൺ പിയാസയുടെ മുന്നിൽ പ്രത്യകം തയാറാക്കിയ കൽക്കുരിശിന് മുന്നിൽ സ്ലീവാവന്ദനവും തുടർന്ന് ‘ഫ്ളോസ് കാർമലി’ പ്രദക്ഷിണവും നടന്നു. ഓപ്പൺ പിയാസയുടെ നടുമുറ്റത്ത് തിങ്ങിനിറഞ്ഞ മരിയഭക്തരുടെയും ചാപ്പലുകൾക്കു ചുറ്റും നിരന്ന മുത്തുക്കുടകളുടെയും നടുവിലൂടെ കർമ്മലമാതാവിന്റെ തിരുസ്വരൂപവും സംവഹിച്ചുകൊണ്ട് പുരോഹിതർ നീങ്ങിയപ്പോൾ കാർമ്മലിലെ സൗന്ദര്യ പുഷ്പത്തിന്റെ പരിമളം നടുത്തളത്തിലാകെ നിറഞ്ഞുനിന്നു. അവിടെ ഉയർന്ന പ്രാർത്ഥനകളിൽ ഉത്തരീയനാഥയുടെ വാഗ്ദാനത്തിലുള്ള പ്രത്യാശ നിഴലിച്ചു നിന്നു.

റവ. ഫാ. ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തിലുള്ള രൂപതയിലെ വിവിധ മിഷനുകളിൽ നിന്നുള്ള ക്വയർ അംഗങ്ങൾ തിരുക്കർമങ്ങൾ സംഗീത സാന്ദ്രമാക്കി. തീർത്ഥാടകർക്ക് എല്ലാ വർഷവും നൽകിവരാറുള്ള കർമ്മലമാതാവിന്റെ ഉത്തരീയം പ്രദിക്ഷണത്തിനു ശേഷം വിതരണം ചെയ്തു. നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നതിനും, കഴുന്ന്, അടിമ എന്നിവയ്ക്കും പ്രത്യേകം സൗകര്യം ഏർപ്പെടുത്തിയിരുന്നു. കൂടാതെ വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മിതമായ നിരക്കിൽ ലഘു ഭക്ഷണശാലയും ഒരുക്കിയിരുന്നു. തിരുക്കർമ്മങ്ങൾക്കൊടുവിൽ തീർത്ഥാടകരായി എത്തിയിട്ടുള്ള എല്ലാവർക്കും സ്നേഹക്കൂട്ടായ്മയുടെ ഭാഗമായി സ്‌നേഹവിരുന്നും ക്രമീകരിച്ചിരുന്നു.

എയ്‌ൽസ്‌ഫോർഡിലെ അനുഗ്രഹാരാമത്തിൽ കർമ്മലനാഥയുടെ സംരക്ഷണം തേടിയെത്തിയവർ സവിശേഷമായ കൃപാദാനങ്ങൾ ഹൃദയങ്ങളിൽ സ്വീകരിച്ചു മടങ്ങുന്ന അസുലഭ കാഴ്ച്ചയാണ് കാണാൻ കഴിഞ്ഞത്. തീർത്ഥാടന കോ-ഓർഡിനേറ്റർമാരെ കൂടാതെ, ഔർ ലേഡി ഓഫ് മൗണ്ട് കാർമൽ മിഷൻ ട്രസ്ടിമാർ, വിവിധ കമ്മറ്റികളുടെ ഭാരവാഹികൾ, ലണ്ടൻ, കാന്റർബറി റീജിയനിൽ നിന്നുള്ള ട്രസ്ടിമാർ, സണ്ടേസ്കൂൾ അധ്യാപകർ, ഭക്ത സംഘടനകളുടെ ഭാരവാഹികൾ തുടങ്ങിയവർ തീർത്ഥാടനത്തിന് നേതൃത്വം നൽകി. അടുത്തവർഷത്തെ എയ്‌ൽസ്‌ഫോർഡ് തീർത്ഥാടനം 2024 മെയ് 25 ശനിയാഴ്ച ആയിരിക്കുമെന്ന് പിൽഗ്രിമേജ് ചീഫ് കോ-ഓർഡിനേറ്റർ ഫാ. ടോമി എടാട്ട് അറിയിച്ചു.

എയ്‌ൽസ്‌ഫോഡിലെ ശുശ്രൂഷകളിൽ സവിശേഷമായ മറ്റൊന്ന് എല്ലാ മാസവും കർമ്മലമാതാവിന്റെ സന്നിധിയിൽ വച്ച് നടക്കുന്ന ആദ്യബുധനാഴ്ച ശുശ്രൂഷയാണ്. വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന സൗഖ്യ ജപമാല ശുശ്രൂഷ.

കാൻറർബറി: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ ജൂൺ മാസം 24 ന് ശനിയാഴ്ച കാൻറർബറി റീജണിലെ റെഡ്ഹിൽ സെന്റ് തെരേസ ദേവാലയത്തിൽ വെച്ച് ബൈബിൾ കൺവെൻഷൻ സംഘടിപ്പിക്കുന്നു. ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ സുഗമമായ പാസ്റ്ററൽ ശുശ്രുഷയ്ക്കായി നിലവിലുള്ള എട്ടു റീജണുകൾ പന്ത്രണ്ടായി വിഭജിച്ചു പുതുതായി രൂപീകരിക്കപ്പെട്ട കാൻറർബറി റീജണിൽ ഇതാദ്യമായാണ് ബൈബിൾ കൺവെൻഷൻ സംഘടിപ്പിക്കുന്നത്.

ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ ബലി അർപ്പിച്ചു സന്ദേശം നൽകും.

പ്രശസ്ത ധ്യാന ഗുരുവും, റോം യൂണിവേഴ്സിറ്റി പ്രൊഫസ്സറും, ബാംഗ്ലൂർ കർമലാരം തിയോളജി കോളേജിൽ വിസിറ്റിങ് പ്രൊഫസറുമായ ഫാ. ഇഗ്‌നേഷ്യസ് കുന്നുംപുറത്ത് ഒ.സി.ഡി ബൈബിൾ കൺവെൻഷൻ നയിക്കുന്നതാണ്.ഭക്തിഗാനങ്ങൾ രചിച്ചു,മ്യൂസിക്ക് ചെയ്യാറുള്ള ഇഗ്നേഷ്യസ് അച്ചൻ നല്ലൊരു വാഗ്മികൂടിയാണ്.

ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർ പേഴ്സണും, അനുഗ്രഹീത കൗൺസിലറും, പ്രശസ്ത തിരുവചന പ്രഘോഷകകൂടിയായ സിസ്റ്റര്‍ ആന്‍ മരിയ SH വിശുദ്ധ ഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവെക്കുകയും, ശുശ്രുഷകൾക്കു നേതൃത്വം നൽകുകയും ചെയ്യും.

കാൻറർബറി റീജണൽ കോർഡിനേറ്റർ ഫാ.മാത്യു മുളയോലിൽ സഹകാർമികത്വം വഹിക്കുകയും കൺവൻഷനു നേതൃത്വം അരുളുകയും ചെയ്യും.

കാൻറർബറി റീജണൽ കൺവെൻഷനിൽ രാവിലെ ഒമ്പതരക്ക് ആരംഭിച്ചു വൈകുന്നേരം നാലു മണിവരെ നടത്തപ്പെടുന്ന തിരുക്കർമ്മങ്ങളിലും, തിരുവചന ശുശ്രുഷയിലും പങ്കുചേർന്ന് ദൈവീക കൃപകളും, അനുഗ്രഹങ്ങളും പ്രാപിക്കുന്നതിന് ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നതായി ഫാ. മാത്യു, ഇവാഞ്ചലൈസേഷൻ റീജണൽ കോർഡിനേറ്റർ ഡോൺബി, സെക്രട്ടറി ജോസഫ് കരുമത്തി എന്നിവർ അറിയിച്ചു.

കുമ്പസാരത്തിനും,സ്പിരിച്യുൽ ഷെയറിങ്ങിനും സൗകര്യം ഉണ്ടായിരിക്കും. ലഘുഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
ഡോൺബി – 07921824640, ജോസഫ് – 07760505659

കണ്‍വെന്‍ഷന്‍ വേദിയുടെ വിലാസം:
St.Teresa RC Church,Weldon Way,Merstham,Redhill,RH1 3QA

 

ഗ്രേയ്റ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ലണ്ടൻ റീജിയന്റെ ഭാഗമായ സെന്റ് മേരീസ് ആൻഡ് ബ്ലെസ്സഡ് കുഞ്ഞച്ചൻ മിഷനിൽ ഒരു മാസമായി വിവിധ വാർഡുകളിലുള്ള വീടുകളിൽ നടന്നു വന്ന മാതാവിന്റെ വണക്കമാസ ആചരണത്തിന്റെ സമാപനം 31 , ബുധനാഴ്ച ഭക്തിപൂർവ്വം കൊണ്ടാടുന്നതാണ് .

ഇന്ന് വൈകുന്നേരം 6:45 നു ജപമാലയോടുകൂടി ആരംഭിച്ചു തുടർന്നു 7 മണിക്ക് വിശുദ്ധ കുർബാനയും
തുടർന്ന് മാതാവിന്റെ നൊവേന , വണക്കമാസ പ്രാർത്ഥന , ആരാധന , തുടർന്ന് പരിശുദ്ധ അമ്മയുടെ
തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദിക്ഷണവും ലദീഞ്ഞും അതിനുശേഷം വണക്കമാസാചരണ സമാപനത്തിൽ പരമ്പരാഗതമായി നടന്നുവരുന്ന പാച്ചോർ നേർച്ച വിതരണവും ഉണ്ടായിരിക്കുന്നതാണ്. ഈ ആത്മീയ വിരുന്നിലേക്കു ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി മിഷൻ ഡയറക്ടർ ഫാ . ഷിന്റോ വർഗീസ് വലിമലയിൽ സി ആർ എമ്മും മിഷൻ കമ്മിറ്റി അംഗങ്ങളും അറിയിച്ചു .

അഡ്രസ്സ്

St. Mary and Blessed Kunjachan Mission ( Our Lady and St George church)
132 Shenhall street
E17 9HU

ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ വിവിധ മിഷനുകളിൽ , തിരുകർമ്മങ്ങളിൽ ഉപയോഗിക്കുവാൻ ഉള്ള വിശുദ്ധ തൈലത്തിന്റെ കൂദാശ തിരുക്കർമ്മം പ്രെസ്റ്റൻ കത്തീഡ്രലിൽ നടന്നു , തിരുക്കർമ്മങ്ങൾക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിച്ചു .സ്വർഗീയ സഭയുടെ സാദൃശ്യത്തിൽ ആണ് ഭൗമിക സഭയെ സ്ഥാപിച്ചിരിക്കുന്നത് .

നമ്മൾ ഭൂമിയിൽ ആയിരിക്കുമ്പോൾ സ്വർഗീയ സഭയുടെ അനുഭവം , സ്വർഗം ഉണ്ടെന്നുള്ള ബോധ്യവും , സ്വർഗത്തിൽ വസിക്കുന്ന ദൈവത്തെ ഭൂമിയിൽ ആയിരിക്കുമ്പോൾ തന്നെ കാണാനും കേൾക്കാനും അനുഭവിക്കാനും നമുക്ക് സാധിക്കണം . വിശുദ്ധ കുർബാന മദ്ധ്യേ ഉള്ള സന്ദേശത്തിൽ മാർ സ്രാമ്പിക്കൽ വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു .തിരുക്കർമ്മങ്ങളിൽ പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ ആന്റണി ചുണ്ടെലിക്കാട്ട് , സിഞ്ചെല്ലൂസ് മാരായ വെരി . റെവ. ഫാ. സജിമോൻ മലയിൽ പുത്തൻപുരയിൽ , വെരി റെവ. ഫാ . ജോർജ് ചേലക്കൽ ,വെരി റെവ ഡോ ബാബു പുത്തൻപുരക്കൽ എന്നിവർ സഹകാർമ്മികർ ആയിരുന്നു . രൂപതയുടെ വിവിധ മിഷനുകളിൽ നിന്നുള്ള വൈദികരും , സന്യസ്ഥരും അല്മായ പ്രതിനിധികളും തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു .

 

ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിരവധിയായ ശുശ്രൂഷകൾ നയിക്കുന്ന അഭിഷേകാഗ്നി മിനിസ്ട്രി യുകെയിൽ ഇന്ത്യയിൽ നിന്നും എത്തിക്കൊണ്ടിരിക്കുന്ന യുവ നേഴ്‌സുമാർക്കായി മലയാളത്തിൽ നടത്തുന്ന ഈ ശുശ്രൂഷ ഏത് ജീവിത ജീവിത സാഹചര്യത്തിലും ക്രിസ്തുവിശ്വാസത്തിന്റെ പാതയിൽ വഴിനടക്കാൻ ഏവരെയും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് . ബർമിങ്ഹാം സെന്റ് ജെറാഡ് കാത്തലിക് പള്ളിയിൽ നടക്കുന്ന കൺവെൻഷനിൽ ഫാ. ഷൈജു നടുവത്താനിയിലിന്റെ നേതൃത്വത്തിൽ അഭിഷേകാഗ്നി ടീം ശുശ്രൂഷ നയിക്കും.

അഡ്രസ്സ്

St JERARD CATHOLIC CHURCH
BIRMINGHAM
B35 6JT.

കൂടുതൽ വിവരങ്ങൾക്ക്

നിമ്മി +44 7880 677783
അലീഷ +44 7442 002045

ബിനോയ് എം. ജെ.

അനന്താനന്ദം ജീവിതത്തിൽ എവിടെയോ കിടപ്പുണ്ട്. അതുറപ്പായ കാര്യമാണ്. മനുഷ്യൻ സദാ അനന്താനന്ദത്തെ തേടുന്നു. അതാകുന്നു ആഗ്രഹങ്ങളുടെ പിറകിലുള്ള മന:ശ്ശാസ്ത്രം. അൽപം പണമോ അധികാരത്തിന്റെ അപ്പക്കഷണമോ അല്ല മനുഷ്യൻ വാസ്തവത്തിൽ അന്വേഷിക്കുന്നത്. ആയിരുന്നുവെങ്കിൽ അവ കിട്ടിക്കഴിയുമ്പോൾ അവൻ സംതൃപ്തനാകവുകയും അന്വേഷണം അവസാനിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ നമുക്ക് ചുറ്റും നാമങ്ങനെയല്ല കാണുന്നത്. എന്തൊക്കെതന്നെ കിട്ടിയാലും സംതൃപ്തമാകാത്ത മനുഷ്യമനസ്സ്; ആഗ്രഹങ്ങൾ അതേപടി സഫലമായാലും തൃപ്തിയടയാത്ത മനുഷ്യമനസ്സ്; എത്രതന്നെ ഓടിയാലും തളരാത്ത മനുഷ്യമനസ്സ് ; ഇത് എന്തിലേക്കാണ് വിരൽചൂണ്ടുന്നത്? ലൗകികമായ ഈ ആശകളുടെയും ആഗ്രഹങ്ങളുടെയും പിറകിൽ ആദ്ധ്യാത്മികമായ ഒരാഗ്രഹവും ലക്ഷ്യവും കിടപ്പില്ലേ? അവൻ പ്രത്യക്ഷമായി പരിമിതമായവയെ തേടുന്നുവെങ്കിലും പരോക്ഷമായി അപരിമിതമായവയെ തന്നെയല്ലേ തേടുന്നത്?

മനുഷ്യൻ അനന്താനന്ദത്തെ അന്വേഷിക്കുന്നു. എന്നാൽ അത് എവിടെയാണ് കിടക്കുന്നത് എന്ന് അവനറിഞ്ഞുകൂടാ. ഇപ്പോൾ അവനത് കിട്ടുന്നില്ല എന്ന് സ്പഷ്ടം. അതുകൊണ്ടാണല്ലോ അവനതിനെ അന്വേഷിക്കുന്നത്. ജീവിതസാഹചര്യങ്ങൾ ഒന്ന് മാറിയാൽ, വിവാഹം കഴിച്ചാൽ, പണമുണ്ടായാൽ, അധികാരസ്ഥാനങ്ങളിൽ എത്തിച്ചേർന്നാൽ അത് കിട്ടുമെന്ന് അവൻ പ്രത്യാശിക്കുന്നു. എന്നാൽ അവനത് കിട്ടുന്നുണ്ടോ? ഇല്ല എന്ന് വ്യക്തം. ആശയോടൊപ്പം നിരാശയും സദാ സംഭവിച്ചുകൊണ്ടേയിരിക്കുന്നു. അവ പരസ്പരം നിർവീര്യമാക്കുകയും ചെയ്യുന്നു. ഇപ്രകാരം മനുഷ്യൻ ഒരു ദൂഷിതവലയത്തിൽ പെട്ടുപോകുന്നു. കരകയറാനാവുന്നില്ല. നമ്മുടെ ജീവിതം ഒരു പരാജയമായി മാറുന്നു.

സഹസ്രാബ്ദങ്ങളിലൂടെ മനുഷ്യൻ അന്വേഷിക്കുകയാണ്. ഭൗതികവും ലൗകികവുമായ പല നേട്ടങ്ങളും അവൻ കൈവരിക്കുന്നുമുണ്ട്. പുതിയ പുതിയ കണ്ടുപിടുത്തങ്ങൾ, നൂതനമായ സാങ്കേതിക വിദ്യകൾ, ജീവിതക്ലേശങ്ങളെ ലഘൂകരിക്കുവാനും രോഗങ്ങളെ ശമിപ്പിക്കുവാനും ഉള്ള മാർഗ്ഗങ്ങൾ …ഇങ്ങനെ പുരോഗതിയെന്നും വളർച്ചയെന്നും തെറ്റിദ്ധരിക്കപ്പെടുന്ന പല മാറ്റങ്ങളും അവന്റെ ജീവിതത്തിൽ സംഭവിക്കുന്നു. ഇവയൊന്നും പുരോഗതി യല്ല. അതിനാൽ തന്നെ അനന്താനന്ദം ഇന്നും ഒരു മരീചികയായി തുടരുന്നു. ചിലർ മനസ്സു മടുത്ത് ജീവിതവിരക്തിയിലേക്ക് നീങ്ങുന്നു. അന്വേഷിച്ചിട്ടും കണ്ടെത്തുവാനാവാത്ത വിധത്തിൽ അത്രയധികം ദുരൂഹത ഇതിലുണ്ടോ? അന്വേഷിച്ചിട്ടും കണ്ടെത്തുന്നില്ലെങ്കിൽ അതിന്റെ പിറകിൽ വ്യക്തമായ ചില കാരണങ്ങൾ ഉണ്ടാവുകയില്ലേ? എന്താണ് ഇവിടുത്തെ പ്രശ്നം?എന്താണ് ഇതിന്റെ പരിഹാരം?

പരിമിതമായ ഈ ലോകത്തിൽ അനന്താനന്ദം എങ്ങനെ കിട്ടുവാനാണ്? അനന്താനന്ദത്തെ അവൻ തെറ്റായ സ്ഥലത്ത് അന്വേഷിക്കുന്നു. ബാഹ്യലോകം പരിമിതമാകുമ്പോൾ ആന്തരികലോകം അപരിമിതമാണ്. ബാഹ്യലോകം ഒരു മിഥ്യയാണെങ്കിൽ ആന്തരിക ലോകത്തിൽ നിത്യസത്യമായ ഈശ്വരൻ വസിക്കുന്നു. അതിനാൽ തന്നെ അനന്താനന്ദം വേണമെങ്കിൽ അതിനെ നിങ്ങളുടെ ആന്തരിക ലോകത്തുതന്നെ അന്വേഷിക്കുവിൻ. അനന്താനന്ദത്തെ അനന്തസത്തയിൽ തിരയുവിൻ. തന്റെ ഉള്ളിൽ നിന്നും വരുന്ന സുഗന്ധത്തെ കസ്തൂരിമാൻ പുറത്ത് തിരയുന്നതുപോലെ മനുഷ്യനും തന്റെ ഉള്ളിൽ നിന്നും വരുന്ന(അനന്ത) ആനന്ദത്തെ ബാഹ്യലോകത്ത് അന്വേഷിക്കുന്നു. ഇതൊരു മഠയത്തരവും പാഴ് വേലയുമാണ്.

നിങ്ങളുടെ ഉള്ളിൽ ഈശ്വരൻ വസിക്കുന്നുണ്ടെങ്കിൽ ആ വസ്തുതയെ അംഗീകരിക്കുവിൻ. ആ ഈശ്വരനെ ഉണർത്തുവാൻ ശ്രമിക്കുവിൻ. “അഹം ബ്രഹ്മാസമി” എന്ന് ആവർത്തിച്ചാവർത്തിച്ച് ഉരുവിടുവിൻ. സ്വയം ഒരു വ്യക്തിയാണെന്ന ചിന്തതന്നെ തിരോഭവിക്കട്ടെ. അപ്പോൾ നിങ്ങളുടെ ഉള്ളിലെ ഈശ്വരൻ ഉണർന്ന് തുടങ്ങും. ഈശ്വരൻ ഉണർന്ന് തുടങ്ങുന്നതോടൊപ്പം അനന്താനന്ദവും ഉണർന്ന് തുടങ്ങുന്നു. ഇപ്രകാരം സ്വയം ബ്രഹ്മമായി മാറുന്ന നിങ്ങൾക്ക് പിന്നീട് ആഗ്രഹങ്ങൾ ഉണ്ടാവുകയില്ല.

ഈ ലോകത്തിൽ അനന്താനന്ദം തിരയുന്നതിനെ ലൗകികത എന്ന് വിളിക്കുന്നു. അവിടെ നിങ്ങളുടെ അന്വേഷണം വഴിപിഴച്ച് പോയിരിക്കുന്നു. നിങ്ങൾ മായയുടെ സ്വാധീനത്തിൽ പെട്ടുപോയിരിക്കുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 

ലോകത്തിലെ വിവിധ രാജ്യങ്ങളിൽ കുട്ടികൾക്ക് ഏത് ജീവിത സാഹചര്യങ്ങളിലും ക്രിസ്തു വിശ്വാസത്തിൽ വളരാനുതകുന്ന വിവിധങ്ങളായ ശുശ്രൂഷകൾ നടത്തിവരുന്ന റവ. സേവ്യർ ഖാൻ വട്ടായിലച്ചൻ ആത്മീയ നേതൃത്വം നൽകുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്‌ട്രി ജൂൺ 17 ന് മാഞ്ചസ്റ്ററിൽ വച്ച് കുട്ടികൾക്കായി പ്രത്യേക ശുശ്രൂഷ ഒരുക്കുന്നു.

മാഞ്ചസ്റ്റർ ലോങ്‌സൈറ്റ് സെന്റ് ജോസഫ് പള്ളി സീറോ മലബാർ കമ്മ്യൂണിറ്റി സെന്ററിൽ (M13 0BU Portland Crescent) നടക്കുന്ന ശുശ്രൂഷയിൽ 9 വയസ്സുമുതൽ 12 വയസുവരെയുള്ളവർക്ക് പങ്കെടുക്കാം.

സമയം രാവിലെ 10 .30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ .

കൂടുതൽ വിവരങ്ങൾക്ക്
രാജു ആന്റണി 07912217960
വിൻസ് ജോസഫ് 07877852815
മിലാനി പോൾ 07877542849

ലണ്ടൻ:ആകമാന യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ 2023 മെയ് 11 മുതൽ 15 വരെ യുകെ (യുണൈറ്റഡ് കിങ്ഡം) സന്ദർശിച്ചു.

ഇഗ്ലണ്ടിലെ മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ മെയ് 11 വ്യാഴാഴ്ച വൈകിട്ട് എത്തിയ പരിശുദ്ധ പിതാവിന് മെത്രാപ്പോലീത്തമാരും, എം.എസ്.ഒ.സി യുകെ കൗൺസിലും, മാഞ്ചസ്റ്റർ സെന്റ് മേരീസ് പള്ളി അംഗങ്ങളും ചേർന്ന് ഭക്തിനിർഭരമായ സ്വീകരണം നൽകി. മെയ് 12ന് പരിശുദ്ധ പിതാവ് മാഞ്ചസ്റ്റർ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ്‌ ഇടവകാംഗങ്ങളുമായി സ്നേഹ സംഗമം നടത്തപ്പെട്ടു.

യുകെയിലെ സഭയുടെ 36 പള്ളികളിൽ നിന്നുമുള്ള ആത്മീയ മക്കൾക്കായി മെയ് 13-ാം തീയതി ശനിയാഴ്ച യൂണിവേഴ്സിറ്റി ഓഫ് ബോൾട്ടൻ സ്റ്റേഡിയത്തിൽ പ്രത്യേകം ക്രമീകരിച്ച വിശുദ്ധ മദ്ബഹായിൽ പരിശുദ്ധ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു അനുഗ്രഹ പ്രഭാഷണം നടത്തി.
മലങ്കരയിൽ നിന്നും എത്തിച്ചേർന്ന അഭിവന്ദ്യ പിതാക്കമാരായ ഡോ. ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലിത്ത, ഡോ. കുര്യാക്കോസ് മാർ തേയോഫിലോസ് മെത്രാപ്പോലിത്ത, ഡോ. മാത്യൂസ് മാർ അന്തീമോസ് മെത്രാപ്പോലിത്ത,യു.കെ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത എന്നിവർ സഹ കാർമികത്വം വഹിച്ചു. ഭദ്രാസനത്തിലെ വൈദീകർ,കൗൺസിൽ അംഗങ്ങൾ,ഭക്ത സംഘടനകൾ തുടങ്ങി ഏകദേശം രണ്ടായിരത്തിൽ അധികം വിശ്വാസികൾ വി കുർബാനയിൽ പങ്കെടുത്തു.

മെയ് 13 ന് വൈകിട്ട് 4 മണിക്ക് പുതിയതായി പണി കഴിപ്പിച്ച മാഞ്ചസ്റ്റർ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ്‌ പളളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശ പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ മുഖ്യ കാർമികതത്വത്തിൽ നടത്തപ്പെട്ടു.

മെയ് 14-ാം തീയതി ഞായറാഴ്ച പരിശുദ്ധ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന അർപ്പിച്ചു. തുടർന്ന് പൊതുസമ്മേളനവും നടത്തപ്പെട്ടു. മെയ് 14 ഞായറാഴ്ച വൈകിട്ട് പരിശുദ്ധ പിതാവിന്റെ അധ്യക്ഷതയിൽ എം.എസ്.ഒ.സി യുകെ കൗൺസിൽ യോഗം ചേർന്നു. മെയ് 15ന് ശ്ലൈഹീക സന്ദർശനം പൂർത്തിയാക്കി പരിശുദ്ധ ബാവ തിരിച്ചു പോയി. ഭദ്രാസനത്തിലെ വൈദികരും കൗൺസിൽ അംഗങ്ങളും ,വിവിധ കമ്മിറ്റികളും മാഞ്ചെസ്റ്റർ സെൻറ് മേരീസ് പള്ളിയിലെ കമ്മിറ്റികളും ചടങ്ങുകൾക്ക് നേതൃത്വം നൽകി.

 

2023 ജൂൺ മാസം 23,24,25 തീയതികളിൽ വെയില്സിലുള്ള കഫൻലീ പാർക്കിൽ വെച്ച് നടത്തപ്പെടുന്ന യുകെ മലങ്കര കത്തോലിക്കാ സഭാ മിഷനുകളുടെ എട്ടാമത് കൺവെൻഷന്റെ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ എത്തിയതായി യുകെയിലെ സ്പെഷ്യൽ പാസ്റ്റർ ആൻഡ് കോർഡിനേറ്റർ റവ. ഫാ. ഡോ. കുര്യാക്കോസ് തടത്തിൽ അറിയിച്ചു. ഇദംപ്രഥമായി നടത്തപെടുന്ന ത്രിദിന റെസിഡൻഷ്യൽ കൺവെൻഷന്റെ സുഗമമായ നടത്തിപ്പിന് വൈദീകരുടെ ചുമതലയിൽ രൂപീകരിച്ച വിവിധ കമ്മറ്റികളുടെ പ്രവർത്തനങ്ങൾ യുകെയിലെ മലങ്കര നാഷണൽ കൗൺസിൽ വിലയിരുത്തി.

സഭയുടെ പരമാധ്യക്ഷൻ അത്യഭിവന്ദ്യ ബസ്സേലിയോസ് കർദ്ദിനാൾ ക്ളീമ്മീസ് കാതോലിക്കാ ബാവാ മുഖ്യാതിഥിയായിരിക്കുന്ന കൺവെൻഷനിൽ യുകെയിലെ 19 മിഷൻ സെന്ററുകളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുക്കും.

ഈ വർഷത്തെ കൺവെൻഷൻ വിഷയമായ  “നിങ്ങളുടെ വെളിച്ചം മറ്റുള്ളവരുടെ മുന്നിൽ പ്രകാശിക്കട്ടെ” (മത്തായി 5/16).  എന്ന വിശുദ്ധ വചനത്തെ ആസ്പദമാക്കി നടത്തപ്പെട്ട കൺവെൻഷൻ ലോഗോ മത്സരത്തിൽ കോവെന്ററി മിഷനിൽ നിന്നുള്ള റിജോ കുഞ്ഞുകുട്ടി രൂപകൽപന ചെയ്ത ലോഗോ തിരഞ്ഞെടുക്കപ്പെട്ടു. മറ്റ് 15 ലോഗോകളെ പിന്തള്ളിയാണ് റിജോ വിജയിയായത്.

പ്രസ്തുത വിഷയത്തെ ആസ്പദമാക്കി സണ്ടേസ്കൂൾ, യുവജന സംഘടനയായ എം സി വൈ എം, മാതൃവേദി പിതൃവേദി സുവിശേഷസംഘം മുതലായ വിഭാഗങ്ങളുടെ സെമിനാറുകൾ നടത്തപ്പെടും. പ്രഗത്ഭരായ വ്യ്കതികൾ ക്‌ളാസ്സുകൾ കൈകാര്യം ചെയ്യും. ബൈബിൾ ക്വിസ്, കൾച്ചറൽ പ്രോഗ്രാം കായിക വിനോദങ്ങൾ, പ്രതിനിധി സമ്മേളനം, സംയുക്ത സമ്മേളനം, വിശുദ്ധ കുർബാന എന്നിവയായിരിക്കും നടത്തപ്പെടുക.

ബിനോയ് എം. ജെ.

ഹിന്ദുമതത്തിൽ പറയുന്നു “അഹം ബ്രഹ്മാസ്മി” . അല്ലെങ്കിൽ ഞാൻ ഈശ്വരൻ തന്നെയാകുന്നു. പക്ഷേ നാമാരും അങ്ങനെ പറയുമെന്ന് തോന്നുന്നില്ല. എല്ലാവരെയും ഉദ്ദേശിച്ചാണല്ലോ യോഗിമാർ അപ്രകാരം പറഞ്ഞത്. അതിന് നാം മാത്രമായി ഒരപവാദം ആകുവാൻ പോകുന്നില്ല. ഞാനും നിങ്ങളും ബ്രഹ്മം തന്നെ. പക്ഷേ നമുക്കങ്ങനെ തോന്നുകയോ അനുഭവപ്പെടുകയോ ചെയ്യുന്നില്ലല്ലോ. എന്താണിതിന്റെ കാരണം? താൻ ഈശ്വരനാണെന്ന് ചിന്തിക്കുവാനുള്ള മന:ക്കരുത്തും ചങ്കൂറ്റവും നമുക്ക് തുടക്കം തൊട്ടേ ഇല്ല. താൻ ആരാണ് എന്ന ചോദ്യത്തിന് നമുക്ക് മറ്റു പല ഉത്തരങ്ങളുമുണ്ട്. ഉദാഹരണത്തിന് ഞാൻ ഒരെഴുത്തുകാരനാണ്, ഞാൻ ഒരു പ്രാസംഗികനാണ്, ഞാൻ ഒരു ചിന്തകനാണ്, ഞാൻ ഒരു പുരുഷൻ ആണ്, ഞാൻ ഒരു വിദ്യാർത്ഥിയാണ് ഇങ്ങനെ പോകുന്നു വിശദീകരണങ്ങൾ. ഇതിനെ അഹം(Ego) എന്ന് വിളിക്കാം.

ഇപ്രകാരം രൂപം കൊള്ളുന്ന അഹം ഒരു പരിധി വരെ സമൂഹത്തിന്റെ സൃഷ്ടിയാണ്. അത് സമൂഹത്തിൽ നാമഭിനയിക്കുന്ന റോളു(role)കളുടെയും നാമേറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്വങ്ങളുടെയും ഒരു ആകെത്തുകയാകുവാനേ വഴിയുള്ളൂ. അത് നൂറു ശതമാനവും സത്യമായിരിക്കണമെന്നുമില്ല. മിക്കപ്പോഴും അത് കപടമാണെന്ന് കാണുവാൻ കഴിയും. ഉദാഹരണത്തിന് ഞാൻ ലോകത്തിലേക്കും ഏറ്റവും വലിയ എഴുത്തുകാരനാണെന്ന് സ്വയം കരുതുന്നുവെന്ന് സങ്കല്പിക്കുക . സമൂഹവും എന്നെ ഏറെക്കുറെയൊക്കെ അപ്രകാരം വിലയിരുത്തുന്നുവെന്നും കരുതുക. ഒരു ദിവസം ഞാൻ സത്യമായും എന്നേക്കാൾ കഴിവുള്ള ഒരെഴുത്തുകാരനെ കണ്ടുമുട്ടുന്നു. അവിടെ എന്നെക്കുറിച്ച് തന്നെയുളള എന്റെ കാഴ്ചപ്പാടുകൾ തെറ്റുന്നു. ഞാൻ ആശയക്കുഴപ്പത്തിലാവുകയും എന്റെ ഈഗോ വ്രണപ്പെടുകയും ചെയ്യുന്നു . ഇപ്രകാരം ഈഗോ വ്രണപ്പെടുമ്പോഴാണ് നമുക്ക് ദുഃഖം ഉണ്ടാകുന്നത്. പ്രകൃതി(സമൂഹം)യാവട്ടെ നമ്മുടെ ഈഗോയെ തകർക്കുവാൻ സദാ വ്യഗ്രത കാട്ടുന്നു . കാരണം അത് തകർന്നാലെ നമുക്ക് ഈശ്വരസാക്ഷാത്ക്കാരവും മോക്ഷവും കിട്ടൂ. നാമാവട്ടെ ഈഗോയെ പ്രോത്സാഹിപ്പിക്കുന്നു. ഇതൊരു വലിയ സംഘർഷം തന്നെ മനുഷ്യജീവിതത്തിൽ സൃഷ്ടിക്കുന്നു.

ഈ സംഘർഷത്തിന്റെ പരിഹാരം എന്താണ്? ഇതിനെ എങ്ങനെ വിജയകരമായി തരണം ചെയ്യാം? ആദ്യമായി പ്രകൃതിയുമായി സ്വരച്ചേർച്ചയിലാവുക. പ്രകൃതി ബാഹ്യമായി നിങ്ങളുടെ ഈഗോയെ തകർക്കുവാൻ ശ്രമിക്കുന്നു. ആന്തരികമായി നിങ്ങളും അതുതന്നെ ചെയ്യുക! ഈഗോയെ ഇല്ലാതാക്കുവാൻ പരിശ്രമിക്കുക. ഒന്നിലും അഭിമാനിക്കാതെയിരിക്കുക. വാസ്തവത്തിൽ നാം എന്തിനേക്കുറിച്ചാണ് സദാ അഭിമാനം കൊള്ളുന്നത്? പരിമിതമായ കാര്യങ്ങളെക്കുറിച്ച്. എനിക്ക് മറ്റുള്ളവർക്കുള്ളതിനേക്കാളും കൂടുതൽ പണമുണ്ട്; അല്ലെങ്കിൽ അധികാരം ഉണ്ട്. താരതമ്യം ചെയ്യുമ്പോൾ നമുക്ക് എന്തെങ്കിലും കൂടുതൽ ഉണ്ടെങ്കിൽ നമ്മുടെ ഈഗോ വളരുന്നു. നാം പിറകിലാണെങ്കിൽ ഈഗോ വ്രണപ്പെടുകയും ചെയ്യുന്നു. ഇപ്രകാരം പരിമിതമായ ഈഗോയെ പ്രകൃതി പ്രോത്സാഹിപ്പിക്കുന്നില്ല. നമ്മുടെ ഈഗോ അഥവാ അഹം അനന്തമാകേണ്ടിയിരിക്കുന്നു! അപ്പോൾ അത് ഉള്ളതും ഇല്ലാത്തതും തമ്മിൽ വ്യത്യാസം ഇല്ലെന്നാവുന്നു . അപരിമിതവും അനന്തവുമായ ഈഗോയെ വ്രണപ്പെടുത്തുവാൻ ബാഹ്യലോകത്തിന് കഴിയില്ല. മാത്രവുമല്ല നിങ്ങളുടെ അഹം അനന്തമാകുമ്പോൾ നിങ്ങൾ പരിപൂർണ്ണ സംതൃപ്തിയിലുമായിരിക്കും. നിങ്ങൾക്ക് പിന്നീട് ആഗ്രഹങ്ങളും ആവശ്യങ്ങളും ഉണ്ടാവില്ല

ഇവിടെയാണ് അഹം ബ്രഹ്മാസ്മി എന്ന തത്വത്തിന്റെ പ്രസക്തി. ഞാൻ ഈശ്വരൻ തന്നെ എന്ന് ചിന്തിക്കുമ്പോൾ നമ്മുടെ അഹം എല്ലാ പരിമിതികളെയും അതിലംഘിക്കുന്നു. നാമാ അനന്തസത്തയായി മാറുന്നു. അവിടെ നമുക്ക് മോക്ഷം കിട്ടുന്നു. മനുഷ്യൻ എന്തുകൊണ്ട് സ്വയം ആ അനന്തസത്തയായി പരിഗണിക്കുന്നില്ല? കാരണം നമ്മുടെ ലൗകികത തന്നെ. നാം ലോകത്തിന്റെ സ്വാധീനത്തിൽ പെട്ടുപോകുന്നു. എന്തുകൊണ്ടോ സമൂഹം അനന്തമായ ഈഗോയെ പ്രത്യക്ഷമായി പ്രോത്സാഹിപ്പിക്കുന്നില്ല. അന്തമായ ഈഗോയുടെ പ്രാധാന്യം സമൂഹത്തിന്. അറിഞ്ഞു കൂടെന്ന് തോന്നുന്നു. അതിനെ തിരുത്തുവാൻ ഒരു ബുദ്ധനോ കൃഷ്ണനോ അവതരിക്കേണ്ടിയിരിക്കുന്നു. സ്വയം ഈശ്വരൻ എന്ന് കരുതുന്നവർക്ക് മതിഭ്രമം ആണെന്നുപോലും ആധുനിക മനശ്ശാസ്ത്രത്തിൽ പറയുന്നു. ഇത് പാശ്ചാത്യരുടെ ഒരു വിവരക്കേടാണ്. വാസ്തവത്തിൽ മതിഭ്രമം സ്വയം മനുഷ്യരെന്ന് കരുതുന്നവരിലാണ് സംഭവിക്കുന്നത്. കാരണം അവിടെ ഒരു ആശയക്കുഴപ്പം (Internal Conflict) ജന്മം കൊള്ളുന്നു. താൻ മനുഷ്യനോ അതോ ഈശ്വരനോ? തനിക്ക് മരണമുണ്ടോ അതോ ഇല്ലയോ? ഉള്ളിന്റെയുള്ളിലെ ആത്മാവ് അഥവാ ഈശ്വരൻ താൻ അമർത്യനാണെന്ന് പറയുമ്പോൾ ഈഗോയുടെ സ്വാധീനത്തിൽ വരുന്ന മനസ്സ് താൻ മരിച്ചു പോകുമോ എന്ന് ഭയപ്പെടുന്നു. ഇത് നമുക്ക് അറിവുള്ള കാര്യമാണ്.

അതിനാൽ ഉള്ളിലുള്ള ആത്മാവുമായും ബാഹ്യപ്രകൃതിയുമായും സ്വരച്ചേർച്ചയിലാവുക. ഞാനാ പരബ്രഹ്മം തന്നെയാണെന്ന് പറയുക. അപ്പോൾ (അപ്പോൾ മാത്രം) നിങ്ങൾ സത്യം പറയുന്നു. അതുവരെ നിങ്ങൾ നുണയന്മാരാണ്. അപ്പോൾ നിങ്ങളുടെ മനസ്സിലെ സംഘർഷങ്ങൾ തിരോഭവിക്കുന്നു. നിങ്ങളുടെ ആശയക്കുഴപ്പങ്ങൾ മാറി പോകുന്നു. അതുവരെ നിങ്ങളുടെ ഈഗോ സത്യത്തെ മറയ്ക്കുകയായിരുന്നു. നിങ്ങൾ ലൗകികമായ ദൃഷ്ടിയിൽ എന്തെങ്കിലും ആണെന്ന് ചിന്തിക്കുമ്പോൾ രൂപം കൊള്ളുന്ന ഈഗോ സത്യത്തിൽ നിങ്ങൾ എന്താണോ അതിനെ മറക്കുന്നു. സത്യത്തിൽ നിങ്ങൾ ബ്രഹ്മം തന്നെയാണ്. ഈ പരമാർത്ഥത്തെ അറിയുന്നവൻ ജീവിതവിജയം കൈവരിക്കുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 

 

RECENT POSTS
Copyright © . All rights reserved