Spiritual

ഒന്നാം സമ്മാനമായി 25000 പൗണ്ട് നല്‍കുന്നത് യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ്ങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജാണ്. രണ്ടാം സമ്മാനമായ 5000 പൗണ്ട് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ലോ ആന്‍ഡ് ലോയേഴ്‌സാണ്. മൂന്നുപേര്‍ക്ക് ആയിരം പൗണ്ട് മൂന്നാം സമ്മാനം നല്‍കുന്നത് എംജി ട്യൂഷന്‍സുമാണ്.

സെന്റ് തോമസ് സീറോ മലബാര്‍ കാതലിക് ചര്‍ച്ച് ബ്രിസ്‌റ്റോളിന്റെ ഇടവക ദേവാലയ നിര്‍മ്മാണ പദ്ധിയുടെ ഫണ്ട് റേസിങ്ങിനായുള്ള 25000 പൗണ്ട് സമ്മാനമുള്ള മെഗാ റാഫിള്‍ ഉത്ഘാടനം ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് നിര്‍വഹിച്ചു. ശനിയാഴ്ച ബ്രിസ്‌റ്റോള്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ ഇടവക അംഗങ്ങള്‍ പങ്കെടുത്ത വാര്‍ഷിക ധ്യാനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലായിരുന്നു ഉത്ഘാടനം നിര്‍വഹിച്ചത്.

2024 ജൂലൈയിലാണ് സമ്മാനത്തിന്റെ നറുക്കെടുപ്പ് നടക്കുന്നത്. 20 പൗണ്ടാണ് ടിക്കറ്റിന്റെ വില. മുപ്പതിനായിരം ടിക്കറ്റാണ് ദേവാലയ നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള മെഗാ റാഫിളിലുള്ളത്. ചടങ്ങില്‍ 101അംഗ മെഗാ റാഫിള്‍ ടീമിനെ പിതാവ് കമ്മിഷന്‍ ചെയ്തു. ലോട്ടറിയുടെ ആദ്യ ടിക്കറ്റ് വില്‍പ്പന ഉത്ഘാടനവും പിതാവ് നിര്‍വഹിച്ചു.

രൂപതാ ബൈബിള്‍ അപ്പോസ്തലേറ്റ് കോര്‍ഡിനേറ്റര്‍ ആന്റണി മാത്യുവിനും കാര്‍ഡിഫില്‍ നിന്നുള്ള ഡോ .ജോസി മാത്യൂവിനും ടിക്കറ്റ് നല്‍കി കൊണ്ടാണ് പിതാവ് ഉത്ഘാടനം നിര്‍വഹിച്ചത്. എസ് ടിഎസ്എംസിസി വികാരി ഫാ പോള്‍ വെട്ടിക്കാട്ട്, ഷാജി വര്‍ക്കി, സിജി വാദ്യാനത്ത്, ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് ഡയറക്ടര്‍ ജെഗി ജോസഫ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. എസ്ടിഎംസിസി ട്രസ്റ്റി മെജോ ജോയി ഏവര്‍ക്കും നന്ദി പറഞ്ഞു.

ഇന്റേണല്‍ ഫണ്ട് റേസിങ്ങിന്റെ ഭാഗമായുള്ള വിതരണ ഉത്ഘാടനവും പിതാവ് നിര്‍വഹിച്ചു. ഇടവകയിലെ അഞ്ഞൂറു കുടുംബങ്ങളേയും ഭാഗമാക്കുന്ന സ്‌കീമാണിത്. ചര്‍ച്ച് പ്രൊജക്ടിന്റെ വിവരങ്ങള്‍, ഡൊണേഷന്‍ സ്‌കീം അടക്കം പുതുക്കിയ വെബ്‌സൈറ്റിന്റെ ഉത്ഘാടനം പരിപാടിയുടെ ഭാഗമായി നടന്നു.ആദ്യ വെബ് സൈറ്റിലൂടെയുള്ള വെബ് സെയില്‍ വനിതാ ഫോറം പ്രസിഡന്റ് ഡോ ഷിന്‍സി മാത്യുവിന് നല്‍കികൊണ്ട് ബഹുമാനപ്പെട്ട ഫാ മാത്യു വയിലാവണ്ണില്‍ നിര്‍വ്വഹിച്ചു.

ലോകത്ത് എവിടെ നിന്ന് വേണമെങ്കിലും റാഫിള്‍ടിക്കറ്റ് വാങ്ങാവുന്നതാണ്. ഓണ്‍ലൈനിലൂടെ തന്നെ ഭാഗമാകാം.ഇടവകയിലെ ഓരോ അംഗങ്ങളും റാഫിള്‍ ടിക്കറ്റ് വിതരണം ഏറ്റെടുക്കും. മറ്റ് സഭാ സമൂഹങ്ങളിലും അസോസിയേഷനുകളിലും ബ്രിസ്‌റ്റോളിന് പുറമേ രൂപതാ തലത്തിലുള്ള മറ്റ് വിശുദ്ധകുര്‍ബാന കേന്ദ്രങ്ങളിലും ഇവ വിതരണം ചെയ്യും.

ദേവാലയ നിര്‍മ്മാണ പദ്ധതിയുടെ പ്രധാന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.ജൂണോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. യൂറോപ്പില്‍ ആദ്യമായിട്ടാണ് സീറോ മലബാര്‍ ദേവാലയം നിര്‍മ്മിക്കുന്നത്.
യുകെയില്‍ മലയാളി സമൂഹങ്ങളില്‍ നടത്തപ്പെട്ടിട്ടുള്ള റാഫിളിലെ ഏറ്റവും ഉയര്‍ന്ന സമ്മാന തുകയായ 25000 പൗണ്ട് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ബ്രിസ്‌റ്റോളില്‍ നിന്ന് തന്നെയുള്ള യുകെയിലെ പ്രമുഖ സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജാണ്. വര്‍ഷങ്ങളായി മോര്‍ട്ട്‌ഗേജ് ഇന്‍ഷുറന്‍സ് രംഗത്ത് പ്രവര്‍ത്തന പരിചയമുള്ള ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജിന്റെ ഡയറക്ടര്‍ എസ്ടിഎസ്എംസിസിയുടെ മുന്‍ ട്രസ്റ്റി കൂടിയായ ജെഗി ജോസഫാണ്.

രണ്ടാം സമ്മാനമായി അയ്യായിരം പൗണ്ട് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് അഡ്വ ഫ്രാന്‍സിസ് മാത്യു ഡയറക്ടറായ യുകെയിലെ പ്രമുഖ സോളിസിറ്റര്‍ ഫേം ലോ ആന്‍ഡ് ലോയേഴ്‌സാണ്. മൂന്നാം സമ്മാനമായി ആയിരം പൗണ്ട് വീതം മൂന്നു പേര്‍ക്ക് നല്‍കുന്നത് എം ജി ട്യൂഷന്‍സുമാണ് . യുകെയില്‍ കത്തോലിക്കാ വിശ്വാസ സമൂഹത്തിന് മഹത്തരമായ കാര്യങ്ങള്‍ സംഭാവന ചെയ്തിട്ടുള്ള ബ്രിസ്‌റ്റോള്‍ സീറോ മലബാര്‍ സമൂഹം അവരുടെ ദേവാലയ നിര്‍മ്മാണത്തിനായി യുകെയിലെ മുഴുവന്‍ പേരുടേയും സഹായം തേടുകയാണ്. 20 പൗണ്ട് ടിക്കറ്റുകള്‍ എടുത്ത് ഏവരും ദേവാലയ നിര്‍മ്മാണത്തിന്റെ ഭാഗമാകണമെന്ന് വികാരി ഫാ പോള്‍ വെട്ടിക്കാട്ട്, ട്രസ്റ്റിമാരായ സിജി വാദ്യാനത്ത്,ബിനു ജേക്കബ്, മെജോ ജോയി തുടങ്ങിയവര്‍ അഭ്യര്‍ത്ഥിച്ചു.

ബിജു കുളങ്ങര

ലണ്ടൻ : യുകെ ലണ്ടൻ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിലെ കാതോലിക്കാ ദിനാഘോഷം യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനാധിപൻ എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. വി. കുർബാനക്ക് ശേഷം നടന്ന കാതോലിക്കാ ദിനാഘോഷ സമ്മേളനത്തിൽ ഇടവക വികാരി ഫാ. നിതിൻ പ്രസാദ് കോശി അധ്യക്ഷത വഹിച്ചു.

മലങ്കര സഭയുടെ ഭാഗ്യസ്മരണാർഹനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ ബാവായുടെ സഭക്ക് വേണ്ടിയുള്ള നിസ്വാർത്ഥ സേവനത്തെ കാതോലിക്കാ ദിന സന്ദേശത്തിൽ എബ്രഹാം മാർ സ്തേഫാനോസ് അനുസ്മരിച്ചു സംസാരിച്ചു. സഭയോട് ഉണ്ടായിരുന്ന കരുതലിനെയും സഭയുടെ സ്വാതന്ത്ര്യം കാത്തു പരിപാലിക്കാൻ പരിശുദ്ധ പിതാവ് സഹിച്ച ത്യാഗങ്ങളെയും മെത്രാപ്പോലീത്ത അനുസ്മരിച്ചു. സഭയുടെ ശാശ്വത സമാധാനത്തിന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമെന്നും മെത്രാപ്പോലീത്ത അഭ്യർത്ഥിച്ചു.

തുടർന്ന് കാതോലിക്കാ ദിന പതാക പള്ളി അങ്കണത്തിൽ മെത്രാപ്പോലീത്ത ഉയർത്തി. മലങ്കര ഓർത്തഡോക്സ് സഭ മാനേജിങ് കമ്മറ്റി അംഗം സോജി ടി മാത്യു കാതോലിക്കാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫാ. മോബിൻ വർഗീസ്, അസോസിയേഷൻ അംഗങ്ങളായ സിസൻ ചാക്കോ, വിൽ‌സൺ ജോർജ്, ഇടവക ട്രസ്റ്റി ജോസഫ് ജോർജ്, ഇടവക സെക്രട്ടറി വിൻസെന്റ് മാത്യു, ഇടവകയുടെ മാനേജിങ്‌ കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

തുടർന്ന് ഇടവകയിലെ യുവജന പ്രസ്ഥാനം ഏപ്രിൽ 29 ന് നടത്തുന്ന ‘ഹെനോസിസ്’ യൂത്ത് കോൺഫ്രൻസിന്റെ ലോഗോ മെത്രാപ്പോലീത്ത പ്രകാശനം ചെയ്തു. ഒസിവൈഎം യൂണിറ്റ് സെക്രട്ടറി ഗ്രേബിൻ ബേബി ചെറിയാൻ, ജോയിന്റ് സെക്രട്ടറി നിധി മനോജ്‌ എന്നിവർ സന്നിഹിതരായിരുന്നു.

ഇടവകയുടെ 2023-24 ലെ ഭരണ സമിതി ഭാരവാഹികൾ

ട്രസ്റ്റി: സിസൻ ചാക്കോ

സെക്രട്ടറി: ബിജു കൊച്ചുണ്ണി

മാനേജിങ് കമ്മിറ്റി അംഗങ്ങൾ: ജോർജ് ജേക്കബ്, സണ്ണി ഡാനിയേൽ, മെൽബിൻ ഫിലിപ്പ്, അണിക്കാശ്ശേരിൽ വർഗീസ്, ജെറിൻ ജേക്കബ്, ജോസഫ് ജോർജ്, വിൻസെന്റ് മാത്യു

ദേവാലയത്തിന്റെ വിലാസം:-

St.Gregorios Indian Orthodox Church,
Cranfield Road, Brockley, London
Post Code: SE4 1UF
Ph: +442086919456

എയില്‍സ്‌ഫോര്‍ഡ് മൗണ്ട്‌ കാര്‍മല്‍ മിഷന്‍ ഏപ്രില്‍ 15 -ന്‌ യുവജനങ്ങള്‍ക്ക്‌ വേണ്ടി പ്രശസ്ത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്‌ ഡോ. സി. ജോവാന്‍ ചുങ്കപ്പുര നയിക്കുന്ന ഏകദിന സെമിനാര്‍ സംഘടിപ്പിക്കുന്നു. 12 മുതല്‍ 18 വയസ്സു വരെയുള്ള കുട്ടികള്‍ക്കു വേണ്ടിയാണ്‌ പ്രസ്തുത സെമിനാര്‍. കുട്ടികള്‍ അഭിമുഖീകരിക്കുന്ന ബൗദ്ധികവും മാനസികവുമായ വിഷയങ്ങള്‍ ക്രിസ്തീയ പശ്ചാത്തലത്തില്‍ വിശദമായി പ്രതിപാദിക്കുന്ന സെമിനാര്‍ ആണ്‌ നടക്കുക.

ഇതോടൊപ്പം ‘എങ്ങിനെ നല്ല മാതാപിതാക്കളാകാം’ എന്ന വിഷയം ആസ്പദമാക്കി ധ്യാനഗുരുവും ഔര്‍ ലേഡി ഓഫ്‌ മൗണ്ട്‌ കാര്‍മല്‍ ഇടവക വികാരിയുമായ ഫാ. ടോമി എടാട്ട്‌ നയിക്കുന്ന ക്ലാസ്‌ മാതാപിതാക്കള്‍ക്കായും സജ്ജീകരിച്ചിരിക്കുന്നു.

എയില്‍സ്‌ഫോര്‍ഡ് ഡിറ്റൻ കമ്മ്യൂണിറ്റി സെന്ററില്‍ രാവിലെ 9 .30 -ന്‌ ആരംഭിച്ചു വൈകുന്നേരം 4.30 -ന്‌ സമാപിക്കും. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ സംഘാടകരുമായി ബന്ധപ്പെടേണ്ടതാണ്‌.

ലാലിച്ചന്‍ ജോസഫ്‌ : 07453633009
റോജോ കുര്യന്‍ : 07846038034
ജോസഫ്‌ കരുമത്തി : 07760505659
ജോസഫ്‌ ജോസഫ്‌ : 07550167817

റവ. ഫാ. ഹാപ്പി ജേക്കബ്ബ്

നാല്പതാം നോമ്പിന്റെ അവസാന ആഴ്ചയിലാണ് നാം എത്തിച്ചേർന്നിരിക്കുന്നത്. ഈ ദിവസങ്ങൾ കഴിഞ്ഞാൽ കർത്താവിൻറെ കഷ്ടാനുഭവങ്ങൾ അനുസ്മരിപ്പിക്കുന്ന ദിവസങ്ങളാണ്. കഴിഞ്ഞ നോമ്പിന്റെ ദിവസങ്ങൾ എപ്രകാരം ആയിരുന്നുവെന്നും എന്തെങ്കിലും കുറവുകളോ ബലഹീനതകളോ വന്ന് ഭവിച്ചു എങ്കിൽ ശക്തിയോടെ പ്രാർത്ഥനയോടെ കഷ്ടാനുഭവങ്ങളോടെ അനുരൂപപ്പെടുവാൻ ഒരുങ്ങുന്ന സമയമായി ഈ ദിവസങ്ങളെ കാണുക.

സൗഖ്യ ദാന ശുശ്രൂഷകളുടെ ഒരു നീണ്ട അനുഭവങ്ങളായിരുന്നു ഈ ആഴ്ചകളിലെല്ലാം ചിന്തീഭവിച്ചത്. ഇന്നും അതിൻറെ പരിസമാപ്തി ആയി ദൈവത്തെ കാണുവാൻ കഴിയുമാറാക്കുന്ന ഒരു ശുശ്രൂഷ ആണ് , വി. യോഹന്നാൻ 9 :1 – 41 വരെ ഉള്ള ഭാഗങ്ങൾ . ഇതു വളരെ ഉള്ള ഭാഗങ്ങൾ ഇതുവരെ ഉള്ള ഭാഗങ്ങൾ നാം ചിന്തിച്ചപ്പോൾ ഉള്ളതിൽ നിന്ന് വ്യത്യസ്തമായ വിവരണം ആണ് നാം ഈ ഭാഗത്ത് കാണുന്നത്. അത് വരെയുള്ള ജനങ്ങളുടെ ധാരണ അനുസരിച്ച് പാപം ആണ് രോഗകാരണം എന്ന്. എന്നാൽ കർത്താവ് പറയുന്നു “ദൈവകൃപ ഇവനിൽ വെളിപ്പെടുവാനായിട്ടത്രേ എന്നാണ്. എത്ര ഗാഢമായ പഠിപ്പിക്കൽ ആണ്.

ഞാൻ സത്യപ്രകാശം എന്ന് കർത്താവ് അവകാശപ്പെടുകയും സർവ്വരും ആ പ്രകാശത്തിലേക്ക് വരണം എന്ന് അവൻ ആഗ്രഹിക്കുകയും ചെയ്യുന്നു. പ്രധാന മത ചിന്തകൾ എല്ലാം പഠിപ്പിക്കുന്നതും ഇപ്രകാരമാണ്. അന്ധകാരത്തിൽ നിന്ന് പ്രകാശത്തിലേക്ക് വരിക. നാമം നമ്മുടെ ജീവിതയാത്രയിൽ അന്ധകാരപാതകളിൽ സഞ്ചരിക്കുന്നവരാണ്. എങ്കിലും പല അവസരങ്ങളിലും പലർക്കും നാം വഴികാട്ടി കൊടുക്കാറുണ്ട്. ചന്ദ്രന് സ്വയമായി ശോഭ ഇല്ല എങ്കിലും സൂര്യ തേജസ്സ് ചന്ദ്രനെയും പ്രകാശപൂരിതമാക്കുന്നു എന്ന പോലെ നാമും ദൈവ തേജസിനെ പ്രതിബിംബിക്കുവാൻ കഴിയുന്നവരാകണം ; ചൂണ്ടി കാണിച്ചല്ല സ്വയം തേജസ്സായി , പരിണമിച്ച് കൊണ്ട് . അതിന് വേണ്ടത് ഇത്രമാത്രം – ദൈവകൃപ വെളിപ്പെടുവാനായി നാം സ്വയം അവനെ ഏൽപ്പിച്ചു കൊടുക്കുക.

രണ്ടാമതായി, എന്തെങ്കിലും ഭാരങ്ങളോ പ്രയാസങ്ങളോ ജീവിതത്തിൽ വന്ന് ഭവിക്കുമ്പോൾ ദൈവകോപം എന്നോ ശിക്ഷ എന്നോ പറഞ്ഞ് നാം പരിതപിക്കാറുണ്ട്. എന്നാൽ ഈ മനുഷ്യനെ ഒന്നു നോക്കുക. ജനിച്ച കാലം മുതൽ അവൻ അന്ധനായിരുന്നു. പ്രകാശമോ, വഴിയോ പ്രകൃതിയോ ഒന്നും അവനെ പ്രാപ്യമായിരുന്നില്ല. എന്നാൽ ഈ അവസരത്തിൽ അവൻ യാതൊരു മുൻവിധിയും കൂടാതെ അനുസരിക്കുന്നു. മാതാപിതാക്കളും നാട്ടുകാരും അവനെ ലഭിച്ച കൃപയോ അത് നൽകിയ കർത്താവിനേയോ തിരിച്ചറിയാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ കാഴ്ച ലഭിച്ചപ്പോൾ അവൻ പറയുന്നു. ” ഒന്ന് എനിക്കറിയാം ഞാൻ അന്ധനായിരുന്നു . ഇവൻ എനിക്ക് കാഴ്ച നൽകി.

നമ്മുടെ ചിന്തകളും ആശയങ്ങളും ഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്തുവാൻ ശ്രമിക്കുന്നവയാണ്. എന്നാൽ ഇവൻ സത്യം പ്രസ്താവിക്കുന്നു . അത് മാത്രമല്ല സത്യവാനെ തിരിച്ചറിയുകയും ചെയ്തിരിക്കുന്നു. എല്ലാവരും ഭയപ്പെട്ടിട്ടും ധൈര്യമായി മുന്നോട്ട് പോകുവാൻ അവന് ധൈര്യം ലഭിച്ചിരിക്കുന്നു.

പ്രകാശം സത്യമാണ്, അത് അന്ധകാരത്തെ മാറ്റുന്നതാണ്. പ്രതീകമായിട്ടല്ല യാഥാർത്ഥ്യമായി നാം ഗ്രഹിക്കണം . നമ്മുടെ പാരമ്പര്യം അനുസരിച്ച് ഏത് കാര്യത്തിനും സാക്ഷി പ്രകാശമാണ്.

ഈ വേദഭാഗത്തിന്റെ അവസാന ഭാഗത്തേയ്ക്ക് വരുമ്പോൾ നമ്മുടെ ബലഹീനതയെ എടുത്ത് കാട്ടുന്നു . നിങ്ങൾ കുരുടർ ആയിരുന്നു. എങ്കിൽ നിങ്ങൾക്ക് പാപം നിലനിൽക്കുന്നു. സ്വയം നീതീകരിക്കുകയും, സ്വയമായി തീരുമാനങ്ങളുമായി പോകുന്ന നാം ദൈവ സാന്നിധ്യവും കൃപയും തിരിച്ചറിയണം. ലോകത്തിൽ നാം ആർജ്ജിച്ചു എന്ന് കരുതുന്ന പലതും ക്ഷണികമാണ്. അത് നമ്മെ വിട്ടുപോകും. എന്നാൽ വഴിനടത്തുവാൻ പര്യാപ്തമായ സത്യപ്രകാശത്തെ വിട്ടുകളയുവാനോ ജീവിതത്തിൽ നിന്ന് ഒഴിവാക്കുവാനോ നാം ശ്രമിച്ചാൽ വീണ്ടും അന്ധകാരത്തിലേയ്ക്ക് വീഴും എന്ന് തിരിച്ചറിയുക .

സ്നേഹത്തോടും പ്രാർത്ഥനയോടും

ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനങ്ങളുടെ ഭദ്രാസന സെക്രട്ടറിയാണ്. ഇതുകൂടാതെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂൾ, സെൻറ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് പ്രസ്റ്റൺ , സെന്റ് മേരീസ് കോൺഗ്രിഹേഷൻ സണ്ടർലാന്റ് എന്നിവയുടെ ചുമതലയും വഹിക്കുന്നു. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

ബിനോയ് എം. ജെ.

സ്വർത്ഥത മനുഷ്യസഹജമാണ്. എന്നാൽ സ്വാർത്ഥത മാത്രം അന്വേഷിച്ചു നടക്കുന്നവർക്ക് ജീവിതത്തിൽ ദു:ഖമേ കിട്ടൂ. ഇനി സ്വർത്ഥതാപരിത്യാഗത്തിലെത്തിയവരുടെ ജീവിതം എങ്ങനെയായിരിക്കും? അവർ സ്വാർത്ഥപരമായ ഇഷ്ടാനിഷ്ടങ്ങൾ ഇല്ലാത്തവരാണോ?അവരുടെ സ്വന്തം കാര്യങ്ങൾ ആരുനോക്കും? സ്വാർത്ഥതാപരിത്യാഗത്തെക്കുറിച്ച് പറയുമ്പോൾ സാധാരണക്കാർ അസ്വസ്ഥരാകുന്നതിന്റെ കാരണവും ഇതൊക്കെത്തന്നെ. എന്താണ് സ്വാർത്ഥത? എന്താണ് നിസ്വാർത്ഥത?നിസ്വാർത്ഥത കൊണ്ട് എന്ത് നേടാം?നിസ്വാർത്ഥത എങ്ങനെ ആർജ്ജിച്ചെടുക്കാം?

നിങ്ങൾ പണത്തോട് ആഭിമുഖ്യമുള്ള ഒരു വ്യക്തിയാണെന്ന് കരുതുക. നിങ്ങൾ പണത്തെ സ്നേഹിക്കുന്നു. പണത്തോടുള്ള ഈ സ്നേഹത്തെ നിങ്ങൾക്ക് മൂന്ന് രീതിയിൽ തൃപ്തിപ്പെടുത്തുവാനാവും. ഒന്നാമതായി ഏത് വിധത്തിലും പണമുണ്ടാക്കുക. അത് എത്ര നീചമായ മാർഗ്ഗത്തിലൂടെയായാലും ശരി, പണം ഉണ്ടാക്കുക! ഇവിടെ നിങ്ങൾ സ്വന്തം പണസമ്പാദനത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്നു. നിങ്ങൾ സ്വാർത്ഥനാണ്. എന്നാൽ നിങ്ങൾക്ക് പണത്തോടുളള സ്നേഹത്തെ മറ്റൊരു രീതിയിലും കൈകാര്യം ചെയ്യുവാൻ സാധിക്കും. നിങ്ങൾ പണത്തെ സ്നേഹിക്കുന്നു. അതൊരു നല്ല കാര്യമല്ലേ?അതിൽ പ്രചോദിതനായി നിങ്ങൾ പണത്തെക്കുറിച്ചും ധനതത്വശാസ്ത്രത്തെക്കുറിച്ചും ഒരു പഠനം തുടങ്ങി വയ്ക്കുന്നു. ക്രിയാത്മകമായി പണം എങ്ങനെ സമ്പാദിക്കാം? അതിനെ എങ്ങനെ ചിലവഴിക്കാം? സാമൂഹിക ജീവിതത്തിൽ സമ്പത്തിന്റെ പ്രാധാന്യമെന്ത്? ദാരിദ്ര്യത്തെ എങ്ങനെ നിർമ്മാർജ്ജനം ചെയ്യാം? തുടങ്ങി ധാരാളം ചോദ്യങ്ങൾക്ക് നിങ്ങൾ ഉത്തരം അന്വേഷിക്കുന്നു. പണത്തോടുള്ള നിങ്ങളുടെ സ്നേഹം നിങ്ങളെ ഒരു സാമ്പത്തിക ശാസ്ത്രജ്ഞനും സത്യാന്വേഷിയും മഹാനും ആക്കി മാറ്റിയിരിക്കുന്നു! ധനത്തെക്കുറിച്ച് നിങ്ങൾ ആർജ്ജിച്ചെടുക്കുന്ന വിജ്ഞാനം സമൂഹത്തിന് മുഴുവൻ ഒരു മുതൽകൂട്ടാണ്. അതുപയോഗിച്ച് നിങ്ങൾക്കും പണമുണ്ടാക്കാം. നിങ്ങൾ നിസ്വാർത്ഥനാണ്.

ഇനിയും പണത്തോടുള്ള ഈ സ്നേഹത്തെ അൽപം കൂടി ഉദാത്തവത്കരിക്കാം. നിങ്ങൾ പണത്തെ സ്നേഹിക്കുന്നതിനാൽ ലോകത്തിൽ ഉള്ള എല്ലാവരും പണമുള്ളവരാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു. അതിനുള്ള മാർഗ്ഗങ്ങൾ നിങ്ങൾ അന്വേഷിക്കുന്നു. അതിനായി നിങ്ങൾ സദാ പരിശ്രമിക്കുന്നു. ലോകത്തിൽ നിന്നും ദാരിദ്ര്യം തുടച്ചുനീക്കുവാൻ നിങ്ങൾ യത്നിക്കുന്നു. ലോകത്തെ മെച്ചപ്പെടുത്താനുള്ള ഈ പരിശ്രമത്തിൽ നിങ്ങൾ സ്വയം മറക്കുന്നു. നിങ്ങൾ നിർവാണത്തിലേക്ക് പ്രവേശിക്കുന്നു.

ഇപ്രകാരം പണത്തോടുള്ള സ്നേഹത്തെ മൂന്ന് രീതിയിൽ നിങ്ങൾക്ക് കൈകാര്യം ചെയ്യാം. ആദ്യത്തേതിൽ നിങ്ങൾ തികച്ചും സ്വാർത്ഥനാണ്. രണ്ടാമത്തെ തലത്തിൽ നിങ്ങൾ അൽപം കൂടി നിസ്വാർത്ഥനാണ്. മൂന്നാമത്തേതിൽ നിങ്ങൾ പൂർണ്ണമായും നിസ്വാർത്ഥനാണ്. മൂന്ന് തലങ്ങളിലും നിങ്ങളുടെ സമീപനരീതിയിൽ മാത്രം മാറ്റം സംഭവിക്കുന്നു. പണത്തോടുള്ള നിങ്ങളുടെ സ്നേഹത്തിന് കുറവൊന്നും സംഭവിക്കുന്നില്ല. നിങ്ങളുടെ സ്വാർത്ഥതയെ നിങ്ങൾ ഉദാത്തവത്കരിക്കുന്നു! അതോടൊപ്പം നിങ്ങളുടെ സന്തോഷ (ആനന്ദം)വും വർദ്ധിച്ചുവരുന്നു. മഹത്വം ആർജ്ജിച്ചെടുക്കുവാൻ നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളെ പരിത്യജിക്കേണ്ടതില്ല, മറിച്ച് അവയെ ഉദാത്തവത്കരിച്ചാൽ മതിയാവും. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ നിങ്ങൾ മറ്റൊരാൾ ആവേണ്ടതില്ല. മറിച്ച് നിങ്ങളിൽ തന്നെ കൂടുതൽ കൂടുതൽ ശക്തമായി വിശ്വാസം അർപ്പിക്കുക. മഹത്വം നിങ്ങളിൽ തന്നെ കുടികൊള്ളുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 

കുട്ടികൾക്കായി സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ സ്കൂൾ അവധിക്കാലത്ത് ഏപ്രിൽ 12 മുതൽ 15 വരെ മാഞ്ചെസ്റ്ററിനടുത്ത് മക്ലസ്‌ഫീൽഡ് സാവിയോ ഹൗസിൽ നടക്കുന്നു .

ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ആയിരക്കണക്കിന് കുട്ടികൾക്ക് ക്രൈസ്തവ വിശ്വാസപാരമ്പര്യത്തിൽ വളരാനുതകുന്ന വിവിധങ്ങളായ ശുശ്രൂഷകൾ ചെയ്തുവരുന്ന സെഹിയോൻ മിനിസ്ട്രിയുടെ ഈ ധ്യാനത്തിലേക്ക് 9 മുതൽ 12വരെ പ്രായക്കാർക്ക് പങ്കെടുക്കാം .ഏപ്രിൽ 12 ബുധനാഴ്ച്ച തുടങ്ങി 15 ന് ശനിയാഴ്ച്ച അവസാനിക്കും .

താഴെയുള്ള ലിങ്കിൽ ഈ ധ്യാനത്തിലേക്ക് രജിസ്റ്റർ ചെയ്യേണ്ടതാണ് .

http://sehionuk.org/register
കൂടുതൽ വിവരങ്ങൾക്ക് ;
തോമസ് 07877 508926

റവ. ഫാ. ഹാപ്പി ജേക്കബ്ബ്

ആരും കാണില്ല എന്നു കരുതി പല പ്രവർത്തനങ്ങളും നാം നിവർത്തിക്കാറുണ്ട്; ചിലത് നല്ലതായിരിക്കാം, എന്നാൽ ചിലത് നല്ലതാവണമെന്നുമില്ല. നമുക്ക് ചുറ്റുമുള്ള നല്ല കാര്യങ്ങൾ കാണുവാൻ നമുക്ക് താല്പര്യമില്ല എങ്കിലും മോശം കാര്യങ്ങൾ കാണുകയും വ്യാപകമായ പ്രചാരണം നടത്തുവാൻ നമുക്ക് താല്പര്യം ഏറെയാണ്. ധാർമ്മികമായി ചിന്തിക്കുമ്പോൾ കാണേണ്ടത് കാണുകയും അരുതാത്തത് കാണാതിരിക്കുകയും വേണം. എന്നാൽ ഓരോ ചലനങ്ങളും, ആലോചനകളും ഹൃദയ നിരൂപണവും ദൈവമുൻപാകെ എണ്ണപ്പെട്ടിരിക്കുന്നു. വി. ലൂക്കോസ് 12 – 7ൽ വായിക്കുന്നത് “നിങ്ങളുടെ തലയിലെ മുടി പോലും എണ്ണപ്പെട്ടിരിക്കുന്നു. ഏറിയ കുരികാലിനേക്കാളും വിശേഷതയുള്ളവർ . ” ചുരുക്കത്തിൽ നാം എല്ലാവരും ദൈവദൃഷ്ടിയിൽ എണ്ണപ്പെട്ടവർ എന്ന് വ്യക്തം.

ആത്മീക തലങ്ങളിൽ നിന്ന് ചിന്തിക്കുമ്പോൾ നാം എല്ലാവരും ക്രിസ്തുവിനെ പിൻപറ്റുന്നവർ എന്ന് പറയുന്നതാകും എളുപ്പം. കർത്താവിൻറെ കൂടെ ഉള്ള ജീവിതം . ഇത് പലപ്പോഴും ഒരു ആഗ്രഹം മാത്രം. കാരണം യഥാർത്ഥമായി പിൻപറ്റുവാൻ ശ്രമിച്ചാൽ ഇന്ന് നാം കൈവശം വച്ചിരിക്കുന്നതും , സ്ഥാനമാനങ്ങളും എല്ലാം നഷ്ടമാകും. നഷ്ടപ്പെടുത്തുവാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് നാമ മാത്ര ക്രിസ്ത്യാനികളായി നാം കഴിയുന്നു.

എന്നാൽ കർത്താവ് കണ്ട ചില വ്യക്തികളെ വേദപുസ്തകത്തിൽ നമുക്ക് കാണാം. അവയിൽ പ്രാധാന്യം ഉള്ള ഒരു സംഭവമാണ് ഇന്ന് ചിന്തിക്കുന്നത് . വി. ലൂക്കോസ് 13 : 10 – 17 പതിനെട്ട് സംവത്സരമായി ഒട്ടും നിവരുവാൻ കഴിയാതിരുന്ന ഒരു സ്ത്രീയെ സൗഖ്യപ്പെടുത്തുന്ന വേദഭാഗം . ധാരാളം ആളുകൾ അവിടെ കൂടിയിരിക്കാം. പ്രബലരും സൗന്ദര്യമുള്ളവരും, ധനാഢ്യരും എന്നു വേണ്ട സകലരും. എന്നാൽ നിവരുവാൻ പോലും സാധ്യമാകാത്ത ബലഹീനയായ ഒരു സ്ത്രീയെ ആണ് കർത്താവ് കണ്ടത്. അവളെ അടുത്ത് വിളിച്ച് കൈവെച്ച് സൗഖ്യമാക്കി. ഇത് കണ്ട ജനത്തിന് അസഹിഷ്ണുതയ്ക്ക് കാരണമായി. കാരണം സൗഖ്യത്തെക്കുറിച്ചല്ല. ശാബത്തിൽ ചെയ്തതിന് ആണ് .

ഇവളുടെ പാപം ആയിരിക്കും കൂനിന് കാരണം ആയത്. ഒട്ടും നിവരുവാൻ കഴിയാത്തത് എന്നത് കൊണ്ട് പാപഭാരം കാരണം ദൈവ മുഖത്തേയ്ക്ക് നോക്കുവാൻ കഴിയാത്തത്ര ഭാരമാകുന്ന ജീവിതം . എന്നിട്ടും കർത്താവ് മനസ്സലിഞ്ഞ് അവളെ കണ്ട് അവളുടെ പാപഭാരം നീക്കി നിവർന്ന് നിൽപാൻ ഇടയാക്കി. ഇത്രയും നാളും കൂടെ ഉണ്ടായിരുന്ന ആളുകൾക്ക് അവളെ രക്ഷിക്കുവാനോ നേർവഴി കാട്ടി കൊടുക്കുവാനോ തോന്നിയിരുന്നില്ല. ദരിദ്രരരും കുറവുള്ളവരും ജനിക്കുകയല്ല നാം ഉണ്ടാക്കി എടുക്കുക എന്ന് ആരേലും പറഞ്ഞാൽ എന്ത് ഉത്തരം നമുക്ക് ഉണ്ട് .

ഇത് പോലെ വേറെയും ചില ഉദാഹരണങ്ങൾ ഉണ്ട് . ഓരോരുത്തരും ദൈവാലയ ഭണ്ഡാരത്തിൽ ഇടുന്നത് കണ്ട് കൊണ്ടിരുന്ന കർത്താവ് വിധവയായ സ്ത്രീ ചില്ലിക്കാശ് ഇട്ടപ്പോൾ ശ്രദ്ധിച്ചു. കാരണം എല്ലാവരും അവർക്കുള്ളതിൽ നിന്ന് ഇട്ടപ്പോൾ , ഈ വിധവ തന്റെ സമ്പാദ്യം മുഴുവനും ഇട്ടു . നികുതി പിരിക്കുന്നവനായ സക്കായ് കർത്താവിനെ കാണണം എന്ന് ആഗ്രഹിച്ചു. എന്നാൽ തൻറെ ചെയ്തികൾ കാരണം ജനമധ്യത്തിൽ വരുവാൻ അവന് കഴിഞ്ഞില്ല. അവൻ മരത്തിൽ കയറി കർത്താവിനെ കാണുവാൻ ആഗ്രഹിച്ചു. എന്നാൽ അവൻ കാണുന്നതിലും മുൻപേ കർത്താവ് അവനെ കണ്ടു. അവൻറെ ചെയ്തികൾ എല്ലാം അവൻ ഉപേക്ഷിച്ചു. ഒന്നിന് നാല് വീതം പശ്ചാത്താപ കർമ്മവും അവൻ ചെയ്തു.

അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും അടുക്കൽ വരിക എന്ന് കർത്താവ് വിളിക്കുമ്പോൾ ആ വിളി ഉൾക്കൊള്ളുവാൻ കഴിയണം. പാപം കാരണം കൂനായി പോയവരും, ദരിദ്രരുമായ നമുക്ക് ആശ്വാസം ലഭിക്കാൻ ആ സന്നിധി മതി. കാണണം എന്നാഗ്രഹിക്കുമ്പോൾ നമ്മെ കാണുന്ന കർത്താവ് , കൂടെ ഉള്ളവർ കണ്ടില്ലേലും നമുക്ക് വിമോചനം തന്ന് ചേർത്ത് നിർത്തുന്ന കർത്താവ് നമുക്ക് സമീപസ്ഥനാണ്. എല്ലാവരും കൈവിട്ടാലും ഉപേക്ഷിക്കാത്തവനായ ദൈവം എന്ന യാഥാർത്ഥ്യം തിരിച്ചറിയുവാൻ ഈ നോമ്പുകാലം സാധ്യമാകട്ടെ . ആരൊക്കെ ഏതൊക്കെ കാരണം കൊണ്ട് എതിർത്താലും രക്ഷയും വിടുതലും അവൻറെ സന്നിധിയിൽ സൗജന്യമാണ്. നോമ്പിൻറെ യാത്ര നമ്മെ കർത്താവിന്റെ സന്നിധിയിൽ എത്തിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

സസ്റ്റേഹം
ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനങ്ങളുടെ ഭദ്രാസന സെക്രട്ടറിയാണ്. ഇതുകൂടാതെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂൾ, സെൻറ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് പ്രസ്റ്റൺ , സെന്റ് മേരീസ് കോൺഗ്രിഹേഷൻ സണ്ടർലാന്റ് എന്നിവയുടെ ചുമതലയും വഹിക്കുന്നു. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

ലീഡ്സ് : സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ ഇടവകയായ ലീഡ്സിലെ സെന്റ് മേരീസ് ആന്റ് സെന്റ് വിൽഫ്രഡ് ദേവാലയത്തിൽ വിശ്വാസികൾക്കായുള്ള വാർഷിക ധ്യാനം മാർച്ച് 17, 18, 19 തീയതികളിൽ നടത്തപ്പെടുന്നതായിരിക്കും. പ്രമുഖ ധ്യാന പ്രഭാഷകൻ ഫാ. ടോണി കട്ടക്കയമാണ് വാർഷിക ധ്യാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നത്. ശനിയാഴ്ച കുമ്പസാരത്തിനുള്ള അവസരം ഉണ്ടായിരിക്കുന്നതായിരിക്കും . ധ്യാന ദിവസങ്ങളിലെ സമയ ക്രമീകരണം താഴെപ്പറയുന്ന വിധത്തിലായിരിക്കും.

മാർച്ച് 17 വെള്ളി :- 5 PM – 9 PM
മാർച്ച് 18 ശനിയാഴ്ച :- 10 AM – 5 PM
മാർച്ച് 19 ഞായറാഴ്ച :- 10 AM – 5 PM

ധ്യാനം സമാപിക്കുന്ന മാർച്ച് 19-ാം തീയതി ഞായറാഴ്ച വി. ഔസേപ്പിതാവിന്റെ ഓർമ്മദിവസം ആഘോഷിക്കുന്നതായിരിക്കും . കഴിഞ്ഞ ഏതാനും വർഷങ്ങളായി സെന്റ് മേരീസ് ആന്റ് സെൻറ് വിൽഫ്രഡ് ദേവാലയത്തിലെ വി. ഔസേപ്പിതാവിന്റെ തിരുനാളിന് നിരവധി വിശ്വാസികളാണ് പ്രാർത്ഥനാ നിയോഗങ്ങളുമായി എത്തുന്നത്. തിരുനാൾ തിരുക്കർമ്മങ്ങൾക്ക് ശേഷം വി. ഔസേപ്പിതാവിനോടുള്ള ഭകതിയാദരവ സൂചകമായി നേർച്ച വിതരണവും ഉണ്ടായിരിക്കുന്നതാണ്.

വാർഷിക ധ്യാനത്തിലും, വി. ഔസേപ്പിതാവിന്റെ തിരുനാളിലും പങ്കെടുത്ത് വിശ്വാസ തീഷ്ണത കൈവരിക്കുവാൻ ലീഡ്സ് , സെന്റ് മേരീസ് ആന്റ് സെൻറ് വിൽഫ്രഡ് വികാരി ഫാ. ജോസ് അന്ത്യംകുളം വിശ്വാസികളോട് അഭ്യർത്ഥിച്ചു. ശനി, ഞായർ ദിവസങ്ങളിൽ ധ്യാനത്തിൽ പങ്കെടുക്കുന്ന വിശ്വാസികൾക്കായി ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ

ഫാ. ജോസ് അന്ത്യാംകുളം (വികാരി) : 07472801507
ജോജി തോമസ് (പി ആർ ഒ ) :- 07728374426

റവ. ഫാ. ഹാപ്പി ജേക്കബ്ബ്

തൻകാര്യവും, സ്വയംഭാവവും വച്ച് പുലർത്തുന്ന ആളുകളാണ് നാം എന്ന കാര്യം സംശയലേശമന്യേ ഉറപ്പിക്കാവുന്ന വസ്തുത ആണ് . ധാരാളം അനുഭവങ്ങളും , ഉദാഹരണങ്ങളും എടുത്തു കാട്ടുവാനും സാധ്യമാകും. പല അവസരങ്ങളിലും ഞാനും ചിന്തിച്ച്‌ പോയിട്ടുണ്ട് എന്തിന് മറ്റുള്ളവരുടെ കാര്യങ്ങൾ ശ്രദ്ധിക്കണം. ഉള്ളതു കൊണ്ട് സ്വന്തം കാര്യം നോക്കി നടന്നാൽ പോരെ . അപ്രകാരം ജീവിക്കുന്ന ധാരാളം സ്നേഹം ബന്ധങ്ങൾ ഉണ്ട് താനും. എന്നാൽ ആ ചിന്ത മാറ്റിമറിക്കുന്നത് ദൈവവുമായുള്ള ബന്ധത്തിൽ അടുത്തു വരുമ്പോഴാണ് . ഏവരിലും അധികം എന്തിന് എനിക്ക് ദൈവം തരുന്നു. അർഹിക്കുന്ന തലത്തിൽ അധികം എന്തിന് എന്നെ ഭരമേൽപ്പിക്കുന്നു. നോമ്പു കാലത്തിൽ ഈ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കണമെങ്കിൽ കണ്ണു തുറന്ന് ചുറ്റുപാടും ഒന്ന് നോക്കണം. കുറച്ചു ദൈവ സൃഷ്ടികളെ ഒന്ന് കാണാൻ ശ്രമിക്കണം.

ഇന്നത്തെ വേദ ചിന്തയിൽ നാം കാണുന്നത് കർത്താവ് സ്വന്തം ദേശം വിട്ട് സോർ, സിദോൻ ദേശത്ത് സഞ്ചരിക്കുന്നതാണ്. വി. മത്തായി 15: 21- 34 വരെ വാക്യങ്ങൾ ഒരു യാഥാസ്ഥിതിക യഹൂദൻ സംസർഗം ഇഷ്ടപ്പെടാത്ത ദേശവും ആളുകളും . അവിടെ എന്ത് ചെയ്യാനാണ്. പാപങ്ങളുടെ അധിനിവേശത്താൽ നശിപ്പിക്കപ്പെട്ട ദേശങ്ങൾ . തലമുറയായി വൈരാഗ്യത്തോടെ മാത്രം കാണുന്ന ജനത. ഒരു രോഗസൗഖ്യം എന്നതിലുപരി തെറ്റിപ്പോയ ആളുകളെ അന്വേഷിച്ചിറങ്ങിയ കർത്താവും , വീണ്ടെടുപ്പുകാരനെ തിരിച്ചറിഞ്ഞ കനാന്യ സ്ത്രീയും തമ്മിലുള്ള സംസാരം നമുക്ക് ശ്രദ്ധിക്കാം ഈ ഭാഗത്തിൽ . സ്വന്തം കുടുംബങ്ങളെയോ സ്വന്തം ദേശങ്ങളെയോ പോലും കണ്ടാൽ തിരിച്ചറിയാത്ത ഈ തലമുറയ്ക്ക് ഇത് ചിലപ്പോൾ അത്രയ്ക്ക് ഉൾക്കൊള്ളാൻ സാധിച്ചെന്നു വരില്ല.

ആദ്യ വാക്യം ശ്രദ്ധിക്കുമ്പോൾ കന്യകയായ സ്ത്രീയുടെ അപേക്ഷയിൽ മൗനം പാലിക്കുകയാണ്. ഒരുത്തരവും പറയുന്നില്ല. രണ്ട് കാര്യങ്ങളാവാം അതിൻറെ കാരണം. അവളുടെ വിശ്വാസത്തിൻറെ ആഴം പരീക്ഷിച്ചതാവാം, അല്ലാ എങ്കിൽ തന്റെ കൂടെ ഉള്ളവർക്ക് ഒരു പാഠം നൽകിയതാവാം. ഒരു യാഥാസ്ഥിതിക യഹൂദന്റെ ധാരണകളിൽ നിന്ന് സഹതാപത്തിന്റെയും സ്നേഹത്തിന്റെയും ധാരയിലേക്ക് മാറുന്ന പഠനം . തുടർന്നുള്ള വാക്കുകൾ കേൾക്കുമ്പോൾ കർത്താവ് അവളെ ഒഴിവാക്കി വിടുവാൻ ശ്രമിക്കുന്നു എന്ന് തോന്നാം. ആത്യന്തികമായ ആവശ്യം അവളുടെ വിശ്വാസത്തെ ബലമാക്കി. ജാതികൾ തമ്മിലുള്ള വെറുപ്പും വിദ്വേഷവും മാറ്റി രക്ഷകനെ അഭയപ്പെടുത്തി അവൾ വിശ്വാസം പ്രകടിപ്പിച്ചു. രണ്ടാമത്തെ ഉത്തരമായി കർത്താവേ എന്നെ സഹായിക്കണമേ എന്നപേക്ഷിച്ച് അവൻറെ മുമ്പാകെ മുട്ടുകുത്തി . ഇത് ഒരു യാഥാർത്ഥ അനുതാപ സൂചനയാണ്. പുറ ജാതികളുടെ ആചരണവും മറ്റും ഉപേക്ഷിച്ച് അവൾ യഥാർത്ഥ അനുതാപത്തിലേക്ക് വരുന്നു. കർത്താവിലല്ലാതെ മറ്റെങ്ങും രക്ഷ ഇല്ല എന്ന് അവൾ മനസ്സിലാക്കുന്നു.

യഥാർത്ഥമായ അപേക്ഷയും നമസ്കാരവും കണ്ണുനീരും കണ്ടിട്ട് കർത്താവ് അവളോട് പറയുന്നു . “സ്ത്രീയേ നിൻറെ വിശ്വാസം വലുത് . ” ആ നാഴിക മുതൽ അവളുടെ മകൾക്ക് സൗഖ്യം വന്നു. നമ്മുടെ മുൻപിൽ അവളുടെ വിശ്വാസം ഒരു സത്യ വെല്ലുവിളി തന്നെ ആണ് . ഇസ്രയേലിലെ ആടുകളോ, ഇസ്രയേലിലെ കാണാതെപോയ ആടുകളോ ഒക്കെ ആയി നമ്മെ കാണാം. ദൈവികമായ കാര്യങ്ങളിലും മികവുകളിലും നാം അഗ്രഗണ്യരാകാം. എന്നാൽ ഇതുപോലൊരു വിശ്വാസം നമ്മളിൽ ഉണ്ടോ , നമുക്കിടയിൽ ഉണ്ടോ ?

ഈ വെല്ലുവിളി നാം സ്വീകരിച്ചേ മതിയാവൂ.. നമുക്ക് സൗഖ്യം വേണം, ജീവിതം വേണം , ഭൗതിക സുഖങ്ങൾ എല്ലാം വേണം. നമ്മുടെ ദൈവം നമുക്ക് യഥാസമയങ്ങളിൽ തരികയും വേണം. ഇല്ല എങ്കിൽ നാം പല ഇടങ്ങളിലേക്കും നാം മാറിപ്പോകും. എന്നാൽ നിലനിൽക്കുന്ന ഇടത്തിൽ തന്നെ വിശ്വാസത്തിൽ ഉറപ്പാൻ നമുക്ക് എന്തേ കഴിയാത്തത് . ആത്മീക ജീവിതത്തിൽ പലപ്പോഴും വിശ്വാസത്തിൽ നിലനിൽപ്പാൻ കഴിയുന്നില്ല, ആഴത്തിലുള്ള വിശ്വാസവും ഇല്ല.

നോമ്പുകാലം ആത്മസമർപ്പണത്തിന്റെ അനുഭവം ആണ്. പ്രാർത്ഥനയിലും നോമ്പിലും വിശ്വാസം ഉറപ്പിക്കാനും ബലപ്പെടുവാനും ഉള്ള കാലം. ജാതി മത ദേശ സംസ്കാര ഭേദമന്യേ സ്നേഹത്തിന്റെയും കരുണയുടെയും ദൈവം, നമ്മുടെ ആവശ്യങ്ങളിൽ കൂടെ ഇരിക്കുന്ന ദൈവം. ഈ കനാന്യ സ്ത്രീയുടെ വിശ്വാസം കണ്ടിട്ട് എങ്കിലും നമ്മുടെ കുറവുകളെ മനസ്സിലാക്കി പുതുക്കുക . ഭാരവും പ്രയാസവും ദുഃഖവും നമുക്ക് മാത്രമല്ല എല്ലാവർക്കുമുണ്ട്. കർത്താവ് ഏവർക്കും സമീപസ്ഥൻ.

നാമം വിശ്വാസത്തിൽ നിലനിന്ന് സത്യാ അനുതാപത്തോടും , അനുസരണത്തോടും കർത്താവിന്റെ സന്നിധിയിൽ വിലയപ്പെടുവാൻ ശ്രമിക്കാം. ശുദ്ധമുള്ള നോമ്പേ സമാധാനത്താലെ എന്നിലേക്ക് വരിക.

പ്രാർത്ഥനയോടെ

ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനങ്ങളുടെ ഭദ്രാസന സെക്രട്ടറിയാണ്. ഇതുകൂടാതെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂൾ, സെൻറ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് പ്രസ്റ്റൺ , സെന്റ് മേരീസ് കോൺഗ്രിഹേഷൻ സണ്ടർലാന്റ് എന്നിവയുടെ ചുമതലയും വഹിക്കുന്നു. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

ബിനോയ് എം. ജെ.

മനുഷ്യജീവിതം എപ്പോഴും അർത്ഥം അന്വേഷിക്കുന്നു. അർത്ഥം ഇല്ലാതെ ജീവിക്കുവാൻ മനുഷ്യനെക്കൊണ്ടാവില്ല.ജീവിതത്തിന് എന്തെങ്കിലും ലക്ഷ്യമുണ്ടാവണം. ഭാവി ഇപ്പോഴത്തെക്കാൾ മെച്ചപ്പെട്ടതും ശ്രേഷ്ഠവും ആയിരിക്കണം. ഇപ്പോൾ ഉള്ള പ്രശ്നങ്ങൾക്കും പ്രാരാബ്ധങ്ങൾക്കും പരിഹാരം ഉണ്ടാവണം. ഇപ്രകാരം നാം മെച്ചപ്പെട്ട ഒരു ജീവിതം സദാ സ്വപ്നം കാണുന്നു. അത് നമ്മുടെ ജീവിതത്തിന് അർത്ഥം പകരുന്നു.

നമ്മുടെ ജീവിതത്തിന് അർത്ഥം പകരുന്നതിൽ നല്ല ഒരു പങ്ക് ആഗ്രഹങ്ങൾക്കുണ്ട്. ആഴത്തിൽ പഠിച്ചു കഴിഞ്ഞാൽ ഇത് ഒരുതരം മഠയത്തരവും ആത്മവഞ്ചനയും ആണെന്ന് കാണാം. നാമെന്തിന്റെയൊക്കെയോ പിറകെ വെറുതെ ഓടിക്കൊണ്ടിരിക്കുന്നു. നാം പുരോഗമിക്കുകയാണെന്ന് കരുതുകയും ചെയ്യുന്നു. അങ്ങനെ നമ്മുടെ ജീവിതം അർത്ഥവ്യത്താണെന്ന് നമുക്ക് തോന്നുന്നു. വാസ്തവത്തിൽ മനുഷ്യജീവിതത്തിന് ഒരു ലക്ഷ്യമേയുള്ളൂ. അതാവട്ടെ എല്ലാവരിലും ഒന്നു തന്നെയാണുതാനും. ആ ലക്ഷ്യം മോക്ഷപ്രാപ്തിയാകുന്നു. മറ്റൊരു ലക്ഷ്യം മനുഷ്യജീവിതത്തിന് ഉണ്ടാകുക അസാധ്യം. തോണിയിൽ കയറി നദി കടക്കുന്നവന്റെ ഏക ലക്ഷ്യം മറുകരെ എത്തുക എന്നതാണ്. എന്നാൽ അങ്ങനെ ഒരു ലക്ഷ്യത്തെ മറന്നശേഷം വെറുതെ അങ്ങോട്ടും ഇങ്ങോട്ടും തോണി തുഴയുന്നവൻ ഒരിക്കലും മറുകരെയെത്തുന്നില്ല. അയാൾ സമയവും പരിശ്രമവും പാഴാക്കുക മാത്രം ചെയ്യുന്നു. ഇതാണ് നമുക്കും പിണയുന്ന അബദ്ധം.

ജീവിതത്തിൽ നാം വ്യാജമായ ലക്ഷ്യങ്ങളുടെ പിറകേ പോകുന്നു. അങ്ങനെ നമ്മുടെ ജീവിതത്തിന് വ്യാജമായ ഒരർത്ഥവും സിദ്ധിക്കുന്നു. ഇങ്ങനെ ജീവിതത്തിന് വ്യാജമായ ഒരർത്ഥം കണ്ടെത്തുന്നതിൽ വിജയിക്കുന്നതിനാൽ നിങ്ങൾ മാനസിക രോഗങ്ങളിലേക്ക് വഴുതി വീഴുന്നില്ല. ഈയർത്ഥത്തിൽ ഇതൊരു ‘ഡിഫൻസ് മെക്കാനിസം’ പോലെയുണ്ട്. ഒരിക്കൽ നാറാണത്തുഭ്രാന്തൻ ഈശ്വരനെ തപസ്സുചെയ്തു. ഒടുവിൽ ഈശ്വരൻ അയാൾക്ക് പ്രത്യക്ഷപ്പെട്ടു പറഞ്ഞു, “നിന്റെ തപസ്സിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു, ഇഷ്ടമുള്ള വരം ചോദിച്ചു കൊള്ളുക”. നാറാണത്തുഭ്രാന്തൻ പറഞ്ഞു,”എനിക്ക് എക്കാലവും മരിക്കാതെ അജയ്യനായി ജീവിക്കണം.” ഈശ്വരൻ മറുപടി പറഞ്ഞു. “അത് മാത്രം സാദ്ധ്യമല്ല. ഒരിക്കൽ ജനിച്ചവൻ മരിച്ചേതീരൂ. മറ്റെന്തെങ്കിലും വരം ചോദിച്ചു കൊള്ളൂ” അപ്പോൾ നാറാണത്തുഭ്രാന്തൻ പറഞ്ഞു “എന്റെ വലത്തെ കാലിലെ മന്ത് ഇടത്തെകാലിലേക്ക് മാറ്റിത്തരണം”.

ഏതാണ്ട് ഇതുപോലെയാണ് നമ്മുടെ കാര്യവും. എക്കാലവും മരിക്കാതെ അജയ്യനായി ജീവിക്കാൻ നാമെല്ലാവരും ആഗ്രഹിക്കുന്നു. അത് ഒട്ട് നടക്കുവാൻ പോകുന്നില്ലെന്ന് നമുക്കറിയുകയും ചെയ്യാം. ജീവിതം വ്യർത്ഥം! കടിച്ചു തൂങ്ങുവാൻ എന്തെങ്കിലും വേണ്ടേ? നാം പണത്തിന്റെയും, പ്രശസ്തിയുടെയും, അധികാരത്തിന്റെയും, വിദ്യാഭ്യാസയോഗ്യതകളുടെയും പിറകേ ഓടുന്നു. അങ്ങനെ ജീവിതത്തിന് വ്യാജമായ ഒരർത്ഥം കൈവരുന്നു. ഈ പറഞ്ഞ കാര്യങ്ങൾ ഒന്നും ജീവിതത്തെ ശ്രേഷ്ഠതയിലേക്ക് കൊണ്ടുവരുന്നില്ല. സാഹചര്യങ്ങൾ ഒന്ന് മാറുന്നു, അത്രമാത്രം. വലത്തെ കാലിലെ മന്ത് ഇടത്തേ കാലിലേക്ക് മാറുന്നു. നമ്മുടെ ലക്ഷ്യം സംസാരസാഗരം താണ്ടുക എന്നതാണെന്ന് നാം മറന്നു പോയതുപോലെ ഇരിക്കുന്നു. നാം സംസാരസാഗരത്തിൽ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ സമയവും പ്രയത്നവും പാഴാവുകയും ചെയ്യുന്നു. നാമെങ്ങും എത്തിച്ചേരുന്നുമില്ല! ഇപ്രകാരം നാം ധാരാളം ജന്മങ്ങൾ പാഴാക്കിക്കളഞ്ഞിരിക്കുന്നു. ഇനിയെങ്കിലും നമുക്ക് ജീവിതത്തിന്റെ യഥാർത്ഥമായ അർത്ഥം കണ്ടെത്താം.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 

Copyright © . All rights reserved