മണ്ഡലകാല സമാപനത്തോട് അനുബന്ധിച് LHA യുടെ അയ്യപ്പ ഭജനയും, പ്രശസ്ത വാദ്യ കലാകാരൻ വിനോദ് നവധാരയുടെ നേതൃത്വത്തിൽ കൊമ്പു പറ്റ് – പഞ്ചാരി മേളവും, മുരളി അയ്യരുടെ കാർമികത്വത്തിൽ അയ്യപ്പ പൂജയും, പടിപൂജയും, ധനുമാസ തിരുവാതിര ആഘോഷങ്ങളോടനുബന്ധിച് LHA വനിതാ സംഘത്തിന്റെ തിരുവാതിര കളിയും പിന്നീട് ഹരിവരാസനത്തോടുകൂടി ദീപാരാധനയും അരങ്ങേറും. ദീപാരാധനയ്ക്കു ശേഷം പാരമ്പര്യ ശൈലിയിൽ തയ്യാറാക്കിയ തിരുവാതിര പുഴുക്കും കഞ്ഞിയും പരമ്പരാഗത രീതിയിൽ പാള പാത്രങ്ങളിൽ വിളമ്പുന്നത് വർഷങ്ങളായി LHAയുടെ ആഘോഷ പരിപാടികളുടെ മാത്രം പ്രത്യകതയാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ആഘോഷപരിപാടികൾ സംഘടിപ്പിക്കുക.
ശ്രീ ഗുരുവായൂരപ്പന്റെയും ശ്രീ ധര്മശാസ്താവിന്റെയും ചൈതന്യം നിറഞ്ഞു നിൽക്കുന്ന ഈ ധന്യ മുഹൂർത്തത്തിന് സാക്ഷിയാകുവാൻ എല്ലാ യു. കെ. മലയാളികളെയും, സംഗീതാസ്വാദകരേയും, സഹൃദയരായ കലോപാസകരേയും ലണ്ടൻ ഹിന്ദു ഐക്യവേദി ഭഗവത് നാമത്തിൽ ഈ ഭക്തി നിർഭരമായ വേദിയിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു.
തീയതി: 18.12.2021, ശനിയാഴ്ച സമയം: 5PM (യുകെ)
സ്ഥലം: വെസ്റ്റ് തോൺടൺ കമ്മ്യൂണിറ്റി സെന്റർ, 731-735, ലണ്ടൻ റോഡ്, തോൺടൺ ഹീത്ത്, ക്രോയ്ഡൺ CR7 6AU
LHA’s Facebook page – LondonHinduAikyavedi.Org
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക : സുരേഷ് ബാബു: 07828137478, സുഭാഷ് സർക്കാർ: 07519135993, ജയകുമാർ: 07515918523, ഗീത ഹരി: 07789776536, ഡയാന അനിൽകുമാർ: 07414553601.
ജോർജ് മാത്യു
ബിർമിങ്ഹാമിലെയും പരിസരപ്രദേശങ്ങളിലുമുള്ള ഓർത്തഡോക്സ് വിശാസികളുടെ ചിരകാല അഭിലാഷമായ സ്വന്തമായ ദേവാലയം എന്ന ആഗ്രഹം സഫലമായതിന്റെ പൂർത്തീകരണം എന്ന നിലക്കുള്ള പവിത്രമായ മൂറോൻ കൂദാശ ഡിസംബർ 10,11 തീയതികളിൽ ഭക്തി നിർഭരമായ ചടങ്ങുകളോടെ നടക്കുന്നു . കൂദാശ ചടങ്ങുകൾക്ക് ചെങ്ങന്നൂർ ഭദ്രാസന സഹായ മെത്രാപ്പോലീത്തയും ,യുകെ ,യൂറോപ്പ് , ആഫ്രിക്ക ഭദ്രാസനാധിപനുമായ ഡോ.മാത്യൂസ് മാർ തിമോത്തിയോസ് മുഖ്യ കാർമ്മികത്വം വഹിക്കും .
ഡിസംബർ 10 വെള്ളിയാഴ്ച വൈകിട്ട് 6 ന് സന്ധ്യനമസ്കാരവും ,7 -ന് മൂറോൻ കൂദാശയുടെ ഒന്നാം ഘട്ടം ,8.30ന് ഭക്ഷണം .ഡിസംബർ 11-രാവിലെ 7.30 പ്രഭാതനമസ്കാരം .മൂറോൻ കൂദാശയുടെ രണ്ടാം ഘട്ട ശുശ്രുഷയും ,വി .കുർബാനയും ,ആശിർവാദവും,പൊതുസമ്മേളനവും നടക്കും .തുടർന്ന് ഉച്ചഭക്ഷണത്തോടെ ചടങ്ങുകൾ സമാപിക്കും .യുകെയിലെ വിവിധ ഇടവകകളിൽ നിന്ന് വൈദീകരും ,വിശാസികളും കൂദാശയിൽ പങ്കെടുക്കുമെന്നു ഇടവക വികാരി ഫാ എൽദോ വർഗീസ് അറിയിച്ചു .
മൂറോൻ കൂദാശയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി വിവിധ സബ്കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു .ഫാ .മാത്യൂസ് കുര്യാക്കോസ് ഇടവക വികാരിയും ,രാജൻ വര്‍ഗീസ് ട്രൂസ്റ്റിയും ,ജെയ്സൺ തോമസ് സെക്രെട്ടറിയും ആയ ഭരണസമിതിയുടെ കാലഘട്ടത്തിലാണ് സ്വന്തമായ ദേവാലയമെന്ന മലങ്കര മക്കളുടെ ആഗ്രഹം യാഥാർഥ്യമായത് .
ഇടവക വികാരി ഫാ:എൽദോ വര്‍ഗീസ് ,ട്രസ്റ്റി രാജൻ വർഗീസ് .സെക്രെട്ടറി എബ്രഹാം കുര്യൻ എന്നിവർ വിശുദ്ധ ദേവാലയ പുനർ പ്രതിഷ്ഠ ചടങ്ങുകൾക്ക് നേതൃത്വം നൽകും .
ഷൈമോൻ തോട്ടുങ്കൽ
ലണ്ടൻ .പാശ്ചാത്യ സഭയുടെ വിശ്വാസ യാത്രയിൽ , സീറോ മലബാർ സഭ വഹിക്കുന്ന പങ്ക് നിസ്തുലമെന്ന് ബ്രിട്ടനിലെ അപ്പസ്തലിക് നൂൺഷ്യോ ആർച്ച് ബിഷപ്പ് ക്ളൗഡിയോ ഗുജറോത്തി . സാർവത്രിക സഭയിൽ കഴിഞ്ഞ വര്‍ഷം ഡിസംബര്‍എട്ട് മുതല്‍ ഈ ഡിസംബര്‍ എട്ട് വരെ നീണ്ടു നിന്ന മാർ യൗസേപ്പിതാവിന്റെ വര്‍ഷാചരണത്തിന്റെ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ തല സമാപനത്തോടനുബന്ധിച്ച് ബ്രിട്ടനിലെ വിശുദ്ധ യൗസേപ്പ് പിതാവിന്റെ ദേശീയ തീർഥാടന കേന്ദ്രമായ ഫാൻബറോ സെൻറ് മൈക്കിൾസ് ആബിയിലേക്ക് നടത്തിയ രൂപതാതല തീർഥാടനത്തോടനുബന്ധിച്ച് നടന്ന വിശുദ്ധ കുർബാന മദ്ധ്യേ സംസാരിക്കുകയായിരുന്നു അദ്ദേഹം .
പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിന് സീറോ മലബാര്‍ സഭ മാതൃകയാണ്. സീറോ മലബാര്‍ സഭയുടെ ആരാധനാ ക്രമവും പങ്കെടുക്കുന്ന വിശ്വാസികളുടെ കൂടിച്ചേരലും കത്തോലിക്കാ സഭയ്ക്കു തന്നെ മാതൃകയും , അഭിമാനാര്‍ഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടികളും യുവാക്കളും വിശ്വാസം കാത്തുസൂക്ഷിച്ചു പള്ളിയിലെത്തുന്നത് കേരള യാത്രയ്ക്കിടെ കണ്ട ആഹ്ളാദിപ്പിക്കുന്ന കാഴ്ച ആയിരുന്നു. യൂറോപ്യന്‍ രാജ്യങ്ങള്‍ വിശ്വാസ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്.
ക്രൈസ്തവരുടെ ചരിത്രവും പാരമ്പര്യവും വരെ നഷ്ടമാകുന്ന സാഹചര്യമാണുള്ളത്. ഇതു തിരിച്ചു പിടിക്കാനുള്ള ആത്മാര്‍ഥമായ പരിശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തീർഥാടനത്തോടനുബന്ധിച്ച് നടന്ന വിശുദ്ധ കുർബാനയ്ക്ക് രൂപതാധ്യക്ഷൻ മാര്‍ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിച്ചു .പൗരസ്ത്യ സുറിയാനി ട്യൂണിൽ ഗാനങ്ങൾ സുറിയാനി , ഇംഗ്ലീഷ് ഭാഷകളിലും വിശുദ്ധ കുർബാനയിൽ ആലപിച്ചത് ഏറെ ശ്രദ്ധേയമായി .
ഫാണ്‍ബറോ സെന്റ് മൈക്കിൾസ് അബ്ബേയിലെ ആബട്ട് ഫാ. ഡോം കത്ബെര്‍ട്ട് ബ്രോഗന്‍, മോണ്‍സിഞ്ഞോര്‍ ജോണ്‍ കല്ലറയ്ക്കല്‍, രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റെവ . ഡോ .ആന്റണി ചുണ്ടെലിക്കാട്ട്, സിഞ്ചെല്ലൂസ് മാരായ റെവ.ഫാ. ജോര്‍ജ് ചേലക്കല്‍, ഫാ. ജിനോ അരിക്കാട്ട് എംസിബിഎസ് തുടങ്ങിയവരും , രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈദികരും അല്മായ പ്രതിനിധികളും സംബന്ധിച്ചു .റെവ.ഫാ. ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന 35 ഗായക സംഘവും ഏറെ ശ്രദ്ധേയമായി .
റെവ.ഡോ . വര്‍ഗീസ് പുത്തന്‍പുരയ്ക്കലിന്റെ പരിലീനത്തിനു കീഴില്‍ അണിനിരന്ന അള്‍ത്താര ബാലന്മാരും ഏവരുടെയും ശ്രദ്ധ ആകര്‍ഷിച്ചു.വികാരി ജെനെറാൾ റെവ. ഫാ. ജിനോ അരീക്കാട്ട് എംസി ബി എസിന്റെ നേതൃത്വത്തിൽ ആണ് തീർഥാനപരിപാടികൾ ഏകോപിപ്പിച്ചത് .
ഫാ. ഹാപ്പി ജേക്കബ്
ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് . സർവ്വ ജനവും ആഗ്രഹിച്ചിരുന്നു സന്തോഷം എന്ന് ചിന്തിക്കുമ്പോൾ അത് എത്രയോ വലുതായിരിക്കും. അതിൻറെ കാരണം ആണ് ഏറ്റവും ശ്രദ്ധേയം. വി. ലൂക്കോസിന്റെ സുവിശേഷം 2-ാം അധ്യായം 10-ാംവാക്യത്തിൽ ഓർമിപ്പിക്കുന്നു – “ദൂതൻ അവരോട് : ഭയപ്പെടേണ്ട സർവ്വ ജനത്തിനും ഉണ്ടാകുവാനുള്ളോരു മഹാ സന്തോഷം ഞാൻ നിങ്ങളോട് സുവിശേഷിക്കുന്നു. ”
എന്താണ് ആ സന്തോഷത്തിന് കാരണം. മറ്റൊന്നുമല്ല, ക്രിസ്തു എന്ന രക്ഷിതാവ് നിങ്ങൾക്കായി ജനിച്ചിരിക്കുന്നു നിത്യമായ , ശാശ്വതമായ സന്തോഷം പ്രാപ്യമാകണമെങ്കിൽ ക്രിസ്തു ജനിച്ചിരിക്കണം. മറ്റെവിടെയുമല്ല , സ്വന്തം ജീവിതത്തിൽ തന്നെ ആവണം. പറഞ്ഞറിഞ്ഞ കഥയായല്ല. സ്വന്തം ആയി തന്നെ അനുഭവിക്കണം എന്നാലേ സന്തോഷം യാഥാർഥ്യമാവൂ. ഈ കാലത്തിൽ നാം അനുഭവിച്ചറിയുന്ന സന്തോഷം അല്ല . അതൊക്കെ നമ്മെ വിട്ടു പോയാലും നിത്യമായി നിലനിൽക്കുന്ന ദൈവത്തിലുള്ള സന്തോഷമാണ് ദൂതൻ അരുളി ചെയ്തത്.
മറ്റൊരു ചിന്ത കൂടി നാം ഓർക്കണം. ഈ സന്തോഷം യഥാർത്ഥമാകുവാൻ ഒരു ബലി ആവശ്യമായിവന്നു. ദൈവം ഒരുക്കിയ വലിയ ത്യാഗമാണ് ഈ സന്തോഷത്തിലേയ്ക്ക് നമ്മെ കൊണ്ടു ചെല്ലുന്നത്. 1 കോരിന്ത്യർ 2 : 9 ൽ വായിക്കുന്നു ; “ദൈവം തന്നെ സ്നേഹിക്കുന്നവർക്ക് ഒരുക്കിയിട്ടുള്ളത് കണ്ണ് കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യൻറെയും ഹൃദയത്തിൽ തോന്നിയിട്ടുമില്ല. ” അപ്രകാരം നാം മനസ്സിലാക്കുമ്പോൾ നമ്മുടെ കാഴ്ചപ്പാടിൽ നിന്നും വളരെ ദൂരെയാണ് ക്രിസ്തുമസ്സിന്റെ സന്തോഷം .
ക്രിസ്തുമസിൽ നമ്മുടെ സന്തോഷം അലങ്കാരങ്ങളും വർണ്ണ പകിട്ടും, വിരുന്നും സൽക്കാരവും ഒക്കെ ആകുമ്പോൾ യഥാർത്ഥ അനുഭവം വിട്ടുകളയുന്നു. ബാഹ്യമായ ആചാരങ്ങളിൽ ഉള്ള ക്രിസ്തുമസേ നമുക്ക് പരിചയം ഉള്ളൂ . എന്നാൽ നാം മനസ്സിലാക്കുക ആ ത്യാഗം എന്തെന്ന് . ഫിലിപ്പ്യർ 2 : 6 – 8 “അവൻ ദൈവ രൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളണം എന്ന് വിചാരിക്കാതെ ദാസ രൂപം എടുത്ത് അദൃശ്യ സാദൃശ്യത്തിലായി തന്നെത്താൻ അഴിച്ച് വേഷത്തിൽ അദൃശ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നെ; അനുസരണമുള്ളവനായി തീർന്നു “.
ഇതിൽ ഏത് ഭാഗത്ത് ആണ് നമ്മുടെ ക്രിസ്തുമസ് സന്തോഷം സന്തോഷം ഉള്ളത്. അപ്പോൾ നാം മനസ്സിലാക്കുക ഈ രക്ഷാകരമായ സന്തോഷത്തിലെ ചില പ്രതീകങ്ങൾ മാത്രമായിരുന്നു നമ്മുടെ ക്രിസ്തുമസ്സ് . എന്നാൽ ഇനി തിരിച്ചറിയുക പ്രതീകങ്ങൾ പിന്തുടരുന്നതിലുള്ള താത്ക്കാലിക സന്തോഷം നാം മാത്രം അനുഭവിക്കുമ്പോൾ സർവ്വ ജനവും സന്തോഷിപ്പാൻ ഉള്ള ഒരു കാരണം അതിൻറെ പിന്നിൽ ഉണ്ടെന്ന് . ആ ത്യാഗത്തിന്റെ അനുഭവം ആണ് സന്തോഷമായി നാം അനുഭവിക്കേണ്ടത്.
ജനത്തിന് അനുഭവം നാം വായിക്കുമ്പോൾ അതിലെ ഓരോ വ്യക്തിത്വങ്ങളും സന്നദ്ധരായി എന്ന് നമുക്ക് കാണാം മറിയവും ജോസഫും ഇടയന്മാരും ജ്ഞാനികളും എല്ലാം ത്യാഗത്തിന്റെ അനുഭവങ്ങളാണ് നമുക്ക് പകർന്ന് നൽകുന്നത്. അവരാരും നമ്മെപ്പോലെ ക്ഷണിക സന്തോഷത്തിന്റെ വക്താക്കൾ ആയിരുന്നില്ല. സർവ്വ മാനവികതയും, സർവ്വ ചരാചരങ്ങളും ഒരുപോലെ ആ സന്തോഷം പങ്കു വച്ചു.
മറ്റൊരു തിരുത്തൽ കൂടി നാം പഠിക്കേണ്ടിയിരിക്കുന്നു ഈ ക്രിസ്തുമസ് കാലയളവിൽ . ദൈവപുത്രൻ സ്വയം താന്നിറങ്ങി മനുഷ്യ വേഷം എടുത്തത് നമുക്കെല്ലാവർക്കും വേണ്ടിയാണ്. അവിടെ സ്വയം എന്നത് ഇല്ല . ആ ജീവിതം ഏവർക്കുമായിട്ടാണ്. നമ്മുടെ സ്നേഹവും ബന്ധങ്ങളും എല്ലാം സ്വയത്തിന്റെ അടിസ്ഥാനത്തിലാണ്. നമ്മുടെ കുഞ്ഞുങ്ങളിലും ഈ അവസ്ഥ കണ്ടു വരുന്നു. എന്റേത് എന്നതിനേക്കാളുപരി നമുക്ക് ഏവർക്കും എന്ന കാഴ്ചപ്പാട് നാം അവരെ പഠിപ്പിക്കുമ്പോൾ ഈ തിരുജനനം അവർക്കും ജീവിതപാഠം ആകും .
ഇനി എങ്കിലും നാം ചിന്തിക്കുക, ബെത് ലഹേമിലെ സന്തോഷം ആണ് യഥാർത്ഥ ക്രിസ്തുമസ് സന്തോഷം എന്നുള്ളതും നമ്മുടെ ആചാരങ്ങളിലുള്ള ക്രിസ്തുമസ് സന്തോഷമല്ല യഥാർത്ഥ സന്തോഷം എന്നും . ആയതിനാൽ ബെത് ലഹേമിലെ സന്തോഷം എന്റേയും സന്തോഷമായി മാറുവാൻ ഈ ത്യാഗത്തിന്റെ അനുഭവങ്ങൾ നാം മനസ്സിലാക്കി നിത്യ സന്തോഷത്തിന്റെ ക്രിസ്തുമസ്സിൽ നമുക്കും പങ്കാളികളാകാം.
കർത്ത്യ ശുശ്രൂഷയിൽ
ഹാപ്പി ജേക്കബ് അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ്
മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം.
ഷൈമോൻ തോട്ടുങ്കൽ
ലണ്ടൻ . വിശുദ്ധ യൗസേപ്പിതാവിനെ സാർവത്രിക സഭയുടെ പേട്രൺ ആയി പ്രഖ്യാപിച്ചതിന്റെ നൂറ്റി അൻപതാം വാർഷികത്തോടനുബന്ധിച്ച് പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച സെന്റ് ജോസഫ് ഇയറിന്റെ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ തല സമാപനത്തോടനുബന്ധിച്ചു ബ്രിട്ടനിലെ വിശുദ്ധ യൗസേഫ് പിതാവിന്റെ നാമധേയത്തിലുള്ള ചരിത്ര പ്രസിദ്ധമായ ഫാൻബൊറോ ആബിയിലേക്കു തീർഥാടനം സംഘടി പ്പിച്ചിരിക്കുന്നു.
രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ ഡിസംബർ നാലാം തീയതി ശനിയാഴ്ച മൂന്നു മണിക്ക് നടക്കുന്ന തീർഥാടനത്തിൽ ഗ്രേറ്റ് ബ്രിട്ടനിലെ അപ്പോസ്തലിക് നൂൺഷിയോ ആർ ച്ച് ബിഷപ് മാർ ക്ലൗഡിയോ ഗുജരോത്തി മുഖ്യാതിഥി ആയി പങ്കെടുക്കും .രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാനയിൽ രൂപതാ പ്രോട്ടോസിഞ്ചെല്ലൂസ് റെവ. ഡോ . ആൻറണി ചുണ്ടെലിക്കാട്ട് , വികാരി ജെനെറൽമാരായ റെവ.ഫാ. ജിനോ അരീക്കാട്ട് എം. സി. ബി.എസ് , ഫാ. സജിമോൻ മലയിൽ പുത്തൻപുര ,റെവ. ഫാ. ജോർജ് ചേലക്കൽ , രൂപതയുടെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുള്ള വൈദികർ എന്നിവരും സഹകാർമ്മികരാകും ,സ്ഥല പരിമിതികൾ മൂലം മുൻകൂട്ടി രജിസ്റ്റർ ചെയ്ത നൂറു പേർക്കാണ് പരിപാടിയിൽ പങ്കെടുക്കുവാൻ അവസരം ഉള്ളതെന്നും , പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായും, വികാരി ജെനെറൽ ഫാ. ജിനോ അരീക്കാട്ട് അറിയിച്ചു .
പരിശുദ്ധ അമ്മയുടെ അമലോത്ഭവ തിരുന്നാളിന് മുന്നോടിയായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വിമൻസ് ഫോറത്തിന്റെ വാർഷിക സമ്മേളനം ‘ടോട്ട പുൽക്ര’ ഡിസംബർ 4 ന് നടക്കും. നിലവിലെ പ്രത്യേക സാഹചര്യത്തിൽ വാർഷിക സമ്മേളനം വിർച്വൽ പ്ലാറ്റ്ഫോമിൽ ആയിരിക്കും നടക്കുക. ഡിസംബർ 4 ശനിയാഴ്ച വൈകിട്ട് 6 മണിക്കാണ് മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്. രൂപതയുടെ എല്ലാ മിഷനുകളിൽ നിന്നും ഇടവകകളിൽ നിന്നുമായി വിമൻസ് ഫോറത്തിന്റെ ഭാരവാഹികളും പ്രതിനിധികളും മീറ്റിങ്ങിൽ പങ്കെടുക്കും.
വിമൻസ് ഫോറം രക്ഷാധികാരിയും രൂപതാധ്യക്ഷനുമായ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം നിർവഹിക്കുന്ന സമ്മേളനത്തിൽ ബിഷപ്പ് മാർ തോമസ് തറയിൽ മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് വിമൻസ് ഫോറം സുവനീർ പ്രകാശനം, വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ ക്രമീകരിച്ചിരിക്കുന്ന കലാപരിപാടികൾ എന്നിവ അരങ്ങേറും. വിമൻസ് ഫോറം സഹ രക്ഷാധികാരി വികാരി ജനറാൾ റവ. ഫാ. ആന്റണി ചുണ്ടെലിക്കാട്ട്, ചെയർമാൻ റവ. ഫാ. ജോസ് അഞ്ചാനിക്കൽ, ഡയറക്ടർ സിസ്റ്റർ കുസുമം എസ്.എച്ച്, പ്രസിഡന്റ് ജോളി മാത്യു എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകും.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഔദ്യോഗിക യൂട്യൂബ് ചാനലായ CSMEGB യിൽ സമ്മേളനം തത്സമയം സംപ്രേഷണം ചെയ്യുന്നതായിരിക്കും. കൂടാതെ ഏവർക്കും സൂമിൽ പങ്കെടുക്കുവാനുള്ള അവസരവും ഒരുക്കിയിട്ടുണ്ടെന്ന് വിമൻസ് ഫോറം ഭാരവാഹികൾ അറിയിച്ചു.
ഷൈമോൻ തോട്ടുങ്കൽ
ബിർമിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ വിമൻസ് ഫോറത്തിന്റെ മൂന്നാമത് വാർഷിക സമ്മേളനം ഡിസംബർ നാലാം തീയതി ശനിയാഴ്ച വെർച്വൽ ആയി നടക്കും . സർവമനോഹരിയായ പരിശുദ്ധ കന്യാ മറിയത്തെ വിശേഷിപ്പിക്കുന്ന “റ്റോട്ട പുൽക്രാ ” എന്ന പേരിലാണ് വാർഷിക സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത് . രൂപതയിലെ മുഴുവൻ ഉള്ള മുഴുവൻ വനിതകളും അംഗങ്ങളായ സംഘടന വിവിധ ഇടവകകളിലും , മിഷനുകളിലും വളരെ കാര്യക്ഷമമായ രീതിയിൽ ഉള്ള പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത് .
ശനിയാഴ്ച വൈകുന്നേരം ആറ് മണി മുതൽ എട്ടര വരെ വെർച്വൽ ആയി വിമൻസ് ഫോറം രൂപതാ പ്രസിഡന്റ് ജോളി മാത്യുവിന്റെ അധ്യക്ഷതയിൽ നടക്കുന്ന വാർഷിക സമ്മേളനം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്യും തുടർന്ന് വിമൻസ് ഫോറത്തിന്റെ സുവനീറും അദ്ദേഹം പ്രകാശനം ചെയ്യും . ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നിർവഹിക്കും , രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ . ആന്റണി ചുണ്ടെലിക്കാട്ട് , വിമൻസ് ഫോറം കമ്മീഷൻ ചെയർമാൻ റെവ. ഫാ. ജോസ് അഞ്ചാനിക്കൽ എന്നിവർ ആശംസകൾ അർപ്പിക്കും .
അടുത്ത പ്രവർത്തന വർഷത്തേക്കായി തിരഞ്ഞെടുക്കപ്പെട്ട പുതിയ കമ്മറ്റിയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ഡോ . ഷിൻസി മാത്യു സംസാരിക്കും .തുടർന്ന് പുതിയ എക്സിക്യൂട്ടിവ് കമ്മറ്റിക്ക് ഹാൻഡ് ഓവർ സെറിമണിയും നടക്കും .എട്ട് റീജിയനുകളിൽ നിന്നുള്ള കൾച്ചറൽ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട് . വിമൻസ് ഫോറം ഡയറക്ടർ സി . കുസുമം എസ്. എച്ച് .സ്വാഗതവും , വൈസ് പ്രസിഡന്റ് സോണിയ ജോണി നന്ദിയും അർപ്പിക്കും .
ന്യൂസ് ഡെസ്ക് മലയാളം യുകെ
സ്നേഹം എന്ന വ്യാജേന നാം നമ്മുടെ കുട്ടികൾക്ക് എന്താണ് കൊടുക്കുന്നത്? പാരതന്ത്ര്യം…. സ്നേഹത്തേക്കാൾ മനുഷ്യന് മൂല്യമേറിയതും വിലപ്പെട്ടതും സ്വാതന്ത്ര്യം ആകുന്നു. സ്വാതന്ത്ര്യം ഇല്ലാതെ എങ്ങനെയാണ് സ്വയം അവതരിപ്പിക്കുന്നതും പടർന്ന് പന്തലിക്കുന്നതും? നമ്മുടെ കുട്ടികൾക്ക് സ്വയം അവതരിപ്പിക്കുവാനും പടർന്ന് പന്തലിക്കുവാനും ആവുന്നില്ല. അവർക്ക് അതിന് ആഗ്രഹമുണ്ട്; പക്ഷേ അവർ ശക്തമായും അബോധമായും അടിച്ചമർത്തപ്പെട്ടു പോകുന്നു .അവർ കുറുവൃക്ഷം പോലെ ആകുന്നു. ഇത് ഗുരുതരമായ ഒരു പ്രശ്നമാണ്.
തങ്ങളുടെ കുട്ടികൾക്ക് ജീവിതത്തിൽ യാതൊരു പ്രശ്നവും ഉണ്ടാകരുത് എന്ന് മാതാപിതാക്കൾ വാശിപിടിക്കുന്നു. അതിനുവേണ്ട ആസൂത്രണങ്ങളും തയ്യാറെടുപ്പുകളും മുൻകരുതലുകളും അവർ സ്വീകരിക്കുന്നു .ഇത് എത്രമാത്രം ശരിയാണ് ?പ്രശ്നങ്ങളെ നേരിടാതെ കുട്ടികൾ എങ്ങനെയാണ് മന:ക്കരുത്തും തന്റേടവും പക്വതയും ആർജ്ജിക്കുന്നത്? അവർ തങ്ങളുടെ കുട്ടികളുടെ ഭാവിയെ കുറിച്ചും മറ്റും ആശങ്ക പ്രകടിപ്പിക്കുന്നു. ഈ ആശങ്ക(anxiety) ക്രമേണ കുട്ടികളിലേക്ക് പകരുന്നു. വാസ്തവത്തിൽ ഇങ്ങനെയൊരു ആശങ്കയുടെ ആവശ്യമുണ്ടോ? തങ്ങളുടെ കുട്ടികൾ ഏത് വിഷയം പഠിക്കണമെന്നും ഏത് ജോലി സ്വീകരിക്കണമെന്നും എന്തിന് ആരെ വിവാഹം ചെയ്യണമെന്ന് പോലും മാതാപിതാക്കൾ തീരുമാനിക്കുന്നു. അപ്പോൾ സ്വന്തം ജീവിതത്തിൽ കുട്ടികളുടെ റോൾ(role) എന്താണ്? അവർ കഴിവും ഉത്തരവാദിത്വം ഇല്ലാത്തവരായി മാറുന്നു.
കുട്ടികളെ വളർത്തേണ്ടത് മാതാപിതാക്കൾ അല്ല എന്ന് ഞാൻ ശക്തമായി വാദിക്കുന്നു. ഇന്ന് മാതാപിതാക്കൾക്ക് അതിനു സമയം എവിടെ? മാത്രവുമല്ല കുട്ടികൾക്കും മാതാപിതാക്കൾക്കും ഇടയിലുള്ള പ്രായത്തിന്റെ വിടവ് (generation gap) ആര് മാറ്റി കൊടുക്കും? അതുകൊണ്ട് കുട്ടികളെ കുട്ടികളുടെ ഇടയിലേയ്ക്ക് തന്നെ അയക്കുക. 15 വയസ്സുള്ളവൻ 14കാരന്റെ കൂടി കാര്യങ്ങൾ നോക്കട്ടെ ; 14 കാരൻ 13കാരന്റെയും; 13 കാരൻ 12 കാരന്റെയും കൂടി കാര്യങ്ങൾ നോക്കട്ടെ. ഇപ്രകാരം കുട്ടികളെ കുട്ടികൾക്ക് തന്നെ വിട്ടു കൊടുക്കുക. ആധി പിടിക്കേണ്ട കാര്യമില്ല. സോഷ്യലിസ്റ്റ് സാമൂഹിക വ്യവസ്ഥയിൽ അത് എളുപ്പം സാധിക്കാവുന്നതാണ്.
അത് കൊണ്ട് മുതിർന്നവരോടും മാതാപിതാക്കളോടും എനിക്ക് ഒരു കാര്യമേ പറയാനുള്ളൂ.. നിങ്ങൾ കുട്ടികളുടെ കാര്യത്തിൽ ഇടപെടാതിരിക്കുക! നിങ്ങൾക്ക് അതിൽ ഇടപെടാൻ യാതൊരു അവകാശവുമില്ല. നിങ്ങൾ അവരുടെ രക്ഷിതാക്കൾ ചമയാതിരിക്കുക. അതൊക്കെ കാലഹരണപ്പെട്ട സാമൂഹിക വ്യവസ്ഥിതിയുടെ സവിശേഷത ആകുന്നു. ഇന്ന് കാലം മാറിയിരിക്കുന്നു. ഇത് കൂട്ടുകുടുംബത്തിന്റെ കാലമൊന്നുമല്ല. അണുകുടുംബങ്ങൾ പോലും പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. വ്യക്തിയും അവന്റെ സ്വാതന്ത്ര്യവുമാണ് ഇന്നത്തെ പ്രധാനപ്പെട്ട വിഷയങ്ങൾ. കുട്ടികൾക്ക് ജീവിക്കാനാവാത്ത ഒരു സമൂഹമാണ് നമ്മുടേതെങ്കിൽ ആ സമൂഹത്തെ തിരുത്തുക അല്ലേ നമ്മുടെ കടമ ?കുട്ടികളെ തിരുത്തുന്നതിൽ എന്തർത്ഥം ഇരിക്കുന്നു? അത് ആണുങ്ങൾക്ക് ഭൂഷണമല്ല.
ജീവിതത്തിൽ തങ്ങൾക്കുണ്ടാകുന്ന വെല്ലുവിളികളെ ആണത്തത്തോടെയും ചങ്കൂറ്റത്തോടെയും നേരിട്ട് കൊണ്ട് പുതിയ തലമുറക്ക് ഒരു ദിശാബോധം കൊടുക്കുകയാകുന്നു പ്രായപൂർത്തിയായവരുടെ കടമ. അതിനുള്ള ശക്തി സംഭരിക്കുവാൻ ആവാതെ ഞരമ്പുരോഗികളായിമാറി അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് പറഞ്ഞ മാതിരി തങ്ങളുടെ പരാജയങ്ങൾക്കും കഴിവുകേടുകൾക്കും ഉള്ള ദേഷ്യം കുട്ടികളോട് തീർക്കുന്ന വികലമായ വ്യക്തിത്വങ്ങളായി പ്രായപൂർത്തിയായവർ മാറുന്നത് കാണുമ്പോൾ ലജ്ജിച്ച് തലതാഴ്ത്തി പോകുന്നു. അല്ലയോ മുതിർന്നവരേ.. നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ശ്രദ്ധിക്കുക. കുട്ടികളെ തൊട്ടുപോകരുത്!! അവർക്ക് വേണ്ടത് സ്വാതന്ത്ര്യമാണ്. നിങ്ങളുടെ കപട സ്നേഹം അല്ല. നിങ്ങൾ ഈ കാപട്യം എത്രനാൾ ചിലവാക്കും? നിങ്ങൾക്ക് അവരോട് സ്നേഹം ഇല്ല എന്ന് വ്യക്തമായി കഴിഞ്ഞിരിക്കുന്നു. അവർക്ക് നിങ്ങളോടും സ്നേഹം ഇല്ല എന്ന് അറിഞ്ഞു കൊള്ളുക. അതുകൊണ്ടാണ് വാർദ്ധക്യത്തിൽ അവർ നിങ്ങളെ നോക്കാത്തത്..
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഷൈമോൻ തോട്ടുങ്കൽ
സ്റ്റോക്ക് ഓൺ ട്രെൻറ്റ് . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഈ വർഷം (2021 -2022 ) ഇടവക വർഷമായി ആചരിക്കും , രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി അഞ്ചാം വർഷം ഇടവക വർഷമായാണ് ആചരിക്കുന്നതിന്റെ ഭാഗമായാണിത് . ഇടവക വർഷത്തിന്റെ ഔദ്യോഗിക ഉത്‌ഘാടനം സ്റ്റോക്ക് ഓൺ ട്രെൻറ്റ് ഔർ ലേഡി ഓഫ് ഹെല്പ് പെർപെച്വൽ മിഷനിലെ സെന്റ് ജോസഫ് ദേവാലയത്തിൽ വച്ച് നടന്ന ചടങ്ങിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിച്ചു . വികാരി ജനറൽമാരായ റെവ. ഫാ. ജിനോ അരീക്കാട്ട് എം. സി. ബി .എസ് ., റെവ. ഫാ. ജോർജ് ചേലക്കൽ , റെവ ഫാ. ഹാൻസ് പുതിയാ കുളങ്ങര , റെവ.ഫാ. ടോമി അടാട്ട് , റെവ. ഫാ. ജോർജ് എട്ടുപറ , രൂപതയുടെ വിവിധ ഇടവകകൾ ,മിഷനുകൾ , എന്നിവിടങ്ങളിൽ നിന്നുള്ള വൈദികർ സന്യസ്തർ , അല്മായ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു .
അടുത്ത ഒരു വർഷക്കാലം രൂപതയിൽ കൂടുതൽ ഇടവകകൾ ഉണ്ടാകുവാനും ,ഇടവക കേന്ദ്രീകൃതമായ കൂടുതൽ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുവാനും ആണ് ഇതിലൂടെ ലക്ഷ്യമിടുന്നത് . ഇതിനായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ രക്ഷാധികാരിയും , വികാരി ജെനറൽ ഫാ. ജിനോ അരീക്കാട്ട് എം. സി. ബി എസ് , രൂപതാ ചാൻസിലർ റെവ. ഡോ . മാത്യു പിണക്കാട്ട് എന്നിവരുടെ നേതൃത്വത്തിൽ എല്ലാ റീജിയനുകളിൽ നിന്നും രണ്ട് അല്മായ പ്രതിനിധികളും ഓരോ വൈദികരും ഉൾപ്പടെ ഇരുപത്തിയേഴ് അംഗ കമ്മറ്റിയേയും തിരഞ്ഞെടുത്തിട്ടുണ്ട് . വരും ദിവസങ്ങളിൽ രൂപതയിലെ ഓരോ ഇടവകകളിലും , മിഷനുകളിലും , റീജിയൺ , രൂപത തലങ്ങളിലും ഇടവക വർഷത്തോടനുബന്ധിച്ചുള്ള വിവിധ പരിപാടികൾ നടക്കും.
സുവാറ 2021 ബൈബിള്‍ ക്വിസ് സെമിഫൈനല്‍ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. മുന്ന് മത്സരങ്ങളായി നടത്തപ്പെട്ട ആദ്യ റൗണ്ടുമത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കുകള്‍ നേടിയ അമ്പതുശതമാനം കുട്ടികളാണ് സെമിഫൈനല്‍ മത്സരങ്ങളിലേക്ക് യോഗ്യത നേടിയിരുന്നത്. സെമിഫൈനല്‍ രണ്ടു മത്സരങ്ങളായിട്ടാണ് നടത്തിയത് .
രണ്ടുമത്സരങ്ങളില്‍ നിന്നുംകൂടി ഏറ്റവും കൂടുതല്‍ മാര്‍ക്കുകള്‍ നേടിയ ഓരോ എയ് ജ് ഗ്രൂപ്പില്‍നിന്നുമുള്ള അഞ്ച് മത്സരാര്‍ത്ഥികളാണ് ഫൈനല്‍ മത്സരങ്ങളിലേക്ക് യോഗൃത നേടിയത്. സുവാറ2021 ബൈബിള്‍ ക്വിസ് ഫൈനല്‍ മത്സരം മാഞ്ചസ്റ്റര്‍ സെന്റ് ജോസഫ് ചര്‍ച്ച് പാരിഷ് ഹാളില്‍ ഡിസംബര്‍ 11 ന് നടക്കും.
ഗവണ്മെന്റ് നല്‍കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ചായിരിക്കും മത്സരങ്ങള്‍ സംഘടിപ്പിക്കുക. മത്സരങ്ങളുടെ നടത്തിപ്പില്‍ മാറ്റംവരുത്തേണ്ട സാഹചര്യമുണ്ടായാല്‍ മത്സരാര്‍ത്ഥികളെ മുന്‍ക്കൂട്ടി അറിയിക്കുന്നതായിരിക്കും. രൂപത ബൈബിള്‍ അപ്പൊസ്‌റ്റോലറ്റിന്റെ നേതൃത്വത്തിലാണ് സുവാറ 2021 ബൈബിള്‍ ക്വിസ് മത്സരങ്ങള്‍ നടത്തുന്നത്. സുവാറാ 2020 മത്സരങ്ങള്‍ പങ്കാളിത്തംകൊണ്ട് ഏറെ ശ്രദ്ധനേടിയതുപോലെതന്നെ സുവാറ രണ്ടാം വര്‍ഷമത്സരങ്ങളും വിശ്വാസികളുടെ ഇടയില്‍ ഏറെ ശ്രദ്ധ നേടി മുന്നേറുകയാണ് .
കഴിഞ്ഞ വര്‍ഷങ്ങളില്‍നിന്നും വ്യത്യസൂമായി മുതിര്‍ന്നവരും മത്സരങ്ങളില്‍ പങ്കെടുക്കുന്നു മത്സരങ്ങളെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനായി ബൈബിള്‍ അപ്പോസ്റ്ലേറ്റ് വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ റീജിയണല്‍ കോര്‍ഡിനേറ്റര്‍സുമായിട്ട് ബന്ധപ്പെടുകയോ ചെയ്യേണ്ടാതാണ്.