കെന്റിലെ ആഷ്ഫോർഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റ് അത്താനാസിയോസ് യാക്കോബായ സുറിയാനി ഓർത്തഡോൿസ് പള്ളിയുടെ വാർഷിക പെരുന്നാളും വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെയും പരിശുദ്ധ തോമാ സ്ലീഹായുടെയും, മോർ കുര്യാക്കോസ് സഹദായുടെയും അദ്ദേഹത്തിന്റെ മാതാവായ മോർത് യൂലീത്തിയുടെയും സംയുക്ത ഓർമ്മ പെരുന്നാളും ഭക്തി നിർഭരമായ ചടങ്ങുകളോടെ 2023 ജൂലൈ മാസം 15,16 ശനി,ഞായർ തീയതികളിൽ നടത്തപ്പെടും.
യുകെ ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ ഐസക് മോർ ഒസ്താത്തിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ ജൂലൈ 15 നു വൈകിട്ട് 6.30 നു സന്ധ്യപ്രാർത്ഥനയോടുകൂടി പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് യൂത്ത് അസോസിയേഷൻ, മർത്തമറിയം വനിതാ സമാജം സൺഡേ സ്കൂൾ എന്നിവയുടെ സംയുക്ത വാർഷിക ആഘോഷവും അതിനോടാനുബന്ധിച്ചുള്ള കലാ പരിപാടികളും തുടർന്ന് സ്നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്. ഇടവക വികാരി ഫാ. ജോൺസൻ പീറ്റർ ന്റെ നേതൃത്വത്തിൽ തിരുമേനിക്കുള്ള വിപുലമായ സ്വീകരണവും ക്രമീകരിച്ചിട്ടുണ്ട്.
മുഖ്യ പെരുന്നാൾ ദിനമായ ജൂലൈ 16 നു 1.00pm പ്രഭാത പ്രാർത്ഥനയും വിശുദ്ധ കുർബാനയും നടത്തപെടുന്നതായിക്കും. തുടർന്ന് ആഘോഷമായ പ്രദക്ഷിണവും, ലേലവും, നേർച്ച സദ്യയും നടത്തപ്പെടുന്നത്തോട് കൂടി പെരുന്നാൾ ആഘോഷങ്ങൾക്ക് പരിസമാപ്തി കുറിക്കും.
പരിശുദ്ധ അന്ത്യോക്യാ പാത്രിയാർക്കീസ് മോറാൻ മോർ ഇഗ്നാതിയോസ് അഫ്രേം ദ്വിതിയൻ ബാവയുടെയും, യുകെ ഭദ്രസന കൌൺസിൽന്റെയും ഇടവക മെത്രാപ്പോലീത്ത ഐസക് മോർ ഒസ്താത്തിയോസ് തിരുമേനിയുടെയും ആശിർവാദത്തോട് കൂടി 2021 ജൂലൈ മാസം ആരംഭിച്ച ആഷ്ഫോർഡ് ഇടവക ഇന്ന് ഒരു വർഷം പിന്നിടുമ്പോൾ 50 ഓളം കുടുംബങ്ങളുടെ കൂട്ടായ്മയായി വളർന്നു എന്നത് ശ്രദ്ധേയമാണ്. എല്ലാ മാസവും മൂന്നാമത്തെ ഞായറാഴ്ചകളിൽ സെന്റ് മേരി ദ വിർജിൻ ചർച് വിലസ്‌ബോറോ പള്ളിയിൽ വച്ചു വിശുദ്ധ കുർബാന നടത്തി വരുന്നു. ഈ ഇടവകയുടെ വളർച്ചയിൽ പങ്കു വഹിച്ച ഏവരോടും ഇടവക വികാരി ഫാ. ജോൺസൻ പീറ്റർ ഈ അവസരത്തിൽ നന്ദി അറിയിച്ചിട്ടുണ്ട്. ആഘോഷമായി നടത്തപ്പെടുന്ന ഈ പെരുന്നാളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുനതായി ഇടവക ട്രസ്റ്റി രെഞ്ചു വർഗീസ് , സെക്രട്ടറി സാം മാത്യു, കമ്മിറ്റി അംഗങ്ങളായ ജോയ് ഉലഹന്നാൻ,സിജോ ,സനൽ പൗലോസ് മത്തായി, തുഷാർ ബേബി, ലിജു ഏലിയാസ്, ഷിബു ചാക്കോ , ജോസ് ,എന്നിവർ അറിയിച്ചിട്ടുണ്ട്.

.മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറോൻ മോർ ബസ്സേലിയോസ് കർദ്ദിനാൾ ക്ലീമ്മീസ് കാതോലിക്കാ ബാവ നാളെ വൈകിട്ട് ബിർമിങ്ഹാമിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കും.
ബിർമിങ്ഹാമിലെ ഗ്രേറ്റ്ബാറിൽ ഉള്ള ഹോളി നെയിം ഓഫ് ജീസസ് കാത്തലിക് ദേവാലയത്തിൽ വൈകിട്ട് 6.45 നു എത്തിച്ചേരുന്ന അഭിവന്ദ്യ കാതോലിക്കാ ബാവക്ക് റവ. ഡോ. കുര്യാക്കോസ് തടത്തിൽ, റവ. ഡോ. ലൂയിസ് ചരിവിള പുത്തൻവീട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ മിഡ്ലാൻഡ്സ് റീജിയനിൽ പെട്ട കവന്ററി, നോട്ടിങ്ഹാം നോർത്താംപ്ടൺ മിഷനുകളിൽ നിന്നുള്ള വിശ്വാസികൾ സ്വീകരണം തുടർന്ന് ആഘോഷമായ ദിവ്യബലി അർപ്പിക്കുന്നതുമായിരിക്കും.
മലങ്കര കത്തോലിക്കാ സഭയുടെ നാഷണൽ കൺവെൻഷനിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നുകേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ (കെ സി ബി സി)പ്രസിഡന്റ് കൂടിയായ കതോലിക്കാ ബാവ.
എല്ലാ വിശ്വാസികളെയും വിശുദ്ധ കുബാനയിലേക്ക് പ്രാർത്ഥനാ പൂർവ്വം സ്വാഗതം ചെയ്യുന്നതായി വികാരി റവ. ഡോ. കുര്യാക്കോസ് തടത്തിൽ അറിയിച്ചു.
വിശുദ്ധ കുർബാന നടക്കുന്ന സ്ഥലത്തിന്റെ വിലാസം.
Holy Name of Catholic Church
9 Cross Ln,
Great Barr,
Birmingham
B43 6LN
നിങ്ങളുടെ പേരുകൾ സ്വർഗ്ഗത്തിൽ എഴുതപ്പെട്ടതിൽ സന്തോഷിക്കുവാനും, വിലപ്പെട്ട ജീവിതം വിലകൊടുത്തു ശരിയായ അർത്ഥത്തിൽ ജീവിക്കുവാനും ഒപ്പം നിങ്ങളുടെ ക്രിസ്തീയ ജീവിതം സത്യസന്ധമാണെന്നു ലോകത്തെ കൊണ്ട് പറയിപ്പിക്കണം എന്നും ആഹ്വാനം ചെയ്തുകൊണ്ടുള്ള സഭാതലവനും പിതാവുമായ മോറോൻ മോർ ക്ളീമ്മീസ് കാതോലിക്കാ ബാവായുടെ പിതൃതുല്യ സ്നേഹോപദേശത്തോടെ മലങ്കര കൺവെൻഷൻ സമാപിച്ചു.
വെള്ളിയാഴ്ച്ച നാലുമണിക്ക് അത്യുന്നത കർദ്ദിനാൾ മോറോൻ മോർ ബസേലിയോസ് ക്ളീമ്മീസ് കാതോലിക്കാ ബാവ പേപ്പൽ പതാകയും യുകെയുടെ സ്‌പെഷ്യൽ പാസ്റ്റർ ആൻഡ് കോർഡിനേറ്റർ റവ.ഡോ. കുര്യാക്കോസ് തടത്തിൽ കാതോലിക്കേറ്റ് പതാകയും ഉയർത്തി സിറിൽ ബസ്സേലിയോസ് കാതോലിക്കോസ് നഗറിൽ ആരംഭിച്ച ത്രിദിന റെസിഡൻഷ്യൽ കൺവെൻഷൻ ഇന്നലെ നാലുമണിക്ക് സമാപിച്ചു. വെള്ളിയാഴ്ച വൈകിട്ട് മൈതാനത്തിൽ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്തു നടത്തിയായ സന്ധ്യാ പ്രാർത്ഥനയും ക്യാമ്പ് ഫയറും കുടുംബാഗങ്ങളുടെ ഒത്തുചേരലിന്റെ പ്രതീതി ജനിപ്പിച്ചു.

ശനിയാഴ്ച രാവിലെ പ്രഭാത പ്രാത്ഥനക്ക് ശേഷം വിശ്വാസ പ്രഘോഷണ റാലി ചെണ്ട മേളത്തിന്റെ അകമ്പടിയോടെ നടത്തപ്പെട്ടു. ദൈവദാസൻ മാർ ഈവാനിയോസ് പിതാവിനാൽ മുണ്ടൻ മലയിൽ തെളിയിക്കപ്പെട്ട ദീപം കെടാതെ സൂക്ഷിക്കും എന്ന് ഉച്ചത്തിൽ പ്രഘോഷിച്ചുകൊണ്ട് മലങ്കര കാത്തലിക് യൂത്ത് മൂവ് മെന്റിന്റെ യുവാക്കളും യുവതികളും റാലിയിൽ അണിനിരന്നു. ശേഷം നടത്തിയ ഉത്‌ഘാടന സമ്മേളനത്തിൽ ബിർമിങ്ഹാം രൂപതയുടെ മോൺസിഞ്ഞോർ കാനൻ ഡാനിയേൽ മാക്ഹ്യുഗ് പ്രത്യേക ക്ഷണിതാവായിരുന്നു. മോറോൻ മോർ ക്ളീമ്മീസ് കാതോലിക്കാ ബാവാ ഉത്‌ഘാടനം ചെയ്ത യോഗത്തിൽ അയർലന്റിലെ സ്‌പെഷ്യൽ പാസ്റ്റർ ആൻഡ് കോർഡിനേറ്റർ ബഹു. ഫാ. ചെറിയാൻ താഴമൺ, നാഷണൽ കൗൺസിൽ അംഗം ശ്രീമതി വിഭ ജോൺസൻ എന്നിവർ ആശംസാ പ്രസംഗം നടത്തി. റവ.ഡോ. കുര്യാക്കോസ് തടത്തിൽ സ്വാഗതവും നാഷണൽ വൈസ് പ്രസിഡന്റ് ശ്രീ റെജി മാണിക്കുളം കൃതഞ്ജതയും പ്രകാശിപ്പിച്ചു. തുടർന്ന്, സണ്ടെസ്കൂൾ, എം സി വൈ എം, മാതൃ വേദി, സുവിശേഷ സംഘം, നാഷണൽ കൗൺസിൽ മുതലായവയുടെ 2021 -23 കാലയളവിലെ പ്രവർത്തന റിപ്പോർട്ടുകൾ സമർപ്പിച്ചു. ശേഷം വിവിധങ്ങളായ ക്‌ളാസ്സുകളും സെമിനാറുകളും നടത്തപ്പെട്ടു.

സർവ്വത്രീക സഭയിലെ അംഗങ്ങളായ മലങ്കര സമൂഹം വ്യക്തിത്വത്തിലും പാരമ്പര്യത്തിലും ഉറച്ചുനിന്നുകൊണ്ടു പൈതൃകം കാത്ത് സംരക്ഷിക്കണമെന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ നിർദ്ദേശവും വിശ്വാസ പ്രമാണവും മുൻ നിർത്തി കൊണ്ട് വെരി റവ. ഫാ. ചെറിയാൻ താഴമൺ എടുത്ത ക്ലാസ്സ് സഭാപരമായ അറിവിന്റെ മറ്റൊരുതലത്തിലേക്ക് വിശ്വാസികളെ നയിച്ചു. സൺഡേ സ്കൂൾ ക്‌ളാസ്സുകൾ ശ്രീ ജോബി വർഗീസും എം സി വൈ എം ക്‌ളാസ്സുകൾ ശ്രീ ജിത്തു ദേവസ്യായും നയിച്ചു. തുടർന്ന് നടന്ന ബൈബിൾ ക്വിസിൽ വെസ്റ്റ് ലണ്ടൻ മിഷൻ ഒന്നാം സ്ഥാനവും ബ്രിസ്റ്റോൾ മിഷൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സന്ധ്യാ പ്രാർത്ഥനക്ക് ശേഷം വിവിധമിഷനുകളിൽ നിന്നുള്ള കൾച്ചറൽ പ്രോഗ്രാമുകളും നടത്തി.

മൂന്നാം ദിവസം പ്രഭാത പ്രാത്ഥനക്കു ശേഷം മലങ്കര സഭ പിന്തുടരുന്ന അന്ത്യോക്യൻ ആരാധനാരീതി പുതുതലമുറക്ക് മനസ്സിലാക്കി കൊടുത്തുകൊണ്ട് റവ.ഡോ. കുര്യാക്കോസ് തടത്തിൽ ഇംഗ്ലീഷിൽ ക്ലാസ്സ് എടുത്തു. തുടർന്ന് ആഘോഷമായ പൊന്തിഫിക്കൽ കുർബ്ബാന മോറോൻ മോർ ബസ്സേലിയോസ് ക്ളീമ്മീസ് കതോലിക്കാ ബാവയുടെ പ്രധാന കാർമീകത്വത്തിൽ നടത്തി. ഭൗതീകമായ എന്ത് സൗഭാഗ്യങ്ങളെക്കാളും നമുക്ക് സന്തോഷിക്കാൻ വക നൽകുന്നത് നിങ്ങളുടെ പേരുകൾ സ്വർഗ്ഗത്തിൽ എഴുതപ്പെട്ടതിലാണ് എന്നും അതിനായിട്ടാണ് നാമോരുത്തരും പരിശ്രമിക്കേണ്ടത് എന്നും വിശുദ്ധ കുർബാന മദ്ധ്യേ കാതോലിക്കാ ബാവ പ്രസംഗിച്ചു.
തന്റെ മേൽപ്പട്ട പദവിയിലെ ഏറ്റവും മഹനീയമായ കാര്യം മലങ്കര സഭയിൽ സുവിശേഷ സംഘം രൂപീകരിച്ചു എന്നതാണെന്ന് പറഞ്ഞുകൊണ്ടാണ് പരിശീലനം പൂർത്തിയാക്കിയവർക്കായി കൈവെപ്പു ശുശ്രൂഷ ആരംഭിച്ചത് . യാക്കോബ് ശ്ലീഹ പഠിപ്പിച്ച ആരാധനാ രീതിയിൽ നിന്നുകൊണ്ട് ഏല്പിക്കപെട്ട ദൗത്യം ഏറ്റം ഉത്തരവാദിത്വത്തോടെ സ്വഭവനങ്ങളിൽ ആരംഭിച്ചു, പരിശുദ്ധ പൈതൃകത്തിന്റെ മർമ്മം ഉൾക്കൊണ്ട് കർത്താവിനെ ലോകത്തിനു പരിചയപ്പെടുത്തി സുവിശേഷവൽക്കരണം നടത്തുവാനും സുവിശേഷകരെ ഓർമ്മിപ്പിച്ചു. നിങ്ങളുടെ ജീവിതം കണ്ടുകൊണ്ടു “ക്രിസ്തീയ ജീവിതം സത്യസന്ധമാണ്” എന്ന് ലോകം പറയണം എന്നും “വിലപ്പെട്ട നിങ്ങളുടെ ജീവിതം വിലകൊടുത്തു ശരിയായ അർത്ഥത്തിൽ ജീവിക്കണമെന്നും” പ്രത്യേകം പറഞ്ഞുകൊണ്ടാണ് കൈവെപ്പു ശുശ്രൂഷ പൂർത്തിയാക്കിയത്.

സഭയിൽ നിന്നും വാങ്ങിപോയ പിതാക്കന്മാരെയും വൈദീകരെയും കഴിഞ്ഞ കാലയളവിൽ യുകെ സഭയിൽ നിന്നും സ്വർഗ്ഗ സന്നിധിയിൽ ചേർക്കപെട്ടവർക്കായും പ്രത്യേക പ്രാത്ഥനകൾ നടത്തി. മൂന്നു കുട്ടികൾ ആദ്യ കുർബാന സ്വീകരണം നടത്തി. വിശുദ്ധ കുർബാനയിൽ റവ.ഡോ. കുര്യാക്കോസ് തടത്തിൽ, റവ. ഫാ. ചെറിയാൻ താഴമൺ, റവ. ഡോ. ലൂയിസ് ചരിവിള പുത്തൻ വീട്ടിൽ, റവ. ഫാ. ജിജി പുത്തൻവീട്ടിൽ കളം , റവ. ഫാ. ജെയിംസ് ഇലഞ്ഞിക്കൽ, റവ. ഫാ. ലൂക്കോസ് കണ്ണിമേൽ, റവ. ഫാ.ഡാനിയേൽ പ്ലാവിളയിൽ, റവ. ഫാ. കുര്യാക്കോസ് തിരുവാലിൽ, റവ. ഫാ. ജിബു മാത്യു എന്നിവർ സഹ കാർമ്മീകർ ആയിരുന്നു.

തുടർന്ന് നടത്തിയ സമാപന സമ്മേളനത്തിൽ വിവിധ തലങ്ങളിൽപെട്ടവരെ ആദരിക്കുകയും സമ്മാനങ്ങളും സെർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുകയും ചെയ്തു. എട്ടാമത് നാഷണൽ കൺവെൻഷന്റെ സുവനീർ അഭിവന്ദ്യ കതോലിക്കാ ബാവ പ്രകാശനം ചെയ്തുകൊണ്ട് റവ. ഫാ. ജിജി പുത്തൻവീട്ടിൽ കളത്തിനു കൈമാറി. ആത്മാവിന്റെ കൃപയിൽ സഭയെ നയിക്കുവാൻ നിങ്ങൾ എല്ലാവരും എനിക്കുവേണ്ടി പ്രാർത്ഥിക്കണം എന്ന് സഭാമക്കളോടു അദ്ദേഹം അഭ്യർത്ഥിച്ചു. നാഷണൽ സെക്രട്ടറി ശ്രീ ഷാജി കൂത്തിനേത്ത് കൃതജ്ഞത പ്രസംഗത്തോടെ മൂന്നുദിവസം നീണ്ടുനിന്ന കൺവെൻഷന് സമാപനം കുറിച്ചു
ബിനോയ് എം. ജെ.
മനുഷ്യജീവിതത്തെ അവമതിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകമേതാണ്? ദുഃഖം! ദുഃഖത്തിനു കാരണം പ്രശ്നങ്ങളാകുന്നു. ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാതെ നോക്കുക അസാധ്യം എന്ന് നിങ്ങൾ വാദിച്ചേക്കാം. എന്നാൽ ഒരു പ്രശ്നം പ്രശ്നമാകുന്നത് അതിനെ നമ്മൾ പരിഗണിക്കുമ്പോൾ മാത്രമാണ്. അതിനെ ഗൗനിക്കാതെയിരിക്കുകയോ തള്ളിക്കളയുകയോ ചെയ്യുമ്പോൾ അത് നമ്മെ ബാധിക്കുന്നില്ല. ജീവിതത്തിൽ ഉടനീളം പ്രശ്നങ്ങൾ സംഭവിച്ചുകൊള്ളട്ടെ. എന്നാൽ അവ നമ്മെ സ്പർശിക്കാതെയിരിക്കട്ടെ. അപ്പോൾ തടിക്ക് കേടുകൂടാതെ നമുക്കീ സംസാരസാഗരം താണ്ടുവാൻ സാധിക്കും.
ദുഃഖം പ്രശ്നങ്ങളുടെ പരിണതഫലമാണ്. എന്നാൽ ഓരോ തവണയും ദുഃഖം സംഭവിക്കുമ്പോൾ നിങ്ങൾ മനസ്സിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുവിൻ. അവിടെ വലിയ ഒരു സംഘർഷം അരങ്ങേറുന്നതായി കാണുവാൻ കഴിയും. ഒരു വശത്തു കൂടി മനസ്സ് ദു:ഖിക്കുന്നു. അതേസമയം, അരുത്! അരുത്! എന്ന് ശക്തമായ ഒരു താക്കീത് ഉള്ളിൽ നിന്നും വന്നു കൊണ്ടിരിക്കുന്നു . ഈ താക്കീത് ആത്മാവിൽ നിന്നുമാണ് വരുന്നത്. നീ അശോകനും അനന്താനന്ദവുമായ ആത്മാവാകുന്നു. നീ ഒരിക്കലും ദുഃഖിക്കുവാൻ പാടില്ല. ആത്മാവിന്റെ കഠിനശാസനയാകുന്നു അത്. അതിന് നാം ചെവി കൊടുത്താൽ ദുഃഖങ്ങൾ നമ്മുടെ ജീവിതത്തിൽ നിന്നും പമ്പ കടക്കും. എന്നാൽ മനസ്സുണ്ടോ അതു വല്ലതും കേൾക്കുന്നു. അത് ദുഃഖിച്ചുകൊണ്ടേയിരിക്കുന്നു. അങ്ങനെ അടിസ്ഥാനപരമായ ആ ആശയക്കുഴപ്പവും ആന്തരിക സംഘർഷവും മനുഷ്യജീവിതത്തിൽ സംഭവിക്കുന്നു. അത് മനുഷ്യജീവിതത്തെ വിഴുങ്ങുന്നു.
എന്തുകൊണ്ട് മനസ്സ് ആത്മാവിന്റെ ശാസനയെ അവഗണിക്കുന്നു? എന്തുകൊണ്ട് അത് ദുഃഖിക്കുന്നു? കാരണം മനസ്സിന്റെ അസ്ഥിത്വവും അതിന്റെ നിലനിൽപും ദുഃഖത്തിലാണ് കിടക്കുന്നത്. മനസ്സ് തന്നെ ‘ആശയക്കുഴപ്പം’ ആകുന്നു. ദുഃഖം അതിന്റെ പ്രകൃതമാണ്. അത് പ്രശ്നങ്ങളെ സദാ പരിഗണിക്കുന്നു. മനസ്സിന്റെ ജോലി അതല്ലാതെ മറ്റെന്താണ്? അതിൽനിന്ന് വിരമിച്ചാൽ പിന്നെ മനസ്സിന് നിലനിൽപ്പില്ല. മനസ്സിന് പ്രധാനം സ്വന്തം നിലനിൽപാണ്. അത് പ്രശ്നങ്ങളെ സദാ താലോലിക്കുന്നു. ഈ മനസ്സാകുന്നു മനുഷ്യന്റെ ശാപം. അതുകൊണ്ടാണ് മനസ്സ് തകർക്കപ്പെടണം അല്ലെങ്കിൽ തിരോഭവിക്കണം എന്ന് ദാർശനികന്മാർ വാദിക്കുന്നത്.
ഇപ്രകാരം പ്രശ്നങ്ങളെ പരിഗണിക്കണമോ വേണ്ടായോ എന്ന ആശയക്കുഴപ്പം മനുഷ്യജീവിതത്തെ ആകമാനം ബാധിക്കുന്നു. അതിൽനിന്നും കരകയറുവാനുള്ള മാർഗ്ഗം പ്രശ്നങ്ങളെ തള്ളിക്കളയുക എന്നതാകുന്നു. വാസ്തവത്തിൽ നമുക്ക് പ്രശ്നങ്ങളെ വിശകലനം ചെയ്യേണ്ട ആവശ്യമില്ല.ഈശ്വരന് പ്രശ്നങ്ങൾ ഉണ്ടാവുകയോ? അസാധ്യം! പിന്നെ നമുക്ക് എന്തുകൊണ്ട് പ്രശ്നങ്ങൾ അനുഭവപ്പെടുന്നു? മനസ്സ് തന്നെ പ്രശ്നങ്ങളുടെ ഉറവിടം. മനസ്സ് മായയാകുന്നു. അത് സൃഷ്ടിക്കുന്ന പ്രശ്നങ്ങളും മായയാകുന്നു. നാമീ മായാബന്ധനത്തിൽ പെട്ടുപോകുന്നു. നാം ആശയക്കുഴപ്പത്തിൽ വീണു പോകുന്നു. കരകയറുവാൻ നമുക്കാവുന്നില്ല. ഇത്തരം ദൗർബല്യങ്ങളെയെല്ലാം ദൂരെയെറിയുവിൻ! യുക്തിയുക്തം ആലോചിച്ചു നോക്കുവിൻ. പ്രശ്നങ്ങളെ താലോലിക്കുന്നത് ഒരുതരം മൂഢതയല്ലേ? അങ്ങനെ ചെയ്യുമ്പോൾ ഉള്ളിലുള്ള ആത്മാവ് വേദനിക്കുന്നു.
നമ്മുടെ മനോഭാവത്തിൽ ആണ് തെറ്റ് പറ്റിയിരിക്കുന്നത്. ഒരു പ്രശ്നം മാറുമ്പോൾ അടുത്തത് വരുന്നു. എന്തുകൊണ്ടെന്നാൽ പ്രശ്നങ്ങളുടെ കാരണം മാറിയിട്ടില്ല. പ്രശ്നങ്ങളോടുള്ള ആഭിമുഖ്യമാകുന്നു അതിന്റെ കാരണം. ഇല്ലാത്ത പ്രശ്നങ്ങൾ കൃത്രിമമായി സൃഷ്ടിക്കപ്പെടുന്നു. അവയൊന്നും തന്നെ യഥാർത്ഥമല്ല. പറ്റിപ്പോയ മൂഢതയെ തിരുത്തുവാൻ നമുക്കാവുന്നില്ല. നാം മായാബന്ധനത്തിൽ പെട്ടുപോകുന്നു.
പ്രശ്നങ്ങളെ നിഷേധിച്ചു തുടങ്ങിയാൽ അവ തിരോഭവിച്ചുകൊള്ളും. പരമമായ ശാന്തി അനുഭവപ്പെട്ടു തുടങ്ങുകയും ചെയ്യും. ഇല്ലാത്ത പ്രശ്നങ്ങളുടെ പിറകെ ഓടിയോടി നമ്മുടെ സമയവും ആയുസ്സും പാഴായിക്കൊണ്ടേയിരിക്കുന്നു. നിങ്ങളുടെ കർമ്മം നിഷ്കാമമായിരിക്കട്ടെ. നിങ്ങൾ ജീവിതത്തിൽ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് കേവലം ആനന്ദത്തിനുവേണ്ടി ആയിരിക്കട്ടെ. പ്രശ്നപരിഹാരത്തിനുവേണ്ടി ആവാതിരിക്കട്ടെ. പ്രശ്നങ്ങൾ മിഥ്യയാണെങ്കിൽ അവയുടെ പരിഹാരവും മിഥ്യ തന്നെയായിരിക്കും. പരിഹാരം വേണ്ടാത്തിടത്ത് പ്രശ്നങ്ങളും വേണ്ടാ. പരിഹാരങ്ങൾ ഉപയോഗശൂന്യങ്ങളാണ്. അവ പ്രശ്നങ്ങളെ തത്കാലത്തേക്ക് ഒന്ന് മാറ്റിയേക്കാം. പക്ഷേ അവ വീണ്ടും വരും, പുതിയ രൂപഭാവങ്ങളിലൂടെ. നാം പരിഹാരം ആഗ്രഹിക്കുന്നതു കൊണ്ടാണ് പ്രശ്നങ്ങളെ സ്വീകരിക്കുന്നത്. ഒന്നിനെ തള്ളിക്കളഞ്ഞാൽ മറ്റതും തിരോഭവിക്കും. അവ ദ്വൈതങ്ങളാണ്. പ്രശ്നങ്ങളെ നിഷേധിക്കുവാൻ പഠിച്ചവൻ പരമാനന്ദത്തിലേക്കു പ്രവേശിക്കുവാനുള്ള വാതിലിന്റെ താക്കോൽ കരസ്ഥമാക്കിയിരിക്കുന്നു.
ജനിച്ച നാൾ മുതൽ നാം പ്രശ്നങ്ങളെ പരിഹരിച്ചു വരുന്നു. ഇപ്പോഴും നാമതുതന്നെ ചെയ്തുകൊണ്ടിരിക്കുന്നു. എന്നാൽ പ്രശ്നങ്ങൾ മാറുന്നുണ്ടോ? അവ വീണ്ടും വരും. ആ സമയത്ത് നാം പ്രശ്നങ്ങളെ നിഷേധിച്ചു തുടങ്ങിയിരുന്നുവെങ്കിൽ ഇതിനോടകം തന്നെ നാം പരമാനന്ദത്തിൽ എത്തുമായിരുന്നു. നമുക്ക് വേണ്ടത് പ്രശ്നങ്ങൾക്കെല്ലാമുള്ള ശാശ്വതമായ പരിഹാരമാണ്. അതാകട്ടെ അവയെ തള്ളിക്കളയുക മാത്രവുമാണ്.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
സുധീഷ് തോമസ്
ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള ഏറ്റവും വലിയ മിഷനുകളിൽ ഒന്നായ സ്റ്റോക്ക് ഓൺ ട്രെൻഡ് മിഷനിൽ നിത്യസഹായ മാതാവിൻറെയും വിശുദ്ധ തോമാശ്ലീഹായുടെയും സംയുക്ത തിരുനാൾ ജൂലൈ 2 -ന് പൂർവ്വാധികം ഭക്തിനിർഭരമായി കോ-ഓപ്പറേറ്റീവ് അക്കാഡമി , സ്റ്റോക്ക് ഓൺ ട്രെൻഡിൽ വച്ച് നടത്തപ്പെടുന്നതാണ്.
ജൂൺ 25 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് മിഷൻ വികാരി ഫാ. ജോർജ് എട്ടുപറയിൽ കൊടിയേറ്റുന്നതോടു കൂടി തിരുനാളിന് തുടക്കം കുറിക്കും. അന്നുമുതൽ തിരുനാൾ ദിവസം വരെ എല്ലാദിവസവും വിശുദ്ധ കുർബാനയും നിത്യസഹായ മാതാവിൻറെ നൊവേനയും ഉണ്ടായിരിക്കുന്നതാണ്. തിരുനാൾ കൊടിയേറ്റു മുതൽ പ്രധാന തിരുന്നാൾ ദിനം വരെ നേർച്ച വസ്തുക്കൾ കൊണ്ടുവരുന്നവർക്ക് തിരുകർമ്മങ്ങൾക്ക് ശേഷം അവ വിതരണം ചെയ്യാവുന്നതാണ്.
തിരുനാൾ ദിനമായ ജൂലൈ 2 – ന് രാവിലെ 10 മണിക്ക് ഗ്രേറ്റ് ബ്രിട്ടൺ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമികത്വത്തിൽ ഫാ. മാത്യു കുരിശുംമൂട്ടിൽ, ഇടവക വികാരി ഫാ. ജോർജ് എട്ടുപറയിൽ എന്നിവരും ചേർന്ന് ആഘോഷമായ തിരുനാൾ രാസ കുർബാന അർപ്പിക്കുന്നതാണ്.
തുടർന്ന് ആഘോഷമായ ബാന്റ് മേളങ്ങളുടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടുകൂടി തിരുസ്വരൂപങ്ങളും മുത്തുക്കുടകളും വഹിച്ചുകൊണ്ടുള്ള ആഘോഷമായ തിരുനാൾ പ്രദക്ഷിണം നടത്തപ്പെടുന്നതാണ്. അതിനുശേഷം സ്നേഹവിരുന്ന് ഉണ്ടായിരിക്കുന്നതാണ്. ഉച്ചയ്ക്കുശേഷം സൺഡേ സ്കൂളിന്റെയും ഫാമിലി യൂണിറ്റിന്റെയും ചർച്ച് ഓർഗനൈസേഷന്റെയും നേതൃത്വത്തിൽ വിവിധതരം കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.

തിരുനാൾ ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിനായി തിരുനാൾ കൺവീനർ & കൈക്കാരന്മാർ ജോൺസൺ തെങ്ങുംപള്ളിൽ, സിബി പൊടിപ്പാറ, ജോഷി തോമസ്, ഡേവിഡ് പാപ്പു, ജോയിൻറ് കൺവീനേഴ്സ് ജോസ് വർഗീസ്, ജോസ് ആന്റണി, ബെന്നി പാലാട്ടി എന്നിവരുടെ നേതൃത്വത്തിൽ വിവിധതരം കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. തിരുനാൾ കർമ്മങ്ങളിൽ പങ്കെടുത്ത് നിത്യസഹായ മാതാവിൻറെ മാധ്യസ്ഥതയാൽ ദൈവാനുഗ്രഹം പ്രാപിക്കുവാനും നമുക്കൊന്നു ചേരാം
യുകെ മലങ്കര കത്തോലിക്കാ സഭാ മിഷനുകളുടെ എട്ടാമത് കൺവെൻഷൻ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് കൊടിയേറും. സഭയുടെ തലവനും പിതാവുമായ മോറോൻ മോർ ബസ്സേലിയോസ് കർദ്ദിനാൾ ക്ളീമ്മീസ് കാതോലിക്കാ ബാവാ മുഖ്യാതിഥിയായിരിക്കുന്ന കൺവെൻഷനിൽ യുകെയിലെ 19 മിഷൻ സെന്ററുകളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുക്കും.
23,24,25 തീയതികളിൽ സിറിൽ ബസ്സേലിയോസ് കാതോലിക്കോസ് നഗർ എന്ന് നാമകരണം ചെയ്തിരിക്കുന്ന വെയിൽസിലുള്ള കഫൻലീ പാർക്കിൽ വെച്ചാണ് എട്ടാമത് മലങ്കര കൺവെൻഷൻ നടത്തപ്പെടുന്നത്.

“നിങ്ങളുടെ വെളിച്ചം മറ്റുള്ളവരുടെ മുന്നിൽ പ്രകാശിക്കട്ടെ” (മത്തായി 5/16). എന്ന വിശുദ്ധ വചനമാണ് ഇദംപ്രഥമായി നടത്തപെടുന്ന ത്രിദിന റെസിഡൻഷ്യൽ കൺവെൻഷന്റെ ആപ്തവാക്യം. ഈ വിഷയവുമായി ബന്ധപ്പെട്ട ക്‌ളാസ്സുകളും സെമിനാറുകളും നടത്തപ്പെടും. മലങ്കര യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ യുവജനങ്ങൾക്കായും മതബോധന വകുപ്പിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായും പ്രത്യേകം ക്‌ളാസ്സുകൾ നടത്തപ്പെടും. ബൈബിൾ ക്വിസ്, കൾച്ചറൽ പ്രോഗ്രാം കായിക വിനോദങ്ങൾ, വിശ്വാസ പ്രഖ്യാപനറാലി, പ്രതിനിധി സമ്മേളനം, സംയുക്ത സമ്മേളനം, വിശുദ്ധ കുർബാന എന്നിവയായിരിക്കും നടത്തപ്പെടുക.

മലങ്കര കത്തോലിക്കാസഭയുടെ അയർലണ്ട് കോർഡിനേറ്റർ വെരി.റവ. ഫാ. ചെറിയാൻ താഴമൺ, ശ്രീ ജിത്തു ദേവസ്യ, ശ്രീ ജോബി വർഗീസ് മുതലായവർ ക്‌ളാസ്സുകൾ കൈകാര്യം ചെയ്യും.
സുവിശേഷവൽക്കരണത്തിന്റെ ഭാഗമായി രൂപീകരിച്ച സുവിശേഷസംഘത്തിന്റെ പരിശീലനം പൂർത്തിയാക്കിയ ആദ്യബാച്ചിലെ അംഗങ്ങൾക്ക് അഭിവന്ദ്യ ബാവാതിരുമേനി വിശുദ്ധ കുർബാനമധ്യേ കൈവെപ്പ് നൽകും. യുകെ സഭയിൽ നിന്നും ദൈവസന്നിധിയിലേക്ക് ചേർക്കപെട്ടവർക്കായി പ്രത്യേക പ്രാർത്ഥന വിശുദ്ധ കുർബാന മദ്ധ്യേ നടത്തപ്പെടും.

ജി സി എസ് സി, എ ലെവൽ, ഉന്നത വിദ്യാഭാസം, സണ്ടേസ്കൂൾ 12ആം ക്ലാസ്സ് പാസായവർ, വിവാഹജീവിതത്തിൽ 25 വർഷം പൂർത്തിയായവർ, കൺവെൻഷൻ ദിവസങ്ങളിൽ ജന്മദിനം ആഘോഷിക്കുന്നവർ, എന്നിവരെ ആദരിക്കും. അവയവദാനം പ്രത്സാഹിപ്പിക്കുന്നതിനായി യുവജന സംഘടനയുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണം നടത്തും.
പ്രകാശ് അഞ്ചൽ രചിച്ചു പീറ്റർ ചേരാനല്ലൂർ ഈണം പകർന്നു അഭിജിത് കൊല്ലം ആലാപനം ചെയ്ത കൺവെൻഷൻ തീം സോങ് ഇന്ന് പ്രകാശനം ചെയ്യും. ശ്രീ റിജോ കുഞ്ഞുകുട്ടി രൂപകൽപന ചെയ്ത കൺവെൻഷൻ ലോഗോ നേരത്തെ പ്രകാശനം ചെയ്തിരുന്നു. കൺവെൻഷന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന സുവനീറിർ പ്രകാശനം സമാപന സമ്മേളനത്തിൽ നടത്തപ്പെടും.

യുകെയിലെ സ്പെഷ്യൽ പാസ്റ്റർ ആൻഡ് കോർഡിനേറ്റർ റവ. ഫാ. ഡോ. കുര്യാക്കോസ് തടത്തിൽ നേതൃത്വം നൽകുന്ന മലങ്കര നാഷണൽ കൗൺസിലിന്റെ കീഴിൽ വൈദികരുടെ ചുമതലയിൽ രൂപീകരിച്ച വിവിധ കമ്മറ്റികളാണ് കൺവെൻഷന്റെ സുഗമമായ നടത്തിപ്പിന് വേണ്ട ക്രമീകരണങ്ങൾ ചെയ്യുന്നത്.
റോബിൻ ജോസഫ്
ഇംഗ്ലണ്ടിലെ ബേസിംഗ്സ്റ്റോക്ക് സെന്റ് അഗസ്റ്റിൻസ് സീറോ മലബാർ പ്രൊപ്പോസ്ഡ് മിഷനിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും ഭാരതത്തിന്റെ അപ്പസ്തോലനായ മാർ തോമാശ്ലീഹായുടെയും വിശുദ്ധ അഗസ്തീനോസിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ ജൂൺ 24 ശനിയാഴ്ച ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു.
തിരുനാൾ ദിവസം ഉച്ചകഴിഞ്ഞ് 2 .30 ന് സൗതാംപ്ടൺ റീജിയണൽ കോഓർഡിനേറ്റർ വെരി റവ. ഫാദർ ജോസ് ബേബി കുന്നുംപുറത്ത് കൊടിയേറ്റുന്നതോടുകൂടി തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് തിരുസ്വരൂപ പ്രതിഷ്ഠ, വാഹന വെഞ്ചരിപ്പ് എന്നിവയും നടത്തും. മൂന്നുമണിക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ എപ്പാർക്കി സിഞ്ചെല്ലൂസ് വെരി റവ. ഫാ. ജിനോ അരീക്കാട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ പരിശുദ്ധ കുർബാന ആരംഭിക്കും. വെരി റവ. ഫാദർ ജോസ് ബേബി കുന്നുംപുറത്ത് സഹകാർമ്മികനായി ദിവ്യബലി മധ്യേ തിരുവചന സന്ദേശം നൽകും. പരിശുദ്ധ കുർബാനയ്ക്കുശേഷം നേർച്ച വെഞ്ചരിപ്പും, ലദീഞ്ഞിനും ശേഷം തിരുനാൾ കൊടികളും സംവഹിച്ച് വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ടൂള്ള ഭക്തിസാന്ദ്രമായ തിരുനാൾ പ്രദക്ഷിണം ആരംഭിക്കും. തിരുനാളിനോടനുബന്ധിച്ചുള്ള ഉണ്ണിയപ്പം നേർച്ച ഇവിടുത്തെ പ്രത്യേകതയാണ്. പ്രദക്ഷിണം തിരികെ ദൈവാലയത്തിൽ പ്രവേശിച്ചതിനുശേഷം സമാപന ആശീർവ്വാദം നൽകും. നിർദിഷ്ട മിഷൻ ഡയറക്ടർ ഫാ. ഡോ. ബിനോയ് കുര്യൻ കൊടിയിറക്കുന്നതോടുകൂടി തിരുകർമ്മങ്ങൾ അവസാനിക്കുന്നതാണ്. തിരുനാൾ തിരുകർമ്മങ്ങളിൽ പങ്കെടുക്കുവാൻ എത്തുന്നവർക്ക് സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.
തിരുനാൾ ആഘോഷങ്ങളുടെ വിജയത്തിനായി 23 അംഗ പ്രസുദേന്തിമാരെയും പ്രതിനിധിയോഗാംഗങ്ങളെയും ഇടവക ജനങ്ങളെയും ഉൾപ്പെടുത്തിയുള്ള വിവിധ കമ്മറ്റികളുടെ തീഷ്ണതയാർന്ന പ്രവർത്തനങ്ങളും നടത്തിവരുന്നു.
തിരുനാളിന് ഒരുക്കമായി ഉപവാസപ്രാർത്ഥനയും നൊവേനയും നടത്തി വരുന്നു. തിരുനാൾ ദിവസം നേർച്ച കാഴ്ചകൾ സമർപ്പിക്കുന്നതിനും അടിമ വയ്ക്കുന്നതിനും അവസരവും ഉണ്ടായിരിക്കുന്നതാണ്.
പരിശുദ്ധ അമ്മയുടെയും വിശുദ്ധരായ തോമാശ്ലീഹായുടെയും അഗസ്തീനോസിന്റെയും അൽഫോൻസാമ്മയുടെയും മധ്യസ്ഥം തേടുവാനും അവരുടെ മഹനീയ മാതൃക പിന്തുടർന്ന് മിശിഹാനുഭവം സ്വന്തമാക്കുവാനും ജീവിതം രക്ഷാകരമാക്കുവാനും ഈ സംയുക്ത തിരുനാൾ ആചരണത്തിൽ പങ്കുചേർന്ന് ദൈവകൃപയിൽ പൂരിതരാകുവാനും എല്ലാവരെയും ക്ഷണിക്കുന്നതായി നിർദ്ദിഷ്ട മിഷൻ ഡയറക്ടർ ഫാ. ഡോ. ബിനോയ് കുര്യൻ, കൈക്കാരൻമാരായ രാജു തോമസ് അമ്പാട്ട്, വിൻസന്റ് പോൾ പാണാകുഴിയിൽ തിരുനാൾ കമ്മിറ്റി കൺവീനർമാരായ റോബിൻ ജോസഫ് മുണ്ടുചിറ, മാത്യു വർഗീസ് കൈതക്കടുപ്പിൽ എന്നിവർ അറിയിച്ചു.
ദൈവാലയത്തിന്റെ വിലാസം.
St. Bede’s Catholic Church, Popley Way, Basingstoke, RG24 9DX.
കാൻറർബറി: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ 24 ന് ശനിയാഴ്ച കാൻറർബറി റീജണിലെ റെഡ്ഹിൽ സെന്റ് തെരേസ ദേവാലയത്തിൽ വെച്ച് ബൈബിൾ കൺവെൻഷൻ സംഘടിപ്പിക്കുന്നു.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ ബലി അർപ്പിച്ചു സന്ദേശം നൽകുന്നതാണ്.
കാൻറർബറി റീജണൽ ഇവാഞ്ചലൈസേഷൻ കമ്മീഷൻ കോർഡിനേറ്ററും, വിവിധ മിഷനുകളിൽ പ്രീസ്റ്റ് ഇൻചാർജുമായ ഫാ.മാത്യു മുളയോലിൽ ശുശ്രുഷകൾക്ക് സഹകാർമികത്വം വഹിക്കുകയും ബൈബിൾ കൺവൻഷനു നേതൃത്വം കൊടുക്കുകയും ചെയ്യും.
വിവിധ വിദേശ ഭാഷകളിൽ വചനം പ്രഘോഷിച്ചു വരുന്ന, പ്രശസ്ത ധ്യാന ഗുരുവും, റോമിൽ യൂണിവേഴ്സിറ്റി പ്രൊഫസ്സറും, ബാംഗ്ലൂർ കർമലാരം തിയോളജി കോളേജിൽ വിസിറ്റിങ് പ്രൊഫസറുമായ ഇഗ്‌നേഷ്യസ് കുന്നുംപുറത്ത് ഒ.സി.ഡി അച്ചനാണ് ബൈബിൾ കൺവെൻഷനിൽ തിരുവചന ശുശ്രൂഷ നയിക്കുന്നത്.
ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർ പേഴ്സണും, അനുഗ്രഹീത കൗൺസിലറും, പ്രശസ്ത തിരുവചന പ്രഘോഷകകൂടിയായ സിസ്റ്റര്‍ ആന്‍ മരിയ എസ് എച്ച് വിശുദ്ധ ഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവയ്ക്കുകയും, ശുശ്രുഷകൾക്കു നേതൃത്വം നൽകുകയും ചെയ്യും.
കാൻറർബറി റീജണൽ ബൈബിൾ കൺവെൻഷനിൽ രാവിലെ ഒമ്പതരക്ക് ആരംഭിച്ചു വൈകുന്നേരം നാലു മണിവരെ നടത്തപ്പെടുന്ന തിരുക്കർമ്മങ്ങളിലും, തിരുവചന ശുശ്രൂഷയിലും പങ്കുചേർന്ന് ദൈവിക കൃപകളും, അനുഗ്രഹങ്ങളും പ്രാപിക്കുന്നതിന് ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നതായി ഫാ. മാത്യു മുളയോലിൽ, ഇവാഞ്ചലൈസേഷൻ റീജണൽ കോർഡിനേറ്റർ ഡോൺബി, സെക്രട്ടറി ജോസഫ് കരുമത്തി എന്നിവർ അറിയിച്ചു.
കുമ്പസാരത്തിനും,സ്പിരിച്യുൽ ഷെയറിങ്ങിനും സൗകര്യം ഉണ്ടായിരിക്കും. ലഘുഭക്ഷണവും ക്രമീകരിക്കുന്നുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
ഡോൺബി-07921824640, ജോസഫ്-07760505659
കണ്‍വെന്‍ഷന്‍ വേദിയുടെ വിലാസം:
St.Teresa RC Church,Weldon Way,Merstham,Redhill,RH1 3Q

ബിനോയ് എം. ജെ.
സിഗ്മണ്ട് ഫ്റോയ്ഡ്(Sigmund Freud 1856-1939) ആണ് ജീവിതത്തോടുള്ള ആഭിമുഖ്യത്തെ ഇറോസ്(Eros)എന്നും മരണത്തിലേക്കുള്ള ചായ്വിനെ തനാറ്റോസ്(Thanatos) എന്നും നിർവ്വചിച്ചത്. ഇതിൽ തനാറ്റോസിനെ “മരണത്തിലേക്കുള്ള ചായ് വ്” എന്നത് മാറ്റി” മരണത്തോടുള്ള ആഭിമുഖ്യം” എന്ന് പുനർനിവ്വചിക്കുവാൻ ഞാനാഗ്രഹിക്കുന്നു. കാരണം അപ്പോൾ മാത്രമേ അത്തരം ഒരു സങ്കൽപം കൊണ്ടും പദപ്രയോഗം കൊണ്ടും എന്തെങ്കിലും പ്രയോജനവും അർത്ഥവും സിദ്ധിക്കുന്നുള്ളൂ. ഫ്രോയ്ഡ് പറഞ്ഞ മാതിരി മരണത്തോടുള്ള ചായ് വോ ആഭിമുഖ്യമോ നിഷേധാത്മകമായ ഒരു കാര്യമല്ല, മറിച്ച് അത്യന്തം ഭാവാത്മകവും അർത്ഥവ്യത്തും ഉപയോഗപ്രദവും ആണ്. നമുക്കാർക്കും തന്നെ മരണത്തോട് ഭാവാത്മകമായ സമീപനം ഇല്ലെന്ന് മാത്രമല്ല നാം മരണത്തെ വെറുക്കുകയും അതിൽനിന്നും സദാ ഓടിയൊളിക്കുകയും ചെയ്യുന്നു. ഇതാകുന്നു മനുഷ്യന്റെ എല്ലാ ക്ലേശങ്ങളുടെയും പ്രശ്നങ്ങളുടെയും അടിസ്ഥാനപരമായ കാരണം. ജീവിതത്തോട് നാം കാണിക്കുന്ന ആഭിമുഖ്യം എന്തുകൊണ്ട് മരണത്തോടും കാണിക്കുന്നില്ല? മരണത്തെക്കുറിച്ചുള്ള ചിന്ത മനുഷ്യമനസ്സുകളിൽ ശക്തമായി അടിച്ചമർത്തപ്പെട്ടു പോകുന്നതെന്തുകൊണ്ട്?
ജീവിതത്തോട് നാം കാണിക്കുന്ന ആഭിമുഖ്യവും മരണത്തോട് കാണിക്കുന്ന വിരോധവും മനുഷ്യ ജീവിതത്തെ രണ്ടായി കീറിമുറിക്കുന്നു. അവ പരസ്പരവിരുദ്ധങ്ങളായി നമുക്കനുഭവപ്പെടുകയും അവയ്ക്കിടയിൽ വലിയ ഒരു സംഘർഷം(conflict) സദാ നടന്നു വരികയും ചെയ്യുന്നു. ഇവിടെ മനുഷ്യന്റെ അസ്ഥിത്വം തന്നെ രണ്ടായി വിഘടിക്കപ്പെടുകയും മനുഷ്യജീവിതം വികലവും വിരൂപവും വിരസവും ആയി മാറുകയും ചെയ്യുന്നു. ഇപ്രകാരം രൂപപ്പെടുന്ന ദ്വൈതബോധമാണ് ജീവിത്തെ അതായിരിക്കുന്ന അവസ്ഥയിൽ സ്വീകരിക്കുന്നതിൽനിന്നും അതിന്റെ മഹത്വത്തെ ഉൾക്കൊള്ളുന്നതിഉൽനിന്നും നമ്മെ തടയുന്നത്. മനുഷ്യൻ സ്വന്തം ജീവിതത്തൊട് പൊരുത്തപ്പെടുന്നതിൽ പരാജയപ്പടുകയും അവന്റെ ജീവിതം അർത്ഥശൂന്യവും ക്ലേശകരവും ആയി പരിണമിക്കുകയും ചെയ്യുന്നു. ഇപ്രകാരം ചിന്താക്കുഴപ്പവും പ്രക്ഷുബ്ധതയും അവന്റെ ജീവിതത്തിന്റെ പ്രകൃതമായി മാറുകയും ചെയ്യുന്നു.
മനുഷ്യജീവിതത്തെ അതിന്റെ നൈസർഗ്ഗികമായ അനന്താനന്ദത്തിലേക്കും അനന്ത ജ്ഞാനത്തിലേക്കും കൊണ്ടുവരുവാൻ നാമെന്താണ് ചെയ്യേണ്ടത്? മനുഷ്യമനസ്സുകളിൽ തുടക്കം മുതലേ രൂപം കൊള്ളുന്ന സുഖദു:ഖങ്ങളിൽ നിന്നും കരകയറി അനന്തശാന്തിയിലേക്കും അനന്തശക്തിയിലേക്കും എങ്ങനെ പ്രവേശിക്കാം? ഉത്തരം ലളിതമാണ്. മരണത്തോടുള്ള ആഭിമുഖ്യത്തെ (Thanatos)വളർത്തിയെടുക്കുക. ഇപ്പോഴുള്ള ദ്വൈതഭാവം മാറി അവിടെ അദ്വൈത ഭാവം പ്രകാശിക്കട്ടെ! ജീവിതവും മരണവും രണ്ടല്ലെന്നും അവ ഒരിക്കലും വേർപെടുത്തുവാനാവാത്ത ഏക സത്തയുടെ രണ്ട് വശങ്ങൾ മാത്രമാണെന്നും ഒന്നിനെ സ്വീകരിക്കുന്നവൻ രണ്ടാമത്തതിനെയും സ്വീകരിച്ചേ തീരുവെന്നും അപ്പോൾ മാത്രമേ ജീവിതം ധന്യമാകുന്നുള്ളുവെന്നുമുള്ള നഗ്നസത്യത്തെ അംഗീകരിച്ചുകൊണ്ട് സുധീരം മുന്നോട്ട് നീങ്ങുന്നവനുമാത്രമേ ജീവിതവിജയം ഉള്ളൂ. ഇത് മനസ്സിലാക്കി ജീവിതത്തെ കുറിച്ച് ധ്യാനിക്കുന്നതുപോലെ തന്നെ മരണത്തെക്കുറിച്ചും ധ്യാനിച്ചു തുടങ്ങുമ്പോൾ നമ്മിലെ അദ്വൈതഭാവം പ്രകാശിച്ചുതുടങ്ങുന്നു. ജീവിതത്തിൽ നാമെപ്രകാരമാണോ അനന്താനന്ദം കണ്ടെത്താൻ ശ്രമിക്കുന്നത് അപ്രകാരം തന്നെ മരണത്തിലും അനന്താനന്ദം കണ്ടെത്താൻ ശ്രമിക്കുമ്പോൾ അവരണ്ടും ഒരേ സത്തയുടെ രണ്ടു ഭാവങ്ങൾ മാത്രമാണെന്ന് നാം തിരിച്ചറിയുന്നു.
ഇത്തരം ശാസ്ത്രീയമായ ഒരു ജീവിതവീക്ഷണത്തിന്റെ അഭാവത്തിൽ, ജീവിതവും മരണവും സംതുലിതമായി നിൽക്കുന്നതിന് പകരം ജീവിതം മരണത്തേക്കാൾ കൂടുതൽ ശ്രേഷ്ഠവും അഭിലഷണീയവും ആയി തോന്നുകയും മനുഷ്യമനസ്സുകളിൽ ജീവിതത്തിന് വേണ്ടിയുള്ള ആഗ്രഹം ജനിക്കുകയും ചെയ്യുന്നു. ഇങ്ങനെ ഉണ്ടാവുന്ന “ആഗ്രഹം” ആകുന്നു മനുഷ്യന്റെ എല്ലാ ദുഃഖങ്ങളുടെയും കാരണം. ആഗ്രഹങ്ങൾ ജീവിതത്തെ ഭാഗികമായി മാത്രം ഉൾക്കൊള്ളുന്ന പ്രക്രിയ ആയതിനാൽ മരണവും അതുമായി ബന്ധപ്പെട്ട ചിന്തകളും ശക്തമായി അടിച്ചമർത്തപ്പെടുകയും അബോധമനസ്സ് രൂപപ്പെടുകയും ചെയ്യുന്നു. ജീവിതത്തെയും മരണത്തെയും പൂർണ്ണമായി ഉൾക്കൊള്ളുന്ന ‘യോഗി’ മാരിൽ അബോധമനസ്സ് തിരോഭവിക്കുകയും മനസ്സ് പൂർണ്ണമായും സുതാര്യമാവുകയും ചെയ്യുന്നു. ഇപ്രകാരം സുതാര്യമായിത്തീരുന്ന മനസ്സിലൂടെ ഉള്ളിൽ വസിക്കുന്ന ആത്മാവിനെ എളുപ്പത്തിൽ നോക്കി കാണുവാൻ ആവുകയും ആത്മാവിന്റെ (ഈശ്വരന്റെ) എല്ലാ ഗുണങ്ങളും അയാൾക്ക് സിദ്ധിക്കുകയും ചെയ്യുന്നു.
അതിനാൽ തനാറ്റോസിനെ പ്രോത്സാഹിപ്പിച്ചു തുടങ്ങുവിൻ! മരണത്തെക്കുറിച്ച് സദാ ധ്യാനിക്കുവിൻ! കാലക്രമത്തിൽ മരണം നമുക്ക് ആസ്വാദ്യകരവും മധുരവുമായി മാറിത്തുടങ്ങും. ക്രമേണ മരണം അനന്താനന്ദത്തിലേക്കുള്ള പ്രവേശനകവാടവും അതിനാൽതന്നെ ജീവിതത്തെക്കാൾ അഭിലഷണീയവും ആയിത്തീരുന്നു. ഇങ്ങനെ മരണം ജീവിതത്തിനും ഉപരിയാവുകയും യോഗി ജീവിതത്തെ വലിച്ചെറിയുകയും ചെയ്യുന്നു. ഇപ്രകാരം ജീവിതത്തെ വലിച്ചെറിയുന്ന പ്രക്രിയയെ നിർവ്വാണമെന്നും മോക്ഷപ്രാപ്തിയെന്നും വിളിക്കാം.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
ബർമിംഗ്ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തിയ മൂന്നാമത് സുവാറ 2023 ബൈബിൾ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു . രൂപതയിലെ വിവിധ ഇടവക, മിഷൻ , പ്രൊപ്പോസഡ് മിഷനുകളിൽനിന്നുമുള്ള മത്സരാത്ഥികളാണ് സുവാറ മത്സരത്തിൽ പങ്കെടുത്തത് . ആയിരത്തിലധികം മത്സരാർത്ഥികൾ പങ്കെടുത്ത സുവാറ 2023 വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു . ഓൺലൈനിൽ വിവിധ ഘട്ടങ്ങളായി നടത്തിയ മത്സരത്തിൽ ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ ആറ് മത്സരാർത്ഥികൾ വീതമാണ് ഓരോ പായപരിധി ഗ്രൂപ്പുകളിൽനിന്നും ഫൈനൽ മത്സരത്തിലേക്ക് യോഗ്യത നേടിയത്. ഫൈനൽ മത്സരങ്ങൾ മാഗ്ന വിഷൻ സ്റ്റുഡിയോയിൽ വച്ച് ജൂൺ പത്തിന് നടത്തപ്പെട്ടു . എല്ലാവരും വചനം പഠിക്കുക വചനത്തിന് സാക്ഷികളാവുക എന്നുള്ള രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ നിർദ്ദേശത്തോടെ ചേർന്നുകൊണ്ട് രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് ആണ് എല്ലാവർഷവും സുവാറ ബൈബിൾ ക്വിസ് നടത്തുക .

നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഏറ്റവും ആകർഷകമായ രീതിയിൽ, നേരിട്ട് മത്സരാത്ഥികളോട് സംവദിച്ചുകൊണ്ടാണ് മത്സരങ്ങൾ നടത്തപ്പെട്ടത്. ബൈബിൾ അപ്പസ്റ്റോലറ്റ് ഡയറക്ടർ ബഹുമാനപെട്ട ജോർജ് എട്ടുപറയിൽ അച്ചൻറ് സാന്യത്യത്തില് ബൈബിൾ അപ്പോസ്റ്റലേറ്റ് കമ്മിഷൻ ചെയർമാൻ രൂപത വികാരി ജനറൽ ബഹുമാനപ്പെട്ട ജിനോ അരിക്കാട്ട്എം സി ബി എസ സുവാറ 2023 വിജയികളെ പ്രഖ്യാപിച്ചു . 8 -10 ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നേടിയത് ഔർ ലേഡി ഓഫ് വൽസിംഗ്ഹാം മിഷനിൽ നിന്നുമുള്ള മനുവേൽ മനോജ് ആണ് . രണ്ടാം സ്ഥാനം നേടിയത് അതെ മിഷനിൽനിന്നുമുള്ള മെലിസാ റോസ് ജോണും മൂന്നാം സ്ഥാനം നേടിയത് ഔർ ലേഡി ഓഫ് നേറ്റിവിറ്റി മിഷൻ, പോർട്സ്‌മൗത്തിൽ നിന്നുമുള്ള ഷോൺ സോബിനുമാണ് .

അടുത്ത ഏജ് ഗ്രൂപ്പായ 11 -13 നിൽ ഒന്നാം സ്ഥാനം നേടിയത് ഔർ ലേഡി ക്യൂൻ ഓഫ് ദി റോസറി മിഷൻ ന്യൂകാസിലിൽ നിന്നുള്ള മെൽവിൻ ജെയ്‌മോനാണ് . രണ്ടാം സ്ഥാനം നേടിയത് ബഥനി കാതറിൻ ജോൺ , സെന്റ് ജോസഫ് മിഷൻ കൊവെൻട്രയും മൂന്നാം സ്ഥാനം നേടിയത് സെന്റ് മേരീസ് പ്രൊപ്പോസഡ് മിഷൻ ഗ്ലോസ്റ്ററിൽ നിന്നുള്ള ഇവനെ മേരി സിജിയുമാണ് .

ഏജ് ഗ്രൂപ്പ് 14 -17 ഗ്രൂപ്പിൽ ഒന്നാം സ്ഥാനം അബെർഡീൻ സെന്റ മേരി മിഷനിലെ ആൽബർട്ട് ജോസി ഒന്നാം സ്ഥാനം നേടിയപ്പോൾ അതെ മിഷനിലെ തന്നെ ആൽവിൻ സിജി ജോസഫ് രണ്ടാം സ്ഥാനം കരസ്ഥമാക്കി . സൾറ്റലി സെന്റ് ബെർണാഡിറ്റ് മിഷനിൽ അദിൻ ബെന്നി മൂന്നാം സ്ഥാനം നേടി.

പതിനെട്ടു വയസിന് മുകളിലുള്ളവർക്കായി നടത്തിയ മത്സരത്തിൽ ഒന്നാം സ്ഥാനം ടിന്റു ജോസഫ് , സെൻറ്സ് അൽഫോൻസാ ആൻഡ് ആന്റണി എഡിൻബറോ യും രണ്ടാം സ്ഥാനം ഔർ ലേഡി ഓഫ് കോൺസലേഷൻ പ്രൊപ്പോസഡ് മിഷൻ ക്രോലി യിലുള്ള ബിബിത കെ ബേബിയും മൂന്നാം സ്ഥാനം മാഞ്ചസ്റ്റർ ഹോളി ഫാമിലി മിഷനിലെ രാജി വർഗീസും കരസ്ഥമാക്കി . സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ വിജയത്തിനായി പ്രവർത്തിച്ചവർക്കും മത്സരത്തിൽ പങ്കെടുത്തവർക്കും വിജയികൾക്കും അഭിവന്ദ്യ പിതാവിന്റെയും രൂപത സമൂഹത്തിന്റെയും പേരിൽ ബൈബിൾ അപ്പോസ്റ്റലേറ്റ് കമ്മീഷൻ ചെയർമാൻ വികാരി ജനറൽ ജിനോ അരീക്കാട്ട് അച്ചൻ നന്ദി പറഞ്ഞു . സുവാറ 2023 വിജയകരമാക്കാൻ സഹായിച്ചവർക്കും മത്സരത്തിൽ പങ്കെടുത്തവർക്കും വിജയികൾക്കും രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് കോ ഓർഡിനേറ്റർ ആന്റണി മാത്യു അഭിനന്ദനങ്ങളും പ്രാർത്ഥനാശംസകളും നേർന്നു എന്ന് ബൈബിൾ അപ്പോസ്റ്റലേറ്റ് പി ആർ ഓ ജിമ്മിച്ചൻ ജോർജ് അറിയിച്ചു .
