Spiritual

സ്റ്റോക്ക് ഓണ്‍ ട്രെന്റ് : സ്റ്റോക്ക് ഓൺ ട്രെന്റിലെ മോർ കുര്യാക്കോസ് സ്ലീഹായുടെ നാമത്തിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ എല്ലാ മാസവും നടന്നുവരുന്ന മുന്നാം ഞായറാഴ്ച്ച കുർബ്ബാന നടന്നു. ഇടവക വികാരി റെവ: ഫാദർ ഗീവർഗ്ഗീസ്‌ തണ്ടായതിന്റെ കാർമികത്വത്തിൽ രാവിലെ 9 മണിക്ക് പ്രഭാത പ്രാർത്ഥനയും തുടർന്ന് 10 മണിക്ക് വിശുദ്ധ കുർബാനയും അർപ്പിച്ചു.

ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ ഫാമിലി കമ്മീഷൻ കൗമാരപ്രായക്കാരായ കുട്ടികളുടെ മാതാപിതാക്കൾക്കായി ഓൺലൈനിൽ സെമിനാർ സംഘടിപ്പിക്കുന്നു ,ഒക്‌ടോബർ 23 ശനിയാഴ്ച രാവിലെ 11 മുതൽ 1 മണി വരെ സൂമിൽ നടത്തപ്പെടുന്ന സെമിനാർ ഓസ്‌ട്രേലിയയിൽ നിന്നുള്ള പ്രശസ്ത പ്രഭാഷക ഡോ പ്രിയ ആലഞ്ചേരി ആണ് സെമിനാർ ആണ് നയിക്കുന്നത്. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സെമിനാർ ഉത്‌ഘാടനം നിർവഹിക്കും ,രൂപതാ പ്രോട്ടോ സിഞ്ചെല്ലുസ് മോൺ ആന്റണി ചുണ്ടെലിക്കാട്ട് സെമിനാറിൽ സംസാരിക്കും .ഫാമിലി കമ്മീഷൻ ചെയർമാൻ റെവ. ഫാ. ജോസ് അഞ്ചാനിക്കൽ , കമ്മീഷൻ സെക്രട്ടറി ശില്പ ജിമ്മി , മറ്റ് കമ്മീഷൻ അംഗങ്ങൾ എന്നിവർ സെമിനാറിന് നേതൃത്വം നൽകും . എല്ലാ മാതാപിതാക്കളെയും ഈ സെമിനാറിലേക്കു സാദരം ക്ഷണിക്കുന്നതായി രൂപതാ ഫാമിലി കമ്മീഷന് വേണ്ടി ഫാ. ജോസ് അഞ്ചാനിക്കൽ അറിയിച്ചു .

സ്റ്റോക്ക് ഓൺ ട്രെന്റ് & ക്രൂ ഏരിയായിലെ ക്‌നാനായക്കാര്‍ക്കായി ഒരു പുതിയ മാസ് സെന്ററിന് തുടക്കമായി. സ്റ്റോക്ക് & ക്രൂവിലെ ക്‌നാനായക്കാര്‍ വളരെക്കാലങ്ങളായി ആഗ്രഹിച്ചിരുന്ന ഒരു കാര്യമാണ് ഇപ്പോള്‍ ഈ മാസ്സ് സെന്റററിന്റെ വരവോടെ സാധ്യമായിരിക്കുന്നത് . 16.10.2021 ശനിയാഴ്ച 2 മണിക്ക് ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ തിരിതെളിച്ച് സ്ട്രോക്ക് ഓൺ ട്രെന്റ് ക്നാനായ മാസ്സ് സെന്റർ ഔപചാരികമായി ഉദ്‌ഘാടനം ചെയ്തു. അതിനെ തുടര്‍ന്ന് ഫാ. സജി മലയിയിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അർപ്പിച്ചു .തദവസരത്തിൽ സ്റ്റോക്ക് ഓൺ ട്രെന്റ് ക്‌നാനായ യൂണിറ്റിന്റെ ഭാരവാഹികളും വുമന്‍സ് ഫോറം ഭാരവാഹികളും കെ.സി.വൈ.എല്‍. ഭാരവാഹികളും ക്വയർ അംഗങ്ങളും അള്‍ത്താര ശുശ്രൂഷകരും ഉദ്‌ഘാടന ചടങ്ങുകളിൽ പങ്കാളികളായി.

സ്റ്റോക്ക് ഓൺ ട്രെന്റ് & ക്രൂ ഏരിയായിലെ ക്‌നാനായ മാസ് സെന്ററിനുവേണ്ടി സെന്റ് ഗ്രിഗറി ആർഎൽ ചർച്ച്, ലോംഗ്‌ടൺ വിട്ടു നല്‍കിയ ഫാ. ഡേവിഡിനും മാസ് സെന്റര്‍ അനുവദിച്ച സജി അച്ചനും സ്ട്രോക്ക് ഓൺ ട്രെന്റ് ക്‌നാനായ യൂണിറ്റ് പ്രസിഡന്റ് എബ്രഹാം ഫെലിക്‌സ് പ്രത്യേകം നന്ദി പറഞ്ഞു. സെന്റ് മേരീസ് ക്‌നാനായ മിഷന്‍ മാഞ്ചസ്റ്ററിലെ കൈക്കാരന്മാരും സന്നിഹിതരായിരുന്നു. അവര്‍ പുതിയ മാസ് സെന്ററിനു പ്രത്യേകം ആശംസകള്‍ നേര്‍ന്നു സംസാരിച്ചു . കുര്‍ബാനയുടെ അവസാനം പാച്ചോര്‍ നേര്‍ച്ച ഉണ്ടായിരുന്നു. ഇനി മുതൽ എല്ലാ മാസവും കുര്‍ബാനയും കുട്ടികള്‍ക്കായി വേദപഠനവും ഉണ്ടായിരിക്കും.

 

ബിനോയ് എം. ജെ.

‘രണ്ടാം ഭാവി’ എന്നതുകൊണ്ട് ഞാൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് വായനക്കാർ അത്ഭുതപ്പെട്ടേക്കാം. മനുഷ്യന് രണ്ട് ഭാവി ഉണ്ടോ? സാധാരണഗതിയിൽ ഭാവി എന്നത് കൊണ്ട് നാം, ഇപ്പോൾ മുതൽ മരണം വരെയുള്ള കാര്യങ്ങളാണ് ഉദ്ദേശിക്കുന്നത്. വാസ്തവത്തിൽ ഭാവി മരണം കൊണ്ട് അവസാനിക്കുന്നില്ല. ഭാവി എപ്പോഴും അനന്തതയിലേക്കു നീളുന്നു. ശരീരമേ മരിക്കുന്നുള്ളൂ, ആത്മാവിന് മരണമില്ല. അതുകൊണ്ടുതന്നെ മരണത്തിനുശേഷമുള്ള ഭാവിയാണ്, രണ്ടാം ഭാവി, എന്നതുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത്. മരണം വരെയുള്ള ഭാവി ഒന്നാം ഭാവിയും. അപ്പോൾ മാത്രമേ നാം മനുഷ്യജീവിതത്തെ അതിന്റെ പൂർണ്ണതയിൽ ഉൾക്കൊള്ളുന്നുള്ളൂ.

മനുഷ്യ ജീവിതത്തെ അതിന്റെ പൂർണ്ണതയിൽ ഉൾക്കൊള്ളാത്തതുകൊണ്ടാണ് അവന്റെ ജീവിതത്തിൽ ഇത്രമാത്രം ദുഃഖങ്ങളും ക്ലേശങ്ങളും ഉണ്ടാകുന്നത്. അനന്തതയിലേക്ക് നീളുന്ന ജീവിതത്തെ അപ്രകാരം മനസ്സിലാക്കുന്നതിനു പകരം, അത് മരണത്തോടെ അവസാനിക്കുമെന്നും, അതിനുശേഷം എന്ത് സംഭവിക്കും എന്ന് തനിക്ക് അറിഞ്ഞുകൂടാ എന്ന് പറയുകയും ചെയ്യുമ്പോൾ, നാം,നമ്മോടുതന്നെ സത്യസന്ധത കാണിക്കാതിരിക്കുകയാണ് ചെയ്യുന്നത്. ഉള്ളിന്റെയുള്ളിലെ സത്ത ‘എനിക്ക് മരണമില്ല’ എന്ന് പറയുമ്പോഴും ഞാൻ തീർച്ചയായും മരിക്കുമെന്ന് പറഞ്ഞു കൊണ്ട് ജീവിതത്തിന് അവിടെയൊരു തിരശ്ശീല ഇടുമ്പോൾ നാം ആശയ കുഴപ്പത്തിലേയ്ക്കും, ദുഃഖത്തിലേക്കും വഴുതി വീഴുകയാണ് ചെയ്യുന്നത്. ഞാൻ തീർച്ചയായും മരിക്കും, അത് ശരി തന്നെ. അതിനുശേഷമുള്ള ജീവിതത്തെക്കുറിച്ച് എനിക്ക് അധികമൊന്നും അറിഞ്ഞുകൂടാ. അതും ശരി തന്നെ. പക്ഷേ മരണത്തിനുശേഷം ഒരു പുനർജ്ജന്മം തീർച്ചയായും ഉണ്ട്. അതിനെക്കുറിച്ച് നമുക്ക് അധികം ഒന്നും അറിഞ്ഞുകൂടായിരിക്കാം .എന്തിനെക്കുറിച്ചാണ് നമുക്ക് അറിയാവുന്നത്? നാളെ എന്താണെന്ന് ആർക്കാണ് അറിയാവുന്നത്? എന്നിരുന്നാലും നാം ഭാവിയെക്കുറിച്ച് സ്വപ്നം കാണുകയും വിചിന്തനം നടത്തുകയും ആസൂത്രണം ചെയ്യുകയും ഒക്കെ ചെയ്യുന്നില്ലേ? അതുപോലെ നമുക്ക് മരണത്തിനു ശേഷമുള്ള ജീവിതത്തെ കുറിച്ചും സ്വപ്നം കാണുവാനും ആസൂത്രണം നടത്തുവാനും കഴിയും. നാം അങ്ങനെ ചെയ്തേ തീരൂ..അപ്പോൾ നാം നിത്യതയിൽ ജീവിക്കുന്നവരായി മാറും. നിത്യതയിൽ ജീവിക്കുന്നവർ വർത്തമാനത്തിൽ ജീവിക്കുന്നു.

പലകാരണങ്ങളാലും ഒന്നാം ഭാവിയെക്കാൾ പ്രധാനപ്പെട്ടതാണ് രണ്ടാം ഭാവി എന്ന് സമ്മതിച്ചേ തീരൂ. ഒന്നാം ഭാവി പരിമിതമാണ് .അത് മരണത്തിൽ അവസാനിക്കുന്നു. രണ്ടാം ഭാവി ആകട്ടെ മരണത്തിനുശേഷം സംഭവിക്കുന്ന അനന്ത ജന്മങ്ങളെ പ്രതിനിധാനം ചെയ്യുന്നു .അത് നിത്യതയെ പ്രതിനിധാനം ചെയ്യുന്നു. അതുകൊണ്ടുതന്നെ ഒന്നാം ഭാവിയെക്കുറിച്ച് ധ്യാനിക്കുന്നതിനേക്കാൾ പ്രധാനപ്പെട്ടതാകുന്നു രണ്ടാം ഭാവിയെക്കുറിച്ച് ധ്യാനിക്കുന്നത്. എന്നിരുന്നാലും രണ്ടാം ഭാവിയെക്കുറിച്ചുള്ള ധ്യാനത്തെ നാളിതുവരെ ഭാരതീയ തത്ത്വചിന്തകൻമാർപോലും അവഗണിക്കുന്നതായാണ് കാണുന്നത് . പുനർജ്ജന്മത്തെ കുറിച്ച് അടിവരയിട്ട് ഭാരതീയ തത്വചിന്തയിൽ അങ്ങോളമിങ്ങോളം പരാമർശങ്ങളുണ്ടെങ്കിലും അതിനെക്കുറിച്ച് ധ്യാനിക്കുന്നതിന്റെ പ്രായോഗിക മൂല്യത്തെക്കുറിച്ച് ഭാരതീയതത്വചിന്തകൻമാർപോലും ബോധവാന്മാരായിരുന്നുവോ എന്ന് സംശയം തോന്നുന്നു. കാരണം അവർക്ക് ജീവിതത്തെക്കുറിച്ച് തന്നെ നിഷേധാത്മകമായ ഒരു കാഴ്ചപ്പാടാണ് ഉണ്ടായിരുന്നത്.

ജീവിതത്തെ ത്യജിച്ചുകൊണ്ട് നിർവ്വാണത്തിലേക്ക് വരുവാനുള്ള മാർഗ്ഗങ്ങളാണ് നാളിതുവരെ ചർച്ച ചെയ്തു പോന്നിരുന്നത് .എന്നാൽ അനന്ത ജീവിതത്തെ സ്വീകരിച്ചുകൊണ്ടും നിർവ്വാണത്തിലേക്ക് വരാൻ ആവും എന്ന് ലളിതമായ യുക്തികൊണ്ട് മനസ്സിലാക്കുവാൻ കഴിയും. അത് നിർവ്വാണത്തെ കുറിച്ചുള്ള ഭാവാത്മകമായ ഒരു സമീപനമാണ്. അവിടെ നാം മരണത്തെ ജയിക്കുന്നു. മരണം എന്നുള്ളത് ശരീരം മാറ്റിയെടുക്കുന്ന ഒരു പ്രക്രിയ മാത്രമാണെന്നും അത് ജീവിതത്തിന്റെ വിരാമം അല്ല എന്നും മനസ്സിലാക്കുന്നവന് യാതൊന്നിനെ കുറിച്ചും ദുഖിക്കേണ്ട ആവശ്യമില്ല. അയാൾ മരണത്തെ സർവ്വാത്മനാ സ്വാഗതം ചെയ്യുന്നു .അയാൾ നിത്യജീവിതത്തിലേക്ക് പ്രവേശിക്കുന്നു.

 

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ദീപാവലി ആഘോഷങ്ങളും പ്രതിമാസ സത്‌സംഗവും ഈ ഒക്ടോബർ 30 നു നടക്കും. തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉത്സവമാണ് ദീപാവലി. തുലാം മാസത്തിലെ അമാവാസി ദിവസമാണ് ദീപാവലി ആഘോഷിച്ചു വരുന്നത്. നരകാസുര വധം മുതൽ വർധമാന മഹാവീര നിർവാണം വരെയുള്ള പല ഐതിഹ്യങ്ങളും ദീപാവലിക്കുണ്ടെങ്കിലും പ്രാദേശിക ഭേദമനുസരിച് ആഘോഷങ്ങൾക്കും ആചാരങ്ങൾക്കും വ്യത്യാസം ഉണ്ടെങ്കിലും, ദീപ കാഴ്ചയുടെ വർണ്ണപ്പൊലിമയാണ് ദീപാവലിയെ ദേശ-ഐതിഹ്യ ഭേദങ്ങളില്ലാതെ ഒരുമിപ്പിക്കുന്നത്.

30 ഒക്ടോബർ 2021, വൈകിട്ട് യുകെ സമയം 6 മണിക്ക് ആഘോഷ പരിപാടികൾ ആരംഭിക്കും. ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ പ്രത്യേക ഭജന, LHA കുട്ടികളുടെ നൃത്തസന്ധ്യ, നൃത്തത്തിലും കേരളത്തിൻറെ തനത് കലാരൂപമായ കഥകളിയിലും പ്രാവീണ്യം നേടിയിട്ടുള്ള അനുഗ്രഹീത കലാകാരൻ വിനീത് പിള്ളയുടെ നൃത്താർച്ചന, ദീപാവലിയോടനുബന്ധിച്ചുള്ള ദീപക്കാഴ്ച, ദീപാരാധന, അന്നദാനം എന്നിങ്ങനെ വിവിധ ആഘോഷ പരിപാടികളാണ് ഈ വര്ഷം ഒരുക്കിയിട്ടുള്ളതെന്ന് സംഘാടകർ അറിയിച്ചു.

Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU

For further details kindly contact Suresh Babu: ‪07828137478‬, Subhash Sarkara: ‪07519135993‬, Jayakumar: ‪07515918523‬, Geetha Hari: ‪07789776536‬ or Diana Anilkumar: ‪07414553601.
Email: [email protected]

ജോഷി സിറിയക്

കൊവെൻട്രി: യു കെയിലെ വിവിധ ഗായക സംഘങ്ങളെ അണിനിരത്തിക്കൊണ്ട് ഗർഷോം ടി വിയും ലണ്ടൻ അസാഫിയൻസും ചേർന്ന് കഴിഞ്ഞ മൂന്നു വർഷങ്ങളായി നടത്തിവരുന്ന ക്രിസ്‌മസ്‌ കരോൾ ഗാനമത്സരത്തിന്റെ നാലാം പതിപ്പ് 2021 ഡിസംബർ 11 ശനിയാഴ്ച കവൻട്രിയിൽ വച്ചു നടത്തപ്പെടുന്നു. കവെൻട്രി വില്ലൻ ഹാൾ സോഷ്യൽ ക്ലബ്ബിൽ ഉച്ചയ്ക്ക് 1 മണി മുതൽ സംഘടിപ്പിക്കുന്ന കരോൾ ഗാന മത്സരം വിവിധ ക്രിസ്തീയ സഭകളുടെയും ഗായകസംഘങ്ങളുടേയും ഒത്തുചേരലിന് വേദിയാകും. പരിപാടിയിൽ യുകെയിലെ വിവിധ ക്രിസ്തീയ സഭാസമൂഹങ്ങളുടെ ആത്മീയനേതാക്കൾ ആശംസകൾ അർപ്പിച്ചു സംസാരിക്കും. കരോൾ ഗാന മത്സരങ്ങൾക്ക് ശേഷം ലണ്ടൻ അസാഫിയൻസ് അവതരിപ്പിക്കുന്ന ലൈവ് ഗാനമേളയും നടക്കും.

കഴിഞ്ഞവർഷങ്ങളിലേതുപോലെ തന്നെ തന്നെ കരോൾ ഗാന മത്സരത്തിൽ വിജയികളാകുന്നവരെ കാത്തിരിക്കുന്നത് അത്യാകർഷകങ്ങളായ ക്യാഷ് അവാർഡുകളും ട്രോഫികളുമാണ്. ഒന്നാം സമ്മാനമായി 1000 പൗണ്ടും, രണ്ടാം സമ്മാനമായി 500 പൗണ്ടും, മൂന്നാം സമ്മാനമായി 250 പൗണ്ടുമാണ് വിജയിക്കുന്ന ടീമുകൾക്ക് ലഭിക്കുക.

ലോകം വലിയ പ്രതിസന്ധിയെ നേരിട്ട സാഹചര്യത്തിൽ സ്വന്തം വീടുകളിൽ ഒറ്റപ്പെട്ടു പോയവർക്ക് ആശാകിരണമായി ഗർഷോം ടി വിയും ലണ്ടൻ അസാഫിയൻസും ഓൺലൈനിൽ സംഘടിപ്പിച്ച യുകെ ക്രിസ്ത്യൻ ഡിവോഷണൽ സിംഗിംഗ് കോൺടെസ്റ്റിലെ മൂന്നു ക്യാറ്റഗറികളിൽ നിന്നുമായി തെരഞ്ഞെടുക്കപ്പെട്ട 5 വീതം ഫൈനലിസ്റ്റുകൾക്കായി നടത്തപ്പെടുന്ന ഗ്രാൻഡ് ഫിനാലെയും ഇതോടൊപ്പം നടക്കും. വിജയികൾക്ക് സ്പെഷ്യൽ അവാർഡുകൾ നൽകുന്നതായിരിക്കും.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഈ വർഷത്തെ ‘ജോയ് ടു ദി വേൾഡ്’ സംഘടിപ്പിക്കപ്പെടുന്നത്. ജോയ് ടു ദി വേൾഡിന്റെ മൂന്നാം പതിപ്പിൽ തിരുപ്പിറവിയുടെ സന്ദേശവുമായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പതിനഞ്ചു ഗായകസംഘങ്ങള്‍ മാറ്റുരച്ചപ്പോള്‍ കിരീടം ചൂടിയത് മിഡ് ലാൻഡ് സ് ഹെർമോൻ മാർത്തോമാ ചർച്ച് ഗായകസംഘം ആയിരുന്നു. ബ്രിസ്റ്റോൾ ക് നാനായ കാത്തലിക്ക് അസോസിയേഷൻ, ഹെവൻലി വോയ്‌സ് സ്റ്റോക്ക് ഓൺ ട്രെൻഡ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

കൂടുതൽ ക്വയർ ഗ്രൂപ്പുകളുടെ പങ്കാളിത്തത്തോടെ ഇത്തവണത്തെ മത്സരവും മികവുറ്റതാക്കുവാനാണ് സംഘാടകർ ശ്രമിക്കുന്നത്. യുകെയിലെ വിവിധ ഗായകസംഘങ്ങളുടെയും ക്വയർ ഗ്രൂപ്പുകളുടെയും, ചർച്ചുകളുടെയും സഹകരണത്തോടെ നടത്തപ്പെടുന്ന ഈ സംഗീത മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യം ഉള്ള ഗായക സംഘങ്ങൾ രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി താഴെപറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക. മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾക്ക് രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കും. രജിസ്ട്രേഷനുള്ള അവസാനതീയതി നവംബർ 7 ആയിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Contact numbers: 07958236786 / 07828456564 / 07500058024

ബർമിംഗ്ഹാം : 2023 ൽ റോമിൽ നടക്കുന്ന പതിനാറാമത് മെത്രാന്മാരുടെ സൂനഹദോസിന് ഒരുക്കമായി ഫ്രാൻസിസ് മാർപാപ്പായുടെ ആഹ്വാന പ്രകാരം സാർവത്രിക തലത്തിൽ ദൈവജനത്തെ മുഴുവൻ ശ്രവിക്കുന്ന ഒരു പ്രക്രിയ നടത്താൻ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ നടക്കുന്ന സൂനഹദോസിന് ഒരുക്കമായുള്ള പ്രക്രിയയുടെ രൂപതാ തല ഉത്‌ഘാടനം നടന്നു . ബിർമിംഗ്ഹാമിൽ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ആണ് ഉത്‌ഘാടനം നിർവഹിച്ചത് .

‘സൂനഹദോസ് സഭ’ എന്ന് പറഞ്ഞാൽ എല്ലാ മനുഷ്യരും നിത്യജീവനിലേക്ക് ഒന്നിച്ച് യാത്ര ചെയ്യുക എന്നതാണ് . ഈ ഒന്നിച്ചുള്ള യാത്രയിൽ എല്ലാവർക്കും കൂട്ടായ്മയും , പങ്കാളിത്തവും , ദൗത്യവുമുണ്ട് . ഈ പങ്കാളിത്തവും , ദൗത്യവും തിരിച്ചറിഞ്ഞ് ദൈവഹിതം നടപ്പാക്കുക എന്നതാണ് ഓരോരുത്തരുടെയും കടമയെന്ന് ഉൽഘാടന പ്രസംഗത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു. ഇതിനായി ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ വിപുലമായ രീതിയിൽ ഒരുക്കങ്ങൾ ക്രമീകരിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.

ഒക്ടോബർ പതിനേഴ് മുതൽ നാല് മാസത്തേയ്ക്ക് പരസ്പര സംഭാഷണത്തിനായും , കേൾവിക്കായും , എല്ലാ വൈദികരെയും , സമർപ്പിതരെയും ,വിശ്വാസികളെയും, എല്ലാ ക്രൈസ്തവ വിശ്വാസികളെയും , ഇതര മത വിശ്വാസികളെയും , മറ്റെല്ലാവരെയും കേൾക്കാനും , അതിലൂടെ ദൈവസ്വരം തിരിച്ചറിഞ്ഞ് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ഈ കാലഘട്ടത്തിലെ ദൗത്യത്തിന് നേതൃത്വം നൽകാനും ആണ് രൂപത ഉദ്ദേശിക്കുന്നത് . ഇതിനായി രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റെവ . ഡോ . ആന്റണി ചുണ്ടെലിക്കാട്ടിന്റെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട് .

 

സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും ഒക്ടോബർ 16 ന് നാളെ നടക്കും.

ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന ശുശ്രൂഷയിൽ സെഹിയോൻ മിനിസ്ട്രിയുടെ പ്രമുഖ ആത്മീയ രോഗശാന്തി ശുശ്രൂഷകരും വചന പ്രഘോഷകരുമായ ബ്രദർ സെബാസ്റ്റ്യൻ സെയിൽസ് ,നോബിൾ ജോർജ് എന്നിവർക്കൊപ്പം ബ്രദർ ജോണി കാർഡിഫ് വചന ശുശ്രൂഷയും ബ്രദർ ക്ലെമെൻസ്‌ നീലങ്കാവിൽ , ഷാർലറ്റ് നീലങ്കാവിൽ എന്നിവർ ഗാനശുശ്രൂഷയും നയിക്കും .

യുകെ സമയം വൈകിട്ട് 7 മുതൽ രാത്രി 8.30 വരെയാണ് ശുശ്രൂഷ . വൈകിട്ട് 6.30 മുതൽ സൂമിൽ ഒരോരുത്തർക്കും പ്രത്യേകം പ്രാർത്ഥനയ്ക്കും സൗകര്യമുണ്ടായിരിക്കും .യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.

ഓൺലൈനിൽ സൂം പ്ലാറ്റ്‌ഫോം വഴി 86516796292 എന്ന ഐഡി യിൽ ഈ ശുശ്രൂഷയിൽ ഏതൊരാൾക്കും പങ്കെടുക്കാവുന്നതാണ്. താഴെപ്പറയുന്ന ലിങ്ക് വഴി സെഹിയോൻ യുകെ യുടെ പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളാകുന്നതിലൂടെ ഏതൊരാൾക്കും പ്രാർത്ഥനയും രോഗശാന്തി ശുശ്രൂഷയും , സ്പിരിച്ച്വൽ ഷെയറിങ്ങും സാധ്യമാകുന്നതാണ്.

സ്റ്റോക്ക് ഓണ്‍ ട്രെന്റ് : സ്റ്റോക്ക് ഓൺ ട്രെന്റിലെ മോർ കുര്യാക്കോസ് ശ്ലീഹായുടെ നാമത്തിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ എല്ലാ മാസവും നടന്നുവരുന്ന മൂന്നാം ഞായറാഴ്ച്ച കുർബ്ബാന ഒക്ടോബർ മാസം പതിനേഴാം തീയതി ഞായറാഴ്ച നടത്തപ്പെടുന്നു.

ഇടവക വികാരി റെവ: ഫാദർ ഗീവർഗ്ഗീസ്‌ തണ്ടായതിന്റെ കാർമികത്വത്തിൽ രാവിലെ 9 മണിക്ക് പ്രഭാത പ്രാർത്ഥനയും തുടർന്ന് 10 മണിക്ക് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കുന്നതാണ്. സ്റ്റോക്ക് ഓൺ ട്രെന്റിൻെറസമീപത്തുള്ള എല്ലാ വിശ്വാസികളെയും ഈ കുർബാനയിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിപ്പാൻ കർതൃനാമത്തിൽ സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് താഴെ ചേർക്കുന്ന പള്ളി കമ്മറ്റി ഭാരവാഹികളുടെ നമ്പറിൽ വിളിക്കാവുന്നതാണ്.
റൈനോ തോമസ്‌ (സെക്രട്ടറി )
07916 292493
ബിനോയി കുര്യൻ
(ട്രസ്റ്റി)
07525 013428
ബിജു തോമസ്‌
07727 287693

കുർബ്ബാന നടത്തുന്ന സ്ഥലത്തിന്റെ അഡ്രസ്സ്
High St, Talke Pits, Stoke-on-Trent ST7 1PX

ബിനോയ് എം. ജെ.

ഭാരതീയരുടെ പ്രശ്നം ഒരു വലിയ ആശയക്കുഴപ്പമാണ്. അതിന് സമുദ്രത്തോളം തന്നെ അഗാധത ഉണ്ട് .അത് താത്വികമായ ഒരു പ്രശ്നമാണ് . ആ പ്രശ്നം മൂലമാണ് ഭാരതം നാളിതുവരെയായി തമസ്സിൽ കഴിഞ്ഞു പോരുന്നത്. അത് ഭാരതീയ തത്വചിന്തയുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഭാരതീയരുടെ എല്ലാ നന്മകളുടെയും അടിസ്ഥാനം ഭാരതീയ തത്ത്വചിന്ത ആണ്. ഭാരതീയരുടെ എല്ലാ പ്രശ്നങ്ങളുടെയും കാരണം ഇതേ ഭാരതീയ തത്ത്വചിന്ത തന്നെയാണ്. അത് രൂപം കൊണ്ടത് മാനവ സംസ്കാരത്തിൻെറ ആരംഭത്തിലാണ്. എന്നാൽ നാം ഇന്ന് ജീവിക്കുന്നത് മാനവ സംസ്കാരത്തിൻറെ മദ്ധ്യദശയിലോ അവസാന ദശയിലോ ആണ്. ഏതെന്ന് എനിക്കറിഞ്ഞുകൂടാ .മാനവ സംസ്കാരത്തിൻറെ തുടക്കത്തിൽ ഭാരതീയ തത്വചിന്തയ്ക്ക് വലിയ പ്രസക്തി ഉണ്ടായിരുന്നു. എന്നാലിപ്പോൾ കാലം മാറിയിരിക്കുന്നു. നമുക്ക് ഭാരതീയ തത്ത്വചിന്തയും ആയി മാത്രം മുന്നോട്ടു പോകുവാൻ ആകില്ല .ബ്രിട്ടീഷുകാർ ഇവിടെ വന്നപ്പോൾ മുതൽ കാര്യങ്ങൾക്ക് മാറ്റം ഉണ്ടായി തുടങ്ങി .നാം പാശ്ചാത്യലോകത്തിന് പിറകെ ഓടി തുടങ്ങി. അത് കാലത്തിന്റെ ആവശ്യമായിരുന്നു.

ഇന്ന് പാശ്ചാതൃലോകത്തിൽ നിന്നും അധികമായി ഒന്നും പഠിക്കുവാൻ ഇല്ല എന്നായിരിക്കുന്നു. അവരുടെ സംസ്കാരം തന്നെ ശിഥിലമായി കൊണ്ടിരിക്കുന്നു. അതിനാൽ പശ്ചാത്യരിൽ നിന്നും പഠിച്ച കാര്യങ്ങൾ നമുക്കിനി ഭാരതീയ തത്ത്വചിന്തയോട് കൂട്ടിച്ചേർക്കാം. അപ്രകാരം ഭാരതീയ ചിന്താപദ്ധതിക്ക് പുതിയ ഒരു മാനം കൊടുക്കാം. ഈ ജീവിതം ഒരു ശിക്ഷ അല്ലെന്നും മറിച്ച് അതൊരു അനുഗ്രഹമാണെന്നും നാം ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു. അത് പരമ്പരാഗത ഭാരതീയ തത്ത്വചിന്തയ്ക്ക് എതിരാണ്. ഭാരതീയ തത്വചിന്ത നാളിതുവരെ നിഷേധാത്മകമായിരുന്നു. അത് ജീവിതത്തെ നിഷേധിച്ചു പോരുന്നു .എന്നാൽ ജീവിതത്തെ നിഷേധിച്ചു കൊണ്ടും ജീവിതത്തെ വെറുത്തു കൊണ്ടും നമുക്ക് ഇനി മുന്നോട്ടു പോകാനാവില്ല. ഇതാണ് ആധുനിക ഭാരതീയരുടെ പ്രശ്നം. നാം ചെറുപ്പംതൊട്ടേ കേട്ട് വരുന്നു, ഈ ജീവിതം ഒരു ദുഃഖമാണ് ,അതൊരു ക്ലേശകരമാണ്, അതിനാൽ അതിൻറെ പിറകെ ഓടാതിരിക്കുക. ഈ ചിന്താധാര നാമറിയാതെതന്നെ നമ്മുടെ ഉപ ബോധമനസ്സിൽ പ്രവേശിച്ചു കഴിഞ്ഞു. നമുക്കതിനെ കുടഞ്ഞു കളയുവാൻ കഴിയുന്നില്ല .”ദുഃഖ സത്യം” എന്ന് ശ്രീബുദ്ധനും “ലോകം ശോകഹസം ച സമസ്തം” എന്ന് ശങ്കരാചാര്യരും പറഞ്ഞുവയ്ക്കുന്നു. നമുക്ക് അതിനുമപ്പുറം പോകുവാൻ കഴിയുന്നില്ല. പോകുവാൻ നാമാഗ്രഹിക്കുന്നു. എന്നാൽ കഴിയുന്നില്ല ,അതാണ് നമ്മുടെ ഏറ്റവും വലിയ പരാജയം.

ജീവിതത്തെ സ്നേഹിക്കണമോ അതോ വെറുക്കണമോ… ഇതാണ് ഭാരതീയരുടെ പ്രശ്നം. നാം ഒരേസമയം ജീവിതത്തെ സ്നേഹിക്കുകയും വെറുക്കുകയും ചെയ്യുന്നു. അതാണ് നമ്മുടെ ആശയകുഴപ്പം .ആർഷ ഭാരതത്തിലെ യോഗിവര്യന്മാർ ജീവിതത്തെ വെറുക്കാൻ നമ്മെ പഠിപ്പിക്കുന്നു. ഇവിടെയാണ് ഓഷോയുടെയും സദ്ഗുരുവിന്റെയും മറ്റും പ്രസക്തി .ഓഷോയെ പൂവിട്ടു പൂജിച്ചാലും മതിയാവില്ല. കാരണം അദ്ദേഹം ആണ് ആദ്യമായി പരമ്പരാഗത ഭാരതീയതത്വചിന്തയെ തിരുത്തുവാൻ ധീരതയോടെ മുന്നോട്ടുവന്നത് .ഈ ജീവിതത്തെ നാം സ്നേഹിക്കണമെന്നും ഇവിടുത്തെ സുഖഭോഗങ്ങളെ ഉപേക്ഷിക്കേണ്ട ആവശ്യം ഒന്നും ഇല്ല എന്നും അദ്ദേഹം പഠിപ്പിക്കുക മാത്രമല്ല സ്വന്തം ജീവിതംകൊണ്ട് അത് നമുക്ക് കാട്ടി തരികയും ചെയ്തു .മോക്ഷത്തിനും നിർവ്വാണത്തിനും ഭാവാത്മക ചിന്ത ഒരു തടസ്സമല്ലെന്നും മറിച്ച് അത് മോക്ഷപ്രാപ്തിയെ ത്വരിതഗതിയിൽ ആക്കുമെന്നും നാം ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു. പൂച്ച കറുത്തത് ആയാലും വെളുത്തത് ആയാലും എലിയെ പിടിച്ചാൽ മതി. പാശ്ചാത്യ രീതിയിൽ ചിന്തിച്ചാലും ഭാരതീയ രീതിയിൽ ചിന്തിച്ചാലും നമുക്ക് നിർവ്വാണം കിട്ടിയാൽ മതി .പാശ്ചാത്യ രീതിയിൽ ചിന്തിച്ചാലും നമുക്ക് നിർവ്വാണം കിട്ടുമെന്ന് ആധുനിക ഭാരതീയദർശനികന്മാർ പറയുന്നു. വരുന്ന ഏതാനും നൂറ്റാണ്ടുകൾ നിർണ്ണായകമാണ് .കാരണം ഇപ്പോൾ തന്നെ പാശ്ചാത്യ ഭാരതീയ ദർശനങ്ങൾ കൂടിച്ചേർന്ന് ഒരു വലിയ ചിന്താ വിപ്ളവംസൃഷ്ടിക്കുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. വിവേകാനന്ദൻ പറഞ്ഞതുപോലെ ഭാരതം ഉണരുകയാണ് .നീണ്ട ഒരു നിദ്രയ്ക്ക് ശേഷം ഭാരതം വീണ്ടും സജീവമായി വരുന്നു. പുതിയൊരു ജീവിത വീക്ഷണവുമായി അത് ലോകത്തിന് ദിശാബോധം കൊടുക്കുന്നു.

 

RECENT POSTS
Copyright © . All rights reserved