Spiritual

സീറോ മലബാർ സാലിസ്ബറി ചർച്ചിന്റെ വാർഷികധ്യാനം ശനി ,ഞായർ എന്നീ ദിവസവങ്ങളിൽ ബിഷപ്‌ഡൗണിലുള്ള ഹോളീ റെഡീമെർ ചർച്ചിൽ നടത്തപ്പെട്ടു.ശനിയാഴ്ച്ച വിശുദ്ധ കുർബാനയോടെ ആരംഭിച്ചു ധ്യാനം നയിച്ചത് സിസ്റ്റർ ആൻ മരിയ SH ആണ്.

 

ഞായറാഴ്ച്ച രാവിലെ ആരംഭിച്ച ധ്യാനം ആരാധനയോടും വിശുദ്ധ കുർബാനയോടും കൂടി അവസാനിച്ചു.കുട്ടികൾ ഉൾപ്പെടെ ഒട്ടനവധിപ്പേർ വലിയ നോമ്പിന് മുന്നോടിയായി നടന്ന ഈ വാർഷികധ്യാനത്തിൽ സംബന്ധിച്ചു.ഈ വലിയ നോമ്പുകാലത്ത് പ്രത്യേകിച്ച് കുട്ടികളെ ദൈവഭയത്തിലും കുടുംബ പ്രാർഥനകളിൽ കൂടുതൽ ഉത്സാഹമുള്ളവരാക്കി വളർത്താൻ സിസ്റ്റർ ആൻ മരിയയും ഫാദർ തോമസ് പാറേക്കണ്ടത്തിലും പ്രത്യേകം ഓർമ്മപ്പെടുത്തി.

ധ്യാനത്തിലും അതിനോടനുബന്ധിച്ചു നടന്ന വിശുദ്ധ കുർബാനയിലും രാജേഷ് ടോം,പ്രിൻസ് മാത്യു,ജ്യോതി മെൽബിൻ എന്നിവരുടെ ഗാനാലാപനം ധ്യാനത്തെയും വിശുദ്ധ കുർബാനയെയും കൂടുതൽ ഭക്‌തിസാന്ദ്രമാക്കി.ഈ ധ്യാനത്തിന്റെ വിജയത്തിനായി പ്രവർത്തിച്ച പള്ളി കമ്മറ്റി അംഗങ്ങൾക്ക് ഫാദർ തോമസ്  പാറേക്കണ്ടത്തിൽ പ്രത്യേകം നന്ദി പറഞ്ഞു.

ഫാ. ഹാപ്പി ജേക്കബ്ബ്

തിരക്കിന്റെ നാളുകൾക്കിടയിലും അനുതാപവും, പാപബോധവും ആത്മീക ജീവിതവും ഓർമ്മയിൽ വരുന്ന നോമ്പിന്റെ നാളുകളിലേയ്ക്ക് നാം ഇന്ന് കടക്കുകയാണ്. പതിവ് രീതികൾക്ക് അല്പം വ്യത്യാസം വരുത്തി ചില കാര്യങ്ങൾക്കെങ്കിലും കരങ്ങൾ നൽകി പ്രാർത്ഥിക്കാനായി പഠിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന ദിനങ്ങൾ. ഒരു ദിവസം കൊണ്ടുള്ള അന്തരമല്ല പകരം ക്രമമായി നിഷ്ഠയോടെ ശീലിക്കേണ്ട അനുഭവങ്ങൾ തരുന്ന ദിനങ്ങൾ .രൂപാന്തരം നൽകുന്ന ഈ ദിനങ്ങൾ നമുക്ക് നൽകുന്നത് പുനരുത്ഥാനവും ജീവനും സമാധാനവും സ്നേഹവുമാണ്. അത്രമാത്രം വലിയ ഒരു മാറ്റം ആണ് നോമ്പിലൂടെ നാം നേടിയെടുക്കേണ്ടത്. പരിവർത്തനം എന്ന വാക്ക് നൽകുന്നത് ഇപ്പോഴുള്ള അവസ്ഥകളും വ്യാപാരങ്ങളും മാറ്റി പുതുക്കത്തിന്റെ മേന്മ നമ്മിൽ നിറയുക എന്നതാണ്. ഈ ചിന്ത നമുക്ക് നൽകുന്ന വേദഭാഗം വി. യോഹന്നാന്റെ സുവിശേഷം 2: 1- 11 വരെയുള്ള ഭാഗങ്ങളാണ്. ഈ അത്ഭുതകര സംഭവത്തിൽ യേശു തൻ്റെ ആദ്യ പരസ്യ അടയാളം നിർവ്വഹിക്കുന്നു.

ഈ പാഠഭാഗം ആരംഭിക്കുന്നത് മൂന്നാം ദിനത്തിൽ എന്ന വാക്കിലാണ്. വിവിധ സന്ദർഭങ്ങളിൽ നമുക്ക് പദപ്രയോഗം കാണാവുന്നതാണ്. നവീകരണം പരിവർത്തനം, പൂർത്തീകരണം എന്ന അർത്ഥമാക്കുന്ന ആത്മീക പ്രധാനമായ അർത്ഥങ്ങൾ നമുക്ക് നൽകുന്നു. പഴയ നിയമത്തിൽ ദൈവത്തിൻറെ വിടുതൽ, ഇടപെടലുകൾ എന്ന അർത്ഥം കാണാവുന്നതാണ്. ഉദാഹരണം ഉല്പത്തി 22 :4 , യോഹന്നാൻ 1: 17 , പുതിയ നിയമത്തിലേക്ക് വരുമ്പോൾ പുനരുത്ഥാനം നൽകുന്ന പ്രത്യാശയാണ്. ഈ ചിന്ത പരിവർത്തനത്തിന്റെ അർത്ഥം കർത്താവിൻറെ കുരിശു മരണവും പുനരുത്ഥാനവും നൽകുന്ന സൂചനയാണ്.

1. ദൈവിക ശക്തിയുടെ പ്രകടനം

ഈ അത്ഭുതം യേശുവിൻറെ ദൈവിക അധികാരത്തിന്റെയും പ്രകൃതിയിൻമേലുള്ള അധികാരത്തിന്റെയും സാധാരണമായിരിക്കുന്നതിനെ അസാധാരണം ആക്കി മാറ്റാനുള്ള ശക്തമായ പ്രകടനമായി വർത്തിക്കുന്നു. വിരുന്നിൽ വീഞ്ഞ് തീർന്നപ്പോൾ, ആറ് കൽപാത്രങ്ങളിൽ വെള്ളം നിറയ്ക്കാൻ യേശു കൽപിക്കുന്നു. അവൻറെ കല്പനയിലൂടെ വെള്ളം അത്ഭുതകരമായ വീഞ്ഞായി രൂപാന്തരപ്പെടുന്നു. തൻറെ പരമാധികാരത്തെ വെളിപ്പെടുത്താനും വരാനിരിക്കുന്ന അത്ഭുതങ്ങളുടെ നിഴലായും താൻ ദൈവപുത്രൻ എന്ന വെളിപ്പെടുത്തലുമായി ഇത് അത്ഭുതം നമ്മെ മനസ്സിലാക്കുന്നു.

2. സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പ്രതീകം

ഈ ഭാഗത്തിന്റെ അക്ഷരീയ വ്യാഖ്യാനത്തിനപ്പുറം ജലത്തെ വീഞ്ഞാക്കി മാറ്റുന്നത് അഗാധമായ പ്രതികാത്മക പ്രാധാന്യം വഹിക്കുന്നു. യഹൂദ രീതിയിൽ വീഞ്ഞ് സന്തോഷം, ആഘോഷം, സമൃദ്ധി എന്നിവയെ പ്രതീകപ്പെടുത്തുന്നു. കുറവില്ലാതെ സമൃദ്ധിയായി വീഞ്ഞ് നൽകിയതിലൂടെ യേശു തൻറെ ജനത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുക മാത്രമല്ല, പ്രതികാത്മകമായി തന്റെ രാജ്യത്തിൻറെ സമൃദ്ധിയും, അനുഗ്രഹങ്ങളും നൽകുകയും ചെയ്തു. ഈ പ്രവൃത്തി ദൈവത്തിൻറെ വാഗ്ദാനങ്ങളുടെ പൂർത്തീകരണത്തിന്റെയും മിശിഹായുടെ സാന്നിധ്യത്തിൽ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും പുതിയ യുഗത്തെയും സൂചിപ്പിക്കുന്നു.

3. വിശ്വാസത്തിലേക്കും ശിഷ്യത്വത്തിലേക്കുമുള്ള ക്ഷണം.

കാനായിലെ അത്ഭുതം താൻ ദൈവം എന്ന് വെളിപ്പെടുത്തുകയും വിശ്വാസത്തിലേക്കും , ശിഷ്യത്വത്തിലേക്കും നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു . ഈ അത്ഭുതം അവരെ അവന്റെ ശിഷ്യന്മാരാക്കി. അവർ ദീർഘകാലമായി കാത്തിരിക്കുന്ന മിശിഹാ ഇവനാണെന്ന് മനസ്സിലാക്കി. ആ ദാസന്മാർ യേശുവിൻറെ നിർദേശങ്ങൾ ചോദ്യം ചെയ്യാതെ അനുസരിച്ചത് പോലെ, അസാധ്യകരമായ സാഹചര്യങ്ങൾ നാം അഭിമുഖീകരിക്കുമ്പോൾ അവൻറെ ശക്തിയിലും അധികാരത്തിലും ആശ്രയിക്കുവാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. ഈ അത്ഭുതത്തിലൂടെ നമ്മിലൂടെ ഭൂമിയിലും വിശ്വാസത്തിന്റെയും അനുസരണത്തിന്റെയും പ്രവൃത്തികളിലൂടെ ദൈവരാജ്യം കൊണ്ടുവരുവാനുള്ള ദൗത്യത്തിൽ പങ്കു ചേരുവാൻ യേശു നമ്മെയും ക്ഷണിക്കുന്നു.

ക്രിസ്തുവും ആയുള്ള നമ്മുടെ ബന്ധം ആഴത്തിലാക്കുവാൻ നമ്മുടെ ജീവിതത്തിലും ഈ സമൂഹത്തിലും പരിവർത്തനത്തിലൂടെ ഈ നോമ്പ് അനുഗ്രഹമായി തീരട്ടെ. ഇനിയുള്ള അൻപത് നാൾ പിശാചുമായി, അവന്റെ തന്ത്രങ്ങളോടും പടവെട്ടി മഹത്വം ദർശിക്കുവാൻ നമുക്ക് ഇടയാകട്ടെ.

പ്രാർത്ഥനയിൽ

ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 10 ന് ബർമിങ്ഹാമിൽ നടക്കും. സീറോ മലങ്കര കത്തോലിക്കാ സഭയുടെ യുകെ യിലെ ആത്മീയ നേതൃത്വം റവ.ഡോ.കുര്യാക്കോസ് തടത്തിൽ ശുഷ്രൂഷകളിൽ മുഖ്യ കാർമ്മികത്വം വഹിക്കും.പ്രമുഖ വചന പ്രഘോഷകൻ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ യുടെ നേതൃത്വം ഫാ. ഷൈജു നടുവത്താനിയിൽ കൺവെൻഷൻ നയിക്കും. ബർമിങ്ഹാം അതിരൂപതയിലെ മോൺസിഞ്ഞോർ ഫാ. മാർക്ക്‌ ക്രിസ്പ്, യുകെയിലെ മലയാളി കുടിയേറ്റങ്ങളുടെ തുടക്കംമുതൽ അനേകം വ്യക്തികളുടെയും കുടുംബങ്ങളുടെയും ജീവിത നവീകരണത്തിന് വഴിതെളിച്ച അനുഗ്രഹീത ശുഷ്രൂഷകൻ ഡോ : ജോൺ ഡി എന്നിവർ കൺവെൻഷനിൽ പങ്കെടുക്കും.

പ്രശസ്തമായ അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ഇന്നത്തെ ഡയറക്ടർ ഫാ. സോജി ഓലിക്കൽ 2009 ൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ റവ.ഫാ സേവ്യർ ഖാൻ വട്ടായിലിന്റെ ആത്മീയ നേതൃത്വത്തിൽ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത് .

മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക കൺവെൻഷൻ,5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനുമുള്ളസൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും .

സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക്‌ താങ്ങായി നിലകൊള്ളുകയാണ് . , വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ്‌ വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും AFCM മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് . ഇംഗ്ലീഷ് , മലയാളം ബൈബിൾ , മറ്റ്‌ പ്രാർത്ഥന പുസ്തകങ്ങൾ, ജപമാല, തിരുസ്വരൂപങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ്‌ ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും.

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന, രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക് ,അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും AFCM യുകെ കുടുംബവും ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക്;

ഷാജി ജോർജ് 07878 149670
ജോൺസൺ ‭+44 7506 810177‬
അനീഷ് ‭07760 254700‬
ബിജുമോൻ മാത്യു ‭07515 368239‬.

നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ;

ജോസ് കുര്യാക്കോസ് 07414 747573.
ബിജുമോൻ മാത്യു 07515 368239

അഡ്രസ്സ്

Bethel Convention Centre
Kelvin Way
West Bromwich
Birmingham
B707JW.
കൺവെൻഷൻ സെന്ററിന്റെ ഏറ്റവും അടുത്തുള്ള ട്രെയിൻ സ്റ്റേഷൻ,
Sandwell & Dudley
West Bromwich
B70 7JD.

ബർമിങ്ങ്ഹാം: വലിയ നോമ്പിൽ വിശുദ്ധവാരത്തിലേക്കുള്ള ആല്മീയ തീർത്ഥയാത്രയിൽ ആദ്ധ്യാൽമിക-മാനസ്സിക തലങ്ങളിലുള്ള നവീകരണവും, അനുതാപത്തിലൂന്നിയ അനുരഞ്ജനവും പ്രാപിക്കുവാൻ ആല്മീയ നവീകരണത്തിനായി എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ നേതൃത്വത്തിൽ നോമ്പുകാല വിശുദ്ധീകരണ ധ്യാനങ്ങൾ സംഘടിപ്പിക്കുന്നു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ നേതൃത്വം വഹിക്കും.
 
യു കെ യിലുള്ള അഭിഷിക്ത ധ്യാനഗുരുക്കളോടൊപ്പം, ഇന്ത്യയിൽ നിന്നും, റോമിൽ നിന്നുമായി, പ്രഗത്ഭരായ തിരുവചന പ്രഘോഷകരും ‘ഗ്രാൻഡ് മിഷൻ 2024 ‘ന്റെ ഭാഗമായി വലിയനോമ്പുകാല ധ്യാന ശുശ്രുഷകളിൽ  പങ്കുചേരും. റവ.ഡോ.ആന്റണി ചുണ്ടലിക്കാട്ട് ( പ്രോട്ടോസിഞ്ചെലൂസ് ), ഫാ. ജോർജ്ജ് ചേലക്കൽ (സിഞ്ചെലൂസ്), ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർ സിസ്റ്റർ ആൻ മരിയ എന്നിവർ ഗ്രാൻഡ് മിഷൻ നവീകരണ ധ്യാനങ്ങൾക്കും ശുശ്രുഷകൾക്കും നേതൃത്വം വഹിക്കും.
 
ഫാ ജിൻസ് ചീങ്കല്ലേൽ, ഫാ. ബോസ്‌കോ ഞാലിയത്ത്, ഫാ. ടോം സിറിയക്ക് ഓലിക്കരോട്ട്, ഫാ. ബിജു കോയിപ്പള്ളി, ഫാ. ഇഗ്നേഷ്യസ് കുന്നുംപുറത്ത്, ഫാ.ഷൈജു കാറ്റായത്ത്, ഫാ.ജോബിൻ ജോസ് തയ്യിൽ, ഫാ. തോമസ് കുഴലിൽ, ഫാ. തോമസ് ബോബി എമ്പ്രയിൽ, ഫാ. രാജീവ് പാലിയത്ര, ഫാ.സഖറിയാസ് എടാട്ട്, ഫാ.ടോണി കട്ടക്കയം, ഫാ.ജോജോ മഞ്ഞലി, ഫാ.ജോ മൂലേച്ചേരി, ഫാ.ലിജേഷ് മുക്കാട്ട്,  എന്നീ തിരുവചന പ്രഘോഷകരായ വൈദികരോടൊപ്പം ബ്രദർ മനോജ് തൈയ്യിലും പങ്കു ചേരും.          
 
ഗ്രേറ്റ്ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ഇടവകകൾ, മിഷനുകൾ,പ്രോപോസ്ഡ് മിഷനുകൾ എന്നീ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന വലിയനോമ്പുകാല നവീകരണ ധ്യാനത്തിലും, തിരുക്കർമ്മങ്ങളിലും, തിരുവചന ശുശ്രുഷകളിലും പങ്കു ചേർന്ന് ഗാഗുൽത്താ വീഥിയിലൂടെ യേശുവിന്റെ പീഡാ-സഹന- ക്രൂശിത രക്ഷാകര പാഥയിലൂടെ  ചേർന്ന് ചരിക്കുവാനും, കൃപകൾ ആർജ്ജിക്കുവാനും ‘ഗ്രാൻഡ് മിഷൻ 2024’  അനുഗ്രഹദായമാവും.  
 
വലിയ നോമ്പിന്റെ ചൈതന്യത്തിൽ, ക്രിസ്തുവിന്റെ രക്ഷാകര യാത്രയുടെ വിചിന്തനത്തോടൊപ്പം, പ്രത്യാശയും പ്രതീക്ഷയും നൽകി മരണത്തിൽ നിന്നും ഉയർത്തെഴുനേറ്റ രക്ഷകന്റെ സ്മരണയിലായിരിക്കുവാനും, അവിടുത്തെ കൃപകളും അനുഗ്രഹങ്ങളും പ്രാപിക്കുവാനും ഗ്രാൻഡ് മിഷൻ ധ്യാന ശുശ്രുഷയിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി മിഷൻ വൈദികരും, പള്ളിക്കമ്മിറ്റികളും അറിയിച്ചു.
 
അതാതു മിഷനുകളിലെ ധ്യാന ശുശ്രുഷകളിൽ പങ്കു ചേരുവാൻ സാധിക്കാത്തവർക്ക് അടുത്തുള്ള മിഷനുകളിലുള്ള ധ്യാനത്തിൽ പങ്കുചേരുവാൻ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.
 
For more details : Email: [email protected]

കേംബ്രിഡ്ജിലെ യാക്കോബായ സുറിയാനി ഇടവകയുടെ കാവല്‍ പിതാവായ പരിശുദ്ധ ഏലിയാസ് തൃതീയന്‍ ബാവയുടെ (മഞ്ഞനിക്കര ബാവ) ഓര്‍മ്മപ്പെരുന്നാള്‍ ഇന്നും നാളെയും (വെള്ളി, ശനി) ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. പെരുന്നാള്‍ ശുശ്രൂഷകള്‍ ഫാ. അഖില്‍ ജോയി മുഖ്യകാര്‍മികനാകും. വിശുദ്ധ കുര്‍ബാനയിലും പെരുന്നാള്‍ ചടങ്ങുകളിലും സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍ എല്ലാവരെയും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

ഫാ ജെബിൻ ഐപ്പ്: 07438550585

സെക്രട്ടറി ബിജു ബേബി : 07484751431

ട്രഷറര്‍ ഷെബു കുര്യാക്കോസ് : 07814899693

ദേവാലയത്തിന്റെ വിലാസം

Christ the redeemer Church, Newmarket road, Cambridge, CB5 8RS

ലണ്ടൻ : സെന്റ് ജോൺ സീറോ മലബാർ മിഷൺ ചെസ്റ്റർഫീൽഡിൻ്റെ നേതൃത്വത്തിൽ മൂന്ന് ദിവസത്തെ വാർഷിക ധ്യാനം ചെസ്റ്റർഫീൽഡ് അനൻസിയേഷൻ പള്ളിയിൽ വച്ച് ഫെബ്രുവരി 9,10,11 വെള്ളി, ശനി, ഞായർ വൈകുന്നേരം 4 മുതൽ 9വരെ ഫാദർ സക്കറിയാസ് എടാട്ട് വി. സി യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.

നമ്മുടെ വ്യക്തിജീവിതത്തിലും, കുടുംബത്തിലും ദൈവത്തിന്റെ കരുതലും, കൃപയും, ധാരാളം ഉണ്ടാകുവാൻ തീർച്ചയായും എല്ലാവരും വന്ന് ധ്യാനത്തിൽ പങ്കെടുക്കണമെന്ന് അപേഷിക്കുന്നു. ജീവിതത്തിൽ ഒരു മാറ്റം എന്നും അനിവാര്യമാണ്, നമ്മുടെ ആദ്ധ്യത്മിക വളർച്ചയിൽ അതിലുപരിയായി നമ്മുടെ ബുദ്ധിമുട്ട്കൾ, പ്രയാസങ്ങൾ, എല്ലാം ദൈവ സന്നിധിയിൽ സമർപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കുവാനും, ദൈവത്തിന്റെ കരുണയും, അനുഗ്രഹവും, നമ്മുടെ കുടുംബങ്ങളിൽ നിറയുവാൻ, അസ്വസ്ഥതകൾ മാറി സമാധാനത്തിൽ ജീവിക്കുവാൻ ഈ ധ്യാനവും, ആരാധനയും, ദൈവത്തെ സ്തുതിച്ചുകൊണ്ടുള്ള ആഴത്തിലുള്ള പ്രാർത്ഥനയും ഉപകരിക്കും.

ഏവരെയും സ്വാഗതം ചെയ്യുന്നതോടൊപ്പം ഒരു പുതു ജിവൻ ഉണർവ്വ് നൽകാൻ ഉതകുന്ന ദൈവീക ചൈതന്യം നമ്മളിൽ നിറയുവാൻ ഈ ധ്യാനം വഴി സാധിക്കട്ടെയെന്ന് ആശംസിക്കുന്നു. ധ്യാനം നടക്കുന്ന എല്ലാ ദിവസങ്ങളിലും വിശുദ്ധ കുർബാനയും, കുമ്പസാരവും ഉണ്ടായിരിക്കുന്നതാണ്. പ്രാർത്ഥനയോടെ ഫാദർ ജോബി ഇടവഴിക്കൽ & കമ്മിറ്റി അംഗങ്ങൾ.

Venue
Annunciation Church
2, Spencer Street,
Chesterfield, S40 4SD

ബിനോയ് എം. ജെ.

എന്തു ചെയ്താലും അതിന് പ്രതിഫലം കൊടുക്കുന്നു എന്നത് നമ്മുടെ സമൂഹത്തിന്റെ ഒരു പ്രത്യേകത ആണ്. പ്രഥമ ദൃഷ്ട്യാ ഇതൊരു നല്ല കാര്യമായി തോന്നാമെങ്കിലും ആഴത്തിൽ പഠിക്കുമ്പോൾ നമ്മുടെ സമൂഹത്തിലെ മിക്കവാറും എല്ലാ പ്രശ്നങ്ങളുടെയും ബീജം ഈ പ്രതിഫലത്തിലാണ് കിടക്കുന്നതെന്ന് കാണാം. കർമ്മം ചെയ്യുന്നതിനുള്ള ഒരു പ്രചോദനമായി പ്രതിഫലത്തെ എല്ലാവരും തന്നെ വ്യാഖ്യാനിക്കുന്നു. എന്താണ് കർമ്മം? ക്ലേശം സഹിച്ചും, ബുദ്ധിമുട്ടിയും, സമ്മർദ്ദം ചെലുത്തിയും എന്തെങ്കിലും ഒക്കെ ചെയ്താലേ അത് കർമ്മമാകൂ എന്നാണ് പരക്കെയുള്ള ധാരണ. ഇതെത്രമാത്രം ശരിയാണ്? ക്ലേശിക്കാതെയും വിശ്രാന്തിയിലും ചെയ്യപ്പെടുന്ന കർമ്മമാണ് ഏറ്റവും ശ്രേഷ്ഠമായ കർമ്മം. ഭാരതീയർ അതിനെ നിഷ്കാമകർമ്മം എന്ന് വിളിക്കുന്നു. കർമ്മം ചെയ്യാതെ ഒരു നിമിഷം പോലും ജീവിക്കുവാൻ ആർക്കും കഴിയുകയില്ല. ജീവിതം തന്നെ ഒരു കർമ്മാനുഷ്ഠാനമാണ്. അപ്പോൾ പിന്നെ എന്തിനുവേണ്ടിയാണീ പ്രതിഫലം? കുത്തക ശക്തികളുടെ സ്ഥാപിത താത്പര്യാർത്ഥം നിങ്ങൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ നിങ്ങളെകൊണ്ട് ചെയ്യിപ്പിക്കുവാൻ വേണ്ടിയുള്ള ഒരു തന്ത്രമാണിത്. ഇപ്രകാരം ഇഷ്ടമില്ലാത്ത കാര്യങ്ങളുടെ പിറകേ പോകുമ്പോൾ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുവാനുള്ള സമയം നിങ്ങൾക്ക് ലഭിക്കാതെ പോകുന്നു. നിങ്ങൾ കബളിപ്പിക്കപ്പെടുന്നു.

വിനോദങ്ങളിൽ ഏർപ്പെടുവാൻ പ്രതിഫലത്തിന്റെ ആവശ്യമുണ്ടോ? ഫാക്ടറികളിലും, ഓഫീസിലും വിദ്യാലയങ്ങളിലും പോകുവാൻ പ്രതിഫലം വേണ്ടി വന്നേക്കാം. ക്ലേശങ്ങൾ നിറഞ്ഞ ഇത്തരം കർമ്മങ്ങളിലല്ല നമ്മുടെ സമ്പത് വ്യവസ്ഥയുടെ അടിത്തറയെന്ന് ആദ്യമേ മനസ്സിലാക്കുക. അവിടേക്ക് പോകാതെയിരുന്നാൽ നമ്മുടെ സമ്പത് വ്യവസ്ഥ കൂടുതൽ ഊക്കോടെ മുമ്പോട്ടു കുതിക്കും. ആളുകൾ അവർക്കിഷ്ടമുള്ളത് ചെയ്യട്ടെ! ചിലർ ക്രിക്കറ്റ് കളിക്കുവാനും, ചിലർ ടെലിവിഷൻ കാണുവാനും, ചിലർ ചുറ്റിക്കറങ്ങുവാനും, ചിലർ വായിക്കുവാനും, ചിലർ സംഭാഷണങ്ങളിൽ ഏർപ്പെടുവാനും, ചിലർ ആലോചിക്കുവാനും, ചിലർ ധ്യാനിക്കുവാനും, ചിലർ എഴുതുവാനും, ചിലർ ഫുട്ബോൾ കളിക്കുവാനും, ചിലർ സംഗീതം ആഭ്യസിക്കുവാനും, ചിലർ പാചകം ചെയ്യുവാനും, ചിലർ വ്യായാമം ചെയ്യുവാനും, ചിലർ ശുചീകരണത്തിനും, ചിലർ കട്ടിപ്പണികൾ ചെയ്യുവാനും, ചിലർ സൗന്ദര്യം ആസ്വദിക്കുവാനും, ചിലർ വരക്കുവാനും, ചിലർ അഭിനയിക്കുവാനും – അങ്ങനെ എല്ലാവരും തന്നെ അവർക്കിഷ്ടമുള്ള കാര്യങ്ങളിൽ മുഴുകുമ്പോൾ സമ്പത് വ്യവസ്ഥ ഉണരുകയല്ലേ ചെയ്യുക? മറിച്ച് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്തുകൊണ്ട് കഷ്ടപ്പാടുകളിലൂടെ നാം നമ്മുടെ ജീവിതത്തെ വലിച്ചിഴച്ചാൽ സമ്പത് വ്യവസ്ഥ കൂപ്പുകുത്തുകയേ ഉള്ളൂ.

പ്രതിഫലത്തെ മോഹിച്ചുകൊണ്ടും ശിക്ഷയെ ഭയന്നുകൊണ്ടും ക്ലേശപൂർണ്ണമായ കർമ്മാനുഷ്ഠാനം നടക്കുന്ന ഒരു സമൂഹത്തിൽ സ്വാതന്ത്ര്യവും ആസ്വാദനവും എന്നും ഒരു മരീചികയാണ്. ഏതാനും സ്വർണ്ണപന്തുകളുടെ പിറകേ എല്ലാവരും കൂടി ഓടുന്ന മാത്സര്യം നിറഞ്ഞ ഇത്തരം സമൂഹങ്ങളിൽ സ്വാർത്ഥതയാവും പ്രധാനപ്പെട്ട പ്രചോദനം (Motivation) എന്നു പറയേണ്ടതില്ലല്ലോ. അവിടെ സഹകരണവും, സഹവർത്തിത്വവും, പങ്കുവക്കലും, സൗഹാർദവും എങ്ങനെയാണ് ഉണ്ടാവുക? അത് സമൂഹമേയല്ല, മറിച്ച് നരകം തന്നെയാണ്. നമ്മുടെ സമൂഹത്തിലേക്ക് ഒന്ന് കണ്ണോടിച്ചാൽ ഇവിടുത്തെ എല്ലാ പ്രശ്നങ്ങളുടെയും സംഘർഷങ്ങളുടെയും അടിസ്ഥാനപരമായ കാരണം ഈ മാത്സര്യം തന്നെയാണെന്ന് കാണാം. സമ്പത്തിനുവേണ്ടി മത്സരം, അധികാരത്തിനു വേണ്ടി മത്സരം, പദവികൾക്കുവേണ്ടി മത്സരം. പ്രതിഫലത്തിൽ നിന്നുമല്ലാതെ എവിടെ നിന്നുമാണ് മാത്സര്യം ജനിക്കുന്നത്? സമ്പത്തുള്ളവൻ അത് മറ്റുള്ളവരുമായി പങ്കുവക്കട്ടെ! കാര്യപ്രാപ്തിയുള്ളവൻ മറ്റുള്ളവരെ സഹായിക്കുവാൻ മുന്നോട്ട് വരട്ടെ! അറിവുള്ളവൻ അത് പങ്കുവക്കട്ടെ! ഇപ്രകാരം അർത്ഥവ്യത്തും ഭാവാത്മകവുമായ ഒരു സമൂഹസൃഷ്ടി നടക്കണമെങ്കിൽ അതിന് ഒന്നാമതായി ചെയ്യേണ്ടത് പ്രതിഫല വ്യവസ്ഥിതിയെ തകർക്കുക എന്നതാണ്.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 

സ്റ്റീവനേജ് : സ്റ്റീവനേജ് മലയാളികളുടെ കൂട്ടായ്മ്മയായ “സർഗ്ഗം” സംഘടിപ്പിച്ച ക്രിസ്തുമസ്-ന്യൂ ഇയർ ആഘോഷം അവിസ്മരണീയമായി.

തേജിൻ തോമസ് സംവിധാനം ചെയ്‌തൊരുക്കിയ, ക്രിസ്തുമസ് ആഘോഷത്തിലെ ഹൈലൈറ്റായി മാറിയ, ‘തിരുപ്പിറവിയും, രാക്കുളി തിരുന്നാളും’ (‘ക്രിസ്മസ് ആൻഡ് എപിഫനി’) സംഗീത-നൃത്ത ദൃശ്യാവിഷ്‌കാരം, തിങ്ങി നിറഞ്ഞ സദസ്സിൽ നേർക്കാഴ്ചയും ആഹ്‌ളാദവും പകർന്നു.

ബെത്ലെഹെമിലേയ്ക്കുള്ള ജോസഫിന്റെയും മേരിയുടെയും യാത്രയും, തിരുപ്പിറവിക്ക്‌ സങ്കേതമായ ആട്ടിടയന്മാരും, ആടുമാടുകളും നിറഞ്ഞ കാലിത്തൊഴുത്തും, ഉണ്ണിയെ ദർശിക്കാനെത്തിയ പൂജരാജാക്കന്മാരുടെ കാഴ്ച സമർപ്പണവും ബിബിളിക്കൽ തീർത്ഥയാത്രയുടെ അനുഭവം പകർന്നു. എൽ ഈ ഡി സ്‌ക്രീനിന്റെ മാസ്മരികതയിൽ സാൻഡ് ആർട്ടിലൂടെ ദൃശ്യവൽക്കരിച്ച ബെത്ലേഹവും, ശാന്തരാത്രിയും, മലനിരകളും കിഴക്കിന്റെ നക്ഷത്രവും സംഗമിച്ച മനോഹര പശ്ചാത്തലത്തിൽ നടത്തിയ അവതരണം ഏറെ മികവുറ്റതും ആകർഷകവുമായി.

ആടിയും പാടിയും സമ്മാനങ്ങളും മിഠായികളും നൽകി സദസ്സിലൂടെ കടന്നു വന്ന സാന്താക്ളോസ്സ്, സർഗ്ഗം ഭാരവാഹികളോടൊപ്പം കേക്ക് മുറിച്ചു കൊണ്ടു ക്രിസ്തുമസ്-ന്യൂ ഇയർ ആഘോഷം ഉദ്ഘാടനം ചെയ്തു.

സർഗ്ഗം പ്രസിഡണ്ട് ബോസ് ലൂക്കോസ് ഏവർക്കും ഹാർദ്ധവമായ സ്വാഗതം അരുളിയ ശേഷം തുടങ്ങിയ കലാവിരുന്നിൽ വൈവിദ്ധ്യമാർന്ന മികവും പ്രൗഢിയും നിറഞ്ഞ സംഗീത-നൃത്ത അവതരണങ്ങൾ ആഘോഷത്തെ വർണ്ണാഭമാക്കി. കുഞ്ഞു കുട്ടികൾ മുതൽ മുതിർന്നവർ വരെ തങ്ങളുടെ സർഗ്ഗ കലാ വൈഭവങ്ങൾ ഒന്നൊന്നായി ആവണിയിൽ നിന്നും പുറത്തെടുത്ത് സർഗ്ഗം ആഘോഷ രാവിനു ഉത്സവഛായ പകർന്നു.

സർഗ്ഗം സ്റ്റീവനേജ് സംഘടിപ്പിച്ച പുൽക്കൂട്, ഡെക്കറേഷൻ മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനങ്ങൾ തദവസരത്തിൽ വിതരണം ചെയ്തു. പുൽക്കൂട് മത്സരത്തിൽ അപ്പച്ചൻ കണ്ണഞ്ചിറ കുടുംബവും ഡക്കറേഷൻ മത്സരത്തിൽ അലക്സ്- ജിഷ കുടുംബവും ജേതാക്കളായി. വിഭവ സമൃദ്ധമായ ക്രിസ്തുമസ് സ്റ്റാർട്ടറും, ന്യൂ ഇയർ ഡിന്നറും ഏറെ ആസ്വാദ്യമായി. തുടർന്ന് നടന്ന ജനറൽ ബോഡി യോഗത്തിൽ വെച്ച് സർഗ്ഗം മലയാളി അസ്സോസിയേഷന്റെ 2024-2025 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി മെംബേഴ്സിനെ തെരഞ്ഞെടുത്തു.

സർഗ്ഗം ഭാരവാഹികളായ ബോസ് ലൂക്കോസ്, ആദിർശ് പീതാംബരൻ, തേജിൻ തോമസ്, ബിന്ദു ജിസ്റ്റിൻ, ടെസ്സി ജെയിംസ്, ടിന്റു മെൽവിൻ, ജോസ് ചാക്കോ, ഷാജി ഫിലിഫ്, ബിബിൻ കെ ബി, ബോബൻ സെബാസ്റ്റ്യൻ, ജിന്റോ മാവറ, ജിന്റു ജിമ്മി, ലൈജോൺ ഇട്ടീര, ജോജി സഖറിയാസ്, ഷിജി കുര്യക്കോട് എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

ടെസ്സി ജെയിംസ് നന്ദി പ്രകാശിപ്പിച്ചു. ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി കരോളും ചാരിറ്റിയും സംഘടിപ്പിച്ചിരുന്നു.

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവൃത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ഈ മാസത്തെ സത്‌സംഗം വിവേകാനന്ദ ജയന്തി ആഘോഷമായി ശനിയാഴ്ച്ച, ജനുവരി 27-ാം തീയതി ക്രോയിഡോണിലെ വെസ്റ്റ് തോൺടൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് വൈകിട്ട് 5:30 മുതൽ ആഘോഷിക്കും.

ഭാരതീയ ജനതയെയും രാജ്യത്തെ യുവതയെയും ജാതിമത വേര്‍തിരിവുകൾ‍ക്ക് അതീതമായി പ്രസംഗങ്ങള്‍ കൊണ്ടും പ്രബോധനങ്ങള്‍ കൊണ്ടും സ്വാധീനിക്കുകയും ഭാരതീയ ദര്‍ശനം ലോകത്തിന് മുന്നില്‍ എത്തിക്കുകയും ചെയ്ത ആത്മീയ ഗുരു സ്വാമി വിവേകാനന്ദന്റെ 162 ആം ജന്മദിനം പതിവ് പോലെ ഈ വര്‍ഷവും ലണ്ടൻ ഹിന്ദു ഐക്യവേദി ആഘോഷിക്കുന്നു. സ്വാമി വിവേകാനന്ദനു യുവജനങ്ങളെ സ്വാധിനിക്കാന്‍ കഴിഞ്ഞു എന്നതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ജന്മദിനം ഭാരതത്തിൽ ദേശീയ യുവജന ദിനമായാണ് ആചരിക്കുന്നത്.

ജനുവരി 27 ശനിയാഴ്ച്ച പതിവ് സത്സംഗവേദിയായ തോൺടൺഹീത് കമ്മ്യൂണിറ്റി സെന്ററിൽ വൈകിട്ട് 5:30 മണിയോട് കൂടി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും. കുട്ടികളുടെ ഭജന, ദീപാരാധന, അന്നദാനം എന്നിവയാണ് ഈ മാസത്തെ സത്‌സംഗത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നവ.

കഴിഞ്ഞ മാസത്തെ സത്‌സംഗം മണ്ഡല ചിറപ്പ് -ധനുമാസ തിരുവാതിര മഹോത്സവമായി സംഘടിപ്പിച്ചിരുന്നു. തത്വമസി ഭജൻസിൻറെ അയ്യപ്പഭജനയും, LHA വനിതാ സംഘത്തിൻറെ തിരുവാതിരകളിയും, പടിപൂജയും, ഹരിവരാസനത്തോട് കൂടി അവസാനിച്ച അയ്യപ്പ പൂജയുമെല്ലാം ഒട്ടനേകം ഭക്തരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

ഫെബ്രുവരി മാസം 24 നു 11-)മത് ലണ്ടൻ ശിവരാത്രി നൃത്തോത്സവം അതിവിപുലമായി സംഘടിപ്പിക്കുവാനുള്ള തയാറെടുപ്പിലാണ് സംഖാടകർ. അനുഗ്രഹീത കലാകാരി ശ്രീമതി ആശാ ഉണ്ണിത്താൻ പതിവുപോലെ നൃത്തോത്സവത്തിനു നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്കും, സത്‌സംഗത്തിനു ശേഷം ജനുവരി 27നു നടക്കുന്ന വാർഷിക പൊതുയോഗത്തിൽ പങ്കെടുക്കുന്നതിനുമായി ബന്ധപ്പെടുക;

Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536

കൊച്ചി: കുർബാന തർക്കത്തിൽ മുന്നറിയിപ്പുമായി സിറോ മലബാര്‍ സഭാ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ. വൈദികർക്ക് തോന്നിയത് പോലെ കുർബാന ചൊല്ലാൻ പറ്റില്ലെന്ന് പറഞ്ഞ മാർ റാഫേൽ തട്ടിൽ കുർബാന അർപ്പണം സഭയും ആരാധനക്രമവും അനുശാസിക്കുന്ന രീതിയിലാകണമെന്നും ചൂണ്ടിക്കാണിച്ചു. അതുപോലെ വൈദികരുടെ സൗകര്യമനുസരിച്ച് സമയം തീരുമാനിക്കുന്ന ശീലവും മാറ്റണം. കുർബാന സമയം ക്രമീകരിക്കേണ്ടത് വിശ്വാസികളുടെ സൗകര്യത്തിന് അനുസരിച്ചായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻ ചർച്ച് കുദാശ കർമ്മത്തിനിടെയാണ് മാർ റാഫേൽ തട്ടിൽ കുർബാന വിഷയത്തിലെ പരാമർശം നടത്തിയത്.

കൂടാതെ വിമത വിഭാ​ഗത്തിനെ വിമർശിച്ചും മാർ റാഫേൽ തട്ടിൽ സംസാരിച്ചു. സൗകര്യത്തിനനുസരിച്ച് മാറ്റാവുന്ന ഒന്നല്ല ആരാധനക്രമമെന്നും സഭയ്ക്ക് കൃത്യമായ ചട്ടക്കൂടുകൾ ഉണ്ടെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു. ഇപ്പോൾ കടന്നു പോകുന്നത്, വലിയ പ്രതിസന്ധിയിലൂടെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം, സിറോ മലബാർ സഭയുടെ മുഴുവൻ പളളികളിലും ഏകൃകൃത കുർബാന അർപ്പിക്കണമെന്ന് സിനഡ് നിർദേശം പുറത്തുവന്നിരുന്നു. ഇതുസംബന്ധിച്ച സർക്കുലർ അടുത്ത ‌ഞായറാഴ്ച പളളികളിൽ വായിക്കും. മാർപ്പാപ്പയുടെ നിർദേശം നിർബന്ധമായും നടപ്പാക്കണമെന്നാണ് എറണാകുളം- അങ്കമാലി അതിരൂപതയോടടക്കം സർക്കുലർ ആവശ്യപ്പെട്ടിരിക്കുന്നത്. മേജർ ആ‌ർച്ച് ബിഷപ്പായി റാഫേൽ തട്ടിൽ ചുമതലയേറ്റശേഷം ചേർന്ന സിനഡ് യോഗത്തിന്‍റേതാണ് തീരുമാനം.

1999 ലാണ് സിറോ മലബാർ സഭയിലെ ആരാധനാക്രമം പരിഷ്കരിക്കാൻ സിനഡ് ശുപാർശ ചെയ്തത്. അതിന് വത്തിക്കാൻ അനുമതി നൽകിയത് 2021 ജൂലൈയിലാണ്. കുർബാന അർപ്പണ രീതി ഏകീകരിക്കാനായിരുന്നു സിനഡ് തീരുമാനം. കുർബാനയുടെ ആമുഖഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അൾത്താരയ്ക്ക് അഭിമുഖമായും അവസാനഭാഗം ജനാഭിമുഖമായും നിർവഹിക്കുക എന്നതാണ് ഏകീകരിച്ച രീതി. നിലവിൽ ചങ്ങനാശ്ശേരി അതിരൂപതയിലുളളത് ഏകീകരിച്ച രീതി തന്നെയാണ്. എന്നാൽ എറണാകുളം അങ്കമാലി അതിരൂപത, തൃശ്ശൂർ, തലശ്ശേരി അതിരൂപതകളിൽ ജനാഭിമുഖ കുർബാനയാണ് നിലനിൽക്കുന്നത്. കുർബാനയുടെ പ്രാർത്ഥനകൾ എല്ലാവരും അംഗീകരിച്ചെങ്കിലും അത് അർപ്പിക്കുന്ന രീതിയിലാണ് തർക്കം.

RECENT POSTS
Copyright © . All rights reserved