സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ
” എന്നെ ശക്തനാക്കുന്നവനിലൂടെ എനിക്ക് എല്ലാ കാര്യം ചെയ്യാൻ സാധിക്കുന്നു.” എന്ന ഈ തിരുവചനമാണ് എന്റെ ജീവിതത്തിൽ അന്വർത്ഥമായി കൊണ്ടിരിക്കുന്നത്. എന്റെ ജീവതത്തിൽ ഈ നിമിഷം വരെ ഉണ്ടായി കൊണ്ടിരിക്കുന്ന എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കു വാൻ സാധിച്ചത് പരി. അമ്മയിലുള്ള ആശ്രയം ഒന്ന് കൊണ്ട് മാത്രമാണ്.
ഞാൻ ആനി ടോം , ഒരു കത്തോലിക്ക വിശ്വാസമുള്ള കുടുംബത്തിൽ ജനിക്കുവാനും മാതാപിതാക്കളും സഹോദരങ്ങളുമായി സ്നേഹത്തിൽ ജീവിക്കുവാനും സാധിച്ചു. അതോടൊപ്പം വ്യാകുല മാതാവിന്റെ പള്ളിയിൽ പോയി അമ്മയോട് പ്രാർത്ഥിച്ചതിന്റെ ഫലമായി നല്ല ദൈവാനുഗ്രഹം നിറഞ്ഞ ജീവിത പങ്കാളിയെ ലഭിക്കുകയും നാല് മക്കൾക്ക് ജന്മം നൽകുവാനും അവരെ വിശ്വാസത്തിൽ വളർത്തുവാനും സാധിച്ചു.
എന്റെ ജീവിതത്തിൽ ഒത്തിരി പ്രതിസന്ധികളും വിഷമതകളും ഉണ്ടായിട്ടുണ്ട് , ആ അവസ്ഥയിൽ എല്ലാം അതിജീവിക്കുവാൻ സാധിച്ചത് പരി. അമ്മയിലുള്ള ജപമാല ഭക്തി ഒന്ന് കൊണ്ട് മാത്രമാണ്. എനിക്ക് ചെറുപ്പം മുതൽ നിത്യ സഹായ മാതാവിന്റെ നൊവേനയിൽ പങ്കെടുക്കുകയും അമ്മയോടും തിരുക്കുമാരനോടും ചേർന്ന് നില്ക്കുവാനും സാധിച്ചിരുന്നു.
ജീവിതത്തിലെ ഏത് പ്രതിസന്ധി ഘട്ടത്തിലും 7 നന്മ നിറഞ്ഞ മറിയമേ , 7 എത്രയും ദയയുള്ള മാതാവേ എന്ന പ്രാർത്ഥനകൾ ചൊല്ലി പ്രാർത്ഥിച്ചാൽ ഏത് കാര്യവും സാധിച്ച് കിട്ടും. എന്റെ അമ്മേ, എന്റെ ആശ്രയമേ എന്ന പ്രാർത്ഥന എന്റെ ജീവിതത്തിൽ ഓരോ നിമിഷവും ഉരുവിടാൻ സാധിക്കുന്നത് പരി. അമ്മയിലുള്ള ആശ്രയം ഒന്ന് കൊണ്ട് മാത്രമാണ്. ഇനിയുള്ള ജീവിതം പരി. അമ്മയോട് ചേർന്ന് മാത്രമാണ്.
സുകൃതജപം
നിത്യസഹായ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ.
പരിശുദ്ധ ദൈവമാതാവിൻ്റെ സ്തുതിപ്പ് ഗാനം കേൾക്കാൻ താഴെയുള്ള ലിങ്ക് ഓപ്പൺ ചെയ്യുക.
സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ
പ്രതിസന്ധികളിൽ എന്നെ ചേർത്ത് നിർത്തി പരിഹാരം നല്കുന്ന പരിശുദ്ധ അമ്മ. പ്രലോഭനങ്ങളിൽ നരക പിശാചിനെതിരെ ശക്തമായി പോരാടുന്ന എൻ്റെ പരിശുദ്ധ അമ്മ ഏതൊരു വ്യക്തിയുടെ ജീവിതത്തിലും ഉന്നതമാണ്. വി. കത്തോലിക്കാ സഭയിൽ നിന്ന് കൊണ്ട് ത്രിത്വത്തിൽ വിശ്വസിക്കുന്ന ആർക്കും ത്രിത്വത്തിൽ രണ്ടാമത്തെ വ്യക്തിയായ ക്രിസ്തുവിനെ അവതരിപ്പിച്ച പരി. അമ്മയെ തിരസ്കരിക്കാൻ സാധിക്കുകയില്ല. മനുഷ്യജീവിതത്തിലെ ഒട്ടുമിക്ക പ്രതിസന്ധികളും കഷ്‌ടപ്പാടുകളും ബുദ്ധിമുട്ടുകളും തരണം ചെയ്ത് കടന്നു പോയവളാണ് പരി. അമ്മ. ജീവിത യാഥാർത്യങ്ങളുമായി മല്ലിട്ട് പ്രതിസന്ധികളിലൂടെയും കഷ്ടപ്പാടുകളിലൂടെയും വേദനകളിലൂടെയും കടന്നു പോകുന്നവരെ ചേർത്ത് പിടിക്കാനും ആശ്വസിപ്പിക്കാനും പരി. അമ്മയ്ക്കല്ലാതെ ആർക്കാണ് സാധിക്കുക.
ദൈവപുത്രൻ്റെ അമ്മയാകാൻ ദൈവം മാലാഖയിലൂടെ അറിയിച്ചപ്പോൾ ഇതാ കർത്താവിൻ്റെ ദാസി എന്ന് പറഞ്ഞ് അമ്മ സമ്മതം പറഞ്ഞ നിമിഷം മുതൽ അമ്മയുടെ ജീവിതത്തിലേയ്ക്ക് കടന്നു വന്ന പ്രതിസന്ധികൾ ഒരു പാടാണ്. സമൂഹത്തിൻ്റെ മുമ്പിൽ അപഹാസിതയായി തീരുമായിരുന്ന അമ്മ . കാലിത്തൊഴുത്തിൽ സ്വന്തം പുത്രന് ജന്മം കൊടുക്കേണ്ടി വരുന്ന അമ്മ. ഈജിപ്റ്റിലേയ്ക്കുള്ള പാലായനം, അവിടെ നിന്നുള്ള തിരിച്ചുവരവ്, സ്വന്തം പുത്രൻ്റെ സഹനങ്ങളും കുരിശുമരണവും. അവൻ്റെ കുരിശിൻ്റെ പിന്നാലെ നടന്ന് അവസാനം സ്വപുത്രൻ്റെ മൃതശരീരം മടിയിൽ കിടത്തി ഹൃദയം നുറുങ്ങിയ അമ്മ കിസ്തുനാഥൻ കാൽവരിയിൽ അർപ്പിച്ച ബലിയോട് ഐക്യദാർഢ്യം പുലർത്തി. രക്ഷാകര ദൗത്യത്തിൻ്റെ പൂർത്തീകരണത്തിലാണ് പരി. അമ്മയുടെ സഹനത്തിൻ്റെ പൂർത്തീകരണം.
പ്രതിസന്ധി ഘട്ടങ്ങളിലെ ആയുധം ജപമാലയാണ്. ജപമാലയിലൂടെ അമ്മയുടെ മടിയിൽ ഇരുന്ന് ക്രിസ്തുവിനെ നോക്കി അവൻ്റെ ദിവ്യരഹസ്യങ്ങളെ ധ്യാനിക്കുവാൻ ലഭിക്കുന്നത് അമൂല്യമായ അവസരങ്ങളാണ്. നാം അപമാനിതരാവാൻ പരി. അമ്മ ഒരിക്കലും അനുവദിക്കില്ല. കാനായിലെ കല്യാണ വേളയിൽ ആ കുടുംബത്തിൻ്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് ചെയ്തു കൊടുത്ത അമ്മ വലിയ അപമാനത്തിൽ നിന്ന് അവരെ രക്ഷിച്ചു. അതേ വികാരവായ്പോടെ നമ്മുടെ പ്രതിസന്ധികളിലേയ്ക്കും കടന്നു വരുന്നു. സ്വപുത്രൻ്റെ ജീവരക്തം കൊടുത്ത് രക്ഷിക്കപ്പെട്ടവരാണ് നാം ഓരോരുത്തരും.
ഒരു ഹോളി ഫാമിലി സന്യാസിനി എന്ന നിലയിൽ ഞങ്ങളുടെ സഭാ സ്ഥാപക വിശുദ്ധ വി. മറിയം ത്രേസ്യായ്ക്ക് പരി. അമ്മയോടുള്ള അടുപ്പവും ഭക്തിയും എൻ്റെ സന്യാസജീവിതത്തിന് പ്രചോദനമായി ഇപ്പോഴും നിലകൊള്ളുന്നു. കുഞ്ഞു പ്രായത്തിൽ തന്നെ വി. മറിയം ത്രേസ്യാ പരി. കന്യാമറിയത്തെ അമ്മയായി തിരഞ്ഞെടുത്തു. ചെറുപ്പത്തിൽ അമ്പത്തിമൂന്നു മണി ജപമാല എത്തിക്കുന്ന വിധം ഇവൾക്ക് അറിയില്ലായിരുന്നു. എങ്കിലും ജപമാല കൈയ്യിൽ പിടിച്ച് നമസ്കരിച്ചിരുന്നു. ഒരിക്കൽ പരി. കന്യകമറിയം കാണപ്പെട്ട് ജപമാല കൈയ്യിൽ പിടിച്ച് ഇവളോടുകൂടി നമസ്‌ക്കരിക്കുകയും ജപമാല എത്തിക്കേണ്ട വിധം ഇവളെ പഠിപ്പിക്കുകയും ചെയ്തു. അന്ന് അവൾക്ക് മുന്നോ നാലോ വയസ്സ് പ്രായമേ ഉണ്ടായിരുന്നുള്ളൂ.
പന്ത്രണ്ടാമത്തെ വയസ്സിൽ സ്വന്തം അമ്മ മരിച്ചപ്പോൾ ഇവൾ പരിശുദ്ധ അമ്മയെ സ്വന്തം അമ്മയായി തിരഞ്ഞെടുത്തു. വി. മറിയം ത്രേസ്യായ്ക്ക് പിശാചിൻ്റെ പരീക്ഷണങ്ങളിൽ പലതരത്തിൽ ഞെരുക്കങ്ങൾ ഉണ്ടാകുമ്പോൾ ഒരു സ്ത്രീ ചോര ഒലിക്കപ്പെട്ടതും സർവ്വാംഗം മുറിവേൽക്കപ്പെട്ടിട്ടുമുള്ള ഒരാളെ മടിയിൽ കിടത്തി കൊണ്ട് വി. മറിയം ത്രേസ്യായുടെ അടുക്കൽ വന്നിരിക്കും. പുത്രനെ മടിയിൽ കിടത്തിയിരിക്കുന്ന വ്യാകുലാംബികയുടെ സാന്നിധ്യം പുത്രൻ്റെ പീഡനങ്ങളോട് മറിയം ത്രേസ്യായുടെ സഹനങ്ങളെ തുലനം ചെയ്തു കൊണ്ട് ശക്തിപ്പെടുകയാണ് മാതാവ്.
ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ എൻ്റെ അമ്മ മാതാവിൻ്റെയും ഈശോയുടെയും രൂപത്തിൽ നോക്കി കണ്ണീരൊഴുക്കി പ്രാർത്ഥിക്കുന്നത് ചെറുപ്പത്തിൽ ധാരാളം ഞാൻ കണ്ടിട്ടുണ്ട്. ആ അനുഭവം ഇന്നും എൻ്റെ ജീവിതത്തിന് ഒരു മുതൽക്കൂട്ടാണ്. എൻ്റെ വീടിന് മുമ്പിൽ മാതാവിൻ്റെ ഒരു കപ്പേളയുണ്ട്. ആ പരിസരത്തുള്ളവർ മാതാവിൻ്റെ മുഖം കണ്ടു കൊണ്ടാണ് ദിനചര്യകൾ ആരംഭിക്കുന്നത്. ആ കപ്പേളയുടെ മുമ്പിലൂടെ കടന്നുപോകുന്നവർ ജാതി മത വ്യത്യാസമില്ലാതെ അമ്മയുടെ മുമ്പിൽ വന്ന് തല കുനിച്ച് അമ്മയെ വണങ്ങി മെഴുകുതിരികൾ കത്തിച്ചും പൂമാല ചാർത്തിയും അവരുടെ വേദനകളും പ്രയാസങ്ങളും കണ്ണീരോടെ അമ്മയുടെ മുമ്പിൽ സമർപ്പിച്ച് അനുഗ്രഹങ്ങൾ ഏറ്റ് വാങ്ങി പോകുന്നത് ഞാൻ കണ്ട് നിന്നിട്ടുണ്ട്. കപ്പേളയ്ക്ക് ചുറ്റുമുള്ള വീടുകളിലെ കുഞ്ഞുങ്ങൾ തങ്ങളുടെ അമ്മമാരുടെ കൈ പിടിച്ച് മാതാവിൻ്റെ അരികിൽ വരാൻ വാശി പിടിക്കുന്നു. ഇതൊക്കെ പരി. അമ്മയ്ക്ക് ഇവർ കൊടുക്കുന്ന വണക്കത്തേയും ആദരവിനെയും സൂചിപ്പിക്കുന്നു.
ഈ വണക്കമാസ നാളുകളിൽ അമ്മയുടെ വാത്സല്യം നമ്മെ പൊതിയട്ടെ. ജപമാല കൈയ്യിലെടുത്ത് അമ്മയുടെ കരം പിടിച്ച് പുത്രനോട് ചേർന്ന് നമ്മുടെ ജീവിതത്തെ ആനന്ദമാക്കാം.
സുകൃതജപം
പരിശുദ്ധ അമ്മേ.. സ്വർഗ്ഗരാജ്ഞി, ഞാൻ സ്വർഗ്ഗത്തിൽ എത്തുന്നതു വരെ എന്നെ കൈവിടല്ലേ…
പരി. മാതാവിൻ്റെ സ്തുതിപ്പ് ഗാനം കേൾക്കാൻ താഴെയുള്ള ലിങ്ക് തുറക്കുക.
സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ
മാതാവേ, എന്റെ പ്രിയപ്പെട്ട അമ്മേ… നീയാണ് എന്റെ സ്വർഗ്ഗീയ അമ്മ. നിന്നോട് എനിക്ക് പങ്കുവയ്ക്കാനാവാത്തതായി ഒന്നുമില്ല. നീ എന്നോട് കൂടെ ഉള്ളപ്പോൾ ഞാൻ ഒന്നിനെയും ഭയപ്പെടുകയില്ല. നീ എന്റെ ജീവിതത്തിൽ നിന്ന് എല്ലാ ഭയങ്ങളേയും നീക്കുകയും എന്റെ ജീവിതം സന്തോഷ പൂർണ്ണമാക്കുകയും ചെയ്യുന്നു. എന്റെ കുട്ടിക്കാലം മുതൽ തന്നെ ഞാൻ അനുഭവിച്ചറിഞ്ഞ സത്യങ്ങളാണ് ഇത്. നമ്മുടെ എല്ലാ ആവശ്യങ്ങളിലും മാതാവ് കൂടെയുണ്ട് എന്നത് കുട്ടിക്കാലം മുതൽ തന്നെ എന്റെ അമ്മ എന്നെ പഠിപ്പിച്ചതിനാൽ, എപ്പോഴും ഞാൻ എന്റെ എല്ലാ ആവശ്യങ്ങളിലും മാതാവിന്റെ മാധ്യസ്ഥം തേടുന്നു. എന്റെ ഹൃദയത്തിന്റെ ആഗ്രഹങ്ങൾ എല്ലാം തന്നെ എന്റെ മാതാവ് എനിക്ക് സാധിച്ചു നൽകിയിട്ടുണ്ട്. ബാല്യ കാലത്തുതന്നെ ഞങ്ങൾ കുട്ടികളെ എല്ലാവരെയും തന്നെ എല്ലാ ശനിയാഴ്ചയുമുള്ള കുർബാനയിലും നിത്യസഹായ മാതാവിന്റെ നൊവേനയിലും പങ്കെടുക്കുവാൻ ഞങ്ങളുടെ മാതാപിതാക്കൾ നിർബന്ധിച്ചിരുന്നു. ആ കാലത്ത് മാതാവിന്റെ ഈ ഒരു നാമം മാത്രം ആയിരുന്നു ഞങ്ങൾക്ക് പരിചിതമായിരുന്നത്. എന്നാൽ പിന്നീട് ഞാൻ വളർന്നു വന്നപ്പോഴാണ് മാതാവിന്റെ വിവിധ നാമങ്ങളെ കുറിച്ച് അറിയുവാൻ ഇടയായത്.
സ്കൂൾ കാലത്ത് എനിക്കുണ്ടായിരുന്ന ഒരു മുസ്ലിം സുഹൃത്ത് എന്തുകൊണ്ടാണ് നീ മാതാവിനോട് പ്രാർത്ഥിക്കുന്നത് എന്ന് ചോദിച്ചപ്പോൾ വളരെ സന്തോഷത്തോടെ എന്റെ സ്നേഹം നിറഞ്ഞ അമ്മയെക്കുറിച്ചും, എന്ത് ആഗ്രഹിച്ച് പ്രാർത്ഥിച്ചാലും അത് നൽകുവാൻ സന്നദ്ധമാകുന്ന അമ്മയുടെ വലിയ മനസ്സിനെ കുറിച്ചും ഞാൻ വാചാലയായി. ഇതോടൊപ്പം തന്നെ മാതാവിനെ കുറിച്ചുള്ള കഥകൾ ഞാനവളോട് പറയുവാൻ ആരംഭിച്ചതോടെ, അവൾക്കും പരിശുദ്ധ അമ്മയെക്കുറിച്ച് അറിയുന്നതിൽ വളരെയധികം ആഗ്രഹമുണ്ടായി. ‘നന്മനിറഞ്ഞ മറിയമേ’ എന്ന പ്രാർത്ഥനയും അവളെ പഠിപ്പിക്കുവാൻ അവൾ എന്നോട് ആവശ്യപ്പെട്ടു. അവളെ ഞാൻ ആ പ്രാർത്ഥന പഠിപ്പിക്കുകയും പിന്നീട് പലപ്പോഴും സ്കൂളിൽ നിന്നും വീട്ടിലേക്കുള്ള യാത്രയിൽ ഞങ്ങൾ ആ പ്രാർത്ഥന ഒരുമിച്ച് ചൊല്ലുകയും ചെയ്തു. പലപ്പോഴും പഠനസമയത്ത് പല വിഷയങ്ങളും ഞങ്ങൾക്ക് പഠിക്കുവാൻ ബുദ്ധിമുട്ടായ സമയങ്ങളിൽ, ഞങ്ങൾ പള്ളിയിൽ പോയി ഈ പ്രാർത്ഥന മൂന്നു വട്ടം ചൊല്ലുമായിരുന്നു.
മോഡൽ പരീക്ഷയുടെ സമയങ്ങളിൽ ഞങ്ങളിരുവരും പള്ളിയിൽ പോയി കൊന്തയുടെ ഒരു ദശകം ചൊല്ലുന്നത് പതിവായിരുന്നു. അവസാന പരീക്ഷയുടെ സമയങ്ങളിൽ ഞങ്ങൾ പലപ്പോഴും ഒരു കൊന്ത മുഴുവനും ചൊല്ലി തീർക്കുമായിരുന്നു. ഞങ്ങൾ കൊന്ത ചൊല്ലുന്നത് കണ്ട് ഞങ്ങളുടെ പല സുഹൃത്തുക്കളും ഞങ്ങളോടൊപ്പം പള്ളിയിൽ പൂക്കളുമായി വരികയും മാതാവിന്റെ രൂപത്തിന്റെ മുൻപിൽ മുട്ടുകുത്തി പ്രാർത്ഥിക്കുകയും രൂപമലങ്കരിക്കുകയും ചെയ്യുമായിരുന്നു. ഒരിക്കൽ ഇത്തരത്തിൽ എത്തിയ പെൺകുട്ടികളിൽ ഒരാൾ എന്റെ മുസ്ലിം സുഹൃത്തിനോട് നീ എന്തിനാണ് പള്ളിയിൽ വരുന്നത് എന്ന ചോദ്യം ചോദിച്ചപ്പോൾ പരിശുദ്ധ മാതാവ് എല്ലാവരുടെയും അമ്മയാണെന്നും, അമ്മ എന്റെ പ്രാർത്ഥന കേൾക്കുമെന്നും എന്റെ ആഗ്രഹങ്ങൾ നൽകി തരികയും ചെയ്യുമെന്നും അവൾമറുപടി പറഞ്ഞു. അവളുടെ ആ മറുപടി എന്നിൽ കൂടുതൽ തീക്ഷ്ണത ഉളവാക്കി.
ഒരു മുസ്ലിം പെൺകുട്ടിക്ക് ഇത്രയും പറയാൻ സാധിക്കുമെങ്കിൽ എനിക്ക് എന്റെ അമ്മയ്ക്ക് വേണ്ടി ഇതിലധികം ചെയ്യുവാൻ സാധിക്കുമെന്ന് ഞാൻ മനസ്സിലാക്കി. ദിവസങ്ങൾ കടന്ന് പോയപ്പോൾ എന്റെ കൂടുതൽ സഹപാഠികളും സുഹൃത്തുക്കളും ഞങ്ങളോടൊപ്പം ശനിയാഴ്ചകളിൽ പള്ളിയിൽ പ്രാർത്ഥിക്കാനായി വരുകയും പള്ളിയുടെ പരിസരങ്ങളും മറ്റും വൃത്തിയാക്കുന്നതിൽ സഹായികൾ ആവുകയും ചെയ്തു. എന്റെ സ്കൂൾ കാലം അവസാനിച്ചപ്പോഴും എന്റെ ഉള്ളിൽ എന്റെ അമ്മയോടുള്ള സ്നേഹം ദിനംപ്രതി വർദ്ധിച്ചു വരികയായിരുന്നു.
എന്റെ കോളേജ് സമയത്ത് പലപ്പോഴും എന്റെ അമ്മയെ ഞാൻ അടുക്കള ജോലിയിൽ സഹായിച്ചിരുന്നു. ആ സമയത്ത് ഞങ്ങൾ ഇരുവരും ഒരുമിച്ച് കൊന്ത ചൊല്ലി പ്രാർത്ഥിച്ചാണ് ജോലിചെയ്തിരുന്നത്. ചില സമയങ്ങളിൽ രാവിലെ കുറച്ചു സമയം കൂടി ഉറങ്ങുവാൻ ആഗ്രഹിച്ചിരുന്നെങ്കിലും, പരിശുദ്ധ അമ്മയോടുള്ള എന്റെ സ്നേഹത്തെ ഓർക്കുമ്പോൾ ഞാൻ പെട്ടെന്ന് തന്നെ പള്ളിയിൽപോകുവാൻ തയ്യാറാകുമായിരുന്നു. പള്ളിയിൽ പോകുന്നതിനു മുൻപ് കൊന്ത ചൊല്ലി പൂർത്തീകരിക്കാനാകാത്ത സാഹചര്യങ്ങളിൽ, ഞങ്ങൾ കുട്ടികൾ വഴിയിലൂടെ നടക്കുന്ന സമയത്ത് ഉറക്കെ പ്രാർത്ഥിച്ചാണ് പോകാറ്. മാതാവ് നിങ്ങളുടെ പഠനത്തെ അനുഗ്രഹിക്കുകയും, നിങ്ങൾക്ക് നല്ല ആരോഗ്യം നൽകുകയും, നിങ്ങളെ നല്ല കുട്ടികൾ ആക്കി തീർക്കുകയും ചെയ്യുമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നത് കാണുമ്പോൾ എന്റെ അമ്മ പറയുമായിരുന്നു. എന്റെ വീട്ടിൽ അധികം പൂക്കൾ ഒന്നും തന്നെ ഇല്ലാത്തതിനാൽ, പോകുന്ന വഴിയിൽ റോഡിന്റെ അരികത്തു നിന്നും പൂക്കൾ പറിച്ച് ഞങ്ങൾ മാതാവിന് അർപ്പിക്കുമായിരുന്നു.
ഒക്ടോബർ മാസത്തിൽ രാവിലെ മൂന്നുമണിക്ക് പള്ളിയിൽ കൊന്ത ചൊല്ലണം എന്നുള്ളത് വർഷങ്ങളായി നടന്നു വന്നിരുന്ന ഒരു ആചാരമായിരുന്നു. ഒരു കൈയ്യിൽ വിളക്ക് പിടിച്ച് മറ്റേ കൈയിൽ തിളങ്ങുന്ന കൊന്തയുമായി ഞങ്ങൾ കുട്ടികൾ ഈ സമയത്ത് പള്ളിയിൽ പോകുന്നത് ഇപ്പോഴും വ്യക്തമായ ഓർമ്മയാണ്. പലപ്പോഴും കൊന്ത ചൊല്ലുന്നത് നേതൃത്വം നൽകുവാൻ ഞങ്ങൾ കുട്ടികൾക്കാണ് അവസരം ലഭിച്ചത്. മുട്ടുകുത്തി ഉറങ്ങാതെ കൊന്ത ചൊല്ലി പ്രാർത്ഥിക്കുന്ന കുട്ടികൾക്ക് ഞങ്ങളുടെ പള്ളിയിലെ വികാരിയച്ചൻ മാതാവിന്റെ ഒരു ചെറിയ മെഡലും ചിത്രവും സമ്മാനമായി നൽകുമായിരുന്നു. ഞങ്ങൾ കുട്ടികളെ എല്ലാവരെയും തന്നെ പള്ളിയിലേക്ക് പറഞ്ഞയക്കാൻ അമ്മ വളരെയധികം ഉത്സാഹം കാണിച്ചിരുന്നു. അതോടൊപ്പം തന്നെ പള്ളിയിൽ പോകുവാൻ ഞങ്ങൾ കുട്ടികൾക്ക് എല്ലാവർക്കും തന്നെ സന്തോഷവും ആയിരുന്നു.
അങ്ങനെയിരുന്ന ഒരു സമയത്താണ് ഞാൻ ഒരു ദിവസം കോൺവെന്റിൽ ചേരാനുള്ള എന്റെ ആഗ്രഹം എന്റെ അമ്മയോട് പറയുന്നത്. പത്താംക്ലാസ് നല്ല മാർക്കോട് കൂടി പാസായാൽ കോൺവെന്റിൽ ചേരാൻ അനുവദിക്കാം എന്നതായിരുന്നു എന്റെ അമ്മ എന്നോട് പറഞ്ഞ മറുപടി. ഇതിനായി ഞാൻ പരിശുദ്ധ അമ്മയുടെ സഹായം ലഭിക്കുന്നതിനായി കൂടുതൽ കൊന്ത ചൊല്ലി പ്രാർത്ഥിക്കുവാൻ തുടങ്ങി. എന്റെ റിസൽട്ട് വന്നപ്പോൾ ഞാൻ വളരെയധികം സന്തോഷവതിയായിരുന്നു. നല്ല മാർക്കോടുകൂടി തന്നെ പത്താം ക്ലാസ് പാസ്സാകുവാൻ എനിക്ക് സാധിച്ചു. ഒരു മിഷനറി കോൺഗ്രിഗേഷനിൽ ചേരാനുള്ള എന്റെ താല്പര്യം ഞാനെന്റെ പിതാവിനോട് അറിയിച്ചപ്പോൾ അദ്ദേഹം എന്നെ നിരുത്സാഹപ്പെടുത്തുകയും പകരം ലോക്കൽ കോൺഗ്രിഗേഷനിൽ ചേരുവാൻ എന്നോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഈ കാരണം വെച്ച് ഞാൻ കൂടുതൽ നൊവേനകൾ നിത്യസഹായ മാതാവിനോട് പ്രാർത്ഥിക്കുവാൻ ആരംഭിച്ചു. എന്റെ തീരുമാനം ശക്തമാണെന്ന് എന്റെ മാതാപിതാക്കൾ പതിയെ തിരിച്ചറിഞ്ഞു.
എവിടെപ്പോയാലും കൊന്തയുമായി ഞാൻ പോകുന്നത് എന്റെ മാതാപിതാക്കൾ ശ്രദ്ധിച്ചിരുന്നു. ഡോട്ടർസ് ഓഫ് സെന്റ് പോൾ കോൺഗ്രിഗേഷനിലെ സിസ്റ്റേഴ്സ് എന്റെ വീട്ടിൽ എത്തിയപ്പോൾ ഞാൻ ഒരു കോൺവെന്റിൽ വെക്കേഷൻ ക്യാമ്പിൽ പങ്കെടുക്കുകയായിരുന്നു. ക്യാമ്പ് ദിവസങ്ങളിൽ ഞാൻ എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് കൊന്ത ചൊല്ലുമായിരുന്നു. ക്യാമ്പിലെ സിസ്റ്റേഴ്സ് എന്തുകൊണ്ടാണ് ഞാൻ രാവിലെ എഴുന്നേറ്റ് കൊന്ത ചൊല്ലുന്നത് എന്ന് എന്നോട് ചോദിക്കുമായിരുന്നു. എന്റെ പ്രത്യേക ആഗ്രഹങ്ങൾക്ക് വേണ്ടി ഞാൻ അധികമായി കൊന്ത ചൊല്ലുകയായിരുന്നു എന്നായിരുന്നു ഞാൻ കൊടുത്ത മറുപടി. എനിക്ക് ഒരു വലിയ മിഷനറി ആകാനായിരുന്നു ആഗ്രഹം. അവസാനം എന്റെ ആഗ്രഹപ്രകാരം മിഷനറി കോൺഗ്രിഗേഷനിൽ ചേരുവാൻ എന്റെ മാതാപിതാക്കൾ എന്നെ അനുവദിച്ചു. അതിൻപ്രകാരം ഞാൻ ഡോട്ടർസ് ഓഫ് സെന്റ് പോൾ കോൺഗ്രിഗേഷനിൽ ചേർന്നു. ഞങ്ങൾ ഡോട്ടർസ് ഓഫ് സെന്റ് പോൾ കോൺഗ്രിഗേഷന് പ്രത്യേക സമർപ്പണം അപ്പോസ്തോലന്മാരുടെ രാജ്ഞിയായ മാതാവിനോട് ആയിരുന്നു. അപ്പോസ്തോലന്മാരുടെ രാജ്ഞിയായ മാതാവിന്റെ സ്വരൂപം കോൺഗ്രിഗേഷന്റെ ചാപ്പലിൽ ഞാൻ കണ്ടപ്പോൾ വളരെയധികം സന്തോഷവതിയായിരുന്നു. ഞാൻ എന്നോടു തന്നെ പറഞ്ഞു. മാതാവ് ഒരിക്കലും തന്റെ മകനായ യേശുവിനെ തന്നോട് മാത്രം ചേർത്തുവെച്ചില്ല. പകരം ഈ ലോകത്തിന് കാണിച്ചു കൊടുക്കുകയാണ് ചെയ്തത്. അതുപോലെ ഈ ലോകത്തിന് യേശുവിനെ പകരാനാണ് ഞാനും എൻ്റെ ദൗത്യത്തിലൂടെ വിളിക്കപ്പെട്ടിരിക്കുന്നത്.
സുകൃത ജപം
കുരിശിലെ യാഗവേദിയിൽ സന്നിഹിതയായ ദൈവമാതാവേ, ഞങ്ങളുടെ ജീവിത ബലി പൂർത്തിയാക്കുവാൻ സഹായിക്കണമേ..
പരി. ദൈവമാതാവിൻ്റെ സ്തുതിപ്പ് ഗാനം കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.
സാലിസ്ബറി : പരിശുദ്ധ ദൈവമാതാവിന്റെ തിരുനാൾ ഭക്തിപൂർവ്വം സാലിസ്ബറിയിൽ ആചരിച്ചു . മെയ് മാസം 15 ന് സാലിസ്ബറിയിലെ ഹോളി റെഡിമിർ കാത്തോലിക് പള്ളിയിൽ വച്ച് നടത്തപ്പെട്ട തിരുന്നാൾ കർമ്മങ്ങളിൽ സാലിസ്ബറിയിലും പരിസരപ്രദേശങ്ങളുമുള്ള നാനാ ജാതി മതസ്ഥർ പങ്കെടുത്ത് അനുഗ്രഹം പ്രാപിച്ചു . ബഹുമാനപ്പെട്ട വികാരിയച്ചൻ റ്റോമി ചിറയ്ക്കൽ മണവാളൻ അച്ചൻ തിരുനാൾ കുർബാനയർപ്പിച്ച് തിരുനാൾ സന്ദേശം നൽകി . രാജേഷ് ടോംസിന്റെയും ജ്യോതി മെൽവിന്റെയും നേതൃത്വത്തിൽ ആലപിച്ച ഗാനങ്ങൾ തിരുന്നാളിനെ കൂടുതൽ ഭക്തിസാന്ദ്രമാക്കി .
തിരുനാൾ ആഘോഷങ്ങൾക്ക് ജെയ്സൺ ജോണിന്റെ നേതൃത്തിലുള്ള പള്ളി കമ്മറ്റി അംഗങ്ങൾ നേതൃത്വം വഹിച്ചു . പുതിയ 200 ൽ പരം കുടുംബങ്ങൾകൂടി സലിസ്ബറിയിൽ എത്തിച്ചേർന്നതോടെ നാട്ടിലെ ഇടവക തിരുനാളിന്റെ അനുഭവമായിരുന്നുവെന്ന് കൈക്കാരൻ ജയ്സൺ ജോണും പ്രസിദേന്തി കുര്യാച്ചൻ സെബാസ്റ്റിനും പങ്കുവച്ചു . ജപമാല പ്രാർത്ഥനയോടുകൂടി തിരുനാൾ കർമ്മങ്ങൾക്ക് തുടക്കമായി . തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാനയും ദൈവമാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷണവും നടന്നു . സ്‌നേഹവിരുന്നോടുകൂടി ഈ വർഷത്തെ തിരുനാൾ സമാപിച്ചു .
സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ
തിരക്കിട്ട് ജോലി ചെയ്യുന്ന അമ്മയുടെ അടുക്കലേയ്ക്ക് മകൻ ഓടി വന്ന് ‘അമ്മേ ഒന്നെടുക്കാവോ’ എന്ന ഭാവത്തിൽ രണ്ട് കൈയ്യും പൊക്കി അമ്മയുടെ കണ്ണുകളിലേയ്ക്ക് നോക്കി പുഞ്ചിരിച്ചാൽ ആ അമ്മയെന്തു ചെയ്യും? സമയമില്ല കുട്ടാ… എന്ന മട്ടിൽ അമ്മ തിരിഞ്ഞു നടന്നാലും കൈകൾ ആകാശത്തിലേക്കുയർത്തി അവൻ പിന്നാലെ ഓടും. ഇത് കാണുന്ന അമ്മ സകല തിരക്കുകളും മാറ്റി വെച്ച് അവനെ കോരിയെടുക്കും. തറവിട്ട് ആകാശത്തിലേയ്ക്ക് പൊങ്ങി അമ്മയുടെ ഹൃദയത്തോട് ചേർന്നിരിക്കുമ്പോൾ ലോകം കീഴടക്കിയവനേപ്പോലെയാകും അവൻ്റെ ഭാവം. അവൻ്റെ കണ്ണിലെ തിളക്കം സൂര്യനേക്കാൾ പ്രഭാപൂരിതമാകും. അമ്മയുടെ ഒക്കത്തിരിക്കുമ്പോൾ അവന് അസാമാന്യ ധൈര്യമാണ്. അപ്പോൾ അച്ഛനേയും അവന് പേടിയില്ല… അമ്മയുടെ വിരൽ കുഞ്ഞിൻ്റെ കൈ വെള്ളയ്ക്കുള്ളിലുണ്ടെങ്കിൽ ഏത് പ്രതിസന്ധിയും നേരിടാനുള്ള ധൈര്യം കുഞ്ഞിനുണ്ടാകും.
ഇതു പോലെ തന്നെയാണ് ഈശോയുടെ അമ്മയെ സ്നേഹിക്കുന്നവൻ്റെ അവസ്ഥയും. പരി. അമ്മയെ സ്വന്തം അമ്മയാക്കി വീട്ടിലേയ്ക്ക് കൊണ്ടുവരുമ്പോൾ, ആ വിരൽ തുമ്പ് പിടിച്ച് നടക്കുമ്പോൾ ചിത്രശലഭത്തിൻ്റെ ഭാരമേ നമ്മുടെ ജീവിത സങ്കടങ്ങൾക്കുണ്ടാകൂ. ആ ഭാരം നമ്മുടെ തലയോ നടുവോ അധികമായി വളയാനോ ഒടിയാനോ അനുവദിക്കില്ല.
പരിശുദ്ധ അമ്മയുമായുള്ള എൻ്റെ ബന്ധം പെറ്റമ്മയേക്കാൾ വലുതാണ്. കാരണം, പരിധികളും പരിമിതികളും ഇല്ലാതെ പരി. അമ്മയ്ക്ക് എന്നെ സ്വർഗ്ഗം വരെ എടുത്തുയർത്താൻ സാധിക്കും. മനസ്സ്കൊണ്ട് അമ്മേ എന്ന് നീട്ടി വിളിച്ചാൽ ഓടിയെത്തും. എല്ലാത്തിനേയും അതിജീവിക്കാനുള്ള ശക്തി തരും. കുരിശു മാത്രം നോക്കിയിരിക്കാതെ കുരിശിനപ്പുറമുള്ള ഒരു രക്ഷ നേടിയെടുക്കാൻ എന്നെ ഒരുക്കും. ഇത്രയും കാരണങ്ങൾ പോരെ എൻ്റെ ആത്മാവ് സ്വർഗ്ഗത്തിലെത്താൻ???
ഇത് എൻ്റെ മാത്രം കാര്യമല്ല. പരി അമ്മയിലാശ്രയിക്കുന്ന എല്ലാവരുടേയും കാര്യമാണ്. അമ്മയിൽ ആശ്രയിക്കുന്നവർ ഒരിക്കലും നിരാശരാവുകയില്ല. സ്വന്തം അമ്മയിൽ ആശ്രയിക്കുന്നവർ ഭൗതീക ജീവിതത്തിലും പരി. അമ്മയിൽ ആശ്രയിക്കുന്നവർ ആദ്ധ്യാത്മീക ജീവിതത്തിലും നിരാശരാവില്ല. നിരന്തരം പ്രാർത്ഥിക്കുക പ്രത്യേകിച്ചും പരി. അമ്മയുടെ വണക്കമാസ നാളിൽ.
സുകൃതജപം
പരി. അമ്മേ.. സ്വർഗ്ഗീയ സിംഹാസനത്തിലിരിക്കുന്ന അങ്ങയുടെ തിരുകുമാരനെ കാണുവാനുള്ള ഭാഗ്യം എനിക്ക് നല്കണമേ..
പരി. ദൈവമാതാവിൻ്റെ സ്തുതിപ്പ് ഗാനം കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.
ബിനോയ് എം. ജെ.
‘കുറ്റാരോപണം നടത്തരുത്’ എന്ന യേശുവിന്റെ ഒറ്റ ഉപദേശത്തിൽ തന്നെ വേദാന്തസാരം ഒളിഞ്ഞുകിടക്കുന്നതായി കാണാം. അതൽപം വിശാലമായ അർത്ഥത്തിൽ എടുക്കണമെന്ന് മാത്രം. കുറ്റാരോപണം നമുക്ക് രണ്ട് രീതിയിൽ നടത്തുവാൻ സാധിക്കും. ആദ്യത്തേത് മറ്റുള്ളവരിൽ കുറ്റമാരോപിക്കുക; രണ്ടാമത്തേത് നമ്മിൽ തന്നെ കുറ്റമാരോപിക്കുക. രണ്ടും കുറ്റാരോപണം തന്നെ. ലോകത്തിൽ രണ്ടുതരം മനുഷ്യരുണ്ട്. ആദ്യത്തെ കൂട്ടർ മറ്റുള്ളവരിൽ കുറ്റമാരോപിക്കുന്നു. ഇതൊരു തരം മാനസികമായ വൈകല്യമാകുന്നു. ഇവർ ജീവിതത്തിൽ ഒട്ടും തന്നെ വളരുന്നില്ല.അൽപം കൂടി ശ്രേഷ്ഠരായവർ കുറ്റം സ്വന്തം തലയിലേൽക്കുകയും അതിനെ തിരുത്തുവാൻ പ്രയത്നിക്കുകയും ചെയ്യുന്നു. ഇപ്രകാരം നടത്തുന്ന ആത്മശുദ്ധീകരണത്തെ’സാധന’ എന്ന് വിളിക്കാം. മറ്റുള്ളവരെ നന്നാക്കാൻ ഇറങ്ങി തിരിക്കുന്നതിലും ഭേദം സ്വയം നന്നാകുന്നത് തന്നെ. എന്നാൽ യുക്തിയുക്തമായും ശാസ്ത്രീയമായും ചിന്തിച്ചാൽ ഇപ്പറയുന്ന സാധനയും വ്യർത്ഥമാണ്.
എന്തുകൊണ്ടാണ് സാധനയും വ്യർത്ഥമാണെന്ന് പറയുന്നത്? കാരണം അത്, താൻ കുറവുകളുള്ളവനാണെന്നുള്ള മൂഢമായ കാഴ്ചപ്പാടിൽ നിന്നുദിക്കുന്നതാണ്. ഇതും മനുഷ്യസഹജമായ ഒരുതരം വികൽപമാണ്. എന്നാൽ തന്നിലും മറ്റുള്ളവരിലും കുറവുകളില്ല എന്ന് ചിന്തിക്കുന്നവൻ മാനുഷികമായ പരിമിതികളെ അതിജീവിച്ചവനും അതിനാൽതന്നെ പരിപൂർണ്ണനും ആകുന്നു. മറിച്ച് തന്നിൽതന്നെ കുറ്റമാരോപിക്കുന്നയാൾ ഒരു ഫർണസ്സിലിട്ട് സ്വയം പുഴുങ്ങുകയാണ് ചെയ്യുന്നത്.
ഇത് നിങ്ങളുടെ കൈയിൽ ഒരു കത്തി തരുന്നതുപോലയേ ഉള്ളൂ. നിങ്ങൾ അതുകൊണ്ട് മറ്റുള്ളവരെയും ചിലപ്പോൾ നിങ്ങളെ തന്നെയും കുത്തി മുറിവേല്പിക്കുന്നു. അങ്ങനെ ചെയ്യരുതെന്ന് പറയുമ്പോൾ, “കത്തി പിന്നെ എന്തിനാണെന്ന്” നിങ്ങൾ ചോദിക്കുന്നു. നിങ്ങൾക്കാ കത്തി നിലത്തിട്ടുകൂടേ ? അല്ലെങ്കിൽ മാറ്റിവച്ചുകൂടേ? കുറ്റാരോപണം നടത്തണമെന്ന് എന്താണിത്ര നിർബന്ധം? കുറ്റാരോപണം നടത്തുവാൻ നിങ്ങളാരാ, ചെകുത്താനോ?വാസ്തവത്തിൽ ആരും കുറ്റക്കാരല്ല. ഈശ്വരന്റെ ഇഷ്ടം നിറവേറുന്നു. അത്രമാത്രം. അതിന്റെ ഉത്തരവാദിത്വം നാമെന്തിനാണ് ഏറ്റെടുക്കുന്നത്? അതവിടുത്തേക്ക് വിട്ടു കൊടുക്കുക. നമുക്ക് സ്വതന്ത്രരാവാം.
പലപ്പോഴും മറ്റുള്ളവരും സമൂഹവും നമ്മുടെ മേൽ കുറ്റമാരോപിച്ചേക്കാം. അത് സമൂഹത്തിന്റെ പ്രകൃതമാണ്. അതിനെ തള്ളിക്കളയാൻ നാം പഠിക്കേണ്ടിയിരിക്കുന്നു. സമൂഹം നമ്മുടെ മേൽ കുറ്റാരോപണം നടത്തിയാലും ഇല്ലെങ്കിലും നാമൊരിക്കലും നമ്മുടെ മേൽ കുറ്റാരോപണം നടത്തരുത്. അത്രയെങ്കിലും ഉത്തരവാദിത്വം നമുക്ക് നമ്മോട് തന്നെ ഉണ്ടായിരിക്കണം. നാം കുറ്റം ആരോപിക്കാതിരിക്കുമ്പോൾ ജീവിതത്തെ അതിന്റെ തനി സ്വരൂപത്തിൽ കാണുവാൻ നമുക്ക് കഴിയും. അപ്പോൾ നമ്മുടെ മനസ്സ് യാഥാർഥ്യത്തിലായിരിക്കും. അപ്പോൾ നാം മനുഷ്യപ്രകൃതിയെ മനസ്സിലാക്കുവാൻ തുടങ്ങുന്നു. ഇങ്ങനെ ചെയ്യുന്ന കർമ്മം നിഷ്കാമകർമ്മം ആകുവാനേ വഴിയുള്ളൂ. ആരിലും കുറ്റമാരോപിക്കാതിരിക്കുക- നിങ്ങളിലും,മറ്റുള്ളവരിലും, സമൂഹത്തിലും ,ഈശ്വരനിലും. ഈശ്വരന്റ ഇഷ്ടം നിറവേറ്റുന്നതിൽ സന്തോഷിക്കുക!എല്ലാം അവിടുത്തെ ഇഷ്ടമകുന്നു. ഇപ്രകാരം സ്വാർത്ഥതയിൽനിന്നും മോചനം നേടുക. അപ്പോൾ നിങ്ങൾ സ്വതന്ത്രരാവും.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
ടീനേജ് പ്രായക്കാരായ കുട്ടികൾക്കായി സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ജൂൺ 1മുതൽ 4വരെ കേംബ്രിഡ്ജിനടുത്തുള്ള ഹണ്ടിങ്ടണിൽ നാല് ദിവസത്തെ താമസിച്ചുള്ള ധ്യാനം നടക്കുന്നു .
ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ആയിരക്കണക്കിന് കുട്ടികൾക്ക് ക്രൈസ്തവ വിശ്വാസപാരമ്പര്യത്തിൽ വളരാനുതകുന്ന വിവിധങ്ങളായ ശുശ്രൂഷകൾ ചെയ്തുവരുന്ന സെഹിയോൻ മിനിസ്ട്രിയുടെ ഈ ടീനേജ് ധ്യാനത്തിലേക്ക് 13 മുതൽ 17 വരെ പ്രായക്കാർക്ക് പങ്കെടുക്കാം .ജൂൺ 1 ബുധനാഴ്ച തുടങ്ങി 4ന് ശനിയാഴ്ച്ച അവസാനിക്കും .
https://bookwhen.com/sehionbooking/e/ev-sb8r-20220601000000
എന്ന ലിങ്കിൽ ഈ ധ്യാനത്തിലേക്ക് രജിസ്റ്റർ ചെയ്യേണ്ടതാണ് .
കൂടുതൽ വിവരങ്ങൾക്ക് ;
സോജി ബിജോ 07415 513960
തെരേസ തോമസ് +44 7898 640847.
സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും നവംബർ 20 ന് ഇന്ന് നടക്കും.
ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന ശുശ്രൂഷയിൽ സെഹിയോൻ മിനിസ്ട്രിയുടെ മുഴുവൻ സമയ ആത്മീയ രോഗശാന്തി ശുശ്രൂഷകരും വചന പ്രഘോഷകരുമായ ബ്രദർ സെബാസ്റ്റ്യൻ സെയിൽസ് ,രജനി മനോജ് എന്നിവർക്കൊപ്പം ജെസ്സി ബിജു വചന ശുശ്രൂഷ നയിക്കും .
യുകെ സമയം വൈകിട്ട് 7 മുതൽ രാത്രി 8.30 വരെയാണ് ശുശ്രൂഷ . വൈകിട്ട് 6.30 മുതൽ സൂമിൽ ഒരോരുത്തർക്കും പ്രത്യേകം പ്രാർത്ഥനയ്ക്കും സൗകര്യമുണ്ടായിരിക്കും .യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.
ഓൺലൈനിൽ സൂം പ്ലാറ്റ്‌ഫോം വഴി 86516796292 എന്ന ഐഡി യിൽ ഈ ശുശ്രൂഷയിൽ ഏതൊരാൾക്കും പങ്കെടുക്കാവുന്നതാണ്. താഴെപ്പറയുന്ന ലിങ്ക് വഴി സെഹിയോൻ യുകെ യുടെ പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളാകുന്നതിലൂടെ ഏതൊരാൾക്കും പ്രാർത്ഥനയും രോഗശാന്തി ശുശ്രൂഷയും , സ്പിരിച്ച്വൽ ഷെയറിങ്ങും സാധ്യമാകുന്നതാണ്.
https://chat.whatsapp.com/CT6Z3qBk1PT7XeBoYkRU4N
Every Third Saturday of the month
Via Zoom
https://us02web.zoom.us/j/86516796292
വിവിധ രാജ്യങ്ങളിലെ സമയക്രമങ്ങൾ ;
യുകെ & അയർലൻഡ് 7pm to 8.30pm.
യൂറോപ്പ് : 8pm to 9.30pm
സൗത്ത് ആഫ്രിക്ക : 9pm to 10.30pm
ഇസ്രായേൽ : 9pm to 10.30pm
സൗദി : 10pm to 11.30pm.
ഇന്ത്യ 12.30 am to 2am
Please note timings in your country.
This Saturday 20th November.
യുകെ സമയം രാത്രി 7 മണി
യൂറോപ്പ്: രാത്രി 8 മണി
ദക്ഷിണാഫ്രിക്ക: രാത്രി 9 മണി
ഇസ്രായേൽ: രാത്രി 9 മണി
സൗദി / കുവൈറ്റ് : രാത്രി 10 മണി
ഇന്ത്യ അർദ്ധരാത്രി 12.30
സിഡ്നി: രാവിലെ 6 മണി
ന്യൂയോർക്ക്: ഉച്ചയ്ക്ക് 2 മണി
ഒമാൻ/യുഎഇ രാത്രി 11 മണി
https://chat.whatsapp.com/LAz7btPew9WAAbbQqR53Ut
ഓസ്‌ട്രേലിയ( സിഡ്നി ) : 6am to 7.30am.
നൈജീരിയ : 8pm to 9.30pm.
അമേരിക്ക (ന്യൂയോർക്ക് ): 2pm to 3.30pm
എല്ലാ മൂന്നാം ശനിയാഴ്ച്ചകളിലും നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു .
സ്പിരിച്ച്വൽ ഡെസ്ക്. മലയാളം യുകെ
എൻ്റെ അമ്മേ, എൻ്റെ ആശ്രയമേ.. വളരെ ചെറുപ്പം മുതൽ കേട്ട് പഠിച്ചതും ചൊല്ലി പരിശീലിച്ചതുമായ സുകൃതജപം. ഭയപ്പെടുമ്പോൾ വേദനിക്കുമ്പോൾ അപകടത്തിൽ പെടുമ്പോൾ ഒക്കെ നമ്മൾ പെട്ടെന്ന് അഭയത്തിനായി വിളിക്കുക അമ്മേ എന്നാണ്. നിരീശ്വരവാദികൾപ്പോലും ആദ്യം വിളിക്കുന്നത് അമ്മേ എന്ന് തന്നെയാണ്. പിന്നീടവർ അത് മാറ്റും.
ഉറപ്പുള്ള ആശ്രയമാണ് അമ്മ. അതേ പേരിലാണ് സ്വർഗ്ഗ രാജ്ഞിയേയും നാം വിളിക്കുക എൻ്റെ അമ്മ. ‘ ഇതാ നിൻ്റെ അമ്മ ‘ എന്നു പറഞ്ഞാണ് കുരിശിലെ ഈശോ അവളെ എനിക്ക് അമ്മയായി തന്നത്. ഈശോയുടെ അമ്മയാണ് എൻ്റെയും അമ്മ. എന്നും ജപമാല ഭക്തിപൂർവ്വം ജപിച്ചിരുന്ന മരിയൻ തിരുനാളുകളെല്ലാം ഭക്തിപൂർവ്വം ആചരിച്ചിരുന്ന മെയ് മാസ വണക്കം ആഘോഷമാക്കിയിരുന്ന ഒരു കുടുംബ പശ്ചാത്തലമാണ് എനിക്കുണ്ടായിരുന്നത്. എങ്കിലും വിശുദ്ധ യൗസേപ്പിതാവിനോടായിരുന്നു കൂടുതൽ ഇഷ്ടം . എനിക്ക് അതിന് ഒരു യുക്തിയുണ്ട്. മാതാവ് സ്വന്തം മകന് വേണ്ടി ത്യാഗം സഹിച്ചു. എന്നാൽ വിശുദ്ധ യൗസേപ്പ് കേവലം വളർത്തു പുത്രനെ ഇത്ര അധികമായി സ്നേഹിച്ചു. അവനുവേണ്ടി അധ്വാനിച്ചു. ക്ലേശിച്ചു. അതിനാൽ അദ്ദേഹമാണ് കൂടുതൽ ശ്രേഷ്ഠൻ . വളർന്നുവന്നപ്പോൾ അമ്മയെ കൂടുതൽ പഠിച്ചപ്പോഴാണ് അമ്മയുടെ മഹത്വം അൽപമെങ്കിലും മനസ്സിലാക്കാൻ കഴിഞ്ഞത്.
തിരുസഭ പരിശുദ്ധ അമ്മയുടെ നാല് സിദ്ധികളെ അഥവാ സവിശേഷതകളെ വിശ്വാസസത്യങ്ങളായി പ്രഖ്യാപിച്ച് മക്കളെ പഠിപ്പിക്കുന്നു. മറിയത്തിന്റെ ദൈവമാതൃത്വം, അമലോത്ഭവം, നിത്യകന്യാത്വം സ്വർഗ്ഗാരോപണം. മറിയം പൂർണ്ണ മനുഷ്യനും പൂർണ്ണ ദൈവവുമായ ഈശോയുടെ അമ്മ . ഉത്ഭവ പാപത്തിന്റെ നിഴൽപോലും തീണ്ടാതെ ജനിച്ചവൾ കന്യാത്വത്തിന് ഭംഗം വരാതെ മാതൃത്വം സ്വീകരിച്ചവൾ ആത്മശരീരങ്ങളോടെ സ്വർഗത്തിലേയ്ക്ക് സംവഹിക്കപ്പെട്ടവൾ. ഈ നാലു മഹാ രഹസ്യങ്ങളിൽ ഏതെങ്കിലും ഒന്ന് ഒരു മനുഷ്യ വ്യക്തിയിൽ സാധ്യമായിട്ടുണ്ടോ? ഇനി സാധ്യമാകുമോ ? ഒരിക്കലും ഇല്ല എന്നാണ് ഉത്തരം . ഇതാണ് മറിയത്തിൻറെ മഹത്വം. ആരൊക്കെ മറിയത്തെ തള്ളിപ്പറഞ്ഞാലും അവഹേളിച്ചാലും അവൾ സ്വർഗ്ഗ റാണിയാണ് . മാലാഖമാരുടെ രാജ്ഞിയാണ്. നിത്യസഹായമാണ്. സംരക്ഷകയാണ്. അതുകൊണ്ടാണ് പരിശുദ്ധ മറിയം – എൻ്റെ അമ്മ എൻ്റെ ആശ്രയമായിരിക്കുന്നത്. ഇവളെക്കാൾ കൂടുതൽ ഞാൻ ആരെ സ്നേഹിക്കണം. ആരെ ആശ്രയിക്കണം. എൻ്റെ ജീവിതത്തിൽ പ്രശ്നങ്ങളിലും പ്രതിസന്ധികളിലും, അത് ആത്മീയമോ ഭൗതികമോ ആവട്ടെ എൻ്റെ അമ്മ ശക്തമായി ഇടപെട്ട് വഴിതെളിക്കുന്നതും വഴിനടത്തുന്നതും എനിക്ക് അനുഭവമാണ്. അമ്മയുടെ കൈപിടിച്ച് അനുരഞ്ജന കൂദാശയ്ക്ക് അണയുമ്പോൾ കിട്ടുന്ന സൗഖ്യം വളരെ വലുതാണ്. എവിടെയും എൻ്റെ അമ്മ എൻ്റെ ആശ്രയം.
എൻ്റെ ഹൃദയത്തെ വല്ലാതെ സ്പർശിച്ച ഒരു അനുഭവം ഞാൻ കുറിക്കട്ടെ .
എന്റെ ഏക സഹോദരൻ മരണത്തോട് സമീപിക്കുന്നു എന്ന് മനസ്സിലാക്കി കിടക്കയിൽ എഴുന്നേറ്റിരുന്ന് തൻ്റെ അഞ്ചു മക്കളെയും അടുത്തുവിളിച്ച്, വീട്ടിൽ പോവണം എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചു. ഭാര്യയുടെയും മക്കളുടെയും കൊച്ചു മക്കളുടെയും കൈകളിൽ നിന്ന് ചോദിച്ചു വാങ്ങി ഓരോ കവിൾ വെള്ളം കുടിച്ചു. ഇതൊരു യാത്ര പറച്ചിലാണെന്ന് മനസ്സിലാക്കി അവർ വിങ്ങി കരഞ്ഞു കൊണ്ടിരുന്നു. അദ്ദേഹം ശാന്തമായി തൻ്റെ കിടക്കയിൽ നീണ്ടുനിവർന്നു കിടന്നു. ദിവസങ്ങളായി കിടക്കാൻ ബുദ്ധിമുട്ടിയതു കൊണ്ട് എഴുന്നേറ്റിരിക്കുകയായിരുന്നു. എൻ്റെ അമ്മേ എന്റെ ആശ്രയമേ.. ആ അധരങ്ങൾ ചലിച്ചുകൊണ്ടിരുന്നു. ജീവിതകാലം മുഴുവൻ ജപിച്ച ആ സുകൃതജപം അദ്ദേഹത്തിന് ശക്തിയും ആശ്വാസവും നൽകിയിരുന്നു . അമ്മയുടെ മടിയിൽ ശാന്തമായി കിടക്കുന്ന കുഞ്ഞിനെ പ്പോലെ പിറ്റേദിവസം ഒരു കുളിർ കാറ്റു പോലെ അമ്മ വന്ന് ആ ആത്മാവിനെ കൂട്ടിക്കൊണ്ടുപോയി. അമ്മയിൽ ആശ്രയിക്കുന്നവന് ജീവിതത്തിലും മരണത്തിലും അമ്മ ആശ്രയമായിരിക്കും.
സുകൃതജപം
എൻ്റെ അമ്മേ.. എൻ്റെ ആശ്രയമേ..
പരി. ദൈവമാതാവിൻ്റെ സ്തുതിപ്പ് ഗാനം കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.
സ്പിരിച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
ന്യൂപോര്‍ട്ടിലെ സീറോമലബാര്‍ കത്തോലിക്കാ സമൂഹത്തിന്റെ ചിരകാല ആഗ്രഹമായിരുന്ന സീറോ മലബാര്‍ മിഷന്‍ എന്ന സ്വപ്നമാണ് മെയ് 15 ഞായറാഴ്ച്ച സാക്ഷാല്‍കരിക്കപ്പെട്ടത് . ന്യൂപോര്‍ട്ട് സെന്റ് ഡേവിഡ്‌സ് ദേവാലയം കേന്ദ്രീകരിച്ച് രൂപീകൃതമായ സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷന്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനംനിര്‍വഹിച്ചു. ‘സെന്റ്. ജോസഫ് പ്രൊപോസ്ഡ് മിഷന്‍’ എന്ന് നാമകരണം ചെയ്തു വിശ്വാസികള്‍ക്ക് സമര്‍പ്പിച്ചു. ഒപ്പം ഈ വര്‍ഷത്തെ പ്രോപോസ്ഡ് മിഷന്റെ തിരുന്നാള്‍ കൂടിനടന്നു.
ഞായറാഴ്ച ഉച്ചതിരിഞ്ഞു 1.45 ന് ബിഷപ്പ് മാര്‍ജോസഫ് സ്രാമ്പിക്കലിന് ഈ വര്‍ഷം ആദ്യ കുര്‍ബാന സ്വീകരിക്കുന്ന കുട്ടികള്‍ ചേര്‍ന്ന് സ്വീകരണംനല്‍കി. തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് മിഷന്റെ ഉദ്ഘാടനവും ,നടത്തപ്പെട്ടു. നൊവേന, ലദീഞ്ഞ് എന്നിവക്ക് പിതാവിനൊപ്പം പ്രോപോസ്ഡ്മിഷന്‍ ഡയറക്ടര്‍ ഫാ. ഫാന്‍സുവാ പത്തില്‍ , പിതാവിന്റെ സെക്രട്ടറി റവ. ഫാ. ജോ മൂലശ്ശേരി എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. പ്രതികൂലമായ കാലാവസ്ഥയില്‍പ്പോലും എത്തിച്ചേര്‍ന്ന എല്ലാവരും ദേവാലയ കോമ്പൗണ്ടിനകത്ത് നടത്തിയ പ്രദക്ഷിണത്തില്‍ പങ്കെടുത്തു . തുടര്‍ന്ന് നടന്ന സ്‌നേഹവിരുന്ന് ന്യൂപോര്‍ട്ടിലെ വിശ്വാസികളുടെ ഒത്തൊരുമയുടെ ഉദാഹരണമായിരുന്നു.പ്രോ പോസ്ഡ് മിഷന്‍ ഡയറക്ടര്‍ ഫാ. ഫാന്‍സുവാ പത്തില്‍ ശുശ്രൂഷകളില്‍ പങ്കെടുത്ത ഏവര്‍ക്കും സ്വാഗതമരുളി. പള്ളി ട്രസ്റ്റി ലിജോ സെബാസ്റ്റ്യൻ തന്റെ നന്ദി പ്രസംഗത്തില്‍ ന്യൂപോര്‍ട്ടില്‍ 2007 മുതല്‍ ശുശ്രുഷ ചെയ്തഎല്ലാ വൈദികരെയും അല്‍മായ പ്രതിനിധികളെയും നന്ദിയോടെ അനുസ്മരിച്ചു.