ബിനോയ് എം. ജെ.
ബുദ്ധിശക്തി എന്നത് അറിവ് സമ്പാദിക്കുവാനും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാനും വേണ്ടിയുള്ള മനുഷ്യന്റെ കൈയിലുള്ള ഏറ്റവും നല്ല ഉപകരണമാണ്. അതുപയോഗിച്ച് നമുക്ക് അസാധ്യകാര്യങ്ങൾ സാധ്യമാക്കാം, ഔന്നത്യങ്ങൾ കീഴടക്കുകയും മോക്ഷം സമ്പാദിക്കുകയും ചെയ്യാം. അതാകുന്നു മനുഷ്യനെ മൃഗത്തിൽനിന്ന് വ്യത്യസ്തമാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം. ശാസ്ത്രജ്ഞന്മാരും, കലാകാരന്മാരും, തത്വചിന്തകന്മാരും ബുദ്ധിശക്തിയെ ശാസ്ത്രീയമായും ക്രിയാത്മകമായും ഉപയോഗിച്ച് മനുഷ്യന്റെ ക്ലേശങ്ങൾ കുറയ്ക്കുകയും, ജീവിതത്തെ കൂടുതൽ സുന്ദരമാക്കുകയും മനുഷ്യന്റെ യശ്ശസ് വാനോളം ഉയർത്തുകയും ചെയ്യുമ്പോൾ സമൂഹത്തിലെ ഒരുകൂട്ടം ജനങ്ങൾ അതേ ബുദ്ധിശക്തിയെ തന്നെ നശീകരണത്തിന് വേണ്ടിയും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനു വേണ്ടിയും പരദ്രോഹത്തിനുവേണ്ടിയും വിനിയോഗിച്ച് സമൂഹജീവിതത്തിന്റെ ശാന്തിയെ തകർക്കുകയും മാനവരാശിക്കുതന്നെ അപമാനം വരുത്തിവയ്ക്കുകയും ചെയ്യുന്നു. ഇപ്രകാരം ബുദ്ധിശക്തിയെ തെറ്റായ കാര്യങ്ങൾക്കുവേണ്ടി വിനിയോഗിക്കുന്നതാണ് മാനവരാശി ഇന്നു നേരിടുന്ന എല്ലാ പ്രശ്നങ്ങളുടെയും അടിസ്ഥാനപരമായ കാരണം.
ബുദ്ധിശക്തിയെ ശരിയായ വിധത്തിൽ ഉപയോഗിക്കുവാൻ അറിഞ്ഞു കൂടാത്തവൻ അതിനെ തെറ്റായ വിധത്തിൽ ഉപയോഗിക്കുമെന്നുള്ളത് സാമാന്യമന:ശ്ശാസ്ത്രമാണ്. ഉദാഹരണത്തിന് പിച്ചാത്തി കൊണ്ടുള്ള യഥാർത്ഥമായ ഉപയോഗം അറിഞ്ഞു കൂടാത്ത ഒരാളുടെ കൈയിലേക്ക് പിച്ചാത്തി കൊടുത്താൽ അയാൾ അതിന്റെ ഉപയോഗം തെറ്റിദ്ധരിക്കുകയും അതുപയോഗിച്ച് മറ്റുള്ളവരെ കുത്തി മുറിവേൽപ്പിക്കുകയും ചെയ്തേക്കാം. ഇപ്രകാരം ബുദ്ധിശക്തിയെകുറിച്ചും അതിന്റെ പ്രയോഗത്തെക്കുറിച്ചുമുള്ള ശാസ്ത്രീയമായ അറിവിന്റെ അഭാവമോ അഥവാ അത്തരമൊരു അറിവിൽ കടന്നുകൂടാനിടയുള്ള തെറ്റുകളോ വരുത്തിവക്കുന്ന പ്രശ്നങ്ങൾ അനുമാനിക്കാനാവുന്നതിനും അപ്പുറത്താണ്. അതുകൊണ്ട്തന്നെ ബുദ്ധിശക്തിയെ കുറിച്ചുള്ള അറിവിന്റെ അപര്യാപ്തത മൂലമാണ് ഇന്ന് ബുദ്ധിശക്തി പരക്കെ തെറ്റായ വിധത്തിൽ ഉപയോഗിച്ചു പോരുന്നത് എന്ന് സാമാന്യമായി പറയാം.
പ്രകൃതിയിലുള്ള മറ്റേതൊരു പ്രതിഭാസത്തെയും പോലെ ബുദ്ധിശക്തിയും രണ്ടു തരമുണ്ട് അഥവാ അതിന് രണ്ടു വശങ്ങളുണ്ട് എന്ന നഗ്നസത്യം മനസ്സിലാക്കുന്നതിൽ ആധുനിക മന:ശ്ശാസ്ത്രജ്ഞന്മാർ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. അതിനാൽതന്നെ ലോകജനസംഖ്യയിൽ പകുതി ആളുകളുടെയും ബുദ്ധിശക്തിയുടെ പ്രത്യേകതകളോ മറ്റുസവിശേഷതകളോ ഇന്ന് അജ്ഞാതമാണ് എന്ന് സമ്മതിക്കാതെ വയ്യ. വിദ്യാസമ്പന്നരുടെ ബുദ്ധിശക്തിയെ കുറിച്ച് നമുക്ക് ആവശ്യത്തിലും അധികമായി അറിയാമെങ്കിലും വിദ്യാഭ്യാസത്തിൽ പിന്നോക്കം നിൽക്കുന്നവരുടെ ബുദ്ധിശക്തിയെ കുറിച്ച് നമുക്ക് യാതൊന്നും അറിഞ്ഞു കൂടാ. ബുദ്ധിശക്തിയുടെ കാര്യത്തിലുള്ള വ്യത്യാസങ്ങളും വൈജാത്യങ്ങളും വളരെ സങ്കീർണ്ണമായ ഒരു പഠനവിഷയമാണ്. എന്നാൽ ഈ വിഷയത്തെക്കുറിച്ച് നിലവിലുള്ള സിദ്ധാന്തങ്ങൾ ഭാഗികവും പക്ഷപാതപരവും അബദ്ധജഡിലവും ആണ്. അത് ഗുണത്തെക്കാളേറെ ദോഷമേ ചെയ്യുന്നുള്ളൂ. ഇവിടെ വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്നവരുടെ ബൗദ്ധികമായ കഴിവുകളെ സൃഷ്ടിപരമായ രീതിയിൽ തിരിച്ചു വിടുവാനുള്ള സംവിധാനത്തിന്റെ അഭാവത്തിൽ പ്രസ്തുത കഴിവുകൾ നശീകരണപരമായും സമൂഹദ്രോഹപരമായും വിനിയോഗിക്കപ്പെടുന്നതിൽ അത്ഭുതപ്പെടേണ്ടകാര്യമില്ല. ബുദ്ധിഹീനരായി എണ്ണപ്പെടുന്നതുമൂലം ഇക്കൂട്ടർ അനുഭവിക്കുന്ന പ്രശ്നങ്ങൾ വർണ്ണനാതീതമാണ്. വിദ്യാസമ്പന്നരുടെ ബുദ്ധിശക്തിയെ സൗകര്യത്തിനുവേണ്ടി ടൈപ്പ്-എ എന്ന് വിളിച്ചാൽ വിദ്യാഭ്യാസത്തിൽ പിന്നോക്കം നിൽക്കുന്ന വരുടെ ബുദ്ധിശക്തി ടൈപ്പ്-ബി ആണ്. ടൈപ്പ്-എ യിൽ മുന്നിൽ നിൽക്കുന്നയാൾ ടൈപ്പ്-ബി യിൽ പിന്നിലായിരിക്കും. അതായത് ഇന്ന് മന്ദബുദ്ധികളായി എണ്ണപ്പെടുന്നവരും അടിച്ചമർത്തപ്പെടുന്നവരുമായവർ മറ്റൊരർത്ഥത്തിൽ ബുദ്ധിരാക്ഷസന്മാരാണ്. അവരെ ആദരിക്കുവാനും അംഗീകരിക്കുവാനും കഴിഞ്ഞാൽ നമ്മുടെ സമൂഹത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും പരിഹരിക്കപ്പെടും.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
ബിനോയ് എം. ജെ.
മനുഷ്യനിൽ പലതരം വികാരങ്ങൾ കാണപ്പെടുന്നു. കൂടുതൽ കൃത്യമായി പറഞ്ഞാൽ അവൻ പലതരം വികാരങ്ങളുടെയും അടിമയാണ്. ചില വികാരങ്ങൾക്ക് ഭാവാത്മകമായ ഒരു വശവും നിഷേധാത്മകമായ മറ്റൊരു വശവും ഉണ്ട്. ഉദാഹരണത്തിന് ആശയും നിരാശയും, ഉത്കർഷതയും അപകർഷതയും, ഇഷ്ടവും അനിഷ്ടവും ,സുഖവും ദു:ഖവും തുടങ്ങിയവ. മറ്റുചില വികാരങ്ങളാവട്ടെ പൂർണ്ണമായും നിഷേധാത്മകങ്ങളാണ്. ഉദാഹരണത്തിന് ഉത്കണ്ഠ, ഭയം, വിദ്വേഷം,കോപം തുടങ്ങിയവ. ഈ വികാരങ്ങളാവട്ടെ പരസ്പരം ബന്ധപ്പെട്ടും കിടക്കുന്നു. വികാരം ഭാവാത്മകമാണെങ്കിലും നിഷേധാത്മകമാണെങ്കിലും അത് മനസ്സിന്റെ ശാന്തിയെ തകർക്കുന്നു. മാത്രവുമല്ല ഭാവാത്മക വികാരങ്ങൾ കാലക്രമേണ നിഷേധാത്മക വികാരങ്ങൾക്ക് വഴിമാറുകയും ചെയ്യുന്നു.
വികാരങ്ങളുടെയെല്ലാം ധർമ്മം ആത്മസംരക്ഷണമാകുന്നു. ആത്മസംരക്ഷണമാവട്ടെ സ്വാർത്ഥകവുമാണ്. അതായത് വികാരങ്ങൾ സ്വാർത്ഥതയുടെ ലക്ഷണവും കാരണവും ആകുന്നു. വികാരങ്ങളുടെ പിറകേ പോകുന്നവൻ സ്വാർത്ഥതയുടെ പിറകെ പോകുന്നു. വികാരങ്ങൾ, ഭാവാത്മകമാണെങ്കിലും നിഷേധാത്മകമാണെങ്കിലും ദു:ഖത്തിന്റെ കാരണവുമാകുന്നു. വികാരങ്ങൾ തലക്ക് പിടിച്ച് കഴിഞ്ഞാൽ പിന്നെ തലച്ചോറ് ജോലി ചെയ്യുകയില്ല! അത് കൊണ്ടാണ് അത്തരം സന്ദർഭങ്ങളിൽ നാം മഠയത്തരങ്ങൾ മാത്രം കാട്ടിക്കൂട്ടുന്നത്. കോപം തോന്നുന്നവൻ കൈയിൽ കാണുന്നവയെല്ലാം തച്ചുടക്കുകയും മറ്റുള്ളവരെ ഉപദ്രവിക്കുകയും ചെയ്യുന്നു. നിരാശയും ദു:ഖവും തോന്നുമ്പോൾ നാം ആത്മഹത്യക്ക് മുതിരുന്നു. ഇതിന്റെയൊക്കെ കാരണമെന്താണ്? തലച്ചോർ പ്രവർത്തിക്കുന്നില്ല- അത്രതന്നെ!
വികാരങ്ങൾ ബുദ്ധിയെ മറക്കുന്നു. മനുഷ്യൻ അനന്തമായ ബുദ്ധിശക്തിയുടെയും അറിവിന്റെയും ഉടമയാണ്. ആ അറിവും ബുദ്ധിശക്തിയും നമുക്കെങ്ങനെ കൈമോശം വന്നുപോകുന്നു? വികാരമാണ് ഇവിടുത്തെ വില്ലൻ! ഈ കാലങ്ങളിൽ നാം വൈകാരിക ബുദ്ധിശക്തി(Emotional Intelligence)യെക്കുറിച്ച് കേൾക്കുന്നു. ഇതൊരു മഠയത്തരമാകുവാനേ വഴിയുള്ളൂ. കാരണം വികാരമുള്ളിടത്ത് ബുദ്ധിശക്തിയില്ല; ബുദ്ധിശക്തിയുള്ളിടത്ത് വികാരവുമില്ല. വികാരം ബുദ്ധിശക്തിയെ പരിപോഷിപ്പിക്കുന്നില്ല, മന്ദീഭവിപ്പിക്കുകയേ ചെയ്യുന്നുള്ളൂ. നിങ്ങൾക്ക് ബുദ്ധിശക്തിയിൽ പുരോഗതി ഉണ്ടാവണമെങ്കിൽ നിങ്ങളുടെ വികാരങ്ങളെ അടക്കുവിൻ.
ആത്മസംരക്ഷണ(Self-Preservation)ത്തിന്റെ തത്വശാസ്ത്രം പഠിച്ചാൽ, അതിനു വേണ്ടിയുള്ള ഓരോ പരിശ്രമവും അതിനെ നഷ്ടപ്പെടുത്തി കളയുന്നതായി കാണുവാൻ സാധിക്കും. ആത്മ സംരക്ഷണത്തിനുള്ള ശ്രമം ഉപേക്ഷിക്കുന്നയാൾ അതിൽ വിജയിക്കുകയും ചെയ്യുന്നു. സ്വന്തം പരിരക്ഷയ്ക്ക് വേണ്ടി നാം വികാരം കൊള്ളുമ്പോൾ നമ്മിലെ അനന്തമായ ബുദ്ധിശക്തി മറക്കപ്പെടുകയും സ്വന്തം പരിരക്ഷ അപകടത്തിലാവുകയും ചെയ്യുന്നു. ഉദാഹരണത്തിന് നിങ്ങൾ ഭാവിയെകുറിച്ച് ആധി പിടിക്കുമ്പോൾ നിങ്ങളുടെ ഭാവി അപകടത്തിലാവുന്നു.ഇനിയും നിങ്ങൾ ഇപ്പോൾ തന്നെ ഈശ്വരനാണെങ്കിൽ ആത്മപരിരക്ഷയുടെ ആവശ്യമെന്ത്? വികാരം മൂഢവും അന്ധവുമാണ്. വികാരം കൊള്ളുമ്പോൾ നമ്മിലെ ഈശ്വരഭാവം മറക്കപ്പെടുകയും നാം മനുഷ്യരായി മാറുകയും ചെയ്യുന്നു. അതിനാൽ തന്നെ വികാരനിയന്ത്രണം സാധനയുടെ അനുപേക്ഷണീയമയ ഭാഗമാണ്.
ഈ കാലങ്ങളിൽ മന:ശ്ശാസ്ത്രജ്ഞന്മാർ പോലും വികാരപ്രകടനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് കാണുമ്പോൾ ദു:ഖം തോന്നുന്നു. ജീവിതം ഒരു വികാരപ്രകടനമായി അധ:പതിക്കുവാൻ പാടില്ല. ചുറ്റും നോക്കുവിൻ, നാമെന്താണ് കാണുന്നത്? പ്രണയത്തിൽ വീഴുന്നവർക്ക് ഭ്രാന്ത് പിടിച്ചതുപോലെയാണ്. അവരുടെ ജീവിതം തന്നെ അപകടത്തിലാണ്. വിവാഹം കഴിക്കുന്നവരുടെ കഴിവ് നേർ പകുതിയായി കുറയുകയും കടമകൾ നാലിരട്ടിയായി വർദ്ധിക്കുകയും ചെയ്യുന്നു. അതായത് തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റുവാൻ അവർക്ക് ബുദ്ധിമുട്ടാണെന്ന് സാരം. ഇത്തരം കാര്യങ്ങളെക്കുറിച്ച് സമൂഹം ആഴത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്നു. ജീവിതം നാം കരുതുന്നതുപോലെയല്ല.നാമറിഞ്ഞുകൊണ്ട് നമ്മുടെ ജീവിതത്തെ പരാജയത്തിലെക്ക് തള്ളിവിടരുത്.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
സ്ഥിരം വേദിയായ ബെഥേൽ സെന്ററിനു പകരം ഇത്തവണയും ബർമിങ്ഹാം സെന്റ് കാതറിൻ പള്ളിയിൽ നടക്കുന്ന കൺവെൻഷൻ 13 ന് രാവിലെ 8 ന് ആരംഭിക്കും. ഫാ ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ ആത്മാഭിഷേകത്തിന്റെ പുത്തനുണർവ്വുമായി അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ പ്രമുഖ ശുശ്രൂഷകയും രാജ്യാന്തര വചന പ്രഘോഷകയുമായ ഐനിഷ് ഫിലിപ്പ് പങ്കെടുക്കും.
അതേസമയം സ്ഥിരം വേദിയായ ബർമിങ്ഹാം ബെഥേൽ സെന്ററിൽ സെപ്റ്റംബർ മാസ കൺവെൻഷൻ 10 -ന് അഭിവന്ദ്യ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ അനുഗ്രഹ സാന്നിധ്യത്തിൽ ലോക പ്രശസ്ത വചന പ്രഘോഷകനും സെഹിയോൻ , അഭിഷേകാഗ്നി ശുശ്രൂഷകളുടെ സ്ഥാപകനുമായ റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കും .
സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് ജീവവായുവായി നിലനിൽക്കുന്ന , സെഹിയോൻ യുകെ സ്ഥാപക ഡയറക്ടർ റവ. ഫാ . സോജി ഓലിക്കൽ തുടക്കമിട്ട , പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക് താങ്ങായി നിലകൊള്ളുകയാണ് . , വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ്.
അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക്
ജോൺസൺ +44 7506 810177
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239
യുകെ യുടെ വിവിധ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ;
ബിജു എബ്രഹാം 07859 890267
ജോബി ഫ്രാൻസിസ് 07588 809478
അഡ്രസ്സ്
St.CATHERINE’S CHURCH
69 IRVING ST.
BIRMINGHAM
B11DW
Nearest train station-Birmingham New Street.
ബിനോയ് എം. ജെ.
ആദ്ധ്യാത്മികതയെയും ലൗകികതയെയും എങ്ങനെ തിരിച്ചറിയാം? അവ തമ്മിലുള്ള വ്യത്യാസം എന്താണ്? എല്ലാവരും ലോകത്തിന് പിറകെ ഓടുന്നു. അതുകൊണ്ട് അവർക്ക് എന്തെങ്കിലും നേട്ടമുണ്ടോ? ഇനി ലോകത്തിന് പിറകെ ഓടാതിരുന്നാൽ എന്തെങ്കിലും നേട്ടമുണ്ടോ? ലോകം മുഴുവൻ ഭൗതികതയെ കുറിച്ച് ചർച്ച ചെയ്യുന്നു. ഭൗതികതയിൽ നിന്നും ലൗകികത ജന്മം കൊള്ളുന്നു. മതങ്ങൾ ആദ്ധ്യാത്മികത ചർച്ച ചെയ്യുന്നു. എന്നാൽ ഇത് വെറും ചർച്ചയിലും സംസാരത്തിലും ഭംഗിവാക്കുകളിലും ഒതുങ്ങുന്നു. ലോകത്തിന് ആദ്ധ്യാത്മികത കൈമോശം വന്നു പോയിരിക്കുന്നു.
നിങ്ങൾക്ക് സന്തോഷിക്കുവാൻ ബാഹ്യമായ കാരണങ്ങളുടെ ആവശ്യമുണ്ടെങ്കിൽ നിങ്ങൾ ബാഹ്യലോകത്ത് ജീവിക്കുന്ന വ്യക്തിയാണ്. നിങ്ങൾക്ക് സന്തോഷം കിട്ടുമെന്ന് ഉറപ്പൊന്നുമില്ല. കാരണം ബാഹ്യലോകം നിങ്ങളുടെ പിടിയിലല്ല; ആവുകയും ഇല്ല. അതൊരുതരം ചൂതാട്ടം മാത്രം. ചിലപ്പോൾ നിങ്ങൾ നേടുന്നു; മറ്റു ചിലപ്പോൾ നഷ്ടപ്പെടുത്തുന്നു. നേടുമ്പോൾ നിങ്ങൾ അത്യധികം സന്തോഷിക്കുന്നു. നഷ്ടപ്പെടുമ്പോൾ കുത്തിയിരുന്നു കരയുകയും ചെയ്യുന്നു. ഇത് അർത്ഥവ്യത്തായ ഒരു ജീവിത വീക്ഷണമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഇതിനെ ലൗകികത എന്ന് വിളിക്കുന്നു.
എന്നാൽ ഇനി അൽപം മന:ശ്ശാസ്ത്രപരമായി ചിന്തിക്കാം. നിങ്ങൾ ഒരഭിമാനിയാണെന്ന് കരുതുക. നിങ്ങൾ പലതിലും- സമ്പത്തിലും, സ്ഥാനമാനങ്ങളിലും,പേരിലും പ്രശക്തിയിലും, എന്നുവേണ്ട നിരവധി കാര്യങ്ങളിൽ- അഭിമാനിക്കുന്നു. ലോകം അത്തരക്കാരെകൊണ്ട് നിറഞ്ഞിരിക്കുന്നു. നിങ്ങളെക്കാൾ സത്പേരും സമ്പത്തും ഉള്ള ഒരാളെ (നിങ്ങളെക്കാൾ ശ്രേഷ്ഠനായ ഒരാളെ)കാണുമ്പോൾ നിങ്ങൾക്ക് അപകർഷതയും ദു:ഖവും തോന്നുന്നു. മറിച്ച് നിങ്ങളേക്കാൾ താണ ഒരാളെ കാണുമ്പോൾ നിങ്ങൾക്ക് ഉത്കർഷതയും സന്തോഷവും തോന്നുന്നു. അതായത് നിങ്ങളുടെ സുഖവും ദു:ഖവും ബാഹ്യലോകത്തെ ആശ്രയിച്ചിരിക്കുന്നു. എന്നാൽ നിങ്ങൾ അത്യന്തം വിനയമുള്ള ഒരാളാണെന്ന് സങ്കൽപിക്കുക. നിങ്ങൾ എല്ലാവരെയും നിങ്ങളെക്കാൾ ശ്രേഷ്ഠരായി കരുതുന്നു. ധനവാനും ഭിക്ഷക്കാരനും നിങ്ങളെ സംബന്ധിച്ചിടത്തോളം ഒരുപോലെ ശ്രേഷ്ഠരാണ്. നിങ്ങൾ ആളുകളെ തരം തിരിക്കുന്നില്ല. നിങ്ങൾക്ക് അതിന്റെ ആവശ്യവുമില്ല. എല്ലാവരും നിങ്ങളെക്കാൾ ശ്രേഷ്ഠരാണ്. അങ്ങിനെയെങ്കിൽ നിങ്ങൾക്ക് ഏതെങ്കിലും സാഹചര്യത്തിൽ ദു:ഖം അനുഭവപ്പെടുമോ? എല്ലാ സാഹചര്യത്തിലും നിങ്ങൾ അത്യധികം സന്തോഷിക്കുന്നു. സന്തോഷം നിങ്ങളുടെ കൈപ്പിടിയിൽ ഒതുങ്ങിയിരിക്കുന്നു. നോക്കൂ..മനോഭാവം പറ്റിക്കുന്ന പണി!
ഇപ്രകാരം ശാശ്വതമായ സന്തോഷം പകർന്നു തരുന്ന മനോഭാവങ്ങളെകുറിച്ച് ആദ്ധ്യാത്മിക മണ്ഠലത്തിൽ ചൂടേറിയ ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നു. അവയിൽ ചിലതൊക്കെ കാലഹരണപ്പെട്ടതുപോലെ ഇരിക്കുന്നു. അതേസമയം പുതിയ പുതിയ ആശയങ്ങൾ രംഗപ്രവേശം ചെയ്തുകൊണ്ടുമിരിക്കുന്നു. മന:ശ്ശാസ്ത്രത്തിനാണ് ആധുനിക ആദ്ധ്യാത്മികതയിൽ പ്രസക്തി കൂടുതൽ ഉള്ളതായി കാണപ്പെടുന്നത്. പ്രാചീന കാലങ്ങളിൽ ധർമ്മശാസ്ത്രത്തിനായിരുന്നു പ്രസക്തി. സ്ത്രീകളെ അപേക്ഷിച്ച് പുരുഷൻമാർക്കാണ് ആദ്ധ്യാത്മിക കാര്യങ്ങളിൽ വിജയസാധ്യത കൂടുതൽ കാണപ്പെടുന്നത്. കാരണം വളരെകാലമായി കർമ്മ മണ്ഡലത്തിൽ കഴിയുകമൂലം ലോകത്തിന്റെ പ്രകൃതം ഇവർക്ക് മനസ്സിലായിരിക്കുന്നു! ലോകത്തിന്റെ പിറകെ ഓടിയിട്ട് വലിയ കാര്യമില്ല എന്ന് ഇവർക്കറിയാം. അതുകൊണ്ടാണ് ഈ കാലങ്ങളിൽ അവർ ആഗ്രഹം കുറഞ്ഞവരും കർമ്മവിമുഖരുമായി കാണപ്പടുന്നത്. ഇതിനെ വിരക്തി എന്ന് വിളിക്കുന്നു. വിരക്തി ആന്തരിക ലോകത്തിലേക്കും ആദ്ധ്യാത്മികതയിലേക്കും ഉള്ള പ്രവേശന കവാടമാണ്. എന്നാൽ സ്ത്രീകളുടെ കാര്യം നേരെ മറിച്ചുമാണ്.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
എയ്‌ൽസ്‌ഫോർഡ്: കർമ്മലമാതാവിന്റെ പ്രത്യക്ഷീകരണത്താൽ അനുഗ്രഹീതമായ എയ്‌ൽസ്‌ഫോഡിൽ കഴിഞ്ഞ മാസം ആരംഭം കുറിച്ച ആദ്യബുധനാഴ്ച ശുശ്രൂഷയ്ക്ക് അനുഗ്രഹം തേടിയെത്തിയത് നിരവധി പേർ. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ ജൂലൈ 6 ന് തുടക്കം കുറിച്ച് എല്ലാ ആദ്യബുധനാഴ്ചകളിലുമായി ക്രമീകരിച്ചിരിക്കുന്ന ശുശ്രൂഷയ്ക്ക് എയ്‌ൽസ്‌ഫോർഡിലെ ഔർ ലേഡി ഓഫ് മൌണ്ട് കാർമ്മൽ സീറോ മലബാർ മിഷൻ ആണ് നേതൃത്വം നൽകുന്നത്.
ഈ മാസത്തെ ആദ്യബുധനാഴ്ച ശുശ്രൂഷ ഓഗസ്റ്റ് 3 ബുധനാഴ്ച വൈകിട്ട് 4 മണിക്ക് ആരംഭിക്കും. എയ്‌ൽസ്‌ഫോർഡിലെ പ്രശസ്തമായ ജപമാലരാമത്തിലൂടെ നടക്കുന്ന സൗഖ്യ ജപമാല ശുശ്രൂഷയോടുകൂടി തിരുക്കർമ്മങ്ങൾ ആരംഭിക്കും. വൈകിട്ട് 5 മണിക്ക് സെന്റ് ജോസഫ് ചാപ്പലിൽ വിശുദ്ധകുർബാനയും തുടർന്ന് കർമ്മലമാതാവിന്റെ നൊവേനയും വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നടക്കും. വൈകിട്ട് 7 മണിക്ക് പരിശുദ്ധകുർബാനയുടെ ആശീർവാദത്തോടുകൂടി ശുശ്രൂഷകൾക്ക് സമാപനമാകും.
ഏലിയാ പ്രവാചകൻ തപസ്സനുഷ്ഠിക്കുകയും ബാലിൻറെ പ്രവാചകരെ തോൽപിച്ച് ഇസ്രായേലിൽ സത്യദൈവവിശ്വാസം തിരികെക്കൊണ്ടുവരികയും ചെയ്ത സ്ഥലമാണ് കാർമ്മൽ മല. ആദിമനൂറ്റാണ്ടുകൾ മുതൽ തന്നെ ക്രൈസ്തവ സന്യാസികൾ ഏകാന്തതയിൽ പ്രാർത്ഥനാജീവിതം നയിക്കാനായി കാർമ്മൽ മലയിൽ എത്തിയിരുന്നു. ഇന്നത്തെ ഇസ്രായേലിൽ ഹൈഫ പട്ടണത്തിനു സമീപമായി മെഡിറ്ററേനിയൻ കടലിനു അഭിമുഖമായി സ്ഥിതിചെയ്യുന്ന കാർമ്മൽ മല ഇന്നും കർമ്മലീത്താ സന്യാസിമാരുടെ ഒരു പ്രധാന ആത്മീയ കേന്ദ്രമാണ്.
1251 ൽ എയ്‌ൽസ്‌ഫോർഡിലെ സൈമൺ സ്റ്റോക്ക് കർമ്മലീത്ത സന്യാസിക്ക് പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെടുകയും ഉത്തരീയം (വെന്തിങ്ങ) നൽകുകയും ചെയ്തു. വെന്തിങ്ങ പതിവായി ധരിക്കുകയും മാതാവിൻറെ സംരക്ഷണം തേടുകയും ചെയ്യുന്നവർ ഒരിക്കലും നിത്യനാശമടയുകയില്ല എന്നത് നൂറ്റാണ്ടുകളായുള്ള നമ്മുടെ വിശ്വാസമാണ്. അതുപോലെ തന്നെ മരണത്തിനു ശേഷമുള്ള ആദ്യത്തെ ശനിയാഴ്ച മാതാവിൻറെ പ്രത്യേക മധ്യസ്ഥത്തിലൂടെ ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾ മോചിക്കപ്പെടും എന്ന വിശാസവും കർമ്മലമാതാവിനോടുള്ള ഭക്തിയുമായി ബന്ധപ്പെട്ടു സഭയിൽ നിലനിന്നിരുന്നു.
ഉത്തരീയം (വെന്തിങ്ങ) കർമ്മലമാതാവിൻറെ സംരക്ഷണത്തിൻറെ അടയാളമാണ്. അമ്മയുടെ സവിശേഷമാം വിധം തെരഞ്ഞെടുക്കപ്പെട്ട മക്കളുടെ സമൂഹത്തിൽ നാമും അംഗങ്ങളാണെന്നതിൻറെ അടയാളവുമാണത്. അതോടൊപ്പം തന്നെ ഉത്തരീയം ഒരു പ്രതിജ്ഞയുമാണ്. അമ്മ ആഗ്രഹിക്കുന്നതുപോലെ ജീവിച്ചുകൊള്ളാം എന്നും നമ്മെത്തന്നെ അമ്മയ്ക്ക് എന്നേയ്ക്കുമായി പ്രതിഷ്ഠിച്ചുകൊള്ളാം എന്നുമുള്ള പ്രതിജ്ഞയുടെ അടയാളം. ഉത്തരീയം ധരിക്കുന്നവരിൽ നിന്ന് മാതാവ് ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും അമ്മയുടെ ജീവിതത്തിൽ വിളങ്ങിയിരുന്ന പുണ്യങ്ങൾ അനുകരിച്ചുകൊണ്ടുള്ള ഒരു വിശുദ്ധജീവിതമാണ്. എളിമയും ശുദ്ധതയും നിരന്തര പ്രാർത്ഥനയും ആണ് അമ്മയിൽ നിന്നു നാം പഠിക്കേണ്ട പാഠങ്ങൾ. 1917 ൽ ഫാത്തിമയിലും അതിനും അര നൂറ്റാണ്ടിനുശേഷം ഗരബന്ദാളിലും പ്രത്യക്ഷപ്പെട്ടപ്പോൾ അമ്മ തന്നെത്തന്നെ കർമ്മലമാതാവെന്നു പരിചയപ്പെടുത്തിയിരുന്നു.
അനേകം വിശുദ്ധർ കർമ്മലമാതാവിൻറെ ഭക്തരായിരുന്നു. അവരിൽ വിശുദ്ധ അൽഫോൻസ് ലിഗോരിയുടെയും വിശുദ്ധ ഡോൺ ബോസ്‌കോയുടെയും പേരുകൾ പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. ഈ വിശുദ്ധരുടെ മരണത്തിന് അനേക വർഷങ്ങൾക്കുശേഷം അവരുടെ കല്ലറകൾ തുറന്നുനോക്കിയപ്പോൾ അവർ അണിഞ്ഞിരുന്ന വെന്തിങ്ങകൾക്കു യാതൊരു കേടുപാടുകളും ഇല്ലായിരുന്നു. ദുരന്തങ്ങളുടെ മുൻപിൽ പകച്ചുനിൽക്കുന്ന ഈ ലോകത്തിനു വേണ്ടി പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിൽ ആശ്രയം അർപ്പിച്ചുകൊണ്ട് നമുക്കു പ്രാർത്ഥിക്കാം.
സ്പിരിച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കീത്തിലിയിലെ സെന്റ്. ആന്‍സ് കാത്തലിക് ദേവാലയത്തില്‍ ഭാരതത്തിലെ ആദ്യ വിശുദ്ധ വി.
അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ ഭക്തിനിര്‍ഭരം കൊണ്ടാടി. ഞായറാഴ്ച്ച രാവിലെ പതിനൊന്ന് മണിക്ക് റവ. ഫാ. ഷോണ്‍ എലിയറ്റിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ലാറ്റിന്‍ റൈറ്റില്‍ ആഘോഷമായ ദിവ്യബലി നടന്നു. പൂര്‍ണ്ണമായും ഇംഗ്ലീഷില്‍ ആരംഭിച്ച തിരുകര്‍മ്മള്‍ക്ക് മുന്നോടിയായി ഭാരത വിശുദ്ധയുടെ ജീവിത ചരിത്രം ഫാ. ഷോണ്‍ പാശ്ചാത്യ സമൂഹത്തിന്റെ മുമ്പില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ഭക്തിനിര്‍ഭരമായ ദിവ്യബലിയില്‍ പ്രാദേശികരുള്‍പ്പെടെ നൂറ് കണക്കിന് മലയാളികള്‍ പങ്കെടുത്തു. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വി. അല്‍ഫോന്‍സാമ്മയുടെ ഛായാചിത്രം സ്ഥാപിച്ചിരിക്കുന്ന അള്‍ത്താരയിലേയ്ക്ക് പ്രദക്ഷിണമാരംഭിച്ചു. തുടര്‍ന്ന് വിശുദ്ധയുടെ രൂപത്തിന്റെ മുമ്പില്‍ പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടന്നു.
ഭാരതത്തിലെ ആദ്യ വിശുദ്ധയോടുള്ള ഭക്തിസൂചകമായി വത്തിക്കാന്‍ സ്‌ക്വയറില്‍ ആദ്യമായി ആലപിച്ച ഗാനം കീത്തിലി സെന്റ് ആന്‍സ് ദേവാലയത്തില്‍ വീണ്ടും മുഖരിതമായി. കീത്തിലി മലയാളി സമൂഹം ഒന്നായി ആലപിച്ച മലയാളഗാനത്തിനെ നിര്‍ത്താതെയുള്ള കരഘോഷത്തോടെയാണ് പ്രാദേശീക സമൂഹം സ്വീകരിച്ചത്.
2001 ന്റെ ആരംഭ ദിശയിലാണ് കീത്തിലിയില്‍ മലയാളികള്‍ എത്തിതുടങ്ങിയത്. ഇരുപതോളം കുടുംബങ്ങളാണ് ആദ്യമെത്തിയത്. 2008 അവസാനത്തോടെ അത് അമ്പതോളം കുടുംബങ്ങളായി ഉയര്‍ന്നു. പിന്നീട് 2020 മുതലാണ് മലയാളികളുടെ രണ്ടാം വരവ് ആരംഭിച്ചത്. ഇരുന്നൂറില്‍പ്പരം കുടുംബങ്ങള്‍ ഇപ്പോള്‍ യോര്‍ക്ഷയറിലെ കൊച്ചു ഗ്രാമമായ കീത്തിലിയിലെത്തിക്കഴിഞ്ഞു. NHS ന്റെ ഭാഗമായ ഏയര്‍ഡേല്‍ ഹോസ്പിറ്റല്‍ കേന്ദ്രമായാണ് എല്ലാവരും ജോലി ചെയ്യുന്നത്.
നാടുവിട്ട് പുതുതായി കീത്തിലിയില്‍ എത്തിയ മലയാളികള്‍ക്ക് ജാതിമതഭേദമെന്യേ ആശ്രയമായി നിലകൊണ്ട ആദ്ധ്യാത്മിക ഭവനമാണ് കീത്തിലി സെന്റ് ആന്‍സ് ദേവാലയം. തുടക്കത്തില്‍ ഉണ്ടായിരുന്ന ഫാ. ഷോണ്‍ ഗില്ലിഗണും പിന്നീടെത്തിയ കാനന്‍ മൈക്കിള്‍ മക്രീടിയും മലയാളികള്‍ക്ക് എല്ലാ പിന്തുണയുമായി മുന്നോട്ടുവന്നു. മലയാളികളുടെ ആദ്ധ്യാത്മിക ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ഈ വൈദീകര്‍ തല്പരരായിരുന്നു. മാമ്മോദീസ, ആദ്യകുര്‍ബാന സ്വീകരണം, സ്ഥൈര്യലേപനം തുടങ്ങിയ കൂദാശകളും മലയാളികള്‍ക്കായി പിന്നീട് നടത്തപ്പെട്ടു. സെന്റ് ആന്‍സ് ദേവാലയത്തിന്റെ കീഴിലുള്ള സെന്റ്. സ്‌കൂളും കീത്തിലിയിലെത്തിയ മലയാളികള്‍ക്ക് ആദ്യ കാലങ്ങളില്‍ ആശ്വാസമായി നിലകൊണ്ടു.
2010 ല്‍ കാനന്‍ മൈക്കിള്‍ മക്രീഡിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം വി. അല്‍ഫോന്‍സാമ്മയുടെ ഛായാചിത്രം കീത്തിലി സെന്റ് ആന്‍സ് ദേവാലയത്തില്‍, അക്കാലത്ത് കീത്തിലിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിരുന്ന റവ. ഫാ. സജി തോട്ടത്തില്‍ സ്ഥാപിച്ചു. തുടര്‍ന്ന് നൊവേന പ്രാര്‍ത്ഥനകളും തിരുന്നാളുകളും കാലാകാലങ്ങളില്‍ നടത്തിയിരുന്നു. ലീഡ്‌സ് രൂപതയില്‍ സീറോ മലബാര്‍ ചാപ്ലിന്‍സി രൂപപ്പെട്ടപ്പോള്‍ തിരുക്കര്‍മ്മങ്ങള്‍ ലീഡ്‌സിലേയ്ക്ക് മാറ്റിയെങ്കിലും വി. അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ വളെരെ ലളിതമായി സെന്റ് ആന്‍സ് ദേവാലയത്തില്‍ നടത്തപ്പെട്ടിരുന്നു.
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ലീഡ്‌സ് രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ക്കസ് സ്റ്റോക്, സെന്റ് മേരീസ് ആന്റ് സെന്റ് വില്‍ഫ്രിഡ്‌സ് സീറോ മലബാര്‍ ഇടവക വികാരി റവ. മാത്യൂ മുളയൊലില്‍ എന്നിവര്‍ കീത്തിലി സെന്റ് ആന്‍സ് ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ ഛായാചിത്രം സ്ഥാപിച്ച അള്‍ത്താര സന്ദര്‍ശിച്ചവരില്‍ പ്രമുഖരാണ്.
ബിനോയ് എം. ജെ.
മനുഷ്യൻ ഒരേസമയം രണ്ട് ലോകങ്ങളിൽ ജീവിക്കുന്നു -ആന്തരിക ലോകത്തിലും ബാഹ്യലോകത്തിലും. ഈ രണ്ടു ലോകവും പരസ്പരസംഘട്ടനത്തിലാണ്. ഈ സംഘട്ടനം ആകുന്നു മനുഷ്യന്റെ എല്ലാ പ്രശ്നങ്ങൾക്കും കാരണം. ബാഹ്യ ലോകം പറയുന്നു-നീ തീർച്ചയായും മരിക്കും; ആന്തരിക ലോകം പറയുന്നു- എനിക്ക് മരണമില്ല. നാം ആശയക്കുഴപ്പത്തിലേക്ക് വഴുതി വീഴുന്നു. ആന്തരിക ലോകം ഭാവാത്മകമാണ്; ബാഹ്യ ലോകമാവട്ടെ നിഷേധാത്മകവും. ആന്തരിക ലോകമാവട്ടെ അനന്തസാധ്യതകളുടെ ലോകമാണ്, അവിടെ അസാധ്യമായി യാതൊന്നുമില്ല. ബാഹ്യലോകം പരിമിതികളുടെ ലോകമാണ്.
ഈ സംഘട്ടനം സദാ നടന്നുകൊണ്ടേയിരിക്കുന്നു. ഈ സംഘട്ടനത്തിൽ നിന്നുമാണ് മനസ്സും അതിന്റെ പ്രവർത്തനങ്ങളും ഉത്ഭവിക്കുന്നത്. എങ്കിലും അതിനെക്കുറിച്ച് അധികമാളുകൾ ബോധവാന്മാരല്ല എന്ന് തോന്നുന്നു. അതിനാൽതന്നെ അവർ അതിന് പരിഹാരം അന്വേഷിക്കുന്നുമില്ല. മനസ്സ് ഈ രണ്ടു ലോകങ്ങളെയും സമന്വയിപ്പിക്കുവാൻ സദാ പരിശ്രമിക്കുന്നു. എങ്കിലും അതതിൽ വിജയിക്കുന്നില്ല. ഈ പ്രക്രിയയാവട്ടെ അനന്തമായി നീളുന്നു. പ്രതിഭയും ചിന്താശീലവും ഇല്ലാത്തവർ ഈ പ്രതിഭാസത്തെക്കുറിച്ച് അധികം ബോധവാന്മാരല്ല. അവർ കഥയറിയാതെ ആടുകയാണ്. ജീവിതത്തെക്കുറിച്ച് അവർക്ക് വലിയ ഗ്രാഹ്യമില്ല. അനുകരണത്തിലൂടെയും അഭിനയത്തിലൂടെയും അവർ എങ്ങിനെയൊക്കെയോ ജീവിച്ചു പോകുന്നു. എന്നാൽ പ്രതിഭയും ചിന്താശീലവും ഉള്ളവർ ഈ സംഘട്ടനത്തെക്കുറിച്ച് അൽപമെങ്കിലും ബോധവാന്മാരാണ്. അവർ ബാഹ്യലോകത്തെ ആന്തരികലോകം കൊണ്ട് ജയിക്കുവാൻ ശ്രമിക്കുന്നു.
മാനവരാശിയുടെ ഇന്നേവരെയുള്ള എല്ലാ നേട്ടങ്ങളും ബാഹ്യലോകത്തിന് മേലുള്ള ആന്തരികലോകത്തിന്റെ വിജയത്തെ പ്രഘോഷിക്കുന്നു. അത് ചിന്താശീലമുള്ള ഏതാനും പ്രതിഭാശാലികളുടെ സംഭാവനയാണെന്ന് പറയേണ്ടതില്ലല്ലോ. ചിന്തതന്നെ ബാഹ്യലോകത്തെ ജയിക്കുവാനുള്ള ആന്തരിക ലോകത്തിന്റെ പ്രയത്നമാകുന്നു. ആന്തരിക ലോകം ഈശ്വരനെയും ബാഹ്യലോകം മായയെയും പ്രതിനിധാനം ചെയ്യുന്നു. മനുഷ്യരിലുറങ്ങുന്ന ഈശ്വരൻ ഉണരുമ്പോൾ മായയുടെ മേലുള്ള ആത്യന്തികമായ വിജയം സംഭവിക്കുന്നു. അത് അവന്റെ മോക്ഷവും ആകുന്നു.
അതിനാൽ ബാഹ്യലോകത്തിന്റെ അടിമത്തത്തിൽ നിന്നും മോചനം പ്രാപിക്കുവിൻ. പുറം ലോകത്തേക്കുള്ള ഓട്ടം അവസാനിപ്പിച്ചു കൊണ്ട് അന്തരംഗത്തേക്ക് പ്രവേശിക്കുവിൻ! അവിടെ നിങ്ങൾ ഈശ്വരനുമായി കണ്ടുമുട്ടുന്നു. അവിടെ നിങ്ങൾ പൂർണ്ണമായും സുരക്ഷിതനാണ്. ആധിക്കും വ്യാധിക്കും അവിടെ സ്ഥാനമില്ല. അസ്വസ്ഥതകൾക്ക് അവിടേക്ക് കടന്നു വരുവാനാവില്ല. അവിടെ നിങ്ങൾ മാത്രമേയുള്ളൂ. അവിടെ നിങ്ങൾ സർവ്വ ശക്തനാണ്. അവിടെ ബാഹ്യലോകം തിരോഭവിക്കുന്നു. ഒരേസമയം ഈശ്വരനെയും മായയെയും കൂടി പൂജിക്കുവാനാവില്ല. മായയെ തള്ളിക്കളയുമ്പോൾ ഈശ്വരദർശനം സാധ്യമാകുന്നു. മായയുടെ പിറകേ ഓടുമ്പോൾ ഈശ്വരൻ മറക്കപ്പെടുന്നു.
പാശ്ചാത്യ ചിന്താപദ്ധതി ബാഹ്യലോകത്തേക്ക് നോക്കിക്കൊണ്ടുള്ളതാണ്. ബാഹ്യലോകത്തെ ബാഹ്യോപായങ്ങൾ കൊണ്ട് നിയന്ത്രിക്കുവാൻ അവർ പരിശ്രമിക്കുന്നു. ഇതിൽ അൽപസ്വല്പം വിജയമുണ്ടെങ്കിൽ പോലും അന്തിമ വിശകലനത്തിൽ ഇതൊരു വൻ പരാജയമാണ്. സങ്കല്പിക്കുവാൻ പോലുമാവാത്ത വിധം അതിബൃഹത്തായ ഈ പ്രപഞ്ചത്തെ മനുഷ്യൻ എങ്ങനെയാണ് ബാഹ്യോപായങ്ങൾകൊണ്ട് നിയന്ത്രിക്കുക? എന്നാൽ ആന്തരിക ലോകത്തേക്ക് പിൻവാങ്ങുന്ന മനുഷ്യന്റെ ഇച്ഛാശക്തിയുടെ പിടിയിൽ ബാഹ്യലോകം ക്രമേണ അമരുന്നു. പ്രപഞ്ചം ഒരിക്കലും ഈശ്വരനേക്കാൾ വലുതല്ല. ഈശ്വരനാണ് പ്രപഞ്ചത്തെ നിയന്ത്രിക്കുന്നത്. ഈശ്വരനിൽ ലയിച്ചവൻ പ്രപഞ്ചത്തിന്മേലുള്ള പൂർണ്ണമായ നിയന്ത്രണം ആർജ്ജിച്ചുകഴിഞ്ഞു. “സർവ്വാധിപത്യം” എന്നാണ് ഈ പ്രതിഭാസത്തെ വിളിക്കുന്നത്. അതിനാൽ ഈശ്വരനിൽ ലയിക്കുവാൻ ശ്രമിക്കുവിൻ. അത് മാത്രമാണ് ബാഹ്യലോകത്തെ ജയിക്കുവാനുള്ള ഏകമാർഗ്ഗം.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
ഷൈമോൻ തോട്ടുങ്കൽ
ലിവർപൂൾ: ലിവർപൂൾ ഔർ ലേഡി ക്വീൻ ഓഫ് പീസ് സീറോ മലബാർ ഇടവകയിലെ കുട്ടികൾക്കായുള്ള സമ്മർ ക്യാമ്പ് സമാപിച്ചു. അവധിക്കാലം കുട്ടികൾക്ക് സന്തോഷത്തിൻ്റെ അനുഭവമാക്കുന്നതിനായി തയ്യാറാക്കിയ ക്യാമ്പ് ജൂലൈ 25, 26, 27 ദിവസങ്ങളിൽ പള്ളിയിലും പള്ളിയുടെ ഹാളിലുമായാണ് സംഘടിപ്പിച്ചത്. ഏഴ് മുതൽ പതിനൊന്ന് വരെയുള്ള ക്ലാസ്സിലെ കുട്ടികൾക്ക് സലേഷ്യൻ സഭയിലെ വൈദികനായ ഫാ. സാജു, ബ്രദർ സിക്സ്റ്റസ്, ബ്രദർ ജാക്ക് എന്നിവരും ഒന്നു മുതൽ ആറുവരെയുള്ള കുട്ടികൾക്ക് ചാരിറ്റി കോൺവെൻ്റിലെ സിസ്റ്റർമാരായ സി വിമൽ ജോസ്, സി ജോസ് ലിൻ എന്നിവരുമാണ് ക്യാമ്പ് നയിച്ചത്.

കൂടാതെ മതബോധന അധ്യാപകരായ മഞ്ചു വിത്സൻ, മഞ്ചു എബിൻ, ഷോബി ജോ, ഷാലി വർഗ്ഗീസ്, റിൻസി ഷാജു, ടിജി ഷീൻ, വത്സമ്മ മാനുവൽ, ജിൻസി ആൻ്റണി, സ്വപ്ന ജോജോ, അലീറ്റ ജോയ് സ്, എന്നിവരും, സീനിയർ വിദ്യാർത്ഥികളായ മിൽട്ടൻ ടോം, മിലൻ ടോം, റിയ റോബർട്ട്, എൽവീന വർഗീസ് എന്നിവരും ചേർന്ന് ക്യാമ്പ് ദിനങ്ങൾ സജീവമാക്കി. വികാരി ഫാ. ആൻഡ്രൂസ് ചെതലനോടൊപ്പം ക്യാമ്പ് കോഡിനേറ്റർ ടോം ഫിലിപ്പ്, ട്രസ്റ്റിമാരായ വർഗ്ഗീസ് ആലുക്ക, ആൻ്റണി മടുക്കക്കുഴി, അനിൽ ജോസഫ്, എന്നിവർ ക്യാമ്പിൻ്റെ എല്ലാ ക്രമീകരണങ്ങളും ഒരുക്കി.


ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവൃത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ഈ മാസത്തെ സത്‌സംഗം രാമായണ മാസാചരണ ആഘോഷമായി ശനിയാഴ്ച്ച, ജൂലൈ 30-ാം തീയതി ക്രോയിഡോണിലെ വെസ്റ്റ് തോൺടൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് വൈകിട്ട് 6:00 മുതൽ ആഘോഷിക്കും.
സൂര്യൻ കർക്കടകം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കർക്കടകമാസം. ഭാരതത്തിന്റെ സംഭാവനയായ രണ്ട് ഇതിഹാസങ്ങളിൽ ഒന്നാണ് വാല്മീകി മഹർഷി രചിച്ച രാമായണം. ഹൈന്ദവ കുടുംബങ്ങളിലും ക്ഷേത്രങ്ങളിലും നടത്തിവരുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന രാമായണ പാരായണം (വായന) ഈ മാസമാണ് നടത്താറുള്ളത്. അതിനാൽ കർക്കടകം രാമായണ മാസം എന്നും അറിയപ്പെടുന്നു.

രാമായണ മാസാചരണം സമുചിതമായി ആഘോഷിക്കാൻ ലണ്ടൻ ഹിന്ദു ഐക്യവേദിയും തയ്യാറെടുക്കുകയാണ്. ഇതിന്റെ ഭാഗമായി ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ രാമായണ മാസാചരണ ആഘോഷങ്ങൾ വിപുലമായ പരിപാടികളോടെ ശനിയാഴ്ച്ച, ജൂലൈ 30-ാം തീയതി ക്രോയിഡോണിലെ വെസ്റ്റ് തോൺടൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് വൈകിട്ട് 6:00 മുതൽ വിവിധയിനം പരിപാടികളോടെ ആചരിക്കും.
പ്രശസ്ത പിന്നണി ഗായകൻ ശ്രീ ജയദീപ് വാരിയർ അവതരിപ്പിക്കുന്ന ഭക്തി ഗാന സുധയാണ് ഈ വർഷത്തെ രാമായണ മാസാചരണ ആഘോഷങ്ങളിലെ പ്രധാന ആകർഷണം. ഇന്ത്യയിലും വിദേശത്തുമായി 700-ൽ അധികം സ്റ്റേജ് പെർഫോമൻസ് ചെയ്തിട്ടുള്ള ജയദീപ്, തെന്നിന്ത്യൻ സിനിമകളിലുൾപ്പടെ ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഭാഷകളിലായി അനേകം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഭക്തി ഗാന സുധ കൂടാതെ ശ്രീ സദാനന്ദൻ ദിവാകരൻ നേതൃത്വം നൽകുന്ന രാമായണ പാരായണം, LHA കുട്ടികളുടെ പ്രഭാഷണം, ദീപാരാധന, അന്നദാനം എന്നിവയാണ് ഈ മാസത്തെ കാര്യപരിപാടികൾ.

ഈ വർഷത്തെ രാമായണ മാസാചരണ ആഘോഷങ്ങളിലേക്ക് എല്ലാ ഭക്തജനങ്ങളായ സഹൃദയരേയും ലണ്ടൻ ഹിന്ദു ഐക്യവേദി സംഘാടകർ ഭഗവത് നാമത്തിൽ സ്വാഗതം ചെയ്ത് കൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി : Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601.
Event will be conducted in line with government and public health guidance.
Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU
Email: [email protected]
Facebook: https://www.facebook.com/londonhinduaikyavedi.org
London Hindu Aikyavedi is working towards the fulfilment of our mission of building a Sree Guruvayoorappan Temple in the United Kingdom.
സ്റ്റോക്ക് ഓൺ ട്രെന്റ് :-പുതുതായി ആരംഭിച്ച യാക്കോബായ സിറിയൻ ഓർത്തഡോക്സ് സഭയുടെ ഇടവകദിനവും വിശുദ്ധനായ കുര്യാക്കോസ് സഹദായുടെ ഓർമ്മപ്പെരുന്നാളും ജൂലൈ മാസം 16,17 തീയതികളിൽ (ശനി, ഞായർ ) ടോക്ക് പിറ്റ് കമ്മ്യൂണിറ്റി ഹാളിൽ പ്രത്യേകം തയ്യാറാക്കിയ പള്ളിയിൽ വെച്ച് ആഘോഷപൂർവ്വം നടത്തപ്പെട്ടു. ജൂലൈ മാസം പതിനാറാം തീയതി ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് സഭയുടെ അങ്കമാലി ഭദ്രാസനാധിപൻ, ഡോ .അബ്രഹാം മോർ സേവേറിയോസ് തിരുമനസ്സുകൊണ്ട് കൊടി ഉയർത്തി പെരുന്നാൾ ആഘോഷങ്ങൾക്ക് പ്രാർത്ഥനപൂർവ്വം തുടക്കം കുറിച്ചും, ഇടവക വികാരി ഫാ .എൽദോ രാജൻ സന്നിഹിതൻ ആയിരുന്നു. അഭിവന്ദ്യ തിരുമേനിയുടെ കാർമികത്വത്തിൽ സന്ധ്യ പ്രാർത്ഥന നടത്തുകയും അനുഗ്രഹ പ്രസംഗവും നടത്തപ്പെട്ടു.

പള്ളിയിൽ പ്രത്യേകം തയ്യാറാക്കിയ സ്റ്റാളിൽ മർത്തമറിയം വനിതാ സമാജം അംഗങ്ങൾ തയ്യാറാക്കിയ വിഭവസമൃദ്ധമായ പലഹാര കടയും നടത്തപ്പെട്ടു.അതിനുശേഷം സ്നേഹവിരുന്നോടെ എല്ലാവരും പിരിഞ്ഞു.
ജൂലൈ മാസം പതിനേഴാം തീയതി (ഞായർ)രാവിലെ പത്തുമണിക്ക് പ്രഭാത പ്രാർത്ഥനയും, അഭിവന്ദ്യ മെത്രാപോലീത്ത ഡോ എബ്രഹാം മാർ സേവേറിയസ് തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടു, ഇടവക വികാരി ഫാദർ എൽദോ രാജൻ,ഫാദർ സിജൂ കാവുങ്ങമ്പിള്ളിയിൽ എന്നിവരുടെ സഹകാർമികത്വത്തിൽ ആയിരുന്നു വിശുദ്ധ കുർബാന.തുടർന്ന് അഭിവന്ദ്യ തിരുമേനി അനുഗ്രഹ പ്രഭാഷണം നടത്തി.

ആഗോള ക്രിസ്തീയ സഭകളിലെ ഏറ്റവും പ്രായം കുറഞ്ഞ വിശുദ്ധനാണ് കുര്യാക്കോസ് സഹദാ എന്നും വളരെ ചെറുപ്രായത്തിൽ തന്നെ ക്രിസ്തീയ സഭയ്ക്ക് വേണ്ടി രക്തസാക്ഷിത്വം വരിച്ച വിശുദ്ധ കുരിയാക്കോസ് സഹദായുടെ നാമധേയത്തിൽ സ്റ്റോക്ക് ഓൺ ട്രെന്റ് പ്രവർത്തനം ആരംഭിച്ച ഇടവകയുടെ വളർച്ച വിശുദ്ധന്റെ പ്രാർത്ഥന ശക്തികൊണ്ടാണ് എന്ന് തിരുമനസ്സ് ഉണർത്തിച്ചു.തുടർന്ന് ചെണ്ടമേള ത്തിൻറെ അകമ്പടിയോടെ സുറിയാനി യാക്കോബായ സഭയുടെ പാരമ്പര്യം വിളിച്ചോതുന്ന ആഘോഷ പൂർവ്വമായ പ്രദിക്ഷണവും നടന്നു. അതിനെ ശേഷം ആദ്യ ഫലങ്ങളുടെ വാശിയേറിയ ലേലവും ഉണ്ടായിരുന്നു. ജാതി മത വ്യത്യസമില്ലാതെ പെരുന്നാളിൽ എത്തിച്ചേർന്ന എല്ലാവർക്കും സ്വാദിഷ്ടമായ സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. ഈ വർഷത്തെ ഇടവക ദിനവും വിശുദ്ധ കുര്യാക്കോസ് സഹദായുടെ ഓർമ്മ പെരുന്നാൾ വൈകുന്നേരം 5 മണിക്ക് ചെണ്ട മേളത്തോടെ ഇടവക വികാരി കൊടി ഇറക്കിയതോടെ സമാപനമായി. പെരുന്നാൾ വിജയത്തിന് എല്ലാ രീതിയിലും സഹകരിച്ച എല്ലാ ഇടവക അംഗങ്ങൾക്കും പ്രത്യേകിച്ച് മർത്തമറിയം വനിതാ സമാജം അംഗങ്ങൾക്കും പള്ളി മാനേജിംഗ് കമ്മിറ്റിയുടെ പേരിൽ സെക്രട്ടറി ശ്രീ റൈനോ തോമസ് ട്രസ്റ്റി ബിനോയ് കുര്യൻ എന്നിവർ നന്ദി രേഖപ്പെടുത്തി.


