Sports

ഫുട്‌ബോള്‍ ഇതിഹാസം ലിയോണല്‍ മെസിയെ കുറിച്ച് വാചാലനായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ്. ഇന്നലെ ബാഴ്‌സലോണ- അത്‌ലറ്റികോ മാഡ്രിഡ് മത്സരം നേരിട്ട് കണ്ടതിന് ശേഷമാണ് ദ്രാവിഡ് അഭിപ്രായം വ്യക്തമാക്കിയത്. ബാഴ്‌സലോണയുടെ അതിഥിയായിട്ടാണ് ദ്രാവിഡ് മത്സരത്തിനെത്തിയത്. ക്ലബ് പ്രസിഡന്റ് ജോസഫ് മരിയ ബാര്‍തോമ്യുവില്‍ നിന്ന് രാഹുല്‍ ദ്രാവിഡ് എന്നെഴുതിയ ബാഴ്‌സലോണ ജേഴ്‌സിയും ദ്രാവിഡ് സ്വീകരിച്ചു.

തുടര്‍ന്ന് നടന്ന അഭിമുഖത്തില്‍ ദ്രാവിഡ് മെസിയെ കുറിച്ചും സംസാരിച്ചു. ദ്രാവിഡ് തുടര്‍ന്നു… പകരം വെക്കാനില്ലാത്ത പ്രതിഭയാണ് അര്‍ജന്റൈന്‍ താരം. അദ്ദേഹത്തേക്കാള്‍ മികച്ച മറ്റൊരു ഫുട്‌ബോള്‍ താരമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. മെസി കളിക്കുന്നത് നേരില്‍ കാണുകയെന്നത് ഭാഗ്യമായി തന്നെ കരുതുന്നു. ക്യാംപ് നൂവില്‍ ഇരുന്ന് ബാഴ്‌സലോണയുടെ മത്സരം കാണുകയെന്ന് ആഗ്രഹിച്ച ഒരു കാര്യമാണെന്നും ദ്രാവിഡ്.

സ്‌റ്റേഡിയത്തിലെ അന്തരീക്ഷം അമ്പരപ്പിക്കുന്നതാണ്. ഇങ്ങനെയൊരു അന്തരീക്ഷത്തില്‍ മെസിയും സുവാരസും മറ്റു താരങ്ങളെല്ലാം തത്സമയം കളിക്കുന്നത് കാണുകയെന്നത് നേട്ടം തന്നെയാണെന്നും ദ്രാവിഡ് വ്യക്തമാക്കി. മത്സരത്തില്‍ ബാഴ്‌സലോണ അത്‌ലറ്റികോ മാഡ്രിഡിനെ 2-0ത്തിന് തോല്‍പ്പിച്ചിരുന്നു. സുവാരസും മെസിയുമാണ് ബാഴ്‌സയുടെ ഗോളുകള്‍ നേടിയത്.

അല്‍സാരി ജോസഫ് എന്ന അരങ്ങേറ്റ താരത്തിന്റെ മികവില്‍ ഹൈദരാബാദിനെതിരെ മുംബൈയ്ക്ക് ആവേശകരമായ വിജയം. 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റുകളാണ് അല്‍സാരി നേടിയത്. രാഹുല്‍ ചാഹര്‍ രണ്ട് വിക്കറ്റ് നേടി. ജസ്പ്രീത് ബുംറയും ജെയ്‌സണ്‍ ബെഹ്‌റണ്‍ഡോഫും ഓരോ വിക്കറ്റ് വീതം നേടി.

ജയിക്കാമെന്നുറച്ചായിരുന്നു ഹൈദരാബാദ് ബാറ്റിങ് ആരംഭിച്ചത്. എന്നാല്‍ ബെയര്‍‌സ്റ്റോയെയും വാര്‍ണറേയും തുടക്കത്തിലെ നഷ്ടമായതോടെ സണ്‍റൈസേഴ്‌സിന്റെ നില പരുങ്ങലിലായി. 20 റണ്‍സെടുത്ത ദീപക് ഹൂഡയാണ് സണ്‍റൈസേഴ്‌സിന്റെ ടോപ്പ് സ്‌കോറര്‍. മനീഷ് പാണ്ഡയും ബെയര്‍സ്‌റ്റോയും 16 റണ്‍സ് വീതം നേടി.

അവസാന ഓവറുകളിലെ പൊള്ളാര്‍ഡ് വെടിക്കെട്ടിലാണ് മുംബെെ പൊരുതാവുന്ന സ്‌കോറിലെത്തിയത്. 20 ഓവറില്‍ 136 റണ്‍സുമായാണ് മുംബൈ ഇന്നിങ്‌സ് അവസാനിച്ചത്. ഏഴ് വിക്കറ്റുകളും നഷ്ടമായി.

പൊള്ളാര്‍ഡാണ് മുംബൈ നിരയിലെ ടോപ് സ്‌കോറര്‍. 26 പന്തില്‍ രണ്ട് ഫോറും നാല് സിക്‌സുമടക്കം 46 റണ്‍സാണ് പൊള്ളാര്‍ഡ് നേടിയത്. 19 റണ്‍സെടുത്ത ക്വിന്റണ്‍ ഡികോക്കാണ് രണ്ടാമതുള്ളത്. ഇഷാന്‍ കിഷന്‍ 17 റണ്‍സും ഹാര്‍ദ്ദിക് പാണ്ഡ്യ 14 റണ്‍സും നേടി.

സണ്‍റൈസേഴ്‌സ് ബോളര്‍മാരില്‍ തിളങ്ങിയത് രണ്ട് വിക്കറ്റെടുത്ത സിദ്ധാര്‍ത്ഥ് കൗളാണ്. ഭുവനേശ്വര്‍ കുമാര്‍, സന്ദീപ് ശര്‍മ്മ, മുഹമ്മദ് നബി, റാഷിദ് ഖാനും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

ഐപിഎല്ലില്‍ ആന്ദ്രേ റസലിന്റെ ബാറ്റിങ് വെടിക്കെട്ടില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് അഞ്ചുവിക്കറ്റിന് തോല്‍പിച്ചു. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 206 റണ്‍സ് വിജയലക്ഷ്യം കൊല്‍ക്കത്ത അഞ്ചുപന്ത് ശേഷിക്കെ മറികടന്നു. 13 പന്തില്‍ 48 റണ്‍സെടുത്താണ് ആന്ദ്രേ റസലാണ് കൊല്‍ക്കത്തയ്ക്ക് അവിശ്വസനീയ വിജയം സമ്മാനിച്ചത്.

നാലോവറില്‍ കൊല്‍ക്കത്തയ്ക്ക് ജയിക്കാന്‍ 75 റണ്‍സ് .ദിനേശ് കാര്‍ത്തിക് കൂടി പുറത്താതയതോടെ ബാംഗ്ലൂര്‍ വിജയമാഘോഷിക്കാനുള്ള ഒരുക്കത്തില്‍ .എന്നാല്‍ ആറാമനായി ക്രീസിലെത്തിയ ആന്ദ്രേ റസല്‍ അവിശ്വസനീയമെന്ന് തോന്നിച്ച ലക്ഷ്യത്തിലേയ്ക്ക് അഞ്ചുപന്ത് ശേഷിക്കെ കൊല്‍കത്തയെ എത്തിച്ചു. ടിം സൗത്തി എറിഞ്ഞ 19ാം ഓവറില്‍ നാല് കൂറ്റന്‍ സിക്സറുകള്‍ അടക്കം റസല്‍ നേടിയത് 29 റണ്‍സ് .

13 പന്തില്‍ 48 റണ്‍സ് നേടി ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റസല്‍ ഷോ . അകമ്പടിയായത് ഏഴു സിക്സറുകള്‍. വിരാട് കോഹ്ലിയുടെയും എബി ഡിവില്ലിയേഴ്സിന്റെയും അര്‍ധസെഞ്ചുറി മികവിലാണ് ബാംഗ്ലൂര്‍ 205 റണ്‍സ് നേടിയത് . കോഹ്ലി 84 റണ്‍സെടുത്തതോടെ സുരേഷ് റെയിനയെ കോഹ്‍ലി ഐപിഎല്‍ റണ്‍നേട്ടത്തില്‍ ഒന്നാമതെത്തി.

ഫുട്‌ബോളിലെ ഇതിഹാസ താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയില്‍ ആരംഭിച്ച ഉള്ള ഇന്റര്‍ മിയാമി ക്ലബിനെതിരെ പരാതിയുമായി ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാന്‍. അമേരിക്കയിലെ മേജള്‍ ലീഗില്‍ മത്സരിക്കാന്‍ തയാറെടുക്കുന്നതിനിടെയാണ് മിയാമി ക്ലബിനെതിരെ പരാതി ഉണ്ടായിരിക്കുന്നത്.

ബെക്കാമിന്റെ ക്ലബിന്റെ ഔദ്യോഗിക പേരും, ക്ലബ് ലോഗോയും തങ്ങളുടെ ക്ലബിന്റേതാണെന്ന് ചൂണ്ടി കാണിച്ചാണ് ഇന്റര്‍ മിലാന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. ഇന്റര്‍ എന്ന പേരിന് പേറ്റന്റ് ഉണ്ട് എന്നും അത് മറ്റൊരു ഫുട്‌ബോള്‍ ക്ലബ് ഉപയോഗിക്കാന്‍ പാടില്ല, ഇന്റര്‍ മിയാമിയുടെ ലോഗോയ്ക്ക് ഇന്റര്‍ മിലാന്‍ ലോഗോയുമായി സാമ്യമുണ്ട്‌, കോടതിയില്‍ നല്‍കിയ പരാതിയില്‍ എന്നിവയും ചൂണ്ടികാണിച്ചിട്ടുണ്ട്.

അമേരിക്കയില്‍ കോടതിയില്‍ എത്തിയ കേസില്‍ മെയില്‍ വിധി ഉണ്ടാകും. കഴിഞ്ഞ സെപ്റ്റംബറില്‍ ആയിരുന്നു ബെക്കാം തന്റെ ക്ലബിന്റെയും പേരും ലോഗോയുംപ്രഖ്യാപിച്ചത്. 2020 സീസണ്‍ മുതലാകും ബെക്കാമിന്റെ ടീമായ ഇന്റര്‍ മിയാമി എഫ് സി എം എല്‍ എസില്‍ കളിക്കുക.

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ സണ്‍റൈസേഴ്സ് ഹൈദരാബാദ് അഞ്ചുവിക്കറ്റിന് തോല്‍പിച്ചു. 130 റണ്‍സ് വിജയലക്ഷ്യം ഹൈദരാബാദ് ഒന്‍പത് പന്ത് ശേഷിക്കെ മറികടന്നു. ഇതോടെ പോയന്റ് പട്ടികയിൽ സൺറൈസേഴ്സ് ഒന്നാമതെത്തി.

ചെറിയ സ്കോര്‍ പിന്തുടര്‍ന്ന ഹൈദരാബാദിനെ ജോണി ബെയര്‍സ്റ്റോ ഒറ്റയ്ക്ക് ലക്ഷ്യത്തിലെത്തിക്കുമെന്ന് തോന്നിച്ചു. രണ്ടുതവണ ബെയര്‍സ്റ്റോയെ കൈവിട്ട് ഡല്‍ഹി ഫീല്‍ഡര്‍മാര്‍ പിന്തുണച്ചു.

28 പന്തില്‍ 48 റണ്‍സെടുത്ത ബെയര്‍സറ്റോ പുറത്തായതോടെ ഹൈദരാബാദിന്റെ പതനം തുടങ്ങി . വിക്കറ്റ് നഷ്ടപ്പെടാതെ 64 റണ്‍സ് എന്നനിലയില്‍ നിന്ന് അഞ്ചിന് 105 എന്ന നിലയിലേയ്ക്ക്. എന്നാല്‍ ഏഴാമനായി ക്രീസിലെത്തിയ അഫ്ഗാന്‍ താരം മുഹമ്മദ് നബി ഒന്‍പത് പന്തില്‍ 17 റണ്‍സെടുത്ത് സണ്‍റൈസേഴ്സിന് വിജയത്തിലെത്തിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് ആദ്യപവര്‍പ്ലേയില്‍ പൃഥ്വി ഷായെയും ശിഖര്‍ ധവാനെയും നഷ്ടമായി. സമ്പാദ്യം 36 റണ്‍സ് മാത്രം. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായപ്പോഴും നായകന്‍ ശ്രേയസ് അയ്യരുടെ ഫിനിഷ് മികവിലായിരുന്നു പ്രതീക്ഷ. 16ാം ഓവറില്‍ 42 റണ്‍സെടുത്ത ശ്രേയസും പുറത്ത്.

150 റണ്‍സ് ശരാശരി സ്കോറായ പിച്ചില്‍ ഡല്‍ഹി സ്കോര്‍ 129 ല്‍ എത്തിച്ചത് 13 പന്തില്‍ 24 റണ്‍സെടുത്ത അക്സര്‍ പട്ടേലാണ്. ഹൈദരാബാദിനായി ഭുവനേശ്വര്‍ കുമാറും മുഹമ്മദ് നബിയും സിദ്ധാര്‍ഥ് കൗളും രണ്ടുവിക്കറ്റ് വീതം നേടി.

മധ്യനിരയുടെ ചെറുത്തു നില്‍പ്പും അവസാന ഓവറുകളിലെ സ്‌ഫോടനാത്മക ബാറ്റിങ്ങും സമ്മാനിച്ച ഭേദപ്പെട്ട സ്‌കോര്‍ പ്രതിരോധിച്ച് മുംബൈ. ഒരു ഘട്ടത്തില്‍ തോറ്റെന്ന് കരുതിയ കളയിന്‍ വമ്പന്‍ തിരിച്ചുവരവിലൂടെ സ്വന്തം മണ്ണില്‍ ചെന്നൈയെ തകര്‍ത്ത് മുംബൈയ്ക്ക് 37 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. സീസണിലെ ചെന്നെെയുടെ ആദ്യ തോല്‍വിയാണിത്

മുംബൈ ഉയര്‍ത്തി 171 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ചെന്നൈ ഇന്നിങ്‌സ് 133 റണ്‍സിന് അവസാനിക്കുകയായിരുന്നു. 58 റണ്‍സെടുത്ത കേദാര്‍ ജാദവൊഴികെ ചെന്നൈ നിരയിലാര്‍ക്കും തിളങ്ങാനായില്ല. 54 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സുമടങ്ങുന്നതാണ് കേദാറിന്റെ ഇന്നിങ്‌സ്. രണ്ടാമതുള്ളത് 16 റണ്‍സെടുത്ത സുരേഷ് റെയ്‌നയാണ്.

മുംബൈ ബോളര്‍മാരില്‍ തിളങ്ങിയത് മൂന്ന് വിക്കറ്റ് വീതമെടുത്ത ലസിത് മലിംഗയും ഹാര്‍ദ്ദിക് പാണ്ഡ്യയുമാണ്. നേരത്തെ മോശം ടോട്ടലിലേക്ക് നീങ്ങുകയായിരുന്ന മുംബൈയ്ക്ക് അവസാന ഓവറുകളിലെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചതും ഹാര്‍ദ്ദിക് ആയിരുന്നു. എട്ട് പന്തില്‍ നിന്നും മൂന്ന് സിക്‌സടക്കം 25 റണ്‍സാണ് പാണ്ഡ്യ നേടിയത്. രണ്ട് സിക്‌സുമായി ഏഴ് പന്തില്‍ 17 റണ്‍സ് നേടിയ കിറോണ്‍ പൊള്ളാര്‍ഡും അവസാനം തീയായി മാറി.

അര്‍ധ സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവിന്റേയും 42 റണ്‍സെടുത്ത ക്രുണാല്‍ പാണ്ഡ്യയുടേയും കൂട്ടുകെട്ടാണ് മുംബൈയെ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. എട്ട് ഫോറും ഒരു സിക്‌സുമടങ്ങുന്നതായിരുന്നു സുര്യകുമാറിന്റെ ഇന്നിങ്‌സ്.

ഐപിഎല്‍ വാതുവെയ്പ്പുമായി ബന്ധപ്പെട്ട് മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകനടക്കം 19പേര്‍ വഡോദരയില്‍ അറസ്റ്റിലായി. ബറോഡയുടെ മുന്‍ രഞ്ജി താരവും മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകനുമായ തുഷാര്‍ അറോത്തയടക്കമുള്ളവരെയാണ് വഡോദര ഡിസിപി ജയ്ദീപ്സിന്‍ ജഡേജയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകളും വാഹനങ്ങളും പിടിച്ചെടുത്തു. വഡോദരയിലെ അല്‍കാപുരിയിലുള്ള ഒരു കഫേയില്‍ നടത്തിയ റെയ്ഡിനിടെയാണ് സംഘത്തെ പിടികൂടിയത്.

വ്യത്യസ്തമായ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് ഇവര്‍ ഓണ്‍ലൈന്‍ വഴി വാതുവെയ്പ്പ് നടത്തുകയായിരുന്നുവെന്നും പ്രതികളുടെ മൊബൈലില്‍ ബെറ്റിങ് ആപ് കണ്ടെത്തിയതായും പൊലീസ് പറയുന്നു. എന്നാല്‍ അറോത്തയുടെ മൊബൈലില്‍ ബെറ്റിങ് ആപ് കണ്ടെത്താനായിട്ടില്ല. അറോത്തയടക്കമുള്ള പ്രതികളില്‍ കൊളജ് വിദ്യാര്‍ത്ഥികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. വാതുവെയ്പ്പുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച നടന്ന രണ്ടാമത്തെ അറസ്റ്റായിരുന്നു ഇത്. നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സ് കിങ്സ് ഇലവന്‍ പഞ്ചാബ് മത്സരത്തിനിടെ വാതുവയ്പ്പ് നടത്തിയതിന്റെ പേരില്‍ 15 പേര്‍ അജ്മീറില്‍ അറസ്റ്റിലായിരുന്നു. ഇവിടുത്തെ ഒരു അപ്പാര്‍ട്ട്മെന്റില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് 15 പേര്‍ പിടിയിലായത്. ഇവരില്‍ നിന്ന് 54,000 രൂപ, 82 മൊബൈല്‍ ഫോണുകള്‍, നാല് ടിവി, ആറ് ലാപ്ടോപ്പുകള്‍, വൈഫൈ ഡോങ്കിള്‍, ഹാര്‍ഡ് ഡിസ്‌ക് എന്നിവയും പൊലീസ് പിടിച്ചെടുത്തിരുന്നു.

ഇംഗ്ലീഷ് പ്രീമയര്‍ ലീഗില്‍ നൂറ് തവണ ചുവപ്പുകാര്‍ഡുയര്‍ത്തുന്ന ആദ്യ റെഫറി എന്ന നേട്ടം കൈവരിച്ച് ഇംഗ്ലിഷ് റഫറി മൈക്ക് ഡീന്. കഴിഞ്ഞ ദിവസം വോള്‍വറാംപ്ടനെതിരായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ നായകന്‍ ആഷ്‌ലി യങ്ങിന് ചുവപ്പുകാര്‍ഡ് കാണിച്ച ഡീന്‍ പുതിയ റെക്കോര്‍ഡിലെത്തി.

മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു ഡീന്‍ ചരിത്രത്തിലേക്ക് ചുവപ്പുകാര്‍ഡുയര്‍ത്തിയത്. വോള്‍വ്‌സിന്റെ പോര്‍ച്ചുഗീസ് താരം ഡീഗോ ജോട്ടയെ യങ് ഫൗള്‍ ചെയ്തതിനായിരുന്നു നടപടി. ഇത് ഈ പ്രീമിയര്‍ ലീഗ് സീസണില്‍ ഡീന്‍ ഉയര്‍ത്തുന്ന പത്താം റെഡ് കാര്‍ഡാണ്. ഈ സീസണിലെ കണക്ക് പരിശോധിച്ചാല്‍ ആറ് തവണ ചുവപ്പുകാര്‍ഡുയര്‍ത്തിയ മൈക്കിള്‍ ഒളിവറാണ് ഡീന് പിന്നിലുള്ളത്.

2000-ന്റെ തുടക്കം മുതല്‍ തന്നെ പ്രീമയര്‍ ലീഗില്‍ സജീവമാണ് മൈക്ക് ഡീന്‍. റെഫറിയിംഗുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങളിലും ഡീന്‍ പെട്ടിട്ടുണ്ട്. 2004-ല്‍ ആദ്യമായി അന്താരാഷ്ട്ര മത്സരം നിയന്ത്രിച്ച ഡീന്‍, യൂറോ കപ്പ് യോഗ്യതാ മത്സരങ്ങളിലും റെഫറിയായിട്ടുണ്ട്.

ഐപിഎല്ലില്‍ വിരാട് കോഹ്‍ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തുടര്‍ച്ചയായ നാലാം തോല്‍വി. രാജസ്ഥാന്‍ റോയല്‍സ് ഏഴു വിക്കറ്റിന് ബാംഗ്ലൂരിനെ തോല്‍പിച്ചു.159 റണ്‍സ് വിജയലക്ഷ്യം രാജസ്ഥാന്‍ ഒരുപന്ത് ശേഷിക്കെ മറികടന്നു.

കോഹ്‍ലിയുടെ ബാംഗ്ലൂരിനെ വീഴ്ത്തി രാജസ്ഥാന് സീസണിലെ ആദ്യ വിജയം. അവസാന ഓവറുകളില്‍ പതറുന്ന ശീലം മറന്ന രാജസ്ഥാനെ രാഹുല്‍ ത്രിപാഠിയാണ് വിജയത്തിലേയ്ക്ക് നയിച്ചത്. ജോസ് ബട്‌ലര്‍ 43 പന്തില്‍ 59 റണ്‍സെടുത്ത് ഇന്നിങ്സിന് അടിത്തറയിട്ടു. സ്റ്റീവ് സ്മിത് (38) രാഹുല്‍ ത്രിപാഠി (34) റണ്‍സെടുത്തു നാലു ക്യാച്ചുകളാണ് ബാംഗ്ലൂര്‍ കൈവിട്ടത്.

41 പന്തില്‍ 67 റണ്‍സെടുത്ത പാര്‍ഥിവ് പട്ടേലിന്റെ മികവിലാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഭേദപ്പെട്ട സ്കോര്‍ കണ്ടെത്തിയത്. കോഹ്ലിയുടെയും ഡിവില്ലിയേഴ്സിന്റെയും അടക്കം 12 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയ ശ്രേയസ് ഗോപാലാണ് ബാംഗ്ലൂരിനെ പിടിച്ചുെകട്ടിയത്. 28 പന്തില്‍ 31 റണ്‍സെടുത്ത ഓസീസ് താരം മാര്‍ക്കസ് സ്റ്റോയിണിസ് ആര്‍ സി ബി സ്കോര്‍ 158ല്‍ എത്തിച്ചു.

പഞ്ചാബ് ഉയര്‍ത്തിയ 167 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹി 14 റണ്‍സ് അകലെ തകര്‍ന്നു വീഴുകയായിരുന്നു. സാം കറന്റെ തകര്‍പ്പന്‍ ബോളിങാണ് ഡല്‍ഹിയെ ഉലച്ചു കളഞ്ഞത്. അനായാസം ജയിക്കാമായിരുന്ന കളിയാണ് ഡല്‍ഹിക്ക് നഷ്ടമായത്.

ആദ്യ പന്തില്‍ തന്നെ പൃഥ്വി ഷായെ അശ്വിന്‍ പുറത്താക്കിയിരുന്നു. എന്നാല്‍ പിന്നീട് ശിഖര്‍ ധവാനും ശ്രേയസ് അയ്യരും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. ധവാന്‍ 30 റണ്‍സും അയ്യര്‍ 28 റണ്‍സും നേടി. പിന്നീട് വന്ന ഋഷഭ് പന്തും കോളിന്‍ ഇന്‍ഗ്രമും ടീമിനെ വിജയത്തിലേക്ക് എത്തിക്കുമെന്ന് ഉറപ്പിച്ചതായിരുന്നു. എന്നാല്‍ 39 റണ്‍സെടുത്തു നില്‍ക്കെ പന്ത് പുറത്തായി. തൊട്ടു പിന്നാലെ 38 റണ്‍സുമായി ഇന്‍ഗ്രമും പുറത്തേക്ക് പോയി.

ഇതോടെ ഡല്‍ഹി തകര്‍ന്നു. പിന്നീട് വന്നവരാരും അഞ്ച് റണ്‍സില്‍ കൂടുതലെടുത്തില്ല. നാലു പേരാണ് പൂജ്യത്തിന് പുറത്തായത്. ഉജ്ജ്വല പ്രകടനം കാഴ്ച്ച വെച്ച സാം കറനാണ് ഡല്‍ഹിയുടെ നട്ടെല്ലൊടിച്ചത്. കറന്‍ നാല് വിക്കറ്റാണ് വീഴ്ത്തിയത്. 11 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 2.2 ഓവറിലാണ് കറന്‍ കളിയുടെ ഗതി തന്നെ മാറ്റിയത്. പഞ്ചാബിനായി അശ്വിനും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയിരുന്നു. കറന്‍ ഹാട്രിക്കും സ്വന്തമാക്കി.

പഞ്ചാബ് ബാറ്റിങ് നിരയില്‍ തിളങ്ങിയത് ഡേവിഡ് മില്ലറാണ്. മില്ലര്‍ 30 പന്തില്‍ 43 റണ്‍സ് നേടി. 39 റണ്‍സുമായി സര്‍ഫ്രാസ് ഖാനും 29 റണ്‍സുമായി മന്ദീപ് സിങും മികച്ച പിന്തുണ നല്‍കി. നേരത്തെ ഓപ്പണിങില്‍ ക്രിസ് ഗെയിലിന് പകരം ഉറങ്ങി കറന്‍ 10 പന്തില്‍ 20 റണ്‍സും നേടിയിരുന്നു.

RECENT POSTS
Copyright © . All rights reserved