പോയിന്റ് പട്ടികയിലെ ഒന്നും രണ്ടും സ്ഥാനക്കാർ നേർക്കുനേരെത്തിയ ഐപിഎൽ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ തകർത്ത് ചെന്നൈ സൂപ്പർ കിങ്സ് വീണ്ടും തലപ്പത്ത്. 80 റൺസിനാണ് ചെന്നൈയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 179 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യർ, ശിഖർ ധവാൻ എന്നിവർക്കൊഴികെ മറ്റാർക്കും ശോഭിക്കാൻ കഴിയാതെ പോയതോടെ ഡൽഹി 99 റൺസിനു പുറത്തായി. 22 പന്തുകൾ ബാക്കിനിൽക്കെയായിരുന്നു ഇത്. ഇതോടെ 13 കളികളിൽനിന്ന് ഒൻപതാം ജയം കുറിച്ച ചെന്നൈ 18 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. സീസണിലെ അഞ്ചാം തോൽവി വഴങ്ങിയ ഡൽഹി 16 പോയിന്റുമായി രണ്ടാമതുണ്ട്. 22 പന്തിൽ പുറത്താകാതെ 44 റണ്‍സെടുത്ത് വിക്കറ്റിനു മുന്നിലും രണ്ടു സ്റ്റംപിങ്ങും ഒരു ക്യാച്ചുമായി വിക്കറ്റിനു പിന്നിലും തകർപ്പൻ പ്രകടനം നടത്തിയ ചെന്നൈ ക്യാപ്റ്റൻ ധോണിയാണ് കളിയിലെ കേമൻ.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹിക്ക് സുരേഷ് റെയ്നയുടെ അർധസെഞ്ചുറിയും അവസാന ഓവറുകളിൽ തകർത്തടിച്ച മഹേന്ദ്രസിങ് ധോണി, രവീന്ദ്ര ജഡേജ എന്നിവരുടെ പ്രകടനങ്ങളുമാണ് തുണയായത്. 37 പന്തിൽ എട്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം 59 റണ്‍സായിരുന്നു റെയ്നയുടെ സമ്പാദ്യം. പനി മാറി ടീമിൽ തിരിച്ചെത്തിയ ധോണി 22 പന്തിൽ നാലു ബൗണ്ടറിയും മൂന്നു സിക്സും സഹിതം 44 റൺസെടുത്തു പുറത്താകാതെ നിന്നു. രവീന്ദ്ര ജഡേജ 10 പന്തിൽ രണ്ടു വീതം സിക്സും ബൗണ്ടറിയും സഹിതം 25 റൺസെടുത്തു. 41 പന്തിൽ രണ്ടു വീതം സിക്സും ബൗണ്ടറിയും സഹിതം 39 റണ്‍സെടുത്ത ഫാഫ് ഡുപ്ലേസിയുടെ ഇന്നിങ്സും നിർണായകമായി.
ഡൽഹി നിരയിൽ ജഗദീഷ് സുചിത്ത് നാല് ഓവറിൽ 28 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ക്രിസ് മോറിസ് നാല് ഓവറിൽ 47 റൺസ് വഴങ്ങിയും അക്സർ പട്ടേൽ മൂന്ന് ഓവറിൽ 31 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി. അമിത് മിശ്ര മൂന്ന് ഓവറിൽ 16, റൂഥർഫോർഡ് രണ്ട് ഓവറിൽ 19, ട്രെന്റ് ബോൾട്ട് നാല് ഓവറിൽ 37 എന്നിങ്ങനെ റണ്‍സ് വിട്ടുകൊടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി നിരയ്ക്കു മേൽ ചെന്നൈ സ്പിന്നർമാർ അക്ഷരാർഥത്തിൽ കൊടുങ്കാറ്റായി പതിച്ചു. പിടിച്ചുനിൽക്കാനായത് ക്യാപ്റ്റൻ ശ്രേയസ് അയ്യർ, ഓപ്പണർ ശിഖർ ധവാൻ എന്നിവർക്കു മാത്രം. 13 പന്തിൽ ഓരോ ബൗണ്ടറിയും സിക്സും സഹിതം 19 റൺസെടുത്ത ധവാനും 31 പന്തിൽ നാലു ബൗണ്ടറിയും ഒരു സിക്സും സഹിതം 44 റൺസെടുത്ത ശ്രേയസ് അയ്യരും മാത്രമാണ് ഡൽഹി നിരയിൽ രണ്ടക്കം കടന്നത്. പൃഥ്വി ഷാ (നാല്), ഋഷഭ് പന്ത് (അഞ്ച്), കോളിൻ ഇന്‍ഗ്രാം (ഒന്ന്), അക്സർ പട്ടേൽ (9), റൂഥർഫോർഡ് (രണ്ട്), ക്രിസ് മോറിസ് (പൂജ്യം), സുചിത്ത് (ആറ്), അമിത് മിശ്ര (എട്ട്), ട്രെന്റ് ബോൾട്ട് (പുറത്താകാതെ ഒന്ന്) എന്നിങ്ങനെയാണ് മറ്റു ഡൽഹി താരങ്ങളുടെ പ്രകടനം.
ചെന്നൈയ്ക്കായി ഇമ്രാൻ താഹിർ 3.2 ഓവറിൽ 12 റൺസ് വഴങ്ങി നാലു വിക്കറ്റും രവീന്ദ്ര ജഡേജ മൂന്ന് ഓവറിൽ ഒൻപതു റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റും വീഴ്ത്തി. ഹർഭജൻ നാല് ഓവറിൽ 28 റൺസ് വഴങ്ങിയും ദീപക് ചാഹർ മൂന്ന് ഓവറിൽ 32 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു. മൂന്ന് ഓവറിൽ 18 റൺസ് വഴങ്ങിയ ഡ്വെയിന്‍ ബ്രാവോയ്ക്കു മാത്രം വിക്കറ്റ് കിട്ടിയില്ല.
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- രാജസ്ഥാന്‍ റോയല്‍സ് മത്സരത്തില്‍ ഇരു ടീമുകളും പോയിന്റ് പങ്കിട്ടു. കനത്ത മഴ കാരണം വൈകി തുടങ്ങിയ മത്സരത്തില്‍ വീണ്ടും മഴയെത്തിയതോടെ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. അഞ്ചോവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ആര്‍സിബി ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സെടുത്തു. മറുപടി ബാറ്റിങ് തുടങ്ങിയ രാജസ്ഥാന്‍ 3.2 ഓവറില്‍ ഒന്നിന് 41 എന്ന നിലയില്‍ നില്‍ക്കെ മഴയെത്തുകയായിരുന്നു. ഇതോടെ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനമായി.
13 പന്തില്‍ മൂന്ന് സിക്‌സും രണ്ടും ഫോറും ഉള്‍പ്പെടെ 28 റണ്‍സെടുത്ത സഞ്ജു സാംസണിന്റെ വിക്കറ്റാണ് രാജസ്ഥാന് നഷ്ടമായത്. യൂസ്‌വേന്ദ്ര ചാഹലിനാണ് വിക്കറ്റ്. ലിയാം ലിവിങ്സ്റ്റണ്‍ ഏഴ് പന്തില്‍ 11 റണ്‍സുമായി പുറത്താവാതെ നിന്നു. നേരത്തെ വിരാട് കോലിയുടെ (ഏഴ് പന്തില്‍ 25) കരുത്തില്‍ മികച്ച സ്‌കോറിലേക്ക് പോവുകായായിരുന്ന ബാംഗ്ലൂരിനെ ശ്രേയാസ് ഗോപാലിന്റെ ഹാട്രിക് പ്രകടനമാണ് പിടിച്ചുക്കെട്ടിയത്. ഒരോവറില്‍ 12 റണ്‍സ് മാത്രം വഴങ്ങിയ താരം കോലി, ഡിവില്ലിയേഴ്‌സ്, സ്‌റ്റോയിനിസ് എന്നിവരെ പുറത്താക്കി.
ഡിവില്ലിയേഴ്‌സ് (4 പന്തില്‍ 10), സ്റ്റോയിനിസ് (0), ഗുര്‍കീരത് സിങ് മന്‍ (6), ഹെന്റിച്ച് ക്ലാസന്‍ (6) പാര്‍ത്ഥിവ് പട്ടേല്‍ (8), പവന്‍ നേഗി (4) എന്നിവരാണ് പുറത്തായ താരങ്ങള്‍. ഉമേഷ് യാദവ് (0), നവ്ദീപ് സൈനി (0) എന്നിവര്‍ പുറത്താവാതെ നിന്നു. ഷാനെ തോമസ് രണ്ടും റിയാന്‍ പരഗ്, ജയദേവ് ഉനദ്ഘട് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ബാംഗ്ലൂര്‍ നിരയില്‍ കോലിക്കും ഡിവില്ലിയേഴ്‌സിനും ശേഷം ക്രീസിലെത്തിയ ആര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല.
ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ അറസ്റ്റില്‍. ഹസിന്‍ ജഹാനെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. ക്രിക്കറ്റ് താരം ഷമിയുടെ വീടാക്രമിച്ചെന്ന പരാതിയിലാണ് പോലീസ് അറസ്റ്റ് ചെയ്തത്.
എന്നാല്‍, അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തശേഷം ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. ഷഹാസ്പൂരിലെ അലിനഗര്‍ ഗ്രാമത്തിലെ ഷമിയുടെ വീട്ടില്‍ ഹസിന്‍ എത്തിയതാണ് പ്രശ്‌നത്തിന് വഴിവെച്ചത്. ഷമിയുടെ മാതാവ് ഹസിനെ തടയാന്‍ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് പോലീസെത്തി ഹസിനെ കസ്റ്റഡിയിലെടുത്തത്.
തന്റെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് വരാന്‍ തനിക്ക് അവകാശമുണ്ടെന്നാണ് ഹസിന്‍ വാദിക്കുന്നത്. ഷമിയുടെ മാതാവും പോലീസും തന്നോട് മോശമായി പെരുമാറിയെന്നും ഹസിന്‍ പറയുന്നു.
ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറെ കോളിളക്കം ഉണ്ടാക്കിയ സംഭവമായിരുന്നു ഷമിയുടെ കുടുംബ പ്രശ്നം. കഴിഞ്ഞ മാര്‍ച്ചില്‍ പോലീസ് ഷമിയ്ക്കെതിരെ സ്ത്രീധന പീഡനം, ലൈഗിക പീഡനം തുടങ്ങിയ കുറ്റത്തിന് കേസെടുത്തിരുന്നു.
സ്കോർ: ഹൈദരാബാദ് 20 ഓവറിൽ 6 വിക്കറ്റിന് 212; പഞ്ചാബ് 20 ഓവറിൽ 8 വിക്കറ്റിന് 167. ഓപ്പണർ ഡേവിഡ് വാർണറുടെ ഉജ്വല ഇന്നിങ്സിന്റെ (56 പന്തിൽ 81) കരുത്തിലാണു ഹൈദരാബാദ് കൂറ്റൻ സ്കോർ സ്വന്തമാക്കിയത്.
മനീഷ് പാണ്ഡെ (25 പന്തിൽ 36), വൃധിമാൻ സാഹ (13 പന്തിൽ 28), മുഹമ്മദ് നബി (10 പന്തിൽ 20) എന്നിവരും ഹൈദരാബാദിനായി തിളങ്ങി. കെ.എൽ രാഹുലിന്റെ (56 പന്തിൽ 79) ഇന്നിങ്സിലൂടെ മത്സരം സ്വന്തമാക്കാനുള്ള പഞ്ചാബിന്റെ ശ്രമം 3 വിക്കറ്റെടുത്ത റാഷിദ് ഖാന്റെ ഉശിരൻ ബോളിങ്ങിനു മുന്നിൽ വിഫലമായി. ഖലീൽ അഹമ്മദും 3 വിക്കറ്റെടുത്തു.
മായങ്ക് അഗർവാൾ (27), നിക്കോളാസ് പുരാൻ (21) എന്നിവരാണു പഞ്ചാബിന്റെ പ്രധാന സ്കോറർമാർ. ക്രിസ് ഗെയ്‌ൽ 4 റൺസിനു പുറത്തായതാണു സന്ദർശകർക്കു തിരിച്ചടിയായത്. നേരത്തെ 4 ഓവറിൽ 66 റൺസ് വഴങ്ങിയ പഞ്ചാബ് സ്പിന്നർ മുജീബ് റഹ്മാൻ സീസണിലെ ഏറ്റവും മോശം ഇക്കോണമി നിരക്ക് സ്വന്തമാക്കിയിരുന്നു.
ആന്ദ്രെ റസ്സലിന്റെ വെസ്റ്റിന്ത്യൻ വെടിക്കെട്ടിന് ഹാർദിക് പാണ്ഡ്യയുടെ ഇന്ത്യൻ മറുപടി. ഈഡൻ ഗാർഡൻസിൽ റൺസിന്റെ പൂരം കൊടിയിറങ്ങിയപ്പോൾ കൊൽക്കത്തയുടെ ജയം 34 റൺസിന്. സ്കോർ: കൊൽക്കത്ത–20 ഓവറിൽ രണ്ടിന് 232. മുംബൈ–20 ഓവറിൽ ഏഴിന് 198. കൊൽക്കത്തയ്ക്കായി റസ്സലും (40 പന്തിൽ 80*) മുംബൈയ്ക്കായി ഹാർദിക് പാണ്ഡ്യയും (34 പന്തിൽ 91) ബാറ്റിങ്ങ് വെടിക്കെട്ട് തീർത്തു.
എന്നാൽ കൊൽക്കത്ത നിരയിൽ ശുഭ്മാൻ ഗിൽ (45 പന്തിൽ 76), ക്രിസ് ലിൻ (29 പന്തിൽ 54) എന്നിവരും തിളങ്ങിയപ്പോൾ മുംബൈ നിരയിൽ മറ്റാരും മുപ്പതിനപ്പുറം പോയില്ല.ആദ്യ 10 ഓവറിൽ 97 റൺസ് സ്കോർ ചെയ്ത കൊൽക്കത്ത പിന്നീട് കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ കുതിച്ചു. 40 പന്തിൽ റസ്സൽ അടിച്ചത് 6 ഫോറും 8 സിക്സും.
ചേസിങിൽ മുംബൈയുടെ തുടക്കം മോശം. 8.2 ഓവറായപ്പോഴേക്കും നാലു പേർ പവിലിയനിൽ മടങ്ങിയെത്തി. സ്കോർ ബോർഡിൽ റൺസ് 58 മാത്രം. എന്നാൽ ആറാമനായി ക്രീസിലെത്തിയ ഹാർദിക് തകർത്തടിച്ചു. 17 പന്തിൽ അർധ സെഞ്ചുറി തികച്ച ഹാർദികിനെ നേരത്തെ ഇറക്കാത്തതിൽ മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ ഖേദിച്ചു കാണും.
ഒടുവിൽ 18–ാം ഓവറിന്റെ അവസാന പന്തിൽ ഹാർദികിനെ ഡീപ് മിഡ്‌വിക്കറ്റിൽ റസ്സൽ തന്നെ ക്യാച്ചെടുത്തു. ആറു ഫോറും ഒൻപതു സിക്സും അടങ്ങുന്നതാണ് ഹാർദികിന്റെ ഇന്നിങ്സ്.
ലാ ലിഗയുടെ രാജാക്കൻമാരായി വീണ്ടും ബാഴ്സലോണ. ലവാന്തയെ എതിരില്ലാത്ത ഒരു ഗോളിനു പരാജയപ്പെടുത്തി കറ്റാലൻമാർ കിരീടം ചൂടി. എതിരാളികളില്ലാതെ മുന്നേറിയ ബാഴ്സ മൂന്നു മത്സരങ്ങൾ കൂടി അവശേഷിക്കെയാണ് 26 ാം ലാ ലിഗ കിരീടം സ്വന്തമാക്കിയത്. പകരക്കാരുടെ ബെഞ്ചിൽനിന്നെത്തി ഗോൾ നേടിയ സൂപ്പർ താരം ലയണൽ മെസിയാണ് ബാഴ്സയ്ക്കു കിരീടം സമ്മാനിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം കളത്തിലെത്തിയ മെസി 62 ാം മിനിറ്റിൽ വലചലിപ്പിച്ചു. ബോക്സിൽ തന്നെ മാർക്ക് ചെയ്ത രണ്ട് ലവാന്ത ഡിഫണ്ടർമാരെയും ഗോളിയേയും പരാജയപ്പെടുത്തിയാണ് പന്ത് വലയിൽ നിക്ഷേപിച്ചത്. എന്നാൽ ഗോളെന്നുറപ്പിച്ച രണ്ട് അവസരങ്ങൾ തുലച്ച ലവാന്തെ ബാഴ്സയുടെ ജയം അനായാസമാക്കുകയായിരുന്നു. ബാഴ്സയോടൊപ്പം മറ്റൊരു നാഴികക്കല്ലുകൂടി മെസി താണ്ടി.
ബാഴ്സയ്ക്കൊപ്പം ഏറ്റവും കൂടുതൽ ലാ ലിഗ കിരീടം നേടിയ താരമെന്ന റിക്കാർഡാണ് മെസി സ്വന്തമാക്കിയത്. ഒമ്പത് ലാ ലിഗ കിരീടം ചൂടിയ ആന്ദ്രേ ഇനിയേസ്റ്റയുടെ റിക്കാർഡ് മെസി മറികടന്നു. ലീഗിൽ ഏറ്റവും കൂടുതൽ ഗോളും മെസിയുടെ പേരിലാണ്. ഈ സീസണിൽ ഇതുവരെ 34 ഗോളുകളാണ് മെസി നേടിയത്. മെസിക്കു പിന്നിൽ 21 ഗോളുമായി റയൽ മാഡ്രിഡിന്റെ കരിം ബെൻസേമയും ബാഴ്സയുടെ ലൂയി സുവാരസുമാണുള്ളത്. ഇതുവരെ 13 അസിസ്റ്റുകളും മെസി നടത്തിയിട്ടുണ്ട്. ഇക്കണക്കിലും മെസിയാണ് മുന്നിൽ. സെവിയ്യയുടെ പാബ്ലോ സരാബിയയും 13 അസിസ്റ്റുകൾ ചെയ്തിട്ടുണ്ട്.
ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ രാജസ്ഥാന്‍ റോയല്‍സ് ഏഴുവിക്കറ്റിന് തോല്‍പിച്ചു .161 റണ്‍സ് വിജയലക്ഷ്യം രാജസ്ഥാന്‍ അഞ്ചുപന്ത് ശേഷിക്കെ മറികടന്നു. ജയത്തോടെ പത്തുപോയിന്റുമായി രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തെത്തി. 32 പന്തില്‍ 48 റണ്‍സെടുത്ത് സഞ്ജു സാംസന്‍ പുറത്താകാതെ നിന്നു.
161 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് രഹാനയും ലിയാം ലിവിങ്സ്റ്റോണും അര്‍ധസെഞ്ചുറി കൂട്ടുകെട്ടൊരുക്കി അടിത്തറയിട്ടു. ലിവിങ്സ്റ്റോണ്‍ 26 പന്തില്‍ 44 റണ്‍സെടുത്തു . ഇരുവരെയും തുടര്‍ച്ചയായ ഓവറുകളില്‍ നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റില്‍ ഒരുമിച്ച സഞ്ജും സ്റ്റീവ് സ്മിത്തും രാജസ്ഥാനെ വിജയത്തോടടുപ്പിച്ചു
ജയത്തിനരികെ സ്മിത്തിെന നഷ്ടമായെങ്കിലും സഞ്ജു റോയല്‍സിന് അഞ്ചാം ജയം ഒരുക്കി . പവര്‍പ്ലേയില്‍ 51 റണ്‍സ്് അടിച്ചെടുത്തിട്ടും ഹൈദരാബാദിന് നേടാനായത് 161 റണ്‍സ് മാത്രം. ഒരുവിക്കറ്റ് നഷ്ടത്തില്‍ 103 എന്ന നിലയില്‍ നിന്ന് 131ന് ഏഴ് എന്ന സ്കോറിലേയ്ക്ക് ഹൈദരാബാദ് പതിച്ചു . മനീഷ് പാണ്ഡെ 36 പന്തില്‍ 61 റണ്ഡസെടുത്ത് പുറത്തായി . രാജസ്ഥാന്റെ ജയത്തോടെ മൂന്നുടീമുകളാണ് പത്തുപോയിന്റുമായി പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കിയത്. സണ്‍റൈസേഴ്സിനും രാജസ്ഥാനും , കിങ്സ് ഇലവന്‍ പഞ്ചാബിനും പത്തുപോയിന്റ് വീതമാണ്. മികച്ച റണ്‍റേറ്റിന്റെ പിന്‍ബലത്തില്‍ ഹൈദരാബാദാണ് നാലാം സ്ഥാനത്ത്.
ഐപിഎല്‍ പുരോഗമിക്കുന്നതിനിടെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ മഹേന്ദ്ര സിംഗ് ധോണി പല മത്സരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ആശങ്കയ്ക്ക് കാരണമാകുന്നു. ഐപിഎല്ലിന് ശേഷം ലോകകപ്പ് നടക്കുന്നതാണ് ആരാധകരെ ആശങ്കയില്‍ ആഴ്ത്തുന്നത്. നടുവേദനയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനെ അലട്ടുന്ന പ്രശ്‌നം.
ഇതോടെ മുന്‍കരുതലുമായി ബിസിസിഐ രംഗത്തിറങ്ങിയിരിക്കുകയാണെന്നാണ് സൂചന. ഇതോടെയാണ് ധോണിയ്ക്ക് ഐപിഎല്ലില്‍ പരമാവധി മത്സരങ്ങളില്‍ വിശ്രമം നല്‍കാന്‍ തീരുമാനമായിരിക്കുന്നത്. ഐപിഎല്‍ സെമിയിലായിരിക്കും ധോണി ഇനി ചെന്നൈയ്ക്കായി കളിക്കുക. മെയ് ഏഴിനാണ് ആദ്യ സെമി ഫൈനല്‍.
അതെസമയം ധോണിക്ക് വിശ്രമം അനുവദിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നാണ് ചെന്നൈ ബാറ്റിങ് കണ്‍സല്‍ടന്റ് മൈക്ക് ഹസി പറഞ്ഞത്.
അദ്ദേഹത്തെ സംബന്ധിച്ചെടുത്തോളം ഒരു മത്സരത്തില്‍ പോലും മാറി നില്‍ക്കാന്‍ ധോണി തയാറാവില്ല. അദ്ദേഹം കളിക്കളത്തിലെ ഓരോ നിമിഷവും ആസ്വദിക്കുന്ന വ്യക്തിയാണ്. ആയതിനാല്‍, വിശ്രമം വേണോ എന്നതിന്റെ അവസാന തീരുമാനം ധോണിയുടേതായിരിക്കും. ഹസി പറഞ്ഞു. ധോണിയില്ലാതെ മുംബൈയ്‌ക്കെതിരെ ഇറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ദയനീയമായി തോറ്റിരുന്നു.
ലോകകപ്പ് വരാനിരിക്കെ ധോണിയുടെ നടുവ് വേദന ടീമിനെ ആശങ്കയിലാഴ്ത്തുന്നുണ്ടെങ്കിലും ശുഭപ്രതീക്ഷയിലാണ് ആരാധകരും ബിസിസിഐയും.
അലക്‌സ് വര്‍ഗീസ്
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ബാഡ്മിന്റന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഇന്റേണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. മെയ് 4ന് മാഞ്ചസ്റ്റര്‍ വിഥിന്‍ഷോ ലൈഫ് സ്‌റ്റൈല്‍ സെന്ററില്‍ വച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്. വിവിധ പ്രായത്തിലുള്ളവര്‍ക്ക് വേണ്ടിയുള്ള ഗ്രൂപ്പടിസ്ഥാനമാക്കിയാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ക്ക് ഏലൂര്‍ കണ്‍സല്‍ട്ടന്‍സി സ്‌പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങള്‍ ലഭിക്കുന്നതാണ്. തുടര്‍ന്ന് നടക്കുന്ന കുടുംബ സംഗമത്തില്‍ വച്ചായിരിക്കും സമാനങ്ങള്‍ വിതരണം ചെയ്യുക. സ്‌പോര്‍ട്‌സ് കോഡിനേറ്റര്‍മാരായ ആന്‍സന്‍ സ്റ്റീഫന്‍, അനില്‍ മുപ്രാപ്പള്ളി, രാജു തോമസ്, ലിന്റാ പ്രതീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരിക്കും മത്സരങ്ങള്‍ നടത്തപ്പെടുന്നത്.
മത്സരം നടക്കുന്ന സ്ഥലത്തിന്റെ വിലാസം:-
Life Style Centre,
Wood house park,
Wythenshawe,
Manchester,
M22 1QW.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ എം എസ് ധോണിയില്ലാതെ ഇറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 46 റണ്‍സിന്‍റെ തോല്‍വി. മുംബൈയുടെ 155 റണ്‍സ് പിന്തുടര്‍ന്ന ചെന്നൈയ്‌ക്ക് 17.4 ഓവറില്‍ 109 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. നാല് വിക്കറ്റ് വീഴ്‌ത്തിയ മലിംഗയും രണ്ട് പേരെ വീതം പുറത്താക്കിയ ക്രുനാലും ബുറയുമാണ് ചെന്നൈയെ എറിഞ്ഞിട്ടത്. ബാറ്റിംഗില്‍ രോഹിതിന്‍റെ പ്രകടനം മുംബൈയ്‌ക്ക് നിര്‍ണായകമായി.
മറുപടി ബാറ്റിംഗില്‍ ചെന്നൈ ബാറ്റ്സ്‌മാന്‍മാര്‍ ഒന്നൊന്നായി കൂടാരം കയറി. വാട്‌സണ്‍(8), നായകന്‍ റെയ്‌ന(2), റായുഡു(0), കേദാര്‍(6), ധ്രുവ്(5) എന്നിവര്‍ പുറത്താകുമ്പോള്‍ 10 ഓവറില്‍ ചെന്നൈ അഞ്ച് വിക്കറ്റിന് 60. ആറാമനായി പുറത്തായ ഓപ്പണര്‍ മുരളി വിജയ്(38) മാത്രമാണ് മുന്‍നിരയില്‍ പൊരുതിയത്. ബ്രാവോ(20), ചഹാര്‍(0), ഹര്‍ഭജന്‍(1) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോര്‍. അവസാനക്കാരനായി പുറത്തായ സാന്‍റനര്‍(18 പന്തില്‍ 23) റണ്‍സെടുത്തു.
ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ നാല് വിക്കറ്റിന് 155 റണ്‍സെടുത്തു. ചെന്നൈ ബൗളര്‍മാര്‍ തുടക്കത്തിലെ പിടിമുറക്കിയപ്പോള്‍ അര്‍ദ്ധ സെഞ്ചുറി നേടിയ രോഹിതിനും(67), എവിന്‍ ലെവിസിനും(32) മാത്രമാണ് ബാറ്റിംഗില്‍ തിളങ്ങാനായത്. ഡികോക്ക്(15), ക്രുനാല്‍(1) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോര്‍. ഹര്‍ദികും(18 പന്തില്‍ 23) പൊള്ളാര്‍ഡും(12 പന്തില്‍ 13) പുറത്താകാതെ നിന്നു. ചെന്നൈക്കായി സാന്‍റ്‌നര്‍ രണ്ടും താഹിറും ചഹാറും ഓരോ വിക്കറ്റുകളും വീഴ്‌ത്തി.