കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയുടെ അച്ഛനും സഹോദരിയും കോണ്‍ഗ്രസില്‍ അംഗത്വമെടുത്തത്. ജഡേജയുടെ ഭാര്യ റിവ ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയായിരുന്നിത്. ഇപ്പോള്‍ രവീന്ദ്ര ജഡേജയും തന്റെ രാഷ്ട്രീയ കാഴ്ചപാട് വ്യക്തമാക്കിയിരിക്കുകയാണ്. ബിജെപിയെ പിന്തുണയ്ക്കുന്നുവെന്ന് ജഡേജ ട്വിറ്റില്‍ കുറിച്ചിട്ടു.
ട്വീറ്റ് ഇങ്ങനെ… ഞാന്‍ ബിജെപിയെ പിന്തുണയ്ക്കുന്നു. ട്വീറ്റിനൊപ്പം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. കുറച്ചു ദിവസം മുമ്പാണ് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ ബിജെപി അംഗത്വമെടുത്തത്. പിന്നാലെ അച്ഛനും സഹോദരിയും കോണ്‍ഗ്രസില്‍ പ്രവേശിക്കുകയായിരുന്നു.
ഞായറാഴ്ച ജംനഗറില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് യോഗത്തിലാണ് ജഡേജയുടെ പിതാവ് അനിരുദ്ധ്‌സിങ്ങിന്റെ സാന്നിധ്യത്തില്‍ മൂത്ത സഹോദരി നൈന കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസിനായി പ്രചാരണത്തിനിറങ്ങുമെന്നും നൈന വ്യക്തമാക്കി.ഭാര്യ റിവ മാര്‍ച്ചിലാണ് ബിജെപി അംഗത്വമെടുത്തത്. കര്‍ണിസേന ഗുജറാത്ത് ഘടകത്തിന്റെ വനിത വിങ് പ്രസിഡഡന്റായിരുന്നു റിവ.
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഏഴാം തോല്‍വി. ഇന്ന് മുംബൈ ഇന്ത്യന്‍സിനോട് അഞ്ച് വിക്കറ്റിനാണ് വിരാട് കോലിയും സംഘവും പരാജയപ്പെട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. മുംബൈ 19 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 26 പന്തില്‍ 40 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കാണ് മുംബൈയുടെ ടോപ് സ്‌കോറര്‍.
രോഹിത് ശര്‍മ (28), സൂര്യകുമാര്‍ യാദവ് (29), ഇഷാന്‍ കിഷന്‍ (21, ക്രുനാല്‍ പാണ്ഡ്യ (11) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഹാര്‍ദിക് പാണ്ഡ്യ (16 പന്തില്‍ 37), കീറണ്‍ പൊള്ളാര്‍ഡ് (0) എന്നിവര്‍ പുറത്താവാതെ നിന്നു. ഒന്നാം വിക്കറ്റില്‍ ഡികോക്ക്- രോഹിത് ശര്‍മ (19 പന്തില്‍ 28) സഖ്യം 70 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. പിന്നീടെത്തിയവര്‍ നിരാശപ്പെടുത്തിയതാണ് മുംബൈയുടെ വിജയം വൈകിപ്പിച്ചത്.
നേരത്തെ, ഡിവില്ലിയേഴ്‌സ് (51 പന്തില്‍ 75), മൊയീന്‍ അലി (32 പന്തില്‍ 50) എന്നിവരുടെ ഇന്നിങ്‌സാണ് ബാംഗ്ലൂരിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മുംബൈയ്ക്ക് വേണ്ടി ലസിത് മലിംഗ നാല് വിക്കറ്റ് വീഴ്ത്തി.
പാര്‍ത്ഥിവ് പട്ടേല്‍ (20 പന്തില്‍ 28), വിരാട് കോലി (8), മാര്‍കസ് സ്‌റ്റോയിനിസ് (0), അക്ഷ്ദീപ് നാഥ് (2), പവന്‍ നേഗി (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഉമേഷ് യാദവ് (0), മുഹമ്മദ് സിറാജ് (0) എന്നിവര്‍ പുറത്താവാതെ നിന്നു. മലിംഗയ്ക്ക് പുറമെ ബെഹ്രന്‍ഡോര്‍ഫ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
ലോകകപ്പ് സ്വപ്നം കാണുന്ന ടീം ഇന്ത്യ നിര്‍ണായ പോരാട്ടത്തിനുള്ള പോരാളികളെ പ്രഖ്യാപിച്ചു കഴിഞ്ഞതിന് പിന്നാലെ വിവാദവും കത്തുന്നു. ഇന്ത്യയുടെ യുവ പ്രതീക്ഷ ഋഷഭ് പന്തിനെ 15 അംഗ ടീമില്‍ ഉള്‍പ്പെടുത്താത്തതാണ് പ്രധാനമായും ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ചരിത്രം കുറിച്ച് വിരാട് കോലിയും സംഘവും പരമ്പര നേടിയപ്പോള്‍ മിന്നും പ്രകടനം പുറത്തെടുത്തതോടെയാണ് പന്ത് ആരാധകരുടെ പ്രിയ യുവതാരമായി മാറിയത്.
ഐ പി എല്ലിലെ ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത പന്തിന് പിന്നീടുള്ള മത്സരത്തില്‍ പ്രതീക്ഷയ്ക്കൊത്ത് ഉയരാനായിരുന്നില്ല. എന്നാലും ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ യുവതാരത്തിന് അര്‍ഹതയുണ്ടെന്ന പക്ഷക്കാരാണ് ക്രിക്കറ്റ് ആരാധകരില്‍ ഏറിയപങ്കും. ധോണിയുടെ പകരക്കാരനായി പോലും പന്തിനെ വാഴ്ത്തുന്നവരും കുറവല്ല. മികച്ച ഭാവിയുള്ള യുവതാരത്തിനെ എന്തുകൊണ്ടാണ് ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയതെന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
റിഷഭ് പന്തിനെ പുറത്താക്കാന്‍ സെലക്ടര്‍മാര്‍ കണ്ടെത്തിയത് വിചിത്രമായ കാരണങ്ങള്‍. പന്ത് ടെസ്റ്റ് ടീം വിക്കറ്റ് കീപ്പറായതിനാലാണ് ലോകകപ്പ് ടീമില്‍ റിസര്‍വ് വിക്കറ്റ് കീപ്പറായ ദിനേശ് കാര്‍ത്തിക് ഇടം പിടിച്ചതെന്ന് സെലക്ടര്‍മാര്‍ വിശദീകരിക്കുന്നു.
മധ്യനിര ബാറ്റ്സ്മാന്‍ അമ്പാട്ടി റായുഡുവിനെ ടീമിലുള്‍പ്പെടുത്താത്തതും ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. പ്രധാനമായും ദിനേശ് കാര്‍ത്തിക്കിനെതിരായാണ് പ്രതിഷേധം. പന്തിന്‍റെയും റായുഡുവിന്‍റെയും സാധ്യതകളെ തട്ടിത്തെറിപ്പിച്ചത് കാര്‍ത്തികാണെന്ന് പലരും ട്വിറ്ററിലൂടെ വിമര്‍ശിച്ചിട്ടുണ്ട്.
വിരാട് കോലി നയിക്കുന്ന ടീമില്‍ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനുമാണ് ഓപ്പണര്‍മാര്‍. റിസര്‍വ് ഓപ്പണറായി കെ എല്‍ രാഹുലിനെ ഉള്‍പ്പെടുത്തി. ഓള്‍റൗണ്ടര്‍മാരായി വിജയ് ശങ്കറും ഹര്‍ദിക് പാണ്ഡ്യയും ഇടംപിടിച്ചു.
കേദാര്‍ ജാദവും എം എസ് ധോണിയും മധ്യനിരയില്‍ ഇടംപിടിച്ചപ്പോള്‍ ചാഹലും കുല്‍ദീപും ജഡേജയുമാണ് ടീമിലെ സ്‌പിന്നര്‍മാര്‍. ഐപിഎല്ലില്‍ തിളങ്ങിയെങ്കിലും അപ്രതീക്ഷിതമാണ് ജഡേജയുടെ ടീം പ്രവേശം. ബുംറയും ഭുവിയും ഷമിയുമാണ് ടീമിലെ പേസര്‍മാര്‍.
ക്രിക്കറ്റ് ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പതിനഞ്ചംഗ ടീമിനെ വിരാട് കോഹ്‌ലി നയിക്കും. രോഹിത് ശര്‍മയാണ് ഉപനായകന്‍. ദിനേശ് കാര്‍ത്തിക് രണ്ടാംവിക്കറ്റ് കീപ്പര്‍. അമ്പട്ടി റായുഡുവിനെയും റിഷഭ് പന്തിനെയും ഒഴിവാക്കി. ലോകേഷ് രാഹുൽ ടീമിലിടംപിടിച്ചു. കേദാര്‍ ജാദവും ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും വിജയ് ശങ്കറും ഓള്‍റൗണ്ടര്‍മാര്‍.
ടീമില്‍ മൂന്ന് പേസ് ബോളര്‍മാര്‍ ഇടം പിടിച്ചു. മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ പേസര്‍മാര്‍. കുല്‍ദീപ് യാദവും ചഹലും സ്പെഷലിസ്റ്റ് സ്പിന്നര്‍മാര്‍. കോഹ്‌ലി നയിക്കുന്ന ആദ്യലോകകപ്പാണിത്.
ടീം ഇന്ത്യ: വിരാട് കോഹ്‌ലി, രോഹിത് ശർമ, ശിഖർ ധവാൻ, കെ.എൽ രാഹുൽ, വിജയ് ശങ്കർ, എംഎസ് ധോണി, കേദാർ ജാദവ്, ദിനേശ് കാർത്തിക്, ചഹൽ, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, ജസ്പ്രീസ് ബുമ്ര, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി.
#TeamIndia for @ICC #CWC19 💪💪#MenInBlue 💙 pic.twitter.com/rsz44vHpge
— BCCI (@BCCI) April 15, 2019
ഓസ്ട്രേലിയ ലോകകപ്പ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. 12 മാസത്തെ വിലക്കിനുശേഷം ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും ടീമിൽ തിരിച്ചെത്തി.
എന്നാല്‍ ഫോമിലുള്ള പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്, സ്റ്റാര്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് എന്നിവരെ ടീമിലുള്‍പ്പെടുത്തിയില്ല എന്നതാണ് ശ്രദ്ധേയം. ഈ വര്‍ഷം 13 മത്സരങ്ങളില്‍ 43 ശരാശരിയുണ്ട് ഹാന്‍ഡ്‌സ്‌കോമ്പിന്. ഇതേസമയം പരിക്കില്‍ നിന്ന് പൂര്‍ണ വിമുക്തനായെങ്കിലും ഹേസല്‍വുഡിനെ ഒഴിവാക്കുകയായിരുന്നു.
ആരോൺ ഫിഞ്ച്, ഉസ്മാൻ ഖവാജ, ഷോൺ മാർഷ്, മാക്‌സ്‌വെൽ എന്നിവരാണ് ബാറ്റിംഗ് നിരയെ നയിക്കുന്നത്. വിക്കറ്റ് കീപ്പറായി അലക്സ് ക്യാരി ടീമിലെത്തി. പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, നഥാൻ കോൾട്ടൻ നൈൽ, നഥാൻ ലയൺ, എന്നിവർ ബോളിംഗ് നിരയെ നയിക്കും. അഫ്‌ഗാനിസ്ഥാനെതിരെയാണ് ഓസ്ട്രേലിയയുടെ ആദ്യ മത്സരം.
ക്രിസ് ഗെയ്‌ലിന്റെയും കെ എല്‍ രാഹുലിന്റെയും വെടിക്കെട്ട് ബാറ്റിംഗിന് കീറോണ്‍ പൊള്ളാര്‍ഡ് ഒറ്റയ്ക്ക് മറുപടി നല്‍കിയപ്പോള്‍ ഐപിഎല്ലില്‍ രോഹിത് ശര്‍മ ഇല്ലാതെ ഇറങ്ങിയ മുംബൈന്‍സിന് കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ മൂന്ന് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം.പഞ്ചാബ് ഉയര്‍ത്തിയ 198 റണ്‍സിന്റെ വിജലക്ഷ്യം മുംബൈ അവസാന പന്തില്‍ മറികടന്നു. 31 പന്തില്‍ 83 റണ്‍സടിച്ച് അവസാന ഓവറില്‍ പുറത്തായ പൊള്ളാര്‍ഡാണ് മുംബൈയ്ക്ക് അവിശ്വസനീയ ജയം സമ്മാനിച്ചത്. സ്കോര്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് 20 ഓവറില്‍ 197/4, മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 198/7.
അങ്കിത് രജ്പുത് എറിഞ്ഞ അവസാന ഓവറില്‍ 15 റണ്‍സായിരുന്നു മുംബൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.ആദ്യ പന്ത് നോ ബോളാവുകയും പൊള്ളാര്‍ഡ് സിക്സര്‍ നേടുകയും ചെയ്തതോടെ മുംബൈക്ക് ആത്മവിശ്വാസമായി. അടുത്ത പന്തില്‍ ബൗണ്ടറിയടിച്ച് പൊള്ളാര്‍ഡ് മുംബൈയെ വിജയത്തോട് അടുപ്പിച്ചു. എന്നാല്‍ മൂന്നാം പന്തില്‍ പൊള്ളാര്‍ഡ് സിക്സറടിക്കാനുള്ള ശ്രമത്തില്‍ പുറത്തായതോടെ വീണ്ടും മുംബൈ സമ്മര്‍ദ്ദത്തിലായി. അവസാന പന്തില്‍ രണ്ട് റണ്‍സായിരുന്നു മുംബൈക്ക് ജയിക്കാന്‍വേണ്ടിയിരുന്നത്. പന്ത് കൊണ്ട് നിരാശപ്പെടുത്തിയ അല്‍സാരി ജോസഫ് ബാറ്റുകൊണ്ട് മുംബൈക്കായി വിജയറണ്‍ ഓടിയെടുത്തു.
രോഹിത്തിന്റെ പകരക്കാരാനായി ടീമിലെത്തിയ യുവതാരം സിദ്ദേശ് ലാഡ് ആദ്യ ഓവറില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്സറടിച്ചാണ് തുടങ്ങിയത്. അടുത്ത പന്ത് ബൗണ്ടറിയടിച്ച് മുംബൈക്ക് പ്രതീക്ഷ നല്‍കിയെങ്കിലും 13 പന്തില്‍ 15 റണ്‍സെടുത്ത് പുറത്തായി. നല്ല തുടക്കം കിട്ടിയിട്ടും ഡീകോക്ക്(24), സൂര്യകുമാര്‍ യാദവ്(21), ഇഷാന്‍ കിഷന്‍(7), ഹര്‍ദ്ദിക് പാണ്ഡ്യ(19) എന്നിവരും പെട്ടെന്ന് മടങ്ങിയതോടെ മുംബൈ പ്രതിസന്ധിയിലായി. വിക്കറ്റുകള്‍ വീഴുമ്പോഴും ഒരറ്റത്ത് പോരാട്ടം തുടര്‍ന്ന പൊള്ളാര്‍ഡ് പോരാട്ടം അവസാന ഓവറിലേക്ക് നീട്ടി. അവസാന രണ്ടോവറില്‍ മുംബൈക്ക് ജയിക്കാന്‍ 32 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.സാം കറനെറിഞ്ഞ പത്തൊമ്പതാം ഓവറില്‍ രണ്ട് സിക്സറടക്കം പൊള്ളാര്‍ഡ് 17 റണ്‍സടിച്ചു. 10 സിക്സറും മൂന്ന് ബൗണ്ടറിയും അടങ്ങുന്നതാണ് പൊള്ളാര്‍ഡിന്റെ ഇന്നിംഗ്സ്. പഞ്ചാബിനായി നാലോവറില്‍ 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത ഷമിയാണ് ബൗളിംഗില്‍ തിളങ്ങിയത്.
നേരത്തെ തുടക്കത്തിലെ ഗെയ്ല്‍ കൊടുങ്കാറ്റിനുശേഷം അവസാനം ആഞ്ഞടിച്ച കെ എല്‍ രാഹുലിന്റെ സെഞ്ചുറി മികവിലാണ് പഞ്ചാബ് മികച്ച സ്കോര്‍ അടിച്ചെടുത്തത്. 64 പന്തില്‍ 100 റണ്‍സുമായി പുറത്താകാതെ നിന്ന കെ എല്‍ രാഹുലും 36 പന്തില്‍ 63 റണ്‍സെടുത്ത് പുറത്തായ ക്രിസ് ഗെയ്‌ലുമാണ് പഞ്ചാബിന് മികച്ച സ്കോറിലെത്തിയത്.ഓപ്പണിംഗ് വിക്കറ്റില്‍ ഗെയ്‌ല്‍-രാഹുല്‍ സഖ്യം 13 ഓവറില്‍ 116 റണ്‍സടിച്ചു. ആദ്യ നാലോവറില്‍ 20 റണ്‍സ് മാത്രമെടുത്തിരുന്ന പഞ്ചാബിന്റെ സ്കോര്‍ ബോര്‍ഡ് ഗെയ്‌ലാട്ടം തുടങ്ങിയതോടെ കുതിച്ചു കയറി. ആറ് സിക്സറും ആറ് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ഗെയ്‌ലിന്റെ ഇന്നിംഗ്സ്. ഗെയ്ല്‍ പുറത്തായശേഷം മന്ദഗതിയിലായ പഞ്ചാബ് ഇന്നിംഗ്സിന് അവസാന ഓവറുകളില്‍ ആഞ്ഞടിച്ച കെ എല്‍ രാഹുലാണ് ഗതിവേഗം നല്‍കിയത്. പതിനേഴാം ഓവറില്‍ 143 റണ്‍സ് മാത്രമായിരുന്നു പഞ്ചാബിന്റെ സ്കോര്‍.
ബൂമ്ര എറിഞ്ഞ 18-ാം ഓവറില്‍ 16 റണ്‍സടിച്ച പഞ്ചാബ് ഹര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 25 റണ്‍സടിച്ചു. ബൂമ്രയുടെ അവസാന ഓവറില്‍ 13 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തതോടെ അവസാന മൂന്നോവറില്‍ പഞ്ചാബ് അടിച്ചുകൂട്ടിയത് 54 റണ്‍സ്. ഇതില്‍ 36 ഉം അടിച്ചത് കെ എല്‍ രാഹുലും.ആറ് സിക്സറും ആറ് ബൗണ്ടറിയും അടങ്ങുന്നതാണ് രാഹുലിന്റെ അപാരാജിത ഇന്നിംഗ്സ്. മുംബൈക്കായി ഹര്‍ദ്ദിക് പാണ്ഡ്യ നാലോവറില്‍ 57 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തപ്പോള്‍ ബുമ്രയും ബെഹന്‍റോഫും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. കഴിഞ്ഞ മത്സരത്തില്‍ ആറു വിക്കറ്റുമായി അരങ്ങേറിയ അല്‍സാരി ജോസഫ് രണ്ടോവറില്‍ 22 റണ്‍സ് വഴങ്ങി.
ഒരു കാലത്ത് ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും സിനിമാ താരം നഗ്മയും തമ്മിലുള്ള പ്രണയം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്നു.ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റ് നായകനായി തിളങ്ങി നില്‍ക്കുന്ന സമയമായതു കൊണ്ടു തന്നെ ഈ വാര്‍ത്ത വൈറലായിരുന്നു. എന്നാല്‍, പിന്നീട് അതേക്കുറിച്ച് പറഞ്ഞുകേട്ടില്ല. നഗ്മ ഇന്നും വിവാഹം കഴിക്കാതെ നില്‍ക്കുന്ന താരം കൂടിയാണ്.
ഗാംഗുലിയെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്ന് ഇപ്പോള്‍ നഗ്മ വെളിപ്പെടുത്തുകയാണ്. ഗാംഗുലിയുടെ ഭാര്യക്ക് ഈ ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നു. ഇതിന്റെ പേരില്‍ അവര്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ഈ ബന്ധം തുടര്‍ന്നാല്‍ നിയമപരമായി നേരിടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും നഗ്മ വെളിപ്പെടുത്തി.
ഒഡീസി ഡാന്‍സറായ ഡോണയാണ് ഗാംഗുലിയുടെ ഭാര്യ. മകള്‍ സന. 1990കളില്‍ തമിഴ് തെലുങ്ക് സിനിമാ രംഗത്തെ മിന്നുന്ന താരമായിരുന്നു നഗ്മ. രജനീകാന്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം ബാഷയിലും നായിക നഗ്മയായിരുന്നു.
മലയാളത്തില്‍ ചതുരംഗം,ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കം എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2007ന് ശേഷം അഭിനയ രംഗത്ത് സജീവമല്ലാത്ത നഗ്മ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനുവേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. 44കാരിയായ നഗ്മ വിവാഹം കഴിച്ചിട്ടില്ല. പ്രശസ്ത സിനിമാതാരം ജ്യോതിക നഗ്മയുടെ സഹോദരിയാണ്.
ഫുട്‌ബോള്‍ ഇതിഹാസം ലിയോണല്‍ മെസിയെ കുറിച്ച് വാചാലനായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ്. ഇന്നലെ ബാഴ്‌സലോണ- അത്‌ലറ്റികോ മാഡ്രിഡ് മത്സരം നേരിട്ട് കണ്ടതിന് ശേഷമാണ് ദ്രാവിഡ് അഭിപ്രായം വ്യക്തമാക്കിയത്. ബാഴ്‌സലോണയുടെ അതിഥിയായിട്ടാണ് ദ്രാവിഡ് മത്സരത്തിനെത്തിയത്. ക്ലബ് പ്രസിഡന്റ് ജോസഫ് മരിയ ബാര്‍തോമ്യുവില്‍ നിന്ന് രാഹുല്‍ ദ്രാവിഡ് എന്നെഴുതിയ ബാഴ്‌സലോണ ജേഴ്‌സിയും ദ്രാവിഡ് സ്വീകരിച്ചു.
തുടര്‍ന്ന് നടന്ന അഭിമുഖത്തില്‍ ദ്രാവിഡ് മെസിയെ കുറിച്ചും സംസാരിച്ചു. ദ്രാവിഡ് തുടര്‍ന്നു… പകരം വെക്കാനില്ലാത്ത പ്രതിഭയാണ് അര്‍ജന്റൈന്‍ താരം. അദ്ദേഹത്തേക്കാള്‍ മികച്ച മറ്റൊരു ഫുട്‌ബോള്‍ താരമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. മെസി കളിക്കുന്നത് നേരില്‍ കാണുകയെന്നത് ഭാഗ്യമായി തന്നെ കരുതുന്നു. ക്യാംപ് നൂവില്‍ ഇരുന്ന് ബാഴ്‌സലോണയുടെ മത്സരം കാണുകയെന്ന് ആഗ്രഹിച്ച ഒരു കാര്യമാണെന്നും ദ്രാവിഡ്.
സ്‌റ്റേഡിയത്തിലെ അന്തരീക്ഷം അമ്പരപ്പിക്കുന്നതാണ്. ഇങ്ങനെയൊരു അന്തരീക്ഷത്തില്‍ മെസിയും സുവാരസും മറ്റു താരങ്ങളെല്ലാം തത്സമയം കളിക്കുന്നത് കാണുകയെന്നത് നേട്ടം തന്നെയാണെന്നും ദ്രാവിഡ് വ്യക്തമാക്കി. മത്സരത്തില്‍ ബാഴ്‌സലോണ അത്‌ലറ്റികോ മാഡ്രിഡിനെ 2-0ത്തിന് തോല്‍പ്പിച്ചിരുന്നു. സുവാരസും മെസിയുമാണ് ബാഴ്‌സയുടെ ഗോളുകള്‍ നേടിയത്.
🇮🇳😁 Rahul Dravid, it was a pleasure greeting you at Camp Nou! We hope you enjoyed our victory 👏 #BarçaAtleti https://t.co/WENyIUQ8C8
— FC Barcelona (@FCBarcelona) April 7, 2019
അല്‍സാരി ജോസഫ് എന്ന അരങ്ങേറ്റ താരത്തിന്റെ മികവില്‍ ഹൈദരാബാദിനെതിരെ മുംബൈയ്ക്ക് ആവേശകരമായ വിജയം. 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റുകളാണ് അല്‍സാരി നേടിയത്. രാഹുല്‍ ചാഹര്‍ രണ്ട് വിക്കറ്റ് നേടി. ജസ്പ്രീത് ബുംറയും ജെയ്‌സണ്‍ ബെഹ്‌റണ്‍ഡോഫും ഓരോ വിക്കറ്റ് വീതം നേടി.
ജയിക്കാമെന്നുറച്ചായിരുന്നു ഹൈദരാബാദ് ബാറ്റിങ് ആരംഭിച്ചത്. എന്നാല്‍ ബെയര്‍സ്റ്റോയെയും വാര്‍ണറേയും തുടക്കത്തിലെ നഷ്ടമായതോടെ സണ്‍റൈസേഴ്‌സിന്റെ നില പരുങ്ങലിലായി. 20 റണ്‍സെടുത്ത ദീപക് ഹൂഡയാണ് സണ്‍റൈസേഴ്‌സിന്റെ ടോപ്പ് സ്‌കോറര്‍. മനീഷ് പാണ്ഡയും ബെയര്‍സ്‌റ്റോയും 16 റണ്‍സ് വീതം നേടി.
അവസാന ഓവറുകളിലെ പൊള്ളാര്‍ഡ് വെടിക്കെട്ടിലാണ് മുംബെെ പൊരുതാവുന്ന സ്‌കോറിലെത്തിയത്. 20 ഓവറില്‍ 136 റണ്‍സുമായാണ് മുംബൈ ഇന്നിങ്‌സ് അവസാനിച്ചത്. ഏഴ് വിക്കറ്റുകളും നഷ്ടമായി.
പൊള്ളാര്‍ഡാണ് മുംബൈ നിരയിലെ ടോപ് സ്‌കോറര്‍. 26 പന്തില്‍ രണ്ട് ഫോറും നാല് സിക്‌സുമടക്കം 46 റണ്‍സാണ് പൊള്ളാര്‍ഡ് നേടിയത്. 19 റണ്‍സെടുത്ത ക്വിന്റണ്‍ ഡികോക്കാണ് രണ്ടാമതുള്ളത്. ഇഷാന്‍ കിഷന്‍ 17 റണ്‍സും ഹാര്‍ദ്ദിക് പാണ്ഡ്യ 14 റണ്‍സും നേടി.
സണ്‍റൈസേഴ്‌സ് ബോളര്‍മാരില്‍ തിളങ്ങിയത് രണ്ട് വിക്കറ്റെടുത്ത സിദ്ധാര്‍ത്ഥ് കൗളാണ്. ഭുവനേശ്വര്‍ കുമാര്‍, സന്ദീപ് ശര്‍മ്മ, മുഹമ്മദ് നബി, റാഷിദ് ഖാനും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.
ഐപിഎല്ലില്‍ ആന്ദ്രേ റസലിന്റെ ബാറ്റിങ് വെടിക്കെട്ടില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് അഞ്ചുവിക്കറ്റിന് തോല്‍പിച്ചു. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 206 റണ്‍സ് വിജയലക്ഷ്യം കൊല്‍ക്കത്ത അഞ്ചുപന്ത് ശേഷിക്കെ മറികടന്നു. 13 പന്തില്‍ 48 റണ്‍സെടുത്താണ് ആന്ദ്രേ റസലാണ് കൊല്‍ക്കത്തയ്ക്ക് അവിശ്വസനീയ വിജയം സമ്മാനിച്ചത്.
നാലോവറില്‍ കൊല്‍ക്കത്തയ്ക്ക് ജയിക്കാന്‍ 75 റണ്‍സ് .ദിനേശ് കാര്‍ത്തിക് കൂടി പുറത്താതയതോടെ ബാംഗ്ലൂര്‍ വിജയമാഘോഷിക്കാനുള്ള ഒരുക്കത്തില്‍ .എന്നാല്‍ ആറാമനായി ക്രീസിലെത്തിയ ആന്ദ്രേ റസല്‍ അവിശ്വസനീയമെന്ന് തോന്നിച്ച ലക്ഷ്യത്തിലേയ്ക്ക് അഞ്ചുപന്ത് ശേഷിക്കെ കൊല്‍കത്തയെ എത്തിച്ചു. ടിം സൗത്തി എറിഞ്ഞ 19ാം ഓവറില്‍ നാല് കൂറ്റന്‍ സിക്സറുകള്‍ അടക്കം റസല്‍ നേടിയത് 29 റണ്‍സ് .
13 പന്തില്‍ 48 റണ്‍സ് നേടി ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റസല്‍ ഷോ . അകമ്പടിയായത് ഏഴു സിക്സറുകള്‍. വിരാട് കോഹ്ലിയുടെയും എബി ഡിവില്ലിയേഴ്സിന്റെയും അര്‍ധസെഞ്ചുറി മികവിലാണ് ബാംഗ്ലൂര്‍ 205 റണ്‍സ് നേടിയത് . കോഹ്ലി 84 റണ്‍സെടുത്തതോടെ സുരേഷ് റെയിനയെ കോഹ്‍ലി ഐപിഎല്‍ റണ്‍നേട്ടത്തില്‍ ഒന്നാമതെത്തി.