161 Test matches
12,472 Test runs
33 Test centuries
1 SIR Alastair Cook
മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം അലിസ്റ്റയര്‍ കുക്കിന് നൈറ്റ്ഹുഡ്. ഈ നേട്ടം സ്വന്തമാക്കുന്ന പതിനൊന്നാമത്തെ ഇംഗ്ലീഷ് ക്രിക്കറ്റ് താരമാണ് കുക്ക്.
1990ല്‍ കീവീസ് താരം സര് റിച്ചാര്‍ഡ് ഹഡ്ലീ ഈ നേട്ടം കൈവരിച്ചിരുന്നു, ഹഡ്ലിക്ക് ശേഷമാണ് കുക്കുനെ തേടി നൈറ്റ്ഹുഡ് എത്തുന്നത്. 2018ല്‍ ഓവലില്‍ ഇന്ത്യയ്ക്കെതിരെ സെഞ്ചുറി നേടിയാണ് കുക്ക് ടെസ്റ്റില്‍ നിന്നും വിരമിക്കുന്നത്. എസ്ക്സുമായി മൂന്ന് വര്‍ഷത്തെ കരാറിലേര്‍പ്പെട്ട് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തുടരുകയാണ് കുക്ക്. ക്രിക്കറ്റ് താരമായിരിക്കെ തന്നെ നൈറ്റ്ഹുഡ് ലഭിക്കുന്ന താരമെന്ന നേട്ടവും കുക്കിന് സ്വന്തമായിരിക്കുകയാണ്.
പേരിന് മുന്‍പ് സര് എന്ന് വരുന്നതിനെ കുറിച്ച് ചിന്തിക്കുവാന്‍ പോലുമാവുന്നില്ലെന്നായിരുന്നു കുക്കിന്റെ പ്രതികരണം. ആയിരക്കണക്കിന് ആളുകളുടെ മുന്നില്‍ ഞാന്‍ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. പക്ഷേ ഈ ചടങ്ങില്‍ നടന്നു വന്ന് മുട്ടുകുത്തി നില്ക്കുക എന്ന ചിന്ത തന്നെ എന്നെ അസ്വസ്ഥമാക്കി. വിചിത്രമായിരുന്നു അത്. ഇതുവരെ പേരിനൊപ്പം ഇല്ലാതിരുന്ന ഒന്ന് ഇപ്പോള്‍ വരുന്നു. ജീവീതത്തില്‍ ഒരിക്കലും അതിനോട് ഇണങ്ങാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ലെന്നും കുക്ക് പറഞ്ഞു.
ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികള്‍ നേടിയ താരമാണ് കുക്ക്(33). ഇംഗ്ലണ്ടിന് വേണ്ടി കൂടുതല്‍ ടെസ്റ്റുകള്‍ കളിച്ചിരിക്കുന്ന താരവും കുക്ക് തന്നെ(161). ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ലീഡിങ് റണ്‍ സ്കോററും കുക്കാണ്(12,742). ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതല്‍ ക്യാച്ചുകളും വന്നിരിക്കുന്നത് കുക്കിന്റെ കൈകളിലേക്കാണ്(175). ഇംഗ്ലണ്ടിനെ ഏറ്റവും കൂടുതല്‍ ജയങ്ങളിലേക്കെത്തിച്ച നായകനും ഇദ്ദേഹം തന്നെയാണ്(59).2007ല്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം സര് ഇയാന്‍ ബോതത്തിന് നൈറ്റ്ഹുഡ് ലഭിച്ചതിന് ശേഷം ഇത് ആദ്യമായിട്ടാണ് മറ്റൊരു ഇംഗ്ലണ്ട് ക്രിക്കറ്റ് താരത്തിന് ലഭിക്കുന്നത്.
ഓസ്ട്രേലിയയെ അവരുടെ സ്വന്തം തട്ടകത്തിൽ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ ഇന്ത്യൻ ടീമിന് തോൽവി. അവസാനപന്ത് വരെ പൊരുതിയെങ്കിലും തോൽവി ടീമിനേയും ആരാധകരേയും വേദനിപ്പിച്ചു. ക്രിക്കറ്റിലെ ഒരു മികച്ച ടീമിനോട് അവസാനം വരെ പൊരുതിയാണ് തോറ്റതന്ന് ആശ്വസിക്കാം.
മഹേന്ദ്രസിങ് ധോണിയുടെ മെല്ലെപ്പോക്കാണ് ഇന്ത്യയെ തോൽപ്പിച്ചതെന്ന് ഒരു വിഭാഗം ആരാധകർ ചൂണ്ടിക്കാട്ടുന്നു. ഇതേക്കുറിച്ച് ആരാധകർ തമ്മിൽ സമൂഹമാധ്യമങ്ങളിൽ തമ്മിൽത്തല്ലും നടക്കുന്നുണ്ട്. ഇന്ത്യൻ നിരയിൽ അഞ്ചാമനായി ക്രീസിലെത്തിയ ധോണി ആകെ നേരിട്ടത് 37 പന്തുകളാണ്. അവസാന ഓവറിൽ കോൾട്ടർനീലിനെതിരെ നേടിയ ഒരേയൊരു സിക്സ് സഹിതം നേടിയത് 29 റൺസും. സ്ട്രൈക്ക് റേറ്റ് 78.38 മാത്രം. ധോണിയിൽ നിന്ന് ഇതല്ല പ്രതീക്ഷിക്കുന്നതെന്നു യാഥാർഥ്യമാണ്.
അവസാന പന്തോളം ആവേശമെത്തിയ മൽസരത്തിൽ ഇന്ത്യയെ തോൽപ്പിച്ചതിൽ ധോണിയുടെ ഈ ‘മെല്ലെപ്പോക്കി’നുമുണ്ട് പങ്ക്. 10–ാം ഓവറിന്റെ അവസാന പന്തിൽ ഋഷഭ് പന്ത് റണ്ണൗട്ടായതോടെയാണ് ധോണി ക്രീസിലെത്തുന്നത്. അതും നാലാം നമ്പറെന്ന പ്രധാന പൊസിഷനിൽ. നേരിട്ട ആദ്യ രണ്ടു പന്തിലും റൺസെടുക്കാതിരുന്ന ധോണി ‘വരാനിരിക്കുന്ന’ വിപത്തിന്റെ സൂചന നൽകി. 13 ഓവർ പൂർത്തിയാകുമ്പോൾ ഒൻപതു പന്തിൽ ഒൻപതു റൺസെന്ന നിലയിലായിരുന്നു ധോണി. 15 ഓവർ പൂർത്തിയാകുമ്പോൾ ഇത് 15 പന്തിൽ 14 റൺസ് എന്ന നിലയിലായി
അവസാന അഞ്ച് ഓവറിൽ നേരിട്ട 22 പന്തിൽ 13 പന്തിലും റൺസെടുക്കാൻ ധോണിക്കു സാധിച്ചില്ല. അവസാന ഓവറിൽ മാത്രം നാലു പന്തുകളാണ് റണ്ണെടുക്കാതെ വിട്ടത്. ലെഗ് ബൈ ആയി ഒരു റൺ കിട്ടിയ അവസാന പന്തു കൂട്ടാതെയാണിത്. ഈ ഓവറിലെ രണ്ടാം പന്തിൽ നേടിയ ഒരേയൊരു സിക്സറിലൊതുങ്ങുന്നു ധോണി അതിർത്തി കടത്തിയ പന്തുകളുടെ എണ്ണം!
ഇന്ത്യ താരതമ്യേന ചെറിയ സ്കോറിൽ ഒതുങ്ങിയെങ്കിലും ജസ്പ്രീത് ബുമ്രയുടെ നേതൃത്വത്തിലുള്ള ബോളർമാർ ചേർന്ന് ഇന്ത്യയ്ക്ക് വിജയത്തിലേക്കുള്ള വഴി വെട്ടിക്കൊടുത്തതാണ്. എന്നാൽ, ഉമേഷ് യാദവ് ബോൾ ചെയ്ത അവസാന ഓവറിൽ സകലതും കൈവിട്ടുപോയി. ബോളർമാരായ പാറ്റ് കമ്മിൻസും ജൈ റിച്ചാർഡ്സനും ക്രീസിൽ നിൽക്കെ ഓസീസിനെ വിജയത്തിൽനിന്ന് അകറ്റാൻ അവസാന ഓവർ ബോൾ ചെയ്ത ഉമേഷ് യാദവിനു പ്രതിരോധിക്കേണ്ടിയിരുന്നത് 14 റൺസായിരുന്നു. ഓസ്ട്രേലിയക്കാർ പോലും തോൽവി ഉറപ്പിച്ചിടത്ത് ഉമേഷ് യാദവ് ധാരാളിത്തം കാട്ടിയതോടെയാണ്, ഓസീസ് വിജയം പിടിച്ചത്
അവസാന ഓവറിൽ മൂന്നു പന്തു വീതം നേരിട്ട് ഓരോ ബൗണ്ടറി സഹിതം ഏഴു റൺസ് നേടിയാണ് റിച്ചാർഡ്സൻ–കമ്മിൻസ് സഖ്യം ഓസീസിന് വിജയം സമ്മാനിച്ചത്. അവസാന ഓവറിലെ ആദ്യ പന്തിൽ സിംഗിൾ മാത്രം അനുവദിച്ച ഉമേഷ് ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകിയതാണ്. ഇതോടെ ഓസീസിന് വിജയത്തിലേക്കു വേണ്ടിയിരുന്നത് അഞ്ചു പന്തിൽ 13 റൺസ്. രണ്ടാം പന്തിൽ ബൗണ്ടറി നേടിയ റിച്ചാർഡ്സൻ വിജയലക്ഷ്യം നാലു പന്തിൽ ഒൻപതു റൺസാക്കി കുറച്ചു. മൂന്നാം പന്തിൽ ഡബിളും നാലാം പന്തിൽ സിംഗിളും വിട്ടുനൽകിയ ഉമേഷ് ഇന്ത്യയെ മൽസരത്തിലേക്കു തിരികയെത്തിച്ചു.
രണ്ടു പന്തിൽ ആറു റൺസ് എന്ന നിലയിൽ നിൽക്കെ അഞ്ചാം പന്ത് ഫുൾടോസ് എറിഞ്ഞ ഉമേഷിനു പിഴച്ചു. പാറ്റ് കമ്മിൻസിന്റെ ഷോട്ട് ബൗണ്ടറി കടന്നു. അവസാന പന്തിൽ വിജയത്തിലേക്കു വേണ്ടിയിരുന്ന രണ്ടു റൺസ് നേടിയ കമ്മിൻസ് ഓസീസിനെ അപ്രതീക്ഷിത വിജയത്തിലേക്കു നയിച്ചു. മൽസരത്തിലാകെ നാല് ഓവർ ബോൾ ചെയ്ത ഉമേഷ് യാദവ് വഴങ്ങിയത് നാല് ഓവറിൽ 35 റൺസ്. ഓവറിൽ ശരാശരി 8.75 റൺസ്. 126 റൺസ് പോലെ ദുർബലമായൊരു ടോട്ടൽ പ്രതിരോധിക്കുമ്പോൾ ഉമേഷിനെപ്പോലൊരു അനുഭവസമ്പത്തുള്ള താരത്തിന്റെ പ്രകടനം!
ഇന്ത്യൻ ക്രിക്കറ്റ് വീണ്ടും ട്വന്റി 20യുടെ ആവേത്തിലേക്ക്. ക്രിക്കറ്റിലെ ശക്തരായ രണ്ട് ടീമുകൾ തമ്മിലുള്ള പോരാട്ടത്തിന് ഇന്ന് തുടക്കം. ഇന്ത്യ– ഓസ്ട്രേലിയ ട്വന്റി 20 പരമ്പരയ്ക്കു ഇന്ന് വിശാഖപട്ടണത്തു തുടക്കമാകുകയാണ്. ഇന്ത്യ– ഓസ്ട്രേലിയ മത്സരങ്ങൾ എന്നും ശ്രദ്ധേയമായിട്ടുണ്ട്. കളത്തിനകത്തും പുറത്തുമുള്ള വാക്പ്രയോഗങ്ങളും പ്രകോപനങ്ങളും എക്കാലവും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്.
ഇന്ത്യൻ ടീം മികച്ച ഫോമിലാണ്. ഓസ്ട്രേലിയയെ അവരുടെ നാട്ടിൽ തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ഓസ്ട്രേലിയൻ ടീമിൽ ഏറ്റവും വെല്ലുവിളിയുയർത്താൻ പോന്ന താരം മാർക്കസ് സ്റ്റോയിനിസാണെന്നു ഇന്ത്യൻ നായകൻ വിരാട് കോഹ്ലി പറയുന്നു. ബിഗ് ബാഷ് ലീഗിൽ ഈ താരം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സ്ഥിരതയോടെ കളിക്കാൻ ഇദ്ദേഹത്തിനു സാധിക്കുന്നു. ഓസ്ട്രേലിയൻ ടീമിെല നിർണായക താരമാണ് മാർക്കസ് സ്റ്റോയിനിസ്. ഇന്ത്യൻ ടീം നിലവിൽ സന്തുലിതമാണ്. ദൗർബല്യങ്ങൾ പരിഹരിക്കപ്പെട്ടെന്നും കോഹ്ലി പറഞ്ഞു.
പാക്കിസ്ഥാനെതിരായ ലോകകപ്പ് മല്‍സരം ബഹിഷ്കരിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടറിഞ്ഞ ശേഷമേ അന്തിമ തീരുമാനം എടുക്കുകയുള്ളൂവെന്ന് ബിസിസിഐ. ഐസിസിയോട് താരങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷ നല്കാന് ആവശ്യപ്പെടുമെന്നും ഭരണസമിതി തലവന്‍ വിനോദ് റായ് പറഞ്ഞു. പാക്കിസ്ഥാനുമായുള്ള മല്‍സരം ഉപേക്ഷിക്കരുതെന്ന് ഇന്ത്യന്‍ ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍ ആവശ്യപ്പെട്ടു. ഈ വര്‍ഷം ഐപിഎല്ലില്‍ ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കി.
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍ താരങ്ങളടക്കം പാക്കിസ്ഥാനെതിരായ ലോകകപ്പ് മല്‍സരം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നത്തെ ബിസിസിഐ യോഗം. മല്‍സരത്തിന്റെ ഭാവി സംബന്ധിച്ച വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം ആരാഞ്ഞ ശേഷമേ അന്തിമ തീരുമാനം എടുക്കുകയുളളുവെന്ന് പറഞ്ഞ ഭരണ സമിതി തലവന്‍ വിനോദ് റായി പാക്കിസ്ഥാനെ പരോക്ഷമായി വിമര്‍ശിച്ചു.
ഭീകരവാദത്തെ സ്പോണ്സര് ചെയ്യുന്ന രാഷ്ട്രങ്ങളുമായുള്ള ദ്വിരാഷ്ട്ര പരമ്പരകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഐസിസിക്ക് കത്തയയ്ക്കുമെന്നും ബിസിസിഐ വ്യക്തമാക്കി. ഭാവിയില്‍, ഭീകരവാദം പ്രോല്‍സാഹിപ്പിക്കുന്ന രാഷ്ട്രങ്ങളുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ക്രിക്കറ്റ് സമൂഹത്തോട് ആവശ്യപ്പെടുമെന്നും ബിസിസിഐ അറിയിച്ചു.
പാക്കിസ്ഥാനുമായി മല്‍സരിക്കാതെ രണ്ട് പോയിന്റ് വഴങ്ങുന്നതിനെ വെറുക്കുന്നുെവന്ന് സച്ചിന് പറഞ്ഞു.
പാക് പടയെ ഒരിക്കല്‍ കൂടി തോല്‍പ്പിക്കാന്‍ സമയമായെന്നും ഇന്ത്യന്‍ ഇതിഹാസം. ഈ വര്‍ഷത്തെ ഐപിഎല്ലില്‍ ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കി. ഇതിനായി മാറ്റിവച്ച തുക കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് നല്‍കും.
പ്രോ വോളിബോൾ ലീഗിലെ പ്രഥമ പതിപ്പിലെ വിജയികൾ ആരെന്ന് ഇന്നറിയാം. കലാശപോരാട്ടത്തിൽ കാലിക്കറ്റ് ഹീറോസ് ചെന്നൈ സ്പാർട്ടൻസിനെ നേരിടും. വൈകിട്ട് 6.50ന് ചെന്നൈയിലെ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരം.
ലീഗിൽ തോൽവിയറിയാതെയാണ് കോഴിക്കോടിന്റെ മുന്നേറ്റം. പ്രാഥമിക റൗണ്ടിലെ തകർപ്പൻ ജയങ്ങൾക്ക് ശേഷം സെമിയിൽ യു മുംബ വോളിയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് കോഴിക്കോട് ഫൈനലിന് യോഗ്യത നേടിയത്. നായകൻ ജെറോം വിനീതിന്റെ തകർപ്പൻ ഫോം കോഴിക്കോടിന്റെ പ്രതീക്ഷകൾ സജീവമാക്കുമ്പോൾ അമേരിക്കൻ താരം പോൾ ലോട്മാനും മലയാളി താരം അജിത്ലാലും ചേരുന്നതോടെ ടീം കൂടുതൽ ശക്തമാകും.
കന്നി കിരീടം കോഴിക്കോട് തന്നെ എത്തിച്ചിരിക്കുമെന്ന് കാലിക്കറ്റ് ഹീറോസ് നായകൻ ജെറോം വിനീത് ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രോ വോളിബോൾ ലീഗിന്റെ ഫൈനൽ വരെ എത്താൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് പറഞ്ഞ അദ്ദേഹം അതിന് സഹായിച്ച ടീം അംഗങ്ങൾക്കും ചെമ്പട ആരാധക കൂട്ടായ്മയ്ക്കും പ്രത്യേകം നന്ദി അറിയിച്ചു.
ചെന്നൈയുടെ ഫൈനൽ പ്രവേശനം അത്ര എളുപ്പമല്ലായിരുന്നു. പ്രാഥമിക റൗണ്ടിൽ കളിച്ച അഞ്ച് മത്സരങ്ങളിൽ മൂന്നിലും തോറ്റ ചെന്നൈ ലീഗിന്റെ അവസാന ഘട്ടത്തിൽ അസാമാന്യ കുതിപ്പാണ് നടത്തിയത്. സെമിഫൈനലിൽ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനോട് 2-1ന് പിന്നിട്ട് നിന്ന ശേഷമാണ് ചെന്നൈ വിജയത്തിലേയ്ക്ക് കുതിച്ചത്.
മലയാളി താരം അഖിനും വിദേശതാരം റൂഡിയുമാണ് ടീമിന്റെ പ്രധാന കരുത്ത്. നായകൻ ഷെൽട്ടണും നവീനും ഒപ്പം ചേരുന്നതോടെ കിരീടം ചെന്നൈയ്ക്കും കൈയ്യെത്തും ദൂരത്താണ്. കോഴിക്കോട് ശക്തരായ എതിരാളികളാണെങ്കിലും കിരീടം മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ചെന്നൈ നായകൻ വ്യക്തമാക്കി കഴിഞ്ഞു.
സ്വന്തം തട്ടകത്തിലാണ് കളി നടക്കുന്നത് എന്നത് ചെന്നൈയ്ക്ക് അനുകൂലമാണ്. എന്നാൽ പ്രോ വോളിബോൾ ലീഗിലെ ഏറ്റവും ശക്തമായ ആരാധക കൂട്ടായ്മയായ ചെമ്പടയാണ് കോഴിക്കോടിന്റെ കരുത്ത്. ടീമിന്റെ ഇതുവരെ പ്രകടനങ്ങൾക്കെല്ലാം ഗ്യാലറി തിങ്ങിനിറഞ്ഞ ആരാധകർ കലാശപോരാട്ടത്തിനും എത്തുമെന്ന കാര്യത്തിൽ സംശയമില്ല.
തനിക്കെതിരെ സോഷ്യല്‍ മീഡിയിലൂടെ വ്യാജപ്രചരണം നടത്തുന്നുവെന്ന ആരോപണവുമായി കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടമായ മഞ്ഞപ്പടക്കെതിരെ ഫുട്ബോള്‍ താരം സി കെ വിനീതിന്റെ പരാതി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് നിലവില്‍ ചെന്നൈയിന് എഫ്സിക്ക് വേണ്ടി കളിക്കുന്ന സി കെ വിനീത് പരാതി നല്‍കിയിരിക്കുന്നത്.
കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ ചെന്നൈ-ബ്ലാസ്റ്റേഴ്സ് മത്സരത്തിനിടെ സി കെ വിനീത് ഏഴ് വയസ്സുകാരനായ ബോള്‍ ബോയിയോട് തട്ടിക്കയറിയെന്നും അസഭ്യം പറഞ്ഞെന്നുമാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. വിനീതിനെതിരെ മാച്ച് കമ്മീഷണര്‍ നടപടി ആവശ്യപ്പെട്ടെന്നും പ്രചാരണമുണ്ട്. മഞ്ഞപ്പടയിലെ ചില അംഗങ്ങളുടെ ശബ്ദസന്ദേശവും തെളിവായി പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.
മഞ്ഞപ്പട എന്ന പേരിലുളള വിവിധ വാട്സ് ആപ്പ് കൂട്ടായ്മയിലും മഞ്ഞപ്പട എക്സിക്യുട്ടീവ് എന്ന വാട്സ് ആപ്പ് കൂട്ടായ്മയിലും പ്രചാരണം ശക്തമാണ്. വാട്സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനും മഞ്ഞപ്പടയുടെ എറണാകുളം ജില്ലാ പ്രസിഡന്റ് പ്രഭു എന്നയാളെക്കുറിച്ചും വോയിസ് ക്ലി്പ്പില്‍ പരാമര്‍ശമുണ്ട്. ഇവയടങ്ങുന്ന ഡിജിറ്റല്‍ തെളിവുകള്‍ കൂടി സമര്‍പ്പിച്ചാണ് പരാതി. വ്യാജ പ്രചാരണ്ിനെതിരെ ഉടന്‍ നിയമനടപടി സ്വീകരിക്കണമെന്നും സി കെ വിനീത് കമ്മീഷണര്‍ക്ക് നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
വാഹനാപകടത്തില്‍ മരിച്ചുവെന്ന് സോഷ്യല്‍മീഡിയ വിധിയെഴുതിയ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന ജീവനോടെ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടു. താന്‍ മരിച്ചിട്ടില്ലെന്നും ദേവകൃപയാല്‍ സുഖമായിരിക്കുന്നുവെന്നും റെയ്ന പറഞ്ഞു. സുരേഷ് റെയ്ന വാഹനാപകടത്തില്‍പ്പെട്ടെന്ന് വ്യാജവാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പരന്നിരുന്നു. പിന്നീട് ഗുരുതരമായി പരിക്കേറ്റ അദ്ദേഹം മരണത്തിന് കീഴടങ്ങിയെന്നും പ്രചാരണമുണ്ടായി.
യുട്യൂബില്‍ റെയ്ന മരിച്ചതായി വിഡിയോകളും പ്രചരിച്ചിരുന്നു. താരങ്ങളോടൊപ്പമുളള റെയ്നയുടെ ചില ചിത്രങ്ങളും വ്യാജവാര്‍ത്തയുടെ വിശ്വാസ്യതയ്ക്കായി മോര്‍ഫിംഗ് ചെയ്ത് ഉപയോഗിക്കുകയും ചെയ്തു. ഇതോടെയാണ് റെയ്ന നേരിട്ട് പ്രതികരിച്ചത്.
ഒരു കാറപകടത്തില്‍ എനിക്ക് പരിക്കേറ്റതായി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വ്യാജപ്രചരണം ശക്തമാകുന്നുണ്ട്.
ഈ തട്ടിപ്പ് വാര്‍ത്ത നിമിത്തം എന്റ കുടുംബവും സുഹൃത്തുക്കളും ആകെ അസ്വസ്ഥമാണ്. ഇത്തരം വാര്‍ത്തകള്‍ ദയവ് ചെയ്ത് അവഗണിക്കുക. ദൈവത്തിന്റെ കൃപയാല്‍ സുഖമായിരിക്കുന്നു. വ്യാജപ്രചരണം നടത്തിയ യുട്യൂബ് ചാനലുകളുടെ കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശക്തമായ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു-റെയ്ന ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനായി കളിക്കാന്‍ ഒരുങ്ങുന്പോഴാണ് വ്യാജ മരണ വാര്‍ത്ത പ്രചരിച്ചത്.
ന്യൂസിലൻഡിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ ആഥിതേയരെ കീഴ്പ്പെടുത്തിയത്. ന്യുസിലൻഡ് ഉയർത്തിയ 159 റൺസ് വിജയലക്ഷ്യം 19-ാം ഓവറിൽ ഇന്ത്യ മറികടന്നു. ഫോറടിച്ചുകൊണ്ട് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ തുടങ്ങിവെച്ച ഇന്നിങ്സ് ഫോറടിച്ച് ഋഷഭ് പന്ത് പൂർത്തിയാക്കി. ഓരോ മത്സരങ്ങൾ വീതം ജയിച്ച് ഇരു ടീമുകളും പരമ്പരയിൽ ഒപ്പത്തിനൊപ്പമെത്തി. അർധസെഞ്ചുറി നേടിയ നായകൻ രോഹിതിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യയുടെ റൺസ്കോറിങ്ങിന് വേഗത കൂട്ടിയത്.
മികച്ച തുടക്കമാണ് ഇന്ത്യൻ ഓപ്പണർമാർ ടീമിന് നൽകിയത്. 29 പന്തിൽ നാല് സിക്സും മൂന്ന് ഫോറും പായിച്ച് അർധസെഞ്ചുറി നേടിയ രോഹിത് പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ 79ൽ എത്തിയിരുന്നു. പിന്നാലെ 30 റൺസുമായി ശിഖർ ധവാനും കളം വിട്ടു. എട്ട് പന്തിൽ 14 റൺസ് നേടി വിജയ് ശങ്കർ പുറത്തായതിന് പിന്നാലെ എത്തിയ ധോണിയ്ക്കൊപ്പം ചേർന്ന് പന്ത് ഇന്ത്യയെ വിജയത്തിലേയ്ക്ക് നയിച്ചു. പന്ത് 28 പന്തുകളിൽ നിന്ന് 40 റൺസും ധോണി 17 പന്തിൽ 20 റൺസും നേടി.
നേരത്തെ ആദ്യ ഇന്നിങ്സിൽ ടെയ്ലറുടെയും കോളിന്റെയും ബാറ്റിങ് മികവിലാണ് കിവികൾ ഭേദപ്പെട്ട് സ്കോറിലെത്തിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കിവികൾ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 158 റൺസെടുത്തു. തുടക്കത്തിൽ തകർച്ചയിലേയ്ക്ക നീങ്ങിയ ന്യൂസിലൻഡിനെ അഞ്ചാം വിക്കറ്റിൽ ടെയ്ലറും കോളിനും ചേർന്നാണ് രക്ഷപ്പെടുത്തിയത്.
ടീം സ്കോർ 15ൽ നിൽക്കെ കഴിഞ്ഞ മത്സരത്തിലെ വെടിക്കെട്ട് ബാറ്റ്സ്മാൻ ടിം സെയ്ഫെർട്ടിനെ പുറത്താക്കി ഭുവനേശ്വർ ഇന്ത്യയ്ക്ക് മേൽക്കൈ നൽകി. അടുത്ത മൂന്ന് പേരെയും ക്രുണാൽ പാണ്ഡ്യ മടക്കിയെങ്കിലും അഞ്ചാം വിക്കറ്റിൽ ടെയ്ലർ – കോളിൻ സഖ്യം സ്കോർബോർഡ് ഉയർത്തുകയായിരുന്നു. 28 പന്തിൽ നാല് സിക്സറുകളും ഒരു ഫോറും പായിച്ച് അർദ്ധ സെഞ്ചുറി നേടിയ കോളിനെ ഹാർദിക് പാണ്ഡ്യ പുറത്താക്കി. 42 റൺസ് നേടിയ ടെയ്ലറെ വിജയ് ശങ്കറാണ് റൺഔട്ടിലൂടെ പുറത്താക്കിയത്.
ഇന്ത്യയ്ക്ക് വേണ്ടി ക്രുണാൽ പാണ്ഡ്യ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഖലീൽ അഹമ്മദ് രണ്ടും ഭുവനേശ്വർ കുമാർ, ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
സലയ്ക്കു വേണ്ടിയുളള പ്രാർത്ഥനകൾ വിഫലമായി. വിമാനവശിഷ്ടങ്ങളില്‍ നിന്നും കണ്ടെത്തിയ മൃതദേഹം സലയുടേതാണെന്ന് തിരിച്ചറിഞ്ഞു. ഡോര്‍സെറ്റ് പൊലീസാണ് കാര്‍ഡിഫ് താരത്തിന്റെ മൃതദേഹം തിരിച്ചറിഞ്ഞതായി അറിയിച്ചത്. വിമാനം കാണാതായതോടെ നടത്തിയ ആദ്യ തിരച്ചിലില്‍ തെളിവൊന്നും ലഭിച്ചിരുന്നില്ല. അതോടെ തിരച്ചില്‍ പൊലീസ് അവസാനിപ്പിച്ചു. തുടര്‍ന്ന് കുടുംബത്തിന്റെ ആവശ്യപ്രകാരം ഫുട്ബോള്‍ താരങ്ങളും ആരാധകരും ചേര്‍ന്ന് ധനം സ്വരൂപിച്ചാണ് പുനരാരംഭിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വിമാനത്തില്‍ നിന്ന് ലഭിച്ച മൃതദേഹം സലയുടേതാണെന്ന് ഡൊറസ്റ്റ് പൊലീസ് സ്ഥിരീകരിച്ചത്.
ഫെബ്രുവരി 7 ന് പുറത്തെത്തിച്ച ബോഡിയുടെ ഫോറന്‍സിക് പരിശോധനകള്‍ പൂര്‍ത്തിയായി. മൃതദേഹം സലയുടേതാണെന്ന് ശാസത്രീയമായി സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.സലയുടേയും ഡേവിഡിന്റേയും കുടുംബത്തിന് ഞങ്ങളുടെ പ്രാര്‍ഥനയുണ്ടാകുമെന്നും അനുശോചനമറിയിക്കുന്നതായും കാര്‍ഡിഫ് സിറ്റി ട്വീറ്റ് ചെയ്തു.
ജനുവരി 21-ാം തീയതി ഫ്രാന്‍സിലെ നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ അല്‍ഡേര്‍നി ദ്വീപുകള്‍ക്ക് സമീപമാണ് സല സഞ്ചരിച്ച ചെറുവിമാനം അപ്രത്യക്ഷമായത്. തന്റെ പഴയ ക്ലബ്ബ് വിട്ട് പുതിയ ക്ലബ്ബ് കാര്‍ഡിഫ് സിറ്റിയോടൊപ്പം ചേരാനുള്ള യാത്രയിലായിരുന്നു സല. ജനുവരി 21 തിങ്കളാഴ്ച്ച വൈകുന്നേരം 7.15-നാണ് പുറപ്പെട്ടത്. ബ്രിട്ടീഷ് വംശജനായ പൈലറ്റ് ഡേവിഡ് ഇബോട്ട്സണായിരുന്നു സലയ്ക്കൊപ്പം വിമാനത്തിൽ ഉണ്ടായിരുന്നത്.
രാത്രി 8.30 വരെ വിമാനം റഡാറിന്റെ പരിധിയിലുണ്ടായിരുന്നു.ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ തന്നെ വിമാനം അപ്രത്യക്ഷമാകുകായിരുന്നു. സിംഗിള്‍ ടര്‍ബൈന്‍ എഞ്ചിനുള്ള ‘പൈപ്പര്‍ പി.എ-46 മാലിബു’ ചെറുവിമാനമാണ് കാണാതായത്. വിമാനം കാണാതായ ശേഷം സാലെ അയച്ച അവസാന വാട്സ്ആപ്പ് സന്ദേശത്തിന്റെ ഓഡിയോ പുറത്തുവന്നിരുന്നു.
കുസൃതി നിറഞ്ഞ കണ്ണുകളും ചടുല ചലനങ്ങളുമായി എമിലിയാനോ സല തിരിച്ചെത്തുമെന്ന പ്രതീക്ഷകൾക്ക് പാടെ മങ്ങൽ ഏറ്റു കഴിഞ്ഞു. കാർഡിഫ് സിറ്റിയുടെ അർജന്റീനിയൻ സ്ട്രൈക്കർ സല സഞ്ചരിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നു കണ്ടെത്തിയ മൃതദേഹം സലയുടേതായാകരുതെ എന്ന് മനമുരുകി പ്രാർത്ഥിക്കുകയാണ് ലോകം. ബ്രിട്ടീഷ് എയര്‍ ആക്സിഡന്റ്സ് ഇന്‍വസ്റ്റിഗേഷന്‍ സംഘമാണ് മൃതദേഹം കണ്ടെത്തിയ വിവരം സ്ഥിരീകരിച്ചത്.
മൃതദേഹം കണ്ടെത്തിയ കാര്യം സലയുടേയും അദ്ദേഹം സഞ്ചരിച്ച ചെറു വിമാനത്തിന്റെ പൈലറ്റ് ഡേവിഡ് ഇബോട്ട്സണിന്റേയും കുടുംബത്തെയും അധികൃതർ അറിയിക്കുകയും ചെയ്തു. എന്നാൽ മൃതദേഹം ആരുടേതെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ജനുവരി 21-ാം തീയതി ഫ്രാന്‍സിലെ നാന്റസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ കാണാതായ വിമാനത്തിനായുള്ള ഔദ്യോഗിക തിരച്ചിൽ നേരത്തേതന്നെ അവസാനിപ്പിച്ചിരുന്നു. എന്നാൽ, സല ജീവനോടെയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഫുട്ബോൾ ലോകത്തിന്റെ ഒന്നടങ്കം പിന്തുണച്ചതോടെ അദ്ദേഹത്തിന്റെ കുടുംബമാണ് തിരച്ചിൽ പുനഃരാരംഭിച്ചത്. ഇതനുസരിച്ച് സമുദ്ര ഗവേഷേകനായ ഡേവിഡ് മേണ്‍സ് നയിച്ച സംഘമാണ് വിമാനാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
സ്വന്തം സഹോദരന്റെ തിരോധാനത്തിൽ മനമുരുകുന്ന സഹോദരി റോമിനയാണ് കണ്ണീർ കാഴ്ച. സല ഒരു പോരാളിയാണ് അവൻ തിരിച്ചു വരുമെന്ന് ഞാൻ വിശ്വസിക്കുന്നു കരച്ചിൽ തുടച്ചു കൊണ്ട് റൊമിന പറയുന്നു. റോമിന സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ സലയുടെ ആരാധകരുടെ ഹൃദയം തകർക്കുന്നത്. സല തിരിച്ചു വരുന്നതു കാത്ത് സലയുടെ പ്രിയപ്പെട്ട നായ നാല യജമാനനെ കാത്തിരിക്കുന്ന ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കണ്ണീർ നനവ് പടർത്തുന്നതും.
ദ ലയൺ കിങ്ങ് എന്ന ചിത്രത്തിലെ നാല എന്ന കഥാപാത്രത്തെ അനുസ്മരിച്ചു കൊണ്ടാണ് സല തന്റെ പ്രിയ നായയെ നാല എന്ന് നാമകരണം ചെയ്തത്. ജനുവരി 21-ാം തീയതി ഫ്രാന്‍സിലെ നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ അല്‍ഡേര്‍നി ദ്വീപുകള്‍ക്ക് സമീപമാണ് സല സഞ്ചരിച്ച ചെറുവിമാനം അപ്രത്യക്ഷമായത്. തന്റെ പഴയ ക്ലബ്ബ് വിട്ട് പുതിയ ക്ലബ്ബ് കാര്‍ഡിഫ് സിറ്റിയോടൊപ്പം ചേരാനുള്ള യാത്രയിലായിരുന്നു സല. ജനുവരി 21 തിങ്കളാഴ്ച്ച വൈകുന്നേരം 7.15-നാണ് പുറപ്പെട്ടത്. രാത്രി 8.30 വരെ വിമാനം റഡാറിന്റെ പരിധിയിലുണ്ടായിരുന്നു.ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ തന്നെ വിമാനം അപ്രത്യക്ഷമാകുകായിരുന്നു. സിംഗിള്‍ ടര്‍ബൈന്‍ എഞ്ചിനുള്ള ‘പൈപ്പര്‍ പി.എ-46 മാലിബു’ ചെറുവിമാനമാണ് കാണാതായത്. വിമാനം കാണാതായ ശേഷം സാലെ അയച്ച അവസാന വാട്സ്ആപ്പ് സന്ദേശത്തിന്റെ ഓഡിയോ പുറത്തുവന്നിരുന്നു.