ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രനേട്ടവുമായി ബംഗ്ലാദേശ്. 20റണ്‍സിനാണ് ബംഗ്ലാദേശ് ഓസ്‌ട്രേലിയയെ അട്ടിമറിച്ച് ആദ്യ ടെസ്റ്റ് വിജയം സ്വന്തമാക്കിയത്. സ്വന്തം നാട്ടില്‍ ബംഗ്ലാദേശ് വിജയം നേടിയപ്പോള്‍ അത് ചരിത്ര മുഹൂര്‍ത്തമായി.
ആദ്യമായാണ് ബംഗ്ലാദേശ് ഓസ്‌ട്രേലിയയ്‌ക്കെതിരെ ടെസ്റ്റ് വിജയം നേടുന്നത്. ധാക്കയില്‍ ബംഗ്ലാ കടുവകള്‍ക്ക് മുന്നില്‍ കംഗാരുക്കളുടെ കാലിടറുന്ന കാ!ഴ്ചയാണ് കണ്ടത്. ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് നിര അമ്പെ പരാജയപ്പെടുകയായിരുന്നു. ബംഗ്ലാദേശിന്റെ മുന്‍ നായകന്‍ ശാക്കിബ് അല്‍ ഹസ്സന്‍ രണ്ട് ഇന്നിംഗ്‌സുകളില്‍ നിന്നായി പത്ത് വിക്കറ്റാണ് വീഴ്ത്തിയത്.
രണ്ടാം ഇന്നിംഗ്‌സില്‍ 264 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ ഓസ്‌ട്രേലിയ 244 റണ്‍സിന് പുറത്താവുകയായിരുന്നു. കംഗാരുപ്പടയില്‍ ഡേവിഡ് വാര്‍ണറിന് മാത്രമാണ് പിടിച്ചു നില്‍ക്കാനായത്, വാര്‍ണര്‍ 112 റണ്‍സ് നേടി. ശാക്കിബ് അല്‍ ഹസ്സനാണ് കളിയിലെ താരം. ഒരു ദിനം ബാക്കിനില്‍ക്കെയാണ് ഓസീസിന്റെ തോല്‍വി. ഓസീസിനായി ഡേവിഡ് വാര്‍ണര്‍ 112 റണ്‍സ് നേടി.
റയല്‍ മഡ്രിഡിനേക്കാള്‍ വലുപ്പമുണ്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന താരത്തിന്. റൊണാള്‍ഡോ റയല്‍ വിടുന്ന കാര്യത്തെപ്പറ്റി പരിശീലകന്‍ സിനദീന്‍ സിദാന് ചിന്തിക്കാന്‍ പോലുമാകില്ല.
എന്നാല്‍ റോണോയെ ചുറ്റിപറ്റി ക്ലബ് മാറ്റ ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണ്. സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ ഏര്‍പ്പെടുത്തിയ അഞ്ച് മത്സരങ്ങളിലെ വിലക്കാണ് ഈ ഊഹാപോഹങ്ങളെല്ലാം പ്രചരിക്കാന്‍ കാരണം. സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷനെതിരെ ഒരു ഘട്ടത്തില്‍ റോണോ തന്നെ ആഞ്ഞടിക്കുകയും ചെയ്തിരുന്നു. നീതികരിക്കാനാകാത്ത പ്രവൃത്തിന്നാണ് സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്റെ ഈ നടപടിയെ റൊണാള്‍ഡോ വിശേഷിപ്പിച്ചത്. തന്നോട് മുന്‍ വിധിയോടും പക്ഷപാതിത്വപരവുമായുളള പെരുമാറ്റമാണ് ഉണ്ടാകുന്നതെന്നും റൊണാള്‍ഡോ തുറന്നടിച്ചിരുന്നു.
അതിന് പിന്നാലെയാണ് റൊണാള്‍ഡോയുടെ അടുത്ത സുഹൃത്തുകളെ ഉദ്ധരിച്ച് താരം ഈ മാസം തന്നെ ക്ലബ് വിട്ടേയ്ക്കും എന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ടെലഗ്രാഫ് ദിനപത്രമാണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
‘അഞ്ച് മത്സരത്തിലെ വിലക്കില്‍ അവന്‍ ആകെ അസ്ഥസ്തനാണ്. എന്നാല്‍ ടീമിനായി കഠിനമായി കളിക്കാന്‍ തന്നെയാണ് ഇപ്പോള്‍ അവന്‍ ആലോചിക്കുന്നത്. എന്നാല്‍ ഇത് അവന്‍ റയലില്‍ തുടരുമോയെന്ന കാര്യത്തില്‍ ഒരു ഗ്യാരണ്ടിയല്ല. ഓഗസ്റ്റ് മുമ്പത്തിയൊന്നിന് മുമ്പ് എന്താണ് സംഭവിക്കുകയെന്ന് കാത്തിരുന്ന് തന്നെ കാണണം’ റൊണാള്‍ഡോയുടെ അടുത്ത കൂട്ടുകാരന്‍ പറയുന്നു.
എന്നാല്‍ വലന്‍സിയക്കെതിരെ ലാലിഗയില്‍ റയല്‍ ഏറ്റുമുട്ടുന്നതിന് മുന്നോടിയായി റയല്‍ കോച്ച് സിദാന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അദ്ദേഹത്തോട് ഇക്കാര്യത്തെ കുറിച്ച് ചോദിച്ചു. വളരെ വികാരരഭരിതനായിട്ടായിരുന്നു സിദാന്റെ മറുപടി.
‘റൊണാള്‍ഡോ ഇല്ലാത്ത ഒരു ടീമിനെ കുറിച്ച് എനിക്ക് ആലോചിക്കാനാകില്ല. ഇത് അവന്റെ ക്ലബാണ്, അവന്റെ ടീമും അവന്റെ നഗരവും. ഇവിടെ എല്ലാകാര്യത്തിലും അവന്‍ സന്തുഷ്ടനാണ്. ഇക്കാര്യത്തില്‍ ഒരു സംശയവുമില്ല’ സിദാന്‍ പറയുന്നു. റൊണാള്‍ഡോയുമായി ഉണ്ടാക്കേണ്ട പുതിയ കരാറിനെ കുറിച്ച് ചോദിച്ചപ്പോള്‍ അതില്‍ താന്‍ ഉത്തരം പറയേണ്ടതില്ലെന്നായിരുന്നു സിദാന്റെ മറുപടി.
ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും വിവാദത്തില്‍ പെട്ടു. ബലാത്സംഗത്തിന് ശിക്ഷിക്കപ്പെട്ട ആള്‍ദൈവത്തിന്റെ ആരാധകനായ കോഹ്ലിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയാണ് ആരാധകരും സോഷ്യല്‍ മീഡിയയും.
വീരാട് കോഹ്ലിയും ആശിഷ് നെഹ്റയും റാം റഹീമിനെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നതോടെയാണ് പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിട്ടുള്ളത്.
കോഹ്ലിയെ താന്‍ പരിശീലിപ്പിച്ചിട്ടുണ്ടെന്ന് നേരത്തെ വിവാദസ്വാമി അവകാശപ്പെട്ടിരുന്നു. 2016 ല്‍ കരിയറിലെ മോശം സമയത്തിലൂടെ പോകുമ്പോള്‍ കോഹ്ലിയ്ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയത് താനായിരുന്നു എന്നായിരുന്നു റാം റഹീമിന്റെ നേരത്തെയുള്ള അവകാശവാദം. വിരാടിന് പുറമെ ബോക്സര്‍ വിജേന്ദര്‍ സിംഗിനേയും ഓപ്പണര്‍ ശിഖര്‍ ധവാനേയും താനാണ് പരിശീലിപ്പിച്ചതെന്നും റാം റഹീം പറഞ്ഞിരുന്നു.
വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന്റെ ശിക്ഷ്യനാണോ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലി എന്നൊന്നും തീര്‍ത്തു പറയാന്‍ കഴിയില്ലെങ്കിലും വിവാദം ഉണ്ടായിട്ടും താരങ്ങള്‍ മറുപടി ഇതുവരെ പറഞ്ഞിട്ടില്ല എന്നത് അവരെ കൂടുതല്‍ പ്രതിരോധത്തില്‍ ആക്കുന്നുണ്ട്. എന്തായാലും കോഹ്ലി വലിയ പുലിവാലാണ് പിടിച്ചിരിക്കുന്നത്
ഇന്ത്യയുടെ പി.വി.സിന്ധു ബാഡ്മിന്റണ്‍ ലോക ചാമ്പ്യൻഷിപ്പിൽ സെമിയിൽ കടന്ന് മെഡൽ ഉറപ്പിച്ചു. ചൈനയുടെ സുൻ യുവിനെ നേരിട്ടുള്ള ഗെയിമുകൾക്കു കീഴടക്കിയാണ് സിന്ധു സെമി ഉറപ്പിച്ചത്. സ്കോർ: 21-14, 21-9.
ആദ്യ സെറ്റ് മികച്ച പോരാട്ടത്തിൽ കീഴടക്കിയ സിന്ധു രണ്ടാം സെറ്റ് എതിരാളിക്ക് ഒരവസരവും നൽകാതെ കീശയിലാക്കി സെമി ഉറപ്പിക്കുകയായിരുന്നു.
എന്നാൽ ചാമ്പ്യൻഷിപ്പിൽനിന്ന് കെ. ശ്രീകാന്ത് പുറത്തായി. ക്വാർട്ടറിൽ ലോക ഒന്നാം നമ്പർ താരം സൺ വാൻ ഹോയോടാണ് ശ്രീകാന്ത് പരാജയപ്പെട്ടത്. ദക്ഷിണ കൊറിയൻ താരം നേരിട്ടുള്ള ഗെയ്മുകൾക്കാണ് ശ്രീകാന്തിനെ പരാജയപ്പെടുത്തിയത്. സ്കോർ: 14-21, 18-21. ഇന്ത്യൻ താരത്തിനെതിരെ വ്യക്തമായ ആധിപത്യം സ്ഥാപിച്ച സൺ വാൻ മത്സരം തീർക്കാൻ 49 മിനിറ്റുകളാണെടുത്തത്.
ആദ്യ ഗെയിമിൽ തുടക്കത്തിൽ തന്നെ സൺ വാൻ ലീഡ് എടുത്തു. 6-1 എന്ന സ്കോറിലിൽ ശ്രീകാന്ത് തിരിച്ചടിച്ചു. തുടർച്ചയായി നാല് പോയിന്റുകൾ സ്വന്തമാക്കിയ ശ്രീകാന്ത് സ്കോർ 8-8 ന് തുല്യതയിലെത്തിച്ചു. ഇതോടെ സൺ വാൻ മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തി. 11-8 ന്‍റെ മുൻതൂക്കം നേടിയ ശേഷം ആദ്യ ബ്രെയ്ക്ക് എടുത്തു. പിന്നീട് കൊറിയൻ താരത്തിന് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. 14-21 ന് ആദ്യ ഗെയിം സ്വന്തമാക്കി.
എന്നാൽ രണ്ടാം ഗെയ്മിൽ ശ്രീകാന്ത് പൊരുതിയെങ്കിലും സൺ വാൻ ഇന്ത്യൻ താരത്തെ മുന്നോട്ടുപോകാൻ അനുവദിച്ചില്ല. ശ്രീകാന്തിനെതിരെ സൺ വാന്‍ നേടുന്ന അഞ്ചാമത്തെ വിജയമാണിത്.
രാജ്യാന്തര ക്രിക്കറ്റിൽ വിരമിച്ച പാക്ക് താരം ഷാഹിദ് അഫ്രീദിക്ക് പ്രായം 37 കടന്നെങ്കിലും അദ്ദേഹത്തിന്റെ ബാറ്റ് ഇക്കാര്യം അറിഞ്ഞ മട്ടില്ല. ഒരു കാലത്ത് രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും വിനാശകാരിയായ ബാറ്റ്സ്മാനായിരുന്ന അഫ്രീദി വീണ്ടും മറ്റൊരു അതിവേഗ സെഞ്ചുറിയിലൂടെ ക്രിക്കറ്റ് ആരാധകരുടെ മനം നിറച്ചു. കൗണ്ടി ക്രിക്കറ്റ് ടീമുകളുടെ ചെറു ക്രിക്കറ്റ് പൂരമായ ട്വന്റി20 ബ്ലാസ്റ്റ് ലീഗ് ക്വാർട്ടർ ഫൈനലിലാണ് അഫ്രീദിയുടെ ബാറ്റ് വീണ്ടും തീതുപ്പിയത്.
ഡെർബിഷയറിനെതിരായ മൽസരത്തിൽ ഹാംഷയറിനായി കളത്തിലിറങ്ങിയ അഫ്രീദി 42 പന്തിലാണ് ഇത്തവണ സെഞ്ചുറി നേടിയത്. 43 പന്തിൽ ഏഴു സിക്സും 10 ബൗണ്ടറിയും ഉൾപ്പെടെ 101 റൺസെടുത്താണ് പുറത്തായത്. 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 249 റൺസെടുത്ത ഹാംഷയറിനെതിരെ ഡെർബിഷയർ 148ന് പുറത്തായതോടെ 101 റൺസിന്റെ വമ്പൻ ജയവും ഹാംഷയറിന് സ്വന്തം.
ഡെർബിഷയർ ബോളർമാരെ കണക്കറ്റ് ശിക്ഷിച്ച അഫ്രീദി സെഞ്ചുറിയിലേക്കെത്തിയത്. ഓപ്പണറായി ഇറങ്ങിയായിരുന്നു അഫ്രീദിയുടെ തകർപ്പൻ പ്രകടനം. 36 പന്തിൽ 55 റൺസുമായി ക്യാപ്റ്റൻ ജയിംസ് വിൻസും കളം നിറഞ്ഞതോടെ നിശ്ചിത 20 ഓവറിൽ ഹാംഷയർ അടിച്ചെടുത്തത് എട്ടു വിക്കറ്റ് നഷ്ടത്തിൽ 249 റൺസ്. ട്വന്റി20യിൽ ഹാംഷയറിന്റെ ഏറ്റവും ഉയർന്ന സ്കോറാണിത്. 2006ൽ മിഡിൽസക്സിനെതിരെ രണ്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയ 225 റൺസിന്റെ റെക്കോർഡാണ് അഫ്രീദിയുടെയുടെയും കൂട്ടരുടെയും പടയോട്ടത്തിൽ തകർന്നുവീണത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡെർബിഷയർ 19.5 ഓവറിൽ 148 റൺസിന് ഓൾഔട്ടായതോടെ ഹാംഷയറിന് സ്വന്തമായത് 101 റൺസിന്റെ കൂറ്റൻ ജയം. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ കൈൽ ആബട്ട്, ലിയാം ഡേവ്സൻ എന്നിവരുടെ പ്രകടനമാണ് ഹാംഷയറിന് വമ്പൻ ജയം സമ്മാനിച്ചത്.
18 വർഷത്തോളം അതിവേഗ ഏകദിന സെഞ്ചുറിയുടെ റെക്കോർഡ് കൈവശം വച്ചിരുന്ന അഫ്രീദി, 37–ാം വയസ്സിലും ആരാധകരെ കോരിത്തരിപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഇതുവരെ സീസണിലെ ഏറ്റവും ഉയർന്ന സ്കോർ 18 മാത്രമായിരുന്ന അഫ്രീദിയെ ഈ മൽസരത്തിൽ ഓപ്പണറായി പരീക്ഷിച്ച ഹാംഷയർ ക്യാപ്റ്റന്റെ തീരുമാനമാണ് നിർണായകമായത്. ഇതുവരെ ഏഴ് ഇന്നിങ്സുകളിൽ ബാറ്റിങ്ങിനിറങ്ങിയ അഫ്രീദിക്കു നേടാനായത് 50 റൺസ് മാത്രമായിരുന്നു. എന്നാൽ, ദക്ഷിണാഫ്രിക്കൻ താരം ഇമ്രാൻ താഹിർ ഉൾപ്പെടെയുള്ളവർ അണിനിരന്ന ഡെർബിഷയറിനെതിരെ അഫ്രീദി വീണ്ടും പഴയ അഫ്രീദിയായി. 2003 സീസണിൽ ഡെർബിഷയറിനായി കളിച്ചിട്ടുള്ള അഫ്രീദി, ഈ സെന്റിമെൻസൊന്നും കളത്തിൽ കാട്ടിയില്ല.
വെറും 20 പന്തുകളിൽ അർധസെഞ്ചുറി പിന്നിട്ട താരം, അടുത്ത 22 പന്തുകളിൽ സെഞ്ചുറിയിലേക്കെത്തി. ട്വന്റി20 ക്രിക്കറ്റിൽ അഫ്രീദിയുടെ കന്നി സെഞ്ചുറിയാണിത്. ബ്ലാസ്റ്റ് ലീഗിൽ ഈ സീസണിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി കൂടിയാണിത്. 45 പന്തിൽനിന്നും സെഞ്ചുറി നേടിയ ജോ ക്ലാർക്ക്, അലക്സ് ഹെയിൽസ് എന്നിവരുടെ റെക്കോർഡാണ് അഫ്രീദിയുടെ പടയോട്ടത്തിൽ തകർന്നു വീണത്.
അടിക്കടിയുളള പരാജയത്തില്‍ പതറിയ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് ആരാധകരുടെ ഭാഗത്ത് നിന്നും കൂടി പ്രഹരം. ടീമിന്റെ ദയനീയ പ്രകടനത്തില്‍ പ്രതിഷേധിച്ച് ശ്രീലങ്കന്‍ ആരാധകര്‍ ദാംബുളളയില്‍ വെച്ച് ടീം അംഗങ്ങള്‍ യാത്ര ചെയ്ത ബസ് തടഞ്ഞു. ഞായറാഴ്ച്ച വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്.
ശ്രീലങ്കയ്ക്കെതിരായ ഏകദിനത്തില്‍ ഇന്ത്യ 9 വിക്കറ്റിന് വിജയിച്ചതോടെയാണ് ആരാധകര്‍ രോഷാകുലരായത്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര 3-0ന് നഷ്ടപ്പെടുത്തിയതോടെ ആരാധകര്‍ക്ക് ക്ഷമ നശിച്ചിരുന്നു. ഏകദിനത്തില്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും യാതൊരു മെച്ചപ്പെടുത്തലും ഏകദിനത്തിലും കണ്ടില്ല. അമ്പതോളം വരുന്ന ആരാധകര്‍ പ്രതിഷേധക്കൂട്ടമായെത്തി താരങ്ങളെ കൂക്കി വിളിച്ചു. ഏകദേശം 30 മിനുട്ടോളം ക്രിക്കറ്റ് താരങ്ങളെ ആരാധകര്‍ റോഡില്‍ തടഞ്ഞതായാണ് വിവരം.
ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമില്‍ ആഭ്യന്തര കലാപം ഉടലെടുത്തിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയായിരുന്നു ടീമിന്റെ ദയനീയ പ്രകടനം. ഇതിനിടെ ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് താരം കുമാര്‍ സങ്കക്കാര ആരാധകരോട് ക്ഷമ കാണിക്കണമെന്ന് അറിയിച്ചു. ടീം ബുദ്ധിമുട്ടുമ്പോഴാണ് ആരാധകര്‍ കൂടെ നിന്ന് സ്നേഹിക്കേണ്ടതെന്ന് സങ്കക്കാര പറഞ്ഞു. അതാണ് ടീമിന്റെ ശക്തിയെന്നും ഒന്നു ചേര്‍ന്ന് ടീമിനെ പിന്തുണയ്ക്കാമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനം ഓഗസ്റ്റ് 24നാണ് നടക്കുന്നത്.
ശ്രീശാന്തിന്റെ കരിയറിനെ പിടിച്ചു കുലുക്കിയ ഒത്തുകളി വിവാദത്തിലെ തൂവാലയെ കുറിച്ച് മനസ് തുറന്ന് ശ്രീശാന്ത്. 2013മെയ് അഞ്ചിന് നടന്ന രാജസ്ഥാന്‍ റോയല്‍സും കിംഗ്‌സ് ഇലവന്‍ പഞ്ചാബും തമ്മിലുള്ള മത്സരത്തില്‍ ശ്രീശാന്ത് ഒത്തുകളിച്ചുവെന്നായിരുന്നു ആരോപണം.
ശ്രീശാന്ത് തൂവാല പാന്റിനുള്ളില്‍ നിന്ന് പുറത്തേക്ക് കാണുന്ന രീതിയില്‍ മടക്കികുത്തി വച്ചുവെന്നായിരുന്നു പൊലീസ് വാദം. ആ ഓവറില്‍ ശ്രീശാന്ത് 13 റണ്‍സ് വഴങ്ങിയതും താരത്തെ സംശയമുനയില്‍ നിര്‍ത്തിയിരുന്നു.നാല് വര്‍ഷത്തിനിപ്പുറം ഒത്തുകളി കേസില്‍ കോടതി ശ്രീശാന്തിന് കുറ്റവിമുക്തനാക്കിയതിന് പിന്നാലെ ആ തൂവാലയുടെ പിന്നിലെ രഹസ്യം ശ്രീശാന്ത് വെളിപ്പെടുത്തി. വിസ്ഡന്‍ ക്രിക്കറ്റിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ജീവിതം തന്നെ മാറ്റിയ തൂവലയെ കുറിച്ചുള്ള രഹസ്യം ശ്രീശാന്ത് വെളിപ്പെടുത്തിയത്.
ദക്ഷിണാഫ്രിക്കന്‍ ഇതിഹാസതാരം അലന്‍ ഡൊണാള്‍ഡിനെ അനുകരിക്കാന്‍ ശ്രമിച്ചതായിരുന്നുവെന്നും കരിയറില്‍ മോശം പ്രകടനം പുറത്തെടുക്കുന്ന സമയത്ത് തിരിച്ച് ഫോമിലേക്ക് വരാന്‍ അത് സഹായിക്കാറുണ്ടായിരുന്നുവെന്നും ശ്രീശാന്ത് പറഞ്ഞു.’ആം ബാന്‍ഡോ തൂവാലയോ ചുവപ്പ് ചായമോ അടയാളമായി ഞാന്‍ ഉപയോഗിക്കാറുണ്ടെന്നാണ് ജിജു ജനാര്‍ദ്ദന്‍ പോലീസിനോട് പറഞ്ഞത്. ഇതെല്ലാം ഞാന്‍ ഉപയോഗിക്കാറുണ്ട്. പക്ഷേ അത് ഇടനിലക്കാര്‍ക്ക് സൂചന നല്‍കാനല്ല. ഞാന്‍ അലന്‍ ഡൊണാള്‍ഡിനെ സ്‌നേഹിക്കുന്നതിനാലാണ്’ ശ്രീശാന്ത് വ്യക്തമാക്കി.
” മുമ്ബും ഞാന്‍ ഇങ്ങനെ ചെയ്തിട്ടുണ്ട്. ഡൊണാള്‍ഡിനെപ്പോലെ ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ മുഖത്ത് സിങ്ക് ഓക്‌സൈഡ് തേക്കാറുണ്ട്. അതിനര്‍ത്ഥം ആ മത്സരങ്ങളില്‍ ഒത്തുകളി നടക്കാറുണ്ടെന്നാണോ? ശ്രീശാന്ത് ചോദിക്കുന്നു. അന്ന് ആദ്യ ഓവര്‍ തുടങ്ങുന്നതിന് മുമ്ബ് തൂവാല വയ്ക്കാന്‍ അമ്ബയറില്‍ നിന്നും അനുവാദം വാങ്ങിയിരുന്നെന്നും ശ്രീശാന്ത് വ്യക്തമാക്കി.
പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം സുബൈര്‍ അഹമ്മദ് ബൗണ്‍സര്‍ തലയില്‍ കൊണ്ട് കളിക്കളത്തില്‍ മരിച്ചു. മര്‍ദാനില്‍ വെച്ച് നടന്ന മത്സരത്തിനിടെയാണ് അപകടം നടന്നത്. ഓഗസ്റ്റ് 14ന് തലയില്‍ ബോള്‍ കൊണ്ട് പരുക്കേറ്റ സുബൈറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ലിസ്റ്റ് എയിലും ട്വന്റി 20 ടീമായ ക്വറ്റ് ബിയേഴ്സിനും വേണ്ടി കളിച്ചിട്ടുളള താരമാണ് സുബൈര്‍. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആണ് ഇത് സംബന്ധിച്ച വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഹെല്‍മറ്റ് ധരിച്ചിട്ട് മാത്രമേ ക്രിക്കറ്റ് കളിക്കാവു എന്നും ക്രിക്കറ്റ് ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു. എല്ലാ സമയവും ഹെല്‍മറ്റ് ധരിക്കണമെന്നും സുബൈറിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും ബോര്‍ഡ് അറിയിച്ചു.
കഴിഞ്ഞ ദിവസം ബൗൺസർ തലയിൽ കൊണ്ട് ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ ഡേവിഡ് വാർണ്ണർക്ക് പരുക്കേറ്റതിന് പിന്നാലെയാണ് പാക് ക്രിക്കറ്ററുടെ വിയോഗം വാര്‍ത്തയാവുന്നത്. ബംഗ്ലാദേശ് പര്യടനത്തിന് മുന്നോടിയായി നടന്ന പരിശീലന മത്സരത്തിനിടെയാണ് ഡേവിഡ് വാർണ്ണറുടെ കഴുത്തിൽ പന്ത് കൊണ്ടത്. ഓസ്ട്രേലിയൻ പേസർ ജോഷ് ഹേയ്സൽ വുഡിന്റെ പന്തിലാണ് വാർണ്ണർക്ക് പരിക്കേറ്റത്. വലിയൊരു ആപത്തിൽ നിന്നാണ് വാർണ്ണർ രക്ഷപ്പെട്ടത് എന്നാണ് ഡോക്ടർമാർ പറഞ്ഞത്.
അടിയിലൂടെ പന്ത് വാർണ്ണറുടെ കഴുത്തിൽ പതിക്കുകയായിരുന്നു. വാർണ്ണറുടെ അടുത്ത കൂട്ടുകാരനും സഹതാരവുമായിരുന്ന ഫിൽ ഹ്യൂഗ്സ് ഇതുപോലൊരു അപകടത്തിലാണ് മരിച്ചത്. സീൻ അബോട്ടിന്രെ പന്ത് തലയ്ക്ക് പിന്നിൽ കൊണ്ടതാണ് ഫിൽ ഹ്യൂഗ്സിന്റെ മരണകാരണമായത്.
ക്യാപ്റ്റൻ വിരാട് കോഹ്‍ലിക്കു കീഴിൽ ശ്രീലങ്കയിൽ ടീം ഇന്ത്യക്കു ചരിത്ര നേട്ടം. മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കയെ ഇന്നിങ്സിനും 171 റൺസിനും തകർത്തു. ഒരു വിക്കറ്റ് നഷ്ടത്തിൽ 19 എന്ന നിലയിൽ ബാറ്റിങ് പുനഃരാരംഭിച്ച ലങ്ക 181 റൺസിനു പുറത്തായി. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 487 റൺസിനെതിരെ ഫോളോ ഓൺ ചെയ്ത ശ്രീലങ്ക ഒന്നാം ഇന്നിങ്സിൽ 135 റൺസിന് എല്ലാവരും പുറത്തായിരുന്നു. 352 റൺസിന്റെ കടവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റു ചെയ്ത ലങ്കയ്ക്കു വേണ്ടി ആർക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.
ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 487 റൺസിനെതിരെ ഫോളോ ഓൺ ചെയ്ത ശ്രീലങ്ക ഒന്നാം ഇന്നിങ്സിൽ 135 റൺസിന് എല്ലാവരും പുറത്തായിരുന്നു. 352 റൺസിന്റെ കടവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റു ചെയ്ത ലങ്കയ്ക്കു വേണ്ടി ആർക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. 36 റൺസെടുത്ത ക്യാപ്റ്റൻ ദിനേഷ് ചണ്ഡിമലാണ് ലങ്കയുടെ ടോപ് സ്കോറർ. ഏഞ്ചലോ മാത്യൂസ് 35 റൺസെടുത്തു പുറത്തായി.
ആറാം ടെസ്റ്റ് സെഞ്ചുറി കുറിച്ച ശിഖർ ധവാന്റെയും കന്നി ടെസ്റ്റ് സെഞ്ചുറി നേടിയ ഹാർദിക് പാണ്ഡ്യയുടെയും മികവിൽ ഇന്ത്യ പടുത്തുയർത്തിയ 487 റൺസിനെതിരെ ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്സ് 135 റൺസിൽ അവസാനിക്കുകയായിരുന്നു. ഇതോടെ ഇന്ത്യ സ്വന്തമാക്കിയത് 352 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്.
ഒരു അർധസെഞ്ചുറി പോലും പിറക്കാതെ പോയ ലങ്കൻ ഇന്നിങ്സിൽ 48 റൺസെടുത്ത ക്യാപ്റ്റൻ ദിനേശ് ചണ്ഡിമലാണ് ടോപ് സ്കോറർ. നാലു വിക്കറ്റ് വീഴ്ത്തിയ ചൈനാമാൻ ബോളർ കുൽദീപ് യാദവാണ് ലങ്കൻ ബാറ്റിങ് നിരയിൽ കനത്ത നാശം വിതച്ചത്. രണ്ടു വിക്കറ്റു വീതം വീഴ്ത്തിയ മുഹമ്മദ് ഷാമി, അശ്വിൻ എന്നിവർ കുൽദീപിന് മികച്ച പിന്തുണ നൽകി. ഹാർദിക് പാണ്ഡ്യ, ഉമേഷ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
ഇന്ത്യയുടെ കൂറ്റൻ ഒന്നാം ഇന്നിങ്സ് പിന്തുടർന്ന് ബാറ്റിങ് ആരംഭിച്ച ശ്രീലങ്കയ്ക്ക് ആകെ എടുത്തു പറയാനുള്ളത് അഞ്ചാം വിക്കറ്റിൽ ചണ്ഡിമൽ–ഡിക്ക്‌വല്ല സഖ്യം പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ട് മാത്രം. ഇന്ത്യൻ ബോളർമാരെ വെല്ലുവിളിച്ച് ഇരുവരും കൂട്ടിച്ചേർത്തത് 63 റൺസ്.
87 പന്തിൽ ആറു ബൗണ്ടറികളോടെയാണ് ചണ്ഡിമൽ 48 റൺസെടുത്തത്. 31 പന്തുകൾ നേരിട്ട ഡിക്ക്‌വല്ല നാലു ബൗണ്ടറികളോടെ 29 റൺസെടുത്ത് പുറത്തായി. കരുണരത്‌നെ (4), തരംഗ (5), കുശാൽ മെൻഡിസ് (18), മാത്യൂസ് (0), ദിൻറുവാൻ പെരേര (0), പുഷ്പകുമാര (10), സന്ദാകൻ (10), ഫെർണാണ്ടോ (0) എന്നിങ്ങനെയാണ് മറ്റു ലങ്കൻ താരങ്ങളുടെ പ്രകടനം. കുമാര റണ്ണൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു.
4, 4, 6, 6, 6… മലിന്ദ പുഷ്പകുമാരയുടെ ഒരോവറിൽ ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യ അടിച്ചെടുത്ത റൺസാണിത്. ശിഖർ ധവാനു പിന്നാലെ കന്നി ടെസ്റ്റ് സെഞ്ചുറിയുമായി ഹാർദിക് പാണ്ഡ്യയും കളം നിറഞ്ഞ മൽസരത്തിൽ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ അടിച്ചെടുത്തത് 487 റൺസ്. ഒരു വിക്കറ്റ് ബാക്കിനിൽക്കെ ഇതേ സ്കോറിൽ ലഞ്ചിനു പിരിഞ്ഞ ഇന്ത്യയ്ക്ക്, മൽസരം പുനഃരാരംഭിച്ച് ആദ്യ ഓവറിൽത്തന്നെ പാണ്ഡ്യയെ നഷ്ടമായി. കന്നി ടെസ്റ്റ് സെഞ്ചുറി കുറിച്ച പാണ്ഡ്യ 108 റൺസെടുത്താണ് പുറത്തായത്. ഉമേഷ് യാദവ് മൂന്നു റൺസോടെ പുറത്താകാതെ നിന്നു. 10–ാം വിക്കറ്റിൽ പാണ്ഡ്യ–യാദവ് സഖ്യം 66 റൺസ് കൂട്ടിച്ചേർത്തു. ശ്രീലങ്കയ്ക്കായി ചൈനാമാൻ ബോളർ ലക്ഷൻ സന്ദാകൻ അഞ്ചും പുഷ്പകുമാര മൂന്നും ഫെർണാണ്ടോ രണ്ടും വിക്കറ്റ് വീഴ്ത്തി.
പുഷ്പകുമാരയുടെ ഓവറിൽ ആകെ 26 റൺസ് അടിച്ചെടുത്ത പാണ്ഡ്യ, ടെസ്റ്റ് ഇന്നിങ്സിലെ ഒരു ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും സ്വന്തം പേരിലാക്കി. 27 വർഷമായി കപിൽ ദേവിന്റെ പേരിലുണ്ടായിരുന്ന 24 റൺസിന്റെ റെക്കോർഡാണ് പാണ്ഡ്യയ്ക്കു മുന്നിൽ വഴിമാറിയത്. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലൂടെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച പാണ്ഡ്യ, മൂന്നാം ടെസ്റ്റിലാണ് കന്നി സെഞ്ചുറി കുറിച്ചത്. അവസാന വിക്കറ്റുകളിൽ ‘ട്വന്റി20’യെ വെല്ലുന്ന പ്രകടനം പുറത്തെടുത്ത പാണ്ഡ്യ, 96 പന്തിൽ എട്ടു ബൗണ്ടറിയും ഏഴു സിക്സും ഉൾപ്പെടെയാണ് 108 റൺസെടുത്തത്. 14 പന്തുകൾ നേരിട്ടാണ് യാദവ് മൂന്നു റൺസ് എടുത്തത്.
എട്ടാം വിക്കറ്റിൽ കുൽദീപ് യാദവിനൊപ്പം 62 റൺസിന്റെയും 10–ാം വിക്കറ്റിൽ ഉമേഷ് യാദവിനൊപ്പവും 66 റൺസിന്റെയും കൂട്ടുകെട്ട് തീർത്ത ഹാർദിക് പാണ്ഡ്യയാണ് രണ്ടാം ദിനം ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ലായത്.
ഒരു വിക്കറ്റ് മാത്രം ബാക്കിനിൽക്കെ ഉമേഷ് യാദവിനെ ഒരറ്റത്ത് സാക്ഷി നിർത്തിയുള്ള പാണ്ഡ്യയുടെ സെഞ്ചുറിക്കുതിപ്പ് അത്യുഗ്രനായിരുന്നു. ഒൻപതാമനായി മുഹമ്മദ് ഷാമി പുറത്താകുമ്പോൾ 54 പന്തിൽ 38 റൺസെന്ന നിലയിലായിരുന്നു പാണ്ഡ്യ. ഉമേഷ് യാദവ് കൂട്ടിനെത്തിയതോടെ വിശ്വരൂപം പൂണ്ട പാണ്ഡ്യയ്ക്ക് തുടർന്ന് സെഞ്ചുറിയിലേക്കെത്താൻ വേണ്ടിവന്നത് 32 പന്തുകൾ മാത്രം. പാണ്ഡ്യയുടെ സെഞ്ചുറി തടയാൻ ഫീൽഡിങ് തന്ത്രങ്ങളൊരുക്കിയ ലങ്ക ഉമേഷ് യാദവിനെ ലക്ഷ്യമിട്ടെങ്കിലും, സമ്മർദ്ദ നിമിഷങ്ങൾ അതിജീവിക്കാൻ യാദവിനായതോടെ പാണ്ഡ്യയുടെ കന്നി സെഞ്ചുറിക്ക് അരങ്ങൊരുങ്ങി. ഏഴു വീതം ബൗണ്ടറിയും സിക്സും ഉൾപ്പെടെയാണ് പാണ്ഡ്യ സെഞ്ചുറിയിലെത്തിയത്. അതിനുശേഷം ശിഖർ ധവാനെ അനുകരിച്ചുള്ള പാണ്ഡ്യയുടെ ആഹ്ലാദ പ്രകടനം ഇന്ത്യൻ ഡ്രസിങ് റൂമിൽ ചിരി പടർത്തി.
ഒന്നാം ദിനം കളിനിർത്തുമ്പോൾ ആറിന് 329 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. ഒന്നാം വിക്കറ്റിൽ ധവാൻ–രാഹുൽ സഖ്യം 188 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് 141 റൺസിനിടെ ഇന്ത്യ ആറു വിക്കറ്റ് നഷ്ടമാക്കിയത്. മൂന്നു വിക്കറ്റ് വീഴ്ത്തിയ പുഷ്പകുമാര, രണ്ടു വിക്കറ്റ് വീഴ്ത്തിയ സണ്ടാകൻ, അശ്വിനെ മടക്കിയ ഫെർണാണ്ടോ എന്നിവരാണ് ഇന്ത്യൻ മുന്നേറ്റത്തിന് കൂച്ചുവിലങ്ങിട്ടത്.
ശ്രീലങ്കയിൽ സന്ദർശക ടീം നേടുന്ന ഏറ്റവും ഉയർന്ന ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ട് എന്ന ഖ്യാതിയോടെ ശിഖർ ധവാനും ലോകേഷ് രാഹുലും ചേർന്ന് പടുത്തുയർത്തിയത് 188 റൺസ്. ഏകദിന ശൈലിയിൽ തകർത്തടിച്ച ധവാൻ 123 പന്തിൽ 17 ബൗണ്ടറികളോടെ 119 റണ്‍സെടുത്തു. 96.74 റൺ ശരാശരിയിലാണ് ധവാന്റെ സെഞ്ചുറി നേട്ടം. 1993ൽ ഇന്ത്യയുടെ തന്നെ മനോജ് പ്രഭാകർ–സിദ്ധു സഖ്യം പടുത്തുയർത്തിയ 171 റൺസ് കൂട്ടുകെട്ട് മറികടന്നാണ് ധവാൻ–രാഹുൽ സഖ്യം ലങ്കയിലെ സന്ദർശക ടീമിന്റെ ഉയർന്ന ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ട് എന്ന റെക്കോർഡ് സ്വന്തമാക്കിയത്. 135 പന്തിൽ എട്ടു ബൗണ്ടറികൾ കണ്ടെത്തിയ രാഹുൽ, സെഞ്ചുറിക്ക് 15 റൺസകലെ പുറത്തായി.
തുടർച്ചയായ ഏഴാം ഇന്നിങ്സിലാണ് ലോകേഷ് രാഹുൽ അർധസെഞ്ചുറി നേടുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഇക്കാര്യത്തിൽ കുമാർ സംഗക്കാര, ക്രിസ് റോജേഴ്സ്, ചന്ദർപോൾ, ആൻഡി ഫ്ലവർ തുടങ്ങിയ മഹാരഥൻമാർക്കൊപ്പമെത്തി രാഹുൽ. 2011നു ശേഷം വിദേശ പര്യടനത്തിലെ രണ്ടു ടെസ്റ്റുകളിൽ സെഞ്ചുറി നേടുന്ന ഇന്ത്യൻ ഓപ്പണറായി ശിഖർ ധവാൻ മാറുന്നതിനും ഈ മൽസരം സാക്ഷ്യം വഹിച്ചു. 2011ലെ ഇംഗ്ലണ്ട് പര്യടനത്തിൽ രാഹുൽ ദ്രാവിഡാണ് ഏറ്റവും ഒടുവിൽ രണ്ടു ടെസ്റ്റുകളിൽ സെഞ്ചുറി നേടിയത്.
65-ാമത് നെഹ്‌റുട്രോഫി വള്ളം കളിയില്‍ ഗബ്രിയേല്‍ ജേതാക്കള്‍. 28 ചുണ്ടന്‍ വള്ളങ്ങളുള്‍പ്പെടെ 78 കളിവള്ളങ്ങളാണ് ഇത്തവണനെഹ്റു ട്രോഫിയില്‍ പങ്കെടുത്തത്.ഫലപ്രഖ്യാപനത്തിലെ ആശയക്കുഴപ്പത്തെ തുടര്‍ന്ന് ഫോട്ടോഫിനിഷിലൂടെയായിരുന്നു വിജയിയെ നിശ്ചയിച്ചത്.
4.17.42 മിനിറ്റില്‍ ഫിനിഷ് ചെയ്തണ് ഗബ്രിയേല്‍ ചുണ്ടന്‍ ഒന്നാമതെത്തിയത്. ഗബ്രിയേല്‍ ചുണ്ടന്‍ ആദ്യമായാണ് നെഹ്റു ട്രോഫിയില്‍ മത്സരിക്കുന്നത്. കന്നി പോരാട്ടത്തില്‍ തന്നെ അവര്‍ കിരീടം നേടുകയും ചെയ്തു.എറണാകുളം തുരുത്തിപ്പുറം ബോട്ട്ക്ലബ്ബാണ് വിജയികളായ ഗബ്രിയേല്‍ ചുണ്ടന്‍ തുഴഞ്ഞത്.
പായിപ്പാട്, കാരിച്ചാല്‍, മഹാദേവിക്കാട് കാട്ടില്‍തെക്കേതില്‍ എന്നീ ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനലില്‍ ഗബ്രിയേല്‍ ചുണ്ടനോട് മത്സരിച്ചത്.
കുട്ടനാട്ടുകാരുടെ ബ്രസീൽ ടീം എന്നറിയപ്പെടുന്ന യുബിസി ഇഞ്ചുകളുടെ വ്യത്യാസത്തിൽ മഹാദേവിക്കാട് കട്ടിൽ തെക്കേതിൽ ചുണ്ടനിൽ തുഴഞ്ഞു രണ്ടാം സ്ഥാനത്തെത്തി. പായിപ്പാട്മൂന്നാം സ്ഥാനത്തും കാരിച്ചാല്‍ നാലാം സ്ഥാനത്തും ഫിനിഷ് ചെയ്തു. അഞ്ച് ഹീറ്റ്സുകളിലായിമത്സരിച്ച 20 ചുണ്ടന്‍ വള്ളങ്ങളില്‍ നിന്നും മികച്ച സമയം കുറിച്ച നാല് വള്ളങ്ങളാണ് ഫൈനലിന് യോഗ്യത നേടിയത്.
ഫൗള്‍ സ്റ്റാര്‍ട്ട് കാരണം മൂന്നാം ഹീറ്റ്സിലെ മത്സരം നാല് തവണ മുടങ്ങി. ഇത് ചില തര്‍ക്കങ്ങള്‍ക്ക് വഴിവച്ചു. മത്സരനടത്തിപ്പിലുണ്ടായ കാലതാമസം ഫൈനലിനെയും ബാധിച്ചു.മുഖ്യമന്ത്രി പിണറായി വിജയനാണ് ജലമേള ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രിയുടെ ഭാര്യ കമല,മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, തോമസ് ചാണ്ടി, ജി. സുധാകരന്‍, തോമസ് ഐസക്ക്, ഇ.ചന്ദ്രശേഖരന്‍ എന്നിവര്‍ പങ്കെടുത്തു.