അണ്ടര്‍ 19 ലോക കപ്പില്‍ സൂപ്പര്‍ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ജേതാക്കളായ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍. അഞ്ചു വിക്കറ്റിനായിരുന്നു ഇന്ത്യയുടം വിജയം. ബംഗ്ലാദേശ് മുന്നോട്ടുവെച്ച 112 റണ്‍സ് വിജയലക്ഷ്യം 30.5 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ടീം ഇന്ത്യ മറികടന്നു.
65 പന്തില്‍ നിന്ന് ഏഴ് ഫോറടക്കം 44 റണ്‍സെടുത്ത ആംഗ്രിഷ് രഘുവംശിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഷായിക് റഷീദ് 59 പന്തുകള്‍ നേരിട്ട് 26 റണ്‍സെടുത്തു. ക്യാപ്റ്റന്‍ യാഷ് ദുള്‍ 26 പന്തില്‍ നിന്ന് 20 റണ്‍സുമായി പുറത്താകാതെ നിന്നു.
ബംഗ്ലാദേശിനായി റിപ്പോണ്‍ മൊണ്ടല്‍ നാലു വിക്കറ്റ് വീഴ്ത്തി. താരത്തിന്റെ ബോളുകള്‍ ഇന്ത്യന്‍ യുവനിരയ്ക്ക് ഭീഷണിയായിരുന്നെങ്കിലും, ക്ഷമയോടെ ബാറ്റ് ചെയ്ത് ടീം ജയം പിടിക്കുകയായിരുന്നു. ടൂര്‍ണമെന്റിലുടനവീളം മികച്ച ബോളിംഗ് പ്രകടനമായിരുന്നു മോണ്ടലിന്റേത്.
നേരത്തെ ടോസ് നേടിയ എതിരാളികളെ ബാറ്റ് ചെയ്യാന്‍ വിടുകയായിരുന്നു. ബംഗ്ളാദേശ് നിരയില്‍ 30 റണ്‍സ് എടുത്ത മെഹ്റോബ് ഒഴികെ ആര്‍ക്കും പൊരുതാന്‍ പോലുമായില്ല.
രവികുമാര്‍ തുടങ്ങിവെച്ച ബോളിംഗ് ആക്രമണം ഇന്ത്യന്‍ ബോളര്‍മാര്‍ ഒട്ടും വീര്യം ചോരാതെ പുറത്തെടുത്തതോടെ 38 ഓവറില്‍ ബംഗ്ളാദേശ് ഇന്നിംഗ്സിന് കര്‍ട്ടനിട്ടു. മൂന്ന് മുന്‍നിര ബാറ്റ്സ്മാന്‍മാരെയും രവികുമാര്‍ പറഞ്ഞുവിട്ടപ്പോള്‍ മദ്ധ്യനിരയെ ഓസ്റ്റാവലും ടാംബേയും ചേര്‍ന്നും വീഴ്ത്തി.
മഹ്ഫിജുല്‍ ഇസ്ളാം രണ്ടിനും ഇഫ്ത്താഖര്‍ ഹുസൈന്‍ ഒരു റണ്‍സിനും പ്രാന്തിക് ഏഴു റണ്‍സിനും രവികുമാറിന് മുന്നില്‍ വീണപ്പോള്‍ ആരിഫുല്‍ ഇസ്ളാമും പൂജ്യത്തിന് പുറത്തായ ഫാഹീമും ഓസ്റ്റാവലിന് മുന്നില്‍ വീണു. 17 റണ്‍സ് എടുത്ത മൊല്ല റണ്ണൗട്ട് ആകുകയു ചെയ്തു.
നായകന്‍ റാകിബുള്‍ ഹസനാണ് ടാംബേയക്ക് മുന്നില്‍ വീണത്. പിന്നാലെ വന്ന മെഹ്റോബ് 48 പന്തില്‍ 30 റണ്‍സ് എടുത്തു. 16 റണ്‍സ് എടുത്ത സമനൊപ്പം മികച്ച കൂട്ടുകെട്ട ഉണ്ടക്കിയെങ്കിലും സമന്‍ റണ്ണൗട്ടായതോടെ അതും അവസാനിച്ചു. പിന്നാലെ വന്ന രണ്ടുപേരും എളുപ്പം മടങ്ങുക കൂടി ചെയ്തതോടെ ബംഗ്ളാദേശിനെ പൂട്ടിക്കെട്ടി. ബുധനാഴ്ച നടക്കുന്ന സൂപ്പര്‍ ലീഗ് സെമിയില്‍ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍.
വെസ്റ്റിഡീസിനെതിരായ ഏകദിന, ടി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പരിക്ക് മൂലം ദക്ഷിണാഫ്രിക്കൻ പര്യടനം നഷ്ടമായ ക്യാപ്റ്റൻ രോഹിത് ശർമ്മ ടീമിൽ തിരിച്ചെത്തിയപ്പോൾ സീനിയർ താരങ്ങളായ മൊഹമ്മദ് ഷാമിയ്ക്കും ജസ്പ്രീത് ബുംറയ്ക്കും ഇന്ത്യ വിശ്രമം അനുവദിച്ചു.
കുൽദീപ് യാദവ് നീണ്ട ഇടവേളയ്ക്ക് ശേഷം ഏകദിന ടീമിൽ തിരിച്ചെത്തിയപ്പോൾ യുവ സ്പിന്നർ രവി ബിഷ്നോയിയെ ഏകദിന ടീമിലും ടി20 ടീമിലും ഇന്ത്യ ഉൾപെടുത്തി. ആഭ്യന്തര ക്രിക്കറ്റിൽ രാജസ്ഥാന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത ദീപക് ഹൂഡ ഏകദിന ടീമിൽ ഇടം നേടിയപ്പോൾ പരിക്ക് ഭേദമാകാത്തതിനെ തുടർന്ന് രവീന്ദ്ര ജഡേജയ്ക്ക് ടീമിൽ ഇടംനേടാൻ സാധിച്ചില്ല. ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയെയും ഇന്ത്യ ടീമിൽ ഉൾപെടുത്തിയിട്ടില്ല. ഇന്ത്യൻ ടീമിൻ്റെ ഫുൾ ടൈം ക്യാപ്റ്റനായ ശേഷമുളള രോഹിത് ശർമ്മയുടെ ആദ്യ പരമ്പരയാണിത്. ഫെബ്രുവരി ആറിനാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. ഫെബ്രുവരി 16 നാണ് ടി20 പരമ്പര ആരംഭിക്കുന്നത്.
ഏകദിന ടീം: രോഹിത് ശർമ (c), കെ എൽ രാഹുൽ (vc), ഋതുരാജ് ഗെയ്‌ക്‌വാദ്, ശിഖർ ധവാൻ, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ദീപക് ഹൂഡ, റിഷഭ് പന്ത് (wk), ദീപക് ചഹാർ, ഷാർദുൽ താക്കൂർ, യുസ്വെന്ദ്ര ചാഹൽ, കുൽദീപ് യാദവ് , വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌നോയ്, മൊഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ, ആവേശ് ഖാൻ.
ഇന്ത്യൻ ടി20 ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (vc), ഇഷാൻ കിഷൻ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, സൂര്യ കുമാർ യാദവ്, റിഷഭ് പന്ത് (WK), വെങ്കടേഷ് അയ്യർ, ദീപക് ചഹാർ, ഷാർദുൽ താക്കൂർ, രവി ബിഷ്‌ണോയ്, അക്ഷർ പട്ടേൽ, യുസ്വേന്ദ്ര ചഹാൽ, വാഷിംഗ്ടൺ സുന്ദർ, മൊഹമ്മദ് സിറാജ്, ഭുവനേശ്വർ കുമാർ, ആവേശ് ഖാൻ, ഹർഷൽ പട്ടേൽ
ആഫ്രിക്കൻ നേഷൻസ് ഇന്നലെ ദുരന്ത ദിനമായിരുന്നു.കാമറൂൺ Vs കൊമോറോസ് മത്സരത്തിൽ സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് കുറഞ്ഞത് 8 പേരെങ്കിലും മരിച്ചതായുള്ള റിപോർട്ടുകൾ പുറത്തു വന്നു.കൂടുതൽ മരണങ്ങൾ ഉണ്ടായേക്കുമെന്ന് കാമറൂണിന്റെ മധ്യമേഖലാ ഗവർണർ നസെരി പോൾ ബിയ പറഞ്ഞു.ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിലെ അവസാന 16 നോക്കൗട്ട് മത്സരത്തിൽ കാമറൂൺ കൊമോറോസ് മത്സരം കാണാൻ തലസ്ഥാന നഗരമായ യൗണ്ടെയിലെ ഒലെംബെ സ്റ്റേഡിയത്തിലേക്ക് പ്രവേശനം നേടാൻ ജനക്കൂട്ടം പാടുപെടുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
പരിക്കേറ്റ 40 പേരെയെങ്കിലും പോലീസും സാധാരണക്കാരും ചേർന്ന് ആശുപത്രിയിലെത്തിച്ചതായി അടുത്തുള്ള മെസാസി ആശുപത്രി അധികൃതർ പറഞ്ഞു. ഇവരെയെല്ലാം ചികിത്സിക്കാൻ ആശുപത്രിക്ക് കഴിയുന്നില്ലെന്ന് അധികൃതർ പറഞ്ഞു.പരിക്കേറ്റവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്ന് നഴ്‌സായ ഒലിംഗ പ്രുഡൻസ് പറഞ്ഞു.ഏകദേശം 50,000 പേർ മത്സരം കാണാൻ ശ്രമിച്ചതായി അധികൃതർ പറഞ്ഞു. സ്റ്റേഡിയത്തിന് 60,000 കപ്പാസിറ്റിയുണ്ട്, എന്നാൽ കൊറോണ വൈറസ് പാൻഡെമിക് കാരണം കാണികൾക്ക് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു.
50 വർഷത്തിന് ശേഷം ആദ്യമായാണ് കാമറൂൺ ആഫ്രിക്കൻ കപ്പിന് വേദിയാകുന്നത്. മധ്യ ആഫ്രിക്കൻ രാജ്യം 2019-ൽ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ ഉദ്ദേശിച്ചിരുന്നു, എന്നാൽ കാമറൂണിന്റെ ഒരുക്കങ്ങളിൽ, പ്രത്യേകിച്ച് സ്റ്റേഡിയങ്ങളുടെ സന്നദ്ധതയെക്കുറിച്ചുള്ള ഗുരുതരമായ ആശങ്കകൾ കാരണം ചാംപ്യൻഷിപ് ഈജിപ്തിന് നൽകി.ഒലെംബെ സ്റ്റേഡിയമാണ് നിരീക്ഷണത്തിലുള്ള വേദികളിലൊന്ന്. ഒരു മാസം നീണ്ടുനിൽക്കുന്ന ടൂർണമെന്റിന്റെ പ്രധാന സ്റ്റേഡിയമാണിത്, ഫെബ്രുവരി 6-ന് ഫൈനൽ ഉൾപ്പെടെ മൂന്ന് ഗെയിമുകൾ കൂടി അരങ്ങേറും.
ഞായറാഴ്‌ച യൗണ്ടെയിലെ ഒരു നൈറ്റ്‌ക്ലബിൽ സ്‌ഫോടന പരമ്പരയുണ്ടായ തീപിടിത്തത്തിൽ 17 പേരെങ്കിലും മരിച്ചതിന് ശേഷം, ഒരു ദിവസത്തിനിടെ രാജ്യത്തിനേറ്റ രണ്ടാമത്തെ ഗുരുതരമായ ആഘാതമായിരുന്നു തിങ്കളാഴ്ചത്തെ സംഭവം.ആ സംഭവത്തെത്തുടർന്ന്, കാമറൂൺ പ്രസിഡന്റ് പോൾ ബിയ, അരനൂറ്റാണ്ടിലെ ഏറ്റവും വലിയ ദേശീയ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കുമ്പോൾ രാജ്യം ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിച്ചു.
തിങ്കളാഴ്ചത്തെ കളി 2-1ന് ജയിച്ച കാമറൂൺ ക്വാർട്ടറിലേക്ക് കടന്നു.കാൾ ടോക്കോ എക്കാമ്പി, വിൻസന്റ് അബൂബക്കർ എന്നിവരാണ് കാമറൂണിന്റെ ഗോളുകൾ നേടിയത്.ഇതിനു ശേഷം 81ആം മിനുട്ടിൽ ചങാമയിലൂടെ കൊമോറസ് ഒരു ഗോൾ മടങ്ങി. ഫ്രീകിക്കിലൂടെ പിറന്ന ഈ ഗോൾ ഈ ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച ഗോളായിരുന്നു. എങ്കിലും വിജയം കാമറൂൺ തന്നെ സ്വന്തമാക്കി.
An official says at least 6 people died in a stampede outside a stadium hosting an African Cup of Nations soccer game in Cameroon.#AFCON2021 #AFCON #Cameroon #Comoros pic.twitter.com/z76MEOSK5q
— Punchline Africa Tv (@PunchlineAfric_) January 24, 2022
മഹേന്ദ്രസിംഗ് ധോനി എന്ന നായകന്‍ ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനയെക്കുറിച്ച് എത്ര വിമര്‍ശിച്ചാലും രണ്ടുലോകകപ്പുകളും ചാംപ്യന്‍സ് ലിഗ് കപ്പുമെല്ലാം മുഴച്ചു നില്‍ക്കും. തനിക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ ഒരു കോഹ്ലിയുഗം സൃഷ്ടിക്കാന്‍ വിരാടിന് ധോനി കൊടുത്ത പിന്തുണയും വിസ്മരിക്കാനാകില്ല. എന്നാല്‍ തന്റെ ടീമിലെ ഏറ്റവും മികച്ച താരമായിരുന്നിട്ടും തനിക്ക് ശേഷം നായകനാക്കാന്‍ ധോനി പറഞ്ഞ പേര് മറ്റൊരാളുടേത്.
ധോനിയുടെ കാലത്ത് ഇന്ത്യന്‍ മുഖ്യസെലക്ടര്‍ ആയിരുന്ന മുന്‍ ഇന്ത്യന്‍താരം ദിലീപ് വെംഗ് സര്‍ക്കാരിന്റേതാണ് വെളിപ്പെടുത്തല്‍. തനിക്ക് ശേഷം ഇന്ത്യന്‍ ടീമിന്റെ നായകനായി വിരാട് കോഹ്ലിയെ നിയോഗിക്കാന്‍ ധോനിയോ പരിശീലകന്‍ ഗാരി കിര്‍സ്റ്റനോ താല്‍പ്പര്യമില്ലായിരുന്നു. ചെന്നൈ സൂപ്പര്‍കിംഗ്‌സില്‍ ഒപ്പം കളിച്ച ബദരീനാഥിലായിരുന്നു ഇരുവരുടേയും കണ്ണ്. സിഎസ്‌കെയുടെ മുന്‍ ഉടമ എന്‍ ശ്രീനിവാസനായിരുന്നു അന്ന് ബിസിസിഐ ട്രഷറര്‍.
29 ാം വയസ്സിലെങ്കിലും നായകനായി ബദരീനാഥിന് അവസരം നല്‍കിയില്ലെങ്കില്‍ പിന്നെ എന്നു നല്‍കുമെന്നായിരുന്നു ശ്രീനിവാസന്‍ അന്ന് തന്നോട് ചോദിച്ചത്. താന്‍ കോഹ്ലിയില്‍ ഉറച്ചു നിന്നപ്പോള്‍ എന്തുകൊണ്ട് ബദരിനാഥിനെ പരിഗണിച്ചില്ലെന്ന് ചോദിച്ചു. കോഹ്ലിയുടെ ബാറ്റിങ് കണ്ടിട്ടുണ്ടെന്നായിരുന്നു നല്‍കിയ മറുപടി. ഒപ്പം ഉണ്ടായിരുന്ന നാല് സെലക്ടര്‍മാരും കോഹ്ലിയെ നായകനാക്കാന്‍ അംഗീകരിച്ചു. 2008 ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയ കോഹ്ലി 2014ല്‍ ടെസ്റ്റ് നായകസ്ഥാനത്തേക്കാണ് ആദ്യമെത്തിയത്. 2017ല്‍ ഇന്ത്യയുടെ മുഴുവന്‍ സമയ നായകനാവാന്‍ ധോനി കോഹ്ലിയെ സഹായിക്കുകയും ചെയ്തു.
ഈ സംഭവം ഇന്ത്യന്‍ ക്രിക്കറ്റിന് നന്മയായെങ്കിലും ശ്രീനിവാസനെ പ്രകോപിപ്പിക്കുകയും എതിരാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയും ചെയ്തു. മുഖ്യ സെലക്ടര്‍ സ്ഥാനത്തു നിന്നും തന്നെ നീക്കി ശ്രീകാന്തിനെ മുഖ്യസെലക്ടറായി കൊണ്ടുവന്നതെന്നും പറഞ്ഞു. അതേസമയം കോഹ്ലിയ്ക്ക് കീഴില്‍ ധോനി പിന്നീട് മികച്ച പ്രകടനം നടത്തുകയും ഫീല്‍ഡില്‍ എടുക്കുന്ന നിര്‍ണ്ണായക തീരുമാനങ്ങളില്‍ ശക്തമായ സ്വാധീനം ചെലുത്തുകയും ചെയ്തു.
ഇന്നലെ മുതൽ ആണ് ലോകക്കപ്പ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. 24 മണിക്കൂർ കഴിയുമ്പോൾ 12 ലക്ഷം ടിക്കറ്റ് ബുക്കിങ് ആണ് നടന്നത്. ബുധനാഴ്ച ഉച്ചക്ക് ശേഷം ആയിരുന്നു ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. ഖത്തറിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ ടിക്കറ്റ് ബുക്കിങ് നടത്തിയിരിക്കുന്നത്. എന്നാൽ തൊട്ടു പിറകിൽ തന്നെ ഇന്ത്യയും എത്തിയിട്ടുണ്ട്. അർജന്‍റീന, മെക്സികോ, അമേരിക്ക, യുഎഇ, ഇംഗ്ലണ്ട്, ഇന്ത്യ, സൗദി അറേബ്യ, ബ്രസീൽ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളാണ് തൊട്ടുപിന്നിലായുള്ളത്.
ഫിഫയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് ടിക്കറ്റ് ബുക്കിങ് നടത്താൻ സാധിക്കുക. ജനുവരിൽ 19 മുതൽ ഫെബ്രുവരി എട്ട് വരെ ഈ സെെറ്റിൽ കയറി ടിക്കറ്റ് ബുക്ക് ചെയ്യാം. https://www.fifa.com/tickets എന്നാണ് ലിങ്ക്. 30 വർഷത്തെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കുറവ് ടിക്കറ്റ് വില ഇത്തവണത്തെ ലോകക്കപ്പിനാണ്. കൂടാതെ 2022 ഖത്തർ ലോകകപ്പിന് നിരവധി പ്രത്യേകതകൾ ഉണ്ട്.
ലോകകപ്പിന് ആതിഥേയം വഹിക്കുന്ന ഖത്തറിലെ സ്വദേശികൾക്കും വിദേശികൾക്കും 40 ഖത്തർ റിയാലിന് (819 ഇന്ത്യൻ രൂപ)ക്ക് ടിക്കറ്റ് ലഭിക്കും. നവംബർ 21ന് അൽബെയ്ത് സ്റ്റേഡിയത്തിൽ ആണ് ഉദ്ഘാടനം നടക്കുന്നത്. ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിൽ ആണ് ഫെെനൽ മത്സരങ്ങൾ നടക്കുക. രണ്ടാം ഘട്ടം ടിക്കറ്റ് ബുക്കിങ്ങ് 2022 ഏപ്രിൽ ഒന്നിന് ടൂർണമെന്‍റ് നറുക്കെടുപ്പിന് പിന്നാലെ ആരംഭിക്കും.
ഫൈനൽ മത്സരം കാണാൻ ആണ് കാണികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത്. 1.40 ലക്ഷം ടിക്കറ്റ് അപേക്ഷകളാണ് ഫെെനൽ മത്സരം കാണാൻ വേണ്ടിയുള്ള ടിക്കറ്റിന് വേണ്ടി എത്തിയിരിക്കുന്നത്. അതുപോലെ തന്നയാണ് ഉദ്ഘാടന മത്സരം കാണുന്നതിന് 80,000 ടിക്കറ്റുകളാണ് ആളുകൾ ബുക്ക് ചെയ്തിരിക്കുന്നത്.
ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ വിരമിക്കുന്നു. 2022 തന്റെ അവസാന സീസണായിരിക്കുമെന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണിലെ വനിതാ ഡബിള്‍സിലെ ആദ്യ റൗണ്ടിന് ശേഷം താരം അറിയിച്ചു.
“ഇത് എന്റെ അവസാന സീസണായിരിക്കുമെന്ന് ഞാന്‍ തീരുമാനിച്ച് കഴിഞ്ഞു. ആഴ്ച തോറും പ്രകടനം വിലയിരുത്തി മുന്നോട്ട് പോകാനാണ് ശ്രമം. ഈ സീസണ്‍ മുഴുവന്‍ കളിക്കാനാകുമോ എന്ന് ഉറപ്പില്ല. കളിക്കണം എന്നാണ് ആഗ്രഹം.” സാനിയ വ്യക്തമാക്കി.
2003 മുതല്‍ പ്രഫഷണല്‍ ടെന്നീസ് കളിക്കുന്ന സാനിയ 19 വര്‍ഷത്തെ കരിയറാണ് അവസാനിപ്പിക്കുന്നത്. വനിതാ ഡബിള്‍സില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയാണ് മുപ്പത്തിയഞ്ചുകാരിയായ സാനിയ. കരിയറില്‍ ആറ് ഗ്രാന്‍സ്ലാം കിരീടങ്ങള്‍ താരം സ്വന്തമാക്കിയിട്ടുണ്ട്. സിംഗിള്‍സില്‍ ഏറ്റവുമുയര്‍ന്ന റാങ്കിങ് 27 ആണ്. ടെന്നീസില്‍ ഒരു ഇന്ത്യന്‍ വനിതാ താരത്തിന്റെ ഏറ്റവുമുയര്‍ന്ന റാങ്കാണിത്. സിംഗിള്‍സ് റാങ്കിങ്ങില്‍ ആദ്യ നൂറിനുള്ളില്‍ ഇടം നേടിയ ഏക താരവും സാനിയയാണ്.
കണങ്കൈയ്‌ക്കേറ്റ പരിക്കിനെത്തുടര്‍ന്ന് സിംഗിള്‍സ് ഉപേക്ഷിച്ച താരം പിന്നീട് ഡബിള്‍സിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഡബ്ല്യൂടിഎ കിരീടം സ്വന്തമാക്കുന്ന രണ്ട് ഇന്ത്യന്‍ വനിതാ ടെന്നീസ് താരങ്ങളില്‍ ഒരാളാണ് സാനിയ. വിംബിള്‍ടണില്‍ കിരീടം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടവും സാനിയയ്ക്ക് സ്വന്തം. ഖേല്‍രത്‌ന, അര്‍ജുന അവാര്‍ഡുകള്‍ നല്‍കി രാജ്യം താരത്തിനെ ആദരിച്ചിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര കൈവിട്ടതിന് പിന്നാലെ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനമൊഴിയുകയാണെന്ന് പ്രഖ്യാപിച്ച് വിരാട് കോഹ്‌ലി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് കോഹ്‌ലി സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചത്.
2014-ൽ എംഎസ് ധോണിയിൽ നിന്ന് ടെസ്റ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത കോഹ്‌ലി ഈ വർഷം വരെ 68 ടെസ്റ്റുകളിലാണ് ടീം ഇന്ത്യയെ നയിച്ചത്. 40 മത്സരങ്ങളിലെ വിജയത്തോടെ 58.82 ആണ് കോഹ്‌ലിയുടെ ടെസ്റ്റിലെ വിജയശതമാനം.
ഓസ്‌ട്രേലിയയിൽ രണ്ടു തവണ ഇന്ത്യൻ ടീം ടെസ്റ്റ് പരമ്പര നേടിയപ്പോൾ കോഹ്‌ലിയായിരുന്നു ക്യാപ്റ്റൻ. ഈ പരമ്പരകളിൽ ഏതാനും മത്സരങ്ങളിൽ കോഹ്‌ലിയുടെ അഭാവത്തിൽ ടീമിനെ നയിച്ചത് അജിങ്ക്യ രഹാനെയായിരുന്നു. ഇംഗ്ലണ്ടിലും കോഹ്‌ലിയുടെ നേതൃത്വത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ടീമിനായിരുന്നു.
നേരത്തെ ട്വന്റി 20 ലോകകപ്പിനു ശേഷം അദ്ദേഹം ഇന്ത്യൻ ട്വന്റി 20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനവും ഒഴിഞ്ഞിരുന്നു. ഇതിനു പിന്നാലെ ബിസിസഐ അദ്ദേഹത്തെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തു നിന്നും മാറ്റുകയും പകരം രോഹിത്ത് ശർമ്മയെ നായകനായി പ്രഖ്യാപിച്ചതും ഏറെ വിവാദമായിരുന്നു. കോഹ്‌ലിയെ ഈ തീരുമാനം പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു.
നിയമപോരാട്ടത്തിൽ ഓസ്ട്രേലിയൻ സർക്കാരിനെതിരെ നേടിയ വിജയത്തിനും ടെന്നിസ് താരം നൊവാക് ജോക്കോവിച്ചിനെ രക്ഷിക്കാനായില്ല. കോടതി വിധിയുടെ പിൻബലത്തിൽ ഓസ്ട്രേലിയയിൽ തുടരുന്ന നൊവാക് ജോക്കോവിച്ചിന്റെ വീസ രാജ്യത്തെ ഇമിഗ്രേഷൻ മന്ത്രിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ഓസ്ട്രേലിയൻ സർക്കാർ വീണ്ടും റദ്ദാക്കി. ഇതോടെ താരത്തെ ഉടൻ ഓസ്ട്രേലിയയിൽനിന്ന് നാടുകടത്തും. ഫലത്തിൽ നിലവിലെ ചാംപ്യനായ ജോക്കോവിച്ചിന് ഈ വർഷത്തെ ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കാനാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി.
അതേസമയം, ഓസീസ് സർക്കാരിന്റെ നടപടിക്കെതിരെ ജോക്കോവിച്ച് വീണ്ടും കോടതിയെ സമീപിക്കുമെന്നാണ് വിവരം. ഈ മാസം 17ന് തുടങ്ങുന്ന ടൂർണമെന്റിൽ പങ്കെടുക്കുന്നതിന് എത്രയും വേഗം കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കാനാണ് ശ്രമം. കോടതിയെ സമീപിക്കുമെന്ന് ജോക്കോവിച്ചിന്റെ ലീഗൽ ടീം സ്ഥിരീകരിച്ചതായി വിവിധ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഓസ്ട്രേലിയൻ ഓപ്പൺ അധികൃതർ ടൂർണമെന്റിൽ താരത്തിന്റെ പങ്കാളിത്തം ഉറപ്പാക്കി സീഡിങ്ങും മത്സരക്രമവും പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഓസ്ട്രേലിയൻ സർക്കാർ ഇമിഗ്രേഷൻ മന്ത്രിയുടെ സവിശേഷാധികാരം ഉപയോഗിച്ച് വീണ്ടും വീസ റദ്ദാക്കിയത്. ഇതോടെ ജോക്കോവിച്ച് ഉടൻ ഓസ്ട്രേലിയ വിടേണ്ടിവരും. മാത്രമല്ല, മൂന്നു വർഷത്തേക്ക് താരത്തിന് ഓസ്ട്രേലിയയിൽ കാലുകുത്താനും കഴിയില്ല.
ഓസ്ട്രേലിയൻ ഇമിഗ്രേഷൻ മന്ത്രി അലക്സ് ഹോക് ആണ് ജോക്കോവിച്ചിന്റെ വീസ റദ്ദാക്കി അദ്ദേഹത്തെ നാടുകടത്താനുള്ള നിർണായക തീരുമാനം കൈക്കൊണ്ടത്. സെക്ഷൻ 133 സി (3) പ്രകാരമാണ് ജോക്കോവിച്ചിന്റെ വീസ റദ്ദാക്കി അദ്ദേഹത്തെ ഓസ്ട്രേലിയയിൽനിന്നും പുറത്താക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ജോക്കോവിച്ചും ആഭ്യന്തര വകുപ്പും ഓസ്ട്രേലിയൻ അതിർത്തി സേനയും നൽകിയ രേഖകൾ വിശദമായി പരിശോധിച്ച ശേഷമാണ് ഈ തീരുമാനമെന്നും മന്ത്രി വിശദീകരിച്ചു.
തിരുവനന്തപുരത്ത് സിപിഎം സംഘടിപ്പിച്ച മെഗാ തിരുവാതിരയെ വിമർശിച്ചുളള വിഡിയോ വൈറലാകാൻ ചെയ്തതല്ലെന്ന് കലാഭവന്‍ അൻസാർ. ഒരു രാഷ്ട്രീയപാർട്ടിയിലും ഉള്ള ആളല്ല താനെന്നും അനവസരത്തിൽ നടന്നൊരു പരിപാടിയെ വിമർശിക്കുക മാത്രമാണ് ചെയ്തതെന്നും അൻസാർ പറഞ്ഞു.
‘വൈറലാകാൻ വേണ്ടി ചെയ്തതല്ല. ഞങ്ങൾ രാവിലെ കലൂർ സ്റ്റേഡിയത്തിൽ നടക്കാൻ പോയപ്പോൾ സംസാരത്തിന്റെ ഇടയിൽ തിരുവാതിര വിഷയം വന്നു. വല്ല കാര്യവുമുണ്ടോ ഈ കൊറോണ സമയത്ത് ഇതിന്റെ വല്ല കാര്യവുമുണ്ടോ എന്ന് പറഞ്ഞ് ഞാൻ വെറുതെ കാണിച്ചതാ. ദാ ഇങ്ങനെയാ തിരുവാതിര കളിച്ചത് എന്ന് പറഞ്ഞ്. കൂട്ടത്തിലുള്ള എന്റെ ഒരു സുഹൃത്ത് അത് വിഡിയോ എടുത്ത് വാട്സാപ്പ് ഗ്രൂപ്പിലിട്ടു. ഇപ്പോൾ ഇത് മറ്റ് പല ഗ്രൂപ്പിലും പ്രചരിക്കുന്നുണ്ട്.
സർക്കാരിനെതിരെ പറഞ്ഞു എന്ന തരത്തിൽ പേടിയൊന്നുമില്ല. എനിക്ക് ഒരു കക്ഷി രാഷ്ട്രീയവുമില്ല. ഞാൻ സർക്കാരിനെയോ പിണറായി വിജയനെയോ ഒന്നും പറഞ്ഞിട്ടില്ല. തിരുവാതിര നടത്താൻ പാടില്ലായിരുന്നു. അനവസരത്തിൽ ആണ് അത് നടന്നത്. ആ നിലപാടിൽ തന്നെ ഉറച്ച് നില്‍ക്കുന്നു. സ്ത്രീകളെയും അധിക്ഷേപിച്ചിട്ടില്ല ആ വിഡിയോയില്‍. അവരുടെ തന്നെ പാർട്ടിയിലെ ഒരു പയ്യൻ കൊല്ലപ്പെട്ട് ഇരിക്കുന്ന സമയത്തല്ലേ ഇത് നടത്തിയത്. അതിനെയാണ് വിമർശിച്ചത്. ഇപ്പോൾ ഉമ്മൻ ചാണ്ടിയായിരുന്നു മുഖ്യമന്ത്രി എങ്കിലും ഞാൻ ഇങ്ങനെ തന്നെ പ്രതികരിക്കും.’–കലാഭവൻ അൻസാർ വ്യക്തമാക്കി.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കളായ ന്യൂസിലാന്‍ഡിനെ അട്ടിമറിച്ച് ബംഗ്ലാദേശ്. ന്യൂസിലാന്‍ഡിനെ അവരുടെ മണ്ണില്‍ വെച്ച് തന്നെ എട്ട് വിക്കറ്റിനാണ് ബംഗ്ലാദേശ് പരാജയപ്പെടുത്തിയത്. ന്യൂസിലാന്‍ഡ് മണ്ണിലെ ബംഗ്ലാദേശിന്റെ ആദ്യ ടെസ്റ്റ് വിജയമാണിത്. ഇതുവരെ കളിച്ച മറ്റ് എല്ലാ ടെസ്റ്റിലും ബംഗ്ലാദേശ് തോറ്റിരുന്നു. സ്‌കോര്‍- ന്യൂസിലാന്‍ഡ് 328 & 169, ബംഗ്ലാദേശ് 458 & 42/2.
നാലാം ദിനം കളി അവസാനിച്ചപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് എന്ന നിലയിലായിരുന്നു കിവീസ്. ഇതിനോട് 22 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേ അവശേഷിക്കുന്ന വിക്കറ്റും അഞ്ചാം ദിനത്തിന്റെ തുടക്കത്തിലെ ആതിഥേയര്‍ക്ക് നഷ്ടമായി. ഇതോടെ ബംഗ്ലാദേശിന്റെ വിജയലക്ഷ്യം വെറും 40 റണ്‍സ് മാത്രമായി.
16.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി ബംഗ്ലാദേശ് ലക്ഷ്യം മറികടന്നു. എബാദത്ത് ഹുസൈന്റെ ആറ് വിക്കറ്റ് പ്രകടനമാണ് രണ്ടാം ഇന്നിംഗ്സില്‍ ന്യൂസിലാന്‍ഡിന തകര്‍ത്തത്. വില്‍ യംഗ് (69), റോസ് ടെയ്ലര്‍ (40) എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്.
ഒന്നാം ഇന്നിംഗ്സില്‍ ബംഗ്ലാദേശ് 130 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിരുന്നു. ജയത്തോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ബംഗ്ലാദേശ് മുന്നിലെത്തി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 12 പോയിന്റും സ്വന്തമാക്കി.