അന്തരിച്ച് ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ അവസാന നിമിഷങ്ങള്‍ വെളിപ്പെടുത്തി അദ്ദേഹത്തിന്റെ മാനേജര്‍ ജെയിംസ് എര്‍സ്‌കിന്‍. വോണ്‍ അമിതമായി മദ്യപിച്ചിരുന്നുവെന്ന ആരോപണങ്ങള്‍ തള്ളിയ അദ്ദേഹം സുഹൃത്തുക്കള്‍ക്കൊപ്പം അത്താഴം കഴിക്കാന്‍ പദ്ധതിയിട്ടിരിക്കെയാണ് അബോധാവസ്ഥയിലായതെന്ന് പറഞ്ഞു.

‘തായ്ലന്‍ഡിലെ ഖൊ സമുയിലുള്ള റിസോര്‍ട്ടില്‍ അവധി ആഘോഷിക്കാനായി എത്തിയതാണ് വോണ്‍. വോണ്‍ മദ്യപിച്ചിരുന്നില്ല. അദ്ദേഹം സുഹൃത്തുക്കള്‍ക്കൊപ്പം അത്താഴം കഴിക്കാനുള്ള പദ്ധതിയിട്ടിരുന്നു. ഓസ്ട്രേലിയയും പാകിസ്ഥാനും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റാണ് അദ്ദേഹം ടെലിവിഷനില്‍ കണ്ടുകൊണ്ടിരുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം അത്താഴം കഴിച്ച് യുകെയിലേക്ക് പോകാനായിരുന്നു അദ്ദേഹം പദ്ധതിയിട്ടത്.’

‘വോണിനെ കാണാനായി ആന്‍ഡ്രൂ എന്ന സുഹൃത്ത് വന്ന സമയത്ത് അദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ടുകള്‍ വന്നതായി മനസിലാക്കി. അബോധാവസ്ഥയിലായ വോണിന് ആ സമയത്ത് കൃത്രിമ ശ്വാസം നല്‍കാനും സുഹൃത്ത് ശ്രമിച്ചിരുന്നു. 20 മിനിറ്റ് വൈകിയാണ് ആംബുലന്‍സ് എത്തിയത്. ഒരു മണിക്കൂര്‍ കഴിയുമ്പോഴേക്കും അദ്ദേഹം മരിച്ചു’ ജെയിംസ് എര്‍സ്‌കിന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കോവിഡ് ബാധിതനായിരുന്ന വോണിന് അതിന്റെ സങ്കീര്‍ണതകളുമുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച ശേഷമാണ് ഓസീസ് താരത്തിന് കോവിഡ് ബാധിച്ചത്. കടുത്ത തലവേദനയും പനിയും സഹിക്കാന്‍ കഴിഞ്ഞില്ലെന്ന് വോണ്‍ പിന്നീട് വ്യക്തമാക്കിയിരുന്നു. വേദന സഹിക്കാനാകാതെ നാല് ദിവസത്തോളം താരം വെന്റിലേറ്ററിലായിരുന്നു.