Sports

കെ.എല്‍ രാഹുല്‍, റാഷിദ് ഖാന്‍ എന്നിവര്‍ ഐപിഎല്ലില്‍ ഒരു വര്‍ഷത്തെ വിലക്ക് നേരിടേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇരുവരെയും പുതിയ ഫ്രാഞ്ചൈസിയായ ലഖ്‌നൗ സമീപിച്ചതായും സ്വാധീനം ചെലുത്തിയതായും പഞ്ചാബ് കിംഗ്സ്, സണ്‍റൈസേഴ്സ് ഹൈദാരാബാദ് ടീമുകള്‍ ആരോപിച്ചു. ഇതിനെതിരെ ഇരു ടീമുകളും ബിസിസിഐയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.

നേരത്തെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് ബിസിസിഐ ഒരു ഐപിഎല്‍ സീസണില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 2010ല്‍ രാജസ്ഥാന്‍ റോയല്‍സുമായി കരാര്‍ നിലനില്‍ക്കെ മറ്റു ഫ്രാഞ്ചൈസികളുമായി ചര്‍ച്ച നടത്തിയെന്ന് തെളിഞ്ഞതോടെയായിരുന്നു ഈ വിലക്ക്.

മെഗാ ലേലത്തിന് മുമ്പായി രാഹുലിനെ നിലനിര്‍ത്താന്‍ പഞ്ചാബും റാഷിദിനെ നിലനിര്‍ത്താന്‍ ഹൈദരാബാദും താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇരുവരും ടീമില്‍ തുടരുന്നില്ലെന്ന് അറിയിക്കുകയായിരുന്നു. ലഖ്‌നൗവിന്റെ വമ്പന്‍ ഓഫറാണ് ഇരുവരുടേയും ഈ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.

പഞ്ചാബ് കിംഗ്സ്, സണ്‍റൈസേഴ്സ് ഹൈദാരാബാദ് ടീമുകളില്‍ നിന്ന് വാക്കാലുള്ള പരാതിയാണ് ലഭിച്ചതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ബിസിസിഐയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയത്ത് മെഗാലേലത്തിന് മുമ്പായി ഐപിഎല്‍ ടീമുകള്‍ക്ക് താരങ്ങളെ നിലനിര്‍ത്താനുള്ള സമയപരിധി ഇന്ന് വൈകിട്ട് അവസാനിക്കും.

ഓസ്‌ട്രേലിയന്‍ മുന്‍ക്രിക്കറ്റ് താരം ഷെയ്ന്‍ വോണിന് വാഹനാപകടത്തില്‍ പരിക്ക്. മകനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. മകനാണ് ബൈക്ക് ഓടിച്ചിരുന്നത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിക്ക് ഗുരുതരമല്ലന്നാണ് സൂചന. ഡിസംബര്‍ എട്ടിന് ആരംഭിക്കുന്ന ആഷസ് സീരിസില്‍ വോണ്‍ കമന്‍റേറ്ററാണ്. അതിനുമുന്‍പ് പരിക്ക് ഭേദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭക്ഷണ മെനുവില്‍ ഹലാല്‍ മാംസം നിര്‍ബന്ധമാക്കി ബിസിസിഐ. ഇന്ത്യന്‍ ടീമിലെ താരങ്ങള്‍ക്കു പോഷകാഹാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ പുതിയ ഡയറ്റ് പ്ലാനിലാണ് ഹലാല്‍ മാംസം നിര്‍ബന്ധമാക്കിയിരിക്കുന്നത്. കൂടാതെ ഹലാല്‍ ആയാല്‍പ്പോലും താരങ്ങള്‍ക്ക് പന്നിയിറച്ചിയും ബീഫും കഴിക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.

ഇന്ത്യയുടെ വരാന്‍ പോകുന്ന വിദേശ പര്യടനത്തിനും ഐസിസി ടൂര്‍ണമെന്റുകള്‍ക്കും മുന്നോടിയായാണ് പുതയ ഡയറ്റ് പ്ലാന്‍ പ്രഖ്യാപിച്ചത്. പരമാവധി ഡയറ്റില്‍ മാംസം ഒഴുവാക്കാനും മാംസം നിര്‍ബന്ധമായി വേണ്ടവര്‍ ഹലാല്‍ മാംസം മാത്രമേ ഉപയോഗിക്കാവൂയെന്നുമാണ് നിര്‍ദേശം.

യുഎഇയില്‍ നടന്ന ടി20 ലോകകപ്പിലെ ഇന്ത്യയുടെ ദയനീയ പ്രകടനത്തിന് പിന്നാലെയാണ് ബിസിസിഐ താരങ്ങളുടെ ഡയറ്റ് പ്ലാനില്‍ മാറ്റം വരുത്താന്‍ തീരുമാനമെടുത്തത്.

എന്നാല്‍ ഈ തീരുമാനം സംബന്ധിച്ച് വാര്‍ത്തകള്‍ വന്നതോടെ ബിസിസിഐയ്ക്കെതിരേ രൂക്ഷവിമര്‍ശനം ഉയരുകയാണ്. ഹിന്ദു, സിഖ് മത വിശ്വാസികള്‍ക്ക് നിഷിദ്ധമായിരിക്കുന്ന ഹലാല്‍ ഭക്ഷണം നിര്‍ബന്ധമാക്കുന്നതിനെതിരെയാണ് പ്രതിഷേധം.

ഒരു മൃഗത്തെ അറുക്കാന്‍ രണ്ട് വഴികളുണ്ട്. ഹലാല്‍ രീതിയില്‍ മൃഗത്തെ മുറിച്ച് പതുക്കെ രക്തസ്രാവം അനുവദിക്കുന്നതും മൃഗത്തെ ഒറ്റയടിക്ക് അറുക്കുന്നതും. ഹലാല്‍ മാംസം കഴിക്കുന്നത് ഹിന്ദു-സിഖ് മത വിശ്വാസപ്രകാരം നിഷിദ്ധമാണെന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. അതേസമയം മുസ്ലീംകള്‍ ഹലാല്‍ മാംസം മാത്രമേ കഴിക്കാനാകൂ, അവര്‍ക്ക് മറ്റേതെങ്കിലും തരത്തിലുള്ള മാംസം നിഷിദ്ധമാണ്.

ഇന്ത്യന്‍ ടീമിലെ ഭൂരിഭാഗം കളിക്കാരും ഹിന്ദുക്കളാണെന്നും അവരുടെ മതമനുസരിച്ച് ഹലാല്‍ മാംസം കഴിക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുമ്പോള്‍ എങ്ങനെയാണ് ബിസിസിഐയും ഇന്ത്യന്‍ ടീം മാനേജ്മെന്റോ അവരെ ഇതു കഴിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്.

കേരളത്തില്‍ ‘ഹലാല്‍ ഭക്ഷണം’ സംബന്ധിച്ച് സംഘപരിവാര്‍ ഉയര്‍ത്തിയ വിവാദങ്ങള്‍ കത്തുന്നതിനിടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷാ സെക്രട്ടറിയായ ബിസിസിഐയും ക്രിക്കറ്റ് താരങ്ങളുടെ ഡയറ്റ് പ്ലാനില്‍ ‘ഹലാല്‍ മാംസം’ലനിര്‍ബന്ധമാക്കിയത്.

 

വനിതകളുടെ ഏഷ്യാകപ്പ് യോഗ്യതാ റൗണ്ടിൽ ഇറാൻ ജയിച്ചത് പുരുഷ താരത്തെ ഇറക്കിയാണെന്ന ഗുരുതര ആരോപണവുമായി ജോർദാൻ. യോഗ്യതാ മത്സരത്തിൽ ഇറാൻ രണ്ടിനെതിരെ നാലു ഗോളുകൾക്ക് ജോർദാനെ തോൽപ്പിച്ചിരുന്നു. മത്സരത്തിൽ രണ്ടു പെനൽറ്റികൾ ഉൾപ്പെടെ ഒട്ടേറെ സേവുകൾ നടത്തിയ ഇറാന്റെ ഗോൾകീപ്പർ പുരുഷനാണെന്നാണ് ജോർദാന്റെ ആരോപണം. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജോർദാൻ ഫുട്ബോൾ അധികൃതർ രംഗത്തെത്തി.

ഇറാൻ ഗോൾകീപ്പർ സുഹ്റ കൗദേയിക്കെതിരെയാണ് ജോർദാന്റെ ആരോപണം. ജോർദാനെ വീഴ്ത്തി ഇറാൻ ഏഷ്യാ കപ്പിനു യോഗ്യത നേടിയ മത്സരത്തിൽ രണ്ടു പെനൽറ്റികളാണ് സുഹ്റ രക്ഷപ്പെടുത്തിയത്. ഇതിനു പിന്നാലെയാണ് ജോർദാൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് അലി ബിൻ ഹുസൈൻ രാജകുമാരൻ സുഹ്റ കൗദേയിക്കെതിരെ പരസ്യമായി ആരോപണം ഉന്നയിച്ചത്. പുരുഷ താരമായ സുഹ്റ വനിതാ താരമായി അഭിനയിക്കുകയാണെന്നാണ് രാജകുമാരന്റെ ആരോപണം.

മുൻപ് ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിട്ടുള്ള വ്യക്തി കൂടിയാണ് ആരോപണം ഉയർത്തിയ അലി ബിൻ ഹുസൈൻ രാജകുമാരൻ. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന് ജോർദാൻ ഫുട്ബോൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി സമാർ നാസർ അയച്ച കത്ത് ട്വീറ്റ് ചെയ്താണ് അദ്ദേഹം ആരോപണം പരസ്യമായി ഉന്നയിച്ചത്. ‘സത്യമാണെങ്കിൽ അതീവ ഗുരുതരമായ വിഷയ’മാണ് ഇതെന്ന് ട്വിറ്ററിലൂടെ രാജകുമാരൻ ചൂണ്ടിക്കാട്ടി.

ജോർദാൻ ഫുട്ബോൾ അസോസിയേഷൻ സമർപ്പിച്ചിരിക്കുന്ന തെളിവുകളും ടൂർണമെന്റിന്റെ ഗൗരവവും പരിഗണിച്ച് താരത്തിന്റെ ലിംഗ പരിശോധന നടത്തണമെന്നാണ് കത്തിലെ ആവശ്യം. ഇതിനായി സ്വതന്ത്രരായ ആരോഗ്യ വിദഗ്ധരുടെ പ്രത്യേക പാനൽ രൂപീകരിക്കണമെന്ന ആവശ്യവും കത്തിലുണ്ട്. ഇറാന്റെ വനിതാ ഫുട്ബോൾ ടീമുമായി ബന്ധപ്പെട്ട് സമാനമായ പ്രശ്നങ്ങൾ മുൻപും ഉയർന്നിട്ടുണ്ടെന്നും ജോർദാൻ ചൂണ്ടിക്കാട്ടുന്നു.

ക്യാപ്റ്റന്‍ സഞ്ജു വി. സാംസണ്‍ മികച്ച ബാറ്റിംഗ് തുടര്‍ന്നപ്പോള്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റില്‍ കേരളം ക്വാര്‍ട്ടറില്‍. അവസാന പതിനാറില്‍ ഹിമാചല്‍ പ്രദേശിനെ എട്ട് വിക്കറ്റിന് മറികടന്നാണ് കേരളത്തിന്റെ മുന്നേറ്റം. ആദ്യം ബാറ്റ് ചെയ്ത ഹിമാചല്‍ പ്രദേശ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുത്തു. ചേസ് ചെയ്ത കേരളം 19.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 147 റണ്‍സെടുത്ത് വിജയത്തിലെത്തിച്ചേര്‍ന്നു.

സഞ്ജുവിന്റെ അര്‍ദ്ധ ശതകമാണ് കേരളത്തിന്റെ ജയത്തില്‍ നിര്‍ണായകമായത്. 39 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 52 റണ്‍സെടുത്ത സഞ്ജു പുറത്താകാതെ നിന്നു. 22 റണ്‍സുമായി ഓപ്പണര്‍ രോഹന്‍ കുന്നുമ്മല്‍ മടങ്ങിയെങ്കിലും സഞ്ജുവും മുഹമ്മദ് അസറുദ്ദീനും ക്രീസില്‍ നിന്നപ്പോള്‍ കേരളം അനായാസ ജയത്തിലേക്ക് നീങ്ങി. എന്നാല്‍ 18-ാം ഓവറിന്റെ അവസാന പന്തില്‍ അസറുദ്ദീന്‍ (60, നാല് ബൗണ്ടറി, രണ്ട് സിക്‌സ്) വീണതോടെ കേരളം സമ്മര്‍ദ്ദത്തിലായി. എങ്കിലും സച്ചിന്‍ ബേബിയും (10 നോട്ടൗട്ട്) സഞ്ജുവും ചേര്‍ന്ന മൂന്ന് പന്തുകള്‍ ബാക്കിവെച്ച് കേരളത്തെ വിജയതീരമണച്ചു.

നേരത്തെ, രാഘവ് ധവാന്‍ (65), പ്രശാന്ത് ചോപ്ര (36) എന്നിവരുടെ പ്രകടനമാണ് ഹിമാചലിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. കേരളത്തിനു വേണ്ടി എസ്. മിഥുന്‍ രണ്ട് വിക്കറ്റ് പിഴുതു. ബേസില്‍ തമ്പി, മനുകൃഷ്ണന്‍, ജലജ് സക്‌സേന, സജീവന്‍ അഖില്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

പോര്‍ച്ചുഗലിന്റെ ലോക കപ്പ് യോഗ്യത തുലാസില്‍. ലിസ്ബണില്‍ ഇന്നലെ സെര്‍ബിയക്കെതിരെ നടന്ന യോഗ്യതാ മത്സരത്തില്‍ പരാജയപ്പെട്ടതാണ് പോര്‍ച്ചുഗലിന് തിരിച്ചടിയായത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പറങ്കിപ്പട തോല്‍വി വഴങ്ങിയത്. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ അലക്സാണ്ടര്‍ മിത്രോവിച് നേടിയ ഹെഡ്ഡര്‍ ഗോളാണ് പോര്‍ച്ചുഗലിന്റെ ലോക കപ്പ് സ്വപ്നങ്ങളെ തുലാസിലാക്കിയത്.

മത്സരത്തില്‍ വിജയമോ സമനിലയോ നേടിയിരുന്നെങ്കില്‍ റൊണാള്‍ഡോയ്ക്കും സംഘത്തിനും ലോക കപ്പ് യോഗ്യത ഉറപ്പാക്കാന്‍ കഴിയുമായിരുന്നു. എന്നാലിനി അടുത്ത വര്‍ഷം മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന പ്ലേ ഓഫ് റൗണ്ടിലാകും ഇനി പോര്‍ച്ചുഗലിന്റെ ലോക കപ്പ് ഭാവി നിര്‍ണയിക്കപ്പെടുക.

ഗ്രൂപ്പ് എ യില്‍ കളിച്ച 8 മത്സരങ്ങളില്‍ നിന്ന് 20 പോയിന്റ് നേടിയാണ് സെര്‍ബിയ ലോക കപ്പിന് യോഗ്യത നേടിയിരിക്കുന്നത്. 17 പോയിന്റു നേടിയാണ് പോര്‍ച്ചുഗല്‍ പ്ലേ ഓഫ് റൗണ്ടിലേക്ക് എത്തിയിരിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചിലാണ് പ്ലേ ഓഫ് മത്സരങ്ങള്‍ നടക്കുക. പ്ലേ ഓഫ് ഗ്രൂപ്പുകളെ തീരുമാനിക്കാനുള്ള ഡ്രോ ഈ മാസം അവസാനം നടക്കും.

ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം വളരെ ഏറെ ആവേശപൂർവ്വം കാത്തിരുന്ന ടി :20 ക്രിക്കറ്റ്‌ കിരീടം ഓസ്‌ട്രേലിയയ്ക്ക്. ഓസീസിന്റെ ആദ്യ ടി20 കിരീട നേട്ടം. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലൻഡിനെ എട്ടു വിക്കറ്റിന് തകർത്താണ് ആരോൺ ഫിഞ്ചിന്റെ നേത്രത്തിൽ ഓസ്‌ട്രേലിയ കന്നി കിരീട നേട്ടം ചൂടിയത്. ക്യാപ്റ്റനെ ആദ്യം തന്നെ നഷ്ടമായെങ്കിലും വാർണറും മിച്ചൽ മാഷിന്റെയും തകർപ്പൻ പ്രകടത്തിലൂടെ ഓസ്ട്രലിയ ഏകപക്ഷിയമായി കളിയും കിരീടവും സ്വന്തമാക്കുവായിരുന്നു.

ടി20 ലോകകപ്പ് ഫൈനലുകളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ കണ്ടെത്തി വെല്ലുവിളിച്ചിട്ടും ഓസീസിനു മുന്നിൽ ന്യൂസീലൻഡ് രക്ഷപ്പെട്ടില്ല. ഈ ലോകകപ്പിൽ ഏറ്റവും നിർണായകമായി മാറിയ ടോസ് മുതൽ ഭാഗ്യം കൂടി കൂട്ടിനെത്തിയതോടെ ഓസ്ട്രേലിയയ്ക്ക് കന്നി ട്വന്റി20 ലോകകപ്പ് കിരീടം. ആവേശകരമായ ഫൈനലിൽ ന്യൂസീലൻഡിനെ എട്ടു വിക്കറ്റിനാണ് ഓസീസ് വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 172 റൺസ്. മറുപടി ബാറ്റിങ്ങിൽ ഓസീസ് ഏഴു പന്തും എട്ടു വിക്കറ്റും ബാക്കിയാക്കി വിജയം പിടിച്ചെടുത്തു. കന്നി ട്വന്റി20 ലോകകപ്പ് കിരീടം ലക്ഷ്യമിട്ടെത്തിയ ന്യൂസീലൻഡിനെ വീഴ്ത്തി ഓസീസിന് കന്നിക്കിരീടം.

ദുബായിൽ തുടർച്ചയായ 10–ാം രാത്രി മത്സരത്തിലാണ് ചെയ്സിങ് ടീം ജയിക്കുന്നത്. തകർപ്പൻ അർധസെഞ്ചുറികളുമായി ഓസീസിന്റെ ചെയ്സിങ് അനായാസമാക്കിയ മിച്ചൽ മാർഷ്, ഓപ്പണർ ഡേവിഡ് വാർണർ എന്നിവരാണ് കിരീടവിജയത്തിന്റെ നട്ടെല്ലായത്. ഓസീസിന്റെ ടോപ് സ്കോറർ കൂടിയായ മാർഷ് 50 പന്തിൽ 77 റൺസുമായി പുറത്താകാതെ നിന്നു. നാലു സിക്സും ആറു ഫോറും ഉൾപ്പെടുന്നതാണ് മാർഷിന്റെ ഇന്നിങ്സ്. വാർണർ 38 പന്തിൽ നാലു ഫോറും മൂന്നു സിക്സും സഹിതം 53 റണ്‍സെടുത്തു.

സ്കോർ ബോർഡിൽ വെറും 15 റൺസ് മാത്രമുള്ളപ്പോൾ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെ നഷ്ടമായ ഓസീസിന് രണ്ടാം വിക്കറ്റിൽ വാർണർ – മാർഷ് സഖ്യം പടുത്തുയർത്തിയ സെഞ്ചുറിയുടെ വക്കോളമെത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടാണ് ബലമായത്. വെറും 59 പന്തിൽനിന്ന് ഇരുവരും അടിച്ചുകൂട്ടിയത് 92 റൺസ്! വെറും 31 പന്തിൽനിന്ന് 50 കടന്ന മിച്ചൽ മാർഷ്, ട്വന്റി20 ലോകകപ്പ് ഫൈനലുകളിലെ വേഗമേറിയ അർധസെഞ്ചുറിയെന്ന നേട്ടവും സ്വന്തമാക്കി. ഇതേ മത്സരത്തിൽ 32 പന്തിൽ അർധസെഞ്ചുറി പിന്നിട്ട കിവീസ് ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ റെക്കോർഡാണ് മാർഷ് ‘അടിച്ചെടുത്തത്’. ഈ മത്സരത്തിൽ 34 പന്തിൽ 50 കടന്ന വാർണർ പട്ടികയിൽ അഞ്ചാമതുണ്ട്.

ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ഏഴു പന്തിൽ അഞ്ച് റൺസെടുത്ത് പുറത്തായി. ഗ്ലെൻ മാക്സ്‌വെൽ 18 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 28 റൺസുമായി പുറത്താകാതെ നിന്നു. പിരിയാത്ത മൂന്നാം വിക്കറ്റിൽ മാർഷ് – മാക്സ്‌വെൽ സഖ്യം വെറും 39 പന്തിൽനിന്ന് അടിച്ചുകൂട്ടിയത് 66 റൺസ്.

ടൂർണമെന്റിലുടനീളം കിവീസിന്റെ കുതിപ്പിന് ഇന്ധനമായ സ്പിന്നർ ഇഷ് സോധി, പേസ് ബോളർ ടിം സൗത്തി തുടങ്ങിയവർ കൂട്ടത്തോടെ നിരാശപ്പെടുത്തിയതാണ് അവർക്ക് വിനയായത്. സോധി മൂന്ന് ഓവറിൽ വഴങ്ങിയത് 40 റൺസ്. ടിം സൗത്തി 3.5 ഓവറിൽ 43 റൺസും വഴങ്ങി. രണ്ടു പേർക്കും വിക്കറ്റൊന്നും ലഭിച്ചില്ല. അതേസമയം, നാല് ഓവറിൽ 18 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത ട്രെന്റ് ബോൾട്ടിന്റെ പ്രകടനം ശ്രദ്ധേയമായി.

ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച കിവീസിന് പക്ഷേ പ്രതീക്ഷിച്ച ഒരു തുടക്കമല്ല ലഭിച്ചത്. കൂടാതെ ഓപ്പണിങ്ങിൽ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാറുള്ള മാർട്ടിൻ ഗുപ്റ്റിൽ :മിച്ചൽ എന്നിവർ നിരാശകൾ മാത്രം നൽകിയപ്പോൾ മൂന്നാമനായി ബാറ്റിങ് എത്തിയ നായകൻ കെയ്ൻ വില്യംസൺ തന്‍റെ ക്ലാസ്സ്‌ ബാറ്റിങ് മികവ് എന്തെന്ന് തെളിയിച്ചു. ഒരറ്റത്ത് നിന്നും വിക്കറ്റുകൾ നഷ്ടമാകുമ്പോയും തന്റെ പതിവ് ശൈലിയിൽ നിന്നും മാറി ആക്രമിച്ച് കളിച്ച വില്യംസൺ അതിവേഗ ഫിഫ്റ്റി നേടിയാണ് ടി :20ലോകകപ്പ് റെക്കോർഡ് ബുക്കിൽ ഇടം നേടിയത്.

ആദ്യത്തെ പവർപ്ലെയിൽ പേസർ ജോഷ് ഹേസൽവുഡ് മനോഹരമായി ബൗളിംഗ് പൂർത്തിയാക്കിയപോൾ വെറും 32 റൺസാണ് കിവീസിന് അടിച്ചെടുക്കുവാൻ കഴിഞ്ഞത്. ശേഷം എത്തിയ നായകൻ വില്യംസൺ അതിവേഗം കൂടി സ്കോർ ഉയർത്തി.48 ബോളുകളിൽ നിന്നാണ് താരം 10 ഫോറും 3 സിക്സും അടക്കം 85 റൺസ് അടിച്ചെടുത്തത്. കൂടാതെ ഓസ്ട്രേലിയൻ സ്റ്റാർ ഫാസ്റ്റ് ബൗളറായ മിച്ചൽ സ്റ്റാർക്ക് എതിരെ ഒരു ഓവറിൽ 3 സിക്സ് പറത്തി ഗിയർ മാറ്റിയ കെയ്ൻ വില്യംസൺ ആദ്യത്തെ 19 ബോളിൽ വെറും 18 റൺസ് മാത്രമാണ് അടിച്ചെടുത്തത്.

പിന്നീട് അടിച്ച് കളിച്ച നായകനായ വില്യംസൺ ശേഷം നേരിട്ട 29 ബോളിൽ നിന്നും 67 റൺസ് അടിച്ചെടുത്ത് ടീം ടോട്ടൽ 172 റൺസിലേക്ക് എത്തിച്ച്. താരം ഹേസൽവുഡ് ഓവറിൽ 18ആം ഓവറിലാണ് പുറത്തായത്. ഓസിസ് സ്റ്റാർ പേസർ സ്റ്റാർക്ക് നാല് ഓവറിൽ 60 റൺസ് വഴങ്ങിയത് ശ്രദ്ധേയമായി. കൂടാതെ ടി :20 ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന വ്യക്തികത സ്കോർ എന്ന റെക്കോർഡും താരം നേടി. 2016ലെ ടി :20 ലോകകപ്പിൽ പുറത്താവാതെ 85 റൺസ് അടിച്ച സാമുവൽസ് റെക്കോർഡ് ഒപ്പമാണ്‌ വില്യംസൺ എത്തിയത്.

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇനി രാഹുല്‍ ദ്രാവിഡിന്‍റെ കാലമാണ് വരുന്നത്. ഐസിസി ടി20 ലോകക്കപ്പോടെ ഇന്ത്യന്‍ കോച്ചായി രവി ശാസ്ത്രിയുടെ സേവനം അവസാനിച്ചിരുന്നു. ലോകകപ്പിനു ശേഷം ആരംഭിക്കുന്ന ന്യൂസിലന്‍റ് പര്യടനത്തോടെയാണ് ദ്രാവിഡിന്‍റെ സേവനം ആരംഭിക്കുന്നത്.

ഇന്ത്യന്‍ ടീമില്‍ ദ്രാവിഡിന്‍റെ സേവനം എങ്ങനെയാണ് എന്നറിയാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ദ്രാവിഡിനെ പറ്റി രസകരമായ കാര്യം സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ബിസിസിഐ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലി. ഷാര്‍ജ ഇന്‍റര്‍നാഷണല്‍ ബുക്ക് ഫെയറിലാണ് ഗാംഗുലിയുടെ വെളിപ്പെടുത്തല്‍.

അച്ഛന്‍ വീട്ടില്‍ ഭയങ്കര സ്ട്രിക്റ്റാണെന്നും, വീട്ടില്‍ നിന്നും അച്ഛനെ കൊണ്ടുപോകണം എന്ന് പറഞ്ഞ് ദ്രാവിഡിന്‍റെ മകന്‍റെ വിളി എത്തി. മകനെ രക്ഷിക്കാനാണ് ഞാന്‍ ദ്രാവിഡിനെ ഇന്ത്യന്‍ ടീമിലേക്ക് വിളിച്ചത് ” ദാദ ചിരിച്ചുകൊണ്ടു പറഞ്ഞു.

” ഞങ്ങൾ ഒരുമിച്ചാണ് വളർന്നത്, ഏകദേശം ഒരേ സമയത്താണ് ഞങ്ങൾ തുടങ്ങിയത്, കൂടുതൽ സമയവും ഒരുമിച്ച് കളിച്ചു. അതുകൊണ്ട് അവനെ സ്വാഗതം ചെയ്യാനും ഞങ്ങള്‍ക്ക് എളുപ്പമായിരുന്നു ” ഇന്ത്യന്‍ പരിശീലകനായി ദ്രാവിഡിനെ എത്തിച്ചതിനെ പറ്റി സൗരവ് ഗാംഗുലി പറഞ്ഞു.

ട്വന്റി 20 ലോകകപ്പ് സെമിഫൈനലിൽ തകർപ്പൻ പ്രകടത്തിനു മുൻപ് രോഗബാധിതനായി ഐസിയുവിലായപ്പോൾ ചികിത്സിച്ച മലയാളി ഡോക്ടർക്ക് പാക്ക് ക്രിക്കറ്റ്താരം മുഹമ്മദ് റിസ്‌വാൻ കയ്യൊപ്പിട്ട ജഴ്സി സമ്മാനിച്ചു.

ദുബായ് വിപിഎസ് മെഡിയോർ ആശുപത്രിയിൽ തൊണ്ടയിലെ അണുബാധയുമായി ചൊവ്വാഴ്ച എത്തിയ റിസ്‌വാനെ തിരുവനന്തപുരം സ്വദേശിയായ ശ്വാസകോശരോഗ വിദഗ്ധൻ ഡോ. സഹീർ സൈനുലാബ്ദീനാണു ചികിത്സിച്ചത്.

തൊണ്ടയിലെ അണുബാധ ശ്വാസനാളത്തെയും അന്നനാളത്തെയും ബാധിച്ചതാണെന്നും ഭേദമാകാൻ ഒരാഴ്ച വരെ സമയമെടുക്കുന്ന രോഗാവസ്ഥ രണ്ടുദിനം കൊണ്ടു മറികടന്നാണു റിസ്‌വാൻ ടീമിനൊപ്പം ചേർന്നതെന്നും ഡോ. സഹീർ പറഞ്ഞു.

വെള്ളിയാഴ്ച ഓസ്ട്രേലിയയ്ക്കെതിരെ ഓപ്പണറായി ഇറങ്ങി പാക്ക് ടീമിലെ ടോപ് സ്കോററുമായി. ‘എനിക്ക് ടീമിനൊപ്പം ചേർന്നു കളിക്കണം..’ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുമ്പോഴും പാക്ക് താരം മുഹമ്മദ് റിസ്വാൻ ഇതാണ് പറഞ്ഞു കൊണ്ടിരുന്നതെന്ന് ഡോ. സഹീർ.

35 മണിക്കൂർ ഇവിടെ കഴിഞ്ഞശേഷം ക്രീസിലെത്തി തകർപ്പൻ പ്രകടനം നടത്തിയ റിസ്വാനെക്കുറിച്ച് സഹീർ പറയുന്നു “അവിശ്വസനീയം”. ഭേദമാകാൻ ഒരാഴ്ച വരെ സമയമെടുക്കുന്ന രോഗാവസ്ഥ രണ്ടുദിനം കൊണ്ടാണ് റിസ്വാൻ മറികടന്നതെന്നും ഡോ.സഹീർ സൈനുലാബ്ദീൻ ചൂണ്ടിക്കാട്ടുന്നു.

യുവ ഫുട്‌ബോളര്‍ ആദര്‍ശ് യാതൊരു ആശങ്കളുമില്ലാതെ സ്‌പെയിനിലേയ്ക്ക് പറക്കും. ആര്‍ശിന് വേണ്ട വിമാനടിക്കറ്റുകള്‍ സ്‌പോണ്‍സര്‍ ചെയ്ത് മലയാള മണ്ണിന്റെ സ്വന്തം സഞ്ജു സാംസണ്‍ രംഗത്തെത്തി.

സ്പെയിനിലെ മൂന്നാം ഡിവിഷന്‍ ലീഗ് ക്ലബ്ബായ ഡിപ്പോര്‍ട്ടീവോ ലാ വിര്‍ജെന്‍ ഡെല്‍ കാമിനോവില്‍ ഒരു മാസം നീളുന്ന പരിശീലനത്തിന് ആദര്‍ശിന് അവസരം ലഭിച്ചു. എന്നാല്‍ പരിശീലനത്തിനായി സ്‌പെയിനില്‍ എത്തിച്ചേരാന്‍ സാമ്പത്തികം തടസ്സമായി. ഇതറിഞ്ഞതോടെയാണ് സഞ്ജു വിമാനടിക്കറ്റുകള്‍ സ്‌പോണ്‍സര്‍ ചെയ്ത് രംഗത്തെത്തിയത്.

മാന്നാര്‍ കുട്ടംപേരൂര്‍ സ്വദേശിയായ ആദര്‍ശ് തിരുവല്ല മാര്‍ത്തോമ്മ കോളജിലെ ബിരുദവിദ്യാര്‍ഥിയാണ് ആദര്‍ശ്. സഞ്ജുവിനു പുറമേ ചെങ്ങന്നൂര്‍ എംഎല്‍എയും സാംസ്‌കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാനും ബാക്കി തുക സംഘടിപ്പിക്കുന്നതില്‍ ആദര്‍ശിനെ സഹായിച്ചു. കാരക്കാട് ലിയോ ക്ലബ് 50000 രൂപ സമാഹരിച്ച് നല്‍കിയെന്നും ബാക്കി വന്ന തുക താന്‍ ആദര്‍ശിന് കൈമാറിയെന്നും സജി ചെറിയാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂർണ്ണരൂപം…

ഒരാഴ്ച്ച മുൻപാണ് മാന്നാർ കുട്ടംപേരൂർ സ്വദേശിയായ ആദർശ് എന്ന ചെറുപ്പക്കാരൻ എന്നെ കാണാൻ വരുന്നത്. തിരുവല്ല മാർത്തോമ്മ കോളേജിലെ ബിരുദവിദ്യാർത്ഥിയായ ആദർശ് ഫുട്ബോൾ താരമാണ്. ആദർശിന് വലിയൊരു അവസരം ലഭിച്ചിട്ടുണ്ട്, എന്നാൽ സാമ്പത്തികം എന്ന കടമ്പയിൽ തട്ടി ആ അവസരം നഷ്ടപ്പെടും എന്ന പ്രതിസന്ധിഘട്ടത്തിലാണ് എം.എൽ.എ എന്ന നിലയിൽ എന്നെ കാണാൻ വന്നത്.

സ്‌പെയിനിലെ മൂന്നാം ഡിവിഷൻ ലീഗ് ക്ലബ്ബായ ഡിപ്പോർട്ടീവോ ലാ വിർജെൻ ഡെൽ കാമിനോവിൽ ഒരു മാസം നീളുന്ന പരിശീലനത്തിന് ആദർശിന് അവസരം ലഭിച്ചു. അഞ്ചോളം മത്സരങ്ങളും ഈ കാലയളവിൽ കളിക്കുവാൻ സാധിക്കും. പ്രകടനം ക്ലബിനോ മറ്റ് ക്ലബുകൾക്കോ ഇഷ്ടപ്പെടുകയാണെങ്കിൽ കോണ്ട്രാക്റ്റ് ലഭിക്കുവാനും സാധ്യതയുണ്ട്. സ്‌പെയിൻ പോലെയുള്ള ഫുട്ബാൾ രംഗത്തെ അതികായ രാജ്യത്ത് ലീഗ് മത്സരങ്ങളിൽ കളിക്കുവാൻ അവസരം ലഭിക്കുക എന്നത് നമ്മുടെ നാട്ടിലെ ഫുട്ബാൾ താരത്തെ സംബന്ധിച്ചിടത്തോളം സ്വപ്നതുല്യമായ അവസരമാണ്. എന്നാൽ ഇതിന് ആവശ്യമായ ചിലവ് നമ്മൾ സ്വയം കണ്ടെത്തണം. ഇതായിരുന്നു ആദർശിന്റെ പ്രതിസന്ധി.

ഇക്കാര്യം അറിഞ്ഞ നമ്മുടെ പ്രിയ താരം Sanju Samson ആദർശിന്റെ ഫ്‌ളൈറ്റ് ടിക്കറ്റുകൾ സ്പോൺസർ ചെയ്തിട്ടുണ്ട്. നാട്ടിലെ അഭ്യുദയകാംഷികളും പഠിച്ച വിദ്യാലയവുമൊക്കെ അവരാൽ കഴിയുന്ന സഹായം നൽകിയിട്ടുണ്ട്. ഇതിന് പുറമെ വേണ്ടി വന്ന തുക നൽകുവാൻ കായികവകുപ്പിന്റെ സാധ്യതകൾ പരിശോധിച്ചെങ്കിലും ആദർശിന് ഉടനെ പോകേണ്ടതിനാൽ അതിന് മുമ്പ് ലഭിക്കുവാൻ സാങ്കേതികപ്രശ്നങ്ങൾ ഉണ്ടായി. ഈ സാഹചര്യത്തിൽ കാരക്കാട് ലിയോ ക്ലബ് സമാഹരിച്ച 50000 രൂപ ഇന്ന് ആദർശിന് കൈമാറി. ബാക്കി ആവശ്യമായ തുക ഞാൻ ആദർശിന് കൈമാറി. മറ്റന്നാൾ ആദർശ് മാഡ്രിഡിലേക്ക് യാത്ര തിരിക്കും.
ലെഫ്റ്റ് വിങ് ഫോർവേഡാണ് ആദർശ്. ക്രിസ്റ്റിയാനോ റൊണാൾഡോയുടെ കടുത്ത ആരാധകൻ. നാളെ ആദർശ് നമ്മുടെ അഭിമാനതാരമാകും എന്നെനിക്ക് ഉറപ്പുണ്ട്. അതിന് ഈ അവസരം വഴിയൊരുക്കട്ടെ എന്ന് ആശംസിക്കുന്നു.

Copyright © . All rights reserved