ബാഴ്‌സലോണ- ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയത് ഒടുവിൽ ഫുട്‌ബോൾ ലോകത്ത് സംഭവിച്ചു. അർജന്റീനയുടെ സൂപ്പർ താരം ലിയണൽ മെസി ബാഴ്‌സലോണ വിട്ടു. സ്പാനിഷ് ക്ലബ്ബ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കരാർ പുതുക്കുന്ന കാര്യത്തിൽ വ്യാഴാഴ്ച നടന്ന ചർച്ചയിലും തീരുമാനമാകാത്തതിനെ തുടർന്നാണ് പ്രഖ്യാപനം. രണ്ടു പതിറ്റാണ്ടിലെ ബന്ധം അവസാനിപ്പിച്ചാണ് മെസി ബാഴ്‌സ വിടുന്നത്.
കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് എഫ്.സി ബാഴ്‌സിലോണയും ലയണൽ മെസിയും തമ്മിൽ നേരത്തെ ധാരണയിൽ എത്തിയിരുന്നെങ്കിലും സാമ്പത്തികവും ലാലിഗ വ്യവസ്ഥകളുമായും ബന്ധപ്പെട്ട കാരണങ്ങളാൽ അത് നടക്കാത്ത സഹചര്യമാണുള്ളത്. അതിനാൽ മെസി ഇനി ബാഴ്‌സയിൽ തുടരില്ല. ഇക്കാര്യത്തിൽ ഇരുകൂട്ടരുടെയും ആഗ്രഹം നടക്കാത്തതിൽ അതിയായ സങ്കടമുണ്ട്. ക്ലബ്ബിനായി ചെയ്ത എല്ലാ കാര്യങ്ങൾക്കും എഫ്.ബി ബാഴ്‌സലോണ മെസിയോട് കടപ്പെട്ടിരിക്കുന്നു. വ്യക്തി ജീവിതത്തിലും ഫുട്‌ബോൾ കരിയറിലും മെസിക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നും ബാഴ്‌സ പുറത്തിറക്കിയ പ്രസ്താവനയിലുണ്ട്.
ബാഴ്‌സലോണ വിടേണ്ട സാഹചര്യമുണ്ടാകുമെന്ന് മെസി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇതിന്റെ ഭാഗമായി ക്ലബിന്റെ നായകനായിരുന്ന താരം കടുത്ത നിരാശയിലാണെന്നും റിപ്പോർട്ടുകൾ. അടുത്ത ദിവസങ്ങളിൽ മെസി ബാഴ്‌സയുമായി കരാർ പുതുക്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്ന സമയത്താണ് ഏവരെയും ഞെട്ടിച്ച് മെസിക്കു പുതിയ കരാർ നൽകാൻ കഴിയില്ലെന്ന് ബാഴ്‌സ വ്യക്തമാക്കിയത്.
ഇരുപത്തിയൊന്നു വർഷമായി തന്റെ ജീവിതത്തിന്റെ ഭാഗമായി നിൽക്കുന്ന ക്ലബ് വിടേണ്ട അവസ്ഥയുണ്ടാകുമെന്ന് മെസി ഒരിക്കലും കരുതിയിരുന്നില്ലെന്ന് സ്‌പാനിഷ് മാധ്യമം സ്‌പോർട് വെളിപ്പെടുത്തുന്നത്. ഇബിസയിൽ ഒഴിവുകാലം ചിലവഴിച്ചതിനു ശേഷം ബാഴ്‌സലോണയിലേക്ക് കരാർ പുതുക്കാൻ വേണ്ടിയെത്തിയ മെസിക്ക് നിലവിലെ സാഹചര്യത്തിൽ അതീവ ദുഃഖമുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ബാഴ്‌സലോണ വിടാൻ താൽപര്യമില്ലെന്ന് മെസി നിരവധി തവണ വെളിപ്പെടുത്തിയിട്ടുള്ളതാണ്. ബാഴ്‌സയിൽ തുടരാൻ ക്ലബിന്റെ സാമ്പത്തിക സാഹചര്യങ്ങളെ പരിഗണിച്ച് അമ്പതു ശതമാനം പ്രതിഫലം വെട്ടിക്കുറക്കാനും താരം സമ്മതിച്ചിരുന്നു. എന്നാൽ ക്ലബിനും താരത്തിനും ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.
അതേസമയം മെസി ഇനി ചേക്കേറാൻ സാധ്യതയുള്ള ക്ലബ് ഏതാണെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. നിലവിൽ പിഎസ്‌ജിക്കാണ് കൂടുതൽ സാധ്യത കൽപ്പിക്കുന്നതെങ്കിലും ഫ്രീ ഏജന്റായ താരത്തിനു വേണ്ടി മാഞ്ചസ്റ്റർ സിറ്റിയും രംഗത്തു വരാൻ സാധ്യതയുണ്ട്.
ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ചരിത്ര നേട്ടം.വെങ്കല മെഡലിനായി ഇന്ന് നടന്ന മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ജെറമിയെ ആണ് ഇന്ത്യ തോൽപ്പിച്ചത്. നാളിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. ജയത്തോടെ ഇന്ത്യ 41 വർഷങ്ങൾക്ക് ശേഷം ഹോക്കിയിൽ ഇന്ത്യ ഒളിംപിക് മെഡല്‍ നേടുന്നത്.
മത്സരത്തിൽ മോശം പ്രകടനത്തോടെ ആരംഭിച്ച ഇന്ത്യ വമ്പൻ തിരിച്ചുവരവ് നടത്തിയേയ്ന് വിജയം സ്വന്തമാക്കിയത്. ഒരു ഘട്ടത്തിൽ 1 -3 എന്ന നിലയിലായിരുന്നു ഇന്ത്യ വമ്പൻ പ്രകടനവും വൻമതിൽ ശ്രീജേഷിൻറെ മികവിലുമാണ് 5-4 എന്ന സ്കോറിന് വിജയം സ്വന്തമാക്കിയത്.
തിമൂറിലൂടെ ജര്‍മനി ആദ്യ ക്വാര്‍ട്ടറില്‍ ലീഡ് സ്വന്തമാക്കി എന്നാൽ സിമ്രന്‍ജീത് ഇന്ത്യയെ ഒപ്പമെത്തിച്ചു. രണ്ടാം ക്വാര്‍ട്ടറിന്‍റെ തുടക്കത്തില്‍ ആയിരുന്നു ഇൻഡയുടെ സമനില ഗോൾ. പിന്നീട് ജർമനി അധോഅത്യം നേടുകയും വില്ലെന്‍ ജര്‍മനിക്ക് രണ്ടാം ഗോൾ സമ്മാനിക്കുകയും ചെയ്തു. തൊട്ട് പിന്നാലെ മൂന്നാം ഗോൾ ഫര്‍ക്കിലൂടെ ജര്‍മനി നേടി. ഇതോടെ 1-3 എന്ന സ്‌കോറിൽ തകർന്ന ഇന്ത്യ വമ്പൻ തിരിച്ചുവരവ് ആണ് നടത്തിയത്.
ടോക്യോ ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ വെങ്കലം നേടി ഇന്ത്യ. പതിറ്റാണ്ടുകൾ നീണ്ടു നിന്ന കാത്തിരിപ്പിന് ഒടുവിലാണ് ഇന്ത്യ ഹോക്കിയിൽ മെഡൽ നേടുന്നത്. വെങ്കലം നേടി ഇന്ത്യ ചരിത്രം എഴുതി. 5-4 ആണ് സ്കോർ
ഒന്നിനെതിരെ മൂന്ന് ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യയുടെ ഉയർത്തെഴുനേൽപ്പ്. ഇന്ത്യയ്ക്ക് വേണ്ടി സിമ്രൻജിത് സിംഗ്, ഹാർദിക് സിംഗ്, ഹർമൻപ്രീത്, രൂപീന്ദർ സിംഗ് എന്നിവരാണ് ഗോളുകൾ നേടിയത്.
അറ്റാക്കിംഗിൽ ശ്രദ്ധയൂന്നിയാണ് ഇരുടീമുകളും കളിക്കുന്നത്. കളി തുടങ്ങുമ്പോൾ ജർമനി ഒരു ഗോളിന് മുന്നിലായിരുന്നു. തിമൂർ ഒറൂസാണ് ജർമനിക്ക് വേണ്ടി ഗോൾ നേടിയത്. ഇതിന് പിന്നാലെ ഇന്ത്യയുടെ സിമ്രൻജിത്ത് ഗോൾ നേടി. തുടർന്ന് 24-ാം മിനിറ്റിലും 25-ാം മിനിറ്റിലും നിക്ലാസ് വെലനും, ബെനെഡിക്ടും സ്കോർ ചെയ്തു. 28-ാം മിനിറ്റിൽ ഹർദിക് സിംഗ് ഗോൾ അടിച്ച് സ്കോർ 3-1 ൽ നിന്ന് 3-2 ലേക്ക് ഉയർത്തി. പിന്നീട് ഹർമൻപ്രീത് ഗോൾ വല കുലുക്കി സ്കോർ 3-3 ൽ എത്തിച്ചു. പിന്നീടുള്ള രണ്ട് ഗോളുകൾ പിറന്നത് മൂന്നാം ക്വാർട്ടറിലാണ്.
ജർമനിയുടെ 12 രണ്ട് പെനാൽറ്റി കോർണറുകളിൽ പതിനൊന്നും പി.ആർ ശ്രീജേഷും ഡിഫൻഡർമാരും ചേർന്ന് സേവ് ചെയ്തിരുന്നു.
നാല് പതിറ്റാണ്ടിലെ ചരിത്രം തിരുത്തി ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യ സെമിയില്‍. മലയാളി താരം പിആര്‍ ശ്രീജേഷിന്റെ നേതൃത്വത്തില്‍ ഒളിംപിക്സിനിറങ്ങിയ ഇന്ത്യ ഇന്നു നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ബ്രിട്ടനെ തോല്‍പിച്ചാണ് അവസാന നാലില്‍ ഇടംപിടിച്ചത്.
41 വര്‍ഷത്തിനുശേഷമാണ് ഇന്ത്യ ഒളിംപിക്‌സ് ഹോക്കി സെമിയില്‍ കടക്കുന്നത്. 3-1 നാണ് ഇന്ത്യ ബ്രിട്ടനെ പരാജയപ്പെടുത്തിയത്. സെമിയില്‍ കരുത്തരായ ബെല്‍ജിയം ഇന്ത്യയുടെ എതിരാളികള്‍.
ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ ജയം. ഏഴാം മിനിറ്റില്‍ ദില്‍പ്രീത് സിംഗ് ഇന്ത്യക്ക് ലീഡ് ഒരുക്കി. 9ാം മിനിറ്റില്‍ ഗുര്‍ജന്ദ് സിംഗും ലക്ഷ്യം കണ്ടതോടെ സ്‌കോര്‍: 2-0. 46-ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണര്‍ മുതലാക്കി വാര്‍ഡ് ബ്രിട്ടനായി ഒരു ഗോള്‍ മടക്കി.
എന്നാല്‍ 57-ാം മിനിറ്റില്‍ ഹാര്‍ദിക് സിംഗ് ഗോള്‍ വല ചലിപ്പിച്ചതോടെ ഇന്ത്യ വിജയം ഉറപ്പിച്ചു. വനിതാ ഹോക്കിയിലും ഇന്ത്യ ക്വാര്‍ട്ടറില്‍ കടന്നിരുന്നു. മലയാളി ഗോള്‍കീപ്പര്‍ പിആര്‍ ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകള്‍ ഇന്ത്യയ്ക്ക് തുണയായി.
ഇതിനു മുമ്പ് 1980 മോസ്‌കോ ഒളിമ്പിക്സിലാണ് ഇന്ത്യ അവസാനമായി സെമി കളിച്ചത്. അന്ന് ഫൈനലില്‍ കടന്ന ഇന്ത്യ തങ്ങളുടെ എട്ടാം സ്വര്‍ണവും സ്വന്തമാക്കിയിരുന്നു. ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യ ഏറ്റവും അവസാനം മെഡലണിഞ്ഞിട്ട് 41 വര്‍ഷത്തിനു ശേഷമാണ് ഇപ്പോഴത്തെ സെമിഫൈനല്‍ പ്രവേശനം.
ഡിസ്കസ് ത്രോയില്‍ ഫൈനലിന് യോഗ്യത നേടി ഇന്ത്യയുടെ കമല്‍പ്രീത് കൗര്‍. യോഗ്യതാ റൗണ്ടില്‍ രണ്ടാം സ്ഥാനക്കാരിയായാണ് ഫൈനല്‍ പ്രവേശനം. ബോകിസ്ങ്ങില്‍ ലോക ഒന്നാംനമ്പര്‍താരം അമിത് പങ്കല്‍ പ്രീക്വാര്‍ട്ടറില്‍ പുറത്തായി.
യോഗ്യത റൗണ്ടിലെ അവസാന ശ്രമത്തില്‍ 64 മീറ്റര്‍ ദൂരം കുറിച്ചാണ് കമല്‍പ്രീത് കൗറിന്റെ ഫൈനല്‍ പ്രവേശം. സീമ പൂനിയയ്ക്ക് ഫൈനല്‍ യോഗ്യത നേടാനായില്ല. യോഗ്യതാ റൗണ്ടില്‍ അവസാന സ്ഥാനക്കാരിയായി പുറത്ത്. 52കിലോ വിഭാഗം ബോക്സിങ്ങില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന അമിത് പങ്കല്‍ പ്രീക്വാര്‍ട്ടറില്‍ അട്ടിമറിക്കപ്പെട്ടു. കൊളംബിയന്‍ ബോക്സര്‍ മാര്‍ട്ടിനസ് 1–4 എന്ന സ്കോറിന് പങ്കലിനെ വീഴ്ത്തി.
അതാനു ദാസ് പ്രീ ക്വാര്‍ട്ടറില്‍ പുറത്തായതോടെ അമ്പെയ്ത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. ജപ്പാന്‍ ആര്‍ച്ചറോട് 4-6നാണ് തോല്‍വി. വന്ദന കതാരിയയുടെ ഹാട്രിക് കരുത്തില്‍ വനിത ഹോക്കിയില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 4–3ന് തകര്‍ത്തു. ഒളിംപിക്സ് ഹോക്കിയില്‍ ആദ്യമായ്ാണ് ഒരു ഇന്ത്യന്‍ വനിത ഹാട്രിക് നേടുന്നത്.
ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യ വീണ്ടും മെഡല്‍പ്പട്ടികയില്‍. വനിതകളുടെ ബോക്‌സിങ്ങില്‍ തകര്‍പ്പന്‍ പ്രകടനവുമായി ലോവ്‌ലിന ബോര്‍ഗോഹെയ്‌നാണ് ഇന്ത്യക്കായി മെഡല്‍ ഉറപ്പിച്ചത്. ഇന്നു രാവിലെ നടന്ന വനിതകളുടെ വെല്‍റ്റര്‍വെയ്റ്റ് ബോക്‌സിങ് ക്വാര്‍ട്ടര്‍ ഫൈനലില തായ്‌പെയ് താരം ചെന്‍ നിയന്‍ ചെന്നിനെയാണ് ലോവ്‌ലിന ഇടിച്ചിട്ടത്.
ജയത്തോടെ സെമിയില്‍ കടന്ന ഇന്ത്യന്‍ താരം വെങ്കലമെഡല്‍ ഉറപ്പാക്കി. മൂന്നു റൗണ്ടിലും എതിരാളിയെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ലോവ്‌ലിന കാഴ്ചവച്ചത്.
ആദ്യ റൗണ്ടില്‍ മൂന്നു ജഡ്ജുമാര്‍ ലോവ്‌ലിനയെ പിന്തുണച്ചപ്പോള്‍ രണ്ടുപേരാണ് തായ്‌പേയ് താരത്തിനൊപ്പം നിന്നത്. രണ്ടാം റൗണ്ടില്‍ തകര്‍പ്പന്‍ പ്രകടനം ഇന്ത്യന്‍ താരം പുറത്തെടുത്തപ്പോള്‍ അഞ്ച് ജഡ്ജുമാരും ലവ്‌ലിനയ്‌ക്കൊപ്പം നിന്നു. മൂന്നാം റൗണ്ടിലും ഇന്ത്യന്‍ താരത്തിനെതിരേ പിടിച്ചു നില്‍ക്കാന്‍ ചെന്നിനായില്ല. മൂന്നാം റൗണ്ടില്‍ നാലു ജഡ്ജിമാരും ലവ്‌ലിനയ്‌ക്കൊപ്പം നിന്നു.
അസമില്‍ നിന്ന് ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യ വനിതാ താരമാണ് ലോവ്‌ലിന. 2018ലും 2019ലും തുടര്‍ച്ചയായി രണ്ടു തവണ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടി രാജ്യാന്തര തലത്തില്‍ ശ്രദ്ധനേടിയ താരമണ്. ഇരുതവണയും വെങ്കലമാണ് ലോവ്‌ലിന സ്വന്തമാക്കിയത്.
വാടകയ്‌ക്കെടുത്ത കാറുമായി മോഷണത്തിനിറങ്ങിയവര്‍ക്ക് ടെക്‌നോളജി കൊടുത്തത് എട്ടിന്റെ പണി. ഹൊസങ്കടി രാജധാനി ജൂവലറിയില്‍ നിന്ന് വാച്ച്മാനെ കെട്ടിയിട്ട് 15 കിലോഗ്രാം വെള്ളി ആഭരണങ്ങളും 4.5 ലക്ഷം രൂപയുമടക്കം 16 ലക്ഷം രൂപയുടെ മോഷണം നടത്തിയ പ്രതികളെയാണ് കാറിലെ അതിനൂതന സാങ്കേതിക വിദ്യ കുടുക്കിയത്.
കര്‍ണാടകയിലെ കുപ്രസിദ്ധ മോഷ്ടാവ് ബണ്ട്വാള്‍ സ്വദേശി മുഹമ്മദ് ഗൗസും സംഘവുമാണ് രാജധാനി ജൂവലറിയില്‍ കവര്‍ച്ച നടത്തിയത്. കവര്‍ച്ച കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇവരുടെ കാര്‍ ഉള്ളാള്‍ പോലീസ് തൊക്കോട് വച്ച് തടഞ്ഞു നിര്‍ത്തിയപ്പോള്‍ ഏഴംഗ കവര്‍ച്ചാസംഘം പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന നാലു പോലീസുകാരെ ആക്രമിച്ച് കാറുപേക്ഷിച്ച് കൈയില്‍ കിട്ടിയ ബാഗുമെടുത്ത് കടന്നു കളയുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ കാറില്‍ നിന്ന് ഒന്നരലക്ഷം രൂപയും ഏഴര കിലോഗ്രാം വെള്ളിയാഭരണങ്ങളും കണ്ടെടുത്തു.
ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് മുഹമ്മദ് ഗൗസും സുഹൃത്ത് ഇബ്രാഹിമും കര്‍ണാടക സൂറത്കലിലെ റൂബി കാര്‍ റെന്റല്‍ എന്ന സ്ഥാപനത്തില്‍ കാര്‍ വാടകയ്ക്ക് എടുക്കാനെത്തുന്നത്. ചിക്കമംഗളൂരുവിന് സമീപത്തെ മുസ്ലിം തീര്‍ത്ഥാടന കേന്ദ്രമായ ബാബ ബുഡഗിരിയില്‍ പോകാനാണ് വാഹനമെന്നാണ് ഇവര്‍ പറഞ്ഞത്. ചെറിയ കാറുകള്‍ മാത്രമാണ് ഇവിടെയുണ്ടായത്. എന്നാല്‍ കുടുംബാംഗങ്ങളും ഒപ്പമുണ്ടെന്നും വലിയ വാഹനം തന്നെ വേണമെന്നും ഗൗസ് പറഞ്ഞു. ഇതോടെ സ്ഥാപന ഉടമയും വ്യവസായിയുമായ മുഹമ്മദ് മുസ്തഫ തന്റെ സ്വന്തം ഇന്നോവ കാര്‍ ഇവര്‍ക്കായി വിട്ടുനല്‍കുകയായിരുന്നു.
ഗൗസിനെ മുഹമ്മദിന് മുന്‍പരിചയമുണ്ടായിരുന്നില്ല. മുഹമ്മദിന്റെ സുഹൃത്ത് സുലൈമാനുമായുള്ള പരിചയം മൂലമാണ് കാര്‍ വിട്ടുകൊടുത്തത്. 9.30 ഓടെ ഇവര്‍ കാറുമായി പുറപ്പെടുകയും ചെയ്തു. എന്നാല്‍ മുഹമ്മദ് കാറില്‍ ഘടിപ്പിച്ചിരുന്ന സാങ്കേതിക ഉപകരണങ്ങളെക്കുറിച്ച് കവര്‍ച്ചാസംഘത്തിന് യാതൊരു അറിവുമുണ്ടായിരുന്നില്ല.
ജിപിഎസ് ട്രാക്കര്‍, കാറിലുള്ളവര്‍ സംസാരിക്കുന്നത് കേള്‍ക്കാനുള്ള സ്പീക്കര്‍, വേഗത നൂറു കിലോമീറ്ററില്‍ കൂടിയാല്‍ അറിയിക്കുന്ന അലാറം എന്നിവയെല്ലാം ഇതിലുണ്ടായിരുന്നു. പിറ്റേന്ന് പുലര്‍ച്ചെ അഞ്ചോടെ ബാബ ബുഡഗിരിയിലേക്ക് പോകുമെന്നാണ് ഗൗസ് മുഹമ്മദിനോടു പറഞ്ഞത്.
എന്നാല്‍ രാത്രി 10.30 ആയിട്ടും തന്റെ കാര്‍ കങ്കനാടിയിലെ ഒരു ഹോട്ടലിന് മുന്നില്‍ കിടക്കുന്നത് ശ്രദ്ധിച്ച മുഹമ്മദിന് സംശയമേറി. കിടക്കാനൊരുങ്ങവെ കാറിന്റെ വേഗത നൂറു കിലോമീറ്ററില്‍ കൂടി എന്ന അലാറം മൊബൈല്‍ ഫോണില്‍ വന്നു. തുടര്‍ന്ന് മുഹമ്മദ് തന്റെ ലാപ്‌ടോപ്പ് തുറന്ന് ജിപിഎസ് ട്രാക്കര്‍ ഓണ്‍ ചെയ്തപ്പോള്‍ കാര്‍ കേരളത്തിലേക്ക് പോകുന്നതായി മനസിലായി. കാറിനുള്ളിലെ സ്പീക്കര്‍ ഓണ്‍ ചെയ്തപ്പോള്‍ പൂട്ട് തകര്‍ക്കുന്നതിനെക്കുറിച്ചും കാറിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റുന്നതിനെ കുറിച്ചുമൊക്കെ കന്നഡയും തുളുവും കലര്‍ന്ന ഭാഷയില്‍ സംസാരം.
ഇതിനിടെ കനത്ത മഴ കാരണം ജിപിഎസ് ബന്ധം വിച്ഛേദിക്കപ്പെട്ടു. അപകടം മണത്ത മുഹമ്മദ് കര്‍ണാടക പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പുലര്‍ച്ചെ 1.30 മുതല്‍ മൂന്നു വരെ കവര്‍ച്ചാസംഘം രാജധാനി ജൂവലറിയിലുണ്ടായിരുന്നു. കേരള അതിര്‍ത്തി കടന്ന് അധികം കഴിയുന്നതിനുമുമ്പ് പുലര്‍ച്ചെ നാലോടെതന്നെ ഉള്ളാള്‍ പോലീസ് കാര്‍ പിടികൂടുകയും ചെയ്തു. ഗൗസിനും സംഘത്തിനുമെതിരേ പൊലീസ് 353, 380, 457 വകുപ്പുകള്‍ പ്രകാരം കേസെടുത്തു.
ഇന്ത്യന്‍ നായകന്‍ ശിഖര്‍ ധവാന് കോവിഡ് പോസിറ്റീവായതായി റിപ്പോര്‍ട്ടുകള്‍. ലങ്കന്‍ പര്യടനത്തിലുള്ള ടീമില്‍ കോവിഡ് പോസിറ്റീവാകുന്ന രണ്ടാമത്തെ താരമാണ് ധവാന്‍. നേരത്തെ ഇന്ത്യന്‍ താരം ക്രുണാല്‍ പാണ്ഡ്യയ്ക്കും കോവിഡ് പോസിറ്റീവായിരുന്നു.
ധവാന്റെ കാര്യത്തില്‍ ഇതുവരെ ബി.സി.സി.ഐയുടെ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. ക്രുണാലുമായി സമ്പര്‍ക്കമുണ്ടായിരുന്നതിനാല്‍ താരം ഐസലേക്ഷനിലാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
ട്വിറ്ററില്‍ ഇത് സംബന്ധിച്ച ചര്‍ച്ച പൊടിപൊടിക്കുകയാണ്. ധവാന്‍ ഐസലേഷനിലാണെന്നും ധവാന് പകരം ആര് ക്യാപ്റ്റനാകണമെന്നുമാണ് ട്വിറ്ററിലെ ചൂടുള്ള ചര്‍ച്ച.
ധവാന് പകരം നായകനായി മലയാളി താരം സഞ്ജു സാംസണോ, വൈസ് ക്യാപ്റ്റന്‍ ഭുവനേശ്വര്‍ കുമാറോ എത്തണമെന്നാണ് ആരാധകര്‍ പറയുന്നത്. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ക്രുണാല്‍ പണ്ഡ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ച് സാഹചര്യത്തില്‍ ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന രണ്ടാം ടി20 മത്സരം ബുധനാഴ്ചത്തേക്ക് മാറ്റിയിരുന്നു.
ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ പ്രതീക്ഷ നൽകി മേരി കോം വനിതകളുടെ പ്രീക്വാർട്ടറിൽ. 48-51 കിലോ വിഭാഗം ബോക്സിംഗിന്റെ പ്രീക്വാർട്ടറിലാണ് മേരി കോം പ്രവേശിച്ചത്.
ആറുതവണ ലോക ചാമ്പ്യയായ മേരി കോം ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ മിഗ്വേലിന ഗാര്‍സിയ ഹെര്‍ണാണ്ടസിനെ കീഴടക്കിയാണ് പ്രീക്വാർട്ടറിൽ പ്രവേശിച്ചത്. 4-1 എന്ന സ്കോറിനായിരുന്നു വിജയം.
നിലവില്‍ ലോക റാങ്കിംഗിൽ മൂന്നാമതുള്ള താരം ഈ ഒളിമ്പിക്‌സില്‍ സ്വര്‍ണ നേട്ടമാണ് ലക്ഷ്യമിടുന്നത്. ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി വെങ്കലം നേടിയ താരമാണ് മേരി കോം.
ഇന്നലെ വെയ്റ്റ് ലിഫ്ടിംഗിൽ ഇന്ത്യക്ക് വെള്ളിമെഡൽ ലഭിച്ചിരുന്നു. മീരാഭായ് ചാനുവിലൂടെയാണ് ഇന്ത്യ ആദ്യമെഡൽ സ്വന്തമാക്കിയത്.
പെണ്‍കരുത്തിന്റെ പുതു ചരിത്രം കുറിച്ചാണ് ടോക്യോയില്‍ നിന്ന് മീരാബായി ചാനു നാട്ടിലേക്ക് മടങ്ങുന്നത്.
മണിപ്പൂര്‍ ഇംഫാലിലെ ഉള്‍ഗ്രാമങ്ങളിലൊന്നാണ് നോങ്പോക് കാക്ചിങ്. സഹോദരന്‍ വെട്ടി നല്‍കുന്ന വിറക് തോളില്‍ ചുമന്ന് നേടിയെടുത്ത കരുത്തിന്റെ ബലത്തില്‍ ആദ്യ ഒളിംപിക്സിനായി 2016 ല്‍ റിയോയിലേക്ക് പറന്ന ചാനുവിന് തിളങ്ങാനായില്ല. അവിടെ മെഡല്‍ പ്രതീക്ഷിച്ച ഇന്ത്യക്കും ചാനുവിനും നിരാശയോടെ മടങ്ങേണ്ടി വന്നു. മൂന്ന് സ്റ്റാനിച്ചിലും പ്രതീക്ഷയുടെ ഭാരം താങ്ങാനാവാതെ അവര്‍ കീഴടങ്ങി.
അഞ്ച് വര്‍ഷത്തിനിപ്പുറം രാജ്യത്തിന്റെ പ്രതീക്ഷകളെ തോളിലേറ്റി പെണ്‍കരുത്തിന്റെ പുതു ചരിത്രം കുറിച്ചാണ് ടോക്യോയില്‍ നിന്ന് മീരാബായി ചാനു നാട്ടിലേക്ക് മടങ്ങുന്നത്. ഒളിംപിക്സിന്റെ ചരിത്രത്തിലാദ്യമായി ഔദ്യോഗികമായ ഉദ്ഘാടനം നടന്നതിന് ശേഷമുള്ള ആദ്യദിനം ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടി.
2021 ഏഷ്യന്‍ വെയിറ്റ് ലിഫിറ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ 119 കിലോയില്‍ ലോക റെക്കോര്‍ഡ് സൃഷ്ടിച്ച് ടോക്യോയില്‍ താന്‍ നിരാശപ്പെടുത്തില്ലെന്ന പ്രതീക്ഷ മീരാബായി നല്‍കിയിരുന്നു. ടോക്യോയില്‍ ഭാരദ്വോഹനത്തില്‍ ഇന്ത്യക്കായി മീരാബായി ചാനു മാത്രമാണ് മത്സരിച്ചത്. ആ ഒരൊറ്റ താരത്തിലൂടെ ഭാരദ്വോഹനത്തില്‍ ഇന്ത്യ ഒളിംപിക്സ് ചരിത്രത്തില്‍ ആദ്യമായി വെള്ളിയില്‍
മുത്തമിട്ടു.
ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ 20 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചാണ് മീരാബായി ചാനു ടോക്യോയില്‍ വെള്ളി നേടിയത്. പത്തൊമ്പതാം വയസില്‍ 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 48 കിലോ വിഭാഗത്തില്‍ വെള്ളി നേടിയാണ് കായിക ലോകത്തിന്റെ ശ്രദ്ധയിലേക്ക് മീരാബായി ചാനുവിന്റെ കടന്നു വരവ്.
2018 കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണ നേടത്തിന് പിന്നാലെ പരിക്കിന്റെ പിടിയിലായി. 10 മാസത്തോടം മീരാബായി ചാനുവിന് മാറി നില്‍ക്കേണ്ടതായി വന്നു. 2019ല്‍ തിരിച്ചെത്തിയെങ്കിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ലോക ചാമ്പ്യന്‍ഷിപ്പിലും മെഡലില്ലാതെ മടക്കം.
എന്നാല്‍ 2020ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 119 കിലോ വിഭാഗത്തില്‍ ലോക റെക്കോര്‍ഡും സൃഷ്ടിച്ച് വെങ്കലത്തോടെ ടോക്യോയിലേക്ക് ചാനു ടിക്കറ്റ് ഉറപ്പിച്ചു. നേരത്തെ ഭാരദ്വേഹനത്തില്‍ കര്‍ണം മല്ലേശ്വരിയിലൂടെയാണ് ഇന്ത്യ മെഡല്‍ നേടിയത്. സിഡ്നി ഒളിംപിക്സിലായിരുന്നു ഇത്. വെങ്കല മെഡലാണ് കര്‍ണം മല്ലേശ്വരി നേടിയത്.