2022 ലോക കപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യക്ക് ആദ്യ വിജയം. ബംഗ്ലാദേശിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രയാണ് ഇരുഗോളും നേടിയത്.
ഇന്ത്യയുടെ രണ്ടു ഗോളുകളും പിറന്നത് രണ്ടാം പകുതിയിലാണ്. 79ാം മിനിറ്റില്‍ മലയാളി താരം ആഷിഖ് കുരുണിയന്റെ ക്രോസ് ഹെഡ്ഡറിലൂടെ വലയിലെത്തിച്ചാണ് ഛേത്രി ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്.
പിന്നീട് 92-ാം മിനിറ്റില്‍ ഛേത്രിയുടെ രണ്ടാം ഗോളെത്തി. സുരേഷിന്റെ പാസില്‍ നിന്നായിരുന്നു ഈ ഗോള്‍. വിജയത്തോടെ ഇന്ത്യ ആറു പോയിന്റുമായി ഗ്രൂപ്പില്‍ മൂന്നാമതെത്തി.
അവസാന മത്സരത്തില്‍ അഫ്ഗാനിസ്താനാണ് എതിരാളികള്‍. അതും വിജയിക്കാനായാല്‍ ഇന്ത്യക്ക് ഏഷ്യന്‍ കപ്പ് യോഗ്യത ഉറപ്പിക്കാനാകും.
രാജ്യത്തെ കോവിഡ് സാഹചര്യം വഷളാകുന്ന പശ്ചാത്തലത്തില്‍ ടി20 ലോക കപ്പ് വേദി ഇന്ത്യയില്‍ നിന്ന് മാറ്റുന്ന കാര്യത്തില്‍ ബി.സി.സി.ഐയുടെ പച്ചക്കൊടി. ടി20 ലോക കപ്പിന് മറ്റൊരു വേദി നിശ്ചയിക്കാനുള്ള ഐ.സി.സിയുടെ നീക്കങ്ങള്‍ക്കു ബി.സി.സി.ഐ സമ്മതം മൂളിയെന്നാണ് റിപ്പോര്‍ട്ട്.
യു.എ.ഇ, ഒമാന്‍ എന്നീ രാജ്യങ്ങളിലായിരിക്കും ലോക കപ്പ് മല്‍സരങ്ങള്‍ നടക്കുകയെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. നേരത്തെയും ഇതു സംബന്ധിച്ച സൂചനകള്‍ ബി.സി.സി.ഐ അധികൃതര്‍ തന്നെ പങ്കുവെച്ചിരുന്നു. ലോക കപ്പ് ഇന്ത്യയില്‍ തന്നെ നടത്താന്‍ ബി.സി.സി.ഐ പരമാവധി ശ്രമിച്ചെങ്കിലും രാജ്യത്തെ കോവിഡ് സാഹചര്യങ്ങള്‍ മോശമായി തന്നെ തുടരുന്നതാണ് തിരിച്ചടിയാവുന്നത്.
യു.എ.ഇ വേദിയാകുമെങ്കിലും ആതിഥേയത്വ പദവി ഇന്ത്യയ്ക്ക് തന്നെയാവും. ഒക്ടോബര്‍ അവസാന വാരമാണ് ടി20 ലോക കപ്പിനു തുടക്കമാവം. യു.എ.ഇയിലെ അബുദാബി, ദുബായ്, ഷാര്‍ജ എന്നിവയ്ക്കൊപ്പം ഒമാനിലെ മസ്‌കറ്റിനെ നാലാമത്തെ വേദിയാവും.
16 ടീമുകള്‍ മാറ്റുരയ്ക്കുന്ന ടി20 ലോക കപ്പിലെ പ്രാഥമിക റൗണ്ട് മല്‍സരങ്ങള്‍ക്കായിരിക്കും മസ്‌കറ്റ് വേദിയാവുക. ഒക്ടോബര്‍ 10ഓടെ ഐ.പി.എല്ലിലെ രണ്ടാം ഘട്ട മല്‍സരങ്ങള്‍ യു.എ.ഇയില്‍ അവസാനിക്കും. ഐ.പി.എല്ലിനു ശേഷം ടി20 ലോക കപ്പിനായി പിച്ചുകള്‍ തയ്യാറാക്കാന്‍ മൂന്നാഴ്ച സമയം ലഭിക്കുകയും ചെയ്യും.
മെയ് 27ന് ഓക്ക്ഫീൽഡ് വാരിയേഴ്‌സ് സി.സി. യുടെ നേതൃത്വത്തിൽ ഡാർട്ട്ഫോർഡ് ക്ലബ് ഹൗസ് ഗ്രൗണ്ടിൽ വെച്ച് നടന്ന ടി 20 ക്രിക്കറ്റിന് ആവേശജ്ജ്വലമായ പര്യാവസാനം. യുകെയിലെ ഏറ്റവും മികച്ച 12 ടീമുകൾ അണിനിരന്ന മത്സരങ്ങളിൽ നിറഞ്ഞു നിന്നത് അത്യന്തം ആവേശം വാരിവിതറിയ മത്സരങ്ങളായിരുന്നു. രാവിലെ 9 മണി മുതൽ വൈകുന്നേരം 7.30 വരെ ബാറ്റുകൊണ്ടും ബോൾ കൊണ്ടും കാഴ്ചകളുടെ ഇന്ദ്രാജാലം തീർത്താണ് പലരും മടങ്ങിയത് . ഏകദേശം 200 ഓളം ആളുകൾ ഒത്തുകൂടിയപ്പോൾ പങ്കുവെച്ചത് കഴിഞ്ഞ ഒരു വർഷത്തിലേറെയായി കൊറോണയിൽ വീടിനുള്ളിൽ തളച്ചിട്ട മലയാളി വിശേഷങ്ങളാണ് . ലോക്ക്ഡൗൺ മൂലം കഴിഞ്ഞ വർഷം നടത്തുവാൻ സാധിക്കാതെ പോയ മത്സരങ്ങളുടെ കണക്കു തീർത്താണ് ഇത്തവണ കളിക്കാർ ഈ വേദിയിലേക്ക് കൂട്ടമായി എത്തിചേർന്നത്.മത്സരങ്ങളിൽ, യുകെയിലെ തന്നെ കരുത്തരായ ഫിയോണിക്സ് നോർത്തംപ്റ്റനെ ഞെട്ടിച്ചു കൊണ്ടാണ് യുകെയിൽ ഇദംപ്രദമായി ഒരു ടൂർണമെന്റിൽ പങ്കെടുക്കുന്ന ഈസ്റ്റ്ബൗണിലെ സൗഹൃദം കേന്ദ്രീകരിച്ചു ഉടലെടുത്ത ടീം 28 അരങ്ങേറ്റം നടത്തിയത് . തുടർ മത്സരങ്ങളിൽ ജയിച്ച ടീം 28, ഫൈനലിലെ ആവേശം അവസാന ഓവർ വരെ നീണ്ടു നിന്നപ്പോൾ, ഓൾ സ്റ്റാർ ക്രിക്കറ്റ് ക്ലബ്ബിനെ തോൽപ്പിച്ചു കൊണ്ടാണ് യുകെയുടെ ടി20 ചരിത്രത്തിൽ ശ്രീ ജിമ്മി ആന്റണിയുടെ ഉടമസ്ഥയിൽ ക്യാപ്റ്റൻ അനിൽ ജോസ് നയിച്ച ടീം 28 ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ടൂർണമെന്റിലെ മികച്ച ബാറ്റസ് മാൻ ആയി ടീം 28 യിലെ വരുണിനേയും ബൗളർ ആയി ഓൾ സ്റ്റാർ ക്രിക്കറ്റ് ക്ലബ്ബിലെ ജൂബിനെയും തിരഞ്ഞെടുത്തു.
ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിന് ചെറിയ മുന്‍തൂക്കമുണ്ടെന്ന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. ഇംഗ്ലണ്ടിലേക്ക് നേരത്തെ എത്തിയതും അവിടെ ടെസ്റ്റ് പരമ്പര കളിക്കുന്നതും ന്യൂസിലന്‍ഡിന് ഏറെ ഗുണം ചെയ്യുമെന്നാണ് ഷമി പറയുന്നത്. ഫൈനലിന് മുമ്പ് ന്യൂസിലന്‍ഡ് ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര കളിക്കുന്നുണ്ട്.
‘ഇംഗ്ലണ്ടിലേക്ക് നേരത്തെ എത്തിയത് ന്യൂസിലാന്‍ഡ് ആണ്. മാത്രമല്ല ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്‍പ് രണ്ട് ടെസ്റ്റുകള്‍ അവര്‍ ഇംഗ്ലണ്ടില്‍ കളിക്കുന്നുമുണ്ട്. ഇത് അവര്‍ക്ക് നേരിയ മുന്‍തൂക്കം നല്‍കുന്നു. ഹോം അഡ്വാന്റേജ് എന്നത് ഇരു ടീമുകള്‍ക്കും ലഭിക്കില്ല. ഇന്ത്യയെ പോലെ തന്നെ മികച്ച ടീമാണ് ന്യൂസിലാന്‍ഡും. അതിനാല്‍ മികച്ച ക്രിക്കറ്റ് പുറത്തെടുക്കുന്നവര്‍ വിജയികളാകും.’
‘ഞങ്ങളുടെ ഭാഗത്ത് നിന്ന് തെറ്റുകളൊന്നും സംഭവിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകളെ തോല്‍പ്പിച്ചാണ് ഇന്ത്യ വരുന്നത്. ബോളിംഗ് വിഭാഗത്തിന് അവിടെ നന്നായി ചെയ്യാന്‍ കഴിയുമെന്ന് കരുതുന്നു. എല്ലാവരും ആത്മവിശ്വാസത്തിലാണ്’ ഷമി പറഞ്ഞു.
ജൂണ്‍ 18 മുതല്‍ 22 വരെയാണ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നടക്കുക. നിലവില്‍ ഇന്ത്യന്‍ താരങ്ങളെല്ലാം നാട്ടില്‍ ക്വാറന്റെയ്നിലാണ്. എട്ട് ദിവസത്തെ ക്വാറന്റെയ്ന്‍ പൂര്‍ത്തിയാക്കി ജൂണ്‍ 2നാണ് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പുറപ്പെടും.
ഓഗസ്റ്റില്‍ ആരംഭിക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ വീഴ്ത്താന്‍ ഇംഗ്ലണ്ട് പിച്ചില്‍ കെണിയൊരുക്കിയാല്‍ അത്ഭുതപ്പെടാനില്ലെന്ന് സുനില്‍ ഗവാസ്‌കര്‍. പച്ചപ്പുള്ള വേഗമേറിയ പിച്ച് ഇംഗ്ലണ്ടില്‍ പ്രതീക്ഷിക്കാമെന്നും എന്നാല്‍ അതൊന്നും ഇന്ത്യയെ തകര്‍ക്കില്ലെന്നും ഗവാസ്‌കര്‍ പറഞ്ഞു.
‘നാട്ടില്‍ നടക്കാനിരിക്കുന്ന അടുത്ത ടെസ്റ്റ് പരമ്പരയില്‍ പച്ചപ്പുള്ള, വേഗമേറിയ പിച്ച് ഇംഗ്ലണ്ട് ഒരുക്കകുയാണെങ്കില്‍ അദ്ഭുതപ്പെടാനില്ല. ഈ വര്‍ഷമാദ്യം ഇന്ത്യയിലെ പിച്ചുകളുടെ പേരില്‍ വിലപിച്ചവരാണ് ഇംഗ്ലീഷുകാര്‍. അതുകൊണ്ടു തന്നെ പേസ് പിച്ചൊരുക്കിയായിരിക്കും അവര്‍ ഇതിനു കണക്കുതീര്‍ക്കുക.’
‘എന്നാല്‍ ഇന്ത്യയെ ഇതു അലട്ടില്ല. കാരണം പച്ചപ്പുള്ള സീമിങ് ട്രാക്കുകളില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കുന്ന പേസര്‍മാര്‍മാര്‍ നമുക്കുണ്ട്. ഇന്ത്യയെ വീഴ്ത്താന്‍ അത്തരമൊരു തന്ത്രം പരീക്ഷിച്ചാല്‍ അതു ഇംഗ്ലണ്ടിനും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും’ ഗവാസ്‌കര്‍ വ്യക്തമാക്കി.
നേരത്തെ ഇംഗ്ലണ്ട് ടീം ഇന്ത്യന്‍ പര്യടനത്തിനിടെ പിച്ചുകളെ പഴിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. 2007ലാണ് ഇംഗ്ലീഷ് മണ്ണില്‍ ഇന്ത്യ അവസാനം ഒരു ടെസ്റ്റ് പരമ്പര വിജയിച്ചത്. അതിനു ശേഷം അവിടെ കളിച്ചപ്പോഴെല്ലാം ഇന്ത്യ ദയനീയമായി തോറ്റു. 2011 ലും 2015 ലും 2018 ലും ഇന്ത്യ പരമ്പര കൈവിട്ടു. നിലവില്‍ മുംബൈയില്‍ ക്വാറന്റൈനില്‍ കഴിയുന്ന താരങ്ങള്‍ ജൂണ്‍ രണ്ടിന് ഇംഗ്ലണ്ടിലെത്തും.
ഒളിംപിക്‌സിൽ മെഡൽ നേടി രാജ്യത്തിന് തന്നെ അഭിമാനമായിരുന്ന ഗുസ്തി താരം സുശീൽ കുമാറിന്റെ യഥാർത്ഥ മുഖം കണ്ട ഞെട്ടലിലാണ് രാജ്യം. സുശീൽ കുമാർ കൂട്ടാളികളുമൊത്ത് ഗുസ്തിതാരം തന്നെയായ യുവാവിനെ വടികൊണ്ട് അടിക്കുന്ന ദൃശ്യം പുറത്തുവന്നു. അടിയേറ്റ സാഗർ റാണ പിന്നീട് മരണത്തിന് കീഴടങ്ങിയിരുന്നു.
ഡൽഹിയിലെ ഛത്രസാൽ സ്റ്റേഡിയത്തിൽ മേയ് നാലിനാണ് ഇരുപത്തിമൂന്നുകാരനായ സാഗർ റാണയേയും സാഗറിന്റെ രണ്ട് സുഹൃത്തുക്കളേയും സുശീൽ കുമാറും കൂട്ടാളികളും ചേർന്ന് മർദ്ദിച്ചത്. ക്രൂരമായ മർദ്ദനത്തിനിരയായ മൂന്നു പേരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെ സാഗർ മരിച്ചു.
യുവഗുസ്തി താരം സാഗർ റാണയുടെ കൊലപാതകത്തിൽ സുശീൽ കുമാർ അറസ്റ്റിലായിരുന്നു. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് സുശീലിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഇതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരായ വ്യക്തമായ തെളിവുകൾ പുറത്തുവരുന്നത്. പുറത്തുവന്ന വീഡിയോയിൽ സുശീൽ കുമാറിന്റെയും കൂട്ടാളികളുടേയും പക്കൽ വടികളും കമ്പുകളും അടിയേറ്റ് പിടയുന്ന സാഗർ റാണയേയും കാണാം. ഡൽഹിയിലെ ഗുസ്തി കൂട്ടായ്മകളെ ഭയപ്പെടുത്തുന്നതിനാണ് ഇത്തരത്തിൽ വീഡിയോ ചിത്രീകരിച്ചതെന്നാണ് ഡൽഹി പോലീസ് പറയുന്നത്.
18 ദിവസം ഒളിവിലായിരുന്ന സുശീലിനേയും മറ്റൊരു പ്രതിയായ അജയ് കുമാറിനേയും വെസ്റ്റ് ഡൽഹിയിലെ മുണ്ട്ക ടൗണിൽ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ നടന്ന ചോദ്യം ചെയ്യലിൽ കൊലപാതകം നടക്കുമ്പോൾ താൻ ഛത്രസാൽ സ്റ്റേഡിയത്തിലുണ്ടായിരുന്നതായി സുശീൽ കുമാർ സമ്മതിച്ചിരുന്നു.
ഐ.പി.എല്ലിന്റെ 14ാം സീസണിലെ ശേഷിക്കുന്ന മല്‍സരങ്ങള്‍ യു.എ.ഇയില്‍ നടത്താന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെയായിരിക്കും ടൂര്‍ണമെന്‍റിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നടക്കുകയെന്നാണ് വിവരം.
ഇക്കാര്യം ബി.സി.സി.ഐ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഈ മാസം 29ന് ചേരുന്ന ബി.സി.സി.ഐ യോഗത്തിനൊടുവില്‍ പ്രഖ്യാപനമുണ്ടാവുമെന്നാണ് വിവരം.
ഒരു മാസം നീളുന്ന വിന്‍ഡോയില്‍ ഐ.പി.എല്ലിലെ ബാക്കിയുള്ള 31 മല്‍സരങ്ങള്‍ തീര്‍ക്കാനാണ് ബി.സി.സി.ഐ ലക്ഷ്യമിടുന്നത്. നേരത്തെ രാജ്യത്തെ കോവിഡ് സാഹചര്യം വഷളായ സാഹചര്യത്തില്‍ ടൂര്‍ണമെന്റ് അനിശ്ചിതകാലത്തേക്ക് നിര്‍ത്തുകയായിരുന്നു.
ഏഴു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലാ ലിഗ കിരീടം സ്വന്തമാക്കി അത്ലറ്റികോ മാഡ്രിഡ്. സ്പാനിഷ് വമ്പൻമാരും നഗരവൈരികളുമായ റയലിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അത്ലറ്റികോ കിരീടം സ്വന്തമാക്കിയത്. അത്ലറ്റികോയുടെ 11ാം ലാ ലിഗ കിരീടമാണിത്.
അവസാന മത്സരത്തിൽ റയൽ വയ്യഡോലിഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഡിയേഗോ സിമയോണിയുടെ കുട്ടികൾ ചാമ്പ്യൻപട്ടം ഉറപ്പിച്ചത്. ആദ്യ പകുതിയിൽ ഒരു ഗോളിനു പിന്നിൽനിന്ന ശേഷമായിരുന്നു അത്ലറ്റികോ തിരിച്ചടിച്ചത്. ഓസ്കാർ പ്ലാനയിലൂടെ മുന്നിൽ കയറിയ വയ്യഡോലിഡിനെ ഏയ്ഞ്ചൽ കൊറിയ, സൂപ്പർതാരം ലൂയി സുവാരസ് എന്നിവരുടെ ഗോളിൽ അത്ലറ്റികോ മറികടന്നു.
കപ്പടിക്കാനുറച്ചിറങ്ങിയ അത്ലറ്റികോയെ ഞെട്ടിച്ച് വയ്യഡോലിഡ് 18 ാം മിനിറ്റിൽ മുന്നിലെത്തി. മൈതാനമധ്യത്തിൽനിന്നും ഒറ്റയ്ക്ക് ഓടിക്കയറിയ പ്ലാന അത്ലറ്റികോ ഗോളിയെ അനായാസം പരാജയപ്പെടുത്തി. ആദ്യപകുതിയിൽ ഒരു ഗോളിനു മുന്നിലായിരുന്ന വയ്യഡോലിഡിന് രണ്ടാം പകുതിയിൽ അടിതെറ്റി. 57 ാം മിനിറ്റിൽ ബോക്സിനു വെളിയിൽനിന്നും മനോഹരമായൊരു ഷോട്ടിൽ ഏയ്ഞ്ചൽ കൊറിയ അത്ലറ്റികോയെ ഒപ്പമെത്തിച്ചു.
പത്തുമിനിറ്റിനു ശേഷം അത്ലറ്റികോ കാത്തുകാത്തിരുന്ന നിമിഷമെത്തി. പ്ലാന ഗോളിന്റെ ഫോട്ടോപതിപ്പ്. മൈതാന മധ്യത്തിൽ സുവാരസിന് പന്ത് ലഭിക്കുന്പോൾ വയ്യഡോലിഡ് പ്രതിരോധം എതിർപകുതിയിലായിരുന്നു. പന്തുമായ ബോക്സിലേക്ക് പാഞ്ഞുകയറിയ സുവാരസ് പിഴവ് വരുത്താതെ ലക്ഷ്യം കണ്ടു. ചാമ്പ്യൻപട്ടം ഉറപ്പിച്ച ഗോൾ.
മറ്റൊരു മത്സരത്തിൽ റയൽ മാഡ്രിഡ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വയ്യാറയലിനെ പരാജയപ്പെടുത്തി. ബെൻസേമയും ലുക മോഡ്രിച്ചുമാണ് റയലിനായി ലക്ഷ്യം കണ്ടത്. യരമി പിനോയാണ് വയ്യാറയലിനായി ഗോൾ നേടിയത്. കളിയുടെ അവസാ നിമിഷംവരെ ഒരു ഗോളിനു പിന്നിലായിരുന്നു റയൽ.
ബാഴ്സലോണയും അവസാന മത്സരത്തിൽ ജയിച്ചു. മെസി ഇല്ലാതിറങ്ങിയ ബാഴ്സ ഏകപക്ഷീയമായ ഒരു ഗോളിനു ഇയ്ബറിനെ പരാജയപ്പെടുത്തി.
മുൻ ജൂനിയർ ദേശീയ ഗുസ്തി ചാമ്പ്യൻ സാഗർ റാണയുടെ കൊലപാതക കേസിൽ ഒളിവിലായിരുന്ന ഒളിമ്പിക്സ് മെഡൽ ജേതാവ് സുശീൽ കുമാർ അറസ്റ്റിൽ. പഞ്ചാബിൽ നിന്നാണ് താരം അറസ്റ്റിലായതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം സുശീൽ കുമാർ ഉത്തർപ്രദേശിലെ മീററ്റിലുള്ള ടോൾപ്ലാസയിൽ കാറിൽ സഞ്ചരിക്കുന്ന ചിത്രം മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റ്.
മേയ് നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. 23കാരനായ സാഗര്‍ ധന്‍ഖഡ് എന്ന സാഗര്‍ റാണയെ സ്റ്റേഡിയത്തിെൻറ പാര്‍ക്കിങ് ഏരിയയില്‍ വെച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മറ്റു ഗുസ്തിക്കാര്‍ക്ക് മുന്നില്‍ മോശമായി പെരുമാറിയതിന് സുശീല്‍ കുമാറും കൂട്ടാളികളും മോഡല്‍ ടൗണിലെ വീട്ടില്‍നിന്നും സാഗറിനെ പിടിച്ചുകൊണ്ടുവരികയായിരുന്നെന്നാണ് പൊലീസിന് ലഭിച്ച മൊഴി.
സുശീല്‍ കുമാറിനെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഡൽഹി കോടതി സുശീൽ കുമാറിനും മറ്റ് ഒമ്പത് പേർക്കുമെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും, സുശീല്‍ കുമാറിെൻറ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയും ചെയ്തിരുന്നു. ഒളിവിൽ പോയ സുശീൽ കുമാർ ആദ്യം ഹരിദ്വാറിലേക്കും പിന്നീട് ഋഷികേശിലേക്കും തുടർന്ന് ഡല്‍ഹിയില്‍ തിരിച്ചെത്തി ഹരിയാനയിലെ വിവിധയിടങ്ങളില്‍ കഴിയുകയാണെന്നും സൂചന ലഭിച്ചിരുന്നു. ഇതേതുടർന്ന്, പൊലീസ് ലുക്ക് ഒൗട്ട് നോട്ടീസും ഇറക്കിയും വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചും തകൃതിയായ അന്വേഷണമാണ് നടത്തിയത്.
1986ലെ ഓസ്ട്രേലിയയുടെ ഇന്ത്യന്‍ പര്യടനം. ജയ്പ്പൂരില്‍ നടന്ന ആദ്യ ഏകദിനത്തിലെ ഇന്ത്യന്‍ ടീമില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബാറ്റ്‌സ്മാന്‍ രമണ്‍ ലാംബയെ ഉള്‍പ്പെടുത്തി. ജെഫ് മാര്‍ഷും ഡേവിഡ് ബൂണും സെഞ്ചുറി അടിച്ച ആ മത്സരത്തില്‍, 47 ഓവറില്‍ ഓസ്‌ട്രേലിയ നേടിയത് 251/ 3. ഇന്ത്യയും ഒട്ടും മോശമാക്കിയില്ല. ശ്രീകാന്ത് തുടക്കം മുതല്‍ തന്നെ ആക്രമണം തുടങ്ങി. 26 റണ്‍സ് എടുത്ത് പുറത്തായ ഗാവസ്‌കര്‍ക്ക് പകരം ക്രീസിലേക്ക് വന്നത് രമണ്‍ ലംബ. തന്റെ ആദ്യ മത്സരം കളിക്കുന്നതിന്റെ ഒരു പരിഭ്രമവും കൂടാതെ ബാറ്റ് വീശിയ ലാംബ 53 പന്തില്‍ 64 റണ്‍സ് എടുത്ത് ശ്രീകാന്തിനൊപ്പം 102 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പും പടുത്തുയര്‍ത്തിയ ശേഷമാണ് പുറത്തായത്. മത്സരം 41 ആം ഓവറില്‍ ഇന്ത്യ വിജയിച്ചു.
നല്ലൊരു അറ്റാക്കിങ് ബാറ്റ്‌സ്മാന്‍ ആയ രമണ്‍ ലാംബയെ മൂന്നാം ഏകദിനം മുതല്‍ ശ്രീകാന്തിനൊപ്പം ഓപ്പണിനിങ് നിയോഗിച്ചു. സീരീസിലെ 6 മത്സരങ്ങളും കളിച്ച ലാംബ, നാലാം ഏകദിനത്തില്‍ 74(68) ഉം, അവസാന ഏകദിനത്തില്‍ സെഞ്ചുറിയും 102 (120) നേടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റിലെ തന്റെ അരങ്ങേറ്റ സീരീസ് ഗംഭീരമാക്കി. മാന്‍ ഓഫ് ദി സീരീസും ലംബയായിരുന്നു.
പക്ഷെ അവിസ്മരണീയമായ തുടക്കത്തിന് ശേഷം ആ ടെമ്പോ നില നിര്‍ത്താന്‍ ലാംബക്ക് സാധിച്ചില്ല. അടുത്ത 5 മത്സരങ്ങളില്‍ നിന്ന് അയാള്‍ക്ക് നേടാനായത് 13 റണ്‍സ് മാത്രം. പിന്നെ വീണ്ടും ഒരു ഫിഫ്റ്റി. ഗാവസ്‌കര്‍ക്ക് ശേഷം ശ്രീകാന്തിന് പറ്റിയ കൂട്ടാകും എന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം പ്രതീക്ഷിച്ച രമണ്‍ ലംബക്ക്, പക്ഷെ ആ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ആയില്ല. ബാറ്റിങ്ങിലെ അസ്ഥിരത, 1987 ലോകകപ്പിലെ ഇന്ത്യന്‍ ടീമില്‍ ഉറപ്പായിരുന്ന സ്ഥാനം രമണ്‍ ലാംബക്ക് നഷ്ടപ്പെടുത്തി. ആ സ്ഥാനത്ത് പകരം വന്നത് നവ്ജ്യോത് സിംഗ് സിദ്ധു.
1987 ല്‍ ടീമില്‍ നിന്ന് പുറത്തായ ലാംബയ്ക്ക് അടുത്ത വര്ഷം വെസ്റ്റ് ഇന്‍ഡീസിനെതിരെ ഒരു മത്സരത്തില്‍ അവസരം കിട്ടിയില്ലെങ്കിലും തിളങ്ങാനായില്ല. അതിനടുത്ത വര്ഷം 1989 ലാണ് വീണ്ടും ലാംബക്ക് ടീം സ്ഥിരം സ്ഥാനം ലഭിക്കുന്നത്. 1989 ല്‍ നടന്ന നെഹ്റു കപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരമാണ് ലംബയുടെ മറ്റൊരു മികച്ച ഇന്നിങ്‌സിന് സാക്ഷ്യം വഹിച്ചത്. കല്‍ക്കട്ടയിലെ ഈഡന്‍ ഗാര്‍ഡനില്‍ നടന്ന മത്സരത്തില്‍ പാകിസ്ഥാന്റെ 279 നെതിരെ വളരെ മികച്ച രീതിയിലാണ് ഇന്ത്യ തുടങ്ങിയത്. ശ്രീകാന്തും ലംബയും തമ്മിലുള്ള പാര്‍ട്ണര്‍ഷിപ് പരസ്പരം മത്സരിച്ചാണ് മുന്നേറിയത്. രണ്ടു പേരും അര്‍ദ്ധ സെഞ്ചുറി നേടി. ഇന്ത്യ 20 ഓവറില്‍ 120/0 എന്ന മികച്ച സ്‌കോറിലും എത്തി(എന്നാല്‍ അടുത്തടുത്ത് അവര്‍ രണ്ടു പേരും പുറത്തായതോടെ തകര്‍ന്നു പോയ ഇന്ത്യ 202 നു ഓള്‍ ഔട്ട് ആയി). ആ വര്ഷം മൂന്നു അര്ധസെഞ്ചുറികള്‍ നേടിയെങ്കിലും തുടര്‍ച്ചയായ ലോ സ്‌കോറുകള്‍ അദ്ദേഹത്തെ ടീമില്‍ നിന്ന് പുറത്താക്കുന്നതില്‍ കലാശിച്ചു. 29 ആം വയസില്‍ ടീമില്‍ നിന്ന് പോയ ലാംബക്ക് പിന്നീടൊരിക്കലും ഇന്ത്യന്‍ ടീമിലേക്ക് ഒരു തിരിച്ചു വരവ് സാധ്യമായില്ല. ആകെ അദ്ദേഹത്തിന് കളിക്കാനായത് 32 ഏകദിനങ്ങളും ഒരേയൊരു ടെസ്റ്റും.
ലംബയുമായി ബന്ധപ്പെട്ട് ഒരു അപൂര്‍വ സംഭവം ഉണ്ട്. 1986 ല്‍ ലീഡ്സില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റില്‍ ശ്രീകാന്തിന്റെ സബ്സ്റ്റിട്യൂട് ഫീല്‍ഡര്‍ ആയി ലാംബ ഗ്രൗണ്ടിലെത്തി. കുറച്ചു സമയത്തിനു ശേഷം ശ്രീകാന്ത് തിരിച്ചു ഗ്രൗണ്ടില്‍ എത്തിയെങ്കിലും അമ്പയറെയോ ലാംബയെയോ ക്യാപ്റ്റനെയോ ആരെയും ശ്രീകാന്ത് അക്കാര്യം അറിയിച്ചില്ല. ഇതറിയാതെ രവി ശാസ്ത്രി ഓരോവര്‍ ബൗള്‍ ചെയുകയാണ് ചെയ്തു. അതിനു ശേഷമാണ് ഇക്കാര്യം എല്ലാവരും നോട്ട് ചെയ്തതും ലാംബ ഗ്രൗണ്ടില്‍ നിന്ന് തിരിച്ചു പോയതും. ഒരുപക്ഷെ ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഈ ഒരേയൊരു പ്രാവശ്യം ആയിരിക്കാം 12 പേരുമായി ഫീല്‍ഡിങ് ടീം കളിച്ചത്.
രഞ്ജി ട്രോഫിയില്‍ മികച്ച റെക്കോര്‍ഡ് ഉള്ള താരമാണ് രമണ്‍ ലംബ. 87 മത്സരങ്ങളില്‍ നിന്ന് 6000 ല്‍ അധികം റണ്‍സ് നേടിയിട്ടുണ്ട് അദ്ദേഹം. അതില്‍ 22 സെഞ്ചുറികളും 5 ഡബിള്‍ സെഞ്ചുറികളും ഉള്‍പ്പെടുന്നു. രഞ്ജിയില്‍ ഒന്നാം വിക്കറ്റിലെ ഉയര്‍ന്ന പര്‍ത്‌നെര്ഷിപ് റെക്കോര്‍ഡ് ഇപ്പോഴും ലംബയുടെയും രവി സെഗാളിന്റെയും പേരിലാണ്.1994 / 95 സീസണില്‍ ഡല്‍ഹിക്ക് വേണ്ടി ഹിമാചല്‍ പ്രദേശിനെതിരെ നേടിയ 464 റണ്‍സ്. ആ മത്സരത്തില്‍ അടിച്ച 312 ആണ് ലംബയുടെ ഉയര്‍ന്ന സ്‌കോര്‍. ദുലീപ് ട്രോഫിയില്‍ നോര്‍ത്ത് സോണിനു വേണ്ടി മറ്റൊരു ട്രിപ്പിള്‍ സെഞ്ചുറിയും (320*) അദ്ദേഹം നേടിയിട്ടുണ്ട്.
1984 മുതല്‍ അയര്‍ലണ്ടിലെ ഡൊമസ്റ്റിക് ക്രിക്കറ്റില്‍ ലാംബ കളിച്ചിരുന്നു. ഇന്ത്യന്‍ ടീമില്‍ കളിക്കുന്നതിനിടയിലും അയര്‍ലണ്ടില്‍ കളിയ്ക്കാന്‍ ലാംബ സമയം കണ്ടെത്തി. 1990 ല്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ ശേഷം അയര്‍ലന്‍ഡ് നാഷണല്‍ ടീമിലേക്ക് പോലും ലാംബ തിരഞ്ഞെടുക്കപ്പെട്ടു. അയര്‌ലന്ഡിന് വേണ്ടി ന്യൂസിലന്ഡിനെതിരായ അണ്‍ ഒഫീഷ്യല്‍ ഏകദിനത്തില്‍ ലാംബ കളിച്ചിട്ടുണ്ട്. പക്ഷെ പിന്നീട് ആ മികവ് പുലര്‍ത്താന്‍ ലാംബയ്ക്ക് സാധിച്ചില്ല. ലംബയുടെ ഭാര്യ അയര്‍ലന്‍ഡ് കാരിയാണ്.
1990 ല്‍ ഒരു ഹൈദരാബാദ് ടീമിന്റെ ഭാഗമായി ബംഗ്ലാദേശില്‍ ഒരു ടൂര്‍ണമെന്റ് കളിയ്ക്കാന്‍ ലാംബ പോയിരുന്നു. ആ ടൂര്‍ണമെന്റില്‍ ഭൂട്ടാനിലെ ഒരു ടീമിനെതിരെ അദ്ദേഹം രണ്ടു സെഞ്ചുറികള്‍ നേടി. അത് ഒരു വഴിത്തിരിവാകുകയും അതിനു ശേഷം ലാംബ സ്ഥിരമായി ബംഗ്ലാദേശ് ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചിരുന്നു. ബംഗ്ലാദേശില്‍ ഏറ്റവും പോപ്പുലര്‍ ആയിരുന്ന ഇന്ത്യന്‍ താരമായിരുന്നു ലാംബ. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡുമായും അന്നത്തെ കളിക്കാരുമായെല്ലാം വളരെ അടുത്ത ബന്ധമുണ്ടായിരുന്നു ലാംബയ്ക്ക്.
1998 ഫെബ്രുവരി 20. ആ കറുത്ത ദിനം. സ്ഥലം ധാക്കയിലെ ബംഗബന്ധു സ്റ്റേഡിയം. ധാക്ക പ്രീമിയര്‍ ലീഗിലെ അബഹാനി ക്രിര ചക്രയും മുഹമ്മദന്‍ സ്‌പോര്‍ട്ടിങ്ങും തമ്മിലുള്ള മത്സരം. ബൗളിംഗ് ചേഞ്ച് ന്റെ ഭാഗമായി ലെഫ്റ്റ് ആം സ്പിന്നര്‍ സൈഫുള്ള ഖാനെ ബൗളിങ്ങിന് വിളിച്ച അബഹാനി ക്യാപ്റ്റന്‍ ഖാലിദ് മസൂദ് (എക്‌സ് ബംഗ്ലാദേശ് പ്ലയെര്‍) മൂന്നു പന്തുകള്‍ക്ക് ശേഷം രമണ്‍ ലംബയോട് ഫോര്‍വേഡ് ഷോര്‍ട് ലെഗില്‍ ഫീല്‍ഡ് ചെയ്യാന്‍ ആവശ്യപ്പെടുന്നു. ഹെല്‍മെറ്റ് വേണോ എന്ന് മസൂദ് ലംബയോട് ചോദിച്ചതാണ്.
പക്ഷെ…… വിധിയെ തടുക്കാന്‍ ആകില്ലല്ലോ. ആ അഭിശപ്ത നിമിഷത്തില്‍, മൂന്നു പന്തുകള്‍ക്ക് വേണ്ടി ഹെല്‍മെറ്റ് വേണ്ടാ എന്ന മറുപടിയാണ് ലാംബയ്ക്ക് പറയാന്‍ തോന്നിയത്. സൈഫുള്ളയുടെ അടുത്ത പന്ത്. ഷോര്‍ട്ട് പിച്ചായിരുന്നു. ബാറ്റ്‌സ്മാന്‍ മെഹ്റാബ് ഹൊസൈന്റെ ശക്തിയേറിയ പുള്‍ ഷോട്ട് നേരെ പതിച്ചത് ലംബയുടെ നെറ്റിക്കും ചെവിക്കും ഇടയില്‍. തലയില്‍ തട്ടിയ പന്ത് ഉയര്‍ന്നു പൊങ്ങി വിക്കറ്റ് കീപ്പര്‍ പിന്നിലേക്കോടി ക്യാച്ചെടുത്തു. അത്രമാത്രം ശക്തിയേറിയ ഷോട്ട് ആയിരുന്നു അത്. വീണുപോയ ലാംബ എഴുന്നേറ്റെങ്കിലും അസ്വസ്ഥത തോന്നിയത് കൊണ്ട് ഡ്രസിങ് റൂമിലേക്ക് തിരിച്ചു പോയി. എല്ലാവരും ചേര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും അവിടെ എത്തുന്നതിനു മുന്‍പ് തന്നെ അദ്ദേഹം അബോധാവസ്ഥയിലേക്ക് പോയിരുന്നു. ആ ഉറക്കത്തില്‍ നിന്നും പിന്നെ ഒരിക്കലും ലാംബ ഉണര്‍ന്നില്ല. ഫെബ്രുവരി 23 നു രമണ്‍ ലാംബ എന്ന ക്രിക്കറ്റെര്‍, 38 ആം വയസില്‍ അന്തരിച്ചു.
ബംഗ്ലാദേശിലെ മെഡിക്കല്‍ സൗകര്യം മെച്ചപ്പെട്ടതായിരുന്നെങ്കില്‍ ലംബയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നു എന്നാണ് ഖാലിദ് മസൂദ് ഇന്നും വിശ്വസിക്കുന്നത്. ക്രിക്കറ്റ് പ്രേമികള്‍ക്ക്, പ്രത്യേകിച്ച് ഇന്ത്യയിലെയും, ഒരു പരിധി വരെ ബംഗ്ലാദേശിലെയും ക്രിക്കറ്റ് പ്രേമികള്‍ക്ക് എന്നും ഒരു നൊമ്പരമാണ്, മായാത്ത ഒരു മുറിവാണ് രമണ്‍ ലാംബ.
രണ്ടു ഓപ്പണേഴ്‌സും ഒരേപോലെ ആക്രമിച്ചു കളിക്കുക എന്ന സ്ട്രാറ്റജി ക്രിക്കറ്റില്‍ ആദ്യമായി നടപ്പാക്കിയത് ശ്രീകാന്ത് – ലാംബ സഖ്യമാണ് എന്നൊരു വാദമുണ്ട്. അവരുടെ ശൈലിയാണ് ജയസൂര്യ – കലുവിതരണ സഖ്യം കടമെടുത്തത് എന്ന് കുറച്ചു പേരെങ്കിലും വിശ്വസിക്കുന്നു.