വന്‍കുടലിലെ ട്യൂമറിനെത്തുടര്‍ന്ന് ഫുട്‌ബോള്‍ ഇതിഹാസം പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്യൂമര്‍ നീക്കം ചെയ്തുവെന്നും താന്‍ സുഖമായിരിക്കുന്നുവെന്നും താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ തിങ്കളാഴ്ചയായിരുന്നു ശസ്ത്രക്രിയ. തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ച താരത്തെ ചൊവ്വാഴ്ച സാധാരണ മുറിയിലേക്ക് മാറ്റി. കഴിഞ്ഞയാഴ്ച മെഡിക്കല്‍ ചെക്കപ്പിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെലെയ്ക്ക് പരിശോധനയില്‍ വന്‍കുടലില്‍ ട്യൂമര്‍ ഉള്ളതായി കണ്ടെത്തുകയായിരുന്നു.

തന്റെ നില അതീവ ഗുരുതരമാണെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നറിയിച്ച താരം വിഷമകരമായ ഘട്ടത്തില്‍ പിന്തുണ നല്‍കിയ എല്ലാവരോടും നന്ദി അറിയിച്ചു.