ലോഡ്‌സില്‍ അവിസ്മരണീയ ജയം നേടി ടീം ഇന്ത്യ. രണ്ടാം ടെസ്റ്റില്‍ അസാധ്യമായ 272 റണ്‍സിന്റെ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട്, അവസാന ദിവസം ഒൻപത് ഓവറുകൾ ബാക്കി നിൽക്കെ എല്ലാവരും പുറത്തായപ്പോൾ വിജയം ഇന്ത്യൻ പക്ഷത്തു എത്തുകയായിരുന്നു. അത്യന്തം ആവേശം നിറഞ്ഞ അന്തരീക്ഷത്തിൽ രണ്ടു ടീമിനെയും ആവേശത്തിലാക്കിയ ആരാധകർക്കു മുൻപിൽ ഇന്ത്യയുടെ മധുര പ്രതികാരം.
തകര്‍പ്പന്‍ ബാറ്റിംഗിന് പിന്നാലെ ഓപ്പണർമാരായ റോറി ബേണ്‍സിനെയും ഡോം സിബ്്‌ലിയെയും റണ്ണെടുക്കാതെ മടക്കിയ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷാമിയുമാണ് ഇന്ത്യയെ വിജയ വഴിയിലേക്ക് നയിച്ചത്. ഹസീബ് ഹമീദും (9) ഏറ്റവും വലിയ വെല്ലുവിളിയായ ക്യാപ്റ്റന്‍ ജോ റൂട്ടും (33) ജോണി ബെയര്‍സ്‌റ്റോയും (2) തൊട്ടുപിന്നാലെ പുറത്തായി. ബുംറയും ഇശാന്ത് ശര്‍മയും രണ്ടു വീതം വിക്കറ്റെടുത്തു. അവസാനവിക്കറ്റുകൾ വീഴ്ത്തി മുഹമ്മദ് സിറാജ് ഇന്ത്യയ്ക്ക് വിജയം നേടിത്തന്നു.
ഇന്ത്യന്‍ ബൗളര്‍മാരെ പുറത്താക്കാന്‍ ഇംഗ്ലണ്ടിന് സാധിക്കാതിരുന്നതാണ് ടെസ്റ്റില്‍ വഴിത്തിരിവായത്. 167 റണ്‍സ് മാത്രം ലീഡുള്ള ഘട്ടത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ലോഡ്‌സില്‍ ബാറ്റിംഗ് ചരിത്രം സൃഷ്ടിച്ച് ഇന്ത്യന്‍ പെയ്‌സ്ബൗളര്‍മാരായ മുഹമ്മദ് ഷമിയും (56 നോട്ടൗട്ട്) ജസ്പ്രീത് ബുംറയും(34 നോട്ടൗട്ട്) തിരിച്ചടിച്ചു. അഭേദ്യമായ ഒമ്പതാം വിക്കറ്റില്‍ ഇരുവരും 89 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇന്ത്യ എട്ടിന് 298 ല്‍ ഡിക്ലയര്‍ ചെയ്തു.
ആറിന് 181 ല്‍ ഇന്നിംഗ്‌സ് പുനരാരംഭിച്ച ഇന്ത്യക്ക് റിഷഭ് പന്തിനെയും (22) ഇശാന്ത് ശര്‍മയെയും (16) എളുപ്പം നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഷമിയെയും ബുംറയെയും ബൗണ്‍സറുകളിലൂടെ വിറപ്പിക്കാനുള്ള ഇംഗ്ലണ്ട് പെയ്‌സ്ബൗളര്‍മാരുടെ ശ്രമം ദയനീയമായി തിരിച്ചടിച്ചു. ഇരുവരും കടന്നാക്രമണം നടത്തിയതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. ഷമി ഒരു സിക്‌സറും അഞ്ച് ബൗണ്ടറിയും പായിച്ചു. ഇരുവരുടെയും ഉയര്‍ന്ന ടെസ്റ്റ് സ്‌കോറാണ് ഇത്.
ജർമ്മൻ ഫുട്ബാൾ ഇതിഹാസം ഗെർഡ് മുള്ളർ(75) അന്തരിച്ചു. വെസ്റ്റ് ജർമ്മനിക്കായി 62 മത്സരം കളിച്ച മുള്ളർ 68 ഗോളുകൾ നേടിയിട്ടുണ്ട്. ഹോളണ്ടിനെതിരായ 1974ലെ ലോകകപ്പ് ഫൈനലിൽ നേടിയ ചരിത്ര ഗോളും ഇതിൽ ഉൾപ്പെടുന്നു. 15 വർഷത്തോളം ബയേൺ മ്യൂണിക്കിനായി കളിച്ച ഗെർഡ് 594 മത്സരങ്ങളിൽ നിന്നായി 547 ഗോളുകൾ നേടിയിട്ടുണ്ട്.
ബയേൺമ്യൂണിക്കിനും ആരാധകർക്കും ഇത് കറുത്ത ദിനമാണ്. മഹാനായ സ്ട്രൈക്കറാണ് ഗെർഡ് മുള്ളർ. ദുഃഖകരമായ സമയത്ത് അദ്ദേഹത്തിന്‍റെ കുടുംബത്തോടൊപ്പം ഞങ്ങളും ചേരുന്നുവെന്ന് ബയേൺ പ്രസിഡന്‍റ് പറഞ്ഞു.1970 ലോകകപ്പിൽ 10 ഗോൾ നേടിയ മുള്ളർ സുവർണ്ണ പാദുകവും സ്വന്തമാക്കി. ടി.എസ്.വിയിലൂടെയാണ് മുള്ളർ കളി തുടങ്ങിയത്. പിന്നീട് 1964ൽ ബയേൺ മ്യൂണിക്കിലെത്തി.
മുള്ളറെത്തി നാല് വർഷത്തിനുള്ളിൽ ബയേൺ ജർമ്മൻ ചാമ്പ്യൻമാരായി. മൂന്ന് യുറോപ്യൻ കപ്പ് വിജയങ്ങളിലും മുള്ളർ ബയേൺ മ്യൂണിക്കിന്‍റെ ഭാഗമായി. ലോക ഫുട്ബാളിലെ തന്നെ മികച്ച മുന്നേറ്റനിരക്കാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന മുള്ളർ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡിന് ഉടമയായിരുന്നു. പിന്നീട് മിറോസ്ലാവ് ക്ലോസെയും(16) റൊണാൾഡോയും(15) അദ്ദേഹത്തെ മറികടന്നു.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റിനിടെ ഇന്ത്യൻ താരം കെ എൽ രാഹുലിനിടെ ബോട്ടിൽ കോർക്കുകൾ എറിഞ്ഞ് ഇംഗ്ലണ്ട് ആരാധകർ. ലോർഡ്സിൽ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റിലെ മൂന്നാം ദിനത്തിലെ ആദ്യ സെഷനിലാണ് ഈ അപമാനകരമായ സംഭവം അരങ്ങേറിയത്.
ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുകയായിരുന്ന കെ എൽ രാഹുലിനെതിരെ ചിലർ ഷാംപെയ്ൻ കോർക്കുകൾ എറിയുകയായിരുന്നു. കാണികളുടെ ഈ പ്രവൃത്തി കമന്റെറ്റർമാർ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഇക്കാര്യം ശ്രദ്ധയിൽ പെട്ട ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയാകട്ടെ കോർക്കെടുത്ത് കാണികൾക്ക് നേരെ തിരിച്ചെറിയാൻ കെ എൽ രാഹുലിനോട് ആംഗ്യം കാണിക്കുകയും ചെയ്തു.
പരമ്പരയിൽ തകർപ്പൻ പ്രകടനമാണ് കെ എൽ രാഹുൽ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ആദ്യ ടെസ്റ്റിൽ ഫിഫ്റ്റി നേടിയ താരം ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിൽ ആദ്യ ഇന്നിങ്‌സിൽ 129 റൺസ് നേടിയാണ് പുറത്തായത്. ടെസ്റ്റ് കരിയറിലെ തന്റെ ആറാം സെഞ്ചുറിയാണ് ആദ്യ ഇന്നിങ്സിൽ കെ എൽ രാഹുൽ കുറിച്ചത്.
ലോർഡ്സിൽ ടെസ്റ്റ് സെഞ്ചുറി നേടുന്ന പത്താമത്തെ ഇന്ത്യൻ ബാറ്റ്‌സ്മാനെന്ന നേട്ടവും മൂന്നാമത്തെ ഇന്ത്യൻ ഓപ്പണറെന്ന നേട്ടവും കെ എൽ രാഹുൽ സ്വന്തമാക്കിയിരുന്നു. സെഞ്ചുറി നേടിയ കെ എൽ രാഹുലിനൊപ്പം 83 റൺസ് നേടിയ ഓപ്പണർ രോഹിത് ശർമ്മയുടെയും മികവിലാണ് ആദ്യ ഇന്നിങ്സിൽ ഇന്ത്യ 364 റൺസ് നേടിയത്. ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് ആൻഡേഴ്സൻ 62 റൺസ് വഴങ്ങി 5 വിക്കറ്റ് നേടിയിരുന്നു.
മറുപടി ബാറ്റിങിൽ ഇംഗ്ലണ്ട് മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോൾ ആദ്യ ഇന്നിങ്‌സിൽ 3 വിക്കറ്റ് നഷ്ടത്തിൽ 216 റൺസ് നേടിയിട്ടുണ്ട്. 89 റൺസ് നേടിയ ക്യാപ്റ്റൻ ജോ റൂട്ടും 51 റൺസ് നേടിയ ജോണി ബെയർസ്റ്റോയുമാണ് ക്രീസിലുള്ളത്.
Virat Kohli signaling to KL Rahul to throw it back to the crowd pic.twitter.com/OjJkixqJJA
— Pranjal (@Pranjal_King_18) August 14, 2021
ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഭാവിതാരമാകുമെന്ന് ആഘോഷിക്കപ്പെട്ട ഉന്മുക്ത് ചന്ദ് 28ാം വയസ്സിൽ വിരമിച്ചു. ബി.സി.സി.ഐക്ക് രാജിക്കത്ത് നൽകിയ ഉന്മുക്ത് മറ്റേതെങ്കിലും രാജ്യത്തേക്ക് കുടിയേറി കരിയർ സുരക്ഷിതമാക്കാനുള്ള ചിന്തയിലാണ്. അമേരിക്കയാണ് താരത്തിന്‍റെ ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ.
2012 അണ്ടർ 19 ലോകകപ്പിലെ അവിസ്മരണീയ പ്രകടനത്തിലൂടെയാണ് ഉന്മുക്ത് ക്രിക്കറ്റ് ലോകത്ത് ശ്രദ്ധാകേന്ദ്രമായത്. ആസ്ട്രേലിയക്കെതിരെ ഫൈനലിൽ 111 റൺസെടുത്ത് പുറത്താകാതെ നിന്ന ഉന്മുക്തിന്‍റെ മികവിലാണ് ഇന്ത്യ ലോകകിരീടം നേടിയത്.
”ഇന്ത്യക്കായി ഇനി കളിക്കാൻ ആകില്ലെന്ന തിരിച്ചറിവിലാണ് കളി അവസാനിപ്പിക്കുന്നത്. ഇന്ത്യയോടൊപ്പമുള്ള ഈ ക്രിക്കറ്റ് യാത്രയിൽ ഒരുപാട് അവിസ്മരണീയ നിമിഷങ്ങളുണ്ട്. ഇന്ത്യക്കായി അണ്ടർ 19 കിരീടം നേടിയത് ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷമാണ്. ലോകത്തെമ്പാടുമുള്ള ഇന്ത്യക്കാരുടെ ചുണ്ടിൽ ചിരി കൊണ്ടുവരാനായതിൽ ഇന്ത്യൻ നായകനെന്ന നിലയിൽ അഭിമാനിക്കുന്നു. ഇന്ത്യൻ എ ടീമിനെ വിവിധ ത്രിരാഷ്ട്ര പരമ്പരകളിൽ ജേതാക്കളാക്കിയതും ഒരിക്കലും മറക്കില്ല” -ഉന്മുക്ത് ചന്ദ് കുറിച്ചു.
2012ൽ 12ാം വയസ്സിൽ തന്നെ ഐ.പി.എല്ലിൽ അരങ്ങേറിയ ഉന്മുക്തിന് കാര്യമായി തിളങ്ങാനായില്ല. ആദ്യം ഡൽഹി ഡെയർ ഡെവിൾസിലും പിന്നീട് മുംബൈ ഇന്ത്യൻസിലും രാജസ്ഥാൻ റോയൽസിലുമെത്തി. 67 ഫസ്റ്റ്ക്ലാസ് മത്സരങ്ങളിൽ നിന്നായി 3379 റൺസ് നേടിയിട്ടുണ്ട്.
ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്കായ് വെങ്കല മെഡൽ നേടിയ പി ആർ ശ്രീജേഷിനെ വീട്ടിലെത്തി അഭിനന്ദിച്ച് ചലച്ചിത്രതാരം മമ്മൂട്ടി. എറണാകുളം കിഴക്കമ്പലത്തെ വീട്ടിലെത്തിയാണ് മമ്മൂട്ടി ശ്രീജേഷിന് അഭിനന്ദനമറിയിച്ചത്.
ഒളിമ്പിക്സ് മെഡൽ ഏറ്റുവാങ്ങിയപ്പോൾ ഇതുപോലെ കൈവിറച്ചിരുന്നില്ലെന്ന് മമ്മൂട്ടിയിൽ നിന്ന് പൂച്ചെണ്ട് സ്വീകരിച്ചുകൊണ്ട് പി.ആർ ശ്രീജേഷ് പറഞ്ഞു. മമ്മൂട്ടിയെത്തിയതറിഞ്ഞ് ശ്രീജേഷിന്റെ കുടുംബാംഗങ്ങൾക്കൊപ്പം സുഹൃത്തുക്കളും വീട്ടിലെത്തിയിരുന്നു.
നിർമ്മാതാവ് ആന്റോ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ എൻ.എം ബാദുഷ എന്നിവർക്കൊപ്പമായിരുന്നു ഒളിമ്പിക്സിൽ മെഡലുമായി കിഴക്കമ്പലത്തെ വീട്ടിലെത്തിയ ശ്രീജേഷിനടുത്തേക്ക് മമ്മൂട്ടിയുടെ സർപ്രൈസ് വിസിറ്റ്.
കഴിഞ്ഞ ദിവസം സംസ്ഥാനസർക്കാർ പി ആർ ശ്രീജേഷിന് പാരിതോഷികമായി രണ്ട് കോടി രൂപ പ്രഖ്യാപിച്ചിരുന്നു. വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്യുന്ന ശ്രീജേഷിന് ജോയിന്റ് ഡയറക്ടറായി സ്ഥാനക്കയറ്റവും നൽകിയിട്ടുണ്ട്.
ടോക്കിയോ ഒളിമ്പിക്സിൽ ഈ മാസം അഞ്ചിനാണ് പി ആർ ശ്രീജേഷ് ഉൾപ്പെടുന്ന ഇന്ത്യൻ ഹോക്കി ടീമിന് വെങ്കലം ലഭിച്ചത്. ജർമനിയെ നാലിനെതിരേ അഞ്ച് ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻപുരുഷ ടീം വെങ്കലം നേടിയത്.നിലവിൽ ഇന്ത്യൻ ഹോക്കി ടീം ഗോൾ കീപ്പറാണ് പി.ആർ. ശ്രീജേഷ്.
ലോകത്തിന്‍റെ ഏത് കോണിലെത്തിയാലും ഒരു മലയാളി ഉണ്ടാകുമെന്നാണ് ചൊല്ല്. പതിവ് പാരിസിലും തെറ്റിയില്ല. ബാഴ്‌സയിൽ നിന്നും സാക്ഷാൽ ലയണൽ മെസ്സി പാരിസിൽ വന്നിറങ്ങിയപ്പോൾ അവിടെയും ദേ ഒരു മലയാളി ആരാധകൻ.
മെസ്സി പാരിസിലെ റോയൽ മെൻക്യൂ ഹോട്ടലിൽ ആരാധകരെ അഭിവാദ്യം ചെയ്യുേമ്പാൾ തൊട്ടപ്പുറത്തെ റൂമിലുണ്ടായിരുന്നത് തൃശൂർ തളിക്കുളം സ്വദേശിയായ അനസ് പി.എയാണ്. അലറി വിളിച്ച അനസിന്‍റെ വിളി മെസ്സി ആദ്യം കേട്ടില്ലെങ്കിലും മകൻ തിയാഗോ ചൂണ്ടിക്കാണിച്ചതോടെ ശ്രദ്ധിച്ചു. തുടർന്ന് അനസിന് മെസ്സി അഭിവാദ്യമർപ്പിച്ചു.
ഖത്തറിൽ ജോലി ചെയ്യുന്ന അനസ് അവധിക്കാലം ചിലവഴിക്കാനാണ് പാരിസിൽ എത്തിയത്. ജീവിതത്തിലെ അവിസ്മരണീയ നിമിഷമെന്നാണ് സംഭവത്തെക്കുറിച്ച് അനസിന് പറയാനുള്ളത്.
ന്യൂസിലന്‍ഡ് മുന്‍ ഓള്‍റൗണ്ടര്‍ ക്രിസ് കെയ്ന്‍സിന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഹൃദയസംബന്ധമായ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കാന്‍ബേറയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ സിഡ്നിയിലേക്ക് മാറ്റി. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്‍റെ ജീവന്‍ നിലനിര്‍ത്തുന്നത്.
ഹൃദയ ധമനികള്‍ പൊട്ടി രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞാഴ്ച്ചയാണ് കെയ്ന്‍സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നിരവധി ശസ്ത്രിക്രിയകള്‍ക്ക് വിധേയനായി. 51 കാരനായ കെയ്ന്‍സ് മരുന്നുകളോട് പ്രതികരിക്കുന്നില്ല.
1998 മുതല്‍ 2006 വരെ രാജ്യത്തിനായി കളിച്ച താരം മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ്. ന്യൂസിലന്‍ഡിനായി മൂന്ന് ഫോര്‍മാറ്റിലും കളിച്ചിട്ടുള്ള താരമാണ് കെയ്ന്‍സ്. 62 ടെസ്റ്റില്‍ നിന്ന് 33.54 ശരാശരിയില്‍ 3320 റണ്‍സും 218 വിക്കറ്റും 215 ഏകദിനത്തില്‍ നിന്ന് 29.46 ശരാശരിയില്‍ 4950 റണ്‍സും 201 വിക്കറ്റും രണ്ട് ടി20യില്‍ നിന്ന് മൂന്ന് റണ്‍സും ഒരു വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്.
ഒളിമ്പിക്സിന്റെ അവസാന ദിനമായ ഓഗസ്റ്റ് 8ന് ടോക്കിയോയില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്. ടോക്കിയോയിലും പസഫിക് സമുദ്രത്തോട് ചേര്‍ന്ന് കിടക്കുന്ന ഭാഗങ്ങളിലുമാണ് ചുഴലിക്കാറ്റ് മുന്നറിയിപ്പ്. മണിക്കൂറില്‍ 30 കി.മീ വേഗതയിലാവും കാറ്റ് എന്നാണ് കാലാവസ്ഥാ പ്രവചനം.
ചുഴലിക്കാറ്റ് മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ ഒളിമ്പിക്‌സിന്റെ സമാപന ചടങ്ങുകള്‍ തടസപ്പെടുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ജപ്പാന്‍ പ്രാദേശിക സമയം രാത്രി എട്ട് മണിക്കാണ് സമാപന ചടങ്ങുകള്‍ ആരംഭിക്കുന്നത്.
വോളിബോള്‍, വാട്ടര്‍ പോളോ, ബോക്സിംഗ്, ഹാന്‍ഡ് ബോള്‍, ബാസ്‌കറ്റ് ബോള്‍ എന്നീ മത്സരങ്ങളും അവസാന ദിനം നടക്കേണ്ടതുണ്ട്.
130 കോടി വരുന്ന ജനങ്ങളുടെ കാത്തിരിപ്പ്, ആ സ്വപ്നം സഫലമായി നന്ദി ചോപ്ര നന്ദി ഹൃദയത്തിൽ തൊട്ടുള്ള നന്ദി. ഇന്ത്യയ്ക്ക് ഒളിമ്പിക്‌സില്‍ ഒരു അത്‌ലറ്റിക് സ്വര്‍ണം സമ്മാനിച്ച് ചരിത്രം കുറിച്ചതിന്. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ 87.58 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് ചോപ്ര എന്ന കരസേനയിലെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ സ്വര്‍ണമണിഞ്ഞത്.
ഒളിമ്പിക്‌സിന്റെ ചരിത്രത്തില്‍ ഒരു ഇന്ത്യക്കാരന്‍ നേടുന്ന ആദ്യ മെഡലാണിത്. അഭിനവ് ബിന്ദ്രയ്ക്കുശേഷം വ്യക്തിഗത സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം ഹരിയാണക്കാരനായ സുബേദാര്‍ നീരജ് ചോപ്ര. ബെയ്ജിങ്ങിനുശേഷം ഇതാദ്യമായാണ് ഇന്ത്യ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടുന്നത്.
ഫൈനലില്‍ തന്റെ രണ്ടാമത്തെ ശ്രമത്തിലാണ് നീരജ് സ്വര്‍ണദൂരം കണ്ടെത്തി. ആദ്യ ശ്രമത്തില്‍ 87.03 മീറ്ററും മൂന്നാം ശ്രമത്തില്‍ 76.79 മീറ്ററുമാണ് എറിഞ്ഞത്. നാലാമത്തെയും അഞ്ചാമത്തെയും ശ്രമങ്ങള്‍ ഫൗളായി. ചെക്ക് റിപ്പബ്ലിക്കിന്റെ ചെക്ക് താരങ്ങളായ യാക്കുബ് വാഡ്‌ലിച്ച് (86.67 മീറ്റര്‍) വെള്ളിയും വിറ്റെസ്‌ലാവ് വെസ്‌ലി (85.44 മീറ്റര്‍) വെങ്കലവും നേടി.
എന്നാല്‍, നീരജിന്റെ കരിയറിലെ ഏറ്റവും മികച്ച ദൂരം ദേശീയ റെക്കോഡായ 88.07 മീറ്ററാണ്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പട്യാലയില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍പ്രീയിലാണ് നീരജ് ഈ ദൂരം താണ്ടിയത്. ഇതിന് മുന്‍പ് ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലും 88 മീറ്റര്‍ പിന്നിട്ടിരുന്നു. 88.06 മീറ്റര്‍ എറിഞ്ഞാണ് അന്ന് സ്വര്‍ണമണിഞ്ഞത്.
ഇന്ത്യയ്ക്കുവേണ്ടി മത്സരിച്ച ഇംഗ്ലീഷുകാരന്‍ നോര്‍മന്‍ പ്രിച്ചാര്‍ഡ് മാത്രമാണ് ഇതിന് മുന്‍പ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കുവേണ്ടി മെഡല്‍ നേടിയത്. 1900 പാരിസ് ഗെയിംസില്‍. അതിനുശേഷം മില്‍ഖാസിങ്ങിനും പി.ടി.ഉഷയ്ക്കും നാലാം സ്ഥാനം കൊണ്ടും അഞ്ജു ബോബി ജോര്‍ജ് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരുന്നു.
ഒളിമ്പിക്‌സിന്റെ സുദീര്‍ഘമായ ചരിത്രത്തില്‍ ഇന്ത്യ സ്വന്തമാക്കുന്ന പതിനൊന്നാമത്തെ സ്വര്‍ണമാണിത്.
ഇന്ത്യയുടെ പരമോന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്‌കാരത്തിന്റെ പേര് മാറ്റുന്നു. ഇനി മുതൽ പുരസ്‌കാരം മേജർ ധ്യാൻ ചന്ദ് ഖേൽരത്‌ന പുരസ്‌കാരം എന്ന പേരിൽ അറിയപ്പെടും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്.
41 വർഷത്തിന് ശേഷം ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യ മെഡൽ നേടിയതിന് പിന്നാലെയാണ് ഹോക്കി ഇതിഹാസമായ ധ്യാൻ ചന്ദിന്റെ പേര് പരമോന്നത കായിക പുരസ്‌കാരത്തിന് നൽകുന്നത്. 25 ലക്ഷം രൂപയാണ് സമ്മാനത്തുക.
അതേസമയം തീരുമാനം രാഷ്ട്രീയ പോരിനും വഴിവെച്ചിട്ടുണ്ട്. രാജീവ് ഗാന്ധിയുടെ പേര് വെട്ടിയതിനെ ചോദ്യം ചെയ്ത് നിരവധി പേർ രംഗത്തുവന്നിട്ടുണ്ട്.