ടോക്കിയോ ഒളിംപിക്സിന് നാളെ തിരിതെളിയുമ്പോൾ ആദ്യ മലയാളി ഒളിംപ്യൻ വിസ്മൃതിയിൽ. 7 പതിറ്റാണ്ട് മുൻപ് ലണ്ടൻ ഒളിംപിക്സിൽ പങ്കെടുത്ത ഫുട്ബോൾ ടീമിലെ മലയാളി താരം തിരുവല്ല പാപ്പനാണ് വിസ്മൃതിയിലായത്. സ്വതന്ത്ര ഇന്ത്യ ആദ്യമായി ബൂട്ടണിഞ്ഞ ലണ്ടൻ ഒളിംപിക്‌സിൽ (1948) ടീമിലെ പ്രധാനിയായിരുന്ന തിരുവല്ല തേൻമഠത്തിൽ ടി.എം.വർഗീസ് എന്ന തിരുവല്ല പാപ്പൻ ജിവീതത്തിന്റെ കളമൊഴിഞ്ഞിട്ട് 4 പതിറ്റാണ്ടായി. ജന്മനാട്ടിൽ ഇദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കുമെന്ന പ്രഖ്യാപനവും പാഴ്‌വാക്കായി.
1948-ലെ ലണ്ടൻ ഒളിമ്പിക്‌സിൽ പങ്കെടുക്കുകയും 1951-ലെ ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ നേടിയ ടീമിൽ കളിക്കുകയും ചെയ്ത കേരളീയനായ ഫുട്ബോൾ താരമാണ് തിരുവല്ല പാപ്പൻ എന്നറിയപ്പെട്ടിരുന്ന ടി.എം. വർഗീസ്. തിരുവല്ല എം.ജി.എം. ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ചു.ടാറ്റാ ഫുട്ബാൾ ടീമിലംഗമായ പാപ്പൻ 1952 വരെ അതിന്റെ ക്യാപ്റ്റനുമായിരുന്നു.
1942 മുതൽ 52 വരെ ദേശീയ ടീമിൽ കളിച്ചു. പ്രഥമ ഏഷ്യാഡിൽ (1951) ഇന്ത്യ സ്വർണം നേടിയപ്പോൾ ടീമംഗമായിരുന്നു. 1951 ഏഷ്യൻ ഗെയിംസ് ഫൈനലിൽ ഇറാൻ താരവുമായി കൂട്ടിയിടിച്ച് മൂക്കിൽ നിന്ന് േചാര ചീറ്റിയ പാപ്പനോട് റഫറി കളത്തിൽ നിന്ന് കയറാൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല.
തുവാലകൊണ്ടു മൂക്ക് പൊത്തിപ്പിടിച്ചാണ് കളി പൂർത്തിയാക്കിയത്. ഫുൾബാക്ക് സ്‌ഥാനത്ത് കളിച്ചിരുന്ന പാപ്പൻ സ്വീഡൻ, റഷ്യ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾക്കെതിരെയും കളിച്ചിട്ടുണ്ട്. 8 പതിറ്റാണ്ട് മുൻപ് തിരുവല്ലയിലും സമീപപ്രദേശങ്ങളിലും ഫുട്‌ബോളിന്റെ ആവേശം വിതറാൻ പാപ്പനു കഴിഞ്ഞു.
ഒളിംപിക്‌സിൽ പങ്കെടുത്ത ആദ്യ മലയാളി തിരുവല്ല പാപ്പന് ജന്മനാട്ടിൽ സ്‌മാരകം വേണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. പഴയ തലമുറയിലെ പ്രമുഖ കായിക താരങ്ങൾക്കെല്ലാം ജന്മനാട്ടിൽ സ്മാരകം ഉയർന്നു കഴിഞ്ഞു. എന്നാൽ ആദ്യ മലയാളി ഒളിംപ്യന്റെ സ്മരണ ഇപ്പോഴുള്ളത് ചില പഴയകാല ഫുട്ബോൾ പ്രേമികളിൽ മാത്രം.
ഒളിംപിക് വില്ലേജില്‍ കോവിഡ് സ്ഥിരീകരിച്ചതിന്റെ ആശങ്കയില്‍ കായിക ലോകം.വില്ലേജില്‍ പരിശോധനയ്ക്കിടെ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചതായി ഒളിംപിക്‌സ് സംഘാടക സമിതി വക്താവ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിദേശത്തുനിന്ന് എത്തിയ ഒഫീഷ്യലിനാണ് രോഗബാധ. പേരു വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
താരങ്ങളും ഒഫീഷ്യല്‍സും താമസിക്കുന്ന ഒളിംപിക് വില്ലേജിന് പുറത്ത് ഹോട്ടലിലാണ് കോവിഡ് പോസിറ്റീവായ വ്യക്തിയെ താമസിപ്പിച്ചിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിനായി എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ഒളിംപിക് ഗ്രാമത്തില്‍ രോഗം പടര്‍ന്നാല്‍ സ്വീകരിക്കേണ്ട നടപടിയെ കുറിച്ച് വ്യക്തമായ പദ്ധതിയുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.
ജപ്പാനിലെ ടോക്യോ നഗരത്തില്‍ ഈ മാസം 23 നാണ് ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിംപിക്സിന് തിരി തെളിയുന്നത്. കോവിഡിന്റെ ഡെല്‍റ്റാ വകഭേദം പടരുന്നതിനാല്‍ ടോക്യോയില്‍ ആരോഗ്യ അടിയന്തരാവസ്ഥയിലാണ് ഒളിംപിക്സ് നടക്കുന്നത്. ജൂലൈ 12 മുതല്‍ ഓഗസ്റ്റ് 22 വരെ അരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഇത്തവണ കാണികള്‍ക്ക് പ്രവേശനമില്ല.
കടുത്ത കോവിഡ് പ്രോട്ടോക്കോളാണ് ഒളിംപിക് വില്ലേജില്‍ തയ്യാറാക്കിയിരിക്കുന്നത് എന്ന് സംഘാടകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒളിംപിക് ഗ്രാമത്തില്‍ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി(ഐഒസി) പ്രസിഡന്റ് തോമസ് ബാക്ക് വ്യക്തമാക്കി.
ഇന്ത്യയില്‍ നിന്ന് 228 അംഗ സംഘമാണ് ടോക്യോ ഒളിംപിക്സില്‍ പങ്കെടുക്കുന്നത്. ഇവരില്‍ 119 പേര്‍ കായിക താരങ്ങളും 109 ഒഫീഷ്യല്‍സുമാണ്. 67 പുരുഷ താരങ്ങളും 52 വനിതാ താരങ്ങളും ഇത്തവണ വിവിധ ഇനങ്ങളില്‍ മത്സരിക്കും. 85 മെഡല്‍ ഇനങ്ങളിലാണ് ഇന്ത്യ മാറ്റുരയ്ക്കുന്നത്.
ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ടീം ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ത്യൻ താരങ്ങളിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന റിപ്പോർട്ടുകൾ രാവിലെ പുറത്തുവന്നിരുന്നു. പിന്നാലെയാണ് പന്തിനാണ് കോവിഡ് എന്ന വിവരം ബിസിസിഐ വൃത്തങ്ങൾ തന്നെ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ പന്തിനെ നിരീക്ഷണത്തിലേക്ക് മാറ്റി. അടുത്ത എട്ട് ദിവസം താരം നിരീക്ഷണത്തിലായിരിക്കും. പ്രകടമായ ലക്ഷണങ്ങളൊന്നും പന്തിന് ഉണ്ടായിരുന്നില്ല. ടീമിലെ മറ്റ് താരങ്ങളുമായി സമ്പർക്കമില്ലാതിരുന്നതും ആശ്വാസമായി.
പന്തിനെ ഒഴിവാക്കി ടീം ദർഹാമിലേക്ക് പോകും. കോവിഡ് നെഗറ്റീവായ ശേഷം ആരോഗ്യസ്ഥിതി പരിശോധിച്ചാവും പന്തിനെ ടീമിനൊപ്പം ചേർക്കുന്നത്. കോവിഡ് പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കണമെന്ന് ചൂണ്ടിക്കാട്ടി കളിക്കാർക്ക് ബിസിസിഐ സെക്രട്ടറി ജയ് ഷാ കത്തയച്ചിട്ടുണ്ട്.
ന്യൂസിലൻഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം ഇന്ത്യൻ താരങ്ങൾ ഇംഗ്ലണ്ടിൽ അവധി ആഘോഷിക്കുകയായിരുന്നു. പന്ത് ഇതിനിടെ യൂറോ കപ്പ് മത്സരങ്ങൾ കാണാൻ പോയിരുന്നു. ഇതിന്റെ ചിത്രങ്ങൾ നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് ടീമിനൊപ്പം ചേരുന്നതിനായി കോവിഡ് പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.
കൗണ്ടി ഇലവനെതിരേ ടീം ഇന്ത്യ ജൂലൈ 20ന് പരിശീലന മത്സരത്തിനിറങ്ങുന്നുണ്ട്. ഓഗസ്റ്റ് നാലിനാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റ്.
ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം പതിപ്പിനുള്ള ഷെഡ്യൂള്‍ പുറത്തുവിട്ടു. പുതുക്കിയ പോയിന്റ് സമ്പ്രദായത്തിന് പിന്നാലെയാണ് മത്സരക്രമവും ഐസിസി പ്രഖ്യാപിച്ചത്. 2023 മാര്‍ച്ച് 31ന് അവസാനിക്കുന്ന തരത്തിലാണ് മത്സരക്രമം നിശ്ചയിച്ചിട്ടുള്ളത്.
ഒമ്പത് ടീമുകളാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഏറ്റുമുട്ടുന്നത്. ഓരോ ടീമും ആറ് പരമ്പരകള്‍ വീതം കളിക്കും. ഇന്ത്യ ഹോം സീരിസുകളില്‍ ശ്രീലങ്കയെയും ന്യൂസിലന്‍ഡിനെയും ഓസ്‌ട്രേലിയയെയും നേരിടും. ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നിവയാണ് വിദേശ പരമ്പരകളിലെ ഇന്ത്യയുടെ പ്രതിയോഗികള്‍.
നിലവിലെ ചാംപ്യന്‍ ന്യൂസിലന്‍ഡ് സ്വന്തം നാട്ടില്‍ ദക്ഷിണാഫ്രിക്കയുമായും ബംഗ്ലാദേശുമായും ശ്രീലങ്കയുമായും ഏറ്റുമുട്ടും. ഇംഗ്ലണ്ട്, പാക്കിസ്ഥാന്‍, ഇന്ത്യ എന്നിവയാണ് കിവികളുടെ എവേ എതിരാളികള്‍.
ആദ്യ എഡിഷന്റെ ഫൈനലില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടതിന്റെ നിരാശ മറികടക്കാന്‍ പാകത്തിലെ ഫലമാണ് ടീം ഇന്ത്യ ടൂര്‍ണമെന്റിന്റെ രണ്ടാം പതിപ്പില്‍ ലക്ഷ്യമിടുന്നത്.
മാരക്കാനയില്‍ ബ്രസീലിനെ നോക്കുകുത്തികളാക്കി അര്‍ജന്റീന കോപ്പ അമേരിക്കയില്‍ മുത്തമിട്ടിരിക്കുകയാണ്. എയ്ഞ്ചല്‍ ഡി മരിയ നേടിയ ഏകഗോളിന്റെ ബലത്തിലാണ് അര്‍ജന്റീന കിരീടമുയര്‍ത്തിയത്. മത്സരശേഷം നെയ്മറിനെ കെട്ടിപ്പുണര്‍ന്ന് മെസി ആശ്വസിപ്പിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ആ സന്ദര്‍ഭത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നെയ്മര്‍.
‘തോല്‍വിയെന്നെ വേദനിപ്പിക്കുന്നതാണ്. അതിനെ മറികടന്നു ജീവിക്കാന്‍ ഞാനിപ്പോഴും പഠിച്ചിട്ടില്ല. ഇന്നലെ ഞങ്ങള്‍ തോറ്റതിനു ശേഷം ഫുട്‌ബോള്‍ ചരിത്രത്തില്‍ തന്നെ ഞാന്‍ കണ്ടതില്‍ വെച്ചേറ്റവും മികച്ച താരത്തെ പുണരാനാണ് പോയത്. സങ്കടത്തിലായതിനാല്‍ ‘എന്നെ തോല്‍പ്പിച്ചുവല്ലേയെന്നു’ ചോദിച്ച് മെസിയെ തമാശരൂപത്തില്‍ ഞാന്‍ ചീത്ത വിളിച്ചു.’
‘തോറ്റതില്‍ എനിക്ക് അതിയായ സങ്കടമുണ്ട്. പക്ഷെ അയാള്‍ അതിഗംഭീരനായ ഒരു താരമാണ്. ഫുട്‌ബോളിനും എനിക്കും വേണ്ടി അദ്ദേഹം ചെയ്ത കാര്യങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു. തോല്‍ക്കുന്നതിനെ ഞാന്‍ വെറുക്കുന്നു. എന്നാല്‍ ഫുട്‌ബോള്‍ ലോകം ഈ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു. അഭിനന്ദനങ്ങള്‍ സഹോദരാ.’ മെസിയെ ആലിംഗനം ചെയ്യുന്ന വീഡിയോ പങ്കുവെച്ച് നെയ്മര്‍ കുറിച്ചു.
22ാം മിനിറ്റിലാണ് ഏയ്ഞ്ചല്‍ ഡി മരിയയിലൂടെ അര്‍ജന്റീനയുടെ വിജയ ഗോള്‍ പിറന്നത്. റോഡ്രിഡോ ഡി പോള്‍ നീട്ടിനല്‍കിയ ഒരു പാസില്‍ നിന്നായിരുന്നു ഏയ്ഞ്ചല്‍ ഡി മരിയയുടെ ഗോള്‍. പന്ത് തടയുന്നതില്‍ ബ്രസീല്‍ ഡിഫന്‍ഡര്‍ റെനന്‍ ലോഡിക്ക് പിഴച്ചു. പാസ് സ്വീകരിച്ച് മുന്നേറിയ ഡി മരിയ ബ്രസീല്‍ ഗോള്‍കീപ്പര്‍ എഡേഴ്‌സണെ കബളിപ്പിച്ച് പന്ത് ചിപ് ചെയ്ത് വലയിലെത്തിച്ചു.
View this post on Instagram
യൂറോ കപ്പ് ഫൈനലില്‍ ഇറ്റലിക്കെതിരേ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ ഇംഗ്ലണ്ട് ഫുട്‌ബോള്‍ താരങ്ങള്‍ക്കെതിരേ വംശീയാധിക്ഷേപവുമായി ഇംഗ്ലണ്ട് ആരാധകര്‍.
മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ജേഡന്‍ സാഞ്ചോ, ബുകായോ സാക്ക എന്നിവരെയാണ് ഇംഗ്ലീഷ് ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചത്.
‘പെനാല്‍റ്റി നഷ്ടപ്പെടുത്തിയ നീഗ്രോ കുരങ്ങുകളെ നിങ്ങള്‍ സ്വയം ആത്മഹത്യ ചെയ്യുക. അല്ലെങ്കില്‍ നിങ്ങളുടെ ഇഷ്ടകാര്യങ്ങളായ വാഴ നടുക. വൃത്തികെട്ട അടിമക്കൂട്ടങ്ങളെ’- എന്നിങ്ങനെയാണ് ഇംഗ്ലീഷ് ആരാധകരുടെ വംശീയ അധിക്ഷേപം .
ഇറ്റലി പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-2ന് വിജയിച്ചപ്പോള്‍ മൂന്നു പേരുടേയും കിക്കുകള്‍ പാഴായിരുന്നു. ഇതിന് പിന്നാലെയാണ് താരങ്ങള്‍ക്ക് നേരെ വംശീയ അധിക്ഷേപം ആരംഭിച്ചത്.
ഇത്തരത്തിലുള്ള വംശീയാധിക്ഷേപങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കി. ‘ഇംഗ്ലണ്ടിന് വേണ്ടി പൂര്‍ണമായും തങ്ങളുടെ കഴിവ് പുറത്തെടുത്തിട്ടും ചില താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വിവേചനം നേരിട്ടത് അംഗീകരിക്കാനാകില്ല.
താരങ്ങള്‍ക്കൊപ്പമാണ് അസോസിയേഷന്‍. എല്ലാ തരത്തിലുള്ള വിവേചനങ്ങളേയും എതിര്‍ക്കും.’ ട്വീറ്റിലൂടെ ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കി.
അതേസമയം ഇംഗ്ലീഷ് താരങ്ങള്‍ അധിക്ഷേപം നേരിട്ട സംഭവത്തില്‍ ലണ്ടന്‍ മെട്രോപൊളിറ്റന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇത്തരം അധിക്ഷേപങ്ങളും വംശീയ പ്രസ്താവനകളും അംഗീകരിക്കാനാകില്ലെന്നും അന്വേഷണത്തില്‍ വിട്ടുവീഴ്ച്ചയുണ്ടാകില്ലെന്നും ലണ്ടന്‍ മെട്രോപൊളിറ്റന്‍ പോലീസ് വ്യക്തമാക്കി.
അതേസമയം കളി തോറ്റതിന് പിന്നാലെ ഇറ്റലി ആരാധകര്‍ക്ക് നേരെ വലിയ ആക്രമണമാണ് ഇംഗ്ലണ്ട് ആരാധകര്‍ അഴിച്ചു വിട്ടത്. ഇറ്റലി ആരാധകരെ തിരഞ്ഞ് പിടിച്ച് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഏറ്റവും വൃത്തികെട്ട ഫാന്‍സുള്ള ടീമാണ് ഇംഗ്ലണ്ട് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആരോപണം.
england fans are sore racist violent losers that need to be punished by fifa. we can’t just sit & watch them physically attack italy fans at wembley then hurl racial insults at rashford, sancho & saka. fifa needs to act. we need to create an environment safe for players & fans.💔 pic.twitter.com/gJOv5xT2dt
— #diaryofnasawali (@nasawali_phame) July 12, 2021
We’re disgusted that some of our squad – who have given everything for the shirt this summer – have been subjected to discriminatory abuse online after tonight’s game.
We stand with our players ❤️ https://t.co/1Ce48XRHEl
— England (@England) July 12, 2021
ആവേശം നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനെ കീഴടക്കി ഇറ്റലി യൂറോ കപ്പ് കിരീടത്തില്‍ മുത്തമിട്ടു. തകര്‍പ്പന്‍ സേവുകളുമായി കളം നിറഞ്ഞ ജിയാന്‍ ലൂയി ഡോണറുമ്മയാണ് ഇറ്റലിയ്ക്ക് പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ വിജയം സമ്മാനിച്ചത്. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 3-2 എന്ന സ്‌കോറിനാണ് അസൂറിപ്പടയുടെ വിജയം.
നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിച്ച ശേഷമാണ് മത്സരം എക്സ്ര്ടാ ടൈമിലേക്കും പിന്നീട് പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്കും നീണ്ടത്. പെനാല്‍ട്ടിയില്‍ ഇറ്റലിയ്ക്കായി ബെറാര്‍ഡി, ബൊനൂച്ചി, ബെര്‍ണാഡെസ്‌കി എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഹാരി മഗ്വയറും ഹാരി കെയ്‌നും മാത്രമാണ് ഇംഗ്ലണ്ടിനായി പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ചത്. മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ജേഡന്‍ സാഞ്ചോ, ബുക്കായോ സാക്ക എന്നിവരുടെ കിക്കുകള്‍ പാഴായി.
നിശ്ചിത സമയത്ത് ഇംഗ്ലണ്ടിനായി ലൂക്ക് ഷോയും ഇറ്റലിയ്ക്കായി ലിയോണാര്‍ഡോ ബൊനൂച്ചിയും സ്‌കോര്‍ ചെയ്തു.
1968-ന് ശേഷം ഇതാദ്യമായാണ് ഇറ്റലി യൂറോ കപ്പില്‍ മുത്തമിടുന്നത്. ആദ്യ യൂറോകപ്പ് കിരീടം ലക്ഷ്യം വെച്ചിറങ്ങിയ ഇംഗ്ലീഷ് പടയ്ക്ക് കണ്ണിരോടെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ മടക്കം. ആദ്യം ലീഡ് നേടിയ ശേഷമാണ് ഇംഗ്ലണ്ട് കളി കൈവിട്ടത്. അനാവശ്യമായി പ്രതിരോധത്തിലേക്ക് നീങ്ങിയതാണ് ത്രീ ലയണ്‍സിന് വിനയായത്.
ഇറ്റലി കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെ നിലനിര്‍ത്തിയപ്പോള്‍ ഇംഗ്ലണ്ട് ഒരു മാറ്റവുമായാണ് ഫൈനലില്‍ ഇറങ്ങിയത്. ബുക്കായോ സാക്കയ്ക്ക് പകരം കീറണ്‍ ട്രിപ്പിയര്‍ ടീമില്‍ ഇടം നേടി. വര്‍ണാഭമായ സമാപന ചടങ്ങുകളോടെയാണ് ഫൈനല്‍ മത്സരം ആരംഭിച്ചത്.
മത്സരം തുടങ്ങിയ ഉടന്‍ തന്നെ ഇറ്റലിയ്‌ക്കെതിരേ ഇംഗ്ലണ്ട് ലീഡെടുത്തു. രണ്ടാം മിനിട്ടില്‍ തന്നെ ലൂക്ക് ഷോയാണ് ഇംഗ്ലണ്ടിനായി സ്‌കോര്‍ ചെയ്തത്. ഇറ്റലിയ്ക്ക് ലഭിച്ച കോര്‍ണര്‍ കിക്ക് രക്ഷപ്പെടുത്തിയ ഇംഗ്ലീഷ് പ്രതിരോധത്തില്‍ നിന്നും പിറന്ന കൗണ്ടര്‍ അറ്റാക്കില്‍ നിന്നാണ് ഗോള്‍ പിറന്നത്. പന്തുമായി മുന്നേറിയ ഹാരി കെയ്ന്‍ പന്ത് ട്രിപ്പിയര്‍ക്ക് കൈമാറി. പന്തുമായി ബോക്‌സിലേക്ക് കയറാന്‍ ശ്രമിച്ച ട്രിപ്പിയര്‍ മികച്ച ഒരു ക്രോസ് ബോക്‌സിലേക്ക നല്‍കി. പന്ത് കൃത്യമായി പിടിച്ചെടുത്ത ലൂക്ക് ഷോ അതിശക്തമായ ഒരു കിക്കിലൂടെ പന്ത് വലയിലെത്തിച്ചു. ഗോള്‍കീപ്പര്‍ ഡോണറുമ്മയ്ക്ക് അത് നോക്കി നില്‍ക്കാനേ സാധിച്ചുള്ളൂ.
യൂറോ ഫൈനല്‍ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോള്‍ നേടിയ താരം എന്ന റെക്കോഡ് ലൂക്ക് ഷോ സ്വന്തമാക്കി. താരം ഇംഗ്ലണ്ടിനായി നേടുന്ന ആദ്യ അന്താരാഷ്ട്ര ഗോള്‍ കൂടിയാണിത്.
തുടക്കത്തില്‍ തന്നെ ഗോള്‍ വഴങ്ങിയതോടെ ഇറ്റലി പതറി. ഏഴാം മിനിട്ടില്‍ ഇറ്റലിയ്ക്ക് ഇംഗ്ലണ്ട് ബോക്‌സിന് തൊട്ടുപുറത്തുനിന്നും ഫ്രീകിക്ക് ലഭിച്ചെങ്കിലും കിക്കെടുത്ത ഇന്‍സീന്യെയ്ക്ക് പിഴച്ചു. പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.
ആദ്യ പകുതിയില്‍ ഇംഗ്ലണ്ട് തന്നെയാണ് ആധിപത്യം പുലര്‍ത്തിയത്. ഇറ്റലിയുടെ ഓരോ ആക്രമണത്തെയും സമര്‍ഥമായി തന്നെ ഇംഗ്ലീഷ് പ്രതിരോധനിര നേരിട്ടു. ഗോള്‍ നേടിയതോടെ പ്രതിരോധത്തില്‍ കൂടുതല്‍ ശക്തി പകരാന്‍ ഇംഗ്ലണ്ടിന് സാധിച്ചു.
35-ാം മിനിട്ടില്‍ ഇറ്റലിയുടെ ഫെഡറിക്കോ കിയേസയുടെ തകര്‍പ്പന്‍ ലോങ്‌റേഞ്ചര്‍ ഇംഗ്ലീഷ് പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. പിന്നാലെ ഇംഗ്ലണ്ടിന്റെ മേസണ്‍ മൗണ്ടിന് മികച്ച ഒരു അവസരം ലഭിച്ചെങ്കിലും താരത്തിന് പന്ത് കാലില്‍ കുരുക്കാന്‍ സാധിച്ചില്ല.
രണ്ടാം പകുതിയില്‍ 48-ാം മിനിട്ടില്‍ ഇംഗ്ലണ്ടിന്റെ റഹിം സ്റ്റെര്‍ലിങ് പന്തുമായി ബോക്‌സിലേക്ക് കയറിയെങ്കിലും താരത്തിന് സ്‌കോര്‍ ചെയ്യാനായില്ല. 50-ാം മിനിട്ടില്‍ ഇറ്റലിയ്ക്ക ഇംഗ്ലീഷ് ബോക്‌സിന് തൊട്ടുപുറത്തുനിന്നും ഫ്രീകിക്ക് ലഭിച്ചു. കിക്കെടുത്ത ഇന്‍സീന്യെയ്ക്ക് വീണ്ടും പിഴച്ചു. പന്ത് പോസ്റ്റിന് പുറത്തേക്ക് പോയി.
56-ാം മിനിട്ടില്‍ ഹാരി മഗ്വയറിന്റെ ഹെഡ്ഡര്‍ ഇറ്റാലിയന്‍ ക്രോസ് ബാറിന് മുകളിലൂടെ പറന്നു, തൊട്ടുപിന്നാലെ ഇന്‍സീന്യെ പോസ്റ്റിലേക്ക് ഷോട്ടുതിര്‍ത്തെങ്കിലും പിക്ക്‌ഫോര്‍ഡ് അത് തട്ടിയകറ്റി അപകടം ഒഴിവാക്കി.
61-ാം മിനിട്ടില്‍ കിയേസയുടെ ഗോളെന്നുറച്ച ഷോട്ട് മികച്ച ഡൈവിലൂടെ പിക്ക്‌ഫോര്‍ഡ് തട്ടിയകറ്റി. 63-ാം മിനിട്ടില്‍ ഇംഗ്ലണ്ടിന്റെ ജോണ്‍ സ്‌റ്റോണ്‍സിന്റെ ഹെഡ്ഡര്‍ ഡോണറുമ്മ തട്ടിയകറ്റി.
ഒടുവില്‍ 67-ാം മിനിട്ടില്‍ ഇറ്റലി സമനില ഗോള്‍ നേടി. പ്രതിരോധതാരം ലിയോണാര്‍ഡോ ബൊനൂച്ചിയാണ് ടീമിനായി സ്‌കോര്‍ ചെയ്തത്. കോര്‍ണര്‍ കിക്കിലൂടെയാണ് ഗോള്‍ പിറന്നത്. ഇംഗ്ലീഷ് ബോക്‌സിനുള്ളിലേക്ക് പറന്നിറങ്ങിയ കോര്‍ണര്‍ കിക്കിന് വെരാട്ടി തലവെച്ചെങ്കിലും അത് കൃത്യമായി പിക്ക്‌ഫോര്‍ഡ് രക്ഷപ്പെടുത്തി. എന്നാല്‍ പന്ത് ക്രോസ് ബാറില്‍ തട്ടി ബൊനൂച്ചിയുടെ കാലിലേക്കാണെത്തിയത്. മാര്‍ക്ക് ചെയ്യപ്പെടാതെയിരുന്ന ബൊനൂച്ചി പന്ത് അനായാസം വലയിലെത്തിച്ചു.
അമിതമായി പ്രതിരോധത്തിലേക്ക് ഇറങ്ങിയതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. ഇംഗ്ലണ്ട് ടൂര്‍ണമെന്റില്‍ വഴങ്ങുന്ന രണ്ടാമത്തെ മാത്രം ഗോളാണിത്. ബൊനൂച്ചിയുടെ ടൂര്‍ണമെന്റിലെ ആദ്യ ഗോളാണിത്.
74-ാം മിനിട്ടില്‍ തുറന്ന അവസരം ഇറ്റലിയുടെ ബെറാര്‍ഡിയ്ക്ക് ലഭിച്ചെങ്കിലും താരത്തിന്റെ കിക്ക് ക്രോസ്ബാറിന് മുകളിലൂടെ പറന്നു. 83-ാം മിനിട്ടില്‍ പകരക്കാരനായെതതിയ ഇംഗ്ലണ്ടിനെ ബുക്കായോ സാക്കയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന് അത് മുതലാക്കാനായില്ല. വൈകാതെ നിശ്ചിത സമയം അവസാനിച്ചു. മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു.
95-ാം മിനിട്ടില്‍ സ്‌റ്റെര്‍ലിങ് ബോക്‌സിലേക്ക് കുതിച്ചെങ്കിലും താരത്തിന് ലക്ഷ്യത്തിലേക്ക് ഷോട്ടുതിര്‍ക്കാനായില്ല. 103-ാം മിനിട്ടില്‍ ഇറ്റലിയുടെ മുന്നേറ്റത്തെ സധൈര്യത്തോടെ നേരിട്ട പിക്ക്‌ഫോര്‍ഡ് ഇംഗ്ലീഷ് ഗോള്‍വല കാത്തു.
105-ാം മിനിട്ടില്‍ ഇറ്റാലിയന്‍ ബോക്‌സിന് പുറത്തുനിന്നും ഇംഗ്ലണ്ടിന് ഫ്രീകിക്ക് ലഭിച്ചു. പക്ഷേ അവസരം ഗോളാക്കി മാറ്റാന്‍ താരങ്ങള്‍ക്ക് കഴിഞ്ഞില്ല. 106-ാം മിനിട്ടില്‍ ഇറ്റലിയുടെ ബെര്‍ണാഡെസ്‌കിയുടെ ഫ്രീകിക്ക് പിക്ക്‌ഫോര്‍ഡ് കൈയ്യിലൊതുക്കി.
എക്‌സ്ട്രാ ടൈമിലും കാര്യമായ നീക്കങ്ങള്‍ ഇരുടീമുകള്‍ക്കും നടത്താനായില്ല. ഇതോടെ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ടു. 1976-ലാണ് ഇതിനുമുന്‍പ് ഒരു യൂറോ കപ്പ് ഫൈനല്‍ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ടിനെ കീഴടക്കി ഇറ്റലി യൂറോയിലെ രാജാക്കന്മാരായി.
നൊവാക് ദ്യോകോവിച്ചിന് പുരുഷ വിംബ്ള്‍ഡണ്‍ കിരീടം. നൊവാക് ജോക്കോവിച്ച് 6-7,6-4,6-4,6-3ന് മാറ്റിയോ ബെറെറ്റിനിയെ പരാജയപ്പെടുത്തി തന്റെ ആറാമത്തെ വിംബിൾഡണും റെക്കോർഡിന് തുല്യമായ 20 ഗ്രാൻഡ്സ്ലാം കിരീടവും നേടി. 70 മിനിറ്റിനുള്ളിൽ ആദ്യ സെറ്റ് തോറ്റതിന് തന്റെ താളം കണ്ടെത്തി ശേഷം അടുത്ത മൂന്ന് സെറ്റുകൾ സ്വന്തമാക്കി ജയം പൂർത്തിയാക്കാൻ ജോക്കോവിച്ച് കഴിഞ്ഞു.ഇതിനുമുമ്പ്. 2011, 2014, 2015,2018,2019 വര്‍ഷങ്ങളിലായിരുന്നു താരത്തിന്‍റെ കിരീടധാരണം.
വെംബ്ലി സ്റ്റേഡിയത്തിൽ യൂറോ കപ്പ് ഫുട്ബോളിനു ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ ഒന്നുകിൽ ലണ്ടനിലെ ബിഗ് ബെൻ ടവറിൽ വിജയമണി മുഴങ്ങും. അല്ലെങ്കിൽ റോമിലെ വിജയാരവം കൊളോസിയത്തിന്റെ ചുവരുകളിൽ പ്രതിധ്വനിക്കും! ഇന്ത്യൻ സമയം രാത്രി 12.30നാണ് കിക്കോഫ്. സോണി ചാനലുകളിൽ തൽസമയം കാണാം.
വെംബ്ലിയിൽ ഇന്നു കളി കാണാനെത്തുന്ന ഇംഗ്ലിഷുകാരിൽ പലർക്കും ഇംഗ്ലണ്ട് ഒരു ഫൈനൽ കളിച്ച ഓർമ പോലുമില്ല– കാരണം 55 വർഷം മുൻപായിരുന്നു അത്! 1966 ജൂലൈ 30ന് ഇതേ സ്റ്റേഡിയത്തിൽ ബോബി മൂറിന്റെ നായകത്വത്തിൽ ലോകകിരീടം ചൂടിയതിനു ശേഷം ലോകകപ്പിലോ യൂറോകപ്പിലോ ഒരു ഫൈനൽ കളിക്കാൻ പോലും ഇംഗ്ലണ്ടിനു കഴിഞ്ഞിട്ടില്ല.
പക്ഷേ, ഈ വികാരാവേശം കൊണ്ടു മാത്രമല്ല ഇംഗ്ലിഷ് ആരാധകർ ഗാരെത് സൗത്ത്ഗേറ്റിന്റെ ടീമിൽ അതിരറ്റു വിശ്വസിക്കുന്നത്. ഈ ടൂർണമെന്റിൽ ഏറ്റവും ഉറച്ച പ്രതിരോധമുള്ള ടീമാണ് ഇംഗ്ലണ്ട്. കൈൽ വോക്കറും ജോൺ സ്റ്റോൺസും ഹാരി മഗ്വയറും ഉൾപ്പെടുന്ന ഡിഫൻസ് ആകെ വഴങ്ങിയത് ഒരേയൊരു ഗോൾ.
ഗ്രൂപ്പ് മത്സരങ്ങളിൽ ഗോളടിച്ചില്ല എന്ന പരാതി കേട്ടെങ്കിലും നോക്കൗട്ടിൽ ക്യാപ്റ്റൻ ഹാരി കെയ്ൻ ഫോമിലായതോടെ ആ പരാതി തീർന്നു. 4 ഗോളുകളോടെ ടോപ് സ്കോറർ പോരാട്ടത്തിൽ രണ്ടാമതാണ് കെയ്ൻ. 3 ഗോൾ നേടിയ റഹിം സ്റ്റെർലിങ് തന്റെ അതിവേഗപ്പാച്ചിലിലൂടെയും എതിർ പ്രതിരോധത്തിനു ഭീഷണിയാണ്. ലൂക്ക് ഷായുടെ ഉജ്വലമായ ക്രോസുകളും ജാക്ക് ഗ്രീലിഷിന്റെ സൂപ്പർ സബ് അവതാരവുമെല്ലാം ഇംഗ്ലണ്ടിന്റെ പ്ലസ് പോയിന്റ്.
ഗോൾ വഴങ്ങാത്ത ഇറ്റാലിയൻ പാരമ്പര്യത്തിലേക്കു മറ്റൊന്നു കൂടി റോബർട്ടോ മാൻചീനിയുടെ ടീം ഇത്തവണ എഴുതിച്ചേർത്തു– ഗോളടിക്കാനും അവർക്കൊട്ടും മടിയില്ല! ടൂർണമെന്റിൽ 12 ഗോളുകൾ നേടിയ ഇറ്റലി വഴങ്ങിയത് 3 ഗോൾ മാത്രം. ഗോൾകീപ്പർ ജിയാൻല്യൂജി ഡൊന്നാരുമയ്ക്കു മുന്നിൽ ഉറച്ചു നിൽക്കുന്ന ലിയനാർഡോ ബൊന്നൂച്ചി– ജോർജിയോ കില്ലെനി വെറ്ററൻ കൂട്ടുകെട്ട് അത്രയെളുപ്പം ഇളകില്ല.
ജോർജീഞ്ഞോ–ബാരെല്ല–വെരാറ്റി ത്രയം മധ്യനിരയിൽ കളി നിയന്ത്രിക്കുന്നു. സിറെ ഇമ്മൊബിലെ– ലോറൻസോ ഇൻസിന്യെ സഖ്യത്തിനൊപ്പം മുന്നേറ്റത്തിൽ അപ്രതീക്ഷിത താരമായത് ഫെഡറിക്കോ കിയേസയാണ്. ഫൈനലിൽ ഇറ്റലി മിസ് ചെയ്യാൻ പോകുന്നത് വിങ് ബാക്ക് ലിയനാർഡോ സ്പിനസോളയെയാണ്.
പരുക്കേറ്റു പുറത്തായ സ്പിനസോളയുടെ അഭാവത്തിൽ സെമിയിൽ ഇറ്റലിയുടെ വേഗം കുറയുകയും ചെയ്തു. തോൽവിയറിയാതെ 33 മത്സരങ്ങൾ കടന്നാണ് ഇറ്റലി ഫൈനലിനിറങ്ങുന്നത്.
∙ ഇറ്റലി
ഫിഫ റാങ്കിങ്: 7
ലോകകപ്പ്: 4
യൂറോ കപ്പ്: 1 (1968)
ഒളിംപിക് സ്വർണം: 1 (1936)
∙ ഇംഗ്ലണ്ട്
ഫിഫ റാങ്കിങ്: 4
ലോകകപ്പ്: 1 (1966)
യൂറോ കപ്പ്: 0
ഒളിംപിക് സ്വർണം: 0
∙ നേർക്കുനേർ
മത്സരം: 27
ഇറ്റലി ജയം: 11
ഇംഗ്ലണ്ട് ജയം: 8
സമനില: 8
ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിനു കീഴടക്കി കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് അര്‍ജന്റീനിയന്‍ ആരാധകര്‍. എന്നാല്‍ ഫൈനലില്‍ മെസിയ്ക്ക് കാര്യമായി ഒന്നും ചെയ്യാനാകാത്തതും ഒരു മികച്ച ഗോളവസരം നഷ്ടപ്പെടുത്തിയതും ആരാധകര്‍ക്ക് സുഖിച്ചിട്ടില്ല.
ഇപ്പോഴിതാ ഫൈനലില്‍ മെസി പതറിയതിന്റെ കാരണം വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് അര്‍ജന്റീന പരിശീലകനായ ലയണല്‍ സ്‌കലോണി. കൊളംബിയക്കെതിരായ സെമി ഫൈനലിലും ബ്രസീലിനെതിരായ ഫൈനലിലും വളരെ ഗുരുതരമായി കണക്കാക്കപ്പെടുന്ന ഹാംസ്ട്രിങ് ഇഞ്ചുറിയുമായാണ് മെസി കളിച്ചതെന്നാണ് സ്‌കലോണി വെളിപ്പെടുത്തിയത്.
ഫൈനലില്‍ കാര്യമായി ഒന്നും ചെയ്യാനായില്ലെങ്കിലും ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമാണ് മെസി കാഴ്ചവെച്ചത്. നാലു ഗോളുകളും, അഞ്ച് അസിസ്റ്റുകളുമായി ടൂര്‍ണമെന്റിലുടനീളം മാസ്മരിക പ്രകടനമാണ് മെസി ടൂര്‍ണമെന്റിലെ മികച്ച താരമായി.
ഇന്ന് രാവിലെ നടന്ന മത്സരത്തില്‍ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്റീന പരാജയപ്പെടുത്തിയത്. 22ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയയാണ് അര്‍ജന്റീനയുടെ വിജയ ഗോള്‍ നേടിയത്. റോഡ്രിഡോ ഡി പോള്‍ നീട്ടിനല്‍കിയ ഒരു പാസില്‍ നിന്നായിരുന്നു ഏയ്ഞ്ചല്‍ ഡി മരിയയുടെ ഗോള്‍. പന്ത് തടയുന്നതില്‍ ബ്രസീല്‍ ഡിഫന്‍ഡര്‍ റെനന്‍ ലോഡിക്ക് പിഴച്ചു. പാസ് സ്വീകരിച്ച് മുന്നേറിയ ഡി മരിയ ബ്രസീല്‍ ഗോള്‍കീപ്പര്‍ എഡേഴ്‌സണെ കബളിപ്പിച്ച് പന്ത് ചിപ് ചെയ്ത് വലയിലെത്തിച്ചു.