ലോഡ്‌സില്‍ അവിസ്മരണീയ ജയം നേടി ടീം ഇന്ത്യ. രണ്ടാം ടെസ്റ്റില്‍ അസാധ്യമായ 272 റണ്‍സിന്റെ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട്, അവസാന ദിവസം ഒൻപത് ഓവറുകൾ ബാക്കി നിൽക്കെ എല്ലാവരും പുറത്തായപ്പോൾ വിജയം ഇന്ത്യൻ പക്ഷത്തു എത്തുകയായിരുന്നു. അത്യന്തം ആവേശം നിറഞ്ഞ അന്തരീക്ഷത്തിൽ രണ്ടു ടീമിനെയും ആവേശത്തിലാക്കിയ ആരാധകർക്കു മുൻപിൽ ഇന്ത്യയുടെ മധുര പ്രതികാരം.

തകര്‍പ്പന്‍ ബാറ്റിംഗിന് പിന്നാലെ ഓപ്പണർമാരായ റോറി ബേണ്‍സിനെയും ഡോം സിബ്്‌ലിയെയും റണ്ണെടുക്കാതെ മടക്കിയ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷാമിയുമാണ് ഇന്ത്യയെ വിജയ വഴിയിലേക്ക് നയിച്ചത്. ഹസീബ് ഹമീദും (9) ഏറ്റവും വലിയ വെല്ലുവിളിയായ ക്യാപ്റ്റന്‍ ജോ റൂട്ടും (33) ജോണി ബെയര്‍സ്‌റ്റോയും (2) തൊട്ടുപിന്നാലെ പുറത്തായി. ബുംറയും ഇശാന്ത് ശര്‍മയും രണ്ടു വീതം വിക്കറ്റെടുത്തു. അവസാനവിക്കറ്റുകൾ വീഴ്ത്തി മുഹമ്മദ് സിറാജ് ഇന്ത്യയ്ക്ക് വിജയം നേടിത്തന്നു.

ഇന്ത്യന്‍ ബൗളര്‍മാരെ പുറത്താക്കാന്‍ ഇംഗ്ലണ്ടിന് സാധിക്കാതിരുന്നതാണ് ടെസ്റ്റില്‍ വഴിത്തിരിവായത്. 167 റണ്‍സ് മാത്രം ലീഡുള്ള ഘട്ടത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ലോഡ്‌സില്‍ ബാറ്റിംഗ് ചരിത്രം സൃഷ്ടിച്ച് ഇന്ത്യന്‍ പെയ്‌സ്ബൗളര്‍മാരായ മുഹമ്മദ് ഷമിയും (56 നോട്ടൗട്ട്) ജസ്പ്രീത് ബുംറയും(34 നോട്ടൗട്ട്) തിരിച്ചടിച്ചു. അഭേദ്യമായ ഒമ്പതാം വിക്കറ്റില്‍ ഇരുവരും 89 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇന്ത്യ എട്ടിന് 298 ല്‍ ഡിക്ലയര്‍ ചെയ്തു.

ആറിന് 181 ല്‍ ഇന്നിംഗ്‌സ് പുനരാരംഭിച്ച ഇന്ത്യക്ക് റിഷഭ് പന്തിനെയും (22) ഇശാന്ത് ശര്‍മയെയും (16) എളുപ്പം നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഷമിയെയും ബുംറയെയും ബൗണ്‍സറുകളിലൂടെ വിറപ്പിക്കാനുള്ള ഇംഗ്ലണ്ട് പെയ്‌സ്ബൗളര്‍മാരുടെ ശ്രമം ദയനീയമായി തിരിച്ചടിച്ചു. ഇരുവരും കടന്നാക്രമണം നടത്തിയതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. ഷമി ഒരു സിക്‌സറും അഞ്ച് ബൗണ്ടറിയും പായിച്ചു. ഇരുവരുടെയും ഉയര്‍ന്ന ടെസ്റ്റ് സ്‌കോറാണ് ഇത്.