ക്രിക്കറ്റ് ലോകത്തെയും സിനിമാലോകത്തേയും സെലബ്രിറ്റി കപ്പിളാണ് അനുഷ്ക ശർമ്മയും വിരാട് കോഹ്‌ലിയും. ഇപ്പോഴിതാ, അനുഷ്ക ഒരു പെൺകുഞ്ഞിനു ജന്മം നൽകി എന്ന വാർത്തകളാണ് വരുന്നത്. ഇന്ന് ഉച്ചയ്ക്ക് ആയിരുന്നു അനുഷ്ക ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. കോഹ്ലി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ ആരാധകരുമായി പങ്കുവച്ചത്. അനുഷ്കയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും കോഹ്‌ലി അറിയിച്ചു.
“ഞങ്ങൾക്കൊരു പെൺകുഞ്ഞ് പിറന്ന കാര്യം ഏറെ ആവേശത്തോടെയാണ് നിങ്ങളെ അറിയിക്കുന്നത്. എല്ലാവരുടെയും സ്നേഹത്തിനും ആശംസകൾക്കും പ്രാർത്ഥനയ്ക്കും നന്ദി. അനുഷ്കയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നു. ഞങ്ങളുടെ സ്വകാര്യതയെ നിങ്ങൾ മാനിക്കുമെന്ന് കരുതുന്നു, സ്നേഹത്തോടെ വിരാട്,” എന്നാണ് കോഹ്ലിയുടെ ട്വീറ്റ്.
പ്രെഗ്നൻസി വാർത്ത അനൗൺസ് ചെയ്തതിൽ പിന്നെ ഇരുവരുടെയും പിന്നാലെയായിരുന്നു പാപ്പരാസികൾ. തങ്ങളുടെ സ്വകാര്യത മാനിക്കാതെ പിന്തുടരുന്ന ഫൊട്ടോഗ്രാഫർമാർക്കെതിരെ കടുത്ത മുന്നറിയിപ്പുമായി അടുത്തിടെ അനുഷ്ക തന്നെ രംഗത്തെത്തിയിരുന്നു.
2017 ഡിസംബർ 11 നായിരുന്നു വിരാട് കോഹ്‌ലിയുടെയും അനുഷ്ക ശർമ്മയുടെയും വിവാഹം. ഏറെ നാളത്തെ പ്രണയത്തിനുശേഷമായിരുന്നു വിവാഹം. ”ഞാൻ 29-ാം വയസിലാണ് വിവാഹിതയായത്. ഒരു നടിയെ സംബന്ധിച്ചിടത്തോളം അത് ചെറുപ്പമാണ്. പക്ഷേ ഞാനത് ചെയ്തു, കാരണം ഞാൻ പ്രണയത്തിലായിരുന്നു. ഇപ്പോഴും ഞാൻ പ്രണയത്തിലാണ്,” ഇതായിരുന്നു കോഹ‌്‌ലിയുമായുളള വിവാഹത്തെക്കുറിച്ച് അനുഷ്ക ഒരു അഭിമുഖത്തിൽ പറഞ്ഞത്.
“ഞാൻ എന്റെ ഏറ്റവും നല്ല സുഹൃത്തിനെയാണ് വിവാഹം കഴിച്ചത്. എന്റെ വിശ്വസ്തനെ വിവാഹം കഴിച്ചു. വളരെ സ്നേഹിക്കുന്ന ഒരാളെയാണ് ഞാൻ വിവാഹം ചെയ്തിരിക്കുന്നത്, വിരാട് ഒരു നല്ല മനുഷ്യനാണ്. ജീവിതത്തിൽ തെറ്റിദ്ധരിക്കപ്പെടുന്നതിനെക്കുറിച്ച് നമ്മൾ സംസാരിക്കുന്നു, തുടർന്ന് നിങ്ങളെ പൂർണമായി മനസിലാക്കുന്ന ഒരാളെ കണ്ടുമുട്ടുന്നു. അപ്പോൾ ലോകം നിങ്ങളിൽ അവസാനിക്കുകയാണ്. അവനും ഞാനും ഒരുമിച്ചിരിക്കുമ്പോൾ ലോകം ഞങ്ങളിലേക്ക് ചുരുങ്ങുകയാണ്,” വിരാടിനെ കുറിച്ചുള്ള അനുഷ്കയുടെ വാക്കുകൾ…
— Virat Kohli (@imVkohli) January 11, 2021
മലയാളി താരം ചുണ്ടംഗാപൊഴിയില്‍ റിസ്വാന്റെ സെഞ്ച്വറി കരുത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ കുഞ്ഞന്‍മാരായ യുഎഇയ്ക്ക് അട്ടിമറി ജയം. കരുത്തരായ ഐറിഷ് ടീമിനെ സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ വെച്ച് തകര്‍ത്താണ് യുഎഇ തങ്ങളുടെ ജയം ആഘോഷിച്ചത്. ആറ് വിക്കറ്റിനായിരുന്നു യുഎഇയുടെ ജയം.
ഇതോടെ അന്തരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യ മലയാളി താരം എന്ന നേട്ടം റിസ്വാന്‍ സ്വന്തമാക്കി. 136 പന്തില്‍ ഒന്‍പത് ഫോറും ഒരു സിക്‌സും സഹിതമാണ് യുഎഇ ദേശീയ ടീം അംഗമായ റിസ്വാന്‍ 109 റണ്‍സ് എടുത്തത്. റിസ്വാനെ കൂടാതെ മറ്റൊരു യുഎഇ താരം മുഹമ്മദ് ഉഥ്മാനും സെഞ്ച്വറി നേടി. 107 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സും സഹിതം പുറത്താകാതെ 102 റണ്‍സാണ് ഉഥ്മാന്‍ നേടിയത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് അന്‍പത് ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 269 റണ്‍സെടുത്തത്. ഓപ്പണര്‍ പോള്‍ സ്റ്റിര്‍ലിംഗ് പുറത്താകാതെ സെഞ്ച്വറി സ്വന്തമാക്കി. 148 പന്തില്‍ ഒന്‍പത് ഫോറും നാല് സിക്‌സും സഹിതം 131 റണ്‍സാണ് സ്റ്റിര്‍ലിംഗ് നേടിയത്. ക്യാപ്റ്റന്‍ ആന്റി ബാല്‍ബിര്‍നി അര്‍ധ സെഞ്ച്വറി (53) നേടി.
മറുപടി ബാറ്റിംഗില്‍ യുഎഇ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഒരോവര്‍ ബാക്കി നില്‍ക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഇതോടെ പരമ്പരയില്‍ 1-0ത്തിന് യുഎഇ മുന്നിലെത്തി.
കണ്ണൂര്‍ തലശ്ശേരി സ്വദേശിയാണ് റിസ്വാന്‍. ഏകദിനത്തില്‍ യുഎഇയ്ക്കായി ഒന്‍പത് മത്സരങ്ങള്‍ ഇതിനോടകം താരം കളിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തന്നെ ആദ്യമായാണ് ഒരു സെഞ്ച്വറി നേടുന്നത്.
വീട്ടമ്മയെ വെട്ടികൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പിറവത്താണ് സംഭവം. പിറവം സ്വദേശിനി ശ്യാമള കുമാരി ആണ് കൊല്ലപ്പെട്ടത്. അമ്പത്തിമൂന്ന് വയസ്സായിരുന്നു. സംഭവത്തിന് പിന്നാലെ ഇവര്‍ക്കൊപ്പം താമസിക്കുന്ന ശിവരാമനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഓട്ടോ ഡ്രൈവറായ ശിവരാമനൊപ്പമായിരുന്നു ശ്യാമള താമസിച്ചിരുന്നത്. ഇവരോടുള്ള സംശയമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. അതേസമയം സാമ്പത്തിക തര്‍ക്കമാണ് കൊലയ്ക്കു പിന്നിലെന്നും പറയുന്നുണ്ട്. അയല്‍വാസികളാണ് വിവരം അറിഞ്ഞത്.
ശിവരാമന് ശ്യാമള കുമാരിയെ സംശയമായിരുന്നെന്നും ഇവര്‍ തമ്മില്‍ പലപ്പോഴും വഴക്കിലായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. അതേസമയം മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പ്രതിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
ഈ മാസം 10 മുതൽ 31 വരെ നടക്കാനിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ബി ഗ്രൂപ്പ്, ഇ ഗ്രൂപ്പ് എന്നിവയിലെ മത്സരങ്ങൾ സ്റ്റാർ നെറ്റ്‌വർക്ക് തത്സമയം സംപ്രേക്ഷണം ചെയ്യും. ടൂർണമെന്റിൽ കേരളം കളിക്കുന്നത് ‘ഇ’ ഗ്രൂപ്പിലാണ്. ഇത് കൊണ്ടു തന്നെ കേരളത്തിലെ ക്രിക്കറ്റ് ആരാധകർക്ക് വലിയ ആവേശം സമ്മാനിക്കുന്ന വാർത്തയാണിത്. ശ്രീശാന്തിന്റെ തിരിച്ചു വരവ് ടെലിവിഷനിലൂടെ കാണാൻ കഴിയുമെന്നതിനാലും ഇത് ക്രിക്കറ്റ് പ്രേമികളെ ഏറെ സന്തോഷിപ്പിക്കുന്നുണ്ട്.
കേരളത്തിനൊപ്പം കരുത്തരായ മുംബൈ, ഡെൽഹി, പുതുച്ചേരി, ആന്ധ്രാപ്രദേശ്, ഹരിയാന എന്നീ ടീമുകളാണ് ഇ ഗ്രൂപ്പിലുള്ളത്. ഗ്രൂപ്പ് ബി യിൽ കളിക്കുന്നത് തമിഴ്നാട്, ജാർഖണ്ഡ്, അസം, ഹൈദരാബാദ്, ഒഡീഷ, ബെംഗാൾ ടീമുകളാണ്. ഒരു ദിവസം രണ്ട് മത്സരങ്ങൾക്കാണ് തത്സമയ സംപ്രേക്ഷണം ഉണ്ടാവുക. അത് കൊണ്ടു തന്നെ കേരളത്തിന്റെ എല്ലാ മത്സരങ്ങൾക്കും സംപ്രേക്ഷണം ഉണ്ടാകാനുള്ള സാധ്യതകളും കുറവാണ്.
കേരളത്തിന്റെ മത്സരങ്ങൾ ഇങ്ങനെ,
ജനുവരി 11 Vs പുതുച്ചേരി
ജനുവരി 13 Vs മുംബൈ
ജനുവരി 15 Vs ഡെൽഹി
ജനുവരി 19 Vs ഹരിയാന.
ഫോര്‍ച്യൂണ്‍ റൈസ് ബ്രാന്‍ ഓയില്‍ ഉപയോഗിച്ചാല്‍ ഹൃദയാരോഗ്യം നിലനിര്‍ത്താമെന്ന് പ്രേക്ഷകരോട് പറഞ്ഞ സൗരവ് ഗാംഗുലിക്ക് തന്നെ ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് ഫോര്‍ച്യൂണ്‍ റൈസ് ബ്രാന്‍ ഓയില്‍ പരസ്യം പിന്‍വലിച്ചു.
ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിക്ക് ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്നാണ് ഫോര്‍ച്യൂണ്‍ റൈസ് ബ്രാന്‍ ഓയില്‍ പരസ്യം പിന്‍വലിച്ചത്. സൗരവ് ഗാംഗുലിയായിരുന്നു ഫോര്‍ച്യൂണ്‍ റൈസ് ബ്രാന്‍ ഓയിലിന്റെ പരസ്യത്തില്‍ അഭിനയിച്ചിരുന്നത്. ഈ ഓയില്‍ ഉപയോഗിച്ചാല്‍ ഹൃദയാരോഗ്യം നിലനിര്‍ത്താമെന്നായിരുന്നു പരസ്യം.
ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഫോര്‍ച്യൂണ്‍ റൈസ് ബ്രാന്‍ ഓയിലിനെതിരെ വിമര്‍ശനവും പരിഹാസവും ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പരസ്യം പിന്‍വലിച്ചത്.
നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൗരവ് ഗാംഗുലിയെ കഴിഞ്ഞ ദിവസം ആന്‍ജിയോപ്ലാസ്റ്റിക് വിധേയനാക്കിയിരുന്നു. ആരോഗ്യനില വീണ്ടുടുത്തുവെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
ഓസ്‌ട്രേലിയയില്‍ രോഹിത് ശര്‍മ അടക്കം അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്നുളള ആരോപണത്തില്‍ കളിക്കാരെ പിന്തുണച്ച് ബിസിസിഐ, കളിക്കാരുടെ ഭാഗത്തുനിന്ന് മന:പൂര്‍വം കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമുണ്ടായിട്ടില്ലെന്നാണ് ബിസിസിഐയുടെ വിലയിരുത്തലെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കളിക്കാര്‍ റസ്റ്ററന്റിന് പുറത്ത് നില്‍ക്കുകയായിരുന്നുവെന്നും ചാറ്റല്‍ മഴ ഉള്ളതിനാലാണ് അകത്തേക്ക് കയറി ഇരുന്നതെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. മൂന്നാം ടെസ്റ്റിന് മുമ്പ് ഇന്ത്യന്‍ ടീമിന്റെ മനോവീര്യം തകര്‍ക്കാനാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ശ്രമിക്കുന്നതെങ്കില്‍ അത് മോശം തന്ത്രമായിയിപ്പോയെന്നും ബിസിസിഐ ഉദ്യോഗസ്ഥന്‍ തുറന്നടിച്ചു.
ക്രിക്കറ്റ് ഓസ്‌ട്രേലിയ പുറത്തിറക്കിയ ബയോ സെക്യൂര്‍ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് റസ്റ്ററന്റിനകത്തിരുന്ന് ഭക്ഷണം കഴിക്കാമെങ്കിലും മറ്റുള്ളവരുമായി ഇടപഴകാനോ റസ്റ്ററന്റിലേക്ക് പോകാനായി പൊതുഗതാതം ഉപയോഗിക്കാനോ പാടില്ലത്രെ. എന്നാല്‍ നിരത്തുകളിലൂടെ കാല്‍നടയായി സഞ്ചരിക്കുന്നതിന് തടസമില്ല.
കളിക്കാര്‍ റസ്റ്ററന്റിന് അകത്തിരുന്നു ഭക്ഷണം കഴിക്കുന്ന വീഡിയോ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. തുടര്‍ന്നാണ് ഇതിനെക്കുറിച്ച് അന്വേഷണം നടത്താന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയും ബിസിസിഐയും തീരുമാനിച്ചത്.
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ആരാധകനുമായി അടുത്ത് ഇടപെട്ടുവെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഇന്ത്യന്‍ താരങ്ങളായ രോഹിത് ശര്‍മ, നവദീപ് സെയ്‌നി, റിഷഭ് പന്ത്, ശുഭ്മാന്‍ ഗില്‍, പൃഥ്വി ഷാ എന്നിവരെ ഐസോലേറ്റ് ചെയ്യാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചിരുന്നു. മെല്‍ബണിലെ റസ്റ്ററന്റില്‍വെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളെ കണ്ടപ്പോള്‍ താരങ്ങളുമായി അടുത്ത് ഇടപഴകിയില്ലെന്നും ആവേശത്തിന്റെ പുറത്ത് പറഞ്ഞാണെന്നും വിശദീകരിച്ച് ആരാധകന്‍ നവല്‍ദീപ് സിംഗും രംഗത്തെത്തിയിട്ടുണ്ട്.
സയദ് മുഷ്‌താഖ് അലി ട്രോഫിക്കായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. എസ്.ശ്രീശാന്ത് ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തി. സഞ്ജു സാംസൺ ടീമിനെ നയിക്കും. ജനുവരി 11 ന് പുതുച്ചേരിക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. നാല് പുതുമുഖങ്ങളാണ് ഇത്തവണ കേരള ടീമിൽ ഇടംപിടിച്ചിരിക്കുന്നത്.
മത്സരങ്ങൾ
ജനുവരി 13 ന് മുംബൈക്കെതിരെ
ജനുവരി 15 ന് ഡൽഹിക്കെതിരെ
ജനുവരി 17 ന് ആന്ധ്രക്കെതിരെ
ജനുവരി 19 ന് ഹരിയാനക്കെതിരെ
കേരള ടീം: സഞ്ജു സാംസൺ ( ക്യാപ്‌റ്റൻ ), സച്ചിൻ ബേബി, ജലജ് സക്‌സേന, റോബിൻ ഉത്തപ്പ, വിഷ്ണു വിനോദ്, സൽമാൻ നിസാർ, ബേസിൽ തമ്പി, എസ്.ശ്രീശാന്ത്, നിതീഷ് എം.ഡി., ആസിഫ് കെ.എം., അക്ഷയ് ചന്ദ്രൻ, മിഥുൻ പി.കെ., അഭിഷേക് മോഹൻ, വിനൂപ് മനോഹരൻ, മൊഹമ്മദ് അസറുദ്ദീൻ, റോഹൻ കുന്നുമ്മേൽ, മിഥുൻ എസ്., വത്സാൽ ഗോവിന്ദ് ശർമ, റോജിത് കെ.ജി., ശ്രീരൂപ് എം.പി.
വാതുവയ്‌പ്പ് വിവാദത്തിൽ ഏഴ് വർഷത്തെ വിലക്കിന് ശേഷമാണ് ശ്രീശാന്ത് വീണ്ടും ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചെത്തുന്നത്. ഐപിഎല്ലിൽ 2013 സീസണിലാണ് ശ്രീശാന്ത് അവസാനമായി കളിച്ചത്. ഇന്ത്യയുടെ രണ്ട് ലോകകപ്പ് നേട്ടങ്ങളുടെയും ഭാഗമായിരുന്നു ശ്രീശാന്ത്. നീലകുപ്പായത്തിൽ 53 ഏകദിന മത്സരങ്ങളും 10 ടി20 മത്സരങ്ങളും കളിച്ച താരം 27 ടെസ്റ്റുകളിലും രാജ്യത്തെ പ്രതിനിധീകരിച്ചു. 2007ൽ ഇന്ത്യ പ്രഥമ ടി20 ലോകകപ്പ് നേടുമ്പോഴും 2011ൽ 28 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യ രണ്ടാമത് ഏകദിന ലോകകപ്പ് നേടുമ്പോഴും ശ്രീശാന്ത് ടീമിലുണ്ടായിരുന്നു. 2011 ഓഗസ്റ്റിലാണ് താരം അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്.
പാകിസ്താന്‍ ക്രിക്കറ്റ് താരം സഖ്‌ലൈന്‍ മുഷ്താഖിന് ജന്മദിന ആശംസകള്‍ നേര്‍ന്നതിന് ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് നേരെ സൈബര്‍ ആക്രമണം. ഡിസംബര്‍ 29ന് ട്വിറ്ററിലൂടെ സഖ്‌ലൈന്‍ മുഷ്താഖിന് സച്ചിന്‍ ജന്മദിന ആശംസകള്‍ നേര്‍ന്നിരുന്നു. സഖ്‌ലൈന്‍ മുഷ്താഖിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു ആശംസ അറിയിച്ചത്. പിന്നാലെയാണ് സച്ചിന് എതിരെ സൈബര്‍ ആക്രമണം ആരംഭിച്ചത്.
വിദ്വേഷം വമിപ്പിക്കുന്ന നിരവധി കമന്റുകളാണ് സച്ചിന്റെ ട്വീറ്റിന് താഴെ എത്തിയത്. അതേസമയം തന്റെ ജന്മദിനം സ്‌പെഷ്യല്‍ ആക്കിയതിന് ഇതിഹാസത്തിനോട് നന്ദിയുണ്ടെന്ന് സഖ്‌ലൈന്‍ സചിന്റെ ട്വീറ്റിന് താഴെ കമന്റ് ചെയ്തു.
1995 മുതല്‍ 2004 വരെ പാകിസ്താനായി കളത്തിലിറങ്ങിയ സഖ്‌ലൈന്‍ മുഷ്താവ് 169 ഏകദിനങ്ങളില്‍ നിന്നായി 288 വിക്കറ്റുകളും 49 ടെസ്റ്റുകളില്‍ നിന്നായി 208 വിക്കറ്റുകളും നേടിയിട്ടുണ്ട്. നേരേത്തേ ഷാഹിദ് അഫ്രീദിയുടെ ദുരിതാശ്വാസ കാമ്പയിനിന് പിന്തുണ പ്രഖ്യാപിച്ച ഇന്ത്യന്‍ താരങ്ങളായ ഹര്‍ഭജന്‍ സിങ്ങും യുവരാജ് സിങ്ങും സൈബര്‍ ആക്രമണം നേരിട്ടിരുന്നു.
Wishing you a very happy birthday @Saqlain_Mushtaq!
Have a blessed and healthy year ahead. pic.twitter.com/G3gfmdxeJH— Sachin Tendulkar (@sachin_rt) December 29, 2020
ക്രിക്കറ്റിലേക്ക് പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് മലയാളി പേസര്‍ താരം എസ്. ശ്രീശാന്ത്. ഇപ്പോഴിതാ ചില ഐ.പി.എല്‍ ടീമുകളില്‍ നിന്ന് ക്ഷണമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. അതിന് മുമ്പായി താന്‍ ഫിറ്റാണെന്നും മികച്ച പ്രകടനം നടത്താന്‍ പ്രാപ്തനാണെന്നും തെളിയിക്കേണ്ടതുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.
എന്നാല്‍ ഏതൊക്കെ ടീമുകളാണ് ശ്രീശാന്തിനെ സമീപിച്ചതെന്നത് വ്യക്തമല്ല. ഇത്തവണത്തെ സയ്യിദ് മുഷ്താഖ് അലി ടി20യില്‍ ശ്രീശാന്ത് കേരളത്തിനു വേണ്ടി കളിക്കുന്നുണ്ട്. ‘വാങ്കഡെയിലായിരിക്കും ഞങ്ങളുടെ ആദ്യ മത്സരം. അവിടെ തന്നെയാണ് ഞാന്‍ അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. ജീവിതം കൃത്യം ഒരു ചക്രം പോലെ കറങ്ങി തിരികെയെത്തുകയാണ്,’ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രീശാന്ത് പറഞ്ഞു.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തിളങ്ങാനായാല്‍ 2021-ലെ ഐ.പി.എല്‍ താരലേലത്തിലേക്ക് ശ്രീശാന്തിനെ പരിഗണിക്കച്ചേക്കാം. 2021 ജനുവരി 10നാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി ആരംഭിക്കുന്നത്. ഐ.പി.എല്ലിലേക്കെത്താനൊരുങ്ങുന്ന അഹമ്മദാബാദ് ടീമില്‍ നിന്ന് ശ്രീശാന്തിന് ക്ഷണം ലഭിച്ചിട്ടുണ്ടെന്നാണ് സൂചനകള്‍.
2013 ഐ.പി.എല്‍ വാതുവെപ്പ് വിവാദമാണ് ശ്രീശാന്തിന്റെ കരിയര്‍ തകര്‍ത്തത്. 2007ല്‍ ടി20 ലോക കപ്പ് നേടിയപ്പോഴും 2011-ല്‍ ഏകദിന ലോകകപ്പ് നേടിയപ്പോഴും ശ്രീ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. 2007 ലോക കപ്പ് വിജയം ഉറപ്പിച്ച പാക് താരം മിസ്ബാ ഉള്‍ ഹഖിന്റെ ക്യാച്ചെടുത്തതും ശ്രീശാന്തായിരുന്നു.
രാഷ്ട്രീയപ്രവേശ ചര്‍ച്ചകള്‍ക്ക് ചൂടു പകര്‍ന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ സൗരവ് ഗാംഗുലി പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച വൈകിട്ട് നാലരയ്ക്ക് രാജ്ഭവനിലായിരുന്നു കൂടിക്കാഴ്ച. ഗാംഗുലിയുമായി ‘വിവിധ വിഷയങ്ങള്‍’ ചര്‍ച്ച ചെയ്തതായി ധന്‍കര്‍ ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന സ്റ്റേഡിയമായ ഈഡന്‍ ഗാര്‍ഡന്‍ സന്ദര്‍ശിക്കാനുള്ള ഗാംഗുലിയുടെ അഭ്യര്‍ത്ഥന സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിക്കായി കളത്തിലിറങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ബിസിസിഐ പ്രസിഡണ്ടു കൂടിയായ ഗാംഗുലി ഗവര്‍ണറുമായി ചര്‍ച്ച നടത്തിയത്.
ഗവര്‍ണറുമായി നടത്തിയ സൗഹൃദ സന്ദര്‍ശനം മാത്രമാണെന്ന് ഗാംഗുലി പ്രതികരിച്ചു. കൂടിക്കാഴ്ചയെ രാഷ്ട്രീയവല്‍ക്കരിക്കരുത് എന്നായിരുന്നു ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയയുടെ പ്രതികരണം.
അതിനിടെ, ഗാംഗുലിയെ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി ആലോചിക്കുന്നതായി സൂചനയുണ്ട്. ഗാംഗുലിയെ പോലെ ഒരാള്‍ അമരത്തേക്ക് വരുന്നത് പാര്‍ട്ടിക്ക് ഏറെ ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ബിജെപി. എന്നാല്‍ ഇതേക്കുറിച്ച് പാര്‍ട്ടി വൃത്തങ്ങള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ ചുമതലയേറ്റ് 17 മാസം കഴിഞ്ഞാണ് ഗാംഗുലി അദ്ദേഹവുമായി സൗഹൃദ കൂടിക്കാഴ്ച നടത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് നാലു മാസം മാത്രം ശേഷിക്കെയും. അടുത്ത വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളിലാണ് തെരഞ്ഞെടുപ്പ്.
‘സൗരവ് ഗാംഗുലി രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ ആകില്ല. ദാദയെ ബംഗാളിലെ പാര്‍ട്ടി മുഖമാക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്’ – കൊല്‍ക്കത്തയിലെ രാഷ്ട്രീയ നിരീക്ഷകന്‍ പ്രൊഫ. ബിശ്വനാഥ് ചക്രബര്‍ത്തി ഓണ്‍ലൈന്‍ മാധ്യമമായ ദ പ്രിന്റിനോട് പറഞ്ഞു.
‘എല്ലാറ്റിനുമുപരിയായി അദ്ദേഹത്തിന്റെ രാഷ്ട്രീയ ചായ്‌വിന്റെ ഒരുപാട് ഉദാഹരണങ്ങള്‍ ഉണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഗാംഗുലിക്ക് അടുത്ത ബന്ധമുണ്ട്. ദുര്‍ഗ പൂജയ്ക്ക് മുമ്പുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിയില്‍ ഒഡിഷി നര്‍ത്തകിയായ ഗാംഗുലിയുടെ ഭാര്യ ഡോണ നൃത്തം അവതരിപ്പിച്ചിരുന്നു’
ഗവര്‍ണറുമായുള്ള സൗഹൃദ സന്ദര്‍ശനം ഗാംഗുലിക്ക് നേരത്തെ തന്നെ ആകാമായിരുന്നു എന്നും ഇപ്പോള്‍ എന്തിനാണ് എന്നും മറ്റൊരു രാഷ്ട്രീയ നിരീക്ഷകന്‍ പ്രൊഫ. പാര്‍ത്ഥ പ്രതിം ബിശ്വാസ് ചോദിക്കുന്നു.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏതു വിധേനയും അധികാരം പിടിക്കാനാണ് ബിജെപി ആലോചിക്കുന്നത്. 294 അംഗ സഭയില്‍ 200 സീറ്റ് പിടിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 42ല്‍ 18 സീറ്റു നേടിയാണ് ബിജെപി ഭരണകക്ഷിയായ തൃണമൂലിന് വെല്ലുവിളി ഉയര്‍ത്തിയത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കണക്കു പ്രകാരം 121 നിയമസഭാ മണ്ഡലങ്ങൡലാണ് ഇപ്പോള്‍ ബിജെപിക്ക് മേല്‍ക്കൈ ഉള്ളത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് ആറിടത്തു മാത്രമായിരുന്നു. അമിത് ഷായുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് സംസ്ഥാനത്ത് ബിജെപിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍. ഈയിടെ തൃണമൂലില്‍ നിന്നടക്കം നിരവധി നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറിയിരുന്നു.