Sports

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ നീട്ടിവെച്ച ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് സെപ്റ്റംബർ അവസാനം ആരംഭിക്കാൻ ബിസിസിഐ പദ്ധതിയിട്ടതായി സൂചന. കഴിഞ്ഞ ദിവസം മുംബൈ മിററാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് മാറ്റുന്ന മുറയ്ക്ക് സെപ്റ്റംബർ 26 നും നവംബർ 8 നും ഇടയിൽ ഐപിഎൽ നടത്താൻ സാധ്യതയുണ്ടെന്നാണ് അവർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ക്രിക്കറ്റ് പ്രേമികൾക്ക് വലിയ ആവേശംസമ്മാനിക്കുന്ന വാർത്തയാണിത്.

അതേ സമയം ഐപിഎൽ ഈ സമയത്ത് നടക്കുകയാണെങ്കിൽ ചെന്നൈയും, ബാംഗ്ലൂരുമായിരിക്കും ടൂർണമെന്റിന്റെ വേദികളെന്നാണ് സൂചന. കോവിഡ് രോഗം വലിയ രീതിയിൽ ബാധിച്ച മുംബൈയിൽ മത്സരങ്ങൾ നടന്നേക്കില്ലെന്നാണ് പറഞ്ഞുകേൾക്കുന്നത്. തമിഴ്നാടിലേക്കും, കർണാടകയിലേക്കും മാത്രമായി ഐപിഎൽ ചുരുക്കിയാൽ തമിഴ്നാട് പ്രീമിയർ ലീഗിന്റേയും, കർണാടക പ്രീമിയർ ലീഗിന്റേയും വേദികളിൽ മത്സരങ്ങൾ നടത്താമെന്നുള്ള ആലോചനകളും സംഘാടകർക്കുണ്ടെന്ന് മുംബൈ മിററിന്റെ റിപ്പോർട്ടിൽ പറയുന്നു‌.

ഇന്ത്യയുടെ ഇതിഹാസ ഫുട്ബോളര്‍ ഐ.എം വിജയനെ ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) പത്മശ്രീ പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്തു. ഇന്ത്യയിലെ ആദ്യ ഫുട്‌ബോള്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന കേരളത്തിന്റെ ഐ എം വിജയന്‍ 1992ലാണ് ആദ്യമായി ഇന്ത്യന്‍ ജേഴ്‌സി അണിയുന്നത്. 92നും 2003നും ഇടയില്‍ 79 മത്സരങ്ങളിലാണ് വിജയന്‍ ഇന്ത്യക്കായി ബൂട്ടണിഞ്ഞത്. ബൈച്ചുംഗ് ബൂട്ടിയക്കൊപ്പം മുന്നേറ്റ നിരയില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ച അദ്ദേഹം 11 വര്‍ഷമാണ് ഇന്ത്യക്കായി കളിച്ചത്. 2003-ല്‍ അര്‍ജുന പുരസ്‌കാരം ലഭിച്ചിരുന്നു.

വിജയന്‍ 17-ാം വയസില്‍ കേരള പോലീസിലൂടെയാണ് തന്റെ ഫുട്ബോള്‍ കരിയറിന് തുടക്കമിടുന്നത്. കരിയറില്‍ മോഹന്‍ ബഗാന്‍, എഫ്‌സി കൊച്ചിന്‍, ജെസിടി ഫഗ്വാര, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, ഈസ്റ്റ് ബംഗാള്‍ തുടങ്ങിയ ക്ലബ്ബുകള്‍ക്കായി കളിച്ചു. 1989-ല്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ അരങ്ങേറ്റം കുറിച്ച അദ്ദേഹം ഇന്ത്യയ്ക്കായി 40 ഗോളുകളും സ്‌കോര്‍ ചെയ്തു. 1999-ല്‍ മികച്ച ഫോമിലായിരുന്ന അദ്ദേഹം 13 മത്സരങ്ങളില്‍ നിന്ന് 10 ഗോളുകള്‍ നേടി.

ഫുട്ബോള്‍ ചരിത്രത്തിലെ വേഗതയേറിയ ഗോളെന്ന റെക്കോഡും വിജയന്റെ പേരിലാണ്. സൗത്ത് ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ കപ്പില്‍ ഭൂട്ടാനെതിരെ 12-ാം സെക്കന്‍ഡിലാണ് വിജയന്‍ വലകുലുക്കിയത്. 1999 ദക്ഷിണേഷ്യന്‍ ഗെയിംസില്‍ പാകിസ്താനെതിരേ ഹാട്രിക്ക് നേടി ശ്രദ്ധ പിടിച്ചുപറ്റി. 2003-ല്‍ ഇന്ത്യയില്‍ നടന്ന ആഫ്രോ-ഏഷ്യന്‍ ഗെയിസില്‍ നാലു ഗോളുകളുമായി ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായി.1992, 1997, 2000 വര്‍ഷങ്ങളില്‍ എ.ഐ.എഫ്.എഫിന്റെ മികച്ച ഫുട്ബോള്‍ താരമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2006-ലാണ് ബൂട്ടഴിച്ചത്.

ജീവിതം സിനിമയാക്കുകയാണെങ്കിൽ ആരെ നായകനാക്കണം എന്ന ചോദ്യത്തിന് മറുപടി കൊടുത്തിരിക്കുകയാണ് സുരേഷ് റെയ്ന .

ദുൽഖർ സൽമാനോ ഷാഹിദ് കപൂറോ നായകനായാൽ നന്നാകും എന്ന അഭിപ്രായമാണ് സുരേഷ് റെയ്‌ന പങ്കുവെച്ചത്. താരത്തിന്റെ ഈ മറുപടി ഏറ്റെടുത്തിരിക്കുകയാണ് ഡിക്യു ആരാധകർ.

ക്രിക്കറ്റിന്റെ മൂന്ന് രൂപങ്ങളിലും ശതകം കുറിച്ച ഒരേയൊരു ഇന്ത്യക്കാരനാണ് സുരേഷ് റെയ്ന. ആഭ്യന്തര ക്രിക്കറ്റിലെ രഞ്ചി ട്രോഫിയിൽ ഉത്തർ പ്രദേശിന് വേണ്ടിയും ദുലീപ് ട്രോഫിയിൽ മധ്യ മേഖലക്ക് വേണ്ടിയും കളിക്കുന്നു. ഇടം കയ്യൻ ബാറ്റ്സ്മാനും വലം കയ്യൻ ഓഫ് സ്പിൻ ബൗളറുമായ റെയ്ന അവശ്യമുള്ളപ്പോൾ ഉപകരിക്കുന്ന ബൗളറുമാണ്.അദ്ദേഹം ഐ പി എൽ ടീം ചെന്നൈ സൂപ്പർ കിങ്ങ്സിന്റെ വൈസ് ക്യാപ്ടനുമാണ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ താൻ നേരിട്ടവരിൽ ഏറ്റവും ധീരനായ ബാറ്റ്സ്മാൻ സൗരവ് ഗാംഗുലിയാണെന്ന് എന്ന് ഷൊയ്ബ് അക്തർ. ഇന്ത്യയുടെ ഓപ്പണറായി ഇറങ്ങുമ്പോൾ ഷോർട്ട് ബോളിനെതിരേ കളിക്കുന്നതിൽ പരിമിതിയുണ്ടെങ്കിലും ഗാംഗുലി പിൻതിരിഞ്ഞു പോവാതെ റൺസ് നേടിയെടുക്കുമായിരുന്നെന്നും അക്തർ പറഞ്ഞു.

“ഫാസ്റ്റ് ബഔളിങ്ങിനെ നേരിടാൻ അദ്ദേഹത്തിന് ഭയമാണെന്നും എന്നെ നേരിടാൻ ഭയമാണെന്നും ആളുകൾ പറയാറുണ്ടായിരുന്നു. അതെല്ലാം അസംബന്ധങ്ങളായി ഞാൻ കരുതുന്നു. ഞാൻ എറിഞ്ഞ ഏറ്റവും ധീരനായ ബാറ്റ്സ്മാനായിരുന്നു സൗരവ് ഗാംഗുലി, തുടക്കത്തിലെ പന്തിൽ എന്നെ നേരിടാൻ കഴിയുന്ന ഒരേയൊരു ഓപ്പണർ, ”ഹെലോ ആപ്പിന് നൽകിയ അഭിമുഖത്തിൽ അക്തർ പറഞ്ഞു.

ഷോർട്ട് ബോളിനെ നേരിടാൻ തക്ക ഷോട്ടുകൾ ഗാംഗുലിയുടെ പക്കലില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ഇടം കൈയൻ ബാറ്റ്സ്മാൻമാർക്കെതിരേ ബൗളിംഗ് നടത്തുമ്പോൾ ഫാസ്റ്റ് ബൗളർമാർ കൂടുതൽ മുതലെടുക്കാറുണ്ട്. പക്ഷേ ആ സാഹചര്യങ്ങളും ഗാംഗുലി സുഗമമായി നേരിട്ടുവെന്നും അക്തർ പറഞ്ഞു.

“അദ്ദേഹത്തിന് തന്റെ പക്കൽ ഷോട്ടുകൾ അവനറിയാമായിരുന്നു, ഞാൻ നെഞ്ചിന് നേർക്ക് ലക്ഷ്യം വച്ചും പന്തെറിഞ്ഞു, പക്ഷേ അദ്ദേഹം ഒരിക്കലും പിന്മാറിയില്ല, റൺസ് നേടുകയും ചെയ്തു. അതിനെയാണ് ഞാൻ ധൈര്യം എന്ന് വിളിക്കുന്നത്, ”അക്തർ പറഞ്ഞു.

ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റനാണ് ഗാംഗുലിയെന്നും പാകിസ്താൻ മുൻ ഫാസ്റ്റ് ബൗളർ പറഞ്ഞു.“2004 ൽ ഗാംഗുലിയുടെ നായകത്വത്തിൽ ഇന്ത്യ പാകിസ്ഥാനിൽ വന്നപ്പോൾ ഈ ടീമിന് പാകിസ്ഥാനെ തോൽപ്പിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നി, അവർ അത് ചെയ്തു,” അക്തർ പറഞ്ഞു. 2004 ൽ ടെസ്റ്റിൽ ഇന്ത്യ 2-1 നും ഏകദിനത്തിൽ 3-2 നും പാകിസ്ഥാനെ തോൽപ്പിച്ചിരുന്നു.

“ഇന്ത്യ അയാളേക്കാൾ മികച്ച ക്യാപ്റ്റനെ സൃഷ്ടിച്ചിട്ടില്ല. ധോണി വളരെ നല്ല താരമാണ്, ഒരു മികച്ച ക്യാപ്റ്റനാണ്, എന്നാൽ നിങ്ങൾ ടീം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ ഗാംഗുലി മികച്ച ഒരു ജോലിയാണ് ചെയ്തത്, ”അക്തർ പറഞ്ഞു.

പാക്കിസ്ഥാൻ ക്രിക്കറ്റർ ഷാഹിദ് അഫ്രീദിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാക്കിസ്ഥാനിൽ കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമാണ് അഫ്രീദി. മുൻ നായകനും ഓൾറൗണ്ടറുമായ അഫ്രീദി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

വ്യാഴാഴ്ച മുതൽ എനിക്ക് അസ്വസ്ഥത അനുഭവപ്പെടുന്നു. ശരീരം വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു. നിർഭാഗ്യവശാൽ എന്റെ കോവിഡ് പരിശോധന ഫലം പോസിറ്റീവാണ്. വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥനകൾ ആവശ്യമാണ്, ഇൻഷാ അല്ലാഹ്,  അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

നേരത്തെ പാക്കിസ്ഥാന്റെ മുൻ ഓപ്പണർ കൂടിയായിരുന്ന തൗഫീഖ് ഉമറിനും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റർ സഫർ സർഫ്രാസിനും രോഗം സ്ഥിരീകരിച്ചിരുന്നു. മേയ് 24നാണ് തൗഫീഖിന് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലിരിക്കെ സഫർ സർഫ്രാസ് മരണപ്പെടുകയും ചെയ്തിരുന്നു.

സെക്കന്‍ഡുകള്‍ കൊണ്ട് മൂന്ന് നില കെട്ടിടം തകര്‍ന്നു വീഴുന്ന കാഴ്ച. ഒരു ഗ്രാമത്തിലെ മൂന്ന് കെട്ടിടങ്ങളാണ് കനാലിലേക്ക് മറഞ്ഞു വീണത്. ബംഗാളിലെ മിഡ്‌നാപുര്‍ ജില്ലയിലാണ് സംഭവം. നിര്‍മാണത്തിലിരുന്ന കെട്ടിടങ്ങളാണ് തകര്‍ന്ന് വീണത്. അടുത്തിടെയാണ് കനാലില്‍ വൃത്തിയാക്കുന്ന ജോലികള്‍ നടന്നത്. അതു കാരണം  കെട്ടിടത്തിന്റെ അടിത്തറ ദുര്‍ബലപ്പെട്ടതാകാമെന്നാണ് നിഗമനം. കുറച്ച് ദിവസം മുന്‍പ് കെട്ടിടങ്ങള്‍ക്ക് വിള്ളലുകള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്.

[ot-video][/ot-video]

കോവിഡ്-19 നെ തുടർന്ന് അടച്ചിട്ട മെെതാനങ്ങളിൽ വീണ്ടും കളിയാരവം മുഴങ്ങി. എന്നാൽ, ക്രിസ്‌‌റ്റ‌്യാനോ റൊണാൾഡോ ആരാധകർക്ക് നിരാശ സമ്മാനിച്ച മത്സരമാണ് ഇന്നലെ കഴിഞ്ഞത്. റൊണാൾഡോ പെനാൽറ്റി നഷ്‌ടപ്പെടുത്തിയതാണ് ഇന്ന് കായികലോകത്തെ ചൂടേറിയ ചർച്ച.

കോപ്പാ ഇറ്റലി സെമിഫൈനലില്‍ ഏസി മിലാനെതിരായ മത്സരത്തിലാണ് യുവന്റസിന്റെ പോർച്ചുഗൽ താരം റൊണാൾഡോ പെനാൽറ്റി പാഴാക്കിയത്. യുവന്റസ്-ഏസി മിലാൻ മത്സരം 1-1 സമനിലയിൽ കലാശിച്ചു. എന്നാൽ, എവേ ഗോൾ ആനുകൂല്യത്തിൽ റൊണാൾഡോയുടെ യുവന്റസ് കോപ്പാ ഇറ്റലി ഫെെനലിലേക്ക് പ്രവേശിച്ചു. 75 മിനിറ്റോളം പത്ത് പേർക്കെതിരെ കളിച്ചിട്ടും യുവന്റസിന് മത്സരം സമനിലയാക്കാൻ മാത്രമേ സാധിച്ചുള്ളൂ.

മിലാനിൽ നടന്ന ആദ്യ പാദത്തിൽ ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടിയിരുന്നു. എവേ ഗോളുകളുടെ എണ്ണത്തിൽ യുവന്റസ് മിലാനേക്കാൾ മുൻപിലാണ്. ഇതാണ് ഫെെനലിലേക്ക് വഴി തുറന്നത്. 2017, 18, 19, 20 എന്നിങ്ങനെ തുടർച്ചയായി നാല് വർഷവും റൊണാൾഡോ ഓരോ പെനാൽറ്റി വീതം നഷ്‌ടപ്പെടുത്തിയതായാണ് കണക്ക്. ഓരോ വർഷവും ഓരോ പെനാൽറ്റി മാത്രം നഷ്‌ടപ്പെടുത്തിയത് വിചിത്രമായ കണക്കാണെന്നും സാമൂഹ്യമാധ്യമങ്ങളിൽ ആരാധകർ പറയുന്നു.

ഫെബ്രുവരിയില്‍ നടന്ന ആദ്യ പാദത്തിനു ശേഷം നാല് മാസങ്ങള്‍ക്ക് ശേഷമാണ് രണ്ടാം പാദ മത്സരം നടന്നത്. ആദ്യപാദത്തിലെ മത്സരത്തിൽ യുവന്റസിനു വേണ്ടി പെനാൽറ്റിയിലൂടെ ഗോൾ നേടിയത് റൊണാൾഡോയാണ്. എന്നാൽ, രണ്ടാം പാദത്തിൽ റൊണാൾഡോയ്‌ക്ക് പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല.

മത്സരത്തിന്റെ 16-ാം മിനിറ്റിലായിരുന്നു യുവന്റസിനു പെനാൽറ്റി ലഭിച്ചത്. വാറിലൂടെ ലഭിച്ച പെനാല്‍റ്റി റൊണാള്‍ഡോ പാഴാക്കുകയായിരുന്നു. റൊണാള്‍ഡോയുടെ ഷോട്ട് ഡൊണറുമാ തടഞ്ഞു. എന്നാൽ, മത്സരത്തിലുടനീളം റൊണോൾഡോ മികച്ച പ്രകടനം നടത്തിയെന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ പലരും അഭിപ്രായപ്പെടുന്നത്.

കോവിഡ് ഭീഷണി ഇനിയും ഒഴിഞ്ഞട്ടില്ലെങ്കിലും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാൻ ഒരുങ്ങുകയാണ് ലോകം. ഇതിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കായിക മത്സരങ്ങളും പുനരാരംഭിച്ചു. കോവിഡ് ഏറ്റവും കൂടുതൽ ആഘാതമുണ്ടാക്കിയ സ്‌പെയിനും സാധാരണ ജീവിതത്തിലേക്ക് മടങ്ങിത്തുടങ്ങി. ലോകത്തെ തന്നെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ ലാ ലീഗയിലും പന്ത് ഉരുണ്ട് തുടങ്ങിയിരിക്കുകയാണ്. റൊണാൾഡോയ്‌ക്ക് പിന്നാലെ മെസിയും നാളെ കളത്തിലിറങ്ങും. ജൂൺ 14 (ഞായർ) പുലർച്ചെ 1.30 നാണ് ബാഴ്‌സലോണ-മല്ലോർക്ക പോരാട്ടം.

ഓസ്ട്രേലിയയില്‍ കോവിഡ് -19 പകര്‍ച്ചവ്യാധിക്കിടെ നടത്തിയ ‘നിസ്വാര്‍ത്ഥ പ്രവര്‍ത്തനത്തിന്’ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ശ്രേയസ് ശ്രേഷിന് നന്ദി പറയുകയാണ് ഓസീസ് ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണര്‍. ബെംഗളൂരു സ്വദേശിയും ക്വീന്‍സ്ലാന്റ് സര്‍വകലാശാലയില്‍ കമ്പ്യൂട്ടര്‍ സയന്‍സ് പഠിക്കുന്ന ശ്രേയസ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം എത്തിക്കുന്നന്നത് ചൂണ്ടി കാണിച്ചാണ് വാര്‍ണര്‍ വീഡിയോ സന്ദേശത്തിലൂടെ വിദ്യാര്‍ഥിയെ അഭിനന്ദിച്ചത്.

‘നല്ല ദിവസം, നമസ്തേ. കോവിഡ് 19-ല്‍ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനത്തിന് ശ്രേയസ് ശ്രേഷിന് നന്ദി പറയാന്‍ ഞാന്‍ ഇവിടെയുണ്ട്. ക്വീന്‍സ്ലാന്റ് സര്‍വകലാശാലയില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം ചെയ്യുന്ന ശ്രേയസ് ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ കൊറോണ കാലത്ത് ഭക്ഷണ പാക്കറ്റുകള്‍ തയ്യാറാക്കി വിതരണം ചെയ്യുന്ന യൂണിവേഴ്‌സിറ്റിയുടെ പ്രോഗ്രാമിന്റെ ഭാഗമാണ് , ”വാര്‍ണര്‍ വീഡിയോയില്‍ പറഞ്ഞു. നിങ്ങളുടെ അമ്മയും അച്ഛനും ഇന്ത്യയും നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്. മഹത്തായ പ്രവര്‍ത്തനം തുടരുക, കാരണം നാമെല്ലാവരും ഇതില്‍ ഒന്നാണ്, ”വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി നഴ്‌സിനോട് നന്ദി പറഞ്ഞ് ഓസ്‌ട്രേലിയയുടെ മുന്‍ വെടിക്കെട്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആദം ഗില്‍ക്രിസ്റ്റും രംഗത്തെത്തിയിരുന്നു. 23കാരിയായ കോട്ടയം സ്വദേശി നഴ്‌സ് ഷാരോണ്‍ വര്‍ഗീസിനാണ് ഗില്ലിയുടെ പ്രശംസ. ഒരു വീഡിയോ പുറത്തുവിട്ട് കൊണ്ടാണ് താരം പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചത്. ‘ഓസ്‌ട്രേലിയയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നഴ്‌സിങ് വിദ്യാര്‍ഥിയായ ഷാരോണ്‍ വര്‍ഗീസിന് രാജ്യത്തിന്റെ മുഴുവന്‍ സ്‌നേഹവും നന്ദിയും അറിയിക്കുന്നു,’ ഗില്‍ക്രിസ്റ്റ് പറഞ്ഞു. ഓസ്‌ട്രേലിയയില്‍ നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ ഷാരോണ്‍ കോട്ടയം കുറുപ്പന്തറ സ്വദേശിയാണ്.

 

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ വിക്കറ്റ് ടീമിംഗ് സ്ഥാനത്തിന് വേണ്ടി മത്സരിക്കുന്ന റിഷഭ് പന്ത് തന്റെ അടുത്ത സുഹൃത്തെന്ന് മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍. വിക്കറ്റ് കീപ്പിംഗ് സ്ഥാനത്തേയ്ക്ക് പന്തുമായി ഒരു മത്സരമില്ലെന്നും സഞ്ജു പറയുന്നു.

താന്‍ പ്ലെയിങ് ഇലവനില്‍ എത്തുന്നതും എത്താതിരിക്കുന്നതുമെല്ലാം ടീം കോമ്പിനേഷനെ ആശ്രയിച്ചിരിക്കും. പന്തുമായി സ്ഥാനത്തിനു വേണ്ടി മല്‍സരം നടക്കുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണ്. ഒരിക്കലും അങ്ങനെ താന്‍ ചിന്തിച്ചിട്ടില്ല. മറ്റൊരു താരവുമായി മല്‍സരിച്ച് ടീമില്‍ സ്ഥാനം നേടിയെടുക്കുകയാണ് ക്രിക്കറ്റെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നും സഞ്ജു വ്യക്തമാക്കി.

എല്ലാവരും താനും പന്തും തമ്മിലുള്ള മല്‍സരത്തെക്കുറിച്ച് മാത്രം സംസാരിക്കുമ്പോള്‍ പന്തുമായുള്ള സൗഹൃദമാണ് മനസ്സിലേക്കു വരാറുള്ളതെന്നു സഞ്ജു വ്യക്തമാക്കി. പന്തും താനും ഒരുമിച്ച് ടീമിനു വേണ്ടി കളിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനാണ് ഇഷ്ടപ്പെടുന്നത്. ഒരുമിച്ച് കളിക്കുക മാത്രമല്ല ഒരുപാട് തമാശകള്‍ പങ്കിടുകയും ചെയ്തിട്ടുള്ള നല്ല സൗഹൃത്ത് കൂടിയാണ് പന്ത്.

ബൗളര്‍മാര്‍ക്കെതിരേ ആധിപത്യം നേടാന്‍ ശ്രമിക്കുന്ന ബാറ്റിങ് ശൈലിയാണ് തന്റേതും പന്തിന്റേതും. മുമ്പ് ഞങ്ങള്‍ ഇതു പല തവണ തെളിയിക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ പന്തിനെ പുറത്താക്കി ടീമിലെത്തുന്നതിനെക്കുറിച്ചല്ല, മറിച്ച് പന്തിനൊപ്പം കളിക്കാനാണ് ഇഷ്ടപ്പെടുന്നത്. പന്തുമായി ഒരു തരത്തിലുള്ള മല്‍സരവും തനിക്കില്ലെന്നും സഞ്ജു പറയുന്നു.

2014ല്‍ ഇന്ത്യ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയപ്പോഴാണ് സഞ്ജു ആദ്യമായി ദേശീയ ടീമിന്റെ ഭാഗമായത്. എന്നാല്‍ അന്നു ധോണി വിക്കറ്റ് കീപ്പറായി ടീമിലുള്ളതിനാല്‍ പന്തിന് പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചില്ല. തൊട്ടടുത്ത വര്‍ഷം ഇന്ത്യ സിംബാബ്വെയില്‍ പര്യടനം നടത്തിയപ്പോള്‍ സഞ്ജു വീണ്ടും ടീമിലെത്തി. അന്ന് ഒരു ടി20യില്‍ താരം അരങ്ങേറുകയും ചെയ്തു. പിന്നീട് വര്‍ഷങ്ങളോളം സഞ്ജു ദേശീയ ടീമിലേക്കു പരിഗണിക്കപ്പെട്ടില്ല.

2019-20ലെ വിജയ് ഹസാരെ ട്രോഫിയിലെ ഡബിള്‍ സെഞ്ച്വറിയും ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇന്ത്യ എയ്ക്കു വേണ്ടി നേടിയ 91 റണ്‍സും സഞ്ജുവിന്റെ ദേശീയ ടീമിലേക്കുള്ള മടങ്ങിവരവിന് വീണ്ടും വഴിയൊരുക്കി. ന്യൂസിലാന്‍ഡിനെതിരേയുള്ള ടി20 പരമ്പരയില്‍ പരിക്കേറ്റ ശിഖര്‍ ധവാന് പകരമായിരുന്നു സഞ്ജുവിനു നറുക്കുവീണത്. മൂന്നു ടി20കളില്‍ താരത്തിനു പ്ലെയിങ് ഇലവനില്‍ അവസരം കിട്ടിയെങ്കിലും വെറും 16 റണ്‍സ് മാത്രമേ നേടാനായുള്ളൂ.

കോവിഡ് 19 നെത്തുടർന്ന് ഇത്തവണ ഇന്ത്യയിൽ, ഐപിഎൽ നടത്താൻ കഴിഞ്ഞില്ലെങ്കിൽ, ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ തങ്ങൾ തയ്യാറാണെന്ന് യു എ ഇ. കഴിഞ്ഞ ദിവസമാണ് ഐപിഎല്ലിന് ആതിഥേയരാൻ തങ്ങൾ തയ്യാറാണെന്ന് അറിയിച്ച് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് രംഗത്തെത്തിയത്. നേരത്തെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡും ഇത്തരത്തിൽ ഐപിഎല്ലിന് ആതിഥേയരാവാൻ താല്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ ബിസിസിഐ ഇതിന് അനുകൂല മറുപടി നൽകിയിരുന്നില്ല.

“മുൻപ് വിജയകരമായി ഐപിഎൽ നടത്തിയ ചരിത്രം എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡിനുണ്ട്. ഇതിന് പുറമേ നിരവധി പരമ്പരകളുടെ നിക്ഷ്പക്ഷ വേദിയായും, നിരവധി പരമ്പരകൾക്ക് ആതിഥേയരായുമുള്ള പരിചയം ഞങ്ങൾക്കുണ്ട്.” കഴിഞ്ഞ ദിവസം ഗൾഫ് ന്യൂസിനോട് സംസാരിക്കവെ എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് സെക്രട്ടറി മുബാഷിർ ഉസ്മാനി പറഞ്ഞു. ഐപിഎൽ ആതിഥേയരാവാനാവുള്ള താല്പര്യം യു എ ഇ ക്രിക്കറ്റ് ബിസിസിഐയെ ഔദ്യോഗികമായി അറിയിച്ചെന്നും ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതേ സമയം മുൻപ് രണ്ട് തവണയാണ് ഐപിഎൽ മത്സരങ്ങൾ ഇന്ത്യയ്ക്ക് പുറത്ത് നടത്തിയിട്ടുള്ളത്. 2009 ലും 2014 ലുമായിരുന്നു ഇത്. ലോക്സഭാ തിരഞ്ഞെടുപ്പിനെത്തുടർന്ന് 2009 ലെ ഐപിഎൽ പൂർണമായും ദക്ഷിണാഫ്രിക്കയിലേക്ക് പറിച്ചുനട്ടപ്പോൾ, സമാന കാരണം കൊണ്ട് 2014 ഐപിഎൽ സീസണിലെ ആദ്യ ഘട്ട മത്സരങ്ങൾ യു എ ഇ യിലായിരുന്നു നടത്തിയത്.

Copyright © . All rights reserved