പോർട്ട് ഓഫ് സ്‌പെയ്ൻ: ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിലെ രണ്ടാം ഏകദിനം ഇന്ന് നടക്കും. ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ നടക്കുന്ന ആദ്യ പരമ്പരയിൽ ജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യൻ ടീം പ്രതീക്ഷിക്കുന്നില്ല. മത്സരത്തിൽ ഇന്ത്യൻ നായകനെ കാത്തിരിക്കുന്നത് ഒരു റെക്കോർഡ് കൂടിയാണ്. അതും 26 വർഷം പഴക്കമുള്ള റെക്കോർഡ്. ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡാണ് കോഹ്‌ലിയെ കാത്തിരിക്കുന്നത്.
വിൻഡീസിനെതിരെ 19 റൺസ് കൂടി കൂട്ടിച്ചേർക്കാനായാൽ കരീബിയൻ പടയ്ക്കെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി കോഹ്‌ലി മാറും. പാക്കിസ്ഥാൻ ഇതിഹാസം ജാവേദ് മിയാൻദാദിന്രെ 26 വർഷം പഴക്കുമുള്ള റെക്കോർഡാണ് കോഹ്‌ലി സ്വന്തം പേരിൽ തിരുത്തിയെഴുതാൻ ഒരുങ്ങുന്നത്. 1993ലാണ് ജാവേദ് വിൻഡീസിനെതിരെ അവസാന ഏകദിന മത്സരം കളിച്ചത്.
ജാവേദ് മിയാൻദാദ് 1930 റൺസാണ് വിൻഡീസിനെതിരെ മാത്രം അടിച്ചുകൂട്ടിയത്. 64 മത്സരങ്ങളിൽ നിന്നാണ് താരം ഈ വലിയ സ്കോർ സ്വന്തം അക്കൗണ്ടിൽ ചേർത്തത്. എന്നാൽ റെക്കോർഡുകൾ അനായാസം മറികടക്കാറുള്ള കോഹ്‌ലി ഇത്തവണയും പതിവ് ആവർത്തിച്ചു. നാളെ നടക്കുന്ന മത്സരത്തിൽ റെക്കോർഡ് മറികടക്കാനായാൽ കോഹ്‌ലി ഈ നേട്ടത്തിലെത്താൻ എടുത്തത് കേവലം 34 മത്സരങ്ങൾ മാത്രമായി രേഖപ്പെടുത്തപ്പെടും.
നേരത്തെ ആദ്യ ഏകദിനത്തിൽ ബാറ്റ് വീശാൻ ഇന്ത്യൻ നായകന് സാധിച്ചിരുന്നില്ല. ആദ്യ മത്സരം മഴമൂലം പാതിയിൽ ഉപേക്ഷിക്കുകയായിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 13 ഓവറിൽ എത്തി നിൽക്കെയാണ് മഴ കനക്കുകയും മത്സരം ഉപേക്ഷിക്കുകയും ചെയ്തത്.
അതേസമയം ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. മൂന്ന് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ ഇന്ത്യയുടെ പൂർണാധിപത്യമായിരുന്നു. മൂന്ന് മത്സരങ്ങളും ഇന്ത്യ ജയിച്ചപ്പോൾ നായകൻ വിരാട് കോഹ്‌ലി തന്നെയായിരുന്നു ഇന്ത്യയുടെ ടോപ്പ് സ്കോറർ. ഒരു അർധസെഞ്ചുറി ഉൾപ്പടെ 106 റൺസാണ് കോഹ്‌ലി മൂന്ന് മത്സരങ്ങളിൽ നിന്ന് അടിച്ചെടുത്തത്.
ജോര്‍ജ്ടൗണ്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും അത്ര രസത്തിലല്ലെന്ന് വാര്‍ത്തകള്‍ പുറത്തുവരുന്ന സമയമാണിത്. ഇക്കാര്യത്തെ കുറിച്ച് കോലിയോട് ചോദിച്ചപ്പോള്‍ ആവശ്യമില്ലാത്ത കഥകകള്‍ മെനയരുതെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. ടീം പരിശീലകന്‍ രവി ശാസ്ത്രിയും ഇക്കാര്യം നിഷേധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് രോഹിത്തും രവീന്ദ്ര ജഡേജയും കോലിയും ഉള്‍പ്പെട്ട ഒരു വീഡിയോയാണ്.
ജഡേജ ഇന്ത്യന്‍ ടീമിലെ ഒരു അനുകരിച്ച് കാണിക്കുമ്പോള്‍ രോഹിത്ത് അതിന് ഉത്തരം നല്‍കണം. ഇതായിരുന്നു ബിസിസിഐ പങ്കുവച്ച വീഡിയോയില്‍ ഇരുവരും ചെയ്തുകൊണ്ടിരുന്നത്. ആദ്യത്തെ കാര്‍ഡില്‍ ജസ്പ്രീത് ബൂമ്രയുടെ പേരാണ് ഉണ്ടായിരുന്നത്. അതിന് രോഹിത് അനായാസം ഉത്തരം നല്‍കി.
പിന്നീട് ലഭിച്ചത് കോലിയുടെ പേരാണ്. ജഡേജ അനുകരിച്ച് കാണിച്ചെങ്കിലും ആദ്യ ശ്രമത്തില്‍ രോഹിത്തിന് മനസിലായില്ല. എന്നാല്‍ അടുത്ത ശ്രമത്തില്‍ രോഹിത് ഉത്തരം നല്‍കി. ഇതെല്ലാം കോലി കണ്ടുകൊണ്ട് തൊട്ടപ്പുറത്തുണ്ടായിരുന്നു. രോഹിത്ത് ഉത്തരം നല്‍കിയപ്പോള്‍ ജഡേജയ്ക്ക് ചിരി നിര്‍ത്താനായില്ല. പിന്നാലെ രോഹിത്തും. അപ്പുറത്തുണ്ടായിരുന്ന കോലിയും തമാശയങ്കില്‍ പങ്കു ചേര്‍ന്നു. രസകരമായ വീഡിയോ കാണാം.
WATCH @ImRo45 take the Heads Up Challenge with @imjadeja 😅
This one’s a laugh riot😂🤣 pic.twitter.com/0dJxaY4nIf
— BCCI (@BCCI) August 9, 2019
ആലപ്പുഴ: തുടർച്ചയായ രണ്ടാം വർഷവും നെഹ്റു ട്രോഫി ജലോത്സവം മാറ്റിവച്ചു. ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ച നടക്കേണ്ടിയിരുന്ന ജലോത്സവം പ്രളയത്തിന്റെ സാഹചര്യം വിലയിരുത്തിയ ശേഷം പിന്നീടു നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് നെഹ്റു ട്രോഫി ജലോത്സവം മാറ്റിവച്ച കാര്യം അറിയിച്ചത്. മുഖ്യാതിഥിയായി നിശ്ചയിച്ചിരുന്ന സച്ചിൻ തെണ്ടുൽക്കറെ സാഹചര്യം അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രഥമ ചാംപ്യൻസ് ബോട്ട് ലീഗ് മത്സരവും ശനിയാഴ്ച തുടങ്ങേണ്ടതായിരുന്നു. കഴിഞ്ഞ വർഷം കുട്ടനാട്ടിലുണ്ടായ പ്രളയത്തെത്തുടർന്നു മാറ്റിവച്ച നെഹ്റു ട്രോഫി ജലോത്സവം നവംബർ പത്തിനാണു നടന്നത്.
രാജ്യാന്തര ട്വന്റി20യിൽ ഏറ്റവും കൂടുതൽ 50+ സ്കോറുകളെന്ന രോഹിത് ശർമയുടെ റെക്കോർഡിലേക്ക് ക്യാപ്റ്റൻ വിരാട് കോലി ബാറ്റുവീശിയ മൽസരത്തിൽ, വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. വെസ്റ്റിൻഡീസിനെതിരായ മൂന്നാം ട്വന്റി20യിൽ ഏഴു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. വെസ്റ്റിൻഡീസ് ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം, അഞ്ചു പന്തു ബാക്കിനിൽക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഫോമിലേക്കു മടങ്ങിയെത്തിയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന്റെ തകർപ്പൻ അർധസെഞ്ചുറിയും ഇന്ത്യൻ വിജയം അനായാസമാക്കി. മൂന്നാം വിക്കറ്റിൽ കോലി–പന്ത് സഖ്യം സെഞ്ചുറി കൂട്ടുകെട്ട് (105) തീർത്തു. ഇതോടെ, മൂന്നു മൽസരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി. വെസ്റ്റിൻഡീസിനെതിരെ ട്വന്റി20യിൽ ഇന്ത്യയുടെ തുടർച്ചയായ ആറാം ജയമാണിത്.
കോലി 45 പന്തിൽ ആറു ബൗണ്ടറി സഹിതം 59 റൺസെടുത്തു പുറത്തായപ്പോൾ, പന്ത് 42 പന്തിൽ നാലു ബൗണ്ടറിയും നാലു സിക്സും സഹിതം 65 റണ്‍സോടെ പുറത്താകാതെ നിന്നു. മനീഷ് പാണ്ഡെ രണ്ടു റൺസുമായി പന്തിനു കൂട്ടുനിന്നു. ഇതോടെ, രാജ്യാന്തര ട്വന്റി20യിൽ ഇന്ത്യൻ വിക്കറ്റ് കീപ്പറിന്റെ ഉയർന്ന സ്കോറെന്ന റെക്കോർഡും പന്ത് സ്വന്തം പേരിലാക്കി. 2017ൽ ബെംഗളൂരുവിൽ ഇംഗ്ലണ്ടിനെതിരെ 56 റൺസെടുത്ത ധോണിയുടെ റെക്കോർഡാണ് പന്ത് മറികടന്നത്. ഓപ്പണർമാരായ ലോകേഷ് രാഹുൽ (18 പന്തിൽ 20), ശിഖർ ധവാൻ (അഞ്ചു പന്തിൽ മൂന്ന്) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായ മറ്റുള്ളവർ. ധവാൻ, കോലി എന്നിവരെ ഒഷെയ്ൻ തോമസും രാഹുലിനെ ഫാബിയൻ അലനും പുറത്താക്കി. നാല് ഓവറിൽ 29 റൺസ് വഴങ്ങിയാണ് തോമസ് രണ്ടു വിക്കറ്റ് വീഴ്ത്തിയത്.
37 പന്തിൽ അഞ്ചു ബൗണ്ടറി സഹിതമാണ് കോലി ട്വന്റി20യിലെ 21–ാം അർധസെഞ്ചുറി കുറിച്ചത്. രാജ്യാന്തര ട്വന്റി20യിൽ 21 തവണ 50 കടന്ന രോഹിത് ശർമയുടെ പേരിലായിരുന്നു ഇതുവരെ ഏറ്റവും കൂടുതൽ തവണ 50+ സ്കോറുകൾ നേടിയതിന്റെ റെക്കോർഡ്. രോഹിത്തിന്റെ അസാന്നിധ്യത്തിൽ കോലി ഈ റെക്കോർഡിനൊപ്പമെത്തി. അതേസമയം, രോഹിതിന്റെ 50+ സ്കോറുകളിൽ നാലെണ്ണം സെഞ്ചുറിയാണ്. കോലി ഇതുവരെ രാജ്യാന്തര ട്വന്റി20യിൽ സെഞ്ചുറി നേടിയിട്ടില്ല. മറുവശത്ത്, 37 പന്തിൽ നാലു ബൗണ്ടറിയും രണ്ടു സിക്സും സഹിതമാണ് ഋഷഭ് പന്ത് ട്വന്റി20യിലെ രണ്ടാം അർധസെഞ്ചുറി കുറിച്ചത്. ആദ്യ രണ്ട് മൽസരങ്ങളിലും തിളങ്ങാനാകാതെ പോയതോടെ രൂക്ഷവിമർശനമുയർത്തിയവർക്കുള്ള മറുപടി കൂടിയായി പന്തിന്റെ അർധസെഞ്ചുറി. മൂന്നാം വിക്കറ്റിൽ വെറും 77 പന്തിൽനിന്നാണ് കോലി–പന്ത് സഖ്യം 105 റൺസെടുത്തത്.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റിൻഡീസ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 146 റൺസെടുത്തത്. 14 റൺസിനിടെ മൂന്നു വിക്കറ്റ് നഷ്ടമാക്കി കൂട്ടത്തകർച്ചയിലേക്കു നീങ്ങിയ വിൻഡീസിന്, മധ്യനിര താരം കീറൺ പൊള്ളാർഡിന്റെ അർധസെഞ്ചുറിയാണ് തണലായത്. പൊള്ളാർഡ് 45 പന്തിൽ ഒരു ബൗണ്ടറിയും ആറു സിക്സും സഹിതം 58 റൺസെടുത്തു.
അവസാന ഓവറുകളിൽ തകർത്തടിച്ച റൂവൻ പവ്വലാണ് വിൻഡീസ് സ്കോർ 150ന് അടുത്തെത്തിച്ചത്. പവൽ 20 പന്തിൽ ഒരു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 32 റൺസെടുത്ത് പുറത്താകാതെ നിന്നു. നിക്കോളാസ് പുരാൻ (23 പന്തിൽ 17), ക്യാപ്റ്റൻ കാർലോസ് ബ്രാത്‌വയ്റ്റ് (ഏഴു പന്തിൽ 10), ഫാബിയൻ അലൻ (അഞ്ചു പന്തിൽ പുറത്താകാതെ എട്ട്) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. നാലാം വിക്കറ്റിൽ നിക്കോളാസ് പുരാനൊപ്പം പൊള്ളാർഡ് കൂട്ടിച്ചേർത്ത 66 റൺസും വിൻഡീസ് ഇന്നിങ്സിന് കരുത്തായി.
ഓപ്പണർമാരായ എവിൻ ലൂയിസ് (11 പന്തിൽ 10), സുനിൽ നരെയ്ൻ (ആറു പന്തിൽ രണ്ട്), ഷിംറോൺ ഹെറ്റ്മയർ (മൂന്നു പന്തിൽ ഒന്ന്) എന്നിവരാണ് പുറത്തായ മറ്റുള്ളവർ. ആദ്യ മൂന്ന് ഓവറിൽ ഒരു മെയ്ഡൻ ഓവർ സഹിതം നാലു റൺസ് മാത്രം വഴങ്ങിയ ദീപക് ചാഹറാണ് മൂവരെയും പുറത്താക്കിയത്. വെസ്റ്റിൻഡീസിനെതിരെ ട്വന്റി20യിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച ബോളിങ് പ്രകടനമാണിത്. 2018ൽ കൊൽക്കത്തയിൽ 13 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുത കുൽദീപ് യാദവിന്റെ റെക്കോർഡാണ് ദീപക് ചാഹർ മറികടന്നത്. നവ്ദീപ് സെയ്നി നാല് ഓവറിൽ 34 റൺസ് വഴങ്ങി രണ്ടും അരങ്ങേറ്റ മൽസരം കളിച്ച രാഹുൽ ചാഹർ മൂന്ന് ഓവറിൽ 23 റൺസ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി.
ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോലി ബോളിങ് തിരഞ്ഞെടുത്തു. മഴമൂലം ഒന്നര മണിക്കൂറോളം ടോസ് വൈകിയെങ്കിലും 20 ഓവറും കളി നടക്കുമെന്നാണ് അറിയിപ്പ്. അതേസമയം, ഇനിയും മഴയെത്തിയാൽ ഓവറുകൾ വെട്ടിച്ചുരുക്കേണ്ടി വരും. പ്രതീക്ഷിച്ചിരുന്നതുപോലെ ഇന്ത്യൻ നിരയിൽ ലെഗ് സ്പിന്നർ രാഹുൽ ചാഹർ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. രവീന്ദ്ര ജഡേജയ്ക്കു പകരമാണ് ചാഹറിന്റെ വരവ്. രാഹുലിന്റെ കസിൻ കൂടിയായ ദീപക് ചാഹർ ഖലീൽ അഹമ്മദിനു പകരവും ടീമിലെത്തി.
അതേസമയം, ഇന്ത്യൻ നിരയിൽ രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിച്ചു. ലോകേഷ് രാഹുലാണ് പകരക്കാരൻ. ഇതോടെ, പരമ്പരയിൽ ഇതുവരെ അവസരം കിട്ടാത്ത ഏക ഇന്ത്യൻ താരമായി ശ്രേയസ് അയ്യർ മാറി.
എഡ്ജ്ബാറ്റ്‌സന്‍: നഥാന്‍ ലിയോണിന്റെ സ്പിന്‍ മാന്ത്രികതയ്ക്ക് മുന്നില്‍ കറങ്ങി വീണ് ഇംഗ്ലണ്ട്. രണ്ടാം ഇന്നിങ്‌സില്‍ 146 റണ്‍സിന് പുറത്തായതോടെ ഇംഗ്ലണ്ടിന് 251 റണ്‍സിന്റെ പരാജയം. ഇതോടെ പരമ്പരയില്‍ ഓസ്‌ട്രേലിയ 1-0 ന് മുന്നിലെത്തി.
ആഷസിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പിന്തുടര്‍ന്ന് നേടുന്ന വിജയം മുന്നില്‍ കണ്ടാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. ഒന്നാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ റോറി ബേണ്‍സിനെ തുടക്കത്തില്‍ തന്നെ നഷ്ടമായതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. 11 റണ്‍സാണ് ബേണ്‍സ് എടുത്തത്. 398 റണ്‍സായിരുന്നു ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം.
ബേണ്‍സ് പുറത്തായെങ്കിലും ജെയ്‌സന്‍ റോയി നിലയുറപ്പിച്ചത് ഇംഗ്ലണ്ടിന് ആശ്വാസം പകര്‍ന്നിരുന്നു. എന്നാല്‍ 28 റണ്‍സെടുത്തു നില്‍ക്കെ റോയി പുറത്തായി. തൊട്ടു പിന്നാലെ ജോ ഡെന്‍ലിയും നായകന്‍ ജോ റൂട്ടും പുറത്തായി. റൂട്ട് 28 റണ്‍സാണെടുത്തത്. ലഞ്ചിന് മുമ്പേ ഇംഗ്ലണ്ടിന് പ്രധാന വിക്കറ്റുകള്‍ നഷ്ടമായി.
മടങ്ങി വന്നപ്പോഴും ഇംഗ്ലണ്ടിന് തിരിച്ചു വരാനായില്ല. മധ്യനിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീണു. വാലറ്റത്തെ ലിയോണ്‍ കറക്കി വീഴ്ത്തി. 45 റണ്‍സ് വഴങ്ങി ആറ് വിക്കറ്റാണ് ലിയോണ്‍ നേടിയത്. 18 വര്‍ഷത്തിന് ശേഷം എഡ്ജ്ബാസ്റ്റണില്‍ ഓസ്‌ട്രേലിയ ജയിക്കുന്നത്. ഇന്നത്തെ മത്സരത്തിലൂടെ ലിയോണ്‍ 350 ടെസ്റ്റ് വിക്കറ്റെന്ന നേട്ടവും മറി കടന്നു.
ക്രിസ് വോക്‌സാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറര്‍. 37 റണ്‍സാണ് വോക്‌സ് നേടിയത്. 2005 ന് ശേഷം ഇതാദ്യമായാണ് ആഷസ് പരമ്പരയിലെ ആദ്യ മത്സരം ഓസ്‌ട്രേലിയ ജയിക്കുന്നത്. രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്താണ് ഓസ്‌ട്രേലിയയെ ചാരത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ സ്മിത്ത് 142 റണ്‍സും മാത്യു വെയ്ഡ് 110 റണ്‍സും നേടി.
വാര്‍ണര്‍ക്കും സ്മിത്തിനുമെതിരെ ലോകകപ്പിലും ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ആഷസ് പരമ്പരയിലും കാണികള്‍ അധിക്ഷേപ വാക്കുകള്‍ വിളിച്ചും കൂവി വിളിച്ചും തങ്ങളുടെ അരിശം തീര്‍ക്കുകയാണ്. ആഷസ് കാണാനായി ഇംഗ്ലണ്ട് ആരാധകര്‍ എത്തിയത് കൈയ്യിലൊരു സാന്‍ഡ് പേപ്പറുമായാണ്. കളിക്കിടെ അതുയര്‍ത്തിപ്പിടിച്ചാണ് കൂവല്‍.
ഇന്നലെ തന്റെ തിരിച്ചു വരവില്‍ സെഞ്ചുറി നേടിയിട്ടും സ്മിത്തിനോടുള്ള വെറുപ്പ് മറക്കാന്‍ ഇംഗ്ലണ്ടുകാര്‍ക്ക് കഴിഞ്ഞിട്ടില്ല. അതിനുള്ള ഉത്തമ ഉദാഹരണമാണ് ഇന്ന് പുറത്തിറങ്ങിയ ചില ഇംഗ്ലീഷ് പത്രങ്ങളിലെ വാര്‍ത്ത. സോഷ്യല്‍ മീഡിയയും ആദ്യം കൂവി വിളിച്ച ആരാധകരില്‍ മിക്കവരും സ്മിത്തിന് കൈയ്യടിക്കുമ്പോള്‍ താരത്തെ വീണ്ടും അപമാനിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്.

ദ ഡെയ്‌ലി സ്റ്റാര്‍, മെട്രോ, ഡെയല് എക്‌സ്പ്രസ് എന്നീ പത്രങ്ങള്‍ സ്മിത്തിനെ അഭിനന്ദിച്ചെങ്കിലും ദ സണ്‍ പോലുള്ളവ താരത്തെ സാന്‍ഡ് പേപ്പര്‍ വിവാദത്തെ ഓർമിപ്പിച്ചാണ് വിമര്‍ശിച്ചത്. ദ സണ്‍ സ്മിത്തിനെ ആജീവനാന്തം വിലക്കണമെന്നാണ് തലക്കെട്ട് നല്‍കിയത്.
ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ തന്റെ 24-ാം ടെസ്റ്റ് സെഞ്ചുറി നേടിയ സ്മിത്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയേയും മറി കടന്നിരുന്നു. ടെസ്റ്റില്‍ അതിവേഗം 24 സെഞ്ചുറി നേടുന്ന താരമായാണ് സ്മിത്ത് മാറിയത്. 118 ഇന്നിങ്‌സുകളില്‍ നിന്നുമാണ് സ്മിത്ത് 24 സെഞ്ചുറി നേടിയത്. കോഹ്‌ലി 123 ഇന്നിങ്‌സുകളെടുത്തു.
അതേസമയം, ഈ റെക്കോര്‍ഡ് ഇപ്പോഴും ഇതിഹാസ താരം ഡോണ്‍ ബ്രാഡ്മാന്റെ പേരിലാണ്. വെറും 66 ഇന്നിങ്‌സുകള്‍ മാത്രം കളിച്ചാണ് ബ്രാഡ്മാന്‍ 24 സെഞ്ചുറികള്‍ നേടിയത്. സച്ചിന്‍ തന്റെ 125-ാം ടെസ്റ്റിലാണ് ഈ നേട്ടം സ്വന്തമാക്കിയത്.
ടീം പതറുമ്പോള്‍ രക്ഷകനായി മാറുന്ന ശീലം ആവര്‍ത്തിച്ച സ്മിത്ത് ഇന്നലെ 144 റണ്‍സാണ് നേടിയത്. ഓസ്‌ട്രേലിയയെ 122-8 എന്ന നിലയില്‍ നിന്നും 284 എന്ന ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത് സ്മിത്തിന്റെ ചെറുത്തു നിൽപാണ്. ട്രാവിസ് ഹെഡ്ഡുമൊത്ത് 64 റണ്‍സും പെറ്റര്‍ സിഡിലുമൊത്ത് 88 റണ്‍സുമാണ് സ്മിത്ത് കൂട്ടിച്ചേര്‍ത്തത്. പിന്നാലെ നഥാന്‍ ലിയോണുമൊത്ത് 74 റണ്‍സും കൂട്ടിച്ചേര്‍ത്തു. സ്റ്റുവര്‍ട്ട് ബ്രോഡാണ് സ്മിത്തിനെ പുറത്താക്കിയത്.
വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ട്വന്റി20യിൽ നിക്കോളാസ് പുരാനെ സെയ്നി പുറത്താക്കിയപ്പോൾ താരത്തെ പ്രകോപിപ്പിക്കുന്ന തരത്തിൽ ആംഗ്യങ്ങൾ കാണിച്ചതിനാണ് നടപടി. സെയ്നിക്ക് ഒരു ഡിമെറിറ്റ് പോയിന്റ് ലഭിച്ചു. ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.5 പ്രകാരമാണ് നടപടി. മൽസരം നടക്കുമ്പോൾ ഫീൽഡ് അംപയർമാരായിരുന്ന നിഗേൽ ഡുഗിഡ്, ഗ്രിഗറി ബ്രാത്ത്‌വെയ്റ്റ്, തേർഡ് അംപയർ ലെസ്ലി റെയ്ഫർ എന്നിവരാണു സെയ്നി കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. മത്സരത്തിൽ 17 റൺസ് വഴങ്ങി സെയ്നി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.
ആദ്യ മത്സരത്തിലെ ബാറ്റിങ് താളപ്പിഴയ്ക്ക് സുന്ദരമായി പ്രായശ്ചിത്തം ചെയ്ത ഇന്ത്യ, രണ്ടാം ട്വന്റി20യിലെ 22 റൺസ് ജയത്തോടെ 3 മത്സര പരമ്പര സ്വന്തമാക്കി. ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന്, മുൻനിര ബാറ്റ്സ്മാൻമാർ നിരാശപ്പെടുത്തിയതാണു തിരിച്ചടിയായത്. മൂന്നാം വിക്കറ്റിൽ നിക്കോളാസ് പുരാൻ– റോമൻ പവൽ സഖ്യം വിൻഡീസിനു പ്രതീക്ഷകൾ നൽകിയതാണ്. എന്നാൽ പുരാൻ (19), പവൽ (54) എന്നിവരെ മടക്കി ക്രുനാൽ പാണ്ഡ ഏൽപിച്ച ഇരട്ട പ്രഹരം അവരെ വീണ്ടും തകർത്തു.
അധികം വൈകാതെ, കനത്ത ഇടിമിന്നൽ മുന്നറിയിപ്പിനെത്തുടർന്ന് അംപയർമാർ താരങ്ങളെ ഗ്രൗണ്ടിൽനിന്നു തിരിച്ചയച്ചു. കീറോൺ പൊള്ളാർഡ് (8), ഷിമ്രോൺ ഹെറ്റ്മയർ എന്നിവരായിരുന്നു അപ്പോൾ ക്രീസിൽ. പിന്നീടു മത്സരം പുനരാരംഭിക്കാനാകില്ലെന്ന് ഉറപ്പായതോടെ മഴ നിയമപ്രകാരം ഇന്ത്യ 22 റൺസിനു ജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. നേരത്തേ, രോഹിത് ശർമയുടെ തകർപ്പൻ ബാറ്റിങ്ങാണ് (67) ഇന്ത്യയ്ക്കു മികച്ച സ്കോർ ഉറപ്പാക്കിയത്. രോഹിത്– ധവാൻ സഖ്യം ഓപ്പണിങ് വിക്കറ്റിൽ 67 റൺസ് ചേർത്ത് ഇന്ത്യൻ അടിത്തറ ഭദ്രമാക്കി.
രോഹിത്തിനു കൂട്ടായി കോലി എത്തിയതോടെ ഇന്ത്യൻ സ്കോർ അതിവേഗം മുന്നോട്ടുനീങ്ങി. എന്നാൽ ഓഷെയ്ൻ തോമസ് എറിഞ്ഞ 14–ാം ഓവറിൽ രോഹിത് പുറത്തായത് ഇന്നിങ്സിലെ വഴിത്തിരിവായി. രാജ്യാന്തര ട്വന്റി20യിലെ 21–ാം അർധ സെഞ്ചുറി കുറിച്ച രോഹിത് 51 പന്തിൽ 6 ഫോറും 3 സിക്സുമടിച്ചു. 17–ാം ഓവറിലെ, കിടിലൻ യോർക്കറിൽ ഷെൽഡൻ കോട്രൽ കോലിയുടെ (28) വിക്കറ്റും തെറിപ്പിച്ചു. ഋഷഭ് പന്ത് തുടർച്ചയായ രണ്ടാം മത്സരത്തിലും പരാജയമായി. ശനിയാഴ്ച ആദ്യ പന്തിൽ (0) പുറത്തായ പന്ത് ഇന്നലെ പുറത്തായത് 4 റൺസിന്. പിന്നാലെ മനീഷ് പാണ്ഡെയും (6) ചെറിയ സ്കോറിനു പുറത്തായെങ്കിലും ക്രുനാൽ പാണ്ഡ്യ (13 പന്തിൽ 20 നോട്ടൗട്ട്), രവീന്ദ്ര ജഡേജ (4 പന്തിൽ 9 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിങ് ഇന്ത്യയെ തുണച്ചു.
വിൻഡീസിനെതിരായ രണ്ടാം ട്വന്റി20യിൽ മൂന്നു സിക്സടിച്ച രോഹിത് ശർമ, രാജ്യാന്തര ട്വന്റി20യിൽ കൂടുതൽ സിക്സടിക്കുന്ന താരത്തിനുള്ള റെക്കോർഡ് സ്വന്തമാക്കി.
സ്കോർ ബോർഡ്
ഇന്ത്യ
രോഹിത് സി ഹെറ്റ്മയർ ബി തോമസ് 67, ധവാൻ ബി പോൾ 23, കോലി ബി കോട്രൽ 28, പന്ത് സി പൊള്ളാർഡ് ബി തോമസ് 4, മനീഷ് സി പുരാൻ ബി കോട്രൽ 6, ക്രുനാൽ നോട്ടൗട്ട് 20, ജഡേജ നോട്ടൗട്ട് 9. എക്സ്ട്രാസ് 10. ആകെ 20 ഓവറിൽ 5 വിക്കറ്റിന് 167.
വിക്കറ്റുവീഴ്ച: 1–67, 2–115, 3–126, 4–132, 5–143.
ബോളിങ്– തോമസ്: 4–0–27–2, കോട്രൽ: 4–0–25–2, നരെയ്ൻ: 4–0–28–0, പോൾ: 4–0–46–1, ബ്രാത്ത്‌വെയ്റ്റ്: 2–0–22–0, പിയറി: 2–0–16–0
വെസ്റ്റിൻഡീസ്
നരെയ്ൻ ബി സുന്ദർ 4, ലൂയിസ് സി ആൻഡ് ബി ഭുവനേശ്വർ 0, പുരാൻ സി മനീഷ് ബി ക്രുനാൽ 19, പവൽ എൽബി ബി ക്രുനാൽ 54, പൊള്ളാർഡ് നോട്ടൗട്ട് 8, ഹെറ്റ്മയർ നോട്ടൗട്ട് 6. എക്സ്ട്രാസ് 7. ആകെ 15.3 ഓവറിൽ 4 വിക്കറ്റിന് 98.
വിക്കറ്റുവീഴ്ച: 1–2, 2–8, 3–84, 4–85.
ബോളിങ്– സുന്ദർ: 3–1–12–1, ഭുവനേശ്വർ: 2–0–7–1, ഖലീൽ: 3–0–22–0, സെയ്നി: 3–0–27–0, ക്രുനാൽ: 3.3–0–23–2, ജഡേജ: 1–0–6–0
വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യമല്‍സരത്തില്‍ ഇന്ത്യയ്ക്ക് 4 വിക്കറ്റ് വിജയം . വിന്‍ഡീസ് ഉയര്‍ത്തിയ 96 റണ്‍സ് വിജയലക്ഷ്യം ആറുവിക്കറ്റ് നഷ്ടത്തില്‍ 16 പന്ത് ബാക്കിനില്‍ക്കെ ഇന്ത്യ മറികടന്നു . 24 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ടോപ് സ്കോറര്‍. വിരാട് കോലിയും മനീഷ് പാണ്ഡെയും 19 റണ്‍സ് വീതം നേടി.
ആദ്യം ബാറ്റുചെയ്ത വിന്‍ഡീസിനായി 49 റണ്‍സെടുത്ത പൊള്ളാര്‍ഡും 20 റണ്‍െസടുത്ത നിക്കോളാസ് പുരാനും മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. മറ്റുള്ളവര്‍ രണ്ടക്കം കടക്കാതെ മടങ്ങി. അരങ്ങേറ്റ മല്‍സരത്തില്‍ നവ്ദീപ് െസയ്നി 17 റണ്‍സ് മാത്രം വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തി. പരമ്പരയിലെ രണ്ടാം മല്‍സരം ഇന്ന് വൈകുന്നേരം 8 മണിക്കാണ്
ഇന്ത്യന്‍ കോച്ചായി സൗരവ്വ് ഗാംഗുലി വരണമെന്ന് ആഗ്രഹിക്കുന്ന ആരാധകര്‍ ഒരുപാടുണ്ട്. പരിശീലക സ്ഥാനത്തേക്ക് ബിസിസിഐ അപേക്ഷ ക്ഷണിച്ചിരിക്കുന്ന സാഹചര്യത്തില്‍ പലരും ഈ ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ആരാധകരുടെ ആ ആഗ്രഹം തന്റെ മനസിലുണ്ടെന്ന് ഗാംഗുലിയും വ്യക്തമാക്കിയിരിക്കുകയാണ്.
”തീര്‍ച്ചയായും, എനിക്ക് ആഗ്രഹമുണ്ട്. പക്ഷെ ഇപ്പോഴല്ല. കുറച്ചുകൂടി കഴിയട്ടെ, ഞാന്‍ അന്ന് ശ്രമിക്കാം” ഗാംഗുലി പറഞ്ഞു. നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റാണ് ഗാംഗുലി. ഒപ്പം ഐപിഎല്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഉപദേഷ്ടാവുമാണ് ദാദ. കൂടാതെ കമന്റേറ്ററായും ഗാംഗുലി ക്രിക്കറ്റ് ലോകത്ത് നിറഞ്ഞു നില്‍ക്കുകയാണ്.
”ഇപ്പോള്‍ ഞാന്‍ ഒരുപാട് ജോലികളുടെ തിരക്കിലാണ്. ഐപിഎല്‍, സിഎബി, ടിവി കമന്ററി അങ്ങനെ. ഇത് തീര്‍ക്കട്ടെ. പക്ഷെ ഒരുനാള്‍ ആ തൊപ്പി ഞാനണിയും. തിരഞ്ഞെടുക്കപ്പെട്ടാല്‍. എനിക്ക് താല്‍പര്യമുണ്ട്. ഇപ്പോഴല്ല, ഭാവിയില്‍” ഗാംഗുലി വ്യക്തമാക്കി. ഇന്ത്യയുടെ എക്കാലത്തേയും മികച്ച നായകനായി വിലയിരുത്തപ്പെടുന്ന ഗാംഗുലി നയിക്കുന്ന ഉപദേശക സമിതിയാണ് ശാസ്ത്രിയെ ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.
അതേസമയം, രവി ശാസ്ത്രിയുടെ കാലാവധി വിന്‍ഡീസ് പര്യടനത്തോടെ അവസാനിക്കും. പകരക്കാരനായി ബിസിസിഐ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വീണ്ടുമൊരു അവസരത്തിനായി ശാസ്ത്രിയും അപേക്ഷ നല്‍കിയിട്ടുണ്ട്. കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് പരിശീലകനെ തിരഞ്ഞെടുക്കുന്നത്. ശാസ്ത്രി വീണ്ടും വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി പറഞ്ഞിരുന്നു.
ഏകദിന ലോകകപ്പ് കിരീട സ്വപ്നം സെമിയിൽ പൊലിഞ്ഞതിന്റെ നിരാശ വെടിഞ്ഞ് അടുത്ത വർഷത്തെ ട്വന്റി20 ലോകകപ്പ് മോഹങ്ങളിലേക്കു ചുവടുവയ്ക്കാൻ ടീം ഇന്ത്യ. വെസ്റ്റിൻഡീസ് പര്യടനത്തിലെ ആദ്യ ട്വന്റി20 നടക്കുന്നതു ഫ്ലോറിഡയിലെ സെൻട്രൽ ബ്രൊവാർഡ് റീജനൽ പാർക്ക് സ്റ്റേഡിയത്തിലാണ്. ക്രിക്കറ്റ് പ്രേമികൾ തിങ്ങിനിറഞ്ഞ വൻ സ്റ്റേഡിയങ്ങളിൽ നിന്നു വ്യത്യസ്തമായി ഇരു ടീമുകൾക്കും പരിചിതമല്ലാത്ത മൂന്നാം രാജ്യത്തെ കൊച്ചു സ്റ്റേഡിയത്തിലാണ് കളിയെന്നതും പ്രത്യേകത.
ട്വന്റി20 ലോകകപ്പ് മുന്നിൽക്കണ്ട് ടീമിൽ പരീക്ഷണങ്ങൾക്കാവും 3 മത്സരം വീതമുള്ള ട്വന്റി 20, ഏകദിന പരമ്പരകളെ ഇന്ത്യ പ്രയോജനപ്പെടുത്തുകയെന്ന് ക്യാപ്റ്റൻ വിരാട് കോലി വ്യക്തമാക്കിക്കഴിഞ്ഞു. ലോകകപ്പ് ടീമിലെ ബോളിങ് പോർമുന ജസ്പ്രീത് ബുമ്രയ്ക്കും ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്കും വിശ്രമം അനുവദിച്ച പരമ്പരയിൽ മറ്റ് താരങ്ങൾക്ക് ഉത്തരവാദിത്തം ഏറും. ടീമിൽ തിരിച്ചെത്തുന്ന ശ്രേയസ്‍ അയ്യർ, മനീഷ് പാണ്ഡെ എന്നിവർക്കു ടീമിൽ സ്ഥാനമുറപ്പിക്കുന്നതിനുള്ള സുവർണാവസരമാണിത്. മധ്യനിരയിലെ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഇവരിലൂടെ കണ്ടെത്താനാവും ശ്രമിക്കുക.
സ്പിൻ ഓൾറൗണ്ടർ വാഷിങ്ടൻ സുന്ദർ, പേസർമാരായ ഖലീൽ അഹമ്മദ്, ദീപക് ചാഹർ എന്നിവർക്കും ടീമിൽ സ്ഥാനം ഉറപ്പിക്കാനുള്ള സുവർണാവസരം. പേസർ നവദീപ് സെയ്നി, ദീപക്കിന്റെ സഹോദരൻ ലെഗ് സ്പിന്നർ രാഹുൽ ചാഹർ എന്നിവർക്ക് അരങ്ങേറ്റത്തിനും വഴിതെളിയും.
പരുക്കിൽ നിന്നു മോചിതനായി ശിഖർ ധവാൻ തിരിച്ചെത്തിയതു കൊണ്ട് കെ.എൽ. രാഹുലിന് നാലാം നമ്പറിലേക്കു മടങ്ങാം. ലോകകപ്പിൽ 5 സെഞ്ചുറികളുമായി റൺവേട്ടയിൽ ഒന്നാമതെത്തിയ രോഹിത് ശർമയ്ക്ക് ക്യാപ്റ്റൻ വിരാട് കോലിയുമായുള്ള അഭിപ്രായവ്യത്യാസ ഗോസിപ്പുകൾ കളിയെ ബാധിച്ചിട്ടില്ലെന്നു തെളിയിക്കാനും അവസരമുണ്ട്. ഏറെ നാളുകൾക്കു ശേഷം ടീമിൽ തിരിച്ചെത്തിയ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ സ്ഥാനമുറപ്പിക്കാനായി കളിക്കും. ധോണിയുടെ അഭാവത്തിൽ സ്ഥിരം വിക്കറ്റ് കീപ്പറാകുന്ന ഋഷഭ് പന്തിനും ഉത്തരവാദിത്തമേറും.
കുട്ടിക്രിക്കറ്റിലെ വമ്പന്മാരാണ് വെസ്റ്റിൻഡീസ്. ട്വന്റി20 ലോക ചാംപ്യന്മാർ. പൊള്ളാർഡ്, സുനിൽ നരെയ്ൻ എന്നിവരുടെ തിരിച്ചുവരവ് ടീമിന് ഊർജം നൽകിക്കഴിഞ്ഞു. അതേസമയം, പരുക്കിന്റെ പിടിയിൽനിന്ന് മുക്തനാകാതെ വന്നതോടെ ആന്ദ്രെ റസ്സൽ ട്വന്റി20 പരമ്പരയിൽനിന്ന് പിന്മാറിയത് വിൻഡീസിന് തിരിച്ചടിയായി.
ടീം: ഇന്ത്യ – വിരാട് കോലി (ക്യാപ്റ്റൻ), രോഹിത് ശർമ, ശിഖർ ധവാൻ, കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, കൃനാൽ പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്ടൻ സുന്ദർ, രാഹുൽ ചാഹർ, ഭുവനേശ്വർ കുമാർ, ഖലീൽ അഹമ്മദ്, ദീപക് ചാഹർ, നവദീപ് സെയ്നി.
വെസ്റ്റിൻഡീസ്: ജോൺ കാംബെൽ, എവിൻ ലൂവിസ്, ഷിമ്റോൺ ഹെറ്റ്മിയർ, നിക്കൊളാസ് പുരാൻ, കീറൻ പൊള്ളാർഡ്, റോവ്മാൻ പവൽ, കാർലോസ് ബ്രാത്‍വെയ്റ്റ് (ക്യാപ്റ്റൻ), കീമോ പോൾ, സുനിൽ നരെയ്ൻ, ഷെൽഡൻ കോട്രൽ, ഒഷെയ്ൻ തോമസ്, ഖാരി പിയറി.