ലോകകപ്പ് ക്രിക്കറ്റിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്കു ഏഴു വിക്കറ്റിന്റെ തകർപ്പൻ ജയം. സെഞ്ചുറികൾ നേടിയ രോഹിത് ശർമയും (103) കെ.എൽ. രാഹുലുമാണ് (111) ഇന്ത്യയെ ജയത്തിലേക്കു നയിച്ചത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 264 റൺസാണ് നേടിയത്. ഓപ്പണിങ് വിക്കറ്റിൽ 189 റൺസ് കൂട്ടുകെട്ടുമായി രോഹിത് ശർമ – ലോകേഷ് രാഹുൽ രാഹുൽ സഖ്യം മുന്നിൽനിന്നു നയിച്ചതോടെ ഇന്ത്യ 39 പന്തും ഏഴു വിക്കറ്റും ബാക്കിനിൽക്കെ വിജയത്തിലെത്തി. ഏകദിനത്തിലെ 27–ാം സെഞ്ചുറി കുറിച്ച രോഹിത് ശർമ 94 പന്തിൽ 103 റൺസെടുത്തും ലോകേഷ് രാഹുൽ 118 പന്തിൽ 111 റൺസെടുത്തും പുറത്തായി.
ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടെന്ന സ്വന്തം റെക്കോർഡ് ‘പരിഷ്കരിച്ച’ രോഹിത് – രാഹുൽ സഖ്യം, 189 റൺസാണ് അടിച്ചെടുത്തത്. ഈ ലോകകപ്പിലെ ഉയർന്ന രണ്ടാമത്തെ കൂട്ടുകെട്ടാണിത്. കഴിഞ്ഞ മൽസരത്തിൽ ബംഗ്ലദേശിനെതിരെ ഇരുവരും ഓപ്പണിങ് വിക്കറ്റിൽ 180 റൺസ് കൂട്ടിച്ചേർത്തിരുന്നു. ആവേശത്തള്ളിച്ചയിൽ ഋഷഭ് പന്ത് (നാലു പന്തിൽ നാല്) വന്നപോലെ പോയെങ്കിലും ക്യാപ്റ്റൻ വിരാട് കോലിയും (41 പന്തിൽ 34), ഹാർദിക് പാണ്ഡ്യയും (നാലു പന്തിൽ ഏഴ്) ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു.
2019 ലോകകപ്പില്‍ രോഹിത് ശര്‍മയ്ക്ക് അഞ്ചാം സെഞ്ചുറിയാണിത്(103). ഒരുലോകകപ്പില്‍ ഏറ്റവുമധികം സെഞ്ചുറിയെന്ന റെക്കോർഡ് രോഹിത് ശര്‍മ സ്വന്തമാക്കി. നാലുസെഞ്ചുറി നേടിയ കുമാര്‍ സംഗക്കാരയുടെ റെക്കോഡാണ് രോഹിത് മറികടന്നത് . 2015 ലോകകപ്പിലായിരുന്നു സംഗക്കാരുയുടെ നേട്ടം. ലോകകപ്പിലെ സെഞ്ചുറിനേട്ടത്തില്‍ രോഹിത് സച്ചിനൊപ്പമെത്തി. സച്ചിന്‍ ആറുസെഞ്ചുറികള്‍ നേടിയത് ആറുലോകകപ്പില്‍ നിന്നാണ്. രോഹിത് ശര്‍മയുടെ നേട്ടം രണ്ടാം ലോകകപ്പിലാണ്.
ജയത്തോടെ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തിയ ഇന്ത്യ, ആദ്യസെമിയില്‍ ന്യൂസീലന്‍ഡിനെ നേരിടും. രണ്ടാം സെമിയില്‍ ആതിഥേയരായ ഇംഗ്ലണ്ടിന് നിലവിലെ ചാംപ്യന്‍മാരായ ഓസ്ട്രേലിയയാണ് എതിരാളികള്‍. വിജയത്തോടെ ഒൻപതു മൽസരങ്ങളിൽനിന്ന് 15 പോയിന്റുമായി ഇന്ത്യ പട്ടികയിൽ ഒന്നാമതെത്തി. 14 പോയിന്റുള്ള ഓസ്ട്രേലിയ രണ്ടാമതായി.
ഓസീസിന് തോൽവി
ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാനമല്‍സരത്തില്‍ ഓസ്ട്രേലിയയെ 10 റണ്‍സിന് തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക. ദക്ഷിണാഫ്രിക്കയുടെ 326 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഓസ്ട്രേലിയ 315ന് പുറത്തായി. ഡേവിഡ് വാര്‍ണര്‍ ലോകകപ്പിലെ തന്‍റെ മൂന്നാം സെഞ്ചുറി പൂര്‍ത്തിയാക്കി.
ദക്ഷിണാഫ്രിക്കയുടെ 326 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങുമ്പോള്‍ രണ്ട് പോയിന്‍റ് നേടി പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തുകയെന്നത് മാത്രമായിരുന്നു ഓസ്ട്രേലിയയുടെ ലക്ഷ്യം. എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. ഇമ്രാന്‍ താഹിറിന്‍റെ പന്തില്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് പുറത്ത്.
തൊട്ടുപിറകെ തന്നെ ഏഴുറണ്‍സെടുത്ത സ്റ്റീവ് സ്മിത്തിനെ കഗീസോ റബാഡ പവലിയനിലേക്ക് മടക്കി.
ഇതിനിടെ പേശിവലിവ് കാരണം ഉസ്മാന്‍ ഖവാജയ്ക്ക് ക്രീസ് വിടേണ്ടി വന്നു. ഗ്ലെന്‍ മാക്സവല്ലിനെ ഉജ്വലമായ ക്യാച്ചിലൂടെ ഡിക്കോക്ക് പുറത്തായിയതോടെ ഓസ്ട്രേലിയയുടെ നിലപരുങ്ങലിലായി.
തോല്‍വിയിലേക്ക് എന്ന് തോന്നിച്ച സന്ദര്‍ഭത്തില്‍ അഞ്ചാം വിക്കറ്റില്‍ ചേര്‍ന്ന ഡേവിഡ് വാര്‍ണറും വിക്കറ്റ് കീപ്പര്‍ അലക്സ് കാരിയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇതിനിടയില‍്‍ 100 പന്തില്‍ നിന്ന് 101 റണ്‍സ് എടുത്ത് ഡേവിഡ് വാര്‍ണര്‍ തന്‍റെ ലോകകപ്പിലെ മൂന്നാം സെഞ്ചുറി പൂര്‍ത്തിയാക്കി. സെഞ്ചുറി കഴിഞ്ഞതോടെ വാര്‍ണറും കാരിയും ഗിയര്‍മാറ്റി. ഇരുവരും ടീമിനെ വിജയത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിനിടെ വാര്‍ണറെ പുറത്താക്കി പ്രിട്രോറിയസ് തിരിച്ചടിച്ചു. ക്രിസ് മോറിസിന്‍റെ ഉജ്ജ്വല ക്യാച്ച്.
മിച്ചല്‍ സ്റ്റാര്‍ക്കിനൊപ്പം അലക്സ് കാരി സ്കോര്‍ മുന്നോട്ട് കൊണ്ടുപോയെങ്കിലും 46-ാം ഓവറില്‍ കാരിയെ ക്രിസ് മോറിസ് പുറത്താക്കിയത് മത്സരത്തില്‍ വഴിത്തിരിവായി. 69 പന്തില്‍ 85 റണ്‍സെടുത്താണ് കാരി മടങ്ങിയത്. തിരിച്ച് ക്രീസിലെത്തിയ ഖവാജയും സ്റ്റാര്‍ക്കും ടീമിനെ വിജയത്തിലെത്തിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും റബാഡ വില്ലനായി. ആദ്യം ഖവാജയുടെ വിക്കറ്റ്, പിന്നാലെ സ്റ്റാര്‍ക്കിനെയും ക്ളീന്‍ ബൗള്‍ഡാക്കി.
അവസാന ഓവറില്‍ ഓസ്ട്രേലിയ 315 റണ്‍സിന് ഓള്‍ഔട്ടായി. റബാഡ മൂന്ന് വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കമാണ് ഓപണര്‍മാർ നൽകിയത്. ഓപണിങ് കൂട്ടുകെട്ടിൽ ഏയ്ഡൻ മാക്രമും ക്വിന്റൻ ഡി കോക്കും ചേർന്നു നേടിയത് 79 റൺസ്.
ലണ്ടൻ: വിംബിൾഡണ്‍ ഓപ്പണിൽ പതിനഞ്ചുകാരിയായ കോറി ഗഫ് കുതിപ്പ് തുടരുന്നു. മൂന്നാം റൗണ്ടിൽ സ്ലോവേനിയയുടെ പൊലോനോ ഹെർകോഗിനെ തോൽപ്പിച്ചു. 3-6 7-6 (9-7) 7-5 എന്ന സ്കോറിലാണ് കോറിയുടെ വിജയം. ആദ്യ സെറ്റ് നഷ്ടമായ ശേഷമാണ് അമേരിക്കൻ കൗമാരതാരം ജയം സ്വന്തമാക്കിയത്. കടുത്ത പോരാട്ടത്തിനൊടുവിൽ അടുത്ത രണ്ടു സെറ്റും ടൈബ്രേക്കറിൽ നേടിയെടുത്തു. രണ്ടു മണിക്കൂർ 47 മിനിറ്റ് നീണ്ടുനിന്നു പോരാട്ടം.
ലോകകപ്പില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. സെമി സാധ്യത ഉറപ്പിച്ച ഇന്ത്യ ശ്രീലങ്കയെ തോല്‍പ്പിച്ച് പരമാവധി പോയിന്‍റ് നേടാനാകും ശ്രമിക്കുക. സെമിക്ക് മുന്നോടിയായി റിസര്‍വ് ബെഞ്ചിനെ മല്‍സരിപ്പിക്കാനും ടീം മാനേജ്മെന്‍റ് ആലോചനയിലുണ്ട്. ലങ്കന്‍ പേസ് ബോളര്‍ ലസിത് മലിംഗയുടെ അവസാനമല്‍സരമാകും ഇത്. അവസാന ലീഗ് മല്‍സരത്തില്‍ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ നേരിടും.
സെമിയില്‍ ഏത് ടീം ആരെ നേരിടുമെന്നതിന്‍റെ ഉത്തരം ഇനിയുള്ള രണ്ട് ലീഗ് മല്‍സരങ്ങളിലാണ്. നിലവില്‍ പതിമൂന്ന് പോയിന്‍റുമായി ഓസ്ട്രേലിയക്ക് പിന്നിലാണ് ഇന്ത്യ. ലങ്കയ്ക്കെതിരെ ജയിച്ച് 15 പോയിന്‍റ് നേടുകയും ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഓസ്ട്രേലിയ തോല്‍ക്കുകയും ചെയ്താല്‍ പോയിന്‍റ് പട്ടികയില്‍ ഇന്ത്യ ഒന്നാമതെത്തും. അങ്ങനെയെങ്കില്‍ ന്യൂസീലന്‍റാകും ഇന്ത്യയുടെ എതിരാളികള്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഓസീസ് ജയിക്കുകയാണെങ്കില്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ ആതിഥേയരായ ഇംഗ്ലണ്ടിനേയാകും സെമില്‍ നേരിടേണ്ടി വരിക.
ബാറ്റിങിലെ മധ്യനിരയാണ് ഇന്ത്യന്‍ടീമിന് തലവേദനയാകുന്നത്. മികച്ച തുടക്കങ്ങള്‍ ലഭിച്ചിട്ടും 350 എന്ന സ്കോറിലേക്ക് എത്താന്‍ ഇന്ത്യന്‍ ടീമിനാകുന്നില്ല. ധോണി, കാര്‍ത്തിക്, ജാദവ് എന്നിവര്‍ക്ക് സ്ലോ പിച്ചുകളില്‍ റണ്‍സ് കണ്ടെത്താനാകുന്നില്ലെന്നത് ടീമിന് നല്ല വാര്‍ത്തയല്ല. ഋഷഭ് പന്തും ഹാര്‍ദ്ദിക് പാണ്ഡ്യയയും മാത്രമാണ് മിഡില്‍ ഓര്‍ഡറില്‍ സ്ഥിരമായ പ്രകടനം കാഴ്ചവയ്ക്കുന്നത്.
ബോളിങിനെ സംബന്ധിച്ച് ഇന്ത്യന്‍ ടീമിന് ആശങ്കകള്‍ ഒന്നുമുണ്ടാകില്ല. ബാറ്റ്സ്മാന്‍മാര്‍ തിളങ്ങാ്ത്ത മല്‍സരങ്ങളില്‍ ഇന്ത്യയെ രക്ഷിച്ചത് ബോളര്‍മാരാണ്. മധ്യഓവറുകളില്‍ സ്പിന്നര്‍മാര്‍ റണ്‍സ് വിട്ടുനല്‍കുന്നതില്‍ കുറച്ച് കൂടി പിശുക്ക് കാണിക്കണം. ശ്രീലങ്കയ്ക്കെതിരെ രവീന്ദ്ര ജഡേജയെ കളിപ്പിക്കുന്നകാര്യം മാനേജ്മെന്റ് ആലോചിക്കുന്നുണ്ട്.
മധ്യനിര ബാറ്റിങ് തന്നെയാണ് ശ്രീലങ്കയുടെയും പ്രശ്നം. ഓപ്പണര്‍മാരും മൂന്നാമനായി അവിഷ്ക ഫെര്‍ണാണ്ടോയും മികച്ച ഫോമിലാണ് എന്നാല്‍ അതിന് ശേഷം മറ്റാരും ഇതുവരെ ഫോമിലേക്ക് എത്തിയിട്ടില്ല. ബോളര്‍മാരില്‍ മലിംഗയെ ഒഴിച്ച് നിര്‍ത്തിയാല്‍ മറ്റുള്ളവര്‍ ശരാശരിയിലും താഴെയാണ്. 2017 ചാംപ്യന്‍സ് ട്രോഫി ആവര്‍ത്തിക്കാനാകും ശ്രീലങ്കയുെട ശ്രമം. അവസാന ലോകകപ്പ് മല്‍സരവും ഒരു പക്ഷെ അവസാന രാജ്യാന്തര മല്‍സരവും ആകാന്‍ സാധ്യതയുള്ളതിനാല്‍ ലസിത് മലിംഗയും മികച്ച പ്രകടനത്തോടെ കരിയര്‍ അവസാനിപ്പിക്കാനുള്ള സാധ്യതയേറെയാണ്.
ലണ്ടൻ: സ്പാനിഷ് താരം റാഫേൽ നദാൽ വിംബിൾഡൺ മൂന്നാം റൗണ്ടിൽ കടന്നു. ഓസ്ട്രേലിയയുടെ നിക്ക് കിർഗിയോസിനെ പരാജയപ്പെടുത്തിയാണ് നദാൽ മൂന്നാം റൗണ്ടിൽ കടന്നത്. ഒന്നിനെതിരെ മൂന്നു സെറ്റുകൾക്കാണ് നദാലിന്റെ ജയം. ആദ്യ സെറ്റ് അനായാസം ജയിച്ച നദാലിനെ അമ്പരപ്പിക്കുന്ന പ്രകടനമാണ് പിന്നീടങ്ങോട്ട് ഓസ്ട്രേലിയൻ എതിരാളിപുറത്തെടുത്തത്. രണ്ടാം സെറ്റ് ആതേ സ്കോറിനു തിരിച്ചടിച്ച കിർഗിയോസ് മൂന്നും നാലും സെറ്റുകൾ ടൈബ്രേക്കറിലാണ് വിട്ടുകൊടുത്തത്. സ്കോർ: 6-3, 3-6, 7-6 (7-5)ഷ 7-6 (7-3).
ഓള്‍റൗണ്ട് പ്രകടനം കൊണ്ട് ഈ ലോക കപ്പിന്റെ താരമായി മാറിയ കളിക്കാരനാണ് ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസന്‍. 542 റണ്‍സും 11 വിക്കറ്റും ഇതിനോടകം സ്വന്തമാക്കിയ ബംഗ്ലാതാരം അക്ഷരാര്‍ത്ഥത്തില്‍ സ്വന്തം ടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റുകയായിരുന്നു.
എന്നാല്‍ തകര്‍പ്പന്‍ പ്രകടനം നടത്തി ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോഴും ബംഗ്ലാദേശ് താരം സന്തുഷ്ടനല്ല. താന്‍ മിന്നിത്തിളങ്ങിയപ്പോഴും ടീം സെമി കാണാതെ പുറത്തായതാണ് ഷാക്കിബിനെ നിരാശനാക്കുന്നത്.
‘ലോക കപ്പിന്റെ ആകെ ഫലം നിരാശ സമ്മാനിക്കുന്നു. ഒട്ടേറെ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും മത്സരഫലം മാത്രമാണ് ഒടുവില്‍ വിലയിരുത്തുക. തോല്‍വിയില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും ഷാക്കിബ് അല്‍ ഹസന്‍ പറഞ്ഞു.
ഇന്ത്യയോട് 28 റണ്‍സിന് പരാജയപ്പെട്ടതോടെ ബംഗ്ലാദേശിന്റെ സെമി പ്രതീക്ഷകള്‍ അസ്തമിച്ചിരുന്നു. പാകിസ്ഥാനെതിരെ ഒരു മത്സരം അവശേഷിക്കുന്നുണ്ടെങ്കിലും അത് ബംഗ്ലാദേശിന് നിര്‍ണായകമല്ല, ജയങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാമെന്ന് മാത്രം.
ബംഗ്ലാദേശ് പുറത്തായെങ്കിലും ലോക കപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഷാക്കിബ് രണ്ടാമതുണ്ട്. ഏഴ് ഇന്നിംഗ്സുകളില്‍ 542 റണ്‍സും 11 വിക്കറ്റും ഈ ഓള്‍റൗണ്ടര്‍ക്കുണ്ട്. രോഹിത്ത് ശര്‍മ്മയാണ് റണ്‍വേട്ടയില്‍ ഒന്നാമത്.
ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കൊഹ്ലിക്ക് ലോകകപ്പ് സെമിഫൈനല്‍ കളിക്കാന്‍ സാധിക്കില്ലെന്ന് സൂചന. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ അമ്പയറോട് അനാവശ്യമായി അപ്പീല്‍ ചെയ്തതിന് വിലക്ക് ലഭിക്കുമെന്നാണ് പറയുന്നത്.
എന്നാല്‍ ഇക്കാര്യത്തില്‍ ഇത് വരെ ഔദ്യോഗികമായ സ്ഥിരീകരണമൊന്നും തന്നെ വന്നിട്ടില്ല. ശ്രീലങ്കക്കെതിരായ മത്സരവും നിര്‍ണായകമാണ്. കഴിഞ്ഞ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ വിജയിച്ചതോടെ ഇന്ത്യ ലോകകപ്പ് സെമി ഉറപ്പാക്കി കഴിഞ്ഞു. ഇനി ശ്രീലങ്കയുമായി മാത്രമാണ് ഇന്ത്യക്ക് മത്സരമുള്ളത്.
ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ സൌമ്യ സര്‍ക്കാരിന്റെ വിക്കറ്റിന് വേണ്ടിയാണ് കോഹ്‌ലി അനാവശ്യമായി വാദിച്ചത്. ഷമി എറിഞ്ഞ പന്ത്രണ്ടാം ഓവറില്‍ ഇന്ത്യ എല്‍ബിഡബ്ല്യൂവിനായി അപ്പീല്‍ ചെയ്തു. എന്നാല്‍ അമ്പയര്‍ ഇത് അനുവദിച്ചില്ല.
ഡിആര്‍എസില്‍ പന്ത് ബാറ്റില്‍ തട്ടിയെന്ന് മനസ്സിലാക്കി ഇന്ത്യക്ക് വിക്കറ്റ് അനുവദിച്ചില്ല. റിവ്യൂവും ഇന്ത്യക്ക് നഷ്ടമായി. ഒടുവില്‍ പന്ത് പാഡിലാണ് ആദ്യം തട്ടിയതെന്ന വാദവുമായി ഇന്ത്യന്‍ നായകന്‍ വീണ്ടും ശക്തമായി വാദിച്ചു. അമ്പയറുടെ അന്തിമ തീരുമാനത്തെ ചോദ്യം ചെയ്തത് നടപടി വിളിച്ച് വരുത്തിയേക്കാവുന്ന കുറ്റമാണ്.
പോർട്ടോ അലേഗ്രോ: കോപ്പ അമേരിക്കയുടെ രണ്ടാം സെമി ഫൈനലിൽ ചിലിയെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് പെറു ഫൈനലിൽ. എഡിസൺ ഫ്‌ലോറിസ്, യോഷിമർ യോടുൻ, പൗലോ ഗെറേറോ എന്നിവരാണ് പെറുവിനായി വിജയഗോളുകൾ നേടിയത്. കളി അധിക സമയത്തിലേക്ക് നീങ്ങിയപ്പോൾ പൗലോ ഗുറിയേരോ മൂന്നാം ഗോളും നേടി പെറുവിന്റെ ജയം ആധികാരികമാക്കി. ഫൈനലിൽ ബ്രസീലാണ് എതിരാളികൾ.
ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് മുന്നിലായിരുന്നു പെറു. 21-ാം മിനിറ്റിൽ എഡിസൺ ഫ്‌ലോറിസാണ് ആദ്യം ഗോൾ വല കുലുക്കിയത്. പിന്നാലെ 38-ാം മിനിറ്റിൽ യോഷിമർ യോടുൻ ലീഡ് രണ്ടാക്കി ഉയർത്തി. മത്സരം അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ പൗലോ ഗെറേറോയുടെ വകയായിരുന്നു മൂന്നാം ഗോൾ. 1975ന് ശേഷം പെറു ഇതാദ്യമായാണ് ഫൈനലിൽ എത്തുന്നത്.
ന്യൂസീലൻഡിനെതിരെ തകർപ്പൻ വിജയവുമായി ആതിഥേയരായ ഇംഗ്ലണ്ട് ലോകകപ്പ് സെമിയിൽ. 119 റൺസിനാണ് ഇംഗ്ലണ്ടിന്റെ വിജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 305 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിൽ ടോം ലാഥം ഒഴികെ ആർക്കും തിളങ്ങാനാകാതെ പോയതോടെ കിവീസ് 45 ഓവറിൽ 186 റൺസിന് ഓൾഔട്ടായി. ലാഥം 65 പന്തിൽ അഞ്ചു ബൗണ്ടറി സഹിതം 57 റൺസുമായി കിവീസിന്റെ ടോപ് സ്കോററായി. 1992നുശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് ലോകകപ്പ് സെമിയിൽ കടക്കുന്നത്. മാത്രമല്ല, ന്യൂസീലൻഡിനെ ലോകകപ്പിൽ തോൽപ്പിക്കുന്നത് 1983നുശേഷം ആദ്യവും!
ഒൻപത് ഓവറിൽ 34 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ മാർക്ക് വുഡാണ് ഇംഗ്ലണ്ട് ബോളർമാരിൽ കൂടുതൽ ശോഭിച്ചത്. തുടർച്ചയായ രണ്ടാം മൽസരത്തിലും തകർപ്പൻ സെഞ്ചുറിയുമായി ഇംഗ്ലണ്ട് ഇന്നിങ്സിന്റെ നട്ടെല്ലായ ജോണി ബെയർസ്റ്റോയാണ് കളിയിലെ കേമൻ. ഇതോടെ ഒൻപതു മൽസരങ്ങളിൽനിന്ന് 12 പോയിന്റുമായാണ് ഇംഗ്ലണ്ട് സെമിയിൽ സ്ഥാനമുറപ്പിക്കുന്ന മൂന്നാമത്തെ ടീമായത്. ഓസ്ട്രേലിയ, ഇന്ത്യ എന്നിവരാണ് മുൻപ് സെമിയിൽ കടന്നത്. തോറ്റെങ്കിലും ന്യൂസീലൻഡും ഏറെക്കുറെ സെമിയിൽ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. ഇനി ന്യൂസീലൻഡ് പുറത്താകണമെങ്കിൽ അദ്ഭുതങ്ങൾ സംഭവിക്കണം. അതുണ്ടായില്ലെങ്കിൽ ഇക്കുറി ലോകകപ്പ് സെമി ലൈനപ്പിനുള്ള സാധ്യത ഇങ്ങനെ: ഓസ്ട്രേലിയ X ന്യൂസീലൻഡ്, ഇന്ത്യ X ഇംഗ്ലണ്ട്.
സ്കോർ ബോർഡിൽ രണ്ടു റൺസ് മാത്രമുള്ളപ്പോൾ ഓപ്പണർ ഹെൻറി നിക്കോൾസിന്റെ വിക്കറ്റ് നഷ്ടമാക്കിയ ന്യൂസീലൻഡിന് ശ്രദ്ധേയമായൊരു കൂട്ടുകെട്ടുപോലും തീർക്കാനായില്ല. നേരിട്ട ആദ്യ പന്തിൽത്തന്നെ ക്രിസ് വോക്സിനു വിക്കറ്റ് സമ്മാനിച്ചാണ് നിക്കോൾസ് മടങ്ങിയത്. മാർട്ടിൻ ഗപ്റ്റിൽ (16 പന്തിൽ എട്ട്), കെയ്ൻ വില്യംസൻ (40 പന്തിൽ 27), റോസ് ടെയ്‌ലർ (42 പന്തിൽ 28), ജിമ്മി നീഷാം (27 പന്തിൽ 19), കോളിൻ ഡി ഗ്രാൻഡ്ഹോം (മൂന്ന്), മിച്ചൽ സാന്റ്നർ (30 പന്തിൽ 12), മാറ്റ് ഹെൻറി (13 പന്തിൽ ഏഴ്), ട്രെന്റ് ബോൾട്ട് (ഏഴ് പന്തിൽ നാല്), ടിം സൗത്തി (16 പന്തിൽ പുറത്താകാതെ ഏഴ്) എന്നിങ്ങനെയാണ് മറ്റ് ന്യൂസീലൻഡ് താരങ്ങളുടെ പ്രകടനം.
നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 305 റൺസെടുത്തത്. തുടർച്ചയായ രണ്ടാം മൽസരത്തിലും സെഞ്ചുറി നേടിയ ഓപ്പണർ ജോണി ബെയർസ്റ്റോയാണ് ഇംഗ്ലണ്ട് ഇന്നിങ്സിലെ താരം. 99 പന്തിൽനിന്ന് 15 ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് ബെയർസ്റ്റോ സെഞ്ചുറി കുറിച്ചത്. സഹ ഓപ്പണർ ജെയ്സൺ റോയി തുടർച്ചയായ രണ്ടാം മൽസരത്തിലും അർധസെഞ്ചുറി നേടി.
ഇംഗ്ലിഷ് ഓപ്പണർമാരുടെ കടന്നാക്രമണത്തിൽ തുടക്കം കൈവിട്ടു പോയെങ്കിലും പിന്നീട് ശക്തമായി മൽസരത്തിലേക്കു തിരിച്ചുവന്ന ന്യൂസീലൻഡ് ബോളർമാർമാരുടെ മികവാണ് ഇംഗ്ലണ്ടിനെ 305ൽ തളച്ചത്. 30 ഓവർ പൂർത്തിയാകുമ്പോൾ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 194 റൺസെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. എന്നാൽ, അവസാന 20 ഓവറിൽ (120 പന്തിൽ) ഇംഗ്ലണ്ടിനു നേടാനായത് 111 റൺസ് മാത്രം. ഏഴു വിക്കറ്റും നഷ്ടമാക്കി.
ഓപ്പണിങ് വിക്കറ്റിൽ 123 റൺസ് കൂട്ടിച്ചേർത്ത ജെയ്സൺ റോയി – ജോണി ബെയർസ്റ്റോ സഖ്യം ഉജ്വല തുടക്കമാണ് ഇംഗ്ലണ്ടിനു സമ്മാനിച്ചത്. കഴിഞ്ഞ മൽസരത്തിൽ ഇന്ത്യയ്ക്കെതിരെ നിർത്തിയിടത്തുനിന്ന് ഇക്കുറി തുടക്കമിട്ട റോയി–ബെയർസ്റ്റോ സഖ്യം 18.4 ഓവറിലാണ് 123 റൺസെടുത്തത്. റോയി പുറത്തായശേഷം ജോ റൂട്ടിനെ കൂട്ടുപിടിച്ച് രണ്ടാം വിക്കറ്റിലും ബെയർസ്റ്റോ അർധസെഞ്ചുറി കൂട്ടുകെട്ട് (71) തീർത്തു.
ഏകദിനത്തിലെ 12–ാമത്തെയും ഈ ലോകകപ്പിലെ രണ്ടാമത്തെയും സെഞ്ചുറി കുറിച്ച ബെയർസ്റ്റോ 99 പന്തിൽ 15 ബൗണ്ടറിയും ഒരു സിക്സും സഹിതം 106 റൺസെടുത്തു. റോയി 61 പന്തിൽ എട്ടു ബൗണ്ടറി സഹിതം 60 റൺസും നേടി. ഇവർക്കു ശേഷമെത്തിയവരിൽ കാര്യമായി തിളങ്ങാനായത് ക്യാപ്റ്റൻ ഒയിൻ മോർഗനു മാത്രം. മോർഗൻ 40 പന്തിൽ അഞ്ചു ബൗണ്ടറി സഹിതം 42 റൺസെടുത്തു. ജോ റൂട്ട് 25 പന്തിൽ ഒരു ബൗണ്ടറി സഹിതം 24 റൺസാണു നേടിയത്.
ജോസ് ബട്‍ലർ (12 പന്തിൽ 11), ബെൻ സ്റ്റോക്സ് (27 പന്തിൽ 11), ക്രിസ് വോക്സ് (11 പന്തിൽ നാല്), ആദിൽ റഷീദ് (12 പന്തിൽ 16) എന്നിങ്ങനയാണ് മറ്റു താരങ്ങളുടെ പ്രകടനം. ലിയാം പ്ലങ്കറ്റ് (12 പന്തിൽ 15), ജോഫ്ര ആർച്ചർ (ഒന്ന്) എന്നിവർ പുറത്താകാതെ നിന്നു. ന്യൂസീലൻഡിനായി ജിമ്മി നീഷാം 10 ഓവറിൽ 41 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. മാറ്റ് ഹെൻറി, ട്രന്റ് ബോൾട്ട് എന്നിവരും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മിച്ചൽ സാന്റ്നർ, ടിം സൗത്തി എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
ന്യൂസീലൻഡിനെ മറികടന്ന് പാക്കിസ്ഥാൻ സെമിയിൽ കടക്കണമെങ്കിൽ ഇനി അദ്ഭുതങ്ങൾ സംഭവിക്കണം. മൽസരത്തിൽ ആദ്യം ബാറ്റുചെയ്യുന്നത് ബംഗ്ലദേശാണെങ്കിൽ പാക്കിസ്ഥാന്റെ സാധ്യതകൾ പൂർണമായും അടയും. രണ്ടാമതു ബാറ്റിങ്ങിന് അവസരം ലഭിച്ചാൽ പാക്കിസ്ഥാന് മുന്നിലുള്ള വഴികൾ ഇങ്ങനെ:
ആദ്യം ബാറ്റു ചെയ്ത് 350 റൺസ് നേടുക, ബംഗ്ലദേശിനെ 311 റൺസിന് തോൽപ്പിക്കുക
ആദ്യം ബാറ്റു ചെയ്ത് 400 റൺസ് നേടുക, ബംഗ്ലദേശിനെ 316 റൺസിന് തോൽപ്പിക്കുക
ആദ്യം ബാറ്റു ചെയ്ത് 450 റൺസ് നേടുക, ബംഗ്ലദേശിനെ 321 റൺസിന് തോൽപ്പിക്കുക
Here’s how the #CWC19 table looks after today’s game 👀 pic.twitter.com/d0D6X6xdrd
— Cricket World Cup (@cricketworldcup) July 3, 2019
മുംബൈ: ഇംഗ്ലണ്ട് ലോകകപ്പിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും സീനിയര്‍ താരവുമായ എം.എസ്.ധോണി വിരമിക്കുമെന്ന് സൂചന. ബിസിസിഐ വൃത്തങ്ങള ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ധോണി വിരമിച്ചേക്കുമെന്ന വാര്‍ത്ത പുറത്തുവിട്ടത്.
‘എം.എസ്.ധോണിയുടെ കാര്യം പറയാൻ സാധിക്കില്ല. ലോകകപ്പിന് ശേഷം അദ്ദേഹം തുടരുമോ എന്നത് സംശയമാണ്. അദ്ദേഹം തുടരില്ല എന്ന് തന്നെയാണ് കരുതുന്നത്. ക്യാപ്റ്റൻസി ഒഴിഞ്ഞതും വളരെ പെട്ടെന്നായിരുന്നതുകൊണ്ട് തന്നെ നിലവിൽ ഒന്നും പ്രവചിക്കാൻ സാധിക്കില്ല’- മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, ധോണി വിരമിക്കുന്നതില്‍ ഔദ്യോഗികമായ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല. വിരമിക്കലിനെ കുറിച്ച് അന്തിമമായ തീരുമാനം കൈക്കൊള്ളേണ്ടത് ധോണി തന്നെ ആയതിനാല്‍ ബിസിസിഐ ഉദ്യോഗസ്ഥന്റെ പ്രതികരണവും ആരാധകര്‍ കണക്കാക്കുന്നില്ല. ലോകകപ്പില്‍ ധോണിയുടെ പ്രകടനത്തിനെതിരെ വിമര്‍ശനങ്ങള്‍ രൂക്ഷമാകവെയാണ് താരം വിരമിച്ചേക്കുമെന്ന വാര്‍ത്തകളും പുറത്തുവരുന്നത്. മത്സരത്തില്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതിലെ താരത്തിന്റെ പിഴവുകള്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു.
ലോകകപ്പില്‍ സ്‌കോറിങ് വേഗക്കുറവിന്‍റെ പേരില്‍ എം.എസ്.ധോണിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ബംഗ്ലാദേശിനെതിരെ 33 പന്തില്‍ 35 റണ്‍സെടുത്ത് പുറത്തായതിന് പിന്നാലെയാണ് ആരാധകര്‍ ആരോപണങ്ങളുമായി എത്തിയത്. ആറാമനായി 39-ാം ഓവറില്‍ ക്രീസിലെത്തിയ ധോണി അവസാന ഓവറില്‍ പുറത്തായി.
നാല് ഫോറുകള്‍ നേടിയപ്പോള്‍ ഒരു സിക്‌സ് പോലും ധോണിയുടെ ഇന്നിങ്സിലുണ്ടായില്ല. ധോണി ക്രീസിലുണ്ടായിട്ടും അവസാന 10 ഓവറുകളില്‍ 63 റണ്‍സാണ് ഇന്ത്യ നേടിയത്. കഴിഞ്ഞ മത്സരത്തിലെ പോലെ സിംഗിളുകളെടുത്താണ് ധോണി ഇന്നിങ്സ് മുന്നോട്ടുനയിച്ചത്. ഇതോടെ ധോണിക്കെതിരെ പരസ്യമായി സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ആരാധകര്‍ രംഗത്തെത്തുകയായിരുന്നു.
ഈ ലോകകപ്പില്‍ ഡെത്ത് ഓവറുകളിലെ മെല്ലെപ്പോക്കിന് ധോണിക്കെതിരെ നേരത്തെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 31 റണ്‍സിന് പരാജയപ്പെട്ടപ്പോള്‍ ധോണി 42 പന്തില്‍ 31 റണ്‍സുമായി പുറത്താകാതെ നില്‍പ്പുണ്ടായിരുന്നു. അവസാന ഓവറുകളില്‍ സിംഗിളുകള്‍ കൈമാറി കളിച്ച ധോണിയെ വിമര്‍ശിച്ച് സൗരവ് ഗാംഗുലി രംഗത്തെത്തിയത് ചര്‍ച്ചയായിരുന്നു.
മാത്രമല്ല ആറ് മത്സരങ്ങളിൽ നിന്ന് ആകെ നാല് വിക്കറ്റുകളുടെ മാത്രം ഭാഗമാകാനേ ധോണിക്ക് സാധിച്ചുള്ളൂ. രണ്ട് ക്യാച്ചും, രണ്ട് സ്റ്റംപിങ്ങും. ഇതാദ്യമായാണ് വിക്കറ്റിന് പിന്നിൽ ധോണി വിമർശിക്കപ്പെടുന്നത്. എന്നാൽ ധോണിക്ക് പിന്തുണയുമായി ക്യാപ്റ്റൻ കോഹ്‌ലിയും രോഹിത് ശർമ്മയും രംഗത്തെത്തിയിരുന്നു. എന്നാൽ ധോണിയുടെ മെല്ലെപ്പോക്കിനെ തുടർന്ന് ധോണിയുടെ ആരാധകർ പോലും രോഷത്തിലാണ്. ധോണിക്ക് വിരമിക്കാൻ സമയമായിരിക്കുന്നു എന്നാൽ ക്രിക്കറ്റ് ആരാധകർ ഓർമിപ്പിക്കുന്നത്.
ഇന്ത്യൻ ബാറ്റ്സ്മാൻ അമ്പാട്ടി റായിഡു രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ലോകകപ്പ് ടീമിൽ രണ്ട് മാറ്റങ്ങൾ വരുത്തിയിട്ടും താരത്തെ പരിഗണിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് അമ്പാട്ടി രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗിലും ഇനി മുതൽ അമ്പാട്ടി റായിഡു ഉണ്ടാകില്ല.
എന്നാൽ വിരമിക്കുന്നതിനുള്ള കാരണം അമ്പാട്ടി റായിഡു വ്യക്തമാക്കിയിട്ടില്ല. ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്നും മാറി പുറത്തുള്ള ലീഗുകളിൽ കളിക്കാനാണ് റായിഡു ഒരുങ്ങുന്നത്. അതേസമയം, ഐപിഎല്ലിൽ നിന്നുകൂടി മാറുന്നതോടെ ബിസിസിഐയുമായുള്ള എല്ലാ സഹകരണവും അവസാനിക്കും.
ഇന്ത്യൻ ടീമിൽ മധ്യനിര ബാറ്റ്സ്മാനായി എത്തിയ റായിഡു 50 ഏകദിന മത്സരങ്ങളിൽ നിന്ന് 1694 റൺസ് സ്വന്തമാക്കി. മൂന്ന് സെഞ്ചുറിയും പത്ത് അർധ സെഞ്ചുറികളും നേടിക്കഴിഞ്ഞ താരത്തിന്റെ പ്രഹരശേഷി 79.04 ആണ്. ഇന്ത്യക്കായി അഞ്ച് ടി20 മത്സരങ്ങളും അമ്പാട്ടി റായിഡു കളിച്ചിരുന്നു.
ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചപ്പോൾ മുതൽ വാർത്തകളിൽ നിറഞ്ഞു നിന്ന താരമാണ് അമ്പാട്ടി റായിഡു. ടീമിൽ താരത്തിന് ഇടം ലഭിക്കാത്തതിൽ വലിയ വിമർശനമാണ് ഉയർന്ന് കേട്ടത്. ലോകകപ്പ് ടീമിൽ നിന്ന് ശിഖർ ധവാൻ പരുക്കേറ്റ് പുറത്തായതിന് പകരം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ഋഷഭ് പന്തിനെയാണ് ടീമിൽ ഉൾപ്പെടുത്തിയത്. ഓൾറൗണ്ടർ വിജയ് ശങ്കറും പരുക്കേറ്റതിനെ തുടർന്ന് ടീമിൽ നിന്ന് പുറത്തായപ്പോൾ പകരം മായങ്ക് അഗർവാളിനെയാണ് പരിഗണിച്ചത്. ഇതോടെ സമൂഹമാധ്യമങ്ങളിൽ വലിയ തരത്തിലുള്ള ട്രോളുകൾക്കും അമ്പാട്ടി റായിഡു കഥാപാത്രമായി.