ഗ്രൗണ്ടിലേക്ക് നഗ്നരായി യുവതികൾ ഓടിക്കയറുന്ന സംഭവം ഇതാദ്യമല്ല. ഇന്നലെ മാഡ്രിഡിലെ സ്‌റ്റേഡിയോ മെട്രോപൊളിറ്റാനോയില്‍ നടന്ന ലിവർപൂൾ– ടോട്ടനം മൽസരത്തിനിടയിലും അങ്ങനൊരാൾ ഗ്രൗണ്ടിലെത്തി. പക്ഷേ ആരാധകനൊന്നുമല്ല.
റഷ്യൻ മോഡലാണ് സ്വിം സ്യൂട്ട് ധരിച്ച് ഓടിക്കയറിയത്. അവർ ധരിച്ചിരുന്ന സ്വിം സ്യൂട്ടിൽ വൈറ്റലി ആൺസെൻസേർഡ് എന്ന് എഴുതിയിരുന്നു. കുറച്ചു സമയത്തേക്ക് ഗ്രൗണ്ടിനെയും ഗാലറിയെയും ഞെട്ടിച്ചാണ് ഇവർ ഗ്രൗണ്ട് വിട്ടത്.
കിൻസി വൊളാൻസ്കി എന്നാണ് ഇവരുടെ പേര്. കാമുകന്‍ ആരംഭിച്ചിരിക്കുന്ന പോൺ സൈറ്റിന്റെ പ്രമോഷനായിട്ടാണ് ഗ്രൗണ്ടിലേക്ക് ഇവർ ഇരച്ചു കയറിയത്. സുരക്ഷാ ജീവനക്കാർ ഉടൻ തന്നെ ഇവരെ പുറത്താക്കി. കിൻസിയുടെ കാമുകൻ ഇക്കാര്യം ഇൻസ്റ്റ്ഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. നിന്നെക്കുറിച്ച് ഓർത്ത് അഭിമാനിക്കുന്നുവെന്നാണ് ഇയാൾ കുറിച്ചത്. സംഭവത്തിന്റെ ചിത്രങ്ങൾ വൈറലാണ്.
ആദ്യമല്‍സരത്തില്‍ ശ്രീലങ്കയെ ന്യൂസീലന്‍ഡ് പത്തുവിക്കറ്റിന് തകര്‍ത്തു . 137 റണ്‍സ് വിജയലക്ഷ്യം 17ാം ഓവറില്‍ കീവീസ് മറികടന്നു . ലോകി ഫെര്‍ഗുസനും മാറ്റ് ഹെന്‍റിയും മൂന്നുവിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ലങ്കന്‍ നിരയില്‍ രണ്ടക്കം കടക്കാനായത് മൂന്നുപേര്‍ക്ക് മാത്രം .
ശ്രീലങ്ക പൊരുതി നേടിയ 136 റണ്‍സ് വിജയലക്ഷ്യം സെഞ്ചുറി കൂട്ടുകെട്ടൊരുക്കി കീവി ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗപ്റ്റിലും കൊളിന്‍ മൺറോയും മറികടന്നു. ഓപ്പണർമാരായ മാർട്ടിൻ ഗപ്റ്റിൽ (73), കോളിൻ മൺറോ (58) എന്നിവരുടെ അപരാജിത അർധസെഞ്ചുറികളാണ് ഈ ലോകകപ്പിലെ ഇതുവരെയുള്ള ഏറ്റവും അനായാസ ജയം ന്യൂസീലൻഡിന് സമ്മാനിച്ചത്. 51 പന്തിൽ എട്ടു ബൗണ്ടറിയും രണ്ടു സിക്സും ഉൾപ്പെടുന്നതാണ് ഗപ്റ്റിലിന്റെ ഇന്നിങ്സ്. 47 പന്തുകൾ നേരിട്ട കോളിൻ മൺറോ ആകട്ടെ, ആറു ബൗണ്ടറിയും ഒരു സിക്സും സഹിതം 58 റൺസെടുത്തു. ശ്രീലങ്കൻ ബാറ്റ്സ്മാൻമാർ താളം കണ്ടെത്താൻ വിഷമിച്ച അതേ പിച്ചിലാണ് ഗപ്റ്റിൽ–മൺറോ സഖ്യം അപരാജിത സെഞ്ചുറി കൂട്ടുകെട്ടു തീർത്തത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലങ്ക ബൗണ്ടറിയടിച്ച് തുടങ്ങി . അടുത്തപന്തില്‍ വിക്കറ്റും . പിന്നെ ലങ്കന്‍ ബാറ്റ്സ്മാന്‍മാരുടെ ഘോഷയാത്ര. പിടിച്ചുനിന്നത് അര്‍ധസെഞ്ചുറി നേടിയ ക്യപ്റ്റന്‍ കരുണരത്നെ മാത്രം. മാത്യൂസും മെന്‍ഡിസും അക്കൗണ്ട് തുറക്കാതെ പുറത്ത് . ലോകി ഫെര്‍ഗുസനും മാറ്റ് ഹെന്‍റിയും മുന്നില്‍നിന്ന് നയിച്ചപ്പോള്‍ പന്തെടുത്ത കീവികളെല്ലാം വിക്കറ്റെടുത്തു .
മറ്റൊരു പോരാട്ടത്തിൽ അഫ്ഗാൻ എതിരെ ഓസീസിനും ഏഴ് വിക്കറ്റ് ജയം. ഓപ്പണർ ആരോൺ ഫിഞ്ചിന്റെയും ഡേവിഡ് വാർണറുടേയും അർധസെഞ്ചുറികളുടെ മികവിലാണ് ഓസീസിന്റെ ജയം. അഫ്ഗാനിസ്ഥാനുയർത്തിയ 208 റൺസ് വിജയലക്ഷ്യം ഓസീസ് 34.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഒസീസ് മറികടന്നു. വാർണർ 89 റൺസോടെ പുറത്താവാതെ നിന്നു.
അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്, ഉസ്മാൻ ഖവാജ, സ്റ്റീവ് സമിത്ത് എന്നിവരാണ് ഓസീസ് നിരയിൽ പുറത്തായത്. 49 പന്തിൽ 66 റൺസെടുത്ത ഫിഞ്ചിനെ അഫ്ഗാൻ നായകൻ ഗുൽബാദിൻ നായിബാണ് പുറത്താക്കിയത്. ആറു ബൗണ്ടറിയും നാലു സിക്സും ഉൾപ്പെടുന്നതാണ് ഫിഞ്ചിന്റെ ഇന്നിങ്സ്. ഓപ്പണിങ് വിക്കറ്റിൽ ഫിഞ്ച് – വാർണർ സഖ്യം 96 റൺസ് കൂട്ടിച്ചേർത്തു. രണ്ടാം വിക്കറ്റിൽ ഡേവിഡ് വാർണറിനൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത് ഉസ്മാൻ ഖവാജയും പുറത്തായി. 20 പന്തിൽ ഒരു ബൗണ്ടറി സഹിതം 15 റൺസെടുത്ത ഖവാജയെ റാഷിദ് ഖാൻ എൽബിയിൽ കുരുക്കി. മൂന്നാം വിക്കറ്റിൽ സ്മിത്തും വാർണറും 49 റൺസ് കൂട്ടിച്ചേർത്തു. 18 റൺസെടുത്ത സ്മിത്തിന്റെ വിക്കറ്റ് മുജീബുർ റഹ്മാനാണ്. നാല് റൺസെടുത്ത് മാക്സ്‌വെൽ പുറത്താവാതെനിന്നു.
നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാൻ 38.2 ഓവറിൽ 207 റൺസിന് ഓൾഔട്ടാവുകയായിരുന്നു. അർധസെഞ്ചുറി നേടിയ നജീബുല്ല സദ്രാനാണ് അഫ്ഗാന്റെ ടോപ് സ്കോറർ. സദ്രാൻ 49 പന്തിൽ ഏഴു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 51 റൺസെടുത്തു.
റഹ്മത്ത് ഷാ (60 പന്തിൽ 43), ഹഷ്മത്തുല്ല ഷാഹിദി (34 പന്തിൽ 18), ക്യാപ്റ്റൻ ഗുൽബാദിൻ നായിബ് (33 പന്തിൽ 31), റാഷിദ് ഖാൻ (11 പന്തിൽ 27), മുജീബുർ റഹ്മാൻ (ഒൻപതു പന്തിൽ 11) എന്നിവരും അഫ്ഗാൻ നിരയിൽ മികച്ച പ്രകടനം കാഴ്ചവച്ചു. അതേസമയം, ഓപ്പണർമാരായ മുഹമ്മദ് ഷെഹ്സാദ് (പൂജ്യം), ഹസ്രത്തുല്ല സസായ് (പൂജ്യം), മുഹമ്മദ് നബി (ഏഴ്), ദൗലത്ത് സദ്രാൻ (നാല്) എന്നിവർ നിരാശപ്പെടുത്തി. ഓസ്ട്രേലിയയ്ക്കായി പാറ്റ് കമ്മിൻസ്, ആദം സാംപ എന്നിവർ മൂന്നും മാർക്കസ് സ്റ്റോയ്നിസ് രണ്ടും വിക്കറ്റ് സ്വന്തമാക്കി. മിച്ചൽ സ്റ്റാർക്കിനാണ് ഒരു വിക്കറ്റ്.
പകുതിയോളം താരങ്ങൾ ഓസീസിനു മുന്നിൽ പത്തിമടക്കിയെങ്കിലും രണ്ട് അർധസെഞ്ചുറി കൂട്ടുകെട്ടുകളുടെ കരുത്തിലാണ് അഫ്ഗാൻ താരതമ്യേന ഭേദപ്പെട്ട സ്കോറിലേക്കെത്തിയത്. അഞ്ചു റൺസിനിടെ ഓപ്പണർമാരെ ഇരുവരെയും നഷ്ടമാക്കിയ അഫ്ഗാൻ ഇന്നിങ്സിന് മൂന്നാം വിക്കറ്റിൽ റഹ്മത്ത് ഷാ – ഹഷ്മത്തുല്ല ഷാഹിദി സഖ്യം കൂട്ടിച്ചേർത്ത 51 റൺസ് കൂട്ടുകെട്ടാണ് അടിത്തറയിട്ടത്. രണ്ടാം ഓവറിന്റെ മൂന്നാം പന്തിൽ ക്രീസിൽ ഒരുമിച്ച ഈ സഖ്യം 14–ാം ഓവറിന്റെ മൂന്നാം പന്തിലാണ് പിരിഞ്ഞത്. ഷാഹിദിയെ പുറത്താക്കി ആദം സാംപയാണ് കൂട്ടുകെട്ടു പൊളിച്ചത്.
20–ാം ഓവറിൽ റഹ്മത്ത് ഷായെ സ്റ്റീവ് സ്മിത്തിന്റെ കൈകളിലെത്തിച്ച് സാംപ വീണ്ടും ആഞ്ഞടിച്ചു. 60 പന്തിൽ ആറു ബൗണ്ടറി സഹിതം 43 റൺസായിരുന്നു ഷായുടെ സമ്പാദ്യം. രണ്ടു റൺസ് കൂടി കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും മുഹമ്മദ് നബി റണ്ണൗട്ടായതോടെ അഞ്ചിന് 77 റൺസ് എന്ന നിലയിലായി അഫ്ഗാൻ. ഇതിനു ശേഷമായിരുന്നു അഫ്ഗാൻ ഇന്നിങ്സിനു ബലം പകർന്ന നായിബ് – സദ്രാൻ കൂട്ടുകെട്ട്. ഇരുവരും ചേർന്ന് 83 റൺസാണ് അഫ്ഗാൻ സ്കോർ ബോർഡിൽ ചേർത്തത്.
12.5 ഓവർ ക്രീസിൽനിന്നാണ് ഇവരുടെ സഖ്യം 83 റൺസെടുത്തത്. ഇരുവരും ചേർന്ന് അഫ്ഗാനെ അനായാസം 200 കടത്തുമെന്ന തോന്നലുയർന്നെങ്കിലും 34–ാം ഓവർ ബോൾ ചെയ്ത മാർക്കസ് സ്റ്റോയ്നിസ് തിരിച്ചടിച്ചു. ഈ ഓവറിന്റെ ആദ്യ പന്തിൽ ഗുൽബാദിൻ നായിബിനെയും അഞ്ചാം പന്തിൽ നജീബുല്ലയെയും സ്റ്റോയ്നിസ് വിക്കറ്റ് കീപ്പർ അലക്സ് കാരിയുടെ കൈകളിലെത്തിച്ചു. 33 പന്തിൽ നാലു ബൗണ്ടറിയും ഒരു സിക്സും സഹിതം 31 റണ്‍സായിരുന്നു നായിബിന്റെ സമ്പാദ്യം. സദ്രാൻ 49 പന്തിൽ ഏഴു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 51 റൺസെടുത്തു. സാംപയുടെ പന്തിൽ രണ്ടു സിക്സും രണ്ടു ബൗണ്ടറിയും ചേർന്നു നേടിയ 22 റൺസ് ഉൾപ്പെടെയാണിത്.
എന്നാൽ അവിടുന്നങ്ങോട്ട് ട്വന്റി20 ശൈലിയിൽ തകർത്തടിച്ച റാഷിദ് ഖാനും മുജീബുർ റഹ്മാനും ചേർന്നാണ് അഫ്ഗാൻ സ്കോർ 200 കടത്തിയത്. റാഷിദ് 22 പന്തിൽ രണ്ടു ബൗണ്ടറിയും മൂന്നു സിക്സും സഹിതം 27 റൺസെടുത്തു. മുജീബുർ റഹ്മാൻ ഒൻപതു പന്തിൽ ഓരോ സിക്സും ബൗണ്ടറിയും സഹിതം 13 റൺസുമായി പത്താമനായി പുറത്തായി. ദൗലത്ത് സദ്രാൻ (നാല്), ഹമീദ് ഹസ്സൻ (പുറത്താകാതെ ഒന്ന്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.
രണ്ടാം മിനിറ്റിൽ മുഹമ്മദ് സലാ വക ആദ്യ ഗോൾ, കളി തീരാൻ മൂന്നു മിനിറ്റ് ശേഷിക്കെ പകരക്കാരൻ താരം ദിവോക് ഒറിജി വക രണ്ടാം ഗോളും. പൊരുതിക്കളിച്ച ടോട്ടനം ഹോട്സ്പറിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു വീഴ്ത്തി ലിവർപൂൾ എഫ്സിക്ക് യുവേഫ ചാംപ്യൻസ് ലീഗ് കിരീടം. കഴിഞ്ഞ വർഷം ചാംപ്യൻസ് ലീഗ് കലാശപ്പോരിൽ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിൽനിന്നേറ്റ തോൽവിയുടെ കയ്പ് യൂർഗൻ ക്ലോപ്പിനും സംഘത്തിനും ഇനി മറക്കാം. ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം അവരിതാ, യൂറോപ്പിന്റെ രാജാക്കൻമാരായിരിക്കുന്നു! യൂറോപ്യൻ ചാംപ്യൻഷിപ്പിൽ ലിവർപൂളിന്റെ ആറാം കിരീടമാണിത്. 2005നുശേഷമുള്ള ആദ്യ കിരീടവും.
മൽസരത്തിന്റെ രണ്ടാം മിനിറ്റിൽ പെനൽറ്റിയിൽനിന്നാണ് ഈജിപ്ഷ്യൻ സൂപ്പർതാരം മുഹമ്മദ് സലാ ലിവർപൂളിന്റെ ആദ്യ ഗോൾ നേടിയത്. മൽസരം തുടങ്ങി 22–ാം സെക്കൻഡിൽ ടോട്ടനത്തിന്റെ ഫ്രഞ്ച് താരം മൂസ സിസ്സോക്കോ സ്വന്തം ബോക്സിനുള്ളിൽ പന്ത് കൈകൊണ്ടു തട്ടിയതിനുള്ള ശിക്ഷയായിരുന്നു പെനൽറ്റി. സാദിയോ മാനെയുടെ ഷോട്ട് തടയാനുള്ള ശ്രത്തിനിടെയാണ് സിസ്സോക്കോയുടെ കയ്യിൽ പന്തു തട്ടിയത്. കിക്കെടുത്ത സലാ യാതൊരു പിഴവും കൂടാതെ ലക്ഷ്യം കണ്ടു. സ്കോർ 1–0
കാണികൾ ഗാലറിയിൽ ഇരിപ്പുറപ്പിക്കും മുൻപേയെത്തിയ ഗോളിന്റെ ആവേശം കളി പുരോഗമിക്കുന്തോറും തണുത്തുറയുന്ന കാഴ്ചയായിരുന്നു പിന്നീട് സ്റ്റേഡിയത്തിൽ. പന്തു കൈവശം വച്ചു കളിക്കുന്നതിൽ ടോട്ടനം താരങ്ങൾ വിജയിച്ചെങ്കിലും ലിവർപൂൾ പ്രതിരോധം പൊളിക്കുന്നതിനുള്ള നീക്കങ്ങളൊന്നും സാധ്യമാകാതെ ആദ്യപകുതി അവസാനിച്ചു. മറുവശത്ത് വല്ലപ്പോഴും മാത്രം പന്തു കിട്ടിയ ലിവർപൂളിനും ഭാവനാസമ്പന്നമായ നീക്കങ്ങളൊന്നും സാധ്യമായില്ല.
രണ്ടാം പകുതിയിലും കളി തണുത്തുറഞ്ഞതോടെ ഇരു ടീമുകളുടെയും പരിശീലകർ കൊണ്ടുവന്ന മാറ്റങ്ങളാണ് മൽസരത്തിന് അൽപമെങ്കിലും ജീവൻ പകർന്നത്. ലിവർപൂൾ നിരയിൽ തണുത്തു കളിച്ച ബ്രസീലിയൻ താരം റോബർട്ടോ ഫിർമീനോയ്ക്കു പകരം ദിവോക് ഒറിജിയും വിനാൽഡത്തിനു പകരം ജയിംസ് മിൽനറുമെത്തി. ടോട്ടനം നിരയിൽ വിങ്ക്സിനു പകരം ലൂക്കാസ് മൗറയും സിസ്സോക്കോയ്ക്കു പകരം എറിക് ഡയറുമെത്തി.
കളി അവസാന മിനിറ്റുകളിലേക്കു കടക്കുന്തോറും ആവേശം വർധിച്ചതോടെ ഇരു ബോക്സിലേക്കും തുടർച്ചയായി. ടോട്ടനം നിരയിൽ ഭേദപ്പെട്ടു കളിച്ച ദക്ഷിണകൊറിയൻ താരം സൺ ഹ്യൂങ് മിൻ പലകുറി കുതിച്ചുകയറിയെത്തിയെങ്കിലും ലിവർപൂൾ പ്രതിരോധം ഉറച്ചുനിന്നു പ്രതിരോധിച്ചു. ഇടയ്ക്ക് പ്രതിരോധം പിളർത്തിയെത്തിയ നീക്കങ്ങൾ ഗോൾകീപ്പർ അലിസണും തടുത്തുനിർത്തി. മറുവശത്ത് ലീഡ് വർധിപ്പിക്കാനുള്ള ലിവർപൂളിന്റെ ശ്രമങ്ങളെ ടോട്ടനം താരങ്ങളും ഉറച്ചുനിന്നു പ്രതിരോധിച്ചു.
അവസാന മിനിറ്റുകളിൽ കളി മുറുകുന്നതിനിടെയാണ് 87–ാം മിനിറ്റിൽ ലിവർപൂൾ ലീഡ് വർധിപ്പിച്ചത്. ടോട്ടനം ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനൊടുവിലായിരുന്നു ഗോളിന്റെ പിറവി. കോർണറിൽനിന്നെത്തിയ പന്ത് രക്ഷപ്പെടുത്തുന്നതിൽ ടോട്ടനം താരങ്ങൾ കാട്ടിയ അലസതയാണ് ഗോളിനു വഴിവച്ചത്. ടോട്ടനം താരം വെർട്ടോംഗൻ ഹെഡ് ചെയ്തകറ്റാൻ ശ്രമിച്ച പന്ത് പിടിച്ചെടുത്ത മാറ്റിപ് അതുനേരെ ആളൊഴിഞ്ഞുനിന്ന ദിവോക് ഒറിജിക്കു മറിച്ചു. രണ്ടു ചുവടു മുന്നോട്ടു കയറി പോസ്റ്റിന്റെ വലതുമൂല ലക്ഷ്യമിട്ട് ഒറിജിയുടെ ഷോട്ട്. ഗോൾകീപ്പർ ഹ്യൂഗോ ലോറിസിന്റെ നീട്ടിയ കരങ്ങൾ കടന്ന് പന്ത് വലയിൽ. സ്കോർ 2–0. വിജയമുറപ്പിച്ച ആഹ്ലാദത്തിൽ ഗാലറിയിൽ ലിവർപൂൾ ആരാധകർ ആർത്തിരമ്പി.
ക്രിക്കറ്റ് ലോകകപ്പ് ആരംഭിച്ചതോടെ എല്ലായിടത്തും പ്രവചനങ്ങളാണ്. ആര് ജയിക്കും ആര് തോല്‍ക്കും എന്ന് തുടങ്ങി ആര് കപ്പടിക്കും എന്ന് വരെ നിരവധി പേര്‍ പ്രവചിച്ചു കഴിഞ്ഞിരിക്കുന്നു. ക്രിക്കറ്റ് താരങ്ങളും പ്രവചനവുമായി രംഗത്തുണ്ട്. സ്വന്തം ടീമിനേക്കാള്‍ മറ്റ് ടീമുകള്‍ക്ക് വിജയസാധ്യത കല്‍പ്പിച്ച മുന്‍ ക്രിക്കറ്റ് താരങ്ങളാണ് ഇപ്പോള്‍ വാര്‍ത്തയില്‍ നിറഞ്ഞുനില്‍ക്കുന്നത്. അങ്ങനെയൊരു പ്രവചനമാണ് ന്യൂസിലാന്‍ഡിന്റെ മുന്‍ ക്രിക്കറ്റ് താരം ബ്രണ്ടന്‍ മക്കല്ലം നടത്തിയിരിക്കുന്നത്.
ഓരോ കളികളിലും ആര് ജയിക്കും, അവസാന നാലില്‍ ആരൊക്കെ ഇടം പിടിക്കും എന്നെല്ലാം തന്റെ പ്രവചനത്തില്‍ മക്കല്ലം പറയുന്നുണ്ട്. ഇംഗ്ലണ്ട്, ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവരാണ് സെമി ഫൈനലിൽ പ്രവേശിക്കുക എന്ന് മക്കല്ലം അവകാശപ്പെടുന്നു. ആകെയുള്ള ഒന്‍പത് കളികളില്‍ എട്ട് കളികളും വിജയിച്ച് ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തെത്തുമെന്നും രണ്ടാം സ്ഥാനത്ത് ഇന്ത്യ ആയിരിക്കുമെന്നും മക്കല്ലം പ്രവചിക്കുന്നു. നെറ്റ് റണ്‍റേറ്റ് ആയിരിക്കും നിര്‍ണായകമാകുക എന്ന് മക്കല്ലം പറയുന്നു. ഭാഗ്യത്തിന്റെ നിഴലില്‍ ന്യൂസിലാന്‍ഡ് അവസാന നാലില്‍ ഇടം പിടിക്കുമെന്നും മക്കല്ലം പറയുന്നുണ്ട്.
എന്നാല്‍, ഏറ്റവും രസം മറ്റൊന്നാണ്. പ്രവചനത്തില്‍ വലിയ പാളിച്ച പറ്റിയിട്ടുണ്ടെന്ന് ക്രിക്കറ്റ് പ്രേമികള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. റൗണ്ട് റോബിന്‍ ഫോര്‍മാറ്റ് മത്സരങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസ് ശ്രീലങ്കയെ പരാജയപ്പെടുത്തുമെന്നും ശ്രീലങ്ക വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തുമെന്നും മക്കല്ലം പ്രവചിച്ചിരിക്കുന്നു. എന്നാല്‍, ഒരൊറ്റ മത്സരത്തില്‍ മാത്രമേ ഇരു ടീമുകളും റൗണ്ട് റോബിന്‍ ഫോര്‍മാറ്റ് പ്രകാരം നേരിട്ട് ഏറ്റുമുട്ടുകയുള്ളൂ.
ഇന്ത്യ എട്ട് കളികളിലും വിജയിക്കുമ്പോള്‍ ഇംഗ്ലണ്ടിനെതിരെ മാത്രമാണ് പരാജയപ്പെടുക എന്ന് മക്കല്ലം പറയുന്നു. അതേസമയം, ലോകകപ്പ് ഉദ്ഘാടന മത്സരത്തിന്റെ ഫലം മക്കല്ലം പ്രവചിച്ചതുപോലെ തന്നെയാണ്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തുമെന്നാണ് മക്കല്ലം പ്രവചിച്ചത്. 104 റണ്‍സിനായിരുന്നു ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചത്.
ലോകകപ്പിലെ ആദ്യ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനോട് നാണംകെട്ട തോല്‍വിക്ക് വഴങ്ങി പാക്കിസ്ഥാന്‍. നോട്ടിംഗ്ഹാമില്‍ പാക്കിസ്ഥാന്റെ 105 റണ്‍സ് പിന്തുടര്‍ന്ന കരീബിയന്‍ സംഘം 13.4 ഓവറില്‍ ലക്ഷ്യം കണ്ടു. ക്രിസ് ഗെയ്ലിന്റെ അര്‍ദ്ധ സെഞ്ചുറിയാണ്(34 പന്തില്‍ 50) വിന്‍ഡീസിന് ജയം സമ്മാനിച്ചത്. പാക്കിസ്ഥാനായി മുഹമ്മദ് ആമിര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ, നാല് വിക്കറ്റുമായി ഓഷേന്‍ തോമസും മൂന്ന് വിക്കറ്റുമായി ഹോള്‍ഡറുമാണ് പാക്കിസ്ഥാനെ 105ല്‍ ഒതുക്കിയത്.
മറുപടി ബാറ്റിംഗില്‍ വിന്‍ഡീസിന് തക്ക മറുപടിയാണ് പാക്കിസ്ഥാന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ആമിര്‍ നടത്തിയത്. 11 റണ്‍സെടുത്ത ഷായ് ഹോപിനെയും അക്കൗണ്ട് തുറക്കും മുന്‍പ് ബ്രാവോയെയും ആമിര്‍ പുറത്താക്കി. ഇതോടെ വെസ്റ്റ് ഇന്‍ഡീസ് 6.2 ഓവറില്‍ 46-2. എന്നാല്‍ വെടിക്കെട്ട് ഓപ്പണര്‍ ക്രിസ് ഗെയ്ല്‍ ഒരറ്റത്ത് തകര്‍ക്കുന്നുണ്ടായിരുന്നു. ഇതോടെ വിന്‍ഡീസ് ആത്മവിശ്വാസം വീണ്ടെടുത്തു. ഗെയ്ലിന് നിക്കോളസ് പുരാന്‍ ഉറച്ച പിന്തുണ നല്‍കി.ഗെയ്ല്‍ 33 പന്തില്‍ ഏകദിന അര്‍ദ്ധ സെഞ്ചുറിയിലെത്തി. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ആമിര്‍ വെടിക്കെട്ട് ഓപ്പണറെ പുറത്താക്കി. ആമിറിനെ ഉയര്‍ത്തിയടിക്കാനുള്ള ഗെയ്ലിന്റെ ശ്രമം പരാജയപ്പെടുകയായിരുന്നു. എന്നാല്‍ പുരാന്‍ 19 പന്തില്‍ 34 റണ്‍സും ഹെറ്റ്ര്‍മെയര്‍ ഏഴ് റണ്‍സുമെടുത്ത് അധികം വിക്കറ്റുകള്‍ നഷ്ടപ്പെടാതെ വിന്‍ഡീസിനെ ജയത്തിലെത്തിച്ചു. വഹാബ് റിയാസിനെ 13.4 ഓവറില്‍ സിക്സര്‍ പറത്തി പുരാന്‍ കളി അവസാനിപ്പിക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ ഏറ്റവും വലിയ ബാറ്റിംഗ തകര്‍ച്ചയാണ് നേരിട്ടത്. വിന്‍ഡീസ് പേസ് ആക്രമണത്തിന് മുന്നില്‍ തകര്‍ന്ന പാക്കിസ്ഥാന്‍ 21.4 ഓവറില്‍ 105 റണ്‍സില്‍ ഓള്‍ഔട്ടായി. നാല് വിക്കറ്റുമായി ഓഷേന്‍ തോമസും മൂന്ന് വിക്കറ്റുമായി ഹോള്‍ഡറുമാണ് പാക്കിസ്ഥാനെ വീഴ്ത്തിയത്. റസല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. 22 റണ്‍സ് വീതമെടുത്ത ഫഖര്‍ സമനും ബാബര്‍ അസമുമാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍മാര്‍. ഫഖറിനൊപ്പം ഓപ്പണറായ ഇമാം ഉള്‍ ഹഖ് രണ്ട് റണ്‍സില്‍ മടങ്ങി. നായകന്‍ സര്‍ഫറാസിന് നേടാനായത് എട്ട് റണ്‍സ്. ഇമാദ് വസീം(1), ഷദാബ് ഖാന്‍(0), ഹസന്‍ അലി(1) എന്നിവര്‍ അതിവേഗം മടങ്ങി. കൂട്ടത്തകര്‍ച്ച പ്രതിരോധിക്കാന്‍ ശ്രമിച്ച മുഹമ്മദ് ഹഫീസ് 16ല്‍ നില്‍ക്കേ പുറത്തായി. വാലറ്റത്ത് വഹാബ് റിയാസാണ്(11 പന്തില്‍ 18) പാക്കിസ്ഥാനെ 100 കടത്തിയത്. 21.4 ഓവറില്‍ അവസാനക്കാരനായി വഹാബ് പുറത്തായതോടെ പാക്കിസ്ഥാന്‍ ഇന്നിംഗ്സ് അവസാനിച്ചു. മുഹമ്മദ് അമീര്‍(3) പുറത്താകാതെ നിന്നു.
1992ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ 74 റണ്‍സിന് പുറത്തായശേഷം ലോകകപ്പില്‍ ഇത്രയും ചെറിയ സ്‌കോറിന് പാക്കിസ്ഥാന്‍ ഓള്‍ ഔട്ടാവുന്നത് ഇതാദ്യമാണ്.പാക്കിസ്ഥാന്‍ നേടിയ 105 റണ്‍സ് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ 21-മത്തെ ടീം ടോട്ടലാണ്. ട്രെന്റ്ബ്രിഡ്ജില്‍ ഒരു ടീം നേടുന്ന ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്‌കോറാണ് ഇന്ന് പാക്കിസ്ഥാന്റെ പേരിലായത്. 2008ല്‍ ദക്ഷിണാഫ്രിക്ക 83 റണ്‍സിന് ഓള്‍ ഔട്ടായതാണ് ഇതിന് മുമ്പത്തെ ഏറ്റവും കുറഞ്ഞ സ്‌കോര്‍.
ബക്കിങ്ഹം കൊട്ടാരത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ണാഭമായ ചടങ്ങുകളോടെയാണ് ക്രിക്കറ്റ് ലോകകപ്പിന് തുടക്കമായത്. വിവിയന്‍ റിച്ചാഡ്സ് മലാല യൂസഫ്സായി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു .
ലണ്ടന്‍ മോളിലെ ക്രിക്കറ്റ് കാര്‍ണിവലോടെ സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തിലെ വിശ്വപോരാട്ടത്തിന് തുടക്കം .ഡ്രം ആന്‍ഡ് ബാസ് ബാന്‍ഡായ റൂഡിമെന്റല്‍ , കൊമേഡിയ പാഡി മഗ്‍ഗിന്നസ് , എന്നിവരും ക്രിക്കറ്റിന്റെ ആഘോഷത്തിന് മാറ്റുകൂട്ടി. 10 ടീമിന്റെ ക്യാപ്റ്റന്‍മാരും ആഘോഷങ്ങളില്‍ പങ്കെടുത്തു.
ഓരോ രാജ്യത്തെ പ്രതിനിധീകരിച്ച് ഒരു ക്രിക്കറ്റ് താരവും സെലിബ്രിറ്റിയും പങ്കെടുത്ത 60 സെക്കന്‍ഡ് ക്രിക്കറ്റ് ചലഞ്ചും സംഘടിപ്പിച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ച് അനില്‍ കുംബ്ലെയും ഫര്‍ഹാന്‍ അക്തറും. പാക്കിസ്ഥാനായി അസര്‍ അലിക്കൊപ്പം മലാല യൂസഫ്സായും എത്തി.
12 ാം ലോകകപ്പിന്റെ ഉദ്ഘാടന മല്‍സരത്തിനായി ഇംഗ്ലീഷുകാര്‍ ഒരുങ്ങി. സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പ് ഇംഗ്ലണ്ട് സ്വന്തമാക്കണമെന്നാണ് ആരാധകരുടെ ആഗ്രഹമെങ്കിലും അവര്‍ ഭയക്കുന്നത് ഇന്ത്യയെയാണ്.
ലോകകപ്പിനായി അണിഞ്ഞൊരുങ്ങി നില്‍ക്കുകയാണ് ഇംഗ്ലീഷ് നഗരങ്ങള്‍. ഒരിക്കല്‍ പോലും കിരീടം നേടാനാകാത്ത ഇംഗ്ലണ്ട് സ്വന്തം കാണികള്‍ക്ക് മുന്നില്‍ കപ്പടിക്കുമെന്ന് പ്രതീക്ഷയിലാണ് ആരാധകര്‍. കഴിഞ്ഞ ഒന്‍പത് കളികളില്‍ ഏഴും ജയിച്ചതിന്റെ ആത്്മവിശ്വാസം കരുത്താകും .
83 ആവര്‍ത്തിക്കുമെന്നാണ് ഇന്ത്യന്‍ ആരാധകരുടെ കണക്കുകൂട്ടല്‍. പക്ഷേ വെല്ലുവിളികളുണ്ട് .ആഫ്ഗനിസ്ഥാനെപ്പോലും ചെറുതായി കാണാനാകില്ല. അട്ടിമറികളും വമ്പന്‍ പോരാട്ടങ്ങളും കടന്ന് ലോര്‍ഡ്സില്‍ കപ്പുയര്‍ത്തുന്നവനായുള്ള കാത്തിരിപ്പാണ് ഇനി.
കായിക പ്രേമികൾക്ക് ഏറെ ആവേശം പകരുന്ന നാളുകളാണ് വരാനിരിക്കുന്നത്. ഏകദിന ക്രിക്കറ്റ് ലോകകപ്പ്, ഫിഫ വുമൺസ് ലോകകപ്പ്, കോപ്പ അമേരിക്ക, ഫിഫ അണ്ടർ 20 ലോകകപ്പ്. ഇതിൽപരം എന്താണ് ഒരു കായിക പ്രേമിക്ക് വേണ്ടത്. ആവേശത്തിന്റെ പെരുമാഴക്കാലം തീർക്കുകയാണ് ജൂൺ മാസം.
ഏകദിന ക്രിക്കറ്റ് ലോകകപ്പ്
ഏകദിന ക്രിക്കറ്റ് ലോകകപ്പാണ് ഇന്ത്യക്കാർക്കിടയിൽ ഇപ്പോഴത്തെ പ്രധാന ചർച്ച വിഷയം. മൂന്നാം കിരീടം തേടി കോഹ്‌ലിയും സംഘവും മൈതാനത്ത് ഇറങ്ങുമ്പോൾ ആവേശം വാനോളം ഉയരുമെന്ന് ഉറപ്പാണ്. നാല് വർഷത്തിലൊരിക്കൽ വിരുന്നെത്തുന്ന ലോകകപ്പ് പോരാട്ടങ്ങളിൽ സ്വർണ്ണകപ്പിനായി ഐസിസി രാജ്യങ്ങൾ കൊമ്പുകോർക്കുന്നു. ഇംഗ്ലണ്ട് 2019 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. മെയ് 30 മുതൽ ആരംഭിക്കുന്ന ലോകകപ്പ് മത്സരങ്ങളുടെ കലാശ പോരാട്ടം ജൂലൈ 14ന് ആണ്. ലോകകപ്പിന്റെ പന്ത്രണ്ടാം പതിപ്പിനാണ് ഇംഗ്ലണ്ടും വെയ്ൽസും വേദിയൊരുക്കുന്നത്.
ഫിഫ അണ്ടർ 20 ലോകകപ്പ്
ഫിഫ അണ്ടർ 20 ലോകകപ്പ് മത്സരങ്ങൾ പുരോഗമിക്കുകയാണ്. മേയ് 23ന് ആരംഭിച്ച മത്സരങ്ങളുടെ പ്രാഥമിക ഘട്ടം ഇനിയും പൂർത്തിയായിട്ടില്ല. അണ്ടർ 20 ലോകകപ്പിന്റെ 22-ാം പതിപ്പിന് ആതിഥേയത്വം വഹിക്കുന്നത് പോളണ്ടാണ്. 24 രാജ്യങ്ങളുടെ കൗമാര പടയാണ് ലോകകപ്പിൽ മാറ്റൂരയ്ക്കുന്നത്. അർജന്റീനയും പോർച്ചുഗലുമെല്ലാം മത്സരിക്കുന്ന വേദിയിൽ ബ്രസീൽ ഇല്ല എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയും ലോകകപ്പ് നടത്തിപ്പിന് അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും ഇന്ത്യയെ മറികടന്ന് പോളണ്ട് യോഗ്യത നേടുകയായിരുന്നു. അണ്ടർ 20 ലോകകപ്പിന്റെ ഫൈനൽ മത്സരം നടക്കുന്നത് ജൂൺ 15ന് ആണ്.
കോപ്പ അമേരിക്ക
ലാറ്റിനമേരിക്കൻ വമ്പന്മാർ കൊമ്പുകോർക്കുന്ന ഫുട്ബോൾ മാമാങ്കം ആരംഭിക്കുന്നത് ജൂൺ 14നാണ്. ദക്ഷിണ അമേരിക്കൻ രാജ്യങ്ങളാണ് ടൂർണമെന്റിലെ ശ്രദ്ധകേന്ദ്രങ്ങളെങ്കിലും മറ്റ് രാജ്യങ്ങൾക്കും അതിഥികളായി കോപ്പ അമേരിക്കയിൽ മത്സരിക്കാൻ അവസരം നൽകുന്നുണ്ട്. ബ്രസീലാണ് ഇത്തവണത്തെ കോപ്പാ പോരാട്ടങ്ങൾക്ക് വേദിയാകുന്നത്. 12 ടീമുകളാണ് കോപ്പ അമേരിക്കയിൽ മത്സരിക്കുന്നത്. ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്ക് പുറമെ ഏഷ്യൻ ശക്തികളായ ജപ്പാനും 2022 ലോകകപ്പിന് വേദിയൊരുക്കുന്ന ഖത്തറും കോപ്പ അമേരിക്കയിൽ പന്ത് തട്ടുന്നുണ്ട്.
ഫിഫ വനിത ലോകകപ്പ്
ഇത്തവണത്തെ ഫിഫ വനിത ലോകകപ്പ് നടക്കുന്നതും ഇതേ ദിവസങ്ങളിൽ തന്നെയാണ്. ഏകദിന ക്രിക്കറ്റ് ലോകകപ്പ് മേയ് 30ന് ആരംഭിക്കുമ്പോൾ വനിത ഫുട്ബോൾ ലോകകപ്പ് ആരംഭിക്കുന്നത് ജൂൺ ഏഴിനാണ്. ഫ്രാൻസാണ് ഇത്തവണത്തെ വനിത ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഇത് ആദ്യമായാണ് ഫ്രാൻസ് ടൂർണമെന്റിന് വേദിയാകുന്നതും. ഫ്രാൻസിലെ ഒമ്പത് വേദികളിലായാണ് ലോകകപ്പ് മത്സരങ്ങൾ ഫ്രാൻസ് സംഘടിപ്പിക്കുന്നത്. വീഡിയോ അസിസ്റ്റന്റ് റഫറി (VAR) ഉപയോഗിക്കുന്ന ആദ്യ വനിത ലോകകപ്പ് എന്ന പ്രത്യേകതയം ഫ്രാൻസ് ലോകകപ്പിനുണ്ട്.
ആകെ 24 ടീമുകളാണ് വനിത ഫുട്ബോൾ ലോകകപ്പിൽ ഏറ്റുമുട്ടുന്നത്. ഏഷ്യയിൽ നിന്ന് അഞ്ച് ടീമുകൾ, ആഫ്രിക്കയിൽ നിന്ന് മൂന്ന് ടീമുകൾ, നോർത്ത് അമേരിക്കയും സെൻട്രൽ അമേരിക്കയും കരിബീയൻ രാജ്യങ്ങളും ഉൾപ്പെടുന്ന കോൺകാകാഫിൽ നിന്ന് മൂന്ന് ടീമുകളും പങ്കെടുക്കുമ്പോൾ, ദക്ഷിണ അമേരിക്കയിൽ നിന്ന് ഒരു രാജ്യവും ആതിഥേയരായി ഫ്രാൻസും ലോകകപ്പിന് യോഗ്യത നേടി. യൂറോപ്പിൽ നിന്നാണ് ഏറ്റവും കൂടുതൽ ടീമുകൾ ലോകകപ്പിൽ മാറ്റുരയ്ക്കുന്നത്. എട്ട് ടീമുകൾ യൂറോപ്പിൽ നിന്ന് മത്സരിക്കും.
ലോകകപ്പ് സന്നാഹ മല്‍സരത്തില്‍ ഇന്ത്യയ്ക്ക് 95 റണ്‍സ് ജയം. 360 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലദേശ് 264 റണ്‍സിന് പുറത്തായി. ബംഗ്ലാ കടുവകളെ എറിഞ്ഞിട്ട ഇന്ത്യയ്ക്ക് ആത്മവിശ്വാസത്തോടെ ഇനി ലോകകപ്പിന് ഒരുങ്ങാം . 90 റണ്‍സെടുത്ത മുഷ്ഫിഖുറും 73 റണ്‍സെടുത്ത ലിറ്റന്‍ ദാസും പൊരുതി നോക്കിയെങ്കിലും ഫലം കണ്ടില്ല. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ കുല്‍ചാ സഖ്യത്തിന്റെ പ്രകടനം മല്‍സരത്തില്‍ നിര്‍ണായകമായി.
102 ന് നാലെന്ന നിലയില്‍ സമ്മര്‍ദത്തിലായിരുന്ന ഇന്ത്യയെ ധോണിയും രാഹുലും രക്ഷിച്ചു. 99 പന്തിൽ 108 റണ്‍സെടുത്ത രാഹുല്‍ കിട്ടിയ അവസരം മുതലാക്കി. 78 പന്തിൽ 113 റണ്‍സെടുത്ത് എം.എസ്.ധോണിയും കരുത്ത് കാട്ടി. ഏഴു സിക്സും എട്ട് ബൗണ്ടറിയും അടങ്ങുന്നതാണ് ധോണിയുടെ ഇന്നിങ്സ്. രാഹുൽ നാല് സിക്സും 12 ഫോറും അടിച്ചുകൂട്ടി. കോഹ്‌ലി 47 റണ്‍സെടുത്തു. ഓപ്പണിങ് നിര തുടര്‍ച്ചയായി രണ്ടാംമല്‍സരത്തിലും പരാജയപ്പെട്ടത് ഇന്ത്യയെ ആശങ്കയിലാക്കുന്നുണ്ട്.
മറ്റൊരു മല്‍സരത്തില്‍ വെസ്റ്റ് ഇന്‍ഡിസ് ന്യൂസീലന്‍ഡിനെ 91 റണ്‍സിന് തോല്‍പ്പിച്ചു. 421 റണ്‍സാണ് സ്കോര്‍ ചെയ്തത്. 101 റണ്‍സെടുത്ത ഷായ് ഹോപ്പും 54 റണ്‍സെടുത്ത റസലും 50 റണ്‍സെടുത്ത ലെവിസുമാണ് റണ്‍മല തീര്‍ത്തത്.
മറുപടി ബാറ്റിങ്ങില്‍ ന്യൂസീലന്‍ഡിന്റെ പോരാട്ടം 330 റണ്‍സിന് അവസാനിച്ചു. 106 റണ്‍സെടുത്ത ടോംബ്ലണ്ടലിന്റേയും 85 റണ്‍സെടുത്ത വില്യംസണിന്റേയും പോരാട്ടം പാഴായി.
ശ്രീലങ്കന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യ മരിച്ചതായി വ്യാജവാര്‍ത്ത. കാനഡയിലെ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജയസൂര്യ ആശുപത്രിയില്‍ മരിച്ചതായാണ് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചത്. വ്യാജപ്രചരണത്തിന് പിന്നാലെ വാര്‍ത്ത നിഷേധിച്ച് ജയസൂര്യ തന്നെ പിന്നീട് രംഗത്തെത്തി.
തന്റെ ആരോഗ്യത്തെ സംബന്ധിച്ച വ്യാജവാര്‍ത്തകള്‍ അവഗണിക്കണമെന്നും താനിപ്പോള്‍ ശ്രീലങ്കയിലാണുളളതെന്നും അടുത്തൊന്നും കാനഡ സന്ദര്‍ശിച്ചിട്ടില്ലയെന്നും ഇത്തരം വാര്‍ത്തകള്‍ ഷെയര്‍ ചെയ്യരുതെന്നുമാണ് ജയസൂര്യ ട്വിറ്ററില്‍ കുറിച്ചത്.
എന്നാല്‍ ജയസൂര്യ വാര്‍ത്ത നിഷേധിച്ചതറിയാതെ ഇന്ത്യന്‍ ക്രിക്കറ്റ് താരം അശ്വിന്‍ മരണവാര്‍ത്തയുടെ വാസ്തവം അന്വേഷിച്ച് ട്വീറ്റ് ചെയ്തു. ‘ജയസൂര്യ മരിച്ചെന്ന വാര്‍ത്ത ശരിയാണോ? എനിക്ക് വാട്സാപ്പില്‍ നിന്നാണ് വാര്‍ത്ത ലഭിച്ചത്. എന്നാല്‍ ട്വിറ്ററില്‍ ഇത് സംബന്ധിച്ച് ഒന്നും കാണാനില്ല’. തുടര്‍ന്ന് വ്യാജ പ്രചാരണങ്ങള്‍ ജയസൂര്യ നിഷേധിച്ചതായി നിരവധി ആരാധകര്‍ അശ്വിന് മറുപടി നല്‍കി.
ഏകദിന ലോകകപ്പിന് ഒരുക്കമായുള്ള ആദ്യ സന്നാഹ മൽസരത്തിൽ ന്യൂസീലൻഡിനോട് ആറ് വിക്കറ്റിന് തോൽവി സമ്മതിച്ച് ഇന്ത്യ. 180 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസീലൻഡ് 37.1 ഓവറിൽ ലക്ഷ്യം കണ്ടു. ന്യൂസീലൻഡിനായി ക്യാപ്റ്റൻ കെയ്ൻ വില്യംസൺ (67), റോസ് ടെയ്‌ലർ (71) എന്നിവർ അർധസെഞ്ചുറി നേടി
മാർട്ടിൻ ഗപ്റ്റിൽ (22), കോളിൻ മൺറോ (4), ഹെന്ററി നിക്കോളാസ് (15), ടോം ബ്ലൺഡൽ (പൂജ്യം) എന്നിങ്ങനെയാണ് മറ്റു കിവീസ് ബാറ്റ്സ്മാൻമാരുടെ സ്കോറുകൾ. ഇന്ത്യക്കായി ജസ്പ്രിത് ബുമ്ര, ഹാർദ്ദിക് പാണ്ഡ്യ, യുസ്‌വേന്ദ്ര ചാഹൽ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തേ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 39.2 ഓവറിൽ 179 റൺസിന് എല്ലാവരും പുറത്തായിരുന്നു. ഒരു ഘട്ടത്തിൽ എട്ടിന് 115 റണ്‍സ് എന്ന നിലയിൽ തകർന്ന ഇന്ത്യയെ ഒൻപതാം വിക്കറ്റിൽ രവീന്ദ്ര ജഡേജ – കുൽദീപ് യാദവ് സഖ്യം പടുത്തുയർത്തിയ 62 റണ്‍സ് കൂട്ടുകെട്ടാണ് രക്ഷിച്ചത്. ഇന്ത്യൻ ഇന്നിങ്സിലെ ടോപ് സ്കോററായ ജഡേജ 54 റൺസെടുത്ത് ഒൻപതാമനായാണ് പുറത്തായത്. ആറു ബൗണ്ടറിയും രണ്ടു സിക്സും ഉൾപ്പെടുന്നതാണ് ജഡേജയുടെ ഇന്നിങ്സ്. കുൽദീപ് യാദവ് 36 പന്തിൽ രണ്ടു ബൗണ്ടറി സഹിതം 19 റൺസെടുത്ത് പത്താമനായി പുറത്തായി.