Sports

രണ്ടാം മിനിറ്റിൽ മുഹമ്മദ് സലാ വക ആദ്യ ഗോൾ, കളി തീരാൻ മൂന്നു മിനിറ്റ് ശേഷിക്കെ പകരക്കാരൻ താരം ദിവോക് ഒറിജി വക രണ്ടാം ഗോളും. പൊരുതിക്കളിച്ച ടോട്ടനം ഹോട്സ്പറിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു വീഴ്ത്തി ലിവർപൂൾ എഫ്സിക്ക് യുവേഫ ചാംപ്യൻസ് ലീഗ് കിരീടം. കഴിഞ്ഞ വർഷം ചാംപ്യൻസ് ലീഗ് കലാശപ്പോരിൽ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിൽനിന്നേറ്റ തോൽവിയുടെ കയ്പ് യൂർഗൻ ക്ലോപ്പിനും സംഘത്തിനും ഇനി മറക്കാം. ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം അവരിതാ, യൂറോപ്പിന്റെ രാജാക്കൻമാരായിരിക്കുന്നു! യൂറോപ്യൻ ചാംപ്യൻഷിപ്പിൽ ലിവർപൂളിന്റെ ആറാം കിരീടമാണിത്. 2005നുശേഷമുള്ള ആദ്യ കിരീടവും.

മൽസരത്തിന്റെ രണ്ടാം മിനിറ്റിൽ പെനൽറ്റിയിൽനിന്നാണ് ഈജിപ്ഷ്യൻ സൂപ്പർതാരം മുഹമ്മദ് സലാ ലിവർപൂളിന്റെ ആദ്യ ഗോൾ നേടിയത്. മൽസരം തുടങ്ങി 22–ാം സെക്കൻഡിൽ ടോട്ടനത്തിന്റെ ഫ്രഞ്ച് താരം മൂസ സിസ്സോക്കോ സ്വന്തം ബോക്സിനുള്ളിൽ പന്ത് കൈകൊണ്ടു തട്ടിയതിനുള്ള ശിക്ഷയായിരുന്നു പെനൽറ്റി. സാദിയോ മാനെയുടെ ഷോട്ട് തടയാനുള്ള ശ്രത്തിനിടെയാണ് സിസ്സോക്കോയുടെ കയ്യിൽ പന്തു തട്ടിയത്. കിക്കെടുത്ത സലാ യാതൊരു പിഴവും കൂടാതെ ലക്ഷ്യം കണ്ടു. സ്കോർ 1–0

കാണികൾ ഗാലറിയിൽ ഇരിപ്പുറപ്പിക്കും മുൻപേയെത്തിയ ഗോളിന്റെ ആവേശം കളി പുരോഗമിക്കുന്തോറും തണുത്തുറയുന്ന കാഴ്ചയായിരുന്നു പിന്നീട് സ്റ്റേഡിയത്തിൽ. പന്തു കൈവശം വച്ചു കളിക്കുന്നതിൽ ടോട്ടനം താരങ്ങൾ വിജയിച്ചെങ്കിലും ലിവർപൂൾ പ്രതിരോധം പൊളിക്കുന്നതിനുള്ള നീക്കങ്ങളൊന്നും സാധ്യമാകാതെ ആദ്യപകുതി അവസാനിച്ചു. മറുവശത്ത് വല്ലപ്പോഴും മാത്രം പന്തു കിട്ടിയ ലിവർപൂളിനും ഭാവനാസമ്പന്നമായ നീക്കങ്ങളൊന്നും സാധ്യമായില്ല.

രണ്ടാം പകുതിയിലും കളി തണുത്തുറഞ്ഞതോടെ ഇരു ടീമുകളുടെയും പരിശീലകർ കൊണ്ടുവന്ന മാറ്റങ്ങളാണ് മൽസരത്തിന് അൽപമെങ്കിലും ജീവൻ പകർന്നത്. ലിവർപൂൾ നിരയിൽ തണുത്തു കളിച്ച ബ്രസീലിയൻ താരം റോബർട്ടോ ഫിർമീനോയ്ക്കു പകരം ദിവോക് ഒറിജിയും വിനാൽഡത്തിനു പകരം ജയിംസ് മിൽനറുമെത്തി. ടോട്ടനം നിരയിൽ വിങ്ക്സിനു പകരം ലൂക്കാസ് മൗറയും സിസ്സോക്കോയ്ക്കു പകരം എറിക് ഡയറുമെത്തി.

കളി അവസാന മിനിറ്റുകളിലേക്കു കടക്കുന്തോറും ആവേശം വർധിച്ചതോടെ ഇരു ബോക്സിലേക്കും തുടർച്ചയായി. ടോട്ടനം നിരയിൽ ഭേദപ്പെട്ടു കളിച്ച ദക്ഷിണകൊറിയൻ താരം സൺ ഹ്യൂങ് മിൻ പലകുറി കുതിച്ചുകയറിയെത്തിയെങ്കിലും ലിവർപൂൾ പ്രതിരോധം ഉറച്ചുനിന്നു പ്രതിരോധിച്ചു. ഇടയ്ക്ക് പ്രതിരോധം പിളർത്തിയെത്തിയ നീക്കങ്ങൾ ഗോൾകീപ്പർ അലിസണും തടുത്തുനിർത്തി. മറുവശത്ത് ലീഡ് വർധിപ്പിക്കാനുള്ള ലിവർപൂളിന്റെ ശ്രമങ്ങളെ ടോട്ടനം താരങ്ങളും ഉറച്ചുനിന്നു പ്രതിരോധിച്ചു.

അവസാന മിനിറ്റുകളിൽ കളി മുറുകുന്നതിനിടെയാണ് 87–ാം മിനിറ്റിൽ ലിവർപൂൾ ലീഡ് വർധിപ്പിച്ചത്. ടോട്ടനം ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനൊടുവിലായിരുന്നു ഗോളിന്റെ പിറവി. കോർണറിൽനിന്നെത്തിയ പന്ത് രക്ഷപ്പെടുത്തുന്നതിൽ ടോട്ടനം താരങ്ങൾ കാട്ടിയ അലസതയാണ് ഗോളിനു വഴിവച്ചത്. ടോട്ടനം താരം വെർട്ടോംഗൻ ഹെഡ് ചെയ്തകറ്റാൻ ശ്രമിച്ച പന്ത് പിടിച്ചെടുത്ത മാറ്റിപ് അതുനേരെ ആളൊഴിഞ്ഞുനിന്ന ദിവോക് ഒറിജിക്കു മറിച്ചു. രണ്ടു ചുവടു മുന്നോട്ടു കയറി പോസ്റ്റിന്റെ വലതുമൂല ലക്ഷ്യമിട്ട് ഒറിജിയുടെ ഷോട്ട്. ഗോൾകീപ്പർ ഹ്യൂഗോ ലോറിസിന്റെ നീട്ടിയ കരങ്ങൾ കടന്ന് പന്ത് വലയിൽ. സ്കോർ 2–0. വിജയമുറപ്പിച്ച ആഹ്ലാദത്തിൽ ഗാലറിയിൽ ലിവർപൂൾ ആരാധകർ ആർത്തിരമ്പി.

ക്രിക്കറ്റ് ലോകകപ്പ് ആരംഭിച്ചതോടെ എല്ലായിടത്തും പ്രവചനങ്ങളാണ്. ആര് ജയിക്കും ആര് തോല്‍ക്കും എന്ന് തുടങ്ങി ആര് കപ്പടിക്കും എന്ന് വരെ നിരവധി പേര്‍ പ്രവചിച്ചു കഴിഞ്ഞിരിക്കുന്നു. ക്രിക്കറ്റ് താരങ്ങളും പ്രവചനവുമായി രംഗത്തുണ്ട്. സ്വന്തം ടീമിനേക്കാള്‍ മറ്റ് ടീമുകള്‍ക്ക് വിജയസാധ്യത കല്‍പ്പിച്ച മുന്‍ ക്രിക്കറ്റ് താരങ്ങളാണ് ഇപ്പോള്‍ വാര്‍ത്തയില്‍ നിറഞ്ഞുനില്‍ക്കുന്നത്. അങ്ങനെയൊരു പ്രവചനമാണ് ന്യൂസിലാന്‍ഡിന്റെ മുന്‍ ക്രിക്കറ്റ് താരം ബ്രണ്ടന്‍ മക്കല്ലം നടത്തിയിരിക്കുന്നത്.

ഓരോ കളികളിലും ആര് ജയിക്കും, അവസാന നാലില്‍ ആരൊക്കെ ഇടം പിടിക്കും എന്നെല്ലാം തന്റെ പ്രവചനത്തില്‍ മക്കല്ലം പറയുന്നുണ്ട്. ഇംഗ്ലണ്ട്, ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവരാണ് സെമി ഫൈനലിൽ പ്രവേശിക്കുക എന്ന് മക്കല്ലം അവകാശപ്പെടുന്നു. ആകെയുള്ള ഒന്‍പത് കളികളില്‍ എട്ട് കളികളും വിജയിച്ച് ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തെത്തുമെന്നും രണ്ടാം സ്ഥാനത്ത് ഇന്ത്യ ആയിരിക്കുമെന്നും മക്കല്ലം പ്രവചിക്കുന്നു. നെറ്റ് റണ്‍റേറ്റ് ആയിരിക്കും നിര്‍ണായകമാകുക എന്ന് മക്കല്ലം പറയുന്നു. ഭാഗ്യത്തിന്റെ നിഴലില്‍ ന്യൂസിലാന്‍ഡ് അവസാന നാലില്‍ ഇടം പിടിക്കുമെന്നും മക്കല്ലം പറയുന്നുണ്ട്.

എന്നാല്‍, ഏറ്റവും രസം മറ്റൊന്നാണ്. പ്രവചനത്തില്‍ വലിയ പാളിച്ച പറ്റിയിട്ടുണ്ടെന്ന് ക്രിക്കറ്റ് പ്രേമികള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. റൗണ്ട് റോബിന്‍ ഫോര്‍മാറ്റ് മത്സരങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസ് ശ്രീലങ്കയെ പരാജയപ്പെടുത്തുമെന്നും ശ്രീലങ്ക വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തുമെന്നും മക്കല്ലം പ്രവചിച്ചിരിക്കുന്നു. എന്നാല്‍, ഒരൊറ്റ മത്സരത്തില്‍ മാത്രമേ ഇരു ടീമുകളും റൗണ്ട് റോബിന്‍ ഫോര്‍മാറ്റ് പ്രകാരം നേരിട്ട് ഏറ്റുമുട്ടുകയുള്ളൂ.

ഇന്ത്യ എട്ട് കളികളിലും വിജയിക്കുമ്പോള്‍ ഇംഗ്ലണ്ടിനെതിരെ മാത്രമാണ് പരാജയപ്പെടുക എന്ന് മക്കല്ലം പറയുന്നു. അതേസമയം, ലോകകപ്പ് ഉദ്ഘാടന മത്സരത്തിന്റെ ഫലം മക്കല്ലം പ്രവചിച്ചതുപോലെ തന്നെയാണ്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തുമെന്നാണ് മക്കല്ലം പ്രവചിച്ചത്. 104 റണ്‍സിനായിരുന്നു ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചത്.

 

ലോകകപ്പിലെ ആദ്യ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനോട് നാണംകെട്ട തോല്‍വിക്ക് വഴങ്ങി പാക്കിസ്ഥാന്‍. നോട്ടിംഗ്ഹാമില്‍ പാക്കിസ്ഥാന്റെ 105 റണ്‍സ് പിന്തുടര്‍ന്ന കരീബിയന്‍ സംഘം 13.4 ഓവറില്‍ ലക്ഷ്യം കണ്ടു. ക്രിസ് ഗെയ്ലിന്റെ അര്‍ദ്ധ സെഞ്ചുറിയാണ്(34 പന്തില്‍ 50) വിന്‍ഡീസിന് ജയം സമ്മാനിച്ചത്. പാക്കിസ്ഥാനായി മുഹമ്മദ് ആമിര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ, നാല് വിക്കറ്റുമായി ഓഷേന്‍ തോമസും മൂന്ന് വിക്കറ്റുമായി ഹോള്‍ഡറുമാണ് പാക്കിസ്ഥാനെ 105ല്‍ ഒതുക്കിയത്.

മറുപടി ബാറ്റിംഗില്‍ വിന്‍ഡീസിന് തക്ക മറുപടിയാണ് പാക്കിസ്ഥാന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ആമിര്‍ നടത്തിയത്. 11 റണ്‍സെടുത്ത ഷായ് ഹോപിനെയും അക്കൗണ്ട് തുറക്കും മുന്‍പ് ബ്രാവോയെയും ആമിര്‍ പുറത്താക്കി. ഇതോടെ വെസ്റ്റ് ഇന്‍ഡീസ് 6.2 ഓവറില്‍ 46-2. എന്നാല്‍ വെടിക്കെട്ട് ഓപ്പണര്‍ ക്രിസ് ഗെയ്ല്‍ ഒരറ്റത്ത് തകര്‍ക്കുന്നുണ്ടായിരുന്നു. ഇതോടെ വിന്‍ഡീസ് ആത്മവിശ്വാസം വീണ്ടെടുത്തു. ഗെയ്ലിന് നിക്കോളസ് പുരാന്‍ ഉറച്ച പിന്തുണ നല്‍കി.ഗെയ്ല്‍ 33 പന്തില്‍ ഏകദിന അര്‍ദ്ധ സെഞ്ചുറിയിലെത്തി. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ആമിര്‍ വെടിക്കെട്ട് ഓപ്പണറെ പുറത്താക്കി. ആമിറിനെ ഉയര്‍ത്തിയടിക്കാനുള്ള ഗെയ്ലിന്റെ ശ്രമം പരാജയപ്പെടുകയായിരുന്നു. എന്നാല്‍ പുരാന്‍ 19 പന്തില്‍ 34 റണ്‍സും ഹെറ്റ്ര്‍മെയര്‍ ഏഴ് റണ്‍സുമെടുത്ത് അധികം വിക്കറ്റുകള്‍ നഷ്ടപ്പെടാതെ വിന്‍ഡീസിനെ ജയത്തിലെത്തിച്ചു. വഹാബ് റിയാസിനെ 13.4 ഓവറില്‍ സിക്സര്‍ പറത്തി പുരാന്‍ കളി അവസാനിപ്പിക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ ഏറ്റവും വലിയ ബാറ്റിംഗ തകര്‍ച്ചയാണ് നേരിട്ടത്. വിന്‍ഡീസ് പേസ് ആക്രമണത്തിന് മുന്നില്‍ തകര്‍ന്ന പാക്കിസ്ഥാന്‍ 21.4 ഓവറില്‍ 105 റണ്‍സില്‍ ഓള്‍ഔട്ടായി. നാല് വിക്കറ്റുമായി ഓഷേന്‍ തോമസും മൂന്ന് വിക്കറ്റുമായി ഹോള്‍ഡറുമാണ് പാക്കിസ്ഥാനെ വീഴ്ത്തിയത്. റസല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. 22 റണ്‍സ് വീതമെടുത്ത ഫഖര്‍ സമനും ബാബര്‍ അസമുമാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍മാര്‍. ഫഖറിനൊപ്പം ഓപ്പണറായ ഇമാം ഉള്‍ ഹഖ് രണ്ട് റണ്‍സില്‍ മടങ്ങി. നായകന്‍ സര്‍ഫറാസിന് നേടാനായത് എട്ട് റണ്‍സ്. ഇമാദ് വസീം(1), ഷദാബ് ഖാന്‍(0), ഹസന്‍ അലി(1) എന്നിവര്‍ അതിവേഗം മടങ്ങി. കൂട്ടത്തകര്‍ച്ച പ്രതിരോധിക്കാന്‍ ശ്രമിച്ച മുഹമ്മദ് ഹഫീസ് 16ല്‍ നില്‍ക്കേ പുറത്തായി. വാലറ്റത്ത് വഹാബ് റിയാസാണ്(11 പന്തില്‍ 18) പാക്കിസ്ഥാനെ 100 കടത്തിയത്. 21.4 ഓവറില്‍ അവസാനക്കാരനായി വഹാബ് പുറത്തായതോടെ പാക്കിസ്ഥാന്‍ ഇന്നിംഗ്സ് അവസാനിച്ചു. മുഹമ്മദ് അമീര്‍(3) പുറത്താകാതെ നിന്നു.

1992ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ 74 റണ്‍സിന് പുറത്തായശേഷം ലോകകപ്പില്‍ ഇത്രയും ചെറിയ സ്‌കോറിന് പാക്കിസ്ഥാന്‍ ഓള്‍ ഔട്ടാവുന്നത് ഇതാദ്യമാണ്.പാക്കിസ്ഥാന്‍ നേടിയ 105 റണ്‍സ് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ 21-മത്തെ ടീം ടോട്ടലാണ്. ട്രെന്റ്ബ്രിഡ്ജില്‍ ഒരു ടീം നേടുന്ന ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്‌കോറാണ് ഇന്ന് പാക്കിസ്ഥാന്റെ പേരിലായത്. 2008ല്‍ ദക്ഷിണാഫ്രിക്ക 83 റണ്‍സിന് ഓള്‍ ഔട്ടായതാണ് ഇതിന് മുമ്പത്തെ ഏറ്റവും കുറഞ്ഞ സ്‌കോര്‍.

ബക്കിങ്ഹം കൊട്ടാരത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ണാഭമായ ചടങ്ങുകളോടെയാണ് ക്രിക്കറ്റ് ലോകകപ്പിന് തുടക്കമായത്. വിവിയന്‍ റിച്ചാഡ്സ് മലാല യൂസഫ്സായി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു .

Image result for cricket-world-cup 2019 buckingham palace

ലണ്ടന്‍ മോളിലെ ക്രിക്കറ്റ് കാര്‍ണിവലോടെ സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തിലെ വിശ്വപോരാട്ടത്തിന് തുടക്കം .ഡ്രം ആന്‍ഡ് ബാസ് ബാന്‍ഡായ റൂഡിമെന്റല്‍ , കൊമേഡിയ പാഡി മഗ്‍ഗിന്നസ് , എന്നിവരും ക്രിക്കറ്റിന്റെ ആഘോഷത്തിന് മാറ്റുകൂട്ടി. 10 ടീമിന്റെ ക്യാപ്റ്റന്‍മാരും ആഘോഷങ്ങളില്‍ പങ്കെടുത്തു.

Related image

ഓരോ രാജ്യത്തെ പ്രതിനിധീകരിച്ച് ഒരു ക്രിക്കറ്റ് താരവും സെലിബ്രിറ്റിയും പങ്കെടുത്ത 60 സെക്കന്‍ഡ് ക്രിക്കറ്റ് ചലഞ്ചും സംഘടിപ്പിച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ച് അനില്‍ കുംബ്ലെയും ഫര്‍ഹാന്‍ അക്തറും. പാക്കിസ്ഥാനായി അസര്‍ അലിക്കൊപ്പം മലാല യൂസഫ്സായും എത്തി.

12 ാം ലോകകപ്പിന്റെ ഉദ്ഘാടന മല്‍സരത്തിനായി ഇംഗ്ലീഷുകാര്‍ ഒരുങ്ങി. സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പ് ഇംഗ്ലണ്ട് സ്വന്തമാക്കണമെന്നാണ് ആരാധകരുടെ ആഗ്രഹമെങ്കിലും അവര്‍ ഭയക്കുന്നത് ഇന്ത്യയെയാണ്.
ലോകകപ്പിനായി അണിഞ്ഞൊരുങ്ങി നില്‍ക്കുകയാണ് ഇംഗ്ലീഷ് നഗരങ്ങള്‍. ഒരിക്കല്‍ പോലും കിരീടം നേടാനാകാത്ത ഇംഗ്ലണ്ട് സ്വന്തം കാണികള്‍ക്ക് മുന്നില്‍ കപ്പടിക്കുമെന്ന് പ്രതീക്ഷയിലാണ് ആരാധകര്‍. കഴിഞ്ഞ ഒന്‍പത് കളികളില്‍ ഏഴും ജയിച്ചതിന്റെ ആത്്മവിശ്വാസം കരുത്താകും .

83 ആവര്‍ത്തിക്കുമെന്നാണ് ഇന്ത്യന്‍ ആരാധകരുടെ കണക്കുകൂട്ടല്‍. പക്ഷേ വെല്ലുവിളികളുണ്ട് .ആഫ്ഗനിസ്ഥാനെപ്പോലും ചെറുതായി കാണാനാകില്ല. അട്ടിമറികളും വമ്പന്‍ പോരാട്ടങ്ങളും കടന്ന് ലോര്‍ഡ്സില്‍ കപ്പുയര്‍ത്തുന്നവനായുള്ള കാത്തിരിപ്പാണ് ഇനി.

കായിക പ്രേമികൾക്ക് ഏറെ ആവേശം പകരുന്ന നാളുകളാണ് വരാനിരിക്കുന്നത്. ഏകദിന ക്രിക്കറ്റ് ലോകകപ്പ്, ഫിഫ വുമൺസ് ലോകകപ്പ്, കോപ്പ അമേരിക്ക, ഫിഫ അണ്ടർ 20 ലോകകപ്പ്. ഇതിൽപരം എന്താണ് ഒരു കായിക പ്രേമിക്ക് വേണ്ടത്. ആവേശത്തിന്റെ പെരുമാഴക്കാലം തീർക്കുകയാണ് ജൂൺ മാസം.

ഏകദിന ക്രിക്കറ്റ് ലോകകപ്പ്

ഏകദിന ക്രിക്കറ്റ് ലോകകപ്പാണ് ഇന്ത്യക്കാർക്കിടയിൽ ഇപ്പോഴത്തെ പ്രധാന ചർച്ച വിഷയം. മൂന്നാം കിരീടം തേടി കോഹ്‌ലിയും സംഘവും മൈതാനത്ത് ഇറങ്ങുമ്പോൾ ആവേശം വാനോളം ഉയരുമെന്ന് ഉറപ്പാണ്. നാല് വർഷത്തിലൊരിക്കൽ വിരുന്നെത്തുന്ന ലോകകപ്പ് പോരാട്ടങ്ങളിൽ സ്വർണ്ണകപ്പിനായി ഐസിസി രാജ്യങ്ങൾ കൊമ്പുകോർക്കുന്നു. ഇംഗ്ലണ്ട് 2019 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. മെയ് 30 മുതൽ ആരംഭിക്കുന്ന ലോകകപ്പ് മത്സരങ്ങളുടെ കലാശ പോരാട്ടം ജൂലൈ 14ന് ആണ്. ലോകകപ്പിന്റെ പന്ത്രണ്ടാം പതിപ്പിനാണ് ഇംഗ്ലണ്ടും വെയ്ൽസും വേദിയൊരുക്കുന്നത്.

ഫിഫ അണ്ടർ 20 ലോകകപ്പ്

ഫിഫ അണ്ടർ 20 ലോകകപ്പ് മത്സരങ്ങൾ പുരോഗമിക്കുകയാണ്. മേയ് 23ന് ആരംഭിച്ച മത്സരങ്ങളുടെ പ്രാഥമിക ഘട്ടം ഇനിയും പൂർത്തിയായിട്ടില്ല. അണ്ടർ 20 ലോകകപ്പിന്റെ 22-ാം പതിപ്പിന് ആതിഥേയത്വം വഹിക്കുന്നത് പോളണ്ടാണ്. 24 രാജ്യങ്ങളുടെ കൗമാര പടയാണ് ലോകകപ്പിൽ മാറ്റൂരയ്ക്കുന്നത്. അർജന്റീനയും പോർച്ചുഗലുമെല്ലാം മത്സരിക്കുന്ന വേദിയിൽ ബ്രസീൽ ഇല്ല എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയും ലോകകപ്പ് നടത്തിപ്പിന് അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും ഇന്ത്യയെ മറികടന്ന് പോളണ്ട് യോഗ്യത നേടുകയായിരുന്നു. അണ്ടർ 20 ലോകകപ്പിന്റെ ഫൈനൽ മത്സരം നടക്കുന്നത് ജൂൺ 15ന് ആണ്.

കോപ്പ അമേരിക്ക

ലാറ്റിനമേരിക്കൻ വമ്പന്മാർ കൊമ്പുകോർക്കുന്ന ഫുട്ബോൾ മാമാങ്കം ആരംഭിക്കുന്നത് ജൂൺ 14നാണ്. ദക്ഷിണ അമേരിക്കൻ രാജ്യങ്ങളാണ് ടൂർണമെന്റിലെ ശ്രദ്ധകേന്ദ്രങ്ങളെങ്കിലും മറ്റ് രാജ്യങ്ങൾക്കും അതിഥികളായി കോപ്പ അമേരിക്കയിൽ മത്സരിക്കാൻ അവസരം നൽകുന്നുണ്ട്. ബ്രസീലാണ് ഇത്തവണത്തെ കോപ്പാ പോരാട്ടങ്ങൾക്ക് വേദിയാകുന്നത്. 12 ടീമുകളാണ് കോപ്പ അമേരിക്കയിൽ മത്സരിക്കുന്നത്. ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്ക് പുറമെ ഏഷ്യൻ ശക്തികളായ ജപ്പാനും 2022 ലോകകപ്പിന് വേദിയൊരുക്കുന്ന ഖത്തറും കോപ്പ അമേരിക്കയിൽ പന്ത് തട്ടുന്നുണ്ട്.

ഫിഫ വനിത ലോകകപ്പ്

ഇത്തവണത്തെ ഫിഫ വനിത ലോകകപ്പ് നടക്കുന്നതും ഇതേ ദിവസങ്ങളിൽ തന്നെയാണ്. ഏകദിന ക്രിക്കറ്റ് ലോകകപ്പ് മേയ് 30ന് ആരംഭിക്കുമ്പോൾ വനിത ഫുട്ബോൾ ലോകകപ്പ് ആരംഭിക്കുന്നത് ജൂൺ ഏഴിനാണ്. ഫ്രാൻസാണ് ഇത്തവണത്തെ വനിത ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഇത് ആദ്യമായാണ് ഫ്രാൻസ് ടൂർണമെന്റിന് വേദിയാകുന്നതും. ഫ്രാൻസിലെ ഒമ്പത് വേദികളിലായാണ് ലോകകപ്പ് മത്സരങ്ങൾ ഫ്രാൻസ് സംഘടിപ്പിക്കുന്നത്. വീഡിയോ അസിസ്റ്റന്റ് റഫറി (VAR) ഉപയോഗിക്കുന്ന ആദ്യ വനിത ലോകകപ്പ് എന്ന പ്രത്യേകതയം ഫ്രാൻസ് ലോകകപ്പിനുണ്ട്.

ആകെ 24 ടീമുകളാണ് വനിത ഫുട്ബോൾ ലോകകപ്പിൽ ഏറ്റുമുട്ടുന്നത്. ഏഷ്യയിൽ നിന്ന് അഞ്ച് ടീമുകൾ, ആഫ്രിക്കയിൽ നിന്ന് മൂന്ന് ടീമുകൾ, നോർത്ത് അമേരിക്കയും സെൻട്രൽ അമേരിക്കയും കരിബീയൻ രാജ്യങ്ങളും ഉൾപ്പെടുന്ന കോൺകാകാഫിൽ നിന്ന് മൂന്ന് ടീമുകളും പങ്കെടുക്കുമ്പോൾ, ദക്ഷിണ അമേരിക്കയിൽ നിന്ന് ഒരു രാജ്യവും ആതിഥേയരായി ഫ്രാൻസും ലോകകപ്പിന് യോഗ്യത നേടി. യൂറോപ്പിൽ നിന്നാണ് ഏറ്റവും കൂടുതൽ ടീമുകൾ ലോകകപ്പിൽ മാറ്റുരയ്ക്കുന്നത്. എട്ട് ടീമുകൾ യൂറോപ്പിൽ നിന്ന് മത്സരിക്കും.

ലോകകപ്പ് സന്നാഹ മല്‍സരത്തില്‍ ഇന്ത്യയ്ക്ക് 95 റണ്‍സ് ജയം. 360 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലദേശ് 264 റണ്‍സിന് പുറത്തായി. ബംഗ്ലാ കടുവകളെ എറിഞ്ഞിട്ട ഇന്ത്യയ്ക്ക് ആത്മവിശ്വാസത്തോടെ ഇനി ലോകകപ്പിന് ഒരുങ്ങാം . 90 റണ്‍സെടുത്ത മുഷ്ഫിഖുറും 73 റണ്‍സെടുത്ത ലിറ്റന്‍ ദാസും പൊരുതി നോക്കിയെങ്കിലും ഫലം കണ്ടില്ല. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ കുല്‍ചാ സഖ്യത്തിന്റെ പ്രകടനം മല്‍സരത്തില്‍ നിര്‍ണായകമായി.

102 ന് നാലെന്ന നിലയില്‍ സമ്മര്‍ദത്തിലായിരുന്ന ഇന്ത്യയെ ധോണിയും രാഹുലും രക്ഷിച്ചു. 99 പന്തിൽ 108 റണ്‍സെടുത്ത രാഹുല്‍ കിട്ടിയ അവസരം മുതലാക്കി. 78 പന്തിൽ 113 റണ്‍സെടുത്ത് എം.എസ്.ധോണിയും കരുത്ത് കാട്ടി. ഏഴു സിക്സും എട്ട് ബൗണ്ടറിയും അടങ്ങുന്നതാണ് ധോണിയുടെ ഇന്നിങ്സ്. രാഹുൽ നാല് സിക്സും 12 ഫോറും അടിച്ചുകൂട്ടി. കോഹ്‌ലി 47 റണ്‍സെടുത്തു. ഓപ്പണിങ് നിര തുടര്‍ച്ചയായി രണ്ടാംമല്‍സരത്തിലും പരാജയപ്പെട്ടത് ഇന്ത്യയെ ആശങ്കയിലാക്കുന്നുണ്ട്.

മറ്റൊരു മല്‍സരത്തില്‍ വെസ്റ്റ് ഇന്‍ഡിസ് ന്യൂസീലന്‍ഡിനെ 91 റണ്‍സിന് തോല്‍പ്പിച്ചു. 421 റണ്‍സാണ് സ്കോര്‍ ചെയ്തത്. 101 റണ്‍സെടുത്ത ഷായ് ഹോപ്പും 54 റണ്‍സെടുത്ത റസലും 50 റണ്‍സെടുത്ത ലെവിസുമാണ് റണ്‍മല തീര്‍ത്തത്.

മറുപടി ബാറ്റിങ്ങില്‍ ന്യൂസീലന്‍ഡിന്റെ പോരാട്ടം 330 റണ്‍സിന് അവസാനിച്ചു. 106 റണ്‍സെടുത്ത ടോംബ്ലണ്ടലിന്റേയും 85 റണ്‍സെടുത്ത വില്യംസണിന്റേയും പോരാട്ടം പാഴായി.

ശ്രീലങ്കന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യ മരിച്ചതായി വ്യാജവാര്‍ത്ത. കാനഡയിലെ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജയസൂര്യ ആശുപത്രിയില്‍ മരിച്ചതായാണ് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചത്. വ്യാജപ്രചരണത്തിന് പിന്നാലെ വാര്‍ത്ത നിഷേധിച്ച് ജയസൂര്യ തന്നെ പിന്നീട് രംഗത്തെത്തി.

തന്റെ ആരോഗ്യത്തെ സംബന്ധിച്ച വ്യാജവാര്‍ത്തകള്‍ അവഗണിക്കണമെന്നും താനിപ്പോള്‍ ശ്രീലങ്കയിലാണുളളതെന്നും അടുത്തൊന്നും കാനഡ സന്ദര്‍ശിച്ചിട്ടില്ലയെന്നും ഇത്തരം വാര്‍ത്തകള്‍ ഷെയര്‍ ചെയ്യരുതെന്നുമാണ് ജയസൂര്യ ട്വിറ്ററില്‍ കുറിച്ചത്.

എന്നാല്‍ ജയസൂര്യ വാര്‍ത്ത നിഷേധിച്ചതറിയാതെ ഇന്ത്യന്‍ ക്രിക്കറ്റ് താരം അശ്വിന്‍ മരണവാര്‍ത്തയുടെ വാസ്തവം അന്വേഷിച്ച് ട്വീറ്റ് ചെയ്തു. ‘ജയസൂര്യ മരിച്ചെന്ന വാര്‍ത്ത ശരിയാണോ? എനിക്ക് വാട്സാപ്പില്‍ നിന്നാണ് വാര്‍ത്ത ലഭിച്ചത്. എന്നാല്‍ ട്വിറ്ററില്‍ ഇത് സംബന്ധിച്ച് ഒന്നും കാണാനില്ല’. തുടര്‍ന്ന് വ്യാജ പ്രചാരണങ്ങള്‍ ജയസൂര്യ നിഷേധിച്ചതായി നിരവധി ആരാധകര്‍ അശ്വിന് മറുപടി നല്‍കി.

Image result for sanath-jayasuriya-death-fake-news

ഏകദിന ലോകകപ്പിന് ഒരുക്കമായുള്ള ആദ്യ സന്നാഹ മൽസരത്തിൽ ന്യൂസീലൻഡിനോട് ആറ് വിക്കറ്റിന് തോൽവി സമ്മതിച്ച് ഇന്ത്യ. 180 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസീലൻഡ് 37.1 ഓവറിൽ ലക്ഷ്യം കണ്ടു. ന്യൂസീലൻഡിനായി ക്യാപ്റ്റൻ കെയ്ൻ വില്യംസൺ (67), റോസ് ടെയ്‌ലർ (71) എന്നിവർ അർധസെഞ്ചുറി നേടി

മാർട്ടിൻ ഗപ്റ്റിൽ (22), കോളിൻ മൺറോ (4), ഹെന്ററി നിക്കോളാസ് (15), ടോം ബ്ലൺഡൽ (പൂജ്യം) എന്നിങ്ങനെയാണ് മറ്റു കിവീസ് ബാറ്റ്സ്മാൻമാരുടെ സ്കോറുകൾ. ഇന്ത്യക്കായി ജസ്പ്രിത് ബുമ്ര, ഹാർദ്ദിക് പാണ്ഡ്യ, യുസ്‌വേന്ദ്ര ചാഹൽ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തേ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 39.2 ഓവറിൽ 179 റൺസിന് എല്ലാവരും പുറത്തായിരുന്നു. ഒരു ഘട്ടത്തിൽ എട്ടിന് 115 റണ്‍സ് എന്ന നിലയിൽ തകർന്ന ഇന്ത്യയെ ഒൻപതാം വിക്കറ്റിൽ രവീന്ദ്ര ജഡേജ – കുൽദീപ് യാദവ് സഖ്യം പടുത്തുയർത്തിയ 62 റണ്‍സ് കൂട്ടുകെട്ടാണ് രക്ഷിച്ചത്. ഇന്ത്യൻ ഇന്നിങ്സിലെ ടോപ് സ്കോററായ ജഡേജ 54 റൺസെടുത്ത് ഒൻപതാമനായാണ് പുറത്തായത്. ആറു ബൗണ്ടറിയും രണ്ടു സിക്സും ഉൾപ്പെടുന്നതാണ് ജഡേജയുടെ ഇന്നിങ്സ്. കുൽദീപ് യാദവ് 36 പന്തിൽ രണ്ടു ബൗണ്ടറി സഹിതം 19 റൺസെടുത്ത് പത്താമനായി പുറത്തായി.

ഏകദിന ക്രിക്കറ്റ് ലോകകപ്പിനായി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ. നാല് വർഷത്തിലൊരിക്കൽ വിരുന്നെത്തുന്ന ലോകകപ്പ് പോരാട്ടങ്ങളിൽ സ്വർണ്ണകപ്പിനായി ഐസിസി രാജ്യങ്ങൾ കൊമ്പുകോർക്കുന്നു. ഇംഗ്ലണ്ട് 2019 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. മെയ് 30 മുതൽ ഒന്നരമാസം കായികലോകത്തിന് ഇനി ഉത്സവാമായിരിക്കുമെന്ന് ഉറപ്പ്.

ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകുന്നത് ഇംഗ്ലണ്ടും വെയ്ൽസും
ലോകകപ്പിന്റെ പന്ത്രണ്ടാം പതിപ്പിനാണ് ഇംഗ്ലണ്ടും വെയ്ൽസും വേദിയൊരുക്കുന്നത്. ഇത് അഞ്ചാം തവണയാണ് ഇംഗ്ലണ്ട് ലോകകപ്പ് മത്സരങ്ങൾക്ക് വോദിയാകുന്നത്. 1975, 1979, 1983, 1999 വർഷങ്ങളിൽ ലോകകപ്പ് മത്സരങ്ങൾ നടന്നത് ഇംഗ്ലണ്ടിലായിരുന്നു. ഉദ്ഘാടന മത്സരം ഓവലിലും, ഫൈനൽ പോരാട്ടം ക്രിക്കറ്റിന്റെ കളിതൊട്ടിൽ എന്നറിയപ്പെടുന്ന ലോർഡ്സ് സ്റ്റേഡിയത്തിലുമാണ് നടക്കുന്നത്.

മെയ് 30 ന് ആരംഭിക്കുന്ന ലോകകപ്പിന്റെ കലാശപോരാട്ടം ജൂലൈ 14നാണ്. ലോകകപ്പ് മത്സരക്രമം ഐസിസി നേരത്തെ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. റൗണ്ട് റോബിൻ ഫോർമാറ്റിലാകും ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങൾ. ടൂർണമെന്റിൽ പങ്കെടുക്കുന്ന പത്ത് ടീമുകളും നേർക്കുനേർ വരുന്നു എന്നതാണ് ഈ ഫോർമാറ്റിന്റെ പ്രത്യേകത. പോയിന്റ് പട്ടികയിലെ ആദ്യ നാല് സ്ഥാനക്കാരാകും സെമിഫൈനലിന് യോഗ്യത നേടുക.

അസോസിയേറ്റ് രാജ്യങ്ങളുടെ പങ്കാളിത്തമില്ലാതെ നടക്കുന്ന ആദ്യ ലോകകപ്പ് മത്സരം എന്ന പ്രത്യേകതയും ഇംഗ്ലണ്ട് ലോകകപ്പിനുണ്ട്. 2017 ൽ അഫ്ഗാനിസ്ഥാനും അയർലണ്ടിനും ഐസിസി ടെസ്റ്റ് പദവി നൽകിയിരുന്നു. പിന്നാലെ നടന്ന യോഗ്യത മത്സരങ്ങളിൽ അസോസിയേറ്റ് രാജ്യങ്ങൾക്ക് ജയിക്കാനും സാധിക്കാതെ വന്നതോടെ ടെസ്റ്റ് പദവിയുള്ള രാജ്യങ്ങൾ മാത്രം കളിക്കുന്ന ലോകകപ്പായി ഇത്തവണത്തേത് മാറുകയായിരുന്നു.

ലോകകപ്പിൽ ഏറ്റുമുട്ടുന്നത് പത്ത് ടീമുകൾ
പത്ത് ടീമുകളാണ് ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങൾക്ക് യോഗ്യത നേടിയിരിക്കുന്നത്. ആതിഥേയ രാജ്യമെന്ന നിലയ്ക്ക് ഇംഗ്ലണ്ട് യോഗ്യത നേടിയപ്പോൾ ഓസ്ട്രേലിയ, ബംഗ്ലാദേശ്, ഇന്ത്യ, ന്യൂസിലൻഡ്, പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ രാജ്യങ്ങൾ ഏകദിന റാങ്കിങ്ങിന്റെ അടിസ്ഥാനത്തലാണ് ലോകകപ്പ് മത്സരങ്ങൾക്ക് യോഗ്യത നേടിയത്. യോഗ്യത റൗണ്ട് മത്സരങ്ങളിലൂടെ അഫ്ഗാനിസ്ഥാനും വിൻഡീസും യോഗ്യത നേടുകയായിരുന്നു.

 

അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം
ലോകകപ്പിൽ അഫ്ഗാനിസ്ഥാന് ഇത് രണ്ടാം അവസരമാണ്. 2015 ലാണ് അഫ്ഗാനിസ്ഥാൻ ആദ്യമായി ലോകകപ്പ് മത്സരങ്ങൾക്ക് യോഗ്യത നേടുന്നത്. 2017ൽ ടെസ്റ്റ് പദവി ലഭിച്ചതിന് ശേഷം അഫ്ഗാൻ ആദ്യമായി കളിക്കുന്ന ലോകകപ്പ് എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. മികച്ച ഒരുപിടി താരങ്ങളുമായാണ് അഫ്ഗാൻ ലോകകപ്പിനെത്തുന്നത്.

നായകൻ: ഗുൽബാദിൻ നയ്ബ്

ബാറ്റ്സ്മാൻ: നൂർ അലി സദ്രാൻ, അസ്ഗർ അഫ്ഗാൻ, നജീബുള്ള സദ്രാൻ, ഹസ്രത്തുള്ള സസായി, ഹഷ്മത്തുള്ള ഷാഹിദി

ഓൾറൗണ്ടർ: ഗുൽബാദിൻ നയ്ബ്, റഹ്മത്ത് ഷാ, സൈമുള്ള ഷെൻവാരി, മുഹമ്മദ് നബി

വിക്കറ്റ് കീപ്പർ: മുഹമ്മദ് ഷഹ്സാദ്

ബോളർ : റാഷിദ് ഖാൻ, അഫ്ത്താബ് അലം, മുജീബ് ഉർ റഹ്മാൻ, ദവ്‌ലാത്ത് സദ്രാൻ, ഹമീദ് ഹസൻ

ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം
ആറാം കിരീടം ലക്ഷ്യം വച്ചാണ് ഓസ്ട്രേലിയ ഇംഗ്ലണ്ട് ലോകകപ്പിനെത്തുന്നത്. നിലവിലെ ചാമ്പ്യന്മാർകൂടിയാ ഓസ്ട്രേലിയും എത്തുന്നത് വൻതാരനിരയുമായാണ്. സ്മിത്തിന്റെയും വാർണറുടെയും മടങ്ങിവരവും ടീമിന്റെ പ്രതീക്ഷ വർധിപ്പിക്കുന്നു.

നായകൻ: ആരോൺ ഫിഞ്ച്

ബാറ്റ്സ്മാൻ: ആരോൺ ഫിഞ്ച്, ഡേവിഡ് വാർണർ, ഉസ്മാൻ ഖ്വാജ, സ്റ്റീവ് സ്മിത്ത്, ഷോൺ മാർഷ്

ഓൾറൗണ്ടർ: ഗ്ലെൻ മാക്സ്‌വെൽ, മാർക്കസ് സ്റ്റോയിനിസ്, ജെ റിച്ചാർഡ്സൺ

വിക്കറ്റ് കീപ്പർ: അലക്സ് ക്യാരി

ബോളർ: പാറ്റ് കമ്മിൻസ്, നഥാൻ കൗൾട്ടർനിൽ, മിച്ചൽ സ്റ്റാർക്ക്, ജേസൺ ബെഹ്‌റൻഡോർഫ്, ആദാം സാമ്പ, നഥാൻ ലിയോൺ

ബംഗ്ലാദേശ് ക്രിക്കറ്റ് ടീം
കന്നി കിരീടം ലക്ഷ്യമിടുന്ന ടീമുകളിൽ ഒന്നാണ് ബംഗ്ലാദേശ്. 1999 മുതൽ ഇങ്ങോട്ടുള്ള എല്ല ലോകകപ്പ് മത്സരങ്ങളിലും യോഗ്യത നേടാൻ ബംഗ്ലാദേശിന് ആയെങ്കിലും ടൂർണമെന്റിൽ തിളങ്ങാൻ അവർക്ക് ഇതുവരെ സാധിച്ചട്ടില്ല. 2007ൽ സൂപ്പർ എട്ടിലും 2015ൽ ക്വാർട്ടർ ഫൈനലിൽ എത്തിയതുമാണ് ഇതുവരെയുള്ള ബംഗാൾ കടുവകളുടെ മികച്ച പ്രകടനം.

നായകൻ : മഷ്റഫെ മൊർട്ടാസ

ബാറ്റ്സ്മാൻ: തമീം ഇക്ബാൽ, സൗമ്യ സർക്കാർ, സബീർ റഹ്മാൻ.

ഓൾറൗണ്ടർ: മഹ്മുദുള്ള, മുഹമ്മദ് സൈഫുദ്ദീൻ, മൊസഡെക്ക് ഹൊസൈൻ, ഷക്കീബ് അൽ ഹസൻ, മെഹിദി ഹസൻ.

വിക്കറ്റ് കീപ്പർ: ലിറ്റൺ ദാസ്, മുഷ്ഫിഖുർ റഹ്മാൻ, മുഹമ്മദ് മിഥുൻ.

ബോളർ: മഷ്റഫെ മോർട്ടാസ, റുബൽ ഹൊസൈൻ, മുസ്തഫിസൂർ റഹ്മാൻ, അബു ജയ്ദ്.

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം
ആതിഥേയരായ ഇംഗ്ലണ്ട് ഇക്കുറി കിരീട സാധ്യത കൽപ്പിക്കുന്ന ടീമുകളിൽ ഒന്ന് തന്നെയാണ്. ക്രിക്കറ്റിന്റെ കളിതൊട്ടിലാണെങ്കിലും ഇന്ന് വരെ ലോകകിരീടം ഉയർത്താൻ ഇംഗ്ലണ്ടിന് സാധിച്ചട്ടില്ല. ഇത്തവണ ആ ചീത്തപേര് മാറ്റാനാണ് ഇംഗ്ലണ്ട് സ്വന്തം കാണികൾക്ക് മുന്നിൽ ഇറങ്ങുന്നത്.

നായകൻ: ഇയാൻ മോർഗൻ

ബാറ്റ്സ്മാൻ: ജോ റൂട്ട്, ജേസൺ റോയ്, ഇയാൻ മോർഗൻ

ഓൾറൗണ്ടർ: ബെൻ സ്റ്റോക്സ്, മൊയിൻ അലി, ജോ ഡെൻലി, ക്രിസ് വോക്സ്, ടോം കുറാൻ, ഡേവിഡ് വില്ലി.

വിക്കറ്റ് കീപ്പർ: ജോണി ബെയർസ്റ്റോ, ജോസ് ബട്‌ലർ

ബോളർ:ലിയാം പ്ലങ്കറ്റ്, ആദിൽ റഷീദ്, മാർക്ക് വുഡ്

ഇന്ത്യൻ ക്രിക്കറ്റ് ടീം

രണ്ട് തവണ ലോകകപ്പ് കിരീടം ഉയർത്തിയ ടീമാണ് ഇന്ത്യ. ഏറ്റവും ഒടുവിൽ 2011ൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നടന്ന ലോകകപ്പാണ് ഇന്ത്യ സ്വന്തമാക്കിയത്. 2015ൽ സെമിയിൽ അവസാനിച്ച ഇന്ത്യൻ കുതിപ്പ് ഇത്തവണ കിരീടത്തിൽ എത്തുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകരും ക്രിക്കറ്റ് പ്രേമികളും.

നായകൻ: വിരാട് കോഹ്‌ലി

ബാറ്റ്സ്മാൻ: രോഹിത് ശർമ്മ, ശിഖർ ധവാൻ, വിരാട് കോഹ്‌ലി

ഓൾറൗണ്ടർ: വിജയ് ശങ്കർ, കേദാർ ജാദവ്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ.

വിക്കറ്റ് കീപ്പർ: എം.എസ് ധോണി, ദിനേശ് കാർത്തിക്, കെ.എൽ രാഹുൽ

ബോളർ: കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ജസപ്രീത് ബുംറ, ഭുവനേശ്വർ കുമാർ, യുസ്‌വേന്ദ്ര ചാഹൽ

ന്യൂസിലാൻഡ് ക്രിക്കറ്റ് ടീം
ലോകകപ്പ് ചരിത്രത്തിലാദ്യമായാണ് ന്യൂസിലൻഡ് കഴിഞ്ഞ തവണ ലോകകപ്പ് ഫൈനലിൽ എത്തിയത്. അതും സ്വന്തം നാട്ടിൽ നടന്ന പോരാട്ടത്തിൽ. ഫൈനലിൽ ഓസ്ട്രേലിയയോട് കീഴടങ്ങിയ കിവികൾ ഇത്തവണ കിരീടം ഉയർത്താമെന്ന പ്രതീക്ഷയിൽ തന്നെയാണ് എത്തുന്നത്.

ബാറ്റ്സ്മാൻ: കെയ്ൻ വില്ല്യംസൺ, മാർട്ടിൻ ഗുപ്റ്റിൽ, റോസ് ടെയ്‌ലർ

ഓൾറൗണ്ടർ: കോളിൻ ഡി ഗ്രാൻഡ്ഹോം, കോളിൻ മുൻറോ, ജെയിംസ് നീഷാം, മിച്ചൻ സാന്റനർ.

വിക്കറ്റ് കീപ്പർ: ടോം ബ്ലണ്ടൽ, ടോം ലഥാം, ഹെൻറി നിക്കോളാസ്

ബോളർ: ട്രെന്റ് ബോൾട്ട്, ലോക്കി ഫെർഗ്യൂസൺ, മാറ്റ് ഹെൻറി, ടിം സൗത്തി, ഇഷ് സോധി.

പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം
ലോകകപ്പിലെ ശക്തമായ സാനിധ്യമാണ് എപ്പോഴും പാക്കിസ്ഥാൻ. 1992ൽ കിരീടവും 1999ൽ റണ്ണറപ്പുമായ പാക്കിസ്ഥാൻ നാല് തവണ സെമിഫൈനൽ കളിച്ച ടീമാണ് പാക്കിസ്ഥാൻ. 2011ലാണ് പാക്കിസ്ഥാൻ അവസാനമായി സെമിഫൈനൽ കളിച്ചത്. 2015ൽ പാക്കിസ്ഥാൻ ക്വാർട്ടർ ഫൈനൽസിൽ പുറത്താവുകയായിരുന്നു. ഇത്തവണ കിരീട സാധ്യത കൽപ്പിക്കുന്ന ടീമുകളിൽ മുൻനിരയിൽ തന്നെയാണ് പാക്കിസ്ഥാൻ.

നായകൻ: സർഫ്രാസ് അഹമ്മദ്

ബാറ്റ്സ്മാൻ: ഫഖർ സമാൻ, ഇമാം ഉൾ ഹഖ്, ബാബർ അസം, ആബിദ് അലി.

ഓൾറൗണ്ടർ: ഷൊയ്ബ് മാലിക്, മുഹമ്മദ് ഹഫീസ്, ഹാരിസ് സൊഹൈൽ, ഷബാദ് ഖാൻ, ഫഹീം അഷ്റഫ്, ഇമാദ് വാസിം.

വിക്കറ്റ് കീപ്പർ: സർഫ്രാസ് അഹമ്മദ്

ബോളർ: ഷാഹിൻ അഫ്രീദി, ഹസൻ അലി, ജുനൈദ് ഖാൻ, മുഹമ്മദ് ഹസ്നൈൻ

ആരേയും തോല്‍പ്പിക്കും ആരോടും തോല്‍ക്കും; പ്രവചനാതീതം പാക്കിസ്ഥാന്‍

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം
ക്രിക്കറ്റിലെ നിർഭാഗ്യ ടീമുകളിൽ ഒന്നാണ് ദക്ഷിണാഫ്രിക്ക. വലിയ താരനിരയുണ്ടായിട്ടും ഒരിക്കൽ പോലും കിരീടം സ്വന്തമാക്കാൻ ദക്ഷിണാഫ്രിക്കക്ക് ആയിട്ടില്ല. തുടക്കത്തിൽ വൻ മുന്നേറ്റം നടത്തിുമെങ്കിലും പടിക്കൽ കലം ഉടക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ പതിവ്. ഇത്തവണയെങ്കിലും ആ ചീത്തപ്പേര് മാറ്റാം എന്ന പ്രതീക്ഷയോടെയാണ് ഡുപ്ലെസിസും സംഘവും എത്തുന്നത്. ഡിവില്ലിയേഴ്സിന്റെ വിരമിക്കൽ പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ ലോകകപ്പ് എന്ന പ്രത്യേകതയുമുണ്ട്.

നായകൻ: ഫാഫ് ഡുപ്ലെസിസ്

ബാറ്റ്സ്മാൻ: ഫാഫ് ഡുപ്ലെസിസ്, ഡേവിഡ് മില്ലർ, എയ്ഡൻ മർക്രാം, ഹഷിം അംല, റാസി വൻ ഡെർഡൂസൺ

ഓൾറൗണ്ടർ: ജീൻ പോൾ ഡുമിനി, ആൻഡിലെ ഫെലുക്വായോ, ഡ്വെയ്ൻ പ്രെട്ടോറിയസ്, ക്രിസ് മോറിസ്

വിക്കറ്റ് കീപ്പർ: കഗിസോ റബാഡ, ലുങ്കി എൻങ്കിഡി, ഇമ്രാൻ താഹിർ, ഡെയ്ൽ സ്റ്റെയിൻ, തബ്രെയ്സ് ഷംസി

ശ്രീലങ്കൻ ക്രിക്കറ്റ് ടീം

ഏഷ്യൻ കരുത്തുമായി ലോകകപ്പ് വേദികളിൽ കരുത്ത് കാണിച്ചിട്ടുള്ള ടീമാണ് ശ്രീലങ്ക. ഒരു തവണ കിരീടം ഉയർത്താനും ദ്വീപ് രാഷ്ട്രത്തിനായി. 2011ഇന്ത്യ കിരീടം നേടുന്നത് കലാശ പോരാട്ടത്തിൽ ശ്രീലങ്കയെ പരാജയപ്പെടുത്തിയായിരുന്നു. പിന്നാലെ ഇതിഹാസ താരങ്ങളും വിരമിച്ചതോടെ ശ്രീലങ്ക താഴേക്ക് വീണു. ലോകകപ്പിലൂടെ വീണ്ടും കരുത്ത് കാട്ടുക എന്ന വലിയ ലക്ഷ്യമാണ് ശ്രീലങ്കക്ക് മുന്നിലുള്ളത്.

നായകൻ: ദിമുത്ത് കരുണരത്നെ

ബാറ്റ്സ്മാൻ: ദിമുത്ത് കരുണരത്നെ, അവിഷ്കെ ഫെർണാണ്ടോ, ലഹിരു തിരിമാനെ

ഓൾറൗണ്ടർ: എഞ്ജലോ മാത്യൂസ്, ദനഞ്ജായ ഡി സിൽവ, ഇസുറു ഉദാന, മിലിന്ദ സിരിവരദാന, തിസാര പെരേര, ജീവൻ മെൻഡിസ്.

വിക്കറ്റ് കീപ്പർ: കുസാൽ പെരേര, കുസാൽ മെൻഡിസ്.

ബോളർ: ജെഫ്രി വാണ്ടർസെ, ലസിത് മലിംഗ, സുറംഗ ലാക്മാൽ, നുവാൻ പ്രദീപ്

വിൻഡീസ് ക്രിക്കറ്റ് ടീം
പ്രതാപ കാലത്തെ ഒർമ്മപ്പെടുത്തുന്ന നിരവധി താരങ്ങൾ സമകാലിക ക്രിക്കറ്റിൽ വന്നെങ്കിലും ലോകകിരീടം മാത്രം അകന്ന് നിന്ന ടീമാണ് വിൻഡിസ്. ടി20 ലോകകപ്പ് നേടാനായത് മാത്രമാണ് ടീമിന് എടുത്ത് പറയാനുള്ള നേട്ടം. 2012ലും 2016ലും വിൻഡീസ് ടി20 ലോകകപ്പ് സ്വന്തമാക്കി. എന്നാൽ ഏകദിനത്തിൽ കാര്യമായ നേട്ടമൊന്നും വിൻഡീസിന്റെ പേരിൽ അടുത്ത കാലത്തില്ല.

നായകൻ: ജേസൺ ഹോൾഡർ

ബാറ്റ്സ്മാൻ: ക്രിസ് ഗെയ്ൽ, എവിൻ ലെവിസ്, ഡാരൻ ബ്രാവോ, ഷിമ്രോൻ ഹെറ്റ്മയർ.

ഓൾറൗണ്ടർ: ആഷ്‌ലി നഴ്സ്, ഫാബിയാൻ അലൻ, ആന്ദ്രെ റസൽ, കാർലോസ് ബ്രാത്ത്‌വൈറ്റ്, ജേസൺ ഹോൾഡർ

വിക്കറ്റ് കീപ്പർ: നിക്കോളാസ് പൂറാൻ, ഷായ് ഹോപ്പ്

ബോളർ: കെമർ റോച്ച്, ഓഷെയ്ൻ തോമസ്, ഷാനോൻ ഗബ്രിയേൽ, ഷെൾഡൻ കോട്ട്രെൽ

മത്സരങ്ങങ്ങൾ നടക്കുന്നത് 11 വേദികളിൽ

ഇംഗ്ലണ്ടിലും വെയ്ൽസിലുമായി 11 വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്.

1. എഡ്ഗ്ബാസ്റ്റൻ – ബെർമിങ്ഹാം, 25000 കാണികളെ ഉൾക്കൊള്ളുന്ന ഈ സ്റ്റേഡിയത്തിൽ ഒരു സെമിഫൈനൽ മത്സരം ഉൾപ്പടെ അഞ്ച് മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്.

2. ബ്രിസ്റ്റോൾ കൗണ്ടി ഗ്രൗണ്ട് – ബ്രിസ്റ്റോൾ, ഇവിടെ 17500 കാണികൾക്കാണ് ഒരു സമയം കളി കാണാൻ അവസരം ലഭിക്കുക. മൂന്ന് മത്സരങ്ങളാണ് ബ്രിസ്റ്റോൾ സ്റ്റേഡിയത്തിൽ നടക്കുക.

3. സോഫിയ ഗാർഡൻസ് – ഗ്ലാമോർഗൻ, 15643 പേരെയാണ് ഈ സ്റ്റേഡിയം ഉൾക്കൊള്ളുക. നാല് മത്സരങ്ങളാണ് ഇവിടെ നടക്കുന്നത്.

4. റിവർസൈഡ് ഗ്രൗണ്ട് – ചെസ്റ്റർ ലെ സ്ട്രീറ്റ്, മൂന്ന് ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന ആ സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി 20000 ആണ്.

5. ഹെഡ്‌ലിങ്‌ലി – യോർക്ക്ഷെയർ, 18350 പേരെയാണ് ഈ സ്റ്റേഡിയം ഉൾക്കൊള്ളുക. നാല് മത്സരങ്ങളാണ് ഇവിടെ നടക്കുന്നത്.

6. കൗണ്ടി ഗ്രൗണ്ട് – ടോട്ടൻ, തരതമ്യേന ചെറിയ ഗ്രൗണ്ടായ ഇവിടെ 12500 കാണികൾക്കാണ് ഒരു സമയം കളി കാണാൻ സാധിക്കുക. മൂന്ന് മത്സരങ്ങളാണ് ടോട്ടൻ സ്റ്റേഡിയത്തിൽ നടക്കുന്നത്.

7. റോസ് ബൗൾ – സതംപ്ടൺ, 25000 കാണികളെ ഉൾക്കൊള്ളുന്ന ഈ സ്റ്റേഡിയത്തിൽ അഞ്ച് മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്.

8. ട്രെണ്ട് ബ്രിഡ്ജ് – നോട്ടിങ്ഹാം, ഇവിടെ 17500 കാണികൾക്കാണ് ഒരു സമയം കളി കാണാൻ അവസരം ലഭിക്കുക. അഞ്ച് മത്സരങ്ങളാണ് നോട്ടിങ്ഹാം സ്റ്റേഡിയത്തിൽ നടക്കുക.

9. ഓൾഡ് ട്രഫോർഡ് – മാഞ്ചസ്റ്റർ, 26000 കാണികളെ ഉൾപ്പെടുന്ന ഓൾഡ് ട്രഫോർഡ് സ്റ്റേഡിയത്തിലാണ് ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ നടക്കുന്നത്. ഒരു സെമി ഫൈനൽ ഉൾപ്പടെ ആറ് മത്സരങ്ങളാണ് ഇവിടെ നടക്കുക.

10. ഓവൽ – ലണ്ടൻ, അഞ്ച് ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി 20000 ആണ്. ഉദ്ഘാടന മത്സരവും ഇവിടെയാണ് നടക്കുന്നത്.

11. ലോർഡ്സ് – ലണ്ടൻ, ക്രിക്കറ്റിന്റെ കളിത്തൊട്ടിലെന്നും മെക്കയെന്നും അറിയപ്പെടുന്ന ലോർഡ്സിലാണ് ഫൈനൽ ഉൾപ്പടെ അഞ്ച് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. 28000 കാണികളെയാണ് ഈ സ്റ്റേഡിയം ഉൾക്കൊള്ളുക.

ഓവല്‍: സന്നാഹ മത്സരത്തില്‍ ചീട്ടു കൊട്ടാരം പോലെ തകര്‍ന്ന് വീണ് ഇന്ത്യന്‍ മുന്‍നിര. ന്യൂസിലാന്‍ഡിന് 180 റണ്‍സിന്റെ വിജയ ലക്ഷ്യം. മധ്യനിരയില്‍ രവീന്ദ്ര ജഡേജ നേടിയ അര്‍ധ സെഞ്ചുറിയുടെ ബലത്തിലാണ് ഇന്ത്യ പൊരുതാവുന്ന സ്‌കോറിലെത്തിയത്.

ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും രണ്ട് റണ്‍സ് മാത്രമെടുത്ത് പുറത്തായി. പിന്നാലെ വന്നവരും ചെറുത്തു നില്‍ക്കാതെ കൂടാരം കയറുകയായിരുന്നു. നായകന്‍ വിരാട് കോഹ്ലി 18 റണ്‍സുമായി പുറത്തായി. കെഎല്‍ രാഹുല്‍ ആറ് റണ്‍സ് മാത്രമെടുത്തു. പിന്നീട് ധോണിയും ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്നുള്ള കൂട്ടുകെട്ട് ഇന്ത്യയെ തിരികെ കൊണ്ടു വരുമെന്ന് തോന്നിച്ചെങ്കിലും അതുണ്ടായില്ല. ധോണി 42 പന്തുകള്‍ നേരിട്ട് 17 റണ്‍സാണെടുത്തത്. ഹാര്‍ദ്ദിക് പാണ്ഡ്യ അഞ്ചാമനായി എത്തി 37 പന്തില്‍ 30 റണ്‍സ് നേടി. ദിനേശ് കാര്‍ത്തിക്കും രണ്ടക്കം കടന്നില്ല.

ഇതോടെ ഇന്ത്യ വന്‍ ദുരന്തം മുന്നില്‍ കണ്ടു. എന്നാല്‍ അവസാന ഓവറുകളില്‍ രവീന്ദ്ര ജഡേജ മികച്ച ചെറുത്തു നില്‍പ്പ് നടത്തുകയായിരുന്നു. 50 പന്തുകളില്‍ 54 റണ്‍സാണ് ജഡേജ നേടിയത്. കുല്‍ദീപ് യാദവ് 36 പന്തില്‍ 19 റണ്‍സുമായി ജഡേജയ്ക്ക് പിന്തുണ നല്‍കി.

നാല് വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോള്‍ട്ടാണ് ഇന്ത്യയുടെ നട്ടെല്ലൊടിച്ചത്. 6.2 ഓവര്‍ എറിഞ്ഞ ബോള്‍ട്ട് 33 റണ്‍സ് വിട്ടു കൊടുത്താണ് നാല് വിക്കറ്റെടുത്തത്. രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍,കെഎല്‍ രാഹുല്‍, കുല്‍ദീപ് യാദവ് എന്നിവരുടെ വിക്കറ്റുകളാണ് ബോള്‍ട്ട് നേടിയത്. മൂന്ന് വിക്കറ്റുമായി ജിമ്മി നീഷം ബോള്‍ട്ടിന് മികച്ച പിന്തുണ നല്‍കി.

നാലാം സ്ഥാനാക്കാരനെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇന്ത്യ കിവീസിനെതിരെ ഇറങ്ങിയത്. എന്നാല്‍ ആ സ്ഥാനത്ത് ഇറങ്ങിയ കെഎല്‍ രാഹുല്‍ പരാജയപ്പെട്ടതോടെ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചത്.

നാലാം സ്ഥാനത്ത് ആരെ ഇറക്കുമെന്ന കാര്യത്തില്‍ ഇന്ത്യന്‍ ക്യാമ്പില്‍ ഇതുവരെ വ്യക്തമായൊരു ഉത്തരം കണ്ടെത്താനായിട്ടില്ല. അതിനാല്‍ ഇന്നത്തേയും അടുത്തേയും പരിശീലന മത്സരങ്ങള്‍ ഇന്ത്യയ്ക്ക് ആ നാലാം സ്ഥാനക്കാരനെ കണ്ടെത്താന്‍ ഏറെ നിര്‍ണായകമാണ്. അതേസമയം, മറുവശത്ത് ന്യൂസിലാന്‍ഡിലിന് ടോം ലാഥമിന്റെ അഭാവം തിരിച്ചടിയായേക്കും.

വിരാട് കോഹ്ലി നയിക്കുന്ന ടീമിന് വീണ്ടും ലോകകപ്പ് ഇന്ത്യയിലെത്തിക്കാന്‍ സാധിക്കുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റു നോക്കുന്നത്. അതിനുള്ള എല്ലാ പ്രതിഭയും ഇന്ത്യന്‍ നിരയിലുണ്ട്. ലോക ചാമ്പ്യന്മാര്‍ക്ക് ചേര്‍ന്ന പ്രകടനം പുറത്തെടുക്കുന്നുമുണ്ട്.

ഈ ലോകകപ്പിനെത്തുന്ന ടീമുകളില്‍ കിരീടം ഉയര്‍ത്താന്‍ സാധ്യതയുള്ളവരില്‍ ഏറ്റവും മുന്നിലുള്ള ടീമുകളിലൊന്നാണ് ഇന്ത്യ. അതുകൊണ്ട് തന്നെ പ്രതീക്ഷയുടെ സമ്മര്‍ദ്ദവും ടീമിനു മേലുണ്ട്. അതിനെക്കൂടി അതിജീവിച്ച് വേണം വിരാടും സംഘവും ഇംഗ്ലണ്ടിലിറങ്ങുക. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Copyright © . All rights reserved