യുട്യൂബിൽ ശ്രദ്ധേയമായി മാറിയ ‘ദി നൈറ്റ്‘ നും ’യുകെ മല്ലു ഫ്രസ്ട്രേറ്റഡ്‘ നും ശേഷം യുകെയിലെ മലയാളി സിനിമാസ്നേഹികളുടെ കൂട്ടായ്മയായ ഡെസ്പരാഡോസ് ഫിലിം കമ്പനിയുടെ ബാനറിൽ പ്രശാന്ത് നായർ പാട്ടത്തിൽ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ മലയാളം ഹൃസ്വചിത്രമാണ് ’ദ സിസർ കട്ട്’
ബ്രിട്ടീഷ് സിനിമാതാരവും തിയേറ്റർ ആർട്ടിസ്റ്റുമായ സാറ എലിസബത്ത് പ്രധാനവേഷത്തിൽ എത്തിയ ഈ ഷോർട്ട് ഫിലിം ഇതിനകം തന്നെ യുട്യൂബിൽ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു.
ബ്രിട്ടീഷ് അഭിനേതാക്കളെ ഉൾപ്പെടുത്തി പൂർണ്ണമായും യുകെയിൽ ചിത്രീകരിച്ച് വിഷു ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി യുട്യൂബിൽ റിലീസ് ചെയ്ത ഈ ഹൃസ്വചിത്രത്തിന്റെ നിർമ്മാണം ജോ സഖറിയ, സുനിൽ രാജൻ എന്നിവർ ചേർന്ന് നിർവഹിച്ചിരിക്കുന്നു. രചന പ്രശാന്ത് നായർ പാട്ടത്തിൽ, ജിഷ്ണു വെട്ടിയാർ. ക്യാമറ കിഷോർ ശങ്കർ, സംഗീത സംവിധാനം ഋതു രാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് രഞ്ജിത്ത് വിജയരാഘവൻ, മാത്തുക്കുട്ടി ജോൺ.
യൂട്യൂബ് ലിങ്ക് :
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൗത്താംപ്ടണ്‍ മലയാളിയായ ഷിന്റോ പള്ളുരുത്തിലിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിദ്യാഭ്യാസ രംഗത്ത് ജോലി ചെയ്തിരുന്ന ഷിന്റോയുടെ മരണം ഹൃദയാഘാതം മൂലമെന്നാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന വിവരം.
ഐല്‍ ഓഫ് വിറ്റിലെ ഹോട്ടല്‍ മുറിയില്‍ ഷിന്റോയയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നാട്ടില്‍ കണ്ണൂര്‍ ഉളിക്കല്‍ സ്വദേശിയാണ് ഷിന്റോ. ഭാര്യയും രണ്ടു പെണ്‍മക്കളും അടങ്ങുന്നതാണ് ഷിന്റോയുടെ കുടുംബം. കൂടുതൽ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ.
ഷിന്റോ പി ഡി പള്ളുരുത്തിലിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ലോകമലയാളികളെ ഒരു കുടക്കീഴില്‍ അണി നിരത്തുന്ന ഓവർസീസ് റസിഡൻ്റ് മലയാളീസ് അസോസിയേഷന്‍ (ORMA) അഥവാ ‘ഓര്‍മ്മ ഇൻറർനാഷണൽ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈനായി ഒരുക്കുന്ന പ്രസംഗ മത്സരം മൂന്നാം സീസൺ, ആദ്യഘട്ടം ഏപ്രിൽ 25 വരെ. ഒന്നാം സീസണിൽ 428 പേരും, രണ്ടാം സീസണിൽ 1467 പേരും പങ്കെടുത്ത, മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന മത്സരങ്ങളുടെ വിജയികള്‍ക്കായി മൂന്നാം സീസണിലും പത്ത് ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡുകളാണ് കാത്തിരിക്കുന്നത്.
ആദ്യഘട്ട മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ജൂനിയർ – സീനിയർ ക്യാറ്റഗറികളിലെ ഇംഗ്ലീഷ് – മലയാളം വിഭാഗം വിദ്യാര്‍ത്ഥികളില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെടുന്ന 25 വീതം വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാം ഘട്ട മത്സരത്തില്‍ പങ്കെടുക്കാം. സെക്കന്‍ഡ് റൗണ്ട് മത്സരത്തില്‍ നിന്നും വിജയികളാകുന്ന 15 വീതം വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് 9 ന് നടക്കുന്ന ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടും. കൃത്യമായ പരിശീലനം നല്‍കിക്കൊണ്ടു പ്രസംഗമത്സരം നടത്തുന്ന ആദ്യത്തെ സംഘടനയെന്ന ബഹുമതിയും ഓര്‍മ്മയ്ക്ക് അവകാശപ്പെടാവുന്നതാണ്. ഒന്നാം റൗണ്ടിൽ തിരഞ്ഞെടുക്കപ്പെടുന്ന മുഴുവന്‍ മത്സരാര്‍ത്ഥികള്‍ക്കും പ്രസംഗ പരിശീലനം നല്‍കിയതിനു ശേഷം മത്സരത്തിനു തയ്യാറാക്കുന്ന മറ്റൊരു സംഘടന ഇല്ലെന്നു തന്നെ പറയാം. വിജയികള്‍ക്കു സിവില്‍ സര്‍വ്വീസ് പരിശീലനം ലഭിക്കുന്നതിനായുള്ള സ്‌കോളര്‍ഷിപ്പും ഓര്‍മ്മയുടെ സംഘാടകര്‍ ഇന്ത്യയിലെ തന്നെ പ്രശസ്തമായ വേദിക് സിവില്‍ സര്‍വ്വീസ് ട്രെയിനിങ്ങു അക്കാദമി വഴി ഒരുക്കി നല്‍കുന്നു. രജിസ്റ്റർ ചെയ്യുന്ന സമയത്തു പഠിക്കുന്ന ഗ്രേഡ് അനുസരിച്ചു, ഏഴാം ക്ലാസ്സുമുതൽ പത്താം ക്ലാസ്സുവരെയുള്ളവർക്ക് ജൂനിയര്‍ വിഭാഗത്തിലും പതിനൊന്നാം ക്ലാസ്സുമുതൽ ഡിഗ്രി അവസാനവർഷം വരെയുള്ളവർക്ക് സീനിയർ വിഭാഗത്തിലും പങ്കെടുക്കാം. 2025 ഓഗസ്റ്റ് 8,9 തീയതികളില്‍ പാലായില്‍ വെച്ച് ഗ്രാന്‍ഡ് ഫിനാലെ നടക്കും..

ലോക സമാധാനം(World Peace) എന്ന വിഷയത്തെക്കുറിച്ച് മൂന്നു മിനിറ്റല്‍ കവിയാത്ത പ്രസംഗത്തിൻ്റെ വീഡിയോ, ഗൂഗിള്‍ഫോമിലൂടെ അപ്‌ലോഡ് ചെയ്യണം. ഗൂഗിള്‍ ഫോമില്‍ വീഡിയോ അപ് ലോഡ് ചെയ്യാന്‍ സാധിക്കാത്ത പക്ഷം [email protected] എന്ന ഈമെയിലില്‍ അയച്ചു നല്‍കാവുന്നതാണ്. വീഡിയോയുടെ തുടക്കത്തില്‍ തന്നെ മത്സരാർത്ഥി പേര് കൃത്യമായി പറയണം.ഫൈനല്‍ റൗണ്ടിന് മുന്നോടിയായി മത്സരാര്‍ത്ഥികള്‍ക്ക് പബ്ലിക് സ്പീക്കിംഗില്‍ പ്രത്യേക പരിശീലനം നൽകുന്നതാണ്. മത്സരവും പരിശീലന പരിപാടികളും തികച്ചും സൗജന്യമാണ്. രജിസ്ട്രേഷൻ ഫോമിനും, കൂടുതൽ വിവരങ്ങൾക്കും www.ormaspeech.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഫോൺ: എബി ജെ ജോസ്, +91 701 263 6908, ജോസ് തോമസ് +1 412 656 4853.
വേദിക് ഐഎഎസ് ട്രെയിനിംഗ് അക്കാദമി, കാര്‍നെറ്റ് ബുക്‌സ്, കരിയര്‍ ഹൈറ്റ്‌സ്, സെറിബ്രോ എഡ്യൂക്കേഷൻ, സിനെർജി കൺസൾറ്റൻറ്സ് എന്നിവയുമായി സഹകരിച്ചാണ് ഓര്‍മ്മ സീസണ്‍ 3 പ്രസംഗ മത്സരം സംഘടിപ്പിക്കുന്നത്. ഗ്രാന്‍ഡ് പ്രൈസായ ‘ഓര്‍മാ ഒറേറ്റര്‍ ഓഫ് ദി ഇയര്‍-2025 ‘ പ്രതിഭയ്ക്ക് അറ്റോണി ജോസഫ് കുന്നേല്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഒരു ലക്ഷം രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും പ്രശസ്തിപത്രവും സമ്മാനം ലഭിക്കും.

സീനിയര്‍ വിഭാഗത്തില്‍ മലയാളം-ഇംഗ്ലീഷ് ഭാഷകളില്‍ ഒന്നാം സ്ഥാനം നേടുന്ന മത്സരാര്‍ത്ഥികള്‍ക്ക് 50,000 രൂപ വീതം ക്യാഷ് അവാര്‍ഡ് ലഭിക്കും. 30,000 രൂപ വീതമുള്ള രണ്ട് രണ്ടാം സമ്മാനങ്ങളും, 20,000 രൂപ വീതമുള്ള മൂന്ന് മൂന്നാം സമ്മാനങ്ങളും, 10,000 രൂപ വീതമുള്ള നാല് നാലാം സമ്മാനങ്ങളും, 5000 രൂപ വീതമുള്ള മൂന്ന് അഞ്ചാം സമ്മാനങ്ങളും യഥാക്രമം നല്‍കും.
ജൂനിയര്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്-മലയാളം ഭാഷകളിലായി വിജയികളാകുന്ന മത്സരാര്‍ത്ഥികള്‍ക്ക് 25,000 രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുക. 15,000 രൂപ വീതമുള്ള രണ്ട് രണ്ടാം സമ്മാനങ്ങളും 10,000 രൂപ വീതമുള്ള മൂന്ന് മൂന്നാം സമ്മാനങ്ങളും 5000 രൂപ വീതമുള്ള നാല് നാലാം സമ്മാനങ്ങളും 3000 രൂപ വീതമുള്ള മൂന്ന് അഞ്ചാം സമ്മാനങ്ങളും ലഭിക്കും.
മദ്രാസ് ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഡോ. കെ നാരായണക്കുറുപ്പ്, ഡിആര്‍ഡിഒ-എയ്‌റോ സിസ്റ്റംസ് മുൻ ഡയറക്ടർ ജനറൽ ഡോ. ടെസ്സി തോമസ്, അമേരിക്കയിലെ അർക്കാഡിയ യൂണിവേഴ്സിറ്റി പ്രസിഡൻ്റ് ഡോ. അജയ് നായര്‍, ഹോളി ഫാമിലി യൂണിവേഴ്സിറ്റി അക്കാദമിക് അഫ്യേഴ്സ് വൈസ് പ്രസിഡൻ്റ് ഡോ. ബിന്ദു ആലപ്പാട്ട് , മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. ബാബു സെബാസ്റ്റ്യന്‍, പ്രശസ്ത മെന്റലിസ്റ് നിപിൻ നിരവത്ത്, ചലച്ചിത്ര സംവിധായകൻ ലാല്‍ ജോസ്, കോര്‍പ്പറേറ്റ് ട്രെയിനര്‍ ആന്‍ഡ് ബിസിനസ് കോച്ച് ഷമീം റഫീഖ് എന്നിവരാണ് ഓര്‍മ്മ അന്താരാഷ്ട്ര പ്രസംഗ മത്സരത്തിന്റെ അഡ്വൈസറി ബോർഡ് അംഗങ്ങൾ.
അമേരിക്കയില്‍ അദ്ധ്യാപകനും മോട്ടിവേറ്റര്‍ എഡ്യൂക്കേറ്ററുമായ ജോസ് തോമസ് ചെയര്‍മാനായുള്ള ഓര്‍മ്മ ഇന്റര്‍നാഷണല്‍ ടാലൻ്റ് പ്രൊമോഷന്‍ ഫോറമാണ് പ്രസംഗ മത്സരത്തിന് നേതൃത്വം നല്‍കുന്നത്. അറ്റോണി ജോസഫ് കുന്നേല്‍ (Kunnel Law, ഫിലാഡല്‍ഫിയ), അലക്‌സ് കുരുവിള (മാനേജിംഗ് ഡയറക്ടര്‍, കാര്‍നെറ്റ് ബുക്‌സ്), ഡോ. ആനന്ദ് ഹരിദാസ് M.D, MMI, FACC (സ്‌പെഷ്യലിസ്റ്റ് ഇന്‍ ക്ലിനിക്കല്‍ കാര്‍ഡിയോവാസ്‌കുലര്‍ മെഡിസിന്‍), ഡോ. ജയരാജ് ആലപ്പാട്ട് (സീനിയർ കെമിസ്റ് ) ഷൈന്‍ ജോണ്‍സണ്‍ (റിട്ട. HM, SH ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തേവര), എന്നിവരാണ് ഡയറക്ടര്‍മാര്‍. എബി ജെ ജോസ് (ചെയര്‍മാന്‍, മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍)-സെക്രട്ടറി, ഷാജി അഗസ്റ്റിന്‍ – ഫിനാന്‍ഷ്യല്‍ ഓഫീസര്‍, മിസ്. എയ്മിലിന്‍ റോസ് തോമസ് (യുഎന്‍ സ്പീച്ച് ഫെയിം ആന്‍ഡ് യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയ സ്റ്റുഡൻ്റ് )-യൂത്ത് കോര്‍ഡിനേറ്റര്‍.
സജി സെബാസ്റ്റ്യൻ, (പ്രസിഡൻ്റ് ), ക്രിസ്റ്റി എബ്രഹാം (ജനറല്‍ സെക്രട്ടറി), ജോസ് ആറ്റുപുറം (ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍), റോഷന്‍ പ്ലാമൂട്ടില്‍ (ട്രഷറര്‍), പബ്ലിക് ആൻഡ് പൊളിറ്റിക്കൽ അഫ്ഫെയർ ചെയർ വിൻസൻ്റ് ഇമ്മാനുവേൽ, ഓര്‍മ കേരള ചാപ്റ്റര്‍ പ്രസിഡൻ്റ് കുര്യാക്കോസ് മണിവയലില്‍ എന്നീ ഓര്‍മ രാജ്യാന്തര ഭാരവാഹികളും ടീമിലുണ്ട്. സിനർജി കൺസൾട്ടൻസിയിലെ ബെന്നി കുര്യൻ, സോയി തോമസ് എന്നിവരാണ് പ്രസംഗ പരിശീലനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ജോർജ് കരുണയ്ക്കൽ, പ്രൊഫ സർ ടോമി ചെറിയാൻ എന്നിവർ മെൻറ്റേഴ്‌സ് ആയി പരിപാടികൾക്കു നേതൃത്വം നൽകുന്നു.
ഓര്‍മ്മയൊരുക്കുന്ന അന്താരാഷ്ട്ര പ്രസംഗ മത്സരത്തിന് ലോകത്തി ൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പ്രൊമോട്ടര്‍മാരുടേയും അനേകം ബിസിനസ് സ്‌പോണ്‍സര്‍മാരുടെയും പിന്തുണയുണ്ട്. 2009ല്‍ അമേരിക്കയിലെ ഫിലാഡല്‍ഫിയയിലാണ് ഓര്‍മ ഇൻ്റെര്‍നാഷണല്‍ എന്ന ഓവര്‍സീസ് റസിഡൻ്റ് മലയാളീസ് അസ്സോസിയേഷന്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ആറു റീജിയനുകളിലായി നിരവധി പ്രൊവിൻസുകളും, അവയ്‌ക്കു കീഴിൽ ചാപ്റ്ററുകളും യൂണിറ്റുകളുമായി ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്നു ഒരു അന്താരാഷ്ട്ര സംഘടനയായി ഓർമ്മ വളർന്നുകൊണ്ടിരിക്കുന്നു.
അപ്പച്ചൻ കണ്ണഞ്ചിറ
സ്റ്റീവനേജ്: ഹർട്ട്ഫോർഡ്ഷയറിലെ പ്രശസ്ത മലയാളി അസ്സോസ്സിയേഷനും, കലാ-കായിക-സാമൂഹ്യ-സാംസ്‌കാരിക മേഖലകളിൽ ലണ്ടനിലെ പ്രമുഖ സാന്നിദ്ധ്യവുമായ ‘സർഗ്ഗം സ്റ്റീവനേജും’, പ്രാദേശിക മേഖലയിലെ പ്രമുഖ ബാഡ്മിന്റൺ ക്ലബ്ബായ ‘സ്റ്റീവനേജ് സ്മാഷേഴ്‌സും’ സംയുക്തമായി ‘ഓൾ യു കെ ഓപ്പൺ മെൻസ് ഇന്റർമീഡിയേറ്റ് ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ്’ സംഘടിപ്പിക്കുന്നു. ‘സർഗ്ഗം-സ്മാഷേഴ്സ്’ മെൻസ് ഡബിൾസ് ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ് സ്റ്റീവനേജ് ‘മാരിയോട്ട്സ് ജിംനാസ്റ്റിക്‌സ് ക്ലബ്ബ്’ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് മെയ് 31 ന് ശനിയാഴ്ചയാണ് നടത്തപ്പെടുന്നത്. ടൂർണ്ണമെന്റ് ജേതാക്കൾക്കായി കാത്തിരിക്കുന്നത് കാഷ് പ്രൈസുകളോടൊപ്പം, ട്രോഫികളും, ജേഴ്സികളും അടങ്ങുന്ന ആകർഷകങ്ങളായ സമ്മാനങ്ങളാണ്.
കായിക പ്രേമികളുടെ ഈറ്റില്ലമായ സ്റ്റീവനേജിൽ നടത്തപ്പെടുന്ന ബാഡ്മിന്റൺ മത്സരമെന്ന നിലയിലും, വലിയ സമ്മാനങ്ങൾ നൽകുന്ന വേദിയെന്ന നിലയിലും ഈ കായിക മാമാങ്കത്തിൽ ഭാഗഭാക്കാകുവാൻ ആഗ്രഹിക്കുന്ന ടീമുകൾ തങ്ങളുടെ അവസരം ഉറ പ്പാ ക്കുന്നതിനായി ഉടൻ തന്നെ ഫീസടച്ച് റജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് സംഘാടകർ അറിയിച്ചു. ആദ്യം പേരുകൾ രെജിസ്റ്റർ ചെയ്യുന്ന പത്തു ടീമുകൾക്ക് സ്റ്റീവനേജ് സ്മാർട്ട് വെയർ ഔട്‍ഫിറ്റ്സ് തയ്യാറാക്കുന്ന മനോഹരമായ ബാഡ്മിന്റൺ ജേഴ്സികൾ ലഭിക്കുന്നതുമാണ്.
യോനെക്സ് മാവിസ് 300 ഗ്രേഡ് പ്ലാസ്റ്റിക്ക് ഷട്ടിൽ ഉപയോഗിച്ച് നടത്തുന്ന മത്സരത്തിൽ, ഇംഗ്ലണ്ട് ദേശീയ ബാഡ്മിന്റൺ തലത്തിൽ, എ,ബി,സി ലെവൽ കാറ്റഗറിയിലുള്ള കളിക്കാരെ പങ്കുചേരുവാൻ അനുവദിക്കുന്നതല്ല. മത്സരത്തിൽ പങ്കെടുക്കുന്ന ഡബിൾസ് ടീമംഗങ്ങൾ തങ്ങളുടെ ടീം പാർട്ണറെ നിർണ്ണയിക്കുമ്പോൾ ഇന്റർമീഡിയേറ്റ് മത്സര യോഗ്യതാ നിയമം പാലിക്കേണ്ടതാണ് എന്ന് സംഘാടകർ അറിയിച്ചു. മത്സരങ്ങൾ മെയ് 31 നു ശനിയാഴ്ച രാവിലെ ഒമ്പതു മണിക്ക് ആരംഭിക്കുന്നതാണ്.
യു കെ യിലെ ബാഡ്മിന്റൺ ടൂർണമെന്റുകളിൽ ഏറ്റവും മികച്ച സമ്മാനങ്ങൾ നൽകുന്ന ‘സർഗ്ഗം-സ്മാഷേഴ്സ്’ മത്സരങ്ങളിൽ ‘ഒന്നാം സമ്മാനം 501 പൗണ്ടും ട്രോഫിയും, രണ്ടാം സമ്മാനം 301 പൗണ്ടും ട്രോഫിയും, മൂന്നാം സമ്മാനം 201 പൗണ്ടും ട്രോഫിയും, നാലാം സ്ഥാനം ലഭിക്കുന്ന ടീമിന് ട്രോഫിയും 101 പൗണ്ടും ആണ് സംഘാടകർ വാഗ്ദാനം ചെയ്യുന്നത്.

For More Details :
Manoj John : 07735285036
Tom: 07477183687
Anoob : 07429099050
Tournament Venue:
Marriotts Gymnastics Club , Telford Ave,
Stevenage SG2 0AJ
റോഡ് മാർഗ്ഗം യുകെയിൽ നിന്നും കേരളത്തിലേക്ക് യാത്ര. ഏപ്രിൽ പതിനാലാം തിയതി ആരംഭിക്കുന്ന യാത്ര ജൂൺ പതിനഞ്ചാം തീയതിയോടുകൂടി കേരളത്തിൽ എത്തും. ദി ഗ്രേറ്റ് റോഡ് ട്രിപ്പിലെ സഞ്ചാരികളായ സാബു ചാക്കോ , ഷോയി ചെറിയാൻ, റെജി തോമസ്, ബിജു പി മാണി എന്നിവരാണ് യാത്ര നടത്തുന്നത്.
ഈ യാത്രയിലൂടെ മാഞ്ചസ്റ്ററിലെ ക്രിസ്റ്റി കാൻസർ ഹോസ്പിറ്റലിന് വേണ്ടി ചാരിറ്റി ഫണ്ട് റൈസിംഗും നടത്തുന്നു. സൂര്യൻ അസ്‌തമിക്കാത്ത നാട്ടിലെ മാഞ്ചസ്‌റ്ററിൽ നിന്നും ഫ്രാൻസ്, ബെൽജിയം, ജർമ്മനി, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ, കൊറേഷ്യ, ഹംഗറി, ബോസ്‌നിയ, മോണ്ടനോഗ്രോ, സെർബിയ, റൊമാനിയ, ടർക്കി, ജോർജിയ, റഷ്യ, ഖസാക്കിസ്ഥാൻ, ചൈന, തുടർന്ന് നേപ്പാളിലൂടെ ഇന്ത്യയിൽ എത്തി ഏകദേശം 60 ദിവസങ്ങൾ കൊണ്ട് രണ്ട് കോണ്ടിനെൻ്റുകൾ 20 രാജ്യങ്ങൾ സഞ്ചരിച്ചാണ് നമ്മുടെ സ്വന്തം ഗോഡ്‌സ് ഓൺ കൺട്രി ആയ കേരളത്തിൽ എത്തുന്നത്.
തിരിച്ച് 2025 ഓഗസ്‌റ്റ് ഇരുപതാം തീയതി ഇതേ റൂട്ടിലൂടെ തിരികെ മാഞ്ചസ്‌റ്ററിൽ എത്തും. അനേകായിരം ക്യാൻസർ രോഗികൾക്ക് താങ്ങും തണലും അഭയവുമായ മാഞ്ചസ്‌റ്റർ ലെ കാൻസർ ഹോസ്‌പിറ്റൽ ആയ ക്രിസ്‌റ്റി ഹോസ്‌പിറ്റലിലേക്കുള്ള ഒരു ഫണ്ട് റൈസിംഗും ഈ യാത്രയിലൂടെ ലക്ഷ്യമിടുന്നുണ്ട്.
ഈ ചാരിറ്റി പ്രവർത്തനത്തിൽ നിങ്ങൾക്കും പങ്കാളികളാകാം. ഇതിനോടൊപ്പം ഉള്ള ക്യു ആർ കോഡ് സ്‌കാൻ ചെയ്ത് നിങ്ങൾക്ക് ഇഷ്ടമുള്ള ചെറുതോ വലുതോ ആയ തുക ക്രിസ്‌റ്റി ഹോസ്‌പിറ്റലിൽ ചാരിറ്റി ഫണ്ടിലേക്ക് നൽകാം.
കെന്റ് അയ്യപ്പ ടെമ്പിളും കെന്റ് ഹിന്ദുസമാജംവും സംയുക്തമായി വിഷു ആഘോഷങ്ങളും, അയ്യപ്പ പൂജയും സംഘടിപ്പിക്കുന്നു. ഈ വരുന്ന ഏപ്രിൽ 14 ആം തീയതി തിങ്കളാഴ്ച രാവിലെ 10 മണി മുതൽ 3 മണി വരെ വിഷു ആഘോഷങ്ങളും. വൈകുന്നേരം 5 മണി മുതൽ 7 മണി വരെ അയ്യപ്പ പൂജയും ആണ് ചടങ്ങുകൾ. അന്നേ ദിവസം വിഷു കണി, വിഷു കൈനീട്ടം, വിഷു സദ്യ, അയ്യപ്പ പൂജ എന്നിവഉണ്ടായിരിക്കുന്നതാണ്.
വിലാസം
1 Northgate, Rochester, Kent, ME1 1LS
കൂടുതൽ വിവരങ്ങൾക്കും, രജിസ്ട്രേഷനും
07973151975 / 07906130390 /07985245890 / 07507766652 /07838170203
Email: [email protected] / [email protected]
www.kentayyappatemple.org

പ്രാർത്ഥിക്കാനും വിശ്വാസികളെ കൂട്ടാനും പുതുവഴികൾ തേടുകയാണ് യുകെയിലെ ആരാധനാലയങ്ങൾ. കാരണം വികസിത രാജ്യങ്ങളില്‍ ജനങ്ങൾക്ക് മതപരമായ വിശ്വാസം നഷ്ടപ്പെട്ട് തുടങ്ങിയിട്ട് കാലം കുറച്ചായി. വടക്കന്‍ ഇംഗ്ലണ്ടിലെ ഷിപ്ലി നഗരത്തിലെ സെന്‍റ്. പീറ്റേഴ്സ് ആംഗ്ലിക്കന്‍ ചര്‍ച്ചാണ് ഇന്നത്തെ റെസ്‍ലിംഗ് ചര്‍ച്ച് ആയി രൂപം മാറിയത് . പ്രൊഫഷണല്‍ റെസ്‍ലിംഗും യേശുവുമാണ് തന്നെ രക്ഷിച്ചതെന്നാണ് പാസ്റ്റര്‍ ഗോരേത്ത് തോംപ്സണ്‍ അവകാശപ്പെടുന്നത്. അദ്ദേഹം പള്ളിയിലെത്തിയാല്‍ ഒരു ചെറിയ പ്രസംഗവും അതിന് ശേഷം പ്രാര്‍ത്ഥനയും നടക്കും. പിന്നാലെ രണ്ട് മണിക്കൂര്‍ നീളുന്ന പൊരിഞ്ഞ പോരാട്ടത്തിനാകും പള്ളി സാക്ഷ്യം വഹിക്കുക. സംഗതി വിജയം കണ്ടെന്നാണ് ഗേരേത്ത് തോംപ്സണ്‍ അവകാശപ്പെടുന്നത്. പള്ളി സ്ഥാപിച്ച ആദ്യ വര്‍ഷം തന്നെ 30 ഓളം പേര് ജ്ഞാനസ്നാനം ചെയ്ത് ക്രിസ്തുമതം സ്വീകരിച്ചെന്നും അദ്ദേഹം അവകാശപ്പെടുന്നു. 2011 -ലാണ് ഗോരേത്ത് തോംപ്സണ്‍ ക്രിസ്തുമതം സ്വീകരിച്ചത്. 2022 -ല്‍ അദ്ദേഹം ഒരു നൈറ്റ് ക്ലബ് വാങ്ങി, സെന്‍റ് പീറ്റേഴ്സ് പള്ളിയാക്കി മാറ്റുകയായിരുന്നു.
യൂകെ, യുഎസ്, യൂറോപ്യന്‍ രാജ്യങ്ങൾ എന്നിവിടങ്ങളിലെല്ലാം ഒരു മതത്തിലും വിശ്വസിക്കാത്തവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധവാണ് അടുത്ത കാലത്തായി രേഖപ്പെടുത്തിയത്. ഇതോടെ ഇവിടങ്ങളിലെ ക്രിസ്ത്യന്‍ പള്ളികളിലേക്ക് വിശ്വാസികളെത്താതെയായി. വിശ്വാസികൾ വരാതായതോടെ പള്ളികളിലെ വരുമാനം കുറഞ്ഞു. പല പള്ളികളും നൈറ്റ് ക്ലബുകളായി മാറി. ഇതിനിടെയാണ് ഗുസ്തിയെയും ക്രിസ്തുവിനെയും ഒരു പോലെ വിശ്വസിക്കുന്ന 37 -കാരനായ കരിസ്മാറ്റിക് വ്യക്തിയായ ഗേരേത്ത് തോംപ്സണ്‍ പുതിയൊരു പള്ളി തുടങ്ങിയത്.
ഇന്ന് തോംപ്സണിന്‍റെ പള്ളിയില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും റെസ്‍ലിംഗ് പരിശീലനമുണ്ട്. ഒപ്പം സ്ത്രീകൾക്ക് പ്രത്യേക പ്രതിരോധ ക്ലാസുകളും. പള്ളിയില്‍ റെസ്‍ലിംഗ് ഉള്ള ദിവസങ്ങളില്‍ ഏതാണ്ട് 200 പേരാണ് എത്താറുള്ളതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. സെന്‍റ്. പീറ്റേഴ്സ് ആംഗ്ലിക്കന്‍ ചര്‍ച്ച് ഇന്ന് അറിയപ്പെടുന്നത് റെസ്‍ലിംഗ് ചര്‍ച്ച് എന്നാണ്.
യുകെയില്‍ പള്ളിയില്‍ പോകുന്നവരുടെ എണ്ണത്തില്‍ വലിയ ഇടിവാണ് കഴിഞ്ഞ ദശകത്തില്‍ രേഖപ്പെടുത്തിയത്. 2021 ലെ സെന്‍സസ് പ്രകാരം ഇംഗ്ലണ്ടിലെയും വെയിൽസിലെയും പകുതിയില്‍ താഴെ മാത്രം ആളുകളാണ് തങ്ങൾ ക്രിസ്ത്യാനികളാണെന്ന് കരുതുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ മതമില്ലെന്ന് കരുതുന്നവരുടെ സംഖ്യ 25 ശതമാനത്തില്‍ നിന്നും 37 ശതമാനത്തിലേക്കാണ് കുതിച്ചുയര്‍ന്നത്. അതിനാല്‍ ക്രിസ്ത്യന്‍ പള്ളികളെല്ലാം വിശ്വാസികളെ പള്ളികളിലേക്ക് എത്തിക്കാന്‍ പുതുവഴി തേടുകയാണെന്ന് റിപ്പോര്‍ട്ടുകളും പറയുന്നു.
മതസൗഹാർദ്ദത്തിനു പേരുകേട്ട, കുട്ടനാടിന്റെ കവാടമായ, അഞ്ചുവിളക്കിന്റെ നാട് എന്നറിയപ്പെടുന്ന ചങ്ങനാശേരിക്കാരുടെ യുകെയിലെ സ്നേഹ സംഗമം ആദ്യമായി നോർത്താംപ്ടൺ ഷെയറിലെ കെറ്ററിങ്ങിൽ ഈ വരുന്ന ജൂൺ 28 ശനിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ നടക്കുകയാണ്. എല്ലാ ചങ്ങനാശേരിക്കാരെയും ഈ സംഗമത്തിലേക്കു ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു.
June 28th Saturday 2025
Time:2:00-10:00pm
Kettering
Venue:KETTERING GENERAL HOSPITAL SOCIAL CLUB,108 Gipsy Lane, Kettering. NN16 8UB.
For more details & Registration:
Manoj Thomas:07846 475589
Jomon Mammoottil:07930431445
Soby Varghese: 07768038338

ശാലിനി ലെജു
ഒരിക്കൽ ഒരാളോട് ഒറ്റവരിയിൽ ലോകത്തെക്കുറിച്ച് എഴുതാമോ എന്ന് ചോദിച്ചു.. ഉത്തരം എഴുതുവാൻ അയാൾക്ക് അധിക സമയം വേണ്ടി വന്നില്ല.. ഒറ്റ വാക്കിൽ ആ ഉത്തരം ഇതായിരുന്നു.. ” അമ്മ “. ശരിക്കും അയാൾക്ക് ലോകം എന്നത് അമ്മ ആയിരുന്നു. അതിനു കാരണം -കണ്ട നാൾ മുതൽ
“കണ്ണുകളെ വിളക്കാക്കി.. കൈകളെ തൊട്ടിലാക്കി… രക്തത്തെ പാലാക്കി.. മാറിടം മെത്തയാക്കി…ശ്വാസത്തെ ഈണമാക്കി.. വാക്കുകൾ താരാട്ടാക്കി ” ലാളിച്ചത് അമ്മ മാത്രം ആയിരുന്നു. അങ്ങനെ എങ്കിൽ ലോകം അവന്റെ മുന്നിൽ അമ്മയല്ലാതെ മറ്റെന്താകും? തർക്ക വിഷയം അല്ലാ കേട്ടോ.. ഓരോത്തരുടെ നിലപാടുകൾ വ്യത്യസ്തമാകാം.. എങ്കിലും അമ്മക്ക് പകരം അമ്മ മാത്രം..
എത്ര മാത്രം പ്രകീർത്തിച്ചാലും അത് കുറവല്ലാത്ത ഒരു മഹത് പ്രതിഭാസം തന്നെ അല്ലെ അമ്മ. അടുത്തിടെ ഒരു സിനിമയിൽ കണ്ട ഒരു പരാമർശം ആണ്- യഥാർത്ഥ പോരാളി അമ്മ മാത്രം ആണത്രേ.. എന്നാൽ ഈ 2025, തുടക്കത്തിൽ തന്നെ, ചിറകറ്റവരായി… നിരാലംബരായി… നിസ്സഹായരായി.. ജീവിതത്തോട് വിട പറഞ്ഞ പോരാളികളായ അമ്മമാരുടെ മുഖം ആണ് എന്റെ കണ്ണിനു മുന്നിൽ തെളിഞ്ഞു വരുന്നത്. പ്രത്യേകിച്ച് ഷൈനി എന്നാ അമ്മ മാലാഖയും രണ്ടു സുന്ദരി മാലാഖ കുഞ്ഞുങ്ങളും…മനസ്സിൽ നിന്നും പോകുന്നതേ ഇല്ല. ആദ്യ കുർബാന വേളയിൽ ഉള്ളിലെ ആർത്തിരമ്പുന്ന കടൽ അടക്കിപിടിച്ചു ചുണ്ടിൽ ഇളം മന്ദഹാസം ഒളിപ്പിച്ചു നിർത്തിയ നിഷ്കളങ്കരായ രണ്ടു കുരുന്നുകളും അമ്മയും.. ആ ചിത്രം മനസ്സിൽ തിങ്ങി വരുകയാണ്…ആ അമ്മക്കിളിക്ക് കുഞ്ഞുങ്ങളെ വഴിയിൽ ഉപേക്ഷിച്ചു തനിച്ചു പോകാൻ മനസ്സ് വന്നില്ല.
ഒരു ഷൈനി സമൂഹത്തിനു മുന്നിൽ ബാക്കി വെച്ച ചോദ്യങ്ങൾ അനേകം.. അങ്ങനെ എത്ര എത്ര പേർ.
ഒരു കൈത്താങ്ങിന്റെ ബലം കിട്ടാതെ പാതിവഴിയിൽ സ്വപ്നങ്ങൾ ബാക്കിആക്കി പോയവർ..ചിലർ ജീവിതത്തെ പേടിച്ചു ആത്മഹത്യ ചെയ്യുന്നു.. മറ്റു ചിലർ മരണത്തെ പേടിച്ചു ജീവിക്കുന്നു… രണ്ടും ഒരു പോലെ തന്നെ.
പണ്ട്, പിന്തുണക്കപ്പെടുവാൻ സാധ്യതകൾ ഇല്ലാതിരുന്ന ഭൂതകാലം നമുക്ക് മറക്കാം.. ഇന്നങ്ങനെ അല്ലല്ലോ.. എത്ര എത്ര പ്രവർത്തനങ്ങൾ ആണ് സോഷ്യൽ സർവീസ് പോലെ ഉള്ള വിഭാഗങ്ങളിൽ കരുതിയിരിക്കുന്നത്. ചിറകു തളർന്നെന്നു നമുക്ക് തോന്നുന്ന നമ്മുടെ ചുറ്റിലും ഉള്ള പ്രിയപ്പെട്ടവരെ നമുക്ക് ചേർത്തണയ്ക്കാം. അവർ നിങ്ങളുടെ അമ്മ തന്നെ ആകണം എന്ന് നിർബന്ധം ഇല്ല. നമ്മുടെ കുടുംബത്തിൽ ഉള്ളവർ, അയൽക്കാർ അങ്ങനെ നാം കണ്ടു മുട്ടുന്ന ആർക്കും ഈ അവസ്ഥകൾ ഉണ്ടാകാം. ഒരു നല്ല വാക്ക്.. നല്ല ചിരി… ഒരു സാന്ത്വനം..നൽകുന്ന ആശ്വാസം എത്രയെന്നോ? തിരിച്ചറിയാൻ ശ്രമിക്കാം.. തിരികെ ചേർക്കാം… ഒന്നും അധികം വിദൂരതയിൽ അല്ല..
മദർസ് ഡേ പോലുള്ള ദിവസങ്ങൾ നമ്മുടെ മാതൃ സ്നേഹത്തിന്റെ വ്യാപ്തിയും ആഴവും നമുക്ക് തിരിച്ചറിയുവാനും നമ്മുടെ സ്നേഹം കരുതൽ ഒക്കെ പ്രകടിപ്പിക്കുവാനും അവരെ ആദരിക്കുവാനും കിട്ടുന്ന ഒരു അവസരം ആണ്.
ലോകം നമുക്ക് ചുറ്റിലും പല രീതിയിൽ പല രൂപത്തിൽ ഭാവത്തിൽ മാറിയപ്പോഴും അന്നും ഇന്നും കേടാതെ ഒരു തരി എങ്കിലും കൂടിയതല്ലാതെ നിലനിൽക്കുന്ന ഒരേ ഒരു സ്നേഹാമൃതു അമ്മയല്ലാതെ ആരാണ്. ഓരോ അമ്മമാരെയും അത്യന്തം സ്നേഹത്തോടെയും ബഹുമാനത്തോടെയും ഈ മാതൃദിനത്തിൽ നമുക്ക് ഓർക്കാം. ഈ ലോകം മുഴുവൻ എനിക്ക് എതിരായാലും എന്റെ അമ്മ എന്നെ സ്നേഹിക്കും അതിനാൽ ഞാൻ എവിടെയും തോറ്റു പോകുക ഇല്ല എന്ന് പറയണം എങ്കിൽ അമ്മ എന്നത് ജീവിതത്തിലെ വെറും ഒരു മനുഷ്യ സാന്നിധ്യം മാത്രം ആണോ? ജീവിതത്തിലെ പകരം വെയ്ക്കാനാകാത്ത ദൈവത്തിന്റെ പേരാണ് അമ്മ. ദൈവം ഭൂമിയിൽ ബാക്കി വെച്ച ജോലികളുടെ നടത്തിപ്പുകാരി അമ്മ അല്ലാതെ മാറ്റാരാണ്.
Lionardo Di carpio കുറിച്ചു.. “My mother is a walking miracle” എന്റെ അമ്മ ഒരു അത്യത്ഭുതം തന്നെ എന്ന്…ജോർജ് വാഷിങ്ടോൺ പറഞ്ഞു.. ” ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരിയായ സ്ത്രീ എന്റെ അമ്മ ആണ്. അമ്മ പഠിപ്പിച്ച പാഠങ്ങളാണ് എന്റെ ജീവിതത്തിലെ എല്ലാ വിജയങ്ങൾക്കും കാരണം “.
എന്റെ ഹൃദയത്തിൽ തീവണ്ടി പോലെ ഇരച്ചിറങ്ങിയ കൽപറ്റ നാരായണൻ സാറിന്റെ കുറച്ചു വരികൾ പറഞ്ഞോട്ടെ…
” അമ്മ മരിച്ചപ്പോൾ എനിക്ക് ആശ്വാസം ആയി.. ഇനി എനിക്ക് അത്താഴ പഷ്ണി കിടക്കാം, ആരും സ്വൈര്യം കെടുത്തത്തില്ല. ഇനി എനിക്ക് ഉണങ്ങി പാറുന്നത് വരെ തല തുവർത്തണ്ട, ആരും വിരലിതർത്തി നോക്കില്ല.. ഇനി എനിക്ക് കിണറിന്റെ ആൾ മറയിലൂരുന്നു ഉറക്കം തൂങ്ങിക്കൊണ്ട് പുസ്തകം വായിക്കാം.. പാഞ്ഞടുക്കുന്ന ഒരു നിലവിളി എന്നെ ഞെട്ടിച്ചുണർത്തില്ല. ഇനി എനിക്ക് സന്ധ്യ സമയത്ത് പുറത്തിറങ്ങാൻ ടോർച്ച് എടുക്കണ്ട. ഇനി എനിക്ക് എത്തിയേടത്ത് ഉറങ്ങാം. ഞാൻ എത്തിയാൽ മാത്രം കെടുന്ന വിളക്കുള്ള വീട് ഇന്നലെ കെട്ടു.. തന്റെ കുറ്റമാണ് താൻ അനുഭവിച്ചതത്രയും എന്ന ഗർഭകാല ചിന്തയിൽ നിന്ന് അമ്മ ഇന്ന് മുക്തയായി..”
ഈ വരികളിലൂടെ ഞാൻ വീണ്ടും വീണ്ടും കടന്നു പോയി.. എത്ര ആഴത്തിൽ ആണ് അമ്മയെ ഒരു കവി വരച്ചു കാട്ടുന്നത്.. എന്റെ കണ്ണിൽ നിന്ന് ഊർന്നു വീണ കണ്ണീരിനെ മറക്കാൻ എനിക്ക് ഒരു തൂവാലയെ കൂട്ട് പിടിക്കാതെ നിവർത്തി ഇല്ലായിരുന്നു…ഇന്നും തോരാതെ പെയ്യുന്ന സ്നേഹമഴയെ ഞാൻ നിന്നെ അമ്മ എന്നല്ലാതെ മറ്റെന്തു പേർ വിളിപ്പൂ..
ശാലിനി ലെജു: സാലിസ്ബറി ഡിസ്ട്രിക്ട് ഹോസ്പിറ്റലിൽ ബാൻഡ് 6 നേഴ്‌സായി ജോലി ചെയ്യുന്നു. ഭർത്താവ് ലെജു സ്കറിയ. മക്കൾ : ജുവൽ ലെജു, ജോഷ് ലെജു.
റിയ തോമസ്
മനുഷ്യൻ്റെ ജീവിതത്തിലെ സംഭവബഹുലമാർന്ന കാലഘട്ടമാണ് ശൈശവം! അപ്പൻ്റെയും അമ്മയുടെയും സഹോദരങ്ങളുടെയും നടുവിൽ കുസൃതിയും സ്നേഹവും നിഷ്കളങ്കതയും ചാലിച്ചുചേർത്ത് യോജിപ്പിക്കുന്ന പ്രായമാണ് ശൈശവം.
ശൈശവത്തിലെ താരാട്ടിനെ ഒന്നിനോടും ഉപമിക്കാനാവില്ല. അത്ര മധുരമാണതിന്. ശൈശവത്തിലെ താരാട്ടിൻ്റെ ആദ്യരൂപം അമ്മയുടെ പാട്ടിൽ നിന്നാണ്. തൻ്റെ കുഞ്ഞിനെ സുഖനിദ്രയിലേക്ക് കടത്തി വിടാൻ അമ്മ തന്റെ ഹൃത്തിൽനിന്ന് സ്നേഹവും വാത്സല്യവും സമം ചേർത്താണ് താരാട്ട് പാടുന്നത്. താരാട്ടിൻ്റെ മധുരം ഓർമ്മയുടെ ചെപ്പിലുണ്ടാവണമെന്നില്ല എങ്കിലും അതിൻ്റെ മധുരം ഓർമ്മകൾക്കുമപ്പുറം തന്നെ.
അമ്മ മാത്രമല്ല അപ്പനും ഇതേ കൂട്ടുചേർത്ത് ഒരുപാട് താരാട്ട് പാടിയിട്ടുണ്ട്… പക്ഷേ അവയ്ക്ക് ഓർമ്മയുടെ ചെപ്പിലടയ്ക്കാനുള്ള പ്രാധാന്യമില്ലായിരുന്നുവെന്നു മാത്രം.
താരാട്ടിന്റെ രണ്ടാംരൂപം വഴക്കിൻ്റെ രൂപത്തിലാണ്. ഏതെടുത്താലും എന്ത് ചെയ്താലും കുഴപ്പം. എല്ലാത്തിനും പുറമേ വഴക്ക് മാത്രം. സ്ഥിരം കേട്ടുകേട്ട് പണ്ടെപ്പോഴോ കേട്ട് മറന്ന താരാട്ടുപോലെ ഇതും താരാട്ടായി തന്നെ തോന്നി തുടങ്ങി.
ഈ രണ്ട് താരാട്ടുകൾക്കും പല വ്യത്യാസങ്ങളുണ്ട്. ആദ്യത്തെ താരാട്ടിൽ അമ്മ വാത്സല്യവും സ്നേഹവും സമംചേർത്താണ് താരാട്ട് പാടിയതെങ്കിൽ രണ്ടാമത്തേതിൽ ദേഷ്യവും, ഇഷ്ടക്കേടുകൊണ്ടാണ് എന്ന് നമുക്ക് തോന്നാം. പക്ഷേ പ്രത്യക്ഷതയിൽ ഈ രോക്ഷവും ഇഷ്ടക്കേടുമാണെങ്കിൽ പരോക്ഷത്തിൽ അതിൽ പഴയ സ്നേഹവും വാത്സല്യവും നിറയേയുണ്ട്. പക്ഷേ ആ പരോക്ഷത കാണാനാവാതെ, താരാട്ടിന്റെ മധുരം നുകരാതെ നമ്മുടെ തലമുറയോടുന്നത് സമൂഹമാധ്യമങ്ങളുടെ താരാട്ട് കേൾക്കാനാണ്.
വർണ്ണമാരി വില്ലഴകുപോലെ സന്തോഷം നൽകുന്ന ഒരു റിയൽ എസ്റ്റേറ്റ് ആണ് സമൂഹമാധ്യമം. തങ്ങളുടെ ആവശ്യമനുസരിച്ചുള്ള ‘താരാട്ടുകൾ’ ആ റിയൽ എസ്‌റ്റേറ്റിൽ നിന്ന് ലഭിക്കും. പക്ഷെ താരാട്ടിനു പുറമേ പരോക്ഷത്തിൽ ചതിക്കുഴികളും കെണികളും മാത്രമാണ് അതിനുള്ളിലെന്ന് നാം തിരിച്ചറിയുന്നില്ല.
സത്യത്തിൽ ആരാണ് മാറേണ്ടത്? മാതാപിതാക്കളോ അതോ കുട്ടികളോ? ആര് മാറിയാലും ഇരയെ തേടിയുള്ള വിഷം പൂണ്ട ദാതാവിന്റെ മനസ്സിൽ ചതിയുടെ താരാട്ടാണ് എന്ന ഓർമ്മ ജീവിതത്തിലുടനീളം നമ്മുടെ മനസ്സിൽ ഉണ്ടാവേണ്ടത് ആവശ്യമാണ് പ്രിയ സുഹൃത്തേ!
റിയ തോമസ് പാലക്കുഴിയിൽ : പാലക്കുഴിയിൽ റെജി തോമസിന്റെയും ഏലിയാമ്മ തോമസിൻ്റെയും പുത്രി. മണർകാട് ഇൻഫന്റ് ജീസസ് സ്കൂളിൽ 10-ാം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കി. കോട്ടയം എം.ഡി. സെമിനാരിയിൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കി. സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമാണ്. യുകെയിൽ വന്നിട്ട് ഒരു വർഷമായി. വാസ്കുലർ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്നു. 2018 ആദ്യ പുസ്തകം അകലെ പ്രസിദ്ധീകരിച്ചു.