ന്യൂസ് ഡെസ്ക് മലയാളം യുകെ
പങ്കാളിയുമായുള്ള ലൈംഗികബന്ധത്തിനിടയിൽ 40 വയസ്സുകാരനായ യോർക്ക് ഷെയർ സ്വദേശിയുടെ ലിംഗം ഒടിഞ്ഞത് ലോകത്തെ തന്നെ ആദ്യ സംഭവമെന്ന് ആരോഗ്യവിദഗ്ധർ. പഠന റിപ്പോർട്ട് പുറത്തുവന്നത് ബ്രിട്ടീഷ് മെഡിക്കൽ ജേണലിലാണ്. ലംബമായി ലിംഗത്തിന് മൂന്ന് സെൻറീമീറ്റർ നീളത്തിൽ പൊട്ടലുണ്ടെന്ന് വ്യക്തമായത് എംആർഐ സ്കാനിങ് നടത്തിയപ്പോഴാണ്. പിന്നീട് ഇദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ലിംഗത്തിന് ചുറ്റുമുള്ള സംരക്ഷണഭിത്തി അസാധാരണമായി വളയുമ്പോഴാണ് ഒടിവ് സംഭവിക്കുന്നതെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

ഇതിനു മുൻപ് തിരശ്ചീനമായ രീതിയിൽ ലിംഗത്തിന് ഒടിവ് സംഭവിച്ചതായി റിപ്പോർട്ടുകളുണ്ടങ്കിലും ലംബമായി ഒടിവ് സംഭവിക്കുന്നത് ആദ്യമായാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് ആറുമാസത്തിന് ശേഷം യുവാവ് സുഖം പ്രാപിച്ച് സാധാരണ നിലയിലാകുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.
ലിസാ മാത്യു , മലയാളം യുകെ ന്യൂസ് ടീം
യു കെ :- യു കെയിലെ പ്രധാന സൂപ്പർമാർക്കറ്റ് ശൃംഖലയായ മോറിസൺ ഗ്രൂപ്പ്, യുഎസ് കമ്പനിയായ ഫോർട്ടസ് ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പിന് വിൽക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. 6.3 ബില്യൺ പൗണ്ടിന് മജെസ്റ്റിക് വൈൻ ഉടമസ്ഥർ തന്നെയാണ് മോറിസൺ ഗ്രൂപ്പും വാങ്ങുന്നത്. കഴിഞ്ഞവർഷം മറ്റൊരു കമ്പനി ഓഫർ ചെയ്ത 5.5 ബില്യൺ പൗണ്ടിന്റെ ഡീൽ മോറിസൺ ഗ്രൂപ്പ് നിരസിച്ചിരുന്നു. എന്നാൽ ഇപ്പോൾ ലഭിച്ചിരിക്കുന്ന തുക ന്യായമാണെന്നും, പുതിയ ഉടമസ്ഥർക്ക് കീഴിൽ മോറിസൺ ഗ്രൂപ്പ് കൂടുതൽ ശോഭിക്കുമെന്നും ചെയർമാൻ ആൻഡ്രൂ ഹിഗ്ഗിൻസൺ വ്യക്തമാക്കി. ഏകദേശം അഞ്ഞൂറോളം ഷോപ്പുകൾ ആണ് മോറിസൺ ഗ്രൂപ്പിന് കീഴിൽ ഉള്ളത്. ഇതിലായി ഏകദേശം 110,000 ത്തോളം സ്റ്റാഫുകൾ ആണ് ജോലി ചെയ്യുന്നത്.

കോവിഡ് കാലഘട്ടത്തിലും മോറിസൺ ഗ്രൂപ്പിന് നല്ല രീതിയിൽ തന്നെ വളർച്ച ഉണ്ടായിരുന്നതായി ഹിഗ്ഗിൻസൺ വ്യക്തമാക്കി. അതിനാൽ തന്നെയാണ് ഇപ്പോൾ ഇത്തരം ഒരു ഡീലിലേക്ക് കടന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ സൂപ്പർമാർക്കറ്റ് ശൃംഖല വളരെ നല്ല രീതിയിൽ തന്നെ കൊണ്ടുപോകാൻ സാധിക്കും എന്ന് ഫോർട്ട്സ് ഗ്രൂപ്പ് മാനേജിങ് പാർട്ണർ ജോഷുവ പാക്ക് അറിയിച്ചു. ഫോർട്ട്സ് ഗ്രൂപ്പിന് സാമ്പത്തിക സഹായം നൽകുന്നത് കാനഡ പെൻഷൻ പ്ലാനും, കൊച്ച് റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെൻസും ചേർന്നാണ്. യുകെയിലേക്ക് പുതിയ ബിസിനസ് ഇൻവെസ്റ്റ്‌മെന്റുകളെ സ്വാഗതം ചെയ്യുന്നതായും, അതോടൊപ്പം തന്നെ ജീവനക്കാരുടെ സുരക്ഷയും സർക്കാർ ഉറപ്പാക്കുമെന്ന് ഗവൺമെന്റ് വക്താവ് വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ജോലിക്കിടയിൽ ആകസ്‌മികമായി മരണം തട്ടിയെടുത്ത സുമിത്ത് സെബാസ്റ്റ്യൻെറ (45) വേർപാടിൻെറ ഞെട്ടലിലാണ് മാഞ്ചസ്റ്റർ മലയാളികൾ. ജോലി സ്ഥലത്ത് കുഴഞ്ഞുവീണ സുമിത്ത് മിനിറ്റുകൾക്കകം മരണത്തിന് കീഴടങ്ങുകയായിരുന്നു. സുമിത്ത് സെബാസ്റ്റ്യൻ കേരളത്തിൽ കോട്ടയം പള്ളിക്കത്തോട് സ്വദേശിയാണ്. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത സുമിത്തിൻറെ മരണകാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.
ഭാര്യ മഞ്ജു സുമിത്ത് കോട്ടയം കുറുപ്പന്തറ സ്വദേശിയാണ്. മക്കളായ റെയ്മണ്ട് ഇയർ 10 ലും, റിയ ഇയർ 5 ലും പഠിക്കുന്നു. അൽഡർലി എഡ്ജ് ബെൽവഡെർ നേഴ്സിംഗ് ഹോമിലായിരുന്നു സുമിത്തും ഭാര്യ മഞ്ജുവും ജോലി ചെയ്തിരുന്നത്.
പ്രസിദ്ധമായ മാഞ്ചസ്റ്റർ ദുക്റാന തിരുനാളിൻെറ ഒരുക്കങ്ങളിലൊക്കെ തങ്ങളോടൊപ്പം ഉണ്ടായിരുന്ന സുമിത്ത് സെബാസ്റ്റ്യൻെറ വേർപാടിൻെറ വേദനയിലാണ് ഇന്നലെ തിരുനാളാഘോഷങ്ങൾ നടത്തപ്പെട്ടത്. തിരുനാൾ ആഘോഷങ്ങളുടെ മുഖ്യകാർമ്മികനായി എത്തിയ ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും പ്രാർത്ഥന നടത്തുകയും ചെയ്തിരുന്നു. നേരത്തെ സുമിത്ത് സെബാസ്റ്റ്യൻ്റെ മരണവാർത്തയറിഞ്ഞ് മാഞ്ചസ്റ്റർ സെൻ്റ്. തോമസ് മിഷൻ ഡയറക്ടർ റവ.ഫാ.ജോസ് അഞ്ചാനിക്കൽ നേഴ്സിംഗ് ഹോമിലെത്തി പ്രാർത്ഥനകൾ നടത്തിയിരുന്നു.
സുമിത്തിൻറെ വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
കാനഡയിലെ ആദിവാസി, ഗോത്രവിഭാഗ കുട്ടികളെ താമസിപ്പിച്ചു പഠിപ്പിച്ചിരുന്ന പ്രത്യേക സ്കൂളുകളോടു ചേർന്നു വീണ്ടും കൂട്ടകുഴിമാടങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വൻ പ്രതിഷേധം. ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യയിലാണു റഡാർ ഉപയോഗിച്ചു ഭൂമിക്കടിയിൽ നടത്തിയ പരിശോധനയിൽ 182 മൃതദേഹാവശിഷ്ടങ്ങൾ കൂടി കണ്ടെത്തിയത്.
സർക്കാർ ധനസഹായത്തോടെ കത്തോലിക്കാ സഭ നടത്തിയിരുന്ന മറ്റു 2 റസിഡൻഷ്യൽ സ്കൂളുകളിലും സമാനമായ നൂറുകണക്കിന് കുഴിമാടങ്ങൾ കഴിഞ്ഞ ആഴ്ചകളിൽ കണ്ടെത്തിയിരുന്നു. പ്രതിഷേധം ആളിപ്പടരുന്നതിനിടെ കാനഡയുടെ ദേശീയ ദിനമായ ജൂലൈ 1ന് പല സംസ്ഥാനങ്ങളും ആഘോഷപരിപാടികൾ റദ്ദാക്കിയിരുന്നു.
ഗോത്രവർഗക്കാരായ കുട്ടികളെ സംസ്കാരം പഠിപ്പിക്കാനെന്ന പേരിൽ കൊണ്ടുവന്ന് കൊടുംപീഡനങ്ങൾക്കിരയാക്കി മരണത്തിന് വിട്ടുകൊടുത്ത സംഭവങ്ങൾ വ്യാപകമായി പുറത്തുവന്നു തുടങ്ങിയതോടെ പ്രതിഷേധം അണപൊട്ടുകയാണെന്നാണ് റിപ്പോർട്ടുകൾ. ‘വംശഹത്യയിൽ അഭിമാനമില്ല’ എന്ന് മുദ്രാവാക്യമുയർത്തി ആയിരങ്ങളാണ് പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കുന്നത്.
ഇതിൻ്റെ തുടർച്ചയായിട്ടാണ് കോളനി കാലത്തിെൻറ ഓർമകളായ രാജ്ഞിമാരുടെ പ്രതിമകൾ തകർത്തത്. വിന്നിപെഗിൽ നടന്ന പ്രതിഷേധത്തിനിടെയാണ് വിക്ടോറിയ രാജ്ഞിയുടെ പ്രതിമ തകർത്തത്. ഗോത്രവർഗക്കാരുടെ വേഷമണിഞ്ഞെത്തിയവർ പ്രതിമ മറിച്ചിട്ട് ചുറ്റുംനിന്ന് നൃത്തം ചെയ്തു.
തൊട്ടടുത്ത് സ്ഥാപിച്ചിരുന്ന എലിസബത്ത് രാജ്ഞിയുടെ പ്രതിമയും മറിച്ചിട്ടു. കാനഡ ബ്രിട്ടീഷ് സാമ്രാജ്യത്തിെൻറ ഭാഗമായിരുന്ന കാലത്താണ് വിക്ടോറിയ രാജ്ഞി ജീവിച്ചിരുന്നതെങ്കിൽ, രാജ്യം സ്വതന്ത്രമായ ഇക്കാലത്തും പേരിനെങ്കിലും പരമോന്നത മേധാവിയാണ് എലിസബത്ത് രാജ്ഞി.
അടുത്തിടെ നടന്ന ഖനനങ്ങളിൽ മാത്രം ബ്രിട്ടീഷ് കൊളംബിയയിലും സാസ്കചെവാനിലുമായി 1,000 ഓളം ശ്മശാനങ്ങളാണ് കണ്ടെത്തിയത്. സർക്കാർ സാമ്പത്തിക സഹായത്തോടെ കത്തോലിക സഭ നടത്തിയ റസിഡൻഷ്യൽ സ്കൂളുകളിലാണ് നിരവധി കുരുന്നുകൾ മരണത്തിന് കീഴടങ്ങിയിരുന്നത്. 1996 വരെ 165 വർഷം നിലനിന്ന സ്കൂളുകളിൽ നടന്നത് സാംസ്കാരിക വംശഹത്യയാണെന്നായിരുന്നു ട്രൂത് ആൻറ് റീകൺസിലിയേഷൻ കമീഷൻ കണ്ടെത്തൽ.
മെട്രിസ് ഫിലിപ്പ്
കേരള കത്തോലിക്കാസഭ വി. തോമാശ്ലീഹായുടെ “ദുക്‌റാന തിരുനാൾ” ജൂലൈ 3 ന് ആചരിക്കുന്നു. ശ്ലീഹൻമാരിൽ ഏറ്റവും അധികമായി യേശു, സ്നേഹിച്ചിരുന്നത് തോമസിനെ ആയിരുന്നു എന്ന് ബൈബിളിൽ വിവരിക്കുന്നുണ്ട്. അത് കൊണ്ടാകാം യേശു ഉയർത്തെഴുന്നേറ്റു എന്നറിഞ്ഞിട്ടും, എനിക്ക് കണ്ട് വിശ്വസിച്ചു, സാക്ഷ്യപെടുത്തണം എന്ന ഉറച്ച തീരുമാനം തോമസ് എടുത്തത് തന്നെ. യേശു, തോമസിന്റെ ആഗ്രഹം സാധിച്ചു കൊടുത്തത്, സ്നേഹം കൂടുതൽ ഉള്ളത് കൊണ്ട് തന്നെയാണ് എന്ന് നമുക്ക് മനസിലാക്കാം. എന്നാൽ തോമസ് ഒരു അവിശ്വാസി എന്ന പേരിൽ ആണ് അറിയപ്പെടുന്നത്.
“തോമസിന്റെ സംശയം” എന്നപേരിൽ വി. യോഹന്നാൻ ഇപ്രകാരം വി. ബൈബിളിൽ എഴുതിയിരിക്കുന്നു. “പന്ത്രണ്ടുപേരിലൊരുവനും ദിദിമോസ് എന്ന് വിളിക്കപ്പെടുന്നവനുമായ തോമസ് യേശു വന്നപ്പോൾ അവരോട്കൂടെ ഉണ്ടായിരുന്നില്ല. അതൊകൊണ്ട് മറ്റ് ശിഷ്യൻമാർ അവനോട് പറഞ്ഞു, ഞങ്ങൾ കർത്താവിനെ കണ്ടു. എന്നാൽ, അവൻ പറഞ്ഞു, അവന്റെ കൈകളിൽ ആണികളുടെ പഴുതുകൾ ഞാൻ കാണുകയും, അവയിൽ എന്റെ വിരൽ ഇടുകയും അവന്റെ പാർശ്വത്തിൽ എന്റെ കൈ വയ്ക്കുകയും ചെയ്താൽ അല്ലാതെ ഞാൻ വിശ്വസിക്കുകയില്ല. എട്ട് ദിവസങ്ങൾക്കു ശേഷം വീണ്ടും അവന്റെ ശിഷ്യൻമാർ വീട്ടിൽ ആയിരുന്നപ്പോൾ തോമസും അവരോടുകൂടെയുണ്ടായിരുന്നു. വാതിലുകൾ അടച്ചിരുന്നു. യേശു അവരുടെ മധ്യത്തിൽ നിന്നുകൊണ്ട് പറഞ്ഞു, നിങ്ങൾക്ക് സമാധാനം. അവൻ തോമസിനോട് പറഞ്ഞു, നിന്റെ വിരൽ ഇവിടെ കൊണ്ടു വരുക, എന്റെ കൈകൾ കാണുക, നിന്റെ കൈ നീട്ടി എന്റെ പാർശ്വത്തിൽ വയ്ക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക. തോമസ് പറഞ്ഞു എന്റെ കർത്താവെ എന്റെ ദൈവമേ. യേശു അവനോട് പറഞ്ഞു, നീ എന്നെ കണ്ടത് കൊണ്ട് വിശ്വസിച്ചു, കാണാതെ തന്നെ വിശ്വസിക്കുന്നവർ ഭാഗ്യവാൻമാർ.”(യോഹന്നാൻ 20: 24-29).
‘”തോറാന” എന്ന പേരിൽ ഈ ദിവസം അറിയപ്പെടുന്നുമുണ്ട്. കാരണം, ഇന്നേ ദിവസം തോരാതെ മഴ പെയ്യും എന്ന് വിശ്വസിക്കുന്നു. കല്ലുരുട്ടി മഴ എന്നും പണ്ട് കാലത്ത് ഈ ദിവസം അറിയപ്പെട്ടിരുന്നു.
AD 52ൽ കൊടുങ്ങല്ലൂരിൽ, കപ്പലിൽ, വന്നിറങ്ങി തന്റെ പ്രേഷിതയാത്ര, തുടങ്ങിയത്, അവസാനിച്ചത്, മദ്രാസിലെ, മൈലാപൂരിലെ ചിന്നമലയിൽ ആണ്. 7 അര പള്ളികൾ, ഭാരതത്തിൽ, സ്ഥാപിച്ചുകൊണ്ട്, യേശുവിന്റെ വിശ്വാസം ഉറപ്പിച്ചു. സഭയുടെ പിതാവിന്റെ, തിരുനാൾ ആയത്, കൊണ്ട്, കടമുള്ള, ദിവസം കൂടിയാണ് ഇന്ന്.
“ഭാരതത്തിന്റെ അപ്പസ്തോലൻ” എന്നപേരിൽ തോമാ ശ്ലീഹ വിളിക്കപ്പെടുന്നുമുണ്ട്. മലയാറ്റൂർ മലയിൽ തോമാ ശ്ലീഹ പ്രത്യക്ഷപെട്ടിരുന്നു. ശ്ലീഹയുടെ കാൽപാദം പതിഞ്ഞ സ്ഥലത്ത് ഒരു കുരിശുപള്ളി സ്ഥാപിക്കുകയും, വിശ്വാസികൾക്ക് ആ സ്ഥലം കാണുവാൻ അവസരം നൽകിവരുന്നുണ്ട്.
കേരളാ കത്തോലിക്കാ സഭയുടെ ആസ്ഥാനത്തിന്റെ പേര് “St Thomas Mount” എന്നാണ്. കേരളത്തിൽ പള്ളികളും, സ്ഥാപനങ്ങളും St. Thomasന്റെ പേരിൽ ഉണ്ട്. ഇന്ന്, സീറോ മലബാർ സഭയിലെ എല്ലാ പള്ളികളിലും ദുക്‌റാന തിരുനാൾ ആചരിക്കും. ഇന്ന് തോമസ് നാമധാരികളുടെ തിരുനാൾ കൂടിയാണ്. അവർക്കെല്ലാം തിരുനാൾ ആശംസകൾ.
തോമാ ശ്ലീഹ സഭയുടെ മധ്യസ്ഥൻ ആയി നിലകൊണ്ട്, സഭയ്ക്കും നാടിനും, എല്ലാ വിശ്വവാസികൾക്കും, നന്മകൾ ചെയ്തും, സ്നേഹിച്ചും, ജീവിച്ചുകൊണ്ട്, നമുക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട്, ദുക്‌റാന തിരുനാൾ ആഘോഷിക്കാം. തോമാ ശ്ലീഹയുടെ ജീവിതം പോലെ, പ്രേക്ഷിതചൈതന്യത്തിൽ നിലകൊണ്ടു നമുക്ക് ജീവിതം മുന്നോട്ട് കൊണ്ട് പോകാം. എല്ലാവർക്കും ദുക്‌റാന തിരുനാൾ ആശംസകൾ, പ്രാർത്ഥനകൾ…
ഡയാന രാജകുമാരിയുടെ അറുപതാം ജന്മദിനത്തിൽ കെൻസിംങ്ടൺ പാലസിലെ സൺകെൻ ഗാർഡനിൽ സ്ഥാപിച്ച പ്രതിമ അനാശ്ച്ഛാദനം ചെയ്യാൻ മക്കളായ വില്യം-ഹാരി രാജകുമാരന്മാർ ഒരുമിച്ചെത്തി. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു അസ്വാരസ്യങ്ങൾ മറന്ന് ഇരുവരും ചേർന്ന് അമ്മയുടെ പ്രതിമ അനാവരണം ചെയ്തത്.
അമേരിക്കയിൽ ,സ്ഥിരതാമസമാക്കിയ ഹാരി രാജകുമാരൻ ഈ ചടങ്ങിനായി മാത്രം കഴിഞ്ഞയാഴ്ചയാണ് ഭാര്യ മെഗാനും രണ്ടു മക്കൾക്കുമൊപ്പം ബ്രിട്ടനിലെത്തിയത്. ഒരാഴ്ചത്തെ ക്വാറന്റൈീനു ശേഷമായിരുന്നു അദ്ദേഹം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്.
എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരന്റെ സംസ്കാരചടങ്ങിനും ഹാരി അമേരിക്കയിൽനിന്നും ബ്രിട്ടനിൽ എത്തിയിരുന്നു. അമ്മയുടെ സ്നേഹവും ശക്തിയും ഓർമവരുന്ന നിമിഷങ്ങളിലാണ് ഇപ്പോൾ ഉള്ളതെന്ന് ഇരുവരും ചടങ്ങിനുശേഷം മാധ്യമങ്ങളോടു പറഞ്ഞു.
ഡയാനയുടെ രണ്ടു സഹോദരിമാരും സഹോദരനും ചടങ്ങിൽ സംബന്ധിക്കാനെത്തി. വില്യമിന് പതിനഞ്ചും ഹാരിയ്ക്ക് പന്ത്രണ്ടും വയസ്സ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു 1997ൽ ഡയാന കാറപകടത്തിൽ മരിച്ചത്.
യുകെയിൽ ജൂലൈ 19നു തന്നെ നിയന്ത്രണങ്ങൾ നീക്കുമെന്ന് സൂചന നൽകി പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ദിവസേന രോഗികളാകുന്നവരുടെ എണ്ണം ഇരുപതിനായിരത്തിന് മുകളിലേക്ക് ഉയർന്നെങ്കിലും മരണസംഖ്യ ഉയരാത്ത സാഹചര്യം കണക്കിലെടുത്താണു നിയന്ത്രണങ്ങൾ മുൻനിശ്ചയപ്രകാരം 19നു തന്നെ പിൻവലിക്കാൻ സർക്കാർ ഒരുങ്ങുന്നത്.
ഇതിനോടകം 18നു മുകളിലുള്ള എല്ലാവർക്കും രണ്ടു ഡോസ് വാസ്കീൻ നൽകി കൂടുതൽ സുരക്ഷ ഉറപ്പാക്കാനാണു സർക്കാർ നീക്കം. കഴിയുന്നിടത്തോളം മഹാമാരിക്കു മുമ്പുള്ള സ്ഥിതിയിലേക്ക് കാര്യങ്ങൾ മടക്കിക്കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായുള്ള മാർഗരേഖ വരുദിവസങ്ങളിൽ പുറത്തുവിടും.
ചില കരുതൻ നടപടികളോടെയാകും ഈ ഇളവുകൾ പ്രാബല്യത്തിൽ വരുത്തുക. മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും പൂർണമായും ഒഴിവാക്കാൻ സാധ്യതയില്ല. എങ്കിലും ക്വാറന്റീൻ റൂളുകളിലും യാത്രാവിലക്കുകളിലും ഇളവുണ്ടാകും.
വേനൽ അവധിക്കാലത്തു യാത്രകൾക്കായുള്ള ജനങ്ങളുടെ ആഗ്രഹം തനിക്ക് കൃത്യമായി മനസിലാകുന്നുണ്ടെന്നും ഡബിൾഡോസ് വാക്സീനു മാത്രമേ ഇക്കാര്യത്തിൽ രക്ഷകനാകാൻ സാധിക്കൂ എന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. കൂടാതെ ഇയുവുമായി യാത്രാ നിയന്ത്രണങ്ങളിൽ നിലനിൽക്കുന്ന വ്യത്യാസങ്ങൾ സംബന്ധിച്ച് ജോൺസണും മെർക്കലും തമ്മിൽ നിർണായക കൂടിക്കാഴ്ചയും നടക്കുന്നുണ്ട്.
ബോറിസ് ജോൺസൺ ഇന്ന് ഏഞ്ചല മെർക്കലിനെ യുകെയിലേക്ക് സ്വാഗതം ചെയ്യും. തൻ്റെ കൺട്രി വസതിയായ ചെക്കറിലാണ് ജോൺസൺ മെർക്കലിന് ആതിഥേയത്വം വഹിക്കുന്നത്. ഈ വർഷം അവസാനം ജർമ്മൻ ചാൻസലർ സ്ഥാനത്തുനിന്ന് പടിയിറങ്ങുന്ന മെർക്കലിന്റെ അവസാന യുകെ സന്ദർശനമാണിത്. .
കൊറോണ വൈറസ് യാത്രാ നിയന്ത്രണങ്ങൾ പ്രധാന ചർച്ചാ വിഷയമായ കൂടിക്കാഴ്ച വാക്സിൻ പാസ്പോർട്ടും ഇന്ത്യൻ വാക്സിനുകൾ എടുത്തവർക്ക് ഇയു രാജ്യങ്ങളിൽ യാത്രാനുമതിയും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഗണനയ്ക്കെടുക്കും. മെർക്കൽ യൂറോപ്യൻ യൂണിയനോട് യുകെയിൽ നിന്നുള്ള എല്ലാ യാത്രക്കാരെയും വാക്സിനേഷൻ സ്റ്റാറ്റസ് കണക്കിലെടുക്കാതെ വിലക്കണമെന്ന് ആവശ്യപ്പെട്ട സാഹചര്യത്തിൽ ഇന്നത്തെ കൂടിക്കാഴ്ച നിർണായകമാണ്
ന്യൂസ് ഡെസ്ക് മലയാളം യുകെ
തങ്ങളുടെ വലതുകരം ചെയ്യുന്നത് ഇടതു കരം അറിയെരുതെന്നതാണ് പ്രമാണം. കോടികൾ വില വരുന്ന സ്വത്ത് തലചായ്ക്കാൻ ഇടമില്ലാത്തവർക്കായി വിട്ടുകൊടുക്കുമ്പോൾ യുകെയിലെ നോട്ടിംഗ് ഹാമിൽ താമസിക്കുന്ന സാജൻ പൗലോസിന്റെ ആഗ്രഹവും ഇതുതന്നെയായിരുന്നു. എന്നാൽ തങ്ങൾ ചെയ്ത പുണ്യ പ്രവർത്തിയുടെ വലിപ്പം മനസ്സിലാക്കി നിരവധിപേർ അഭിനന്ദനങ്ങളുമായി വിളിക്കുകയും ഇത് മറ്റുള്ളവർക്ക് ഒരു മാതൃകയുമാവുകയാണെങ്കിൽ ഒട്ടിയ വയറുമായി ഉടുതുണിക്ക് മറുതുണിയില്ലാതെ, തലചായ്ക്കാൻ ഒരിടമില്ലാതെ വലയുന്ന ഒരാൾക്കെങ്കിലും ആശ്വാസമായാൽ നല്ല കാര്യമാണല്ലോയെന്ന് ഓർത്താണെന്ന് സാജൻ മലയാളം യുകെയോട് മനസ്സ് തുറന്നത്.
എറണാകുളം കാലടി നീലീശരം അറയ്ക്കൽ പരേതരായ പൗലോസ്, മേരി ദമ്പതികളുടെ മകനായ സാജൻ പൗലോസ് മുൻ പട്ടാള ഉദ്യോഗസ്ഥനാണ്. ആർമിയിൽ 17 വർഷത്തെ സേവനത്തിനു ശേഷമാണ് യുകെയിൽ എത്തിയത്. പിതാവ് പൗലോസും ഇന്ത്യൻ സൈന്യത്തിനു വേണ്ടി ദീർഘകാലം സേവനം ചെയ്തിരുന്നു. സ്‌ഥലം കൂടാതെ 10 ലക്ഷം രൂപയും നൽകാനാണ് സാജൻ തീരുമാനിച്ചിരിക്കുന്നത്. ചിറമേൽ അച്ചന്റെ ചാരിറ്റബിൾ ട്രസ്റ്റിനെയാണ് അർഹരായവരെ കണ്ടെത്തി വീട് പണിയാനുള്ള ചുമതല ഏൽപ്പിച്ചിരിക്കുന്നത് . ചിറമേൽ അച്ചൻെറ ചാരിറ്റി പ്രവർത്തനങ്ങളോടെ ആകൃഷ്ടനായാണ് കിടപ്പാടമില്ലാത്തവർക്കായി സ്ഥലവും, പണവും അച്ചനെ ഏൽപ്പിക്കാൻ കാരണം. സാജൻ തന്റെ മാതാപിതാക്കളുടെ സ്മരണയ്ക്കായി ആണ് ഈ പുണ്യ പ്രവർത്തിക്ക് മുന്നിട്ടിറങ്ങിയത്.

മക്കളെല്ലാം പ്രവാസലോകത്ത് ആയതു കാരണം പ്രായമായവരെ സംരക്ഷിക്കാൻ ആളില്ലാതെ കേരളത്തിൽ വൃദ്ധസദനങ്ങൾ കൂടുന്ന സാഹചര്യത്തിലും, പ്രായമായ മാതാപിതാക്കളുടെ സ്വത്തു മുഴുവൻ സ്വന്തം പേരിലാക്കിയതിനുശേഷം മാതാപിതാക്കളെ പെരുവഴിയിൽ ആക്കുന്ന വാർത്തകൾ നിരവധി മാധ്യമ ശ്രദ്ധ നേടുന്ന അവസരത്തിലുമാണ് സാജൻ, മിനി ദമ്പതികളുടെ ഈ പുണ്യപ്രവർത്തിയെന്നത് ശ്രദ്ധേയമാണ്.
അങ്കമാലിക്കടുത്ത് മഞ്ഞപ്ര കരിങ്ങേൻ കുടുംബാംഗമായ കെ വി അഗസ്റ്റിൻ്റെയും മേരി അഗസ്റ്റിൻ്റെയും മകളാണ് സാജൻ്റെ ഭാര്യ മിനി. നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റിയിൽ നേഴ്സിങ് വിദ്യാർഥിനിയായ ആൻമേരിയും, ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഏയ്ഞ്ചലും, അഞ്ചാം ക്ലാസിൽ പഠിക്കുന്ന ആൽഫ്രഡുമാണ് സാജൻ, മിനി ദമ്പതികളുടെ മക്കൾ. നന്മയുടെയും കാരുണ്യത്തിൻ്റെയും പാതയിൽ മുന്നോട്ടു പോകാൻ ഭാര്യയുടെയും മക്കളുടെയും പൂർണ പിന്തുണ തനിക്ക് ലഭിക്കുന്നുണ്ടെന്ന് സാജൻ മലയാളം യുകെയോട് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
പ്രവാസി മലയാളികളെ ഒന്നാകെ കടുത്ത ദുഃഖത്തിലാഴ്ത്തി മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ജർമനിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കടുത്തുരുത്തി അപ്പാച്ചിറ സ്വദേശിയായ നിതിക ബെന്നിയെയാണ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നികിതയെ കാണാതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചപ്പോഴാണ് സ്വന്തം മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്നാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം . ബുധനാഴ്ച രാത്രി മരണം സംഭവിച്ചതായാണ് ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നാൽ മാത്രമേ മരണ കാരണത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂ .
പൊലീസ് നടപടികളും അന്വേഷണവും പൂർത്തീകരിച്ചതിനുശേഷമേ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികളിലേയ്ക്ക് കടക്കാനാവുകയുള്ളൂ എന്നാണ് അറിയാൻ സാധിച്ചത്. നികിത ഒരു ഇന്ത്യക്കാരിയുടെ ഒപ്പമായിരുന്നു താമസിച്ചിരുന്നത്. അവർ പഠനത്തിനായുള്ള ഉള്ള പരിശീലനത്തിൻെറ ഭാഗമായി കുറേ നാളായി നിതികയ്ക്കൊപ്പമല്ലായിരുന്നു താമസിച്ചിരുന്നത് എന്നാണ് അറിയാൻ സാധിച്ചത്. ജർമനിയിൽ പഠനത്തിനായി എത്തിയിട്ട് ആറ് മാസമേ ആയിരുന്നുള്ളൂ. കീൽ ക്രിസ്ത്യൻ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ ബയോമെഡിക്കൽ വിഭാഗത്തിൽ മെഡിസിൻ ലൈഫ് സയൻസ് ആയിരുന്നു നിതിക പഠിച്ചിരുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടനിൽ എൻഎച്ച്എസ് നൽകിവരുന്ന സൗജന്യ പ്രിസ്ക്രിപ്ഷൻ പ്രായപരിധി 60 -തിൽ നിന്ന് 66 ആയി ഉയർത്തും. കോവിഡ് മഹാമാരി മൂലം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ എൻഎച്ച്എസിന് ഇതുവഴി 300 മില്യൺ പൗണ്ട് അധികവരുമാനം ലഭ്യമാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നിലവിൽ 60 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർ പ്രിസ്ക്രിപ്ഷൻ ചാർജ് ആയ 9.35 പൗണ്ട് നൽകേണ്ടതില്ല. പ്രിസ്ക്രിപ്ഷൻ പ്രായപരിധി 60 -തിൽ നിന്ന് 66 ആയി ഉയർത്തുന്നതുമൂലമുള്ള അധിക ചികിത്സാ ചെലവ് കുടുംബ ബഡ്ജറ്റുകളുടെ താളം തെറ്റിക്കും .

മഹാമാരിക്ക് ശേഷം വരുമാനം വർധിപ്പിക്കാനുള്ള നിർദ്ദേശത്തിൻെറ ഭാഗമായാണ് സൗജന്യ പ്രിസ്ക്രിപ്ഷനുവേണ്ടിയുള്ള പ്രായ പരിധി ഉയർത്താനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. അതോടൊപ്പം പെൻഷൻ പ്രായത്തിനനുസരിച്ച് പ്രായപരിധി ഉയർത്തുന്ന തീരുമാനത്തിന് ആരോഗ്യവകുപ്പും പൂർണ്ണ പിന്തുണ നൽകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 2066 ആകുമ്പോഴേക്കും 65 വയസ്സിനും അതിനുമുകളിലുള്ളവരുടെയും എണ്ണം യുകെയിൽ 8.6 ദശലക്ഷം ആയിരിക്കും എന്നാണ് കരുതപ്പെടുന്നത്. ഇത് മൊത്ത ജനസംഖ്യയുടെ 26 ശതമാനം വരും.