ഹരിഗോവിന്ദ് താമരശ്ശേരി
ലണ്ടൻ മാരത്തോണിന്റെ നേതൃത്വത്തിൽ നടത്തിവരാറുള്ള വൈറ്റാലിറ്റി ലണ്ടൻ 10 കിലോമീറ്റർ ഇവന്റ് കഴിഞ്ഞ വർഷം കോവിഡ് പശ്ചാത്തലത്തിൽ വിർച്വൽ ഇവന്റായി നടത്തുവാൻ തീരുമാനിച്ച സാഹചര്യത്തിൽ, ക്രോയ്ഡൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിനും സ്റ്റാഫിനും ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഹോസ്പിറ്റലിന്റെ ചുറ്റും സ്വന്തമായി തിരഞ്ഞെടുത്ത റൂട്ടിലൂടെ 10 കിലോമീറ്റർ പ്രതികൂല കാലവസ്ഥയെ മറികടന്നു വിജയകരമായി ഓടി അതിലൂടെ സമാഹരിച്ച £2065 പൗണ്ട് ആശുപത്രി അധികൃതർക്ക് കൈമാറി യുകെ മലയാളികൾക്ക് ഒരിക്കൽ കൂടി മാതൃക ആയിരിക്കുകയാണ് ശ്രീ അശോക് കുമാർ.
നവംബർ ഒന്നിന് രാവിലെ 11 മണിക്ക് വുഡ്ക്രോഫ്റ്റ് റോഡിലുള്ള ക്രോയ്ഡൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന്റെ പ്രധാന കവാടത്തിൽ നിന്നും ആരംഭിച്ചു മെടോവ്യൂ, കിംഗ്സ്വുഡ് അവന്യു, ലണ്ടൻ റോഡ്, മെയ്ഡേ റോഡ് വഴി ഹോസ്പിറ്റലിനു ചുറ്റും 10 കിലോമീറ്റർ ദൂരം 1 മണിക്കൂർ 6 മിനിട്ടുകൊണ്ടാണ് ശ്രീ അശോക് കുമാർ ഓടി പൂർത്തിയാക്കിയത്. വൈറ്റാലിറ്റി 10 കിലോമീറ്റർ വെർച്വൽ റണ്ണിലൂടെ സമാഹരിച്ച £2065 പൗണ്ട് ക്രോയ്ഡൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ നിർവഹിക്കുന്ന നിസ്തുലമായ പ്രവർത്തനങ്ങൾ മുൻനിർത്തി ഹോസ്പിറ്റലിലെ മുഴുവൻ ജീവനക്കാരോടുമുള്ള ആദരസൂചകമായി ചീഫ് എക്സിക്യൂട്ടീവ് മാത്യു കെർഷോവിനു കൈമാറി.
2014-ലെ ലണ്ടൻ മാരത്തോണിലൂടെ തുടക്കം കുറിച്ച ശ്രീ അശോക് കുമാർ ആറ് വർഷം കൊണ്ട് ഒൻപത് മേജർ മാരത്തോൺ പൂർത്തിയാക്കുകയും, ഏഴുതവണ വിവിധ ലോകപ്രശസ്ത ഹാഫ്-മാരത്തോണുകൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ലോകത്തിലെ 6 മേജർ മാരത്തോണുകൾ പൂർത്തിയാക്കിയ ഏക മലയാളി എന്ന ബഹുമതിക്ക് അർഹനായ ശ്രീ അശോക് കുമാർ, യുകെയിലെ വിവിധ ചാരിറ്റി സംഘടനകളിൽ ഭാരവാഹിത്വം വഹിക്കുന്ന വ്യക്തി എന്ന നിലയിലും സുപരിചിതനാണ്.
വൈറ്റാലിറ്റി ലണ്ടൻ 10 കിലോമീറ്റർ റണ്ണിങ് ഇവന്റിൽ പങ്കെടുത്ത എല്ലാവരോടും, സംഭാവന നൽകിയ എല്ലാ സഹൃദയരോടുമുള്ള നന്ദി ശ്രീ അശോക് കുമാർ അറിയിച്ചു.
ജോസ്‌ന സാബു സെബാസ്റ്റ്യൻ
സ്വാമി വിവേകാനന്ദനെ പോലുള്ള ചില ചരിത്ര പുരുഷന്മാരെ നോക്കുകയാണങ്കിൽ മിക്കവരും അവരുടെ 30 -40 വയസ്സിനുള്ളിൽ മരിച്ചവരാണ് . എന്തായിരിക്കാം കാരണം ?
അതുമല്ലങ്കിൽ മറ്റുള്ള ജീവജാലങ്ങളെ അപേക്ഷിച്ചു നമ്മൾ മനുഷ്യർക്ക് ഇത്ര ഓർമ്മ ശക്തിയും കഴിവുമൊക്കെ ഉണ്ടാകാൻ കാരണമെന്താണെന്ന് ഇതൊക്കെ ചിന്തിക്കാത്ത ആരുണ്ട് ?
വായിച്ചറിഞ്ഞ ചില സത്യങ്ങൾ .. വിശ്വസിക്കാം വിശ്വസിക്കാതിരിക്കാം അത് ഓരോത്തരുടെയും ഇഷ്ടം .
ഓരോ ജീവജാലങ്ങളുടെയും conciousness അല്ലങ്കിൽ അവബോധം അതും നമ്മളുടെ ശരീരവും രണ്ടും രണ്ടാണ് .
അവബോധം ഒരു ഭൂഖണ്ഡം പോലെയാണ് . അത് അനന്തമായ ഒരു സമുദ്രം പോലെ നമുക്ക് ചുറ്റുമിങ്ങനെ പരന്നുകിടക്കുന്നു . നമുക്ക് ജനിക്കുമ്പോൾ ഉള്ള അവബോധം അല്ല 40 വയസാകുമ്പോൾ ഉള്ളത് . പലതും കേട്ടും കണ്ടും വളർന്നു നമ്മളുടെ ബുദ്ധി വികാസം പ്രാപിക്കുന്നു . അതുകൊണ്ടാണ് നമ്മൾ മനുഷ്യർ ശിലായുഗത്തിൽ നിന്നും ഇന്നു കമ്പ്യൂട്ടർ യുഗം വരെ എത്തി നിൽക്കുന്നത് .
ഇനി ചില വളർത്തു മൃഗങ്ങളുടെ കാര്യം തന്നെഎടുക്കുക നമ്മൾ പ്രാക്ടിസ് കൊടുക്കുന്തോറും അതിൻെറ ബുദ്ധി വികാസത്തിലും മാറ്റങ്ങൾ വരുന്നത് നമ്മൾക്കറിയാം .
ഇനി നമുക്ക് കാര്യത്തിലേക്കു കടക്കാം . ഒരു ഉറുമ്പിന്റെ വിവേകതയേക്കാളും ബുദ്ധിയെക്കാളും കൂടുതൽ ആയിരിക്കും ഒരു പൂച്ചയ്ക്കുള്ള അറിവ് . അത് കൊണ്ടാണ് ഒരു ഉറുമ്പൊരിക്കലും റോഡ് ക്രോസ്സ് ചെയ്യുന്നതിനെ കുറിച്ചോ കുട്ടികളെ പിക് അപ്പ് ചെയ്യുന്നതിനെകുറിച്ചോ ചിന്തിക്കാത്തത് . അത് മറിച്ചു പൂച്ചയുടെ കാര്യത്തിലേക്കു വന്നാൽ ഒരു ഉറുമ്പിനുള്ള വിവേകത്തേക്കാൾ ജ്ഞാനം കൂടുതൽ ആയിരിക്കും പൂച്ചയുടേത് . അതുകൊണ്ടാണ് പൂച്ച റോഡ് കുറുകെ കടക്കുമ്പോൾ ഉറുമ്പിനെക്കാളും ശ്രദ്ധ കൊടുക്കുന്നത് . ഇത് പക്ഷെ മനുഷ്യരിലേക്ക് വരുമ്പോൾ നമ്മളുടെ ബ്രെയിന് ചിന്താ ശക്തിയും ജ്ഞാനവും സ്റ്റോർ ചെയ്യാനുള്ള കപ്പാസിറ്റിയും ഉറുമ്പിനെക്കളും പൂച്ചയേക്കാളുമൊക്കെ എത്രയോ കൂടുതലാണ് .
ഇത്തിരികൂടെ ലളിതമായി പറഞ്ഞാൽ നമുക്ക് അവബോധത്തിന് (consciousness) ന് ഒരു 100 മാർക്ക് കൊടുക്കാം . ആ നൂറിൽ 10 ശതമാനം മാത്രമേ ഒരു ഉറുമ്പിന്റെ ബ്രെയിൻ സ്റ്റോർ ചെയ്യുകയുള്ളൂ . അതേസമയം പൂച്ചയുടെ ബ്രെയിൻ 20 ശതമാനവും കുരങ്ങന്റെ ബ്രെയിൻ അത് 30 ശതമാനവും അവബോധം ഹോൾഡ് ചെയ്യുമ്പോൾ മനുഷ്യരുടെ ബ്രെയിൻ അത് 50 ശതമാനം വരെ ഹോൾഡ് ചെയ്യുന്നു .
ചില ആൾക്കാർ അത് അവരുടെ നിരന്തരമായ ചിന്തകളിലൂടെയും വായനയിലൂടെയുമൊക്കെ 50 ശതമാനം എന്നുള്ളത് 60 അല്ലെങ്കിൽ 70 ആക്കിയെടുക്കുന്നു . അങ്ങനെയുള്ള ചിലരാണ് ഐസക് ന്യൂട്ടനും ബിൽ ഗേറ്റ്‌സുമൊക്കെ. അങ്ങനെയൊക്കെ ആണെങ്കിലും ജീസസ് , സ്വാമി വിവേകാനന്ദ, ശ്രീ കൃഷ്ണ അങ്ങനെ ചുരുക്കം ചില ആൾക്കാരെ പോലുള്ളവർക്ക് അവരുടെ ലൈഫ് ടൈമിൽ അവരുടെ കോൺഷ്യസ്നെസ്സ് മാക്സിമത്തിൽ (100 ശതമാനത്തിൽ )എത്താറുണ്ട് . അങ്ങനെയെത്തുന്ന സാഹചര്യത്തിൽ അവരുടെ ഫിസിക്കൽ ബോഡിയുടെ കപ്പാസിറ്റി നഷ്ടപ്പെടുകയും ഏതെങ്കിലും രൂപേണ മരണം സംഭവിക്കപ്പെടുകയും ചെയ്യുന്നു.
വേറൊരു സത്യമെന്തെന്നു വച്ചാൽ എല്ലാ ജീവജാലങ്ങൾക്കും തങ്ങൾ ജനിച്ചപ്പോൾ ഉണ്ടായിരുന്ന consciousness നെക്കാൾ കൂടുതൽ ആയിരിക്കും അവ മരിക്കുമ്പോൾ . അങ്ങനെ വരുമ്പോൾ ആ ആത്മാവിന് അടുത്ത ലൈഫ്ടൈമിൽ അതേ ശരീരം ഹോൾഡ് ചെയ്യാനുള്ള കഴിവ് കുറവായിരിക്കും . അതുകൊണ്ട് ആ ആത്മാവ് വേറൊരു ഫോമിലുള്ള ശരീരം സ്വീകരിക്കേണ്ടി വരുന്നു .
ഉദാഹരണത്തിന് ഒരു ഉറുമ്പിന് ഒരു പൂച്ചയുടെ രൂപം എത്തണമെങ്കിൽ 8.4 മില്യൺ ജീവിത രൂപങ്ങൾ കഴിയണം. അതുകൊണ്ടാണ് നമ്മൾ മനുഷ്യർ കുരങ്ങന്മാരിൽ നിന്നും രൂപാന്തരം പ്രാപിച്ചുവെന്നു പറയപ്പെടുന്നത് . അങ്ങനത്തെ പ്രക്രിയയെയാണ് നമ്മൾ പരിണാമ സിദ്ധാന്തം കൊണ്ടുദ്ദേശിക്കുന്നത് . ( Expansion of consciousness is the engine behind the train of biological evolution)
( ഇവിടെ ആത്മാവ് എന്ന് പറയുന്ന സംഭവം വെളുത്തു സാരിയുടുത്തു മുടിയഴിച്ചിട്ട് പല്ലുന്തിയ രൂപമല്ല ഉദ്ദേശിക്കുന്നത് . ആത്മാവ് എന്ന് പറയുന്നത് ഒരു എനർജി മാത്രമാണ് . ഒരു സോഫ്റ്റ്‌വെയർ പോലെ …ഒരു കുമിളയ്ക്കകത്തുള്ള എനർജി പോലെ അത് കാണാൻ സാധിക്കില്ല പക്ഷെ ഫീൽ ചെയ്യാൻ സാധിക്കും).
ഇഗ്ലീഷിൽ വായിച്ചറിഞ്ഞ ചില കാര്യങ്ങൾ മലയാളത്തിൽ എഴുതുക പ്രയാസം. ഏവർക്കും മനസിലാകുമെന്ന പ്രതീക്ഷയിൽ സമർപ്പിക്കുന്നു . മനസിലാകാത്തവർ പ്ലീസ് കമെന്റ്
മെക്കാളെ പ്രഭുവിനെ ഇഷ്ടപെട്ട് വളർന്ന നമ്മൾക്ക് ഇന്ത്യൻ പരിസരബോധം , വിദ്യാബോധം എന്നിവയൊക്കെ മൂലം ഭാരതീയതയോട് പുച്ഛം വളർത്തിയിട്ടുള്ളതിനാലും ഭാരതീയ സംസ്കാരത്തിന്റെ മൂല്യം മനസിലാക്കാനും അംഗീകരിക്കാനും പാടാവുന്നതിലൂടെയുമൊക്കെ നമ്മൾ നഷ്ടപ്പെടുത്തുന്നുണ്ട് വിലയേറിയ അറിവുകൾ പലതും ……
ലിൻവിംഗ്സ്റ്റണിൽ താമസിക്കുന്ന മലയാളി വിദ്യാർത്ഥിയുടെ അമ്മയ്ക്കായി എന്ന കവിത ശ്രദ്ധ നേടുന്നു. സഹനത്തിൻെറ വഴികളിൽ സ്നേഹത്തിൻറെ ഈണം എന്ന് പേരിട്ടിരിക്കുന്ന വീഡിയോ ഇതിനോടകം ഒട്ടേറെ പേരാണ് കണ്ടിരിക്കുന്നത്. ആൽബിൻ ജോയിയുടെ മാതൃസ്നേഹത്തെ അടിസ്ഥാനമാക്കിയുള്ള ഹൃദയസ്പർശിയായ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഡെനി ഡെൻസിലും ആലാപനം ജിജോ മാത്യുവും ആണ്. എഡിറ്റിംഗ് നടത്തിയിരിക്കുന്നത് ദീപു ഉഴവൂരാണ്.
പ്രകൃതിയും അമ്മയും ലോകത്തിലെ രണ്ട് അത്ഭുതങ്ങളാണെന്ന സ്നേഹസന്ദേശം ആണ് ആൽബിൻ ജോയി കവിതയിലൂടെ നമ്മളോട് പറയുന്നത്. അമ്മയ്ക്കുള്ള എഴുത്തിന്റെ രൂപത്തിലാണ് കവിത അവതരിപ്പിച്ചിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വ്യാപന ശേഷി കൂടിയ ജനിതക മാറ്റം വന്ന ഇന്ത്യൻ വകഭേദത്തിന് വാക്സിനുകൾ ഫലപ്രദമാണോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട് പുറത്തുവന്നു. പുതിയ വൈറസ് വകഭേദം മാരകമാണെന്ന് മാത്രമല്ല കൂടുതൽ വേഗത്തിൽ വ്യാപിക്കുന്നതാണെന്നുമുള്ള ഞെട്ടിക്കുന്ന വസ്തുതകളിലേയ്ക്കാണ് ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട് വിരൽ ചൂണ്ടുന്നത്. പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ ബ്രിട്ടനെ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്നതാണ്.
ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ കൊറോണാ വൈറസ് വേരിയന്റ് കേസുകൾ യുകെയിൽ ഒരാഴ്ചയ്ക്കുള്ളിൽ ഇരട്ടിയിലധികമായത് രാജ്യത്തിൻെറ ലോക്ഡൗൺ ഇളവുകൾ മുൻനിശ്ചയിച്ച പ്രകാരം നടത്തുന്നതിന് വിഘാതം സൃഷ്ടിക്കുമോ എന്ന് പരക്കെ ആശങ്ക ഉയർത്തിയിട്ടുണ്ട്. ഈ ആഴ്ചയിൽ തന്നെ പ്രസ്തുത കേസുകൾ 520 നിന്ന് 1313 കേസുകളായി ഉയർന്നത് ഇത് മറ്റുള്ള കേസുകളുമായി താരതമ്യം ചെയ്യുമ്പോൾ വേഗത്തിൽ വ്യാപിക്കുന്നതിന് തെളിവാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പുതിയ വൈറസ് വകഭേദത്തിൻെറ ആഘാതവും തീവ്രതയും വ്യാപന ശേഷിയും സജീവമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് പബ്ലിക് ഹെൽത്ത് ഓഫ് ഇംഗ്ലണ്ട് അറിയിച്ചു. പുതിയ വൈറസ് വകഭേദത്തിൻെറ വ്യാപനം തടയുന്നതിനുള്ള ഒരു നടപടിയും തള്ളിക്കളയുന്നില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. പുതിയ വേരിയന്റിൻെറ വ്യാപന ശേഷി പരിശോധിക്കുന്നതിൻെറ ഭാഗമായി ഇതുവരെ 60000 ത്തിലധികം ആൾക്കാർക്കാണ് രാജ്യത്ത് പിസിആർ ടെസ്റ്റ് കിറ്റുകൾ വിതരണം ചെയ്തിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടീഷ് പോലീസ് ലോകത്തിന് മുൻപിൽ എന്നും തലയെടുപ്പോടെ നിൽക്കുന്നത് കാര്യക്ഷമതയിലും സത്യസന്ധതയിലും മറ്റ് രാജ്യങ്ങളിലെ ക്രമസമാധാന സംവിധാനങ്ങളേക്കാൾ മികച്ചതായതുകൊണ്ടാണ്. സ്കോട്ട്‌ലൻഡ് യാർഡ് എന്ന ബ്രിട്ടീഷ് പോലീസ് സേന ലോക രാഷ്ട്രത്തിലെ പോലീസ് സംവിധാനത്തിന് എന്നും മാതൃകയാണ്. എന്നാൽ കേരളത്തിൽ നിന്ന് യുകെയിൽ ഉന്നത പഠനത്തിന് എത്തിയ ഈ മൂന്ന് വിദ്യാർത്ഥികൾ നേരിട്ട ക്രൂരമായ മോഷണവും തുടർന്നുള്ള സംഭവങ്ങളും ബ്രിട്ടീഷ് പോലീസ് സംവിധാനത്തിന് തന്നെ തികച്ചും അപമാനകരമാണ്. വളരെ സങ്കടത്തോടെയാണ് മലയാളി വിദ്യാർത്ഥികളായ ജോസും സെബാസ്റ്റ്യനും കൃഷ്ണ ദേവും തങ്ങൾക്ക് ഉണ്ടായ ദുരനുഭവം മലയാളം യുകെയുമായി പങ്കുവെച്ചത്.
ഏപ്രിൽ 30 വെള്ളിയാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. അന്നാണ് ഇവരുടെ താമസസ്ഥലത്തു നിന്നും ഒട്ടേറെ സാധനങ്ങൾ മോഷ്ടിക്കപ്പെട്ടത്. കൃത്യമായി പറഞ്ഞാൽ ജോസിന് നഷ്ടമായത് 2500 പൗണ്ട് വിലയുള്ള ആപ്പിൾ മാക് ബുക്കും 2 ഹാർഡ് ഡിസ്കും ഒരു ബ്ലൂടൂത്ത് സ്പീക്കറും 950 പൗണ്ടും ആണ്. സെബാസ്റ്റ്യൻെറ 900 പൗണ്ടും പാസ്പോർട്ടും എല്ലാ സർട്ടിഫിക്കറ്റുകളും മോഷ്ടാവിന്റെ കൈയ്യിലായി. കൃഷ്ണ ദേവിന് നഷ്ടമായത് തന്റെ ലാപ്ടോപ്പും വാച്ചുമാണ്. മോഷ്ടാവിന്റെ ഫോട്ടോയും വീഡിയോ ദൃശ്യങ്ങളും അടക്കം വ്യക്തമായ സിസിടിവി തെളിവുകളുമായി പരാതിപ്പെട്ടിട്ടും പോലീസിൻറെ ഭാഗത്തുനിന്നുള്ള സമീപനം നിരാശാജനകമായിരുന്നു. പിന്നീടൊരിക്കൽ മോഷ്ടാവിനെ കണ്ടെത്തി പിൻതുടർന്ന് എത്തി അയാൾ ഓടിരക്ഷപ്പെട്ട വീട് കാണിച്ചു കൊടുത്തെങ്കിലും തുടർ നടപടികളുമായി പോലീസ് മുന്നോട്ടു പോയില്ല എന്നതാണ് അത്ഭുതാവഹം. ഫോട്ടോയിലും സിസിടിവി യിലും കണ്ട് പരിചയമുള്ള മോഷ്ടാവിനെ തിരിച്ചറിഞ്ഞ വിദ്യാർത്ഥികൾ തങ്ങളുടെ ലാൻഡ് ലോർഡിന്റെ സഹായം തേടി. വിദ്യാർത്ഥികൾ താമസിക്കുന്ന വീടിന്റെ ഉടമസ്ഥൻ ഫോട്ടോ കാണിച്ച് നീ തന്നെയാണോ എന്ന് ചോദിച്ച അവസരത്തിൽ മോഷ്ടാവ് ഓടി തന്റെ വീടിനുള്ളിൽ കയറി. പോലീസിനെ വിളിച്ചുവരുത്തിയെങ്കിലും പോലീസിന് മറ്റൊരാളുടെ വീടിനുള്ളിൽ കയറാനുള്ള അവകാശം ഇല്ലെന്ന് പറഞ്ഞ് ഒഴിവാകുകയാണ് ഉണ്ടായത് . ഈ വീട് മോഷ്ടാവ് വാടകയ്ക്ക് എടുത്തതാണെന്നും പറയപ്പെടുന്നു . വീടിന്റെ ഉടമസ്ഥനെ കണ്ടെത്തി കാര്യങ്ങൾ ചോദിച്ചെങ്കിലും ആരും അവിടെ താമസം ഇല്ലെന്നാണ് അവകാശപ്പെട്ടത് . പക്ഷേ പിന്നീട് സിസിടിവി തെളിവുകൾക്കായി വീട്ടുടമസ്‌ഥനെ ബന്ധപ്പെട്ടപ്പോൾ പ്രതികരിക്കാൻ വിസമ്മതിച്ചത് സംശയങ്ങൾ ഉളവാക്കുന്നു. നിങ്ങളുടെ പരാതി ലഭിച്ചു നടപടികൾ സ്വീകരിക്കാം എന്നൊരു ഇമെയിൽ സന്ദേശം മാത്രമാണ് പോലീസിൻെറ ഭാഗത്ത് നിന്ന് ലഭിച്ചത്.
തൃശൂർ സ്വദേശിയായ ജോസ് എം ജെയും വൈക്കം സ്വദേശിയായ കൃഷ്ണദേവും കളിനറി ആർട്സ് മാനേജ്മെന്റിൽ ആണ് ഉപരിപഠനം നടത്തുന്നത്. അങ്കമാലി സ്വദേശിയായ സെബാസ്റ്റ്യൻ എം എ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ആണ് പഠിക്കുന്നത്. സർട്ടിഫിക്കറ്റുകളും പഠനോപകരണങ്ങളും നഷ്ടപ്പെട്ട ഈ വിദ്യാർഥികൾ പങ്കുവെച്ച ഫോട്ടോയും വീഡിയോകളും മലയാളം യുകെ പ്രസിദ്ധീകരിക്കുന്നു. വ്യക്തമായ തെളിവുകളുമായി കള്ളനെ ചൂണ്ടിക്കാണിച്ചിട്ടും പിടിക്കാത്ത പോലീസിൻെറ നടപടി ഒരുപക്ഷേ ലോകത്തിലെ ആദ്യത്തെ സംഭവമായിരിക്കും. ഏപ്രിൽ 30 ലെ സംഭവങ്ങൾ മൂലം മനഃസമാധാനം നഷ്ടപ്പെട്ട അവസ്ഥയിലാണ് യുകെയിലെ ഈ പ്രവാസി മലയാളി വിദ്യാർത്ഥികൾ.
മോഷണശ്രമത്തിന്റെ വീഡിയോ ദൃശ്യം കാണാം.
ഇന്ത്യയിലെ കോവിഡ് വകഭേദങ്ങൾക്ക് പരിഹാരങ്ങൾ തേടുന്നുവെന്ന് ബ്രട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്. ഇന്ത്യയിലെ കോവിഡ് വകഭേദങ്ങൾ യുകെയിൽ ആശങ്കയുണ്ടാക്കുന്നതായും അദ്ദേഹം പറഞ്ഞു.
നമ്മൾ ജാഗ്രത പാലിക്കണം. കാരണം വൈറസിന്റെ ഭീഷണി തുടരുകയാണ്. കോവിഡിന്റെ പുതിയ വകഭേദങ്ങൾ മാരകമായ അപകടങ്ങൾ ഉണ്ടാക്കാം. ഇന്ത്യയിൽ കോവിഡ് വകഭേദങ്ങൾ കണ്ടെത്തിയത് ആശങ്കകൾ വർധിപ്പിക്കുന്നതാണെന്നും ബോറിസ് ജോണ്സണ് കൂട്ടിച്ചേർത്തു.
ഓഗസ്റ്റ് മാസത്തോടെ ബ്രിട്ടണില്‍ കൊറോണ വൈറസിനെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് ബ്രിട്ടണ്‍ വാക്‌സിന്‍ ടാസ്‌ക് ഫോഴ്‌സ് മേധാവി ക്ലൈവ് ഡിക്‌സ് ഡെയ്‌ലി വ്യക്തമാക്കി.
വാക്സിനേഷന്‍ പദ്ധതികള്‍ 2022 തുടക്കം വരെ തുടരാവുന്നതാണെന്നും അദ്ദേഹം വ്യക്‌തമാക്കി . ഈ വര്‍ഷം ഒടുവിലോടെ എല്ലാവരിലേക്കും വാക്സീന്‍ എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു . ജൂലൈ അവസാനത്തോടെ എല്ലാവര്‍ക്കും ഒരു ഡോസ് വാക്സിനെങ്കിലും നല്‍കാനുള്ള നടപടികളാണ് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ക്വാറന്റീൻ ഇല്ലാതെ ബ്രിട്ടീഷുകാർക്ക് സഞ്ചരിക്കാവുന്ന രാജ്യങ്ങളുടെ പൂർണ പട്ടിക പുറത്തിറക്കി. 12 രാജ്യങ്ങൾ മാത്രമാണ് ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്. അസോറസ്, മഡെയ്‌റ, പോർച്ചുഗൽ എന്നിവ പ്രധാന അവധിക്കാല ഇടമാണ്. മെയ് 17 മുതൽ ബ്രിട്ടീഷുകാർക്ക് ഇവിടേയ്ക്ക് സഞ്ചരിക്കാൻ അനുവാദമുണ്ട്. വിദേശ യാത്രകൾ വീണ്ടും നിയമവിധേയമാകും. ജിബ്രാൾട്ടർ, ഇസ്രായേൽ, ഐസ്‌ലാന്റ്, ഫറോ ദ്വീപുകൾ, സിംഗപ്പൂർ, ബ്രൂണൈ, ന്യൂസിലാന്റ്, ഓസ്‌ട്രേലിയ എന്നിവയും ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഫോക്ലാന്റ്സ്, സൗത്ത് ജോർജിയ, സൗത്ത് സാൻഡ്‌വിച്ച് ദ്വീപുകൾ, സെന്റ് ഹെലീന, അസൻഷൻ ദ്വീപ്, ട്രിസ്റ്റൻ ഡാ കുൻഹ എന്നീ സ്ഥലങ്ങളിലേക്കും യാത്ര ചെയ്യാം.
ഹരിത പട്ടികയിൽ ഉണ്ടെങ്കിലും ആളുകൾക്ക് ഓസ്‌ട്രേലിയയിലേയ്ക്കോ ന്യൂസിലാന്റിലേയ്ക്കോ സിംഗപ്പൂരിലേയ്ക്കോ അവധിക്കാലം ആഘോഷിക്കാനായി പോകാൻ കഴിയില്ല. കാരണം അവ യുകെ ടൂറിസ്റ്റുകൾക്കായി അടച്ചിട്ടിരിക്കുകയാണ്.
സ്‌കോട്ട്‌ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവ തങ്ങളുടെ കർശന യാത്രാ നിയന്ത്രണങ്ങൾ എപ്പോൾ ലഘൂകരിക്കുമെന്ന് പറഞ്ഞിട്ടില്ല. ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സ്, പുതിയ യാത്രാ നിയമങ്ങളുടെ വിശദാംശങ്ങൾ ഡൗണിംഗ് സ്ട്രീറ്റ് പത്രസമ്മേളനത്തിലാണ് പുറത്തുവിട്ടത്. കോവിഡ് ആശങ്ക ഇപ്പോഴും നിലനിൽക്കുന്നതിനാൽ ഈ നടപടികൾ താത്കാലികമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യാത്രാ നിയന്ത്രണങ്ങൾ പരിശോധിച്ച ശേഷം മാത്രം വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് സ്ഥിതിഗതികൾ മാറിയാൽ റീഫണ്ട് ഉൾപ്പെടാത്ത യാത്രകൾ ബുക്ക് ചെയ്യരുതെന്നും അദ്ദേഹം അറിയിച്ചു.
ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിലേയ്ക്ക് പോയ യാത്രക്കാർക്ക് മടങ്ങിവരുമ്പോൾ ക്വാറന്റീൻ ആവശ്യമില്ല. പക്ഷേ അവരുടെ യാത്രയ്ക്ക് മുമ്പും ശേഷവും കോവിഡ് പരിശോധന നടത്തേണ്ടതുണ്ട്. കോവിഡ് കേസുകളുടെ എണ്ണവും വാക്സിൻ റോൾഔട്ടുകളുടെ വിജയവും അടിസ്ഥാനമാക്കി രാജ്യങ്ങളെ തരം തിരിച്ചിട്ടുണ്ട്. കൂടുതൽ രാജ്യങ്ങളെ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് ഷാപ്പ്സ് മുന്നറിയിപ്പ് നൽകി. എന്നാൽ ഓരോ മൂന്നാഴ്ച കൂടുമ്പോഴും ട്രാഫിക് ലൈറ്റ് സംവിധാനം അപ്ഡേറ്റ് ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.
കോവിഡ് പ്രതിസന്ധിയിൽ ശ്വാസംമുട്ടുന്ന ഇന്ത്യക്ക് ബ്രിട്ടന്റെ സഹായവുമായി ലോകത്തിലെ ഏറ്റവും വലിയ ചരക്ക് വിമാനം വെള്ളിയാഴ്ച പുറപ്പെട്ടു. വടക്കൻ അയർലണ്ടിൽ നിന്ന് ബെൽഫാസ്റ്റിൽ നിന്നാണ് വിമാനം പറന്നുയർന്നത്. മൂന്ന് 18 ടൺ ഓക്സിജൻ ഉപ്ദനയൂണിറ്റുകൾ, 1,000 വെന്റിലേറ്ററുകൾ എന്നിവയാണ് വിമാനത്തിലുള്ളത്.
അന്റോനോവ് 124 വിമാനത്തിൽ ഉപകരണങ്ങൾ കയറ്റാൻ എയർപോർട്ട് ജീവനക്കാർ രാത്രി മുഴുവൻ പ്രവർത്തിച്ചു. വിമാനം ഞായറാഴ്ച രാവിലെ ഡൽഹിയിൽ ഇറങ്ങും. റെഡ് ക്രോസിന്റെ സഹായത്തോടെ ഈ ഉപകരങ്ങൾ ആശുപത്രികൾക്ക് എത്തിച്ചുനൽകും.
ഓക്സിജൻ ഉൽപാദന യൂണിറ്റിന് 40 അടി വലുപ്പമാണുള്ളത്. ഇതിൽനിന്നും മിനിറ്റിൽ 500 ലിറ്റർ ഓക്സിജൻ ഉത്പാദിപ്പിക്കാൻ സാധിക്കും. ഒരു സമയം 50 ആളുകൾക്ക് ഉപയോഗിക്കാൻ ഇത് മതിയാകും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മെയ് 17 മുതൽ ബ്രിട്ടനിലെ സെക്കൻഡറി സ്കൂൾ കുട്ടികൾ ക്ലാസ്സുകളിൽ മാസ്ക് ധരിക്കേണ്ടതില്ല. ക്ലാസ്മുറികളിൽ മുഴുവൻ സമയവും ഫെയ്‌സ് മാസ്ക് ധരിക്കുന്നതുമൂലം കുട്ടികൾക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ ഭൂരിപക്ഷം അധ്യാപക യൂണിയനുകളും കുട്ടികൾ ക്ലാസ് മുറികളിൽ മുഖാവരണം ധരിക്കണമെന്ന അഭിപ്രായക്കാരാണ്. വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ ക്ലാസ് മുറികൾ വീണ്ടും രോഗം പടർന്നു പിടിക്കുന്നതിൻെറ ഉറവിടങ്ങൾ ആയേക്കാമെന്ന ഭയപ്പാടിലാണ് അധ്യാപകരും രക്ഷിതാക്കളും.
എന്നാൽ അണുബാധ നിരക്ക് കുറയുകയും ഭൂരിപക്ഷം ആൾക്കാർക്ക് പ്രതിരോധ കുത്തിവെയ്പ്പ് കിട്ടി കഴിയുകയും ചെയ്ത സാഹചര്യത്തിൽ ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി ക്ലാസ് മുറികളിൽ ഫെയ്‌സ് മാസ്ക് ഉപയോഗിക്കണമെന്ന നിബന്ധന ഇളവ് ചെയ്യുകയാണെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ പറഞ്ഞു. എന്നാൽ ഫെയ്സ് മാസ്ക് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ജൂൺ 21 വരെ തുടരണമെന്ന ആവശ്യമാണ് നാഷണൽ എഡ്യൂക്കേഷൻ യൂണിയൻറെ ഭാഗത്തുനിന്ന് ഉയർന്നുവന്നിരിക്കുന്നത്. ഈ ആവശ്യവുമായി വിദ്യാഭ്യാസ സെക്രട്ടറിയ്ക്ക് അവർ കത്തയച്ചിരുന്നു.