മാഞ്ചസ്റ്ററിനു അടുത്തുള്ള വിഗനില്‍ താമസിക്കുന്ന മക്കളെ കാണാന്‍ ഓടിയെത്തിയ മാതാപിതാക്കളില്‍ ഒരാള്‍ക്ക് ആകസ്മിക മരണം. തൃശൂര്‍ മാളയിലെ പുത്തന്‍വേലിക്കര സ്വദേശിയായ കല്ലറയ്ക്കല്‍ ജോസഫാണ് ആകസ്മിക മരണത്തിനു കീഴടങ്ങിയിരിക്കുന്നത്. ഇന്നലെ വൈകുന്നേരത്തോടെ വീട്ടില്‍ വച്ച് അസ്വസ്ഥത തോന്നിയ ഇദ്ദേഹത്തെ അധികം വൈകാതെ വിഗാന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീടു മരണം സംഭവിക്കുക ആയിരുന്നു. മക്കളായ റൂണയും മിറാന്‍ഡയും വിഗണില്‍ എത്തിയിട്ട് അധികമായിട്ടില്ല എന്നാണ് ലഭ്യമായ വിവരം. കുടുംബത്തിന് സഹായവുമായി ലിതര്‍ലാന്‍ഡ് ഇടവക അംഗങ്ങള്‍ ഒപ്പമുണ്ടെന്നും വിവരം ലഭിച്ചു. ഇടവക വികാരി ഫാ. ആന്‍ഡ്റോസിന്റെ നേതൃത്വത്തില്‍ അല്‍പ സമയത്തിനകം വീട്ടില്‍ പരേതന്റെ ആത്മശാന്തിക്കായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും.

ഒരു വര്‍ഷത്തിനുള്ളില്‍ പെണ്‍മക്കളില്‍ രണ്ടുപേരും യുകെയില്‍ എത്തിയതോടെ ഇവര്‍ക്കൊപ്പം അല്‍പംകാലം ചിലവിടാനാണ് മാതാപിതാക്കള്‍ കേരളത്തില്‍ നിന്നും എത്തിയത്. റൂണയും മിറാന്‍ഡയും യുകെയില്‍ കുടുംബവുമായി എത്തിയിട്ട് ഒരു വര്‍ഷത്തിലധികം ആയിട്ടില്ല. നേരത്തെ ലണ്ടനില്‍ ആയിരുന്ന സഹോദരിമാരില്‍ ഒരാള്‍ വിഗനിലേക്കു താമസം മാറിയതോടെ രണ്ടു മക്കളെയും ഒന്നിച്ചു കാണാമല്ലോ എന്ന സന്തോഷവുമായാണ് മാതാപിതാക്കള്‍ ഏതാനും മാസം മുന്‍പ് ഓടിയെത്തിയത്. എന്നാല്‍ ആ വരവ് മരണത്തിലേക്കായിരുന്നല്ലോ എന്ന സങ്കടമാണ് വിഗാന്‍ മലയാളികള്‍ പങ്കിടുന്നത്. റൂണയുടെ ഭര്‍ത്താവ് ജിജോയും മിറാന്‍ഡയുടെ ഭര്‍ത്താവ് ഷെല്ലിയും ഇവര്‍ക്കൊപ്പമുണ്ട്.

മൃതദേഹം വിഗാന്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കുടുംബം പിന്നീട തീരുമാനിക്കും.

റൂണയുടെയും മിറാന്‍ഡയുടെയും പിതാവിൻെറ വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.