ന്യൂസ് ഡെസ്ക് മലയാളം യുകെ
ലോകം മുഴുവനും കോവിഡ്-19 എന്ന മഹാമാരിയുടെ പിടിയിൽ അമർന്നിരിക്കുന്ന ഈ സമയത്ത്, ഇതിന്‍റെ ഭവിഷ്യത്ത് ഏറ്റവും ദോഷകരമായി ബാധിക്കുന്നവരിൽ ഒരു വലിയ ജനവിഭാഗം നമ്മുടെ പ്രവാസി സഹോദരങ്ങളാണ്. കൊച്ചു കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലാണ് പ്രവാസികൾ. ഉറ്റവരെയും ഉടയവരെയും മനസില്ലാമനസോടെ നാട്ടിൽ തനിച്ചാക്കി ലോകത്തിന്റെ പല രാജ്യങ്ങളിലേക്കും ജോലി തേടിപോയവർക്കാണ് ഈ ദുരിതകാലത്തിൽ നാം ആദരമൊരുക്കേണ്ടത്. എന്നാൽ കേരള സർക്കാർ നടപ്പിലാക്കിവരുന്ന ക്വാറന്റീൻ നിയമങ്ങൾ യഥാർത്ഥത്തിൽ പ്രവാസിമലയാളികളുടെ ചെറിയ ചെറിയ സ്വപ്നങ്ങളെയാണ് തട്ടിത്തെറിപ്പിക്കുന്നത്. പ്രവാസികൾക്കുള്ള നിർബന്ധിത ക്വാറന്റീൻ സർക്കാർ ഇതുവരെയും ഒഴിവാക്കിയിട്ടില്ല.
രോഗവ്യാപന ഭീതിയുടെ പേരിൽ നാല് ചുവരുകൾക്കുള്ളിൽ ഏഴ് ദിവസം അടച്ചിടുമ്പോൾ അവർ അനുഭവിക്കേണ്ടിവരുന്ന മാനസിക സംഘർഷം പ്രവാസ ജീവിതത്തേക്കാൾ ദുഷ്കരമാണ്. പ്രതിദിന കോവിഡ് കേസുകൾക്ക് പ്രാധാന്യം നഷ്ടപെട്ട ഈ സാഹചര്യത്തിൽ, നിയന്ത്രണങ്ങൾ വെറും കടലാസിൽ മാത്രം ഒതുങ്ങുന്ന ഈ കാലത്തിൽ, രോഗവ്യാപന ഭീതിയില്ലാതെ പൊതുജനങ്ങൾ തെരുവോരങ്ങൾ കയ്യടക്കുന്ന ഈ കാലത്തിൽ, പ്രവാസികൾക്കുള്ള നിർബന്ധിത ക്വാറന്റീനും ഒഴിവാക്കപ്പെടേണ്ടതുണ്ട്. ഗൾഫ് രാജ്യങ്ങളിലും യുകെ, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിലുമുള്ള പ്രവാസി സഹോദരങ്ങൾ രണ്ടാഴ്ചത്തെ അവധിയ്ക്ക് വേണ്ടിയാവും നാട്ടിലെത്തുന്നത്. അതിൽ ക്വാറന്റീൻ എന്ന നിയന്ത്രണത്തിന് കീഴിൽ വിലപ്പെട്ട ഏഴു ദിനങ്ങൾ ഹോമിച്ചാണ് അവർ പുറത്തെത്തുന്നത്.
മാതാപിതാക്കളുടെ ശവസംസ്കാരത്തിന് എത്തിയവർ അവരുടെ കൂടെ അവസാനമായി ഒന്നിരിക്കാൻ പോലും ഭാഗ്യമില്ലാത്തവരായി മാറുന്ന കാഴ്ചയും നാം കണ്ടുകഴിഞ്ഞു. കേന്ദ്ര- കേരള സർക്കാറുകൾ നിഷ്‌കർഷിക്കുന്ന എല്ലാ നിബന്ധനകളും പാലിച്ചിട്ടും അവസാനമായി സ്വന്തം പിതാവിന് ഒരു അന്ത്യ ചുബനം നൽകാൻ എന്ന് മാത്രമല്ല സെമിത്തേരിയിൽ എത്തി ഒരു പിടി മണ്ണ് ഇടുവാനുള്ള ആഗ്രഹം പോലും നടക്കാതിരുന്ന യുകെയിലെ സ്റ്റോക്ക് ഓൺ ട്രെന്റിനടുത്തുള്ള ക്രൂവിൽ താമസിക്കുന്ന മലയാളിയായ മനു .എൻ . ജോയിയുടെ അനുഭവം മലയാളം യുകെ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
കേരളത്തിൽ അങ്ങോളമിങ്ങോളം ഉത്സവങ്ങളും പെരുന്നാളുകളും നടക്കുന്നു. ചന്തയിൽ ആളുകൾ കൂട്ടംകൂടി കുശലം പറയുന്നു. സിനിമാശാലകൾ തുറന്ന് പ്രവർത്തിക്കുന്നു. വിവാഹ സൽക്കാരങ്ങൾ ആഘോഷപൂർവ്വം നടത്തപ്പെടുന്നു. എന്തിനേറെ പറയുന്നു തിരഞ്ഞെടുപ്പും പ്രകടനങ്ങളും ഡിജെ പാർട്ടികളും വരെ നടന്നുകഴിഞ്ഞു. എന്നാലോ… വിദേശത്തുനിന്ന് എത്തുന്നവർക്ക് മാത്രം നിർബന്ധിത ക്വാറന്റീൻ. ഇന്ത്യയിൽ കേരളത്തിൽ മാത്രമാണ് ഈ നിയന്ത്രണം നിലവിൽ നടപ്പാക്കിവരുന്നത്. എന്തിനാണ് കേരളത്തിൽ പ്രവാസികൾക്ക് മാത്രം ക്വാറന്റീൻ ? നെഗറ്റിവ് സർട്ടിഫിക്കറ്റുമായി വിദേശത്തുനിന്ന് എത്തിയാൽ ക്വാറന്റീൻ ഒഴിവാക്കുന്ന സംവിധാനം ഏർപ്പെടുത്തണം. നാട്ടിൽ സാധാരണപോലെ എല്ലാം നടക്കുന്ന സാഹചര്യത്തിൽ പ്രവാസികൾക്ക് മാത്രം നിർബന്ധിത ക്വാറൻന്റീൻ അനീതിയാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ ക്വാറന്റീൻ ഒഴിവാക്കിയിട്ടുണ്ടെന്നതും ഇതിനോട് ചേർത്ത് വായിക്കണം. പ്രിയപെട്ടവരോടൊപ്പമിരിക്കാൻ എത്തുന്ന പ്രവാസികൾക്ക് വിമാനത്താവളത്തിൽ പരിശോധന നടത്തുകയും ഫലം നെഗറ്റിവായാൽ നാട്ടിലിറങ്ങി നടക്കാനുമുള്ള സൗകര്യം നൽകേണ്ടതുണ്ട്. ചില നിയമങ്ങളൊക്കെ തിരുത്തിയെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പറും പി. സി. ജോർജിന്റെ മകനുമായ അഡ്വ. ഷോൺ ജോർജ് ഈ വിഷയത്തിൽ തന്റെ നിലപാട് അറിയിച്ചുകഴിഞ്ഞു. പ്രവാസികൾക്ക് മാത്രമായുള്ള ക്വാറന്റീൻ അനീതിയാണെന്നും മുഖ്യമന്ത്രി ഈ വിഷയത്തിൽ ഉചിതമായ തീരുമാനം കൈകൊള്ളണമെന്നും അദ്ദേഹം അറിയിച്ചു. അഡ്വ. ഷോൺ ജോർജിന്റെ വീഡിയോ സന്ദേശം താഴെ കാണാം.
ലണ്ടൻ: കൊറോണയുടെ വരവോടെ ഒരുപിടി മരണങ്ങൾ കണ്ടു മരവിച്ച വർഷമായിരുന്നു കടന്നുപോയത്. എന്നാൽ പുതുവർഷത്തിൽ കൊറോണയുടെ വകഭേദം കൂടുതൽ ആക്രമണകാരിയായപ്പോൾ മരിക്കുന്നത് ആയിരങ്ങൾ ആണ്. യുകെ മലയാളികൾക്ക് വീണ്ടും ആഘാതം ഏല്പിച്ചുകൊണ്ട് ഒരു മലയാളികൂടി കൊറോണയുടെ പിടിയിൽ അമർന്നിരുന്നു. ഗ്രെയ്റ്റര്‍ ലണ്ടനിലെ ഹെയ്‌സില്‍ താമസിച്ചിരുന്ന തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി സുജ പ്രേംജിത്ത് (46) ആണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്.
ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ ചികിത്സ തേടിയ സുജക്ക് പിന്നീട് കോവിഡ് പിടിപെടുകയായിരുന്നു എന്നാണ് അറിയുന്നത്. വെറും നാല് ദിവസം മുമ്പാണ് കോവിഡ് മൂലമുള്ള അസ്വസ്ഥതകളെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയത്.
പെട്ടെന്ന് തന്നെ രോഗം വഷളാവുകയും, ശ്വാസതടസത്തെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെ ആയിരുന്നു പിന്നീട് സുജ എന്നാണ് പുറത്തുവരുന്ന വിവരം.
എന്നാൽ ഇന്ന് രാവിലെ ആരോഗ്യനില കൂടുതല്‍ വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. തിരുവനന്തപുരം വെങ്ങാനൂര്‍ ദീപാഞ്ജലി ഹൗസില്‍ പ്രേംജിത്ത് ആണ് ഭര്‍ത്താവ്. ഏകമകള്‍ സ്കൂൾ വിദ്യാർത്ഥിനിയായ അനന്യ നായര്‍ ( 13). സുജ ചടയമംഗലം സ്വദേശിയാണ്.
സുജയുടെ ആകസ്മിക മരണത്തെത്തുടര്‍ന്ന് ഹെയ്‌സിലെ മലയാളി സമൂഹം സഹായഹസ്തവുമായി കുടുംബത്തോടൊപ്പം ഉണ്ട്. ശവസംസ്‌കാരം സംബന്ധിച്ചുള്ള വിവരങ്ങള്‍ അറിവായിട്ടില്ല. നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമവും നടക്കുന്നതായി അറിയുന്നു.
സുജയുടെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും തർത്തഭിനയിച്ച അല്ല ജീവിക്കുന്ന കഥാപാത്രങ്ങളെ മലയാളിയുടെ മനസ്സിലേക്ക് പകർന്നു നൽകിയ ചലച്ചിത്രത്തെക്കുറിച്ചു യുകെയിലെ നഴ്സിംഗ് വിദ്യാർത്ഥിനിയായ ജോസ്‌ന തന്റെ ഫേസ്ബുക് കുറിപ്പിലൂടെ സംസാരിക്കുന്നു…
കുറിപ്പിന്റെ പൂർണ്ണ രൂപം
ഫെമിനിസത്തെ ചുറ്റിപ്പറ്റിയുള്ള വാക്കുകേള്‍ക്കാത്ത ഒരുദിവസം പോലും ഇന്നിപ്പോ ഇല്ലാതായി . കൂടാതെ വന്നു വന്നു വരുന്ന ഒട്ടുമിക്ക സിനിമകളും സീരീസുകളും പ്രസിദ്ദികരണങ്ങളുടെയുമെല്ലാം കാതലായ സബ്ജക്ട് ഇതായി മാറിയിരിക്കുന്നു .
മാറ്റം നല്ലതാണു . അതിനുള്ള മൂവേമെന്റ്‌സും നല്ലതാണു പക്ഷെ അതിനു മുമ്പ് നമുക്ക് ചിന്തിക്കേണ്ട ചില വസ്തുതകള്‍ ഇവിടെ കുറിക്കുകയാണ് ..
ശരിയാവാം തെറ്റാവാം എന്നാലും പറയാതെ പോവ വയ്യ .
നമ്മള്‍ ഇച്ചിരി കുറെ പുറകോട്ടു സഞ്ചരിക്കുവാണെല്‍…
അതായതു ആകാശയാത്രയോ ടു വീലറോ ഫോര്‍ വീലര്‍ യാത്രകളോ ഒന്നും സാധ്യമല്ലാതിരുന്ന…..
ഒന്ന് കണ്ണ് തുറന്നുനോക്കിയാല്‍ എങ്ങും വനങ്ങളും പാറകളും കൊണ്ട് നമ്മുടെ ചുറ്റുപാടുകള്‍ മൂടിയിരുന്ന.. ഇന്നത്തെപോലെ സുഗമമായ യാത്ര സൗകര്യങ്ങളോ, ഇന്‍ഡസ്ട്രീസ് ജോലികളോ കുടുമ്പ ശ്രീ തൊഴിലുറപ്പുകളോ ഒന്നിന്റെം പ്രഹസനം ഇല്ലാതിരുന്ന അന്നത്തെ ആ പഴയ കാലം ..
അന്നത്തെ ആ കല്ലും മുള്ളും നിറഞ്ഞു പന്തലിച്ച.. കാട്ടുമൃഗങ്ങളുടെ വിളയാട്ടമായിരുന്ന ഭൂമിയുടെ ആ പ്രതലത്തെ ഇന്നത്തെ ഈ സ്ഥിതിയില്‍ ആക്കിയെടുക്കാന്‍ നല്ല മസില്‍ പവറും ചങ്കൂറ്റവും കൂടാതെ തന്റെ ജീവന്‍ പോലും പണയം വച്ച് പോരാടാന്‍ തക്ക മനബലവും ഫിസിക്കല്‍ പവറും ആവശ്യമുണ്ടാരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു .
അന്നത്തെ ആ ഭീകരാവസ്ഥയില്‍ തങ്ങളുടെ മക്കളെയും സ്ത്രീകളയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വത്തില്‍ അവരെ വീട്ടില്‍ ഇരുത്തി ആണുങ്ങള്‍ എന്തിനും ഏതിനും തയാറായ് വെളിയിലിറങ്ങുകയും….
പെണ്ണുങ്ങള്‍ കുഞ്ഞുങ്ങളെ നോക്കാനും പകലന്തിയോളം പ്രകൃതിയോടും മൃഗങ്ങളോടും യുദ്ദം ചെയ്തു പുരയിലെത്തുന്ന തന്റെ പുരുഷനെ അവനുവേണ്ടതെല്ലാം അറിഞ്ഞു ചെയ്തു സന്തോഷിപ്പിക്കുന്നതാണ് തന്റെ സ്വര്‍ഗമെന്നും വിശ്വസിച്ചിരുന്ന ഒരുപറ്റം സ്ത്രീ സമൂഹം ഉള്ള ഒരുകാലമുണ്ടായിരുന്നു .
ഭാര്യയോട് തനിക്കുള്ള സ്‌നേഹവും കരുതലും എടുത്തു പറയാതെയും അവരുടെ ആഗ്രഹങ്ങള്‍ ചോദിക്കാതെയും അവരെ പലവിധത്തില്‍ അനുഭവിക്കാന്‍ അവന്‍ അന്നേ ശീലിച്ചിരുന്നിരിക്കാം . അല്ലങ്കില്‍ അന്നത്തെ പെണ്ണുങ്ങള്‍ അവനു വാരിക്കോരി കൊടുത്തിരുന്ന കരുതലിലൂടെ അവരെ അത് പഠിപ്പിച്ചിരുന്നിരിക്കാം.
അവന്‍ ചെയ്തു വന്നിരുന്ന കഠിനമായ ജോലിയുടെ ഭാഗമായി അവന്റെ മനസും സ്വഭാവ രീതികളും കാര്‍ക്കശ്യം നിറഞ്ഞതുമായിരുന്നിരിക്കണം .
പക്ഷെ അന്നത്തെ സ്ത്രീ ഇതിനെതിരായി പോരാടാനൊരുമ്പെടാതെ നിന്നതൊരുപക്ഷേ തന്റെ പുരുഷന്‍ ചെയ്യുന്ന കാഠിന്യമേറിയ ജോലികള്‍ ചെയ്യാന്‍തക്ക ആരോഗ്യവും സാഹചര്യവും തങ്ങള്‍ക്കില്ലന്നും അവര്‍ വിശന്നു ഷീണിച്ചു വരുമ്പോള്‍ അന്നമൂട്ടാന്‍…..
തങ്ങളുടെ കുഞ്ഞുങ്ങളെ നല്ലതു ചൊല്ലി വളര്‍ത്താന്‍…..
ഞങ്ങള്‍ പെണ്ണുങ്ങള്‍ പുരയില്‍ വേണമെന്നുമവര്‍ മനസിലാക്കിയിരുന്നിരിക്കണം….
ആണുങ്ങളെ പരിചരിക്കേണ്ട ശീലങ്ങള്‍ പെണ്ണുങ്ങള്‍ പാലിക്കേണ്ട മര്യാദകള്‍ എല്ലാം അവന്‍ അല്ലങ്കില്‍ അവള്‍ വളരെ ചെറുപ്പം മുതല്‍ കണ്ടും കെട്ടും വളര്‍ന്നത് സ്വന്തം അമ്മയില്‍ (സ്ത്രീ) നിന്നുതന്നാണ്. അങ്ങനെ ഒരുമടിയും കൂടാതെ അവനു പാദസേവ ചെയ്യാന്‍ പെണ്ണുങ്ങളും അവളെ കര്‍ക്കശ്യത്തോടെ സംരക്ഷിക്കാന്‍ അവനും അവളില്‍ (‘അമ്മ )നിന്നും പഠിച്ചിരുന്നിരിക്കാം ..
നമ്മള്‍ അവളില്‍നിന്നും പഠിക്കാത്തതായൊന്നുമില്ല.
പക്ഷെ ഇന്ന് കാലം മാറി കഥ മാറി.. റോഡുകളായി പാലങ്ങളായി യാത്രാസാവകാര്യങ്ങളായീ പഠന സൗകര്യങ്ങളായീ യന്ത്ര വല്‍ക്കരണവും തൊഴില്‍ മേഖലകളുടേം കുത്തൊഴുക്കായി ..
എല്ലാര്‍ക്കുമെല്ലാം ഒരു ഫിംഗര്‍ ടച്ചിലൂടെ നേടിയെടുക്കാമെന്ന സഹചര്യമായ് .
ആ പഴയ തലമുറ നമുക്കിന്നത്തേക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കി കടന്നുപോയതിന്‍ ഭലമയി ഇന്ന് ആര്‍ക്കും ആരെയും അധികമായി ആശ്രയിക്കേണ്ട സാഹചര്യം വേണ്ടാതായി . ആണിനും പെണ്ണിനും പൊരുതി ജീവിക്കാനുള്ള ഒരു ബേസിക് ഇന്നുണ്ട് .
‘അപ്പോള്‍ ഇന്ന് ആരും ആര്‍ക്കും അടിമയല്ല’ .
എന്നിരുന്നാലും ഒരു ചെറിയ ശതമാനം ആണുങ്ങള്‍ ഇന്നും പഴയതര അടിച്ചമര്‍ത്തലുകള്‍ക്ക് പുറമെ പഴയ പലതിനേം പലവിധത്തില്‍ ആധുനീകരിച്ചു പുതിയവ തിരഞ്ഞെടുത്തു മുന്നോട്ടുപോകുന്നുമുണ്ട് .
അവര്‍ അവരുടെ അനുവാദം കൂടാതെ തന്റെഭാര്യയെ ഒറ്റയ്‌ക്കോ കൂട്ടുകാരോടൊപ്പമോ ഒന്ന് പുറത്തു പോകാനോ, അവളുടെ വീട്ടുകാരെയോ കൂട്ടുകാരെയോ ഒന്ന് ഫോണ്‍ വിളിക്കണോ സഹായിക്കാനോ എന്തിനേറെ അവളുടെ സ്വാതന്ദ്രത്തില്‍ ഒന്ന് ഉടുത്തൊരുങ്ങാനോ ഇച്ചിരി കൂടുതല്‍ കിടന്നുറങ്ങാനോ ടെലിവിഷന്‍ കാണാനോ പോലും അനുവദിക്കാത്തവരും നമ്മളിലുണ്ട് .
നിങ്ങള്‍ ഒരു 35 വയസിനു മുകളില്‍ പ്രായം ഉള്ളവരാണെങ്കില്‍ ഈ മേല്പറഞ്ഞ ഏതെങ്കിലും ഒരു കാര്യമെങ്കിലും എന്നും ജീവിതത്തില്‍ അനുഭവിക്കാത്തവരും ചുരുക്കം .
കാലങ്ങളായി ഒരേ ജീവിതശീലി പാലിച്ചു പോന്നിരുന്ന നമ്മുടെ സമൂഹം പെട്ടെന്നൊരു ദിവസം കൊണ്ട് അടിമുടി മാറാന്‍ പ്രയാസമാണ് .
എന്നിരുന്നാലും today situations and expectations are changed. പണ്ട് ഒരു ആണിന്റെ മനസ് കയ്യടക്കുകയെന്നത് ഫുഡിലൂടെ ഉള്ള മാജിക്കിലൂടെ ആയിരുന്നുവെങ്കില്‍ ഇന്നത് മാറി യൂബര്‍ ഇറ്റാലിയന്‍ ടേക്ക് എവേയ് അങ്ങനെ പലതുമായി .അപ്പോള്‍ പണ്ട് തിന്നതും പറഞ്ഞതും എന്നും പ്രവര്‍ത്തികമാകുമെന്നു കരുതരുത് .
അതുകൊണ്ടു ഇവിടെ റോള്‍ കൂടുതല്‍ സ്ത്രീകള്‍ക്കാണ് അമ്മമാര്‍ക്കാണ് കാരണം അടുത്ത തലമുറയിലെ ആണ്കുഞ്ഞുങ്ങളും പെണ്കുഞ്ഞുങ്ങളും വളര്‍ന്നുവരുന്നത് നമ്മളിലൂടെയാണ്
അപ്പോള്‍ നമ്മള്‍ പെണ്ണുങ്ങള്‍ അവനില്‍ നിന്നും പ്രതീക്ഷിക്കുന്നത് എന്താണോ അത് അവന്‍ ചെറുപ്പം മുതലേ തന്നെ നമ്മളിലൂടെ കണ്ടുവളരാനും പഠിക്കാനും നമ്മള്‍തന്നെ ഇടയാക്കണം.
അതുമനസിലാക്കി ഇന്നത്തെ അമ്മമാര്‍ക്ക് തന്നിലൂടെ….ഓരോ സെക്കണ്ടും തന്റെ ചൂടേറ്റുവളരുന്ന ആണ്കുഞ്ഞുങ്ങള്‍ക്കു
പെണ്ണിനോടെങ്ങനെ പെരുമാറണമെന്നും ആണ്‍പെണ്‍ വ്യത്യാസമില്ലാതെ സമസ്തരായെങ്ങനെ വളരാമെന്നും വളരെ ചെറുപ്പം മുതലേ പഠിപ്പിച്ചു കൊടുക്കേണ്ട ഉത്തരവാദിത്വം നമ്മള്‍ ഓരോ അമ്മമാര്‍ക്കുമാണ് കാരണം…
അമ്മയേക്കാള്‍ നല്ലൊരു ടീച്ചര്‍ ഇല്ല . അമ്മയേക്കാള്‍ നല്ലൊരു യൂണിവേഴ്‌സിറ്റിയില്ല .
അതാണ് ഈശ്വരന്‍ ഗര്‍ഭപാത്രം അമ്മക്കുതന്നെ നല്‍കി നല്ലൊരു തലമുറയെ വളര്‍ത്താനുള്ള ഉത്തരവാദിത്വം ഏല്പിച്ചു കൊടുത്തിരിക്കുന്നത്.
അതുകൊണ്ട് നമ്മളുടെയും കൂടെ ഉത്തരവാദിത്വമാണ് നമ്മളെ മാനിക്കുന്ന ഒരു തലമുറയെ വളര്‍ത്തികൊണ്ടു വരുകയെന്നുള്ളത് . അല്ലാതെ തമ്മിലടിച്ചും സ്ത്രീ ശാക്തീകരണം മൂലം സ്പര്‍ധ വളര്‍ത്തിയും…ആണുങ്ങള്‍ അതിനെതിരെ പ്രതികരിച്ചു അവരുടെ ബലം കാണിച്ചു റേപ്പുകളുടെ എണ്ണം വര്‍ദ്ദിപ്പിച്ചും .
മക്കളെ ഇതെല്ലം കാണിച്ചു പേടിപ്പിച്ചു ഇണയില്ലാതെ ഒറ്റക്കുവളരാന്‍ പ്രേരിപ്പിച്ചും ….
പലവിധത്തില്‍ പകവളര്‍ത്തിയും….
വരും തലമുറയെ കൂടി നശിപ്പിക്കരുത് അപേക്ഷയാണ് ??
NB: എന്തൊക്കെ പറഞ്ഞാലും മാറാന്‍ പറ്റാത്ത ഒരു സെക്ഷന്‍ പെണ്ണുങ്ങളും നമുക്കിടത്തിലുണ്ട് . അതായത് ആണുങ്ങള്‍ ഫുള്‍ ഫ്രീഡം കൊടുത്താലും അത് അംഗീകരിക്കാതെ അവരുടെ ആശ്വാസ മേഖലയായി വീടിനുള്ളില്‍ കഴിഞ്ഞുകൂടാന്‍ ആഗ്രഹിക്കുന്ന പല സ്ത്രീകളും ഉണ്ട് ..
വെളിയില്‍ നിന്ന് ഫുഡ് കഴിക്കാമെന്നു പറഞ്ഞാലും എനിക്കിച്ചിരി കഞ്ഞി കുടിക്കണം എന്ന് പറയുന്നവരും ….
നമുക്കിന്നൊരു സിനിമ കാണാന്‍ പോയാലോ എന്നുചോദിക്കുമ്പോള്‍ .. പിന്നെ… ടീവിയില്‍ ഇന്നാവശ്യത്തില്‍ കൂടുതല്‍ ഫിലിം ഉണ്ടല്ലോ എന്നും പറഞ്ഞു കൂടുതല്‍ സമയവും കിച്ചണില്‍ കഴിച്ചുകൂട്ടാന്‍ ആഗ്രഹിക്കുന്നവരും , പലവിധ വീട്ടുപണി ചെയ്തു സമയം സ്‌പെന്‍ഡ് ചെയ്യാനാഗ്രഹിക്കുന്നവരും , പ്രാര്‍ത്ഥനയും വഴിപാടുമായ് അലഞ്ഞു തിരിയാന്‍ ആഗ്രഹിക്കുന്ന ചെറിയൊരു ശതമാനം സ്ത്രീകളുമൊക്കെ ഇന്നും നമുക്കിടയിലുണ്ട്….
ഒരു ചുരിതാറൊക്കെ നിനകിട്ടുകൂടെ എന്ന് ചോദിച്ചു ഗിഫ്റ്റായി കൊടുക്കുന്നവയെ തട്ടിത്തെറിപ്പിച്ചു പിന്നെ ഇനി ഈ പ്രായത്തിലാ ഇതൊക്കെ… വേറെ പണിയൊന്നും ഇല്ലേ എന്നുചോദിച്ചു പഴയ സാരി പൊടിതട്ടിയെടുക്കുന്നവരും….
ദാമ്പത്യബന്ധത്തിനോട് വിരക്തി കാണിച്ചു പുറംതിരിഞ്ഞുറങ്ങുന്ന സ്ത്രീകളും നമുക്കിടയിലുണ്ട് ….
പാശ്ചാത്യ രാജ്യങ്ങളില്‍ മിക്‌സി ഉപയോഗിക്കാത്തവരില്ലെങ്കിലും ഒരു അരകല്ലുണ്ടായിരുന്നങ്കില്‍ ഇച്ചിരി ചമ്മന്തി അരച്ച് കൂട്ടാമെന്നു കരുതി നല്ല വിലകൊടുത്തു ആമസോണില്‍ നിന്നും അരകല്ലു വാങ്ങി ഉപയോഗിക്കുന്നവരും…..
വാഷിംഗ് മെഷിനുണ്ടങ്കിലും അലക്കുകല്ലു മേടിച്ചു വെളിയില്‍ ഫിക്‌സ് ചെയ്യുന്നവരും…
ഡിഷ്‌വാഷര്‍ ഉണ്ടങ്കിലും കൈകൊണ്ടു പാത്രം കഴുകാന്‍ ഇഷ്ടപ്പെടുന്നവരും നമുക്കിടയിലുണ്ട്….
ഇതൊക്കെ കണ്ടു തന്റെ ഭാര്യയുടെ സഹകരണക്കുറവില്‍ വിഷമിക്കുന്ന…
സ്ത്രീശാസ്ത്രീകരണം മൂലം പലതും കണ്ടില്ലന്നു ഭാവിച്ചു സ്വയം സഹിക്കുന്ന ഭര്‍ത്താക്കന്മാരും നമുക്കിടയിലുണ്ട് ….
കൂടാതെ ഇന്ന് ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ മുഴുവന്‍സമയ ജോലിചെയ്യുന്നവരാണ് നമ്മളില്‍ പലരും. അതില്‍ കൂടുതലും സ്ത്രീകള്‍ ആശുപത്രികളില്‍ രാവും പകലും ജോലി ചെയ്യുന്നവരാണ് . അവരെ സപ്പോര്‍ട് ചെയ്യാന്‍ എല്ലാ വീട്ടുജോലികളും ഷോപ്പിംഗ് മുതല്‍ പിള്ളേരെ നോട്ടം വരെ അവരുടെ പലവിധ ഷീണവും മാറ്റിവച്ചു വളരെ സന്തോഷത്തോടെ ചെയ്യുന്ന ഭര്‍ത്താക്കന്മാരും നമ്മുടെ സമൂഹത്തിലിന്നു കൂടിവരുകയാണ്
അതുകൊണ്ടു സ്ത്രീധനവും ജോലിയും പദവിയും ഒക്കെ നോക്കി കല്യാണം കഴിക്കാതെ ഇരുവരുടേം കാഴ്ചപ്പാടുകള്‍ പസ്പരം മനസിലാക്കി തനിക്കു മാച്ച് ആകുന്നവരെ മാത്രം തിരഞ്ഞെടുത്തു കുടുംബജീവിതം തുടങ്ങിയാല്‍ ഇതൊന്നും ഒരു പ്രശ്‌നമായി മാറുകയില്ല എന്നാണ് എന്റെ എന്റെ മാത്രം കാഴ്ചപ്പാട് .
പക്ഷെ പുതിയ തലമുറ ഇന്നും അവര്‍ മാറികൊണ്ടിരിക്കുന്ന തിരക്കിലാണ് ….
അതെ നമ്മള്‍ മാറിവരുകയാണ് ……
ജോസ്‌ന സാബു സെബാസ്റ്റ്യന്‍
കോവിഡ് മഹാമാരി സൃഷ്ടിക്കുന്ന മാനസികമായ സമ്മർദ്ദങ്ങളും പിരിമുറുക്കങ്ങളും മറ്റു ജനവിഭാഗങ്ങളെക്കാൾ കൂടുതലായി ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരെ ബാധിക്കുന്നു എന്നതിൽ യാതൊരു സംശയവുമില്ല. ഈ വിപത്ത് ഉളവാക്കുന്ന വിവിധ സാമൂഹിക പ്രശ്നങ്ങൾക്ക് പുറമെ, ദിനംപ്രതി മുൻനിരപോരാളികളായി ഈ വിപത്തിനെ നേരിടുക എന്നത് ആരോഗ്യപ്രവർത്തകരിൽ ഉളവാക്കുന്ന മാനസിക വിഷമങ്ങൾ സമാനതകളില്ലാത്തതാണ്. കോവിഡിനെ നേരിടാനും അതിനെതിരെയുള്ള വാക്‌സിനേഷൻ ഫലപ്രദമായി നടപ്പിലാക്കാനും അക്ഷീണ പരിശ്രമം ചെയ്യുന്ന സർക്കാർ സംവിധാനങ്ങൾക്ക് അതിനെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകരുടെ മാനസികവും ആത്മീയവുമായ സുരക്ഷ ശ്രദ്ധിക്കാൻ ആവശ്യത്തിന് സമയം ലഭിക്കുന്നില്ല എന്നത് യാഥാർഥ്യമാണ്.
ഈ സാഹചര്യത്തിലാണ് ആരോഗ്യപ്രവർത്തകരുടെ മാനസികവും ആത്മീയവുമായ സുരക്ഷയെ മുൻനിർത്തി ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ സഭ രംഗത്ത് വന്നിരിക്കുന്നത്. ഈ ശ്രമങ്ങളുടെ ഭാഗമായി രൂപതയുടെ ഡോക്ട്ടേഴ്സ് ഫോറത്തിൻറെ ആഭിമുഖ്യത്തിൽ ആരോഗ്യപ്രവർത്തകർക്കായി പ്രമുഖ സൈക്യാട്രിസ്റ് ഡോ. മാത്യു ജോസഫ് കോവിഡ് മഹാമാരി ഉളവാക്കുന്ന മാനസിക പ്രശ്നങ്ങളെ എങ്ങിനെ നേരിടാം എന്നതിനെപ്പറ്റി ജനുവരി 29 വെള്ളിയാഴ്ച രാത്രി 8.30 ന് ഒരു സെമിനാർ നടത്തുന്നു.
ഡെർബി സിറ്റിയുടെ ക്രൈസിസ് ടീമിൻറെ ഭാഗമായി പ്രവർത്തിക്കുന്ന ഡോ. മാത്യുവിന് വളരെ സങ്കീർണ്ണമായ മാനസിക പ്രശ്നങ്ങളെ വിദഗ്ദ്ധമായി ചികിത്സിച്ച അനേക വർഷങ്ങളുടെ പരിചയമുണ്ട്. സീറോമലബാർ രൂപതയുടെ വിവാഹ ഒരുക്ക ധ്യാനങ്ങൾ,സ്പിരിച്ച്വവൽ കമ്മീഷനു വേണ്ടി കൗൺസിലിംഗ് ശുശ്രൂഷകൾ, സേഫ് ഗാർഡിങ് പ്രവർത്തനങ്ങൾ തുടങ്ങി രൂപതയുടെ വിവിധ പ്രവർത്തനങ്ങളിൽ നേതൃത്വം നൽകുന്ന അദ്ദേഹം സുപരിചിതനാണ്. അദ്ദേഹത്തിൻറെ സെമിനാർ മാനസിക സമ്മർദ്ദങ്ങളാൽ വലയുന്ന നമ്മുടെ ആരോഗ്യപ്രവർത്തകർക്കു വലിയൊരു ആശ്വാസമായിരിക്കുമെന്നതിന് സംശയമില്ല. സെമിനാറിൻറെ സൂം ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.
സമയം: ജനുവരി 29, 2021, 8:30 പിഎം ലണ്ടൻ (8.30-9.30 പിഎം) ജോയിൻ സൂം മീറ്റിംഗ്
https://zoom.us/j/91802046880?pwd=NVptZHo3NUdmdFVxejIzUW1FU29UQT09
Meeting ID: 918 0204 6880
Passcode: Doctors
സംഗീത ആരാധകരുടെ ഇടയിൽ മികച്ച പ്രതികരണം ഉണ്ടാക്കി കൊണ്ട് സംഗീത ആൽബമായ രമേശൻെറ തോൾസഞ്ചി റിലീസായി. ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാഡമിയും യുകെ ഇവന്റ് ലൈഫും കൂടി അണിയിച്ചൊരുക്കിയ രമേശൻെറ തോൾസഞ്ചി പ്രശസ്ത പിന്നണി ഗായിക സുജാതയാണ് തൻറെ ഫേസ്ബുക്ക് പേജിലൂടെ ആസ്വാദകർക്കായി സമർപ്പിച്ചത്. ആൽബത്തിനായി പാടിയിരിക്കുന്നത് ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാഡമിയുടെ ശിക്ഷ ടെസ്സാ ജോസും, പിന്നണി ഗായകൻ കെ. കെ നിഷാദുമാണ്. ബനീഷ് വലപ്പാടിൻെറ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് സച്ചിദാനന്ദൻ വലപ്പാട് ആണ്. അരവിന്ദ് കൃഷ്ണൻ, ശ്രീലക്ഷ്മി ഗിരീഷ് തുടങ്ങിയവരാണ് ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത്. മിക്സിംഗ് നടത്തിയിരിക്കുന്നത് മിഥുൻ ആനന്ദാണ് . ആൽബത്തിൻെറ സംഘാടകൻ സുമേഷ് പരമേശ്വരനാണ്
ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാഡമിയുടെ കഴിഞ്ഞവർഷത്തെ ആൽബങ്ങളായ ലോകം മുഴുവൻ സുഖം പകരാൻ, ഓണപ്പാട്ട്, ക്രിസ്തുമസ് ഗാനം തുടങ്ങിയവ മികച്ച രീതിയിൽ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. രമേശൻെറ തോൾസഞ്ചിയും സംഗീതാരാധകരെ ആരാധകരെ നിരാശപ്പെടുത്തില്ല എന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.
ലണ്ടൻ: കോവിഡ് എന്ന മഹാമാരിയെ വരുതിയിൽ ആക്കുവാൻ കിണഞ്ഞു ശ്രമിക്കുന്ന യുകെ ഗവൺമെൻറ്… ശമ്പളം ഉൾപ്പെടെ ചെയ്യാവുന്നതിനും അപ്പുറം സഹായങ്ങൾ ജനങ്ങൾക്ക് നൽകുന്നു… ഏറ്റകുറച്ചിലുകൾ ഉണ്ട് എങ്കിലും കൊറോണയെന്ന പൊതു ശത്രുവിനെ തോൽപ്പിക്കാൻ ശ്രമിക്കുമ്പോൾ ഇതൊന്നും വകവയ്ക്കാതെ ഒരു കൂട്ടം നിരുത്തരവാദിത്വപരമായി പെരുമാറുന്ന ദുഃഖകരമായ കാഴ്ച്ച… ലോക് ഡൗൺ നീണ്ടു എന്നതു യാഥാർത്യമായി നിലനിൽക്കുമ്പോഴും ഇതൊന്നും എനിക്ക് ബാധകമല്ല എന്ന രീതിയിൽ ഉള്ള ഒരു ചെറിയ വിഭാഗം ആളുകളുടെ നിലപാടിനെ പിടിച്ചു കെട്ടാൻ തീരുമാനിച്ചുറപ്പിച്ചാണ് ഹോം സെക്രട്ടറി പ്രീതി പട്ടേൽ കൊറോണ ബ്രീഫിംഗിനായി ഇന്ന് എത്തിയത്.. ഉറച്ച തീരുമാനങ്ങൾ ഇനി പറയുന്നവയാണ്
ഭൂരിപക്ഷം അനുസരിക്കുമ്പോൾ ന്യൂനപക്ഷം ചെയ്യുന്ന പ്രവർത്തി നാടിനെ വലിയൊരു വിപത്തിലേക്ക് ആണ് നയിക്കുന്നതെന്നും, നിയമം അനുസരിക്കാൻ വിസമ്മതിക്കുന്നവരെ അനുസരിപ്പിക്കാൻ പോലീസ് ഉണ്ടാകും എന്ന മുന്നറിയിപ്പും നൽകിയാണ് പ്രീതി പട്ടേൽ ഇന്നത്തെ വാർത്താസമ്മേനം തുടങ്ങിയത്.
പുതിയ നിയമങ്ങൾ നിലവിൽ വരുന്നത് അടുത്ത ആഴ്ച മുതൽ.. ഇതുവരെ ആരെങ്കിലും ഹൗസ് പാർട്ടി നടത്തിയാൽ നൽകിയിരുന്ന പിഴ 200 പൗണ്ടായിരുന്നു. അടുത്ത ആഴ്ച മുതൽ പിടിക്കപ്പെട്ടാൽ നല്കേണ്ടത് 800 പൗണ്ടാണ് എന്ന് ഓർക്കുന്നത് കീശ കാലിയാകാതെ ഇരിക്കുന്നതിന് ഉതകും. നേരെത്തെ 30 പേരുള്ള ഒരു കൂട്ടത്തെ മാത്രമാണ് ഹൗസ് പാർട്ടി എന്ന് കണക്കാക്കിയിരുന്ന നിയമം ഇപ്പോൾ അത് 15 പേരായി കുറിച്ചിരിക്കുന്നു.
ഇങ്ങനെ ഒരിക്കൽ പിടിക്കപ്പെട്ട ആൾ വീണ്ടും മറ്റൊരു പാർട്ടിയിൽ പങ്കെടുത്തു പിടിക്കപ്പെട്ടാൽ പിഴ ഇരട്ടിയാകുന്നു എന്നും ഓർമ്മവെയ്ക്കുക. ആവർത്തിച്ചു പിടിക്കപ്പെടുമ്പോൾ പിഴ 6400 പൗണ്ട് വരെ എത്താം.
ഹൗസ് പാർട്ടി സംഘടപ്പിക്കുന്നവർക്ക് ലഭിക്കുന്ന പിഴ 10000 പൗണ്ടാണ്.
കഴിഞ്ഞ ആഗസ്ററ് മുതൽ ജനുവരി വരെയുള്ള കാലഘട്ടത്തിൽ പോലീസ് കൊടുത്ത് 250 ഫൈനുകൾ. ഇത് ഹൗസ് പാർട്ടികളുടെ മാത്രം കണക്കാണ്.
കൃത്യമായ ഡാറ്റായുടെ പിൻബലത്തിൽ ആണ് ഇന്ന് ഹോം സെക്രട്ടറി സംസാരിച്ചത് എന്ന് ബിബിസി യും റിപ്പോർട്ട് ചെയ്യുന്നു.
നിയമം പാലിക്കാത്തവർ ‘എന്നെ എങ്ങനെ പിടിക്കാൻ ആണ്’ എന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി. ഗൂഗിൾ, ആപ്പിൾ എന്നിവക്കൊപ്പം ട്രാൻസ്‌പോർട്ട് ഡിപ്പാർട്ടുമെന്റ് കൊടുത്ത ഡാറ്റയും പരിശോധന നടത്തിയാണ് പുതിയ തീരുമാനത്തിൽ എത്തിയിരിക്കുന്നത്.
എത്തിനിക് മൈനോറിറ്റി വിഭാഗങ്ങളെ കോവിഡ് വാക്‌സിൻ എടുക്കുന്നത് പ്രോത്സാഹിപ്പിക്കാൻ വേണ്ടുന്ന പുതിയ പദ്ധതികളും സർക്കാർ പുറത്തുവിട്ടു.
ഇന്ന് യുകെയിൽ കോവിഡ് ബാധിച്ചു മരിച്ചത് 1290 പേരാണ്. യുകെയിൽ ഒരു മിനുട്ടിൽ നൽകുന്നത് 200 വാക്‌സിനുകൾ ആണ് എന്നും അറിയിച്ചു. പള്ളികളും മോസ്‌കുകളും വാക്‌സിൻ സെന്ററുകൾ ആയി മാറിയെന്നതും ഇന്നത്തെ സന്തോഷവാർത്തകൾ ആണ്.
ഓര്‍ഡര്‍ ഡെലിവറി ബോയ് തന്നെ റദ്ദാക്കിയ ശേഷം ബര്‍ഗര്‍ ഒളിച്ചിരുന്ന് കഴിച്ച് ഡെലിവറി ബോയി. സംഭവത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞു.
മക്ഡോണാള്‍ഡില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്ന ലണ്ടനിലെ കെന്റിഷ് ടൗൺ ഒരു ഉപഭോക്താവിനാണ് വിചിത്ര അനുഭവം ഉണ്ടായത്. ബര്‍ഗറാണ് അവര്‍ ഫുഡ് ഡെലിവറി ആപ്പിലൂടെ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ വീട്ടുപടിക്കലെത്തിയ ഡെലിവറി ഏജന്റ് ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യുക മാത്രമല്ല, അതുകഴിഞ്ഞ് അവിടെയിരുന്നു കൊണ്ടുവന്ന ഭക്ഷണം കഴിക്കുകയായിരുന്നു.
ഓഡര്‍ ചെയ്ത ആളും അയാളുടെ സഹോദരിയും മാത്രമാണ് അപ്പോള്‍ വീട്ടിലുണ്ടായിരുന്നത്. യുവതി തന്റെ ജനാലയിലൂടെ പകര്‍ത്തിയ ദൃശ്യമാണ് ട്വിറ്ററില്‍ പങ്കുവച്ചത്. സംഭവത്തില്‍ ഡെലിവറി കമ്പനിക്ക് ഇവര്‍ പരാതി നല്‍കുകയും ചെയ്തു.
കൗണ്ടി വെക്സ്‌ഫോര്‍ഡിലെ ബെന്‍ക്ളോഡിയില്‍ നിര്യാതനായ മലപ്പുറം തൂവൂര്‍ സ്വദേശി സോള്‍സണ്‍ സേവ്യറിന്റെ സംസ്‌കാര ശുശ്രൂഷകള്‍ ബുധനാഴ്ച (ജനുവരി 20 ) രാവിലെ ഡബ്ലിന്‍ സീറോ മലബാര്‍ സഭാ ആസ്ഥാനമായ റിയോള്‍ട്ടയിലെ സെന്റ് തോമസ് പാസ്റ്ററല്‍ സെന്ററിനടുത്തുള്ള പാരീഷ് ഓഫ് ഔര്‍ ലേഡി ഓഫ് ദി ഹോളി റോസറി ഓഫ് ഫാത്തിമാ ചര്‍ച്ചില്‍ നടത്തപ്പെട്ടു .
ചൊവ്വാഴ്ച വെക്സ്ഫോര്‍ഡ് ജനറല്‍ ആശുപത്രിയില്‍ നിന്നും ഭൗതീകദേഹം ബെന്‍ക്ളോഡിയിലെ ലെനോണ്‍സ് ഫ്യുണറല്‍ ഹോമില്‍ എത്തിച്ചു.
ഇന്ന് രാവിലെ എട്ടു മണിയോടെ മൃതദേഹം ഡബ്ലിനിലേയ്ക്ക് കൊണ്ടുപോയി .പാരീഷ് ഓഫ് ഔര്‍ ലേഡി ഓഫ് ദി ഹോളി റോസറി ഓഫ് ഫാത്തിമാ ചര്‍ച്ചില്‍ എത്തിച്ചതോടെ ശുശ്രൂഷാകര്‍മ്മങ്ങള്‍ ആരംഭിച്ചു .
സര്‍ക്കാര്‍ ഗൈഡ് ലൈന്‍ അനുസരിച്ച് ശുശ്രൂഷകളില്‍ പരമാവധി പത്തു പേര്‍ക്കേ പങ്കെടുക്കാനായുള്ളു.തുടര്‍ന്ന് ഡബ്ലിന്‍ ന്യൂ ലാന്‍ഡ്‌സ് ക്രോസ്സ് ക്രിമേഷന്‍ സെന്ററില്‍ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് ഭൗതികദേഹം സംസ്‌കരിച്ചു.
അയര്‍ലണ്ടിലെ എല്ലാ മാധ്യമങ്ങളും തന്നെ പ്രധാനപേജുകളിലാണ് ‘ ഫ്രണ്ട് ലൈന്‍ ഹീറോയുടെ’വിയോഗം വാര്‍ത്തയാക്കിയത്.സോഷ്യല്‍ മീഡിയയില്‍ ആയിരക്കണക്കിന് പേര്‍ അനുസ്മരിച്ചു.
ഐറിഷ് നഴ്സുമാരുടെ ദേശിയ സംഘടനയായ ഐ എന്‍ എം ഓ യും , സോള്‍സണ്‍ ജോലി ചെയ്ത ആശുപത്രികളുമൊക്കെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേര്‍ന്ന് അനുശോചനകുറിപ്പുകള്‍ ഇറക്കി.
സംസ്‌കാര ശുശ്രൂഷകള്‍ക്ക് അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭാ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ റവ,ഡോ, ക്ലമന്റ് പാടത്തില്‍ പറമ്പില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ.രാജേഷ് മേച്ചിറാകത്ത് ,ഫാ.റോയി വട്ടയ്ക്കാട്ട് എന്നിവര്‍ സഹകാര്‍മികരായിരുന്നു.
അയര്‍ലണ്ടിലെ വിവിധ കുര്‍ബ്ബാന സെന്ററുകളിലെ വികാരിമാരും, അല്‍മായ നേതൃത്വവും ,മറ്റു സഭാ വിഭാഗങ്ങളും ,പൊതു സമൂഹവും സോള്‍സന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
യൂറോപ്പിലെ സീറോ മലബാര്‍ സഭാ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത്ത് ബിന്‍സിയുടെ കുടുബത്തെ അനുശോചനം അറിയിച്ചു.
തുവ്വൂര്‍ സ്വദേശി പരേതനായ സേവ്യര്‍ പയ്യപ്പിള്ളിലിന്റെ മകനായ സോള്‍സണ്‍ സേവ്യര്‍ പയ്യപ്പിള്ളി(34 ) വെക്‌സ്‌ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലില്‍ വെച്ച് ഞായറാഴ്ച വൈകിട്ടാണ് നിര്യാതനായത്.
മാതാവ് മറിയം ഭാര്യ ബിന്‍സി ഇവർക്ക് ഒരു മകനാണ് ഉള്ളത്. സിമയോന്‍ സോള്‍സണ്‍ (3 വയസ്) ഏക സഹോദരന്‍ റെമില്‍ സേവ്യര്‍.
പിതാവിന്റെ മരണവര്‍ത്തയറിഞ്ഞാണ് രണ്ട് വര്‍ഷം മുമ്പ് അവസാനമായി നാട്ടിലെത്തിയത്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ നാട്ടിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കോവിഡ് നിയന്ത്രണങ്ങള്‍ യാത്ര മുടക്കി. ഫെബ്രുവരിയില്‍ നാട്ടില്‍ എത്താൻ ഇരിക്കെയാണ് സോള്‍സനെ മരണം കവർന്നത്.
കരുവാരക്കുണ്ട് തൂവൂരിലുള്ള സോള്‍സന്റെ തറവാട്ട് വീട്ടിലും പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ ഒരുക്കിയിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും അടക്കം ദുഖാര്‍ത്ഥരായ നിരവധി പേര്‍ സോള്‍സന്റ അനുസ്മരണശുശ്രൂഷകളില്‍ പങ്കെടുത്തു.കരുവാരക്കുണ്ട് ഹോളി ഫാമിലി ഫൊറോനാ വികാരി ഫാ. മാത്യൂ പെരുവേലില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.
ലോകത്തിലെ ഏറ്റവും നീളമുള്ള ബസ് റൂട്ട് ഏതായിരിക്കും? ഇപ്പോൾ സർവ്വീസ് നടത്തുന്നില്ലെങ്കിലും, ഇംഗ്ലണ്ടിലെ ലണ്ടനിൽ നിന്നും നമ്മുടെ ഇന്ത്യയിലെ കൽക്കട്ടയിലേക്ക് ഉണ്ടായിരുന്ന ബസ് സർവ്വീസ് ആണ് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബസ് റൂട്ടായി കണക്കാക്കപ്പെടുന്നത്. ബസ് ലണ്ടനിൽ നിന്നും കൽക്കട്ടയിൽ എത്തിച്ചേർന്നത്. 32669 കിലോമീറ്റർ (20300 മൈൽ ) നീളമുണ്ടായിരുന്നു ഈ യാത്രക്ക്. 1976 വരെ ഇത് സർവ്വീസ് നടത്തിയിരുന്നു.
1957 ലാണ് ലണ്ടൻ – കൽക്കട്ട (ഇന്നത്തെ കൊൽക്കത്ത) റൂട്ടിൽ ബസ് സർവ്വീസ് ആരംഭിക്കുന്നത്. അന്നത്തെ വാർത്തകൾ പ്രകാരം ഏകദേശം 50 ദിവസത്തോളം എടുത്തായിരുന്നു ബസ് ലണ്ടനിൽ നിന്നും കൽക്കട്ടയിൽ എത്തിച്ചേർന്നത്.
ലണ്ടനിൽ നിന്നും ആരംഭിച്ച് ബെൽജിയം, പശ്ചിമ ജർമ്മനി, ഓസ്ട്രിയ, യുഗോസ്ലാവിയ, ബൾഗേറിയ, ടർക്കി, ഇറാൻ, അഫ്ഘാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലൂടെ സഞ്ചരിച്ചാണ് ബസ് ഇന്ത്യയിലേക്ക് കിടന്നിരുന്നത്. ഇന്ത്യയിൽ പ്രവേശിച്ചതിന് ശേഷം ബസ് ന്യൂ ഡൽഹി, ആഗ്ര, അലഹബാദ്, ബനാറസ് വഴി കൽക്കട്ടയിൽ എത്തിച്ചേരും. ഹിപ്പി റൂട്ട് എന്നാണു ഈ റൂട്ട് അറിയപ്പെടുന്നത്.
85 പൗണ്ട് സ്റ്റെർലിങ് ആയിരുന്നു അക്കാലത്ത് ഒരു വശത്തെ യാത്രക്ക് ഉള്ള ബസ് ചാർജ്. ഇത് ഇന്നത്തെ 8000 രൂപയോളം വരും. ഈ ടിക്കറ്റ് ചാർജ്ജിൽ യാത്രയ്ക്കിടയിലെ ഭക്ഷണം, താമസം തുടങ്ങിയവയും ഉൾപ്പെട്ടിരുന്നു. വായിക്കാനുള്ള സംവിധാനങ്ങൾ, ഓരോരുത്തർക്കും പ്രത്യേകം സ്ലീപ്പിങ് ബങ്കുകൾ, പാട്ടുകൾ കേൾക്കാനുള്ള സംവിധാനം, ഫാനിൽ പ്രവർത്തിക്കുന്ന ഹീറ്ററുകൾ എന്നിങ്ങനെ അക്കാലത്ത് ആഡംബരം എന്ന് കണ്ടിരുന്ന പലതും ഈ യാത്രയിൽ യാത്രക്കാർക്കായി സജീകരിച്ചിരുന്നു.
സാധാരണ ബസ് സർവ്വീസ് എന്നതിലുപരി ഒരു ടൂർ എന്ന രീതിയിലായിരുന്നു ഇതിന്റെ യാത്ര ക്രമീകരിച്ചിരുന്നത്. യാത്രയ്ക്കിടയിൽ ബസ് യാത്രികർക്ക് സാൽസ്ബർഗ്, വിയന്ന, ഇസ്‌താംബൂൾ, ടെഹ്‌റാൻ, കാബൂൾ, ന്യൂ ഡൽഹി എന്നീ നഗരങ്ങളിൽ ഷോപ്പിംഗിനായും ഗംഗാ നദീതീരത്തെ ബനാറസ്, താജ്‌മഹൽ എന്നിവിടങ്ങളിൽ സന്ദർശനത്തിനായും സമയം അനുവദിച്ചിരുന്നു. ബസ്സിൽ മാത്രമല്ല അന്ന് കാറിലും വാനിലും ക്യാമ്പറുകളിലുമൊക്കെ യൂറോപ്യന്മാർ ഇന്ത്യയിലേക്ക് വന്നിരുന്നു.
വർഷങ്ങൾക്ക് ശേഷം ഈ ബസ് ഒരു അപകടത്തിൽപ്പെടുകയും പിന്നീട് സർവ്വീസിന് യോഗ്യമല്ലാതായിത്തീരുകയും ഉണ്ടായി. പിന്നീട് ഈ ബസ് ആൻഡി സ്റ്റുവർട്ട് എന്ന ബ്രിട്ടീഷ് സഞ്ചാരി വാങ്ങുകയും ചെയ്തു. വാങ്ങിയശേഷം അദ്ദേഹം ബസ് ഗാരേജിൽ കയറ്റി, ഒരു മൊബൈൽ ഹോം ആക്കി പണിതിറക്കുകയും ചെയ്തതോടെ ബസ്സിന്റെ അടുത്ത പ്രയാണത്തിന് തുടക്കമായി. ഡബിൾ ഡക്കർ ആക്കി പുതുക്കിപ്പണിത ഈ ബസ്സിന് ആൽബർട്ട് എന്നായിരുന്നു പേര് നൽകിയത്.
അങ്ങനെ 1968 ഒക്ടോബർ 8 നു സിഡ്‌നിയിൽ നിന്നും ഇന്ത്യ വഴി ലണ്ടനിലേക്ക് ഈ ബസ് യാത്ര നടത്തുകയും ചെയ്തു. 132 ഓളം ദിവസങ്ങളെടുത്തായിരുന്നു ഈ ബസ് ലണ്ടനിൽ എത്തിച്ചേർന്നത്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവിടങ്ങൾ കേന്ദ്രമാക്കി ആൽബർട്ട് ടൂർസ് എന്ന പേരിൽ കമ്പനി തുടങ്ങുകയും, ലണ്ടൻ – കൊൽക്കത്ത – ലണ്ടൻ, ലണ്ടൻ – കൊൽക്കത്ത – സിഡ്‌നി തുടങ്ങിയ റൂട്ടുകളിൽ സർവ്വീസ് ആരംഭിക്കുകയും ചെയ്തു.
ലണ്ടനിൽ നിന്നും പാക്കിസ്ഥാൻ വഴി ഇന്ത്യയിലെത്തുന്ന ബസ് കൽക്കട്ടയിൽ നിന്ന് ബർമ, തായ്ലാൻഡ്, മലേഷ്യ, വഴി സിംഗപ്പൂരിലും, അവിടെ നിന്ന് ഓസ്‌ട്രേലിയയിലെ പെർത്തിലേക്ക് കപ്പൽ മാർഗ്ഗം എത്തിച്ചേരുകയും, അവിടെ നിന്നും റോഡ്‌മാർഗ്ഗം സിഡ്‌നിയിലേക്ക് പോകുകയുമാണ് ചെയ്തിരുന്നത്.
ഈ സർവ്വീസിൽ ലണ്ടൻ മുതൽ കൽക്കട്ട വരെ 145 പൗണ്ട് ആയിരുന്നു ചാർജ്ജ്. മുൻപത്തേതു പോലെത്തന്നെ ആധുനിക സൗകര്യങ്ങളൊക്കെയും ഈ സർവ്വീസിലും ഉണ്ടായിരുന്നു. ഇറാനിലെ പ്രശ്‍നങ്ങളും, പാക്കിസ്ഥാനും ഇന്ത്യയും തമ്മിൽ പ്രശ്നങ്ങൾ രൂക്ഷമായതും അതുവഴിയുള്ള യാത്രകൾക്ക് വളരെയേറെ അപകടസാധ്യതകൾ വർദ്ധിച്ചതുമൊക്കെ ഇതുവഴിയുള്ള യാത്രകൾക്ക് ഒരു തടസ്സമായി മാറിയതോടെ 1976 ൽ ഈ ബസ് സർവ്വീസ് അവസാനിപ്പിക്കുകയായിരുന്നു.
സർവ്വീസ് എന്നെന്നേക്കുമായി അവസാനിപ്പിക്കുന്നതിനു മുൻപ് ഏകദേശം 15 ഓളം ട്രിപ്പുകൾ ആൽബർട്ട് ടൂർസ് പൂർത്തിയാക്കിയതായും റിപ്പോർട്ടുകളുണ്ട്. ലോകം കണ്ട സഞ്ചാരി കൂടിയായ ആൽബർട്ട് എന്നു പേരുള്ള ഈ ബസ് ഇപ്പോൾ നന്നായി പരിപാലിച്ചു പോരുന്നു.
ഏതൊരു സഞ്ചാരിയെയും കൊതിപ്പിക്കുന്ന ഈ റൂട്ടിലെ ബസ് യാത്ര ഇനി സാധ്യമാക്കാൻ യാതൊരു സാധ്യതയുമില്ല. എങ്കിലും എന്നെങ്കിലും ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ മാറി ഈ റൂട്ടിൽ ബസ് സർവ്വീസ് ആരംഭിക്കുമെന്നും, നമുക്ക് അതിൽ യാത്ര ചെയ്യാമെന്നുമൊക്കെ പ്രതീക്ഷിക്കാം.
അപു ജോൺ ജോസഫ്
ലണ്ടൻ: കർഷകരുടെ സഹകരണ മാർക്കറ്റുകളിലേക്കു കോർപറേറ്റുകൾക്ക് കടന്നുകയറാനുള്ള അവസരമൊരുക്കുക വഴി കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും പ്രോത്സാഹിപ്പിക്കപ്പെടുകയും കാർഷിക വിഭവങ്ങളുടെ താങ്ങുവില സമ്പ്രദായം നശിപ്പിക്കുകയും ചെയ്യുന്ന കാർഷികബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെടുന്ന കർഷകസമരങ്ങളെ പ്രവാസി സമൂഹങ്ങളും പിന്തുണക്കണമെന്ന് കേരളാ കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി മെമ്പറും ഗാന്ധിജി സ്റ്റഡി സെന്റർ വൈസ് ചെയർമാനുമായ ശ്രീ അപു ജോൺ ജോസഫ് അഭ്യർത്ഥിച്ചു. പ്രവാസി കേരളാ കോൺഗ്രസ് ഇംഗ്ലണ്ടിന്റെ നേതൃയോഗം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ശ്രീ അപു ജോസഫ്.
കർഷക സമരങ്ങൾക്ക് പ്രവാസി കേരളാ കോൺഗ്രസിന്റെ പിന്തുണയറിയിക്കുന്ന പ്രമേയം യോഗത്തിൽ ശ്രീ ജോസ് പരപ്പനാട്ട് അവതരിപ്പിച്ചു. യുവതലമുറയെയും വിവിധ ജനവിഭാഗങ്ങളെയും പാർട്ടിയിലേക്ക് ആകർഷിക്കുന്നതിന് ശ്രീ അപു ജോൺ ജോസഫിനെപ്പോലെയുള്ള നേതാക്കളെ വരുന്ന നിയമസഭാ ഇലക്ഷനിൽ മത്സരിപ്പിക്കുവാൻ തയ്യാറാകണമെന്ന് ശ്രീ ജിപ്സൺ തോമസ് എട്ടുതൊട്ടിയിൽ അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.
ശ്രീ ബിജു മാത്യു ഇളംതുരുത്തിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ മീറ്റിംഗിൽ പ്രവാസി കേരളാകോൺഗ്രസ് ഇംഗ്ലണ്ട് നേതാക്കളായ ശ്രീ ജിപ്സൺ തോമസ് എട്ടുതൊട്ടിയിൽ, സിജോ വള്ളിയാനിപ്പുറം, ജോസ് പരപ്പനാട്ട് , സിബി കാവുകാട്ട്, ബീറ്റാജ് കൂനമ്പാറയിൽ ,ജെയിംസ് അറക്കത്തോട്ടത്തിൽ, ജോയസ് ജോൺ,ജിസ് കാനാട്ട്, ബേബി ജോൺ , ജെറി ഉഴുന്നാലിൽ, മെജോ തുടങ്ങിയവർ സംസാരിച്ചു. പ്രവാസി കേരളാ കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും യോഗം തീരുമാനിച്ചു.