കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒരു പ്രവാസി മലയാളി കൂടി കോവിഡിന് കീഴടങ്ങി. തിരുവനന്തപുരം വർക്കല ഇടവ സ്വദേശി മാന്തറ ടി.ചന്ദ്രകുമാർ നായർ (70) ആണ് കേറ്ററിംഗ് ജനറൽ ഹോസ്പിറ്റലിൽ ചൊവ്വാഴ്ച മരണത്തിന് കീഴടങ്ങിയത്. നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങവേയാണ് രോഗബാധിതനായത്. മക്കൾ യുകെയിൽ ആയതിനാൽ ചന്ദ്രകുമാറും ഭാര്യയും ഒരു വർഷത്തിലേറെയായി യുകെയിലാണ്. നോർത്താംപ്ടൺഷെയറിലെ കോർബിയിൽ നേഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്യുകയാണ് മകൻ ശ്രീജിത്ത്.പരേതന്റെ മറ്റു മക്കളും യുകെയിൽ തന്നെ താമസിക്കുന്നവരാണ്. കോവിഡിൻെറ പശ്ചാത്തലത്തിൽ സംസ്കാരം മാർച്ച് 1 നു യുകെയിൽ തന്നെ നടത്താനാണ് കുടുംബത്തിൻെറ തീരുമാനം.
ടി.ചന്ദ്രകുമാർ നായരുടെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
സ്വന്തം ആവശ്യങ്ങള്‍ മാറ്റിവെച്ച് മറ്റുള്ളവരുടെ കണ്ണീരൊപ്പുന്നവരാണ് സമൂഹത്തിന്റെ മാലാഖമാര്‍. അത്തരത്തില്‍ ഒരു മാലാഖയുണ്ട് എടക്കര കല്‍പകഞ്ചേരിയില്‍. അബുദാബിയില്‍ നടന്ന കുതിരയോട്ട മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയതിനു ലഭിച്ച തുക പ്രളയ പുനരധിവാസത്തിന്റെ ഭാഗമായ വീട് നിര്‍മാണത്തിനു നല്‍കിയ വിദ്യാര്‍ഥിനി.
കല്‍പകഞ്ചേരി ആനപ്പടിക്കല്‍ ഡോ. അന്‍വര്‍ അമീന്‍ ചേലാട്ടിന്റെയും മിന്നത്തിന്റെയും മകള്‍ നിദ അന്‍ജൂമാണ് ലഭിച്ച സമ്മാനത്തുകയില്‍ നിന്ന് 6 ലക്ഷം രൂപ പ്രളയപുനരധിവാസത്തിനായി നല്‍കിയത്. പോത്തുകല്ല് പൂളപ്പാടത്ത് ഓട്ടോ ഡ്രൈവറായ വലിയപറമ്പില്‍ അഷ്‌റഫിന്റെ കുടുംബത്തിനു വീട് നിര്‍മിച്ചു നല്‍കാനാണ് നിദ അന്‍ജൂ സമ്മാനത്തുക നല്‍കിയത്.
അബുദാബിയില്‍ നടന്ന ടൂ സ്റ്റാര്‍ ജൂനിയര്‍ 120 കിലോമീറ്റര്‍ കുതിരയോട്ടത്തിലാണ് നിദ അന്‍ജൂം ജേതാവായത്. ഇംഗ്ലണ്ടില്‍ ബിരുദ വിദ്യാര്‍ഥിനിയായ നിദ, ദുബായിലും ലണ്ടനിലുമായാണ് കുതിരയോട്ട പരിശീലനം നേടിയത്.
കല്‍പകഞ്ചേരി ആനപ്പടിക്കല്‍ തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കവളപ്പാറ, പാതാര്‍ പ്രളയ ബാധിത പ്രദേശത്ത് നിര്‍മിച്ചുനല്‍കുന്ന 10 വീടുകളില്‍ ഒന്ന് നിദ നല്‍കുന്ന ഈ വീടാണ്. നേരത്തേ 2 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കാന്‍ 2 ലക്ഷം രൂപ വീതം സഹായവും നല്‍കിയിരുന്നു.
വീടിന്റെ താക്കോല്‍ സമര്‍പ്പണം കഴിഞ്ഞ ദിവസം നിദ നിര്‍വഹിച്ചു. തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എപി അബ്ദുല്‍ സമദ്, മൂസ സ്വലാഹി, കെസി അബ്ദുല്‍ റഷീദ്, സികെ ഷൗക്കത്തലി, വിടി സമീര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു ട്രസ്റ്റിന്റെ മറ്റ് 9 വീടുകള്‍ അടുത്ത ദിവസം കൈമാറും.
കടക്കെണിയിലായ പ്രവാസി വ്യവസായി ബി.ആർ. ഷെട്ടിയുടെ ലോകത്തെങ്ങുമുള്ള മുഴുവൻ ആസ്തികളും കണ്ടുകെട്ടാൻ ഉത്തരവിട്ട് യു.കെ. കോടതി. മലയാളിയും മുൻ എൻ.എം.സി സി.ഇ.ഒയുമായ പ്രശാന്ത് മാങ്ങാട്ടിന്റേതുൾപ്പെടെ മറ്റുളളവരുടെ സ്വത്തുക്കളും കണ്ടുകെട്ടണമെന്ന് കോടതി നിർദ്ദേശിച്ചു. വായ്പ ക്രമക്കേടുമായി ബന്ധപ്പെട്ട് അബുദാബി കമേഴ്ഷ്യൽ ബാങ്കിന്റെ അഭ്യർത്ഥന പ്രകാരമാണ് കോടതി ഇടപെടൽ.
ഇതോടെ ബി.ആർ. ഷെട്ടിക്കും പ്രശാന്ത് മാങ്ങാട്ടടക്കമുള്ളവർക്കും ലോകത്തിന്റെ ഏത് ഭാഗത്തുള്ള തങ്ങളുടെ സ്വത്തുക്കൾ വിൽക്കാൻ സാധിക്കില്ല. അബുദാബി ആസ്ഥാനമായുള്ള എൻ.എം.സി. ഹെൽത്ത്‌കെയറിന്റെ സ്ഥാപകനാണ് ബി.ആർ. ഷെട്ടി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടനിലെ പ്രമുഖ ബിസിനസുകാരനും, ആദ്യകാല മലയാളി കുടിയേറ്റത്തിലെ ശ്രദ്ധേയ വ്യക്തിത്വവുമായിരുന്ന മോഹൻകുമാരന്റെ മൃതസംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. ഫെബ്രുവരി 11, 12 തീയതികളിൽ ബന്ധുക്കൾക്കും, സുഹൃത്തുക്കൾക്കും മോഹൻകുമാറിന് ആദരാഞ്ജലികൾ അർപ്പിക്കാനായി കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് പൊതുദർശനം ഉണ്ടായിരുന്നു. പൂർണ്ണമായും കോവിഡ് മാനദണ്ഡപ്രകാരം നടത്തപ്പെടുന്ന മൃതസംസ്കാര ചടങ്ങുകളിൽ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമേ പ്രവേശനമുള്ളൂ.
ലണ്ടനിലെ എല്ലാ മലയാളികളുമായും തന്നെ സൗഹൃദവും ആത്മബന്ധവും പുലർത്തിയിരുന്നന മോഹനൻ ഏറെ നാളായി രോഗബാധിതനായി ചികിൽസയിലായിരുന്നു. ഇതിനൊപ്പം കോവിഡ് കൂടി ബാധിച്ചതാണ് മരണകാരണായത്.
ഈസ്റ്റ് ലണ്ടനിലെ അപ്റ്റൺ പാർക്കിൽ വെസ്റ്റ്ഹാം ഫുട്ബോൾ സ്റ്റേഡിയത്തിനോടു ചേർന്ന് ബോളീൻ എന്ന പേരിൽ സിനിമാ തിയറ്റർ നടത്തിയതോടെയാണ് അദ്ദേഹം ബോളിൻ മോഹൻ എന്ന് അറിയപ്പെട്ടു തുടങ്ങിയത്. തിയറ്ററിനൊപ്പം ഹോട്ടലും കംപ്യൂട്ടർ സെന്ററും മണി എക്സ്ചേഞ്ചും ഗ്രോസറി ഷോപ്പും മലയാളം ചാനലുകളുടെ വിതരണ ശൃംഖലയും റിക്രൂട്ട്മെന്റ് ഏജൻസിയും എല്ലാമായി വലിയൊരു ബിസിനസ് സാമ്രാജ്യം അദ്ദേഹം കെട്ടിപ്പെടുത്തെങ്കിലും അസുഖബാധിതനായതോടെ ബിസിനസുകൾ മരവിപ്പിക്കുകയായിരുന്നു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ്. ഭാര്യ: സുശീല മോഹൻ. മക്കൾ: ശ്രീലക്ഷ്മി, ശ്രീഹരി.
ലണ്ടനിലെ മലയാളികളുടെ കലാ- സാംസ്കാരിക പരിപാടികളിലും കൂട്ടായ്മകളിലുമെല്ലാം സജീവ സാന്നിധ്യമായിരുന്നു ഏവർക്കും പ്രിയങ്കരനായ മോഹനൻ.
യുകെ മലയാളികളുടെ അഭിമാനമായിരുന്ന മോഹൻ കുമാരൻെറ വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ജോസ്‌ന സാബു സെബാസ്റ്റ്യന്‍
യുകെയ്ക്ക് പഴയ പ്രൗഢി ഒന്നുമില്ലെന്ന് നമ്മൾ പുറമെ പറയുമ്പോഴും ഇങ്ങോട്ടൊന്നു വരാൻ ആഗ്രഹിക്കാത്ത മലയാളികൾ ചുരുക്കം. അങ്ങനെയുള്ളവർ പറ്റിക്കപെടുക വളരെയെളുപ്പം. പ്രത്യേകിച്ച് മറ്റുള്ളവരുടെ വിയർപ്പുതുള്ളികളെ വലിച്ചുകുടിച്ചു തന്റെ ദാഹം അകറ്റാൻ ആക്കം കൊണ്ട് നിൽക്കുന്ന ചില കഴുകൻമാർ നമുക്ക് ചുറ്റുമുള്ളപ്പോൾ പറ്റിക്കപെടുക വളരെയെളുപ്പം.
ഞാൻ യുകെയിൽ സ്ഥിരതാമസം ആയതുകൊണ്ടും സ്റ്റുഡന്റ് വിസയെന്ന അഗ്നിയിലും വർക്ക്പെർമിറ്റ് എന്ന തീച്ചൂളയിലും നന്നായി ഉരുകി വാർക്കപ്പെട്ടതിനാലും എന്നോട് ഈയിടയായി എന്റെ പല സുഹൃത്തുക്കൾ പലോപ്പോഴായി ചോദിച്ച ഒരു കാര്യമാണ് ഈ ഒരു കുഞ്ഞു പോസ്റ്റിലൂടെ എനിക്കറിയാവുന്ന മിനിമം അറിവ് വച്ച് ഷെയർ ചെയ്യുന്നത് .
നഴ്‌സ്മാർക്ക് യുകെയിൽ വളരെ കുറഞ്ഞ ഇംഗ്ലീഷ് യോഗ്യതയോടെ Tier 2 വർക്ക് വിസയിൽ വരാമെന്നും ആവോളം ജോലി ചെയ്തു സ്വപ്നങ്ങൾ പൂവണിയാമെന്നും പറഞ്ഞു പ്രലോഭിപ്പിച്ച് പലരും പലരുടേയും കയ്യിൽനിന്നും ലക്ഷങ്ങൾ കൊയ്‌തെടുക്കുന്നുവെന്നുള്ളത് വേദനാജനകം . 7 ലക്ഷത്തിൽ തുടങ്ങിയ ബിസിനസ് പുരോഗമിക്കുന്നത് മനസിലാക്കി ഇപ്പൊഴത് 20 ലക്ഷത്തിലെത്തിൽ വരെ എത്തിനിൽക്കുന്നു.
ഞാൻ അറിഞ്ഞ അറിവുകൾ വച്ച് സീനിയർ കേയറിങ് വിസ എന്നൊരു സംഭവം ഇപ്പോൾ ഹോം ഓഫീസ് ഈ പരസ്യത്തിൽ പറയുന്നത്ര എളുപ്പത്തിൽ കൊടുക്കുന്നില്ലന്നു മനസിലാക്കിയിരിക്കുക .
ഇനി എനിക്കറിയാവുന്ന ചില കാര്യങ്ങൾ കൂടി പറയാം . ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് സ്റ്റാഫ് ഷോർട്ടേജ് പ്രതേകിച്ച് മെഡിക്കൽ ഫീൽഡിൽ അതുള്ളതാണ് . പക്ഷെ അതിനു പലവിധ മാനദണ്ഡങ്ങളുണ്ട്. അതിൽ നഴ്സുമാർക്ക് കടന്നുവരാനുള്ള നിയമങ്ങൾ NMC യുടെ വെബ്‌സൈറ്റിൽ ക്രിസ്റ്റൽ ക്ലിയർ ആണ്. പക്ഷെ ധാരണക്കാർ പറ്റിക്കപെടാൻ ഏറ്റവും എളുപ്പമുള്ള ഒരു മേഖലയാണ് നഴ്സുമാർക്ക് താഴെ നിൽക്കുന്ന സീനിയർ കേയറിങ് .
കൂടുതലും നഴ്‌സിംഗ് ഹോമുകളായിരിക്കും അങ്ങനൊരു ജോലി ഒഴിവിലേക്ക് നമ്മളെപ്പോലെ ഓവർസീസ് ആയിട്ടുള്ളവരെ കൊണ്ടുവരുന്നത്.. അങ്ങനെയുള്ള നഴ്സിംഗ് ഹോമുകൾക്കു ടയർ 2 ലൈസെൻസ് ( യുകെയ്ക്കു പുറത്തുള്ളൊരാൾക്ക് ജോലികൊടുക്കാനുള്ള അവകാശം )വാങ്ങിച്ചെടുക്കാൻ വല്യ ബുദ്ദിമുട്ടുകൾ ഇല്ല . കാരണം എല്ലാ ഫിനാൻഷ്യൽ വർഷത്തിലും ഒരു സ്ഥാപനത്തിന് ( ഹോമിന്റെ കപ്പാസിറ്റി അനുസരിച്ച് )ഇത്ര വർക്ക് പെർമിറ്റുകൾ നീക്കിവെയ്ക്കപ്പെടുക പതിവാണ്.
പക്ഷെ കാര്യം ഇതല്ല നമ്മളെപ്പോലെ ഓവർസീസ് ആയിട്ടുള്ള ഒരാൾക്ക് ഈ വിസയിലൂടെ വരാൻ അത്ര എളുപ്പമല്ല. കാരണം വർക്ക് പെർമ്മിറ്റിലൂടെ വരാൻ ഒന്നാമതായി നമ്മൾക്ക് ഓഫർ ചെയ്യുന്ന ജോബ് ക്യാറ്റഗറി UKVI അപ്ഡേറ്റ് ചെയ്തിട്ടുള്ള ഷോർട്ടേജ് സ്കിൽ ഒക്കുപേഷനിൽ ഉൾപ്പെടുന്നതാവണം. പുതിയൊരു അപ്ഡേറ്റ് അനുസരിച്ച് അതിൽ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ എന്ന സെക്ഷനിൽപെടുന്ന ചില ജോലികളിൽ സീനിയർ കേയറിങ് ഉൾപ്പെടുന്നുണ്ട്. അതുപ്രകാരം സീനിയർ കേയറിങ്ങിന് ഒക്കുപ്പേഷണൽ കോഡ് 6146 അനുസരിച്ച് £16000 + കാണിക്കുന്നുള്ളൂവെങ്കിലും ഓവർസീസ് ആയ നമ്മളെ പോലുള്ളവർക്ക് £25,000 മുകളിൽ വാർഷികവരുമാനം തരാൻ എംപ്ലോയർ തയ്യാറാകണം.
നമുക്ക് വിസ തരാമെന്നു പറയുന്ന നഴ്സിംഗ് ഹോംമിനു ലൈസെൻസ്ഡ് സ്പോൺസർഷിപ്പ് ഉണ്ടായിരിക്കണം (ലിങ്ക് താഴെ ഉണ്ട്) . കൂടാതെ UK യിൽ ആ പോസ്റ്റ് കവർ ചെയ്യാൻ ആരുമില്ല എന്ന് പ്രൂഫ് ചെയ്യേണ്ടതുണ്ട്. UKNARIC എന്ന ബോഡിയുമായ് നമ്മുടെ ഡിഗ്രിയും പ്രീഡിഗ്രിയും രജിസ്റ്റർ ചെയ്തു യുകെ ക്വാളിഫിക്കേഷനുമായ് ഹോംഓഫീസ് മാനദണ്ഡമനുസരിച്ച് ഈക്വവലന്റാകണം. അഥവാ അങ്ങനെ പല അഡ്ജസ്റ്മെന്റുകളും പ്രോമിസ് ചെയ്തു ആരെങ്കിലുമൊക്കെ നമ്മളെ കൊണ്ടുവന്നാൽ തന്നെ നഴ്സിംഗ് ഹോമിന്റെ നടത്തിപ്പുകൾ മനസിലാക്കാൻ ഹോം ഓഫീസിൽനിന്നും ഇടയ്ക്കിടയ്ക്ക് ചെക്കിങ്ങിനു വരും.
അങ്ങനെ വരുമ്പോൾ അവരുടെ പലതര ക്രൈറ്റീരിയാസ് മീറ്റ് ചെയ്തിട്ടുണ്ടോയെന്നും അത് അപ്ഡേറ്റ് ചെയ്യുന്നുണ്ടോയെന്നും നോക്കും. അതിലെന്തെങ്കിലും പാകപ്പിഴകൾ (വരുക സർവ്വ സാധാരണം) ജോലിദാതാവ് വരുത്തിയിട്ടുണ്ടെങ്കിൽ നഴ്സിംഗ് ഹോമിന്റെ ലൈസെൻസ് നഷ്ടപ്പെടാം. അപ്പോൾ തന്നെ നമുക്ക് ജോലി നഷ്ടപ്പെടാം. ലക്ഷങ്ങൾ കൊടുത്തുവരുന്ന നമ്മൾ ചതിയിൽ പെടാം. നഷ്ടം എന്നും ഇരയ്ക്കുമാത്രം.
പുതിയതായി വന്ന നിയമം പലതരത്തിൽ മിസ്യൂസ് ചെയ്യാൻ കമ്പനി ഡീറ്റെയിൽസ് പോലുമില്ലത്ര പല ഏജൻസികളും നമുക്ക് ചുറ്റും വട്ടമിട്ടു പറക്കുന്നുണ്ട് അതുമനസിലാക്കി നമ്മൾ പറ്റിക്കപെടുന്നില്ല എന്ന് ഉറച്ച ബോധ്യത്തോടെ സാമ്പത്തിക ഇടപാടുകൾ നടത്തുക….
ഇതിൽ എതിർ അഭിപ്രായം ഉള്ളവരോ പ്രൊഫഷണൽ ആയിട്ടുള്ളവരോ ഉണ്ടങ്കിൽ ദയവായി തിരുത്തുക.
ആരും പറ്റിക്കപെടാതിരിക്കട്ടെ ….
മേൽ പറഞ്ഞ കാര്യങ്ങൾ സ്വയം വായിച്ചു മനസിലാക്കി ഒരു തീരുമാനമെടുക്കാൻ ചില ലിങ്കുകൾ താഴെ കൊടുക്കുന്നു .
1.please check this link carefully For salary details with occupation code
https://www.gov.uk/government/publications/skilled-worker-visa-going-rates-for-eligible-occupations/skilled-worker-visa-going-rates-for-eligible-occupation-codes
2.skilled work visa
https://www.gov.uk/skilled-worker-visa
3. Licensed sponsors list
https://www.gov.uk/government/publications/register-of-licensed-sponsors-workers
4. Shortage skill occupation list :
https://www.gov.uk/guidance/immigration-rules/immigration-rules-appendix-shortage-occupation-list
5. Health care worker Visa:
https://www.gov.uk/health-care-worker-visa/knowledge-of-english
6. For Overseas Nurses to work as a registered nurse:
അനിൽ ജോസഫ് രാമപുരം
ഒരു പുഷ്പം മാത്രമെന്‍
പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍..”
ഒരു കാലഘട്ടത്തിലെ, ഒരു ശരാശരി മലയാളി കാമുകന്റെ പ്രണയമായിരുന്നു, പി. ഭാസ്‌ക്കരൻ മാഷിന്റെ ഈ വരികളിലൂടെ പ്രതിഫലിച്ചിരുന്നത്.
കാലം മാറി, പ്രണയിതാക്കളുടെ അഭിരുചി മാറിയതിന് അനുസരിച്ച്,
പ്രണയത്തിന്റെ നിറങ്ങൾക്കും, ഭാവങ്ങൾക്കും, പുതിയ മാനങ്ങൾ കൈവന്നു. പ്രണയത്തിന്റെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടിയുള്ള കാമുകീകാമുകന്‍മാരുടെ അന്വേഷണത്തിന്റെ ഫലമായിട്ടാണ്, നൂറ്റാണ്ടുകളായി യൂറോപ്യൻ രാജ്യങ്ങളിൽ മാത്രം ആഘോഷിഷിച്ചിരുന്ന ‘വാലന്‍റൈൻസ് ഡേ’യ്ക്ക് മലയാളി മണ്ണിലും വൻ തോതിലുള്ള സ്വീകാര്യത കഴിഞ്ഞ നൂറ്റാണ്ട് മുതൽ കൈവന്നത്. ‘മല്ലു ലവ് ബേർഡ്‌സ്’കൾക്കിടയിൽ, സ്നേഹത്തിന്റെ ആവിഷ്‌കാരം, ഒരു പുതിയ തലത്തിലേക്ക് എത്തിക്കുവാൻ ഈ ദിവസത്തിന് കഴിഞ്ഞുവെന്നത്, സംശയം ഇല്ലാത്ത കാര്യമാണ്.
വർഷമെമ്പാടും ലോകം മുഴുവനുമുള്ള പ്രണയികള്‍, ഫെബ്രുവരി പതിനാലിന്, പുഷ്പ്പങ്ങളും, ആശംസാ കാർഡുകളും, സമ്മാനങ്ങളും പരസ്പരം കൈമാറുന്നു. എന്നാൽ, ഇതെല്ലാം ചെയ്യുന്നതാകട്ടെ വാലന്‍റൈന്‍ എന്നൊരു വിശുദ്ധൻെറ പേരിലും !.
ആരാണ് വാലന്‍റൈന്‍ എന്നാ ക്രിസ്ത്യൻ സഭയിലെ ഈ വിശുദ്ധൻ ?
എന്തിനാണ് ഇദ്ദേഹത്തിന്റെ പേരിൽ ലോകമൊട്ടുക്കെ പ്രണയിതാക്കൾ പ്രണയദിനം ആഘോഷിക്കുന്നത്?
ഇതിന്റെ ചരിത്രമൊന്ന് അൽപ്പം പരിശോധിച്ചാൽ, ലഭ്യമായ കണക്ക് പ്രകാരം AD മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു പുരോഹിതനായിരുന്നു വാലന്‍റൈന്‍ എന്നാണ് ചരിത്രത്തിൽ പറയുന്നത്. (എന്നാൽ, അദ്ദേഹം വെറുമൊരു പുരോഹിതൻ അല്ലാ എന്നും, കത്തോലിക്കാ സഭയിലെ ബിഷപ്പ് ആയിരുന്നുവെന്നും മറിച്ചൊരു വാദമുണ്ട്).
അക്കാലത്ത് റോം ഭരിച്ചിരുന്ന ക്ളേിസിയസ് രണ്ടാമന്‍ ചക്രവര്‍ത്തി, സൈന്യത്തിലേക്ക് എടുക്കുന്ന പടയാളികള്‍ കല്യാണം കഴിക്കാന്‍ പാടില്ലെന്ന് നിഷ്കര്‍ഷിച്ചിരുന്നുവത്രെ. ചക്രവർത്തിയുടെ കർക്കശ നിയമത്താൽ നിസ്സംഗതരായ പ്രണയിതാക്കളുടെ വിവാഹം, രഹസ്യമായി വാലന്‍റൈൻ നടത്തി കൊടുത്തു. ഒടുവിൽ ചാരമാരുടെ സൂചനകൾ വഴി ഈ കാര്യം മനസിലാക്കിയ ചക്രവര്‍ത്തി വാലന്‍റൈനെ പിടികൂടുകയും, മരണശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു.

മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന വാലന്‍റൈനെ, ജയിൽ സൂക്ഷിപ്പുകാരന്റെ, അന്ധയായ മകൾ സ്ഥിരമായി സന്ദർശിക്കുമായിരുന്നത്രേ.
അങ്ങനെയിരിക്കെ, വാലന്‍റൈൻന്റെ പ്രാർത്ഥനയുടെ ഫലമായി അവൾക്ക് കാഴ്ച ലഭിച്ചുവെന്നും, പിന്നീട്, തനിക്ക് കാഴ്ച ലഭിക്കാൻ കാരണമായ ആ യുവാവിന്റെ മേൽ അവൾ അനുരാഗപരവശയായി തീർന്നുവെന്നും പറയപ്പെടുന്നു. എന്നാൽ, ഒരു പുരോഹിതന്റെ ചട്ടക്കൂടിൽ നിന്നതിനാൽ അദ്ദേഹം തിരിച്ചു മറുപടിയൊന്നും പറഞ്ഞിരുന്നില്ല. അവസാനം മരണശിക്ഷ ദിവസമായ ഫെബ്രുവരി 14- ആം തീയതി തലവെട്ടാൻ കൊണ്ടുപോകുന്നതിന് മുൻപായി, വാലന്‍റൈന്‍, തന്നെ പ്രണയിച്ച അവളുടെ കയ്യിൽ, വിടവാങ്ങല്‍ കുറിപ്പായി ഒരു സന്ദേശം എഴുതി കൊടുത്തു, അതിൽ അദ്ദേഹം ഇത്ര മാത്രം എഴുതി –
” From Your Valentine.”
ആ വരികൾക്കിടയിൽ അദ്ദേഹം അവളോട് പറയാതെ പറഞ്ഞത്, നിഷ്കളങ്കമായ
സ്നേഹമായിരുന്നോ അതോ വെറും സൗഹൃദമായിരുന്നോ എന്നത്, ഇന്നും വെളിപ്പെടാത്ത ഒരു സമസ്യയാണ്. എന്നിരുന്നാലും, നൂറ്റാണ്ടുകൾക്ക് ശേഷവും, പ്രണയിതാക്കൾ ഇന്നേ ദിവസം, തന്റെ കമിതാവിന് ആശംസിക്കുന്ന കാർഡിൽ ‘From Your Valentine’ എന്നും കൂടി എഴുതി ചേർക്കുന്നു.
തുടർന്ന്, AD 496 ൽ അന്നത്തെ മാർപാപ്പയായിരുന്നു പോപ്പ് ഗാലസീസ്,
വാലന്‍റൈനെ കത്തോലിക്കാസഭയിലെ രക്തസാക്ഷിയായി പ്രഖ്യാപിക്കുകയും, അദ്ദേഹത്തെ വിശുദ്ധനായി നാമകരണം ചെയ്യുകയും ചെയ്തു. പിന്നീട് വർഷങ്ങൾക്ക് ശേഷം, 1835- ൽ ഐറിഷ് കാരമേൽറ്റ് സഭാംഗവും, പുരോഹിതനുമായിരുന്നാ ഫാദർ ജോൺ സ്പ്രാർട്ട്, അന്നത്തെ മാർപാപ്പയായിരുന്ന ഗ്രിഗറി പതിനാറാമന്റെ അനുവാദത്തോടെ, വാലന്‍റൈനെ അടക്കം ചെയ്തിരുന്ന കല്ലറ പൊളിക്കുകയും,
ഭൗതികാവശിഷ്‌ടങ്ങൾ അയർലൻഡിലേക്ക് കൊണ്ടു വരുകയും ചെയ്തു. ഇന്ന്, അദ്ദേഹത്തിന്റെ ശേഷിപ്പുകൾ ഡബ്ലിനിലെ ‘Whitefriar Church’ -ൽ പൊതുജനങ്ങൾക്ക് വണക്കത്തിനായി തുറന്ന് വെച്ചിരിക്കുന്നു.

ഈ കാലഘട്ടത്തിൽ, ക്രിസ്തുമസും, ന്യൂ ഇയറും കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു ഫെബ്രുവരി 14. കോവിഡിന്റെ ഈ പിരിമുറക്കാ സമയത്തിലും ബില്യൺ ഡോളറിന്റെ കച്ചവടമാണ്, ആശംസാ കാർഡായും, പൂക്കളായും, വിവിധ രൂപത്തിലുള്ള സമ്മാനങ്ങളായും ലോകമെമ്പാടുമുള്ള കച്ചവട കമ്പോളങ്ങളിൽ ഈ ദിവസങ്ങളിൽ അരങ്ങേറുന്നത്.
എല്ലാം, നടക്കുന്നത് ആകട്ടെ അവന്റെ പേരിലും
” From your valentine”. ❤️

ലേഖകൻ, അനിൽ ജോസഫ് രാമപുരം, അയർലൻഡിലെ, കിൽക്കനിയിൽ, ഭാര്യയും, മോളുമായി, താമസിക്കുന്നു.
അയർക്കുന്നം: യുകെ മലയാളിയുടെ നാട്ടിലെ അയർക്കുന്നം ചേന്നമറ്റത്തുള്ള വീട്ടിൽ ഉണ്ടായ മോഷണത്തിൽ ഉണ്ടായ കാര്യങ്ങളെക്കുറിച്ചു നാടോടി കഥയെ വെല്ലുന്ന തരത്തിൽ വാർത്തകൾ പടച്ചുവിടുമ്പോൾ സത്യം എന്താണ് എന്ന് അറിയുവാനുള്ള യുകെ മലയാളികളുടെ താല്പര്യത്തെ മുൻനിർത്തി മലയാളം യുകെ, എന്താണ് സത്യത്തിൽ ഉണ്ടായത് എന്ന് വെളിപ്പെടുത്തുന്നു.
പ്രസ്‌തുത സംഭവത്തിൽ ഉൾപ്പെട്ട യുകെ മലയാളിയെ വ്യക്തിപരമായി അറിയുന്നതുകൊണ്ടും അവരുടെ അഭ്യർത്ഥന മാനിച്ചുമാണ് മലയാളം യുകെ വാർത്ത കൊടുക്കാതിരുന്നത്. കാരണം വാർത്തയെ തുടർന്നുണ്ടാകുന്ന ഫോൺ കോളുകൾക്ക് എല്ലാം മറുപടി പറയാൻ തക്ക മാനസികാവസ്ഥയിൽ അല്ല അവർ എന്ന് അറിവുള്ളതും കൊണ്ടും കൂടിയാണ്. അവർക്കുണ്ടായ നഷ്ടത്തെക്കാളേറെയായി അവർക്കുണ്ടായ മാനസിക ബുദ്ധിമുട്ടുകൾ മനസ്സിലാക്കി വാർത്ത ഒഴിവാക്കിയപ്പോൾ അവിടെയും ഇവിടെയും കേട്ടത് വച്ച് വാർത്തകൾ ചിലർ പരമ്പരയാക്കിയതുകൊണ്ടാണ് ഇത് ഇപ്പോൾ പുറത്തുവിടുന്നത്.
സംഭവം ഇങ്ങനെ.. ഈ കഴിഞ്ഞ ബുധനാഴ്ച്ച ഉച്ചയോടെ ആണ് സംഭവം.. സ്വകര്യ ആവശ്യങ്ങൾക്കായി വീട്ടുടമസ്ഥൻ ചങ്ങനാശ്ശേരിക്ക് പുറപ്പെട്ടത്തിന് ശേഷമാണ് ഉണ്ടാകുന്നത്. ഈ സമയം യുകെ മലയാളിയുടെ ‘അമ്മ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. മാസ്ക് വച്ച് വീട്ടിൽ കയറിവന്ന മുപ്പതിന് അടുത്ത് പ്രായം തോന്നിക്കുന്ന ആൾ സ്വയം പരിചയപ്പെടുത്തുകയാണ്. സർക്കാർ നടപ്പാക്കുന്ന വാക്‌സിൻ സംബന്ധമായിട്ടാണ് ഞാൻ വരുന്നതെന്നും ഫോൺ തന്നാൽ ആപ്പ് ഡൗൺ ലോഡ് ചെയ്‌തു ബുക്ക് ചെയ്‌തു തരാമെന്നും പറയുകയായിരുന്നു. എന്നാൽ ഇവിടെ ആർക്കും കൊറോണ ഇല്ലെന്നും ഭർത്താവ് തിരിച്ചുവരുമ്പോൾ വേണ്ടത് ചെയ്തുകൊള്ളുമെന്നും പറഞ്ഞ് യുകെ മലയാളിയുടെ ‘അമ്മ അവരെ മടക്കി വിടാൻ ശ്രമിക്കുകയായിരുന്നു.
എന്നാൽ അല്പം തണുത്ത വെള്ളം തരുമോ എന്നായി കയറിവന്ന യുവാവിന്റെ ആവശ്യം. നന്നായി ഡ്രസ്സ് ചെയ്ത് നിൽക്കുന്ന ആളെ സംശയക്ക തക്ക ഒന്നും ഇല്ലായിരുന്നു. അങ്ങനെയാണ് ‘അമ്മ അകത്തുപോയി വെള്ളം ഫ്രിഡ്ജിൽ നിന്നും കള്ളനായ യുവാവ് കൊടുത്ത കുപ്പിയിൽ വെള്ളം എടുത്തുനൽകിയത്.
കുപ്പിയിൽ കൊടുത്ത തണുത്ത വെള്ളം കള്ളൻ കുടിച്ചത് തിരിഞ്ഞു നിന്നതിന് ശേഷം മാസ്ക് മാറ്റിയായിരുന്നു. തിരിച്ചു മാസ്ക് ഇട്ടശേഷമാണ് അമ്മക്ക് അഭിമുഖമായി യുവാവ് തിരിഞ്ഞത്. അതുകൊണ്ട് അമ്മക്ക് യഥാർത്ഥ മുഖം കാണുവാനുള്ള സാഹചര്യം ഇല്ലാതാക്കുക ആയിരുന്നു കള്ളനായ യുവാവിന്റെ ലക്ഷ്യം. വീണ്ടും കുറച്ചുക്കൂടി തണുത്ത വെള്ളം കുപ്പിയിൽ ആവശ്യപ്പെടുകയും, കൊറോണയുടെ പടർച്ച തുടരുന്ന കേരളത്തിൽ സ്വയം സംരക്ഷണം എന്ന രീതിയിൽ മുറ്റത്തുള്ള ടാപ്പ് ‘അമ്മ കാണിച്ചു കൊടുക്കുകയും ചെയ്‌തു.
എന്നാൽ വീണ്ടും തണുത്ത വെള്ളം എന്ന ആവശ്യം ഉന്നയിക്കുകയും, കുപ്പിയിൽ തിരിച്ചും തണുത്ത വെള്ളം നിറച്ചു കൈപ്പറ്റിയശേഷം കള്ളൻ പുറത്തേക്ക് നടക്കുന്നതും കണ്ടിട്ടാണ് ‘അമ്മ വീടിനുള്ളിൽ കടന്നു കതക് അടച്ചശേഷം ടീവി കാണുവാനായി ഇരുന്നത്. ടി വി യിലെ പരസ്യത്തെ തുടർന്ന് അടുക്കളയിലേക്ക് പോയ ‘അമ്മ പാത്രം കഴുകുന്നതിനിടയിൽ പുറകിൽ ആരോ വന്ന് നിൽക്കുന്നത് കാണുന്നത്. പോയി എന്ന് കരുതിയ യുവാവ്, പൂട്ടാതെ കിടന്ന വാതിലിൽ കൂടി ഉള്ളിൽ പ്രവേശിക്കുകയായിരുന്നു.
നിനക്ക് വെള്ളം തന്നതല്ലേ പിന്നെ എന്തിനാണ് ഉള്ളിൽ വന്നത് എന്ന് ‘അമ്മ ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ.. ഞാൻ വെള്ളം കുടിക്കാൻ വന്നതല്ലെന്നും മോഷ്ടിക്കാൻ ആണ് വന്നതെന്നും പറയുകയുണ്ടായി. തോക്കെടുത്തു കാണിച്ച ശേഷം ഒച്ച വച്ചാൽ കൊന്നുകളയുമെന്നും ഭീഷണപ്പെടുത്തി.
ഇതിനിടയിൽ അടുക്കള വാതിലിലൂടെ രക്ഷപെടുവാൻ ശ്രമിച്ച അമ്മയുടെ കഴുത്തിനാണ് കള്ളൻ പിടുത്തമിട്ടത്. കൂടുതൽ ഭീഷണികൾ മുഴക്കിയ കള്ളൻ തുടന്ന് അമ്മയുടെ കൈകൾ തുണിയെടുത്തു കൂട്ടി കെട്ടുകയും ചെയ്‌തു. അമ്മയുടെ നെറ്റിയുടെ നേരെ തോക്ക് ചൂണ്ടിയാണ് മറ്റു മുറികളിലേക്ക് അമ്മയെ കൊണ്ടുപോയത്.
ഇതിനോടകം കഴുത്തിൽ കിടന്ന മാല ആവശ്യപ്പെട്ട കള്ളൻ അത് ബലമായി ഊരി എടുത്തിരുന്നു. തുടർന്ന് ഓരോ മുറികളിലും അമ്മയെ കൊണ്ടുപോവുകയും അവസാനം കയറിയ മുറിയിലെ അലമാരയിൽ താക്കോൽ കിടക്കുന്നതും അതിൽ ഉണ്ടായിരുന്ന സ്വർണ്ണം അടങ്ങുന്ന പെട്ടി കൈയിലാക്കുകയും ചെയ്‌തു. ഡയമണ്ട് മോതിരം ഉൾപ്പെടെയുള്ള പെട്ടിയാണ് നഷ്ടപ്പെട്ടത്.
പണം ഉണ്ടായിരുന്ന ഒരു ബാഗ് കള്ളന്റെ കണ്ണിൽ പെട്ടെങ്കിലും കുലുക്കിനോക്കി തിരികെ വയ്ക്കുകയാണ് ചെയ്‌തത്.
ഇതിനിടെ പുറത്തു കിടന്ന കാറിന്റെ കീ ചോദിച്ചെങ്കിലും അത് ചങ്ങനാശ്ശേരിക്ക് പോയ ഭർത്താവിന്റെ കൈയിലാണ് എന്ന് പറയുകയും ചെയ്‌തു. വീട്ടിൽ ഉണ്ടായിരുന്ന കീ കള്ളൻ കാണാത്തതുകൊണ്ട് കാർ എടുക്കാൻ സാധിച്ചില്ല.
തുടർന്ന് അമ്മയുടെ വായിൽ തുണി തിരുകി വയ്ക്കുകയും, തോർത്ത് കൊണ്ട് പുറമെ കെട്ടുകയും ചെയ്‌തശേഷം മുറിയിൽ ആക്കി പുറത്തുനിന്നും പൂട്ടിയ ശേഷം കള്ളൻ കടന്നു കളയുകയാണ് ഉണ്ടായത്. വളരെ പരിശ്രമിച്ചാണ് ‘അമ്മ കൈയിലെ കേട്ട് അഴിച്ചത്. ജനാല വഴിയുള്ള ഉച്ചത്തിലുള്ള വിളി കേട്ട അടുത്ത് താമസിച്ചിരുന്ന ഭർത്താവിന്റെ സഹോദര ഭാര്യയാണ് ആണ് ഓടിയെത്തി വീട് തുറന്നത്. പിന്നീട് എത്തിയ നാട്ടുകാർ ചങ്ങനാശ്ശേരിക്ക് പുറപ്പെട്ട് പാതി വഴിക്ക് എത്തിയ കുടുംബനാഥനെ വിവരം അറിയിക്കുന്നത്.
അറിയിച്ചതനുസരിച്ചു അയർക്കുന്നം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മോഷണം നടത്തിയത് നീല ഷർട്ടും കറുത്ത പാന്റ്സും ധരിച്ച ആളാണെന്നു ‘അമ്മ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
വലിയ ഒരു ആപത്തിൽ നിന്നും രക്ഷപെട്ട അവരുടെ അമ്മയെ ആശ്വസിപ്പിക്കുന്ന ദുഃഖിതരായ യുകെ മലയാളി കുടുംബത്തെ നമ്മൾ നഷ്ടപ്പെട്ട സാധനങ്ങളുടെ കണക്കെടുപ്പിനായി വിളിച്ചു ശല്യപ്പെടുത്താതെ സഹകരിക്കുക. നാട്ടിൽ ഇനിയാർക്കും ഇങ്ങനെ സംഭവിക്കാതിരിക്കാൻ ഈ വാർത്ത ഉപകാരപ്പെടെട്ടെ എന്നും മുൻകരുതൽ എടുക്കുന്നതിൽ സഹായിക്കട്ടെ എന്നും ആശിക്കുന്നു. അതുപോലെ തന്നെ യുകെയിലെ മലയാളികളുടെ ഇടയിലേക്ക് ഇട്ടുകൊടുക്കുന്ന ഊതിപ്പെരുപ്പിച്ച ‘പരമ്പര’ വാർത്തകൾക്ക് വിരാമമാകുമെന്നും പ്രതീക്ഷിക്കാം.
ബാലസജീവ് കുമാർ
കഴിഞ്ഞ തവണത്തെ യുക്മ നാഷണൽ കമ്മിറ്റിയുടെ പ്രധാന പ്രവർത്തന നേട്ടങ്ങളിൽ ഒന്നായിരുന്നു യു കെ മലയാളികൾക്കും അംഗ അസ്സോസിയേഷനുകൾക്കും പ്രയോജനകരമാകുന്ന രീതിയിൽ യുക്മ ചാരിറ്റി ഫൗണ്ടേഷൻ രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചത്. യു കെയിൽ മരണമടഞ്ഞ മലയാളികളുടെ സംസ്കാരകർമ്മൾക്ക് ആവശ്യമായ തുക നൽകുന്നതിനായി രൂപീകരിച്ച യുക്മ സാന്ത്വനം പദ്ധതിയിലേക്കുള്ള സംഭാവനകളും, ഏതെങ്കിലും തരത്തിൽ ദുരന്തങ്ങൾക്ക് ഇരയായി ദുരിതത്തിലായ അംഗ അസ്സോസിയേഷനുകളിലെ അംഗങ്ങൾക്ക് സഹായകമാകുവാനുള്ള സംഭാവനകൾ സ്വീകരിക്കുവാനും, മറ്റ് ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള ഫണ്ടുകൾ സ്വരൂപിച്ച് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് യുക്മ ചാരിറ്റി ഫൗണ്ടേഷന് കഴിഞ്ഞു.
എന്നാൽ പുതിയ ഭരണസമിതി അധികാരമേറ്റെടുത്തപ്പോൾ ചാരിറ്റി ട്രസ്റ്റീ ബോർഡിലുണ്ടായിരുന്ന ജനകീയ മുഖങ്ങളെ പുറത്താക്കി പുതിയ ട്രസ്റ്റികളെ അവരോധിക്കുകയും, നമ്മൾ കടന്നുപോരുന്ന ഈ ദുരന്ത കാലഘട്ടത്തിൽ യു കെ മലയാളികൾക്ക് പലതരത്തിലും സഹായകമാകേണ്ടിയിരുന്ന ഈ ചാരിറ്റിയുടെ പ്രവർത്തനങ്ങളെ നിർത്തിവക്കുകയും ചെയ്ത് കുറ്റകരമായ അനാസ്ഥയാണ് സമൂഹത്തോട് കാണിച്ചിരിക്കുന്നത്. കോവിഡ് കാലഘട്ടത്തിൽ, യുകെയിൽ മരണമടഞ്ഞ വിവിധ മലയാളികളുടെ സംസ്കാരകർമ്മങ്ങൾക്കും, കുടുംബ സഹായത്തിനായി യുക്മ അംഗ അസോസിയേഷനുകൾ പോലും സംഭാവനകൾ ശേഖരിച്ചപ്പോൾ യുക്മ നാഷണൽ കമ്മിറ്റിയും, അതിന്റെ ഉടമസ്ഥതയിലുള്ള യുക്മ ചാരിറ്റിയും നിഷ്ക്രിയമായിരുന്നു.
കേരളത്തിൽ ഉണ്ടായ ആദ്യ പ്രളയ സമയത്ത് പ്രളയ ദുരിതാശ്വാസത്തിനായി ഉപയോഗിക്കുവാനും പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീടുകൾ പണിത് നൽകാനും, ശുചീകരണപ്രവർത്തനങ്ങൾക്കുമെന്ന പേരിൽ യു കെ മലയാളികളിൽ നിന്നും പിരിച്ചെടുത്ത തുക വിനിയോഗിക്കാതെ, രണ്ടര വർഷമായി കൈവശം വച്ചിരിക്കുന്നതിൽ ദുരൂഹതയുണ്ട്. പ്രളയദുരിതാശ്വാസത്തിനും, വീടുപണിയുന്നതിനും വേണ്ടി ശേഖരിച്ച തുകയിൽ പതിനായിരം പൗണ്ട് ബഹുമാനപ്പെട്ട കേരള ഗവൺമെന്റ് ദേവസ്വം വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രന് കൈമാറിയതും, അതിന്റെ ചിലവിലേക്കായി 500 പൗണ്ട് ഉപയോഗിച്ചതുമല്ലാതെ പിരിവെടുക്കുന്നതിന് ഉദ്ദേശ്യലക്ഷ്യമായി പറഞ്ഞിരുന്ന സന്നദ്ധപ്രവർത്തനങ്ങളോ ഭവനനിർമ്മാണമോ നാളിതുവരെ നടത്തിയിട്ടില്ല. ബഹുമാനപ്പെട്ട ശശി തരൂർ എം പി യും യുകെ യിലെ മലയാളി മേയർമാരും, കൗൺസിലർമാരും അവരുടെ ഓഫിസ് മുഖേനയും പൊതുസദസ്സുകൾ മുഖേനയും യുക്മയെ വിശ്വസിച്ച് സമാഹരിച്ച തുക കേരളത്തിൽ വീണ്ടും പ്രളയവും, ദുരന്തങ്ങളും വന്നു ചേർന്നപ്പോഴും വിനിയോഗിക്കാത്തതും, യു കെയിൽ കോവിഡ് എന്ന മഹാമാരിയുടെ ഫലമായി മരണമടഞ്ഞ മലയാളികൾ മറ്റ് ചാരിറ്റികളെയോ സോഷ്യൽ മീഡിയ കാമ്പയിനിനെയോ ആശ്രയിക്കേണ്ടി വരുകയോ ചെയ്ത സാഹചര്യത്തിൽ മുപ്പതിനായിരം പൗണ്ടിൽ അധികം വരുന്ന ഈ തുക ദുർവ്യയം ചെയ്യപ്പെടും എന്ന് ആശങ്കയുണ്ട്. പ്രളയസമയത്ത് യുക്മ ചാരിറ്റി ഫൗണ്ടേഷൻ മുഖേന സമാഹരിച്ച് കേരളത്തിലേക്ക് അയച്ച സാധനങ്ങൾ രാഷ്ട്രീയ ലക്ഷ്യ സാഫല്യത്തിനായി അനർഹർക്ക് വിതരണം ചെയ്തു എന്ന ആക്ഷേപവും നിലവിലുണ്ട്.
ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടന എന്ന നിലയിൽ വിരാജിക്കുന്ന യുക്മയുടെ ഭരണസമിതിയും, അവർ അധികാരമേറ്റതിനു പിന്നാലെ വന്ന യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റീ ബോർഡും, യു കെ മലയാളികൾക്ക് ദുരന്താവസരങ്ങളിലോ അവരുടെ ആവശ്യങ്ങളിലോ സഹായകമായില്ല. കൂടാതെ, സമാഹരിച്ച തുക വിനിയോഗിക്കാതെ, മുൻ യുക്മ പ്രവർത്തകരെ പുറത്താക്കിയും, അച്ചടക്ക നടപടികൾ സ്വീകരിച്ചും, ഭീഷണിക്കത്തുകൾ അയച്ചും നിശ്ശബ്ദരാകാൻ പ്രേരിപ്പിക്കുന്നത് ഈ തുക ദുർവ്യയം ചെയ്യാനാണ് എന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു.
ആയതിനാൽ യുക്മയെയും, യുക്മ ചാരിറ്റിയെയും സംരക്ഷിക്കണം എന്ന ലക്ഷ്യത്തോടെ പ്രവർത്തനമാരംഭിച്ച ആക്ഷൻ കൗൺസിൽ യുക്മ നാഷണൽ സെക്രട്ടറിക്ക് അയച്ച കത്തിന്റെ പൂർണ്ണ രൂപം ചുവടെ
“ബഹുമാനപ്പെട്ട യുക്മ നാഷണൽ സെക്രട്ടറി അലക്സ് വർഗീസ് യു കെ യിലെ മലയാളീ സമൂഹത്തിന്റെ പ്രത്യാശയായി കാലങ്ങളിലൂടെ പ്രവർത്തകർ വളർത്തിക്കൊണ്ടുവന്ന യുക്മ എന്ന പ്രസ്ഥാനത്തിന്റെ ചാരിറ്റി സംരംഭമായ യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റ് ഇന്ന് പൂർണ്ണമായും നിഷ്ക്രിയവും, നിർജ്ജീവവും ആയി നിരുത്തരവാദികളായ ട്രസ്റ്റീ ബോർഡിന്റെ അധീനതയിൽ ആയിരിക്കുന്നതിനെ പറ്റി യുക്മ നാഷണൽ കമ്മിറ്റിയെ ബോദ്ധ്യപ്പെടുത്തുന്നതിനും യുക്മ നാഷണൽ കമ്മിറ്റി ഉടനടി ഇടപെട്ട് ചാരിറ്റി ഫൗണ്ടേഷനെയും ആസ്തികളെയും സംരക്ഷിക്കണമെന്നും ആവശ്യപ്പെടാനാണ് ഈ കത്ത്.
2018 ൽ രജിസ്‌ട്രേഷൻ ലഭിച്ച യുക്മ ചാരിറ്റി ഫൗണ്ടേഷൻ, ആദ്യ വർഷം തന്നെ വിവിധങ്ങളായ ചാരിറ്റി പ്രവർത്തനങ്ങൾ ആദ്യ ട്രസ്റ്റീ ബോർഡിന്റെ നേതൃത്വത്തിൽ ചെയ്തു. യു കെ യിൽ മരണമടയുന്ന മലയാളികളുടെ അന്ത്യകർമ്മങ്ങൾക്ക് ഉപകരിക്കപ്പെടും വിധം യുക്മ സാന്ത്വനം പദ്ധതിയിലൂടെ പലരെയും സഹായിക്കുവാൻ ചാരിറ്റി അക്കൗണ്ട് ഉപയോഗിച്ചു. യുക്മ അംഗ അസ്സോസ്സിയേഷനുകളിലെ അംഗങ്ങൾക്ക് അവരുടെ ദുരന്തസമയത്ത് അസ്സോസ്സിയേഷൻ മുഖേന സഹായം അഭ്യർത്ഥിക്കുന്നതിനും യുക്മ ചാരിറ്റി അക്കൗണ്ട് സഹായകമായി. ദേശീയ ദുരന്തമായി പ്രഖ്യാപിക്കപ്പെട്ട കേരളത്തിലെ ആദ്യ പ്രളയസമയത്ത്, ദുരന്തത്തിൽ അകപ്പെട്ടവർക്ക് ദുരന്തനിവാരണത്തിനായും, വീടുകൾ നഷ്ടപ്പെട്ടവർക്ക് വീടുകൾ പണിതുനൽകുമെന്ന വാഗ്ദാനം പൊതുജനങ്ങൾക്ക് നൽകിയും യു കെ മലയാളികളിൽ നിന്നും പണം സ്വരൂപിച്ചതും യുക്മ ചാരിറ്റി ഫൗണ്ടേഷൻ ആണ്. ഇത്തരത്തിൽ വിവിധങ്ങളായ സാമൂഹ്യ സേവന പ്രവർത്തനത്തിലൂടെ വിശ്വാസ്യതയാർജ്ജിച്ച യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ കഴിഞ്ഞ യുക്മ ഇലക്ഷനു ശേഷം ചാരിറ്റി ട്രസ്റ്റീ ബോർഡിൽ അഴിച്ചുപണി നടത്തി പുതിയ ആൾക്കാരെ നിയമിച്ചതിനു ശേഷം ക്രിയാത്മകമായി നടക്കുന്നതായി കാണുന്നില്ല.
കേരളത്തിൽ വീടുകൾ നിർമ്മിക്കാനും, സാനിട്ടയ്‌സേഷനും, ദുരന്തനിവാരണത്തിനും എന്ന് പത്രമാദ്ധ്യമങ്ങളിൽ കൂടിയും, സോഷ്യൽ മീഡിയകളിൽ കൂടിയും പരസ്യം നൽകി വ്യക്തികളിൽ നിന്നും, സംഘടനകളിൽ നിന്നും, സ്ഥാപനങ്ങളിൽ നിന്നും പിരിച്ചെടുത്ത പണം ഈയാവശ്യത്തിനായി വിനിയോഗിക്കാതെ മുപ്പത്തിനായിരത്തിൽ അധികം പൗണ്ട് ഇപ്പോഴും കൈവശം വച്ചിരിക്കുന്നത് ദുർവ്യയം ചെയ്യപ്പെടാനുള്ള സാദ്ധ്യത മുന്നിൽ കാണുന്നു. കേരളത്തിൽ വീണ്ടും പ്രളയവും, കെടുതികളും വന്നിട്ടും വാഗ്ദാനം ചെയ്ത വികസനപ്രവർത്തനങ്ങൾ നടത്താത്തത് യുക്മ ചാരിറ്റി ഫൗണ്ടേഷന്റെയും അതിലൂടെ യുക്മ എന്ന മഹാ പ്രസ്ഥാനത്തിന്റെയും വിശ്വാസ്യത തകർക്കുമെന്നും ആശങ്കപ്പെടുന്നു.
യു കെ യിൽ ഈ യുക്മ നാഷണൽ കമ്മിറ്റി അധികാരമേറ്റെടുത്തതിനും യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റീ ബോർഡ് പുനർനിർണ്ണയം ചെയ്തതിനും ശേഷം ഉണ്ടായ കെടുതികളിൽ അംഗ അസ്സോസിയേഷനുകൾക്കോ യു കെ യിലെ ജനങ്ങൾക്കോ ഉപകാരപ്പെടുന്ന തരത്തിലുള്ള യാതൊരുവിധ പ്രവർത്തനങ്ങളിലും ചാരിറ്റി ഫൗണ്ടേഷൻ ഏർപ്പെട്ടിട്ടില്ല എന്നത് ആശ്ചര്യമുളവാക്കുന്നു.മലയാളികൾ മരണമടഞ്ഞപ്പോൾ പത്രത്തിലൂടെ ആദരാഞ്ജലികൾ മുഴക്കിയതല്ലാതെ, മറ്റൊന്നും ചെയ്യാതെ അവരുടെ അസ്സോസിയേഷനുകളെ മറ്റ് ചാരിറ്റികളിലേക്ക് തള്ളിവിടുകയോ, സ്വന്തമായി സോഷ്യൽ മീഡിയ കാമ്പയിനിലൂടെ പണം സ്വരൂപിക്കാനോ ഉള്ള അവരമുണ്ടാക്കുകയാണ് ചെയ്തത് എന്നത് ലജ്ജിപ്പിക്കുന്നു.
ഇക്കാരണങ്ങൾ കൊണ്ട് യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റിനെ സംരക്ഷിക്കണമെന്ന ആവശ്യവുമായി Action Council to Save UUKMA Charity Foundation Trust എന്ന പേരിൽ ചാരിറ്റി ഫൗണ്ടേഷന്റെ വെർജിൻ മണി ലിങ്ക് വഴി പണം സംഭാവന ചെയ്ത അഭ്യുദയകാംക്ഷികൾ ചേർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ച വിവരം യുക്മ നാഷണൽ കമ്മിറ്റിയെ അറിയിക്കാൻ താങ്കളെ ചുമതലപ്പെടുത്തുന്നു.
ഇപ്പോഴത്തെ യുക്മ നാഷണൽ കമ്മിറ്റിയും ചാരിറ്റി ട്രസ്റ്റീ ബോർഡും, വ്യക്തവും, യുക്തിസഹവുമായ കാരണങ്ങൾ കാണിക്കാതെ മുൻ ചാരിറ്റി ട്രസ്റ്റീ ബോർഡ് തുടർന്നുപോന്ന പ്രവർത്തനങ്ങളിൽ പിന്തുടർച്ച നടത്താത്തത് കുറ്റകരമായ അനാസ്ഥയും യുക്മയെ അപകീർത്തിപ്പെടുത്താനും ശുഷ്കപ്പെടുത്താനുമാണെന്ന് ബോദ്ധ്യപ്പെട്ടിരിക്കുന്നതിനാൽ ഈ കത്ത് ഇമെയിലായി അയക്കുന്ന ഇന്നേദിവസം മുതൽ 14 ദിവസത്തിനകം വാഗ്ദാനപ്രകാരം അർഹരായവർക്ക് വീട് വച്ചുകൊടുക്കാനും മറ്റു ചാരിറ്റി പ്രവർത്തനങ്ങൾക്കുമായി ശേഖരിച്ച ഫണ്ട് വിനിയോഗിക്കുകയും, നിരുത്തരവാദപരമായ പെരുമാറ്റം കൊണ്ട് യുക്മയുടെ വിശ്വാസ്യതക്ക് കളങ്കമുണ്ടാക്കിയ ട്രസ്റ്റീ ബോർഡംഗങ്ങളുടെ മേൽ നടപടി എടുക്കുകയും ചെയ്യാത്ത പക്ഷം ചാരിറ്റി കമ്മീഷന് രേഖാമൂലം പരാതി നൽകുന്നതാണ് എന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
താങ്കൾക്ക് ഈ കത്തയച്ച വിവരം പത്രവാർത്തയായി പ്രസിദ്ധീകരിക്കുന്നതും, സോഷ്യൽ മീഡിയയിൽ കാമ്പയിൻ നടത്തി സംഭാവന നൽകിയ അഭ്യുദയകാംക്ഷികളെ നിരുത്തരവാദപരമായ പെരുമാറ്റങ്ങൾ ബോദ്ധ്യപ്പെടുത്തുന്നതും, അറിയിച്ച ആവശ്യത്തിന് വിനിയോഗിക്കാത്ത തുകയിൽ നിന്ന് അവരവർ സംഭാവന ചെയ്ത തുക ചാരിറ്റി കമ്മീഷൻ മുഖേന തിരികെ വാങ്ങിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്നതുമാണ്
കോവിഡ് രോഗം പടർത്തുന്ന വൈറസിൽ ഉണ്ടായിരിക്കുന്ന ജനിതക വകഭേദത്തെ അൽപ്പം ഭയപ്പാടോടെ തന്നെയാണ് കാണുന്നതെന്ന് വിദഗ്ധർ. യുകയിലെ കെന്റിൽ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം നിലവിൽ ഉത്പാദിപ്പിച്ചിരിക്കുന്ന വാക്‌സിൻ നൽകുന്ന സംരക്ഷണത്തെ ദുർബലപ്പെടുത്താമെന്നും സ്ഥിതി ആശങ്കാജനകമാണെന്നുമാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്.
വൈറസിന് സംഭവിച്ച ജനിതക മാറ്റം തുടർന്നുവരുന്ന വാക്‌സിനേഷനും ഭീഷണിയാണ്. ബ്രിട്ടൺ വകഭേദത്തിന് കൂടുതൽ വ്യാപന ശേഷിയുണ്ടെങ്കിലും ദക്ഷിണാഫ്രിക്ക, ബ്രസീലിയൻ വകഭേദങ്ങളെ അപേക്ഷിച്ച് മരണനിരക്ക് കുറവാണെന്നും പീകോക്ക് പറഞ്ഞു. കോവിഡിനെ മറികടക്കാൻ സാധിക്കുകയോ അല്ലെങ്കിൽ ജനിതക മാറ്റം സംഭവിച്ച് ഈ വൈറസ് സ്വയം അപകടകാരിയല്ലാതെ മാറുകയോ ചെയ്താൽ മാത്രമേ കോവിഡ് ഭീതി ഒഴിയുകയുള്ളു.
പക്ഷെ, ഇതിനായി പത്ത് വർഷങ്ങളെങ്കിലും എടുത്തേക്കാമെന്നാണ് യുകെ ജനിറ്റിക് സർവൈലൻസ് പ്രോഗ്രാം മേധാവി ഷാരോൺ പീകോക്ക് മുന്നറിയിപ്പ് നൽകുന്നത്. ബ്രിട്ടണിൽ ഇതിനോടകം വ്യാപിച്ച പുതിയ യുകെ വകഭേദം ലോകത്താകമാനം പടർന്നുപിടിച്ചേക്കാമെന്നും ഷാരോൺ പീകോക്ക് മുന്നറിയിപ്പ് നൽകി.
കോവിഡ് വാക്‌സിൻ ബ്രിട്ടണിൽ ഇതുവരെ വളരെ ഫലപ്രദമായിരുന്നു. കൂടുതൽ വ്യാപന ശേഷിയുള്ള കോവിഡിന്റെ 1.1.7 എന്ന വകഭേദമാണ് ബ്രിട്ടണിൽ മാസങ്ങളായി വ്യാപിച്ചിരുന്നത്. എന്നാൽ ഇതിന് വീണ്ടും ജനിതക മാറ്റം സംഭവിച്ചു. ഇത് പ്രതിരോധ ശേഷിയേയും വാക്‌സിന്റെ ഫലപ്രാപ്തിയേയും ബാധിച്ചേക്കാമെന്നും ഷാരോൺ പീകോക്ക് വ്യക്തമാക്കി.
കെന്റില്‍ താമസിക്കുന്ന സുജ വര്‍ഗീസ്, സൗത്താംപ്റ്റണിലെ സുമ സിബി എന്നിവരുടെ അമ്മയായ മേരി വര്‍ഗീസ് (72) നിര്യാതയായി . മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും ഒപ്പം താമസിക്കാന്‍ നാട്ടില്‍ നിന്നെത്തിയ മാതാവിന് കെന്റില്‍ ആകസ്മിക മരണം. മേരി വര്‍ഗീസ് പത്തനംതിട്ട നരിയാപുരം ചെടിയത്ത് സ്വദേശി ആണ് . ഒരു വര്‍ഷമായി വിസ കാലാവധി നേടി പെണ്‍മക്കളുടെ വീടുകളില്‍ മാറി മാറി കഴിഞ്ഞിരുന്ന മേരി വര്‍ഗീസിന് രണ്ടു ദിവസം മുമ്പ് അത്താഴ ശേഷം പെട്ടെന്ന് ആരോഗ്യം വഷളാവുകയായിരുന്നു. വാര്‍ധക്യ സഹജമായ നേരിയ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. അത്താഴ ശേഷം പെട്ടെന്ന് തലവേദനയും തളര്‍ച്ചയുമുണ്ടാകുകയായിരുന്നു. പ്രമേഹം ഉള്‍പ്പെടെയുണ്ടായിരുന്ന മേരിയ്ക്ക് രക്തസമ്മര്‍ദ്ദം ഉയര്‍ന്നതാണ് മരണകാരണം.പരേത സിബി മേപ്രത്തിന്റെ ഭാര്യാ മാതാവാണ് .
അത്താഴം കഴിച്ച് കുടുംബത്തോടൊപ്പം ഇരിക്കവേ വിശ്രമിക്കാന്‍ മുകളിലെ നിലയിലേക്ക് പോയി. ഇതിനിടെ തലവേദന തോന്നി. ഉടന്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും തലച്ചോറില്‍ രക്തസ്രാവം ശക്തമായിരുന്നു. പ്രായമേറിയതിനാല്‍ ശസ്ത്രക്രിയ വിജയിക്കില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ അന്ത്യകൂദാശ ചടങ്ങുകള്‍ നല്‍കിയിരുന്നു. കെന്റിലെ ഡാറന്‍വാലി ആശുപത്രിയിലാണ് മരണം സംഭവിച്ചത്.
അന്തിമ ചടങ്ങുകള്‍ സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല. രണ്ടു മക്കളും യുകെയില്‍ തന്നെ ആയതിനാല്‍ സംസ്‌കാര ചടങ്ങുകള്‍ ഇവിടെ വച്ച് നടത്താനും ആലോചനയുണ്ട്. കോവിഡ് ആശങ്ക കുറഞ്ഞാല്‍ ഏപ്രിലോടെ എല്ലാവരും കൂടി നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.
മൂത്ത മകള്‍ സുജയുടെ മകള്‍ സോണിയയുടെ പ്രസവം ഉള്‍പ്പെടെ ചടങ്ങുകള്‍ക്കൊപ്പമുണ്ടാകാനാണ് മേരി ഒരു വര്‍ഷം മുമ്പ് മക്കളുടെ അടുക്കലെത്തിയത്.
പത്തനംതിട്ട നരിയപുരം ചേടിയത്ത് പരേതനായ വര്‍ഗീസിന്റെ ഭാര്യയാണ് മേരി വര്‍ഗീസ്,
സുജ വര്‍ഗീസ്, സുമ മാത്യു എന്നിവര്‍ മക്കളാണ്. സോണിയ ,ജോസ്മി ,റിമി എന്നിവര്‍ കൊച്ചുമക്കളാണ്.