ന്യൂസ് ഡെസ്ക് , മലയാളം യുകെ
2020 ജൂലൈ 5 – ന് ബ്രിട്ടനിൽ എൻഎച്ച് എസ് സ്ഥാപിച്ചിട്ട് 72 വർഷം തികയുന്നു. രാജ്യമെങ്ങും വ്യാപകമായ ആഘോഷങ്ങളാണ് ഇതിനോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്. എൻ എച്ച് എസ് സ്ഥാപിക ദിനത്തിന്റെ ഈ വർഷത്തെ ആഘോഷങ്ങൾക്ക് പ്രാധാന്യം കൂടുതലാണ് . കാരണം എൻഎച്ച്എസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികൾ നിറഞ്ഞ വർഷമായിരുന്നു 2020 . ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയായ കോവിഡ്-19 ന്റെ ചെറുത്തു തോൽപ്പിക്കാൻ യുകെയിൽ മുന്നിൽ നിന്നത് എൻഎച്ച് എസ് ജീവനക്കാരാണ്. കുറെ മാസങ്ങളായി മറ്റുള്ള രോഗികൾക്കൊപ്പം ഒരു ലക്ഷത്തോളം വരുന്ന കോവിഡ് രോഗികളെ പരിചരിക്കുന്നതിലും സുഖപ്പെടുത്തുന്നതിലും എൻഎച്ച് എസ് സ്തുത്യർഹമായ സേവനമാണ് നടത്തിയത് .
ചാൾസ് രാജകുമാരൻ, പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖർക്ക് കോവിഡ് – 19 നെ അതിജീവിക്കാനായത് എൻഎച്ച്എസിന്റെ നേട്ടമാണ് . എൻഎച്ച്എസിലെ ജോലിക്കാർക്കൊപ്പം വിരമിച്ച ആയിരക്കണക്കിന് ഡോക്ടർമാരും നേഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ കൊറോണയ്ക്ക് എതിരെയുള്ള പോരാട്ടത്തിൽ സന്തോഷത്തോടെ സഹകരിച്ചിരുന്നു.
രാജ്യമൊട്ടാകെ പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ ഇന്നലെ കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിൽ ജീവൻ വെടിഞ്ഞ ജീവനക്കാരോടുള്ള ആദരസൂചകമായി എൻഎച്ച്എസിനെ ഓർമിപ്പിക്കുന്ന നീല വിളക്കുകൾ തെളിയിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എൻ എച്ച് എസ് ജീവനക്കാരെ കാണും. മഹാമാരിയെ നേരിടാൻ രാജ്യത്ത് നിസ്വാർത്ഥമായി ഊണും ഉറക്കവുമില്ലാതെ സേവനം നൽകിയ എൻ എച്ച് എസ് ജീവനക്കാർക്ക് വേണ്ടി കൈയ്യടിക്കാൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.
1948 – ജൂലൈ 5 ന് മാഞ്ചസ്റ്ററിലെ പാർക്ക് ഹോസ്പിറ്റലിലാണ് എൻഎച്ച്എസ് ആരംഭിച്ചത് അതിനുശേഷം ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരെ ഒരു കുടക്കീഴിൽ അണിനിരത്തി വിവിധ ആശുപത്രികളിലായി ജനങ്ങൾക്ക് മികച്ച സേവനം നൽകുന്നതിൽ എൻഎച്ച് എസ് എന്നും രാജ്യത്തിന് അഭിമാനമായിരുന്നു.
യുകെയിലെ പ്രവാസി മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരാകയാൽ എൻഎച്ച്എസിന്റെ കുടക്കീഴിലാണ് ജോലി ചെയ്യുന്നത്. അതുകൊണ്ടുതന്നെ രാജ്യമെങ്ങും എൻഎച്ച്എസിന്റെ ജന്മദിനം ആഘോഷിക്കുമ്പോൾ യുകെ മലയാളികൾക്കും അഭിമാനിക്കാം. എൻഎച്ച്എസിൽ ജോലിചെയ്യുന്ന എല്ലാ ആരോഗ്യ പ്രവർത്തകർക്കും മലയാളം യുകെയുടെ സ്നേഹാഭിവാദ്യങ്ങൾ.
സ്വന്തം ലേഖകൻ
കർശനമായും സാമൂഹിക അകലം പാലിക്കണമെന്ന നിബന്ധനയോടെ ബ്രിട്ടണിൽ പബ്ബുകൾ റസ്റ്റോറന്റ്കൾ, സിനിമ തീയറ്ററുകൾ, ഫാഷൻ സലൂണുകൾ, തീം പാർക്കുകൾ തുടങ്ങിയവ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ലോക്ക് ഡൗൺ ഉയർത്തിയെങ്കിലും ജനങ്ങൾ പൂർണമായും സുരക്ഷിതരല്ല എന്ന ഓർമ്മ ഉണ്ടാവണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്ത് 70 ശതമാനത്തോളം വരുന്ന പബ്ബുകൾ ആദ്യദിനം തന്നെ തുറന്നിരുന്നു, ശേഷിക്കുന്നവ സ്ഥിതിഗതികൾ നിരീക്ഷിച്ചശേഷം തുറന്നു പ്രവർത്തിക്കും. സൂപ്പർ സാറ്റർഡേ എന്നു വിശേഷിപ്പിക്കപ്പെട്ട ശനിയാഴ്ച ജനങ്ങൾ വൈറസ് ബാധിച്ച് മരിച്ചവരുടെ ഓർമ്മയ്ക്കായി തിരി തെളിച്ചു.ഡൗണിങ് സ്ട്രീറ്റ് നീലനിറത്തിൽ തിളങ്ങിയപ്പോൾ, മറ്റ് കെട്ടിടങ്ങളും സന്തോഷ പ്രകടനത്തിന്റെ ഭാഗമായി പ്രകാശമുഖരിതമായി. സ് കോട്ട്‌ലൻഡിലും വെയിൽസിലും ഇപ്പോഴും ലോക്ക്ഡൗൺ തുടരുകയാണ്.

അതേസമയം വളരെ നാളുകളായി അടച്ചിട്ട മുറികളിൽ വീർപ്പുമുട്ടിയ യുവതലമുറയാകട്ടെ സ്വാതന്ത്ര്യം ആഘോഷിക്കാൻ തെരുവിലേക്ക് ഇറങ്ങിയത് നിരവധി ക്രമസമാധാന പ്രശ്നങ്ങൾക്ക് വഴി വച്ചു. നോട്ടിങ്ഹാംഷെയറിൽ പബ്ബിൽ ആഘോഷിക്കാൻ എത്തിയവർ പരസ്പരം അക്രമം അഴിച്ചുവിട്ടതിനെ തുടർന്ന് നാലു പേർ അറസ്റ്റ് ചെയ്യപ്പെട്ടു. പ്രശ്നം ഉണ്ടായ ഉടൻ തന്നെ പോലീസ് രംഗത്തെത്തി അതിക്രമം നടത്തിയവരെ അറസ്റ്റ് ചെയ്തു മാറ്റുകയാണ് ഉണ്ടായത്, അതേത്തുടർന്ന് പബ്ബുകൾ നേരത്തെതന്നെ അടച്ചുപൂട്ടി. ലൈസെസ്റ്റെർഷെയർ വില്ലേജിൽ ബാറിലുണ്ടായ അടിപിടിയെ തുടർന്ന് ഒരാളുടെ കഴുത്തിന് മാരകമായി മുറിവേറ്റു.

സൂപ്പർ സാറ്റർഡേയിൽ തുറന്ന മിക്കവാറും പബ്ബുകളുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. ഹൈ സ്ട്രീറ്റ്, എസെക്സ് എന്നിവിടങ്ങളിലും മദ്യപാനികൾ തമ്മിൽ വാക്കേറ്റമുണ്ടായി. ലഹരി ഉപയോഗിച്ച ശേഷം അതിക്രമം അഴിച്ചുവിട്ട ഇടങ്ങളിലെല്ലാം ഉടൻതന്നെ പോലീസ് എത്തിയിരുന്നു. എന്നാൽ പബ്ബുകൾ ഒന്നും തന്നെ പോലീസ് നിർബന്ധിച്ചു അടപ്പിക്കാൻ ശ്രമിച്ചില്ല എന്നത് ശ്രദ്ധേയമാണ്. എന്നാൽ ഇനിമുതൽ കൂടുതൽ യൂണിഫോം ധാരികളായ പോലീസുകാരെ ക്രമസമാധാന പരിപാലനത്തിനായി രാജ്യത്ത് അങ്ങോളമിങ്ങോളം വിന്യസിപ്പിക്കാനുള്ള തീരുമാനത്തിലാണ് ഭരണനേതൃത്വം.
ഷൈമോൻ തോട്ടുങ്കൽ
പ്രെസ്റ്റൻ .ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ മതപഠന ക്ലാസ്സിലെ കുട്ടികൾക്കായി രൂപതാ തലത്തിൽ നടത്തുന്ന സുവാറ ബൈബിൾ ക്വിസ് മത്സരങ്ങൾക്ക് ആവേശത്തോടെ കുട്ടികൾ . രണ്ടാം റൗണ്ട് മത്സരങ്ങൾ ഇന്ന് ആരംഭിക്കുമ്പോൾ മത്സരങ്ങൾ പുതിയ തലത്തിലേക്ക് കടക്കുകയാണ്. ആദ്യ റൗണ്ട് മത്സരങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടുവന്ന എഴുപത്തിയഞ്ച് ശതമാനം കുട്ടികളാണ് രണ്ടാം റൗണ്ടിൽ മത്സരിക്കുന്നത് . ഈ റൗണ്ടിലെ മത്സരങ്ങൾ നാല് ആഴ്ചകളിലായിട്ടാണ് നടത്തുന്നത് . രണ്ടാം റൗണ്ടിലെ മത്സരങ്ങൾ പൂർത്തിയാകുമ്പോൾ അതിൽനിന്നും അമ്പതു ശതമാനം കുട്ടികൾ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടും. മത്സരങ്ങൾക്കുള്ള പഠന ഭാഗങ്ങൾ ബൈബിൾ അപ്പോസ്റ്റലെറ്റിന്റെ വെബ്‌സൈറ്റിൽ കൊടുത്തിട്ടുണ്ട്. മൂന്ന് എയ്ജ് ഗ്രൂപ്പുകളായി നടത്തുന്ന മത്സരങ്ങൾ എല്ലാ ശനിയാഴ്ചകളിലുമാണ് നടത്തുന്നത് . ഫൈനൽ മത്സരം ആഗസ്റ്റ് 29 ന് നടത്തും. രൂപതയിലെ മതപഠന ക്ലാസ്സുകളിലെ കുട്ടികൾക്ക് ബൈബിൾ പഠിക്കാനുള്ള വലിയ ഒരു വേദിയാണ് ഇതുവഴി ബൈബിൾ അപ്പോസ്റ്റലേറ്റ് കുട്ടികൾക്ക് മുമ്പിൽ തുറന്നിട്ടിരിക്കുന്നത്.ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് ബൈബിൾ അപ്പൊസ്‌തലേറ്റുമായി ബന്ധപ്പെടണമെന്ന് ഓൺലൈൻ ക്വിസ് പി .ആർ. ഓ. ജിമ്മിച്ചൻ ജോർജ് അറിയിച്ചു .
ന്യൂസ് ഡെസ്ക് , മലയാളം യുകെ
അയർലൻഡിലെ ചരിത്രത്തിൽ വളരെയേറെ ഒച്ചപ്പാടുണ്ടാക്കിയ സംഭവമായിരുന്നു ഇന്ത്യൻ വംശജയും ഗർഭിണിയുമായ സവിത ഹാലപ്പനവര്‍ മരിച്ച സംഭവം . അയര്‍ലണ്ടില്‍ മാത്രമല്ല, ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു സവിതയുടെ മരണം. ഗർഭ ചിദ്രത്തിനുള്ള അനുവാദം കിട്ടിയിരുന്നെങ്കിൽ സവിത ഹാലപ്പനവരുടെ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നു എന്നുള്ള വിമർശനമാണ് അന്ന് ഉയർന്നു വന്നിരുന്നത് . ഗവൺമെന്റിനെയും കത്തോലിക്കാ രാജ്യമായ അയർലൻഡിലെ കത്തോലിക്കാ സഭയെയും പ്രതിക്കൂട്ടിൽ നിർത്തി വളരെയേറെ പ്രതിക്ഷേധങ്ങൾ അന്ന് നടന്നിരുന്നു . മരിച്ച സംഭവത്തിന്റെ യഥാര്‍ത്ഥ പശ്ചാത്തലം വിവരിക്കുന്ന പ്രൊ ലൈഫ് അയര്‍ലണ്ടിന്റെ വീഡിയോ റിലീസ് ചെയ്ത സവിതയുടെ മരണകാരണങ്ങളിലേയ്ക്ക് വെളിച്ചം വീശുന്നതാണ്.

ഗോള്‍വേയില്‍ ദന്തഡോക്ടര്‍ ആയിരുന്ന ഗര്‍ഭിണിയായ സവിത ഹാലപ്പനവര്‍ രക്തത്തില്‍ അണുബാധയുണ്ടാകുന്ന ‘സെപ്റ്റിസീമിയ’ എന്ന അസുഖം മൂലമാണ് മരിച്ചത്. 2012 ഒക്ടോബര്‍ 28 നായിരുന്നു ഗോള്‍വേ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ വച്ച് സവിത ഹാലപ്പനവര്‍ മരിച്ചത്.
ഹീമോഗ്ലോബിന്റെ അളവ് രക്തത്തില്‍ കുറയുകയും ഹൃദയത്തിന്റെയും കരളിന്റെയും കിഡ്‌നിയുടേയും പ്രവര്‍ത്തനം ക്രമേണ നിലയ്ക്കുകയും ചെയ്യുന്ന അവസ്ഥയാണ് ‘സെപ്റ്റിസിമിയ’.
പതിനേഴ് ആഴ്ച വളര്‍ച്ചയെത്തിയ ഗര്‍ഭമുണ്ടായിരുന്ന സവിത ഗര്‍ഭഛിദ്രത്തിന് ആവശ്യപ്പെട്ടിരുന്നു എന്നും, എന്നാല്‍ കത്തോലിക്ക രാഷ്ട്രമായ അയര്‍ലണ്ടില്‍ ഗര്‍ഭഛിദ്രം നടത്തുന്നത് നിയമവിധേയമല്ലാത്തതിനാല്‍ ഡോക്ടര്‍മാര്‍ ആവശ്യം നിഷേധിച്ചതിനെ തുടര്‍ന്ന് സവിത മരണപ്പെടുകയായിരുന്നു എന്നുമായിരുന്നു സവിതയുടെ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും വാദം.
ഇതേത്തുടര്‍ന്നാണ് അയര്‍ലണ്ടിലും വിവിധ രാജ്യങ്ങളിലും അയര്‍ലണ്ടിലെ ‘മത നിയമം’ പിന്‍വലിക്കണമെന്ന ആവശ്യവുമായി നിരവധി പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്. ഐറിഷ് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ എല്ലാം തന്നെ ഗര്‍ഭഛിദ്രത്തിനനുകൂലമായ രീതിയില്‍ നിലപാടെടുത്തു. എന്നാല്‍ ഈ സംഭവത്തിനു പിന്നിലെ യാഥാര്‍ത്ഥ്യം എന്താണെന്ന് അന്വേഷിച്ചു വിലയിരുത്തുന്നതിന് ആരും ശ്രമിച്ചതേയില്ല.
അമ്മയുടെ ജീവന്‍ സംരക്ഷിക്കുവാന്‍ അത്യാവശ്യമാകുന്നപക്ഷം ഗര്‍ഭഛിദ്രം ആകാമെന്ന ഐറിഷ് സര്‍ക്കാരിന്റെയും ഐറിഷ് കത്തോലിക്കാ സഭയുടെയും നിലപാടുപോലും തിരിച്ചറിയാതെ ജീവനെക്കുറിച്ചുള്ള സഭയുടെ നിലപാടുകളെ ‘പഴഞ്ചന്‍ ചിന്താഗതി’ എന്നു മുദ്രകുത്തുവാനുള്ള വ്യഗ്രത ആയിരുന്നു എങ്ങും. ലോകത്തില്‍ മാതൃമരണ നിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങളില്‍ ഒന്നാണ് അയര്‍ലണ്ട് . ഇന്‍ഡ്യയില്‍ ഒരു ലക്ഷം ഗര്‍ഭിണികളില്‍ അഞ്ഞൂറ്റി അന്‍പതു പേര്‍ ശരിയായ പരിചരണം ലഭിക്കാത്തതിനാലോ അപകടകരമായ ഗര്‍ഭാവസ്ഥമൂലമോ മരണമടയുമ്പോള്‍ അയര്‍ലണ്ടില്‍ അത് ഒരു ലക്ഷത്തിന് ആറ് എണ്ണം മാത്രമാണ്.
ഗര്‍ഭഛിദ്രം ചെയ്തിരുന്നെങ്കിലും സവിത രക്ഷപെടുമെന്ന ഉറപ്പ് ഡോക്ടര്‍മാര്‍ക്ക് ഇല്ലാതിരുന്ന സാഹചര്യത്തില്‍. ഈ വിഷയത്തില്‍ സവിതയുടെ ഭര്‍ത്താവ് പ്രവീണിന്റെ നിലപാടുകള്‍ സംശയത്തോടെ വീക്ഷിച്ചവരും ഉണ്ട്. ഭാര്യയുടെ മരണശേഷമുള്ള പ്രവീണിന്റെ നിലപാടുകള്‍ അയര്‍ലണ്ടിലെ സര്‍ക്കാരില്‍ നിന്നു ആനുകൂല്യങ്ങള്‍ വാങ്ങിയെടുക്കുന്നതിനാണെന്ന് സംശയിച്ചവരുടെ നിലപാട് തെറ്റിയില്ല. പത്തു മില്യണ്‍ യൂറോ നഷ്ടപരിഹാരം വാങ്ങിയെടുത്ത പ്രവീണ്‍ ഭാര്യ മരിച്ച് മൂന്ന് മാസത്തിനുള്ളില്‍ പുനര്‍വിവാഹിതനായി, അയര്‍ലണ്ടില്‍ നിന്നും അമേരിക്കയിലേയ്ക്ക് കടന്നു.
അയര്‍ലണ്ടിലെ ഗര്‍ഭച്ഛിദ്ര അനുവാദത്തിന് വേണ്ടിയുള്ള പ്രൊ ചോയ്‌സ് ഗ്രൂപ്പ് സംഘടനകളുടെ വര്‍ഷങ്ങളായുള്ള ആവശ്യത്തിന് അയര്‍ലണ്ടിലെ ഒരു വിഭാഗം മാധ്യമങ്ങളും പിന്തുണ നല്‍കിയതോടെ പ്രൊട്ടക്ഷന്‍ ഓഫ് ലൈഫ് ഡ്യൂറിംഗ് പ്രെഗ്നന്‍സി ബില്‍, സവിതയുടെ മരണത്തിന്റെ മറവില്‍ പാസാക്കപ്പെട്ടു. പിന്നീട് നടന്ന റഫറണ്ടത്തിലും ഗര്‍ഭച്ഛിദ്രത്തിന് അനുകൂലമായി ഐറിഷ് ജനത വോട്ട് രേഖപ്പെടുത്തി. ഇവിടെയും സവിതയുടെ മരണമാണ് പ്രൊ ചോയ്സ് പക്ഷക്കാര്‍ വോട്ടു തേടാന്‍ അവതരിപ്പിച്ചത്
സവിതയുടെ മരണത്തിന് കാരണമായിരുന്നു എന്ന് കരുതുന്ന പതിനാല് വ്യത്യസ്ത സാഹചര്യങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തിയിരുന്നുവെങ്കിലും അതില്‍ ഗര്‍ഭച്ചിദ്രം നടത്തിയിരുന്നുവെങ്കില്‍ സവിതയുടെ ജീവന്‍ രക്ഷിക്കാമായിരുന്നു എന്ന വാദത്തില്‍ അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കിയിരുന്നു. പ്രൊ ലൈഫ് വീഡിയോയിലും മുഖ്യ പ്രമേയമാക്കിയിരിക്കുന്നത് അത് തന്നെയാണ്.
ജൂലൈയില്‍ നടക്കേണ്ടിയിരുന്ന ഡബ്ലിനിലെ പ്രൊ ലൈഫ്റാലി, കോവിഡ് പകര്‍ച്ച വ്യാധിയെ തുടര്‍ന്ന് മാറ്റിവെച്ചതിനെ തുടര്‍ന്ന് ഓണ്‍ലൈനില്‍ നടത്തപ്പെടുന്ന പ്രൊ ലൈഫ് വാരാചരണ പരിപാടികളുടെ തുടക്കം കുറിച്ചുകൊണ്ടാണ് ഇന്ന് ‘സവിത ഹാലപ്പനവറിന്റെ’ മരണകാരണം ചിത്രീകരിച്ച വീഡിയോ സംപ്രേക്ഷണം ചെയ്തത്.
അധിനിവേശ വെസ്റ്റ് ബാങ്കിനറെ പ്രധാന ഭാഗങ്ങളും ജോര്‍ദാന്‍ താഴ്വരയും ജൂണ്‍ ഒന്നിനകം പിടിച്ചെടുക്കുമെന്നായിരുന്നു ഇസ്രായേല്‍ പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹു ഈ വര്‍ഷം വീണ്ടും അധികാരമേറ്റയുടന്‍ പ്രഖ്യാപിച്ചത്. എന്നാല്‍, അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്ന ശക്തമായ വിയോജിപ്പുകളേയും, പലസ്തീന്‍ ജനതയുടെ പ്രധിരോധത്തെയും, കൊവിഡ് മഹാമാരിയെയും അതിജീവിച്ചുകൊണ്ട് ജൂത രാഷ്ട്രം വിപുലീകരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. അങ്ങിനെ സംഭവിച്ചാല്‍ ശക്തമായ ‘പ്രത്യാഘാതങ്ങൾ’ ഉണ്ടാകുമെന്നായിരുന്നു ഫ്രാന്സിന്‍റെ മുന്നറിയിപ്പ്. അത്തരം നീക്കങ്ങളില്‍ നിന്നും പിന്മാറണം എന്നാവശ്യപ്പെട്ടുകൊണ്ട് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഒരു ഇസ്രായേലി പത്രത്തില്‍ ലേഖനമെഴുതി.
എന്നും ‘ഇസ്രായേലിന്റെ കൂടെ നിന്നിട്ടുള്ള ആള്‍ എന്ന നിലയില്‍’ നിന്നുകൊണ്ടാണ് ജോണ്‍സണ്‍ ലേഖനം എഴുതിയത്. ഏതെങ്കിലും തരത്തിലുള്ള കൂട്ടിച്ചേര്‍ക്കല്‍ അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. 1967 ന് മുമ്പുള്ള അതിർത്തികളിൽ നിന്നും യാതൊരു മാറ്റവും യുകെ അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രായേൽ കാബിനറ്റ് മന്ത്രിയും നെതന്യാഹുവിന്റെ വിശ്വസ്തനുമായ ഒഫിർ അകുനിസ് ആണ് കൂട്ടിച്ചേർക്കൽ പ്രക്രിയ ആരംഭിക്കില്ലെന്ന് സ്ഥിരീകരിച്ചത്. യുഎസുമായുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍ ആണെന്നും, അതു പൂര്‍ത്തിയായ ശേഷം മാത്രമേ നടപടികള്‍ ആരംഭിക്കൂ എന്നും ഇസ്രായേലിന്റെ ആർമി റേഡിയോയിലൂടെ അദ്ദേഹം വ്യക്തമാക്കി.
ട്രംപ് മുന്നോട്ടു വച്ച മധ്യപൂർവദേശ രൂപരേഖ പ്രകാരമാണ് ഇസ്രായേല്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചടക്കാന്‍ ഒരുങ്ങുന്നത്. വെസ്റ്റ് ബാങ്കിന്റെ 30% ഇസ്രയേലിന്റെ ഭാഗമാക്കുകയും ബാക്കി ഭാഗം പലസ്തീന്റെ പരമാധികാരത്തിൽ വിട്ടുനൽകുകയും ചെയ്യുക എന്നതാണ് ജനുവരിയിൽ ട്രംപ് മുന്നോട്ടു വച്ച ആശയം. ഇത് പലസ്തീൻ തള്ളിക്കളഞ്ഞതാണ്. ലോകരാജ്യങ്ങളെല്ലാം ഒരേ പോലെ എതിര്‍ക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, ജൂലൈയിൽ കൂട്ടിച്ചേര്‍ക്കല്‍ പുനരാരംഭിക്കനാകും എന്ന പ്രതീക്ഷ ഒഫിർ അകുനിസ് പങ്കുവെച്ചു.
സ്വന്തം ലേഖകൻ
ലെസ്റ്റർ : കോവിഡ് കേസുകളുടെ വർദ്ധനവിനെ തുടർന്ന് ഇംഗ്ലണ്ടിലെ കൂടുതൽ പ്രദേശങ്ങൾ ലോക്ക്ഡൗണിലേക്ക് പോകാൻ സാധ്യതയേറെ. യോർക്ക്ഷെയറിൽ വൈറസ് വ്യാപകമായി തുടരുന്നതിനാൽ ബ്രാഡ്‌ഫോർഡ്, ഡോൺകാസ്റ്റർ, ബാർൺസ്ലി എന്നിവ കോവിഡ് -19 ഹോട്ട്‌സ്‌പോട്ടുകളുടെ പട്ടികയിൽ ഒന്നാമതാണെന്ന് പറയപ്പെടുന്നു. കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുന്ന ഇംഗ്ലണ്ടിലെ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയാണെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടും ആരോഗ്യവകുപ്പും അറിയിച്ചു. ഇംഗ്ലണ്ടിലെ 36 കോവിഡ് ഹോട്ട്‌സ്പോട്ടുകൾ വരും ദിനങ്ങളിൽ പ്രാദേശിക ലോക്ക്ഡൗൺ നേരിടേണ്ടിവരുമെന്നും അവർ പറഞ്ഞു. ഏതെല്ലാം മേഖലകളിലാണ് കൂടുതൽ രോഗവ്യാപന സാധ്യതയുള്ളതെന്ന് സർക്കാർ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് പ്രസിദ്ധീകരിച്ച പട്ടികയിൽ ഒന്നാമത് ലെസ്റ്റർ ആണ്. ഇപ്പോൾ രോഗവ്യാപനം ഉയർന്നുനിൽക്കുന്ന ആദ്യ 20 പ്രദേശങ്ങൾ ചുവടെ ചേർക്കുന്നു ; Leicester, Bradford, Barnsley, Rochdale, Bedford, Oldham, Rotherham, Tameside, Blackburn with Darwen, Kirklees, Peterborough, Luton, Derby, Kingston upon Hull, City of, Manchester, Southend-on-Sea, Leicestershire, Sheffield, Leeds, wirral.
സർക്കാരിന്റെ ഔദ്യോഗിക പരിശോധനാ കണക്കുകൾ പ്രകാരം ജൂൺ 13 നും ജൂൺ 26 നും ഇടയിൽ ലെസ്റ്ററിൽ 80 പുതിയ പോസിറ്റീവ് കേസുകൾ രേഖപ്പെടുത്തി. എന്നാൽ പില്ലർ 2 പരിശോധനയിൽ 944 രോഗനിർണയങ്ങളുണ്ടെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വെളിപ്പെടുത്തി. ആശുപത്രികളിലും പിഎച്ച്ഇ ലാബുകളിലും പോസിറ്റീവ് ആയ രോഗികളുടെ രോഗികളുടെ എണ്ണം പില്ലർ 1 കണക്കുകളിൽ ഉൾപ്പെടുന്നു. ടെസ്റ്റിംഗ് സെന്ററുകളിൽ തിരിച്ചറിഞ്ഞ പോസിറ്റീവ് കേസുകൾ പില്ലർ 2 എന്ന് അറിയപ്പെടുന്നു. കൊറോണ വൈറസ് കേസുകളിലെ വർദ്ധനവിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പ്രാദേശിക അധികാരികൾക്ക് നൽകണമെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാൽ തന്നെ അവർക്ക് രോഗികളുടെ ജീവൻ രക്ഷിക്കാനും എൻഎച്ച്എസിനെ സംരക്ഷിക്കാനുമായി വേഗത്തിൽ പ്രവർത്തിക്കാൻ കഴിയും.
ഭാവിയിൽ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങൾ തടയുന്നതിനായി കൗൺസിലുകൾ അശ്രാന്ത പരിശ്രമം നടത്തുന്നുണ്ടെന്ന് ലോക്കൽ ഗവൺമെന്റ് അസോസിയേഷന്റെ കമ്മ്യൂണിറ്റി വെൽഫെയർ ബോർഡ് ചെയർമാൻ കൗൺസിലർ ഇയാൻ ഹഡ്‌സ്‌പെത്ത് പറഞ്ഞു. കൂടുതൽ വിവരങ്ങൾ കൗൺസിലുകളുടെ പൊതുജനാരോഗ്യ ഡയറക്ടർമാരുമായി പങ്കിടാൻ തുടങ്ങിയത് നല്ല കാര്യമാണെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തെ ലോക്ക്ഡൗൺ ലഘൂകരണത്തെ തുടർന്ന് ഓരോ പ്രദേശങ്ങളിലാണ് വൈറസ് വ്യാപനം ഇപ്പോൾ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നത്. വരും ദിനങ്ങളിൽ ലെസ്റ്ററിനു പിന്നാലെ നിരവധി പ്രദേശങ്ങളും പ്രാദേശിക ലോക്ക്ഡൗൺ നേരിടേണ്ടി വരുമെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- കൊറോണ ബാധയെ തുടർന്ന് നിരവധി ബ്രിട്ടീഷ് കമ്പനികൾ തങ്ങളുടെ തൊഴിലവസരങ്ങൾ വെട്ടി കുറച്ചിരിക്കുകയാണ്. ഇതോടെ മലയാളികൾ ഉൾപ്പെടെയുള്ള പന്ത്രണ്ടായിരത്തോളം പേർക്ക് ജോലി നഷ്ടപ്പെടും എന്നാണ് വിലയിരുത്തപ്പെടുന്നത്. താത്കാലിക വിസയിൽ ബ്രിട്ടനിൽ വന്നിരിക്കുന്ന പലരും ജോലി നഷ്ടത്തെത്തുടർന്ന് സ്വന്തം രാജ്യങ്ങളിലേയ്ക്ക് മടങ്ങിപോകേണ്ടതായി വരുമെന്നാണ് കരുതപ്പെടുന്നത്. ബ്രിട്ടനിലെ റീട്ടെയിൽ മേഖലയിലെ മുഖ്യ വിതരണക്കാരായ ജോൺ ലെവിസ് തങ്ങളുടെ കടകളിൽ ചിലത് അടയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അർക്കാഡിയ, ഹാറോഡ് എന്നീ ശൃംഖലകൾ 1180 ഓളം തൊഴിലവസരങ്ങൾ കുറയ്ക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. മാർച്ച് 23 ന് ലോക്ക്ഡൗൺ ഏർപ്പെടുത്തിയത് മുതൽ തന്നെ ബ്രിട്ടണിലെ ബിസിനസുകൾ എല്ലാം തകർച്ചയുടെ വക്കിലാണ്. ബ്രിട്ടീഷ് മൾട്ടിനാഷണൽ കമ്പനിയായ എസ് എസ് പി ഗ്രൂപ്പ് അയ്യായിരത്തോളം തൊഴിലവസരങ്ങൾ വെട്ടി കുറയ്ക്കുന്നതായി അറിയിച്ചിട്ടുണ്ട്. വിർജിൻ മണി, യോർക്ക്ഷെയർ ബാങ്ക്, ക്ലയ്ഡ്സ്ഡെയ്ൽ ബാങ്ക് എന്നിവയിൽ മാത്രം മൂവായിരത്തോളം സ്റ്റാഫുകളെയാണ് പിരിച്ചു വിട്ടത്.
ജോലി നഷ്ടപ്പെട്ടവരെല്ലാം തന്നെ എന്ത് ചെയ്യണം എന്ന അവസ്ഥയിലാണ്. ജീവിതത്തിലെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുകയാണ് എന്ന് ജോലി നഷ്ടപ്പെട്ട മെക്കാനിക്കൽ എൻജിനീയർ ആയ ജെയിംസ് ഫിലിപ്പ് പറഞ്ഞു. റീട്ടെയിൽ മേഖലയെ ആണ് ലോക്ക് ഡൗൺ ഏറ്റവും കൂടുതൽ ബാധിച്ചത്. ബ്രിട്ടന്റെ സാമ്പത്തിക വ്യവസ്ഥയെ കൊറോണ ബാധ ശക്തമായി തന്നെ ബാധിച്ചിട്ടുണ്ട്.
ഏവിയേഷൻ മേഖലയെയും കൊറോണ ബാധ രൂക്ഷമായി ബാധിച്ചിട്ടുണ്ട്. ബ്രിട്ടീഷ് എയർവെയ്‌സ് മാത്രം പന്ത്രണ്ടായിരത്തോളം തൊഴിലവസരങ്ങളാണ് വെട്ടി കുറയ്ക്കുന്നത്. ബ്രിട്ടീഷ് ഗവൺമെന്റ് ജോലി നഷ്ടപ്പെടുന്നവർക്കായി പ്രത്യേക പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ്.
കോവിഡ് പോരാട്ടത്തിലെ ‘വലിയ പ്രതിസന്ധി’ ചൂണ്ടിക്കാട്ടി ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കൊറോണ വൈറസിനെതിരായ യുദ്ധത്തിൽ ജനങ്ങളുടെ അമിതവണ്ണം പ്രശ്നമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. യുകെയിലെ ജനങ്ങളിൽ പൊതുവായി കണ്ടുവരുന്ന അമിതവണ്ണം കുറയ്ക്കാനുള്ള നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.
‘അമിതവണ്ണത്തോടു സ്വതന്ത്ര നിലപാടാണു ഞാനെടുത്തിരുന്നത്. യഥാർഥത്തിൽ അമിതവണ്ണക്കാരുടെ എണ്ണമെടുത്താൽ, ഇതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് എൻഎച്ച്സിനുണ്ടാകുന്ന ജോലിസമ്മർദം നോക്കിയാൽ ഭയം തോന്നുന്നു. ഇതര യൂറോപ്യൻ രാഷ്ട്രങ്ങളുമായി താരതമ്യപ്പെടുത്തിയാൽ ഈ മനോഹര രാജ്യത്തുള്ളവർക്കു തടി കൂടുതലാണ്. അമിതവണ്ണത്തെ നിയന്ത്രിക്കാനായാൽ നമ്മൾ കൂടുതൽ സന്തോഷമുള്ളവരും ആരോഗ്യമുള്ളവരും കോവിഡ് പോലുള്ള രോഗങ്ങളോടു പ്രതിരോധ ശക്തിയുള്ളവരുമാകും’– ടൈംസ് റേഡിയോയിൽ ബോറിസ് ജോൺസൺ വ്യക്തമാക്കി.
കോവിഡ് മഹാമാരി തന്നെയും രാജ്യത്തെയും സാരമായി ബാധിച്ചതോടെയാണു പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിൽ മാറ്റമുണ്ടായത്. ഏപ്രിലിൽ കോവിഡ് ബാധിച്ച് ഐസിയുവിൽ കഴിയുമ്പോൾ തന്റെ വണ്ണം കുറഞ്ഞതായും അദ്ദേഹം പറയുന്നു. രാഷ്ട്രീയക്കാർ മാത്രം വിചാരിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നമല്ലിതെന്നു പറഞ്ഞ അദ്ദേഹം, അമിതവണ്ണം കുറയ്ക്കാൻ ‘ഷുഗർ ടാക്സ്’ ഉൾപ്പെടെ കൊണ്ടുവരുമോയെന്ന ചോദ്യത്തോടു നേരിട്ടു പ്രതികരിച്ചില്ല. ഇതുവരെ 43,000ലേറെ ആളുകളാണു യുകെയിൽ കോവിഡ് ബാധിച്ചു മരിച്ചത്.
ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കലും തമ്മിലുള്ള രാജകീയ വിവാഹം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. നടിയായ മേഗനെ ഹാരി വിവാഹം കഴിക്കുന്നതിനോട് രാജകുടുംബത്തിന് താല്‍പര്യമുണ്ടായിരുന്നില്ലെന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ വിദേശ മാധ്യമങ്ങളില്‍ നിറയുന്നത്. ഹാരിയെ വിവാഹത്തില്‍ നിന്നു പിന്തിരിപ്പിക്കാന്‍ വില്യമിന്റെ ഭാര്യയും ഡച്ചസ് ഓഫ് കേംബ്രിജുമായ കേറ്റ് മിഡില്‍ടണ്‍ ശ്രമിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.
ഇന്‍ റോയല്‍ അറ്റ് വാര്‍ എന്ന പുസ്തകത്തിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചിരിക്കുന്നത്. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തക ഡൈലാന്‍ ഹോവാര്‍ഡും ആന്‍ഡി ഡില്ലെറ്റും ചേര്‍ന്നാണ് പുസ്തകം രചിച്ചിരിക്കുന്നത്.
തീര്‍ത്തും വ്യത്യസ്തമായ പശ്ചാത്തലത്തില്‍ നിന്നും കരിയറില്‍ നിന്നും വരുന്ന മേഗന് രാജകുടുംബവുമായി ഒത്തുപോവാന്‍ സമയമെടുക്കുമെന്നും എടുത്തുചാടി കാര്യങ്ങള്‍ തീരുമാനിക്കരുതെന്നും കേറ്റ് ഹാരിയോട് പറഞ്ഞിരുന്നുവെന്നാണ് പുസ്തകത്തില്‍ പറയുന്നത്.
മേഗനെ തന്നെയാണോ വിവാഹം കഴിക്കേണ്ടതെന്ന് വില്യമും ഹാരിയോട് ചോദിച്ചിരുന്നുവെന്നും പുസ്തകത്തില്‍ പറയുന്നു. എന്നാല്‍ മേഗന്റെ ആത്മവിശ്വാസത്തിലും ലക്ഷ്യബോധത്തിലും പ്രതിബദ്ധതയിലും പൂര്‍ണവിശ്വാസം അര്‍പ്പിച്ചിരുന്ന ഹാരി തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ഒരുവേള തനിക്ക് നഷ്ടപ്പെട്ട അമ്മയുടെ സ്ഥാനം പോലും ഹാരി മേഗനില്‍ കാണുകയായിരുന്നുവെന്നും പുസ്തകം പ്രതിപാദിക്കുന്നു.
മേഗനുമായുള്ള വിവാഹത്തോടെയാണ് രാജകുടുംബത്തില്‍ അകല്‍ച്ച വരാന്‍ തുടങ്ങിയതെന്നും ഹൊവാര്‍ഡും ടില്ലെറ്റും പറയുന്നു. ഭാര്യക്കും ഒരുവയസ്സുകാരനായ മകന്‍ ആര്‍ച്ചിക്കുമൊപ്പം ഹാരി ലോസ്ആഞ്ജിലിസിലേക്കു പോയതോടെ രാജകുടുംബവുമായി വീണ്ടും അകന്നുവെന്നും പറയുന്നു. വിവാഹത്തോട് അനുബന്ധിച്ച് ഹാരി പണം ധൂര്‍ത്തടിച്ചുവെന്നും ഇതും വില്യമിനും ഹാരിക്കുമിടയില്‍ വിള്ളല്‍ വരുത്തിയെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്.
ജോജി തോമസ്
ഇന്ത്യ ചൈന അതിർത്തിയിൽ ഇന്ത്യയുടെ ഇരുപതോളം സൈനികർ വീരമൃത്യു വരിച്ചതിനെത്തുടർന്ന് ചൈനാ വിരുദ്ധവികാരം ഇന്ത്യയിൽ ആളിക്കത്തുകയാണ് . ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ആവശ്യം ശക്തമായതിനെത്തുടർന്ന് ടെക്നോളജി രംഗത്തെ ഭീമന്മാരായ ഏതാണ്ട് അമ്പത്തൊമ്പതോളം ആപ്പുകളാണ് ഇന്ത്യ ഗവണ്മെൻറ് നിരോധിച്ചിരിക്കുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ചൈനീസ് ഉൽപന്നങ്ങൾ നശിപ്പിക്കുന്ന വീഡിയോകൾ വൈറലായിരുന്നു. 15 ലക്ഷത്തോളം ഫോളോവേഴ്സ് ഉള്ളതും താരാ കല്യാണിന്റെ മകളും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷിന് ടിക്ക് ടോക്കിനോട് വിട പറയാൻ ഒറ്റ രാത്രി കൊണ്ട് സാധിച്ചു. താരാ കല്യാണിന്റെ കുടുംബത്തിന് മൊത്തത്തിൽ 20 ലക്ഷത്തോളം ടിക്ക്ടോക്ക് ഫോളോവേഴ്സ് ആണ് ഉള്ളത്. ടിക്ക് ടോക്ക് ഉപേക്ഷിച്ചതോടെ കൂടി സൗഭാഗ്യയ്ക്ക് വൻ വരുമാന നഷ്ടമാണ് ഉണ്ടാകുന്നതെങ്കിലും ഇന്ത്യയ്ക്ക് വേണ്ടി വീരമൃത്യു വരിച്ച സൈനികരെ പറ്റി ചിന്തിച്ചപ്പോൾ രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല.
എന്നാൽ ഇന്ത്യ ചൈന അതിർത്തിയിലെ പിരിമുറുക്കം ഒരു യുദ്ധത്തിനു പോലുമുള്ള സാധ്യതയിലേയ്ക്ക് വിരൽ ചൂണ്ടുമ്പോൾ ഇംഗ്ലണ്ടിലെ മലയാളികളുടേതായ ഒരു ഫേസ്ബുക്ക് കൂട്ടായ്മ ടിക്ക് ടോക്ക് വീഡിയോ മത്സരം നടത്തുന്നതിന്റെ ധാർമികതയാണ് പരക്കെ ചോദ്യം ചെയ്യപ്പെടുന്നത്. ബ്രിട്ടനിൽ ടിക്ക് ടോക്കിന് നിരോധനം ഇല്ലെന്നുള്ള മുട്ടായുക്തികൾ ഉണ്ടാകാമെങ്കിലും ജനിച്ച മണ്ണിനോടുള്ള കൂറ് കാണിക്കേണ്ട സമയമാണ് ഇത്. ബ്രിട്ടീഷ് പൗരത്വം ലഭിച്ചാലും പെറ്റമ്മയേക്കാളും വലുതല്ല പോറ്റമ്മ എന്ന സത്യം ഇംഗ്ലണ്ടിലെ അച്ചായന്മാർ മറക്കാതിരിക്കുന്നതാണ് നല്ലത്. പത്ത് പൗണ്ട് കൂടുതലായാലും മാർക്കറ്റിൽ ചൈനീസ് ഉത്പന്നങ്ങൾ അല്ലാതെ മറ്റ് പകരം വയ്ക്കാവുന്ന ഉത്പന്നങ്ങൾ ഉണ്ടെങ്കിൽ നമ്മൾ ഇന്ത്യക്കാർ അത് വാങ്ങി രാജ്യത്തോട് കൂറ് കാണിക്കേണ്ട സമയമാണ് എന്നുള്ളത് യുകെയിൽ മലയാളികൾ മറക്കരുത്.
59 ഓളം ചൈനീസ് ആപ്പുകൾ നിരോധിക്കാനുള്ള ഇന്ത്യ ഗവൺമെന്റിന്റെ തീരുമാനത്തെ തുടർന്ന് ചൈനീസ് കമ്പനികൾക്ക് വൻ വരുമാന നഷ്ടമാണ് ഉള്ളത് . പുതിയതായിട്ടുള്ള ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിനേ നിരോധനമുള്ളോ, അതോ നിലവിലുള്ളത് ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ലെങ്കിലും പ്രമുഖർ ഉൾപ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാരാണ് ടിക്ക് ടോക്കി നോട് ബൈ പറഞ്ഞത്.