UK

ബ്രോംലി:- ഷോർട്ട് ലാൻഡ് ബ്രോംലിയിൽ മകളെയും കുടുംബത്തെയും സന്ദർശിക്കാനെത്തിയ എറണാകുളം മഠത്തിപ്പറമ്പിൽ ഊക്കൻ വീട്ടിൽ പരേതനായ എം.സി വിൻസൺ ഭാര്യ ത്രേസ്യാമ്മ വിൻസൺ (71) നിര്യാതയായി. മെനെഞ്ചിറ്റിസ് ബാധിച്ച് ബ്രോംലി കിംഗ്സ് കോളേജ് ഹോസ്പിറ്റലിൽ കഴിഞ്ഞ 45 ദിവസമായി തീവ്ര പരിചരണ വിഭാഗത്തിൽ വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ കഴിയുകയായിരുന്നു. നവംബർ 13നാണ് യുകെയിൽ എത്തിച്ചേർന്നത്. മകൾ ജൂലി ജേക്കബ്ബിൻ്റെ കുടുംബത്തെ സന്ദർശിക്കാനെത്തിയതായിരുന്നു കടമക്കുടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പൽ കൂടിയായ ത്രേസ്യാമ്മ ടീച്ചർ യുകെയിലെത്തിയത്. മറ്റൊരു മകൾ നാട്ടിലാണുള്ളത്. ലിൻഡ ജേക്കബ്. മരുമക്കൾ ജേക്കബ് വടക്കേൽ, വിനോ ജോസ് കണംകൊമ്പിൽ.

സെൻ്റ്. മാർക്ക് സീറോ മലബാർ മിഷൻ ഡയറക്ടർ റവ.ഫാ.ടോമി എടാട്ടിൻ്റെയും, ബ്രോംലി മലയാളി അസോസിയേഷൻ്റെയും പ്രവർത്തകരാണ് പരേതയുടെ കുടുംബത്തിന് പ്രതിസന്ധി ഘട്ടത്തിൽ താങ്ങും തണലുമായി കൂടെ നിന്നിരുന്നത്. മൃതസംസ്കാരം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്.

സ്വന്തം ലേഖകൻ

ലണ്ടൻ : രണ്ട് മാസത്തിലേറയായി രാജ്യത്ത് തുടർന്നുവന്ന ലോക്ക്ഡൗണിന് നാളെ മുതൽ പുതിയ മുഖം. ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ കൊണ്ടുവന്ന് അതീവജാഗ്രതയോടുകൂടി തന്നെ ജനജീവിതം സാധാരണനിലയിൽ എത്തിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. എങ്കിലും ഇത്രയും നാൾ ലോക്ക്ഡൗണിൽ കഴിഞ്ഞതിന്റെ സമ്മർദം മൂലം ബ്രിട്ടനിലെ 10 % ആളുകൾ ഇനി കൊണ്ടുവരുന്ന നടപടികൾ അവഗണിക്കുമെന്ന് ആരോഗ്യമേധാവി മുന്നറിയിപ്പ് നൽകി. ലോക്ക്ഡൗൺ ക്ഷീണം മൂലം തുടർന്നുള്ള ഉപദേശങ്ങൾ ആളുകൾ അവഗണിക്കാൻ സാധ്യത കൂടുതലാണ്. എൻ എച്ച് എസ് കോവിഡ് ട്രേസർസ് ജനങ്ങളുമായി ബന്ധപ്പെട്ട ശേഷമാണ് ഈ വിവരം പുറത്തുവിടുന്നത്. സോഫ്റ്റ് വെയർ ഉപയോഗിച്ച് എത്ര പേരെ ട്രാക്ക് ചെയ്തുവെന്ന് പറയാൻ കഴിയില്ലെന്ന് സർക്കാർ അറിയിച്ചു. രോഗബാധിതരായവരെ കണ്ടെത്തുന്നതിനായി സർക്കാരിന്റെ ട്രേസിംഗ് ആപ്പ് രൂപകൽപ്പന ചെയ്യാൻ പ്രൊഫസർ ഇസബെൽ ഒലിവറിന്റെ സഹായം ഉണ്ടായിരുന്നു. ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന ആളുകളോട് സർക്കാരിന്റെ ആപ്ലിക്കേഷൻ വിശദീകരണത്തിനെതിരെയുള്ള സന്ദേശങ്ങൾ പരിശോധിക്കാൻ അവർ അഭ്യർത്ഥിച്ചു. തെറ്റായ സന്ദേശങ്ങളിൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് മുന്നറിയിപ്പ് നൽകി. ഒപ്പം എല്ലാ തരത്തിലുള്ള ആശയവിനിമയത്തിനും രണ്ട്-ഘട്ട പരിശോധന ഉൾപ്പെടുത്താൻ പബ്ലിക് ഹെൽത്ത് ഡയറക്ടർമാർ ആവശ്യപ്പെടുന്നു. ഇതുവഴി വിവരങ്ങൾ ചോരുന്നതിന്റെ അപകടസാധ്യത ഒരുപരിധി വരെ കുറയ്ക്കാൻ കഴിയുമെന്ന് അവർ പറഞ്ഞു.

അതേസമയം രാജ്യത്തിന് എന്നെന്നേക്കുമായി ലോക്ക്ഡൗണിൽ തുടരാൻ കഴിയില്ലെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് വ്യക്തമാക്കി. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ശ്രദ്ധാപൂർവ്വം ഇളവ് വരുത്തിയത് ശരിയായ നടപടിയാണെന്ന് റാബ് അഭിപ്രായപ്പെട്ടു. കൊറോണ വൈറസ് കേസുകളിൽ എന്തെങ്കിലും വർദ്ധനവ് ഉണ്ടെങ്കിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ കൊണ്ടുവരുന്ന ഇളവുകൾ കൂടുതൽ കേസുകൾ ഉയരാൻ കാരണമായേക്കുമെന്ന് ശാസ്ത്ര ഉപദേഷ്ടാക്കൾ പറഞ്ഞിരുന്നു. ലോക്ക്ഡൗൺ ഇളവുകൾ രാജ്യത്ത് കോവിഡ് കേസുകളുടെ വർദ്ധനവിന് കാരണമായേക്കുമെന്ന് എഡിൻബർഗ് സർവകലാശാലയിലെ ആഗോള പൊതുജനാരോഗ്യ പ്രൊഫസർ ദേവി ശ്രീധർ   പറഞ്ഞു. ഈ രോഗം വീണ്ടും നിയന്ത്രണാതീതമാകാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്ന് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ മുന്നറിയിപ്പ് നൽകി. അതിനാലാണ് സ്കോട്ട്ലൻഡിൽ നിയന്ത്രണങ്ങൾ വളരെ പതുക്കെ മാത്രം ലഘൂകരിക്കുന്നത്.

എന്നാൽ ഈ സമയത്ത് ശരിയായ നടപടിയാണ് നാം സ്വീകരിച്ചതെന്ന് റാബ് മറുപടി പറഞ്ഞു. ട്രാൻസ്മിഷൻ നിരക്ക് കുറയ്ക്കുന്നതിൽ സ്ഥിരമായ പുരോഗതി കൈവരിച്ചതായി അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇന്ന് 113 കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട്‌ ചെയ്തതോടെ ആകെ മരണസംഖ്യ 38,489 ആയി ഉയർന്നു. എന്നാൽ യഥാർത്ഥത്തിൽ ആകെ മരണസംഖ്യ 50000ത്തിന് അടുത്ത് ആയിരിക്കുമെന്ന് പുതിയ വിവരങ്ങൾ വെളിപ്പെടുത്തുന്നു. 1,936 പുതിയ കേസുകൾ ഇന്ന് റിപ്പോർട്ട്‌ ചെയ്തു. ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന മരണസംഖ്യയാണ് ഇത്.

ഷിബു ജേക്കബ്

യുകെയിൽ ദിവംഗതനായ മലങ്കര യാക്കോബായ സുറിയാനി സഭയുടെ വൈദീക ശ്രേഷ്ഠൻ ഡോ.ബിജി മർക്കോസ് ചിറത്തിലാട്ടിന്റെ ഭൗതീകശരീരം മെയ് 30 ശനിയാഴ്ച യുകെയിലെ വർത്തിങ്ങിലുള്ള ഡറിങ്ട്ടൻ സെമിത്തേരിയിൽ കബറടക്കി.

ലണ്ടൻ സെന്റ് തോമസ് ദേവാലയത്തിൽ രാവിലെ 7.30 നു അച്ചനുവേണ്ടി റെവ.ഫാ: രാജു എബ്രഹാം ചെറുവിള്ളിൽ വിശുദ്ധ കുർബാന അർപ്പിച്ചു. പരിമിതമായ സാഹചര്യത്തിൽ സാമൂഹിക അകലം പാലിച്ചു കൊണ്ട് തന്നെ റോംഫോർഡിൽ നിന്ന് വിലാപയാത്രയായി വിശ്വാസികളുടെയും വൈദീകരുടെയും അകമ്പടിയോടു കൂടി 8.30 മണിക്ക് പള്ളിയിയങ്കണത്തിൽ അച്ചന്റെ ഭൗതീകശരീരം എത്തിചേർന്നു.

ഗവണ്മെന്റ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടും, യുകെ പാത്രിയാർക്കൽ വികാർ ഡോ.മാത്യൂസ് മോർ അന്തീമോസ് മെത്രാപ്പോലീത്തായുടെ ആത്മീയ നിർദ്ദേശങ്ങൾ അനുസരിച്ചും യാക്കോബായ സുറിയാനി സഭയിലെ വൈദീകർ കബറടക്ക ശുശ്രുഷകൾക്ക് നേതൃത്വം നൽകി.
ഭദ്രാസന വൈസ് പ്രസിഡന്റ് റെവ.ഫാ: ഗീവര്ഗീസ് തണ്ടായത്ത്‌ ,ഭദ്രാസന സെക്രട്ടറി റെവ.ഫാ: എബിൻ ഊന്നുകല്ലിങ്കൽ കൂടാതെ സഭയിലെ മറ്റു പുരോഹിതന്മാരായ റെവ.ഫാ: എൽദോസ് കൗങ്ങമ്പിള്ളിൽ, റെവ.ഫാ: രാജു എബ്രഹാം ചെറുവിള്ളിൽ , റെവ.ഫാ: സിജു കൗങ്ങമ്പിള്ളിൽ ,റെവ.ഫാ: പീറ്റർ കുര്യാക്കോസ് ,റെവ.ഫാ: ഫിലിപ്പ് തോമസ് ,റെവ.ഫാ: ഏലിയാസ് പോൾ എന്നിവർ ചേർന്ന് കബറടക്ക ശുശ്രുഷകൾ പൂർത്തീകരിച്ച് ഭൗതീകശരീരം പരിശുദ്ധ മദ്ബഹായോട് വിടചൊല്ലുകയുണ്ടായി.

തുടർന്ന് 11.00 നു യുകെയിലെ വർത്തിങ്ങിലുള്ള ഡറിങ്ട്ടൻ സെമിത്തേരിയിലേക്ക് ഭൗതീകശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പുറപ്പെട്ടു.1.30 നു ഡറിങ്ട്ടൻ സെമിത്തേരിയിൽ അച്ചന്റെ ഇടവകയായ പോർട്ട്സ്മോത് സെയിന്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ്‌ പള്ളിയിലെ ഇടവകാംഗങ്ങളും ,മറ്റു സഭ വിശ്വാസികളും അച്ചനെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിയിരുന്നു. ഡറിങ്ട്ടൻ ചാപ്പലിൽ എത്തിയവർക്കെല്ലാം അതിനുള്ള അവസരം ഉണ്ടായി.വർത്തിങ് വെസ്റ്റ് എം.പി ബഹു: പീറ്റർ ബോട്ടോമിലീ ചാപ്പലിൽ എത്തി അനുശോചിച്ചു.അച്ചൻ ജോലി ചെയ്തിരുന്ന പോർട്സ്മൗത്ത് വർത്തിങ് ഹോസ്പിറ്റൽ ചാപ്ലിൻ, ചീഫ്‌ ഓഫ് എക്സിക്യൂട്ടീവ് മരിയൻ ഗ്രിഫിത്സ് ,ചീഫ് ഓഫ് നഴ്സിംഗ് ഡോ മാഗി ഡേവിസ് കൂടാതെ N.H.S സീനിയർ മാനേജര്സ് അടക്കം നിരവധിയാളുകൾ അച്ചനെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിയിരുന്നു.

മലങ്കര യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബാവ തിരുമാനസിന്റെ കല്പന ഭദ്രാസന സെക്രട്ടറി റെവ.ഫ: എബിൻ മർക്കോസ് ഊന്നുകല്ലിങ്കൽ വായിക്കുകയുണ്ടായി. യാക്കോബായ സഭയ്ക്കും യുകെ റീജിയനും ഉണ്ടായ നഷ്ടം വിലമതിക്കാനവാത്തതായിരുന്നുവെന്ന് ശ്രേഷ്ഠ ബാവ കല്പനയിൽ പ്രതിപാദിച്ചു.

ഭദ്രാസന സെക്രട്ടറി റെവ.ഫാ: എബിൻ മർക്കോസ് ഊന്നുകല്ലിങ്കൽ കൗൺസിലിന് വേണ്ടി അനുശോചനം രേഖപ്പെടുത്തുകയും , അച്ചന്റെ ദേഹവിയോഗത്തിൽ അതീവദുഃഖിതരായിരിക്കുന്ന സഹധർമ്മിണി ബിന്ദു മക്കളായ തബിത, ലവിത, ബേസിൽ , യുകെയിലുള്ള സഹോദരൻ ഡിജി , നാട്ടിലുള്ള മാതാവ് ,സഹോദരി ,സഹോദരന്മാർ ,കുടുംബാംഗങ്ങൾ എന്നിവരോടൊപ്പം സഭ പങ്കു ചേരുന്നതായും, സഭയ്‌ക്കുള്ള കരുതലും സ്നേഹവും എന്നും കുടുംബത്തിനോടൊപ്പം ഉണ്ടാവുമെന്നും ഭദ്രാസന സെക്രട്ടറി പ്രസ്താവിച്ചു.

ഈ വിഷമ ഘട്ടത്തിൽ ഭദ്രാസനത്തോടൊപ്പം നിന്ന് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയ സഭ മേലധ്യക്ഷന്മാരോടും ,വൈദീകരോടും , കൗൺസിൽ മെമ്പർമാരോടും, വിശ്വാസസമൂഹത്തോടും,അനുശോചനം രേഖപ്പെടുത്തിയ മറ്റു മതമേലധ്യക്ഷന്മാരോടും,സമൂഹത്തിന്റെ നാനാ വിഭാഗത്തിൽ, വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന ചടങ്ങിൽ സംബന്ധിച്ച ആളുകളോടും ഭദ്രാസനത്തിന്റെ പേരിൽ നന്ദിയും കൃതജ്ഞതയും സെക്രട്ടറി രേഖപ്പെടുത്തുകയുണ്ടായി.

വൈകുന്നേരം 4.00 മണിയോടെ സെമിത്തേരിയിയിൽ കബറടക്കം പൂർത്തീകരിച്ചു ചടങ്ങുകൾ സമാപിച്ചു.

 

മാർച്ച് 21 ന് ആരംഭിച്ച (ENGAGE *ENCOURAGE*ENTERTAIN ) തുടക്കത്തിൽ ഇൻസ്റ്റഗ്രാമിലും ചില വാട്സപ്പ് ഗ്രൂപ്പുകളിലും മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ ഒരുപാട് പേരുടെ അഭ്യർത്ഥനപ്രകാരം ഇത് ഫേസ്ബുക്കിലും നിങ്ങൾക്ക് കാണാനാകും. ഈ മ്യൂസിക്കൽ ക്യാമ്പയിനിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് ഒരു ‘രാഗ’ചലഞ്ച് ആണ്. യുകെ യിലെ പ്രമുഖ ഗായകരായ അനുചന്ദ്ര, സ്മൃതി സതീഷ്, അലൻ ആന്റണി, സെബാൻ (ബ്രയൻ എബ്രഹാം ) എന്നിവരെ കൂടാതെ ഇന്ത്യയിൽ നിന്നുള്ള ചില സംഗീതജ്ഞരും ഈ ക്യാമ്പയിനിൽ പതിവായി പങ്കെടുക്കുന്നുണ്ട്.

ആരതി അരുണിന്റെ ‘ദീക്ഷാ സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസിന്റെ ബാനറിൽ നടന്നുവരുന്ന ഈ ക്യാമ്പയിനിൽ ശ്രുതിയും താളവും തെറ്റാതെ നന്നായി പാടുവാൻ കഴിയുന്ന 13 വയസ്സിനു മുകളിലുള്ള ആർക്കുവേണമെങ്കിലും പങ്കെടുക്കാവുന്നതാണ്.

ENGAGE *ENCOURAGE*ENTERTAIN എന്ന ലളിതമനോഹരമായ മ്യൂസിക്കൽ ക്യാമ്പയിനെ കുറിച്ച് കൂടുതൽ അറിയുവാൻ ‘deekshaa.aarathyarun’ എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. Instagram account :’Deekshaa.musically ‘.

കർണാടക സംഗീതത്തിൽ 30 വർഷത്തെ അനുഭവസമ്പത്തുള്ള ആരതി അരുൺ അഞ്ചാം വയസ്സിലാണ് സംഗീതവും നൃത്തവും അഭ്യസിക്കുവാൻ തുടങ്ങിയത്. പന്ത്രണ്ടാം വയസ്സിൽ സംഗീതത്തിൽ അരങ്ങേറ്റം. വിദ്യാലയ ജീവിതത്തിൽ, യുവജനോത്സവങ്ങൾ, ബാലജനസഖ്യം, പ്രദേശിക കലാസമിതികളുടെയും ക്ലബ്ബുകളുടെ തുടങ്ങി 150ൽ പരം സംഗീത മത്സരങ്ങളിൽ വിജയിയായിട്ടുണ്ട് ( ക്ലാസിക്കൽ മ്യൂസിക്, ലൈറ്റ് മ്യൂസിക് എന്നീ ഇനങ്ങളിൽ).  സംഗീതത്തിൽ പ്രധാന ഗുരുനാഥർ ശ്രീമതി അജിതകുമാരി എം, ശ്രീമതി പ്രാർഥന സായി നരസിംഹൻ. ആരതി അരുണിനെ വളരെ ചെറുപ്പത്തിലെ തന്നെ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ലോകത്തേയ്ക്ക് ചുവടു വെപ്പിച്ചത് തൻറെ അമ്മയായ ശ്യാമളാദേവി ആണ്. ഹാർഡ്‌വെയർ ആൻഡ് സോഫ്റ്റ്‌വെയർ എൻജിനിയറായ ഭർത്താവ് അരുൺ കുമാറിൻറെ പ്രചോദനവും പ്രോത്സാഹനവും തൻറെ പുതിയ സംരംഭങ്ങൾക്ക് എന്നും കരുത്ത് പകരുന്നു എന്ന് ആരതി അരുൺ  പറഞ്ഞു.

ഭരതനാട്യം, മോഹിനിയാട്ടം, ഫോക് ഡാൻസ് എന്നീ നൃത്തരൂപങ്ങൾ അഭ്യസിച്ചിരുന്ന ആരതിയുടെ നൃത്തത്തിന്റെ അരങ്ങേറ്റം പത്താം വയസ്സിൽ ആയിരുന്നു. വിദ്യാഭ്യാസകാലത്ത് താൻ സംഗീതത്തിൽ ആയിരുന്നു കൂടുതൽ ശ്രദ്ധിച്ചിരുന്നത് എന്ന് ആരതി അരുൺ പറയുന്നു. ഇപ്പോൾ കഴിഞ്ഞ ആറുവർഷമായി കുച്ചിപ്പുടിയിൽ തന്റെ നൃത്തതപസ്യ തുടർന്നുകൊണ്ടേയിരിക്കുന്നു. സെമി ക്ലാസിക്കൽ ഡാൻസ്, ബോളിവുഡ് ഡാൻസ് എന്നിവയിൽ വല്ലപ്പോഴും കൊറിയോഗ്രാഫി ചെയ്യാൻ തനിക്ക് ഇഷ്ടമാണെന്ന് ആരതി പറയുന്നു. കുച്ചിപ്പുടി ഇഷ്ടപ്പെടുന്ന അഞ്ച് പേരെ നൃത്തം പഠിപ്പിക്കുന്നുണ്ട്. നൃത്തത്തിൽ പ്രധാന ഗുരു നാഥർ -ശ്രീമതി. ലതിക ശശികുമാർ, ശ്രീമതി. ചിത്ര സുരേഷ്, ഹേമ ഗോമസ്‌( കലാക്ഷേത്ര).

സംഗീതത്തിൽ അറുപതോളം ശിഷ്യസമ്പത്തുള്ള ആരതി അരുണിന്റെ ശിഷ്യരിൽ സൈറ മരിയ ജിജോ, അന്നജിമ്മി, ആഷ്നി ഷിജു, ആഷിൻ ഷിജു, ആതിരാ രാമൻ, അനബെൽ ബിജു എന്നിവർ യുക്മയുടെ റീജിയണൽ ആൻഡ് ദേശീയ കലോത്സവങ്ങളിലും ബൈബിൾ കലോത്സവങ്ങളിലും നിരവധി തവണ സമ്മാനർഹരായിട്ടുണ്ട്. ഇവരിൽ സൈറ മരിയ ജിജോ , UK Event Life and Tutors’ Valley ചേർന്ന് നടത്തിയ ‘Sing with Dr. K. J. Yesudas ‘contest – ൽ ഒന്നാം സ്ഥാനത്തെത്തിയതും ഗാനഗന്ധർവ്വനായ കെ ജെ യേശുദാസിന്റെ അനുഗ്രഹം വാങ്ങാനും, അദ്ദേഹത്തോടൊപ്പം വേദി പങ്കിടുവാൻ സൈറയ്ക്ക് അവസരം ലഭിച്ചതും തനിക്ക് അത്യധികം വിലമതിക്കാനാവാത്ത ഒരു അനുഭവമായി മാറി എന്ന് ആരതി അരുൺ.

ആരതിയുടെ ആദ്യകാല കലാപ്രവർത്തനങ്ങൾക്ക് ഏറ്റവുമധികം പ്രോത്സാഹനം നൽകിയത് ബി സി എം സി( ബർമിങ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി) അംഗങ്ങളായിരുന്നു പ്രത്യേകിച്ചും ലിറ്റി ലിജോ( യുക്മ ദേശീയ വൈസ് പ്രസിഡന്റ്), ജിബി ജോർജ് (Ample Finance )എന്നിവർ.

‘ ദീക്ഷ’യുടെ ബാനറിൽ ഇപ്പോൾ കുട്ടികൾക്കായി ‘pratheeksha’എന്ന പേരിൽ ഒരു മ്യൂസിക്കൽ ക്യാമ്പയിൻ നടക്കുന്നുണ്ട്. 2016 മുതൽ എല്ലാ വർഷവും ‘സമർപ്പണ’ എന്ന പേരിൽ ഒരു നൃത്ത-സംഗീതചര്യ നടത്തുന്നുണ്ട് ആരതി അരുൺ. അതിൽ യുകെയിലെ തെരഞ്ഞെടുക്കപ്പെട്ട കലാപ്രതിഭകൾ പങ്കെടുത്തു വരുന്നു. ‘pratheeksha’, Engage * Encourage * Entertain * എന്നിവ നിങ്ങൾ ഇതുവരെ കണ്ടിട്ടില്ല എങ്കിൽ ഒന്ന് കണ്ടു നോക്കൂ.

വെയിക് ഫീൽഡ്: മെയ് 16 ണ് കോവിഡ്-19 ബാധിച്ചു മരിച്ച സ്റ്റാൻലി സിറിയക്കിന് യുകെ മലയാളികളുടെ യാത്രയപ്പ്. ബന്ധുക്കളുടെയും ഉടയവരുടെയും വികാര നിർഭരമായ രംഗങ്ങളോടെ ആണ് സ്റ്റാൻലിയുടെ മരണാന്തര ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. യോർക്ഷയറിൽ കൗണ്ടിയിലുള്ള പോന്റെ ഫ്രാക്ടിലെ താമസക്കാരനായിരുന്നു പരേതനായ സ്റ്റാൻലി. മുൻ നിശ്ചയപ്രകാരം കൃത്യം 12.45 നു തന്നെ ഹാർപ്പിൻസ് ഫ്യൂണറൽ സർവീസ് സെന്ററിൽ മരണാനന്തര ശുശ്രുഷകൾ ആരംഭിച്ചു.

കൊറോണ വൈറസിന്റെ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ സർക്കാർ പുറത്തുവിട്ട മാനദണ്ഡങ്ങൾക്ക് അനുസൃതമായിട്ടാണ് മൃതസംസ്ക്കാരച്ചടങ്ങുകൾ തുടങ്ങിയത്. അടുത്ത ബന്ധുക്കൾക്ക് മാത്രമായിരുന്നു ഫ്യൂണറൽ സർവീസ് സെന്ററിൽ വരുവാനും സമ്പന്ധിക്കുവാനും അനുവാദം ഉണ്ടായിരുന്നത്.

മൃതസംസ്ക്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകിയത് ലീഡ്‌സ് സീറോ മലബാർ ഇടവകയുടെ വികാരി ഫാദർ മാത്യു മുളയോളിൽ ആണ്. എല്ലാ കാര്യങ്ങളിലും മുഴുസമയ സഹായഹസ്തവുമായി ലീഡ്‌സ് പള്ളി ട്രസ്റ്റികളും ലോക്കൽ അസോസിയേഷൻ ഭാരവാഹികളും മുൻനിരയിൽ ഉണ്ടായിരുന്നു. മരണത്തെ തടയാൻ നമുക്ക് സാധിക്കില്ല എങ്കിലും അതിന്റെ ആഘാതത്തിൽ പെടുന്ന ഒരു കുടുംബത്തിനെ എങ്ങനെ പ്രതിസന്ധി ഘട്ടത്തിൽ താങ്ങി നിർത്താം എന്ന് കാണിച്ചു തരികയായിരുന്നു ലീഡ്സ് മലയാളികളും ഇടവകക്കാരും അടങ്ങുന്ന മലയാളി സമൂഹം.

ഇരുപത് മിനിറ്റോളം എടുത്ത ഫ്യൂണറൽ സർവീസ് സെന്ററിലെ പ്രാരംഭ ചടങ്ങുകൾ അവസാനിപ്പിച്ച് സെമിട്രിയിലേക്ക് യാത്രയായി. ഏകദേശം ഇരുപത് മിനിറ്റോളം ഡ്രൈവ് ചെയ്‌ത്‌ 1.45 ന് ഫെറിബ്രിഡ്ജ് സെമിത്തേരിയില്‍ എത്തിച്ചേർന്നത്. ഉടൻ തന്നെ ശവസംസ്ക്കാരത്തിന്റെ അവസാനഘട്ട ചടങ്ങുകൾക്ക് തുടക്കമായി. ചുരുങ്ങിയ സമയത്തിനുള്ളിൽ ചടങ്ങുകൾ പൂർത്തിയാക്കുകയും ചെയ്‌തു ഫാദർ മാത്യു മുളയോളിൽ. വളരെ വലിയ പാർക്കിങ് സ്ഥല സൗകര്യങ്ങൾ ഉണ്ടായിരുന്നതിനാൽ സാമൂഹിക അകലം പാലിച്ചു കുറെ സുഹൃത്തുക്കൾ കൂടി സെമിട്രിയിൽ എത്തിയിരുന്നു. ദൂരെ നിന്നെങ്കിലും തങ്ങളെ വിട്ടകന്ന സ്റ്റാൻലിക്ക് അന്ത്യഞ്ജലി അർപ്പിക്കുവാൻ അവർക്കു അവസരം ലഭിക്കുകയും ചെയ്‌തു.സ്റ്റാൻലിയുടെ സഹോദരിമാരായ ജിൻസി സിറിയക് (ഡെർബി), ഷാന്റി സിറിയക് (സ്റ്റോക്ക് ഓൺ ട്രെൻഡ്) എന്നിവർ ഭർത്താക്കൻമ്മാർക്ക് ഒപ്പം എത്തിയിരുന്നു. കുട്ടികളെ പങ്കെടുപ്പിക്കാൻ യുകെയിലെ കോവിഡ് നിയന്ത്രണങ്ങൾ അനുവദിക്കുന്നില്ല.

വളരെ ശാന്ത സ്വഭാവക്കാരനായിരുന്നു പരേതനായ സ്റ്റാൻലി. സ്റ്റാൻലിക്കും ഭാര്യ മിനിമോൾക്കും ഒരേ സമയമാണ് കൊറോണ വൈറസ് ബാധ ഉണ്ടായത്. ഒരുപിടി മലയാളികൾ മരണത്തിന് കീഴടങ്ങിയ വാർത്ത അറിഞ്ഞിരുന്ന സ്റ്റാൻലി രോഗാരുതനെങ്കിലും തന്റെ ഭാര്യ മിനിയെ ആശുപത്രിയിലേക്ക് അയച്ചു തന്റെ മക്കളുടെ അമ്മയോടുള്ള കരുതൽ കുഞ്ഞുങ്ങൾക്ക് കാണിച്ചുകൊടുക്കുകയായിരുന്നു. കുടുംബം സ്നേഹത്തിന്റെയും കൊടുക്കൽ വാങ്ങലുകളുടെയും ആകെ തുകയാണ് എന്ന് തെളിയിക്കുകയായിരുന്നു. സ്റ്റാൻലി വീട്ടിൽ ഇരുന്ന് മരുന്ന് കഴിച്ചു കുട്ടികൾക്ക് തുണയാവുകയായിരുന്നു. ആശുപത്രിയിൽ എത്തിയ മിനിയെ ഇതിനോടകം അഡ്‌മിറ്റ്‌ ചെയ്‌തിരുന്നു.ദിവസങ്ങൾ കടന്നുപോകവേ സ്റ്റാൻലിയെ വൈറസ് കൂടുതൽ ദുർബലനാക്കി. പിടിച്ചുനിൽക്കാൻ ശ്രമിച്ചപ്പോൾ പരാജയപ്പെടുകയാണ് എന്ന തിരിച്ചറിവ് സ്റ്റാൻലി മനസ്സിലാക്കിയതോടെ സുഹൃത്തിന്റെ വീട്ടിൽ കുട്ടികളെ ആക്കി ആശുപത്രിയിൽ പോയി അഡ്മിറ്റ് ആകുകയും ചെയ്‌തു. വിധി മാറിമറിഞ്ഞത് പെട്ടെന്ന് ആയിരുന്നു. അഡ്മിറ്റ് ആയ പിറ്റേ ദിനം തന്നെ സ്റ്റാൻലിക്കു സ്ട്രോക്ക് ഉണ്ടാവുകയായിരുന്നു. അതോടെ തിരിച്ചുപിടിക്കാനാവാത്ത വിധം കോമയിലേക്കും മെയ് പതിനാറാം തിയതി മരണം സംഭവിക്കുകയായിരുന്നു.

കോഴിക്കോട് താമരശ്ശേരി കാക്കവയൽ ഈങ്ങപ്പുഴ സ്വദേശിയാണ് പരേതനായ സിറിയക്. കുറുപ്പുംതറ സ്വദേശിനിയും നഴ്സുമായ മിനിമോൾ ജോസഫ് ആണ് ഭാര്യ. പതിനാലുകാരൻ ആൽവിനും പന്ത്രണ്ട് വയസ്സുകാരി അഞ്ജലിയും ആണ് കുട്ടികൾ. 2004 ആണ് മിനി ജോസഫ് യുകെയിൽ എത്തിയത്. വന്നപ്പോൾ ഇപ്‌സ് വിച്ചിലും പിന്നീട് യോർക്ഷയർ കൗണ്ടിയിലുള്ള പോന്റെ ഫ്രാക്ടിലെത്തുകയായിരുന്നു.

വി സ്‌കോയർ വീഡിയോ സ്ട്രീം ചെയ്ത ദൃശ്യങ്ങൾ കാണാം.

[ot-video][/ot-video]

ഫോട്ടോ – സിബി കുര്യൻ, ലണ്ടൻ

സ്റ്റോക്ക് ഓണ്‍ ട്രെന്റ്: സ്റ്റോക്ക് ഓണ്‍ ട്രെൻഡിലെ ടൺസ്റ്റാളിൽ താമസിക്കുന്ന ആദ്യകാല മലയാളികളിൽ ഒരാളായ ജോയി അറയ്ക്കലിന്റെ പിതാവ് വര്‍ഗീസ് അറയ്ക്കല്‍ (87) ഇന്ന് രാവിലെ നാട്ടില്‍ നിര്യാതനായി. മലയാറ്റൂർ സെന്റ്. ജോസഫ് എല്‍.പി സ്‌ക്കൂളിലെ റിട്ടയേര്‍ഡ് ഹെഡ് മാസ്റ്റര്‍ ആയിരുന്നു. കരൾ സംബന്ധമായ രോഗത്തിന് ചികിത്സയിൽ ഇരിക്കെ ആണ് മരണം സംഭവിച്ചത്.

ഭാര്യ ജനീവ് വര്‍ഗീസ്.

മക്കള്‍..

സിസിലി, ജോയി അറയ്ക്കല്‍ (യുകെ), പോള്‍ വര്‍ഗീസ് (റിട്ട. ബി എസ് എന്‍ എല്‍), ഡെയ്‌സി വര്‍ഗീസ്, ലിന്‍സി ജോണ്‍സണ്‍, ഷാജു വര്‍ഗീസ് (കുവൈറ്റ്).

മരുമക്കള്‍..

സണ്ണി (ബാംഗ്ലൂർ), എല്‍സി ജോയി, ലിറ്റി പോള്‍, ജോണ്‍സണ്‍, ഷിജി ഷിജു.

വ്യോമഗതാഗതം ഇല്ലാത്തതിനാൽ പിതാവിന്റെ വേര്‍പാടില്‍ നാട്ടില്‍ പോയി അന്ത്യാഞ്ജലി അര്‍പ്പിക്കുവാന്‍ പോലും സാധിക്കാത്ത വേദനാജനകമായ അവസ്ഥയിലാണ് ജോയിയും കുടുംബവും ഇപ്പോൾ ഉള്ളത്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അനുശാസിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് നാളെ രാവിലെ 9 മണിക്ക് ഭവനത്തില്‍ നിന്നും മൃതസംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ച് കൊറ്റമം സെന്റ്. ജോസഫ് ദേവാലയ സെമിത്തേരിയിൽ നടത്തപ്പെടുന്നു.

വർഗീസ് അറക്കലിന്റെ നിര്യണത്തിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്ഥരായ ബന്ധുക്കളെ അറിയിക്കുന്നു. സ്റ്റാ‌ഫോർഡ്ഷയർ മലയാളി അസോസിയേഷന്‍ (SMA) പ്രസിഡണ്ട് വിജി കെ പി യും മറ്റ് ഭാരവാഹികളും അനുശോചനം രേഖപ്പെടുത്തി.

പ്രവാസി കേരളാ കോൺഗ്രസ് ഇംഗ്ലണ്ടിന്റെ അഭ്യർത്ഥനയെ തുടർന്ന് ഇംഗ്ലണ്ടിലും ലോകത്തിലെ വിവിധ ഭാഗങ്ങളിലും ദുരിതമനുഭവിക്കുന്ന മലയാളികളെ തിരികെയെത്തിക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) വർക്കിങ് ചെയർമാൻ ശ്രീ പി ജെ ജോസഫ് എം എൽ എ ഇന്ന് നടന്ന സർവ്വകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടു .

കേരളത്തിലേക്ക് വിമാനസർവീസ് പ്രതീക്ഷിച്ചു ഇംഗ്ലണ്ടിൽ കഴിയുന്ന ഇരുന്നൂറ്റിയന്പതിലധികം വരുന്ന വിദ്യാർത്ഥികളും , ഗർഭിണികളും സീനിയർ സൈറ്റിസിൻസും ഉൾപ്പെടെയുള്ള മലയാളികളുടെ വിവരം പ്രവാസി കേരളാ കോൺഗ്രസ് നേതാക്കളായ ശ്രി ബിജു ഇളംതുരുത്തിൽ , ശ്രീ ജിപ്സൺ എട്ടുത്തൊട്ടിയിൽ, ജിസ് കാനാട്ട് തുടങ്ങിയവർ പാർട്ടി നേതൃത്വത്തിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു.

വന്ദേ ഭാരത് മിഷന്റ്റെ ഭാഗമായി ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് മെയ് 19 നു ഒരു എയർ ഇന്ത്യ വിമാനം അനുവദിച്ചിരുന്നെങ്കിലും 150 ല് താഴെ മലയാളികൾക്ക് മാത്രമാണ് യാത്ര ചെയ്യാൻ സാധിച്ചത്. 300 ലതികം മലയാളികൾ ഇപ്പോഴും എംബസ്സിയിൽ രജിസ്റ്റർ ചെയ്തു വിമാനം കാത്തിരിക്കുന്നുണ്ടെങ്കിലും ഇതുവരെ കേരളത്തിലേക്കു കൂടുതൽ വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടില്ല. ലോക്ക് ഡൌൺ മൂലം കടകമ്പോളങ്ങൾ അടച്ചാതിനാൽ ൽ വലിയൊരു വിഭാഗം വിദ്യാർത്ഥി സമൂഹത്തിനും പാർട്ട് ടൈം ജോലികൾ നഷ്ടപ്പെടുകയും വാടകക്കും ഭക്ഷണത്തിനും ബുദ്ധിമുട്ടുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. സന്ദർശക വിസയിൽ ഇംഗ്ലണ്ടിലെത്തി ലോക്ക് ഡൗണിൽ അകപ്പെട്ട പലരും മരുന്നുകൾക്കും മറ്റും ബുദ്ധട്ടിമുട്ടുന്ന സാഹചര്യം ശ്രീ പിജെ ജോസഫ് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

കൊറോണാ വൈറസിനെ കീഴ്പ്പെടുത്തി ഒരു യുകെ മലയാളി കൂടി ജീവിതത്തിലേക്ക്. വിന്‍ചെസ്റ്റര്‍ – അൻഡോവർ താമസക്കാരനും മലയാളിയുമായ റോയിച്ചൻ ആണ് കോറോണയെ തോൽപ്പിച്ചു ജീവിതത്തിലേക്ക് തിരിച്ചു വന്നത്. 58 ദിവസത്തെ ആശുപത്രി വാസത്തിനാണ് ഇന്നലയോടെ സമാപ്തികുറിച്ചത്‌.

റോയിയെ കൊറോണ പിടിപെടുന്നത് മാർച്ച്  അവസാനത്തോടെ. സാധാരണ എല്ലാവരും ചെയ്യുന്ന ചികിത്സകൾ ചെയ്തു. ഒരാഴ്ച്ചയോളം വീട്ടിൽ കഴിഞ്ഞെങ്കിലും രോഗത്തിന്റെ പിടി മുറുകുകയാണ് ഉണ്ടായത്. ശ്വസനത്തിന് തടസ്സം നേരിട്ടതോടെയാണ് ഏപ്രിൽ ഒന്നാം തിയതി ആശുപത്രിയിലേക്കും പിന്നീട് വെന്റിലേറ്ററിലേക്കും എത്തിപ്പെട്ടത്.

നഴ്‌സായ ഭാര്യ ലിജി നല്ല ആത്മവിശ്വാസത്തോടെ പ്രാർത്ഥനയിൽ പ്രതീക്ഷ അർപ്പിച്ചിരുന്നു. എന്നാൽ രോഗം ഒരു കുറവും കാണിച്ചില്ല. പിന്നീട് ആണ് എക്മോയിലേക്ക് മാറ്റുവാനുള്ള ശ്രമമാരംഭിക്കുന്നത്. ഇതിനായി ലണ്ടൻ സെന്റ് തോമസ് ആശുപത്രിയുമായി ചികിത്സയിൽ ഇരുന്ന ആശുപത്രി അതികൃതർ ബന്ധപ്പെടുന്നത്. എന്നാൽ എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കിക്കൊണ്ട് അറിയിപ്പ് വന്നു. രോഗി വെന്റിലേറ്ററിൽ ആയിരുന്ന ആകെ ദിവസങ്ങൾ, എക്‌മോ മെഷീനിന്റെ ലഭ്യത എന്നിവ കണക്കിലെടുത്തപ്പോൾ എക്‌മോ എന്ന പിടിവള്ളിയും വിട്ടുപോയി.

തികഞ്ഞ ദൈവവിശ്വാസിയായിരുന്ന ലിജി പ്രതീക്ഷ വെടിഞ്ഞില്ല. എന്നാൽ എല്ലാ പ്രതീക്ഷകളും കെടുത്തി ആശുപത്രിയിൽ നിന്നും ഏപ്രിൽ പതിനാലാം തിയതി ഫോൺ വിളിയെത്തി. രോഗം ഗുരുതരമെന്നും അവസാനമായി വന്നു കണ്ടുകൊള്ളാനും അറിയിപ്പ് വന്നു. പറഞ്ഞതനുസരിച്ചു ലിജി മലയാളി അച്ഛനെയും വിവരം ധരിപ്പിച്ചു. ആശുപത്രി ചാപ്ലയിൻ വരുവാനുള്ള നടപടികളും ആശുപത്രിക്കാർ നടത്തിയിരുന്നു. ആശുപത്രിയിൽ എത്തിയ ലിജി പ്രാർത്ഥനയോടെ നിൽക്കുമ്പോൾ തന്നെ ചാപ്ലയിൻ അന്ത്യകൂദാശ നൽകുകയായിരുന്നു. വെന്റിലേറ്റർ ഓഫാക്കുന്നതിന് മുൻപുള്ള വിളിയായിരുന്നു അത് എന്ന് ഇതിനോടകം ലിജി മനസ്സിലാക്കി. ആശുപത്രിയിൽ എത്തിയ ലിജി തെല്ലൊന്ന് ശങ്കിച്ചെങ്കിലും ദൈവം കൂടെത്തന്നെയുണ്ടാവും എന്ന വിശ്വാസത്തോടെ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. റോയിക്ക് വെന്റിലേറ്ററിന്റെ സഹായം പോലും സ്വീകരിക്കാനുള്ള ശേഷിയില്ല എന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ അനുഭവിച്ച മാനസിക വിഷമം ലിജി മലയാളം യുകെയുമായി പങ്കുവെച്ചു.

വെൽറ്റിലേറ്റർ ഓഫാക്കുന്നതിന് മുൻപുള്ള അനുവാദത്തിനായി ആശുപത്രിയിലേക്ക് വിളിക്കപ്പെട്ട ലിജി ഡോക്ടർമാർ നിർദ്ദേശിച്ച കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചില്ല. എല്ലാ ഓർഗനും പരാജയപ്പെട്ടു എന്ന് അറിയിച്ചതോടെ മനസ്സ് മരവിക്കുകയായിരുന്നു. എന്നാൽ അവിടെയും ദൈവം പ്രവർത്തിച്ചു. ഡോക്ടർമാർ ലിജിയുടെ ആഗ്രഹത്തിന് വിട്ടുനൽകി. ചികിത്സ തുടരണമെന്ന്  ലിജി അഭ്യർത്ഥിച്ചതോടെ റോയിച്ചന് ജീവൻ തിരിച്ചുകിട്ടുകയായിരുന്നു.

ഒരു വിധത്തിലും ജീവിതത്തിലേക്ക് തിരിച്ചുവരില്ല എന്നും അഥവാ നടക്കണമെങ്കിൽ അത്ഭുതം തന്നെ ഉണ്ടാകണമെന്നും ഉറപ്പിച്ചു പറഞ്ഞ ഡോക്ടർമാരെപ്പോലും അതിശയിപ്പിച്ചു റോയി മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയത് ലിജി ആശുപത്രിയിൽ എത്തി രണ്ടാം നാൾ മുതൽ. തീർന്നു എന്ന് അറിയുന്ന എല്ലാ കൂട്ടുകാരും കരുതിയിരുന്ന റോയിച്ചൻ പ്രതീക്ഷയുടെ വെളിച്ചമായി, ഭാര്യ ലിജി, രണ്ട് പെൺകുട്ടികൾ എന്നിവരുടെ പ്രാർത്ഥനകൾ സഫലമാക്കി ജീവൻ തിരിച്ചുപിടിക്കുകയായിയുന്നു. അതായത് 58 ദിവസത്തിന് ശേഷം… 32 ദിവസമാണ് വെന്റിലേറ്ററിൽ കഴിഞ്ഞത്.

എല്ലാവർക്കും സന്തോഷം പകർന്നു ഇന്നലെ വൈകീട്ടോടെ വീട്ടിലേക്ക് തിരിച്ചെത്തിയ റോയിയെ സ്വീകരിക്കാന്‍ പൂക്കളും പ്ലക്കാര്‍ഡുകളും ഏന്തി കുട്ടികളും സുഹൃത്തുക്കളും അടക്കം നിരവധി പേരാണ് വഴിയരികില്‍ കാത്തു നിന്നിരുന്നത്. ഭാര്യയും രണ്ടു പെണ്‍മക്കളും അടങ്ങുന്ന കുടുംബമാണ് റോയിയുടേത്. നാട്ടിൽ ആലപ്പുഴ സ്വദേശിയാണ് റോയി.

റോയ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ദിവസങ്ങളില്‍ കുടുംബത്തിന് താങ്ങായി സുഹൃത്തുക്കള്‍ ഒപ്പമുണ്ടായിരുന്നു. ഫേസ് ബുക്കില്‍ ബിജു മൂന്നാനപ്പള്ളില്‍ പങ്കുവെച്ച റോയിയുടെ വീഡിയോ ഇതിനോടകം ആയിരക്കണക്കിന് പേരാണ് കണ്ടതും റോയ്ക്ക് ആശംസകള്‍ അറിയിക്കുന്നതും. എന്തായാലും യുകെ മലയാളികളെ സംബന്ധിച്ചിടത്തോളം സന്തോഷ വാർത്തയുടെ ദിവസമായിരുന്നു, പ്രതേകിച്ചു വിൻചെസ്റ്റർ മലയാളികൾക്ക്…

[ot-video][/ot-video]

ബാല സജീവ് കുമാർ 

ലണ്ടൻ: ലോക രാജ്യങ്ങൾ കൊറോണ വൈറസ് ഭീതിമൂലം അതിർത്തികൾ അടച്ച് സ്വയം സംരക്ഷിത കവചം തീർക്കുന്നതിനിടയിൽ, ഉറ്റവരിൽ നിന്നും  ഉടയവരിൽ നിന്നും അകന്ന്  യുകെയിൽ ഒറ്റപ്പെട്ടു പോയ മലയാളികൾക്കായുള്ള യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ യുകെയുടെ  പരിശ്രമങ്ങൾ ഫലവത്താകുകയാണ്.

ഓർഗനൈസേഷന്റെ ഹെൽപ്പ്ലൈനിൽ വന്ന അന്വേഷണങ്ങളിൽ നല്ലൊരു ശതമാനവും ഇവിടെ ലോക്ക്ഡൌൺ മൂലം പ്രതിസന്ധിയിലായ മലയാളികളെ നാട്ടിലെത്തിക്കുന്നതിനെക്കുറിച്ചായിരുന്നു. അതിനുള്ള ഒരു ശ്രമം യുകെ മലയാളിയും ബ്രിസ്റ്റോൾ മേയറുമായ ശ്രീ ടോം ആദിത്യ മുഖേന നടത്തുകയും, അദ്ദേഹത്തിൻറെ ശ്രമഫലമായി എക്സ്റ്റേണൽ ഹോം അഫയേഴ്‌സ് മന്ത്രാലയത്തിൽ നിന്ന്  യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ യുകെയുടെ നേതൃത്വത്തിൽ യു കെ യിൽ നിന്ന് കേരളത്തിലേക്ക് ചാർട്ടേർഡ് ഫ്ലൈറ്റ് അയക്കാനുള്ള അനുമതി നേടുകയുമാണ് ഉണ്ടായിട്ടുള്ളത്. ഈ ലോക്ക്ഡൌൺ കാലഘട്ടത്തിൽ തൊഴിലും വരുമാനവും നഷ്ടപ്പെട്ട ധാരാളം ഇന്ത്യൻ വിദ്യാർത്ഥികളെ പരിരക്ഷിക്കുന്നതിന് മുൻകൈ എടുക്കുന്ന അദ്ദേഹത്തിന്റെ സേവനമനോഭാവത്തെ പ്രകീർത്തിക്കാതെ വയ്യ.

ലണ്ടനിൽ നിന്നും കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള ഡയറക്റ്റ് ചാർട്ടേർഡ് ഫ്ലൈറ്റ് ആണ്  യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ യുകെ അയക്കുന്നത്.  ഓർഗനൈസേഷന്റെ ചാർട്ടേർഡ് ഫ്ലൈറ്റിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ  [email protected] എന്ന ഇമെയിലിൽ ബന്ധപ്പെടേണ്ടതാണ്. ഗർഭിണികൾക്കും, കുട്ടികൾക്കും, പ്രായവുമായവർക്കും, വിസ കാലാവധി കഴിഞ്ഞവർക്കും, മറ്റ് ഹൈ റിസ്ക് വിഭാഗത്തിൽ പെടുന്നവർക്കും സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള പരിഗണന ലഭിക്കുന്നതാണ്. രജിസ്‌ട്രേഷൻ നടപടികൾ പൂർണ്ണമാകുന്നതോടൊപ്പം യാത്രക്ക് ചെലവ് വരുന്ന തുക അറിയിക്കുന്നതാണ്.

ഫൈറ്റ് എഗൈൻസ്റ് കോവിഡ് 19 എന്ന പരസ്പരസഹായ സംരംഭവുമായി, ആർക്കും ഏതുനേരവും വിളിക്കാവുന്ന ഹെൽപ്പ് ലൈൻ നമ്പരും, യു കെയിൽ ഉടനീളം അരമണിക്കൂറിനുള്ളിൽ ആവശ്യപ്പെടുന്നവർക്ക് സഹായമെത്തിക്കാനുള്ള വോളന്റിയേഴ്‌സ് നിരയുമായി, അതിജീവനത്തിന്റെ ഈ നാളുകളിൽ യു കെ മലയാളികളുടെ ആശ്രയമായ യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ യുകെയുടെ നിരന്തരമായ ശ്രമങ്ങളുടെ ഫലമാണിത്. ഡോക്ടർ സോജി അലക്സ് തച്ചങ്കരിയുടെ നേതൃത്വത്തിൽ 40 ഡോക്ടർമാരും, നിരവധി നേഴ്‌സ് മാനേജർമാരും ആരോഗ്യപരമായ സംശയങ്ങൾക്ക് മറുപടി നൽകുമ്പോൾ, തൊഴിൽ പരമോ സാമ്പത്തികപരമോ ഗാർഹികമോ ആയ കാര്യങ്ങൾക്ക് ഉപദേശം നൽകുന്നതിനുള്ള പ്രത്യേക വോളന്റിയേഴ്‌സ് ഗ്രൂപ്പുകൾ ക്രമീകരിച്ചാണ് ഈ ഓർഗനൈസേഷൻ കോവിഡിനെ പ്രതിരോധിക്കാൻ തയ്യാറെടുത്തത്.

ഇതിനോടകം യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ ബഹുമാനപ്പെട്ട മിസോറാം ഗവർണർ ശ്രീധരൻ പിള്ള മുഖേനയും, തിരുവനന്തപുരം എം പി ഡോക്ടർ ശശി തരൂർ മുഖേനയും കേന്ദ്ര ഗവൺമെന്റിന് സമർപ്പിച്ച ഹർജികൾ തീർപ്പാകാനിരിക്കെയാണ് ബഹുമാനപ്പെട്ട ബ്രിസ്റ്റോൾ മേയർ ടോം ആദിത്യയുടെ ഇടപെടലോടെ ലണ്ടനിൽ നിന്ന് കേരളത്തിലേക്ക് ചാർട്ടേർഡ് ഫ്ലൈറ്റ് അയക്കാനുള്ള അനുമതി യുണൈറ്റഡ് മലയാളി ഓർഗനൈസേഷന് ലഭിച്ചിരിക്കുന്നത്. യാത്ര ചെയ്യേണ്ടവർ രെജിസ്ട്രേഷനായി മുകളിൽ കൊടുത്തിരിക്കുന്ന ഇമെയിലിൽ മുഖേന ബന്ധപ്പെടാവുന്നതാണ്.

ബ്രിട്ടനിൽ മകളെ സന്ദർശിക്കുവാൻ എത്തിയ പിതാവ് കോവിഡ് ബാധിച്ചു മരിച്ചു . തൃശൂർ ആമ്പല്ലൂരിന് സമീപം കല്ലൂർ സ്വദേശി തെക്കേത്തല സണ്ണി ആന്റണി ആണ് അല്പം മുൻപ് നോർത്താംപ്ടണിലെ ആശുപത്രിയിൽ മരിച്ചത് . . ഇദ്ദേഹത്തിന് അറുപത്തി ഒന്ന് വയസ്സായിരുന്നു . മകൾ ബിസ സണ്ണിയെ സന്ദർശിക്കാൻ നാല് മാസം മുൻപാണ് ഇദ്ദേഹം നാട്ടിലെത്തിയത്. കോവിഡ് രോഗബാധിതനായി കുറച്ചു ദിവസങ്ങളിലായി ചികിത്സയിൽ ആയിരുന്ന ഇദ്ദേഹം കഴിഞ്ഞ ഒൻപതു ദിവസങ്ങളിലായി വെന്റിലേലേറ്റർ സഹായത്തോടെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

നാല് മാസം മുൻപ് ഭാര്യയോടൊപ്പം മകളെയും കുടുംബത്തെയും സന്ദർശിക്കുവാൻ വേണ്ടി യു കെയിൽ എത്തിയതായിരുന്നു .ഈ ജൂലൈ മാസം തിരികെ നാട്ടിലേക്കു പോകുവാൻ ഇരുന്നതാണ് .മുൻപ് ചില ആരോഗ്യ പ്രശ്നങ്ങൾ ഇദ്ദേഹത്തിന് ഉണ്ടായിരുന്നു എന്നാണ് വിവരം . ബ്രിട്ടനിൽ ഉള്ള മകൾ ഉൾപ്പടെ രണ്ടു മക്കളാണ് ഇദ്ദേഹത്തിന് ഉള്ളത്.

സണ്ണി ആന്റണിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസ് ടീമിന്റെ അനുശോചനങ്ങൾ.

RECENT POSTS
Copyright © . All rights reserved