വിവാദ വ്യവസായി വിജയ് മല്യയെ ഉടന്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുമെന്ന് റിപ്പോര്‍ട്ട്. വായ്പാ തട്ടിപ്പ് കേസിലെ പ്രതിയായ മല്യയെ മുംബൈയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2016 മാര്‍ച്ച് രണ്ടിനാണ് വിജയ് മല്യ വിവിധ ബാങ്കുകളിലായി 9000 കോടി രൂപ കിട്ടാക്കടമാക്കിയ ശേഷം വിദേശത്തേക്ക് കടന്നത്. ബ്രിട്ടണിലേക്ക് പോയ മല്യ ഇവിടെ കഴിയുകയായിരുന്നു. ഇന്ത്യയിലേക്ക് അയക്കരുതെന്ന ഹരജിയുമായി മല്യ യുകെ കോടതിയെ സമീപിച്ചിരുന്നു.

എന്നാല്‍ അവസാനത്തെ ഹര്‍ജിയും മെയ് 14 ന് യുകെ കോടതി തള്ളിയതോടെയാണ് ഇദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാന്‍ വഴി തുറന്നത്. ബ്രിട്ടണില്‍ നിന്ന് തിരികെയുള്ള യാത്രയുമായി ബന്ധപ്പെട്ട നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വിജയ് മല്യയെ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലേക്ക് കൊണ്ടുവരുന്നതായാണ് സൂചന. ആര്‍തര്‍ റോഡ് ജയിലിലെ അതീവ സുരക്ഷയുള്ള ബാരക്‌സുകളിലൊന്നിലെ രണ്ട് നില കെട്ടിടത്തിലാണ് മല്യയെ ഇടുകയെന്ന് സിബിഐ യുകെ കോടതിയെ അറിയിച്ചിരുന്നു.