സ്വന്തം ലേഖകൻ
‘കോവിഡ് 19 മഹാമാരി പടർന്നുപിടിക്കാൻ തുടങ്ങിയതിനുശേഷം മുൻനിര ആരോഗ്യ പ്രവർത്തകരായ ഡോക്ടർമാർ നഴ്സ്മാർ തുടങ്ങിയവർക്ക് ആവശ്യമായ ഉപകരണങ്ങൾ ഇല്ലാത്തതുമൂലം രോഗം പിടിപെടുന്നത് നിത്യസംഭവമായിരിക്കുകയാണ്, എന്നാൽ ഈ പ്രശ്നങ്ങൾക്ക് ഇടയിലും ആശുപത്രികളിൽ അതിക്രമിച്ചുകയറി അത്യാവശ്യ വസ്തുക്കൾ മോഷ്ടിക്കുന്നത് ആരോഗ്യ പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.’ ഡോക്ടർ ജോൺ റൈറ്റ് ബ്രാഡ്ഫോർഡ് റോയൽ ഇൻഫിർമറിയിലെ അനുഭവങ്ങൾ വിവരിക്കുന്നു.
യുകെയിൽ ലോക് ഡൗൺ പ്രഖ്യാപിച്ചതിനു ശേഷവും ആശുപത്രികളിൽ രോഗം പടർന്നു പിടിക്കാതിരിക്കാൻ വേണ്ട മുൻകരുതലുകൾ എടുത്തിരുന്നു. 26 ഏക്കറിൽ പരന്നുകിടക്കുന്ന 18 കവാടങ്ങൾ ഉള്ള ആശുപത്രിക്ക് ഒരൊറ്റ കവാടം ആക്കി മാറ്റി. ഉള്ളിൽ കടക്കണമെങ്കിൽ സ്റ്റാഫ് ആണെങ്കിലും രോഗി ആണെങ്കിലും സന്ദർശകർ ആണെങ്കിലും പാസ് നിർബന്ധമാക്കി, എങ്കിൽപോലും മോഷണങ്ങൾ തുടരുന്നുണ്ട്.
ഒരു വ്യക്തി ഡോക്ടർമാർ അണിയുന്ന സ്യൂട്ടും സ്റ്റെതസ്കോപ്പും ഉൾപ്പെടെയുള്ള വേഷവിധാനങ്ങളോടെയാണ് ഉള്ളിൽ കടന്ന് അത്യാവശ്യ വസ്തുക്കൾ മോഷ്ടിച്ചു കൊണ്ടു പോയത്. സർജിക്കൽ ഗൗണുകൾ, മാസ്ക്കുകൾ, സുരക്ഷാ ഉപകരണങ്ങൾ, സാനിടൈസറുകൾ, മരുന്നുകൾ എന്നിവയാണ് മോഷണം പോയത്. ഡ്രഗ് അഡിക്റ്റയിട്ടുള്ള വ്യക്തികൾക്ക് പുറത്തുനിന്ന് ഇപ്പോൾ മരുന്നുകൾ ലഭിക്കാത്തത് മോഷണങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.
ഇറ്റലിയിൽ നിന്നും ലഭിച്ച പാഠങ്ങൾ ബ്രാഡ്‌ഫോർഡിൽ ഇദ്ദേഹം ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ തന്നെ ചികിത്സിക്കുന്ന ഡോക്ടർമാരിൽ പലർക്കും ദേഹാസ്വാസ്ഥ്യം നേരിടുന്നത് കൊണ്ട് പലരും സ്വയം നിരീക്ഷണ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. അത്യാവശ്യത്തിനുള്ള ഉപകരണങ്ങൾക്ക് ക്ഷാമം നേരിടുന്ന ഈ ഘട്ടത്തിൽ ഇനിയും മുൻനിരയിലുള്ള സീനിയർ ഡോക്ടർമാർക്ക് രോഗം പിടിപെടുകയാണെങ്കിൽ രാജ്യം കനത്ത അരക്ഷിതാവസ്ഥയിലേക്ക് നീങ്ങും. ഉപകരണങ്ങൾക്ക് ക്ഷാമം നേരിടുന്നതുകൊണ്ട് അവ എങ്ങനെ പുനരുപയോഗിക്കാമെന്ന് ഡോക്ടർമാർ പരീക്ഷണം നടത്തുന്നുണ്ട്. ചിലർ ത്രീഡി പ്രിന്റർ ഉപയോഗിക്കുമ്പോൾ ചിലർ കിട്ടാവുന്നിടത്തുനിന്ന് എല്ലാം സാധനങ്ങൾ ശേഖരിക്കുന്നു. മാസ്കുകൾ ആൽക്കഹോളിൽ ഇട്ട് അണുവിമുക്തമാക്കാനുള്ള ശ്രമങ്ങൾ ഡോക്ടർ വിറ്റാക്കർ നടത്തിയിരുന്നു, അത് ഏകദേശം വിജയമാണ്. ആവശ്യങ്ങൾ പറയുമ്പോൾ സഹായിക്കാൻ സന്നദ്ധരായ ഒരുകൂട്ടം ജനങ്ങൾ ഉള്ളതാണ് തങ്ങൾക്ക് പ്രതീക്ഷ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലോകരാജ്യങ്ങളെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയിരിക്കുകയാണ് കൊറോണ വൈറസ് എന്ന മഹാമാരി. മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുമാറ് കൊറോണ ബാധ മൂലം നിരവധി മരണങ്ങൾ ഉണ്ടാകുന്നു. കാര്യങ്ങൾ ഇങ്ങനെ ആയിരിക്കെ പ്രവാസികളായ മലയാളി നേഴ്‌സുമാർ വല്ലാത്ത ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ ആണ് കടന്നു പോകുന്നത്. ഒരുപാടു തെറ്റായ വിവരങ്ങൾ സോഷ്യൽ മീഡിയായികൂടി പ്രചരിക്കുമ്പോൾ തെറ്റേത് ശരിയേത് എന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടുന്ന നേഴ്‌സുമാർ. ഇന്ന് വരെ കേൾക്കാത്ത ഒരു രോഗത്തെ ആണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
പേഴ്‌സണൽ പ്രൊട്ടക്റ്റീവ് ഉപകരണങ്ങൾ ആണ് ഇന്ന് യുകെയിലെ നേഴ്‌സുമാരുടെ ചർച്ചാവിഷയവും അവരുടെ ഉൽകണ്ഠയും. എന്നാൽ ഈ വിഷയത്തിൽ ലണ്ടണിലെ പ്രസിദ്ധമായ കിങ്സ് കോളേജിലെ മേട്രൺ ആയി ജോലി ചെയ്‌തിട്ടുള്ളതും ഇപ്പോൾ യുകെയിലെ ആദ്യ അമേരിക്കൻ ആശുപത്രിയായ ക്ലീവ്ലൻഡ് ലെ നഴ്‌സ് മാനേജർ (American Designation) ആയി ജോലിയിൽ പ്രവേശിച്ച ഉരുളികുന്നം സ്വദേശിനിയായ മിനിജ ജോസഫ് നിങ്ങളുടെ സംശയത്തിന് ഉത്തരം നൽകുന്നു. അടുത്തവർഷത്തോടെയാണ് അമേരിക്കൻ ഹോസ്‌പിറ്റൽ ലണ്ടനിലെ വിക്ടോറിയ സ്റ്റേഷന് സമീപം ഉത്ഘാടനം ചെയ്യപ്പെടുന്നത്. നഴ്‌സ്‌മാരുടെ സംശയങ്ങൾക്ക് മറുപടി നൽകാൻ ശ്രമിക്കുന്നതോടൊപ്പം, ബ്രിട്ടനിലെ സാഹചര്യങ്ങളും വിലയിരുത്തുകയാണ് മിനിജാ ജോസഫ്.
പി പി ഇ അഥവാ പഴ്സനേൽ പ്രൊട്ടക്ഷൻ കിറ്റ് ആരാണ് തീരുമാനിക്കുന്നത് ?
ഒരു പകർച്ചവ്യാധി ഉണ്ടാകുമ്പോൾ അതാത് രാജ്യങ്ങൾ വേൾഡ് ഹെൽത്ത് ഓർഗനൈസേഷനെ ( WHO) അറിയിക്കാൻ കടപ്പെട്ടിരിക്കുന്നു. പിന്നീട് ഇതിന് വേണ്ട പ്രൊട്ടക്റ്റീവ് ഉപകാരണങ്ങളെക്കുറിച്ചു വേണ്ട ഗൈഡ് ലൈൻ WHO പുറപ്പെടുവിക്കുകയാണ് ചെയ്യുന്നത്. ഇത്തരം നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഓരോ രാജ്യത്തേയും ഹെൽത്ത് മിനിസ്ട്രി അവർക്ക് വേണ്ടവിധത്തിൽ ഡിസൈൻ ചെയ്യുകയാണ്.
പി പി ഇ അഥവാ പഴ്സനേൽ പ്രൊട്ടക്ഷൻ കിറ്റ് ആരൊക്കെ ധരിക്കണമെന്ന സംശയം ജോലി ചെയ്യുന്ന നഴ്‌സ്‌മാരിൽ ഉണ്ടാകുക സാധാരണമാണ്. ഇതു എല്ലാവരും എപ്പോഴും ധരിക്കേണ്ട ഒന്നല്ല എന്ന് മിനിജാ പറയുന്നു. ഇത് ഡോക്ടർമാർക്കും നഴ്സുമാർക്കും മാത്രം അവകാശപ്പെട്ടതല്ല, മറിച്ച് ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാവർക്കും ഇത് ധരിക്കാവുന്നതാണ്. കൈകാര്യം ചെയ്യുന്ന മേഖലകളിലെ റിസ്ക് അനുസരിച്ചാണ് ഓരോരുത്തരും ഈ കിറ്റ് ധരിക്കേണ്ടത്. പി പി ഇ എന്നത് പലതരം സംരക്ഷണ കവചങ്ങളെ ഉൾക്കൊള്ളിക്കുന്ന ഒരു പൊതുവായ പദമാണ്. ഇതിൽ കണ്ണുകൾക്ക് സംരക്ഷണം നൽകുന്നത്, മാസ്ക്കുകൾ, ഏപ്രണുകൾ, ഗ്ലൗസുകൾ എന്നിവ ഉൾപ്പെടുന്നു. ഇവ നാലും എപ്പോഴും ഉപയോഗിക്കണമെന്നില്ല. മറിച്ച് ബന്ധപ്പെടുന്ന രോഗിയുടെയും, സാഹചര്യങ്ങളുടെയും റിസ്ക്കുകൾ അനുസരിച്ചാണ് ഓരോന്നും ഉപയോഗിക്കേണ്ടത്.
ഇവയുടെ ഉപയോഗം പ്രത്യേക നിർദ്ദേശാനുസരണം പാലിച്ചു മാത്രമേ നടത്താവൂ എന്ന് മിനിജാ ഓർമിപ്പിക്കുന്നു. കോവിഡ് സ്ഥിരീകരിച്ച രോഗികളെയും, സംശയിക്കുന്ന രോഗികളെയും കൈകാര്യം ചെയ്യുമ്പോൾ പ്രത്യേകം കിറ്റും, പ്രത്യേക പ്രോസിജറുകൾ നടത്തുമ്പോൾ വേറെ കിറ്റുമാണ് ഉപയോഗിക്കേണ്ടത്. ഉദാഹരണത്തിനു എയ്റോസോൾ ജനറേറ്റിംഗ് പ്രൊസിജറുകൾക്കിടയിൽ ചെറിയ കണികകൾ അന്തരീക്ഷത്തിൽ നിലനിൽക്കാനുള്ള സാധ്യതയുണ്ട്. അത്തരം സാഹചര്യത്തിൽ പ്രത്യേക പ്രൊട്ടക്ഷൻ കിറ്റുകൾ ഉപയോഗിക്കേണ്ടതാണ്. ഇതിൽ എഫ് എഫ് പി 3 മാസ്ക്, ലോങ്ങ് സ്ലീവ് വാട്ടർ റിപ്പല്ലന്റ് ഗൗൺ, ഡിസ്പോസബിൾ ഗോഗിൾ അല്ലെങ്കിൽ ഫുൾ ഫേസ് പ്രൊട്ടക്ഷൻ വൈസർ മാസ്ക്, ഗ്ലൗസ് എന്നിവ ഉൾപ്പെടുന്നു. ഈ പ്രൊസിജറുകളിൽ രോഗിയെ ഇൻക്യൂബേറ്റ് ചെയ്യുക, ട്രക്കിയോസ്റ്റമി, ചെസ്റ്റ് തെറാപ്പി എന്നിവയെല്ലാം ഉൾപ്പെടുന്നു.
പി പി ഇ കിറ്റുകൾ ആവശ്യത്തിനു ലഭ്യമല്ല എന്ന വാർത്തകൾ പല നേഴ്സുകളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു?
ഇത്തരം വാർത്തകൾ ബ്രിട്ടണിലെ എല്ലാ ആശുപത്രിയിലേയും സാഹചര്യങ്ങൾ അല്ല, എന്നാൽ പ്രൊട്ടക്ഷൻ കിറ്റുകളുടെ അഭാവം ചിലയിടത്തെങ്കിലും നിലനിൽക്കുന്നുണ്ട്. പലപ്പോഴും ഈ രോഗബാധയുടെ ആദ്യഘട്ടത്തിൽ, എങ്ങനെ പ്രതിരോധിക്കണം എന്നറിയാത്ത സാഹചര്യത്തിൽ കിറ്റുകൾ പലപ്പോഴും അനാവശ്യമായി ഉപയോഗിച്ച് തീർന്ന സാഹചര്യമാണ് ഉള്ളത്. ഒരു ആശുപത്രിയിൽ ഇത്തരം കിറ്റുകൾ സൂക്ഷിക്കുന്നതിന് ചില മാനദണ്ഡങ്ങൾ ഉണ്ട്. ഒരു കാലയളവിൽ ( Eg. PPE usage during a month, or a week ) ഉപയോഗിക്കുന്ന എണ്ണം, സ്റ്റോറേജ്, ഉപകരണങ്ങളുടെ കാലാവധി എന്നിവ നോക്കിയാണ് സ്റ്റോക്ക് കണക്കാക്കുന്നത്. ഇത്തരം പെട്ടെന്നുള്ള പകർച്ചവ്യാധികളുടെ പൊട്ടിപുറപ്പെടൽ നേരിടാൻ സാധാരണ ഒരു ഹെൽത്ത് സിസ്റ്റവും പര്യപ്തമല്ല എന്ന് മനസിലാക്കുക മിനിജാ ഓർമിപ്പിക്കുന്നു.
ആവശ്യത്തിന് പ്രൊട്ടക്ഷൻ കിറ്റുകൾ ഇല്ല എന്ന കാരണത്താൽ രോഗിക്ക് ചികിത്സ നിഷേധിക്കാമോ?
ഇത് വളരെ സങ്കീർണമായ ഒരു ചോദ്യമാണ് എന്ന് മിനിജാ പറയുന്നു. സ്വന്തം ജീവന്റെ രക്ഷയ്ക്ക് ആവശ്യമായ സംരക്ഷണം ലഭ്യമാകാത്ത സാഹചര്യങ്ങളിൽ, ആരോഗ്യ പ്രവർത്തകർക്ക് ചികിത്സ നിഷേധിക്കുന്നതാണ്. എന്നാൽ അത്തരം സാഹചര്യങ്ങളിൽ വ്യക്തമായ തെളിവുകൾ ഉണ്ടായിരിക്കേണ്ടതാണ്.
എന്തൊക്കെയാണ് ചികിത്സ നിഷേധിക്കുന്നതിന് മുൻപ് നഴ്സുമാർ ചെയ്യണ്ട കാര്യങ്ങൾ?
ആദ്യമായി തന്നെ ലൈൻ മാനേജരെ അറിയിക്കേണ്ടതാണ്. ഇനി വേണ്ട ഉപകരണങ്ങൾ മറ്റു വാർഡുകളിൽ ലഭ്യമാണോ എന്ന കാര്യം പരിശോധിക്കുകയും, ശ്രമിക്കുകയും ചെയ്യേണ്ടതാണ്. ഇതെല്ലാം ചെയ്‌ത ശേഷവും കിട്ടുന്നില്ല എങ്കിൽ മാനേജരെ വിവരം ധരിപ്പിക്കുകയും ചെയ്യേണ്ടതാണ്. തുടർന്ന് ഇതുമായി ബന്ധപ്പെട്ട് ഇൻസിഡെന്റ റിപ്പോർട്ട് തയ്യാറാക്കുമ്പോൾ ഏത് പി പി ഇ ആണ് ഇല്ലാത്തതെന്നും ഏതാണ് വേണ്ടിയിരുന്നത് എന്നും രേഖപ്പെടുത്തേണ്ടതാണ്. പ്രസ്തുത റിപ്പോർട്ടിൽ ഏത് തരത്തിലുള്ള ചികിത്സക്കാണ് പി പി ഇ ഇല്ലാത്തതെന്നും, പ്രസ്‌തുത പി പി ഇ ഇല്ലെങ്കിൽ ചികിത്സ നഴ്‌സിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും എന്നും രേഖപ്പെടുത്തേണ്ടതാണ്.
ഹോസ്‌പിറ്റൽ മാനേജ്‌മന്റ് ആദ്യം അന്വേഷണം നടത്തുകയും, അന്വേഷണത്തില്‍ നമ്മുടെ ഭാഗത്ത് വീഴ്ച കണ്ടെത്തുകയും ചെയ്‌താല്‍ നടപടിക്ക് നാം വിധേയമാകും എന്ന് തിരിച്ചറിയുക. നമ്മുടെ ഇന്‍സിഡന്‍സ് റിപ്പോർട്ട് പിന്നീട് NMC ഇതുമായി തെളിവ് ശേഖരിക്കുമ്പോൾ എടുത്ത തീരുമാനം സാധൂകരിക്കാൻ വിധമാകണം. അതിന് സാധിച്ചില്ലെങ്കിൽ പിൻ നമ്പർ നഷ്ടപ്പെടുവാൻ വരെ സാധ്യത കൂടുതൽ ആണ് എന്ന് തിരിച്ചറിയുക. ഒരിക്കലും സ്വയം തീരുമാനങ്ങൾ എടുക്കാതെ മേലധികാരികളുമായി സംസാരിച്ചശേഷം തീരുമാനങ്ങൾ എടുക്കുക.
current NHS recommendation for Confirmed and suspected case.
Gloves
Fluid repellent surgical Mask
Apron
Eye protection-
Eye protection- if there is any risk
Aerosol Generating procedures
FFP3 mask
Gloves
Long sleeve fluid repellent gown
Disposable Goggles or full face shield
[ot-video][/ot-video]
കോവിഡ് രോഗം അതിവേഗം പടര്‍ന്ന് പിടിക്കുകയും നൂറുകണക്കിനാളുകളുടെ ജീവനെടുക്കുകയും ചെയ്യുന്ന ബ്രിട്ടനില്‍ ആശങ്കാജനകമായ റിപ്പോര്‍ട്ടുകളാണ് ഓരോ നിമിഷവും പുറത്തുവരുന്നത്. ആകെ മരണസഖ്യ 759 ആയി. രണ്ടായിരത്തിലേറെ ആളുകള്‍ക്ക് ഇന്നലെ മാത്രം രോഗബാധ സ്ഥിരീകരിച്ചു. ഒദ്യോഗികമായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇപ്പോള്‍ 14,579 ആണ്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണു പിന്നാലെ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്കിനും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ബ്രിട്ടണിലെ ഭരണനേതൃത്വം അപ്പാടെ ആശങ്കയുടെ മുള്‍മുനയിലായി.
മരണ നിരക്ക് വര്‍ദ്ധിച്ച സാഹചര്യത്തില്‍ ബര്‍മിന്‍ഹാം എയര്‍പോര്‍ട്ട് മോര്‍ച്ചറിയാക്കാനുള്ള നടപടികള്‍ ആരംഭിച്ച് കഴിഞ്ഞു. ലണ്ടനിലും മാഞ്ചസ്റ്ററിലും ബര്‍മിന്‍ഹാമിലും അടിയന്തരമായ പുതിയ ആശുപത്രികള്‍ പണിയാന്‍ തീരുമാനമായി. കൊവിഡിനെ പ്രതിരോധിക്കാനായി വളരെ നല്ല മാര്‍ഗ്ഗങ്ങളാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകനായ ടോം ജോസ് തടിയമ്പാട് പറഞ്ഞു. എയര്‌പോര്‍ട്ടുകളും ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റവും പൂര്‍ണ്ണമായും ഇതുവരെ അടച്ചിട്ടില്ല. പല ഭാഗങ്ങളിലും ആളുകള്‍ ഇപ്പോഴും കുടുങ്ങികിടക്കുകയാണ്.
മലയാളികള്‍ കാര്യമറിയാതെ അവിടെയുള്ള ആരോഗ്യ പ്രവര്‍ത്തകരെ കളിയാക്കുകയാണ്. മറ്റൊരു പ്രധനപ്പെട്ട കാര്യം നിരവധി ആളുകള്‍ സ്വയം കൊറൈന്റനില്‍ ഇരിക്കാന്‍ തയ്യാറായിട്ടുണ്ട് എന്നതാണ്. ആരോഗ്യ സ്ഥിതി മോശമായവരോട് വീട്ടിലിരിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കാലിഫോർണിയയിൽ താമസം മാറിയ ബ്രിട്ടീഷ് രാജകുമാരൻ ഹാരിക്കും ഭാര്യ മേഗനും സുരക്ഷാ നൽകാൻ കഴിയില്ലെന്ന് ട്രംപ്. കഴിഞ്ഞയാഴ്ചയാണ് ഇരുവരും കാനഡയിലെ വാൻകൂവറിൽ നിന്നും കാലിഫോർണിയയിൽ എത്തിയത്. ‘ഞാൻ രാജ്ഞിയുടെയും യുണൈറ്റഡ് കിംഗ്ഡത്തിന്റെയും മികച്ച സുഹൃത്തും ആരാധകനുമാണ്. രാജ്യം വിട്ട ഹാരിയും മേഗനും കാനഡയിൽ സ്ഥിര താമസമാക്കുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ അവർ ഇപ്പോൾ അമേരിക്കയിലേക്ക് മാറിയിരിക്കുകയാണ്. എന്നാൽ, അവരുടെ സുരക്ഷ ക്കായുള്ള പണം യു.എസ് വഹിക്കില്ല. അതവർ സ്വയം വഹിക്കണം’- എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.
അതേസമയം, ‘സസെക്സിലെ ഡ്യൂക്കിനും ഡച്ചസിനും സുരക്ഷാ ഒരുക്കാനായി ബ്രിട്ടണും യുഎസ് സർക്കാരിനോട് ആവശ്യപ്പെടാൻ പദ്ധതിയില്ല. സ്വകാര്യമായ മറ്റു സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്’ എന്ന് സസെക്സസിന്റെ വക്താവ് പറഞ്ഞു. മാർച്ച് 31 ന് ദമ്പതികൾ സീനിയർ റോയൽസ് സ്ഥാനങ്ങൾ രാജിവെക്കുകയാണ്. ട്രംപിന്റെ പ്രതികരണത്തോട് പ്രതികരിക്കുവാൻ ബക്കിംഗ്ഹാം കൊട്ടാരം വിസമ്മതിച്ചു. ഹാരിയും കുടുംബവും ഇപ്പോൾ ഹോളിവുഡിനടുത്തുള്ള ഒരു സ്ഥലത്താണ് താമസിക്കുന്നത്.
ഹാരിയെ വിവാഹം കഴിക്കുന്നതിനുമുമ്പ്, 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ട്രംപിനെ രൂക്ഷമായി വിമർശിച്ചിട്ടുള്ള ആളാണ് മേഗൻ. ‘ട്രംപ് സ്ത്രീവിരുദ്ധനും, ജനങ്ങളെ ഭിന്നിപ്പിക്കുന്നവനും ആണെന്ന് അന്ന് മെഗൻ പറഞ്ഞിരുന്നു. കൂടാതെ, ഹിലരി ക്ലിന്റന് വോട്ട് വാഗ്ദാനം ചെയ്ത മേഗൻ വിജയിച്ചാൽ കാനഡയിലേക്ക് പോകുമെന്നു പറയുകയും ചെയ്തിരുന്നു. കഴിഞ്ഞ ജൂണിൽ ട്രംപ് യുകെ സന്ദർശിക്കുന്നതിനുമുമ്പ് മെഗന്റെ പഴയ അഭിപ്രായപ്രകടനത്തെ കുറിച്ച് ചോദിച്ചപ്പോൾ ‘അവർ ഇത്ര വൃത്തികെട്ട സ്ത്രീയാണെന്നു എനിക്ക് അറിയില്ലായിരുന്നു. ഞാന് എന്ത് പറയാനാണ്?’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലോക് ഡൗണിന്റെ ദൈർഘ്യം നിശ്ചയിച്ചിട്ടില്ല എന്നും അത് ജനങ്ങളുടെ പെരുമാറ്റത്തെ ആശ്രയിച്ചിരിക്കുമെന്നും കാബിനറ്റ് ഓഫീസ് മന്ത്രിയായ മൈക്കിൾ ഗോവ്. ഞായറാഴ്ച സോഫി റിഡ്‌ജുമായി സംവാദം നടത്തിയ ക്യാബിനറ്റ് ഓഫീസ് മന്ത്രി ലോക്ക് ഡൗൺ സമയപരിധി പറയുവാൻ വിസമ്മതിച്ചു. എന്നാൽ ആളുകൾ മാർഗ നിർദേശങ്ങൾ പാലിച്ച് പൂർണമായി സർക്കാർ നിയന്ത്രണങ്ങളുമായി സഹകരിച്ചാൽ കാലയളവ് ഒരുപരിധിവരെ കുറയ്ക്കാമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കിൽ ശക്തമായ നിയമങ്ങൾ സർക്കാർ നടപ്പാക്കുമെന്നു ഗോവ് പറഞ്ഞു. ഇതേസമയം മുൻ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവായ മാർക്ക് വാൾപോർട്ട് സാമൂഹ്യ അകലം പാലിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചാണ് സോഫി റിഡ്ജിനോട് പറഞ്ഞത്.ആളുകൾ പരസ്പരം അകലം പാലിക്കുക, അതായത് വീട്ടിൽ സമയം ചിലവഴിക്കുക എന്ന ഉപദേശം വളരെ പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം കുറയ്ക്കേണ്ടതുണ്ട് അതിനായുള്ള ഏക മാർഗം എന്ന് പറയുന്നത് സാമൂഹ്യ അകലം പാലിക്കുക എന്നുള്ളത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇമ്പീരിയൽ കോളജ് ലണ്ടനിലെ ഡിസീസ് എക്സ്‌പേർട്ട് പ്രൊഫസറായ നീൽ ഫെർഗുസൺ കൊറോണ വൈറസ് നിയന്ത്രിക്കാൻ ജനങ്ങൾ ജൂൺ വരെയെങ്കിലും തങ്ങളുടെ ഭവനങ്ങളിൽ കഴിയണം എന്ന് പറയുകയുണ്ടായി. ലോക് ഡൗൺ അവസാനിച്ചു കഴിഞ്ഞാലും ജനങ്ങൾ ഒരു പരിധിവരെ സാമൂഹിക അകലം പാലിക്കുക അതായിരിക്കും നല്ലത് എന്ന് ഒരു പ്രമുഖ സാമൂഹ്യ ഉപദേഷ്ടാവ് പറഞ്ഞു. ഇതിനർത്ഥം ബ്രിട്ടണിലെ മുഴുവൻ ജനങ്ങളും ഏകദേശം മൂന്ന് മാസത്തോളം വീടുകളിൽ കഴിയേണ്ടിവരും എന്നാണ്.
ലോക ഡൗണിന് ശേഷം സ്കൂളുകളും സർവ്വകലാശാലകളും ശരത് കാലം വരെ അടച്ചിടുന്നതും ആളുകൾ വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യുന്നതും സുരക്ഷാ നടപടികളിൽ ഉൾപ്പെടുമെന്ന് പ്രൊഫസർ ഫെർഗുസൺ പറഞ്ഞു. “തീർച്ചയായും എല്ലാവരും ചൈനയേയും കൊറിയേയും നോക്കുന്നു. വൈറസ് ബാധ പടരുന്നത് ചൈനയിൽ, പ്രത്യേകിച്ച് വൂഹാനിൽ വളരെ പെട്ടെന്നായിരുന്നു. എന്നാൽ അവർ തളരാതെ ഒറ്റക്കെട്ടായി അണിനിരന്നു” എന്ന് മുൻ ചീഫ് ശാസ്ത്ര ഉപദേഷ്ടാവായ സർ മാർക്ക് വാൾപോർട്ട് പറഞ്ഞു.
അതേസമയം ലോക് ഡൗണിന്റെ ഈ പശ്ചാത്തലത്തിൽ സർക്കാർ ശുഭാപ്തി വിശ്വാസത്തിലാണ്. കഴിഞ്ഞ ആഴ്ചയിൽ ഉള്ള ബോറിസ് ജോൺസന്റെ രാജ്യത്തോടുള്ള അഭിസംബോധനയിലും നമുക്ക് ഈ ശുഭാപ്തി വിശ്വാസം തന്നെയാണ് കാണാൻ സാധിക്കുന്നത്. അദ്ദേഹത്തിന്റെ വരികളിലൊക്കെയും മൂന്നുമാസത്തിനുള്ളിൽ രോഗം പടരുന്നത് കുറയ്ക്കാനാകുമെന്ന വിശ്വാസം നമ്മുക്ക് അനുഭവിച്ചറിയാൻ സാധിക്കുന്നതാണ്.
സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ വൈറസ് മൂലമുള്ള മരണം യുകെയിൽ ദിനംപ്രതി കൂടി വരുന്നു . 1228 പേർ ഇതുവര മരിച്ചു കഴിഞ്ഞിരിക്കുന്നു . 19522 ഓളം പേർക്ക് ഇതുവരെ കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിരിക്കുന്നു . ഭയാനകമായ ഈ സാഹചര്യത്തിൽ യുകെ മലയാളികൾ സ്വീകരിക്കേണ്ട മുൻകരുതലുകളെപ്പറ്റി ഡോ : ബീന അബ്ദുൾ വിവരിക്കുന്നു . കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ ഏറ്റെടുത്ത പരസ്പര സഹായ ഹെൽപ്പ് ലൈൻ പദ്ധതിയിൽ തുടക്കം മുതൽ ഡോ : ബീന അബ്ദുൾ പങ്കെടുത്തിരുന്നു .
നിരവധി യുകെ മലയാളികൾക്ക് വേണ്ട ഉപദേശങ്ങൾ നൽകാൻ നോർത്താംപ്ടൻ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഗൈനക്കോളജി വിഭാഗത്തിൽ ക്യാൻസർ സർജനായി ജോലി ചെയ്യുന്ന ഡോ : ബീന അബ്ദുളിന് കഴിഞ്ഞിരുന്നു . ഡോ : സോജി അലക്സിന്റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ ക്ലിനിക്കൽ ടീമിൽ ഡോ : ബീന അബ്ദുളിനൊപ്പം ഭർത്താവായ ജ്യോതിഷ് ഗോവിന്ദനും പങ്കെടുക്കുന്നുണ്ട് . വളരെയധികം യുകെ മലയാളികളാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ 02070626688 എന്ന ഹെൽപ്പ് ലൈൻ നമ്പരിൽ വിളിച്ച് ദിനംപ്രതി സഹായം തേടികൊണ്ടിരിക്കുന്നത് . ഏതൊരു യുകെ മലയാളികൾക്കും അഭിമാനിക്കാവുന്ന തരത്തിലുള്ള സേവനമാണ് 60 ഓളം പേരടങ്ങുന്ന മലയാളി ഡോക്ടർമാരും നഴ്സുമാരുമുള്ള മെഡിക്കൽ ടീം യുകെ മലയാളികൾക്കായി നൽകികൊണ്ടിരിക്കുന്നത് .
ആരോഗ്യ മേഖലകളിലും മറ്റ് പല മേഖലകളിലും പ്രവർത്തിക്കുന്ന ഓരോ യുകെ മലയാളികളും സ്വീകരിക്കേണ്ട മുൻകരുതലുകളെപ്പറ്റിയാണ് ഡോ : ബീന അബ്ദുൾ ഈ വീഡിയോയിൽ വിശദീകരിക്കുന്നത് . ഡോ : ബീന അബ്ദുൾ നൽകുന്ന സന്ദേശം കാണുവാൻ താഴെയുള്ള വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക.
[ot-video][/ot-video]
കോവിഡ് ചികിൽസയുടെയും ആരോഗ്യ രംഗത്ത് കൈവരിക്കുന്ന മുന്നേറ്റത്തിന്റെയും പശ്ചാത്തലത്തിൽ ബ്രിട്ടൺ പോലും കേരളത്തെ പ്രകീർത്തിക്കുന്ന കാലം വരുമെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ. കേരളത്തിൽ ചികിൽസയിൽ കഴിയുന്ന യുകെ പൗരന്റെ മകൾ സംസ്ഥാനത്തെ ചികിൽസാ രീതിക്കെതിരെ രംഗത്തെത്തിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം നടന്ന ചർച്ചയ്ക്കിടെയായിരുന്നു പരാമർശം.
കഴിഞ്ഞദിവസം ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ പ്രതികരണത്തിലായിരുന്നു യുകെ പൗരന്റെ മകൾ കേരളത്തിലെ ചികിൽസാ രീതിയെ ആക്ഷേപിച്ച് രംഗത്തെത്തിയത്. എന്നാൽ ബ്രിട്ടീഷ് പൗരന്റെ മകൾ അവിടെ ഇരുന്ന് പരാതി പറയുമായിരിക്കാം, പക്ഷേ ചികിൽസ ലഭിച്ച ആ വ്യക്തി അത്തരം പരാമർശങ്ങൾ ഉന്നിയിക്കില്ലെന്നും മന്ത്രി ചർച്ചയിൽ വ്യക്തമാക്കുന്നു.
ബ്രിട്ടീഷുകാർക്കെപ്പോഴും നമ്മുടെ നാട്ടിലെ ജനങ്ങളോടൊരു പുച്ഛമുണ്ടെന്നും അതിന്റെ ഭാഗമായാകാം കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ബ്രിട്ടീഷ് പൗരന്റെ മകൾ പരാതി ഉന്നയിച്ചതിന് പിന്നിൽ. പക്ഷേ ആളുകൾ ഭക്ഷണം കിട്ടാൻ ക്യൂ നിൽക്കുകയും സൂപ്പർമാർക്കറ്റുകൾ അടിച്ചുപൊളിക്കുകയും ചെയ്യുന്നൊരു നാട്ടിൽ നിന്നുകൊണ്ടാണ് ചിലർ നമ്മുടെ നാടിനെ കുറ്റം പറയുന്നത്. വരും ദിവസങ്ങളിൽ പക്ഷേ ബ്രീട്ടീഷ് പ്രധാനമന്ത്രി കേരളത്തെ നോക്കി പഠിക്കണം എന്ന പറയും. അത്ര മിടുക്കരാണ് നമ്മുടെ ആരോഗ്യ പ്രവർത്തകർ, ഡോക്ടർമാർ എന്നും വിഎസ് സുനിൽ കുമാർ കൂട്ടിച്ചേർത്തു.
‘കൊവിഡ് 19’ എന്ന മഹാമാരിക്കെതിരെ പൊരുതുകയാണ് ലോകം. രാജ്യങ്ങളെല്ലാം അതീവ ജാഗ്രതയില്‍. കൊറോണ വൈറസ് ലോകമെങ്ങും വ്യാപിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് 19 നെ മഹാമാരിയായി പ്രഖ്യാപിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന. എന്നാല്‍ ലോകത്ത് ഇത് ആദ്യമായല്ല മഹാമാരി പൊട്ടിപ്പുറപ്പെടുന്നത്. ഭയപ്പെടുത്തുന്ന തരത്തിലുള്ള പലതരം വൈറസ് രോഗങ്ങള്‍ മുന്‍പ് പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത്തരത്തിലുള്ള ഒരു മഹാമാരിയുടെ കാലത്താണ് ഐസക് ന്യൂട്ടണ്‍ എന്ന ശാസ്ത്രജ്ഞന്‍ ഗുരുത്വാകര്‍ഷണ ബലം കണ്ടെത്തിയതും.
വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ലണ്ടനില്‍ പ്ലേഗ് പടര്‍ന്നു പിടിച്ച കാലം. അന്ന് തന്റെ യൗവനത്തിലായിരുന്നു ഐസക് ന്യൂട്ടണ്‍. ഗണിത ഭൗതിക ശാസ്ത്ര വിദഗ്ധന്‍. അക്കാലത്ത് ആശുപത്രികള്‍ അത്ര സജീവമായിരുന്നില്ല. മരുന്നുകളും കുറവ്. പ്ലേഗിന്റെ വ്യാപനം തടയാന്‍ ലണ്ടനില്‍ എല്ലാവരെയും വീടുകളില്‍ നിരീക്ഷണത്തിലാക്കി. രോഗം കൂടുതല്‍ ആളുകളിലേയ്ക്ക് വ്യാപിക്കാതിരിക്കാന്‍ അതായിരുന്നു പോംവഴി.
അങ്ങനെ കേംബ്രിഡ്ജിലെ ട്രിനിറ്റി കോളജില്‍ പഠിച്ചുകൊണ്ടിരുന്ന ഐസക് ന്യൂട്ടണും തന്റെ വീട്ടിലെത്തി. ഒരു വര്‍ഷക്കാലമാണ് ഇത്തരത്തില്‍ വീട്ടില്‍ കഴിഞ്ഞത്. എന്നാല്‍ വീട്ടിലിരുന്നപ്പോഴും പഠനത്തെക്കുറിച്ചായിരുന്നു അദ്ദേഹം ചിന്തിച്ചതു മുഴുവന്‍. കേംബ്രിഡ്ജില്‍ നിന്നും 60 മൈല്‍ ദൂരെയുള്ള വൂള്‍സ്റ്റേര്‍പ് മാനര്‍ എന്ന ഫാമിലി എസ്‌റ്റേറ്റിലായിരുന്നു ഐസക് ന്യൂട്ടന്‍റെ താമസം.
ഒരു ദിവസം വീട്ടിലെ കിടപ്പുമുറയില്‍ വിശ്രമിക്കുന്നതിനിടെ ജനാലയിലൂടെ പ്രകാശം വരുന്നത് അദ്ദേഹം കണ്ടു. ഉടനെ കൈയിലുണ്ടായിരുന്ന പ്രിസത്തിലൂടെ ആ സൂര്യപ്രകാശത്തെ അദ്ദേഹം നിരീക്ഷിച്ചു. ഒരു ചെറിയ ദ്വാരത്തിലൂടെ ഒരു ബീം മാത്രമാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം കണ്ടെത്തി. ഇതില്‍ നിന്നുമാണ് ഒപ്റ്റിക്‌സിനെക്കുറിച്ചുള്ള സിദ്ധാന്തങ്ങള്‍ അദ്ദേഹം രൂപപ്പെടുത്തിയത്.
മറ്റൊരു ദിവസം ജനാലയിലൂടെ നോക്കിയപ്പോഴാണ് സമീപത്തുള്ള മരത്തില്‍ നിന്നും ആപ്പിള്‍ താഴേയ്ക്ക് പതിക്കുന്നത് ശ്രദ്ധിച്ചത്. എന്തുകൊണ്ടാണ് അത് മുകളിലേയ്ക്ക് പോകാതെ താഴേയ്ക്ക് പതിച്ചത് എന്ന ചിന്തയില്‍ നിന്നുമാണ് ഗുരുത്വാകര്‍ഷണത്തെക്കുറിച്ചും ചലനത്തെക്കുറിച്ചുമുള്ള സിദ്ധാന്തങ്ങള്‍ ഐസക് ന്യൂട്ടണ്‍ രൂപപ്പെടുത്തിയത്. ഒരു വര്‍ഷക്കാലം വീട്ടിലിരുന്ന അദ്ദേഹം ആ വര്‍ഷത്തെ അത്ഭുതങ്ങളുടെ വര്‍ഷം എന്നാണ് പിന്നീട് വിശേഷിപ്പിച്ചത്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
കോവിഡ് -19നെതിരെ പോരാടി സ്വന്തം ജീവൻ ത്യാഗം ചെയ്‌ത ആദ്യ ഫാർമസിസ്റ്റായി 33 കാരിയായ പൂജ ശർമ എന്ന ഇന്ത്യക്കാരി. കഴിഞ്ഞ വ്യാഴാഴ്ച (മാർച്ച് 26) ആണ് പൂജ മരണത്തിന്റെ പിടിയിൽ അമർന്നത്.മൂന്ന് ദിവസം മുൻപ് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ഇരിക്കെ ആണ് മരണം സംഭവിച്ചിരിക്കുന്നത്. തലേ ദിവസം പൂജയുടെ പിതാവ് സുധീർ (60) കോവിഡ് -19 മൂലം മരണമടഞ്ഞിരുന്നു. ലണ്ടനിലെ ഹീത്രുവിൽ എമിഗ്രേഷൻ ഓഫീസർ ആയി ജോലി ചെയ്യുകയായിരുന്നു സുധീർ.
എന്റെ ഓരോ ദിവസത്തെയും മുൻപോട്ട് നയിച്ചിരുന്നത് പൂജയുടെ ഫോൺ വിളികളും, നിസ്വാർത്ഥമായ സ്നേഹ പ്രകടനങ്ങളും ആയിരുന്നു. അവളുടെ തമാശകൾ എന്നെയും സഹപ്രവർത്തകരെയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതായിരുന്നു.. പ്രൈമറി ക്ലാസ്സ് മുതൽ സഹപാഠിയായിരുന്ന അമർജിത് ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ആണ്.
എന്നാൽ സുധീറും പൂജയുമായി നേരിട്ട് സമ്പർക്കം ഉണ്ടായിട്ടില്ല എന്നാണ് റിപ്പോർട് വരുന്നത്. സുധീറിന് രോഗം കിട്ടിയ വഴി ഇപ്പോൾ അവ്യക്തമാണ്. ജനവരി 7 മുതൽ മെഡിക്കൽ ലീവിൽ ആയിരുന്നു സുധീർ. കാര്യമായ ആരോഗ്യ പ്രശനങ്ങൾ ഉള്ള വ്യക്തി ആയിരുന്നു സുധീർ. എന്നാൽ അടുത്തായി ജോലിക്ക് തിരിച്ചു കയറിയിരുന്നു പരേതനായ സുധീർ. ഭർത്താവിന്റെയോ മകളുടെയോ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനാവാതെ നിസ്സഹായായി നോക്കിനിൽക്കുന്ന സുധീറിന്റെ ഭാര്യയുടെ അവസ്ഥ മറ്റുള്ളവരുടെ വേദന വർദ്ധിപ്പിക്കുന്നു.
പൂജയുടെ മരണത്തോടെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കോവിഡ്- 19 വരാനുള്ള സാധ്യതയെക്കുറിച്ച് ആശങ്കയേറുകയാണ്.
പിടിച്ചുകെട്ടാൻ പറ്റാത്ത യാഗാശ്വം ആയി കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹത്തിലെ ഒട്ടുമിക്കവരും യുകെയിലെ ആരോഗ്യ മേഖലയിലാണ് ജോലി ചെയ്യുന്നത്. മലയാളികൾ ഉൾപ്പെടെ യുകെയിൽ ആരോഗ്യരംഗത്ത് ജോലി ചെയ്യുന്നവർ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നു പറയുന്നത് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ അഭാവമാണ്. യുകെയിലെ നാഷണൽ ഹെൽത്ത് സർവീസിൽ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ സ്റ്റോക്ക് ആവശ്യത്തിന് ഇല്ല എന്നുള്ളതാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ഉള്ള സ്റ്റോക്ക് കൊറോണാ വൈറസിനെ നേരിടുന്നതിന് പര്യാപ്തവുമല്ല.
യുകെയിൽ ഉപയോഗിക്കുന്ന വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ മറ്റു പല വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നിലവാരത്തിലും ആവശ്യത്തിലും വളരെ പിന്നിൽ നിൽക്കുന്നതാണ് എന്ന ആരോപണം നിലനിൽക്കുന്നു. ഇതു കാരണം മലയാളികൾ ഉൾപ്പെടെ ആരോഗ്യരംഗത്തു ജോലിചെയ്യുന്നവർക്ക് കൊറോണ വൈറസ് ബാധ ഏൽക്കാനുള്ള സാധ്യത വളരെയേറെയാണ്.
ഫാ. ഹാപ്പി ജേക്കബ്
പരിശുദ്ധമായ വലിയ നോമ്പിൻറെ അവസാന ആഴ്ചയിലേക്ക് നാം എത്തി ചേർന്നിരിക്കുകയാണ്. ലോകരാജ്യങ്ങൾ മുഴുവൻ വിറങ്ങലിച്ചു നിൽക്കുന്ന ഈ കാലയളവിൽ നമ്മുടെ പ്രാർത്ഥനയും നമ്മുടെ ഉപവാസവും നോമ്പും അനുഗ്രഹമായി തീരുവാൻ നാം ശ്രമിക്കണം. കാരണം മറ്റൊന്നുമല്ല പ്രകൃതി നിയമങ്ങളെയും ദൈവീക കല്പനകളെയും അവഗണിക്കുകയും മാനുഷിക നിയമങ്ങളും കൽപ്പനകൾ നിലനിർത്തുകയും ചെയ്യുന്ന നമ്മുടെ ഈ ജീവിതയാത്രയിൽ അടഞ്ഞുപോയ പോയ ദിവസങ്ങൾ ആണ് നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. മരണം എത്രയെന്നോ രോഗികൾ ആരെന്നോ തിരിച്ചറിയുവാൻ കഴിയാത്ത സാഹചര്യം. ഈ സാഹചര്യങ്ങളെ എങ്ങനെ തരണം ചെയ്യണം എന്ന് അറിയാൻ പാടില്ലാത്ത ജനസമൂഹവും ഭരണസംവിധാനവും നാം കണ്ടുകൊണ്ടിരിക്കുന്നു. ഈ അവസ്ഥയിലും ആരോഗ്യപ്രവർത്തകരും ഗവൺമെൻറ് ജീവനക്കാരും നൽകുന്ന നിർദേശങ്ങൾ കാറ്റിൽപറത്തി സ്വന്തം ഇഷ്ടപ്രകാരം സഞ്ചരിക്കുകയും ജീവിക്കുകയും ചെയ്യുന്ന ആളുകളെ നാം കാണുന്നില്ലയോ. സമൂഹ നന്മയ്ക്ക് വേണ്ടി ആരാധനാലയങ്ങൾ പോലും അടച്ചിട്ടിരിക്കുന്ന ഈ ദിവസങ്ങളിൽ ലഭിച്ചിരിക്കുന്ന സമയത്ത് ഭവന അംഗങ്ങളോടൊപ്പം ഈ അവസ്ഥകളെ തിരിച്ചറിഞ്ഞ് പ്രാർത്ഥനയോടെ ഇരിപ്പാൻ ശ്രദ്ധിക്കണം എന്ന് ആദ്യമേ ഓർമിപ്പിക്കുന്നു.
പിറവിയിലേ കുരുടനായ ഒരു മനുഷ്യനെ കർത്താവ് സൗഖ്യമാക്കുന്ന ഒരു ചിന്തയാണ് ഈ ആഴ്ചയിൽ നിങ്ങളുടെ മുമ്പാകെ വയ്ക്കുന്നത്. ഒരു അർത്ഥത്തിൽ അവൻറെ ജീവിതം മുഴുവൻ അന്ധകാരത്തിൽ ആയിരിന്നു .അതിനെയാണ് കർത്താവ് സൗഖ്യമാക്കി താൻതന്നെ പ്രകാശം എന്ന് വെളിപ്പെടുത്തി കൊടുക്കുന്നത്. വിശുദ്ധ യോഹന്നാൻറെ സുവിശേഷം ഒൻപതാം അദ്ധ്യായം ഒന്നു മുതൽ 41 വരെയുള്ള ഭാഗങ്ങളിലാണ് നാം ഇത് വായിക്കുന്നത്. കർത്താവ് കടന്നുപോകുമ്പോൾ ഈ കുരുടനെ കണ്ടിട്ട് അവൻറെ കൂടെ ഉണ്ടായിരുന്നവർ ചോദിക്കുകയാണ് ഇവൻ ഈ അവസ്ഥയിൽ ആയിത്തീരുവാൻ ഇവനാണോ ഇവൻറെ മാതാപിതാക്കളാണോ ആരാണ് പാപം ചെയ്തത്. കർത്താവ് മറുപടിയായി പറയുന്നത് ഇവനും അല്ല ഇവൻറെ അമ്മയും അപ്പനും അല്ല പാപം ചെയ്ത് പകരം ദൈവ കൃപ ഇവനിൽ വെളിപ്പെടുവാൻ തക്കവണ്ണം ആണ് അവൻ ഈ അവസ്ഥയിൽ
ആയിരിക്കുന്നത്.
ഈ ഭാഗം ചിന്തിച്ചപ്പോൾ ഈ കഴിഞ്ഞ ആഴ്ചയിലെ സംഭവവികാസങ്ങൾ മനസ്സിലേക്ക് കടന്നു വന്നു. വാർത്തകളിൽ മനസ്സിന് തൃപ്തി വരുന്ന യാതൊന്നും കണ്ടില്ല. എവിടെയും രോഗവും വ്യാപനവും മരണവും ആണ് ചിന്തയിലും ചർച്ചകളിലും നിറഞ്ഞുനിൽക്കുന്നത്. രോഗികളെ കിടത്തുവാനോ പരിചരിക്കുവാനോ ഇടമില്ലാതെ നട്ടംതിരിയുകയാണ് രാജ്യങ്ങൾ. മരിച്ചവരെ ഒരു നോക്ക് കാണുവാൻ അടക്കം ചെയ്യുവാനോ പോലും കഴിയാത്ത സാഹചര്യം. ഇങ്ങനെയുള്ള അവസരങ്ങളിൽ ഞാൻ ചോദിച്ചു പോകാറുണ്ട് എന്താണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. ഞാൻ മനസ്സിലാക്കുന്നതും വിശ്വസിക്കുന്നതും ദൈവകൃപ വെളിപ്പെടുവാനും ജനം ദൈവത്തെ അറിയുവാനും ഉള്ള ഒരു അവസരമായി ഇതിനെ കാണണം എന്നാണ്. മനുഷ്യൻ തോറ്റു കൊടുത്തത് ദൈവ പ്രവർത്തനം നമ്മളിൽ നിറവേറ്റുവാൻ തക്കവണ്ണം ഒരുക്കുന്ന സമയമായി ഇതിനെ മാറ്റുക. യാക്കോബ് ശ്ലീഹ ഓർമ്മിപ്പിക്കുന്നു പരീക്ഷണം സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; അവൻ കൊള്ളാകുന്നവനായി തെളിഞ്ഞ ശേഷം കർത്താവു തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദാനം ചെയ്ത ജീവകിരീടം പ്രാപിക്കും 1:12. അതേസമയംതന്നെ യാക്കോബ് ശ്ലീഹാ ഓർമിപ്പിക്കുന്നു ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ നാം എന്താണ് ചെയ്യേണ്ടത്. നിങ്ങളിൽ കഷ്ടമനുഭവിക്കുന്നവൻ പ്രാർത്ഥിക്കട്ടെ; സുഖം അനുഭവിക്കുന്നവൻ പാട്ടു പാടട്ടെ. നിങ്ങളിൽ ദീനമായി കിടക്കുന്നവൻ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവർ കർത്താവിന്റെ നാമത്തിൽ അവനെ എണ്ണ പൂശി അവനു വേണ്ടി പ്രാർത്ഥിക്കട്ടെ. എന്നാൽ വിശ്വാസത്തോടുകൂടിയ പ്രാർത്ഥന ദീനക്കാരനെ രക്ഷിക്കും; കർത്താവു അവനെ എഴുന്നേല്പിക്കും; അവൻ പാപം ചെയ്തിട്ടുണ്ടെങ്കിൽ അവനോടു ക്ഷമിക്കും. 5:13-15. ശാസ്ത്രം തോറ്റെടുത്ത ഇടത്ത് ദൈവം പ്രവർത്തിക്കുന്ന ഒരു അത്ഭുതം നാം കാണേണ്ടിയിരിക്കുന്നു. നിരാശപ്പെടുവാനും ഞാനും തളർന്നു പോകുവാനും ഇടയാകരുത്. ഈപരീക്ഷണ ഘട്ടത്തിൽ തളർന്നു പോയാൽ നിരാശ നമ്മളെ ഗ്രഹിച്ചാൽ പിന്നെ നമുക്ക് നിലനിൽപ്പ് ഉണ്ടാവുകയില്ല. നമ്മുടെ പ്രാർത്ഥനകളിൽ ലോകം മുഴുവനും സൗഖ്യം പ്രാപിക്കുവാനും അവരെ ശുശ്രൂഷിക്കുന്ന അവർക്ക് കാവലായി ദൈവം പ്രവർത്തിക്കുവാൻ തക്കവണ്ണം നാം പ്രാർത്ഥിക്കണം. അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ നിങ്ങൾ എൻറെ അടുക്കലേക്ക് വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം എന്ന് അരുളി ചെയ്തവൻെറ അടുത്തേക്കാണ് നാം കടന്നു വരേണ്ടത്. യഹോവ എൻറെ ഇടയനാകുന്നു എന്നും എനിക്ക് ഒന്നിനും മുട്ടുണ്ടുണ്ടാവുകയില്ല എന്നും ചെറുപ്പം മുതൽ നാം ചൊല്ലിയിട്ടുള്ള സങ്കീർത്തനങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നത് കൂരിരുൾ താഴ്‌വരയിൽ കൂടി നടന്നാലും ഒരു അനർത്ഥവും സംഭവിക്കുകയില്ല എന്നുള്ള വലിയ പ്രത്യാശയാണ് ആണ് .
അജ്ഞാനത്തിൻെറയും അവിവേകത്തിൻെറയും അന്ധകാരത്തിൽ കഴിയുന്ന നമ്മുടെ കണ്ണുകളെ തുറക്കുവാൻ ഈ നോമ്പ് സഹായിക്കട്ടെ. ഈ വേദഭാഗം അതിൻറെ അവസാന ഭാഗം വളരെ ശ്രദ്ധേയമാണ്. കാഴ്ച ലഭിച്ചവൻ അവൻ ഉടനെ സാക്ഷ്യപ്പെടുത്തുന്നു അത് കണ്ടു നിൽക്കുന്നവർക്ക് ഉൾക്കൊള്ളുവാൻ കഴിയാതെ വന്നപ്പോൾ കർത്താവ് പറയുകയാണ്. നിങ്ങൾക്ക് കണ്ണു ഉണ്ടായിട്ട് കാര്യമില്ല കാഴ്ചയാണ് പ്രധാനം അത് നിങ്ങൾക്കില്ല. ഇതുതന്നെയല്ലേ ഇന്ന് ലോകത്തിൻറെ അവസ്ഥയും. എല്ലാം ഉണ്ടെന്ന് നമുക്കറിയാം പക്ഷേ അതൊന്നും വേണ്ടുംവണ്ണം വിനിയോഗിക്കുവാൻ നമ്മുക്ക് കഴിയാതെ പോകുന്നു. വിദ്യാഭ്യാസം ഉണ്ടെങ്കിലും വിവേകമില്ല നല്ല ആരോഗ്യം ഉണ്ടെങ്കിലും സൗഖ്യം ഇല്ല സമ്പത്ത് ഉണ്ടെങ്കിലും സമാധാനമില്ല. തൻറെ അടുത്തേക്ക് വന്ന അവനോട് കർത്താവ് പറയുന്നു ഒരു കുറവ് നിനക്കുണ്ട് അതുതന്നെയല്ലേ ഇന്ന് ഈ ഭാഗം നമ്മളോടും സംസാരിക്കുന്നത്. ഉൾകണ്ണുകളെ തുറന്ന് ദൈവത്തെയും സഹോദരങ്ങളെയും കാണുവാൻ നമുക്ക് നീ നോമ്പ് സാധ്യമാകട്ടെ. ഒരു വാക്കിൽ എങ്കിലും ആശ്വാസം ലഭിക്കും എന്ന് കരുതുന്ന ഒരുപാട് ആളുകൾ ഇന്ന് നമ്മുടെ ചുറ്റും ഉണ്ട്. ഒരിറ്റ് സഹായത്തിനു വേണ്ടി കാത്തിരിക്കുന്ന ഒരുപാട് ആളുകൾ നമ്മുടെ ചുറ്റുമുണ്ട്. ഈ നോമ്പിൻറെ കാലയളവിലും ഈ പകർച്ചവ്യാധിയുടെ ഇടയിലും നമ്മുടെ കണ്ണുകളെ തുറക്കുവാനും കാണേണ്ടത് കാണുവാനും നമുക്ക് കഴിയണം.
മുമ്പേ അവൻറെ രാജ്യവും നീതിയും അന്വേഷിപ്പിൻ ഈ കൽപ്പന ആകട്ടെ നമുക്ക് ഈ അവസരത്തിൽ ബലം ആകേണ്ടത്. ദാവീദിനെ പോലെ എൻറെ ദൈവത്താൽ ഞാൻ മതിൽ ചാടി കടക്കും എന്നുള്ള പ്രത്യാശ നമ്മളിൽ വളരുവാനും ആ ബലം അനേകർക്ക് പകരുവാനും നമ്മുടെ കണ്ണുകൾ തുറക്കുവാനും സൃഷ്ടാവിൻെറ മഹാത്മ്യം തിരിച്ചറിയുവാനും ഈ ദിനങ്ങൾ നമുക്ക് ഇടയാകട്ടെ. ആധികളും വ്യാധികളും മാറി സമാധാനത്തോടെ ദൈവജനം ഈ ലോകത്തിൽ ദൈവത്തെ അറിഞ്ഞ് ജീവിക്കുവാൻ ദൈവം ഇടയാക്കട്ടെ അതിനു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. എല്ലാ രോഗികളെയും അവരെ ശുശ്രൂഷിക്കുന്നവരെയും ദൈവസന്നിധിയിൽ ആയി നമുക്ക് ഓർത്ത് പ്രാർത്ഥിക്കാം. നഷ്ടപ്പെട്ടുപോയ അവർക്ക് ആശ്വാസം ലഭിക്കുന്നതിന് വേണ്ടി രോഗികൾക്ക് സൗഖ്യം ലഭിക്കുന്നതിനുവേണ്ടി ഈ ഘട്ടത്തിൽ ആയിരിക്കുന്നവർക്ക് സുഖം ലഭിക്കുന്നതിന് വേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം.
ശുദ്ധമുള്ള നോമ്പേ സമാധാനത്തോടെ വരിക
സ്നേഹത്തോടെ ഹാപ്പി ജേക്കബ് അച്ഛൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ്
മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം.