UK

സ്വന്തം ലേഖകൻ

ലണ്ടൻ : കോവിഡ് 19 രോഗബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയത്. ഇന്നലെ ഉച്ചയ്ക്ക് അദ്ദേഹത്തിന് ഓക്‌സിജന്‍ ട്രീറ്റ്‌മെന്റ് തുടങ്ങിയതായ വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ രാത്രി എട്ടരയോടെ അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയത്. മെഡിക്കൽ സംഘത്തിന്റെ ഉപദേശപ്രകാരം ആണ് മാറ്റിയതെന്നും ജോൺസന് മികച്ച പരിചരണം ലഭിക്കുന്നുണ്ടെന്നും വക്താവ് പറഞ്ഞു. പ്രധാനമന്ത്രിയുടെ ആരോഗ്യത്തെക്കുറിച്ച് രാജ്ഞിയെ അറിയിച്ചിട്ടുണ്ടെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. കോവിഡ് 19 ലക്ഷണങ്ങളെ തുടര്‍ന്ന് മാര്‍ച്ച് 27 മുതല്‍ തന്നെ ബോറിസ് ജോണ്‍സണ്‍ ഐസൊലേഷനിലായിരുന്നു. ഡൗണിംഗ് സ്ട്രീറ്റിലെ പത്താം നമ്പർ ഫ്ലാറ്റിൽ തന്നെയായിരുന്നു ഇദ്ദേഹം ഏകാന്തവാസത്തിലായിരുന്നത്. എന്നാല്‍ രോഗലക്ഷണങ്ങള്‍ മാറാതിരുന്ന സാഹചര്യത്തില്‍ ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബിനെ താല്‍ക്കാലികമായി തന്റെ ചുതലകളേല്‍പിച്ച ശേഷമാണ് ബോറിസ് ജോണ്‍സണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.

പ്രധാനമന്ത്രിയുടെ പിന്നിൽ ശക്തമായൊരു ടീം സ്പിരിറ്റ് ഉണ്ടെന്ന് സർക്കാറിന്റെ പ്രതിദിന കോവിഡ് -19 മീറ്റിംഗിൽ അദ്ധ്യക്ഷനായ റാബ് പറഞ്ഞു. ജോൺസൺ നിർദ്ദേശിച്ച പദ്ധതികൾ എത്രയും വേഗം നടപ്പിലാക്കാൻ താനും സഹപ്രവർത്തകരും പരിശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊറോണ വൈറസ് ചലഞ്ചിലൂടെ ഞങ്ങൾ രാജ്യത്തെ പഴയ സ്ഥിതിയിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ ഇതിനെ “ഭീകര വാർത്ത” എന്നാണ് വിശേഷിപ്പിച്ചത്. ബോറിസ് ജോൺസന്റെ തിരിച്ചുവരവിനായി അമേരിക്കൻ ജനതയുടെ പ്രാർത്ഥന ഒപ്പം ഉണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. “എന്റെയും ഈ രാജ്യത്തിന്റെയും ഏറ്റവും അടുത്ത സുഹൃത്താണദ്ദേഹം.” ട്രംപ് കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയ്ക്കും ഗർഭിണിയായ അദേഹത്തിന്റെ പങ്കാളി കാരി സൈമണ്ട്സിനും തന്റെ പിന്തുണ ഉണ്ടെന്നും ജോൺസൺ ഇതിലും ശക്തനായി തിരിച്ചു വരവ് നടത്തുമെന്നും ചാൻസലർ റിഷി സുനക് പറഞ്ഞു. സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ, ജോൺസന്റെ രോഗമുക്തിക്കായി എല്ലാ നല്ല ആശംസകളും അയയ്ക്കുകയാണെന്ന് പറഞ്ഞു. ജോൺസന്റെ മുൻഗാമിയായ തെരേസ മേയും മുൻ ലേബർ പാർട്ടി നേതാവ് ജെറമി കോർബിനും ജോൺസന്റെ തിരിച്ചുവരവിനായി പ്രാർത്ഥിക്കുന്നുണ്ടെന്ന് അറിയിച്ചു. ഈ അഗ്നിപരീക്ഷയെ അദ്ദേഹം വേഗത്തിൽ മറികടക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ജോൺസൻ തന്റെ ആരോഗ്യത്തിലേക്ക് വേഗത്തിൽ മടങ്ങിവരട്ടെയെന്ന് ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കർ ആശംസിച്ചു.

സെന്റ് തോമസ് ഹോസ്പിറ്റലിൽ, ലോകത്തിലെ തന്നെ ഏറ്റവും മികച്ച മെഡിക്കൽ സ്റ്റാഫുകൾ ഉണ്ടെന്നും പ്രധാനമന്ത്രി സുരക്ഷിതമായ കൈകളിലാണെന്നും ലണ്ടൻ മേയർ സാദിഖ് ഖാൻ ട്വീറ്റ് ചെയ്തു. ബ്രിട്ടനിൽ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 5000 കടന്നു. ഇന്നലെ മാത്രം 439 പേർ മരണപ്പെട്ടു. ആകെ മരണസംഖ്യ 5,373ലേക്ക് ഉയർന്നു. ഒപ്പം രോഗബാധിതരുടെ എണ്ണവും അരലക്ഷം കടന്നു. ഇന്നലെ 3802 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 51,608 ആയി. ഈ കണക്കുകൾ ഞായറാഴ്ചത്തേക്കാൾ കുറവാണെന്നത് ആശ്വാസകരമാണ്.

സ്വന്തം ലേഖകൻ

യുകെ പോലുള്ള രാജ്യങ്ങളിൽ കൊറോണ വൈറസ് സമൂഹ വ്യാപനം തടയാനായി സ്കൂളുകൾ ഉൾപ്പെടെ അടച്ചതിനെ പറ്റി പഠനം നടത്തി ഒരു കൂട്ടം ശാസ്ത്രജ്ഞൻമാർ. പഠനത്തിനു ശേഷം സമർപ്പിക്കപ്പെട്ട റിപ്പോർട്ട് സൂചിപ്പിക്കുന്നത് സ്കൂളുകൾ അടച്ചത് മികച്ച ഒരു തീരുമാനം ആയിരുന്നു എന്നാണ്. കുട്ടികളിൽ വൈറസ് ബാധ ഉണ്ടായാലും ലക്ഷണങ്ങളൊന്നും കാണിക്കാറില്ല എന്നതുകൊണ്ട് ശ്രദ്ധിക്കപ്പെടാതെ പോകുന്ന അവസ്ഥ നിലവിലുണ്ടായിരുന്നു, അതിനാൽ ഇൻഫെക്ഷൻ തടയാൻ ഏറ്റവും മികച്ച മാർഗ്ഗം സ്കൂളുകൾ പൂട്ടി ഇടുക എന്നത് തന്നെയാണ്.

ദ ലാൻസെറ്റ് ചൈൽഡ് ആൻഡ് അഡോളസൻസ് ഹെൽത്തിൽ പ്രസിദ്ധീകരിച്ച റിസർച്ച് പ്രകാരം 2003 ലുണ്ടായ സാർസ് രോഗവും, ഫ്ലൂവും ഉൾപ്പെടെ 16 കേസുകളിൽ നടത്തിയ പഠനത്തിലാണ് സ്കൂളുകൾ പൂട്ടേണ്ടതിന്റെ ആവശ്യകത എടുത്തു പറയുന്നത്. ഇതുമൂലം രോഗബാധയും മരണസംഖ്യയും 2% മുതൽ 4% വരെ കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്.


ഇപ്പോൾ ഗവൺമെന്റ് എടുത്തിരിക്കുന്ന നടപടി ഏറ്റവും പ്രശംസനീയമാണെന്ന് ലണ്ടനിലെ ഇംപീരിയൽ കോളേജ് പ്രൊഫസർ ആയ നീൽ ഫെർഗുസൺ അഭിപ്രായപ്പെട്ടു , ലോക് ഡൗൺ കൃത്യമായി പാലിക്കുന്നതിലൂടെ സാമൂഹിക അകലം കാത്തുസൂക്ഷിക്കാനും, രോഗം പടരുന്നത് തടയാനും സാധിക്കും. കുട്ടികൾ എല്ലാം വീട്ടിൽ തന്നെ കഴിയുന്നത് വഴി സ്കൂളുകളിലെ സ്റ്റാഫുകൾക്കുൾപ്പെടെ രോഗം പകരുന്നത് തടയാൻ സാധിക്കും. യുകെയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂട്ടിയിട്ട് ഇപ്പോൾ മൂന്ന് ആഴ്ചകളായി. രോഗ ബാധയോ, സാധ്യതയോ ഉള്ള അനേകം പേർ മറ്റുള്ളവരുമായി ഇടപഴകുന്നത് തടയാനും അതുവഴി രോഗികളുടെ എണ്ണം വർധിക്കാതിരിക്കാനും ഇത് സഹായകമായി. സ്കൂളുകൾ തുറന്നു പ്രവർത്തിച്ചാൽ വിദ്യാർഥികൾക്കൊപ്പം നല്ലൊരു ശതമാനം ജീവനക്കാരും ചുരുങ്ങിയത് അരമണിക്കൂർ എങ്കിലും പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ച് സഞ്ചരിക്കേണ്ടിവരും, ഇത് വരുത്തിവെയ്ക്കുന്ന അപകടസാധ്യത കൂടി കണക്കിലെടുത്താണ് സ്കൂളുകൾ തുറക്കാത്തത്. എന്നാൽ ഉടനെ തന്നെ സ്കൂളുകൾ തുറന്നു പ്രവർത്തിക്കുമോ, എന്നായിരിയ്ക്കും വിദ്യാഭ്യാസ മേഖല പൂർവ്വസ്ഥിതിയിലേക്ക് തിരിച്ചുവരിക എന്നീ ചോദ്യങ്ങൾക്കൊന്നും കൃത്യമായ മറുപടി കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.

പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ കേരളം വളരെ മുൻപേ സ്വീകരിച്ച സ്‌കൂൾ അടച്ചിടൽ തുടങ്ങിയ നടപടികൾ വളരെ ശരിയാണെന്ന് ശാസ്ത്രലോകവും അംഗീകരിച്ചിരിയ്ക്കുകയാണ് .കൊറോണാ വൈറസ് ബാധയുടെ ഏറ്റവും പേടിപ്പെടുത്തുന്ന ഘട്ടം സമൂഹവ്യാപനം ആണ് .സമൂഹവ്യാപനംതടയാനായാൽ പകർച്ചവ്യാധിയെ ഒരു പരിധി വരെ പിടിച്ചു കെട്ടാൻ സാധിക്കും.

ഇരവിപേരൂര്‍ – കണ്ടല്ലൂര്‍ മണ്ണില്‍ സെനി ചാക്കോ (50) നിര്യാതനായി. ശവസംസ്‌കാരം പിന്നീട് ഇരവിപേരൂര്‍ സെന്റ് മേരീസ് ക്‌നാനായ പള്ളിയില്‍ നടത്തും.

മലങ്കര സുറിയാനി ക്‌നാനായ അസോസിയേഷന്‍ അംഗമായും, അയര്‍ലന്‍ഡ് ക്‌നാനായ യാക്കോബായ ഇടവകയുടെ ട്രസ്റ്റിയായും. മസ്‌കറ്റിലെ ക്‌നാനായ കമ്മ്യൂണിറ്റിയുടെ ഭരണസമിതി അംഗവുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

കണ്ടല്ലൂര്‍മണ്ണില്‍ പി. ചാക്കോയുടെയും. വെണ്ണിക്കുളം കൈതാരത്ത് പുത്തന്‍ പീടികയില്‍ ജൈനമ്മയുടേയും മകനാണ്. ഭാര്യ- കുറിച്ചി ചെറുവേലില്‍ ജിഷ സെനി (അയര്‍ലന്‍ഡ്), നികിത സെനി ( മെഡിക്കല്‍ വിദ്യാര്‍ത്ഥി, അയര്‍ലന്‍ഡ് ), നിഖില്‍ സെനി, എന്നിവര്‍ മക്കളാണ്. ഇരവിപേരൂര്‍ നെല്ലാട് – കണ്ടല്ലൂര്‍ മണ്ണില്‍ ഗ്ലാസ് ഹൗസ് ഉടമ സജി ചാക്കോ, റാന്നി മേപാരത്തില്‍ സോണു ജിക്കു, എന്നിവര്‍ സഹോദരങ്ങള്‍ ആണ്.

യു.കെ യിലെ മലയാളി സമൂഹത്തെ ഞെട്ടിച്ചു വീണ്ടും മരണം. ലണ്ടനിലെ വെംബ്ലിയില്‍ താമസിക്കുന്ന ഇക്ബാല്‍ പുതിയകത്ത് (56) ആണ് ഇന്ന് ഉച്ചക്ക് മരണപ്പെട്ടത്. തൃശൂര്‍ ചാവക്കാട് സ്വദേശിയായ ഇക്ബാലിന് ഇന്ന് രാവിലെ ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇദ്ദേഹത്തിനു ഭാര്യയും രണ്ടു കുട്ടികളുമാണുള്ളത് .

ഡോര്‍ചസ്ടര്‍ ഹോട്ടലില്‍ ഷെഫ് ആയി ജോലി ചെയ്തു വരികയായിരുന്നു. ഏതാനും ആഴ്ചകളായി ശ്വാസ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ മരണം കോവിഡുമായി ബന്ധപ്പെട്ടാണോ എന്ന് അറിവായിട്ടില്ല.

മയ്യിത്ത് പീസ് ഓഫ് ഗാര്‍ഡന്‍ ഖബറിസ്സ്ഥാനില്‍ മറവടക്കും. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
സമസ്ത ലണ്ടന്‍ കൾച്ചറൽ സെന്റർ ജോയിന്റ് സെക്രട്ടറി ആയിരുന്നു ഇദ്ദേഹം, സമസ്തയുമായി ബന്ധപ്പെട്ട സാമൂഹ്യ പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു പരേതനായ ഇക്ബാൽ.

മകളോടൊപ്പം ലണ്ടനിൽ താമസിക്കുകയായിരുന്ന കൊല്ലം ഓടനാവട്ടം സ്വദേശി റിട്ടയേർഡ് അദ്ധ്യാപിക ഇന്ദിര (72) ആണ് മരിച്ചത്.

ഓടനാവട്ടം കട്ടയിൽ ദേവി വിലാസത്തിൽ പരേതനായ റിട്ട. അസിസ്റ്റന്റ് അഗ്രികൾച്ചറൽ ഓഫിസർ ചെല്ലപ്പന്റെ ഭാര്യ യാണ് മരിച്ച ഇന്ദിര. സ്കൂളിൽ നിന്നാണു വിരമിച്ചത്. മൂത്തമകൾ ദീപ, മരുമകൻ ദീപക് എന്നിവർക്കൊപ്പം 6 മാസമായി ലണ്ടനിലായിരുന്നു താമസം. മരണകാരണം കോവിഡ്-19 ആണോ എന്ന് സംശയികുന്നു.

കോവിഡ് രോഗം ബ്രിട്ടനെ പിടിച്ചുലച്ച പശ്ചാത്തലത്തിൽ ബ്രിട്ടിഷ് ജനതയ്ക്ക് ആത്മധൈര്യം പകർന്ന് എലിസബത്ത് രാജ്ഞി. ബ്രിട്ടിഷ് സമയം രാത്രി എട്ടിനാണ് രാജ്ഞി രാജ്യത്തെ അഭിസംബോധന ചെയ്തത്. വിൻസർ കൊട്ടാരത്തിൽ മുൻകൂട്ടി റെക്കോർഡ് ചെയ്ത സന്ദേശം ടെലിവിഷൻ, റേഡിയോ, സോഷ്യൽ മീഡിയ എന്നിവയിലൂടെ പുറത്തുവിടുകയായിരുന്നു.‘ഈ വെല്ലുവിളിയോട് നമ്മൾ എങ്ങനെ പ്രതികരിച്ചുവെന്നതിൽ വരുംവർഷങ്ങളിൽ ഏവർക്കും അഭിമാനിക്കാനാകുമെന്നു കരുതുന്നു. നമ്മുടെ തലമുറ ശക്തരായിരുന്നെന്നു പിന്നാലെ എത്തുന്നവർ പറയും. ഇത് നമ്മുടെ സാധാരണ ജീവിതത്തെ ബാധിക്കുന്ന സമയമാണ്. ദുഃഖവും സാമ്പത്തിക ബുദ്ധിമുട്ടുകളും നിരവധി മാറ്റങ്ങളും രാജ്യത്തിന് വെല്ലുവിളിയുയർത്തുന്ന സമയം. ഈ വേളയിൽ നമുക്കു പിന്തുണ നൽകുന്ന ആരോഗ്യപ്രവർത്തകർക്ക് നന്ദി പറയാം. വീടുകളിൽ നിന്നകന്ന് സേവനരംഗത്ത് സജീവമായി അവർ നമ്മളെ തുണയ്ക്കുന്നു.

സാധാരണ നിലയിൽ രാജ്യത്തെ മടക്കിയെത്തിക്കാൻ ഓരോ മണിക്കൂറും പരിശ്രമിക്കുന്ന ആരോഗ്യപ്രവർത്തകരെ പിന്തുണയ്ക്കുന്നതിൽ രാജ്യവും എന്നൊടൊപ്പം ചേരുമെന്നതിൽ സംശയമില്ല. ഒന്നിച്ചാണ് നാം ഈ രോഗത്തെ നേരിടുന്നത്. ഐക്യത്തോടെ, പ്രതിജ്ഞാബദ്ധതയോടെ നിലകൊണ്ട് നമുക്കിത് മറികടക്കാനാകും. ഭൂതകാലത്തിൽ നമ്മൾ ആരായിരുന്നു എന്നതിലല്ല വർത്തമാനകാലത്തിലും ഭാവിയിലുമാണ് ആ അഭിമാനം ഉറപ്പിക്കേണ്ടത്. കോമൺവെൽത്ത് രാജ്യങ്ങളിലും ലോകമെമ്പാടുമുള്ള ജനം മറ്റുള്ളവരെ സഹായിക്കാൻ ഒത്തുചേരുന്ന കാഴ്ച ഹ‌ൃദയം കവരുന്നു.

ഭക്ഷണവും മരുന്നുമെത്തിക്കുന്നതിൽ തുടങ്ങി അയൽക്കാരെ കരുതുന്നതിലും ബിസിനസ് സംരംഭങ്ങൾ ദുരിതാശ്വാസത്തിനായി മാറ്റിവയ്ക്കുന്നതുമൊക്കെ നമുക്കു കാണാനാകും. മുൻപു നേരിട്ട ബുദ്ധിമുട്ടുകളെക്കാൾ ഏറെ വ്യത്യസ്തമാണ് കൊറോണ വൈറസ് ഉയർത്തുന്ന വെല്ലുവിളി. ലോകമെമ്പാടും ഉണ്ടായ ശാസ്ത്രമുന്നേറ്റവും സാന്ത്വനനീക്കങ്ങളുമെല്ലാം പൊതുവായ ഒരു ലക്ഷ്യത്തിനാണ്. ആഗോളതലത്തിൽ കൊറോണ വൈറസ് പ്രതിരോധിക്കാനുള്ള ആ നീക്കങ്ങളിൽ നമുക്കും പങ്കാളികളാവാം.’

ശുഭദിനങ്ങൾ മടങ്ങി വരുമെന്ന ശുഭാപ്തിവിശ്വാസത്തോടെയാണ് രാജ്ഞി അഭിസംബോധന അവസാനിപ്പിച്ചത്. രണ്ടാം ലോകമഹായുദ്ധ വേളയിൽ പ്രശസ്ത ഇംഗ്ലിഷ് ഗായിക വെറ ലിൻ പാടിയ പ്രശസ്തമായ ‘വീ വിൽ മീറ്റ് എഗെയ്ൻ’ എന്ന വരികൾ എടുത്തുപറഞ്ഞായിരുന്നു ഇത്.

കോവിഡ് 19 സ്ഥിരീകരിച്ച് 10 ദിവസം കഴിഞ്ഞിട്ടും നിരന്തരമായി രോഗ ലക്ഷണങ്ങള്‍ കാണിച്ചുകൊണ്ടിരിക്കുന്ന യു കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയെ ടെസ്റ്റുകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന് ഡൌണിങ് സ്ട്രീറ്റ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ മാര്‍ച്ച് 27നാണ് ബോറിസ് ജോണ്‍സണ് കോവിഡ് സ്ഥിരീകരിച്ചത്.

അതേസമയം കോവിഡ് വലിയ തോതില്‍ മരണം വിതയ്ക്കുന്ന യൂറോപ്പിലെ മറ്റൊരു രാജ്യമായി യു കെ മാറുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 621 പേരാണ് രാജ്യത്ത് മഹാമാരി ബാധിച്ച് മരിച്ചത്. ഇതോടെ യു കെയിലെ ആകെ മരണ സംഖ്യ 5000 കടന്നു.

അതേ സമയം കോവിഡ് പ്രതിരോധ നടപടികള്‍ ഡൊണാള്‍ഡ് ട്രംപ് ശക്തിപ്പെടുത്തി. മലേറിയ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിനിന്റെ 29 മില്ല്യണ്‍ ഡോസ് യു എസ് ഗവണ്‍മെന്‍റ് ഓര്‍ഡര്‍ നല്കി ക്കഴിഞ്ഞു. കോവിഡ് ചികിത്സയ്ക്കായി ഈ മരുന്ന് നിഷ്കര്‍ഷിക്കുന്നില്ലെങ്കിലും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗികളോട് അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കും നല്‍കാന്‍ ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഇതിനകം മൂന്നര ലക്ഷം പേരാണ് അമേരിക്കയില്‍ കോവിഡ് ബാധിതരായിട്ടുള്ളത്. മരണ സംഖ്യ 10,000ത്തിനോട് അടുക്കുന്നതായാണ് ഏറ്റവു പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. അമേരിക്കയെ വേവലാതിപ്പെടുത്തുന്ന ഏറ്റവും പ്രധാന രോഗ മുക്തി നേടുന്നവരുടെ എണ്ണത്തിലുള്ള കുറവാണ്. ഇതുവരെ 18,000ഓളം ആളുകള്‍ മാത്രമാണു രാജ്യത്തു രോഗം ഭേദമായത്.

മാള്‍ട്ടയിലെ ഒരു കുടിയേറ്റ ക്യാമ്പില്‍ കോവിഡ് പടര്‍ന്ന് പിടിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ആയിരത്തോളം ആളുകളാണ് ദക്ഷിണ മാള്‍ട്ടയിലെ ഹല്‍ ഫാര്‍ ക്യാമ്പില്‍ ക്വാരന്‍റൈനില്‍ കഴിയുന്നത്. പോലീസും സൈന്യവും ക്യാമ്പിനെ വളഞ്ഞിരിക്കുന്നതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേ സമയം യൂറോപ്യന്‍ രാജ്യങ്ങളായ ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ പടര്‍ച്ച കുറയുന്നതിന്റെ സൂചനകള്‍ പുറത്തുവരുന്നത് ആശ്വാസം പകരുന്ന വാര്‍ത്തയാണ്.

ഇറ്റലിയില്‍ മാര്‍ച്ച് 19നു ശേഷമുള്ള ഏറ്റവും കുറവ് മരണം ഇന്നലെ രേഖപ്പെടുത്തി. 525 പേരാണ് രാജ്യത്തു ഇന്നലെ മരണപ്പെട്ടത്. ഇതോടെ രാജ്യത്തു രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 15,000 കടന്നു.

കഴിഞ്ഞ 24 മണിക്കൂറില്‍ സ്പെയിനില്‍ 674 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇത് മാര്‍ച്ച് 24നു ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ പ്രതി ദിന മരണ സംഖ്യയാണ്. രാജ്യത്തു ഇപ്പോള്‍ 12,641 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു കഴിഞ്ഞു.

യൂറോപ്പില്‍ ഏറ്റവും മാരകമായി രോഗം ബാധിച്ച ഫ്രാന്‍സില്‍ ഇന്നലെ 357 പേരാണ് മരണപ്പെട്ടത്. ഇവിടെ ഇതുവരെ 8078 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ലോകത്താകെ 12, 73,499 പേര്‍ കോവിഡ് ബാധിച്ചതായാണ് കണക്ക്. ഇതുവരെ 69,451 പേര്‍ മരിച്ചു കഴിഞ്ഞു.

തന്റെ ജീവിതത്തിന്റെ ഉയർച്ചയിലും താഴ്ചകളിലും എല്ലാമായിരുന്ന പ്രിയതമയുടെ അപ്രതീക്ഷിതമായ വിയോഗത്തില്‍ തകര്‍ന്നിരിക്കുകയാണ് ഞായറാഴ്ച രാവിലെ അയർലണ്ടിലെ ഡ്രോഗഡയിൽ നിര്യാതയായ ബീന എലിസബത്ത് ജോര്‍ജിന്റെ ഭര്‍ത്താവ് കുറുപ്പന്തറ പഴഞ്ചിറ കുടുംബാംഗം ജോർജ്ജ് പോള്‍. കുട്ടികളെക്കുറിച്ചുള്ള ഒരായിരം വർണ്ണങ്ങൾ കാത്തുസൂക്ഷിച്ച് കുടുംബത്തിലെ കെടാ വിളക്കായി കത്തി നില്‍ക്കുന്ന ഒരു സ്‌നേഹ ദീപത്തിന്റെ ഓര്‍മ്മയിലാണ് ജോർജ്ജ് പോൾ.

ഞായറാഴ്ച്ച രാവിലെ ആകസ്മികമായി വിട പറഞ്ഞ പ്രിയ ഭാര്യയുടെ അവസാന ദിനങ്ങൾ അനുസ്മരിക്കുകയാണ് ജോർജ്. കോവിഡ് 19 എന്ന മഹാമാരി കള്ളനെപ്പോലെ ഒരു കൊച്ചു കുടുംബത്തിന്റെ വേദനയുടെ ആഴം വർദ്ധിപ്പിക്കുക ആണ് ചെയ്‌തത്‌. വേണ്ടപ്പെട്ടവരുടെ വേർപാട് നൽകുന്ന വേദനയുടെ ആഴം ആർക്കും അളക്കുവാൻ സാധിക്കുന്നതിനും അപ്പുറത്താണ് എന്ന യാഥാർത്യം ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുകയായിരുന്നു.

ആശുപത്രിയില്‍ രണ്ടാം വട്ടം പോകുമ്പോഴും ബീനയ്ക്ക് നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു. അര്‍ബുദ രോഗത്തിന്റെ ചികിത്സയില്‍ ഇരിക്കവേയാണ് പനി പിടിപെട്ടത്. പനിയെ തുടര്‍ന്ന് ബീന ജോലി ചെയ്തു കൊണ്ടിരുന്ന ഡ്രോഗഡയിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് ഹോസ്പിറ്റലില്‍ തന്നെ അഡ്മിറ്റ് ആയി. പനി കുറയുന്നില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ നടത്തിയപ്പോള്‍ ന്യൂമോണിയ ആണെന്ന് കണ്ടെത്തിയിരുന്നു. ഇതിനിടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് മൂന്നാം ദിവസം തന്നെ കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. അപ്പോള്‍ നെഗറ്റീവ് ആയിരുന്നു റിസള്‍ട്ട്. അത് കൊണ്ട് കോവിഡ് വൈറസ് പേടിയില്ലാതെയാണ് ആശുപത്രിയില്‍ പിന്നീടുള്ള ദിവസങ്ങള്‍ കഴിഞ്ഞത്.ആ ദിവസങ്ങള്‍ അവിസ്‌മരണീയ നിമിഷങ്ങൾ ആണ് എനിക്ക് നൽകിയത്. എനിക്ക് മറക്കാന്‍ കഴിയാത്ത ദിവസങ്ങള്‍. ഞാന്‍ എപ്പോഴും ബീനയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. ഭക്ഷണത്തിന്റെ കാര്യത്തിലൊക്കെ ബീന വളരെ സെലക്ടീവ് ആയിരുന്നു. ഐറിഷ് ഭക്ഷണങ്ങളോട് ഒട്ടും താത്പര്യം ഉണ്ടായിരുന്നില്ല. ഞാന്‍ വീട്ടില്‍ നിന്നും കൊണ്ടുവന്നിരുന്ന കഞ്ഞിയും, നാടന്‍ ഭക്ഷണങ്ങളും മാത്രമായിരുന്നു അവള്‍ കഴിച്ചിരുന്നത്.

ആശുപത്രി ബെഡിന് സമീപം ബീനയുടെ കൈയ്യില്‍ പിടിച്ച് ഞാന്‍ മണിക്കൂറുകളോളം ഒരേയിരുപ്പ് ഇരിക്കുമായിരുന്നു. ആ കരസ്പര്‍ശം അവള്‍ക്ക് ഒരു പുതു ജീവനും ധൈര്യവും നല്‍കിയിരുന്നു എന്ന് എനിക്കും തോന്നി. മക്കളെ കുറിച്ചായിരുന്നു അവളുടെ സ്വപ്നങ്ങള്‍ മുഴുവന്‍. എന്റെ പുറം വേദനയും, ശരീരവേദന എല്ലാം  ഞാന്‍ മറന്നു പോയി. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളജിലെ മുന്‍ അധ്യാപകനായിരുന്നു  ജോര്‍ജ്ജ്.

എന്റെ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ മറ്റാരേക്കാളും വ്യക്തമായി അറിഞ്ഞിരുന്ന ബീന, ഞാനറിയാതെ ആശുപത്രി സ്റ്റാഫിനോട് പറഞ്ഞ് ചാഞ്ഞിരിക്കാവുന്ന ഒരു ചെയര്‍ സംഘടിപ്പിച്ചു. മറ്റാര്‍ക്കും ലഭിക്കാത്ത ഒരു സൗകര്യം ആയിരുന്നു അത്.. 17 ദിവസങ്ങള്‍ക്ക് ശേഷം കഴിഞ്ഞയാഴ്ചയാണ് ആശുപത്രി വിട്ടത്. അപ്പോഴേയ്ക്കും ന്യൂമോണിയ പൂര്‍ണ്ണമായും ഭേദമായിരുന്നു.

എന്നാല്‍ ആശുപത്രിയില്‍ നിന്നും വന്നതിന്റെ രണ്ടാം ദിവസം തന്നെ ബീനക്ക് വീണ്ടും പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹോസ്പിറ്റലിലേക്ക് വിളിച്ചു. ശ്വാസതടസവും ഉണ്ടായിരുന്നു. വീണ്ടും അഡ്മിറ്റാവാനുള്ള ഉപദേശം കിട്ടിയതോടെയാണ് തിരികെ പോയത്. ഐസലേഷന്‍ റൂമിലാണെണെങ്കിലും, അന്ന് പകല്‍ മുഴുവന്‍ ഞാന്‍ ബീനയ്‌ക്കൊപ്പം കൈപിടിച്ച് ഇരുന്നു. അന്ന് തന്നെ കോവിഡ് ടെസ്റ്റിനുള്ള പരിശോധന വീണ്ടും നടത്തി. ആശുപത്രി കാന്റീനിലെ ഭക്ഷണം അവള്‍ക്ക് കഴിക്കാന്‍ കഴിയില്ല എന്ന് എനിക്കറിമായിരുന്ന ഞാന്‍ വീണ്ടും വീട്ടില്‍ പോയി കഞ്ഞി കൊണ്ടുവന്ന് സ്പൂണില്‍ കോരി കൊടുത്തു. രാത്രി വൈകിയതിനാൽ രാവിലെ തന്നെ എത്താമെന്ന് പറഞ്ഞ് യാത്ര പറയുമ്പോള്‍ അവള്‍ക്ക് പൂര്‍ണ്ണ ബോധമുണ്ടായിരുന്നു.

പനി മുന്‍ ദിവസത്തേക്കാള്‍ കുറഞ്ഞിരുന്നു, അത് കൊണ്ട് തന്നെ ഞങ്ങള്‍ പ്രതീക്ഷയിലായിരുന്നു. രാത്രിയില്‍ തന്നെ പക്ഷെ ആശുപത്രിയില്‍ നിന്നും വിളി വന്നു. ബീനയ്ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ട് നിങ്ങള്‍ ആശുപത്രിയിലേയ്ക്ക് വരേണ്ടതില്ല എന്ന് ആശുപത്രിയിൽ നിന്നും അറിയിപ്പ് വന്നു. മനസ് തകര്‍ന്നു പോയ സമയമായിരുന്നു. രാജ്യത്തിന്റെ കോവിഡ് പ്രോട്ടക്കോള്‍ ലംഘിക്കാന്‍ ആവില്ലായിരുന്നു. അപ്പോഴേയ്ക്കും എനിക്കും ചുമയും, തൊണ്ടവേദനയും ശക്തമായിരുന്നു. ഈ അവസ്ഥയില്‍ എനിക്കും പ്രാര്‍ത്ഥിക്കാന്‍ മാത്രമേ ആവുകയുള്ളൂ എന്ന യാഥാർത്യം മനസ്സിലാക്കാൻ ഞാൻ ശ്രമിക്കുകയായിരുന്നു.

എങ്കിലും കഴിയുമ്പോഴൊക്കെ ആശുപത്രിയിലെ പരിചയക്കാരെ ഒക്കെ വിളിച്ച് ബീനയെ നോക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടിരുന്നു. എനിക്ക് ഏറ്റവും സങ്കടം അവള്‍ക്ക് ഇഷ്ടപെട്ട ഭക്ഷണം പോലും കഴിക്കാനാവാതെ അവള്‍ പട്ടിണിയാവുമല്ലോ എന്നതായിരുന്നു. ഇങ്ങനെ ഒരു അവസ്ഥയാണ് ബീനയെ കാത്തിരിക്കുന്നത് എന്നത് എന്റെ ചിന്തകൾക്ക് അപ്പുറമായിരുന്നു

ശനിയാഴ്ച വൈകിട്ട് ആശുപത്രിയിലേയ്ക്ക് വിളിക്കുമ്പോള്‍, പക്ഷെ എനിക്ക് എന്തോ ഒരു പൊരുത്തക്കേട് തോന്നി. ബീന അപകടനിലയിൽ എത്തി എന്ന് തന്നെയാണ് ആശുപത്രി സ്റ്റാഫിന്റെ സംസാരത്തിൽ നിന്നും എനിക്ക് മനസിലായത്. രാവിലെ ആറരയോടെയാണ് ഒരിക്കിലും കേൾക്കാൻ ആഗ്രഹിക്കാത്തതും ഉൾക്കൊള്ളുവാൻ വളരെബുദ്ധിമുട്ടുള്ളതുമായ മരണവിവരം ആശുപത്രിയില്‍ നിന്നും അറിയിച്ചത്.

സംസ്‌കാര ചടങ്ങുകളില്‍ കുടുംബാംങ്ങള്‍ക്ക് പങ്കെടുക്കാനാവുമെങ്കിലും, ഐസലേഷന്‍ നിയമങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കാത്തിരിക്കുകയാണ് ജോര്‍ജ്ജും മക്കളായ ബള്‍ഗേറിയയില്‍ നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ റോസ്മിയും, ആന്‍മിയും. റോസ്മി ബള്‍ഗേറിയയില്‍ തന്നെയാണ് ഇപ്പോഴും ഉള്ളത്. അയര്‍ലണ്ടിലേക്ക് എത്താനായുള്ള പരിശ്രമങ്ങളിലാണ് റോസ്മി. ആന്‍മി, ലോക് ഡൗൺ ആരംഭിക്കുന്നതിന് മുമ്പേ തന്നെ അയര്‍ലണ്ടില്‍ എത്തിയിരുന്നു.

പാലാ പൂവരണി പുല്ലാട്ട് മാണികുട്ടി ചിന്നമ്മ ദമ്പതികളുടെ മകളാണ്. ടിറ്റി, ഷിബു , മനു, തോമസ്, ജോര്‍ജി എന്നിവരാണ് സഹോദരങ്ങള്‍. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി . സംസ്‌കാരം ഐറിഷ് സര്‍ക്കാരിന്റെ കൊറോണ സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾക്ക് അനുസരിച്ചു നടത്താനുള്ള ക്രമീകരണങ്ങള്‍ നടന്നുവരുന്നു. സമയം തീരുമാനമായിട്ടില്ല.

നാവനിലായിരുന്നു ബീന ആദ്യം ജോലി ചെയ്തത്. പിന്നീട് കെല്‍സിലെ നഴ്‌സിംഗ് ഹോമിലേക്ക് ജോലി മാറിയ ബീന കഴിഞ്ഞ 10 വര്‍ഷങ്ങളായി ദ്രോഗഡ ഔര്‍ ലേഡി ആശുപത്രിയില്‍ സേവനമനുഷ്ഠിക്കുകയായിരുന്നു. 58 വയസായിരുന്നു. അയര്‍ലണ്ടില്‍ എത്തുന്നതിന് മുന്പ് കേരളാ സര്‍ക്കാരിന്റെ പാലാ പൈകയിലെ ഗവ. ആശുപത്രിയില്‍ നഴ്‌സായിരുന്നു ബീന ജോര്‍ജ്.

ലണ്ടൻ ∙ മഹാമാരിയായ കൊറോണ പടരുന്നതിനു കാരണം 5ജി മൊബൈൽ ടെലികമ്യൂണിക്കേഷനാണെന്ന പ്രചാരണത്തെ തുടർന്നു ടവറുകൾ കത്തിച്ച് യുകെയിലെ ഒരു വിഭാഗം ജനങ്ങൾ. സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്ന വ്യാജസിദ്ധാന്തം വിശ്വസിച്ചാണു ജനം ടവർ കത്തിക്കുന്ന അവസ്ഥയിലെത്തിയത്. 5ജിയും കൊറോണയും തമ്മിൽ ബന്ധമുണ്ടെന്നു പ്രചരിക്കുന്ന സംഭവത്തിൽ യുകെ അന്വേഷണം ആരംഭിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു. കൊറോണയുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന ഗൂഢസിദ്ധാന്തങ്ങളിൽ പുതിയതും അപകടകരവുമാണു യുകെയിലേതെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

സംഭവത്തിൽ പ്രതികരണവുമായി യുകെ സർക്കാരിലെ ഡിജിറ്റൽ, കൾച്ചർ, മീഡിയ, സ്പോർട്ട് (ഡിസിഎംഎസ്) വകുപ്പ് രംഗത്തെത്തി. ‘ഓൺലൈനിൽ 5ജി–കൊറോണ ബന്ധത്തെപ്പറ്റി വ്യാജവിവരം പരക്കുന്നതായി അറിഞ്ഞു. ഇതിൽ വിശ്വാസയോഗ്യമായ ഒന്നുമില്ല’– ഡിസിഎംഎസ് ട്വിറ്ററിൽ വ്യക്തമാക്കി. കോവിഡ് രോഗത്തിന്റെ പ്രതിസന്ധിയ്ക്കിടയിൽ വീടിനകത്തു കഴിയുന്നവർക്കും ആരോഗ്യപ്രവർത്തകർക്കും മറ്റും ആശയവിനിമയത്തിനും വാർത്തകളും വിവരങ്ങളും അറിയാനും പങ്കുവയ്ക്കാനും വലിയ ആശ്രയമാണു മൊബൈൽ ഫോണുകൾ. ടവറുകൾക്ക് ആളുകൾ കൂട്ടത്തോടെ തീയിടുമ്പോൾ മൊബൈൽ സേവനം നിലയ്ക്കുകയും കൂടുതൽ കുഴപ്പങ്ങൾക്കു കാരണമാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ബർമിങ്ങാം, ലിവർപൂൾ, മെർസിസൈഡിലെ മെല്ലിങ് എന്നിവിടങ്ങളിലെ ടവറുകളാണു തീയിട്ടത്. കഴിഞ്ഞ ദിവസം ബർമിങ്ങാമിൽ ബ്രിട്ടനിലെ ഏറ്റവും വലിയ ടെലികോം കമ്പനിയുടെ ടവറുകളും ആൾക്കൂട്ടം കത്തിച്ചിരുന്നു. പലയിടത്തും ടെലികോം ജീവനക്കാരെ ജനം അസഭ്യം പറഞ്ഞതായും റിപ്പോർട്ടുണ്ട്. ‘വിഡ്ഢിത്തമാണിത്, അപകടകരമായ മണ്ടത്തരം’ എന്നാണു ജനം ടവറുകൾക്കു തീയിടുന്നതിനെപ്പറ്റി ബ്രിട്ടിഷ് കാബിനറ്റ് ഓഫിസർ മിനിസ്റ്റർ മൈക്കിൾ ഗോവ് അഭിപ്രായപ്പെട്ടത്. 5ജി–കൊറോണ സിദ്ധാന്തം ശുദ്ധ അസംബദ്ധമാണെന്നും വ്യാജവാർത്ത സൃഷ്ടിക്കുന്ന അപകടത്തിന് തെളിവാണിതെന്നും ദേശീയ മെഡിക്കൽ ഡയറക്ടർ സ്റ്റീഫൻ പോവിസ് പറഞ്ഞു.

ഡബ്ലിന്‍ : കൊറോണവൈറസ് ബാധയെ തുടര്‍ന്ന് അയര്‍ലണ്ടില്‍ മലയാളി നഴ്‌സ് മരണപ്പെട്ടു. ജോര്‍ജ് പോളിന്റെ ഭാര്യയാണ്. മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ രണ്ട് പെണ്‍മക്കളാണ് ഇവര്‍ക്കുള്ളത്.

ദ്രോഗഡ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു,കോട്ടയം കുറുപ്പന്തറ സ്വദേശി ബീനാ ജോര്‍ജാണ് മരണപ്പെട്ടത്. 54 നാല് വയസായിരുന്നു. ഇന്ന് രാവിലെയാണ് മരണം ഉണ്ടായത്.

അര്‍ബുദ ബാധയെതുടര്‍ന്ന് നേരത്തെ ചികിത്സയില്‍ ആയിരുന്നു. കഴിഞ്ഞ മാസം മുതല്‍ ഡ്യൂട്ടിയില്‍ നിന്നും അവധിയില്‍ ആയിരുന്നു.

കോവിഡ് സ്ഥിരീകരിച്ചിട്ട് രണ്ട് രണ്ട് ദിവസത്തിനുള്ളിൽ ആണ് മരണം സംഭവച്ചിരിക്കുന്നത്.

മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം ഐറിഷ് സര്‍ക്കാരിന്റെ കൊറോണ പ്രോട്ടോക്കോള്‍ അനുസരിച്ചു നടത്തപ്പെടാനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ശവസംസ്ക്കാര  സമയം പിന്നീട് മാത്രമേ തീരുമാനിക്കുകയുള്ളു.

related news.. അയർലണ്ടിൽ മരിച്ച ബീനയുടെ ഭർത്താവായ ജോർജ്ജിന്റെ വാക്കുകൾ മലയാളികളുടെ നൊമ്പരമാകുന്നു… “ആശുപത്രി കിടക്കയുടെ സമീപം ഇരുന്ന് ബീനയുടെ കൈയ്യില്‍ മുറുക്കി പിടിച്ചപ്പോൾ അവളുടെ കണ്ണുകളിൽ ഒരു പുതുജീവനും ധൈര്യവും ഞാൻ കണ്ടിരുന്നു…” എന്നാൽ നഴ്സുമാർ വിളിച്ച ആ സംഭാഷണത്തിൽ ഞാൻ അപകടം തിരിച്ചറിഞ്ഞു..

RECENT POSTS
Copyright © . All rights reserved