സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ജനക്കൂട്ടത്തിനിടയിലേക്ക് കൃത്യമായി എത്തി ആളുകളെ കുത്തി പരിക്കേൽപ്പിക്കുന്നതിനിടയിൽ കൊലപ്പെടുത്തിയ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. പ്രതി തീവ്രവാദ ബന്ധങ്ങൾക്ക് മൂന്ന് വർഷവും നാലു മാസവും ശിക്ഷ അനുഭവിച്ച ശേഷം ജനുവരിയിൽ പുറത്തിറങ്ങിയ ഇരുപത് വയസ്സുകാരൻ സുദേഷ് അമ്മൻ. ലണ്ടനിലെ സ്ട്രീതേം ഹൈ സ്ട്രീറ്റിൽ വച്ചാണ് ഇയാൾ ആളുകളെ കത്തിയുമായി എത്തി കുത്തി പരിക്കേൽപ്പിച്ചത്. സംഭവത്തിൽ മൂന്നു പേർക്ക് പരിക്കേറ്റിരുന്നു. ഒരാളുടെ നില അതീവ ഗുരുതരം ആയിരുന്നു. പോലീസ് ഈ സംഭവത്തെ ഇസ്ലാമിക ബന്ധമുള്ള തീവ്രവാദ പ്രവർത്തനമായാണ് വിലയിരുത്തുന്നത്. പ്രതി തീവ്രവാദ ബന്ധങ്ങൾക്ക് ശിക്ഷ അനുഭവിച്ചതിനാലാണ് പോലീസ് ഈ നിഗമനത്തിൽ എത്തിച്ചേർന്നത് . ഇത്തരം തീവ്രവാദ ബന്ധമുള്ള വരെ കൈകാര്യം ചെയ്യുവാൻ പുതിയ നിയമ നിർമ്മാണ സംവിധാനങ്ങൾ നടപ്പിലാക്കുമെന്നു പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി.
തീവ്രവാദ പ്രവർത്തനങ്ങൾക്കെതിര ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടികൾ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇത്തരത്തിലുള്ളവരുടെ ശിക്ഷാകാലാവധി നീട്ടുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. പ്രതി ഒരു കടയിൽ എത്തി ആളുകളെ കുത്തി പരുക്കേൽപ്പിച്ചു തുടങ്ങുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഉടൻ തന്നെ പോലീസും, ആംബുലൻസ് സർവീസും സ്ഥലത്തെത്തി.
പ്രതി മൂന്നു വർഷവും നാലു മാസവുമായി തീവ്രവാദ ബന്ധത്തിന് ജയിൽ ശിക്ഷ അനുഭവിക്കുകയാണ്. 2018 മെയിൽ ആണ് അദ്ദേഹത്തെ ആദ്യമായി അറസ്റ്റ് ചെയ്തത്. പോലീസിന്റെ സമയോചിതമായ ഇടപെടൽ മൂലമാണ് കൂടുതൽ പേരുടെ ജീവന് ഹാനി ഉണ്ടാകാതിരിക്കാനുള്ള പ്രധാന കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
സ്വന്തം ലേഖകൻ
സ്റ്റോക്ക്-ഓൺ-ട്രെന്റ് : സ്റ്റോക്ക്-ഓൺ-ട്രെന്റിലെ കുടുംബങ്ങൾ പട്ടിണിയുടെ നടുവിൽ. ബേബി ഫുഡ് കഴിച്ചാണ് അവർ ജീവിച്ചുപോകുന്നതെന്ന് വാർത്തകൾ. പട്ടിണിയിൽ കഴിയുന്ന അനേകം കുടുംബങ്ങൾക്ക് നാപ്പി പ്രൊജക്റ്റ് ചാരിറ്റി ആണ് ബേബി ഫുഡ് വിതരണം ചെയ്യുന്നത്. കുടുംബങ്ങളെ സഹായിക്കാൻ നഗരത്തിൽ ഒന്നുമില്ലാത്ത അവസ്ഥയാണെന്നും ചിലർ കഠിന ദാരിദ്ര്യം അനുഭവിക്കുകയാണെന്നും ചാരിറ്റി സ്ഥാപക ഹെയ്‌ലി ജോൺസ് പറഞ്ഞു. ഭവനത്തിൽ ഒന്നും ഇല്ലാത്തതിനാൽ ബേബി ഫുഡ് കഴിച്ചാണ് അവർ ജീവിതം തള്ളിനീക്കുന്നതെന്ന് ഹെയ്‌ലി പറഞ്ഞു.
കഴിഞ്ഞ ഒന്നര വർഷമായി പ്രവർത്തിച്ചുവരുന്ന പ്രൊജക്റ്റ് ആദ്യ ഘട്ടത്തിൽ ഇരുപത് കുടുംബങ്ങളെ ആണ് പദ്ധതിയിൽ ഉൾപ്പെടുത്തി സഹായിച്ചത്. ഇപ്പോൾ 400ൽ അധികം കുടുംബങ്ങളെ അവർ സഹായിക്കുന്നു. 24 കാരിയായ മരിയ മുഹമ്മദിന്റെ ഭർത്താവിന് ടിബി രോഗം മൂലം ജോലി ചെയ്യാനാവാത്ത അവസ്ഥയിൽ ആയിരുന്നു. അതിനാൽ തന്നെ അവരുടെ 4 മാസം പ്രായമുള്ള മകന് വേണ്ടത്ര പരിചരണം നൽകാൻ കഴിയാതെ പോയി. മകന് കോട്ട് വാങ്ങാൻ പോലുമുള്ള പണം ഇല്ലായിരുന്നെന്ന് അമ്മ പറയുന്നു. ഈ അവസരത്തിലാണ് ക്രിസ്തുമസിന് ശേഷം നാപ്പി പ്രോജെക്ടിനെ അവർ സമീപിക്കുന്നത്. ആദ്യം പേടി ഉണ്ടായിരുനെങ്കിലും അവിടെ എല്ലാ സഹായങ്ങളും ലഭിക്കുന്നുണ്ടെന്ന് മരിയ പറഞ്ഞു. സ്റ്റോക്ക്-ഓൺ-ട്രെന്റ് സിറ്റി കൗൺസിലിനോട് ഈ അവസരത്തിൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വന്തം ലേഖകൻ
ഗ്ലോസ്റ്റർ : ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷന്റെ മുൻ സെക്രട്ടറിയായിരുന്ന ജിൽസ് പോളിന്റെ പിതാവ് ശ്രീ : റ്റി. ജെ. പൗലോസ് ( 84 ) നാട്ടിൽ വച്ച് നിര്യാതനായി . വാർദ്ധക്യ സഹജമായ രോഗത്താൽ ഇന്ന് ഉച്ചയ്‍ക്കായിരുന്നു അന്ത്യം . പിതാവിന്റെ രോഗവിവരമറിഞ്ഞ ജിൽസ് പോൾ ഇന്നലെ തന്നെ നാട്ടിലേയ്ക്ക് തിരിച്ചിരുന്നു . പരേതന്റെ ശവസംസ്കാരം ബുധനാഴ്ച്ച കണ്ണൂർ കരുവഞ്ചാൽ ലിറ്റിൽ ഫ്ലവർ പള്ളിയിൽ വച്ച് നടത്തപ്പെടും. പിതാവിന്റെ ശവസംസ്‌കാര ശുശ്രൂഷകളിൽ പങ്കെടുക്കുന്നതിനായി മരുമകൾ ബീന ജിൽസ് നാളെ രാവിലെ നാട്ടിലേയ്ക്ക് തിരിക്കും. ഭാര്യ : മറിയാമ്മ . മക്കൾ : ലില്ലിക്കുട്ടി , എൽസിറ്റ് , ജോസ് , ഷാർലെറ്റ് , റോസിറ്റ് .
ജിൽസ് പോളിന്റെ പിതാവ് ശ്രീ : റ്റി. ജെ. പൗലോസിന്റെ നിര്യാണത്തിൽ ജി എം എ കമ്മിറ്റി അനുശോചനം അറിയിച്ചു .
സ്വന്തം ലേഖകൻ
ലണ്ടൻ : എണ്ണിയാലൊടുങ്ങാത്ത പ്രതിഷേധങ്ങളുണ്ടാക്കിയ ബ്രെക്സിറ്റിന് അന്ത്യം. വെള്ളിയാഴ്ച അർധരാത്രിയോടെ യൂറോപ്യൻ യൂണിയനുമായുള്ള ബ്രിട്ടന്റെ സുദീർഘ ബന്ധമറ്റു. യൂറോപ്യൻ രാജ്യങ്ങളുടെ കൂട്ടായ്മ വിടുന്ന ആദ്യ രാജ്യമെന്ന പദവിയുമായാണ് യുകെ മടങ്ങുന്നത്. ബ്രെക്സിറ്റിന് ഒരു മണിക്കൂർ മുമ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ സമൂഹമാധ്യങ്ങളിൽ ഇപ്രകാരം കുറിച്ചു; “രാജ്യത്തെ ഒറ്റകെട്ടായി നിർത്തി ജനങ്ങളെ മുന്നോട്ട് നയിക്കും.” ബ്രെക്സിറ്റിന്റെ ഭാഗമായി വെള്ളിയാഴ്ച രാത്രി ആഘോഷങ്ങളും ബ്രെക്സിറ്റ് വിരുദ്ധ പ്രക്ഷോഭങ്ങളും നടന്നു. പലർക്കും ബ്രെക്സിറ്റ് പുതുപ്രതീക്ഷകളുടെ നിമിഷമാണ്. അതേസമയം മറ്റു ചിലർക്ക് ആശങ്കയുടെയും. ബ്രെക്സിറ്റിന് ഒരു മണിക്കൂർ മുമ്പ് രാഷ്‌ട്രത്തോട് നടത്തിയ പ്രസംഗത്തിൽ ഇത് ബ്രിട്ടന്റെ പുതിയ ഉദയം എന്നാണ് ജോൺസൺ വിശേഷിപ്പിച്ചത്.
നമ്മുടെ രാജ്യത്തിന്റെ ചരിത്രപരമായ നിമിഷമാണിതെന്ന് ബ്രെക്സിറ്റ് പാർട്ടി നേതാവ് നിഗൽ ഫരാഗ് പറഞ്ഞു. എല്ലാവരും അവസാനം വിജയികളാണെന്ന് മുൻ ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസും അഭിപ്രായപ്പെട്ടു. ഒരു ഭാഗത്ത് ആഘോഷങ്ങൾ നടക്കവേ, മറുഭാഗത്ത് പലരും ദുഃഖത്തിൽ ആയിരുന്നു. താൻ അതീവ ദുഖിതനാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ പറഞ്ഞു. യൂറോപ്യൻ യൂണിയനുമായി ഇപ്പോഴും ആഴത്തിലുള്ള ബന്ധം പുലർത്തുന്ന ദശലക്ഷക്കണക്കിന് ബ്രിട്ടീഷുകാരെക്കുറിച്ചാണ് താൻ ചിന്തിക്കുന്നതെന്ന് ബ്രിട്ടീഷ് പൊതുജനങ്ങൾക്കുള്ള ഒരു കത്തിൽ മാക്രോൺ പറഞ്ഞു. “നിങ്ങൾ യൂറോപ്യൻ യൂണിയൻ വിടുകയാണ്, പക്ഷേ നിങ്ങൾ യൂറോപ്പ് വിടുന്നില്ല. നിങ്ങൾ ഫ്രാൻസിൽ നിന്നോ അവിടുത്തെ ജനങ്ങളുടെ സൗഹൃദത്തിൽ നിന്നോ അകന്നുപോകുന്നില്ല.” വികാരനിർഭരനായി അദ്ദേഹം പറഞ്ഞു.
വാണിജ്യം, വ്യാപാരം, നയതന്ത്രം തുടങ്ങിയ കാര്യങ്ങൾ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന് ബ്രിട്ടന് അനുവദിച്ച സമയം 2020 ഡിസംബർ 31 വരെയാണ്. അതിനാൽ, അംഗത്വം ഒഴിവായെങ്കിലും ശേഷിക്കുന്ന 11 മാസക്കാലം ചില ഇടപാടുകൾ തടസ്സമില്ലാതെ നടത്താം. ഈ കാലയളവിൽ യൂറോപ്യൻ യൂണിയനിൽ ശേഷിക്കുന്ന 27 രാജ്യങ്ങളുമായി ബ്രിട്ടന് കരാറുകളുണ്ടാക്കാം. യൂറോപ്യൻ യൂണിയനുമായി സ്ഥിരമായ ഒരു സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടാനാണ് യുകെ ലക്ഷ്യമിടുന്നത്. ആ സമയപരിധി പ്രകാരം ഒരു കരാർ നേടുന്നതിനായി യുകെ കടുത്ത പോരാട്ടം നേരിടേണ്ടിവരുമെന്ന് യൂറോപ്യൻ യൂണിയൻ നേതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സ്റ്റോക്ക് ഓൺ ട്രെന്റ്: കഴിഞ്ഞ ഞായറാഴ്ച രാവിലെ പത്തു മണിക്ക് സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ തലവൻ മാർ ജോസഫ് സ്രാമ്പിക്കൽ പങ്കെടുത്ത ഇടവക ദിനത്തിന്റെ അവിസ്മരണീയമായ നിമിഷങ്ങൾ കോർത്തിണക്കി ലെൻസ് മേറ്റ് (lensmate media, Crewe) മീഡിയ തയ്യാറാക്കിയ മനോഹരമായ വീഡിയോ കാണാം.
[ot-video][/ot-video]
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- 47 വർഷം നീണ്ടുനിന്ന ബ്രിട്ടൻ- യൂറോപ്യൻ യൂണിയൻ ബന്ധം അവസാനിച്ചു. മൂന്നു വർഷത്തോളം നീണ്ടുനിന്ന റഫറണ്ടങ്ങളിലൂടെയാണ് ബ്രെക്സിറ്റ് നടപ്പിലാക്കുന്നത്. ഈ ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുമ്പോൾ, ഒരു ഭാഗത്ത് ബ്രെക്സിറ്റിനെ അനുകൂലിച്ച് ആഘോഷ പാർട്ടികളും, മറുഭാഗത്ത് ബ്രക്സിറ്റിനെതിരായ മുദ്രാവാക്യങ്ങളും സജീവമായിരുന്നു. സ്കോട്ട്‌ലൻഡിൽ രാത്രികാല പ്രതിഷേധങ്ങളും സജീവമായിരുന്നു. ലണ്ടനിലെ പാർലമെന്റ് സ്ക്വയറിൽ ബ്രെക്സിറ്റ് അനുകൂലികൾ തങ്ങളുടെ സന്തോഷം ആഘോഷിച്ചു. രാജ്യത്തെ പുരോഗതിയിലേക്ക് മുന്നോട്ട് നയിക്കും എന്ന ഉറപ്പാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നൽകുന്നത്. അനേകം ആളുകളുടെ പ്രതീക്ഷകളുടെയും, സ്വപ്നത്തിന്റെയും നടപ്പാകലാണ് ബ്രെക്സിറ്റ് എന്ന് പ്രധാനമന്ത്രി സോഷ്യൽ മീഡിയയിൽ കുറിച്ച കുറിപ്പിൽ വ്യക്തമാക്കി. എന്നാൽ ബ്രെക്സിറ്റ് നടപ്പിലാക്കുമ്പോൾ അതിന് അംഗീകരിക്കാത്തവരും ഉണ്ടെന്നത് വാസ്തവം ആണെന്നും അദ്ദേഹം പറഞ്ഞു.
ഇത് ഒരിക്കലും ഒരു അവസാനം അല്ലെന്നും, മറിച്ച് ഒരു പുതിയ തുടക്കം മാത്രമാണെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. യുകെയിൽ ഉടനീളം ബ്രെക്സിറ്റ് അനുകൂലികൾ ആഘോഷ പാർട്ടികൾ നടത്തി. ഇന്ന് ആഘോഷത്തിന്റെ രാത്രി ആണെന്ന് ബ്രെക്സിറ്റ് പാർട്ടി നേതാവ് പറഞ്ഞു. ഡിസംബർ 31 വരെ പരിവർത്തന കാലഘട്ടമാണ്. ഈ സമയങ്ങളിൽ ചില യൂറോപ്യൻ യൂണിയൻ നിയമങ്ങൾ നിലനിൽക്കുന്നതായിരിക്കും.
70 വർഷത്തെ ചരിത്രത്തിലാദ്യമായി ഒരു രാജ്യം യൂറോപ്യൻ യൂണിയൻ വിടുകയാണെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോണി അഭിപ്രായപ്പെട്ടു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ബ്രെക്സിറ്റിനെ അനുകൂലിച്ചിരുന്നു. അമേരിക്കയും ബ്രിട്ടനും ആയുള്ള ബന്ധം കൂടുതൽ ഊഷ്മളതയുള്ളതാക്കുമെന്ന് ബോറിസ് ജോൺസൺ വ്യക്തമാക്കി. അങ്ങനെ മൂന്നു വർഷങ്ങളോളം നീണ്ടുനിന്ന അഭ്യൂഹങ്ങൾക്ക് അന്ത്യം ആയിരിക്കുകയാണ്.
കടപ്പാട് : ദി ഗാര്‍ഡിയന്‍
യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രെക്‌സിറ്റ് ഹിതപരിശോധന ഫലം പുറത്തുവന്ന് മൂന്നര വര്‍ഷത്തോളമാകുമ്പോള്‍ ഇന്ന് ബ്രിട്ടന്‍ ഇ യു വിടുകയാണ്. മൂന്നര വര്‍ഷം നീണ്ട വലിയ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കും ചര്‍ച്ചകള്‍ക്കും രൂക്ഷമായി അഭിപ്രായ സംഘര്‍ഷങ്ങള്‍ക്കും ശേഷമാണ് യുകെ ഔദ്യോഗികമായി ഇ യു വിടുന്നത്. ബ്രെക്‌സിറ്റ് അനുകൂലികള്‍ ഇത് കാര്യമായി ആഘോഷിക്കുമ്പോള്‍ എതിര്‍ക്കുന്നവര്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ തിരക്കിലാണ് എന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സമാധാനം, സമൃദ്ധി, എല്ലാ രാഷ്ട്രങ്ങളുമായും സാഹോദര്യം എന്നിങ്ങനെ രേഖപ്പെടുത്തിയ മുപ്പത് ലക്ഷം 50 പൗണ്ട് നാണയങ്ങള്‍ ബ്രെക്‌സിറ്റിനെ അനുസ്മരിച്ച് ഇന്ന് മുതല്‍ വിനിമയത്തിലുണ്ടാകും. അടുത്തവര്‍ഷത്തോടെ ഇത്തരത്തിലുള്ള 70 ലക്ഷം നാണയങ്ങള്‍കൂടി വരും. ചാന്‍സിലര്‍ സാജിദ് ഡേവിഡിനാണ് ആദ്യ ബാച്ച് നാണയങ്ങള്‍ നല്‍കിയത്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ബ്രെക്‌സിറ്റ് നാണയങ്ങള്‍ നല്‍കും.
യുകെ സമയം രാത്രി 9 മണിക്കും 11.15നുമിടയ്ക്ക് The Leave Means Leave കാംപെയിനിന്റെ ഭാഗമായി റാലി നടക്കും. റിച്ചാര്‍ഡ് ടൈസിന്റെ നേതൃത്വത്തിലാണിത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുള്ള ലണ്ടനിലെ ഡൗണിംഗ് സ്ട്രീറ്റില്‍ രാത്രി 11 മണിക്ക്, നേരത്തെ റെക്കോഡ് ചെയ്തുവച്ചിട്ടുള്ള പ്രധാനമന്ത്രിയും പ്രസംഗം വയ്ക്കും. നോര്‍ത്തേണ്‍ ഇംഗ്ലണ്ടില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കാബിനറ്റ് യോഗം ചേര്‍ന്നിരുന്നു.
യുകെ ഇ യു വിടുന്ന കൃത്യം സമയം രാത്രി 11 മണിയാണ്. ഇതിനായി ഒരു ക്ലോക്ക് ഡൗണിംഗ് സ്ട്രീറ്റ് കെട്ടിടങ്ങളിലേയ്ക്ക് തിരിച്ചുവയ്ക്കും. ഇതില്‍ കൗണ്ട് ഡൗണ്‍ ഉണ്ടാകും. പാര്‍ലമെന്റ് സ്്ക്വയറിലൂടനീളം ദേശീയ പതാക ആയ യൂണിയന്‍ ജാക്ക് ഉയര്‍ത്തും. മേയര്‍ സാദിഖ് ഖാനാണ് ഈ പരിപാടികള്‍ക്ക് നേതൃത്വം വഹിക്കുക. ഇ യുവില്‍ തുടരണം എന്ന ആവശ്യമുന്നയിക്കുന്ന ലണ്ടന്‍കാര്‍ക്ക് നിയമസഹായവും വൈകാരിക പിന്തുണയും നല്‍കും. ഇതിനായി സിറ്റി ഹാള്‍ തുറക്കും. നാളെ മുതല്‍ ഇ യുവുമായുള്ള യുകെയുടെ ബന്ധം എത്തരത്തിലായിരിക്കുമെന്നത് സംബന്ധിച്ച് ഇനിയും വ്യക്തത വരേണ്ടതുണ്ട്്. ഇയുവുമായുള്ള ധാരണകള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ അവശേഷിക്കുന്നു.
ഇയു വിടുന്നതില്‍ പ്രതിഷേധമുള്ളവര്‍ ലണ്ടനിലെ സൗത്ത് ബാങ്കില്‍ ഒത്തുകൂടും. ബ്രെക്സ്റ്റ് നാഷണല്‍ ഹെല്‍ത്ത് സര്‍വീസിനേയും തൊഴിലാളികളുടെ അവകാശങ്ങളേയും പ്രതികൂലമായി ബന്ധിക്കുമെന്നാണ് ഇവരുടെ അഭിപ്രായം. Shine a Light Through Darkness എന്ന പേരില്‍ ടോര്‍ച്ച് ലൈറ്റുകള്‍ ഓണാക്കി പ്രതിഷേധിക്കും. ഇത്തരം പ്രതിഷേധപ്രകടനങ്ങള്‍ ബ്രൈറ്റണിലും ബോണ്‍മൗത്തിലും സംഘടിപ്പിക്കും.
ബ്രെക്‌സിറ്റിന് വേണ്ടി പള്ളിമണികള്‍ മുഴങ്ങില്ല.ബിഗ് ബെന്നും. രാജ്യത്തെ വിഭജനങ്ങള്‍ ഫെബ്രുവരി ഒന്ന് മുതല്‍ വര്‍ദ്ധിക്കുമെന്നാണ് വികാരികളുടെ അഭിപ്രായം. ബ്രെക്‌സിറ്റ് ദിനം കുറിക്കാനായായി ലണ്ടനിലെ പ്രശസ്തമായ ബിഗ് ബെന്‍ മണി മുഴക്കാനാണ് ഈ ക്രൗഡ് ഫണ്ടിംഗ് നടത്തുന്നത്. ഇതൊരു അനാവശ്യ ചിലവാണെന്ന അഭിപ്രായമുള്ളവരുമുണ്ട്. ബെല്‍ പ്രവര്‍ത്തിക്കുന്നതിനായി ആകെ വരുന്ന ചിലവ് അഞ്ച് ലക്ഷം പൗണ്ടാണ്. സ്റ്റാന്‍ഡ് അപ്പ് ഫോര്‍ ബ്രെക്‌സിറ്റ് എന്ന പേരിലുള്ള ക്രൗഡ് ഫണ്ടിംഗ് പരിപാടിയില്‍ 2.70 ലക്ഷം പൗണ്ട് വരെ ലഭിച്ചേക്കുമെന്നാണ് കരുതുന്നത്.
അതേസമയം ബ്രെക്‌സിറ്റ് ആഘോഷിക്കുന്നവര്‍ക്ക് നിരാശ നല്‍കുന്ന ഒരു കാര്യം വെടിക്കെട്ടിന് പൊലീസ് അനുമതി നിഷേധിച്ചു എന്നതാണ്. യുകെ നിയമപ്രകാരം രാത്രി 11നും രാവിലെ ഏഴിനുമിടയിലുള്ള സമയത്ത് വെടിക്കെട്ട് പാടില്ല. എന്നാല്‍ നവംബര്‍ അഞ്ച്, ഡിസംബര്‍ 31 എന്നീ ദിവസങ്ങളില്‍ ഈ നിയന്ത്രണമില്ല.
ബ്രിട്ടന് വിട നല്‍കി യുറോപ്യന്‍ പാര്‍ലമെന്റ്. ബ്രക്‌സിറ്റ് വ്യവസ്ഥകള്‍ അംഗീകരിച്ച ശേഷം വിടവാങ്ങലിന് ആലപിക്കുന്ന സ്‌കോട്ടിഷ് ഗാന്ം പാടിയാണ് വീണ്ടും തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ ബ്രിട്ടന് യുറോപ്യന്‍ പാര്‍ലമെന്റ് വിട നല്‍കിയത്. നാളെ ജനുവരി 31 ന് ഔദ്യോഗികമായി ബ്രി്ട്ടന്‍ യുറോപ്യന്‍ യൂണിയന്റെ ഭാഗമല്ലാതാകും
ബ്രക്‌സിറ്റ് പിന്‍വാങ്ങല്‍ കരാറിന് യുറോപ്യന്‍ പാര്‍ലമെന്റ് 49 നെതിരെ 621 വോട്ടുകള്‍ക്ക് അംഗീകാരം നല്‍കി.
ചര്‍ച്ചയില്‍ പങ്കെടുത്ത പല യുറോപ്യന്‍ യൂണിയന്‍ എംപിമാരും ബ്രീട്ടന്‍ വീണ്ടും യൂണിയന്റെ ഭാഗമാകുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് യുറോപ്യന്‍ യൂണിയനില്‍നിന്ന് പിന്‍വാങ്ങുന്നതിനുള്ള കരാര്‍ സംബന്ധിച്ച് ഇരു കൂട്ടരും ധാരണയിലെത്തിയത്.
ബ്രിട്ടനെയും യുറോപ്യന്‍ യൂണിയനെയും യോജിപ്പിച്ചുനിര്‍ത്തുന്ന ഘടകങ്ങളാണ് കൂടുതലെന്ന് കരാര്‍ അംഗീകരിച്ചുകൊണ്ടുള്ള രേഖയില്‍ ഒപ്പുവെക്കുന്നതിനിടെ പാര്‍ലമെന്റ് പ്രസിഡന്റ് ഡേവിഡ് സസ്സോലി പറഞ്ഞു. ബ്രക്‌സിറ്റ് വോട്ടെടുപ്പിനിടെ വെടിയേറ്റ് മരിച്ച ലേബര്‍ പാര്‍ട്ടി എം പി ജോ കോക്‌സിനെ അദ്ദേഹം അനുസ്മരിച്ചു.
‘ നിങ്ങള്‍ യുറോപ്യന്‍ യൂണിയന്‍ വിടുകയാണ്. എന്നാല്‍ എപ്പോഴും നിങ്ങള്‍ യുറോപിന്റെ ഭാഗമായിരിക്കും. ‘ അദ്ദേഹം കൂട്ടിചേര്‍ത്തു.
ബ്രക്‌സിറ്റ് കരാറിന് അംഗീകാരം നല്‍കിയതോടെ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സഹകരണത്തിന്റെ പുതിയ ഘട്ടം ആരംഭിക്കുകയാണെന്ന് യുറോപ്യന്‍ കമ്മീഷന്‍ ഊര്‍സുല വോണ്‍ ദെര്‍ ലെയെന്‍ പറഞ്ഞു. കാലവസ്ഥ വ്യതിയാനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇരു കൂട്ടര്‍ക്കും ഇനിയും സഹകരിക്കാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു.
ബ്രക്‌സിറ്റിനെ അനുകൂലിക്കുന്ന കണ്‍സേര്‍വേറ്റീവ് എംപിമാര്‍ യുറോപ്യന്‍ യൂണിയന്റെ രാഷ്ട്രീയ സമീപനങ്ങളെ വിമര്‍ശിച്ചു. ഒരു രാജ്യത്തിന്റെ സ്വഭാവം ആര്‍ജ്ജിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് എം പി ഡാനിയല്‍ ഹന്നാന്‍ പറഞ്ഞു. ‘നിങ്ങള്‍ക്ക് ഒരു മോശം കുടികിടപ്പുകാരനെയാണ് നഷ്ടമായത്. നേടുന്നതോ നല്ല അയല്‍ക്കാരനെയും’ അദ്ദേഹം പറഞ്ഞു.
ഇരു ഗ്രൂപ്പുകളും തമ്മിലുള്ള സാമ്പത്തിക സഹകരണത്തിന്റെ മാനദണ്ഡങ്ങളെ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ 11 മാസത്തെ സമയം ഉണ്ടാകും. മാര്‍ച്ച് മാസത്തോടെ ബ്രിട്ടനും യുറോപ്യന്‍ യൂണിയനും വ്യാപാര സഹകരണത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുമെന്നാണ് കരുതുന്നത്.
2016 ലെ ഹിത പരിശോധനയിലാണ് 51.9 ശതമാനം ആളുകള്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തു പോകണം എന്ന് തീരുമാനിച്ചത്. ഇതിന് ശേഷമുണ്ടായ ചര്‍ച്ചകള്‍ ബ്രിട്ടനില്‍ കടുത്ത രാഷ്ട്രീയ അസ്ഥിരതയും സൃഷ്ടിച്ചിരുന്നു. 47 അംഗങ്ങളാണ ് ബ്രിട്ടന് യൂറോപ്യൻ യൂണിയനിലുള്ളത്. അവരുടെ അവസാന യോഗം കൂടിയായിരുന്നു ഇന്നലത്തേത്. ഇതോടെ യുറോപ്യൻ യൂണിയൻ ആസ്ഥാനത്തുള്ള ബ്രിട്ടൻ്റെ പതാക താഴ്ത്തും
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ലോകത്തെയാകമാനം ഭീതിയിലാഴ്ത്തി കൊണ്ടിരിക്കുന്ന കൊറോണ വൈറസ് പടർന്നു കൊണ്ടിരിക്കുന്ന ചൈനയിൽ നിന്നും, കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷുകാരെ ഇന്ന് തിരികെ കൊണ്ടുവരുമെന്ന് ബ്രിട്ടീഷ് ഗവൺമെന്റ് വ്യക്താവ് അറിയിച്ചു. ഇവർ 14 ദിവസത്തേക്ക് ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലായിരിക്കും. രോഗം പടരുന്നത് തടയാനാണ് ഈ മുൻകരുതലുകൾ എല്ലാം നടപ്പിലാക്കുന്നത്. ചൈനയിലെ വുഹാനിൽ നിന്നും നാളെ രാവിലെ വിമാനം യുകെയിലെ മിലിറ്ററി ബെയിസിലേക്കു ആളുകളെ എത്തിക്കും. രോഗം പടരുന്ന സാഹചര്യത്തിൽ ചൈനയിലേക്കുള്ള എല്ലാ വിമാനങ്ങളും ബ്രിട്ടീഷ് എയർവെയ്സ് നിർത്തലാക്കിയിട്ടുണ്ട്. 132 പേരാണ് നിലവിൽ ചൈനയിൽ കൊറോണ വൈറസ് മൂലം മരണപ്പെട്ടത്. ആറായിരത്തോളം കേസുകൾ സ്ഥിരീകരിക്കപ്പെട്ടിട്ടുമുണ്ട്. ചൈനയിൽ നിന്നും വരുന്ന ബ്രിട്ടീഷുകാർ 14 ദിവസം ഐസൊലേഷൻ വാർഡിൽ നിർബന്ധമായി കഴിയണമെന്ന അറിയിപ്പുണ്ട്. ഇത് അംഗീകരിക്കാത്തവരെ ബ്രിട്ടനിലേക്ക് കൊണ്ടുവരുവാൻ സാധിക്കുകയില്ലെന്ന മുന്നറിയിപ്പുമുണ്ട്.
വിമാനത്തിൽ കയറുന്നതിന് മുൻപായി അവരുടെ പരിശോധന നടത്തുമെന്നും, ആർക്കെങ്കിലും രോഗലക്ഷണങ്ങൾ കാണിച്ചാൽ അവരെ യാത്രയ്ക്ക് അനുവദിക്കുകയില്ല. ജനങ്ങൾ ഭീതിയിൽ ആകേണ്ട ആവശ്യമില്ലെന്നും, എല്ലാം മുന്നറിയിപ്പുകളും എടുത്തിട്ടുണ്ടെന്നും ഗവൺമെന്റ് വക്താവ് അറിയിച്ചു. നിലവിൽ കൊറോണ വൈറസ്, മുൻപ് ബാധിക്കപ്പെട്ട ‘സാർസ് ‘ വൈറസിന്റെ അത്രയും അപകടകാരിയല്ല എന്നതാണ് നിഗമനം.
നിലവിൽ കണക്കാക്കപ്പെട്ട 2000 കേസുകളെക്കാൾ, അധികം പേർക്ക് ഈ രോഗബാധ ഉണ്ടെന്നാണ് യുഎസ് വ്യക്തമാക്കുന്നത്. ലോകത്തുള്ള രാജ്യങ്ങൾ എല്ലാം തന്നെ അവരുടെ പൗരന്മാരെ ചൈനയിൽ നിന്നും തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. ഏകദേശം 250 ഓളം ബ്രിട്ടീഷുകാർ രോഗ ബാധിത പ്രദേശങ്ങളിൽ ഉണ്ടെന്നാണ് നിഗമനം. ചൈനയിലേക്കുള്ള മിക്കവാറും എല്ലാ വിമാന സർവീസുകളും തന്നെ നിർത്തിവെച്ചിരിക്കുകയാണ്. ജർമ്മനിയിൽ നാലുപേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആവശ്യമായ എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ട് ഗവൺമെന്റ് വക്താവ് ഉറപ്പുനൽകി.
നോട്ടിംഗ്ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പി ആർ ഓ യും , നോട്ടിംഗ്ഹാം സെന്റ് ജോൻസ് , ഡെർബി സെന്റ് ഗബ്രിയേൽ മിഷനുകളുടെ ഡയറക്ടറും ആയ ഫാ. ബിജു കുന്നക്കാട്ട് ബ്രിട്ടനിലെ തന്റെ ശുശ്രൂഷ ദൗത്യം പൂർത്തിയാക്കി ഫെബ്രുവരി നാലിന് നാട്ടിലേക്ക് മടങ്ങുന്നു . ഫെബ്രുവരി ഒന്നാം തീയതി ശനിയാഴ്ച രാവിലെ 11 മണിക്ക് നോട്ടിംഗ്ഹാമിലെ സെന്റ് പോൾസ് പള്ളിയിൽ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ . ആന്റണി ചുണ്ടെലിക്കാട്ട് , വൈസ് ചാൻസലർ റെവ.ഫാ. ഫാൻസ്വാ പത്തിൽ എന്നിവർ പങ്കെടുക്കുന്ന കൃതജ്ഞതാ ബലിയും , തുടർന്ന് യാത്രയയപ്പു സമ്മേളനവും നടക്കും .ഈ വിശുദ്ധ ബലിയിലേക്കും യാത്രയയപ്പു സമ്മേളനത്തിലേക്കും യു കെ യിലെ എല്ലാ സീറോ മലബാർ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഇടവക കമ്മറ്റി അറിയിച്ചു .
കേരളത്തിൽ പാലാ രൂപത അംഗമായ ഫാ. കുന്നക്കാട്ട് 2013 ൽ ഉന്നത വിദ്യാഭ്യാസത്തിനായി ആണ് യു കെ യിൽ എത്തിച്ചേർന്നത് .2013 ൽ റെവ . ഫാ. വർഗീസിൽ കോന്തുരുത്തി യിൽനിന്നും , നോട്ടിംഗ് ഹാം ,ഡെർബി ,മാൻസ്ഫീൽഡ് , ഷെഫീൽഡ് ക്ലെഗ്രോസ്സ് എന്നീ അഞ്ചു വിശുദ്ധ കുർബാന സെന്ററുകളുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടാണ് ഫാ ബിജു യു കെ യിലെ സീറോ മലബാർ മക്കളുടെ ഇടയിൽ തന്റെ ശുശ്രൂഷ ആരംഭിച്ചത് . പിന്നീട് മലയാളികൾ ഏറെ അധിവസിക്കുന്ന സ്‌കന്തോർപ്പ് , സ്‌പാൽഡിങ് , ബോസ്റ്റൺ , വാർസോപ്പ് റോതെർഹാം എന്നീ അഞ്ചു സ്ഥലങ്ങളിൽ കൂടി വിശുദ്ധ കുർബാന കേന്ദ്രങ്ങൾ സ്ഥാപിക്കുകയും തന്റെ ശുശ്രൂഷ വ്യാപിപ്പിക്കുകയും ചെയ്തു . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത രൂപീകൃതമായതിനു ശേഷം അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ നിർദേശാനുസരണം രൂപതയുടെ റീജണുകളുടെയും , പിന്നീട് മിഷനുകളുടെയും രൂപീകരണത്തിനും , സ്ഥാപനത്തിനും പ്രവർത്തനങ്ങൾക്കും ഉജ്വലമായ നേതൃത്വം നൽകിയ ശേഷമാണ് അച്ചൻ ഇപ്പോൾ മാതൃ രൂപതയായ പാലായിലേക്ക് പുതിയ ദൗത്യവുമായി മടങ്ങുന്നത് . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ സ്ഥാപനവും , അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ മെത്രാഭിഷേക ശുശ്രൂഷകൾ മുതൽ ഇങ്ങോട്ട് രൂപതയുടെ പി ആർ ഓ എന്ന നിലയിൽ വളരെ സ്തുത്യർഹമായ സേവനം അനുഷ്ഠിക്കുവാൻ കഴിഞ്ഞു എന്നത് അച്ചന്റെ യു കെ യിലെ പ്രവർത്തനങ്ങളിൽ ഏറെ തിളക്കമാർന്നവയാണ് . നോട്ടിംഗ്ഹാം കത്തീഡ്രൽ അസിസ്റ്റന്റ് വികാരി എന്ന നിലയിൽ നോട്ടിംഗ് ഹാം രൂപത അധ്യക്ഷന്മാർ ആയ ബിഷപ് മാൽക്കം , ബിഷപ് പാട്രിക് എന്നിവരുമായി അടുത്തിടപെഴ കുവാനും , അവരുമായുള്ള സ്നേഹ സമ്പർക്കത്തിലൂടെ തന്റെ സേവനമേഖലയിലെ സീറോ മലബാർ വിശ്വാസികൾക്ക് ആവശ്യമായ സേവനങ്ങൾ രൂപത തലത്തിൽ നിന്നും ലഭ്യമാക്കുവാൻ അച്ചന് സാധിച്ചു എന്നത് നോട്ടിങ്ഹാമിലെയും , ഡെർബിയിലെയും രണ്ടു മിഷനുകളിലും പെട്ട സീറോ മലബാർ വിശ്വാസികൾക്ക് ഒരിക്കലും മറക്കാനാവാത്ത കാര്യമാണ് . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രൂപീകരണത്തിന് ശേഷം അഭിവന്ദ്യ സ്രാമ്പിക്കൽ പിതാവിന്റെ നിർദേശാനുസരണം എല്ലാ വിശുദ്ധ കുർബാന കേന്ദ്രങ്ങളിലും , വിശ്വാസ പരിശീലനത്തിനായുള്ള ക്രമീകരണങ്ങൾ ,കുടുംബകൂട്ടായ്മ, വാര്ഷികധ്യാനം ,വിമൻസ്‌ഫോറം ,ചർച് ക്വയർ എന്നിവയും , വിവിധ ഭക്ത സംഘടനകൾ രൂപീകരിക്കുകയും ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ഏറ്റവും മികച്ച മിഷനുകളിൽ ഒന്നായി തന്റെ മിഷനുകളെ വളർത്തികൊണ്ടുവരുവാൻ അച്ചൻ നടത്തിയ പ്രവർത്തനങ്ങൾ ഏറെ നന്ദിയോടെയാണ് വിശ്വാസികൾ അനുസ്മരിക്കുന്നത് .
ഒരു പത്ര പ്രവർത്തകൻ എന്ന നിലയിൽ രൂപതയുടെ പി ആർ ഓ ആയും , അറിയപ്പെടുന്ന യു കെയിലെ ചില ഓൺലൈൻ മാധ്യമങ്ങളിൽ കൂടി ദീർഘകാലം ആത്മീയ പ്രതിവാര പംക്തികൾ കൈകാര്യം ചെയ്യുകയും ചെയ്തതിലൂടെ നിരവധി ആളുകളിലേക്ക് പുത്തൻ ചിന്തകളും , ആത്മീയ ഉപദേശങ്ങളും നൽകുവാനും അച്ചന് കഴിഞ്ഞു .
പാലാ രൂപത വാക്കാട് സെന്റ് പോൾസ് ഇടവക അംഗമായ ഫാ. ബിജു 2005 ൽ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ കൈവെയ്പ്പു വഴി പൗരോഹിത്യം സ്വീകരിച്ച ഫാ. ബിജു തന്റെ പതിനാലു വർഷത്തെ പൗരോഹിത്യ ജീവിതത്തിൽ ഏഴു വര്ഷം ചിലവഴിച്ചത് നോട്ടിംഗ് ഹാമിൽ ആണ് .മുട്ടുചിറ , കുറവിലങ്ങാട്,അരുവിത്തറ ഫൊറോനാ , വടകര പള്ളികളിൽ സേവനമനുഷ്ഠിച്ച ശേഷം തായ്‌ലൻഡിൽ നിന്നും എം ബി എ പാസായ ശേഷമാണ് 2013 ൽ ഡെർബി യൂണിവേഴ്സിറ്റിയിൽ പഠനത്തിനായി അച്ചൻ യു കെ യിൽ എത്തുന്നത് . ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റിൽ മാസ്റ്റേഴ്സ് ബിരുദം കരസ്ഥമാക്കിയശേഷമാണ് തന്റെ മാതൃ രൂപതയിലേക്കു പുതിയ ശുശ്രൂഷ ദൗത്യവുമായി ഫാ. ബിജു കുന്നക്കാട്ട് മടങ്ങുന്നത് .