ഇന്ത്യന്‍ വംശജനും മുതിര്‍ന്ന എംപി-യുമായ കീത്ത് വാസിനെ യുകെ പാര്‍ലമെന്റ് ആറു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. പുരുഷ ലൈംഗികത്തൊഴിലാളിക്ക് കൊക്കെയ്ന്‍ വാങ്ങി നല്കാന് സന്നദ്ധത പ്രകടിപ്പിച്ചതിനാണ് സസ്പെന്ഷന്.
കീത്ത് വാസിനെതിരെ പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി നല്കിയ റിപ്പോര്‍ട്ട് എംപിമാര്‍ അംഗീകരിക്കുകയായിരുന്നു. അന്വേഷണവുമായി എംപി സഹകരിച്ചില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് അംഗീകരിച്ച ലേബര്‍ പാര്‍ട്ടി ദുഃഖകരമായ ദിവസം എന്നാണ് പ്രതികരിച്ചത്. അനാരോഗ്യം മൂലം ആശുപത്രിയിലാണെന്നാണ് കീത്ത് വാസ് അറിയിച്ചിരിക്കുന്നത്.
2016-ല്‍ പുരുഷ ലൈംഗികത്തൊഴിലാളികളുമായി ബന്ധപ്പെട്ട് കീത്ത് വാസിനെതിരെ പുറത്തുവന്ന മാധ്യമറിപ്പോര്‍ട്ടുകളാണ് സസ്പെന്‍ഷനിലേക്ക് എത്തിച്ചത്. അന്ന് പരസ്യമായി മാപ്പു പറഞ്ഞ എംപി പൊതുസഭയുടെ ആഭ്യന്തര വകുപ്പ് സമിതി മേധാവി സ്ഥാനം രാജിവച്ചിരുന്നു.
പുരുഷ ലൈംഗികത്തൊഴിലാളികളെ വാഷിംഗ് മെഷിന് വില്പനക്കാരനെന്ന പേരില്‍ സമീപിച്ച കീത്ത് വാസ് അവര്‍ക്ക് കൊക്കയ്ന്‍ വാങ്ങി നല്‍കാമെന്നു വാഗ്ദാനം ചെയ്തുവെന്ന വാര്‍ത്തയാണ് പുറത്തുവന്നിരുന്നത്. എന്നാല്‍ മറവിരോഗം ഉണ്ടെന്നും പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്നും കീത്ത് വാസ് അന്വേഷണ സമിതിയോടു വ്യക്തമാക്കി.
സ്വന്തം ഉടമസ്ഥതയിലുള്ള ഫ്ലാറ്റില്‍ വച്ച് കീത്ത് വാസ് റൊമേനിയക്കാരായ രണ്ട് ലൈംഗികത്തൊഴിലാളികളുമായി നടത്തിയ കൂടിക്കാഴ്ചയാണ് വിവാദമായത്. ഇവര്‍ നടത്തിയ സംഭാഷണം റെക്കോര്‍ഡ് ചെയ്തു പുറത്തുവിട്ടിരുന്നു. വാഷിങ് മെഷീന് കമ്പനിയുടെ സെയില്‍സ്മാനാണെന്നു പറഞ്ഞാണു പരിചയപ്പെട്ടത്.
അടുത്ത തവണ കാണുമ്പോള്‍ കൊക്കെയ്ന്‍ വാങ്ങുന്നതിന്റെ സാധ്യതകളെക്കുറിച്ചാണ് തുടര്‍ന്നു ചര്‍ച്ച ചെയ്തത്. എന്നാല്‍ ലഹരിമരുന്ന് താന്‍ ഉപയോഗിക്കില്ലെന്നും കീത്ത് വാസ് പറഞ്ഞു. രണ്ടാം തവണ ഇവര്‍ നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങളും പുറത്തുവന്നിരുന്നു. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെക്കുറിച്ചു കീത്ത് വാസ് സംസാരിക്കുന്നതിന്റെ രേഖകളും പുറത്തുവന്നു.
യു.കെ മറ്റൊരു പൊതു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കെ പരസ്യ പ്രതികരണവുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ബോറിസ് ജോൺസണും നിഗൽ ഫാരേജും ഒരുമിച്ചുനിന്ന് ആര്‍ക്കും ‘തടുക്കാന്‍ കഴിയാത്ത ഒരു ശക്തിയായി മാറണമെന്ന്’ നിര്‍ദേശിച്ച അദ്ദേഹം, ജെറമി കോർബിൻ ‘നിങ്ങളുടെ രാജ്യത്തിന് ഒട്ടും ചേരാത്ത ആളാണെന്ന്’ തുറന്നടിക്കുകയും ചെയ്തു.
അതേസമയം, ജോണ്സണ് മുന്നോട്ടു വയ്ക്കുന്ന ബ്രെക്സിറ്റ് കരാര്‍ യുഎസുമായി തുടര്‍ന്നൊരു വ്യാപാര കരാർ ഉണ്ടാക്കുന്നതിന് തടസ്സമാണെന്നും ട്രംപ് പറഞ്ഞു. ‘ഇടപാടിലെ ചില വശങ്ങള്’ നോക്കുമ്പോള്‍ ഇരുരാജ്യങ്ങള്‍ തമ്മില്‍ ഒരു വ്യാപാര ഉടമ്പടി ഉണ്ടാക്കുക അസാധ്യമാണ്’ അദ്ദേഹം വ്യക്തമാക്കി. യു.കെ-ക്ക് ഒരു സ്വതന്ത്ര വ്യാപാര നയമാണ് ഉണ്ടാവുക എന്ന ജോൺസന്റെ അവകാശവാദങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളയുന്ന പ്രസ്താവനയാണ് ട്രംപിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.
പ്രധാനമന്ത്രി ട്രംപുമായി വളരെ അടുപ്പമുള്ളയാളാണെന്നും, യുഎസ് കമ്പനികൾക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് അടക്കമുള്ള പൊതുമേഖല മൊത്തത്തില്‍ തീറെഴുതി കൊടുക്കുവാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നുമാണ് ജോണ്‍സണെതിരെ എതിരാളികള്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം. എന്നാല്‍ എൻഎച്ച്എസ് വാങ്ങാൻ തനിക്ക് താൽപ്പര്യമില്ലെന്ന് പറഞ്ഞ ട്രംപ്, കോർബിനെതിരെ തിരിയുകയാണ് ചെയ്തത്.
എന്നാല്‍, യുകെ-യുഎസ് വ്യാപാര കരാർ സാധ്യമാകില്ലെന്ന ട്രംപിന്റെ വാദത്തെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുകൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസ് രംഗത്തെത്തി. ‘ഞങ്ങളുടെ നിയമങ്ങളുടെയും, വ്യാപാരത്തിന്റെയും, അതിർത്തിയുടേയും നിയന്ത്രണം തിരിച്ചുപിടിക്കുന്ന ഒരു പുതിയ കരാര്‍ ഉണ്ടാക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. അതു പ്രകാരം യു.കെ യൂറോപ്യൻ യൂണിയന്റെ കസ്റ്റംസ് യൂണിയനിൽ നിന്ന് പുറത്തുപോകും. അതിനർത്ഥം ഞങ്ങൾക്ക് ഞങ്ങളുടെ സ്വന്തം സ്വതന്ത്ര വ്യാപാര ഇടപാടുകൾ നടത്താം എന്നാണ്’- നമ്പര്‍ 10 വ്യക്തമാക്കി. ‘ഞങ്ങൾക്ക് യുകെയുമായി വ്യാപാരം നടത്താൻ ആഗ്രഹമുണ്ട്. എന്നാല്‍ ഇപ്പോള്‍ ഉണ്ടാക്കാന്‍ പോകുന്ന കരാര്‍ പ്രകാരം അതിന് സാധ്യതയില്ല’ എന്നാണ് ട്രംപ് പറയുന്നത്.
ലണ്ടൻ: സാധാരണ പോലെയുള്ള ഒരു സായാഹ്നം തന്നെ ആയിരുന്നു എക്സീറ്ററിലെ പ്രിന്‍സ് പീറ്ററിന്റെ വീട്ടിൽ. ആരെങ്കിലും ഒരാൾ വീട്ടിൽ ഉണ്ടാവും. കുട്ടികൾ സ്കൂളിൽ പോകുമ്പോൾ… വീടുകളിൽ പോലും ഒരു ഷിഫ്റ്റ് സമ്പ്രദായം നിലനിക്കുന്ന ജീവിതമാണ് യുകെയിലുള്ളത്. അമ്മയും കുട്ടികളും തനിച്ച്. ഗൃഹനാഥന് ജോലി സ്ഥലത്തും. വൈകുന്നേരത്തെ ജോലികള്‍ എല്ലാം കഴിഞ്ഞ വിശ്രമ വേള. അല്പം നാട്ടുവാർത്ത ഒക്കെ കേൾക്കാം എന്ന് കരുതിയായിരിക്കാം എ ലെവല്‍ വിദ്യാര്‍ത്ഥിയായ മകനോട് ടിവിയില്‍ മലയാളം ചാനല്‍ ട്യൂണ്‍ ചെയ്യാന്‍ ആവശ്യപ്പെടുക ആയിരുന്നു ട്രീസ. ഏകദേശം ആറു മണി കഴിഞ്ഞു പത്തു മിനിറ്റ് കഴിഞ്ഞതേയുളളൂ. അമ്മ സ്വസ്ഥമായി ടിവി കാണട്ടെയെന്നു കരുതി മകന് മുകള്‍ നിലയിലേക്കും പോയി. മകള്‍ തൊട്ടപ്പുറത്തെ മുറിയില്‍ പഠനവുമായി ബന്ധപ്പെട്ട തിരക്കിലും ആയിരുന്നു. ഇതിനിടയില്‍ ട്രീസ ചായ എടുക്കാനോ മറ്റോ അടുക്കളയില്‍ പോയിരിക്കണം. ഏതാണ്ട് പത്തു മിനിറ്റിനു ശേഷം ജോലി കഴിഞ്ഞു വീട്ടില്‍ എത്തിയ പ്രിന്‍സ് മക്കളോട് അമ്മയെവിടെ എന്ന് ചോദിച്ചപ്പോള്‍ താഴെ ഉണ്ടല്ലോയെന്നു മക്കളുടെ മറുപടിയും വന്നു.
ഉടന്‍ അടുക്കളയിലേക്കു വന്ന പ്രിന്‍സിന്റെ സ്തബ്ധ നാഡികളും നിലച്ചു പോകുന്ന കാഴ്ചയാണ് കാണുന്നത്. ട്രീസ നിലത്തു വീണു കിടക്കുന്നു. ഉടന്‍ ആംബുലന്‍സ് എത്തി പരിശോധനകള്‍ നടത്തിയെങ്കിലും ഇതിനോടകം മരണം സംഭവിച്ചിരുന്നു. ഇപ്പോള്‍ ജീവനും മരണത്തിനും ഇടയില്‍ ഉണ്ടായ പത്തു മിനിറ്റ് ദൈര്‍ഘ്യത്തിന്റെ കാരണം അറിയാതെ കേഴുകയാണ് പ്രിന്‍സും മക്കളും. മരണകാരണം ആയേക്കാവുന്ന ശാരീരിക അസ്വസ്ഥകള്‍ ഉണ്ടായിരുന്നതായി ഇതുവരെ പറഞ്ഞു കേട്ടിട്ടില്ലെന്നു എക്സീറ്റര്‍ മലയാളികളും പറയുന്നു. അക്കാരണത്താല്‍ തന്നെ ബുധനാഴ്ച വൈകിട്ട് അവരുടെ മൊബൈല്‍ ഫോണുകളില്‍ എത്തിയ സന്ദേശം വായിച്ചപ്പോൾ ഉണ്ടായ നടുക്കം പലര്‍ക്കും ഇപ്പോഴും തുടരുന്നു. എപ്പോള്‍ കണ്ടാലും എന്തെങ്കിലും സംസാരിച്ചു കടന്നു പോകുന്ന ട്രീസ ഇനി തങ്ങള്‍ക്കൊപ്പമില്ല എന്ന യാഥാര്‍ഥ്യം ഇനിയും പലരുടെയും മനസ്സില്‍ ഉറപ്പിക്കാനുമായിട്ടില്ല.
കുട്ടികള്‍ അല്പം മുതിര്‍ന്നെങ്കിലും മരണത്തിനു തൊട്ടു മുന്‍പ് വരെ അവര്‍ക്കൊപ്പം ഉണ്ടായിരുന്ന അമ്മയുടെ വേര്‍പാട് ഇനിയും അവര്‍ ഉള്‍ക്കൊണ്ടോ എന്ന ആശങ്ക ഉറ്റ സുഹൃത്തുക്കളും സംശയം പ്രകടിപ്പിക്കുന്നു. ഇക്കാരണത്താല്‍ തന്നെ എങ്ങനെ കുട്ടികളെയും പ്രിന്‍സിനെയും ആശ്വസിപ്പിക്കും എന്ന് കരുതി കുഴങ്ങുന്നവരും ഉണ്ട്. കാരണം ഇതൊന്നും ആരും പ്രതീക്ഷിക്കാത്ത സമയത്താണ് കള്ളനെപ്പോലെ മരണം കടന്നു വന്നത്. ഏതാനും വര്‍ഷം മുന്‍പ് ട്രീസയും മക്കളും അല്പ കാലം നാട്ടില്‍ ചിലവിട്ടിരുന്നതായും അടുത്ത സുഹൃത്തുക്കള്‍ സൂചിപ്പിക്കുന്നു . മടങ്ങി എത്തിയ ട്രീസ ഫുള്‍ ടൈം ജോലി ചെയ്തിരുന്നില്ല എന്നാണ് അറിയാന്‍ കഴിയുന്നത് . ഡെവോണ്‍ എന്‍ എച് എസ ട്രസ്റ്റില്‍ സ്റ്റാഫ് നേഴ്സായിരുന്നു ട്രീസ . എ ലെവല്‍ വിദ്യാര്‍ത്ഥി ഫ്രാന്‍സിസും സ്കൂള്‍ വിദ്യാര്‍ത്ഥിനി ട്വിങ്കിളുമാണ് മക്കള്‍ .
തളരാന്‍ ഉള്ള സമയമല്ല, താങ്ങാന്‍ ഉള്ള സമയമാണിത് എന്ന് തിരിച്ചറിയുന്ന എക്സീറ്റര്‍ മലയാളി സമൂഹവും കാത്തോലിക് വിശ്വാസ സമൂഹവും ഒരുമിച്ചു പ്രിന്‍സിനും മക്കള്‍ക്കും തണലായി മാറുകയാണ്. പരേതയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കുവാനും ഉറ്റവര്‍ക്കും ഉടയവര്‍ക്കും ആശ്വാസം പകരുവാനും ഇന്നലെ വൈകിട്ട് ഫാ. സണ്ണി പോളിന്റെ നേതൃത്വത്തില്‍ വീട്ടില്‍ പ്രത്യേക പ്രാര്‍ത്ഥനയും നടന്നിരുന്നു. ബ്രിട്ടന് കത്തോലിക്കാ രൂപത കേന്ദ്രത്തില്‍ നിന്നും ബിഷപ്പിന്റെ നിര്‍ദേശം അനുസരിച്ചു ബന്ധപ്പെട്ടവര്‍ പ്രിന്‍സിന്റെ വീട്ടില്‍ വിളിച്ചു ആശ്വാസം പകര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ട്രീസയുടെ സഹോദരന് വിവരം അറിഞ്ഞ് ഉടന്‍ തന്നെ കെന്റില്‍ നിന്നും എക്സീറ്ററില്‍ എത്തിയിരുന്നു. പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്ന സമയ ക്രമീകരണത്തിനായി കാത്തിരിക്കുകയാണ് കുടുംബ അംഗങ്ങള്‍. മൃതദേഹം കുടുംബത്തിന് ലഭിക്കുന്ന ഉടന്‍ സ്വദേശമായ പൊന്‍കുന്നത്ത് എത്തിക്കാന്‍ ഉള്ള ശ്രമമാണ് കുടുംബം നടത്തുന്നത്. അതിനിടെ, ട്രീസയുടെ വീട്ടില്‍ നടക്കുന്ന ഹൃദ്രോഗ മരണങ്ങളുടെ തുടര്‍ പരമ്പരയില്‍ ഒടുവിലത്തേത് ആയിരിക്കണമേ ട്രീസയുടെ മരണം എന്ന് പ്രാര്‍ത്ഥിക്കുകയാണ് നാട്ടിലെ ബന്ധുക്കളും മറ്റും. രണ്ടു വര്‍ഷം മുന്‍പ് ഇതേ പ്രായത്തില്‍ ട്രീസയുടെ സഹോദരന് ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരുന്നതായി വിവരം ലഭിച്ചു. ട്രീസയുടെ പിതാവും ഹൃദ്രോഗ ബാധിതനായാണ് മരിക്കുന്നത്.
ഒക്ടോബര്‍ പടിയിറങ്ങുമ്പോള്‍ ട്രീസ്സയുടെയും ഇന്നലെ ലെസ്റ്ററില്‍ മരിച്ച വൃദ്ധ പിതാവ് എന്‍ എസ് ജോണിന്റെയും മരണത്തോടെ ഒക്ടോബറിൽ അതും രണ്ട് ആഴ്ചക്കുള്ളിൽ ആറു മരണങ്ങളാണ് യുകെയിലെ പ്രവാസി മലയാളികൾക്ക് നേരിടേണ്ടിവന്നത്. ഇതിനെല്ലാം പുറമെയാണ് ഇന്ന് രാവിലെ സാലിസ്ബറിയിൽ മരിച്ച കോട്ടയം സ്വദേശിനിയായ സീന ഷിബു.
യുകെ സൗത്താംപ്ടൺ മലയാളി ചിക്കുവിന്റെ മാതാവ് മുവാറ്റുപുഴ ആവോലി കൊച്ചുമുട്ടം ബ്രിജീറ്റ് സ്കറിയ (81) നിര്യാതയായി
സംസ്ക്കാരം 02/11/2019 ശനിയാഴ്ച 2 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ബസ്ലേഹം തിരുക്കുടുംബ ദേവാലയത്തിൽ.
ശ്രീമതി ബ്രിജീറ്റ് സ്കറിയയുടെ നിര്യാണത്തിൽ സൗത്താംപ്ടൺ മലയാളീ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ നിര്യാണത്തിൽ ദുഃഖിക്കുന്ന കുടുംബങ്ങളുടെ വേദനയിൽ സൗത്താംപ്ടൺ മലയാളീ അസോസിയേഷൻ പങ്കു ചേരുന്നതിനൊപ്പം പരേതയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കുവാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നു.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
കംബോഡിയ : ദിവസങ്ങളോളം നീണ്ടുനിന്ന പരിശ്രമത്തിന് ഫലം കണ്ടില്ല. വെസ്റ്റ് സസെക്സിലെ വോർത്തിംഗിൽ നിന്നുള്ള അമേലിയ ബാംബ്രിഡ്ജിന്റെ (21) മൃതദേഹം കടലിൽ നിന്നും കണ്ടെത്തി. കംബോഡിയയിലെ കോ റോങ് ദ്വീപിൽ നിന്നും മുപ്പത് മൈൽ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. സിഹാൻക്വില്ലിലേക്ക് മൃതദേഹം കൊണ്ടുപോയി. അമേലിയയുടെ കുടുംബാംഗങ്ങളും അങ്ങോട്ട് തിരിച്ചിട്ടുണ്ട്. അമേലിയയുടെ തിരോധനത്തെ തുടർന്ന് കുടുംബം ദ്വീപിൽ എത്തി അന്വേഷണത്തിൽ പങ്കുചേർന്നിരുന്നു. ഒക്ടോബർ 23 നാണ് കോ റോങിൽ നിന്ന് പെൺകുട്ടിയെ കാണാതായത്.
അമേലിയയുടെ സഹോദരൻ ഹാരിയാണ് തന്റെ സഹോദരിയുടെ മരണം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ” ഞാൻ അവളെ കണ്ടു. അതെന്റെ കുഞ്ഞനിയത്തിയാണ്. അവളെ ജീവനോടെ കൊണ്ടുവരാൻ ഞാൻ പരമാവധി ശ്രമിച്ചു. എന്റെ കുടുംബത്തോടും കൂട്ടുകാരോടും ഞാൻ ക്ഷമ ചോദിക്കുന്നു. അമേലിയ… നീ എന്നോട് ക്ഷമിക്കൂ.. ” വികാരനിർഭരനായി ഹാരി ഇപ്രകാരം കുറിച്ചു. മകളുടെ തിരോധാനവും മരണം ഒരിക്കലും സങ്കല്പിക്കാനാവാത്ത ഒന്നാണെന്ന് പിതാവ് ക്രിസ്റ്റഫർ പറഞ്ഞു.
കോ റോങിലെ ബീച്ചിൽ നിന്ന് അമേലിയയുടെ പേഴ്സ്, ഫോൺ, ബാങ്ക് കാർഡ് എന്നിവ പോലീസ് കണ്ടെത്തിയിരുന്നു. ബീച്ചിലെ പാർട്ടിയിലാണ് അവൾ അവസാനമായി പങ്കെടുത്തത്. മുങ്ങൽവിദഗ്ദർ , നാവികസേന, പ്രദേശവാസികൾ, വിനോദസഞ്ചാരികൾ എന്നിവരുൾപ്പെടെ 150 ഓളം വോളന്റിയർമാർ കമ്പോഡിയൻ പോലീസിനൊപ്പം കരയിലും കടലിലും നടത്തിയ തിരച്ചിലിൽ പങ്കുചേർന്നു.
അതിനിടയിൽ തിരച്ചിൽ നടത്തുന്നതിന് വിദേശകാര്യ ഓഫിസ് വേണ്ടത്ര പിന്തുണ നൽകിയില്ലെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. എന്നാൽ സ്റ്റാഫ് നേരിട്ട് ദ്വീപിൽ എത്തി സഹായങ്ങൾ നൽകിയെന്നും അമേലിയക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കാൻ കംബോഡിയൻ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ ഓഫീസ് അറിയിച്ചു.
എക്സിറ്റർ : എക്സിറ്ററിൽ കോട്ടയം പൊൻകുന്നം ഇളംകുളം സ്വദേശിയായ മലയാളി നേഴ്സ് മരണമടഞ്ഞു . ട്രീസ ജോസഫാണ് ( 45 ) ഇന്നലെ മരണത്തിന് കീഴടങ്ങിയത് . ദീർഘകാലമായി ചികിത്സയിലായിരുന്നു . വീട്ടിൽ വച്ചായിരുന്നു അന്ത്യം . ഭർത്താവ് പ്രിൻസ് ജോസഫിനും കുട്ടികളായ ട്വിങ്കിൾ , ഫ്രാൻസിസ് എന്നിവർക്കൊപ്പം എക്സിറ്ററിലായിരുന്നു താമസം ഡെവൺ എൻ എച്ച് എസ് ട്രസ്റ്റിലെ സ്റ്റാഫ് നേഴ്സായിരുന്നു . എക്സിറ്റർ മലയാളി അസ്സോസിയേഷനിലെ സജീവ പ്രവർത്തകരായിരുന്നു ട്രീസയുടെ കുടുംബം .
ട്രീസ ജോസഫിന്റെ നിര്യണത്തിൽ ദുഃഖാർത്ഥരായ കുടുംബത്തോടൊപ്പം മലയാളം യുകെ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.
ലിസ മാത്യു, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടൻ :- സൗത്ത് ആഫ്രിക്കയിൽ വെച്ച് പാലത്തിൽ നിന്ന് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് ബ്രിട്ടീഷുകാർ കൊല്ലപ്പെട്ടു. ഒരാൾ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. രണ്ട് ദമ്പതികളാണ് കാറിനുള്ളിൽ ഉണ്ടായിരുന്നത്. പീറ്റർ & മിറാൻഡ, ഹാരിസ് & ക്രിസ് ദമ്പതികളാണ് കാറിലുണ്ടായിരുന്നത്. തിങ്കളാഴ്ച പോർട്ട് എലിസബത്തിനു സമീപമുള്ള പാലത്തിൽ നിന്നും 75 അടി താഴ്ചയിലേക്ക് കാർ നിലം പതിക്കുകയായിരുന്നു. അറുപത്തിയേഴുകാരനായ ഹാരിസ് രക്ഷപ്പെട്ടെങ്കിലും അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. കാറിന്റെ ഡ്രൈവറും രക്ഷപ്പെട്ടിട്ടുണ്ട്.
മറ്റൊരു കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്നാണ് പാലത്തിൽ നിന്നും താഴേക്ക് വീണത്. “എ റോച്ച ” എന്ന ക്രിസ്ത്യൻ പാരിസ്ഥിതിക സംഘടനയുടെ സ്ഥാപക ദമ്പതികളാണ് മിറാൻഡായും ഹാരിസും. ആ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് സൗത്ത് ആഫ്രിക്കയിൽ ഈ ദമ്പതികൾ എത്തിയത്. സംഘടനയുടെ ഏറ്റവും വലിയ നഷ്ടമാണ് ദമ്പതികളുടെ മരണമെന്ന് വക്താക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സമൂഹ മനസ്സാക്ഷിയുടെ നാനാഭാഗങ്ങളിൽനിന്നും ദമ്പതികളുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. റെഡ്ഹില്ലിലെ ഹോളി ട്രിനിറ്റി ചർച്ച് വികാരി ദമ്പതികളുടെ ഭരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി. ഇടവക അംഗങ്ങൾ ബുധനാഴ്ച ഒത്തുകൂടി മരിച്ച ദമ്പതികൾക്കെല്ലാം പ്രാർത്ഥന അർപ്പിച്ചു. വേണ്ട എല്ലാ സഹായങ്ങളും സൗത്ത് ആഫ്രിക്കൻ അതോറിറ്റി കളുമായി ചേർന്ന് ചെയ്യുമെന്ന് ഫോറിൻ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു.
ബ്രിട്ടണില്‍ പ്രചാരണത്തില്‍ മുന്നിലെത്തിയ മലയാളം ഓണ്‍ലൈന്‍ പത്രമായ മലയാളം യുകെ ന്യൂസ് നല്കുന്ന ഔട്സ്റ്റാന്‍ഡിംഗ് ബയോ ഗ്രാഫി അവാര്‍ഡിന് ഉഴവൂര്‍ കോളേജ് മുന്‍ പ്രന്‍സിപ്പാള്‍ ബാബു തോമസ് പൂഴിക്കുന്നേല്‍ രചിച്ച സഫലം സൗഹൃതം സഞ്ചാരം എന്ന ആത്മകഥ അര്‍ഹമായി.
ഇരുപത്തയ്യായിരം രൂപയും ഫലകവുമാണ് അവാര്‍ഡ്. നവംബര്‍ ആദ്യവാരം കോട്ടയത്തു നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയില്‍ അവാര്‍ഡ് നല്‍കും. മലയാളം യുകെ ന്യൂസ് ചീഫ് എഡിറ്റര്‍ ബിന്‍സു ജോണാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. മലയാളം യുകെ ഡയറക്ടര്‍ ബോര്‍ഡും നിയമോപദേശക സമതിയുമടങ്ങുന്ന പാനലാണ് പ്രൊഫ. ബാബു പൂഴിക്കുന്നേല്‍ എഴുതിയ സഫലം സൗഹൃതം സഞ്ചാരം എന്ന ആത്മകഥ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. കോട്ടയം വര ആർട്ട് ഗാലറിയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് പ്രന്‍സിപ്പാള്‍, മലയാളം വകുപ്പ് മേധാവി, കോട്ടയം ബി സി എം കോളേജ് മലയാളം വകുപ്പ് മേധാവി എന്നീ നിലകളില്‍ 34 വര്‍ഷത്തെ അധ്യാപക ജീവിതം. എം ജി യൂണിവേഴ്സിറ്റി ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, കൂടാതെ കോട്ടയം അതിരൂപത പി ആര് ഒ , അപ്നാ ദേശ് പത്രാധിപ സമതിയംഗം, കേരളം എക്സ്പ്രസ് (ഷിക്കാഗോ) കണ്‍സല്‍ട്ടന്റ് എഡിറ്റര്‍, പ്രഭാഷകന്‍, എഴുത്തുകാരന് എന്നീ നിലകളില്‍ പ്രശസ്തന്‍. ഇരുപതോളം രാജ്യങ്ങളില്‍ സഞ്ചാരം നടത്തിയിട്ടുണ്ട്. സഫലം സൗഹൃതം സഞ്ചാരം, കല്ലാണപ്പാട്ടുകള്‍, വഴക്കവും പൊരുളും എന്നീ ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോട്ടയം സ്വദേശിയാണ്. പ്രൊഫ. വത്സാ ബാബുവാണ് ഭാര്യ. ഡോ. ആതിര ബാബു, അനഘ ബാബു എന്നിവര്‍ മക്കളാണ്.
മലയാളം യുകെ ന്യൂസ് ടീമിന്റെ അഭിനന്ദനങ്ങള്‍.
അനുപമ എസ് ബട്ട്, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടീഷ് രാജകുടുംബത്തിന്റെ സ്വകാര്യ ജീവിതത്തിലേക്ക് മാധ്യമങ്ങൾ കടന്നു കയറുന്നത് ആദ്യത്തെ സംഭവമല്ല. അതിന്റെ ഏറ്റവും ഒടുവിലത്തെ ഇരകളാണ് ഹാരി-മേഗൻ രാജദമ്പതികൾ. മേഗൻ തന്റെ പിതാവിന് അയച്ച കത്തിലെ വിവരങ്ങൾ ഒരു പ്രമുഖ മാധ്യമം അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് പത്രത്തിനെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങിയ മേഗന്റെ തീരുമാനം വലിയ ചർച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് മേഗന് പിന്തുണ അറിയിച്ച് വിവിധ രാഷ്ട്രീയ പാർട്ടികളിലെ എംപിമാർ കത്തെഴുതിയിരിക്കുന്നത്.
ലേബർ പാർട്ടിയിലെ ജെസ് ഫിലിപ്പ്സ്, ഡൈൻ അബ്ബോട്ട്, തുലിപ് സിദ്ധിക്ക് , ഡെമോക്രാറ്റിക് പാർട്ടിയിലെ വേരാ ഹോബ്ഹോസ്സ്,ലൈല മോറാൻ തുടങ്ങി വിവിധ രാഷ്ട്രീയ ആശയങ്ങളിൽ വിശ്വസിക്കുന്ന എഴുപതോളം എംപിമാർ ആണ് ഇപ്പോൾ മേഗന് വേണ്ടി ഒന്നിച്ചിരിക്കുന്നത്.
മനുഷ്യത്വ വിരുദ്ധവും കാലഹരണപ്പെട്ടതുമായ മാധ്യമ രീതികളാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ രാജകുടുംബത്തിന് നേരെ ഉപയോഗിക്കുന്നതെന്ന് കത്തിൽ പറയുന്നു. ” മാധ്യമ സ്വാതന്ത്ര്യം എന്ന അധികാരം ഉപയോഗിച്ച് തെറ്റിദ്ധാരണാജനകമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് മാന്യതയ്ക്ക് നിരക്കുന്നതല്ല. ഒരുതരത്തിലും അനുവദിച്ചു കൊടുക്കാൻ കഴിയുന്നതുമല്ല. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ എന്ന നിലയിൽ സമാനമായ അനുഭവങ്ങൾ ഞങ്ങൾക്കും ഉണ്ടായിട്ടുണ്ട്. അതിനാൽ തന്നെ വ്യക്തി ജീവിതത്തിലേക്കുള്ള മാധ്യമ കടന്നു കയറ്റത്തിനെതിരെ ഏതു നിയമ പോരാട്ടത്തിനും മേഗനൊപ്പം ഞങ്ങളുണ്ടാകും. “