UK

 സ്വന്തം ലേഖകൻ

ലണ്ടൻ : വ്യക്തമായ കാലാവസ്ഥ നിരീക്ഷണങ്ങൾ ലഭിക്കുക എന്നത് എക്കാലത്തെയും ഒരു വെല്ലുവിളിയാണ്. മെറ്റ് ഓഫീസിന്റെ 140 വർഷത്തെ ചരിത്രത്തിൽ ഒരു സൂപ്പർ കമ്പ്യൂട്ടർ കൂടി നിർമിക്കുന്നു. യുകെ സർക്കാർ ഇതിനായി 1.2 ബില്യൺ പൗണ്ട് നൽകാൻ തീരുമാനമായി . ലോകത്തെ ഏറ്റവും നൂതന കാലാവസ്ഥാ കമ്പ്യൂട്ടർ വികസിപ്പിക്കുന്നത് കൃത്യമായ കാലാവസ്ഥ നിരീക്ഷണം നടത്താൻ വേണ്ടിയാണ്. ശരാശരി 200 ബില്യൺ നിരീക്ഷണങ്ങളാണ് മെറ്റ് ഓഫീസ് ഇപ്പോൾ നടത്തുന്നത്. ഇനി ഇത് വർധിച്ചേക്കും. വിമാനത്താവളത്തിലെയും ഓരോ ഗ്രാമത്തിലെയും കാലാവസ്ഥ പ്രവചനങ്ങൾ കൂടുതൽ കൃത്യതപ്പെടുത്താൻ ഈ സൂപ്പർ കമ്പ്യൂട്ടറിലൂടെ സാധിക്കും. കൊടുങ്കാറ്റ് പ്രവചനം കൃത്യമാക്കാനും വെള്ളപ്പൊക്ക പ്രതിരോധത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലങ്ങൾ തിരഞ്ഞെടുക്കാനും ആഗോള കാലാവസ്ഥയിലെ മാറ്റങ്ങൾ പ്രവചിക്കാനും ഈ സൂപ്പർ കമ്പ്യൂട്ടർ ഉപയോഗിക്കും. നിലവിലുള്ള സൂപ്പർ കമ്പ്യൂട്ടറിനെക്കാളും ആറ് ഇരട്ടി പ്രവർത്തനശേഷിയുള്ള സൂപ്പർ കമ്പ്യൂട്ടർ ആണ് ഒരുങ്ങുന്നത്.

മെറ്റ് ഓഫീസിലെ നിലവിലെ സൂപ്പർ കമ്പ്യൂട്ടർ 2022 അവസാനത്തോടെ പ്രവർത്തനരഹിതമാകും. ഇത് ലോകത്തിലെ ഏറ്റവും ശക്തമായ 50 കമ്പ്യൂട്ടറുകളിൽ ഒന്നാണ്. മെറ്റ് ഓഫീസിലെ ചീഫ് എക്സിക്യൂട്ടീവ് പ്രൊഫ. പെന്നി എൻ‌ഡേഴ്സ്ബി പറഞ്ഞു ; ഞങ്ങൾ മറ്റെല്ലവരേക്കാളും മുൻപിലാകും. എല്ലാ വ്യക്തികൾക്കും സർക്കാരിനും സമൂഹത്തിനും ഇതൊരു മാറ്റം ഉണ്ടാക്കും. ജനങ്ങൾ ഇതിന് സാക്ഷികൾ ആവാൻ പോകുന്നു.” ഈ ഭീമന്റെ വരവോടെ ഒരു നല്ല മാറ്റം ഉണ്ടാകുമെന്ന് മെറ്റ് ഓഫീസ് അടിയുറച്ചു വിശ്വസിക്കുന്നു. ആഗോളതാപനം മൂലം കാലാവസ്ഥയിൽ വൻ വ്യതിയാനം സംഭവിക്കുന്നതിനാൽ ഇത് വളരെ പ്രധാനമായ ഒരു നടപടിയാണെന്ന് മെറ്റ് ഓഫീസ് പറയുന്നു.

 

സൂപ്പർ കമ്പ്യൂട്ടറിന് തന്നെ 854 മില്യൺ പൗണ്ട് ചിലവ് പ്രതീക്ഷിക്കുന്നു, ബാക്കി ഫണ്ടുകൾ 2022 മുതൽ 2032 വരെയുള്ള 10 വർഷത്തെ കാലയളവിൽ മെറ്റ് ഓഫീസിലെ നിരീക്ഷണ ശൃംഖലയിലും പ്രോഗ്രാം ഓഫീസുകളിലും പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും. “കഴിഞ്ഞ 30 വർഷത്തിനിടയിൽ, പുതിയ സാങ്കേതികവിദ്യകൾ കൂടുതൽ കൃത്യമായ കാലാവസ്ഥാ പ്രവചനത്തെ സഹായിക്കുന്നു. തുടർന്ന് ഇത് കൂടുതൽ മെച്ചപ്പെട്ടെക്കാം. കൊടുങ്കാറ്റുകൾ അഞ്ച് ദിവസം വരെ മുൻ‌കൂട്ടി പ്രവചിക്കപ്പെടും” ബിസിനസ്, ഊർജ്ജ സെക്രട്ടറിയും കോപ്പ് 26 പ്രസിഡന്റുമായ അലോക് ശർമ പറഞ്ഞു.

ബെർമിംഗ്ഹാമിലെ ഹാർബോണിൽ മരണമടഞ്ഞ ശ്രീജ ശ്രീനിവാസൻ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ അവസാനഘട്ടത്തിലാണ്. കഴിഞ്ഞദിവസങ്ങളിൽ മെഡിക്കൽ സർട്ടിഫിക്കറ്റും ഡെത്ത്‌ ഓഫീസിലെ നടപടിക്രമങ്ങളും പൂർണമായിരുന്നു . ഇന്നലെത്തന്നെ ലിവർ പൂളിൽനിന്ന് ഫ്യൂണറൽ ഡയറക്ടേഴ്സ് മൃതദേഹം ഏറ്റുവാങ്ങി . ഇനി ആർക്കെങ്കിലും കാണണമെങ്കിൽ ലിവർപൂളിൽ അപ്പോയിന്മെന്റ് എടുത്ത് കാണാനുള്ള സൗകര്യം ഉണ്ടായിരിക്കും. മൃതദേഹം എന്ന് നാട്ടിലേക്ക് കൊണ്ടു പോകാൻ സാധിക്കും എന്ന് ബുധനാഴ്ചയ്ക്ക് ശേഷമേ അറിയുവാൻ സാധിക്കുകയുള്ളൂ എന്നാണ് അറിയുന്നത് . കഴിഞ്ഞ ഒന്നര വർഷമായി ക്യാൻസർ രോഗ ബാധിതയായ ഷീജ ശ്രീനിവാസ് ബെർമിംഗ്ഹാമിലെ ക്യൂൻ എലിസബത്ത് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു .

പലതവണ കീമോതെറാപ്പിക്ക് വിധേയായ ഷീജയ്ക്ക് അണുബാധ ഉണ്ടായതിനെ തുടർന്ന് വീണ്ടും കീമോതെറാപ്പി ചെയ്യുവാൻ കഴിഞ്ഞിരുന്നില്ല. മറ്റ് ചിത്സകൾ സാധ്യമല്ലാത്തതിനെ തുടർന്ന് ഫെബ്രുവരി നാലാം തീയതി ഷീജയെ ഹോസ്പിറ്റലിൽ നിന്ന് സെന്റ് മേരീസ് ഹോസ് പീസ്സിലേയ്ക്ക് മാറ്റിയിരുന്നു . അവിടെ വച്ച് ഭർത്താവായ സന്തോഷിന്റെ ( അനിൽകുമാർ ) സാന്നിദ്ധ്യത്തിലാണ് മരണമടഞ്ഞത്.

തന്റെ ഭർത്താവിനെ യുകെയിലെത്തിക്കുക എന്ന വലിയ സ്വപ്‍നം നേടിയടുത്തുകൊണ്ടാണ് ഷീജ ശ്രീനിവാസ് മരണത്തിന് കീഴടങ്ങിയത്. 47 വയസുള്ള ഷീജ തിരുവല്ലയിൽ വല്ലന വടക്കേതിൽ ശ്രീനിവാസന്റയും സരളയുടെയും മകളാണ് . പള്ളിവികാരിയായ റ്റെറിനച്ചന്റെയും , സോജിയച്ചന്റെയും നേതൃത്വത്തിൽ രോഗബാധിതയായ ഷീജയ്ക്ക് എല്ലാവിധ സഹായവുമായി സെഹിയോൻ പ്രയർ ഗ്രൂപ്പിലെ സുഹൃത്തുക്കൾ എപ്പോഴും കൂടെയുണ്ടായിരുന്നു . വളരെ നല്ല രീതിയിലുള്ള ഒരു പരിചരണമായിരുന്നു ഷീജയ്ക്ക് ഹാർബോണിലെ സുഹൃത്തുക്കളിൽ നിന്ന് ലഭിച്ചിരുന്നത് .

ഷീജ ശ്രീനിവാസിന്റെ നിര്യണത്തിൽ ദുഃഖാർത്ഥരായ കുടുംബത്തോടൊപ്പം മലയാളം യുകെ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

സ്വന്തം ലേഖകൻ

ചൈന :- കൊറോണ ബാധിധമായിരിക്കുന്ന ചൈനയിലെ ഹോങ്കോങ്ങിൽ, ആയുധധാരികളായ ആളുകൾ നൂറുകണക്കിന് ടോയ്‌ലറ്റ് റോളുകൾ മോഷ്ടിച്ചു. കൊറോണ ബാധയെത്തുടർന്ന് ആളുകൾ അമിതമായി ടോയ്‌ലറ്റ് റോളുകൾ വാങ്ങി സൂക്ഷിക്കുന്നതിനാൽ, നിലവിൽ ഇവയ്ക്ക് ചൈനയിൽ ക്ഷാമമാണ്. മോങ്‌ കോക് നഗരത്തിലെ ഒരു സൂപ്പർമാർക്കറ്റിൽ ആണ് ആയുധധാരികളായ ആളുകൾ എത്തിയത്. ലോക്കൽ മീഡിയ നൽകിയ റിപ്പോർട്ട് അനുസരിച്ച്, രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തതായും, കുറച്ചധികം ടോയ്‌ലറ്റ് റോളുകൾ കണ്ടെത്തിയതായും രേഖപ്പെടുത്തുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹോങ്കോങ്ങിലെ ഈ നഗരത്തിൽ കവർച്ച നടന്നത്. സൂപ്പർ മാർക്കറ്റിനു പുറത്ത് സാധനങ്ങൾ ഇറക്കുകയായിരുന്നു ജോലിക്കാരനെ ഭീഷണിപ്പെടുത്തിയാണ് ടോയ്‌ലറ്റ് റോളുകൾ കവർച്ച ചെയ്തത്.

ആപ്പിൾ ഡെയിലി നൽകുന്ന കണക്കനുസരിച്ച് 167 പൗണ്ട് വിലവരുന്ന ഏകദേശം 600 ടോയ്‌ലറ്റ് റോളുകൾ മോഷണം പോയിട്ടുള്ളതായി പറയുന്നു. കടകളിൽ പുതിയ സ്റ്റോക്ക് എത്തുന്നിടത്ത് ആളുകളുടെ നീണ്ട ക്യൂ ആണ് കാണുന്നത്. ജനങ്ങൾ ടോയ്‌ലറ്റ് റോളുകൾ പോലെയുള്ള അത്യാവശ്യ സാധനങ്ങൾ അമിതമായി വാങ്ങിക്കുന്നതിന്റെ ഫലമായാണ് ഇത്തരത്തിൽ ഇവയുടെ അഭാവം ഉണ്ടാകുന്നത്.

കൊറോണ ബാധമൂലം 1700 പേരാണ് ചൈനയിൽ മരണപ്പെട്ടിരിക്കുന്നത്. ജനങ്ങളുടെ ഇടയിൽ നിലനിൽക്കുന്ന ആശങ്കയാണ് സമാന സംഭവങ്ങൾക്ക് കാരണം എന്ന് ദുരന്ത മേഖലയിൽ പ്രവർത്തിക്കുന്നവർ അഭിപ്രായപ്പെട്ടു. സിംഗപ്പൂരിലും ഇത്തരത്തിൽ ആളുകൾ അവശ്യസാധനങ്ങൾ അമിതമായി വാങ്ങിക്കുന്ന സാഹചര്യമുണ്ട്. എന്നാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്നും, സാധനങ്ങളുടെ ലഭ്യത ഉണ്ടാകുമെന്നും ഗവൺമെന്റ് അധികൃതർ ഉറപ്പുനൽകുന്നുണ്ട്.

ജമ്മു കാശ്മീര്‍ നയത്തെ വിമര്‍ശിച്ച ബ്രിട്ടീഷ് എംപിക്ക് ഇന്ത്യ വിസ റദ്ദാക്കിയതായി പരാതി. ഡല്‍ഹി എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍ ബ്രിട്ടീഷ് എംപിയായ ഡെബ്ബി അബ്രഹാംസ് തന്റെ ഇ വിസ തള്ളിയതായി അറിഞ്ഞത്. കാശ്മീരിലേയ്ക്കുള്ള ഓള്‍ പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പിന്റെ ചെയര്‍പേഴ്‌സണാണ് ഡെബ്ബി. തന്നെ പരിഗണിച്ചത് ക്രിമിനലിനെപ്പോലെയാണ് എന്ന് ഡെബ്ബി ആരോപിച്ചു. ഡീപോര്‍ട്ടീ സെല്ലിലേയ്ക്ക് കൊണ്ടുപോയി. രാവിലെ 8.50നാണ് ഡല്‍ഹിയിലെത്തിയത്. അപ്പോളാണ് കഴിഞ്ഞ ഒക്ടോബറില്‍ അുവദിച്ച ഇ വിസ റദ്ദാക്കിയതായി അറിയുന്നത്. 2020 ഒക്ടോബര്‍ വരെ വാലിഡിറ്റിയുണ്ട് ഇ വിസയ്ക്ക്.

ഇമ്മിഗ്രേഷന്‍ ഉദ്യോഗസ്ഥരെ ഇ വിസ അടക്കമുള്ള രേഖകള്‍ കാണിച്ചു. എന്റെ വിസ തള്ളിയതായി ഉദ്യോഗസ്ഥന്‍ അറിയിച്ചു. എന്റെ പാസ്‌പോര്‍ട്ട് കൊണ്ടുപോയി 10 മിനുട്ടിന് ശേഷമാണ് തിരിച്ചുവന്നത്. പിന്നെ വളരെ മോശം പെരുമാറ്റമായിരുന്നു. കൂടെ വരാന്‍ പറഞ്ഞ് ആക്രോശിച്ചു. ഇത്തരത്തില്‍ സംസാരിക്കരുത് എന്ന് ഞാന്‍ പറഞ്ഞു. അയാള്‍ എന്നെ ഡീപോര്‍ട്ടീ സെല്ലിലേയ്ക്കാണ് കൊണ്ടുപോയത്. ഇരിക്കാൻപോലും സമ്മതിച്ചില്ല, ബന്ധുവിനെ വിളിച്ചു. അദ്ദേഹം ബ്രിട്ടീഷ് ഹൈകമ്മീഷനെ വിവരമറിയിച്ചു. വിസ ഓണ്‍ അറൈവലിനെക്കുറിച്ച് ഇമ്മിഗ്രേഷന്‍ അധികൃതരോട് ചോദിച്ചപ്പോള്‍ മറുപടിയൊന്നും കിട്ടിയില്ല. ഞാനിപ്പോള്‍ ഡീപോര്‍ട്ടേഷന് കാത്തിരിക്കുകയാണ്. ഇന്ത്യ ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ തീരുമാനം മാറ്റാന്‍ തയ്യാറല്ലാത്തിടത്തോളം. എന്നെ ഒരു ക്രിമിനലിനെപ്പോലെയാണ് ഇവര്‍ കാണുന്നത്.

കാശ്മീര്‍ വിഷയം കൈകാര്യം ചെയ്തിരുന്ന ബ്രിട്ടീഷ് പാര്‍ലമെന്റ് ഗ്രൂപ്പിന്റെ ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ ഡെബ്ബി അബ്രഹാംസ് യുകെയിലെ ഇന്ത്യന്‍ അംബാസഡര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇന്ത്യയുടെ കാശ്മീര്‍ തീരുമാനത്തെ ഡെബ്ബി അബ്രാംസ് സോഷ്യല്‍മീഡിയയില്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

കടപ്പാട്; ദി ഗാർഡിയൻ

ഹ്യൂമന്‍ കമ്പോസ്റ്റിംഗ് നിയമവിധേയമാക്കുന്ന ആദ്യ അമേരിക്കന്‍ സംസ്ഥാനമായി മാറിയിരിക്കുകയാണ് വാഷിംഗ്‌ടണ്‍. യു.കെയിലും ഹരിത ശ്മശാനങ്ങൾക്കായുള്ള മുറവിളി പല കോണുകളില്‍നിന്നും ഉയര്‍ന്നു കഴിഞ്ഞു. മരിച്ചയാളുടെ ശരീരം ഒരു സ്റ്റീല്‍ പേടകത്തില്‍ വൈക്കോല്‍, മരപ്പൊടി, ചിലയിനം ചെടികള്‍ തുടങ്ങി വിവിധ വസ്തുക്കളുടെ കൂടെ വച്ച് ഭദ്രമായി അടയ്ക്കും. 4 മുതല്‍ 6 ആഴ്ചക്കുള്ളില്‍ മൃതശരീരം വിഘടിച്ച് വളമാകും. ഈ വളം മണ്ണില്‍ ചേര്‍ത്ത് അതില്‍ ഇഷ്ടാനുസരണം മരമോ, ചെടികളോ ഒക്കെ വളര്‍ത്താം. നാച്വറല്‍ ഓര്‍ഗാനിക് റിഡക്ഷനാണ് സംഭവിക്കുന്നത്. അതായത്, മൈക്രോബുകള്‍ ഉപയോഗിച്ച് എല്ലുകളും തൊലികളും എല്ലാം വേര്‍തിരിക്കുകയാണ് ചെയ്യുന്നത്. അങ്ങിനെ ലഭിയ്ക്കുന്ന മനുഷ്യ ശരീര മിശ്രത വളം പാരിസ്ഥിതികമായി ഏറെ മെച്ചമാണെന്നാണ് ഹ്യൂമന്‍ കമ്പോസ്റ്റിംഗ് അനുകൂലികള്‍ പറയുന്നത്.

എല്ലുകളും പല്ലുകളും വരെ കമ്പോസ്റ്റായി പരിവർത്തനം ചെയ്യും. കൃതൃമമായി ശരീരത്തില്‍ എന്തെങ്കിലും വച്ച് പിടിപിച്ചിട്ടുണ്ടെങ്കില്‍ അത് വേര്‍തിരിച്ചെടുത്ത് പുനുരുപയോഗിക്കുകയും ചെയ്യാം. കുറഞ്ഞ അളവില്‍ കോളിഫോം ബാക്ടീരിയയും അതില്‍ അടങ്ങിയിട്ടുണ്ടാകും. മൃതശരീരം മറവ് ചെയ്യുന്നതിലൂടെയും ദഹിപ്പിക്കുന്നതിലൂടെയും കാര്യമായ പാരിസ്ഥിതികപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. ശരാശരി ഒരു മൃതശരീരം ദഹിപ്പിക്കുമ്പോള്‍ 40 പൗണ്ട് കാര്‍ബണ്‍ ഉത്പാദിപ്പിക്കുന്നു. ദഹിപ്പിക്കുവാന്‍ 30 ഗ്യാലന്‍ ഇന്ധനവും ആവശ്യമാണ്. അതിനെ മറികടക്കാനുള്ള നൂതന മാര്‍ഗ്ഗംകൂടെയാണ് ഹ്യൂമന്‍ കമ്പോസ്റ്റിംഗ്.

സ്വീഡനില്‍ ഇത് നിയമപ്രകാരം അംഗീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ അമേരിക്കയും സ്വീഡന്റെ പാതയിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ്. ആദ്യഘട്ടമെന്നോണം ‘ഹ്യൂമണ്‍ കമ്പോസ്റ്റിംഗ്’ വാഷിംഗ്ടണ്ണില്‍ പരീക്ഷിക്കപ്പെട്ടു കഴിഞ്ഞു. അതേസമയം, എന്നാല്‍ മൃതദേഹത്തോട് അനാദരവ് പുലര്‍ത്തുന്ന രീതിയാണിതെന്ന് കാണിച്ച് നിരവധി പേര്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുമുണ്ട്.

സ്വന്തം ലേഖകൻ

ലണ്ടൻ : സ്വവർഗ വിവാഹത്തെ പിന്തുണയ്ക്കുന്നില്ലെന്ന് എലിസബത്ത് || രാജ്ഞി. ക്രിസ്തീയ വിശ്വാസത്തിനത് എതിരായതിനാലാണത്. ഇംഗ്ലണ്ടിൽ സ്വവർഗ വിവാഹം നിയമവിധേയമാക്കിയതിനെ രാജ്ഞി വ്യക്തിപരമായി എതിർക്കുന്നുവെന്ന് രാജ്ഞിയുടെ സുഹൃത്ത് ഡെയിലി മെയിലിനോട് പറഞ്ഞു. ക്രിസ്തുമത മൂല്യങ്ങൾക്ക് എതിരായതിനാലാണ് സ്വവർഗ വിവാഹത്തെ എതിർക്കുന്നത്. “ഇത്തരത്തിലുള്ള വിവാഹം തെറ്റാണെന്ന് രാജ്ഞി കരുതുന്നു. കാരണം വിവാഹം ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള പവിത്രബന്ധമായിരിക്കണം.” ഡെയ്‌ലി മെയിലിനോട് സംസാരിച്ച സുഹൃത്ത് പറഞ്ഞു.

രാജ്ഞിയുടെ 90-ാം ജന്മദിനത്തോടടുക്കുമ്പോൾ വിവാഹത്തെക്കുറിച്ചുള്ള സ്വന്തം കാഴ്ചപ്പാടാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് പത്രം റിപ്പോർട്ട്‌ ചെയ്യുന്നു. 2014 ൽ ഇംഗ്ലണ്ടിലും, വെയിൽസിലും, സ്കോട്ട്ലൻഡിലും സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കിയിരുന്നു. സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കുന്നതിനെ വ്യക്തിപരമായി എതിർക്കുന്ന രാജ്ഞി നിയമത്തെ ചോദ്യം ചെയ്യുന്നില്ല. യുകെ പ്രസിദ്ധീകരണത്തിന്റെ അവകാശവാദം നിരസിച്ച് ഡെയ്‌ലി ബീസ്റ്റ് തിങ്കളാഴ്ച ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു .

ബ്രിട്ടൻ :- യുകെയുടെ പല ഭാഗങ്ങളിലും ആഞ്ഞടിച്ച ഡെന്നിസ് ചുഴലിക്കാറ്റിന്റെ മധ്യത്തിലും, ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനങ്ങളിൽ ഒന്ന് അതിസാഹസികമായി ചരിച്ചു ഇറക്കി തങ്ങളുടെ കഴിവ് തെളിയിച്ചിരിക്കുകയാണ് 2 പൈലറ്റുമാർ. എത്തിഹാദിന്റെ A380 വിമാനമാണ് ശനിയാഴ്ച ലാൻഡ് ചെയ്തത്. സിയാര ചുഴലിക്കാറ്റിന് ശേഷം ലണ്ടനിൽ ആഞ്ഞടിച്ചതാണ് ‘ഡെന്നിസ് ‘ ചുഴലിക്കാറ്റ്. 91 mph  വേഗത്തിലാണ് കാറ്റ് യുകെയിൽ  ആഞ്ഞടിച്ചത്. ലണ്ടനിൽ അടുത്തിടെയായി ആഞ്ഞടിക്കുന്ന നാലാമത്തെ ചുഴലിക്കാറ്റാണ് ഇത്. ഹീത്രു വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന കുറെയധികം ഫ്ലൈറ്റുകൾ റദ്ദാക്കിയിരുന്നു. ഇതിനിടയിലാണ് എത്തിഹാദിന്റെ വിമാനം അതിസാഹസികമായി ലാൻഡ് ചെയ്തത്.’ ക്രാബ് ‘ ലാൻഡിങ് എന്ന പ്രക്രിയയിലൂടെയാണ് വിമാനം താഴെയിറക്കിയത്.

അബുദാബിയിൽ നിന്നും ലണ്ടനിലേക്ക് ഉള്ളതായിരുന്നു ഈ വിമാനം. ഡെന്നിസ് ചുഴലിക്കാറ്റി നോടനുബന്ധിച്ച് അതി ശക്തമായ മഴയും, വെള്ളപ്പൊക്കവും ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്ന മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. അതി ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഒരാൾ മരണപ്പെട്ടു.ട്രെയിൻ സർവീസുകളും, വിമാന സർവീസുകളും ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്.

ചുഴലിക്കാറ്റിനെ തുടർന്ന് സ്കൂളുകൾക്കും അവധി നൽകിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന നിർദേശം കാലാവസ്ഥാനിരീക്ഷണകേന്ദ്രം നൽകിയിട്ടുണ്ട്.

[ot-video][/ot-video]

ലണ്ടൻ ∙ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ യുഎസിൽ നടത്താനിരുന്ന സന്ദർശനം മാറ്റിവച്ചു. ജൂണിനു മുൻപ് സന്ദർശനം നടന്നേക്കില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ച സന്ദർശനത്തിലെ പ്രധാന അജൻഡയായിരുന്നു. യൂറോപ്യൻ യൂണിയനിൽ നിന്നു വേർപിരിഞ്ഞ ബ്രിട്ടൻ യുഎസുമായി സുപ്രധാനമായ ചില വ്യാപാരക്കരാറുകളിൽ ഈ സന്ദർശനത്തിനിടെ ഒപ്പുവച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു.

ചൈനീസ് ടെലികോം കമ്പനി വാവേയ്ക്ക് ബ്രിട്ടനിൽ 5ജി മൊബൈൽ നെറ്റ്‍വർക് അനുവദിച്ചതിൽ യുഎസിനുള്ള അതൃപ്തിയാണ് സന്ദർശനം മാറ്റിവയ്ക്കാൻ കാരണമെന്ന് വാർത്തയുണ്ട്. ഡിജിറ്റൽ സർവീസസ് നികുതി, ഇറാൻ ആണവ കരാർ എന്നീ വിഷയങ്ങളിലും ബ്രിട്ടന്റെ നിലപാടിനോട് യുഎസിന് എതിർപ്പുണ്ട്. ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നിവിടങ്ങളിലേക്കു ജോൺസൻ നടത്താനിരുന്ന സന്ദർശനവും റദ്ദാക്കിയിട്ടുണ്ട്.

ആണ്‍ സുഹൃത്തിനെ ആക്രമിച്ച കേസില്‍ വിചാരണ നേരിടാനൊരുങ്ങവേ ടി വി അവതാരകയെ മരിച്ച നിലയില്‍ കണ്ടെത്തി. ഐ ടി വി 2വിന്റെ ലവ് ഐലന്‍ഡ് പരിപാടിയുടെ അവതാരക കരോലിന്‍ ഫ്ലാക്കിനെയാണ് ലണ്ടനിലെ വസതിയില്‍ ശനിയാഴ്ച മരിച്ചനിലയില്‍ കണ്ടെത്തിയത്.

മാര്‍ച്ച് നാലിനാണ് വിചാരണ ആരംഭിക്കേണ്ടിയിരിക്കുന്നത്.സുഹൃത്ത് ലൂയിസ് ബര്‍ട്ടന്‍ വെള്ളിയാഴ്ച കരോലിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വിചാരണയ്ക്ക് മുന്‍പ് ആണ്‍ സുഹൃത്തുമായി ഏതെങ്കിലും തരത്തില്‍ ആശയവിനിമയം നടത്തുന്നതില്‍ നിന്നു കരോലിന് കോടതിയുടെ വിലക്കുണ്ട്.

കരോലിന്റെ മരണം കുടുംബം സ്ഥിരീകരിച്ചിട്ടുണ്ട്. ഫ്ളാക് കുടുംബത്തിന്റെ അഭിഭാഷകന്‍ കരോലിന്‍ ആത്മഹത്യ ചെയ്തതായി മാധ്യമങ്ങളോട് പറഞ്ഞു.

കരോലിന്‍ അവതാരകയായ ലവ് ഐലന്ഡിന്റെ ഹൈലൈറ്റ്സ് സംപ്രേക്ഷണം ചെയ്യില്ലെന്ന് ഐ ടി വി അറിയിച്ചു. കരോലിന്‍ അവതാരകയായ ടി വി സീരീസ് ദ സര്‍ജൂറിയുടെ സംപ്രേക്ഷണം ചാനല്‍ ഫോറും നിര്‍ത്തിവെച്ചു.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ആണ്‍ സുഹൃത്തിനെ ആക്രമിച്ചതിന് പോലീസ് കരോലിനെ അറസ്റ്റ് ചെയ്തത്.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- യുകെ യിൽ കൊറോണ ബാധമൂലം ചികിത്സയിലായിരുന്ന ഒമ്പത് പേരിൽ, എട്ടു പേരെയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. നാഷണൽ ഹെൽത്ത് സർവീസ്, ശനിയാഴ്ച പുറത്തിറക്കിയ വാർത്താകുറിപ്പിൽ എല്ലാവരെയും രണ്ടു തവണ രോഗ പരിശോധനയ്ക്ക് വിധേയമാക്കി, രോഗം ഇല്ല എന്ന് സ്ഥിരീകരിച്ച ശേഷം ആണ് ഡിസ്ചാർജ് ചെയ്തത് എന്ന് വ്യക്തമാക്കുന്നു. അതോടൊപ്പം തന്നെ വൈറലിലെ ആറോ പാർക്ക്‌ ആശുപത്രിയിൽ ഐസൊലേഷനിലായിലിരുന്ന 94 ആളുകളും ആശുപത്രിവിട്ടു. രോഗത്തിന്റെ ഉത്ഭവ കേന്ദ്രമായ ചൈനയിലെ വുഹാനിൽ നിന്നും ബ്രിട്ടനിലേക്ക് ആദ്യമെത്തിയ ആളുകളിലാണ് രോഗം കണ്ടെത്തിയിരുന്നത്. ഇപ്പോഴും ചൈനയിൽ നിന്നെത്തിയ നൂറോളം ആളുകൾ ഐസൊലേഷനിലാണ്.

ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക് നടത്തിയ വാർത്താസമ്മേളനത്തിൽ, ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത എല്ലാവരും പൂർണ്ണ ആരോഗ്യം ഉള്ളവരാണെന്നും, എല്ലാവരെയും പരിശോധനകൾക്കു ശേഷമാണ് ഡിസ്ചാർജ് ചെയ്തതെന്നും പറഞ്ഞു. എന്നാൽ രോഗം പടരാതിരിക്കാൻ ആളുകൾ കുറച്ചു ദിവസങ്ങൾ വീടുകളിൽ തന്നെ കഴിയുകയാണ് നല്ലതെന്ന് എൻഎച്ച് സ്ട്രാറ്റജിക് ഇൻസിഡന്റ് ഡയറക്ടർ പ്രൊഫസർ കെയ്ത് വില്ലേറ്റ് പറഞ്ഞു.

ചൈനയ്ക്ക് പുറത്ത് ഏകദേശം 24 രാജ്യങ്ങളിലായി അഞ്ഞൂറോളം പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയിൽ ഏകദേശം 2641 പേർക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ചൈനയിൽ രോഗബാധിതരുടെ എണ്ണം 66492 ആയി. ചൈനയ്ക്ക് പുറത്ത് കൊറോണ ബാധമൂലം മൂന്ന് മരണങ്ങൾ ആണ്സ്ഥിരീകരിച്ചിട്ടുള്ളത് – ഹോങ്കോങ്ങിലും, ഫിലിപ്പീൻസിലും, ജപ്പാനിലും ആണ് ഇവ. ജനങ്ങൾ എല്ലാംതന്നെ ജാഗ്രത പാലിക്കണമെന്ന നിർദേശം ആരോഗ്യവകുപ്പ് അധികൃതരുടെ ഭാഗത്തുനിന്ന് നൽകിയിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved