ഡെര്‍ബിഷയര്‍: ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷന് ക്ലബ് ഡെര്‍ബി കൗണ്ടിക്കായി നാളെ വെയ്ന്‍ റൂണി ഇറങ്ങുമെന്ന് ക്ലബ് മാനേജര്‍ ഫിലിപ് കോകു പറഞ്ഞു. ഇഎഫ്എല്‍ ചാമ്പ്യന്‍പ്പില്‍ ബാരന്സ്ലെയ്ക്കെതിരേയാണ് കൗണ്ടിയുടെ അടുത്ത മത്സരം. മേജര്‍ ലീഗ് സോക്കറിലെ ഡിസി യുണൈറ്റഡില്‍നിന്ന് പ്ലയര്‍ കം കോച്ചുമെന്ന നിലയിലാണ് റൂണി ഡെര്‍ബിയില്‍ ചേര്‍ന്നത്. ഓഗസ്റ്റിലാണ് ഡെര്‍ബിയുമായി കരാറിലായത്. എന്നാല്‍ ഡിസി യുണൈറ്റഡുമായി രണ്ടു വര്‍ഷം കൂടി കരാര്‍ ഉണ്ടായിരുന്നതിനെത്തുടര്‍ന്ന് ഡെര്ബിക്കുവേണ്ടി ഇറങ്ങാനാകുമായിരുന്നില്ല.
എന്നാല്‍ ഇതിന്റെ കാലവധി ഡിസംബറില്‍ പൂര്‍ത്തിയാകുന്നതോടെ ജനുവരി മുതല്‍ ഡെര്‍ബിക്കായി റൂണിക്ക് ഇറങ്ങാം. റൂണി ആരോഗ്യവാനാണെന്നും ആദ്യ ഇലവനില്‍ കണ്ടേക്കാമെന്നും അദ്ദേഹം ഇറങ്ങുമ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷകള്‍ ഉയരുമെന്നും എന്നാല്‍ അദ്ദേഹത്തിന് താളം കണ്ടെത്താന്‍ കുറച്ചു കളികള്‍ വേണ്ടിവരുമെന്നും കോകു പറഞ്ഞു. ചാമ്പ്യന്‍ഷിപ്പില്‍ 17-ാം സ്ഥാനത്താണിപ്പോള്‍ ഡെര്‍ബി കൗണ്ടി. നിലവിലെ അവസ്ഥയില്‍ ഒമ്പത് പോയിന്റ് കിട്ടിയാല്‍ മാത്രമേ പ്ലേ ഓഫിലെത്തൂ. പ്രീമിയര്‍ ലീഗിലേക്കു സ്ഥാനക്കയറ്റം ലഭിക്കണമെങ്കില്‍ 21 പോയിന്റ് കൂടിവേണം.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : ചരിത്രത്തിലെ ഏറ്റവും വലിയ ശമ്പള വർധനവുമായി ജോൺസൻ സർക്കാർ. 2020, യുകെ മലയാളികൾക്ക് സുവർണ്ണ വർഷം. 2020 ഏപ്രിലിൽ മുതൽ 3 മില്യൺ ഉദ്യോഗസ്ഥർക്ക് ഈ ആനുകൂല്യം ലഭ്യമാകും. ഏപ്രിൽ മുതൽ 25 വയസ്സിനു മുകളിലുള്ളവർക്ക് മണിക്കൂറിൽ 8.21 പൗണ്ടിൽ നിന്ന് 8.72 പൗണ്ടായി ശമ്പള വർദ്ധനവ് ലഭിക്കും.
6.2 ശതമാനത്തിന്റെ വർധനവ് പണപ്പെരുപ്പ നിരക്കിന്റെ നാലിരട്ടിയിലധികമാണ് ഒപ്പം കുറഞ്ഞ ശമ്പളമുള്ള ദശലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ഇത് ഗുണം ചെയ്യുമെന്ന് സർക്കാർ വ്യക്തമാക്കി.2019 സെപ്റ്റംബറിലായിരുന്നു സാജിദ് ജാവിദ് ഈ പ്രഖ്യാപനം നടത്തിയത്.
വൻ മാറ്റങ്ങളുടെ ഒരു ഭരണകാലം തന്നെയാണ് ബോറിസ് ജോൺസൻ സർക്കാരിന്റേത്. പ്രധാനമന്ത്രി ബോറിസ് ജോൺസൺ ശമ്പള വർദ്ധനവിനെ പ്രശംസിച്ചു. എന്നാൽ ബിസിനസുകാർക്ക് ഇതൊരു തിരിച്ചടിയാകാൻ സാധ്യത ഉണ്ട്. സ്വതന്ത്ര ലോ പേ കമ്മീഷന്റെ കണക്കുകൾ പ്രകാരം, ദേശീയ ജീവിത വേതനത്തിൽ 51 ശതമാനം വർദ്ധനവ് 2016 ഏപ്രിലിൽ നിരക്ക് അവതരിപ്പിച്ചതിനുശേഷമുള്ള ഏറ്റവും വലിയ നിരക്കാണ്. 25 വയസ്സിന് താഴെയുള്ളവർക്കും അപ്രന്റീസുകൾക്കും കുറഞ്ഞ നിരക്കിൽ ശമ്പളം ലഭിക്കും.
എന്നാൽ ശമ്പള വർദ്ധനവ് ബിസിനസുകൾക്ക് ബുദ്ധിമുട്ടുള്ള സമയത്താണ് വന്നതെന്നും പല കമ്പനികളും വലിയ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെടുമെന്നും ബ്രിട്ടീഷ് ചേംബർ ഓഫ് കൊമേഴ്‌സിലെ കോ-എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹന്ന എസെക്‌സ് പറഞ്ഞു.
“നമ്മൾ ഒരു പുതിയ ദശാബ്ദത്തിലേക്ക് കടക്കുന്നു. ആളുകൾക്ക് കൂടുതൽ അവസരം നൽകി അവരെ സഹായിക്കുന്നവരായി നാം മാറണം.” പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. 2016 സെപ്റ്റംബറിൽ ചാൻസലർ ജാവിദ് ആദ്യമായി വർദ്ധനവ് പ്രഖ്യാപിച്ചപ്പോൾ, ദേശീയ ജീവിത വേതനം 2024 ഓടെ ശരാശരി വരുമാനത്തിന്റെ മൂന്നിൽ രണ്ട് ഭാഗത്തേക്ക് ഉയരുമെന്ന് പറഞ്ഞിരുന്നു. ഇത് ഇപ്പോൾ തന്നെ നടപ്പിലാക്കണമെന്ന് ട്രേഡ്സ് യൂണിയൻ കോൺഗ്രസ് ജനറൽ സെക്രട്ടറി ഫ്രാൻസെസ് ഒ ഗ്രേഡി പറഞ്ഞു. യുകെ മലയാളികൾ ഭൂരിഭാഗവും അടിസ്ഥാന വേതനം ലഭിക്കുന്നവരാകയാൽ ഇതിന്റെ ആനുകൂല്യം അവർക്ക് പ്രയോജനം ആയേക്കും.
കൃഷ്ണപ്രസാദ്.ആർ.
ലോകഭൂപടത്തിൽ ഭാരതത്തിന്റെ സ്ഥാനം മഹത്തരമാണ്.പൈതൃകവും, സംസ്കാരവും, കാര്യപ്രാപ്തിയും , സമസ്തമേഖലയിലുമുള്ള നൈപുണ്യവും നമ്മെ ലോകരാജ്യങ്ങൾക്കിടയിൽ ശ്രദ്ധിക്കപ്പെടേണ്ടതായ ഒരു ശക്തിയാക്കി മാറ്റികഴിഞ്ഞിരിക്കുന്നു. നൂറ്റാണ്ടുകൾക്കമുന്നേതന്നെ വെള്ളക്കാരുടെചോരക്കണ്ണുകൾ ഭാരതത്തിന്മേൽപതിച്ചതിൽനിന്നുതന്നെ മനസിലാക്കാം നമ്മുടെ മഹത്വം. എന്നാൽ ഇങ്ങനെയുള്ള, 133 കോടി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന രാജ്യം എന്തുകൊണ്ടാണ് കായികഭൂപടത്തിൽ സ്ഥിരതയുള്ളയിരുപ്പിടം കണ്ടെത്താൻ ബുദ്ധിമുട്ടുന്നത്.
ഒട്ടും ചെറുതല്ലകായിക മേഖലയിൽ ഭാരതത്തിന്റെ പൈതൃകം. ധ്യാൻചന്ദ്,മിൽഖ സിങ്, കപിൽ ദേവ്, സച്ചിൻ ടെണ്ടുൽക്കർ , പി.റ്റി ഉഷ, മേരി കോം,സുശീൽ കുമാർ, വിജേന്ദർ സിങ്, സുനിൽ ഛേത്രി തുടങ്ങി അനേകം പ്രതിഭകളെ ലോകത്തിനുമുന്നിൽ പരിചയപ്പെടുത്തിയ നാടാണ് നമ്മുടേത് ഇവയൊക്കെത്തന്നെയും നമ്മുടെ തിളക്കമാർന്ന കായിക പാരമ്പര്യത്തിന്റെ ഉത്തമോദഹരണങ്ങളാണ്. എന്നിട്ടും നമുക്കെവിടെയാണ് കാലിടറുന്നത് ?, എവിടെയാണ് വീണുപോകുന്നത് ?തികച്ചും ഗൗരവപരമായി കാണേണ്ട വസ്തുതതന്നെയാണിത്.
കായികപരമായ കഴിവുകളെ ഒരു നേരമ്പോക്ക് എന്നതിലുപരി ഒരു ജീവിതമാർഗം എന്ന രീതിയിൽ കാണാൻ മടിയുള്ള ഒരു സമൂഹമാണ് നമ്മുടേത്. പഠിക്കുന്നകാലം കളിയും കൂടെ കൊണ്ടനടക്കും എന്നാൽ കളികൊണ്ട് അടുപ്പ് പുകയില്ല എന്ന യാഥാർഥ്യത്തിൽ എത്തുമ്പോൾ നിസ്സഹായരായി കളിയുപേക്ഷിക്കേണ്ട അവസ്ഥ. ഇത് നമ്മൾ അഭിമുഖീകരിക്കുന്ന ഒരു വലിയ യാഥാർഥ്യമാണ്. ഇതിൽനിന്നു വ്യത്യസ്തമായ അനുഭവങ്ങളുണ്ടാകുന്നവർ വളരെ ചുരുക്കമാണ്. സിംഹഭാഗവും പാതിവഴിയിൽ ഉപേക്ഷിച്ച് മടങ്ങേണ്ടതായിവരുന്നു. ഇത് താരങ്ങളുടെ കുഴപ്പമല്ല അവർ ഒരു തരത്തിലും കുറ്റക്കാരുമല്ല. ജീവിത പ്രശ്നങ്ങൾ കാരണം ഇഷ്ടപ്പെട്ടതൊക്കെയും ഉപേക്ഷിക്കാൻ വിധിക്കപ്പെടുകയാണവർ. ഓരോ കയികമേളകളും കഴിഞ്ഞ് പൊളിഞ്ഞുവീഴാറായ വീടിനുമുന്നിൽ മെഡലുമായി നിൽക്കുന്ന താരങ്ങളുടെ ചിത്രങ്ങൾ പതിവുകാഴ്ചകളാണ്. ഇങ്ങനെയുള്ള താരങ്ങൾ മറ്റുവഴികൾ സ്വീകരിക്കുന്നത് അവരുടെ അവസ്ഥകൊണ്ടുമാത്രമാണ്.എന്നാൽ ഇങ്ങനെയുള്ളവർ രാജ്യത്തിന്റെ സ്വത്തുക്കളാണെന്ന് കണ്ട് അവരെ ചേർത്തുപിടിക്കുകയാണ് വേണ്ടത്. കായികമേഖലയുടെ പൂർണ വളർച്ചയ്ക്ക് അവരെ സാമ്പത്തികമായും മാനസികമായും തയാറാക്കുകയാണുവേണ്ടത്. എല്ലാത്തിനുമുപരി സഹായം അത് ആർഹിക്കുന്നവരുടെ കൈകളിൽ തന്നെ എത്തുന്നുണ്ടോ എന്ന ഉറപ്പാക്കുകയുമാണ് വേണ്ടത്.
നമ്മുടെ രാജ്യത്തിന്റെ അവസ്ഥയെടുത്താൽ,ക്രിക്കറ്റ് ആണ് ഏറ്റവും ജനകീയമായ കായികയിനം. ക്രിക്കറ്റിനെ ഒരു മതമായിത്തന്നെ കൊണ്ടുപോകുന്ന ഒരു സമൂഹമാണ് നമ്മുടേത്. എന്നാൽ ഇത് ഒരുതരത്തിൽ മറ്റുകായികയിനങ്ങളുടെ വളർച്ചയിൽ ഒരു വിലങ്ങുതടിയായി മാറുന്നുണ്ട്. പണമൊഴുകുന്ന മേഖലയാണ് ഇന്ന് ക്രിക്കറ്റ് . അതിനോടൊപ്പം പരിശീലനത്തിനും ക്രിക്കറ്റ് വേരോട്ടം വർധിപ്പിക്കാനുമുള്ള സകല സാഹചര്യങ്ങളും വളർന്നു. താഴെത്തട്ടിൽ വരെ അതിന്റെ മാറ്റങ്ങൾ കണ്ടുതുടങ്ങി. ചുരുക്കത്തിൽ ക്രിക്കറ്റിൽ ഇന്ത്യയുടെ ഭാവി എല്ലാതരത്തിലും ഭദ്രമായികഴിഞ്ഞു.എന്നാൽ ഈ ഒരു ആവേശവും ആത്മാർഥതയും ബാക്കി കായികമേഖലയിലേക്കും വർധിപ്പിച്ചാൽ നമ്മൾക്കുണ്ടാകുന്ന മുന്നേറ്റം ഊഹാപോഹങ്ങൾക്കുമപ്പുറമായിരിക്കും. ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരവോടുകൂടി ഫുട്ബോൾ മേഖലയിലുണ്ടായ മാറ്റം ഉദാഹരണമായി കാണാം. അനേകം താരങ്ങളുടെ വളർച്ചയ്ക്ക് കാരണമായി ഐ എസ് എല്ലിന്റെ വരവ്. അതോടൊപ്പം തന്നെ കാണികളുടെ പങ്കാളിതത്തിലും ദേശിയ ടീമിന്റെ വളർച്ചയിലും അത് നിർണായകമായി. ഫുട്ബോളിന്റെ രാജ്യത്തെ വളർച്ചേക്കുണ്ടായ അംഗീകാരമായി u-17 ലോകകപ്പിന് ഇന്ത്യ വേദിയായി. യൂറോപ്യൻ വമ്പന്മാർ ഇന്ത്യൻ ഫുട്ബോളിൽ പണം നിക്ഷേപിക്കാൻ തയാറായി. ഇന്ത്യയിൽ ഫുട്‌സാൽ ടൂർണമെന്റുകൾ ആരംഭിച്ചു. ഒരു കായികയിനത്തെ സാമ്പത്തികമായി പിൻതാങ്ങുകയും , ജനകീയവുമാക്കിയപ്പോളുമുണ്ടായ മാറ്റമാണിതെന്നു നാം ഓർക്കണം. അപ്പോൾ സമസ്ത കായികമേഖലയിലും ശ്രദ്ധ ചെലുത്താനായാലുണ്ടാകുന്ന മാറ്റം സ്വപ്നതുല്യമായിരിക്കമെന്നത് പകൽപോലെ വ്യക്തമാണ്.
യു.എസ്.എ, ചൈന,റഷ്യ തുടങ്ങിയ രാജ്യങ്ങൾ രാജ്യത്തിന്റെ പുരോഗതിക്കായി നടത്തുന്നപ്രവർത്തനകളിൽ ഒന്നായി തന്നെയാണ് കായിക മികവിനെയും കാണുന്നത്. ഒരു ഒളിമ്പിക്സ്കാലം കഴിഞ്ഞാൽ ഉടൻതന്നെ അടുത്ത ഒളിമ്പിക്സ് ലക്ഷ്യംവെച്ചുള്ള പ്രവർത്തനങ്ങളാരംഭിക്കും. ചിട്ടയോടെ മത്സരാർത്ഥികളെ എല്ലാ സഹായങ്ങളോടുംകൂടി പരിശീലനം നൽകി പൂർണസജ്ജരായിട്ടാണ് മത്സരത്തിനെത്തിക്കുന്നത്. ഇത് അവരുടെ പ്രകടനങ്ങളിലും അതുമൂലം രാജ്യത്തിനുണ്ടാകുന്ന അഭിമാനത്തിലൂടെയും വ്യക്തമാകുന്നുണ്ട്.
രാജ്യത്തിന്റെ പുരോഗത്തിയെന്നത് ചിലമേഖലകളിൽമാത്രം ഒതുങ്ങിനിൽകുന്നതല്ല മറിച്ച് സമസ്തമേഖലയിലും ഉണ്ടാവേണ്ടതാണെന്നബോധ്യമാണ് നമ്മളോരോരുതർക്കുമാവശ്യം.അതിലൊന്നുതന്നെയാണ് കായികമേഖലയും. എന്റെ മക്കളെ ഒരു കായികതരമാക്കണമെന്നുപറയാനുള്ള ധൈര്യം മാതാപിതാക്കൾക്ക് ഉണ്ടാക്കാൻ സാധിക്കണം എന്നതാക്കണം നമ്മുടെ ലക്ഷ്യം.
മയങ്ങികിടക്കുന്ന കായികഭീമനെ ഉണർത്തിയെടുക്കുകയെന്ന ശ്രമകരമായ ജോലിയാണ് നമുക്കുമുന്നിലുള്ളത്.അതിൽ വിജയിക്കുകയെന്നത് നമ്മുടെ ആവശ്യമായികാണുകയാണ് വേണ്ടത്.മറ്റുരാജ്യങ്ങൾ ചെയ്യുന്നതെന്തും അവരേക്കാൾ കാര്യക്ഷമതയോടുകൂടി ചെയ്യാൻ സാധിക്കുമെന്ന് തെളിയിച്ചുകഴിഞ്ഞവരാണ് നമ്മൾ,അതിനാൽതന്നെ ഇതും സാധിക്കുമെന്ന ഉറച്ചവിശ്വാസമാണ് ആവശ്യം. 2020എന്ന പുതിയ പതിറ്റാണ്ട് പിറക്കാനിരിക്കെ ഇതും നമ്മുടെ ലക്ഷ്യങ്ങളിലൊന്നാകുമെന്ന് പ്രതീക്ഷിക്കാം,അതിനുവേണ്ടി പ്രവർത്തിക്കാം.
കൃഷ്ണപ്രസാദ്.ആർ.
കൃഷ്ണഗീതം ,ചെട്ടികുളങ്ങര, ആലപ്പുഴ
മാതാ പിതാക്കൾ: രാജേന്ദ്രബാബു,പദ്മകുമാരി ജെ
MA ഇംഗ്ലീഷ് ബിരുദധാരി. ഇപ്പോൾ കോട്ടയം പ്രെസ്ക്ലബ് ജേർണലിസം വിദ്യാർത്ഥി
ലണ്ടന്‍ വിസാ തട്ടിപ്പിന്റെ മുഖ്യ കണ്ണി എന്ന് കരുതപ്പെടുന്ന ജോഷി തോമസ് 38 പോലീസ് പിടിയില്‍. യുകെയിലേക്കു നഴ്‌സിങ് ജോലി തരപ്പെടുത്താം എന്ന വാഗ്ദാനവുമായി ഇയാള്‍ നൂറുകണക്കിന് ആളുകളെ കബളിപ്പിച്ചിട്ടുണ്ട് എന്നാണ് പോലീസ് അന്വേഷണത്തില്‍ തെളിയുന്നത്.
ലണ്ടനില്‍ എത്താന്‍ ഐഇഎല്‍ടിഎസ് പരീക്ഷാ സ്‌കോറിങ് നിര്‍ബന്ധം ആണെന്നിരിക്കെ ഇതൊന്നും ഇല്ലാതെ താന്‍ ലണ്ടനില്‍ എത്തിക്കാം എന്നതായിരുന്നു ഇയാളുടെ ഓഫര്‍. ഇയാളുടെ ഭാര്യ എന്ന് കരുതപ്പെടുന്ന സ്ത്രീയും തട്ടിപ്പില്‍ മുഖ്യ കണ്ണിയാണെന്നു സംശയിക്കപ്പെടുന്നു. ജോഷി തോമസിന്റെ വലംകൈ ആയി പ്രവര്‍ത്തിച്ച മാര്‍ഗരറ്റ് വിസ നടപടിക്രമങ്ങളുടെ ഭാഗം എന്ന് വിശ്വസിപ്പിച്ചു അപേക്ഷകരെ എറണാകുളം വിഎഫ്എസ് കേന്ദ്രത്തില്‍ എത്തിച്ചു അവസാന ഗഡു ആയി 50000 രൂപ കൂടി കൈക്കലാക്കുന്നതിനിടയില്‍ സംശയം തോന്നിയ അപേക്ഷകരുടെ ഇടപെടലാണ് ഈ തട്ടിപ്പു സംഘത്തെ പോലീസ് പിടിയിലാക്കാന്‍ സഹായിച്ചത്.
മാര്‍ഗരറ്റിനെ പിടികൂടിയതിനെ തുടര്‍ന്ന് രംഗത്ത് നിന്നും അപ്രത്യക്ഷനായ ജോഷിയെ പിടികൂടുന്നതിനായി കേരള പോലീസ് അന്യ സംസ്ഥാന പോലീസിന്റെ സഹായവും തേടിയിരുന്നു. പ്രധാന എയര്‍പോര്‍ട്ടുകളില്‍ കൂടി വിവരം അറിയിച്ചിരുന്നതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം വിദേശത്തേക്ക് കടക്കാന്‍ എത്തിയ ജോഷി തോമസ് മുംബൈ എയര്‍പോര്‍ട്ട് പോലീസിന്റെ പിടിയിലാകുന്നത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നെത്തിയ പോലീസ് സംഘം മുംബൈയില്‍ വച്ച് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുക ആയിരുന്നു.
കാസര്‍ഗോഡ് കരിപേടകം സ്വദേശിയാണ് ജോഷി തോമസ് എന്ന് പോലീസ് വ്യക്തമാക്കുന്നു. ഇയാളുടെ തട്ടിപ്പില്‍ കൂടുതല്‍ അകപ്പെട്ടതും കാസര്‍ഗോഡ്, കാഞ്ഞങ്ങാട് പ്രദേശങ്ങളില്‍ ഉള്ളവരാണ്. കേരളത്തിലെ ഒരു പ്രധാന ധ്യാനകേന്ദ്രത്തിലെ വാട്സ്ആപ് ഗ്രൂപ് വഴിയാണ് ഇയാള്‍ ഇരകളെ കണ്ടെത്തിയിരുന്നത്. വാട്സ്ആപ് കൈകാര്യം ചെയ്തിരുന്ന ഏതാനും പേരും ഇയാളുടെ സഹായകളായി പ്രവര്‍ത്തിച്ചിരിക്കാം എന്ന് സംശയമുണ്ട്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ധ്യാനകേന്ദ്രം അധികൃതര്‍ വാട്ട്സ്ആപ്പ് കൂട്ടായ്മകള്‍ പിരിച്ചു വിടാനും നിര്‍ദ്ദേശം നല്‍കിയിരുന്നു.
എറണാകുളം സൗത്ത് പോലീസ് ആണ് ജോഷി തോമസിനെതിരെ കേസെടുത്തിരിക്കുന്നത്. ഏകദേശം 45 പേരുടെ പരാതിയാണ് എറണാകുളം പോലീസ് കൈകാര്യം ചെയ്യുന്നത്. ഇയാളെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ഇപ്പോഴും പോലീസ് കണ്ടെത്തുകയാണ്. ഇയാള്‍ മുന്‍പ് ദുബായ് അടക്കമുള്ള രാജ്യങ്ങളില്‍ താമസിച്ചിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. മുന്‍പും സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയിട്ടുള്ളതായും ഇപ്പോള്‍ വിവരം പുറത്തു വരുന്നുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ഇയാള്‍ പൊടുന്നനെ വിദേശത്തേക്ക് കടക്കുന്നതില്‍ വിജയിച്ചിരുന്നു.
എന്നാല്‍ മടങ്ങി എത്തി പണ സംബന്ധമായ ചില ഇടപാടുകള്‍ നടത്തി വീണ്ടും വിദേശത്തേക്ക് മടങ്ങുന്നതിനിടയിലാണ് പോലീസ് കുരുക്കില്‍ പെട്ടിരിക്കുന്നത്. ഇയാളുമായി ബന്ധപ്പെട്ട കേസ് വിവരങ്ങള്‍ പോലീസ് ഫോറീനഴ്‌സ് റീജിയണല്‍ രജിസ്ട്രേഷന്‍ ഓഫീസിനും കൈമാറിയിട്ടുണ്ട്. ഇതാണ് ഇയാളെ ഇപ്പോള്‍ പിടിയിലാക്കാന്‍ കാരണമായി മാറിയതും. രാജ്യമെങ്ങും ഇയാള്‍ക്ക് വേണ്ടി അന്വേഷണ സംഘത്തിന്റെ കണ്ണ് ഉണ്ടായിരുന്നു എന്നതറിയാതെയാണ് ഇയാള്‍ മുംബൈ എയര്‍പോര്‍ട്ടില്‍ എത്തുന്നതും ഒടുവില്‍ പിടിയിലാകുന്നതും.
ഇയാള്‍ക്ക് എതിരെ കേരളത്തില്‍ വിവിധ ജില്ലകളില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ അറസ്റ്റില്‍ ആയ നിലക്ക് ചോദ്യം ചെയ്യലിനായി വിവിധ ജില്ലകളിലെ പൊലീസിന് ഇയാളെ കൈമാറേണ്ടി വരും. ഇംഗ്ലണ്ട് വിസ തട്ടിപ്പ് കേസില്‍ മെറിന്‍ ജോഷി എന്ന വ്യക്തി കൂടി ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് അപേക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഭാര്യ സഹോദരന്‍ ഉള്‍പ്പെടെയുള്ളവര്‍ മുഖേനെയാണ് ഇയാള്‍ പണം കൈകാര്യം ചെയ്തിരുന്നതെന്നും സൂചനായുണ്ട്. അതിനിടെ പണം നഷ്ടമായവര്‍ക്കു പ്രതി അറസ്റ്റില്‍ ആയതോടെ താല്‍ക്കാലിക ആശ്വാസം ആയെങ്കിലും നഷ്ടമായ പണം തിരികെ കിട്ടുമോ എന്ന കാര്യം കണ്ടറിയണം.
ഇംഗ്ലണ്ട അടക്കമുള്ള സ്ഥലങ്ങളിലേക്ക് ഒരു യോഗ്യതയും ഇല്ലാതെ ജോലി ചെയ്യാന്‍ എത്താം എന്ന് ആരെങ്കിലും പറഞ്ഞാല്‍ ഇപ്പോഴും വിശ്വസിക്കാന്‍ മലയാളികള്‍ തയ്യാറാണ് എന്നതാണ് ജോഷി തോമസും സംഘവും നടത്തിയ തട്ടിപ്പിലൂടെ വ്യക്തമാകുന്നത്. ഇന്നേവരെ ഒരാളെ പോലും ഇയാള്‍ വിദേശത്തു എത്തിച്ചിട്ടില്ലെങ്കിലും പ്രാര്‍ത്ഥനാ ഗ്രൂപ്പ് വഴി ഇത്തരം ഒരു തട്ടിപ്പ് ഒരിക്കലും നടക്കില്ലെന്നു കരുതിയ അപേക്ഷകരുടെ നിഷ്‌കളങ്കതയാണ് ജോഷി തോമസ് തന്റെ കച്ചവടത്തിന് അടിത്തറയാക്കി മാറ്റിയത്.
ഈ കേസില്‍ അന്താരാഷ്ട്ര കണ്ണികള്‍ ഉള്‍പ്പെട്ടിരിക്കാന്‍ ഉള്ള സാധ്യതയും പണം നഷ്ടമായവര്‍ ചൂണ്ടിക്കാട്ടുന്നു. കാരണം ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഇവരില്‍ പലരും ഇംഗ്ലണ്ടില്‍ ഉള്ള സാം എന്ന് പരിചയപ്പെടുത്തിയ വ്യക്തിയാണ് യുകെ റിക്രൂട്ട്മെന്റിന്റെ കാര്യം വെളിപ്പെടുത്തുന്നത്. എന്നാല്‍ ഇയാള്‍ യുകെയില്‍ നിന്ന് തന്നെയാണോ വിളിച്ചിരിക്കുന്നത് എന്നത് പോലീസ് കണ്ടെത്തേണ്ട കാര്യമാണ്. കേസിലെ പ്രതികള്‍ ഇരകളായവര്‍ക്കു വിശ്വാസത്തിനായി നല്‍കിയ നമ്പറുകള്‍ സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തുകയാണ്.
ഇപ്പോള്‍ പ്രധാന പ്രതി അകത്തായതോടെ കേസിലെ യുകെ കണ്ണികളെ പുറത്തു കൊണ്ടുവരാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് അന്വേഷണ സംഘം പങ്കുവയ്ക്കുന്നത്. ഗള്‍ഫില്‍ വച്ച് താന്‍ പരിചയപ്പെട്ട ജോഷി തോമസിന്റെ നിര്‍ദ്ദേശ പ്രകാരം പ്രവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്ന് മാര്‍ഗരറ്റ് പോലീസിനോട് പറഞ്ഞിരിക്കുന്നത്. കേസില്‍ ഇവരുടെ റോള്‍ എന്തെന്ന് അന്വേഷണത്തിന്റെ പ്രധാന ഘട്ടത്തില്‍ പൊലീസിന് പറയാനാകില്ല. പണം ഇവരിലൂടെ കൈമറിഞ്ഞു പോയിരിക്കുന്നതിനാല്‍ കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ മാര്‍ഗരറ്റിന് അറിയാം എന്ന് തന്നെയാണ് പോലീസ് കരുതുന്നത്.
അതിനിടെ സെഹിയോന്‍ ധ്യാനകേന്ദ്രവുമായി ഈ കേസിനു യാതൊരു ബന്ധവും ഇല്ലെന്ന മട്ടില്‍ പ്രാര്‍ത്ഥന കേന്ദ്രത്തിന്റെ വിശദീകരണവും നേരത്തെ പുറത്തു വന്നിരുന്നു. പ്രസ്തുത പ്രാര്‍ത്ഥന ഗ്രൂപ്പുകളുടെ വാട്സ്ആപ് പിരിച്ചു വിടാനും നിര്‍ദ്ദേശം നല്‍കിയതായി സെഹിയോന്‍ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. കാഞ്ഞങ്ങാട്ടെ പ്രാര്‍ത്ഥന ഗ്രൂപ്പിലെ ജിമ്മി, ബിജു എന്നിവര്‍ ഈ തട്ടിപ്പിലെ കണ്ണികള്‍ തന്നെ ആണെന്ന് സൂചന ലഭിച്ചിട്ടുണ്ട്.
ജോഷി തോമസ് കൈപ്പറ്റിയ പണം ജിമ്മിയുടെ ഭാര്യ സനിത ജോസ് അടക്കമുള്ളവരുടെ അക്കൗണ്ടുകള്‍ വഴിയാണ് കൈമാറിയിരിക്കുന്നത്. കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ ഉള്ള 25 പേരുടെ അക്കൗണ്ടുകള്‍ വഴിയാണ് രണ്ടേകാല്‍ കോടി രൂപ കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നത്. പൊടുന്നനെ വന്‍തുക ഒരു അക്കൗണ്ടിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത് അധികൃതരുടെ കണ്ണില്‍ പെടാതിരിക്കാന്‍ ആണ് ജോഷി തോമസ് ഇത്തരത്തില്‍ പലര്‍ വഴി പണം കൈമാറ്റം ചെയ്തത്.
വിവിധ രാജ്യങ്ങളില്‍ തൊഴില്‍ അവസരം എന്ന പേരില്‍ അടുത്തിടെയാണ് തട്ടിപ്പുകാരുടെ എണ്ണം ഏറിയിരിക്കുക ആണെന്ന് പോലീസ് തന്നെ സൂചിപ്പിക്കുന്നു. ഇത് തടയാന്‍ നാലു മാസം മുന്‍പ് കേരള പോലീസ് ഇമൈഗ്രെഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് എന്ന പേരില്‍ പ്രത്യേക ടീമിനെ ക്രൈം ബ്രാഞ്ചിന്റെ കീഴില്‍ ആരംഭിച്ചിരിക്കുകയാണ്. വിദേശത്ത് ആളെ പറഞ്ഞയക്കാം എന്ന പേരില്‍ റിക്രൂട്ട്മെന്റ് ബിസിനസ് നടത്തുന്നവരെ കുടുക്കാന്‍ ഈ പ്രത്യേക യൂണിറ്റ് പ്രയോജനപ്പെടും എന്നാണ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ ചൂണ്ടിക്കാട്ടുന്നത്.
അതിനിടെ ജോഷി തോമസ് പ്രതിയായ ഇംഗ്ലണ്ട് വിസ കേസ് ഉടനെ ഈ പ്രത്യേക വിഭാഗത്തിലേക്ക് കൈമാറില്ലെന്നു എറണാകുളം പോലീസ് സൂചിപ്പിക്കുന്നു. പ്രാഥമിക അന്വേഷണം ലോക്കല്‍ പോലീസ് നടത്തി ലഭ്യമായ തെളിവുകള്‍ അടക്കമാകും കേസ് പ്രത്യേക വിഭാഗത്തിന് കൈമാറുകയെന്നും നിലവിലെ അന്വേഷണ സംഘ തലവന്‍ ബ്രിട്ടീഷ് മലയാളിയോട് വ്യക്തമാക്കി. കേസിലെ മുഴുവന്‍ ആളുകളെയും ഉടന്‍ പിടികൂടാന്‍ കഴിയും എന്ന പ്രതീക്ഷയാണ് പോലീസ് നല്‍കുന്നതും.
സ്റ്റോക്ക് ഓൺ ട്രെന്റ്: ആഘോഷങ്ങൾ അവിസ്മരണീയമാക്കുന്ന ആക്കുന്ന പതിവ് തെറ്റിക്കാതെ എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റിന്റെ ക്രിസ്മസ് പുതുവത്സരപരിപാടികൾ പരിസമാപ്തി കുറിച്ചപ്പോൾ ഓർമ്മിക്കാൻ ഒരായിരം വർണ്ണകാഴ്ചകൾ മായാതെ മനസ്സിൽ തങ്ങി നിൽക്കുന്ന അനുഭവം. ഞായറാഴ്ച ആറരയോടെ പരിപാടികൾക്ക് ബ്രാഡ്‌വെൽ കമ്മ്യൂണിറ്റി സെന്ററെറിൽ തുടക്കം.. പെട്ടെന്ന് തന്നെ ഹാൾ നിറഞ്ഞു കവിയുകയും ചെയ്‌തു. ആൾക്കൂട്ടത്തെ കണ്ടപ്പോൾ വന്നത് ഓണത്തിനോ ക്രിസ്മസ്സിനോ എന്നൊരു സന്ദേഹം ചിലർ പ്രകടിപ്പിച്ചു എന്നത് വാസ്‌തവം..എസ് എം യുടെ സെക്രട്ടറി സിനി ആൻറ്റോ ഏവർക്കും സ്വാഗതമേകി. യോഗത്തിന്റെ അദ്യക്ഷനായിരുന്ന എസ് എം എ യുടെ പ്രസിഡന്റ്, മുൻ യുക്മ പ്രസിഡന്റ് കൂടി ആയിരുന്ന വിജി കെ പി അസോസിയേഷന്റെ ഈ വർഷത്തെ നേട്ടങ്ങളിൽക്കൂടി കണ്ണോടിക്കുകയും, അസോസിയേഷന്റെ ഈ വർഷത്തെ നേട്ടങ്ങളിൽ ഭാഗഭാക്കായവർക്ക് പ്രത്യേക അനുമോദനകളും നന്ദിയും അറിയിക്കുകയുണ്ടായി. തുടർന്ന് കരോൾ ടീമിനൊപ്പം ക്രിസ്‌മസ് പപ്പയുടെ ആഗമനം… പാപ്പാ കേക്ക് മുറിച്ചതോടെ ആഘോഷങ്ങളുടെ നാടയാണ് മുറിക്കപ്പെട്ടത്.
തുടർന്ന് യുക്മ നാഷണൽ, റീജിണൽ കലാമേളകളിൽ സമ്മാനങ്ങൾ കരസ്ഥമാക്കിയവരെ സ്റ്റേജിൽ വിളിച്ചു അനുമോദിക്കുകയും ഒപ്പം സമ്മാനങ്ങൾ നൽകിയതിനും പുറമെ ഇതിനെല്ലാത്തിനും കാരണപൂരിതരായ രക്ഷകർത്താക്കളെ അനുമോദിക്കുകയും നന്ദി അറിയിക്കുകയും ചെയ്യാൻ അസോസിയേഷൻ മറന്നില്ല.
യുക്മ റീജിയണൽ, നാഷണൽ മത്സരങ്ങളിൽ വിജയികളായവർക്ക് അനുമോദങ്ങൾക്കൊപ്പം അവരുടെ മഹത്തായ നേട്ടത്തിന് അസോസിയേഷന്റെ വക പ്രത്യേക മെഡലുകളും സമ്മാനിച്ചപ്പോൾ പ്രേക്ഷകരുടെ നിലക്കാത്ത കരഘോഷം…
പ്രസ്തുത യോഗത്തിൽ ആഞ്ജലീന സിബിയുടെ നൽകിയ ക്രിസ്മസ് സന്ദേശം ഏവർക്കും ഉള്ള പുതുവർഷ സമ്മാനമായിരുന്നു… നമ്മുടെ ആഘോഷങ്ങൾ മോഡിയുടെയും സമ്മാനങ്ങളുടെയും പെരുമഴക്കാലം തീർക്കുമ്പോൾ പുൽകുടിലിൽ ജനിച്ച ഉണ്ണിയേശു ലോകത്തിന് നൽകിയത് വിനയത്തിന്റെയും, സഹാനുഭൂതിയുടെയും, സാഹനത്തിന്റെയും മാതൃകയാണെന്ന് തനറെ സന്ദേശത്തിൽ ആഞ്ജലീന എടുത്തു പറഞ്ഞു. പതിവിന് വിവരീതമായി വളർന്നു വരുന്ന തലമുറയിലേക്ക് ക്രിസ്മസ് സന്ദേശം നൽകാൻ ഏൽപ്പിക്കുക വഴി വളർന്നു വരുന്ന പിൻതലമുറക്കാരിലേക്കു കാര്യങ്ങൾ പകർന്നു നൽകുവാൻ പ്രതിജ്ഞാബന്ധമായ നേതൃത്വത്തിന്റെ ദീർഘവീക്ഷണത്തിന്റെ ബഹിഷ്സ്പുരണം കൂടിയായി എന്ന കാര്യത്തിൽ തർക്കമില്ല. ക്രിസ്മസ് പ്രോഗ്രാം കൺവീനർമാരിൽ ഒരാളായ അജി മംഗലത്ത് നന്ദിയർപ്പിച്ചപ്പോടെ ഔദ്യോഗിക സമ്മേളനത്തിന് പരിസമാപ്തി കുറിച്ചു. അജി മംഗലത്ത്, വിനു ഹോർമിസ് എന്നിവരായിരുന്നു ക്രിസ്‌മസ് പരിപാടിയുടെ കൺവീനർമാർ.
തുടർന്ന് സന്തോഷവും സമാധാനവും പെയ്തിറങ്ങുന്ന ക്രിസ്മസ് രാവിന്റെ പുനരാവിഷ്‌ക്കാരം.. ഏതൊരു പ്രവാസിയെയും അവന്റെ മനസിനെയും തൊട്ടുണർത്തി, ഓർമ്മ ചെപ്പുകൾക്ക് ജീവനേകുന്ന കൊച്ചുകുട്ടികളുടെ സ്റ്റേജിലെ ആവിഷ്ക്കാരം സദസ്സിനെ നിശബ്ദമാക്കി, ശ്രദ്ധ സ്റ്റേജിലേക്ക് എത്തിക്കുന്നതിൽ കുട്ടികൾ വിജയിക്കുന്ന മനോഹരമായ കാഴ്‌ച… മംഗളവർത്തയും മാലാഖമാരും ജ്ഞാനികളും വാൽ നക്ഷത്രവും പുൽക്കൂടും… യേശുവിന്റെ ജനനം… ശിശുവിനെ തേടിയെത്തിയ ആട്ടിടയന്‍മാർ.. കുട്ടികളുടെ ഡാൻസും ഒത്തുചേർന്ന് വന്നപ്പോൾ വിവരിക്കാൻ വാക്കുകൾ പോരാതെവരുന്ന ഒരു നേർചിത്രം…പിന്നീട് യുകെയിലെ പല യുക്മ വേദികളെയും സീറോ മലബാർ ബൈബിൾ കലോത്സവത്തിലും അവർണ്ണനീയമായ മെയ് വഴക്കത്തോടെ സമ്മാനങ്ങളുടെ വസന്തം തീർത്തിട്ടുള്ളവർ വേദിയിൽ അരങ്ങേറിയപ്പോൾ ആഘോഷത്തിന്റെ പെരുമ്പറയാണ് മുഴങ്ങികേട്ടത്. ഏതു പ്രഫഷണൽ ടീമിനെയും മലത്തിയടിച്ചിട്ടുള്ള കൊച്ചു മിടിക്കികളും മിടുക്കൻമ്മാരും ഉള്ള എസ് എം യുടെ കുട്ടികൾ അവതരിപ്പിച്ച ഡാൻസുകൾ ഏവരെയും അതിശയിപ്പിച്ചു എന്നത് ഒരു എസ് എം എ യുടെ ഒരു സ്വകാര്യ അഹങ്കാരം… മാർഗ്ഗം കളി, ഒപ്പന, സിനിമാറ്റിക് ഡാൻസുകൾ, ഫോക് ഡാൻസ് എന്ന് തുടങ്ങി വിവിധ ഇനം…
2019 യുക്മ നാഷണൽ കലോത്സവത്തിൽ സബ് ജൂണിയർ സിനിമാറ്റിക് ഗ്രുപ്പ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ശ്രീഹരി ബിനു, റോഹൻ സൈജു, ആഷ്‌ലി ജേക്കബ്, മരിയ ഫെനിഷ്, ആഞ്ചല സിറിൾ എന്നിവരുടെ പ്രകടനം… റീജിണൽ കാലത്തിലാകമായ ആഞ്ജലീന സിബിയും എസ് എം യുടെ പരിപാടികളുടെ കൊറിയോഗ്രാഫർ എന്ന അറിയപ്പെടുന്ന ആർലിൻ ജോയി എന്നിവർ ചേർന്ന പ്രൊഫഷണൽ പ്രകടനം കാണുക…
[ot-video][/ot-video]
പാട്ടുകളും ഡാൻസുകളും ഇടവിട്ട് വേദിയിൽ അരങ്ങേറിയപ്പോൾ ആസ്വാദകരുടെ നിർലോഭമായ പിന്തുണയും കരഘോഷങ്ങളും കേൾക്കുമാറായി. ഒരു മൂന്ന് വയസുകാരി സ്റ്റേജിൽ എത്തുന്ന, ഡാൻസ് ചെയ്‌യുന്ന മറ്റെങ്ങും കാണാൻ അസുലഭ നിമിഷങ്ങൾ…
[ot-video][/ot-video]
നാവിൽ രുചിയേകും വിഭവങ്ങൾ ഒരുക്കുന്നതിൽ സ്‌പൈസ് ഹട്ടിനെ തോൽപ്പിക്കാൻ ആവില്ല എന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതായിരുന്നു ഇതവണത്തേയും ഭക്ഷണം. രാത്രി പത്തരമണിയോടുകൂടി പരിപാടികൾ അവസാനിപ്പിച്ച് ഏവരും വീണ്ടും കാണാം എന്ന പുതുവത്സര ആശംസകളോടെ ഭാവനകളിലേക്ക് യാത്രയായി…
കൃഷ്ണപ്രസാദ്.ആർ. , മലയാളം യുകെ ന്യൂസ് ടീം
ആംഗലേയ ഭാഷ ഒരു വിശ്വഭാഷ എന്ന നിലയിൽ ലോകം മുഴുവൻ വ്യാപിക്കാനുണ്ടായ പ്രധാനകാരണം ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ വളർച്ചയാണ്, എന്നാൽ അതിനൊരു ജനപ്രിയ മാനം കൈവന്നത് വില്യം ഷെയ്ക്ക്സ്പിയറിന്റെയും ചാൾസ് ഡിക്കെൻസിന്റെയും കൃതികളിലൂടെയാണ്.
ഡിക്കൻസ് തന്റെ കൃതികളിലൂടെ അക്കാലത്തെ ഇംഗ്ലണ്ടിന്റെ അവസ്ഥ ,ജീവിതസാഹചര്യം, സാമൂഹികനില തുടങ്ങിയവ ലോകത്തിനുമുന്നിൽ വരച്ചുകാട്ടി. ഒലിവർ ട്വിസ്റ്റ്, ഡേവിഡ് കോപ്പർഫീൽഡ്, തുടങ്ങിയ കൃതികൾ ലോകമെമ്പാടുമുള്ള വായനപ്രേമികളുടെ ഇഷ്ടപുസ്തകങ്ങളായി ഇന്നും നിലനിൽക്കുന്നു.
മലയാളികളുടെ ഇടയിലും ഡിക്കൻസിനുള്ള സ്വീകാര്യത ഒട്ടും തന്നെ ചെറുതല്ല . പാഠപുസ്തങ്ങളിലൂടെയും ,പുസ്തകരൂപത്തിലും മലയാളികളും ഡിക്കൻസിന്റെ ലോകത്തെ അംഗങ്ങൾ തന്നെയാണ്. ഒലിവർ എന്ന ബാലന്റെകൂടെ അവന്റെ കഷ്ടപ്പാടുകൾ അറിഞ്ഞും അനുഭവിച്ചും അവനോടൊപ്പം തന്നെ വളർണവരാണ് മലയാള വായനസമൂഹവും. അങ്ങനെയുള്ള ഒലിവർ ട്വിസ്റ്റിനുപിന്നിലെ ഒരു കണ്ടെത്തെലുമായി എത്തിയിരിക്കുകയാണ് ലണ്ടൻ യൂണിവേഴ്സിറ്റി പി.എച്ച്. ഡി വിദ്യാർത്ഥി ഇവ ചാർലേറ്റ മേബിയസ് എന്ന സ്വീഡിഷ് യുവതി.
ഒലിവർ ട്വിസ്റ്റിലെ പ്രധാനപ്പെട്ട പലഭാഗങ്ങളും റോബർട്ട് മൂഡി എന്ന സ്കോട്ടിഷ് പത്രപ്രവർത്തകന്റെ ലേഖനങ്ങളുമായി വളരെയേറെ ബന്ധമുണ്ട് എന്നാതാണ് മേബിയസ്സിന്റെ കണ്ടുപിടുത്തം. ഫാഗിൻ എന്ന കഥാപാത്രവും അയാളുടെ ലോകവും മൂഡിയുടെ ലേഖനങ്ങളുമായി വളരെയേറെ സാമ്യം പുലർത്തുന്നതാണ്. മൂഡിയുടെ ‘ലണ്ടൻ ആൻഡ് ലണ്ടനേർസ്’ എന്ന കൃതി ഡിക്കൻസിന്റെ മരണസമയം അദ്ദേഹത്തിന്റെ ബുക്ക് ഷെൽഫിൽ കണ്ടെത്തിയത് മേബിയസ്സിന്റെ വാദത്തിനെ ബലപ്പെടുത്തുന്നുണ്ട്.
ഇന്ത്യയിലെ കിരാത പൗരത്വ ഭേദഗതി നിയമത്തിനും ദേശിയ പൗരത്വ പട്ടികയ്ക്കും എതിരെ യു കെ ഇന്ത്യൻ പ്രവാസികൾ സംഘടിപ്പിച്ച പ്രതിഷേധം വമ്പിച്ച ജന പങ്കാളിത്തം കൊണ്ട് ശ്രേദ്ധേയമായി. ഡിസംബർ 29 ന് നോട്ടിങ് ഹാമിലെ ഓൾഡ് മാർക്കറ്റ് സ്ക്വയറിലെ ബ്രിയൻ ക്ലൂ സ്റ്റാ ച് യു വേദിയിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ, കുട്ടികൾ ഉൾപ്പെടുന്ന നൂറു കണക്കിന് ആളുകൾ പങ്കെടുത്തു. ഇന്ത്യൻ മുസ്ലിങ്ങളുടെ വംശ ഹത്യക്ക് അടിത്തറ പാകുന്ന ഫാസിസ്റ്റ് അജണ്ടക്കെതിരിൽ ആവേശോജ്ജ്വലമായ മുദ്രാവാക്യങ്ങൾ വിളിച്ച് പ്രവാസികൾ സി.എ.എ, എൻ.ആർ. സി ക്കെത്തിരിലുള്ള തങ്ങളുടെ പ്രതിഷേധം അറിയിച്ചു.
‘നാനാത്വത്തിൽ ഏകത്വം ‘ എന്നുള്ള തത്വത്തെ മുൻ നിർത്തി കുട്ടികൾ അവതരിപ്പിച്ച തെരുവ് നാടകം നിലവിലെ ഇന്ത്യയുടെ അവസ്ഥ വരച്ചു കാട്ടി. അയൽ രാജ്യങ്ങളിലെ അടിച്ചമർത്തപ്പെടുന്ന ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുക എന്ന വ്യാജേന രാജ്യത്തെ മുസ്ലിങ്ങളെ അന്യവൽകരിക്കുന്ന ബി. ജെ. പി യുടെ ഫാസിസ്റ്റ് അജണ്ട യെ പറ്റിയുള്ള ലഘു ലേഖകളും വിതരണം ചെയ്തു.
ലണ്ടൻ ∙ സ്വന്തമായി വിമാനം പോലും ലഭിക്കുമെന്നിരിക്കെ, ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ഇക്കണോമി ക്ലാസിൽ, പിന്നിലെ സീറ്റിലിരുന്നു യാത്ര ചെയ്യുന്നതു പലർക്കും സങ്കല്‍പിക്കാന്‍ പോലുമാകില്ല. പക്ഷേ ബ്രിട്ടിഷ് എയർവേസിൽ കഴിഞ്ഞ ദിവസം അത്തരത്തിൽ യാത്ര ചെയ്ത വ്യക്തിയെക്കണ്ട് യാത്രക്കാർ ആദ്യമൊന്നമ്പരന്നു. ബ്രിട്ടന്റെ പ്രധാനമന്ത്രി ബോറിസ് ജോൺസനും പെൺസുഹൃത്ത് കേരി സൈമണ്ട്സുമായിരുന്നു അത്. കരീബിയൻ ദ്വീപുകളിൽ പുതുവർഷാഘോഷത്തിനുള്ള യാത്രയിലായിരുന്നു ഇരുവരും.
കരീബിയൻ ദ്വീപുരാഷ്ട്രമായ സെന്റ് വിൻസെന്റ് ആൻഡ് ഗ്രെനഡെൻസിലെ മസ്റ്റീക്ക് എന്ന ടൂറിസം കേന്ദ്രത്തിലേക്കായിരുന്നു യാത്ര. ലണ്ടനിൽ നിന്നുള്ള ആ യാത്രയ്ക്കിടെ സഹയാത്രികരിലൊരാൾ പകർത്തിയ ചിത്രമാണു ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ലാളിത്യത്തെപ്പറ്റിയുള്ള ചർച്ചകൾക്കിടയാക്കിയത്. വിൻഡോ സീറ്റിലിരുന്ന് പുസ്തകം വായിക്കുന്ന ബോറിസും സമീപം പുതച്ചിരിക്കുന്ന കേരിയുമാണു ചിത്രത്തിൽ. യാത്രയ്ക്കിടെ ഉയർന്ന ക്ലാസിലേക്ക് സീറ്റ് അപ്ഗ്രേഡ് ചെയ്യാനുമാകില്ല. സീറ്റുമാറ്റത്തിൽ അഴിമതിയുമായി ബന്ധപ്പെട്ട് ഒട്ടേറെ നിയമങ്ങൾ നിലവിലുള്ളതിനാൽ അത്തരമൊരു ‘സഹായവും’ ഫ്ലൈറ്റ് ജീവനക്കാർക്കു നൽകാനാകില്ലെന്നതാണു സത്യം.
കാര്യമായ സുരക്ഷാപ്പടയും ഒപ്പമില്ലാതെയായിരുന്നു പ്രധാനമന്ത്രിയുടെ യാത്ര. ബ്രിട്ടിഷ് എയർവേസിലെ യാത്രയ്ക്കു ബോറിസിനു മാത്രം ടിക്കറ്റ് നിരക്ക് 1323 പൗണ്ടായിരുന്നു (ഏകദേശം 1.23 ലക്ഷം രൂപ). എന്നാൽ ബ്രിട്ടന്റെ റോയൽ എയർഫോഴ്സിന്റെ സ്വകാര്യ വിമാനത്തിൽ പോവുകയായിരുന്നെങ്കിൽ ഒരാൾക്കു ചെലവു വരിക ഒരു ലക്ഷം പൗണ്ടും (ഏകദേശം 93.44 ലക്ഷം രൂപ). കന്നുകാലി ക്ലാസ് എന്നു വിളിപ്പേരുള്ള ഇക്കണോമി ക്ലാസിൽ യാത്ര ചെയ്തതോടെ പ്രധാനമന്ത്രിയിലൂടെ മാത്രം ടിക്കറ്റ് നിരക്കിൽ ലാഭിച്ചത് 91 ലക്ഷത്തിലേറെ രൂപ!
കേരി സൈമണ്ട്സും പ്രധാനമന്ത്രിയുടെ ഭാര്യാപദത്തിന്റെ ആഡംബരങ്ങളിൽ അഭിരമിച്ചിട്ടില്ല. അടുത്തിടെ ഒരു സുപ്രധാന ചടങ്ങിലേക്കു ഡിസൈനർ വസ്ത്രങ്ങൾ വാങ്ങുന്നതിനു പകരം വാടകയ്ക്കെടുത്തു വരികയായിരുന്നുവെന്ന് കേരി വ്യക്തമാക്കിയിരുന്നു. മാത്രവുമല്ല, ഇപ്പോഴും തൊഴിലെന്ന നിലയ്ക്ക് ‘ഓഷ്യാന’ എന്ന പരിസ്ഥിതി ക്യാംപെയ്ൻ ഗ്രൂപ്പിന്റെ ഉപദേശകയായും ഈ മുപ്പത്തിയൊന്നുകാരി തുടരുകയാണ്. സെന്റ് വിൻസെന്റ് ആൻഡ് ഗ്രെനഡെൻസിലെ ആഡംബര വില്ലകളിലൊന്നിലേക്കാണു പുതുവർഷാഘോഷത്തിനായി ബോറിസ് എത്തിയിരിക്കുന്നത്.
യാത്രയ്ക്കിടെ സെന്റ് ലൂഷ്യ പ്രധാനമന്ത്രി അലൻ ഷസ്റ്റനെയും ഒപ്പമുണ്ടായിരുന്നു. ക്രിസ്മസിന്റെ പിറ്റേന്ന് സെന്റ് ലൂഷ്യയിലിറങ്ങിയ ബോറിസ് ഷസ്റ്റനെയ്ക്കും വിമാനത്തിലെ ജീവനക്കാർക്കുമൊപ്പം ഫോട്ടോയും എടുത്തു. ബ്രിട്ടനിൽ നിന്ന് സെന്റ് ലൂഷ്യയ്ക്കു ലഭിക്കുന്ന സഹായങ്ങളിൽ ഷസ്റ്റനെ നന്ദി രേഖപ്പെടുത്തി. സെന്റ് ലൂഷ്യയിൽ നിന്നാണു ബോറിസും സംഘവും സെന്റ് വിൻസെന്റ് ആൻഡ് ഗ്രെനഡെൻസിലേക്കു പോയത്. ബ്രിട്ടിഷ് രാജകുടുംബം ഉൾപ്പെടെ അവധിക്കാലം ചെലവഴിക്കുന്നതിനായി തിരഞ്ഞെടുക്കുന്ന ടൂറിസ്റ്റ് കേന്ദ്രമാണു മസ്റ്റീക്ക്.
ഇവിടെ ഒരാഴ്ചയ്ക്ക് 20,000 പൗണ്ട് (ഏകദേശം 18.69 ലക്ഷം രൂപ) ചെലവു വരുന്ന വില്ലയിലാണു ബോറിസിന്റെ പുതുവർഷാഘോഷം. ആറു കിടപ്പുമുറികളുള്ള വില്ല കുന്നിൻ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. ദ്വീപിന്റെ മനോഹരമായ കാഴ്ച ചുറ്റിലും ദൃശ്യമാകുന്നുവെന്നതാണു പ്രത്യേകത. മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രിമാർ ചെലവു കുറഞ്ഞ അവധിക്കാല യാത്രാപാക്കേജുകളാണു പലപ്പോഴും തിരഞ്ഞെടുക്കാറുള്ളത്, അതും ഇംഗ്ലണ്ടിൽ തന്നെയുള്ളവ. തെരേസ മേയുടെ പ്രിയപ്പെട്ട സ്ഥലം വെയ്‌ൽസാണ്. ഡേവിഡ് കാമറൂണിന്റേത് ഇംഗ്ലണ്ടിലെതന്നെ കോൺവോളും.
ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിച്ച് യന്ത്ര തകരാറിനെ തുടർന്ന് കുടുങ്ങിയ ഒരു ഗർഭിണിയടക്കം 31 കുടിയേറ്റക്കാരെ ഫ്രഞ്ച് തീരസംരക്ഷണ സേന രക്ഷപ്പെടുത്തി. ഇറാഖ്, ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള 49 കുടിയേറ്റക്കാരെ കഴിഞ്ഞ ബോക്സിംഗ് ദിനത്തിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഘത്തെ കണ്ടെത്തുന്നത്.
ആദ്യം രണ്ടു കുട്ടികളടക്കം 11 പേരെയാണ് കലൈസിനടുത്തുള്ള തീരത്തുവെച്ച് കണ്ടെത്തിയിരുന്നത്. പിന്നീട് അവരില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ തിരച്ചില്‍ നടത്തിയപ്പോള്‍ ഡങ്കിർക്കിനടുത്തുവെച്ച് ബാക്കി 20 പേരെക്കൂടി കണ്ടെത്തുകയായിരുന്നു. 31 പേരേയും ഫ്രഞ്ച് തുറമുഖത്തേക്ക് കൊണ്ടുപോവുകയും വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തു.
രക്ഷപ്പെടുത്തിയവരിൽ പലര്‍ക്കും ഹൈപ്പോഥെർമിയക്ക് ചികിത്സ നല്‍കുന്നുണ്ട്. അതിനിടെ , ഇറാനിൽ നിന്നുള്ളതാണെന്ന് കരുതുന്ന 10 പുരുഷന്മാരും ഒരു സ്ത്രീയും അടങ്ങുന്ന മറ്റൊരു സംഘത്തേയും കെന്റ് തീരത്ത് നിന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അവരെയും ബോർഡർ ഫോഴ്‌സ് ബോട്ടുകൾ കരയ്ക്കെത്തിച്ചുവെന്നാണ് വിവരം. അടുത്തിടെ നിരവധി കുടിയേറ്റക്കാരെ ഫ്രാന്‍സിന്‍റെ തീരത്തുനിന്നും പിടികൂടിയിട്ടുണ്ട്.
ചെറു ബോട്ടുകളിലായി ഈ വർഷം യു.കെയിൽ എത്തിയ കുടിയേറ്റക്കാരുടെ എണ്ണം 1,800 ൽ കൂടുതലാണെന്നാണ് നിഗമനം. കുടിയേറ്റം തടയാന്‍ യൂറോപ്യന്‍ തീരത്ത് ശക്തമായ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതോടെയാണ് കൂടുതല്‍ പേര്‍ പിടിക്കപ്പെടുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയത്. ഫ്രഞ്ച് ബീച്ചുകളിൽ പട്രോളിംഗ് ഇരട്ടിയാക്കിയതായും, ഡ്രോണുകൾ, സ്പെഷ്യലിസ്റ്റ് വാഹനങ്ങൾ എന്നിവ അടക്കം അത്യാധുനികമായ പല ഉപകരണങ്ങളും വിന്യസിച്ചിട്ടുണ്ടെന്നും ഫ്രാന്‍സിന്‍റെ ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു.
‘അനധികൃത കുടിയേറ്റം ഒരു ക്രിമിനൽ കുറ്റമാണ്. നിയമവിരുദ്ധമായി യുകെയിലേക്ക് വരാൻ ആഗ്രഹിക്കുന്നവരും യാത്രകൾക്ക് സൗകര്യമൊരുക്കുന്ന കുറ്റവാളികളും എല്ലാം നിയമം ലംഘിക്കുകയും ജീവിതം അപകടത്തിലാക്കുകയുമാണ് ചെയ്യുന്നത്’ എന്ന് അഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു.