ലണ്ടൻ ∙ സ്വന്തമായി വിമാനം പോലും ലഭിക്കുമെന്നിരിക്കെ, ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ഇക്കണോമി ക്ലാസിൽ, പിന്നിലെ സീറ്റിലിരുന്നു യാത്ര ചെയ്യുന്നതു പലർക്കും സങ്കല്‍പിക്കാന്‍ പോലുമാകില്ല. പക്ഷേ ബ്രിട്ടിഷ് എയർവേസിൽ കഴിഞ്ഞ ദിവസം അത്തരത്തിൽ യാത്ര ചെയ്ത വ്യക്തിയെക്കണ്ട് യാത്രക്കാർ ആദ്യമൊന്നമ്പരന്നു. ബ്രിട്ടന്റെ പ്രധാനമന്ത്രി ബോറിസ് ജോൺസനും പെൺസുഹൃത്ത് കേരി സൈമണ്ട്സുമായിരുന്നു അത്. കരീബിയൻ ദ്വീപുകളിൽ പുതുവർഷാഘോഷത്തിനുള്ള യാത്രയിലായിരുന്നു ഇരുവരും.
കരീബിയൻ ദ്വീപുരാഷ്ട്രമായ സെന്റ് വിൻസെന്റ് ആൻഡ് ഗ്രെനഡെൻസിലെ മസ്റ്റീക്ക് എന്ന ടൂറിസം കേന്ദ്രത്തിലേക്കായിരുന്നു യാത്ര. ലണ്ടനിൽ നിന്നുള്ള ആ യാത്രയ്ക്കിടെ സഹയാത്രികരിലൊരാൾ പകർത്തിയ ചിത്രമാണു ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ലാളിത്യത്തെപ്പറ്റിയുള്ള ചർച്ചകൾക്കിടയാക്കിയത്. വിൻഡോ സീറ്റിലിരുന്ന് പുസ്തകം വായിക്കുന്ന ബോറിസും സമീപം പുതച്ചിരിക്കുന്ന കേരിയുമാണു ചിത്രത്തിൽ. യാത്രയ്ക്കിടെ ഉയർന്ന ക്ലാസിലേക്ക് സീറ്റ് അപ്ഗ്രേഡ് ചെയ്യാനുമാകില്ല. സീറ്റുമാറ്റത്തിൽ അഴിമതിയുമായി ബന്ധപ്പെട്ട് ഒട്ടേറെ നിയമങ്ങൾ നിലവിലുള്ളതിനാൽ അത്തരമൊരു ‘സഹായവും’ ഫ്ലൈറ്റ് ജീവനക്കാർക്കു നൽകാനാകില്ലെന്നതാണു സത്യം.
കാര്യമായ സുരക്ഷാപ്പടയും ഒപ്പമില്ലാതെയായിരുന്നു പ്രധാനമന്ത്രിയുടെ യാത്ര. ബ്രിട്ടിഷ് എയർവേസിലെ യാത്രയ്ക്കു ബോറിസിനു മാത്രം ടിക്കറ്റ് നിരക്ക് 1323 പൗണ്ടായിരുന്നു (ഏകദേശം 1.23 ലക്ഷം രൂപ). എന്നാൽ ബ്രിട്ടന്റെ റോയൽ എയർഫോഴ്സിന്റെ സ്വകാര്യ വിമാനത്തിൽ പോവുകയായിരുന്നെങ്കിൽ ഒരാൾക്കു ചെലവു വരിക ഒരു ലക്ഷം പൗണ്ടും (ഏകദേശം 93.44 ലക്ഷം രൂപ). കന്നുകാലി ക്ലാസ് എന്നു വിളിപ്പേരുള്ള ഇക്കണോമി ക്ലാസിൽ യാത്ര ചെയ്തതോടെ പ്രധാനമന്ത്രിയിലൂടെ മാത്രം ടിക്കറ്റ് നിരക്കിൽ ലാഭിച്ചത് 91 ലക്ഷത്തിലേറെ രൂപ!
കേരി സൈമണ്ട്സും പ്രധാനമന്ത്രിയുടെ ഭാര്യാപദത്തിന്റെ ആഡംബരങ്ങളിൽ അഭിരമിച്ചിട്ടില്ല. അടുത്തിടെ ഒരു സുപ്രധാന ചടങ്ങിലേക്കു ഡിസൈനർ വസ്ത്രങ്ങൾ വാങ്ങുന്നതിനു പകരം വാടകയ്ക്കെടുത്തു വരികയായിരുന്നുവെന്ന് കേരി വ്യക്തമാക്കിയിരുന്നു. മാത്രവുമല്ല, ഇപ്പോഴും തൊഴിലെന്ന നിലയ്ക്ക് ‘ഓഷ്യാന’ എന്ന പരിസ്ഥിതി ക്യാംപെയ്ൻ ഗ്രൂപ്പിന്റെ ഉപദേശകയായും ഈ മുപ്പത്തിയൊന്നുകാരി തുടരുകയാണ്. സെന്റ് വിൻസെന്റ് ആൻഡ് ഗ്രെനഡെൻസിലെ ആഡംബര വില്ലകളിലൊന്നിലേക്കാണു പുതുവർഷാഘോഷത്തിനായി ബോറിസ് എത്തിയിരിക്കുന്നത്.
യാത്രയ്ക്കിടെ സെന്റ് ലൂഷ്യ പ്രധാനമന്ത്രി അലൻ ഷസ്റ്റനെയും ഒപ്പമുണ്ടായിരുന്നു. ക്രിസ്മസിന്റെ പിറ്റേന്ന് സെന്റ് ലൂഷ്യയിലിറങ്ങിയ ബോറിസ് ഷസ്റ്റനെയ്ക്കും വിമാനത്തിലെ ജീവനക്കാർക്കുമൊപ്പം ഫോട്ടോയും എടുത്തു. ബ്രിട്ടനിൽ നിന്ന് സെന്റ് ലൂഷ്യയ്ക്കു ലഭിക്കുന്ന സഹായങ്ങളിൽ ഷസ്റ്റനെ നന്ദി രേഖപ്പെടുത്തി. സെന്റ് ലൂഷ്യയിൽ നിന്നാണു ബോറിസും സംഘവും സെന്റ് വിൻസെന്റ് ആൻഡ് ഗ്രെനഡെൻസിലേക്കു പോയത്. ബ്രിട്ടിഷ് രാജകുടുംബം ഉൾപ്പെടെ അവധിക്കാലം ചെലവഴിക്കുന്നതിനായി തിരഞ്ഞെടുക്കുന്ന ടൂറിസ്റ്റ് കേന്ദ്രമാണു മസ്റ്റീക്ക്.
ഇവിടെ ഒരാഴ്ചയ്ക്ക് 20,000 പൗണ്ട് (ഏകദേശം 18.69 ലക്ഷം രൂപ) ചെലവു വരുന്ന വില്ലയിലാണു ബോറിസിന്റെ പുതുവർഷാഘോഷം. ആറു കിടപ്പുമുറികളുള്ള വില്ല കുന്നിൻ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. ദ്വീപിന്റെ മനോഹരമായ കാഴ്ച ചുറ്റിലും ദൃശ്യമാകുന്നുവെന്നതാണു പ്രത്യേകത. മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രിമാർ ചെലവു കുറഞ്ഞ അവധിക്കാല യാത്രാപാക്കേജുകളാണു പലപ്പോഴും തിരഞ്ഞെടുക്കാറുള്ളത്, അതും ഇംഗ്ലണ്ടിൽ തന്നെയുള്ളവ. തെരേസ മേയുടെ പ്രിയപ്പെട്ട സ്ഥലം വെയ്‌ൽസാണ്. ഡേവിഡ് കാമറൂണിന്റേത് ഇംഗ്ലണ്ടിലെതന്നെ കോൺവോളും.
ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിച്ച് യന്ത്ര തകരാറിനെ തുടർന്ന് കുടുങ്ങിയ ഒരു ഗർഭിണിയടക്കം 31 കുടിയേറ്റക്കാരെ ഫ്രഞ്ച് തീരസംരക്ഷണ സേന രക്ഷപ്പെടുത്തി. ഇറാഖ്, ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള 49 കുടിയേറ്റക്കാരെ കഴിഞ്ഞ ബോക്സിംഗ് ദിനത്തിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഘത്തെ കണ്ടെത്തുന്നത്.
ആദ്യം രണ്ടു കുട്ടികളടക്കം 11 പേരെയാണ് കലൈസിനടുത്തുള്ള തീരത്തുവെച്ച് കണ്ടെത്തിയിരുന്നത്. പിന്നീട് അവരില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ തിരച്ചില്‍ നടത്തിയപ്പോള്‍ ഡങ്കിർക്കിനടുത്തുവെച്ച് ബാക്കി 20 പേരെക്കൂടി കണ്ടെത്തുകയായിരുന്നു. 31 പേരേയും ഫ്രഞ്ച് തുറമുഖത്തേക്ക് കൊണ്ടുപോവുകയും വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തു.
രക്ഷപ്പെടുത്തിയവരിൽ പലര്‍ക്കും ഹൈപ്പോഥെർമിയക്ക് ചികിത്സ നല്‍കുന്നുണ്ട്. അതിനിടെ , ഇറാനിൽ നിന്നുള്ളതാണെന്ന് കരുതുന്ന 10 പുരുഷന്മാരും ഒരു സ്ത്രീയും അടങ്ങുന്ന മറ്റൊരു സംഘത്തേയും കെന്റ് തീരത്ത് നിന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അവരെയും ബോർഡർ ഫോഴ്‌സ് ബോട്ടുകൾ കരയ്ക്കെത്തിച്ചുവെന്നാണ് വിവരം. അടുത്തിടെ നിരവധി കുടിയേറ്റക്കാരെ ഫ്രാന്‍സിന്‍റെ തീരത്തുനിന്നും പിടികൂടിയിട്ടുണ്ട്.
ചെറു ബോട്ടുകളിലായി ഈ വർഷം യു.കെയിൽ എത്തിയ കുടിയേറ്റക്കാരുടെ എണ്ണം 1,800 ൽ കൂടുതലാണെന്നാണ് നിഗമനം. കുടിയേറ്റം തടയാന്‍ യൂറോപ്യന്‍ തീരത്ത് ശക്തമായ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതോടെയാണ് കൂടുതല്‍ പേര്‍ പിടിക്കപ്പെടുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയത്. ഫ്രഞ്ച് ബീച്ചുകളിൽ പട്രോളിംഗ് ഇരട്ടിയാക്കിയതായും, ഡ്രോണുകൾ, സ്പെഷ്യലിസ്റ്റ് വാഹനങ്ങൾ എന്നിവ അടക്കം അത്യാധുനികമായ പല ഉപകരണങ്ങളും വിന്യസിച്ചിട്ടുണ്ടെന്നും ഫ്രാന്‍സിന്‍റെ ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു.
‘അനധികൃത കുടിയേറ്റം ഒരു ക്രിമിനൽ കുറ്റമാണ്. നിയമവിരുദ്ധമായി യുകെയിലേക്ക് വരാൻ ആഗ്രഹിക്കുന്നവരും യാത്രകൾക്ക് സൗകര്യമൊരുക്കുന്ന കുറ്റവാളികളും എല്ലാം നിയമം ലംഘിക്കുകയും ജീവിതം അപകടത്തിലാക്കുകയുമാണ് ചെയ്യുന്നത്’ എന്ന് അഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു.
ബ്രിട്ടനില്‍ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടര്‍ന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ സ്ഥാനമൊഴിയുമ്പോള്‍ പകരക്കാരവാന്‍ നിരവധിപേര്‍ രംഗത്തുണ്ട്. എന്നാല്‍ ജെറമി കോർബിനെ നേരിട്ട് വിമർശിക്കാതെ ‘പുരോഗമന ദേശസ്നേഹ’ വാഗ്ദാനവുമായി റെബേക്ക ലോംഗ്-ബെയ്‌ലി ലേബർ നേതൃത്വത്തിലേക്കുള്ള സുപ്രധാന ചുവടുവെയ്പ് നടത്തിയിരിക്കുകയാണ്. ബ്രെക്സിറ്റുമായി ബന്ധപ്പെട്ട് ലേബര്‍ പാര്‍ട്ടി മുന്നോട്ടുവെച്ച ‘ഒത്തുതീര്‍പ്പ് പരിഹാരം’ ഫലപ്രദമായില്ല എന്ന ഭാഗികമായ വിമര്‍ശമാണ് അവര്‍ ഉന്നയിച്ചത്.
സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് മത്സരിക്കുന്നത് പരിഗണിക്കുന്നുണ്ടെന്ന് ലോംഗ്-ബെയ്‌ലി വ്യക്തമാക്കി. ഡെപ്യൂട്ടി ലീഡറായി ഏഞ്ചല റെയ്‌നറിനെ പിന്തുണയ്ക്കുമെന്നും പറഞ്ഞു. നിലവിലെ വിദ്യാഭ്യാസ സെക്രട്ടറി കൂടിയായ റെയ്‌നര്‍ മത്സരത്തില്‍ നിന്നും പിന്മാറുന്നതായും, സുഹൃത്ത് റെബേക്ക ലോംഗ്-ബെയ്‌ലിക്കുവേണ്ടി വഴിമാറിക്കൊടുക്കുകയാണെന്നും നേരത്തേ പ്രഖ്യാപച്ചിരുന്നു. എമിലി തോൺബെറി, ക്ലൈവ് ലൂയിസ് എന്നിവര്‍ പാര്‍ട്ടീ നേതൃ സ്ഥാനങ്ങളിലേക്ക് മത്സരിക്കുമെന്ന് ഇതിനകംതന്നെ വ്യക്തമാക്കിയിട്ടുണ്ട്. കുറഞ്ഞത് അഞ്ച് എംപിമാർ കൂടി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
ഈ മാസം 12-ന് നടന്ന തെരഞ്ഞെടുപ്പില്‍ ബോറിസ് ജോണ്‍സന്റെ കണ്‍സര്‍വേറ്റീവ് പാര്‍ടി വന്‍ഭൂരിപക്ഷം നേടി വിജയിച്ചിരുന്നു. 650-ല്‍ 364 സീറ്റുകളുടെ വമ്പന്‍ വിജയമാണ് അവര്‍ കരസ്ഥമാക്കിയത്. അതോടെയാണ് ലേബര്‍ പാട്ടി നേതാവ് കോര്‍ബിന്‍റെ നില പരുങ്ങലിലായത്. ‘കനത്ത തോല്‍വിയാണ് നേരിട്ടത്. അതിന്‍റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. ലേബര്‍ പാര്‍ട്ടിക്ക് ഉടനെ പുതിയ നേതാവുണ്ടാകും. ആര് നേതാവായാലും ലേബര്‍ പാര്‍ട്ടി ലോക സമാധാനത്തിനും സമൂഹിക സമത്വത്തിനും വേണ്ടിയുള്ള പോരാട്ടം തുടരും’ എന്ന് കോര്‍ബിന്‍ പറഞ്ഞിരുന്നു. പുതിയ നേതാവിനെ കണ്ടെത്തുന്നത്വരെ അദ്ദേഹംതന്നെ തല്‍ സ്ഥാനത്ത് തുടരും. വരുന്ന ജനുവരി 31-നകം ബ്രിട്ടനെ യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തെത്തിക്കുമെന്ന് ബോറിസ് ജോണ്‍സന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ലേബർ പാർട്ടി എംപി. മുൻ വെസ്റ്റ് ബ്രോംവിച്ച് ഈസ്റ്റ് എംപി ആയിരുന്ന ടോം വാട്സൺ, തന്റെ രാജിക്ക് പിന്നിൽ പാർട്ടിയ്ക്കുള്ളിലെ ക്രൂരതയും വൈരാഗ്യവും ആണെന്ന് വെളിപ്പെടുത്തി. ഇത് ഇന്നും ഉണ്ടെന്ന് അദ്ദേഹം തുറന്ന് പറഞ്ഞു.ഡിസംബർ 12 ന് ലേബർ തെരഞ്ഞെടുപ്പ് പരാജയത്തെത്തുടർന്ന് ഗാർഡിയൻസ് വീക്കെൻഡ് മാസികയോട് സംസാരിച്ച വാട്സൺ, പാർട്ടിക്കുള്ളിലെ ക്രൂരതയും ശത്രുതയും യഥാർത്ഥമാണെന്ന് തുറന്നുപറഞ്ഞു. സ്വന്തം പാർട്ടിയിലെ ഉദ്യോഗസ്ഥരിൽ നിന്ന് ഭീഷണി നേരിടേണ്ടതായി വന്നു എന്നും അദ്ദേഹം പറഞ്ഞു.
“മാറി ചിന്തിക്കാൻ സമയമായി, വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാനും. ” വാട്സൺ പറഞ്ഞു. 51കാരനായ ടോം ഇപ്പോൾ ജിം ഇൻസ്ട്രക്ടർ ആയി പ്രവർത്തിക്കാൻ ഒരുങ്ങുന്നു. ജെർമി കോർബിനെ വ്യക്തിപരമായി പുകഴ്ത്തി സംസാരിച്ച വാട്സൺ അദ്ദേഹത്തിന്റെ നേതൃത്വത്തെ വിമർശിച്ചുവെന്ന് ഗാർഡിയൻ പറയുന്നു. പാർട്ടിയുടെ 2016 ലെ തിരഞ്ഞെടുപ്പ് വേളയിൽ കോർബിന്റെ എതിരാളി ഓവൻ സ്മിത്തിന് താൻ വോട്ടുചെയ്തതായും ടോം സമ്മതിച്ചു. അന്ന് പലരും രാജിവെക്കുകയും ഒരു അവിശ്വാസ പ്രമേയത്തിലേക്കും കാര്യങ്ങൾ നീങ്ങുകയും ചെയ്തു. കോർബിൻ അന്ന് രാജിവെക്കേണ്ടതായിരുന്നു എന്ന് വാട്സൺ പറഞ്ഞു.
അടുത്തിടെ നടന്ന തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടി പുതിയ നേതൃത്വ മൽസരത്തിന് ഒരുങ്ങുകയാണ്. 80 സീറ്റുകളുടെ വൻ ഭൂരിപക്ഷം ആണ് ടോറി പാർട്ടി നേടിയത്. വാട്സന്റെ മുൻ നിയോജകമണ്ഡലമായ വെസ്റ്റ് ബ്രോംവിച്ച് ഈസ്റ്റിൽ ആദ്യമായി 1593 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ കൺസേർവേറ്റിവുകൾ അധികാരത്തിലെത്തിയിരുന്നു.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
കിഴക്കൻ യൂറോപ്പ് : യൂറോപ്യൻ യൂണിയൻ അഭയാർത്ഥികൾക്ക് വൻ നേട്ടമായി ബ്രിട്ടനിലെ ആനുകൂല്യങ്ങൾ. ശരാശരി യുകെ പൗരന് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കാളും അധികമാണ് യൂറോപ്യൻ യൂണിയൻ അഭയാർത്ഥികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. കിഴക്കൻ യൂറോപ്പ് അഭയാർത്ഥികളും പടിഞ്ഞാറൻ യൂറോപ്പ് അഭയാർത്ഥികളും തമ്മിൽ അനേക വ്യത്യാസങ്ങളുമുണ്ട്. പ്രതിവർഷം കുറഞ്ഞത് 4 ബില്യൺ പൗണ്ടിന്റെ ആനുകൂല്യങ്ങളാണ് യൂറോപ്യൻ യൂണിയൻ അഭയാർത്ഥികൾക്ക് ലഭിച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
വർക്ക് , പെൻഷൻ, ടാക്സ്മാൻ ആൻഡ് ട്രഷറി ഡിപ്പാർട്ട്‌മെന്റിന്റെ കണക്കുകൾ പ്രകാരം യൂറോപ്യൻ യൂണിയൻ ജോലിക്കാർക്ക് 2.2 ബില്യൺ പൗണ്ടിൽ അധികം നികുതി ക്രെഡിറ്റുകളും ഭവന ആനുകൂല്യങ്ങളും, 1.1 ബില്യൺ പൗണ്ട് ജോലിക്ക് പുറത്തുള്ള ആനുകൂല്യങ്ങളും ഒപ്പം 700 മില്യൺ പൗണ്ട് കുട്ടികളുടെ ആനുകൂല്യവും ലഭിച്ചു. കൂടാതെ കുറഞ്ഞ വരുമാന നികുതിയാണ് അവർ അടച്ചത്. ബ്രെക്‌സിറ്റ് റഫറണ്ടം നടക്കുമ്പോൾ ഈ കണക്കുകൾ ലഭ്യമല്ലെന്ന് മന്ത്രിമാർ വാദിച്ചിരുന്നു. പിന്നീട് ഇത് പുറത്തുവരികയുണ്ടായി. റൊമാനിയ, ബൾഗേറിയ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർ അടച്ച വ്യക്തിഗത നികുതിയുടെ പകുതിയോളം നികുതി, ക്രെഡിറ്റിലേക്കും കുട്ടികളുടെ ആനുകൂല്യത്തിലേക്കും മടക്കിക്കിട്ടി.
മുൻ വർക്ക്, പെൻഷൻ സെക്രട്ടറി ഇയാൻ ഡങ്കൻ സ്മിത്ത് മൈഗ്രേഷൻ വാച്ച് യുകെയുമായി ചേർന്ന് പഠനങ്ങൾ നടത്തി. കണക്കുകൾ പുറത്തുവിടാൻ അവർ ആഗ്രഹിക്കാത്തതിൽ അതിശയിക്കാനില്ല എന്ന് അദ്ദേഹം പറയുകയുണ്ടായി.
യോർക്ക്ഷയറിലേ ഒരുപറ്റം ക്രിക്കറ്റ് പ്രേമികൾ ചേർന്ന് ആരംഭിച്ച ലീഡ്സ് പ്രീമിയർലീഗിന്റെ രണ്ടാം സീസൺ വിജയകരമായി സമാപിച്ചു . രണ്ടാം സീസണിലേ വിജയികൾക്ക് വിപുലമായ പരിപാടികളോട് നടക്കുന്ന പ്രൗഢഗംഭീരമായ സദസ്സിൽ വച്ച് ഇന്ന് സമ്മാനദാനം നല്കപ്പെടുന്നതാണ്. ഏഴോളം ടീമുകൾ മാറ്റുരച്ച ലീഡ്സ് പ്രീമിയർലീഗിൽ 42 ഓളം മത്സരങ്ങളാണ് നടന്നത്. 15 ആഴ്ചയോളം നീണ്ടുനിന്ന മത്സരത്തിനൊടുവിൽ ലീഡ്സ് ഗ്ലാഡിയേറ്റർസ് ആണ് വിജയികളായത്.
ലീഡ്സ് പ്രീമിയർ ലീഗിൽ മാറ്റുരച്ച മറ്റ് ടീമുകൾ കിത്തലി സ്പോർട്സ്, മാസ്റ്റർ ബ്ലാസ്റ്റർ, എൻ. ജി. ടസ്കർ, മെൻ ഇൻ ബ്ലൂ, ലീഡ്‌സ് സൺ റൈസർ, ഷെഫീൻസ് ബ്ലാസ്റ്റർ എന്നിവയാണ്.
ക്രിസ്മസിന്റെ സംഗീതമെന്നാല്‍ കരോള്‍ ഗാനങ്ങളാണ്. പതിമൂന്നാം നൂറ്റാണ്ടു മുതല്‍ കരോള്‍ ഗാനങ്ങള്‍ പിറവിയെടുത്തു എന്നാണ് പറയുന്നത്. ആനന്ദംകൊണ്ട് നൃത്തം ചെയ്യുക എന്നര്‍ത്ഥം വരുന്ന carole എന്ന ഫ്രഞ്ച് വാക്കില്‍ നിന്നുമാണ് കരോള്‍ എന്ന വാക്കിന്റെ ഉത്ഭവം
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ സെന്ററിന്റെ കീഴിൽ ഉള്ള സീറോ മലബാർ യൂത്ത് മൂമെന്റ് (SMYM) സംഘടിപ്പിച്ച മൂന്നാമത് കരോൾ ഗാനമത്സരം ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു.
അതോടൊപ്പം കുട്ടികളുടെ വളർച്ചയിൽ അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി നടത്തിയ പപ്പാ ഡാൻസ് മത്സരവും നടത്തപ്പെട്ടു. സെന്റ് തോമസ് ചെസ്റ്റർട്ടൺ യൂണിറ്റ് ഒന്നാം സമ്മാനം നേടിയപ്പോൾ ഹോളി ട്രിനിറ്റി ഹാൻഫോർഡ് രണ്ടാമതും സെന്റ് അൽഫോൻസാ യൂണിറ്റ് മൂന്നാമതും എത്തി സമ്മാനങ്ങൾ കരസ്ഥമാക്കി.
സ്റ്റോക്ക് ഓൺ ട്രെൻഡ് മാസ്സ് സെന്റററിലെ മിക്കവാറും യൂണിറ്റുകളിലും വലിയ തോതിലുള്ള പരിശീലന പരിപാടികൾ നടത്തി കളർ ഫുൾ കോസ്റ്യൂമുകളും അണിഞ്ഞു മൽസര വേദിയിൽ എത്തിയപ്പോൾ ജഡ്ജുമാർ എല്ലാ മത്സരാത്ഥികളെയും അനുമോദിക്കാൻ മറന്നില്ല എന്നത് എടുത്തുപറയേണ്ടതാണ്.
രാവിലെ പത്തുമണിയോട് കൂടി ട്രെൻന്താം സ്‌കൂൾ ഹാളിൽ റെജിസ്ട്രേഷൻ ആരംഭിക്കുകയും തുടർന്ന് പത്തരമണിയോടെ സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ സെന്ററിന്റെ ഉത്തരവാദിത്വം നിർവഹിക്കുന്ന ഫാദർ ജോർജ്ജ് എട്ടുപറയിൽ ചുരുങ്ങിയ വാക്കുകളിൽ ഉള്ള ആമുഖ പ്രസംഗം.
സ്റ്റോക്ക് ഓൺ ട്രെൻഡ് SMYM പ്രസിഡണ്ട് റ്റിജോയി ടോമി പരിപാടിയുടെ ഔദ്യോഗിക ഉത്ഘാടകനായപ്പോൾ വൈസ് പ്രസിഡണ്ട് റിച്ച ബിജു എല്ലാവർക്കും സ്വാഗതം പറഞ്ഞു.
സ്റ്റോക്ക് ഓൺ ട്രെൻഡിലെ ചെറുപ്പക്കാർ ഒത്തു കൂടിയാൽ അസാധ്യമായി ഒന്നുമില്ല എന്ന് തെളിയിക്കുന്നതായിരുന്നു പരിപാടിയുടെ വിജയം. യൂത്ത് മൂവ്മെന്റ് കോഓർഡിനേറ്റർ സുദീപ് എബ്രഹാം കുട്ടികൾക്ക് പ്രചോദനമായി. പരിപാടിയുടെ വിജയത്തിനായി എല്ലാ സഹകരണവുമായി സ്റ്റോക്ക് മിഷന്റെ ട്രസ്റ്റിമാരായ സിബി പൊടിപ്പാറ, സിബി ജോസ്, ബ്ലസൺ, ജിജോ എന്നിവർ അണിയറയിൽ കർമ്മനിരതായിരുന്നു.SMYM ഭാരവാഹികൾ ആസൂത്രവളരെ വാശിയേറിയ മത്സരത്തിനൊടുവിൽ ഹോളി ട്രിനിറ്റി ന്യൂകാസിൽ യൂണിറ്റ് ഒന്നാം സമ്മാനം കരസ്ഥമാക്കിയപ്പോൾ ഒരിക്കൽ കൂടി രണ്ടാം സ്ഥാനം നിലനിർത്തി ഹോളി ഫാമിലി യൂണിറ്റ് ഹാൻഫോർഡ്. സെക്രട്ട് ഹാർട്ട് ട്രെന്റ് വെയിൽ യൂണിറ്റ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.
SMYM വിതരണം ചെയ്‌ത റാഫിൾ വിജയിയായ അനൂജിന് നാൽപത് ഇഞ്ച് ടീ വി ആണ് ഒന്നാം സമ്മാനമായി നൽകിയത്. കരോൾ മത്സരങ്ങളുടെ സ്പോൺസർ സ്റ്റോക്ക് ഓൺ ട്രെയ്നിലെ HC24 നേഴ്‌സിങ് ഏജൻസി ആയിരുന്നു.
സ്റ്റോക്ക് ഓൺ ട്രെന്റ് മാസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന പുൽക്കൂട്‌മത്സരം എന്തുകൊണ്ടും എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചു. അതിമോഹരമായ കരവിരുതുകൾ പുറത്തുവന്നപ്പോൾ പുൽക്കൂട് മത്സരം കടുത്തതായി..അവസാന ഫലം പുറത്തുവന്നപ്പോൾ ഒന്നാം സമ്മാനമായി റിജോ ജോൺ സ്‌പോർസർ ചെയ്‌ത £100 ഡും, ടി ജി ജോസഫ് മെമ്മോറിയൽ എവർറോളിങ് ട്രോഫി മിയാ ജോസഫ് കരസ്ഥമാക്കിയപ്പോൾ ജോഷി വർഗ്ഗീസ് സ്പോൺസർ ചെയ്ത £75 ഉം മേലേത്ത് വർഗ്ഗീസ് മെമ്മോറിയൽ എവർറോളിങ് ട്രോഫിയും ജോസ് ആൻറണി ഒരിക്കൽ കൂടി നേടിയെടുത്തു.
മൂന്നാം സമ്മാനമായി ജോസ് വർഗ്ഗീസ് സ്പോൺസർ ചെയ്ത £50 ഉം ൈകമഠം തുരുത്തിൽ ഔസേപ്പ് വർഗ്ഗീസ് മെമ്മോറിയൽ എവർറോളിങ് ട്രോഫി ഡേവിഡ് എബ്രഹാം നേടിയെടുത്തു
ക്രിസ്മസ് കുർബാനക്ക് ശേഷം മാസ്സ് സെന്റിന്റെ നേതൃത്വം വഹിക്കുന്ന ഫാദർ ജോർജ്ജ് എട്ടുപറയിൽ സമ്മാനങ്ങൾ വിതരണം ചെയ്‌തു . പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങൾ കൊടുക്കുകയും ചെയ്‌തു.
ആഘോഷങ്ങൾ നല്ലതെങ്കിലും അതിന്റെ പൂർണ്ണത നേടുവാൻ ചില നല്ല ചിന്തകൾ കൂടി നമ്മൾ കുട്ടികൾക്കായി പങ്കുവയ്‌ക്കേണ്ടതുണ്ട്. ക്രിസ്മസിന്റെ ചൈതന്യം ആഡംബരത്തിലല്ല, ലാളിത്യത്തിന്റെ സൗകുമാര്യത്തിലാണ് അനുഭവിക്കേണ്ടത് എന്ന് മനസിലാക്കികൊടുക്കുവാൻ മറന്നുപോകരുത്. പരിമിതമായ സൗകര്യങ്ങള്‍ പരാതി കൂടാതെ സ്വീകരിക്കാന്‍ സാധിക്കുന്ന മാനസികാവസ്ഥ കുട്ടികൾക്ക് അപരിചിതമാവരുത്.
അനവധിയാളുകള്‍ ദാരിദ്ര്യത്തിലും മരണഭയത്തിലും കഴിയുമ്പോൾ സുഖലോലുപതയും ധൂര്‍ത്തും നമ്മെയും നമ്മുടെ കുട്ടികളെയും കീഴ്‌പ്പെടുത്താതിരിക്കട്ടെ. പങ്കുവയ്ക്കലിന്റെയും പരസഹായത്തിന്റെയും പാഠങ്ങളാണു യേശു നല്‍കിയത്. ക്രിസ്മസ് നല്‍കുന്നതു സ്വാര്‍ഥതയില്ലാത്ത ഉള്‍ച്ചേരലിന്റെയും വിശാലമായ കാഴ്ചപ്പാടുകളുടെയും ചൈതന്യമാണ് എന്ന കാര്യം മറക്കാതിരിക്കുക.
ശാന്തരാത്രിയാണു വിശുദ്ധരാത്രിയായത്. ബലിയല്ല, കരുണയാണു ദൈവപുത്രന്‍ ആവശ്യപ്പെട്ടത്. യേശു ജനിച്ച പ്രശാന്ത രാത്രിയുടെ ഓര്‍മയിലൂടെ സമാധാനത്തിന്റെയും കരുണയുടെയും അലൗകിക പ്രഭ നമ്മളിലേക്കും നമ്മുടെ കുട്ടികളിലേയ്ക്കും പടരണം. ക്രിസ്മസ് ഒരു ദിവ്യജനനത്തിന്റെ അനുസ്മരണം മാത്രമല്ല, സംസ്‌കാരോദയത്തിന്റെ വിളംബരംകൂടിയാണ്. ജീവരക്ഷയ്ക്ക് ഉണ്ണിയേശു പലായനം ചെയ്യേണ്ടിവന്നു. അഭയം തേടുന്നവര്‍ക്കെതിരേ അതിര്‍ത്തിയില്‍ മുള്ളുകമ്പികൾ തീര്‍ക്കുന്നവരുണ്ട്; വാതുക്കൽ മുട്ടി വിളിക്കുമ്പോൾ വാതില്‍പ്പാളികള്‍ കൊട്ടിയടയ്ക്കുന്നവരുണ്ട്.
യൂറോപ്പിലെ ജീവിതത്തിലെ ആഘോഷവേളകളിൽ ഉള്ള സമ്മാന പെരുമഴയിൽ നമ്മുടെ കുട്ടികൾ വീണുപോവാതെ സൂക്ഷിക്കാൻ നമുക്കാവട്ടെ. പുതുവർഷത്തിലേക്കു നാം സഞ്ചരിക്കുമ്പോൾ നമ്മുടെ ചിന്താഗതികൾ മാറ്റുവാൻ കെൽപ്പുള്ളതായിരിക്കട്ടെ ഇത്തരം ക്രിസ്മസ് ചിന്തകൾ… പുതുവർഷ ആശംസകളോടെ..
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : ബ്രിട്ടന്റെ ബ്രെക്സിറ്റ് സ്വപ്‌നങ്ങൾ യാഥാർഥ്യമാവാൻ പോവുകയാണ്. അതിനായുള്ള ദിനങ്ങൾ അടുത്തുകൊണ്ടിരിക്കുന്നു. അതിനിടയിൽ യൂറോപ്യൻ കമ്മീഷൻ വൈസ് പ്രസിഡന്റ് ഫ്രാൻസ് ടിമ്മർമാൻ ഒരു പ്രേമലേഖനം എഴുതുകയുണ്ടായി. മറ്റാർക്കും വേണ്ടിയല്ല, യൂറോപ്യൻ യൂണിയനിൽ നിന്നും പിരിഞ്ഞുപോകുന്ന ബ്രിട്ടനുവേണ്ടി.. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്നതിൽ അതിയായ ദുഃഖം ഉണ്ടെന്ന് അദ്ദേഹം കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ദി ഗാർഡിയനിലാണ് ടിമ്മർമാൻ തന്റെ ‘പ്രേമലേഖനം’ എഴുതിയത്.
“അടുത്തിടെ പ്രേമലേഖനത്തിന്റെ ഒരു പുസ്തകം വായിച്ചപ്പോൾ അത് ബ്രിട്ടനോടുള്ള എന്റെ പ്രണയത്തെക്കുറിച്ച് ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചു” എന്ന് പറഞ്ഞാണ് കത്ത് ആരംഭിക്കുന്നത്. റോമിലെ സെന്റ് ജോർജ്ജ് ബ്രിട്ടീഷ് ഇന്റർനാഷണൽ സ്കൂളിൽ പഠിച്ച സമയം ഡച്ച് പൗരൻ ഓർമ്മിക്കുന്നു. ഒപ്പം ബ്രിട്ടൻ എല്ലായ്പ്പോഴും തന്റെ ഒരു ഭാഗമായി തന്നെ ഉണ്ടായിരുന്നു എന്നും അദ്ദേഹം പറയുന്നു. “എനിക്ക് നിന്നെ ഇപ്പോൾ അറിയാം. നീ ആരാണെന്നും നീയെനിക്ക് തന്നത് എന്താണെന്നും ഓർത്ത് ഞാൻ നിന്നെ സ്നേഹിക്കുന്നു. ഞാൻ ഒരു പഴയ കാമുകനെപ്പോലെയാണ്.”ടിമ്മർമാൻ കൂട്ടിച്ചേർത്തു. “ഇപ്പോൾ നീ പോകുന്നു ; ഇതെന്റെ ഹൃദയത്തെ തകർക്കുന്നു. ” അദ്ദേഹം എഴുതി.
“നീ പോകാൻ തീരുമാനിച്ചപ്പോൾ എനിക്ക് വല്ലാത്ത വിഷമം തോന്നി. മൂന്ന് വർഷത്തിന് ശേഷം ഞങ്ങളുടെ കുടുംബത്തിലെ ഒരാൾ ബന്ധം വിച്ഛേദിക്കാൻ ആഗ്രഹിക്കുന്നതിൽ എനിക്ക് സങ്കടമുണ്ട്. എന്നാൽ പിന്നീട് ഓർത്തപ്പോൾ നമ്മുടെ കുടുംബബന്ധങ്ങൾ തകരുന്നില്ല എന്നോർത്ത് എനിക്ക് ആശ്വാസമായി.” തിരിച്ചുവരാൻ എപ്പോഴും സ്വാഗതം ചെയ്തുകൊണ്ടാണ് അദ്ദേഹം കത്ത് അവസാനിപ്പിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ ടിമ്മർമാന്റെ കത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. എന്നാൽ ബ്രെക്സിറ്റിനെ അനുകൂലിക്കുന്നവർക്ക് കത്തിനെക്കുറിച്ച് എതിരഭിപ്രായം ആയിരുന്നു. 2020 ജനുവരി 31ന് ആണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്നത്.
ലണ്ടൻ: പ്രണയത്തിന് അതിർവരമ്പുകൾ ഇല്ല. ഒന്നും പ്രണയത്തിനുമുന്നിൽ തടസമാവുകയും ഇല്ല. പന്ത്രണ്ടുവർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട പെരുംകള്ളനെ പ്രണയിച്ച സുന്ദരിയായ ജയിൽവാർഡൻ അയ്ഷെ ഗുൻ എന്ന ഇരുപത്തേഴുകാരിയാണ് അതിന് ഏറ്റവും നല്ല ഉദാഹരണം. പ്രണയം തെളിവുസഹിതം പിടിക്കപ്പെട്ടതോടെ അയ്ഷെയും ഇപ്പോൾ ജയിലിലാണ്. കുറ്റക്കാരിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അടുത്തിടെയാണ് അവർക്ക് ഒരുവർഷത്തെ തടവിന് ശിക്ഷിച്ചത്.
നോർത്ത് വെയിൽസിൽ റെക്സ് ഹാമിലെ ജയിലിലാണ് ഇൗ അപൂർവ പ്രണയം അരങ്ങേറിയത്. ജയിലിലെ ഏറ്റവും സമർത്ഥയായ ഒാഫീസറായിരുന്നു അയ്ഷെ. ഇൗ ജയിലിലേക്കാണ് ഖുറം റസാക്ക് എന്ന പെരുങ്കള്ളനെ അടച്ചത്. കാണാൻ സുമുഖൻ. സംസാരിച്ചാൽ ആരും വീണുപോകും. കള്ളനാണെന്ന് വിശ്വസിക്കാൻ തന്നെ പ്രയാസം. ആരും ഇഷ്ടപ്പെട്ടുപോകുന്ന പ്രകൃതം. ആദ്യമൊക്കെ ഖുറത്തിനോട് വളരെ പരുഷമായിട്ടായിരുന്നു അയ്ഷെ പെരുമാറിയത്. പക്ഷേ, അധികം കഴിയും മുമ്പ് ഇതൊക്കെ പഴംകഥയായി. പതിയെ ഇവർക്കിടയിൽ പ്രണയം തളിർത്തു. അത് പടർന്ന് പന്തലിച്ച് പൂത്തുലയാൻ അധികസമയം വേണ്ടിവന്നില്ല.
പ്രണയം കടുത്തതോടെ അയ്ഷെ കാമുകിന് വഴിവിട്ട സഹായങ്ങൾ പലതും ചെയ്യാൻ തുടങ്ങി. മൊബൈൽഫോണും ലഹരിവസ്തുക്കളും സൗന്ദര്യവർദ്ധക വസ്തുക്കളുമൊക്കെ ജയിലിൽ എത്തിച്ചുകൊടുത്തു. തന്റെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പായിരുന്നു ഇവ കടത്തിയിരുന്നത്. ഉദ്യോഗസ്ഥയായിരുന്നതിനാൽ കർശന ശരീരപരിശോധന ഒഴിവാക്കിയിരുന്നു. ഇൗ അവസരം അയ്ഷെ പരമാവധി മുതലാക്കുകയായിരുന്നു. അടുപ്പം കൂടിയതോടെ ജയിൽ മുറിയിൽ വച്ച് ഇരുവരും ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തത്രേ. ഖുറത്തിന്റെ മൊബൈലിലേക്ക് അശ്ലീല ചിത്രങ്ങൾ അയച്ചുകൊടുക്കുതും അശ്ലീല ചാറ്റിംഗ് നടത്തുന്നതും പതിവായിരുന്നു. സെല്ലിനുള്ളിൽ ഇരുവരും ചുംബിച്ചുനിൽക്കുന്നത് സഹപ്രവർത്തകർ കണ്ടതോടെയാണ് പ്രണയം പുറംലോകം അറിഞ്ഞത്.ആദ്യമൊക്കെ എതിർത്തെങ്കിലും തെളിവുകൾ നിരത്തിയതോടെ എല്ലാം സമ്മതിച്ചു.